close
Sayahna Sayahna
Search

ഒരു ദിവസത്തിന്റെ അന്ത്യം


ഒരു ദിവസത്തിന്റെ അന്ത്യം
EHK Memoir 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 128

‘ഒരു ദിവസത്തിന്റെ മരണം’ എന്ന കഥയ്ക്കു പിന്നിൽ


‘ഒരു ദിവസത്തിന്റെ മരണം’ എന്ന കഥ എഴുതാൻ കാരണക്കാർ ഏതാനും സ്ത്രീകളാണ്. എന്നും വൈകുന്നേരം ബോംബെ വർളി ബസ്സ് സ്റ്റോപ്പിൽ സാന്താക്രൂസിലേയ്ക്കു പോകുന്ന 83, 84 നമ്പർ ബസ്സുകളുടെ ക്യൂവിൽ കാത്തു നിൽക്കുമ്പോൾ അവരെ കാണാറുണ്ട്. അവർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി സംസാരിക്കുന്നത് കേൾക്കാറുമുണ്ട്. അവർ മറ്റുള്ളവരെ കാത്തുനിൽക്കുകയാണ്, ദാദർ വരെ നടന്നു പോകാൻ. അവർക്ക് സബർബൻ ട്രെയ്ൻ പിടിച്ച് കുറേ ദൂരം പോകേണ്ടതുണ്ട്.

അംഗവിക്ഷേപങ്ങളോടെ അവർ പറഞ്ഞിരുന്നത് അവരുടെ പ്രാരാബ്ധങ്ങളെപ്പറ്റിയാണ്. ഏതോ പാക്കിങ് കമ്പനിയിലാണവരെല്ലാം ജോലിയെടുക്കുന്നത്. രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ. ദിവസക്കൂലി അഞ്ചു രൂപ. അതുകൊണ്ട് വീട്ടുച്ചിലവുകൾ എങ്ങിനെ കഴിച്ചുകൂട്ടുമെന്നായിരുന്നു അവരുടെ പ്രശ്‌നം.

എനിയ്ക്കു വളരെ വിഷമമായി. എല്ലാ സ്ത്രീകളുടെയും നെറുകയിൽ കുങ്കുമമുണ്ട്. അതിനർത്ഥം അവർ കല്യാണം കഴിച്ചവരാണ്, ഒരു പക്ഷെ കുട്ടികളുണ്ടാവും, അവരുടെ കാര്യവും നോക്കേണ്ടിവരും എന്നൊക്കെയാണ്. വല്ലാത്ത ജീവിതം. കുറച്ചു ദിവസം അതെന്നെ അലട്ടി. പിന്നെ ജീവിതത്തിന്റെ മറ്റ് അലട്ടുകൾക്കിടയിൽ അതു മറന്നുപോവുകയും ചെയ്തു.

ഒരിയ്ക്കൽ ഫ്‌ളോറാ ഫൗണ്ടനിന്നടുത്ത് ഒരു കസ്റ്റമറെ കാണാൻ പോകേണ്ടിവന്നു. മൂന്നാം നിലയിലാണ് അയാളുടെ ഓഫീസ്. ഡിസ്‌കഷനെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തൊട്ടടുത്ത വാതിൽ കടന്ന് ഒരു സ്ത്രീ പുറത്തു കടന്നു. കുറച്ചു തടിച്ച ദേഹപ്രകൃതി. നല്ല കൂട്ടത്തിലാണെന്നു കണ്ടപ്പോൾ തോന്നി. മുപ്പത് മുപ്പത്തഞ്ച് വയസ്സു പ്രായമേ ഉണ്ടാവൂ. തോളിൽ ഒരു സഞ്ചി തൂക്കിയിട്ടുണ്ട്. എന്തു കൊണ്ടോ അവർ എന്നെ നോക്കിയപ്പോൾ എനിയ്ക്ക് ലോഗ്യഭാവത്തിൽ ചിരിയ്ക്കാൻ തോന്നി. അവരും ചിരിച്ചു. ഞാൻ ചോദിച്ചു.

‘എന്ത് ഓഫീസാണത്?’

‘ഞാൻ ജോലിയെടുക്കുന്നതോ?’

‘അതെ, എന്താണവിടെ ജോലി?’ മുമ്പൊരിയ്ക്കൽ അവിടെ വന്നപ്പോൾ വാതിലിലൂടെ കണ്ടത് ഉയരം കുറഞ്ഞ കുറേ മേശകൾ നിരത്തിയിട്ടിരിയ്ക്കുന്നതും അതിനു മുമ്പിലിരുന്ന് കുറേ സ്ത്രീകൾ ജോലിയെടുക്കുന്നതുമായിരുന്നു. എന്തു ജോലിയാണെന്നു മനസ്സിലായില്ല.

‘സുപാരി പാകിങാണ് സർ.’

കടകളിൽ തൂക്കിയിട്ടിരിയ്ക്കുന്ന സുപാരി പാക്കറ്റുകൾ കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് ആ പാക്കറ്റുകൾക്കു പിന്നിൽ പ്രവർത്തിച്ച കുറേ കരങ്ങളുണ്ടാവുമെന്ന്. ഒരു സുപാരി പാക്കിങ് ഷോപ്പ് എന്റെ ഭാവനയിൽ ഉണ്ടായിരുന്നു. ഞാൻ കൂടുതലെന്തോ ചോദിയ്ക്കാൻ ഒരുമ്പെടുമ്പോഴേയ്ക്ക് അവൾ ഹിന്ദിയിൽ പറഞ്ഞു. ‘ഞാൻ ഓടട്ടെ സർ, അഞ്ചേ കാലിന്റെ ട്രെയ്ൻ പിടിയ്ക്കണം. കുറേ ദൂരം പോവാന്ണ്ട്.’

ഒരു കഥ മനസ്സിൽ രൂപപ്പെട്ടു വരികയായിരുന്നു. കഥയിലെ കൗസല്യയുടെ രൂപരേഖ ആ നിമിഷം ഉദിച്ചുവന്നു. അവൾ ഓടിക്കൊണ്ട് കോണിപ്പടികൾ ഇറങ്ങുകയായിരുന്നു. പിന്നിൽനിന്ന് അതു നോക്കിക്കൊണ്ടിരിയ്‌ക്കെ കാന്തിഭായ് എന്ന കടയുടമയുടെ ചിത്രവും മനസ്സിൽ തെളിഞ്ഞുവന്നു. കൗസല്യയോടുള്ള കാമം മനസ്സിൽ സൂക്ഷിച്ച് അവസരം പാർത്തുനിന്ന സുപാരിക്കാരൻ കാന്തിഭായ്.

വീടണയാനുള്ള അവളുടെ തിടുക്കത്തിൽ നിന്ന് ഞാനവളുടെ കുടുംബം സൃഷ്ടിച്ചു. ദിവസത്തിൽ അഞ്ചുറുപ്പിക കൂലി കിട്ടുന്ന ഒരു ജോലിക്കാരിയുടെ കുടുംബം എങ്ങിനെയാവുമെന്നത് ഭാവനയിൽ കാണുവാൻ എളുപ്പമായിരുന്നു. ഒപ്പംതന്നെ വേദനാജനകവും. കഥയെഴുതിയത് തൊള്ളായിരത്തി എഴുപത്തൊമ്പതിലാണ്. അന്ന് അഞ്ചുറുപ്പികയ്ക്ക് കുറേക്കൂടി വിലയുണ്ടായിരുന്നു. എന്നാലും…

കഥയിൽ നിന്ന്:

“ ചാളിന്റെ ഒരറ്റത്തെത്തിയപ്പോൾ അവൾ ഭർത്താവിന്റെ ചുമ കേട്ടു. അവരുടെ വീട് ചാളിന്റെ മറ്റേ അറ്റത്തായിരുന്നു.
മകൻ എവിടെ നിന്നോ കിട്ടിയ ഒരു പൊട്ടിയ കളിപ്പാട്ടം കൊണ്ടു കളിയ്ക്കുകയായിരുന്നു. ഭർത്താവ് ചൂടിക്കട്ടിലിൽ കിടക്കുകയും.
‘എനിയ്ക്ക് പനിക്ക്ണ്ണ്ട്.’
അവൾ അയാളുടെ നെറ്റി തൊട്ടുനോക്കി.
‘സാരല്യ നേരിയ പന്യാണ്. നമുക്ക് നാളെ രാവിലെ ഡോക്ടറുടെ അടുത്ത് പോവാം.’ ”


എന്തായിരിയ്ക്കണം കഥ എന്നതിനെപ്പറ്റി അപ്പോഴും രൂപമുണ്ടായിരുന്നില്ല. അങ്ങിനെയിരിയ്‌ക്കെ ഒരിയ്ക്കൽ ഒരു മെഷിൻ വില്പനയെപ്പറ്റി സംസാരിയ്ക്കാൻ വാഗ്‌ളെ ഇൻഡസ്റ്റ്രിയൽ എസ്റ്റേറ്റിലെ ഒരു ഫാക്ടറിയിൽ പോയി. അവിടെ ഒരു മെഷിൻ ഇൻസ്‌പെക്ഷനു വേണ്ടി തയ്യാറാക്കി വച്ചിരുന്നു. ചോദിച്ചപ്പോൾ മനസ്സിലായി അതൊരു സുപാരി പാകിങ് മെഷിനാണെന്ന്. ഒരു പ്രോട്ടോട്ടൈപ്പു മാത്രം. ഇൻസ്‌പെക്ഷൻ കഴിഞ്ഞ് ലോൺ സാങ്ക്ഷനായാൽ ശരിയ്ക്കുള്ള പ്രൊഡക്ഷൻ തുടങ്ങും.

ഇനി ആരെ പ്രതീക്ഷിച്ചാണ് എന്റെ കഥ കാത്തുനിൽക്കുന്നത്? ഫാക്ടറിയിൽ നിന്നു മടങ്ങുമ്പോൾ ഞാൻ സ്വയം ചോദിച്ചു. ഒരു കഥയുടെ മൂശ ഒരുങ്ങിക്കഴിഞ്ഞു. ഞാൻ വീട്ടിൽ ചെന്ന് എഴുതാൻ തുടങ്ങി. ശാന്തമായി നടന്നു പോയിരുന്ന സുപാരി ഫാക്ടറിയിൽ ഒരു പാക്കിങ് മെഷിൻ എത്തുന്നതോടുകൂടിയാണ് കഥ തുടങ്ങുന്നത്.

കഥയിൽ നിന്ന്:

“ഫാക്ടറി തുറന്നപ്പോൾ അതിനകത്ത് ആ വലിയ പീഞ്ഞപ്പെട്ടി ഉണ്ടായിരുന്നു. ഒരാൾ ഉയരത്തിൽ ഇരുമ്പിന്റെ പട്ടയുമായി അത് വാതിലിന്റെ തൊട്ടടുത്ത് ചുമരരുക്കിൽ നിവർന്നു നിന്നു. മുറിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന ഉയരമില്ലാത്ത മേശയ്ക്കു പിന്നിൽ തന്റെ സ്ഥാനത്തു പോയിരുന്ന ശേഷവും കൗസല്യ അതു തന്നെയായിരുന്നു നോക്കിയിരുന്നത്. എന്തായിരിയ്ക്കും അതിനുള്ളിൽ? സുപാരിയുണ്ടാക്കുന്ന ആ ഫാക്ടറിയിൽ അടയ്ക്കയും പെരുംജീരകവും നിറച്ച ചാക്കുകളും സുഗന്ധദ്രവ്യങ്ങൾ നിറച്ച ചെറിയ പെട്ടികളും മാത്രമേ അവൾ കണ്ടിരുന്നുള്ളു.”


തുടക്കം കിട്ടിക്കഴിഞ്ഞാൽ കഥയെഴുത്ത് എളുപ്പമാണ്. സംഭവങ്ങൾ സ്വാഭാവികമായി ഒരു ചിട്ടയിൽ പേനത്തുമ്പിൽനിന്ന് പുറത്തു വരുന്നു. പലപ്പോഴും ആ സ്വാഭാവികതയെ ചോദ്യം ചെയ്യുകയോ കഥാകൃത്ത് തന്നെ, എഴുതുന്ന അന്തരീക്ഷത്തിനു പുറത്തു വന്ന് സ്വന്തമായി ആ ഒഴുക്കിനെ ചോദ്യം ചെയ്ത് കഥയുടെ ഗതി മാറ്റുകയോ ചെയ്താൽ അത് കൃത്രിമമാവും. അതുകൊണ്ട് ഞാനതിനു മുതിരാറില്ല. ഇങ്ങിനെ എഴുതുന്നത് രസകരമാണ്, കാരണം പലപ്പോഴും കഥാപാത്രങ്ങൾ തന്നെയാണ് കഥയുണ്ടാക്കുന്നത്. അത് എടുത്തെഴുതുക എന്ന കാര്യം മാത്രമേ കഥാകൃത്തിനുള്ളു.

ആട്ടമാറ്റിക് പാക്കിങ് വന്നതോടുകൂടി പ്രശാന്തമായ ആ ഷാപ്പിന്റെ അന്തരീക്ഷംതന്നെ മാറുന്നു. അവിടെ അനിശ്ചിതാവസ്ഥയും ആകാംക്ഷയും ആ പാവങ്ങളുടെ ജീവിതം തന്നെ വഴി മുട്ടിയ്ക്കുന്നിടത്തെത്തിയ്ക്കുന്നു.

കഥയിൽ നിന്ന്:

“ ‘എന്തു മെഷിൻ?’
‘പാകിംഗ് മെഷിൻ.’ മറിയ തല കുലുക്കിക്കൊണ്ടു പറഞ്ഞു. ‘സുപാരി പാക്കു ചെയ്യാൻ കാന്തിഭായി മെഷിൻ വാങ്ങിയിരിയ്ക്കുന്നു.’
ഒരു നല്ല കാര്യമല്ലെ എന്ന മട്ടിൽ എല്ലാവരും ‘അതേയോ?’ എന്നു പറഞ്ഞു.
‘ഇതിന്റെ അർത്ഥെന്താണെന്നറിയ്യോ?’
വീണ്ടും അപകടസൂചന. എല്ലാവരും മറിയയെ നോക്കി.
‘നമ്മുടെയെല്ലാം ജോലി പോവുംന്നർത്ഥം. ആരും സന്തോഷിക്ക്യൊന്നും വേണ്ട.’ ”


കാന്തിഭായ് ഇതൊരവസരമാക്കി മാറ്റുകയാണ്. ശനിയാഴ്ച എല്ലാവർക്കും കൂലി കൊടുക്കുന്നു, ഒരാൾക്കൊഴികെ. അതാകട്ടെ കൗസല്യയ്ക്കാണ്. തിങ്കളാഴ്ച മുതൽ അവളെയും മറ്റു മൂന്നു പേരേയും നിർത്തി ബാക്കിയെല്ലാവരെയും ഒഴിവാക്കാൻ പോകുകയാണ്. മാത്രമല്ല അവളെ സൂപ്പർവൈസറാക്കി മാറ്റി ശമ്പളം കൂട്ടുകയും ചെയ്യുന്നു. ഒന്നും ചെയ്യാൻ കഴിയാനാവാത്ത ഒരു നിസ്സഹായത കൗസല്യയ്ക്കുണ്ടായിരുന്നു. അത് മാറ്റി മറച്ച് പരിതസ്ഥിതികൾ അവൾക്കനുകൂലമാക്കുകയും അതിൽനിന്ന് മുതലെടുക്കുകയുമാണ് കാന്തിഭായ് ചെയ്യുന്നത്.


കഥയിൽ നിന്ന്:

“കാന്തിലാൽ സാവധാനത്തിൽ പുരോഗമിയ്ക്കുന്നുണ്ടായിരുന്നു. ഇടത്തെ കൈകൊണ്ട് കൗസല്യയുടെ കൈ പിടിച്ച് വലത്തെ കൈ അവളുടെ അരക്കെട്ടിലൂടെ ഇട്ട് അയാൾ അവളെ തന്നിലേയ്ക്കടുപ്പിച്ചിരുന്നു. അവൾ അനങ്ങാതെ യാതൊരു ചേഷ്ടകളും കാണിയ്ക്കാതെ ഇരുന്നു. അവൾ ആലോചിയ്ക്കുകയായിരുന്നു. അവൾക്ക് വേണമെങ്കിൽ പ്രതിഷേധിയ്ക്കാം, കുതറി നോക്കാം. ഒരു പക്ഷെ ഓടി രക്ഷപ്പെടാൻ കഴിഞ്ഞെന്നു വരും. അതിനിടയ്ക്ക് അവൾ എപ്പോഴും ചുമച്ചുകൊണ്ടിരിയ്ക്കുന്ന ഭർത്താവിനെ ഓർത്തു. ഇപ്പോൾ കിട്ടുന്ന അഞ്ചുറുപ്പികയും നിന്നാലുള്ള സ്ഥിതി ഓർത്തു. പിന്നെ തന്റെ ദേഹത്തു നടക്കുന്ന കാര്യങ്ങളോടവൾക്ക് ഒരു നിസ്സംഗത തോന്നി. വേറൊരു സ്ത്രീയെയാണ് കാന്തിലാൽ നഗ്നയാക്കുന്നതെന്നവൾക്കു തോന്നി… ഒരു സ്വപ്നത്തിൽ കാണുന്ന പോലെ ഒരു തിരശ്ശീലയിൽ കാണുന്ന സിനിമ പോലെ അതവൾ നോക്കിക്കണ്ടു.”


യന്ത്രവൽക്കരണം മൂലം ജോലി നഷ്ടപ്പെടുന്നവരെപ്പറ്റിയും, അതേ കാരണം കൊണ്ടുതന്നെ സ്വന്തം മാനം പണയപ്പെടുത്തേണ്ടിവരികയും ചെയ്യുന്ന പാവം സ്ത്രീകളെപ്പറ്റിയും അധികം കഥകൾ മലയാളത്തിലുണ്ടായിട്ടില്ലെന്നു തോന്നുന്നു.

ശമ്പളം കൂട്ടിക്കിട്ടി, ജോലി സ്ഥിരതയായി, പണത്തിന് വലിയ വിഷമമില്ലെന്ന അവസ്ഥ വന്നുചേർന്നു. എത്രയോ കാലമായി ഭർത്താവിനും മകനും വാങ്ങണമെന്നു മോഹിച്ച നൈലോൺ ബനിയൻ വാങ്ങാനും പറ്റി. പക്ഷെ ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേയ്ക്ക് അവൾക്ക് മനസ്സാക്ഷിയുമായി നിരന്തരം പോരാടേണ്ടി വരികയും ചെയ്യുന്നു.

കഥയിൽ നിന്ന്:

“അവൾ അടുക്കളയിൽ പോയി സ്റ്റൗ കൊളുത്തി വെള്ളം വെച്ചു. സഞ്ചിയിൽ വളരെ കുറച്ച് അരിയെ ബാക്കിയുണ്ടായിരുന്നുള്ളു. അതു കഴുകി അടുപ്പത്തിട്ടു. സ്റ്റൗവ്വിന്റെ മുമ്പിൽ നീല തീനാളവും നോക്കിയിരിയ്‌ക്കെ ഫാക്ടറിയിൽ നിന്ന് സ്റ്റേഷനിലേയ്ക്ക് നടന്നത് അവളുടെ മനസ്സിൽ വന്നു. തനിയ്ക്ക് ആ സമയത്ത് പശ്ചാത്താപമുണ്ടായിരുന്നില്ലെന്നു മാത്രമല്ല സന്തോഷമായിരുന്നുവെന്ന കാര്യം അവളെ വേദനിപ്പിച്ചു. അവൾ സ്വയം വെറുത്തു. കാന്തിലാൽ ചെയ്തതിന് അയാളെ വെറുത്തു. കീറിയ ബനിയൽ തന്നതിന് പീടികക്കാരനേയും. എല്ലാറ്റിനുമുപരി പണം എവിടെ നിന്നു കിട്ടിയെന്ന് അന്വേഷിക്കുക പോലും ചെയ്യാത്ത ഭർത്താവിനേയും അവൾ വെറുത്തു.
പിന്നെ നോക്കി നിൽക്കെ ഒരു ജലപ്രവാഹത്തിൽ തീനാളവും, സ്റ്റൗവ്വും, പാത്രങ്ങളും അപ്രത്യക്ഷമായപ്പോൾ കണ്ണു തുടയ്ക്കാൻ കൂടി മിനക്കെടാതെ അവൾ സ്വയം പറഞ്ഞു.
ഞാൻ ഇതൊന്നും അല്ല പ്രതീക്ഷിച്ചത്.”


ഈ കഥയെഴുതിയതിനു ശേഷം ഒരിയ്ക്കൽ എനിയ്ക്ക് അതേ ഓഫീസിൽ പോകേണ്ടിവന്നു. തിരിച്ചു വരുമ്പോൾ അടുത്ത വാതിലിനടുത്ത് ഞാൻ ഒരു നിമിഷം നിന്നു. അകത്തേയ്ക്കു നോക്കിയപ്പോൾ കണ്ടത് ഉയരം കുറഞ്ഞ മേശയ്ക്കു പിന്നിൽ ഇരുന്ന് അതീവ ശ്രദ്ധയോടെ ജോലിയെടുത്തു കൊണ്ടിരിയ്ക്കുന്ന സ്ത്രീകളെയാണ്. അതിൽ കൗസല്യയുണ്ടാവണം. വാഗ്ലെ ഇൻഡസ്റ്റ്രിയൽ എസ്റ്റേറ്റിലെ ഒരു ഫാക്ടറിയിൽ ഞാൻ കണ്ട ആട്ടമാറ്റിക് പാകിങ് മെഷിൻ ഇവിടെ എത്തിയിട്ടില്ല. ആ മെഷിൻ ഈ വഴിയ്ക്കു വരാതിരിയ്ക്കട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു. ഇന്ന് മുപ്പത്താറു കൊല്ലങ്ങൾക്കു ശേഷം ഇപ്പോഴും ഞാൻ ആ പ്രാർത്ഥനയിലാണ്.


19—07—2008