close
Sayahna Sayahna
Search

ആറാം ദിവസം


ആറാം ദിവസം
EHK Novel 04.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 29

Externallinkicon.gif എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ക്രിസ്തുവിനു മുമ്പ് ക്രിസ്തുവിന് ശേഷം എന്നതിനു പകരം തന്റെ കണക്കുകള്‍ എഞ്ചിന്‍ ഡ്രൈവറെ കണ്ടതിനുമുമ്പ്, കണ്ടതിനു ശേഷം എന്നായി ചുരുങ്ങിയി­രിക്കുന്നുവെന്ന് നാന്‍സി കണ്ടു. ഇ.ഡി. ആറാം ദിവസം എന്നെഴുതണം. രാജനോട് ഒരു താടി വളര്‍ത്താന്‍ പറയണം. താടിയുണ്ടെങ്കില്‍ അയാള്‍ക്ക് ക്രിസ്തുവിന്റെ ഛായയുണ്ടാവും. ചേച്ചിയുടെ മുറിയില്‍ പ്രാര്‍ത്ഥനാ­നിരതനായ യേശുവിന്റെ ചിത്രമുണ്ട്. അതിനുചുവട്ടില്‍ ഒരു സ്വര്‍ണ്ണം പൂശിയ കുരിശും മെഴുകുതിരി­ത്തട്ടും. ആ ചിത്രം നാന്‍സിക്ക് പെട്ടെന്ന് ഇഷ്ടമായി. ഓഫീസില്‍നിന്നു വന്നാല്‍ അതിനുമുമ്പില്‍ ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന ശീലം അങ്ങിനെയാ­ണുണ്ടായത്. മേരി അദ്ഭുതപ്പെട്ടു. പള്ളിയിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോകണം കക്ഷിയെ. എന്നാല്‍ത്തന്നെ വല്ല ആണ്‍പി­ള്ളരേയും കണ്ടാല്‍ അവരുമായി സംസാരിച്ചു നില്‍ക്കും. കുര്‍ബാന­യിലൊന്നും ശ്രദ്ധിക്കില്ല. ഒന്നുരണ്ടു വട്ടം വലിയിടത്തച്ചന്‍ മേരിയെ വിളിച്ച് ശാസിച്ചതാണ്. അനുജത്തിയുടെ മേല്‍ ഒരു ശ്രദ്ധവേ­ണമെന്ന്. ‘ഈ പ്രായം, മേരിക്കുഞ്ഞേ, ശ്രദ്ധിക്കു­കയാണ് നല്ലത്. അവള് കുമ്പസാരിച്ചിട്ട് എത്ര കാലമായി? അവളോട് പള്ളിമേട­യിലേയ്ക്ക് വന്ന് എന്നെയൊന്ന് കാണാന്‍ പറ.’

ആ പെണ്ണാണ് ഇപ്പോള്‍ ഓഫീസില്‍നിന്ന് വരാന്‍ താമസമില്ല കര്‍ത്താവിന്റെ മുമ്പില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കുന്നത്. മേരിക്ക് അനുജത്തിയുടെ മാനസാ­ന്തരത്തില്‍ ആശ്വാസമായി. ആശ്വാസം ഊര്‍ദ്ധശ്വാസം വലിക്കുന്നത് കാണാന്‍ പക്ഷേ അധികദി­വസമൊന്നും വേണ്ടിവന്നില്ല. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോകാന്‍ തയ്യാറാ­വുമ്പോള്‍ അവള്‍ അനുജത്തിയോട് പറഞ്ഞു.

‘വലിയിടത്തച്ചന്‍ നിന്നെ കാണണമെന്ന് പറഞ്ഞു.’

‘എന്നെ കാണാനോ?’

‘അതെ, നീ കുമ്പസാരിച്ചിട്ട് കുറേ നാളായി എന്നു പറഞ്ഞു.’

‘അതിന് ചേച്ചീ, ഞാന്‍ പാപമൊന്നും ചെയ്തിട്ടില്ലല്ലോ.’

‘അങ്ങിനെ പാപമൊന്നും ചെയ്യണമെന്നില്ല. നാമൊക്കെ പാപിക­ളായിട്ടാണ് ജനിച്ചത്. കര്‍ത്താവിന്റെ തിരുരക്തമാണ് നമ്മെ പാപത്തില്‍നിന്നും മോചിപ്പിച്ചത്. അപ്പോള്‍ ഇടക്കിടക്ക് കുമ്പസാരിച്ച് നമ്മുടെ മനസ്സും ആത്മാവും ശുദ്ധീകരിക്കണം.’

‘ഞാനൊരു കാര്യം ആലോചി­ക്ക്യായിരുന്നു.’ നാന്‍സി പറഞ്ഞു.

‘എന്ത്?’

‘ചേച്ചി എന്തുകൊണ്ട് കര്‍ത്താവിന്റെ മണവാട്ടിയാകാതെ മാത്യുചായന്റെ മണവാട്ടിയായീന്ന്.’

‘നീ പോടി.’

‘നന്നായി,’ നാന്‍സി തുടര്‍ന്നു. ‘അതുകൊണ്ട് കര്‍ത്താവു രക്ഷപ്പെട്ടു.’

‘നീ വരുന്നുണ്ടോ? കുര്‍ബാന തുടങ്ങേണ്ട സമയായി.’

‘അയ്യോ ചേച്ചീ, ഞാനിന്ന് രജനീടെ വീട്ടില് ചെല്ലാംന്ന് പറഞ്ഞിട്ട്ണ്ട്. അവള്‌ടെ ചേട്ടന്‍ ഗള്‍ഫീന്ന് വന്നിട്ടൊണ്ട്. കൊറേ സാധനങ്ങള് കൊണ്ടന്നിട്ട്ണ്ട്. വെലകൊറച്ച് തരാംന്ന് പറഞ്ഞിട്ട്ണ്ട്.’

‘അപ്പോ ഈയാഴ്ചയും നീ കുര്‍ബാനചേര്ണില്ല്യേ?’

കുര്‍ബാന! നാന്‍സി ആലോചിച്ചു. എല്ലാം പേരിനുമാത്രമായി മാറിയി­രിക്കയാണ്. പള്ളിയില്‍ സ്ഥിരം പാടുന്ന പീറ്റര്‍ ചേട്ടന്റെ പാട്ട് നടുക്കുവച്ച് മുറിച്ചുകൊണ്ട് ചെറുപ്പക്കാ­രനായ വലിയിടത്തച്ചന്റെ കുര്‍ബാനക്കുള്ള എഴുന്നള്ളത്ത് അവള്‍ മനസ്സില്‍ കണ്ടു. ശുശ്രൂഷകരായ രണ്ടു ആണ്‍­പിള്ളേരുടെ നടുവില്‍ കാര്‍മ്മികന്‍ അള്‍ത്താരയില്‍ വന്നുനിന്ന് കുരിശു വരക്കുന്നു.

‘അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സു­ള്ളവര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും, എന്നേയ്ക്കും. ആമേന്‍!’

അച്ചന്റെ വാക്കുകള്‍ ഇടറുന്നില്ല. വര്‍ഷങ്ങളുടെ സാധനയാണത്. ആ വാക്കുകളില്‍ തന്റെ കുഞ്ഞാടുകളെ തളച്ചിടാന്‍ അദ്ദേഹം ആഗ്രഹിച്ചു. വാക്കുകള്‍കൊണ്ട് തളച്ചിടാന്‍ പറ്റാത്ത കുഞ്ഞാടുകളെ തിരിച്ചു കൊണ്ടുവരു­വാനൊന്നും അദ്ദേഹം ശ്രമിച്ചില്ല. കാര്യമില്ലെ­ന്നറിയാം. കുര്‍ബാന നടന്നുകൊ­ണ്ടിരിക്കേ അദ്ദേഹം വാച്ചു നോക്കുന്നതെ­ന്തിനാണെന്ന് നാന്‍സിക്കറിയാം. കൃത്യം ഒമ്പതിന് അദ്ദേഹം കര്‍ത്താവിന്റെ മാംസവും രക്തവുമായ ഓസ്തി നല്‍കി കുര്‍ബാന കഴിച്ചിരിക്കും. പിന്നെ പള്ളിമേട­യിലേയ്ക്ക് ഒരോട്ടമാണ്. നാന്‍സി ചിരിച്ചുകൊണ്ട് പറഞ്ഞു. കൃത്യം ഒമ്പതു മണിക്ക് ശ്രീകൃഷ്ണ സീരിയല്‍ തുടങ്ങും. അതു കാണാനുള്ള ഓട്ടമാണ്.

‘ശ്രീകൃഷ്ണ സീരിയില്‍ കാണാന്‍!’ അവള്‍ ആര്‍ത്തു ചിരിക്കയാണ്. ശരിക്കു പറഞ്ഞാല്‍ പത്തു മിനിറ്റ് പരസ്യങ്ങളാണ്. പക്ഷേ പരസ്യങ്ങളും അച്ചന്റെ ഭാവനയെ പിടിച്ചിരുത്തി. ഒരു മാസ്മരിക ലോകമാണത്. പലതരം വേഷങ്ങള്‍, വേഷങ്ങളൊ­ന്നുമില്ലാത്ത രൂപങ്ങള്‍, എല്ലാം വലിയിട­ത്തച്ചനെ മറ്റൊരു ലോകത്തെത്തിച്ചു. നിത്യജീവി­തത്തില്‍ കാണാന്‍ പറ്റാത്തത് ദൃശ്യമാ­ധ്യമത്തിലൂടെ കടന്നുവന്നു. വല്ലാതെ പരിധി കടക്കുമ്പോള്‍ അച്ചന്‍ കുരിശു വരച്ചുകൊണ്ട് പ്രാര്‍ത്ഥിക്കും. കര്‍ത്താവേ സാത്താന്റെ പ്രലോഭനങ്ങള്‍ എന്റെമേലും എന്റെ കുഞ്ഞാടുകളുടെ മേലും ഏശല്ലേ.

ദൃശ്യമാധ്യമങ്ങള്‍ ആത്മീയതയില്‍ അനാശാസ്യ­സ്വാധീനം ചെലുത്തുന്ന കാര്യമാണ്. മേരിക്ക് ദ്വേഷ്യം പിടിച്ചിരുന്നു.

‘നീ വരുന്നില്ലെങ്കില്‍ വേണ്ട, നിന്റെ ഇഷ്ടം. നിന്നെ പിശാചു പിടിക്കട്ടേ. കര്‍ത്താവിന്റെ രൂപത്തിനു മുമ്പില്‍ മെഴുകുതിരി കത്തിക്കണതു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു......’

അവള്‍ കുട്ടിയെയുമെടുത്ത് യാത്രയാവും.

നാന്‍സി രാജനെ ഓര്‍ത്തു. ചേച്ചി അവളെക്കൊണ്ട് ഓര്‍മ്മിപ്പിച്ചു എന്നു പറയുന്നതാവും ശരി. അഞ്ചുമണിക്ക് അയാള്‍ സ്റ്റേഷന്‍ കവാടത്തില്‍ കാത്തു നില്‍ക്കുന്നു. നീണ്ടു നിവര്‍ന്ന ആ രൂപം അവള്‍ക്ക് ദൂരെനിന്നു തന്നെ കാണാം. അവള്‍ അടുത്തു ചെന്നാല്‍ അയാളുടെ അല്പം നീണ്ട മുഖത്ത് ചിരി വിടരും.

‘നിങ്ങളെ കണ്ടാല്‍ ഗിരിപ്രഭാഷണം കഴിഞ്ഞ് തിരിച്ചെത്തിയ യേശുവിന്റെ മട്ടുണ്ട്.’ അവള്‍ പറയും.

‘എന്നുവച്ചാല്‍ എന്റെ മുഖത്ത് ആത്മീയ തേജസ്സ് വഴിഞ്ഞൊഴുകുന്നു എന്നര്‍ത്ഥം.’

അയാള്‍ നാന്‍സിയുടെ ഒപ്പം സംസാരിച്ചുകൊണ്ട് നടക്കും.

‘അതുകൊണ്ടല്ലെ ഞാന്‍ നിങ്ങളെ രക്ഷകനെന്നു വിളിക്കണത്?’

‘അല്ലാതെ തീവണ്ടിയുടെ അടിയില്‍നിന്ന് രക്ഷിച്ചതുകൊണ്ടല്ല?’

‘രണ്ടും ഒന്നുതന്നെ. ഒറിജിനല്‍ രക്ഷകന്‍ എന്റെ ആത്മാവിനെ രക്ഷിക്കുന്നു. ഈ ഡ്യൂപ്ലികേറ്റ് രക്ഷകന്‍ എന്റെ ജീവനെ രക്ഷിക്കുന്നു. അത്രമാത്രം! രണ്ടു രക്ഷകന്മാര്‍­ക്കിടയില്‍ നിന്ന് ഞാന്‍ വലയുന്നു.’

‘ഇതിലെന്താണ് വലച്ചിലുള്ളത്?’

‘വീട്ടില്‍ ചേച്ചിയുടെ വക ആത്മീയ പീഡനങ്ങളാണ്. ഇവിടെ രണ്ടാം രക്ഷകന്‍ എന്നും പിന്നാലെ നടന്ന് പീഡിപ്പിക്കുന്നു.’

‘ഞാന്‍ നിന്റെ ഒപ്പം നടക്കുന്നത് പീഡിപ്പിക്കാനല്ല.’ രാജന്‍ പറഞ്ഞു. ‘റെയില്‍വേയുടെ വിശ്വസ്ത ശമ്പളക്കാരനെന്ന നിലയില്‍ ആരെങ്കിലും റെയില്‍വേ മുതല്‍ നശിപ്പിക്കുക­യാണെങ്കില്‍ തടയേണ്ട ബാധ്യത എനിക്കുണ്ട്.’

‘ആരാണ് റെയില്‍വേയുടെ മുതല്‍ നശിപ്പിക്കുന്നത്?’

‘നീതന്നെ. അന്ന് പ്ലാറ്റ്‌ഫോം കേടുവരു­ത്താതെ നോക്കാന്‍ എനിക്കു പറ്റി. അതുകൊണ്ട് ഞാന്‍ നിന്റെ ഒപ്പം, പിന്നാലെയല്ല, നടക്കുന്നു. നിന്നെ വണ്ടികയറ്റി അയക്കുന്നു. പൊതുമുതല്‍ നശിപ്പിക്കാതെ സംരക്ഷിച്ച­തിലുള്ള സംതൃപ്തിയോടെ ക്വോര്‍ട്ടേഴ്‌­സിലേയ്ക്കു തിരിച്ചുപോകുന്നു.’

‘അത്രയേ ഉള്ളൂ?’

‘അതെ!’ അവള്‍ ഡയറി മുമ്പില്‍ വച്ചുകൊണ്ട് ആലോചിച്ചു. ഞാനിനി ദിവസങ്ങളുടെ കണക്ക് വെക്കുന്നില്ല. ഇതെന്തൊരു മനുഷ്യനാണ്! പരിചയപ്പെട്ടിട്ട് ദിവസങ്ങളായി. വെറുതെ സംസാരിച്ചു­കൊണ്ട് ഒപ്പം നടക്കുകയല്ലാതെ പ്രേമത്തെപ്പറ്റിയോ, അല്ലെങ്കില്‍ വേണ്ട ഒന്നിച്ച് ഒരു റസ്റ്റോറണ്ടില്‍ പോകുന്നതി­നെപ്പറ്റിയോ ഒന്നും സംസാരിക്കുന്നില്ല. മറ്റു പയ്യന്മാ­രില്‍നിന്ന് ഈ മനുഷ്യന്‍ വേറിട്ടു നില്‍ക്കുന്നുവെന്നത് ശരി. മറ്റു പയ്യന്മാരാണെങ്കില്‍ ഒരു ചിരി മുഖത്തു കണ്ടാല്‍ മതി. അതിന്മേല്‍ പിടിച്ചു കയറും. രണ്ടു ദിവസ­ത്തിനുള്ളില്‍ എത്തുക വല്ല റസ്റ്റോറ­ണ്ടിലോ പാര്‍ക്കിലോ ആയിരിക്കും. മൂന്നാം ദിവസം.... ഇല്ല, അതിന് നാന്‍സിയെ കിട്ടാറില്ല. പയ്യന്മാരില്‍നിന്ന് വഴുതി രക്ഷപ്പെടാന്‍ അവള്‍ക്കറിയാം. ഇതിനു രണ്ടിനു­മിടയില്‍ ഒരു വഴിയില്ലേ?

‘നിങ്ങള്‍ ഒരദ്ഭുത മനുഷ്യനാണ്?’ അവള്‍ ഒരു ദിവസം പറഞ്ഞു. ‘ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ട് അവളെ ഒരു പാര്‍ക്കില്‍ കൊണ്ടുപോകാന്‍ തോന്നുന്നില്ലല്ലോ?’

‘പാര്‍ക്കിലെന്താണിരിക്കുന്നത്?’

‘നിങ്ങള്‍ തീരെ റൊമാന്റിക്കല്ല. ശരിയാണ്, പാര്‍ക്കിനെപ്പറ്റി എനിക്കും നല്ല അഭിപ്രായമില്ല. പക്ഷേ റസ്റ്റോറണ്ടുകള്‍. അവയെന്നെ വല്ലാതെ ആകര്‍ഷിക്കുന്നു.’

‘എന്നെ തീരെ ആകര്‍ഷിക്കാത്ത സ്ഥലമാണത്.’ രാജന്‍ പറഞ്ഞു.

‘പണം ചെലവാകുമോ എന്ന ഭയം, അല്ലേ?’

‘നിന്റെ ബുദ്ധിശക്തി ശ്ലാഘനീയംതന്നെ!’

ഇക്കണക്കിന് ഡയറി എഴുതാതിരിക്കയാണ് നല്ലത്, കാരണം പത്തറുപതു വയസ്സായി ഈ ഡയറിയെങ്ങാന്‍ തുറന്നുനോക്കാ­നിടയായാല്‍ അതിന്റെ അര്‍ത്ഥശൂന്യ­തകൊണ്ട് ആത്മഹത്യ ചെയ്‌തെന്നിരിക്കും. അവള്‍ ഡയറി അടച്ചുവച്ച് ഉറങ്ങാന്‍ കിടന്നു. ചേച്ചി പ്രാര്‍ത്ഥിക്കുകയാണ്. കുമ്പിട്ടിരുന്ന് കാര്യമായിത്തന്നെ പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥന കഴി ഞ്ഞ് കുരിശുവര­ച്ചശേഷം അവള്‍ പറഞ്ഞു.

‘വലിയിടത്തച്ചന്‍ നിന്നെ അന്വേഷിച്ചു.’

‘ഞാന്‍ കൃതാര്‍ത്ഥയായി!’ നാന്‍സി പറഞ്ഞു.

അനുജത്തിയുടെ സ്വരത്തിലുള്ള പരിഹാസം അവള്‍ കണ്ടില്ലെന്നു നടിച്ചു. അവര്‍ തുടര്‍ന്നു.

‘നീ ഓഫീസില്‍ പോണവഴിക്ക് പള്ളിമേടയില്‍ കയറിയാല്‍ മതി. നാളെ പൊയ്ക്കൂടെ?’

അരുമയായ കുഞ്ഞാട് വഴിതെറ്റി­പോകുന്നതു കാണുന്ന നല്ലിടയന്റെ വേദനിക്കുന്ന മനസ്സ് നാന്‍സിയുടെ ഉറക്കം കളഞ്ഞു. ആരെങ്കിലും അവളെപ്പറ്റി അച്ചനോട് പറഞ്ഞു കൊടുത്തിട്ടുണ്ടാവും. റെയില്‍വേ പ്ലാറ്റുഫോം അടച്ചിട്ട മുറിയല്ല. ആയിരക്കണക്കിന് ആള്‍ക്കാര്‍. താന്‍ രാജന്റെ ഒപ്പം നടക്കുന്നത് കണ്ട ആരെങ്കിലും അച്ചനോടു് പറഞ്ഞു കൊടുത്തതായിരിക്കും. അവള്‍ക്ക് വലിയിടത്തച്ചനെ ഇഷ്ടമായിരുന്നു. ഇത്രയും സുന്ദരനായ ഒരു മനുഷ്യന്‍ എന്തിന് വൈദികപട്ടം കെട്ടിയെന്നവള്‍ അദ്ഭുതപ്പെടാറുണ്ടായിരുന്നു. ളോഹ അഴിച്ചുവച്ച് നല്ല ഗ്ലാമറുള്ള വസ്ത്രങ്ങളണി­ഞ്ഞാല്‍ വല്ല ഫിലിം സ്റ്റാറിനെപ്പോലെ തോന്നും. എന്തായാലും നാളെ രാവിലെത്തന്നെ പള്ളിമേടയില്‍ച്ചെന്ന് അച്ചനെ കാണണ­മെന്നവള്‍ തീര്‍ച്ചയാക്കി. മനസ്സില്‍ ആത്മീയമായ ഒരു നിര്‍വൃതി വഴിഞ്ഞൊഴുകുകയും അതിന്റെ അന്ത്യത്തില്‍ അവള്‍ ഉറക്ക­ത്തിലേയ്ക്ക് വഴുതിവീഴുകയും ചെയ്തു.