close
Sayahna Sayahna
Search

ചാപ്ലിൻ: സിനിമയിലേയ്ക്ക്


ചാപ്ലിൻ: സിനിമയിലേയ്ക്ക്
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

സിനിമയിലേയ്ക്ക്

ആരാണ് ചാപ്ലിനെ സിനിമയിലേയ്ക്കു കൊണ്ടുവന്നത് എന്നതിനെപ്പറ്റി തര്‍ക്കമുണ്ട്. പല അവകാശവാദങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു സാധ്യത താഴെ വിവരിക്കുന്നു.

1913-ലെ വസന്തത്തില്‍ ആല്‍ഫ് റീവ്സിന് ഒരു ടെലിഗ്രാം വരുന്നു. c/o നിക്സണ്‍ തീയേറ്റര്‍ ഫിലാഡെല്‍ഫിയ. ‘അവിടെ ചാഫിന്‍’ എന്നോമറ്റോ പേരുള്ള ഒരാളുണ്ടോ. ഉണ്ടെങ്കില്‍ അയാള്‍ ബ്രോഡ്‌വേയില്‍ 24 ലോംഗ് കെയര്‍ ബില്‍ഡിംഗ്സില്‍ വന്ന് കെസ്സലിനെയോ ബോമാനേയോ ഉടന്‍ തന്നെ കാണുമോ?.

അടുത്ത ദിവസം അതിരാവിലെ ചാപ്ലിന്‍ ന്യുയോര്‍ക്കിലേയ്ക്കുള്ള ട്രെയിന്‍ പിടിച്ചു. കെസ്സല്‍-ബോമാന്റെ ‘കീസ്റ്റോണ്‍ കമ്പനിയുടെ തിളങ്ങുന്ന താരമായ ഫ്രെഡ്‌-മാക് കമ്പനി വിടുന്നു. പകരക്കാരനായാണ് ചാപ്ലിനെ ഉദ്ദേശിച്ചത്. ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട്. ഒരാഴ്ചയ്ക്ക് 150 ഡോളര്‍. കാര്‍ണോ ട്രുപ്പുമായുള്ള ചാപ്ലിന്റെ കരാര്‍ നവഠബര്‍ അവസാനമേ കഴിയൂ എന്നതുകൊണ്ട് ഡിസംബര്‍ 16, 1913 മുതല്‍ കരാറ് പ്രാബല്യത്തില്‍ വന്നു.

തുടര്‍ന്നും അമേരിക്കയില്‍ ജിവിക്കണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും കീസ്റ്റോണ്‍ നിര്‍മ്മിച്ചിരുന്ന സിനിമകളില്‍ ചാപ്ലിന് താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും സിനിമയില്‍ അഭിനയിക്കുക ഒരു ചിരകാല അഭിലാഷമായിരുന്നു. സിനിമയില്‍ അഭിനയിച്ചാല്‍ പ്രശസ്തി തനിയെ എത്തിക്കൊള്ളുമെന്ന് ചാപ്ലിനറിയാമായിരുന്നു. ഒരു വര്‍ഷം എങ്ങനെയും കഴിച്ചുകുട്ടുക. പിന്നീട് അന്തര്‍ദ്ദേശീയ താരപരിവേഷത്തോടെ സ്റ്റേജിലേയ്ക്ക് തിരിച്ചുപോകാം, ചാപ്ലിന്‍ കരുതി.സിനിമയുടെ മായാവലയത്തിൽ ഒരിക്കൽ വീണുകഴിഞ്ഞാൽ പിന്നെ അതിൽനിന്ന് മോചനമില്ല എന്ന വസ്തുത അന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി. ഡബ്ള്യൂ. ഗ്രിഫിത്ത് 1908ലാണ് ബയോഗ്രാഫ് എന്ന സിനിമാ കമ്പനിയില്‍ ചേരുന്നത്. അന്നു ബയോഗ്രാഫ് രണ്ടുതരം ചിത്രങ്ങളാണെടുത്തിരുന്നത്. തീരത്തില്‍ തിരകള്‍ വന്നടിക്കുന്നത്. ട്രയിന്‍ സ്റ്റേഷനില്‍ വന്നു നില്‍ക്കുന്നത് മുതലായ യഥാര്‍ത്ഥ രംഗങ്ങളും പൊതുവിനോദമേഖലകളില്‍നിന്നു കടമെടുത്ത ചെറിയ കോമഡികളും. ‘സ്പ്ലിറ്റ് റീല്‍’ എന്നാണ് അവ അറിയപ്പെട്ടിരുന്നത്. ‘പീപ്പിങ്ങ് ടോം ഇന്‍ ദ ഡ്രസ്സിംങ്ങ് റൂം’ തുടങ്ങിയ ഇക്കിളിപ്പടങ്ങളും ഉണ്ടായിരുന്നു. ഗ്രിഫിത്തിനെ ഡയറക്ടറാക്കിയതോടെ ചിത്രങ്ങളുടെ സ്വഭാവവും മാറി. ക്ളോസ്‌ അപ്, ക്രോസ് കട്ടിങ് മുതലായ സാങ്കേതിക നൂതനത്വങ്ങള്‍ അദ്ദേഹം ആദ്യമായി പ്രയോഗിച്ചു. ഗ്രിഫിത്തിന്റെ സഹപ്രവര്‍ത്തകനും ശിഷ്യനുമായിരുന്ന മാക് സെന്നറ്റ് 1912 ല്‍ കീസ്റ്റോണിന്റെ മാനേജിങ്ങ് ഡയറക്ടറായി. പുതിയ പ്രതിഭകളെ തങ്ങളുടെ കമ്പനിയില്‍ ചേര്‍ക്കുക എന്ന സംരംഭത്തിന്റെ ഭാഗമായാണ് ചാപ്ലിനെ അവര്‍ തിരഞ്ഞെടുത്തത്.

നാടകട്രൂപ്പിലെന്നപോലെ സിനിമാ കമ്പനിയിലും ചാപ്ലിന്‍ സഹപ്രവര്‍ത്തകരുടെ പ്രിയങ്കരനായില്ല. പോരെങ്കില്‍ കീസ്റ്റോണ്‍ സ്റ്റുഡിയോയിലെ പല രീതികളെക്കുറിച്ചം ചാപ്ലിന് എതിരഭിപ്രായമുണ്ടായിരുന്നു. ഒരു നവാഗതന്റെ ഇത്തരം അഭിപ്രായങ്ങള്‍ ചെവിയിലെത്തിയപ്പോള്‍ സെന്നറ്റിന് അതൊന്നും ന്യായമായും രസിച്ചില്ല. ചാപ്ലിന് ഒരു ജോലിയും കൊടുക്കാതിരിക്കുക എന്നതായിരുന്നു സെന്നറ്റിന്റെ പ്രതികരണം. ചാപ്ലിന്‍ സ്റ്റുഡിയോ മുഴുവന്‍ കറങ്ങി നടന്നു. തനിക്ക് പുതുമയായ മാധ്യമത്തെ പല പല വീക്ഷണകോണുകളില്‍നിന്ന് നിരീക്ഷിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. സംഗീതം പ്രാക്ടീസ് ചെയ്തു. അവസാനം 1914 ജനുവരി ആയപ്പോഴാണ് ചാപ്ലിന് ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യമായി അവസരം ലഭിക്കുന്നത്.

'മേക്കിങ് എ ലിവിങ്' എന്ന ആദ്യചിത്രത്തിൽ

ആയിരം അടി നീളമുള്ള ഒരു ഒറ്റ റീല്‍ ചിത്രം ‘മേക്കിങ്ങ് ഏ ലിവിങ്ങ്.’ ആസ്ട്രിയായില്‍ നിന്നു കുടിയേറിപാര്‍ത്ത ലെഹ്‌മാന്‍ ആയിരുന്നു സംവിധായകന്‍. സഠവിധായകനും ചാപ്ലിനും തമ്മില്‍ ആദ്യംമുതലേ ഇടഞ്ഞു. സ്റ്റേജിലെ വലിയ കൊമേഡിയന്‍ എന്ന പേരുമായി എത്തിയ ചാപ്ലിനെ ലെഹ്‌മാന് വെറുപ്പായിരുന്നു. തന്റെ ആദ്യ ചിത്രം വിജയിക്കണമെന്ന തീവ്രമായ ആഗ്രഹം മൂലം കാണികളെ ചിരിപ്പിക്കാനായി തന്‍റേതായ പല ട്രിക്കുകളും ചാപ്ലിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലെഹ്‌മാന്‍ അതിലേറേയും എഡിറ്റു ചെയ്തു കളഞ്ഞു. “ആ കശാപ്പുകാരന്‍ എല്ലാം വെട്ടിനശിപ്പിച്ചു. ചിത്രം കണ്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നുപോയി.” ചാപ്ലിന്‍ വിലപിച്ചു. രണ്ടുപേരും തമ്മില്‍ വഴക്കായി. എന്നാല്‍ സെന്നറ്റ് തന്റെ ഡയക്ടറുടെ ഒപ്പം നില്‍ക്കുകയാണുണ്ടായത്. ചാപ്ലിനെ റിക്രൂട്ടു ചെയ്തത് രെബദ്ധമായോ എന്ന സംശയവുമായി സെന്നറ്റിനും കെസ്പല്‍ ബോമാനും.

തന്റെ ചിത്രങ്ങളുടെ പശ്ചാത്തലമായി യഥാര്‍ത്ഥ സംഭവങ്ങള്‍ — ഒരു പരേഡ്, പാര്‍ക്കില്‍വച്ചു നടക്കുന്ന സംഗീത സായാഹ്നം, കുതിരപ്പന്തയം — തുടങ്ങിയവ ചിത്രകരിക്കുക സെന്നറ്റിന്റെ പതിവായിരുന്നു.‘ലോസേഞ്ചലസ്സിനടുത്തുള്ള വെനീസ് എന്ന ഒരു ചെറു പട്ടണത്തില്‍ ഒരു കാര്‍റേസ് നടക്കുന്നുവെന്നറിഞ്ഞപ്പോള്‍ രണ്ടു ക്യാമറാ യുണിറ്റുകളെയും ലെഹ്‌മാനെയും ചാപ്ലിനെയും സെന്നറ്റ് അങ്ങോട്ടു പറഞ്ഞുവിട്ടു. ലെഹ്‌മാന്‍ ഒരു ഡോക്കുമെന്ററി നിര്‍മ്മിക്കുന്നു എന്ന നാട്യത്തോടെ ചിത്രീകരണം നടത്തും. രണ്ടാമത്തെ ക്യാമറ അതിന്റെ ചിത്രീകരണവും എല്ലാത്തിനെയും തടസപ്പെടുത്തുന്ന ചാപ്ലിനെയും. ‘കിഡ് ആട്ടോ റേസസ് അറ്റ് വെനീസ്’ എന്ന ഈ ചിത്രത്തിലാണ് പില്‍ക്കാലത്ത് ചാപ്ലിന്റെ ട്രേഡ് മാര്‍ക്കായിമാറിയ ‘ട്രാംപ്’ രംഗത്തു വരുന്നത്. വലിയ കാല്‍ശരായിയും പാകമല്ലാത്ത തൊപ്പിയും ഷൂസും’ കൈയില്‍ കറക്കുന്ന വാക്കിംഗ് സ്റ്റിക്കും, ദീര്‍ഘചതുരത്തിലുള്ള കട്ടിമീശയും. പിന്നീടു നമ്മള്‍ അറിയുന്ന ചാടിച്ചാടിയുള്ള നടപ്പും സിഗററ്റ് കത്തിച്ച് തീപ്പെട്ടിക്കൊള്ളി പുറകോട്ടെറിഞ്ഞ് അതു ചവിട്ടികെടുത്തലും മറും ഈ ചിത്രത്തില്‍ തന്നെ ആരംഭിച്ചു.ലെഹ്‌മാനും ചാപ്ലിനും തമ്മിലുള്ള സ്പര്‍ദ്ധ ഈ ചിത്രത്തിനു മാറ്റുകൂട്ടുകയാണു ചെയ്തത്. ലെഹ്‌മാന്‍ ചാപ്ലിനോടു പുറകോട്ടു മാറി നില്‍ക്കാന്‍ പറയുമ്പോള്‍ ചാപ്ലിന്‍ തുറിച്ചു നോക്കിക്കൊണ്ട് മുന്നോട്ടു തന്നെ വരും. ഒരു പ്രാവശ്യം ലെഹ്‌മാന്‍ ചാപ്ലിനെ തള്ളിത്താഴെയിടുന്നു. എന്നാല്‍ ഒരു റബ്ബര്‍ പന്തുപോലെ അടുത്ത നിമിഷം തന്നെ ചാപ്ലിന്‍ പൂര്‍വ്വസ്ഥിതിയിലെത്തുന്നു. ക്യാമറയുടെ ശ്രദ്ധ തന്നില്‍ത്തന്നെ കേന്ദ്രീകരിക്കണമെന്ന് ചാപ്ലിനു നിര്‍ബന്ധമായിരുന്നു.

എത്രയൊക്കെ കാണിച്ചു കൂട്ടിയെങ്കിലും അവസാനം എഡിറ്റിങ്ങ് കഴിഞ്ഞപ്പോള്‍ ചിത്രത്തിന് കേവലം ആറുമിനിറ്റ് ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ.

‘മേബല്‍സ് സ്ട്രേംച് പ്രഡിക്കാമെന്‍റ് ‘ എന്ന മൂന്നാമത്തെ ചിത്രത്തിലാണ് ചാപ്ലിന്‍ മേബല്‍ നോര്‍മാന്‍ഡുമൊത്ത് ആദ്യമായി അഭിനയിക്കുന്നത്. പൈജാമാ മാത്രം ധരിച്ച മേബലിനു താക്കോല്‍ നഷ്ടപ്പെട്ടതിനാല്‍ തന്റെ ഹോട്ടല്‍മുറിയിലേയ്ക്കു കയറാന്‍ കഴിയാത്തതും അപ്പോള്‍ അവിടെയെത്തുന്ന ചാര്‍ളി അവളോടു സ്നേഹം കൂടാന്‍ ശ്രമിക്കുന്നതുമാണ് വിഷയം. ‘സെക്സി ക്ളൗണ്‍’ എന്നു പേരെടുത്തിരുന്ന മേബലിനെ കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ചാപ്ലിന്‍റേത്.

ചാപ്ലിന്‍ കീസ്റ്റോണില്‍ ചേരുന്ന കാലം മുതല്‍ മേബലിന് അദ്ദേഹത്തോട് വളരെ നിസ്സംഗമായ ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ ഒരുമിച്ചഭിനയിച്ചതുമുതല്‍ ആ ശൈത്യം മാറി. ചാപ്ലിന്റെ ചടുലമായ ചലനങ്ങളും സെറ്റിനു പുറത്തെ പെരുമാറ്റങ്ങളും അവളെ ചാപ്ലിനിലേയ്ക്ക് ആകര്‍ഷിച്ചു. എങ്കിലും അടുത്ത ചിത്രമായ ‘മേബല്‍ ആന്‍ഡ് വീല്‍’ സംവിധാനം ചെയ്യാന്‍ സെന്നറ്റ് മേബ്ലിനെ തന്നെ എര്‍പ്പെടുത്തിയപ്പോള്‍ ചാപ്ലിന് പ്രശ്നമായി. ഷൂട്ടിങ്ങിനിടെ അവര്‍ പിണങ്ങി. അത്തവണ പക്ഷേ സെന്നറ്റ് ചാപ്ലിനോടൊപ്പം നിന്നു. അതിനു കാരണവുമുണ്ടായിരുന്നു. അമേരിക്കയിലെമ്പാടുമുള്ള പ്രദര്‍ശകര്‍ ആ കൊച്ചുമനുഷ്യന്‍ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ബുക്കുചെയ്യുന്നുവെന്നു വിവരം ലഭിച്ചിരുന്നു. പ്രേക്ഷകര്‍ക്ക്, സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചാപ്ലിന്‍ ‘ചാര്‍ളി’ യായി മാറിക്കഴിഞ്ഞിരുന്നു. പ്രദര്‍ശനവിജയമാണല്ലോ രെഭിനേതാവിന്റെ താരപദവി നിര്‍ണയിക്കുക. സെന്നറ്റ് തന്നെ ആ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തു. അതു പൂര്‍ത്തിയായ ഉടന്‍തന്നെ ‘ട്വന്‍റ്റി മിനിട്ട്സ് ഓഫ് ലൌ’ എന്ന അടുത്തതും സെന്നറ്റു തന്നെ സംവിധാനം ചെയ്തു. ഇതിനകം മേബല്‍ നോര്‍മാന്‍ഡും ചാപ്ലിനും വീണ്ടും സുഹൃത്തുക്കളായിരുന്നു. ‘കോട്ട് ഇന്‍ എ കാബറെ’ അവര്‍ ഒരുമിച്ച് സംവിധാനം ചെയ്ത് അഭിനയിച്ചു. അതിനുശേഷം വന്ന ‘കോട്ട് ഇന്‍ ദ റെയ്ന്‍’ മുതല്‍ 1914 ഡിസംബര്‍വരെ കീസ്റ്റോണില്‍ നിര്‍മ്മിക്കപ്പെട്ട എതാണ്ടെല്ലാ ഹാസ്യചിത്രങ്ങളും, ഒന്നോ രണ്ടോ ഒഴിച്ച്, ചാപ്ലിനാണ് സംവിധാനം ചെയ്തത്.

1915ഓടെ ചാപ്ലിന്‍ അമേരിക്കക്കാരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞിരുന്നു. അമ്മമാര്‍ക്ക് ചാപ്ലിന്റെ പല വേലത്തരങ്ങളും, (ഉദാ. എ ഡത്ത് ഇന്‍ ദ ഫാമിലി — പാര്‍ക്കിലെ ബഞ്ചിലിരിക്കുന്ന യുവതിയുടെ സ്കര്‍ട്ട് തന്റെ വാക്കിങ് സ്റ്റിക്കുകൊണ്ട് ഉയര്‍ത്തുന്നു. അവളുടെ തുടകളെ ഉറ്റുനോക്കുന്നു. ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ അവള്‍ ഇരിക്കുന്നു. വടി വീണ്ടും സ്കര്‍ട്ടിന്റെ തുമ്പു പൊക്കുന്നു. ഇത്തവണ യുവതിയുടെ അടിവസത്രങ്ങളെയാണ് ക്യാമറ ഫോക്കസു ചെയ്യുന്നത്.) അശ്ളീലമായി തോന്നിയെങ്കിലും അച്ഛന്‍മാര്‍ക്കും മക്കള്‍ക്കും ചാപ്ലിന്‍ വ്യത്യസ്തതയാണ് പ്രദാനം ചെയ്തത്. സ്കര്‍ട്ട് ഉയര്‍ത്തുക മാത്രമായിരുന്നില്ലല്ലോ ചാപ്ലിന്‍ സിനിമകള്‍. അതുവരെ സിനിമാശാലകളില്‍ എത്തിയിരുന്ന ചലച്ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ശൈലിയാണ് ചാപ്ലിന്‍ സ്വീകരിച്ചിരുന്നത്. കാര്‍ട്ടൂണ്‍ സിനിമകളിലെപ്പോലെയായിരുന്ന ചലനങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ കൊണ്ടുവന്നത്. സ്പീഡ് കുറച്ചകൊണ്ടാണ് ഈ മാറ്റം കൈവരിച്ചത്. ചിരി ഉയര്‍ത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്ന സ്ഥിരം വേലത്തരങ്ങളില്‍ പലതും ചാപ്ലിന്‍ ഉപേക്ഷിച്ചു. എന്നാല്‍ ബലഹീനരെ, പ്രത്യേകിച്ചും വൃദ്ധരെ പലവിധത്തില്‍ ഉപദ്രവിക്കുന്നതില്‍ നിന്നുളവാകുന്ന ‘തമാശ’ അക്കാലത്ത് അമേരിക്കക്കാര്‍ക്ക് പ്രിയങ്കരമായിരുന്നു. ചാപ്ലിനും തന്റെ ആദ്യകാലചിത്രങ്ങളില്‍ (ഉദാ. ദ പ്രോപ്പര്‍ട്ടി മാന്‍) ആ പാരമ്പര്യം തുടര്‍ന്നു.

വിവാഹത്തില്‍ താല്പര്യമില്ലായിരുന്നെങ്കിലും ചാപ്ലിന്‍ ഒരു സ്നേഹിതയ്ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു പെഗ്ഗി പിയേഴ്സ്. വയസ്സ് 18. ചെമ്പന്‍മുടിയുള്ള മെലിഞ്ഞ സുന്ദരി. ചാപ്ലിന്‍ അവളുടെ പുറകെ കൂടി. പലരാത്രികളിലും അവര്‍ ഒരുമിച്ച് നൃത്തം ചെയ്തു. പരസ്പരം സ്നേഹം വാഗ്ദാനം ചെയ്തു. എന്നാല്‍ ചാപ്ലിന് വാഗ്ദാനങ്ങള്‍ മാത്രം പോരായിരുന്നു. പെഗ്ഗിയെ പുര്‍ണ്ണമായും സ്വന്തമാക്കണം. പക്ഷേ തന്റെ കന്യകാത്വം വിവാഹക്കിടക്കമേല്‍ മാത്രമേ കൈവെടിയൂ എന്ന നിശ്ചയത്തിലായിരുന്നു അവള്‍. എന്നാല്‍ ചാപ്ലിന് ആരേയും വിവാഹം കഴിക്കേണ്ടാ. അങ്ങിനെ ആ ബന്ധം അവസാനിച്ചു.

മേബല്‍ നോര്‍മാന്‍ഡിനോടും ചാപ്ലിന്‍ അഭിനിവേശം പ്രകടിപ്പിച്ചു. അവള്‍ ഫാറ്റ് അര്‍ബക്കിളിന്റെ പെണ്ണായിരുന്നു. ഒരു രാത്രി ഒരു സാന്‍ഫ്രാന്‍സിസ്കോ തീയേറ്ററില്‍ ഒരു ബനിഫിറ്റ് ഷോയില്‍ ഇവര്‍ മൂവരും പങ്കെടുത്തു. അതിനുശേഷം ഡ്രസ്സിങ് റൂമില്‍ ചാപ്ലിനും മേബലും തനിച്ച് എതാനും നിമിഷങ്ങള്‍ പങ്കിട്ടു. അവര്‍ ചുംബിച്ചു. എന്നാല്‍ അര്‍ബക്കിള്‍ പുറത്തു കാറില്‍ കാത്തിരിപ്പുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ കൂടി ചാപ്ലിന്‍ അവളെ സമീപിച്ചു. ചാപ്ലിനു ചേരുന്ന പെണ്ണല്ലാ താന്‍ എന്നായിരുന്നു മേബലിന്റെ പ്രതികരണം. അവളുടെ അനുമാനം വളരെ ശരിയായിരുന്നു. തനിക്കു പൂര്‍ണ്ണമായും കീഴടങ്ങുന്ന ഒരു സ്ത്രീയെയാണ് ചാപ്ലിന് വേണ്ടിയിരുന്നത്.