close
Sayahna Sayahna
Search

ടിങ്കുവും മറ്റും



ഞങ്ങൾ ബോംബെയിലേയ്ക്ക് മാറ്റമായി വന്ന കാലം. തൊള്ളായിരത്തി എഴുപത്തിമൂന്ന്. താമസിച്ചിരുന്നത് സയനിൽ ഒരു സിന്ധികുടുംബത്തിന്റെ വാടകക്കാരായിട്ട്. അവരുടെ ഫ്‌ളാറ്റിന്റെ ഒരു മുറിയും അതിനു മുമ്പിലുള്ള ചെറിയ വരാന്ത അടുക്കളയാക്കി മാറ്റിയതുമാണ് സൗകര്യങ്ങൾ. ഞങ്ങൾക്കു മാത്രമായി കുളിമുറിയും ഉണ്ട്. അന്ന് മകൻ ജനിച്ചിട്ടുണ്ടായിരുന്നില്ല. (ഞങ്ങളുടെ കല്യാണ സമയത്ത് അവൻ എവിടെയായിരുന്നു എന്ന് പിന്നീട് ചോദിക്കാറുണ്ട്. കല്യാണ ഫോട്ടോകളിൽ ഇല്ലാത്തതിൽ അവന് കുണ്ഠിതമുണ്ടാകാറുണ്ട്. കല്യാണം കഴിഞ്ഞ് രണ്ടു കൊല്ലത്തിനുശേഷം മാത്രം ജനിച്ച അവനെ കല്യാണഫോട്ടോ കളിൽ നിർത്താൻ പറ്റാത്തതിൽ ഞാൻ മാപ്പുചോദിക്കും.) താമസം സയൻ സർക്കിളിൽത്തന്നെയായിരുന്നതുകൊണ്ട് എല്ലാ സൗകര്യങ്ങളുമുണ്ട്. ഇടക്കൊരു ദിവസം ഭക്ഷണമുണ്ടാക്കാൻ തോന്നിയില്ലെങ്കിൽ തൊട്ടടുത്തുതന്നെയുണ്ടായിരുന്ന മദ്രാസി റെസ്റ്റോറണ്ടിൽനിന്ന് മസാല ദോശ… അങ്ങിനെ ധാരാളിത്തത്തിൽ ജീവിച്ചുകൊണ്ടിരിക്കെ തോന്നി. ഇതു പറ്റില്ല, നമ്മുടെ ബന്ധുക്കളെയൊക്കെ ഒന്ന് സന്ദർശിക്കണം. ആരൊക്കെയാണ് ബോംബെയിലുള്ളത്, എവിടെ യൊക്കെയാണ് എന്നൊന്നും അറിയില്ല. അല്പം ഗവേഷണം നടത്തി രണ്ടുമൂന്നു വിലാസങ്ങൾ സംഘടിപ്പിച്ചു. ഒരാൾ വകയിൽ എന്റെ ഒരമ്മാവന്റെ മകളാണ്, സത്യ. കല്യാണം കഴിഞ്ഞ് നാലഞ്ചു കൊല്ലമായി. ഭർത്താവ് ഒരു വലിയ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്. ഒരു മകളുണ്ട്, ടിങ്കു. രണ്ടര, മൂന്നു വയസ്സ്. അവർ താമസിക്കുന്നത് ഗോരേഗോണിലാണ്.

ഒരു ഞായറാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ പുറപ്പെട്ടു. സയനിൽനിന്ന് ഇലക്ട്രിക് ട്രെയിൻ പിടിച്ച് ദാദറിലെത്തി വണ്ടി മാറിക്കയറി നാലു മണിയായപ്പോഴേയ്ക്ക് ഗൊരേഗോണിലെത്തി. വീടു കണ്ടു പിടിക്കാൻ അല്പം നടക്കേണ്ടിവന്നു. അവസാനം വിയർത്തൊലിച്ച് അവരുടെ വീട്ടിലെത്തിയപ്പോഴേയ്ക്ക് നാലര മണിയായിരുന്നു. ബന്ധു വീടുകളിലെ സന്ദർശനത്തെപ്പറ്റി ഒരു പുനർവിചിന്തനം ആവശ്യമാണെന്ന് ഞങ്ങൾ ആ നിമിഷം തീരുമാനിച്ചു.

സത്യയും ടിങ്കുവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. സത്യയെ കല്യാണദിവസം കണ്ടതാണ്. മാറ്റമൊന്നുമില്ല. മോൾ മിടുക്കിയാണ്. സംസാരപ്രിയയും. സംസാരം കുറച്ചു കൂടിപ്പോയോ എന്നു സംശയം. ഒരഞ്ചു മിനുറ്റിനുള്ളിൽ സത്യയുടെ ഭർത്താവ് എത്തി. മാധവേട്ടൻ സൗമ്യനായ ഒരു മനുഷ്യനാണ്. വളരെ കുറച്ചേ സംസാരിക്കു. ഞങ്ങളെ കണ്ടപ്പോൾ സന്തോഷമായി. എന്റെ ഷർട്ട് വിയർത്ത് നനഞ്ഞൊട്ടിക്കിടക്കുന്നത് അദ്ദേഹം കണ്ടു.

‘ഇതാ ഇവിടെ ഫാനിന്റെ ചോട്ടിലേയ്ക്ക് ഇരുന്നോളു. അഞ്ചു മിനുറ്റോണ്ട് വിയർപ്പ് വറ്റും.’

ഞാൻ മാറിയിരുന്നു.

‘ഞാൻ ചായണ്ടാക്കാം.’ സത്യ അടുക്കളയിലേയ്ക്കു പോയി.

‘സത്യേ’, അദ്ദേഹം വിളിച്ചു. ‘ചായണ്ടാക്കണ്ടാ, ആ തണ്ണീർമത്തൻ മുറിച്ചുവച്ചിട്ടില്ലേ. അതെടുത്തു കൊടുക്കു. ഈ ചൂടത്ത് ചായ കുടിക്കാൻ സുഖംണ്ടാവില്ല.’

ഞാൻ മാധവേട്ടനോട് മനസാ നന്ദി പറഞ്ഞു. ആ ചൂടത്ത് ചായയേക്കാൾ നല്ലത് തണ്ണീർമത്തൻതന്നെ. തണ്ണീർമത്തൻ മുറിച്ച് കുറച്ചു പഞ്ചസാര ചേർത്ത് രണ്ടു മണിക്കൂർ ഫ്രിജ്ജിൽ വെച്ചതു കഴിച്ചാൽ മീനച്ചൂടിൽ നിന്ന് പെട്ടെന്ന് ഉത്തരധ്രുവത്തിലെത്തിയപോലെ തോന്നും. പക്ഷേ സത്യയുടെ മറുപടി എന്നെ നിരാശപ്പെടുത്തി.

‘എന്ത് തണ്ണീർമത്തൻ, എനിക്കറിയില്ല എവിട്യാണ്ന്ന്.’

മാധവേട്ടൻ ഒന്നും പറഞ്ഞില്ല. ഒരുപക്ഷേ മാധവേട്ടന്റെ ഓർമ്മപിശകായിരിക്കും. ഞാൻ വായിൽ ഊറിയ വെള്ളം പെട്ടെന്നിറക്കി, ചായ കുടിക്കാൻ തയ്യാറായി ഇരുന്നു. പെട്ടെന്നാണ് കളിച്ചു കൊണ്ടിരുന്ന ടിങ്കു ചാടി എഴുന്നേറ്റതും ഉറക്കെ പറഞ്ഞതും.

‘അമ്മേ അത് പീച്ചറില്ണ്ട്, അത് പീച്ചറില്ണ്ട്.’ അവൾ ഓടി ഫ്രിജ്ജ് തുറന്നു പിടിച്ചു. അവൾ ഫ്രീസറിലേയ്ക്കു ചൂണ്ടിക്കാട്ടി അപ്പോഴും പറയുന്നുണ്ടായിരുന്നു. ‘അത് പീച്ചറില്ണ്ട്. അമ്മ ഉച്ചയ്ക്ക് വെച്ചില്ലേ?… ’ ഫ്രീസറിന്റെ വാതിൽ തുറക്കാൻ അവൾക്ക് എത്തില്ല.

സത്യയുടെ ഭാവപകർച്ച ഞാൻ ഇന്നുമോർക്കുന്നു. ഞങ്ങൾ പോയതിനുശേഷം ടിങ്കുവിന് തുടയിൽ നല്ല രണ്ടെണ്ണം കിട്ടിയിട്ടുണ്ടാവണം. ലളിതയും അതുതന്നെയായിരുന്നു പറഞ്ഞിരുന്നത്. ‘പാവം മോൾക്ക് ഇന്ന് നല്ലോണം കിട്ടും അമ്മടെ അടുത്ത്ന്ന്.’

ഇതിന് ഒരു വാൽക്കഷ്ണം കൂടി പറഞ്ഞാലേ കഥ മുഴുവനാകൂ. നാലു വർഷങ്ങൾക്കു ശേഷം, ഞങ്ങൾ ജുഹുവിൽ താമസിച്ചിരുന്ന കാലത്തുണ്ടായ ഒരു സംഭവം. അന്ന് ഞങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങൾ അത്ര രൂക്ഷമായിരുന്നി ല്ലെങ്കിലും അതിന്റെ തുടക്കം കുറിച്ചിരുന്നു. മോന് രണ്ടു വയസ്സു പ്രായമുണ്ടാവും. ലളിതയുടെ അച്ഛനും അമ്മയും കുറച്ചു ദിവസത്തേയ്ക്ക് താമസിക്കാൻ വന്നിരുന്നു. തൊട്ടടുത്തുള്ള ലോട്ടസ് ഐ ഹോസ്പിറ്റലിൽ അമ്മയ്ക്ക് തിമിരത്തിനു ശസ്ത്രക്രിയ ചെയ്യാനായി വന്നതാണ്. നാട്ടിൽനിന്ന് ലളിതയുടെ അമ്മയും അച്ഛനും വന്നിട്ടുണ്ടെന്ന് കേട്ട് ബന്ധുക്കൾ കാണാൻ വരുമായിരുന്നു. ബോംബെയിലെ നാലു കൊല്ലത്തെ താമസത്തിനിടയിൽ ഞങ്ങൾ ബന്ധുക്കളെ രണ്ടു വർഗ്ഗമായി തിരിച്ചിരുന്നു. ഒന്ന് ഞങ്ങളുടെ വീട്ടിൽ വന്നാൽ ഞങ്ങളുടെ ആതിഥ്യം സന്തോഷത്തോടെ സ്വീകരിക്കുകയും ചിക്കൻ കറിയും ചപ്പാത്തിയും മൂക്കറ്റം തട്ടി ഞങ്ങളെ പ്രശംസിച്ച് പോവുകയും, ഞങ്ങൾ അവരുടെ വീട്ടിൽ ചെന്നാൽ എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞ് പച്ചവെള്ളം മാത്രം തന്ന് സന്തോഷത്തോടെത്തന്നെ പറഞ്ഞയക്കുകയും ചെയ്യുന്ന ഒരു വർഗ്ഗം. വിശ്വസിക്കൂ, ഇത് ഉന്മൂലനം കാത്ത് ഇരിക്കുന്ന ഒരു വർഗ്ഗമൊന്നുമല്ല. രണ്ടാമത്തെ വർഗ്ഗം നമ്മൾ ഒരിക്കൽ വിളിച്ച് ഊണു കൊടുത്താൽ അതിന്റെ നിലവാരം എന്തെന്നു നോക്കാതെ താമസിയാതെ നമുക്ക് അതിന്റെ പതിന്മടങ്ങ് നല്ല ഭക്ഷണം തരുന്നവർ. അങ്ങിനെ തന്നില്ലെങ്കിൽ ഉറക്കം കിട്ടാത്തവർ. സ്വാഭാവികമായും ഞങ്ങൾക്ക് രണ്ടാമത്തെ വർഗ്ഗത്തെയാണ് ഇഷ്ടം. അതുകൊണ്ട് ആദ്യത്തെ വർഗ്ഗക്കാർ എത്തിപ്പെട്ടാൽ എങ്ങിനെയെങ്കിലും അവരെ ഊണിന്റെ സമയമാകുമ്പോഴേയ്ക്കു പറഞ്ഞയക്കാൻ ശ്രമിക്കുന്നു. എളുപ്പപ്പണിയല്ലിത്. പന്ത്രണ്ടു മണിയായാൽ, ഞങ്ങൾക്ക് മറ്റൊരു വീട്ടിൽ ലഞ്ചുണ്ടെന്നു പറയുന്നു. അവർ പോകാനുള്ള ഒരുക്കമൊന്നു മില്ലെന്നു കണ്ടാൽ ഞങ്ങൾ പുറപ്പെടാൻ തുടങ്ങുന്നു. അങ്ങിനെയാണെങ്കിൽ നമുക്ക് ഒപ്പം ഇറങ്ങാം എന്നാവും അവർ. എന്നാലും വേണ്ടില്ല. പരമാവധി സാന്താ ക്രൂസുവരെ പോയി തിരിച്ചുവരികയല്ലേ വേണ്ടു. ചിലപ്പോൾ തോന്നും ഇതിലുമൊക്കെ ഭേദം അവർക്ക് ലഞ്ചു കൊടുക്കലാണ്. അപ്പോൾ ഏറ്റവും മിനിമം പരിപാടിയിൽ ലഞ്ചുകൊടുക്കുന്നു.

അങ്ങിനെയുള്ള ഒരു കുടുംബം ഒരു ഞായറാഴ്ച എത്തി. ഞായറാഴ്ച നന്നായി ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം കൊണ്ട് തലേന്നു തന്നെ മാർക്കറ്റിൽ പോയി മീൻ വാങ്ങിക്കൊണ്ടു വന്നിരുന്നു. ചാളയും, മോന് വേണ്ടി പോം ഫ്രറ്റും(വെള്ള ആവോലി). അവൻ അതിന് ചെവിമീൻ എന്നാണ് പറഞ്ഞിരുന്നത്. അതു മുറിച്ചാൽ കഷ്ണങ്ങൾ ചെവിയുടെ ആകൃതിയുള്ളതു കൊണ്ടായിരിക്കണം. അവന് നല്ല ഇഷ്ടമുള്ള മീനാണത്. (ഇന്ന് അവൻ സസ്യഭുക്കായി മാറിയിരിക്കുന്നു.) രണ്ടും മുറിച്ച് വറുക്കാനായി മുളകു പെരട്ടി ഫ്രീസറിൽ വച്ചിരിക്കയാണ്. അവരെ കുടഞ്ഞുകളയാൻ മാർഗ്ഗമൊന്നുമില്ലെന്നു മനസ്സിലായപ്പോൾ ഭക്ഷണം കൊടുക്കാമെന്നു കരുതി. ഒരു കായമൊളകൂഷ്യവും പയറ് മെഴുക്കുപുരട്ടിയും ഉണ്ടാക്കി. ഭക്ഷണം മേശപ്പുറത്തു നിരത്തുമ്പോൾ ലളിത ഒരു ഭംഗിവാചകം പറഞ്ഞു.

‘രാവിലെ മാർക്കറ്റിൽ പോയില്ല. അതോണ്ട് നോൺ ഒന്നുംല്ല്യാട്ടോ.’

ഇതു കേൾക്കണ്ട താമസം ഞങ്ങളുടെ വീട്ടിലെ ടിങ്കു ഉറക്കെ പറഞ്ഞു.

‘മീൻ പീച്ചറില്ണ്ട്‌ട്ടോ, പീച്ചറില്ണ്ട്.’

ആര് ഞങ്ങളുടെ മോനോ? ഏയ്, അവന് അതിനെപ്പറ്റിയൊന്നും അറിയില്ല. അവൻ അവന്റെ കളിപ്പാട്ടങ്ങളുടെ ലോക ത്തായിരിക്കും. പിന്നെ ആരാണ്ന്നാ വിചാരിച്ചത്. അത് തന്നേ, എന്റെ അമ്മായിയമ്മ. അവർതന്നെ പോയി ഫ്രിജ്ജ് തുറന്നു മീൻ വെച്ച പാത്രങ്ങൾ പുറത്തെടുത്തു. ലളിതയുടെയും എന്റെയും മുഖം എത്രമാത്രം വിളറി വെളുത്തുവെന്ന് നിങ്ങൾ ആലോചിച്ചാൽ മതി. പോംഫ്രേറ്റും മത്തിയും പൊരിച്ചത് മൂക്കറ്റം തട്ടി ഏമ്പക്കമിട്ട് അതിഥികൾ പോയപ്പോൾ ലളിത ഒരു ചാട്ടം.

‘കണ്ടില്ലേ ടിങ്കു ചെയ്ത പണി?’

പാവം എന്റെ അമ്മായിയമ്മ. ആ സാധു സ്ത്രീ ഒന്നും മനസ്സിലാവാതെ പകച്ചു നിൽക്കുകയാണ്. ആരാണ് ടിങ്കു എന്നുപോലും അവർക്കറിയില്ല. കാര്യം പറഞ്ഞുകൊടുത്തപ്പോൾ അവർ പറഞ്ഞു.

‘ഞാൻ വിചാരിച്ചത് നീ മീൻ പെരട്ടി വെച്ച കാര്യം മറന്നൂന്നാ… ’

ഞാൻ ചിരിക്കുകയോ കരയുകയോ വേണ്ടതെന്നറിയാതെ നിൽക്കയാണ്. ഇപ്പോഴും. അതിനുശേഷം കുറേക്കാലം അച്ഛൻ അമ്മയെ ടിങ്കുവെന്ന് വിളിച്ച് കളിപ്പിച്ചിരുന്നു. ആ നല്ല സ്ത്രീ രണ്ടു മാസം മുമ്പ് അന്തരിച്ചു.