close
Sayahna Sayahna
Search

ചാപ്ലിൻ: വീണ്ടും ഇംഗ്ലണ്ടിൽ


ചാപ്ലിൻ: വീണ്ടും ഇംഗ്ലണ്ടിൽ
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

വീണ്ടും ഇംഗ്ലണ്ടില്‍

1919 ഏപ്രില്‍ 17-ആം തീയതി ‘യുണൈറ്റ്ഡ് ആര്‍ട്ടിസ്റ്റ്’ രൂപീകൃതമായി. ചാപ്ലിനെ കൂടാതെ ഡി.ഡബ്ല്യൂ. ഗ്രിഫിത്ത്, അമേരിക്കയുടെ സ്വീറ്റ് ഹാര്‍ട്ട് എന്നറിയപ്പെട്ടിരുന്ന നടി മേരി പിക്ഫോര്‍ഡ്, അവരുടെ ഭര്‍ത്താവും പ്രസിദ്ധ നടനും ചാപ്ലിന്റെ സുഹൃത്തുമായ ഡഗ്ലസ് ഫെയര്‍ബാങ്ക്സ് എന്നിവരായിരുന്നു അതിന്റെ പാര്‍ട്ടണര്‍മാര്‍. ഫസ്റ്റ് നാഷണല്‍ തന്നോടനുവര്‍ത്തിച്ചുപോന്ന നയങ്ങളില്‍ ചാപ്ലിന് അതിയായ രോഷമുണ്ടായിരുന്നു. മറ്റു മൂന്നുപേര്‍ക്കും അവരവര്‍ കരാര്‍ ഒപ്പിട്ടിരുന്ന കമ്പിനികളുമായി ഇതേ തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. ‘ഷോള്‍ഡര്‍ ആംസും’ ‘ഏഡോഗ്സ് ലൈഫും’ ഫസ്റ്റ് നേഷന്റെ പണപ്പെട്ടികള്‍ കുത്തിനിറച്ചിട്ടും തന്നോട് എന്തേയിങ്ങനെ എന്ന് ചാപ്ലിന് കൂടെക്കൂടെ തോന്നിയിരുന്നു.

ഇരട്ട റീല്‍ ചിത്രങ്ങളുടെ കാലം കഴിഞ്ഞുവെന്നും ദീര്‍ഘമായ ഫീച്ചര്‍ ഫിലിമുകളുടെ കാലമാണ് ഇനിയെന്നും ഫിലിം കമ്പനികള്‍ മനസിലാക്കിത്തുടങ്ങിയിരുന്നു. എന്നാല്‍ അതിനു ചിലവു വളരെ കൂടും. നോവലുകളോ നാടകങ്ങളോ എടുത്താല്‍ അവയ്ക്കു വന്‍ തുക റോയല്‍റ്റി നല്‍കണം. കൂടുതല്‍ സ്റ്റാഫ്, വലിയ സെറ്റുകള്‍, കൊസ്ട്യൂംസ്.. എന്നിങ്ങനെ. ഈ ഒരു സാഹചര്യത്തില്‍ അവര്‍ ഏതാണ്ട് സ്ഥിരമായി എടുത്തിരിക്കുന്ന, കരാറുകളുള്ള താരങ്ങള്‍ക്ക് കൊടുക്കുന്ന ഭീമമായ തുക ന്യായീകരിക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് തോന്നി. ഈ ചിന്താഗതിയായിരുന്നു ഗ്രിഫിത്തിനേയും ചാപ്ലിനേയും പോലുള്ള മഹാരഥന്മാരോടുള്ള കമ്പിനികളുടെ സമീപനം മാറ്റാനിടയാക്കിയത്.

ചിത്രങ്ങള്‍ നിര്‍മ്മിച്ച് സ്വയം വിതരണം നടത്തുകയെന്നതായിരുന്നു യുണൈറ്റഡ് ആര്‍ട്ടിസ്റ്റിന്റെ ലക്ഷ്യം.

എന്നാല്‍ 1921 ജാനുവരി ആയിട്ടുപോലും യുണൈറ്റഡിനുവേണ്ടി ഒരു ചിത്രവുമെടുക്കാന്‍ ചാപ്ലിനു കഴിഞ്ഞില്ല. കാരണം ഫസ്റ് നേഷനുമായുള്ള കരാര്‍ പ്രകാരം ഇനിയും മൂന്നു ചിത്രങ്ങള്‍ ചാപ്ലിന്‍ അവരുടെ ബാനറില്‍ നിര്‍മ്മിക്കേണ്ടിയിരുന്നു. എത്രയും വേഗം ഫസ്റ്റ് നേഷനുമായുള്ള ഇടപാട് അവസാനിപ്പിച്ച് തങ്ങള്‍ക്കുവേണ്ടി ചിത്രങ്ങളെടുക്കാന്‍ മറ്റു മൂന്നു പാര്‍ട്ട്നര്‍മാരും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ‘ദ ഐഡില്‍ ക്ലാസ്സ്’ എന്ന ചിത്രം വേഗം തട്ടിക്കൂട്ടി, ചാപ്ലിന്‍ ലണ്ടനിലേയ്ക്ക് യാത്രതിരിച്ചു.

ഒന്‍പതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ചാപ്ലിന്‍ ഇംഗ്ലണ്ടിലെത്തുന്നത്. ന്യൂയോര്‍ക്ക് വഴിയാണ് യാത്ര. ഡഗ്ലസ് ഫെയര്‍ ബാങ്ക്സും ഭാര്യ മേരിയും ചാപ്ലിനെ ഫെയര്‍ബാങ്കിന്റെ ‘ദ ത്രീ മസ്കറ്റിയേര്‍സി’ന്റെ പ്രീമിയറിനു ക്ഷണിച്ചു. തീയേറ്ററില്‍ എത്തിയ ചാപ്ലിനെ കയ്യില്‍ കത്രികയുമായി ഒരു ആരാധിക സമീപിച്ചു. അവൾ ചാപ്ലിന്റെ പാന്റിന്റെ പിന്‍ഭാഗത്തുനിന്നും ഒരു കഷണം മുറിച്ചെടുത്തു. മറ്റൊരു ആരാധകന്‍ ടൈയില്‍ കടന്നുപിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ ചാപ്ലിന്റെ കോളര്‍ പോയി. ബട്ടണുകള്‍ നഷ്ടപ്പെട്ടു. മുഖം ആരോ മാന്തിക്കീറി. പൊലീസ് ഇടപെട്ട ചാപ്ലിനെ പൊക്കിയെടുത്ത് ജനക്കൂട്ടത്തിന്റെ തലകള്‍ക്കു മുകളിലൂടെ ഫെയര്‍ബാങ്കിന്റെ ബോക്സിലെത്തിച്ചു. ഇതൊന്നുമറിയാത്ത മേരി “ചാര്‍ളീ, ഇന്നെങ്കിലും നല്ലവേഷം ധരിച്ചുകൂടായിരുന്നോ?” എന്ന് ചാപ്ലിനോടു ചോദിച്ചു.

വാട്ടര്‍ലൂ തുറമുഖത്ത് അഭൂതപൂര്‍വ്വമായ ജനക്കൂട്ടമായിരുന്നു ചാപ്ലിനെ എതിരേല്‍ക്കാന്‍ എത്തിയിരുന്നത്. ഇതൊരു സ്വപ്നമോ എന്നു ചാപ്ലിനു തോന്നിയെങ്കില്‍ അത്ഭുതപ്പെടാനില്ല. ഒമ്പതുവര്‍ഷം മുന്‍പ് അതേതുറമുഖത്തുനിന്ന് അമേരിക്കയിലേയ്ക്കു കപ്പല്‍ കയറുമ്പോള്‍ പൊക്കംകുറഞ്ഞു മെലിഞ്ഞ ഒരു ചെറിയ മനുഷ്യന്‍ മാത്രമായിരുന്നല്ലോ അദ്ദേഹം.

ലണ്ടനിലെ ദിനങ്ങള്‍ എങ്ങിനെ ചിലവഴിക്കണം? ബാല്യം പിന്നിട്ട തെരുവുകളിലും നാടകശാലകളിലും പോകാം, പഴയ പരിചയക്കാരെ തിരയാം… ആയിരക്കണക്കിനു ക്ഷണക്കത്തുകള്‍ ലഭിച്ചിരുന്നു. — അത്താഴ വിരുന്നുകള്‍ക്കും പാര്‍ട്ടികള്‍ക്കും. അവയില്‍ തിരഞ്ഞെടുത്ത ചില പരിപാടികള്‍ക്കു പോവാം…

എച്ച്. ജി. വെല്‍സിനൊപ്പം

അടുത്ത ദിവസം റിറ്റ്സ് ഹോട്ടലിന്റെ പിന്‍വാതിലൂടെ പുറത്തിറങ്ങിയ ചാപ്ലിന്‍ ഒരു ടാക്സിയില്‍ കയറി തേംസ് നദികടന്ന് ദക്ഷിണലണ്ടനിലേക്കു പോയി. തന്റെ അച്ഛന്‍ ചാള്‍സ് അഭിനയിക്കുന്നത് ആദ്യമായി കണ്ട കാന്റര്‍ബറി മ്യൂസിക് ഹോള്‍, ഹന്നാ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന വെസ്സ് മിനിസ്റ്റര്‍ ബ്രിജ് റോഡിലുള്ള പള്ളി, താന്‍ ജോലി ചെയ്തിരുന്ന ചെസ്റ്റര്‍ സ്ട്രീറ്റിലെ ബാര്‍ബര്‍ ഷാപ്പ്, ഇവിടെയൊക്കെ പോയി. തന്റെ ആത്മാവിനെ സംഗീതത്തിലേയ്ക്ക് ആവാഹിച്ച ‘ദ ഹണി സിക്കിള്‍ ആന്ഡ് ദ ബീ’ എന്ന ഗാനം ക്ലാറനെറ്റില്‍ കേട്ട കെന്‍സിങ്ങ്ടണ്‍ ക്രോസ്സില്‍ അല്പസമയം ചുറ്റി നടന്നു. മറ്റൊരു രാത്രി ചില സുഹൃത്തുക്കളുമൊത്ത് ലണ്ടനിലൂടെ നടന്നപ്പോള്‍ പൗനാള്‍ ടെറസ്റ്റ് എന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ മുറിയിലേയ്ക്കു കയറിചെന്ന് അവിടെ തമസിച്ചിരുന്ന വിധവയോട് ഒരു രാത്രി ഇവിടെ കഴിഞ്ഞോട്ടെ എന്നു ചോദിച്ചു. അത്ഭുതസ്തബ്ധയായി നിന്ന അവരോട് താന്‍ പണ്ട് ഇവിടെ താമസിച്ചിരുന്നെന്നും വെറുതെ ചോദിച്ചതാണ് എന്നും പറഞ്ഞ് ചാപ്ലിന്‍ മടങ്ങി. മനസ്സിലേയ്ക്ക് ഇരമ്പിക്കയറിയ തീവ്രമായ ഓര്‍മ്മകളെ ചെറുക്കാനുള്ള ശ്രമമായിരുന്നിരിക്കാമിത്.

ചാപ്ലിനു ലഭിച്ച ആയിരക്കണക്കിനു ക്ഷണങ്ങളില്‍ നിന്ന് സെക്രട്ടറി ടോം ഹാരിംഗ്ടണ്‍ തിരഞ്ഞെടുത്തവയില്‍ ചിലത് ചാപ്ലിന്‍ സ്വീകരിച്ചു. എന്നാന്‍ അവയില്‍ പലതിനും ചാപ്ലിന്‍ പോയില്ല. ഇംഗ്ലീഷുകാരുടെ ചിട്ടയും ക്രമവും അറിയാഞ്ഞല്ല; അങ്ങിനെ അപ്പോള്‍ തോന്നി, അത്രമാത്രം. പങ്കെടുത്ത വിരുന്നുകളില്‍ ചാപ്ലിന്‍ തിളങ്ങി. ചാപ്ലിന്റെ ഓരോ വാക്കും മറ്റതിഥികള്‍ മുത്തുകള്‍പോലെ പിടിച്ചെടുത്തു.

എച്ച്. ജി. വെല്‍സിനേയും അദ്ദേഹത്തിന്റെ കൂട്ടുകാരി റബേക്കാവെസ്റ്റിനേയും ലണ്ടനില്‍വച്ചാണ് ചാപ്ലിന്‍ ആദ്യമായി കാണുന്നത്. വെല്‍സ് റഷ്യയില്‍ പര്യടനം കഴിഞ്ഞ് എത്തിയതേയുണ്ടായിരുന്നുള്ളൂ. റഷ്യയിലെ തന്റെ പല അനുഭവങ്ങളെക്കുറിച്ചും വെല്‍സ് സംസാരിച്ചു. ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന തോമസ് ബര്‍ക്ക് ആയിരുന്നു മറ്റൊരു ആതിഥേയന്‍.

തോമസ് ബര്‍ക്ക് പിന്നീടൊരിക്കല്‍ എഴുതി. “ആദ്യവും അവസാനവും ചാര്‍ളി ചാപ്ലിന്‍ ഒരു നടനാണ്. ഏതെങ്കിലും ഒരു റോളില്‍ മാത്രമേ അദ്ദേഹത്തിനു ജീവിക്കാന്‍ കഴിയൂ. ഒരു റോളില്ലെങ്കില്‍ ചാപ്ലിന്‍ ഒരു നഷ്ടമനുഷ്യനാണ്. ഉള്ളിലേയ്ക്ക് ഊളിയിട്ടാല്‍ ശൂന്യത മാത്രമേ ഉള്ളൂ എന്നതുകൊണ്ടാവാം, ഭാവനയുടെ തേരിലേറി ഒരു കാല്പനിക ലോകത്തില്‍ അദ്ദേഹം ഇഴുകിച്ചേരുന്നു.”

പാരീസിലേയ്ക്കാണ് ചാപ്ലിന്‍ ലണ്ടനില്‍ നിന്നു പോയത്. അവിടെ നിന്നു ജര്‍മ്മനിയിലേയ്ക്കും. പാരീസിലും വമ്പിച്ച ജനക്കൂട്ടവും സ്വീകരണങ്ങളുമായിരുന്നു. എന്നാല്‍ ജര്‍മ്മനിയിലേയ്ക്ക് ചാപ്ലിന്റെ ചിത്രങ്ങള്‍ എത്തിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അവിടെ അദ്ദേഹം അത്രയ്ക്കറിയപ്പെട്ടിരുന്നില്ല.