close
Sayahna Sayahna
Search

കേരളവും ആര്യ സംസ്കാരവും


കേരളവും ആര്യ സംസ്കാരവും
Ulloor.jpeg
ഗ്രന്ഥകർത്താവ് ഉള്ളൂർ എസ് പരമേശ്വര അയ്യർ
മൂലകൃതി കേരളസാഹിത്യചരിത്രം
ഭാഗം ഒന്ന്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കേരള സർവ്വകലാശാല
വര്‍ഷം
1953
മാദ്ധ്യമം പ്രിന്റ്

ആദികേരളം

ദക്ഷിണാപഥത്തില്‍ ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ദ്രാവിഡന്മാര്‍ സംസ്കാരവിഷയത്തില്‍ ഉല്‍ക്കൃഷ്ടമായ ഒരു സ്ഥാനത്തെ പ്രാപിച്ചിരുന്നു എന്നു പ്രസ്താവിച്ചു കഴിഞ്ഞുവല്ലോ. ഏഷ്യാമൈനര്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുമായി ദ്രാവിഡന്മാര്‍ ക്രി. മു. നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പുപോലും വമ്പിച്ച തോതില്‍ വാണിജ്യം നടത്തിവന്നിരുന്നു. ആ വാണിജ്യത്തിന്റെ കേന്ദ്രം കേരളമായിരുന്നു എന്നും അവിടത്തെ മുചിരി (കൊടുങ്ങല്ലൂര്‍), തൊണ്ടി (കടലുണ്ടി) മുതലായ തുറമുഖങ്ങള്‍ അനന്തരകാലങ്ങളില്‍ തദ്വിഷയകമായ പാരമ്പര്യം പ്രശംസാര്‍ഹമായ രീതിയില്‍ പരിപാലിച്ചു പോന്നു എന്നും ഉള്ളതിനു സംഘഗ്രന്ഥങ്ങളിലും മറ്റും ധാരാളം തെളിവുണ്ട്. ഇന്‍ഡ്യയില്‍ അറബിക്കടല്ക്കരയിലുള്ള നൗകാശയങ്ങളില്‍ ക്രയവിക്രയങ്ങള്‍ നടത്തുന്നതിനാണല്ലോ പാശ്ചാത്യരായ വിദേശികള്‍ക്കു കൂടുതല്‍ സൗകര്യമുള്ളത്. ശ്രീപരശുരാമന്‍ സമുദ്രത്തില്‍നിന്ന് ഉദ്ധരിക്കുന്നതിനുമുമ്പു കേരളമെന്നൊരു ഭൂവിഭാഗമേ ഇല്ലായിരുന്നു എന്നുള്ള ഐതിഹ്യം വിശ്വസ്നീയമായി തോന്നുന്നില്ല. കേരളം പരശുരാമന്റെ ആവിര്‍ഭാവത്തിനു വളരെക്കാലം മുമ്പു പ്രകൃതിക്ഷോഭം നിമിത്തം കടല്‍ നീങ്ങി കരയായ ഒരു ദേശമാണെന്നുള്ള ഭൂഗര്‍ഭശാസ്ത്രജ്ഞന്മാരുടെ മതം സര്‍വ്വഥാ അംങ്ഗീകാര്യമാകുന്നു. പുരാണങ്ങളില്‍ പ്രതിപാദിക്കുന്നതും പരശുരാമന്‍ കേരളത്തെ മാത്രമല്ല, സപ്തകൊങ്കണങ്ങളേയും ഉദ്ധരിച്ചു എന്നാണ്. കൂപകം (കന്യാകുമാരി മുതല്‍ കന്നേറ്റി വരെ), കേരളം (കന്നേറ്റി മുതല്‍ പുതുപ്പട്ടണം വരെ), മൂഷികം (പുതുപ്പട്ടണം മുതല്‍ പെരുമ്പുഴ വരെ) അലുവം (ദക്ഷിണകര്‍ണ്ണാടകം), പശു (ഉത്തരകര്‍ണ്ണാടകം), കൊങ്കണം (രത്നഗിരി വരെ), പരകൊങ്കണം (നാസിക് വരെ) ഇവയെ സപ്തകൊങ്കണങ്ങള്‍ എന്നു പ്രപഞ്ചഹൃദയത്തില്‍ പറയുന്നു. പരശുരാമഭൂമിക്ക് ആകെ നൂറു യോജനയായിരുന്നു അത്രേ ദൈര്‍ഘ്യം. കേരളം കരവച്ചു ക്രമേണ വാസയോഗ്യമായപ്പോള്‍ സഹ്യപര്‍വ്വതത്തിനും കിഴക്കു താമസിച്ചിരുന്ന ദ്രാവിഡര്‍ അവിടെയും കുടിയേറിപ്പാര്‍ത്തുതുടങ്ങി. പര്‍വ്വതീയന്മാരായ അപരിഷ്കൃതവര്‍ഗ്ഗക്കാര്‍ അതിനും കുറേക്കാലം മുമ്പു് അവിടെ അവരുടെ താമസം ആരംഭിച്ചിരുന്നിരിക്കണം. ‘താഴോട്ട്’ എന്ന് അര്‍ത്ഥമുള്ള ‘കിഴക്ക്’ എന്ന പദം പൂര്‍വ്വദിക്കിനേയും ‘മുകളിലോട്ട്’ എന്നര്‍ത്ഥമുള്ള ‘മേക്കു്’ എന്നതു പശ്ചിമദിക്കിനേയും ആണല്ലോ തമിഴിലും മലയാളത്തിലും ഒന്നുപോലെ കുറിക്കുന്നത്. ഇത്തരത്തിലുള്ള പദപ്രയോഗം പാണ്ഡ്യരാജ്യത്തിലെ ഭൂസ്ഥിതിക്ക് അനുരൂപമാണെങ്കിലും കേരളത്തിലേതിനു വിപരീതമാണ്. പടിഞ്ഞാറു് (പടു ഞായിര്‍: സൂര്യന്‍ അസ്തമിക്കുന്ന ദിക്ക്) എന്നുകൂടി മേക്ക് എന്ന പദത്തിനു മലയാളത്തില്‍ ഒരു പര്യായമുണ്ടെങ്കിലും അതു പിന്നീട് വന്നതാണ്. ‘ഉണരല്‍’ എന്നു് അര്‍ത്ഥം കല്പിക്കാവുന്ന (ഉഞറു) ‘ഉഞ്ഞാറു’ എന്നല്ലാതെ കിഴക്കെന്നല്ലായിരുന്നു പണ്ടു മലയാളത്തില്‍ പൂര്‍വ്വദിഗ്വാചിയായ പദം എന്നു പറയുന്നത് അപ്രമാണമാകുന്നു.

നായന്മാര്‍

കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത നായന്മാര്‍ തമിഴകത്തിലെ ഇതര ദ്രാവിഡന്മാരില്‍നിന്നു വര്‍ഗ്ഗീയദൃഷ്ട്യാഭിന്നന്മാരായിരുന്നുവോ എന്നു നിര്‍ണ്ണയിക്കുവാന്‍ അസന്ദിഗ്ദ്ധമായ ആധാരമൊന്നും ഇല്ല. അവര്‍ ഒരു കാലത്തു ഭാരതത്തില്‍ പല പ്രദേശങ്ങളും താമസിച്ചിരുന്ന നാഗവംശത്തില്‍ പെട്ടവരാണെന്നു ചിലര്‍ അഭ്യൂഹിക്കുന്നു; ആ അഭ്യൂഹം ശരിയാണെന്നുള്ളതിനു തെളിവില്ല. ‘നായര്‍’ എന്ന പദത്തിനു നായുഡു, നായക്കര്‍ മുതലായ ജാതിവാചികളായ പദങ്ങളെപ്പോലെ (നായകന്‍) നേതാവു് എന്ന ദ്രാവിഡത്തില്‍ അര്‍ത്ഥമുള്ള സ്ഥിതിക്ക് ആ അര്‍ത്ഥത്തില്‍ അതു പ്രയുക്തമായി എന്നു വരാന്‍ പാടില്ലായ്കയില്ല; നാഗങ്ങള്‍ അവര്‍ക്കു് ഇഷ്ടദേവതകളായിത്തീര്‍ന്നത് നാഗസങ്കീര്‍ണ്ണമായ കേരളത്തില്‍ വന്നതിനുമേലായിരിക്കണമെന്നും ഉദ്ദേശിക്കാം; തദനുരോധേന അവരെ നാകന്മാരെന്നും ചില പഴയ പാട്ടുകളില്‍ വ്യപദേശിച്ചിരിക്കാം. മരുമക്കത്തായം മുതലായി അതിപ്രാചീനകാലത്തു ദ്രാവിഡദേശത്തില്‍ പ്രചരിച്ചിരുന്ന പല സമുദായാചാരങ്ങളേയും അവര്‍ പുലര്‍ത്തിപ്പോരുകനിമിത്തം അവര്‍ക്കും അന്യദ്രാവിഡര്‍ക്കും തമ്മില്‍ കാലാന്തരത്തില്‍ കൊള്ളക്കൊടുക്കയില്ലാതെയായി. ഒടുവിലത്തെ തമിഴ് സംഘത്തിലെ കവികളില്‍ 17 പേര്‍ നാകന്മാരായിരുന്നതായി പ്രാചീന ദ്രാവിഡഗ്രന്ഥങ്ങളില്‍ കാണുന്നു. അവര്‍ നായന്മാരായിരുന്നിരിക്കാം.ഏതായാലും സാഹിത്യചരിതത്തിന്റെ ആവശ്യത്തിനു് അവരെ ദ്രാവിഡരായി പരിഗണിച്ചാല്‍ മതിയാകുന്നതാണ്. വളരെ പുരാതനമായ ഒരു കാലത്താണ് അവര്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തുതുടങ്ങിയതെന്നു സംശയംകൂടാതെ സ്ഥാപിക്കാവുന്നതാകുന്നു.

കേരളത്തിലെ ചില ദ്രാവിഡാചാരങ്ങള്‍

ദ്രാവിഡദേശത്തില്‍ അഭിമതമായ വിവാഹം ഗാന്ധര്‍വ്വമാണെന്നുതൊല്‌കാപ്പിയര്‍ പറയുന്നുണ്ടെങ്കിലും അത് അനുസ്യൂതമായി നിലനിന്നു പോരുന്നത് കേരളത്തില്‍ മാത്രമാകുന്നു. അതുപോലെതന്നെ (വേലന്‍ വെറിയാട്ട്) വേലന്‍പ്രവൃത്തി. കുരവയിടല്‍, രാജാക്കന്മാര്‍ എഴുന്നള്ളുമ്പോള്‍ പുതുമണല്‍ വിരിക്കല്‍, തുടങ്ങിയ അനേകം ആചാരങ്ങള്‍ ദ്രാവിഡരെ പൊതുവേ സംബന്ധിക്കുന്നതാണെന്നു പഴയ ദ്രാവിഡഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചുകാണുന്നുണ്ടെങ്കിലും അവയെ ഇന്നും അഭങ്ഗുരമായി പരിപാലിച്ചുപോരുന്നതു കേരളമാകുന്നു. മരുമക്കത്തായമായിരുന്നു ദ്രാവിഡരുടെ പുരാതനമായ ദായക്രമമെന്നും ആ ആചാരം ഒരു കാലത്ത് ഈജിപ്റ്റ്, ഏഷ്യാമൈനര്‍ മുതലായ രാജ്യങ്ങളിലെ ജനതയുടെ ഇടയിലും പ്രചരിച്ചിരുന്നു എന്നും നരശാസ്ത്രഗവേഷകന്മാര്‍ പ്രതിപാദിക്കുന്നു. ക്രി. പി. രണ്ടാംശതകത്തോടടുത്തു ജീവിച്ചിരുന്ന മാങ്കുടി മരുതനാര്‍ രചിച്ച മധുരൈക്കാഞ്ചി എന്ന കൃതിയില്‍ വാമനമൂര്‍ത്തി അവതരിച്ച ചിങ്ങമാസത്തെ തിരുവോണത്തില്‍ അക്കാലത്തു ദ്രാവിഡദേശത്തില്‍ നടന്നുവന്ന ആഘോഷങ്ങളേയും അതിന്റെ ഒരു പ്രധാനാങ്ഗമായ (ഓണത്തല്ല്) ചേരിപ്പോരിനേയും പറ്റി വിശദമായി പ്രസ്താവിക്കുന്നുണ്ട്. ഇവയെല്ലാം തമിഴകത്തിന്റെ ഇതരഭാഗങ്ങളില്‍ കാലപ്രവാഹത്തിനടിപെട്ടു മണ്‍മറഞ്ഞുപോയെങ്കിലും കേരളത്തില്‍ ഇനിയും വേരറ്റു പോയിട്ടില്ല. അന്യവര്‍ഗ്ഗക്കാരുടെ സമ്മര്‍ദ്ദത്തിനു വിധേയമാകാതെ മിക്കവാറും ഒരു ദ്വീപത്തിന്റെ നിലയില്‍ പുലരുവാന്‍ സാധിച്ച കേരളത്തിന് ഇത്തരത്തിലുള്ള പ്രാചീനാചാരപരിപാലനം സാധ്യമായതില്‍ അത്ഭുതത്തിന് അവകാശമില്ലതാനും.

ശ്രീപരശുരാമനും നമ്പൂരിമാരും

ആര്യാവര്‍ത്തത്തില്‍ നിന്നു ദക്ഷിണാപഥത്തില്‍ ആദ്യമായി വന്നുചേര്‍ന്ന ബ്രഹ്മര്‍ഷിമാരില്‍ എല്ലാംകൊണ്ടും പ്രഥമഗണനീയനാണ് ശ്രീപരശുരാമന്‍. അദ്ദേഹത്തിന്റെ അനുചരന്മാരായിരുന്നു നമ്പൂരിമാരുടെ പൂര്‍വ്വന്മാര്‍. അവര്‍ ഏതു കാലത്ത് ഇവിടെ എത്തി എന്നു ക്ലപ്തമായി പറയാന്‍ നിവൃത്തിയില്ലെങ്കിലും അതു നായന്മാരുടെ അധിനിവേശത്തിനു മേലാണെന്നുള്ളതിനു സംശയമില്ല. എന്നാല്‍ നമ്പൂരിമാരുടെ ആഗമനത്തിനും വളരെ പഴക്കമുണ്ടെന്നുള്ള വസ്തുത നാം മറക്കരുത്. പരശുരാമാബ്ദം എന്ന പേരില്‍ ഒരബ്ദം പണ്ടു കേരളത്തില്‍ പ്രചരിച്ചിരുന്നതായി ചിലര്‍ പറയുന്നു. മലബാറില്‍ പരശുരാമാബ്ദം അനുസരിച്ചാണ് വര്‍ഷഗണനമെന്നു ഡോക്ടര്‍ ബുക്കാനനും ഈ അബ്ദത്തിനു 1000 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരു പരിവര്‍ത്തനമുണ്ടായിരുന്നു എന്നു കാലസങ്കുലിതത്തില്‍ വാറനും, ഇതു ക്രി. മു. 1176-ല്‍ ആരംഭിച്ച് ക്രി. മു. 176-ലും ക്രി. പി. 824-ലും ഓരോ പരിവര്‍ത്തനഘട്ടത്തെ തരണംചെയ്തു എന്നു കണ്ണിങ്ങ് ഹാമും രേഖപ്പെടുത്തീട്ടുണ്ട്. വാള്‍ട്ടര്‍ ഹാമില്‍ട്ടണ്‍, ഡേ മുതലായ മറ്റുചില ഗ്രന്ഥകാരന്മാരും ഈ അബ്ദത്തെ അനുസ്മരിക്കുന്നുണ്ട്. ഇതനുസരിച്ചു ഗണനക്രിയകള്‍ ചെയ്യുന്നതിനുള്ള പ്രയാസംനിമിത്തമാണു ക്രി. പി. 825-ല്‍ കൊല്ലവര്‍ഷം ഏര്‍പ്പെടുത്തപ്പെട്ടത് എന്നുള്ള അനുമാനത്തിനു പ്രമാണമില്ല; പ്രത്യുത കലിവര്‍ഷത്തിനു പകരമാണ് കൊല്ലവര്‍ഷമേര്‍പ്പെടുത്തിയത് എന്നാണ് എന്റെ പക്ഷം. ശങ്കരനാരായണീയം എന്ന ജ്യൌതിഷഗ്രന്ഥത്തിലെ ചില പ്രസ്താവനകള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. ‘കൊല്ലം തൊന്‍റി’ എന്നു ചില ശാസനങ്ങളില്‍ കാണുന്നതിനു ‘കൊല്ലമെന്ന പട്ടണമുണ്ടായി’ എന്നല്ല ‘കൊല്ലമെന്ന അബ്ദമുണ്ടായി’ എന്നാണ് അര്‍ത്ഥം കല്പിക്കേണ്ടത്. ഏതായാലും പരശുരാമന്‍ ആര്യാവര്‍ത്തം വിട്ടു തന്റെ അനുയായികളോടുകൂടി ഉദ്ദേശം ക്രി. മു. 12-ആം ശതകത്തില്‍ വിന്ധ്യപര്‍വ്വതത്തിനു തെക്കു കടന്നതായി വിചാരിക്കാവുന്നതാണ്. പ്രാചീനഭാരതചരിത്രത്തില്‍ പല രാജ്യങ്ങളിലും ബ്രാഹ്മണരെ ആദ്യമായി അധിനിവേശം ചെയ്യിച്ചതു പരശുരാമനാണെന്നു കാണുന്നു. അതിന്റെയെല്ലാം വസ്തുസ്ഥിതി എങ്ങനെയിരുന്നാലും കേരളത്തില്‍ അവരെ കൊണ്ടുവന്നത് ഒരു പരശുരാമനാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. അദ്ദേഹം പുരാണപുരുഷനായ ശ്രീപരശുരാമനാകണമെന്നുമില്ല. നമ്പൂരിമാരില്‍, ധാരാളം ഋഗ്വേദികളുണ്ട്. അവര്‍ കൗഷീതകസൂത്രത്തിലും ആശ്വലായനസൂത്രത്തിലും ഉള്‍പ്പെടുന്നു. യജൂര്‍വേദികളെല്ലാം തൈത്തരീയശാഖക്കാരാണ്. അവരില്‍ അധികംപേര്‍ ബോധായനസൂത്രത്തേയും ബാക്കിയുള്ളവര്‍ വാധൂലകസൂത്രത്തേയും അനുസരിക്കുന്നു. ആപസ്തംബശാഖ ഇപ്പോളില്ല. സാമവേദികള്‍ ചുരുക്കമാണ്. അവരുടെ പല ആചാരവിശേഷങ്ങളും, അവര്‍ പണ്ടേക്കുപണ്ടേ സ്വജനങ്ങളില്‍നിന്നു വേര്‍പിരിഞ്ഞു ദൂരസ്ഥിതമായ കേരളത്തില്‍ വന്നവരാണെന്നു തെളിയിക്കുന്നുണ്ട്. പൂര്‍വശിഖ, ഏകയജ്ഞോപവീതം, സ്ത്രീകളുടെ ശ്വേതവസ്ത്രധാരണം, ഋതുമതീവിവാഹം, വേളിയുടെ നാലാം ദിവസം നിഷേകം. സര്‍വസ്വദാനവിധിയനുസരിച്ചുള്ള ദാരപരിഗ്രഹം, ദ്വാമുഷ്യായണരൂപമായ ദത്ത്. നക്ഷത്രം പ്രമാണമാക്കിയുള്ള ശ്രാദ്ധം ഇവയില്‍ പലതും ആ കൂട്ടത്തില്‍ ചേരും. ഋതുമതീവിവാഹത്തിന്റെ ഉപജ്ഞാതാവു മേഴത്തോള്‍ അഗ്നിഹോത്രി യാണെന്നു ചിലര്‍ പറയുന്നതു സമീപനമാണെന്നു തോന്നുന്നില്ല. സ്മാര്‍ത്തവിചാരം, അന്തര്‍ജ്ജനങ്ങളുടെ ഇടയില്‍ ’ഹോഷാ’ നിയമം മുതലായവ സ്ത്രീകളുടെ ചാരിത്രശുദ്ധിയെ ലക്ഷീകരിച്ചു കാലാന്തരത്തില്‍ കടന്നുകൂടിയ ആചാരവിശേഷങ്ങളായിരിക്കണം. കൂട്ടുകുടുംബവ്യവസ്ഥയും മറ്റും നായന്മാരില്‍ നിന്നു സ്വീകരിച്ചതാണ്. ഈ അനാചാരങ്ങള്‍ ക്രി. പി. എട്ടാംശതകത്തില്‍ ജീവിച്ചിരുന്ന ശങ്കരാചാര്യരാണ് ഏര്‍പ്പെടുത്തിയതെന്ന് അനുമാനിക്കുന്നത് അസങ്ഗതമാകുന്നു. ആദ്യകാലത്തു താമസത്തിനായി വന്ന നമ്പൂരിമാരുടെ ഇടയില്‍ സ്ത്രീകള്‍ വളരെ കുറവായിരുന്നതിനാല്‍ കുടുംബത്തിലെ മൂപ്പന്‍ മാത്രം സ്വജാതിയില്‍നിന്ന് സഹധര്‍മ്മിണിയെ സ്വീകരിച്ചാല്‍ മതിയെന്നു ബുദ്ധിമാന്മാരായ അവര്‍ വിധിച്ചു. തദ്വാരാ കുടുംബസ്വത്തു ഛിന്നഭിന്നമാകാതെ സംരക്ഷിക്കുകയും, ഇതര പുരുഷന്മാര്‍ രാജാക്കന്മാര്‍, നായന്മാര്‍ മുതലായവരുടെ കുടുംബങ്ങളില്‍നിന്നു സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാമെന്നു വ്യവസ്ഥാപനം ചെയ്യുകയും ചെയ്തു. ബ്രാഹ്മണര്‍ക്ക് നാലു വര്‍ണ്ണങ്ങളില്‍ നിന്നും വിവാഹം ചെയ്യാമെന്ന് ആര്യാവര്‍ത്തത്തില്‍ പണ്ടുണ്ടായിരുന്നതും യാജ്ഞാവല്‍ക്യന്റെ കാലംവരെ നിര്‍ബാധമായി നിലനിന്നുപോന്നതുമായ സ്മൃതിനിയമവും അവരെ ഈ വിഷയത്തില്‍ സഹായിച്ചിരിക്കണം. തന്നിമിത്തം പരദേശങ്ങളെ അപേക്ഷിച്ച് ആര്യസംസ്കാരം ദ്രാവിഡരുടെ ഇടയില്‍ രൂഢമൂലമാകുന്നതിന് ഇടവന്നു. കര്‍മ്മനിഷ്ഠ, തപഃ ശക്തി, ആചാരശുദ്ധി മുതലായ പല സല്‍ഗുണങ്ങളും നിമിത്തം അവര്‍ക്കു രാജകുലങ്ങളിലും സമുദായമദ്ധ്യത്തിലും മറ്റും അത്യുല്‍ക്കൃഷ്ടമായ ഒരു സ്ഥാനം സ്വാധീനമാക്കുവാന്‍ സാധിച്ചു. എങ്കിലും ഇതരസമുദായങ്ങളിലെ സ്ത്രീകളുമായുണ്ടായ വിവാഹബന്ധംതന്നെയാണ് ആ പ്രാഭവത്തിന്റെ പ്രധാനകാരണം എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. കാലാന്തരത്തില്‍ ദക്ഷിണാപഥത്തിലെ വിവിധഭാഗങ്ങളില്‍ നിന്നു ബ്രാഹ്മണര്‍ കേരളത്തില്‍ വന്നുചേരുകയും അവരെ നമ്പൂരിമാര്‍ തങ്ങളുടെ വിശേഷാചാരങ്ങള്‍ക്കു വിധേയരാക്കി സ്വജനങ്ങളായി അങ്ഗീകരിക്കുകയും ചെയ്തു. തങ്ങളുടെ സംഖ്യ സാമാന്യം പര്യാപ്തമായെന്നു തോന്നിയപ്പോള്‍ മാത്രമേ അവര്‍ ആ ഏര്‍പ്പാടു നിറുത്തിയുള്ളു.

നമ്പൂരിമാരുടെ പ്രാബല്യം

ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരിവരെയുള്ള കേരളബ്രാഹ്മണര്‍ ആദ്യം തങ്ങളെ അറുപത്തിനാലു ഗ്രാമക്കാരായി വിഭജിച്ച് ആ ഗ്രാമങ്ങളില്‍ ഒന്നു പകുതി പെരുമ്പുഴയ്ക്കു വടക്കും ബാക്കി തെക്കുമായി വേര്‍തിരിച്ചു. എങ്കിലും ഒരു സ്ഥലത്തു തുളുഭാഷയും മറ്റൊരിടത്തു കൊടുന്തമിഴും പ്രചരിച്ചുവന്നതിനാല്‍ ആ ഭാഷകള്‍ ഗൃഹ്യോപയോഗത്തിനു സ്വീകരിച്ചപ്പോള്‍ ആ പുഴയ്ക്ക് അങ്ങുമിങ്ങുമായി താമസിച്ചവര്‍ ചാര്‍ച്ചവേഴ്ചകള്‍ വിട്ടു രണ്ടു ഭിന്നവര്‍ഗ്ഗക്കാരായി പരിണമിച്ചു. ഔത്തരാഹന്മാരായ എമ്പ്രാന്തിരിമാര്‍ മറ്റു ദ്രാവിഡബ്രാഹ്മണരുടെ ആചാരങ്ങളും വേഷഭൂഷാദികളും സ്വീകരിച്ചു; പ്രത്യുത ദാക്ഷിണാത്യന്മാരായ നമ്പൂരിമാര്‍ പൂര്‍വാചാരങ്ങളെ കഴിയുന്നതും പരിപാലിച്ചുപോന്നു. ഒരു കാലത്തു ക്ഷത്രിയരെ കൂടാതെ അവര്‍തന്നെ സ്വതന്ത്രമായി രാജ്യരക്ഷ ചെയ്തു എന്നും, അതിലേക്കായി ഉത്തരകേരളത്തില്‍ പയ്യന്നൂര്‍ മുതല്‍ തിരുവിതാംകൂറില്‍ നീര്‍മണ്‍വരെയുള്ള തങ്ങളുടെ മുപ്പത്തിരണ്ടു ഗ്രാമങ്ങളെ പെരുഞ്ചെല്ലൂര്‍, പയ്യന്നൂര്‍, പറപ്പൂര്‍, ചെങ്ങന്നൂര്‍ ഇങ്ങനെ നാലു കഴകങ്ങളായി വിഭജിച്ചു എന്നും, ആ കഴകങ്ങളില്‍ നിന്നു രക്ഷാപുരുഷന്മാരേയും, മേല്‍ത്തളി, കീഴ്‌ത്തളി, നെടുന്തളി, ചിങ്ങപുരത്തുതളി ഈ നാലു തളികള്‍ സ്ഥാപിച്ച് അവയില്‍നിന്നു തളിയാതിരിമാരേയും നിയമിച്ചു എന്നും, ആ വ്യവസ്ഥകള്‍ അപര്യാപ്തങ്ങളെന്ന് അനുഭവപ്പെട്ടപ്പോള്‍ പരദേശങ്ങളില്‍നിന്നു രാജാക്കന്മാരെ വരുത്തി പന്ത്രണ്ടീതു വര്‍ഷങ്ങള്‍ക്കു പെരുമാക്കന്മാരായി അവരോധം ചെയ്ത് അവരെക്കൊണ്ടു രാജ്യം ഭരിപ്പിച്ചു എന്നും, ആ ഏര്‍പ്പാടനുസരിച്ചു മുപ്പത്താറു പെരുമാക്കന്മാര്‍ (’ദദുര്‍ദ്ധരാം’ കലി 2988) ക്രി. മു. 113 മുതല്‍ (’ഭൂവിഭാഗം’ കലി 3444) ക്രി.പി. 343 വരെ നാനൂറ്റന്‍പത്താറുവര്‍ഷം കേരളം പരിപാലിച്ചു എന്നും കേരളോല്‍പത്തിയില്‍ രേഖപ്പെടുത്തീട്ടുള്ള ഐതിഹ്യം മുഴുവന്‍ വിശ്വസിക്കാവുന്നതാണെന്നു തോന്നുന്നില്ല. കേരളോല്‍പത്തി തന്നെ ക്രി.പി. 16-ആം ശതകത്തില്‍ വിജയനഗരസാമ്രാജ്യം ഭരിച്ച കൃഷ്ണദേവരായരുടെ കാലത്തിനു പിന്നീട്—പതിനേഴാംശതകത്തില്‍—വിരചിതമായ ഒരു ഗ്രന്ഥമാണ്. അതിലെ കേയപ്പെരുമാള്‍, കോട്ടിപ്പെരുമാള്‍, കൊമ്പന്‍പെരുമാള്‍ തുടങ്ങിയ പല പെരുമാക്കന്മാരുടേയും പേരുകള്‍പോലും വിചിത്രമായിരിക്കുന്നു. ഇത്തരത്തില്‍ ക്രി. മു. 113 മുതല്‍ ക്രി. പി. 343 വരെയെന്നല്ല, ഏതെങ്കിലും ഒരു കാലത്ത് നമ്പൂരിമാര്‍ പരദേശങ്ങളില്‍നിന്നു തിരഞ്ഞെടുത്ത് അവരോധിച്ച രാജാക്കന്മാര്‍ കേരളംവാണു എന്നുള്ളതിനു തമിഴ്‌സാഹിത്യത്തില്‍നിന്നു യാതൊരു തെളിവും കിട്ടുന്നില്ലെന്ന മാത്രമല്ല, കിട്ടുന്ന തെളിവു വച്ചുനോക്കുകയാണെങ്കില്‍ മൂവരശരില്‍ ഒരു വംശക്കാരായ ചേരരാജാക്കന്മാര്‍ അവരുടെ സ്വന്തം നിലയില്‍ പരമ്പരാവകാശക്രമത്തിന് ഈ രാജ്യം പരിപാലിച്ചു എന്നു തീര്‍ച്ചപ്പെടുത്തേണ്ടതായുംമിരിക്കുന്നു. പെരുമാള്‍വാഴ്ചയെപ്പറ്റി ചെയ്തുകാണുന്ന കാലഗണന ശരിയല്ലെന്നു ഖണ്ഡിച്ചു പറയാവുന്നതാണ്. എന്നാല്‍ അതേ സമയത്തുതന്നെ ഓരോ കാലത്തു രക്ഷാപുരുഷന്മാരും തളിയാതിരിമാരുമുണ്ടായിരുന്നു എന്നും അവര്‍ രാജാക്കന്മാരെ കിരീടധാരണം ചെയ്യിക്കുക മുതലായ പല അധികാരങ്ങളും നടത്തിയിരുന്നതിനു പുറമേ ദേവസ്വങ്ങളുടേയും ഗ്രാമസങ്കേതങ്ങളുടേയും മറ്റും ഭരണം നായന്മാരോടും മറ്റും യോജിച്ചു നിര്‍വ്വഹിച്ചുവന്നിരുന്നു എന്നും ഊഹിക്കുവാന്‍ ന്യായങ്ങളുണ്ട്. ’തളിയും തളിയാധികാരിമാരും’ എന്നു തിരുവഞ്ചിക്കുളത്തുള്ള ക്രി. പി. പതിനൊന്നാംശതകത്തിലെ ഒരു ശിലാരേഖയിലും ‘‘നാലുതളിയുംˮ എന്ന മറ്റൊരു ശിലാരേഖയിലും കാണുന്നു. ഇന്ന ഗ്രാമങ്ങളില്‍ നിന്നു വേണം തളിയാതിരിമാരെ തിരഞ്ഞെടുത്ത് അവരോധിക്കുവാന്‍ എന്നു നിയമമുണ്ടായിരുന്നു. പറവൂര്‍ ഗ്രാമത്തില്‍നിന്നു നെടിയതളിയിലേക്കും, ഐരാണിക്കുളം ഗ്രാമത്തില്‍നിന്നു കീഴ്ത്തളിയിലേക്കും, ഇരിങ്ങാലക്കുട ഗ്രാമത്തില്‍നിന്നു മേല്‍ത്തളിയിലേക്കും, മൂഴിക്കുളം ഗ്രാമത്തില്‍ നിന്നു ചിങ്ങപുരത്തുതളിയിലേക്കും ആയിരുന്നു അവരോധം. തളിയാതിരിമാരുടേയും മറ്റും അധികാരം വര്‍ദ്ധിച്ചത് ക്രിസ്തുവര്‍ഷാരംഭത്തോടുകൂടിയല്ല കൊല്ലവര്‍ഷാരംഭത്തോടുകൂടിയാണെന്നത്രേ എനിക്കു തോന്നുന്നത്.

നമ്പൂരിമാരും സംസ്കൃതവിദ്യാഭ്യാസവും

കൂട്ടുകുടുംബവ്യവസ്ഥയനുസരിച്ചു നമ്പൂരിമാരുടെ ഇടയില്‍ മൂപ്പനു മാത്രമേ ഗൃഹകാര്യകര്‍ത്തൃത്വമുണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് തന്നിമിത്തം വിദ്യാപോഷണത്തിനു ധാരാളം സൗകര്യം ലഭിച്ചു. ഉണ്ണിമാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു നമ്പൂരിമാര്‍ പല സ്ഥാപനങ്ങളും ഏര്‍പ്പെടുത്തി. അക്ഷരാഭ്യാസം കഴിഞ്ഞാല്‍ ഉടനെ അവര്‍ ’ഗീര്‍ന്നശ്‌ശ്രേയഃ’ മുതലായി കവടിക്രിയക്കാവശ്യമുള്ള വാക്യങ്ങള്‍ ഹൃദിസ്ഥങ്ങളാക്കും. അതിനുശേഷം അടിവാക്യം, നക്ഷത്രവാക്യം മുതലായ വാക്യങ്ങളും ഉരുവിടും. അതോടുകൂടി അവര്‍ക്കു ചില സംസ്കൃതശ്ലോകങ്ങള്‍ പഠിച്ചു കഷ്ടിച്ച് അന്വയിക്കുവാന്‍ വേണ്ട അറിവും ലഭിക്കും. ഏഴു വയസ്സാകുമ്പോള്‍ ഉപനയനമായി; അതില്‍ പിന്നെ സ്വഗൃഹത്തിലല്ല ഗുരുകുലത്തിലാണ് താമസം. അവിടെ സ്വരങ്ങള്‍ക്ക് ഉദാത്താനുദാത്തസ്വരിതങ്ങള്‍ തുടങ്ങിയ ഉച്ചാരണഭേദങ്ങള്‍ തെറ്റാതെ വളരെ നിഷ്കൃഷ്ടമായി, കുലക്രമമനുസരിച്ച്, ഏതെങ്കിലും ഒരു വേദം ഗുരുമുഖത്തില്‍ നിന്ന് അദ്ധ്യയനം ചെയ്യും. വേദാഭ്യാസം പൂര്‍ണ്ണമാകുന്നതിന് ആറേഴുകൊല്ലം വേണ്ടിവരും. അപ്പോഴേക്കു ധാരണാ ശക്തി നല്ലപോലെ ഉറയ്ക്കും. അങ്ങനെ ബ്രഹ്മചര്യം അവസാനിപ്പിച്ചു സമാവര്‍ത്തനം കഴിഞ്ഞാല്‍ രണ്ടോ മൂന്നോ സംവത്സരം കുലദൈവതക്ഷേത്രത്തിലും ഗ്രാമക്ഷേത്രത്തിലുമായി ഭജനമിരിക്കും. അതിനിടയ്ക്കു തങ്ങള്‍ പഠിച്ച വേദത്തിന്റെ പദം ചൊല്ലി അതോടുകൂടി ക്രമം, ജട, രഥ മുതലായി പദപ്രയോഗങ്ങളെക്കൊണ്ടുള്ള പല വിദ്യകളും ശീലിച്ചു ശിക്ഷ, നിരുക്തം, എന്നീ വേദാങ്ഗങ്ങളുടെ തത്വങ്ങളും ഗ്രഹിക്കും. പിന്നെ പന്ത്രണ്ടുകൊല്ലം ശാസ്ത്രപഠനം ചെയ്യണം. ഇത്രയും കഴിഞ്ഞാലേ ഒരു നമ്പൂരി ഭട്ടതിരിയായി എന്നു മറ്റുള്ളവര്‍ സമ്മതിച്ചിരുന്നുള്ളൂ.

സഭാമഠങ്ങള്‍

കേരളത്തില്‍ പണ്ടു പതിനെട്ടു സഭാമഠങ്ങള്‍ ഉണ്ടായിരുന്നു. ഇവയെ സമാന്യേന കര്‍മ്മിസഭാമഠങ്ങള്‍, ശാസ്ത്രസഭാമഠങ്ങള്‍, സന്ന്യാസിസഭാമഠങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. കര്‍മ്മസഭാമഠങ്ങളില്‍ വേദങ്ങളാണ് മുഖ്യമായി അഭ്യസിപ്പിച്ചുവന്നതു്. ആധാനം, ജ്യോതിഷ്ടോമം, അഗ്നിചയനം മുതലായ വൈദികകര്‍മ്മങ്ങള്‍ വിധിവത്തായി അനുഷ്ഠിച്ചിട്ടുള്ളവരെ കര്‍മ്മികളെന്നു പറയുന്നു. തൃശ്ശിവപേരൂര്‍, തിരനാവാ ഈ രണ്ടു സ്ഥലങ്ങളിലും വേദാഭ്യാസനത്തിനുള്ള യോഗങ്ങള്‍ ഇന്നുമുണ്ട്. ഇവിടങ്ങളില്‍ അനേകം വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരുന്നു കര്‍മ്മഠന്മാരും പണ്ഡിതന്മാരുമായ ഗുരുക്കന്മാരില്‍നിന്നു വേദം അഭ്യസിക്കുന്നതുകൊണ്ടു പാഠത്തിനു ശുദ്ധിയും ഐകരൂപ്യവും സിദ്ധിക്കുന്നു. ചൊവ്വന്നൂര്‍, ഇടക്കുളത്തൂര്‍, കുമ്പളം, ഉദയതുങ്ഗേശ്വരം ഇവ കേള്‍വിപ്പെട്ട ശാസ്ത്രസഭാമഠങ്ങളായിരുന്നു. ഇന്നും ചൊവ്വന്നൂരില്‍ ശാസ്ത്രപാഠത്തിനു പര്യാപ്തമായ വ്യവസ്ഥയുണ്ട്. ഒരു കാലത്തു തൃക്കണാമതിലകത്തെ ശിവന്‍ മുപ്പത്തിരണ്ടു ഗ്രാമക്കാരുടെയും പരദേവതയാകയാല്‍ ആ ക്ഷേത്രം അത്യന്തം പ്രധാനവും, പന്നിയൂര്‍, ചൊവ്വരം (ശൂകപുരം) മുതലായ ഗ്രാമക്ഷേത്രങ്ങള്‍ ആ ദേവാലയത്തിന്റെ കിഴീടുകളുമായിരുന്നതായി കാണുന്നു. അവിടെ വേദശാസ്ത്രപാഠങ്ങളുടെ പരിപൂര്‍ത്തിക്കു സമഗ്രങ്ങളായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ക്രി. പി. പതിനാലാം ശതകത്തിന്റെ ആരംഭത്തോടുകൂടി ആ ക്ഷേത്രത്തിലെ യോഗക്കാരും ഇരിങ്ങാലക്കുട ഗ്രാമക്കാരും തമ്മില്‍ മത്സരിക്കുകയും അതിന്റെ ഫലമായി തൃക്കണാമതിലകം അധഃപതിക്കുകയും അവിടുത്തെ യോഗം തൃശ്ശിവപേരൂര്‍ ഭക്തപ്രിയക്ഷേത്രത്തിലേക്കു നീങ്ങുകയും ചെയ്തു. അതാകുന്നു തൃശ്ശൂര്‍ യോഗം. ക്രി. പി. എട്ടാംശതകത്തോടുകൂടി ശങ്കരാചാര്യരുടെ നാലു പ്രധാന ശിഷ്യന്മാര്‍ തൃശ്ശിവപേരൂരില്‍ തെക്കേ മഠം, ഇടയിലെ മഠം, നടുവിലേ മഠം, വടക്കേ മഠം എന്നിങ്ങനെ നാലു മഠങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. ജനനാല്‍ ഒരു എമ്പ്രാന്തിരിയായിരുന്ന ഒടുവിലത്തെ വടക്കേ മഠം സ്വാമിയാര്‍ തന്നില്‍നിന്നു സന്ന്യാസം വാങ്ങുവാന്‍ നമ്പൂരിമാരില്‍ ആരേയും കാണാത്തതു കൊണ്ടു മഠവും സ്വത്തുക്കളുംകൂടി ഭക്തിപ്രിയത്തു യോഗത്തേക്കു് ഒഴിഞ്ഞുകൊടുക്കുകയും അപ്പോള്‍ ആ യോഗം വടക്കേ മഠത്തിലേക്കു മാറുകയും ചെയ്തു. അതില്‍നിന്നു പിണങ്ങിപ്പിരിഞ്ഞ ചിലര്‍ പിന്നീടു മുളങ്കുന്നത്തുകാവില്‍ ഒരു യോഗം നടത്തുകയും അനന്തരം അവിടെനിന്നു നീങ്ങി സാമൂതിരിപ്പാട്ടിലെ പുരസ്കരണത്തില്‍ തിരനാവാക്ഷേത്രത്തിനു തെക്കു ഭാതരപ്പുഴയുടെ തെക്കേക്കരയിലായി തൃശ്ശൂരെപ്പോലെ മറ്റൊരു യോഗം ആരംഭിക്കുകയും ചെയ്തു. അതാണ് തിരുനാവാ യോഗം. സാമൂതിരിപ്പാടു പന്നിയൂര്‍ കൂറ്റിലും തൃശ്ശൂര്‍ യോഗത്തിന്റെ സംരക്ഷകനായ കൊച്ചി മഹാരാജാവു ചൊവ്വരക്കൂറ്റിലും പെട്ട ആളാകയാല്‍ ഈ രണ്ടു യോഗങ്ങളും തമ്മില്‍ മറ്റു വിഷയങ്ങളിലെന്നപോലെ വിദ്യാവിഷയത്തിലും മത്സരിക്കുകയും, ഇതരകാര്യങ്ങളില്‍ ആ മത്സരം ഇരുപാടുകാര്‍ക്കും ദോഷകരമായി പരിണമിച്ചു എങ്കിലും വിദ്യാഭ്യാസത്തിനും ശാസ്ത്രപഠനത്തിനും തന്നിമിത്തം ഉത്തേജനം സിദ്ധിക്കുകയും ചെയ്തു. ഈ രണ്ടു യോഗങ്ങളും യോജിച്ചാണ് തിരുവിതാംകൂര്‍ മഹാരാജാവു് തിരുവന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ആറു കൊല്ലത്തിലൊരിക്കല്‍ നടത്താറുള്ള മുറജപമെന്ന മഹാമഹം വിജയപ്രദമാക്കുന്നതു്. കുന്നങ്കുളത്തിനു സമീപമുളള ചൊവ്വന്നൂര്‍ സഭാമഠത്തില്‍ വ്യാകരണം, ന്യായം, മുതലായ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നു. ഇടക്കുളത്തൂര്‍, കുമ്പളം ഈ രണ്ടു സഭാമഠങ്ങളില്‍ ഇപ്പോള്‍ യാതൊരു തരത്തിലുള്ള വിദ്യാഭ്യാസത്തിനും വ്യവസ്ഥള്‍ ഇല്ല. ഉദയതുങ്ഗേശ്വരത്തു പണ്ഡിതസഭാമഠത്തിലാണു് പ്രഭാകരഗുരു മീമാംസാശാസ്ത്രം പഠിപ്പിച്ചിരുന്നത്. അവിടെ ഭാട്ടമീമാംസ, പ്രാഭാകരമീമാംസ, വ്യാകരണം ഈ ശാസ്ത്രങ്ങളില്‍ മാത്രമല്ല കളരിപ്പയറ്റില്‍ ജയിക്കുന്ന നമ്പൂരിമാര്‍ക്കും കിഴികള്‍ നല്കിയിരുന്നു. ശങ്കരാചാര്യമഠങ്ങളുടെ ആവിര്‍ഭാവം. അവയില്‍ അദ്വൈതവേദാന്തം മാത്രമേ പഠിപ്പിച്ചുവന്നുള്ളു. വിദ്യാഭ്യാസകാലത്തു അധ്യേതാക്കള്‍ക്കു വേണ്ടിവരുന്ന എല്ലാ ചെലവുകളും അതാതു മഠങ്ങളില്‍നിന്നുതന്നെയാണ് നിര്‍വ്വഹിച്ചുപോന്നതു്.

മത്സരപരീക്ഷകള്‍

തൃശ്ശിവപേരൂരില്‍നിന്നു് ഏകദേശം ഇരുപതുനാഴിക വടക്കുപടിഞ്ഞാറായി കടവല്ലൂര്‍ എന്നൊരു ദേശവും അവിടെ സുപ്രസിദ്ധമായി ഒരു ശ്രീരാമക്ഷേത്രവുമുണ്ട്. തൃശ്ശിവപേരൂര്‍ യോഗക്കാരും തിരനാവാ യോഗക്കാരും തമ്മില്‍ ഈ ക്ഷേത്രത്തില്‍വെച്ചു കൊല്ലംതോറും നടത്തുന്ന ഋഗ്വേദപരീക്ഷയെയാണു് ‘കടവല്ലൂരന്യോന്യം’ എന്നു പറയു ന്നത്. വാരമിരിക്കുക, ജടചൊല്ലുക, രഥ ചൊല്ലുക ഇവയാണ് പരീക്ഷയ്ക്കുള്ള വിഷയങ്ങള്‍. അതാതു പരീക്ഷയ്ക്കു ചേരുവാന്‍ ഉദ്ദേശിക്കുന്നവര്‍ പല പ്രാവശ്യവും ‘സമക്ഷത്തു’ പോയി, അതായത് ഓരോരോ അമ്പലങ്ങളില്‍ നടക്കുന്ന വാരങ്ങളില്‍ പോയി, ജയിച്ചവരായിരിക്കണം. ഈ പരീക്ഷകള്‍ എല്ലാം രാത്രിസമയത്താണ് നടത്താറുള്ളത്. തുലാം 30-ആം നു-വൈകുന്നേരം രണ്ടു യോഗക്കാരും കടവല്ലൂര്‍ എത്തിയിരിക്കണം. ആദ്യത്തെ ദിവസത്തെ പരീക്ഷയുടെ പേര്‍ ‘ഒന്നാംതി മുന്‍പിലിരിക്കലും’ `ഒന്നാംതി രണ്ടാംവാര’വുമാകുന്നു. ‘മുന്‍പിലിരിക്കുക’ എന്നുവച്ചാല്‍ ഒന്നാമതായി വാരമിരിക്കുക എന്നര്‍ത്ഥം. പിന്നത്തെ പരീക്ഷ `ഒന്നാംതി ജട’യും `മൂന്നാംതി രഥ’യുമാണ്. ശേഷമുള്ള ദിവസങ്ങളില്‍ ചൊല്ലുന്ന ജടയ്ക്കും രഥയ്ക്കും ‘മുക്കിലേ ജട’ ‘മുക്കിലേ രഥ’ എന്നിങ്ങനെ പേര്‍ പറയുന്നു. അതിന് ഒന്നിനൊന്നു മേലേക്കിടയിലുള്ള പരീക്ഷകളാണ് ‘കടന്നിരിക്കലും’ `വലിയ കടന്നിരിക്ക’ലും: ഇവ രണ്ടും രഥയിലുള്ള പ്രയോഗവിശേഷങ്ങള്‍തന്നെ. `വലിയ കടന്നിരിക്ക’ലില്‍ വിജയിയായ വൈദികനു സമുദായത്തില്‍ ലഭിക്കുന്ന സ്ഥാനം അത്യന്തം മഹനീയമാകുന്നു. ശാസ്ത്രാഭ്യാസത്തില്‍ നിഷ്ണാതന്മാരായ ഭട്ടതിരിമാര്‍ക്കു സകല രാജസദസ്സുകളിലും വളരെക്കാലം മുമ്പുതന്നെ ‘പട്ടത്താനം’ എന്നൊരു സമ്മാനപരിപാടി ഏര്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ട് തളിയില്‍വെച്ചു നടത്തിവന്ന പട്ടത്താനമാണ് അവയില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്. തുലാമാസത്തെ രേവതിയില്‍ തുടങ്ങി തിരുവാതിരയില്‍ ആ സദസ്സ് അവസാനിച്ചിരുന്നു. കേരളത്തിലെ പണ്ഡിതപ്രവേകന്മാരായ നമ്പൂരിമാരെല്ലാം അവിടെ ആ അവസരത്തില്‍ സന്നിഹിതരാകാറുണ്ടായിരുന്നു. വാദത്തില്‍ ജയിക്കുന്നവര്‍ക്കു നൂറു പണത്തിന്റെ ഓരോ കിഴി സമ്മാനമായി നല്കിയിരുന്നു. പ്രാഭാകരമീമാംസയ്ക്കും ഭാട്ടമീമാംസയ്ക്കും പന്ത്രണ്ടുവീതവും വ്യാകരണത്തിന് ഒന്‍പതും വേദാന്തത്തിനു പതിമ്മൂന്നും അങ്ങനെ ആകെക്കൂടി നാല്പത്താറു കിഴികള്‍ വിതരണം ചെയ്തുവന്നു. ഈ നാലു ശാസ്ത്രങ്ങളിലാണ് നമ്പൂരിമാര്‍ പ്രായേണ വൈദുഷ്യം സമ്പാദിച്ചിരുന്നത്. കുറേക്കാലത്തിനു മുമ്പുവരേയ്ക്കും ന്യായശാസ്ത്രത്തിനു കേരളത്തില്‍ പറയത്തക്ക പ്രചാരം സിദ്ധിച്ചിരുന്നില്ല. ചില ഇല്ലങ്ങളെത്തന്നെ മുന്‍ചൊന്ന നാലു ശാസ്ത്രങ്ങളുടേയും ക്രമത്തിന് ഇനംതിരിച്ചിരുന്നതായി കേരളോല്‍പത്തിയില്‍ നിന്നു വെളിവാക്കുന്നു.

ക്ഷേത്രങ്ങളും സംസ്തതാഭ്യസനവും

കേരളത്തില്‍ പ്രായേണ സകലപ്രധാന ക്ഷേത്രങ്ങളിലും കാലക്രമേണ നമ്പൂരിമാര്‍ ഊരാളന്മാരായിത്തീര്‍ന്നു. ക്ഷേത്രങ്ങള്‍, ഗൃഹക്ഷേത്രം, ദേശക്ഷേത്രം, ഗ്രാമക്ഷേത്രം എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. അതാതു ഗൃഹത്തിലുള്ളവരുടെ ഉപയോഗത്തിനു മാത്രമുള്ളതു് ഗൃഹക്ഷേത്രവും അതാതു ദേശത്തിലുള്ളവര്‍ക്കു പൊതുവേ ഉപയോഗിക്കാവുന്നതു ദേശക്ഷേത്രവും ഒരു ഗ്രാമത്തില്‍ പെട്ട എല്ലാപേര്‍ക്കുംകൂടിയുള്ളതു ഗ്രാമക്ഷേത്രവുമാണ്. മിക്ക ഗ്രാമക്ഷേത്രങ്ങള്‍ക്കും സങ്കേതങ്ങളുണ്ടായിരുന്നു. സങ്കേതമെന്നുവെച്ചാല്‍ ബ്രാഹ്മണയോഗത്തിലേയോ ദേവസ്വത്തിലേയോ അങ്ഗങ്ങള്‍ തിരഞ്ഞെടുത്ത അധികാരികള്‍ സര്‍വസ്വതന്ത്രത്തോടുകൂടി ഓരോ രാജാക്കന്മാരുടെ സാഹായ്യത്തില്‍, ഭരിക്കുന്ന സ്ഥലമെന്നര്‍ത്ഥം. സങ്കേതത്തിലെ ആചാരങ്ങളെ എല്ലാ നാടുവാഴികളും ആദരിച്ചുപോന്നു. സങ്കേതവിരോധം ചെയ്തവര്‍ ഏതു വലിയ സ്ഥാനങ്ങള്‍ വഹിക്കുന്നവരായാലും ദണ്ഡത്തിനു വഴിപ്പെടണമെന്നായിരുന്നു നിയമം. ആ നിയമത്തെ അനുസ്യൂതമായും അഭങ്ഗുരമായും പരിപാലിക്കുന്നതില്‍ രാജാക്കന്മാരും പ്രജകളും ഒന്നുപോലെ ജാഗരൂകന്മാരായിരുന്നു. പല ഗ്രാമക്ഷേത്രങ്ങളിലും വേദപാഠത്തിനും, ശാസ്ത്രപാഠത്തിനും വേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നു. ക്രി. പി. ഒന്‍പതാംശതകത്തില്‍ തെക്കന്‍തിരുവിതാംകൂറില്‍ കരുനന്തടക്കന്‍ എന്ന രാജാവു പാര്‍ത്ഥിവശേഖരപുരം (ഇപ്പോള്‍ പാര്‍ത്ഥിവപുരം) എന്ന സ്ഥലത്തു് ഒരു വിഷ്ണുക്ഷേത്രം പ്രതിഷ്ഠിച്ചപ്പോള്‍ അവിടെ പവിഴിയെ (ഭവിഷ്യ) ചരണക്കാര്‍ക്കു നാല്പത്തഞ്ചും തൈത്തിരീയചരണക്കാര്‍ക്കു മുപ്പത്താറും തലവകാര ചരണക്കാര്‍ക്കു പതിന്നാലും അങ്ങനെ തൊണ്ണൂറ്റഞ്ചു ചട്ട(ഛത്ര)ന്മാര്‍ക്കു വേദാധ്യായത്തിനു വേണ്ട വസ്തുവകകള്‍ വിട്ടുകൊടുത്തതായി കാണുന്നു. ചട്ടന്മാര്‍ വ്യാകരണം, മീമാംസ, പൗരോഹിത്യം ഇവ പഠിച്ചിരിക്കണമെന്നായിരുന്നു നിയമം. തിരുവനന്തപുരത്തു കാന്തളൂര്‍ ചാല (വലിയ ചാല)യിലെ മര്യാദയനുസരിച്ചാണ് ആ വിദ്യാശാല താന്‍ സ്ഥാപിച്ചതെന്നും ആ രാജാവു് തന്റെ ശാസനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവം മുതലായ ആഘോഷാവസരങ്ങളില്‍ കൂത്തു്, കൂടിയാട്ടം എന്നീ കലാവിദ്യകള്‍ക്കു പ്രശംസനീയമായ പ്രോത്സാഹനം നല്കിയിരുന്നു. ഈ വിദ്യകള്‍ ക്ഷേത്രാരാധകന്മാര്‍ക്കു് ആനന്ദത്തിനു പുറമേ പുരാണവിജ്ഞാനത്തിനും, ലോകവ്യുല്‍പത്തിക്കും, ധര്‍മ്മബോധത്തിനും, സര്‍വ്വോപരി ആയാസഹരമായ വിനോദത്തിനും പ്രയോജകീഭവിച്ചു. പ്രധാന ക്ഷേത്രങ്ങളില്‍ മഹാഭാരതം വായിക്കുവാന്‍ ഭട്ടതിരിമാരെ നിയമിച്ചിരുന്നു. രാമായണം, ശ്രീമദ്ഭാഗവതം എന്നീ ഗ്രന്ഥങ്ങള്‍ വായിക്കുവാനും ഏര്‍പ്പാടുണ്ടായിരുന്നു. എന്തിനുവളരെ? ക്ഷേത്രങ്ങള്‍ ശാസ്ത്രങ്ങള്‍ക്കു സങ്കേതങ്ങളായും കലകള്‍ക്കു കേദാരങ്ങളായും പരിലസിക്കുകയും ആ വഴിക്കു സവര്‍ണ്ണ ഹിന്ദുക്കളുടെ ഹൃദയത്തില്‍ ആര്യസംസ്കാരം അന്യാദൃശമായ പ്രഭാവത്തോടുകൂടി വേരൂന്നിത്തഴച്ചു വളരുകയും ചെയ്തു.

ആര്യസംസ്കാരത്തിന്റെ അഭിവ്യാപ്തി

ബ്രാഹ്മണരില്‍തന്നെ ചെറുമുക്കു്, കൈമുക്കു്, കപ്ലിങ്ങോടു്, പന്തല്‍, പെരുമ്പടപ്പ്, തൈക്കാടു്, ഇങ്ങനെ ആറു ഗൃഹക്കാരെ ശ്രൗതസ്മാര്‍ത്തവിധികള്‍ക്കും, പുലാമന്തോള്‍, കുട്ടഞ്ചേരി, ആലത്തൂര്‍, തൃശ്ശൂര്‍ തൈക്കാടു്, എളേടത്തു തൈക്കാടു്, വെള്ളൂര്‍, ചീരട്ടമണ്‍ (ചീരിട്ടമണ്‍), പിലാന്തോള്‍ ഈ എട്ടു ഗൃഹക്കാരെ വൈദ്യത്തിനും തരണനല്ലൂര്‍ കുഴിക്കാടു്, താഴമണ്‍ മുതലായ ഇല്ലക്കാരെ തന്ത്രത്തിനും, കല്ലൂര്‍ കുന്നമ്പറമ്പു്, കാട്ടുമാടസ്സ്, കാലടി തുടങ്ങിയ ഇല്ലക്കാരെ മന്ത്രവാദത്തിനും മറ്റും ആദികാലംമുതല്ക്കുതന്നെ പ്രത്യേകമായി തിരിച്ചുവിടുകയാല്‍ ആ ഇല്ലക്കാര്‍ക്ക് അവ കുലവിദ്യകളായിത്തീരുകയും തന്നിമിത്തം അവര്‍ക്കു അവയെ സാങ്ഗോപാങ്ഗമായും സരഹസ്യമായും അഭ്യസിച്ചു് ഉത്തരോത്തരം ലോകോപകാരം ചെയ്യുവാന്‍ സാധിക്കുകയും ചെയ്തു. സകല രാജാക്കന്മാരും സംസ്കൃതഭാഷയെ ബഹുമുഖമായി പോഷിപ്പിച്ചു. ക്ഷേത്രങ്ങളോടുള്ള ഗാഢമായ ബന്ധം നിമിത്തം അമ്പലവാസികളുടെ ഇടയില്‍ സംസ്കൃതജ്ഞാനം സര്‍വസാധാരണമായിത്തീര്‍ന്നു. ആയുധവിദ്യകൊണ്ടു കാലയാപനം ചെയ്യേണ്ടിയിരുന്ന നായന്മാര്‍ക്കു് ഭാഷാഭ്യസനത്തിനു സമയം ദര്‍ല്ലഭമായിരുന്നു. എങ്കിലും അവരുടെ ഇടയിലും സംസ്കൃതഭാഷ സാമാന്യേന പ്രചരിക്കാതെയിരുന്നില്ല. ശ്രൗതസ്മാര്‍ത്തക്രിയകളില്‍ ചില ഘട്ടങ്ങളില്‍ നമ്പൂരിമാര്‍ക്കു നായന്മാരോടു് ആ ഭാഷയില്‍ത്തന്നെ സംസാരിക്കണമെന്നു നിയമമുണ്ടായിരുന്നു. ഈഴവരില്‍ അനേകം കുടുംബക്കാര്‍ അഷ്ടാങ്ഗഹൃദയം പഠിച്ചു വൈദ്യന്മാരായിത്തീര്‍ന്നു. ആശാരിമാര്‍ ശില്പശാസ്ത്രഗ്രന്ഥങ്ങളും കണിയാന്മാര്‍ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളും നിഷ്കര്‍ഷിച്ചു് അഭ്യസിച്ചു. ക്രി. പി. പതിമ്മൂന്നാം ശതകത്തിന്റെ ചതുര്‍ത്ഥപാദത്തില്‍ കൊല്ലം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന വെനിഷ്യന്‍ ദേശസഞ്ചാരി അവിടെ നല്ല വൈദ്യന്മാരും ജ്യോത്സ്യന്മാരുമുണ്ടായിരുന്നതായി രേഖപ്പെടുത്തീട്ടുണ്ടു്. ചുരുക്കത്തില്‍ തമിഴ്‌നാടിനെ അപേക്ഷിച്ചു കേരളത്തില്‍ സംസ്കൃതഭാഷയ്ക്കും ആര്യസംസ്കാരത്തിനും വളരെയധികം വ്യാപ്തിയുണ്ടായി എന്നുള്ളത് അനപലപനീയമായ പരമാര്‍ത്ഥമാകുന്നു. കേരളവും കാഞ്ചീപുരവുമായിരുന്നു ദക്ഷിണാപഥത്തിലെ പ്രാചീനങ്ങളായ ആര്യസംസ്കാരകേന്ദ്രങ്ങള്‍ എന്നുള്ളതിനെപ്പറ്റി ഗവേഷകന്മാരുടെ ഇടയില്‍ അഭിപ്രായവ്യത്യാസമില്ല. പാണ്ഡ്യന്മാരുടെ തമിഴ്‌സംഘത്തെ അനുകരിച്ചു ചേരന്മാര്‍ ഒരു (വടമൊഴിച്ചങ്കം) സംസ്കൃതസംഘം മധുരയില്‍ സ്ഥാപിച്ചു എന്നു മധുരൈക്കാഞ്ചിയില്‍ നിന്നറിയുന്നുണ്ടെങ്കിലും ആ സംഘത്തിന്റെ പ്രവൃത്തിപരിപാടിയെന്തായിരുന്നു എന്നുള്ളതിനെപ്പറ്റി യാതൊരു വിവരവും ലഭിക്കുന്നില്ല.