close
Sayahna Sayahna
Search

ചാപ്ലിൻ: ഊനാ ഓനിൽ


ചാപ്ലിൻ: ഊനാ ഓനിൽ
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

ഊനാ ഓനില്‍

ചാപ്ലിനൊപ്പംതന്നെ പോളെറ്റെയും ലോകപ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നെങ്കിലും അവരുടെ വ്യക്തിബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിരുന്നു. ഇരുവരും മറ്റു പങ്കാളികളെ കണ്ടുപിടിച്ചിരുന്നു. 1941 അവസാനം മെക്സിക്കോയില്‍വച്ച് അവര്‍ വിവാഹമോചനം നേടി. പത്തു ലക്ഷം ഡോളറും തന്റെ ഉല്ലാസ നൗകയും ചാപ്ലിന്‍ അവള്‍ക്കു നല്‍കി.

എന്നാല്‍ ചാപ്ലിന്‍ ഒരിക്കലും പോളെറ്റെയെ വിവാഹം കഴിച്ചിരുന്നില്ലെന്നും അവള്‍ക്കു സമൂഹത്തില്‍ മാന്യതയുടെ ആവരണം പ്രദാനം ചെയ്യാന്‍ വേണ്ടിമാത്രം വിവാഹ മോചനമെന്ന നാടകം അരങ്ങേറിയതാണെന്നും ഒരുകൂട്ടം നിരീക്ഷകര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ചാപ്ലിന് ഭാര്യമാര്‍ മൂന്നോ നാലോ എന്ന തര്‍ക്കവും നിലനിന്നിരുന്നു.

‘ദ ഗ്രേറ്റ് ഡിക്ടേറ്ററി’ന്റെ മഹത്തായ വിജയം ചാപ്ലിനെ ഇതിനു മുന്‍പ് ഒരിക്കലും എത്തിയിട്ടില്ലാത്ത ഇടങ്ങളിലേയ്ക്ക് എത്തിച്ചു. പ്രസിഡന്റ് റൂസ്വെല്‍റ്റ് അദ്ദേഹത്തെ ലഞ്ചിനു ക്ഷണിച്ചു. അധികം മദ്യം കഴിക്കില്ലായിരുന്ന ചാപ്ലിനെ റൂസ്വെല്‍റ്റ് തന്റെ സ്നേഹാദരങ്ങളുടെ പ്രകടനമെന്നോണം അമിതമായി കുടിക്കാന്‍ പ്രോത്സാഹിപ്പിച്ചു. അന്നു വൈകുന്നേരം ഒരു വലിയ പൊതുസമ്മേളനത്തില്‍ ചാപ്ലിനു പ്രസംഗിക്കേണ്ടിയിരുന്നു. ‘സമാധാന സന്ദേശം’ നല്‍കുക എന്നതായിരുന്നു ചടങ്ങ്. റേഡിയോയില്‍ അതിന്റെ തല്‍ക്ഷണ സംപ്രേഷണവുമുണ്ടായിരുന്നു. കാലുനിലത്തുറയ്ക്കാത്ത അവസ്ഥയില്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയ ചാപ്ലിന്‍ പലയാവര്‍ത്തി കുളിച്ചും അനേകം കപ്പു കാപ്പികുടിച്ചും സാധാരണ അവസ്ഥയിലേയ്ക്കെത്താന്‍ ശ്രമിച്ചു.

പ്രസംഗമണ്ഡപത്തിലേറി, സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ചാപ്ലിന്റെ ശബ്ദം അടഞ്ഞു. വായ വറ്റി വരണ്ടു; നാക്ക് അനങ്ങുന്നില്ല. മുന്‍പിലുള്ള വന്‍ജനസമുദ്രത്തെക്കൂടാതെ അറുപതു ലക്ഷം റേഡിയോ ശ്രോതാക്കളും കാത്തിരിക്കുകയാണ്. ഒരാള്‍ വെള്ളത്തിനായി ഓടി. ഒരു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ ചാപ്ലിന് ഏതാണ്ട് ആശ്വാസമായി. അദ്ദേഹം പ്രസംഗം പുനരാരംഭിച്ചു. ആ രണ്ടുമിനിറ്റ് അമേരിക്ക മുഴുവന്‍ നിശ്ശബ്ദമായി എന്നാണ് കഥ.

മകന്‍, ചാര്‍ളി ചാപ്ലിന്‍ ജൂനിയര്‍ പിന്നീടെഴുതി “അച്ഛന്റെ അന്നത്തെ പ്രസംഗവും അതിന് അദ്ദേഹത്തിനു ലഭിച്ച അഭിനന്ദനങ്ങളും അമേരിക്കന്‍ പൊതുജീവിതത്തില്‍ അദ്ദേഹം കൊടുമുടി കയറിയതിന്റെ സൂചനകളായിരുന്നു. അതിനുശേഷം ആ ഉയരങ്ങളില്‍നിന്ന് താഴെയ്ക്കുള്ള ഇറക്കമായിരുന്നു. അമേരിക്കയില്‍നിന്ന് സ്വയം നാടുകടത്തപ്പെടുന്നതിലാണ് ആ ഇറക്കം എത്തിനിന്നത്.”

പോളെറ്റയുടെ വിടപറയലിനൊപ്പം തന്നെ പുതിയ സ്ത്രീകള്‍ ചാപ്ലിന്റെ ജീവിതത്ത്ലേയ്ക്കു കടന്നു വന്നിരുന്നു. കരോള്‍ ലാന്റിങ്ങ്, ഹെഡ്ഡി ലാമര്‍, ജോവാന്‍ ബാരി…ഇതില്‍ ജോവന്‍ ‘ചാപ്ലിന്‍ സ്ത്രീ’യ്ക്കു ചേര്‍ന്ന വിശേഷണമുള്ള പെണ്‍കുട്ടിയായിരുന്നു. അച്ഛന്‍ വളരെ ചെറുപ്പത്തിലേ മരിച്ചു. തകര്‍ന്ന കുടുംബം. ഹോളിവുഡ്ഡില്‍ ഭാഗ്യംതേടിയെത്തിയവള്‍. അക്ഷരാര്‍ത്ഥത്തില്‍ പലകൈ മറിഞ്ഞ് ചാപ്ലിന്റെയടുത്തെത്തി. അവളുമായി ബന്ധമൊഴിവാക്കാന്‍ ചാപ്ലിന്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാല്‍ അവളുടെ താല്പര്യവും ചാപ്ലിന്റെ ചാഞ്ചല്യവും ഒത്തു ചേര്‍ന്നപ്പോള്‍ കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന മറ്റൊരു ബന്ധമായി അതു മാറി. ചരിത്രത്തിന്റെ തനിയാവര്‍ത്തനം. അവരുടെ ബന്ധത്തെക്കുറിച്ച് പല വിവരണങ്ങളും വായിച്ചതില്‍നിന്ന് ‘സ്നേഹം’ എന്നൊരു വശം അതിലുണ്ടായിരുന്നതായി തോന്നുന്നില്ല. ലൈംഗിക തൃഷ്ണയും പണവുമായിരുന്നു ആ ബന്ധത്തെ നയിച്ചിരുന്നത്. ജോവന്‍ രണ്ടുപ്രാവശ്യം ഗര്‍ഭിണിയായി. രണ്ടു പ്രാവശ്യവും ചാപ്ലിന്റെ നിര്‍ബ്ബന്ധപ്രകാരം അവള്‍ ഗര്‍ഭഛിദ്രം നടത്തി. അക്കാലത്ത് അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമായിരുന്നു.

ഊനാ ഓനിൽ

ഇതിനിടയില്‍ ചാപ്ലിന്‍ തന്റെ അടുത്ത ചിത്രത്തിനായി ‘ഷാഡോ ആന്റ് സബ്സ്റ്റന്‍സ്’ എന്ന നാടകം തിരഞ്ഞെടുത്തിരുന്നു. സാധാരണ പോലെ ജോവന് അഭിനയ പരിശീലനവും കൊടുക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ആ സംരംഭം മുന്നോട്ടു പോയില്ല. ഓര്‍സണ്‍ വെല്‍സ് എഴുതിയ ഒരു സ്ക്രിപ്റ്റ് ‘ദ ലേഡി കില്ലറിലായി ചാപ്ലിനു താല്പര്യം. അതിലഭിനയിക്കാനാണ് നടീനടന്മാരുടെ ഏജന്റായി മിന്നാവാലീസ്, ഊനാ ഓനീലിനെ ചാപ്ലിന്റെയടുത്തു കൊണ്ടുവരുന്നത്. പ്രസിദ്ധ നാടകകൃത്തും നോബല്‍സമ്മാന ജേതാവുമായിരുന്ന യൂജീന്‍ ഓനീലിന്റെ മകളാണ് ഈനാ ഓനീല്‍. ചാപ്ലിന്റെ ജിവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഊനാ.

ചാപ്ലിന്റെ സ്ത്രീകള്‍ക്ക് നാമിതുവരെക്കണ്ട പൊതുസ്വഭാവത്തോട് വളരെയേറെ യോജിക്കുന്നതായിരുന്നു ഊനായുടെ അതുവരെയുള ചരിത്രം. യൂജീന്‍ ഓനീലും ഊനായുടെ അമ്മ ആഗ്നസും ഊനാ ഒരു കൊച്ചുകുഞ്ഞായിരിക്കുമ്പോൾത്തന്നെ വിവാഹമോചിതരായിരുന്നു.ഓനീൽ മറ്റൊരു വിവഹം കഴിച്ചു. ആഗ്നസ് തന്റേതായ അനേകം ബന്ധങ്ങളില്‍ ആമഗ്നയായിരുന്നു എക്കാലവും. യൂജീന്‍ ഓനീലാവട്ടെ, മകളുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നുമില്ല. തന്നെ കാണാനായി വീട്ടിലേയ്ക്ക് ഊനാ വരുന്നതുപോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നുല്ല. ചാപ്ലിനും ഊനായും വേഗംതന്നെ തമ്മിലടുത്തു.

എന്നാല്‍ ജോവന്‍ അത്രയെളുപ്പമൊന്നും ചാപ്ലിനെ വിട്ടുപോവാന്‍ തയ്യാറായിരുന്നില്ല. ഹാന്നായുടെ അതേ അസുഖം ‘സ്കിസോഫ്രേനിയ’ അവളേയും കാത്ത് ഒരു ദശകത്തിനപ്പൂറം പതുങ്ങിയിരുപ്പുണ്ടായിരുന്നു. 1942 ഡിസംബര്‍ 31ന് അവര്‍ തമ്മില്‍ എന്നേയ്ക്കുമായി വേര്‍പിരിഞ്ഞെങ്കിലും 43 മേയില്‍ അവള്‍ ‘സമ്മിറ്റ് ഡ്രൈവി’ല്‍ വീണ്ടുമെത്തി — താന്‍ വീണ്ടും ഗര്‍ഭിണിയാണ്, ചാപ്ലിനാണ് കുട്ടിയുടെ അച്ഛന്‍ എന്നും പറഞ്ഞ്. ഊനായുമായുള്ള ചാപ്ലിന്റെ ബന്ധം ജോവാനെ വിറളിപ്പിടിപ്പിച്ചു. ഗര്‍ഭിണിയായ തന്നെ ചാപ്ലിന്‍ വിവാഹം കഴിക്കണമെന്ന ആവശ്യം അവള്‍ മുന്നോട്ടുവച്ചു. താനല്ലാ അതിനുത്തരവാദിയെന്നും വിവാഹം ചെയ്യാന്‍ സാധിക്കില്ല എന്നും ചാപ്ലിന്‍ പ്രതികരിച്ചു.

വാര്‍ത്ത പത്രങ്ങളിലെത്തി. ജോവന്‍ ചാപ്ലിനെതിരെ കേസ്സുകൊടുത്തു. ഒരു കമ്യൂണിസ്റ്റ് അനുഭാവിയെന്ന നിലയില്‍ അമേരിക്കയിലെ വലതുപക്ഷങ്ങളുടെ കടുത്ത വെറുപ്പിനു പാത്രമായിരുന്ന ചാപ്ലിനെ ക്രൂശിക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം എന്ന് അവര്‍ കരുതി. നിയമവിരുദ്ധമായിരുന്ന ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചു എന്ന ക്രിമിനല്‍ കുറ്റവും ആരോപിക്കപ്പെട്ടു. നീണ്ട നിയമയുദ്ധങ്ങള്‍ക്കിടയില്‍ ചാപ്ലിന്റെ വക്കീലും ജോവാന്റെ വക്കീലും ചര്‍ച്ച ചെയ്ത് ഒരു ധാരണയിലെത്തി — കുട്ടി ജനിച്ചതിനുശേഷം രക്തപരിശോധന നടത്താം. പരിശോധനയില്‍ ചാപ്ലിന്‍ കുട്ടിയുടെ അച്ഛനല്ലാ എന്നു തെളിഞ്ഞാല്‍ കേസ്സു പിന്‍വലിക്കാം. ‘43 ഒക്ടോബറില്‍ ജോവാന്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് കരോള്‍ ആന്‍ എന്ന് ജോവാന്‍ നാമകരണം ചെയ്തു. രക്തപരിശോധനയില്‍ ചാപ്ലിന്റെ രക്തഗ്രൂപ്പ് ‘ഒ’ യും ജോവന്റേയും കരോളിന്റേയും ‘ബി’യുമായിരുന്നു.അതായത് ചാപ്ലിനല്ല കുട്ടിയുടെ അച്ഛന്‍. എന്നാല്‍ കരാര്‍ പ്രകാരം കേസ്സു പിന്‍വലിക്കാന്‍ ജോവാന്‍ തയ്യാറായില്ല. അന്നു നിലവിലുണ്ടായിരുന്ന നിയമപ്രകാരം കാലിഫോര്‍ണിയയിലെ കോടതികള്‍ പിതൃത്വത്തിന്റെ കാര്യത്തില്‍ രക്തപരിശോധന അംഗീകരിച്ചിരുന്നില്ല. 1945 വരെ നീണ്ടുനിന്ന വിചാരണകള്‍ക്കുശേഷം ജോവന് അന്‍പതിനായിരം ഡോളറും കരോളിന് ഇരുപത്തിയൊന്നു വയസ്സാവുന്നതുവരെ മാസം എഴുപത്തിയഞ്ചു ഡോളറും നല്‍കാന്‍ വിധിയായി. അമേരിക്കയിലെ ചാപ്ലിന്റെ പ്രതാപകാലം അസ്തമിക്കുന്നതിന്റെ നാന്ദിയായിരുന്നു ജോവാന്‍ — ചാപ്ലിന്‍ കേസ്സ്.

ഇതിനിടയില്‍ 1943 ജൂണില്‍ ചാപ്ലിന്‍ ഊനാ ഒനീലിനെ വിവാഹം ചെയ്തിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരനാഥയായിരുന്ന ഊനായ്ക്ക് വേണ്ടിയിരുന്നതെല്ലാം — അച്ഛന്റെ വാത്സല്യവും ഭര്‍ത്താവിന്റെ സ്നേഹവും വീടിന്റെ സുരക്ഷിതത്വവും ചാപ്ലിന്‍ നല്‍കി. പതിനെട്ടു വയസ്സുള്ള ഊനാ അന്‍പത്തിനാലു വയസ്സുള്ള ചാപ്ലിന്റെ ഭാര്യയായി. ചാപ്ലിന്റെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളുടെ നീണ്ടഘോഷയാത്രയിലെ അവസാനത്തെ കണ്ണി.

വിവാഹത്തിനുശേഷം രണ്ടുമാസത്തോളം ഊനായും ചാപ്ലിനും അജ്ഞാതവാസത്തിലായിരുന്നു. ജോവാന്റെ കേസ്സുമായി ബന്ധപ്പെട്ട് ചാപ്ലിന്റെ രക്തത്തിനായി പത്രക്കാരും വലതുപക്ഷ രാഷ്ട്രീയക്കാരും സദാചാരപാലകരും നാട് മുഴുവന്‍ പായുന്ന സമയമായിരുന്നു അത്. അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരായ പല സുഹൃത്തുക്കളും ചാപ്ലിനെ സമാശ്വാസിപ്പിക്കാന്‍ ഇക്കാലത്ത് എത്താറുണ്ടായിരുന്നു. അവരില്‍ പ്രമുഖര്‍ പ്രസിദ്ധ നാടകകൃത്തായ ബെട്രോള്‍ ബ്രഹ്തും സംഗീതജ്ഞനായ ഹാന്‍സ് ഐഡ്ലറുമായിരുന്നു.

‘മൊസ്യേ വെര്‍ദൂ’ എന്ന ചിത്രത്തിന്റെ തിരക്കഥ പി.സി.എ. തിരിച്ചയിച്ചു. ആ തിരക്കഥവച്ച് ചിത്രമെടുത്താല്‍ ഒരു കാരണവശാലും പ്രദര്‍ശനാനുമതി നല്‍കില്ലെന്നും പി.സി. എ.യുടെ തലവന്‍ ജോ ബ്രീന്‍ ചാപ്ലിനെ അറിയിച്ചു. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോബുകള്‍ വര്‍ഷിച്ച് ആറുമാസം കഴിഞ്ഞപ്പോള്‍ ചാപ്ലിന്‍ മൊസ്യേ വെര്‍ദൂവിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു. സമൂല നശീകരണായുധങ്ങള്‍ (വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) നിര്‍മ്മിച്ച് അതു മനുഷ്യരാശിയുടെ മേല്‍ പ്രയോഗിച്ചു നോക്കിയ അമേരിക്കയുടെ സൈനിക അധ:പതനം ചാപ്ലിനെ വല്ലാതെ മഥിച്ചിരുന്നു. (ഇതു കേള്‍ക്കുമ്പോള്‍ ഇറാക്കിനേയും ഇറാക്കിലെ അമേരിക്കന്‍ നടപടികളേയും സ്മരിക്കാതിരിക്കാന്‍ നമുക്കു കഴിയില്ലല്ലോ.) “ഒരാളെ കൊല്ലുന്നവന്‍ കൊലയാളി, ദശലക്ഷങ്ങളെ കൊന്നൊടുക്കുന്നവന്‍ വീരനായകന്‍”. ഇതെന്തു നീതി എന്നു ചാപ്ലിന്‍ ചോദിച്ചു.

മുപ്പത്തിയഞ്ചു വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുന്ന വെര്‍ദൂവിനെ ഒരു കാരണവുമില്ലാതെ (ബാങ്കിന്റെ ചിലവുചുരുക്കലിന്റെ ഭാഗമായി) ജോലിയില്‍നിന്നും പിരിച്ചുവിടുന്നു. തന്റെ ഭാര്യയേയും കൊച്ചുമകനേയും പുലര്‍ത്താന്‍ അയാള്‍ മാര്‍ഗ്ഗമൊന്നും കാണുന്നില്ല. പണക്കാരായ സ്ത്രീകളെ വധിച്ച് അവരുടെ സ്വത്തു കൈക്കലാക്കുക എന്ന വഴിയാണ് വെര്‍ദൂ തിരഞ്ഞെടുത്തത്. അവസാനം പിടിക്കപ്പെട്ടപ്പോള്‍, വിചാരണസമയത്ത് സ്വയം ന്യായീകരിക്കാനായി രാജ്യാതിര്‍ത്തികളുടെ പേരില്‍ രാഷ്ടങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക, വിതയ്ക്കുന്ന നാശത്തെപ്പറ്റി പ്രസംഗിക്കുന്നു. ഇതും, ഒരു തെരുവുവേശ്യ പണം സമ്പാദിച്ച് സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുന്നതുമായിരുന്നു സെന്‍സര്‍മാര്‍ക്ക് പിടിക്കാതിരുന്നത്. മാസങ്ങളോളം നീണ്ട കത്തിടപാടുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം തന്റെ സ്ക്രിപ്റ്റില്‍ ചാപ്ലിന് വളരെയേറെ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു.

ചാപ്ലിന്റെ സുഹൃത്തായിരുന്ന ഫ്രഞ്ച് സവിധായകന്‍ റോബര്‍ട്ട് ഫ്ളോറി ആ സമയത്ത് ഹോളിവുഡ്ഡ് സന്ദര്‍ശിക്കാനിടയായി. ‘മൊസ്യേ വെര്‍ദൂ’ ഫ്ളോറി സംവിധാനം ചെയ്യണമെന്ന് ചാപ്ലിന്‍ ആവശ്യപ്പെട്ടു. സന്തോഷപൂര്‍വ്വം ഫ്ളോറി ആ ദൗത്യമേറ്റെടുത്തു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ്, കരാര്‍ ഒപ്പിട്ടപ്പോള്‍ , ചാപ്ലിന്‍ ഫ്ളോറിയെ അസോസിയേറ്റ് ഡയറക്ടറായി തരംതാഴ്ത്തി, സ്വയം സംവിധായകനായി. ചിത്രീകരണ വേളയില്‍ അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിരന്തരം ഉയര്‍ന്നുവന്നു. അതിവേഗം മാറിവന്ന സാങ്കേതിക വിദ്യയോടു പൊരുത്തപ്പെടാന്‍ ചാപ്ലിനു കഴിയാതിരുന്നതും അതേസമയം ഫ്ളോറിക്ക് അതിലുള്ള മികവുമായിരുന്നു വിരുദ്ധാഭിപ്രായങ്ങള്‍ക്കുള്ള പ്രധാന കാരണം. സംസാരിക്കുന്ന ചിത്രങ്ങള്‍ മൂകസിനിമയെ പുറംതള്ളിയിട്ട് ഏറെ വര്‍ഷങ്ങളായിരുന്നെങ്കിലും ചാപ്ലിന്‍ ആത്യന്തികമായി മൂകസിനിമ തന്നെയാണ് മനസ്സില്‍ വിഭാവനം ചെയ്തിരുന്നത്. സംഭാഷണങ്ങള്‍ ആവശ്യമില്ലാത്ത സ്വീകന്‍സുകള്‍ തന്നെയാണ് അദ്ദേഹം രൂപകല്പന ചെയ്തിരുന്നത്. അതുകൊണ്ട് സംഭാഷണങ്ങള്‍ മുഴച്ചു നില്‍ക്കുന്നതായി അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളില്‍ കാണാം. ഒരു ലോകപൗരനായിരുന്ന ചാപ്ലിന് തന്റെ സൃഷ്ടികളെ ഏതെങ്കിലും ഒരു ഭാഷയുടെ തടവിലാക്കുന്നത് അചിന്ത്യമായിരുന്നു. അടിസ്ഥാനപരമായ ഈ പോരായ്മ (അതുവരെ മഹനീയതയായിരുന്നത് അപ്പോഴേയ്ക്കും പോരായ്മയായി മാറിയിരുന്നു) മാധ്യമത്തിന്റെ പുതിയ മാനവുമായി ഇഴുകിച്ചേര്‍ന്നവരുമൊത്ത് ചാപ്ലിന്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ അന്തമില്ലാത്ത അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു. ഫ്ളോറിയുമായുള്ള പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ തന്റെ അര്‍ദ്ധസഹോദരന്‍ വീലര്‍ ഡ്രൈഡനെ(ചെറുപ്പത്തിൽത്തന്നെ അച്ഛൻ ഡ്രൈഡനുമൊത്ത് പോയിരുന്ന കുട്ടി) കൂടി അസോസിയേറ്റ് ഡയറക്ടറാക്കി. സൃഷ്ടിപരമായ കഴിവുകളോ, ചലച്ചിത്രാവബോധമോ ഇല്ലായിരുന്ന ഡ്രൈഡൻ കുറേക്കാലം കൊച്ചുകൊച്ചു ജോലികളുമായി ചാപ്ലിന്‍ സ്റ്റുഡിയോയിലുണ്ടായിരുന്നു. ഫ്ളോറിയെ തന്റെ സ്ഥാനം ബോധ്യപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ചാപ്ലിന്‍ ഇങ്ങനെ ചെയ്തത്.

ഫ്ളോറി ചാപ്ലിനെക്കുറിച്ചു പറയുന്നു: “ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഈ കൊമേഡിയന് രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളാണുണ്ടായിരുന്നത്. “വശീകരണ ശക്തിയുള്ള, ആരെയും പുകഴ്ത്തി മനം മയക്കുന്ന, ലോകം മുഴുവന്‍ ആരാധിക്കുന്ന ചാര്‍ളി”യാണ് ഒരു വ്യക്തിയെങ്കില്‍ “സ്വേച്ഛാധിപത്യസ്വഭാവമുള്ള കുത്സിത മന:സ്ഥിതിയുള്ള നിഷ്ഠൂരനായ, തന്നില്‍ തന്നെ ആമഗ്നനായ ഞാന്‍ ഞാന്‍ മാത്രം എന്ന ചിന്തയുമായി കഴിയുന്ന ചാപ്ലിന്‍” ആണ് മറ്റേത്.

ഈ ചാര്‍ളിയും ഈ ചാപ്ലിനും തമ്മിലുള്ള സംഘട്ടനമായിരുന്നു, അല്ലെങ്കില്‍ സമരസപ്പെടലായിരുന്നു ചാര്‍ളി ചാപ്ലിന്റെ ജീവിതമെന്ന് ഒറ്റവാചകത്തില്‍ പറയാം.

1930 കളിലെ ആഗോളസാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു സിറ്റി ലൈറ്റ്സും മോഡേണ്‍ ടൈംസും രൂപകല്പന ചെയ്യപ്പെട്ടിരുന്നത്. മോസ്യൂ വെര്‍ദൂയിലും അതിന്റെ അനുരണനങ്ങള്‍ കാണാം. ഓഹരി വിപണി തകര്‍ന്നതോടെ അനേകം നിക്ഷേപകര്‍ ആത്മഹത്യ ചെയ്യുന്നു. തനിക്കുണ്ടായിരുന്ന ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, അവയ്ക്ക് കടലാസ്സിന്റെ വിലപോലുമില്ലെന്ന് അയാള്‍ അറിയുന്നു. ഇതിനകം അയാളുടെ ഭാര്യയും മകനും മരിച്ചുകഴിഞ്ഞിരുന്നു. അയാള്‍ക്കിനി ജീവിക്കാന്‍ യാതൊരു പ്രചോദനവും അവശേഷിക്കുന്നില്ല. അയാള്‍ മരിക്കാന്‍ തയ്യാറാണ്. പാരീസിലെ ഒരു കഫേയില്‍ നാസികള്‍ ചെയ്തു കൂട്ടിയിരുന്ന ക്രൂരതകളെപ്പറ്റിയുള്ള ഒരു ലേഖനം വായിച്ചുകൊണ്ടിരുന്ന വെര്‍ദൂ പൊലീസിനു സ്വയം പിടികൊടുക്കുന്നു.

വിചാരണയ്ക്കിടെ അയാള്‍ ആറ്റംബോംബ് ഉപയോഗിച്ചതിന് അമേരിക്കയെ നിശിതമായി വിമര്‍ശിക്കുന്നു. “എനിക്കു തൊഴിലില്ലാതായി, എന്റെ നിക്ഷേപങ്ങള്‍ക്ക് വിലയില്ലാതെയായി. എന്നാല്‍ മാരകായുധങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുന്നവന്‍ മാന്യനായ ‘ബിസിനസ്സുകാരായി സമൂഹത്തിന്റെ ഉത്തുംഗശ്രേണിയില്‍ വിലസുന്നു. ഞാന്‍ കൂട്ടക്കൊല ചെയ്തു. എന്നാല്‍ ലോകം അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യുന്നത്? സമൂലനശീകരണത്തിനായുള്ള ആയുധങ്ങള്‍ കൂട്ടക്കൊലകള്‍ക്കുവേണ്ടിയല്ലെങ്കില്‍ പിന്നെയെന്തിനാണ്? യുദ്ധരംഗത്തെങ്ങുമില്ലാത്ത സ്ത്രീകളേയും കുട്ടികളേയും കീറിമുറിച്ച് ഛിന്നഭിന്നമാക്കാനല്ലേ ഈ ആയുധങ്ങള്‍? അതും എത്ര ശാസ്ത്രീയമായാണ് ചെയ്യാറുള്ളത്? ഞാന്‍ വെറുമൊരു അമച്വര്‍ മാത്രമല്ലേ താരതമ്യം ചെയ്താല്‍?” വെര്‍ദൂവിന് മരണശിക്ഷ ലഭിക്കുന്നു.

ഇടതുപക്ഷ പ്രസിദ്ധീകരണങ്ങള്‍ മൊസ്യൂ വെര്‍ദൂവിനെ പുകഴ്ത്തി. എന്നാല്‍ മറ്റെല്ലാവരും കഠിനമായി വിമര്‍ശിച്ചു. ചിത്രം സാമ്പത്തികമായി വന്‍ പരാജയമായിരുന്നു.