close
Sayahna Sayahna
Search

എന്റെ മാത്രം അച്ഛൻ


എന്റെ മാത്രം അച്ഛൻ
EHK Memoir 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 128

ഇല്ല, അച്ഛനെ ഞാൻ ആരുമായും പങ്കുവെയ്ക്കാൻ സമ്മതിക്കില്ല. സഹോദരങ്ങളോടുകൂടിയും. ഇതു ഞാൻ വളരെ കുട്ടിക്കാലത്ത് തീർച്ചയാക്കിയതാണ്. പക്ഷേ ഞാൻ മാത്രം തീർച്ചയാക്കിയാൽ പോരല്ലൊ. ഈരണ്ടു കൊല്ലം കൂടുമ്പോൾ അമ്മയുടെ അമ്മിഞ്ഞയിൽ കുത്തകാവകാശം സ്ഥാപിച്ചുകൊണ്ട് എനിക്കു താഴെ കടന്നുവരുന്ന സഹോദരങ്ങളെ കാണുമ്പോൾ മനസ്സിലാകുന്നു എന്റെ തീരുമാനം വിലപ്പോവില്ലെന്ന്. എന്റെ കുറുമ്പിനു കാരണമതാണെന്നു തോന്നുന്നു. അച്ഛന് എല്ലാ മക്കളും ഒരുപോലെയായിരുന്നു. ഓരോ മക്കളോടു ചോദിച്ചാലും അവർ പറയും ‘എന്നെയായിരുന്നു അച്ഛന് കൂടുതൽ ഇഷ്ടം.’ ഇത് അസാമാന്യമായ ഒരു കഴിവാണ്. സ്‌നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ അച്ഛൻ പക്ഷെ പിന്നിലായിരുന്നു. വളരെ കുട്ടിക്കാലത്തു മാത്രമേ ലാളനയേറ്റ ഓർമ്മയുള്ളൂ. ഒരു രണ്ടോ മൂന്നോ വയസ്സുവരെ. അതിനുശേഷം അച്ഛന്റെ സ്‌നേഹവാത്സല്യങ്ങൾ പ്രകടനാത്മകതയിൽനിന്ന് ഉൾവലിയുകയും മനസ്സിന്റെ, എളുപ്പം എടുക്കാൻ പറ്റുന്ന ഏതോ കോണിൽ നിതാന്ത ജാഗ്രത പുലർത്തിക്കൊണ്ട് താമസമാക്കുകയും ചെയ്തു. അച്ഛൻ ഒന്നും രണ്ടും വയസ്സുള്ള മക്കളെ എടുത്ത് കൊഞ്ചിക്കുമ്പോൾ മുതിർന്നവർ അല്പം അസൂയയോടെ നോക്കിനിൽക്കും. പക്ഷേ അവർക്കറിയാം അവരുടെ പങ്ക് നേരത്തെ കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്ന്. പെൺമക്കളെ മാത്രം കുറച്ച് കൂടുതൽ (ആവശ്യത്തിലധികമെന്ന് ഞങ്ങൾ ആൺമക്കൾ പറയും) കൊഞ്ചിക്കാറുണ്ട്. എറ്റവും താഴെയുള്ള ഉഷ കൊഞ്ചുന്ന കാര്യത്തിൽ മിടുക്കിയായിരുന്നു. അവൾ അച്ഛന്റെ അടുത്തേയ്ക്ക് പോകുന്നതു കണ്ടാൽ അവളുടെ തൊട്ടു മീതെയുള്ള അശോകനും ദിവാകരനും പറയും. ‘ഇതാ പെണ്ണ് ചുണ്ട് കൂർപ്പിച്ച് ചെല്ല്ണ്ണ്ട്’. ഞാൻ ജോലിയായി കൽക്കത്തയിൽ പോയി ലീവിൽ വരുമ്പോൾ അവളുടെ കൊഞ്ചലുകൾ കാണാറുണ്ട്. അന്നവൾക്ക് അഞ്ചെട്ടു വയസ്സു പ്രായമായിട്ടുണ്ടാവും. ഏട്ടന്മാരുമായി അടികൂടി കരഞ്ഞുകൊണ്ട് അച്ഛന്റെ അടുത്തേയ്‌ക്കോടും. അച്ഛൻ അവളെ എടുത്ത് നടന്ന് ആശ്വസിപ്പിക്കും. ഞാൻ പറയും. ‘അച്ഛാ, അവളുടെ കാൽ നിലത്തു മുട്ടുന്നു.’ തനിക്കുശേഷം വീട്ടിൽ കുറേക്കാലത്തേയ്ക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല എന്ന കാര്യം അവൾ ശരിക്കും മുതലാക്കിയിട്ടുണ്ട്. ഉഷയ്ക്കുശേഷം അച്ഛൻ ഇത്രയധികം വാത്സല്യം ചൊരിഞ്ഞിരുന്നത് എന്റെ നേരെ താഴെയുള്ള അനുജത്തി ഗിരിജയുടെ മക്കളോടാണ്. പ്രസവത്തിന് അമ്മയുടെ അടുത്തെത്തുന്ന അവൾ, മക്കൾക്ക് ഏതാനും മാസം പ്രായമാവുമ്പോൾ അവരെയും പെറുക്കി ഭർത്താവിന്റെ അടുത്തേയ്ക്കു തിരിച്ചുപോകുമ്പോൾ അച്ഛന് വളരെയധികം വിഷമമുണ്ടാകാറുണ്ട്. ‘ഇനി വരട്ടെ’ എന്ന ശുണ്ഠി പിടിച്ചെഴുതിയ കവിത ഈ ശൂന്യതാബോധത്തെപ്പറ്റിയാണ്.

എന്റെ ഏറ്റവും പഴയ ഓർമ്മ മടിയിലിരുന്ന് അച്ഛൻ എഴുതുന്നത് നോക്കിക്കൊണ്ടിരുന്നതാണ്. രണ്ടോ മൂന്നോ വയസ്സേ ആയിട്ടുണ്ടാവൂ. വായുവിൽ കവിതയും ബീഡിപ്പുകയുടെ മണവുമുണ്ടാവും. അച്ഛൻ എഴുതുമ്പോൾ കാൽ വിറപ്പിച്ചുകൊണ്ടിരിക്കും. രസമുള്ള ആ ചലനവും അന്തരീക്ഷവും ആസ്വദിച്ചുകൊണ്ട് ഞാൻ ഇരിക്കും. മേശവിളക്കിന്റെ തെളിഞ്ഞ വെളിച്ചത്തിലിരുന്ന് അച്ഛൻ എഴുതും. ഇടയ്ക്ക് ഉറങ്ങിപ്പോയ എന്നെ ‘ജാനൂ, ഇവനെ കൊണ്ടുപോയി കിടത്തു’ എന്നു പറഞ്ഞ് അമ്മയെ ഏല്പിച്ച് എഴുത്ത് തുടർന്നിട്ടുണ്ടാവും. രാവിലെ എഴുന്നേറ്റ് ഉമ്മറത്തു വന്നു നോക്കിയാൽ അച്ഛന്റെ മേശക്കുചുറ്റും ചിതറിക്കിടക്കുന്ന കടലാസ്സു കഷ്ണങ്ങൾ കാണാം. ഒരു കവിത ജനിച്ചിരിക്കും. അമ്മയെപ്പറ്റി നാല്പത്തിയാറിൽ എഴുതിയ ‘ഗൃഹച്ഛിദ്രം’ എന്ന കവിതയാവാനാണ് സാദ്ധ്യത.

മുതിർന്ന ശേഷം അച്ഛൻ കവിതയെഴുതുകയാണെന്നു കണ്ടാൽ ഞങ്ങൾ ശബ്ദമുണ്ടാക്കാറില്ല. സാധാരണ ഉണ്ടാകാറുള്ള ബഹളങ്ങളൊന്നും അപ്പോഴുണ്ടാവില്ല. എന്ത് ചെറിയ ശബ്ദവും അപ്പോൾ അച്ഛനെ അലോസരപ്പെടുത്തും. എന്തുകൊണ്ടോ അച്ഛന്റെ കവിതയെഴുത്ത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് കുട്ടികൾക്ക് വളരെ ചെറുപ്പത്തിലേ മനസ്സിലായിരുന്നു. ഏറ്റവും താഴെയുള്ളവരെ മുതിർന്നവർ പുറത്തേയ്ക്കു കൊണ്ടുപോയി ഒപ്പം കളിക്കാൻ ചേർക്കും. അച്ഛൻ പുത്തില്ലത്തെ തെക്കെ മുറിയിൽ ഒരു മുലയിലിട്ട മേശയ്ക്കു മുമ്പിലിരുന്നുകൊണ്ട് എഴുതുന്നുണ്ടാവും.

ക്രമേണ അച്ഛൻ അപ്രാപ്യനായി വരുന്ന തോന്നൽ ഞങ്ങൾക്കുണ്ടായി. അച്ഛനെ നാട്ടുകാർക്ക് കൂടുതൽ കൂടുതൽ ആവശ്യം വരികയും അച്ഛന് ഞങ്ങളോടൊപ്പം ചെലവാക്കാനുള്ള സമയം കുറഞ്ഞു വരികയും ചെയ്തു. ഇത് എന്നെ പ്രത്യേകിച്ചും വിഷമിപ്പിച്ചിരുന്നു. ‘പ്രാകൃതനായ തോട്ടക്കാരൻ’ എന്ന കഥയെഴുതുമ്പോൾ അച്ഛന്റെ ഈ പ്രത്യേക സ്ഥിതിവിശേഷം അബോധപൂർവ്വമായെങ്കിലും എന്നെ സ്വാധീനിച്ചിട്ടുണ്ടാകണം. ഇടിയും മഴയുള്ള എത്രയോ സന്ധ്യകളിൽ അച്ഛന്റെ വരവും പ്രതീക്ഷിച്ച് പടിക്കലേയ്ക്കു നോക്കി ടെൻഷനോടെ ഇരിക്കാറുള്ളത് ഇപ്പോഴും ഓർമ്മ വരുന്നു. മഴക്കാലത്ത് അപകടമരണങ്ങളെപ്പറ്റിയും വെള്ളപ്പൊക്കത്തിന്റെ കെടുതികളെക്കുറിച്ചും പേടിപ്പിക്കുന്ന വാർത്തകൾ പുറത്തുപോയി വരുന്നവരിൽനിന്നും കിട്ടും. അച്ഛന് എന്തെങ്കിലും പറ്റുമോ എന്ന ഭയമുണ്ടായിരുന്നു എനിക്ക്. അച്ഛൻ രാത്രി വീട്ടിലെത്തിയാൽ മാത്രമേ സമാധാനമാവാറുള്ളൂ.

വേനലവധിയിൽ ഞങ്ങൾ, കുറച്ചു മുതിർന്ന കുട്ടികൾ കോഴിക്കോട് പി.സി.മ്മാവന്റെ അടുത്തും പൂനൂരിൽ അമ്മാവന്റെ അടുത്തും പോകാറുണ്ട്. ഗിരിജയും ഉണ്ണിയും മധുവും അമ്മയുടെ അടുത്തുനിന്ന് വിട്ടുനിൽക്കാറായിട്ടില്ല. ഞാനും സതീശേട്ടനും കൂടിയാണ് പോകാറ്. ആരെങ്കിലും കോഴിക്കോടുവരെ കൊണ്ടുപോയാക്കും. ഞങ്ങളുടെ ജ്യേഷ്ഠനെപ്പോലെയായിരുന്ന കടവനാട് കുട്ടികൃഷ്ണന് അന്ന് കോഴിക്കോടായിരുന്നു ജോലി. ഒന്നു രണ്ടു പ്രാവശ്യം അദ്ദേഹമാണ് കൊണ്ടുപോയാക്കിയത്. ചിലപ്പോൾ പി.സി.മ്മാവന്റെ ഒപ്പം പോകും. ഒരിക്കൽ അവധി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വണ്ടിയിൽ വച്ച് ഒരു ഭിക്ഷക്കാരനെ കണ്ടു. അയാൾ നിലത്ത് ഒരിടത്ത് എന്തോ ആലോചിച്ചുകൊണ്ട് ഇരിക്കയാണ്. കീറിയ വസ്ത്രങ്ങൾ, ദേഹമാസകലം ചെളിയും മണ്ണും. ആയാളുടെ മുഖത്ത് നോക്കിയപ്പോൾ എനിക്ക് ഞെട്ടലുണ്ടായി. അച്ഛന്റെ നല്ല ഛായ. അത് അച്ഛനായിരിക്കുമോ? നോക്കുംതോറും ആ സംശയം ഉറച്ചുവന്നു. മനസ്സ് അസ്വസ്ഥമായി. തൊട്ടടുത്തിരുന്ന സതീശേട്ടന് അതു മനസ്സിലായില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തി. എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഒരു മാസംകൊണ്ട് അച്ഛന് ഇങ്ങിനെ ഒരവസ്ഥ വന്നുവല്ലോ. എന്തിനു പറയുന്നു, വീട്ടിലെത്തി അച്ഛനെ കണ്ടപ്പോഴുണ്ടായ സന്തോഷം ജീവിതത്തിൽ അധികമൊന്നും അനുഭവിച്ചിട്ടില്ല. അന്നെനിയ്ക്ക് ആറോ എഴോ വയസ്സേ കാണൂ. ഇപ്പോഴും അതോർക്കുമ്പോൾ എന്റെ വിഡ്ഢിത്തമോർത്ത് ചിരിക്കാനല്ല തോന്നുന്നത്.

അച്ഛന് സാമ്പത്തികമായി വളരെ പ്രശ്‌നങ്ങളുണ്ടായിരുന്നു. എട്ടു മക്കളെ പോറ്റിയുണ്ടാക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. കുടുതൽ സമയം ജോലിയെടുക്കേണ്ടി വന്നു. ഒപ്പം തന്നെ കലാസമിതി പ്രവർത്തനങ്ങളും. അച്ഛൻ കോടതിയിൽ നിന്ന് വരുന്നതും കാത്ത് ഒരു പറ്റം സഹൃദയർ കൃഷ്ണപ്പണിക്കർ വായനശാലയുടെ വരാന്തയിൽ കാത്തിരിക്കുന്നുണ്ടാവും. അവരെ നിരാശരാക്കാൻ വയ്യ. നാടക റിഹേഴ്‌സലുകൾ ഉണ്ടാവും. അച്ഛന്റെ എല്ലാ നാടകങ്ങളും അവതരിപ്പിച്ചിരുന്നത് ഈ സുഹൃദ്‌സംഘമായിരുന്നു. പൊതുപ്രവർത്തനം പോക്കറ്റ് കാലിയാക്കുന്ന പരിപാടിയായിരുന്നു. ഓരോ സമ്മേളനവും നാടകോത്സവവും കഴിഞ്ഞാലും കുറേ നഷ്ടങ്ങളുണ്ടാവും. സഹപ്രവർത്തകരുടെ കാര്യവും തദൈവ. ഒരിക്കൽ എ.വി. ഹൈസ്‌കൂളിൽ വച്ച് ഒരു നാടകോത്സവം അരങ്ങേറി. ടിക്കറ്റുവച്ചായിരുന്നു പ്രവേശനം. അച്ഛന്റെ സ്വഭാവമറിയാമായിരുന്ന സ്‌നേഹിതൻ വള്ളത്തോൾ ബാലചന്ദ്രമേനോൻ മാസ്റ്റർ(എ.വി. ഹൈസ്‌കൂൾ) പണത്തിന്റെ കാര്യങ്ങൾ മുഴുവൻ ഏറ്റെടുത്തു. അദ്ദേഹം പണത്തിന്റെ കാര്യത്തിൽ വളരെ കണിശമുള്ള ആളായിരുന്നു. ഒരു പൈസ കിട്ടിയാലും ചെലവാക്കിയാലും കണക്കുവയ്ക്കും. നാടകത്തിനു തൊട്ടുമുമ്പ് അച്ഛന്റെ ഒരു മരുമകൻ കുറ്റിപ്പുറത്തുനിന്ന് വന്ന് നാടകം കാണണമെന്ന് ആവശ്യപ്പെട്ടു. അച്ഛൻ ഉടനെ പോക്കറ്റിൽനിന്ന് പണമെടുത്ത് മുമ്പിലിരിക്കുന്ന ബാലചന്ദ്രമേനോൻ മാസ്റ്ററുടെ കയ്യിൽ കൊടുത്ത് ടിക്കറ്റ് ആവശ്യപ്പെട്ടു. മാസ്റ്റർ ഒന്നും പറയാതെ ടിക്കറ്റ് മുറിച്ചുകൊടുക്കുകയും ചെയ്തു. മാസ്റ്റർക്ക് വേണമെങ്കിൽ പറയാമായിരുന്നു, സ്വന്തം ആളല്ലെ ടിക്കറ്റില്ലാതെ അകത്തു കയറി ഇരുന്നോട്ടെ എന്ന്. ഒരു തെറ്റ് കൂടുതൽ തെറ്റുകൾക്ക് കടന്നുവരാനുള്ള വാതിൽ തുറക്കുമെന്ന് അച്ഛനെപ്പോലെ നന്നായി അറിയാവുന്ന ധർമ്മിഷ്ഠനായ ബാലചന്ദ്രമേനോൻ മാസ്റ്റർ പണം വാങ്ങി ടിക്കറ്റു മുറിച്ചുകൊടുത്തു. നാടകോത്സവം കഴിഞ്ഞ ശേഷം അച്ഛൻ പറയുകയുണ്ടായി, കയ്യിൽനിന്ന് പണം നഷ്ടമാവാതെ ജീവിതത്തിൽ ആദ്യമായി ഒരു പരിപാടി നടത്തിയത് ബാലചന്ദ്രമേനോൻ മാസ്റ്റർ കാരണമാണെന്ന്.

അധാർമ്മികമായ ഒന്നും ചെയ്തുപോകരുത് എന്ന നിർബ്ബന്ധമുണ്ടായിരുന്നു അച്ഛന്. വളരെക്കാലം മുമ്പാണ്, ഒരിക്കൽ കോഴിക്കോട്ടുനിന്ന് തിരിച്ചുവരുമ്പോൾ പ്ലാറ്റുഫോമിൽ വണ്ടി പോകാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ സമയമില്ല. അന്ന് വളരെ കുറച്ചു വണ്ടികളെ ഉള്ളൂ. അടുത്ത വണ്ടിക്ക് കാത്തുനിന്നാൽ മണിക്കൂറുകൾതന്നെ പോകും. കുറ്റിപ്പുറത്ത് ഇറങ്ങി സ്റ്റേഷൻ മാസ്റ്ററോടൊ ടി.ടി.യാറിനോടൊ പറഞ്ഞ് യാത്രാക്കൂലി കൊടുക്കാമെന്നു കരുതി വണ്ടിയിൽ കയറി. അച്ഛന് നല്ല ഭയമുണ്ടായിരുന്നു. കുറ്റിപ്പുറത്തെത്തിയപ്പോൾ പ്ലാറ്റുഫോമിനു പുറത്തേയ്ക്കുള്ള വാതിലിന്നരികിൽ, യാത്രക്കാരുടെ തിരക്ക് കഴിയാൻ അച്ഛൻ കാത്തുനിന്നു. കുറ്റിപ്പുറത്തുകാരനായ അച്ഛന് ആ വാതിലിലൂടെയല്ലാതെ പുറത്തു കടക്കാനുള്ള വഴികൾ അറിഞ്ഞിരിക്കണം. അതു ശരിയല്ലല്ലോ. തിരക്കൊഴിഞ്ഞപ്പോൾ അദ്ദേഹം ടി.ടി.യാറിനെ സമീപിച്ചു പറഞ്ഞു. ‘നോക്കു ഞാൻ കോഴിക്കോട്ടുനിന്ന് വര്വാണ്. ടിക്കറ്റെടുത്തിട്ടില്ല.’ ടി.ടി.യാർ മറുപടിയൊന്നും പറഞ്ഞില്ല. അച്ഛൻ വീണ്ടും വീണ്ടും തന്റെ പ്രസ്താവന ആവർത്തിച്ചു. ടി.ടി.യാർ മറുപടിയൊന്നും പറയുന്നില്ല. നാലാമത്തെ തവണ അച്ഛനതു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ ടിക്കറ്റെടുത്തിട്ടില്ല ശരി, അതിനു ഞാനെന്തു വേണം? അങ്ങട്ട് പൊയ്ക്കൂടെ?’ അതും പറഞ്ഞ് ടി.ടി.യാർ പരിശോധന മതിയാക്കി ഓഫീസിലേയ്ക്കു നടന്നു. മുമ്പിൽ പ്രതിബന്ധമൊന്നുമില്ലാതെ ഒഴിഞ്ഞുകിടന്ന കൂറ്റൻ വാതിൽ അച്ഛനിൽ എന്തൊക്കെ വികാരങ്ങളാണുണ്ടാക്കിയിട്ടുണ്ടാവുക?

അച്ഛന്റെ മക്കളെല്ലാം അഞ്ചാം വയസ്സിൽ പൊന്നാനി ന്യൂ എൽ.പി. സ്‌കൂളിൽ ചേരുകയും അഞ്ചാം ക്ലാസ്സു കഴിഞ്ഞാൽ സ്വാഭാവികമായും തൊട്ടടുത്തുള്ള എ.വി. ഹൈസ്‌കൂളിൽ ചേർന്ന് പഠിത്തം തുടരുകയും ചെയ്തവരാണ്. ഇത് സതീശേട്ടൻതൊട്ട് ഉഷവരെ വളരെ കണിശമായി കൊണ്ടുനടന്നിട്ടുള്ളതാണ്. രാവിലെ സ്‌കൂളിൽ പോയി വൈകുന്നേരം തിരിച്ചെത്തുന്നതുവരെ അവർ ഗുരുനാഥന്മാരുടെ അടുത്ത് സുരക്ഷിതരാണെന്ന വിശ്വാസമുണ്ടായിരുന്നു അച്ഛന്. പകൽ മുഴുവൻ മനസ്സമാധാനത്തോടെ ഓഫീസിലിരുന്ന് ജോലിയെടുക്കാൻ ആ വിശ്വാസം അദ്ദേഹത്തെ സഹായിച്ചു. അച്ഛനമ്മമാർ കഴിഞ്ഞാൽ ഏറ്റവും അധികം ബഹുമാനിക്കേണ്ടതും സ്‌നേഹിക്കേണ്ടതും ഗുരുനാഥനെയാണെന്നദ്ദേഹം ഉപദേശിച്ചിരുന്നു. ഗുരുനാഥൻ അമ്മയെപ്പോലെയാണെന്ന് ‘ചൂരലിന്റെ മുമ്പിൽ’ എന്ന കവിതയിൽ അദ്ദേഹം പറയുന്നു.

‘ജിജ്ഞാസാപൂർണ്ണമാം മുഖങ്ങൾക്കെതിർനിന്നു
വിജ്ഞാനം വാരിക്കോരിക്കൊടുക്കാൻ കഴിയുമ്പോൾ
ചുരന്ന മുല ചോരിവായിൽച്ചേർത്തെല്ലാം മറ—
ന്നിരിക്കും പെറ്റമ്മയെ തോൽപ്പിപ്പൂ ഗുരുനാഥൻ.’

പെറ്റമ്മ കുഞ്ഞിന് മുലകൊടുക്കുന്നപോലെയാണ് ഗുരുനാഥൻ ശിഷ്യന്മാർക്ക് വിജ്ഞാനം കോരിക്കൊടുക്കുന്നത് എന്നാണ് അച്ഛൻ പറയുന്നത്. അതുകൊണ്ട് ഗുരുനാഥനെ ധിക്കരിക്കുന്ന ഒരു കാര്യവും അച്ഛൻ സഹിച്ചിരുന്നില്ല. എന്റെ കുറുമ്പിനെപ്പറ്റി പറഞ്ഞുവല്ലൊ. ഞാനൊരിക്കൽ എന്റെ അദ്ധ്യാപകന്റെ അടുത്ത് കുറുമ്പു കാട്ടി, ഒപ്പം ധിക്കാരവും. സിക്‌സ്ത് ഫോമിൽ ഞങ്ങൾ സാഹിത്യത്തിൽ താല്പര്യമുള്ള നാലഞ്ചു പേരാണ് ഏറ്റവും മുമ്പിലുള്ള ബഞ്ചിലിരുന്നത്. നന്നായി കവിതയെഴുതിയിരുന്ന എ.കെ. വേണുഗോപാൽ, സേതുമാധവൻ, ടി. ഗോപാലക്കുറുപ്പിന്റെ മകൻ രാജു, കെ. ബാലകൃഷ്ണൻ (അദ്ദേഹം ഇപ്പോൾ തൃശ്ശൂരിൽ ഡോക്ടറായി പ്രാക്ടീസു ചെയ്യുന്നു). ഞങ്ങൾ ക്ലാസ്സ് മാസികയിറക്കാറുണ്ട്. മാതൃഭൂമിയിൽ അക്കാലത്താണ് പിസിമ്മാവന്റെ (ഉറൂബ്) ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവൽ തുടർച്ചയായി വന്നിരുന്നത്. ഓരോ ആഴ്ചയും വരുന്ന അദ്ധ്യായങ്ങൾ ഞങ്ങൾ താല്പര്യത്തോടെ വായിക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്യും. ഇംഗ്ലീഷ് ക്ലാസ്സെടുക്കുന്ന പി. കൃഷ്ണവാരിയർ മാസ്റ്റർ (അദ്ദേഹം ഇപ്പോൾ ഇടശ്ശേരി സ്മാരകസമിതിയുടെ സെക്രട്ടരിയാണ്) ഞങ്ങളുടെ സംസാരം കണ്ടുപിടിച്ചു, അതു നിർത്താൻ ആവശ്യപ്പെട്ടു. ഒന്നു രണ്ടു താക്കീതുകൾകൊണ്ട് ഫലമുണ്ടായില്ലെന്നു കണ്ട മാസ്റ്റർ സംസാരത്തിന്റെ ഉറവിടം ഞാനാണെന്നു മനസ്സിലാക്കി എന്നോട് മറ്റൊരു സീറ്റിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു. അതാകട്ടെ പെൺകുട്ടികളുടെ ബെഞ്ചുകളുടെ തൊട്ടടുത്തായിരുന്നു. ഞാനത് ഇഷ്ടപ്പെട്ടില്ല. എനിക്ക് അന്നും ഇന്നും പെൺകുട്ടികളുടെ അടുത്തിരിക്കുന്നത് ഇഷ്ടമായിരുന്നില്ല. (നിങ്ങൾ വിശ്വസിച്ചാലും ശരി, ഇല്ലെങ്കിലും ശരി.) അപ്പോഴാണ് ഞാൻ കുറുമ്പു കാണിക്കാൻ തുടങ്ങിയത്. മാസ്റ്റർ ക്ലാസ്സിലേയ്ക്കു കടന്നാൽ മാത്രം ഞാൻ ആദ്യമിരുന്ന സീറ്റിൽനിന്ന് എഴുന്നേറ്റ് പുസ്തകങ്ങളുമായി പുതിയ സീറ്റിലേയ്ക്ക് പോകും. ശരിക്കും മാസ്റ്ററെ ധിക്കരിക്കൽതന്നെയായിരുന്നു എന്റെ ഉദ്ദേശ്യം. ഒന്നു രണ്ടു ദിവസം മാസ്റ്റർ അതു സഹിച്ചു, പിന്നെയും ഞാനതു തുടർന്നപ്പോൾ എന്നെ ക്ലാസ്സിൽനിന്നു പുറത്താക്കി. അച്ഛനെ വിളിച്ചുകൊണ്ടു വന്നിട്ടു ക്ലാസ്സിൽ കയറിയാൽ മതിയെന്നും പറഞ്ഞു. ഞാൻ വിഷമത്തിലായി. അച്ഛനോട് പറയാതിരിക്കാൻ വയ്യാത്തൊരവസ്ഥ. ഞാൻ കാര്യങ്ങൾ മുഴുവൻ അച്ഛനോട് പറഞ്ഞു. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. മുഴുവൻ കേട്ടശേഷം അച്ഛൻ പറഞ്ഞു. ‘നീ ചെയ്തത് തെറ്റുതന്നെയാണ്. എന്തു വിഷയത്തെപ്പറ്റിയാലും ശരി, അദ്ധ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ സംസാരിക്കുന്നത് കുറ്റകരമാണ്. അതിനു ശേഷം നീ അദ്ദേഹത്തെ ധിക്കരിച്ചതാകട്ടെ പൊറുക്കാനാവാത്ത അപരാധവും. നീ രാവിലെത്തന്നെ പോയി മാസ്റ്ററെ കണ്ട് മാപ്പു പറയണം, ഇനി ഈ തെറ്റ് ആവർത്തിക്കില്ലെന്നു ഉറപ്പു കൊടുക്കണം.’ ഞാൻ അങ്ങിനെ ചെയ്തു, കൃഷ്ണവാരിയർ മാസ്റ്റർ സുമനസ്സോടെ എനിക്കു മാപ്പു തരികയും ചെയ്തു, ഒരു കറയും ബാക്കിവയ്ക്കാതെത്തന്നെ. സ്‌കൂളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്നദ്ധ്യാപകരിൽ ഒരാളായി മാസ്റ്റർ തുടരുകയും ചെയ്തു.

കൃഷ്ണവാരിയർ മാസ്റ്റർ അച്ഛന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവസാന കാലത്തു പ്രത്യേകിച്ചും സന്തതസഹചാരിയെന്നു വേണമെങ്കിൽ പറയാം. ഇപ്പോൾ അദ്ദേഹം ‘ഇടശ്ശേരി’യെപ്പറ്റി വാ തോരാതെ സംസാരിക്കുന്നതു കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട്, എനിക്ക് അച്ഛനെപ്പറ്റി എത്ര കുറച്ചേ അറിയൂ. അച്ഛന്റെ ഒപ്പം എന്നേക്കാൾ കൂടുതൽ സമയം ചെലവാക്കാനുള്ള ഭാഗ്യം കിട്ടിയവരോടൊക്കെ, പതിനേഴാം വയസ്സിൽ അച്ഛനെ വേർപിരിഞ്ഞ് നാടു വിടേണ്ടി വന്ന എനിക്ക് കലശലായ അസൂയയുണ്ടാവുന്നു.

ഞാൻ ഇനിയും കുറുമ്പുകൾ കാട്ടിക്കൂടെന്നില്ല.

— മലയാള മനോരമ, ഞായറാഴ്ച 10.10.2004