close
Sayahna Sayahna
Search

ശ്രീകൃഷ്ണകർണാമൃതം


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

രു വില്വമംഗലത്തു നമ്പൂരി അദ്ദേഹത്തിന്റെ ഇല്ലത്തുനിന്നു രണ്ടുമൂന്നു നാഴിക അകലെയുള്ള ഒരമ്പലവാസിസ്ത്രീയെ സംബന്ധം ചെയ്തിരുന്നു. അദ്ദേഹത്തിനു് ആ ഭാര്യയെക്കുറിച്ചു് അളവറ്റ പ്രേമമുണ്ടായിരുന്നതിനാൽ അദ്ദേഹം എവിടെയെല്ലാം പോയാലും എന്തെല്ലാം പ്രതിബന്ധങ്ങൾ നേരിട്ടാലും രാത്രിയിൽ ഭാര്യഗൃഹത്തിൽച്ചെന്നല്ലാതെ കിടക്കുകയില്ലെന്നു നിശ്ചയം ചെയ്തിരുന്നു. ഒരു ദിവസം ഉച്ചയായപ്പോൾ മുതൽ അതികലശലായിട്ടു് മഴ തുടങ്ങി. നമ്പൂരി അത്താഴം കഴിഞ്ഞു് മഴ മാറാനായി വളരെ നേരം കാത്തിരുന്നു. പത്തു നാഴിക രാച്ചെന്നിട്ടും മഴ മാറിയില്ല. അപ്പോൾ കറുത്തപക്ഷമായിരുന്നതിനാൽ അതികഠിനമായ ഇരുട്ടുമുണ്ടായിരുന്നു. എങ്കിലും പുറപ്പെടുകതന്നെ എന്നു നിശ്ചയിച്ചു് അദ്ദേഹം ചൂട്ടും കത്തിച്ചു് ഇല്ലത്തുനിന്നു പുറപ്പെട്ടു. കുടയുണ്ടായിരുന്നുവെങ്കിലും കാറ്റടികൊണ്ടു നനഞ്ഞു. അരനാഴിക കഴിയുന്നതിനുമുമ്പു ചൂട്ടുകെട്ടു. പിന്നെ കൂരിരുട്ടുകൊണ്ടു കണ്ണുതീരെ കാണാൻ പാടില്ലായിരുന്നു. എങ്കിലും തപ്പിത്തടഞ്ഞു് അദ്ദേഹം മുമ്പോട്ടുതന്നെ നടന്നു. അങ്ങനെ ഒരു വിധത്തിൽ മധ്യേമാർഗ്ഗമുണ്ടായിരുന്ന പുഴക്കടവിൽച്ചെന്നു ചേർന്നു. രാവിലെ ഭാര്യാഗൃഹത്തിൽനിന്നു പോന്ന സമയം ആ പുഴയിൽ അദ്ദേഹത്തിനു കഷ്ടിച്ചു പാദം മുങ്ങാൻമാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. രാത്രിയായപ്പോഴേക്കും കിഴക്കൻ വെള്ളം വന്നു പുഴ നിറഞ്ഞു കവിഞ്ഞൊഴുകിത്തുടങ്ങിയിരുന്നു. കടവിലെങ്ങും ആളുമില്ല, തോണിയുമില്ല. തുമ്പിക്കൈവണ്ണത്തിൽ ധാരമുറിയാതെയുള്ള മഴയും അതികഠിനമായ കാറ്റുമുള്ള സമയത്തു് വിളിച്ചാലാരും കേൾക്കുകയുമില്ലല്ലോ. എന്താ നിവൃത്തി? പോകാതെയിരിക്കാനും പാടില്ല. ആകെപ്പാടെ നമ്പൂരി ഏറ്റവും വിഷണ്ണനായിത്തീർന്നു. ആ സമയം ദൈവഗത്യാ ഒരു ഇടിമിന്നലുണ്ടായി. അപ്പോൾ ആ കടവിൽ ഒരു തടി അടുത്തു കിടക്കുന്നതായി അദ്ദേഹം കണ്ടു. ഉടനെ തപ്പിപ്പിടിച്ചു് ആ തടിയിന്മേൽക്കയറി കൈകൊണ്ടും കാൽ കൊണ്ടും തുഴഞ്ഞു് ഒരു വിധത്തിൽ മറുകരയിലടുത്തു. ആ കരയ്ക്കിറങ്ങിയപ്പോൾ കാലിന്മേൽ ഒരു കയറു തടഞ്ഞു. തപ്പിനോക്കിയപ്പോൾ അതു് ആ തടി യുടെ ഒരറ്റത്തുകെട്ടിയിട്ടുള്ളതാണെന്നു മനസ്സിലായി. അതിനാൽ നമ്പൂരി ആ തടി ഒഴുകിപ്പോകാതെയിരിക്കാനായി കയറിന്റെ ഒരറ്റം പിടിച്ചു് ഒരു മരത്തിന്മേൽ കെട്ടിയിട്ടിട്ടാണു് പോയതു്.

ഏകദേശം അർദ്ധരാത്രിയായപ്പോഴേക്കും നമ്പൂരി നനഞ്ഞൊലിച്ചു് ഭാര്യാഗൃഹത്തിൽ ചെന്നുചേർന്നു. അപ്പോൾ നമ്പൂരിയുടെ ഭാര്യ ഉറങ്ങീട്ടില്ലായിരുന്നു. അവർ വിളക്കത്തു് എന്തോ ഒരു പുസ്തകമെടുത്തു് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാൽ നമ്പൂരി ചെന്നു വിളിച്ച ഉടനെ വാതിൽ തുറന്നു. നമ്പൂരി മുണ്ടുപിഴിഞ്ഞു തലയും മേലുമെല്ലാം തോർത്തിയതിന്റെ ശേ‌ഷം അകത്തു കടന്നു് ഈറൻ മാറിയപ്പോഴേക്കും ഭാര്യ മുറുക്കാനെടുത്തു കൊടുത്തു. നമ്പൂരി മുറുക്കിയതിന്റെ ശേ‌ഷം അന്നു വഴിക്കുണ്ടായ കഷ്ടപ്പാടുകളെല്ലാം വിസ്തരിച്ചു ഭാര്യയെ കേൾപ്പിച്ചു. അതൊക്കെ കേട്ടപ്പോൾ ആ പതിവ്രതാരത്നത്തിനു വളരെ വി‌ഷാദമുണ്ടായി. ആ സ്ത്രീ ഭർത്താവിനെപ്പോലെതന്നെ വൈദു‌ഷ്യമുള്ള കൂട്ടത്തിലായിരുന്നു. നമ്പൂരി വർത്തമാനമെല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ആ സ്ത്രീ ആ മുറിക്കകത്തു ഭിത്തിയിന്മേൽ ആണി തറച്ചു തൂക്കിയിരുന്ന ചിത്രപടത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടു് “അവിടേക്കു് അടിയെനെക്കുറിച്ചുള്ള ഏകാഗ്രചിത്തത്വം അങ്ങോട്ടായിരുന്നുവെങ്കിൽ ഇതിനു മുമ്പു് തന്നെ സായൂജ്യം ലഭിക്കുമായിരുന്നു. ഈ ബ്രാഹ്മണജന്മം ഇപ്രകാരം തുലച്ചു് കളയുന്നതു് കഷ്ടം തന്നെ” എന്നു പറഞ്ഞു. ആ ചിത്രപടം ശ്രീകൃ‌ഷ്ണന്റേതായിരുന്നു.

Chap71pge557.png

ഭാര്യയുടെ ഈ വചനശല്യം നമ്പൂരിയുടെ ഹൃദയത്തിൽ നല്ല പോലെ കൊണ്ടു് തറച്ചു. അതോടുകൂടി അദ്ദേഹത്തിനു് പരമാർത്ഥജ്ഞാന മുണ്ടാവുകയും ചെയ്തു. അദ്ദേഹം ആ ചിത്രപടത്തിൽത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടു് നിശ്ചേഷ്ടനായി ഇരുന്നതിന്റെശേ‌ഷം “ശരിതന്നെ, നീ പറഞ്ഞതു് പരമാർത്ഥമാണു്. ഇപ്പോഴാണു് എനിക്കു തത്വബോധമുണ്ടായതു്. ഇപ്പോൾ എന്റെ മനസ്സു് നിങ്കൽനിന്നു നിവർത്തിച്ചു ഭഗവാങ്കൽ പതിഞ്ഞിരിക്കുന്നു. എന്റെ മനസ്സിനെ ദുർമ്മാർഗ്ഗത്തിൽനിന്നു തിരിച്ചു സന്മാർഗ്ഗത്തിങ്കലാക്കിത്തീർത്ത നിന്നെ ഞാൻ എന്റെ ഒരു ഗുരുവെന്നു തന്നെ വിചാരിക്കുന്നു” എന്നു പറഞ്ഞിട്ടു് അദ്ദേഹം വീണ്ടും ആ ചിത്രപടത്തിൽ ദൃഷ്ടി പതിപ്പിച്ചുകൊണ്ടു് അവിടെത്തന്നെ ഇരുന്നു. ആ സമയം ആ ദ്വിജേന്ദ്രന്റെ മുഖസുധാകരങ്കൽനിന്നു് അനർഗ്ഗളമായി പ്രവഹിച്ച പദ്യപരമ്പരയാണു് “ശ്രീകൃ‌ഷ്ണകർണ്ണാമൃത”മെന്നു പറയുന്നതു് (ആ പദ്യവൃന്ദം ശ്രീകൃ‌ഷ്ണനെക്കുറിച്ചുള്ളതും ശ്രോതാക്കൾക്കു കർണ്ണാമൃതമായിട്ടുള്ളതുമാകയാലായിരിക്കാം അതിനു ശ്രീകൃ‌ഷ്ണകർണ്ണാമൃതമെന്നു നാമം സിദ്ധിച്ചതു്. അഥവാ, അതു ശ്രീകൃ‌ഷ്ണനു തന്നെ കർണ്ണാമൃതമായിത്തീർന്നതിനാലാണു് ഈ പേരു സിദ്ധിച്ചതെന്നും വരാം). നമ്പൂരി ശ്ലോകങ്ങൾ ചൊല്ലിത്തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അവ എഴുതിത്തുടങ്ങുകയും ചെയ്തു. എന്നാൽ നമ്പൂരി ചൊല്ലിയ ശ്ലോകങ്ങളെല്ലാം ആ വിദു‌ഷി എഴുതിയെടുത്തില്ല. നമ്പൂരി ശ്ലോകം ചൊല്ലിത്തുടങ്ങിയപ്പോൾ ആ ചിത്രപടം തലകുലുക്കിത്തുടങ്ങി. എന്നാൽ ചില ശ്ലോകങ്ങൾ ചൊല്ലിയപ്പോൾ തല കുലുക്കിയില്ല. ചിത്രപടം തലകുലുക്കി ശ്ലാഘിക്കാതെയിരുന്ന ശ്ലോകങ്ങൾ ആ സ്ത്രീ എഴുതിയുമില്ല. ശ്ലോകങ്ങളുടെ രസികത്വംകൊണ്ടു ഭഗവാൻ സന്തോ‌ഷിച്ചാണു് ചിത്രപടം തല കുലുക്കുന്നതെന്നും, ചില ശ്ലോകങ്ങൾക്കു രസികത്വം മതിയാവാഞ്ഞിട്ടാണു് തലകുലുക്കാത്തതെന്നുമായിരുന്നു ആ സ്ത്രീയുടെ വിശ്വാസം. ശ്രീകൃ‌ഷ്ണകർണ്ണാമൃതത്തിലുള്ള ശോകങ്ങൾ മുഴുവനും ചൊല്ലിക്കഴിഞ്ഞതിന്റെ ശേ‌ഷമേ നമ്പൂരി ആ ഇരുന്നയിരുപ്പിൽനിന്നു് എണീറ്റുള്ളൂ.

നമ്പൂരി പിന്നെ ഒന്നും മിണ്ടാതെ വെളിയിലിറങ്ങി നടന്നു് ആറ്റുകടവിലെത്തി. തലേദിവസം താൻ കെട്ടിയിരുന്ന തടി അവിടെ കിടപ്പുണ്ടോ എന്നു നോക്കിയപ്പോൾ അതു് അവിടെ കിടക്കുന്നതായി അദ്ദേഹം കണ്ടു. പക്ഷേ, അതു് ഒരു മനു‌ഷ്യന്റെ മൃതശരീരമായിരുന്നു. അപ്പോഴാണു് താൻ ശവത്തിന്മേൽക്കയറിയാണു് നദീതരണം ചെയ്തതെന്നുള്ള പരമാർത്ഥം അദ്ദേഹത്തിനു മനസ്സിലായതു്. ആ ശവത്തിന്റെ കഴുത്തിൽ ഒരു കയറുമുണ്ടായിരുന്നതിനാൽ ആ മനു‌ഷ്യൻ ആ മനു‌ഷ്യൻ കെട്ടിത്തൂങ്ങി മരിച്ചതാണെന്നും ആ ശവം ആരോ കയറോടുകൂടി അഴിച്ചെടുത്തു് പുഴയിലിടുകയും ഒഴുക്കുകൊണ്ടു് ഈ കടവിൽ വന്നു ചേരുകയും ചെയ്തതാണെന്നും അദ്ദേഹം ഊഹിച്ചു. നമ്പൂരി ഉടനെ ഒരു തോണി വരുത്തി അതിൽക്കയറി അക്കരെ കടക്കുകയും ഇല്ലത്തു് ചെന്നതിന്റെശേ‌ഷം കുളിച്ചു് അഞ്ചുപേരെക്കൊണ്ടും പുണ്യാഹം കഴിപ്പിക്കുകയും അധികദിവസം കഴിയുന്നതിനുമുമ്പു് സന്യസിക്കുകയും കാലക്രമേണ അദ്ദേഹം “വില്വമംഗലത്തു സ്വാമിയാർ” എന്നു് പ്രസിദ്ധനായിത്തീരുകയും ചെയ്തു.