close
Sayahna Sayahna
Search

Thurump-13


‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


അഭയം — കുറിപ്പുകള്‍

അഭയം തന്ന മേല്‍ക്കൂര നോക്കി
കിടന്നു

ഒരു നിമിഷം
ഒരു മോന്തായം നിറയെ
അണ്ണാറക്കണ്ണന്മാര്‍
മറുനിമിഷം
ഒരു മോന്തായം നിറയെ
എലിവാലുകള്‍



എല്ലാം ഭദ്രമാണ്

തട്ടി മറിഞ്ഞു കിടക്കുന്ന
ഒരു കുപ്പി വായുവിലോ!



കണ്ണുകള്‍
വെയിലിലേക്കു മിഴിക്കുന്നു
ആള്‍ത്തിരക്കിലേക്കു മിഴിക്കുന്നു
ഇടവഴികളിലേക്ക് ഇമവെട്ടുന്നു.



ശ്മശാനത്തിലെ മനുഷ്യച്ചൂര്
എങ്ങനെ ഇതിനകത്ത്!

വേവുന്നതിന്റെയല്ല
അഴുകുന്നതുമല്ല.

അന്ത്യപ്രാര്‍ത്ഥനകളോടെ
കൂട്ടംകൂടി നില്ക്കുന്നതിന്റെ.
ശ്മശാനത്തിലെ മനുഷ്യച്ചൂര്
എങ്ങനെയീ മുററത്ത്.

ശവപ്പറമ്പിലെ ചരലില്‍
കുനിഞ്ഞിരുന്ന്
ഒരു പൂച്ചെടി
നട്ടുവളര്‍ത്തുന്നതിന്റെ



ഉള്ളങ്കൈ ചെറിഞ്ഞാല്‍
എന്താ ഫലം?
കോടി കിട്ടും
കണ്ണു ചൊറിഞ്ഞാലോ?
മൂക്കു ചൊറിഞ്ഞാല്‍?

എങ്കിലിപ്പോള്‍
എല്ലാം ഒത്തു.
ഉള്ളങ്കയ്യുകളുടേയും മൂക്കിന്‍തുമ്പുകളുടേയും
കണ്‍കോണുകളുടേയും
വമ്പന്‍ സമാഹാരത്തിലൂടെ
പായുന്ന കൈവേഗമായി
എന്റെ കാലം
പുളഞ്ഞു കളിക്കുകയല്ലേ!

ഉള്ളങ്കൈ ചെറിഞ്ഞാല്‍
കോടി കിട്ടും.
അതു ഞാന്‍ മൂടിപ്പുതയ്ക്കും.



ദൂരെ നിന്നു
ചുരുളഴിഞ്ഞു വരുന്ന
മങ്ങലിന്റെ പരവതാനി
ഇങ്ങ് കാലടിയോളമെത്താന്‍
വഴിചൂണ്ടിനില്ക്കുന്നു
വൈദ്യുതിക്കാലുകള്‍.


പുകച്ചുരുളുകള്‍
മെടഞ്ഞുണ്ടായ വിശാലതയില്‍
കുരുങ്ങി നില്ക്കുന്നു

ചില മരത്തലപ്പുകള്‍
ചില മോന്തായങ്ങള്‍

അവയ്ക്കിടയിലൂടെ ഉരുണ്ടുകളിക്കുന്നു
ചില മരത്തലകളും
ചില മോന്തകളും



സ്വപ്നപ്പരപ്പില്‍
വീണ്ടും ആ പുസ്തകം

ആയിരം കൊല്ലം
മഞ്ഞച്ചിരുന്നു.

അതില്‍നിന്നു പരന്ന
പൊടിയായിരുന്നു
പുസ്തകത്തേയും വായനക്കാരനേയും
ഉള്ളടക്കിയ മയക്കം.

പുസ്തകം മാത്രം.
സ്വപ്നത്തിനു വെളിയില്‍
സ്വപ്നത്തോടു ചേര്‍ന്നിരുന്ന്
ഉറക്കംതൂങ്ങിയ വായനക്കാരന്റെ തല,

തുറന്ന പുസ്തകത്തിന്റെ
രൂപത്തില്‍ കിടന്ന
പൊടിക്കൂമ്പാരത്തിലൂടെ താഴ്ന്ന്,

ലോഹത്തണുപ്പിലോ
കളിമണ്‍ മിനുപ്പിലോ
കരിങ്കല്‍പ്പരപ്പിലോ
ചെന്നിടിച്ച്,

തകര്‍ന്നു.



കണ്ണീരൊപ്പി
കണ്ണീരൊപ്പി

നനഞ്ഞു കുതിര്‍ന്ന
തന്റെ തൂവാലകള്‍

കാററ്
കാററിലെ
വിരിച്ചുണക്കുന്നു

ചോര്‍ന്നൊലിക്കുന്ന പ്രഭാതം.
തണുത്തു വിറച്ച്
മേല്‍പ്പോട്ടു നോക്കിയിരിക്കേ
കരിപിടിച്ച ഓടുകളില്‍
അക്കങ്ങളും അക്ഷരങ്ങളും
തിണര്‍ത്തു പോന്തി.
ബാസല്‍മിഷന്‍ ടൈല്‍ വര്‍ക്സ് 1865
1906 1963
1865 ഉം 1906 ഉം
ഉരുമ്മിയിരിക്കുന്നതുകൊണ്ടാവാം
ഇത്ര ചോര്‍ച്ച
മണ്ണു ചുട്ടെടുത്ത
മാന്ത്രികക്കള്ളികള്‍ക്കിടയിലൂടെ
മഴവെളളം
പൈതൃകംപോലെ
ധാരധാരയായി
വീഴുന്നതും നോക്കി
ഇരുന്നു.