close
Sayahna Sayahna
Search

ഐതിഹ്യമാല-11


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പുളിയാമ്പിള്ളി നമ്പൂരി

ഇദ്ദേഹം ഒരുത്തമബ്രാഹ്മണനും നല്ല ശാക്തേയനുമായിരുന്നു. ദിവസംതോറും ദേവിയെ ഉപാസന ഇദ്ദേഹത്തിനു പതിവുണ്ടായിരുന്നു എന്നു മാത്രമല്ല, ചൊവ്വാഴ്ച, വെള്ളിയാഴ്ച, കറുത്ത വാവു് മുതലായ ദിവസങ്ങളിൽ മദ്യമാംസാദി നിവേദ്യങ്ങളോടുകൂടി വിധിപ്രകാരമുള്ള ശക്തിപൂജയുമുണ്ടായിരുന്നു. പൂജാനന്തരം, അദ്ദേഹം ധാരാളം മദ്യം സേവിക്കാറുമുണ്ടു്. ദേവി അദ്ദേഹത്തിനു പ്രത്യക്ഷമൂർത്തിയായിരുന്നു.

ഇദ്ദേഹം മദ്യമാംസാദികൾ കൂട്ടി ശക്തിപൂജ കഴിക്കയും മദ്യം സേവിക്കുകയും ചെയ്യുന്ന വിവരം മറ്റു ബ്രാഹ്മണർ ധാരാളമായി അറിഞ്ഞു എങ്കിലും ഇദ്ദേഹത്തിന്റെ ദിവ്യത്വം നിമിത്തം അതൊന്നും കണ്ടുപിടിക്കുന്നതിനും ഇദ്ദേഹത്തിനു പതിത്വം കല്പിക്കുന്നതിനും ആർക്കും കഴിഞ്ഞില്ല. ഇദ്ദേഹം ഇല്ലാത്ത സ്ഥലത്തുവെച്ചു് നമ്പൂരിമാർ കൂടിയിരുന്നുകൊണ്ടു്, “ഇയ്യാൾ ശുദ്ധ നീചനാണു്. ഇതൊക്കെ ബ്രാഹ്മണർക്കു ചേർന്നതാണോ? നമുക്കിനി ഈ കള്ളുകുടിയനെ നമ്മുടെ ഇല്ലങ്ങളിൽ യാതൊരടിയന്തിരത്തിനും ക്ഷണിക്കരുതു്. ക്ഷണിക്കാതെ വന്നാൽ അടിച്ചു പുറത്താക്കണം. നമുക്കാർക്കും യാതൊരടിയന്തിരത്തിനും ഇയ്യാളുടെയവിടെ പോവുകയും വേണ്ട” എന്നൊക്കെ പറയും എങ്കിലും ഇദ്ദേഹത്തോടു നേരിട്ടു് ഒന്നും പറയാൻ ആർക്കും യുക്തിയുണ്ടായിരുന്നില്ല. തക്കതായ ഒരു ലക്ഷ്യം കിട്ടാതെ ഒരാൾക്കു ഭ്രഷ്ടു് കല്പിക്കുന്നതെങ്ങനെയാണു്? അതിനാൽ വല്ലതും ലക്ഷ്യം കണ്ടുപിടിക്കണമെന്നു നിശ്ചയിച്ചു സ്വദേശികളായ നമ്പൂരിമാരെല്ലാംകൂടി അതിനു തരം നോക്കിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരു വെള്ളിയാഴ്ച നാൾ പുളിയാമ്പിള്ളി നമ്പൂരി ശക്തിപൂജയ്ക്കു മദ്യം വാങ്ങാനായി പോയിരിക്കുന്നു എന്നുള്ള വിവരം നമ്പൂരിമാർക്കറിവു കിട്ടി. ഉടനെ അവർ പലർകൂടി ഇദ്ദേഹം മദ്യവുംകൊണ്ടു വരുമ്പോൾ ഇടയ്ക്കുവെച്ചു പിടിക്കണമെന്നു നിശ്ചയിച്ചു വഴിവക്കത്തു് ഒരു സ്ഥലത്തു ചെന്നൊളിച്ചിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ പുളിയാമ്പിള്ളി നമ്പൂരി മദ്യകുംഭവും തലയിൽ വെച്ചു വരവായി. ഉടനെ നമ്പൂരിമാരെല്ലാം കൂടി ചുറ്റും ചെന്നു വളഞ്ഞു. കാര്യം പറ്റിപ്പോയി എന്നു വിചാരിച്ചുംകൊണ്ടു് ഇവർ “ഈ കുടത്തിലെന്താണെ”ന്നു ചോദിച്ചു. ഇവർ തന്നെ ചതിക്കാൻ വന്നിരിക്കുന്നവരാണെന്നു പുളിയാമ്പിള്ളി നമ്പൂരിക്കു മനസ്സിലായി. ഇവരുടെ ചതിയൊന്നും തന്നോടു പറ്റുകയില്ലെന്നു് ഇദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടായിരുന്നു എങ്കിലും, ഇവർക്കിവരുടെ ഉത്സാഹം ഫലിച്ചു എന്നു വിചാരിച്ചു കുറച്ചുകൂടി സന്തോ‌ഷമുണ്ടാക്കീട്ടു പിന്നീടു് അബദ്ധമാക്കി വിടാമെന്നു വിചാരിച്ചു തത്ക്കാലം ഒന്നും മിണ്ടാതെ പരുങ്ങാൻ ഭാവിച്ചു. അപ്പോഴേക്കും നമ്പൂരിമാർക്കു് ഉത്സാഹം വർധിച്ചു. “എന്താ കുടത്തിൽ, എന്താ കുടത്തിൽ” എന്നെല്ലാവരും ചോദ്യം മുറുക്കമായി. പുളിയാമ്പിള്ളി നമ്പൂരി വലിയ ജളത സംഭവിച്ച ഭാവത്തിൽ ആരുടേയും നേരെ നോക്കാതെ മുഖം കുമ്പിട്ടു കീഴ്പോട്ടു നോക്കിക്കൊണ്ടു്, “ഇതിൽ വിശേ‌ഷിച്ചൊന്നുമില്ല” എന്നു പതുക്കെ പറഞ്ഞു. അപ്പോൾ ചിലർ “എന്നാൽ കുടം അഴിച്ചു കാണണം” എന്നായി. ചിലർ കുടം പിടിച്ചു താഴെയിറക്കിവെച്ചു. അപ്പോൾ മദ്യത്തിന്റെ ഗന്ധം ധാരാളമായി വന്നതുകൊണ്ടു കുടത്തിനകത്തെന്താണെന്നു നമ്പൂരിമാർക്കു നിശ്ചയമായി. അതിനാൽ കുടം അടച്ചുകെട്ടിയിരിക്കുന്നതു് അഴിച്ചു കാണണമെന്നുള്ള മുറുക്കം കലശലായിക്കഴിഞ്ഞു. അപ്പോൾ പുളിയാമ്പിള്ളി നമ്പൂരി “എന്തിനഴിച്ചു കാണുന്നു? ഇതിൽ കുറച്ചു കളിയടയ്ക്കയാണു്. അകായിലേക്കു മൂന്നും കൂട്ടാൻ കളിയടയ്ക്ക വേണമെന്നു പറഞ്ഞിട്ടു വാങ്ങിക്കൊണ്ടു പോവുകയാണു്” എന്നു പറഞ്ഞു. അപ്പോൾ നമ്പൂരിമാർ “എന്നാൽ ഈ കളിയടയ്ക്ക ഞങ്ങൾക്കൊന്നു കാണണം” എന്നായി. എന്തിനു വളരെ പറയുന്നു, കുടമഴിച്ചു കാണിക്കാൻ അദ്ദേഹം മടിക്കുംതോറും കുടത്തിൽ മദ്യമാണെന്നുള്ള നിശ്ചയവും അതഴിച്ചു കാണണമെന്നുള്ള നിർബന്ധവും നമ്പൂരിമാർക്കു കലശലായിത്തീർന്നു. അഴിച്ചു കാണിക്കാതെ വിട്ടയയ്ക്കില്ലെന്നു തീർച്ചയായപ്പോൾ പുളിയാമ്പിള്ളി നമ്പൂരി “എന്നാൽ കണ്ടോളിൻ” എന്നു പറഞ്ഞു കുടത്തിന്റെ മൂടി അഴിച്ചു. നമ്പൂരിമാർ നോക്കിയപ്പോൾ കുടം നിറച്ചു് നല്ല ഒന്നാന്തരം കളിയടയ്ക്കയായിരുന്നു. നമ്പൂരിമാരെല്ലാം മധ്യമമായിപ്പോയി എന്നു പറയേണ്ടതില്ലല്ലോ. എല്ലാവരും പോയപ്പോൾ പുളിയാമ്പിള്ളി നമ്പൂതിരി കുടം പൂർവസ്ഥിതിയിൽ അടച്ചുകെട്ടി എടുത്തുംകൊണ്ടു് അദ്ദേഹത്തിന്റെ ഇലത്തേക്കു പോയി. പൂജയുടെ സമയമായപ്പോൾ കളിയടയ്ക്ക മദ്യംതന്നെ ആയിത്തീരുകയും ചെയ്തു.

Chap11pge89.png

ഇങ്ങനെ പലവിധത്തിൽ പരീക്ഷിച്ചിട്ടും ഇദ്ദേഹം മദ്യപാനം ചെയ്യുന്നുണ്ടന്നുള്ളതിനു തക്കതായ ഒരു ലക്ഷ്യം കണ്ടുപിടിക്കുന്നതിനു നമ്പൂരിമാർ വിചാരിച്ചിട്ടു കഴിഞ്ഞില്ല. പൂജിക്കുന്നതും മദ്യം സേവിക്കുന്നതും പുരയ്ക്കകത്തുതന്നെയാണു് പതിവു്. അതു രാത്രികാലങ്ങളിലായിരിക്കയും ചെയ്യും. അങ്ങനെയുള്ള സമയങ്ങളിൽ ആരെങ്കിലും കാണാൻ ചെന്നാൽ “ഇപ്പോൾ സമയമില്ല. രാവിലെ ആവട്ടെ” എന്നു പറയുന്നതിനു ഭൃത്യന്മാരെ ശട്ടം കെട്ടിയിരിക്കും. പിന്നെ രാത്രിസമയത്തു വാതിലടച്ചു കിടക്കുന്ന ഇദ്ദേഹത്തിനെ ആർക്കെങ്കിലും ചെന്നു കാണാൻ കഴിയുമോ? പകൽ പുറത്തു കാണുമ്പോഴെങ്ങും കുടിച്ചിട്ടുണ്ടായിരിക്കയുമില്ല. പിന്നെ എന്തു നിവൃത്തിയാണുള്ളതു്?

ഇങ്ങനെ ഒരു നിവൃത്തിമാർഗവും ഇല്ലാതെ വളരെക്കാലം വി‌ഷമിച്ചതിന്റെ ശേ‌ഷം നമ്പൂരിമാരെല്ലാവരുംകൂടി വിവരം രാജാവിങ്കൽ അറിയിച്ചു. ശക്തിപൂജയുള്ള ദിവസം നിശ്ചയമായി അറിഞ്ഞു പറഞ്ഞാൽ നിവൃത്തിയുണ്ടാക്കാമെന്നു രാജാവു കല്പിച്ചു. പിന്നെ നമ്പൂരിമാരെല്ലാവരുംകൂടി കർക്കടകത്തിൽ കറുത്ത വാവിന്നാൾ ശക്തിപൂജയുണ്ടെന്നുള്ള വിവരം സൂക്ഷ്മമായി അറിഞ്ഞു രാജാവിങ്കൽ ഗ്രഹിപ്പിച്ചു. പുളിയാമ്പിള്ളി നമ്പൂരി പതിവുപോലെ പൂജയും കഴിച്ചു മദ്യവും സേവിച്ചു മദാന്ധഹൃദയനായിക്കിടന്ന സമയം അദ്ദേഹത്തെ വിളിച്ചുകൊണ്ടു വരുവാനായിട്ടു രാജാവാളയച്ചു. രാജാവിന്റെ ആൾ നമ്പൂരിയുടെ ഇല്ലത്തു ചെന്നു വിവരം ദാസി മുഖാന്തരം അകായിൽ ഗ്രഹിപ്പിച്ചു. അന്തർജനം ആ വിവരം നമ്പൂരിയുടെ അടുക്കൽ ചെന്നു പറഞ്ഞു. അപ്പോൾ മദ്യത്തിന്റെ ലഹരികൊണ്ടു ബോധംകെട്ടു കിടന്ന നമ്പൂരി “ആട്ടെ നിലാവുദിക്കുമ്പോൾ ചെല്ലാം. ഇപ്പോൾ ഇരുട്ടത്തു പ്രയാസമുണ്ടെന്നു പറഞ്ഞയച്ചേക്കു്” എന്നു പറഞ്ഞു. അന്തർജനം ആ വിവരം ദാസിമൂലം രാജഭൃത്യനോടു പറഞ്ഞയയ്ക്കുകയും ചെയ്തു.

Chap11pge90.png

പുളിയാമ്പിള്ളി നമ്പൂരി വെളിവു കൂടാതെ വരുന്നതു കാണുന്നതിനും രാജാവിനെക്കൂടി സാക്ഷിയാക്കി വെച്ചുകൊണ്ടു ഭ്രഷ്ടു് കല്പിക്കുന്നതിനുമായി അന്നു രാജസന്നിധിയിൽ അസംഖ്യം നമ്പൂരിമാർ കൂടിയിരുന്നു. അപ്പോൾ രാജഭൃത്യൻ വന്നു “നമ്പൂരി നിലാവുദിക്കുമ്പോൾ വരാമെന്നു പറഞ്ഞിരിക്കുന്നു” എന്നു രാജാവിന്റെ അടുക്കൽ അറിയിച്ചു. അതുകേട്ടു നമ്പൂരി മദ്യപാനം ചെയ്തു വെളിവു കൂടാതെ പറഞ്ഞയച്ചതാണെന്നു് എല്ലാവരും തീർച്ചപ്പെടുത്തി. കറുത്തവാവിന്നാൾ ചന്ദ്രനുദിക്കയെന്നുള്ളതു് ഒരിക്കലും ഉണ്ടാകാത്തതാകയാൽ അതു സ്വബോധമുള്ളവർ പറയുകയില്ലല്ലോ. അപ്പോൾ രാത്രി കുറെ അധികമായതിനാൽ നമ്പൂരിമാരാരും അവരവരുടെ ഇല്ലങ്ങളിലേക്കു പോയില്ല. രാജാവു് പള്ളിയറയിലേക്കെഴുന്നള്ളിയതിന്റെ ശേ‌ഷം എല്ലാവരും രാജഭവനത്തിൽത്തന്നെ ഓരോ സ്ഥലത്തു പോയിക്കിടന്നുറങ്ങി.

ഏകദേശം അർധരാത്രിയായപ്പോൾ പുളിയാമ്പിള്ളി നമ്പൂരിക്കു ബോധം വീണു. അപ്പോൾ അദ്ദേഹത്തിനു രാജാവിന്റെ ആൾ വന്നിരുന്നു എന്നോ താൻ എന്തോ അസംബന്ധം പറഞ്ഞയച്ചു എന്നോ ഏതാണ്ടൊക്കെ ഒരു സ്വപ്നം പോലെ ഓർമതോന്നുകയാൽ വിവരം അന്തർജനത്തോടു ചോദിക്കയും ഉണ്ടായ വസ്തുത അന്തർജനം പറയുകയും ചെയ്തു. നിലാവുദിക്കുമ്പോൾ ചെല്ലാമെന്നാണു് പറഞ്ഞയച്ചിരിക്കുന്നതെന്നു കേട്ടപ്പോൾ നമ്പൂരി തത്ക്കാലം ഒന്നന്ധാളിച്ചു. എങ്കിലും സർവലോകൈകമാതാവായിരിക്കുന്ന സാക്ഷാൽ ശക്തിയുടെ സഹായമുള്ളതുകോണ്ടു് തനിക്കു് ഒന്നും ദുഃസാദ്ധ്യമായും അവമാനകരമായും വരികയില്ലെന്നുള്ള വിശ്വാസത്തോടുകൂടി അദ്ദേഹം ഉടനെ എണീറ്റു രാജസന്നിധിയിലേക്കു് പുറപ്പെട്ടു. പുറത്തിറങ്ങി നോക്കിയപ്പോൾ പൂർണചന്ദ്രൻ ആകാശമധ്യത്തിങ്കൽ പ്രകാശിച്ചു നിൽക്കുന്നതും നല്ല വിശദചന്ദ്രിക ലോകമെല്ലാം നിറഞ്ഞു പരന്നിരിക്കുന്നതും കാണപ്പെട്ടു. അതിനാൽ അത്യന്തം സന്തുഷ്ടഹൃദയനായ നമ്പൂരി വേഗത്തിൽ രാജഭവനത്തിലെത്തി രാജാവു കിടന്നുറങ്ങുന്ന പള്ളിയറവാതില്ക്കൽ ചെന്നു മുട്ടി വിളിച്ചു. ഉടനെ രാജാവുണർന്നു് “ആരതു്?” എന്നു ചോദിച്ചു. “ഞാൻതന്നെ, പുളിയാമ്പിള്ളി” എന്നു നമ്പൂരി ഉടനെ രാജാവു പുറത്തിറങ്ങി നോക്കിയപ്പോൾ പറഞ്ഞു. പൂർണചന്ദ്രനെയും ചന്ദ്രികാപ്രകാശത്തെയും കണ്ടു് അത്യന്തം വിസ്മയിച്ചു. അപ്പോൾത്തന്നെ രാജാവു ഭൃത്യന്മാരെപ്പറഞ്ഞയച്ചു നമ്പൂരിമാരെയെല്ലാം വിളിച്ചുവരുത്തി. എല്ലാവരും ഇതുകണ്ടു് ഏറ്റവും അത്ഭുതപ്പെട്ടു. രാജാവു പുളിയാമ്പിള്ളി നമ്പൂരിക്കു് അനവധി സമ്മാനങ്ങളും കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ ഇല്ലത്തെത്തിയപ്പോഴേക്കും ചന്ദ്രനും ചന്ദ്രികയും മറഞ്ഞു നല്ല ഇരുട്ടാവുകയും ചെയ്തു. ആ കാണപ്പെട്ടതു് സാക്ഷാൽ ചന്ദ്രനും ചന്ദ്രികയുമല്ലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഭക്തവത്സലയായ ദേവി ഭക്തനായ നമ്പൂരിക്കു് അവമാനം സംഭവിക്കാതെ ഇരിക്കാൻ വേണ്ടി തന്റെ കുണ്ഡലങ്ങളിൽ ഒന്നെടുത്തു് ഉയർത്തിപ്പിടിക്കയായിരുന്നു ചെയ്തതു്. അതു് കണ്ടവർക്കെല്ലാം ചന്ദ്രനായിട്ടു അതിന്റെ ശോഭ ചന്ദ്രികയായിട്ടു തോന്നി എന്നേയുള്ളൂ.

ഇപ്രകാരം പലരും പല വിധത്തിൽ പരീക്ഷിച്ചിട്ടും പുളിയാമ്പിള്ളി നമ്പൂരിയെ അവമാനിക്കുന്നതിനോ അദ്ദേഹത്തിന്റെ മദ്യപാനത്തെ പ്രത്യക്ഷപ്പെടുത്തുന്നതിനോ അദ്ദേഹത്തിനു ഭ്രഷ്ടു് കല്പിക്കുന്നതിനോ കഴിഞ്ഞില്ല. ദേവിപ്രസാദം വേണ്ടതുപോലെ സിദ്ധിച്ചിട്ടുള്ളവരെ ജയിക്കാൻ ആരു വിചാരിച്ചാലും കഴിയുന്നതല്ലല്ലോ.

പുളിയാമ്പിള്ളി നമ്പൂരി ഒരു നല്ല മന്ത്രവാദിയുമായിരുന്നു. അദ്ദേഹത്തെ മന്ത്രവാദത്തിനായി പലരും ക്ഷണിച്ചുകൊണ്ടു് പോവുക പതിവായിരുന്നു. അദ്ദേഹം ഒഴിച്ചാൽ ഒഴിയാത്ത ബാധ ഒന്നും ഉണ്ടായിരുന്നില്ല. നമ്പൂരി മന്ത്രവാദത്തിനും മറ്റുമായി അന്യസ്ഥലങ്ങളിൽ പോവുമ്പോൾ ദേവി പ്രത്യക്ഷമൂർത്തിയായിട്ടു് അദ്ദേഹത്തോടുകൂടി പോവുക പതിവായിരുന്നു. എങ്കിലും അതു് അന്യന്മാർക്കു് അപ്രത്യക്ഷം തന്നെ ആയിരുന്നു.

ഒരു ദിവസം നമ്പൂരി എവിടെയോ പോയി ഒരു മന്ത്രവാദം കഴിഞ്ഞു് അർധരാത്രി നമ്പൂരി മുമ്പും ദേവി പിമ്പുമായി ഇല്ലത്തേക്കു പുറപ്പെട്ടു. കുറെ വഴി പോന്നതിന്റെ ശേ‌ഷം ഒരിക്കൽ നമ്പൂരി തിരിഞ്ഞുനോക്കിയപ്പോൾ ദേവിയെക്കണ്ടില്ല. എവിടെപ്പോയതായിരിക്കും എന്നു സംശയിച്ചു കുറച്ചു നേരം തിരിഞ്ഞുനിന്നു. എന്നിട്ടും കാണായ്കയാൽ നമ്പൂരിക്കു വ്യസനമായി. ഒന്നന്വേ‌ഷിച്ചിട്ടുവേണം പോകാനെന്നു നിശ്ചയിച്ചു് അദ്ദേഹം പോന്ന സ്ഥലത്തേക്കുതന്നെ തിരിയെപ്പുറപ്പെട്ടു. കുറച്ചു ചെന്നപ്പോൾ വഴിക്കുസമീപം ഒരു പറയന്റെ മാടത്തിൽ ഒരു പറയൻ ഒരു വാളും പീഠവും വെച്ചു ദേവിയെ പൂജിക്കുന്നതും കൊട്ടുന്നതും ചാറ്റുന്നതും ചില സ്തോത്രങ്ങൾ ചൊല്ലി സ്തുതിക്കുന്നതും ദേവി ആ പൂജ ഏറ്റുകൊണ്ടു് ആ പീഠത്തിന്മേൽ ഇരിക്കുന്നതും നമ്പൂരി കണ്ടു. (ദേവിയെ പറയനു കാണാൻ പാടില്ലായിരുന്നുതാനും). അവന്റെ പൂജയും മറ്റും കഴിയുന്നതുവരെ നമ്പൂരി എല്ലാം കണ്ടുംകൊണ്ടു് വഴിയിൽത്തന്നെ നിന്നു. അതെല്ലാം കഴിഞ്ഞപ്പോൾ ദേവി എണീറ്റു് അവിടെനിന്നു പുറപ്പെട്ടു നമ്പൂരിയൂടെ അടുക്കൽ വന്നു. അപ്പോൾ നമ്പൂരി “അല്ലയോ ദേവി! ഈ പറമാടത്തിലും മറ്റും അവിടുന്നെഴുന്നെള്ളിയതു് വലിയ കഷ്ടമാണു്. മന്ത്രതന്ത്രാദികളൊന്നുമില്ലാതെ നീചനായ ആ പറയൻ പൂജിച്ചതിനെ അവിടുന്നു കൈക്കൊള്ളുകയും അവന്റെ നിവേദ്യാംശത്തെ അവിടുന്നനുഭവിക്കുകയും ചെയ്യുന്നതു കണ്ടിട്ടു് എനിക്കു് വളരെ വല്ലാതെ തോന്നി. ഇനി മേലാലെങ്കിലും ഇങ്ങനെയുള്ളതിനു പോകാതിരുന്നാൽ കൊള്ളാം” എന്നു പറഞ്ഞു. ഇതു കേട്ടു ദേവി ചിരിച്ചുംകൊണ്ടു് “അല്ലാ, അങ്ങു് ഇതുവരെ എന്റെ സ്വഭാവം നല്ലപോലെ അറിഞ്ഞിട്ടില്ല, അല്ലേ? അങ്ങേക്കു മനഃശുദ്ധിയും ഭക്തിയും മതിയായിട്ടില്ല. എന്നെക്കുറിച്ചു ഭക്തിയുള്ള എല്ലാവരും എനിക്കൊന്നു പോലെയാണു്. ചണ്ഡാലനെന്നും ബ്രാഹ്മണനെന്നുമുള്ള വ്യത്യാസം എനിക്കില്ല. ഭക്തിയുള്ളവർ ആരു വിളിച്ചാലും എനിക്കവിടെ പോകാതിരിക്കാൻ നിവൃത്തിയില്ല. ഞാൻ മന്ത്രതന്ത്രാദികളെക്കാൾ ഗണിക്കുന്നതു് ഭക്തിയെയാണു്. ഈ തത്വം അറിഞ്ഞിട്ടില്ലാത്ത അങ്ങേടെ കൂടെ ഞാൻ വരുന്നില്ല. ഇനി അങ്ങേയ്ക്കു് എന്നെക്കാണാനും കഴിയില്ല എങ്കിലും പതിവിൻപ്രകാരം ഭക്തിയോടുകൂടി എന്നെ ഉപാസിച്ചുകൊണ്ടിരുന്നാൽ അങ്ങു വിചാരിക്കുന്ന കാര്യമെല്ലാം ഞാൻ സാധിപ്പിച്ചു തരികയും ചെയ്യാം” എന്നരുളിച്ചെയ്തു് അവിടെത്തന്നെ അന്തർധാനവും ചെയ്തു. അതിൽപ്പിന്നെ നമ്പൂരി മാംസചക്ഷുസ്സുകൊണ്ടു ദേവിയെ കണ്ടിട്ടില്ല. ദേവി അപ്രത്യക്ഷയായതിന്റെ ശേ‌ഷം അധികകാലം അദ്ദേഹം ജീവിച്ചിരുന്നിട്ടുമില്ല.

പുളിയാമ്പിള്ളി നമ്പൂരിയെ മലയാളത്തിൽ പല ദേശങ്ങളിലും പല ജനങ്ങളും ഇന്നും കുടുംബപരദേവതയായി വെച്ചാചരിച്ചുവരുന്നുണ്ടു്. കർക്കിടമാസത്തിലും തുലാംമാസത്തിലും മറ്റും പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി വെയ്ക്കുക എന്നൊരു കാര്യവും പലേടത്തും നടപ്പുണ്ടു്. പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി പ്രാർത്ഥിച്ചാൽ സകല കാര്യങ്ങളും സാധിക്കുമെന്നാണു് ചിലരുടെ വിശ്വാസം. സന്തതിയുണ്ടാകാനായിട്ടും സമ്പത്തുണ്ടാകാനായിട്ടും ബാധോപദ്രവങ്ങൾ, രോഗങ്ങൾ മുതലായവ മാറുന്നതിനായിട്ടു നമ്പൂരിക്കു വെള്ളംകുടി പ്രാർത്ഥിക്ക പലേടത്തും നടപ്പാണു്. മോ‌ഷണം തെളിയിക്കുന്ന വി‌ഷയത്തിലാണത്രെ ഇതു പ്രധാനം. പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി പ്രാർത്ഥിച്ചാൽ തെളിയാത്ത മോ‌ഷണം ലോകത്തിലില്ലെന്നാണു് ചിലർ പറയുന്നതു്. വെള്ളംകുടി പ്രാർത്ഥിച്ചാൽ നാല്പത്തൊന്നു ദിവസത്തിനകം മോഷ്ടിച്ചവൻ മാപ്പു ചോദിച്ചുകൊണ്ടു മോ‌ഷണത്തൊണ്ടി ഉടമസ്ഥന്റെ പാദത്തിങ്കൽ കൊണ്ടുചെന്നു നമസ്കരിക്കും. അങ്ങനെ ചെയ്തില്ലെങ്കിൽ ആ മോഷ്ടാവും അവന്റെ തറവാട്ടിലുള്ള എല്ലാവരും രക്തം ഛർദ്ദിച്ചു മരിക്കും. കാര്യം സാധിച്ചിട്ടു പ്രാർത്ഥന നടത്താതെയിരുന്നാൽ മോഷ്ടാവിന്റെ അനുഭവംതന്നെ ഉടമസ്ഥനും സിദ്ധിക്കും. പുളിയാമ്പിള്ളി നമ്പൂരിയുടെ സ്വഭാവം കായംകുളം വാളുപോലെ ഇരുഭാഗത്തും മൂർച്ചയുള്ളതാണു്. ഇദ്ദേഹത്തെപ്പോലെ ഉഗ്രമൂർത്തിയായിട്ടു വേറെ യാതൊരു മൂർത്തിയുമില്ല എന്നിങ്ങനെ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ഇക്കാലത്തു ധാരാളമുണ്ടു്. വളരെക്കാലം മുമ്പേ മരിച്ചുപോയിരിക്കുന്ന ഇദ്ദേഹത്തെക്കുറിച്ചുള്ള ഭയഭക്തിവിശ്വാസബഹുമാനങ്ങൾ ഇക്കാലം വരെ നിലനിൽക്കണമെങ്കിൽ, ഇദ്ദേഹം ജീവിച്ചിരുന്ന കാലത്തു് ഇദ്ദേഹത്തിന്റെ ദിവ്യത്വങ്ങളും അത്ഭുതകർമ്മങ്ങളും സാമാന്യമൊന്നുമല്ലായിരുന്നുവെന്നു എല്ലാവർക്കും ഊഹിക്കാവുന്നതാണു്.

ഇദ്ദേഹത്തിന്റെ ഇല്ലം കോഴിക്കോട്ടായിരുന്നു എന്നും ഇദ്ദേഹം ചരമഗതിയെ പ്രാപിചിട്ടു് ഇപ്പോൾ അഞ്ഞൂറു സംവത്സരത്തിൽ അധികമായിരിക്കുന്നു എന്നുമാണു് കേട്ടിരിക്കുന്നതു്.