close
Sayahna Sayahna
Search

ചാപ്ലിൻ: ചാപ്ലിന്‍ നിരോധനം


ചാപ്ലിൻ: ചാപ്ലിന്‍ നിരോധനം
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

ചാപ്ലിന്‍ നിരോധനം

1944 ആഗസ്റ്റില്‍ ഊനാ പ്രസവിച്ചു. ജെറാള്‍ഡൈന്‍. തുടര്‍ന്ന്, മൈക്കിള്‍, ജോസഫൈന്‍, വിക്ടോറിയ, യൂജിന്‍,ജൈന്‍, ആനെറ്റ്, ക്രിസ്റ്റഫര്‍ — അങ്ങിനെ ചാര്‍ളി–ഊനാ ദമ്പതികള്‍ക്ക് എട്ടു മക്കളാണ് ജനിച്ചത്. ഒരു വലിയ കുടുംബമെന്ന ചാപ്ലിന്റെ സ്വപ്നം, അദ്ദേഹത്തിന്റെ പല ചലച്ചിത്രങ്ങളിലും പ്രതിഫലിച്ച ഒരു സ്വപ്നം, സാക്ഷാത്കരിക്കപ്പെട്ടു. എന്നാല്‍ സ്വപ്നസാക്ഷാല്‍ക്കാരം കൊണ്ടുമാത്രം ജീവിതം സുഗമവും സുഖസമ്പൂര്‍ണ്ണവും ആവാറില്ല എന്ന ജീവിതസത്യത്തിന്റെ ദൃഷ്ടാന്തമായി മാറി ചാപ്ലിന്റെ കുടുംബജീവിതം.

തന്റെ ജീവിതവുമായി അഭേദ്യബന്ധമുള്ള “ലൈം ലൈറ്റി”ന്റെ പ്രീമിയറിന് അമേരിക്കയിലല്ല ലണ്ടനില്‍ തന്നെയാണ് താന്‍ ഉണ്ടാവേണ്ടതെന്ന് ചാപ്ലിനു തോന്നി. ‘മക്കാര്‍ത്തിയിസം’ എന്നു പിന്നീടറിയപെട്ട, ജോസഫ് മക്കാര്‍ത്തിയെന്ന സൈനറ്ററുടെ പിടിവാശികള്‍ അമേരിക്കന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗദര്‍ശകമായി സ്വീകരിച്ചിരുന്ന നാളുകളായിരുന്നു അത്. ആര്‍ക്കും ആരേയും കമ്യൂണിസ്റ്റ് എന്നു മുദ്രകുത്താം. അതോടെ അയാളുടെ വിധി നിര്‍ണ്ണയിക്കപ്പെടുന്നു. അയാള്‍ അനഭിമതനാവുന്നു.അയാള്‍ക്ക് തന്റെ തൊഴില്‍ നഷ്ടപ്പെടുന്നു.തടവുശിക്ഷയും നാടുകടത്തലും ഉണ്ടായിക്കൂടെന്നില്ല. വലതുപക്ഷങ്ങളുടേയും സ്ഥാപിത താല്പര്യങ്ങളുടേയും ഉത്സവാഘോഷമായിരുന്നു അമേരിക്കയില്‍ അത്.

1952 സെപ്തംബര്‍ 18-ആം തീയതി ചാപ്ലിനും കുടുംബവും ലണ്ടനിലേയ്ക്ക് കപ്പല്‍ കയറി. അതിനുമുമ്പ് ‘ചാപ്ലിന്‍ സ്റ്റുഡിയോ’ അടച്ചു പൂട്ടിയിരുന്നു. ജനതയുടെ ബഹുഭൂരിപക്ഷത്തിന്റേയും വാത്സല്യഭാജനമായ തന്നെ തിരിച്ചു വരുന്നതില്‍നിന്നു തടയാന്‍ അമേരിക്കന്‍ ഭരണകൂടത്തിനു കഴിയില്ല എന്ന ഉറപ്പ് ചാപ്ലിനുണ്ടായിരുന്നെന്നും, , അങ്ങിനെയല്ലാ, അമേരിക്കന്‍ ജീവിതം മതിയായി, തിരിച്ചുവരാന്‍ തന്നെ അനുവദിച്ചില്ലെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല എന്ന ആത്മവിശ്വാസത്തോടെയാണ് ചാപ്ലിന്‍ അമേരിക്ക വിട്ടത്, എന്ന രണ്ടഭിപ്രായങ്ങള്‍ നിലവിലുണ്ട്.

എന്തായാലും പ്രസിഡന്റ് ട്രൂമാനും അദ്ദേഹത്തിന്റെ ആഭ്യന്തരവകുപ്പുമന്ത്രി മക്കാര്‍ത്തിയും അറ്റോര്‍ണി ജനറല്‍ മക്ഗ്രാനറിയും ഇങ്ങിനെയൊരവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ചാപ്ലിനേയും വഹിച്ച് അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകള്‍ കീറിമുറിച്ച് വിദൂര ചക്രവാളത്തിലേയ്ക്ക് പോയിക്കോണ്ടിരുന്ന കപ്പലിലേയ്ക്ക് 19-ആം തീയതി ഒരു വയര്‍ലെസ് സന്ദേശമെത്തി. ചാപ്ലിന്‍ ഇനിയൊരിക്കലും അമേരിക്കന്‍ മണ്ണില്‍ കാലുകുത്താന്‍ പാടില്ലായെന്ന്. “ഭ്രാന്ത്, ആരോഗ്യപ്രശ്നങ്ങള്‍, അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍, കമ്യൂണിസ്റ്റുകളുമായി സഹകരിക്കുക, കമ്യൂണിസ്റ്റ് അനുകൂല സംഘടനകളെ സഹായിക്കുക,.” തുടങ്ങിയ വകുപ്പുകളിൽപ്പെടുത്തിയാണ് ചാപ്ലിന് അമേരിക്കയിലേയ്ക്ക് പുന:പ്രവേശനം നിഷേധിച്ചത്.

പത്തുദിവസം കഴിഞ്ഞ് ഇമിഗ്രേഷന്‍ അധികാരികളുടേയും എഫ്.ബി.ഐ.തലവന്മാരുടേയും ഒരു യോഗം ഈ നടപടിയെ അവലോകനം ചെയ്തു. ഈ തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്ന് ചാപ്ലിന്‍ അപ്പീല്‍ കൊടുത്താല്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടത്ര തെളിവുകള്‍ തങ്ങളുടെ പക്കലില്ലായെന്ന് യോഗം വിലയിരുത്തി.

എന്നാല്‍ അങ്ങിനെയൊരു അപ്പീല്‍ നല്‍കാന്‍ ചാര്‍ളി ചാപ്ലിന് യാതൊരുദ്ദേശവും ഉണ്ടായിരുന്നില്ല. താന്‍ മാത്രമല്ല എല്ലാ മനുഷ്യജീവികളും ലോകപൗരന്മാരാണെന്ന് ഗാഢമായി വിശ്വസിച്ചിരുന്ന ചാപ്ലിന് ലോകമെന്ന തന്റെ തറവാട്ടില്‍ എവിടെയും തനിക്കു വേണ്ട രീതിയില്‍ ശിഷ്ടജീവിതം ജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഭാവനയുടെയും ധിഷണയുടേയും ചിറകുകള്‍ മുറിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.

1910-ആണ് ചാപ്ലിന്‍ ആദ്യമായി അമേരിക്കയില്‍ കാലുകുത്തിയത്. തിരിച്ച് ഇംഗ്ലൻടിലേയ്ക്ക് പോയിട്ട് 1912 ഒക്ടോബര്‍ 2-ആം തീയതിയാണ് അദ്ദേഹം വീണ്ടും അമേരിക്കയിലെത്തിയത്. കൃത്യം നാല്പതു വര്‍ഷം അമേരിക്കയില്‍ ചിലവഴിച്ചു. അക്കാലമത്രയും ആ രാജ്യത്തിന്റെ അഭിമാനഭാജനമായിരുന്ന തന്നെ കേവലം കറിവേപ്പിലയായി മാറ്റിയ ഭരണാധികാരികളോട് കാരുണ്യത്തിനുവേണ്ടി യാചിക്കുക അദ്ദേഹത്തിന് തികച്ചും അന്യമായിരുന്നു.

ചാപ്ലിന്റെ നാടുകടത്തല്‍ സമ്മിശ്ര പ്രതികരണമാണ് അമേരിക്കയില്‍ ഉണ്ടാക്കിയത്. ‘ഡെയ്‌ലി വര്‍ക്കര്‍’ എഴുതി: “ഇതു ഫാഷിസമാണ്. ഹിറ്റ്ലറും മുസ്സോളിനിയും ചാപ്ലിന്റെ സിനിമകളെയാണ് നിരോധിച്ചത്. ട്രൂമാനും മക്ഗ്രാനെറിയും ഒരുപടി മുമ്പോട്ടുപോയിരിക്കുന്നു. അവര്‍ ചാപ്ലിനെ തന്നെ നിരോധിച്ചിരിക്കുന്നു.” ന്യൂയോര്‍ക്ക് ടൈംസും ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രൈബ്യൂണും ഈ നടപടിയെ ചോദ്യം ചെയ്തു. എന്നാല്‍ അമേരിക്കന്‍ വലതുപക്ഷം ഇതൊരാഘോഷമാക്കി മാറ്റി. അമേരിക്കല്‍ ജനാധിപത്യമുഖംമൂടിക്കു പിന്നിലുള്ള ഫാഷിസ്റ്റ് ദ്രംഷ്ടങ്ങള്‍ മൂടിനീക്കി ഇളിച്ചു. ഈ രാജ്യത്തിന്റെ പൗരനാവാന്‍ വിസമ്മതിച്ചവനാണ് ചാപ്ലിന്‍ എന്നു ചിക്കാഗോ ട്രൈബ്യൂൺ ഓര്‍മ്മിപ്പിച്ചു; എക്കാലവും ചാപ്ലിന്‍ വിരോധിയായിരുന്ന ഹെഡ്ഡാഹോപ്പര്‍ “അമേരിക്കക്കാര്‍ ആനന്ദനൃത്തമാടുകയാണെന്ന്” എഴുതി. “ഹോളിവുഡ്ഡിലെ ചുവപ്പന്‍ പടയ്ക്കെതിരേയുള്ള ഭരണകൂടത്തിന്റെ ആദ്യത്തെ ഉറച്ചനീക്കം” എന്നു മറ്റൊരു ലേഖകന്‍. അല്ലെങ്കില്‍ തന്നെയും ചാപ്ലിന്‍ ഒരു തറകോമാളിയാണെന്നും അയാള്‍ തുടര്‍ന്നു.

വലതുപക്ഷം പ്രസ്താവനകള്‍ കൊണ്ടുമാത്രം അടങ്ങിയില്ല. ഇരുപത്തിയഞ്ചുലക്ഷം അംഗങ്ങളുള്ള ‘ദ അമേരിക്കന്‍ ലീജിയണ്‍’ എന്ന സംഘടന, ന്യായമായ വിശദീകരണങ്ങളുമായി പുന:പരിശോധനയ്ക്കായി ചാപ്ലിന്‍ ഐ.എന്‍.എസ്സിനെ സമീപിക്കുന്നില്ലെങ്കില്‍ ചാപ്ലിന്റെ സിനിമകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. (ദയാഹര്‍ജിയുമായി ചാപ്ലിന്‍ കാല്‍ക്കല്‍ വീഴും എന്നുതന്നെയായിരുന്നു അവരുടെയൊക്കെ വിചാരം). ലൈംലൈറ്റ് തീയേറ്ററുകളില്‍നിന്നു പിന്‍വലിക്കപ്പെട്ടു. ക്രമേണ ചാപ്ലിന്റെ മറ്റെല്ലാ ചിത്രങ്ങളും. ലോകജനാധിപത്യത്തിന്റെ അപ്പോസ്തലന്‍മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയില്‍. ഈ നിരോധനം ഏതാണ്ട് രണ്ടു ദശകങ്ങള്‍ നീണ്ടുനിന്നു.

ലൈംലൈറ്റിന്റെ ലണ്ടന്‍ പ്രീമിയര്‍ ഒരു വന്‍ സംഭവമായിരുന്നു. പതിനായിരക്കണക്കിന് ജനങ്ങളാണ് ലൈസ്റ്റര്‍ സ്ക്വയറിലെ ഓഡിയോണ്‍ തീയേറ്ററിനു മുന്‍പില്‍ തടിച്ചുകൂടിയത്. ഇംഗ്ലണ്ടില്‍ മാത്രമല്ല,അമേരിക്കയൊഴിച്ചുള്ള മറ്റെല്ലാരാജ്യങ്ങളിലും ലൈംലൈറ്റ് സാമ്പത്തികമായി വന്‍ നേട്ടം കൊയ്തു. ദ് ഗ്രേറ്റ് ഡിറ്റേക്ടറിനേയും മറികടന്ന്, ഏറ്റവും അധികം പണം നേടിയ ചാപ്ലിന്‍ ചിത്രമായി അതുമാറി.

ഒരുദിവസം ചാപ്ലിനും ക്ലെയര്‍ ബ്ലൂമും കൂടി കോവന്റ് ഗാര്‍ഡന്‍ മാര്‍ക്കറ്റിലൂടെ പ്രഭാതസവാരിക്കുപോയി. പഴം പച്ചക്കറിയുടെ വന്‍ ചന്തയാണ് കോവന്റ് ഗാര്‍ഡന്‍. ചാപ്ലിനെക്കണ്ട് ഓരോ കടയിലേയും ആളുകള്‍ എഴുന്നേറ്റുനിന്നു. അമേരിക്കയിലായിരുന്നെങ്കില്‍ അവര്‍ ഓട്ടോഗ്രാഫിനായി തടിച്ചുകൂടുമായിരുന്നു. എന്നാല്‍ ഇവിടെയവര്‍ അനൗപചാരികമായി സലാംവച്ച് ‘ഹലോ ഗവണര്‍’ എന്ന് അഭിവാദ്യം ചെയ്തു. ഒരു രാജാവിനെയെന്നപോലെ. എല്ലാ അര്‍ത്ഥത്തിലും നാടുകടത്തപ്പെട്ട ഒരു രാജാവായിരുന്നു ചാപ്ലിന്‍.

ലണ്ടനില്‍ ഒരു പ്രസ്താവനയില്‍ ചാപ്ലിന്‍ പറഞ്ഞു. “നാല്പതുവര്‍ഷം ജീവിച്ച ഒരു രാജ്യത്തുനിന്നും എന്നെയും എന്റെ കുടുംബത്തെയും പറിച്ചുനടാന്‍ നിര്‍ബ്ബന്ധിതനാവുമ്പോള്‍ അതു ദു:ഖത്തോടെയല്ലാതാവില്ല. കഴിഞ്ഞ യുദ്ധത്തിനുശേഷം ശക്തരായ പിന്‍തിരിപ്പന്‍ വിഭാഗങ്ങളുടെ ആക്രമണത്തിനിരയായിരുന്നു ഞാന്‍. സ്വതന്ത്ര ചിന്താഗതിക്കാരായ വ്യക്തികളെ തിരഞ്ഞെടുത്ത് ഹേമദണ്ഡങ്ങള്‍ ഏല്പിക്കാന്‍ പാകത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ ശക്തികള്‍ക്കും അമേരിക്കയിലെ മഞ്ഞപത്രങ്ങള്‍ക്കും കഴിഞ്ഞിരിക്കുന്നു.”