close
Sayahna Sayahna
Search

അദ്ധ്യായം പതിനഞ്ചു്


ധർമ്മരാജാ

ധർമ്മരാജാ
Dharmaraja-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി ധർമ്മരാജാ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1913
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് മാർത്താണ്ഡവർമ്മ
‌ “പാട്ടുകൊണ്ടും ഫലിച്ചീല, കൂത്തുകൊണ്ടും ഫലിച്ചീല,
പാട്ടിലാക്കാനെളുതല്ലെന്നവർക്കു തോന്നി.”

ന്ത്രക്കാറനാദിയായ ശത്രുക്കളുടെ അഹംകൃതികൊണ്ടു് അല്പം ഒരു ഘനക്ഷയശങ്ക കേശവ പിള്ളയ്ക്കുണ്ടായി. എന്നാൽ തനിയ്ക്കു് പ്രാപ്തമായിരിക്കുന്ന ലക്ഷ്യങ്ങളുടെ സ്ഥിതിക്കു്, മാർഗ്ഗബാധകളായിത്തടയുന്ന ശല്യശകലങ്ങളാൽ ക്ഷതോത്സാഹനായിക്കൂടെന്നു നിശ്ചയിച്ചു്, അയാൾ തൽക്ഷണം രാമയ്യനെക്കണ്ടു്, താൻ അനുഷ്ഠിക്കുന്ന ഉപായത്തിന്റെ വിജയത്തിനു് കേശവൻകുഞ്ഞിനെ സന്ദർശനം ചെയ്‌വാൻ ആഗ്രഹമുണ്ടെന്നു് ധരിപ്പിച്ചു.

കുപ്പശ്ശാരുമായി നടന്ന നിമന്ത്രണത്തിൽ താൻ ചെയ്തിട്ടുള്ള പ്രതിജ്ഞയെ നിർവഹിക്കുന്നതിൽ യോഗീശ്വരനും ഉദാസീനനായിരുന്നില്ല. ദുർജ്ജനഹിതങ്ങളെ അനുകൂലിക്കുന്ന പ്രകൃതിദേവന്റെ വികൃതിത്തംകൊണ്ടു് ആ രാത്രി മദ്ധ്യകാലമായപ്പോൾ വർഷകാലത്തിന്റെ സമാഗമസൂചകമായി അഭിന്നമായുള്ള ഒരു കാളിമ ആകാശത്തെ ആച്ഛാദിച്ചു. ഭൂബന്ധത്തിൽനിന്നു് മുക്തരാകാതെ നക്തഞ്ചരത്വത്തെ അനുവർത്തിക്കുന്ന കാളികൂളിസഞ്ചയം, തങ്ങളുടെ സങ്കേതകാരാഗൃഹങ്ങളെ ഭേദിച്ചു് സ്വച്ഛന്ദനർമ്മം തുടങ്ങിയതുപോലെ രാജധാനിയിലെ നാനാഭാഗങ്ങളേയും ഭയങ്കരമായ അട്ടഹാസപടലികളും ആക്രോശധാരകളുംകൊണ്ടു് ആകമ്പനം ചെയ്തു. ബ്രഹ്മരക്ഷസ്സിന്റെ പ്രകോപാരംഭമാണെന്നുള്ള ജ്യൗതിഷികമതം ഇങ്ങനെ ഉത്ഭവിച്ച ഭയത്തെ സ്ഥിരീകരിച്ചു. നിദ്രയിൽനിന്നുണർന്നതിന്റെശേഷവും ജനങ്ങളുടെ കർണ്ണങ്ങളിൽ ആ ഘോരധ്വനികൾ ഭയജനകമാംവണ്ണം മാറ്റൊലിമുഴക്കിക്കൊണ്ടു് അവശേഷിച്ചതിനാൽ, നാഗരരക്ഷികളുടെ രാത്രിസഞ്ചാരങ്ങളും ‘ഉക്കള’ക്കാരുടെ മേൽനോട്ടവും ഒട്ടുകാലത്തേക്കു് നാമമാത്രമായി.

അടുത്തദിവസത്തെ സൂര്യഭഗവാനും മേഘകവചനായി താഴെ രഥത്തിൽ ആരോഹണംചെയ്തു. ആ വിശ്വനേത്രന്റെ വീക്ഷണമുണ്ടാകുന്നതിനു മുമ്പുതന്നെ, ഹരിപഞ്ചാനനനായ യുവരാജസാരഥി ആ രാജകുമാരനെ, രഥസാമഗ്രികൂടാതുള്ള തന്റെ സാരഥ്യചാതുര്യം കൊണ്ടു് മഹാരാജസമക്ഷത്തിലേക്കു് എഴുന്നള്ളിയ്ക്കുക കഴിച്ചു. ‘അപ്പ’ന്റെ അപ്രതീക്ഷിതമായ സുപ്രകാശവദനദർശനത്താൽ വികസിതഹൃദയനായ മഹാരാജാവു്, സ്വവത്സകുമാരന്റെ അഭീഷ്ടമെന്തെന്നു് സസ്മേരം പൃച്ഛിച്ചു. ഹരിപഞ്ചാനനന്റെ ഭഗവൽക്കഥാ കാലക്ഷേപവൈദുഷ്യത്തെ ഗുരുജനം ആസ്വദിക്കണമെന്നു് ഒരു പ്രാർത്ഥനയുണ്ടെന്നു് രാജകുമാരൻ സങ്കോചത്തോടെ ഉണർത്തിച്ചു. സ്വകുടുംബാംഗങ്ങളിൽ അമിതകരുണനായ മഹാരാജാവു്, ആ അപേക്ഷാനിർവഹണത്തിനുമുമ്പായി ഇനിയൊരു സൂര്യോദയമുണ്ടായിക്കൂടെന്നു നിശ്ചയിച്ചു്, അതിന്മണ്ണം പ്രസാദിച്ചരുളിയിട്ടു്, വ്യായാമാർത്ഥമെന്ന ഭാവത്തിൽ അന്നും ഒരു സഞ്ചാരത്തിനു് പുറപ്പെട്ടു.

കേശവ പിള്ള പകടശ്ശാലയിലേയ്ക്കു് പോകുന്നവഴിയിൽ, രാജമന്ദിരത്തിന്റെ പ്രാകാരത്തിനകത്തു കടന്നപ്പോൾ, ചിന്താഗ്രസ്ഥനായി നില്ക്കുന്ന മഹാരാജാവിനെക്കണ്ടു് മുഖംകാണിച്ചു. അനിഷ്ടച്ഛായാലേശവും കൂടാതെ കേശവ പിള്ളയെ അടുത്തു വിളിച്ചു് പരമാർത്ഥമറിഞ്ഞിരുന്ന മഹാരാജാവു് “നിന്റെ ആശൗചം നീങ്ങീല്ലേ” എന്നു് പ്രത്യക്ഷത്തിൽ നിരർത്ഥമായ ഒരു കുശലപ്രശനം അരുളിച്ചെയ്തു. സ്വസങ്കല്പപ്രകാരമുള്ള ആശൗചഘ്നാചാര്യന്മാർ ആരെന്നു് നിർദ്ദേശിച്ചു്, വടക്കുപടിഞ്ഞാറുള്ള പത്മനാഭക്ഷത്രത്തേയും മഹാരാജാവിന്റെ പാദങ്ങളേയും കേശവ പിള്ള നോക്കി. തന്റെ ഭൃത്യഭക്തിയെ ആദരിച്ചു് മഹാരാജാവു് ക്ഷേത്രാഭിമുഖമായിത്തിരിഞ്ഞുനിന്നു് പ്രാർത്ഥനാപൂർവം ശിരഃകമ്പനം ചെയ്തു. “അടിയങ്ങൾക്കു് രണ്ടു സന്നിധാനവും ഒന്നുപോലെ തന്നെ” എന്നു് കേശവ പിള്ള ആ ആംഗ്യത്തിനു് അവിളംബിതമായ പ്രത്യുത്തരമായി ധരിപ്പിച്ചപ്പോൾ, സത്യപരായണനായ മഹാരാജാവിന്റെ മനസ്സു് ആ ഭക്തനെ സന്തപിപ്പിക്കത്തക്കവണ്ണമുണ്ടായിട്ടുള്ള തന്റെ കല്പനയുടെ സാഹസത്തെ ഓർത്തു് അല്പമൊന്നു കലുഷമായിത്തീർന്നു. തന്നിൽ അധിരോപിതമായ ഈശ്വരത്വം പക്ഷാന്തരാധീനമെന്നു് സൂചിപ്പിക്കുമാറു്, “നമ്മുടെ മഹമ്മദീയപ്രജകളും നിന്റെ മതത്തെ അനുവർത്തിക്കുമോ?” എന്നു് കേശവ പിള്ളയ്ക്കു് അസംഗതമെന്നു് തോന്നിയ ഒരു പ്രശ്നമുണ്ടായി.

കേശവ പിള്ള
“ഇല്ലെങ്കിൽ, കമ്പനിയാരെയും മറ്റും നോക്കാതെ ഇതിനുമുമ്പുതന്നെ ഇങ്ങോട്ടു് ആക്രമിക്കുന്നതിനു് ഹൈദർ രാജാവിനെ ധൈര്യപ്പെടുത്താൻ ഒരു കക്ഷി ഇവിടെ ഉണ്ടാകുമായിരുന്നു.”
മഹാരാജാവു്
“നിന്റെ ഹരിപഞ്ചാനനമാർഗ്ഗക്കാരോ?”
കേശവ പിള്ള
“ആ മാർഗ്ഗക്കാരും നേരുമാർഗ്ഗമറിയുമ്പോൾ നേർവഴിക്കു് നിൽക്കും!”
മഹാരാജാവു്
“അവരുടെ ഇപ്പോഴത്തെ ഗമനം നേർവഴിവിട്ടാണെന്നു് ഇനിയും നീ വിചാരിക്കുന്നോ?”

മഹാരാജാവിന്റെ പരിപൂർണ്ണവിശ്വാസംകൊണ്ടു് അനുഗ്രഹിക്കപ്പെട്ടിരുന്ന കാലത്തും, അവിടന്നു് ഈവിധമുള്ള വിതർക്കിത ചോദ്യങ്ങൾ കേശവ പിള്ളയോടു് ചോദിക്കാറുണ്ടായിരുന്നു. തിരുവുള്ളം സന്ദിഗ്ദ്ധമായുള്ള അന്നത്തെ സ്ഥിതിയിലും, രാജ്യത്തിൽനിന്നു് ഭ്രംശമുണ്ടായാലും, അസത്യവും അപഥ്യവുമായുള്ളതിനെ, സ്വാത്മവഞ്ചനം ചെയ്തു്, രാജസന്നിധിയിൽ ധരിപ്പിപ്പാൻ അശക്തനായ കേശവ പിള്ള അച്ഛത്മകൃത്യനിഷ്ഠനായി ഇങ്ങനെ അറിവിച്ചു: “ആ സ്വാമിയാർ തെക്കും വടക്കും, ഇവിടങ്ങളിലും എല്ലായിടത്തുമുള്ളവരെ തലതെറ്റിക്കുന്നു എന്നു് അടിയൻ ഇപ്പോഴും തിരുമനസ്സറിയിച്ചുകൊള്ളുന്നതിനെ കല്പിച്ചു് ക്ഷമിച്ചു രക്ഷിക്കണം. പുറ നാട്ടുകാരും പല പല ജനങ്ങൾ വന്നു്, അദ്ദേഹത്തോടു് ചേരുന്നു. ഇന്നലെ രാത്രിയിലും ഒരു വലിയ സഹായി ആരോ വന്നുചേർന്നിട്ടുണ്ടു്.”

മഹാരാജാവു്
“നിന്നെ കാണാൻ വന്നതുപോലെ വല്ല ദേവകന്യകയും അങ്ങോട്ടും പുറപ്പെട്ടതായിരിക്കാം.”

സന്മാർഗ്ഗചാരിയും യുവാവുമായ തന്റെ വിശ്വസ്തഭൃത്യനിൽ അർജ്ജുനനെപ്പോലെ അപഹാസത്താൽ ഉൽബുദ്ധവീര്യനാവുക എന്നൊരു സ്വഭാവവൈശിഷ്ട്യം ഉണ്ടെന്നു് മനസ്സിലാക്കിയിരുന്ന മഹാരാജാവു്, അയാളുടെ പൗരുഷത്തെ അല്പം ഉജ്ജ്വലിപ്പിക്കുന്നതിനായി ഈ വിനോദവാർത്തയെ പ്രയോഗിച്ചതായിരുന്നു. എന്നാൽ ആ വിരസൻ അതിനെ ഗൗരവമായി ധരിച്ചു്, ഇങ്ങനെ അറിയിച്ചു: “അടിയൻ, എല്ലാം ആപത്തിന്റെ ഇറക്കുമതികൾതന്നെ. തൃപ്പാദത്തിലെ അനുഗ്രഹംകൊണ്ടു് കണ്ണിനു് വരുന്നതു് പുരികംവഴി പോകുന്നു. അടിയൻ അറിയിക്കാതെ പരമാർത്ഥമെല്ലാം തിരുമനസ്സറിഞ്ഞിട്ടുണ്ടു്. ഹൈദരുടെ കാര്യത്തിൽ ആപത്തില്ലാത്തവിധത്തിൽ തിരുമനസ്സിലെ ബുദ്ധിപ്രഭാവം ബഹളമൊന്നും കൂടാതെ എല്ലാം ഒതുക്കുന്നു. എന്നാൽ, ഇവിടത്തെ സ്ഥിതികൾ – അടിയന്റെ പഴമനസ്സിൽ കൊണ്ടിട്ടുള്ളതു് കുറച്ചുദിവസം കഴിഞ്ഞു്, എല്ലാം തൃപ്പാദത്തിൽ വിടകൊണ്ടുകൊള്ളാൻ കൽപനയുണ്ടാകണം.”

മഹാരാജാവു്
“നന്തിയത്തുണ്ണിത്താന്റെ മകനെ കണ്ടിട്ടു് വല്ല കാര്യവുമുണ്ടെങ്കിൽ, അങ്ങനെ ചെയ്തുകൊള്ളാം. വിരോധമില്ല. അവൻ നമ്മുടെ കൈയിൽനിന്നൊഴിഞ്ഞെങ്കിലേ ശുഭം ഉണ്ടാവൂ.”

സാഭിപ്രായമായ ഈ അനുമതിയെ അരുളിച്ചെയ്തു്, മഹാരാജാവു് നടകൊണ്ടു. രാമയ്യൻ മുഖേനയുണ്ടായ തന്റെ അപേക്ഷയ്ക്കു് രാജാനുവാദം ഇത്ര ലാഘവത്തിൽ ലഭിച്ചതുകൊണ്ടു് തന്റെ പ്രത്യക്ഷവൈകുണ്ഠപ്രഭുവാൽ സവിശേഷം താൻ അനുഗ്രഹിക്കപ്പെട്ടു എന്നും, മീനാക്ഷിയെ സംബന്ധിച്ചുള്ള തന്റെ ശ്രമോദ്ദേശ്യത്തെ അവിടന്നു് ദുർവ്യാഖ്യാനം ചെയ്യാതെ സൂക്ഷ്മബുദ്ധ്യാ ധരിച്ചിരിയ്ക്കുന്നു എന്നും കേശവ പിള്ള മോദിച്ചു.

മദ്ധ്യാഹ്നഭക്ഷണത്തിനായി കേശവ പിള്ള തന്റെ ഭവനത്തിൽ ചെന്നപ്പോൾ അവിടേയും മോദകരമായ ഒരു വിശേഷസംഭവമുണ്ടായി: തന്റെ നവസുഹൃത്തായ പക്കീർസായും, അണ്ണാവയ്യന്റെ കണക്കുകളോടുകൂടി ആ ബ്രാഹ്മണന്റെ കാര്യസ്ഥന്മാരും അവിടെ കാത്തുനിന്നിരുന്നു. അയാളോടു് ഇടപാടുകൾ ഉള്ളതിൽ ഒരു പ്രമാണിക്കു് കേശവ പിള്ളയെ മാത്രമേ വിശ്വാസമുള്ളു എന്നും ആ പുള്ളിയുടെ പേർ പുറത്തു പറയുന്നതു് അദ്ദേഹത്തിനു് സമ്മതമല്ലെന്നും, അതുകൊണ്ടു് തന്നാണ്ടത്തെ കണക്കുകൾ അത്രയും ഒന്നു് പരിശോധിച്ചു്, പ്രധാനപുള്ളികൾ സംബന്ധിച്ചു് അങ്ങോട്ടുമിങ്ങോട്ടുമുള്ള കടപ്പാടിന്റെ ആകത്തുക ഒന്നു വരുത്തിക്കൊടുക്കണമെന്നും ആ കാര്യസ്ഥന്മാർ അപേക്ഷിച്ചു. സേവിക്കാൻ സങ്കൽപിക്കപ്പെടുന്ന ദൈവം പ്രത്യക്ഷനാകുന്നപോലെ ഈ സന്ദർഭം തനിക്കു് കിട്ടിയതു് അപാരദൈവയോഗമാണെന്നു് സന്തോഷിച്ചു്, ഝടിതിയിൽ ഭക്ഷണവും കഴിച്ചു്, കേശവ പിള്ള തനിയ്ക്കു് കണക്കുവിഷയത്തിലുള്ള സവ്യസാചിത്വത്തെ അത്യന്തം കർണ്ണനീരസമായുള്ള ഒരു നാസാമുരളലോടുകൂടി പ്രയോഗിച്ചുതുടങ്ങി. ആ പരിശോധനയിൽ കേശവ പിള്ളയുടെ ബുദ്ധിയിൽ ചില ഫലദർശനങ്ങൾ അത്ഭുതസംഗതികളായി പതിഞ്ഞു. ഒന്നാമതായി, താൻ സംശയിച്ചിരുന്നതിനു് വിപരീതമായി ഹരിപഞ്ചാനനന്റെ നാമധേയം ആ ഓലച്ചുരുണകളിൽ എങ്ങുംതന്നെ കാൺമാനില്ലായിരുന്നു. രണ്ടാമതായി, കേശവൻകുഞ്ഞു് ആ ബ്രാഹ്മണനോടു് കടപ്പെട്ടിട്ടില്ലെന്നു് മാത്രമല്ല, കണക്കിൻപ്രകാരം ആ വാണിജ്യസംഘം നന്തിയത്തേയ്ക്കു് പതിമൂവായിരം രാശിയിൽ കൂടുതൽ കടപ്പെട്ടിട്ടുമുണ്ടു്. മൂന്നാമതും മുഖ്യവുമായി, പേർ പറയാതെ ഒരു പുള്ളിയിൽ പറ്റും വരവും എഴുതി അയ്യായിരം വരാഹനോളം അണ്ണാവയ്യനു് വസൂലാകേണ്ടും മുതലായി നിൽപ്പു് എഴുതിയിരിക്കുന്നു. പൂജ്യപ്പേരിട്ട പുള്ളി പൂജ്യനായ ഹരിപഞ്ചാനനനായിരിയ്ക്കണമെന്നു് കേശവ പിള്ള അനുമാനിച്ചു. മൂന്നാമത്തെപ്പേരിലുള്ള ആകത്തുക കേട്ടപ്പോൾ, അവ്യക്തമായ ചില ക്ഷോഭങ്ങളോടുകൂടി പാക്കീർസാ കൈ തിരുമ്മി. തന്റെ സ്വകാര്യനിരൂപണത്തെ പരേംഗിതഗ്രാഹിയായ അവന്റെ മനോദർപ്പണം സൂക്ഷ്മഗ്രഹണംചെയ്തു എന്നും കേശവ പിള്ള വ്യാഖാനിച്ചു. ഇങ്ങനെ ഒരു സംഭവമുണ്ടായതു് തനിയ്ക്കു് അന്നു് രണ്ടാമത്തെ മഹാഭാഗ്യോദയമെന്നു് കേശവ പിള്ള പ്രമോദിച്ചപ്പോൾ അവിടെ കൂടിയിരുന്ന സകലരുടേയും കർണ്ണങ്ങളും കണ്ണുകളും പൊടിയുംവണ്ണം ഒരു മിന്നൽ, ഇടിരവത്തോടുകൂടി അടുത്തുള്ള അനേകം നാളികേരവൃക്ഷങ്ങളെ ഏകസമയത്തു് ഭസ്മീകരിച്ചു. താൻ സന്തോഷിച്ചതിനു് വിപരീതമായി ദൈവവിരോധലക്ഷണം കാണപ്പെടുകയാൽ കേശവ പിള്ളയുടെ മനസ്സു ചഞ്ചലപ്പെട്ടു. കടിഞ്ഞാണിൽ നിൽക്കാത്ത അശ്വത്തെ ശാസനംചെയ്യുംപോലെ പക്കീർസാ ആ സംഹാരശക്തിപ്രദർശനത്തിൽ സഹൃദയത്വം കൊണ്ടോ, അന്തരീക്ഷകോപത്തിനു പ്രതിക്രാധമായോ ഹിന്ദുസ്ഥാനിയിൽ ചില ഉദ്ഗാരങ്ങളെ ഘോഷിച്ചു.

അന്നസ്തമിച്ചു് നാലഞ്ചുനാഴിക ഇരുട്ടിയപ്പോൾ കേശവ പിള്ള കേശവൻകുഞ്ഞിന്റെ കാരാഗൃഹത്തിലേയ്ക് പുറപ്പെട്ടു. ബന്ധനസ്ഥനെ കാത്തുനിന്നിരുന്ന കുഞ്ചൂട്ടക്കാർ രാജമതം അറിഞ്ഞിരുന്നതുപോലെ കേശവ പിള്ളയെ കണ്ടമാത്രയിൽത്തന്നെ ആ ഉദ്യോഗസ്ഥനെ ആദരപൂർവ്വം അകത്തേയ്ക്കു് കൂട്ടിക്കൊണ്ടുപോയി, പ്രകാശിച്ചെരിയുന്ന ദീപത്തിന്റെ സമീപത്തു്, ഗ്രന്ഥരസാനുഭൂതിയിൽ ലയിച്ചിരുന്ന കേശവൻകുഞ്ഞിന്റെ മുമ്പിൽ പ്രവേശിപ്പിച്ചു. ഓരോ സ്ഥലങ്ങളിൽവച്ചു് കാണുകമാത്രംകൊണ്ടുള്ള പരിചയക്കാരായ ആ രണ്ടു പേരും ആ സമാഗമത്തിൽ മുഖത്തോടുമുഖം നോക്കി അനന്തരകരണീയമായുള്ള മര്യാദയെക്കുറിച്ചു് വിവേകശൂന്യന്മാരായതുപോലെ സ്ഥിതിചെയ്തു. ഊർജ്ജിതവും കഠിനവുമായുള്ള മഹാരാജാജ്ഞയെ അനുസരിച്ചു് തന്നെ ബന്ധനത്തിലാക്കിയിരിക്കുന്ന സ്ഥിതിക്കു് അന്യനായ ഒരു പുരുഷന്റെ ആഗമനം തനിക്കു് അനിഷ്ടമായുള്ള ഫലത്തെ സൂചിപ്പിക്കുന്നു എന്നു് കേശവൻകുഞ്ഞു് പ്രഥമത്തിൽത്തന്നെ വിചാരിച്ചു. എന്നാൽ മഹാരാജാവിനോടുണ്ടായ സംഭാഷണത്തിൽ നാമപ്രസ്താവനമുണ്ടായ കേശവ പിള്ളയാണു് പോന്നിരിക്കുന്നതെന്നു് കണ്ടപ്പോൾ മര്യാദയെ ലംഘിക്കുന്നതു് വിഹിതമല്ലെന്നു് വിചാരിച്ചു് ആ യുവാവു് എഴുന്നേറ്റു് കേശവ പിള്ളയെ ഇരിക്കുന്നതിനു് സൽക്കരിച്ചു. മാമാവെങ്കിടനാൽ തനിയ്ക്കു് സങ്കൽപിക്കപ്പെട്ട കന്യകയുടെ കാമുകന്റെ സുഭഗത കണ്ടു് കേശവ പിള്ള പരമാത്ഭുതവശനായി, മന്ദസ്മിതത്തോടുകൂടി അയാളുടെ ഹസ്തഗ്രഹണംചെയ്‌വാൻ ഉദ്യമിച്ചു. “തൊടരുതു്, ചോര പുരണ്ട കൈയല്ലയോ?” എന്നു് പറഞ്ഞുകൊണ്ടു് കേശവ പിള്ളയ്ക്കു് അസംബന്ധമെന്നു് തോന്നിയ ഒരു ധാർഷ്ട്യത്തോടുകൂടി കേശവൻകുഞ്ഞു് കൈകളെ പിൻവലിച്ചു. കേശവൻകുഞ്ഞിന്റെ കഷ്ടാവസ്ഥയെക്കുറിച്ചു് സഹതാപത്തോടുകൂടി “ചിലതു പറവാനുണ്ട് – അതിനാണു് ഞാൻ വന്നിരിക്കുന്നതു്.” എന്നു് കേശവ പിള്ളയുടെ ഭാഗം സംഭാഷണാരംഭിച്ചു.

കേശവൻകുഞ്ഞു്
“അന്യചിത്തം അറിക ബഹുരസമാണു്. ഞാൻ പഠിക്കുന്ന കാവ്യങ്ങളും ശാസ്ത്രങ്ങളും – ഈ ഗ്രന്ഥത്തിൽ അടങ്ങിയതും – എല്ലാം ഓരോ മഹാന്മാരുടെ മനോധർമ്മങ്ങളാണു്. നിങ്ങടേതു് അറിവാനും എനിയ്ക്കു് കൗതുകമുണ്ടു്; തുടങ്ങണം.”

താൻ ഒരു ചിത്തഭ്രമക്കാരന്റെ പൂർവ്വാപരസംബന്ധവിഹീനമായ ജൽപനത്തിന്റെ ശ്രോതാവായി ഭവിച്ചിരിക്കുന്നുവോ എന്നു് കേശവ പിള്ള സ്വല്പനേരം സംശയിച്ചു. എങ്കിലും, കേശവൻകുഞ്ഞിന്റെ ഓരോ പദങ്ങളിലും സ്ഫുരിച്ച ആക്ഷേപരസം വക്താവിന്റെ ചിത്തത്തെ ചലിപ്പിക്കുന്ന വ്യഥാധിക്യത്തിൽനിന്നു് ഉദ്ഭൂതമെന്നു തോന്നുകയാൽ കേശവ പിള്ള ക്ഷമാപരനായി, മൗനത്തെ അനുഷ്ഠിച്ചു. കേശവൻകുഞ്ഞു് തന്റെ ഉക്തികളുടെ നീരസത്വം സകാരണമല്ലെന്നു് പശ്ചാത്തപിച്ചു് വീണ്ടും കേശവ പിള്ളയെ ഇരിക്കുന്നതിനു് ക്ഷണിച്ചു. ദീപത്തിന്റെ ഓരോ പാർശ്വത്തിലായി ആ രണ്ടുപേരും ഇരുന്നപ്പോൾ അവരുടെ ആകൃതികൾ സൃഷ്ടിമഹിമ അതിന്റെ പരമോകൃഷ്ടതയിലും എങ്ങനെ വ്യത്യാസസംകലിതമായിരിക്കാമെന്നു് അത്ഭുതമായി ദൃഷ്ടാന്തീകരിച്ചു. തുല്യവയസ്കരും ഏകനാമധനന്മാരും ആയ ആ യുവാക്കൾ സൗന്ദര്യത്തിലും ഒന്നുപോലെ അഗ്രനിലയന്മാരായിരുന്നുവെങ്കിലും ഒരാളിന്റെ സൗന്ദര്യം ക്ഷാത്രമായ നായകത്വത്തേയും, മറ്റേ ആളിന്റേതു് പ്രശാന്തബ്രാഹ്മണ്യതേജസ്സിനേയും അനുകരിച്ചു. കേശവ പിള്ളയുടെ അംഗസൗഷ്ഠവം പ്രൗഢവും ആദരണീയവും, കേശവൻകുഞ്ഞിന്റെ കായലാളിത്യം ആകർഷകവും ആരാധനീയവും ആയിരുന്നു. സ്വഭാവത്തിനും ഈ വിധമായുള്ള ഭിന്നത അവർ തമ്മിലുണ്ടായിരുന്നു. കേശവ പിള്ള ബുദ്ധിതേജസ്കനും ലോകതന്ത്രവിദഗ്ദ്ധനും കൃത്യനിഷ്ഠനും സംഖ്യാശാസ്ത്രകുശലനും, കേശവൻകുഞ്ഞു് ആത്മസത്വനും ജ്ഞാനവിഭവനും ധർമ്മൈകദീക്ഷിതനും കാവ്യരസജ്ഞനും, കേശവ പിള്ള സ്വപൗരുഷത്താൽ ദീപ്തനും, കേശവൻകുഞ്ഞു് കുലജനധനയശോധനനും, കേശവ പിള്ള സ്വാശ്രയോദ്ധതനും, കേശവൻകുഞ്ഞു് ഗുരുജനങ്ങൾക്കു് വശംവദനും, കേശവ പിള്ള ദ്രുതകോപിയും, കേശവൻകുഞ്ഞു് അരുന്തുദോക്തിനിപുണനും ആയിരുന്നു. ഇങ്ങനെ ഭിന്നപ്രകൃതന്മാരാണെങ്കിലും, ആ രണ്ടു പുരുഷരത്നങ്ങളും അശ്വിനീദേവന്മാരെപ്പോലെ അവിടത്തെ ദീപപ്രഭാമേഖലയിൽ ശോഭിച്ചു. കേശവ പിള്ള കേശവൻകുഞ്ഞിന്റെ ദുരാപത്തിനെക്കുറിച്ചു് സഹതപിച്ചു. മീനാക്ഷിയുടേയും ചന്ത്രക്കാറന്റേയും സന്നിധിയിൽ ലളിതസ്വഭാവനായിരുന്ന കേശവൻകുഞ്ഞു്,

“ത്രിഭുവനംതന്നിലൊരുവനുണ്ടോ ചൊ-
ല്ലഭിമാനക്ഷയമനുഭവിയാതെ”

“അങ്ങനെ നടക്കും ലോകം” എന്നു് അർജ്ജുനനോടുള്ള വേദവ്യാസവചനത്തെ പ്രമാണമാക്കി തന്റെ താപസഹനതയെ പൗരുഷത്തോടുകൂടി പ്രദർശിപ്പിച്ചു.

കേശവ പിള്ള
“അതെന്തെങ്കിലുമാകട്ടെ. ആകപ്പാടെ ഇങ്ങനെ താമസിക്കുന്നതു് നിങ്ങളുടെ അവസ്ഥയ്ക്കും പ്രായത്തിനും സ്ഥിതിക്കും കഷ്ടമല്ലയോ?”
കേശവൻകുഞ്ഞു്
“അതതെ. എന്നാൽ ‘രാമോ യേന വിഡംബിതോപി വിധിനാ ചാന്യേ ജനേ കാ കഥാ’ എന്നൊരു ശ്ലോകമുണ്ടു്.”
കേശവ പിള്ള
(തന്നെ കളിയാക്കുന്നു എന്നുള്ള നീരസത്തോടുകൂടി) “പ്രമാണങ്ങൾ ഒരുവഴി കിടക്കും. ഇതിനു് എളുപ്പത്തിൽ നിവൃത്തിയുണ്ടു്.”
കേശവൻകുഞ്ഞു്
(അസാധ്യമെന്നുള്ള ഭാവത്തിൽ) “നിവൃത്തിയോ? ‘സർവ്വഃ കാലവശേന നശ്യതി നരഃ കോ വാ പരിത്രായതേ.”’

അശ്വഹൃദയമന്ത്രജ്ഞനായ നളനെ അക്ഷഹൃദയജ്ഞനായ ഋതുപർണ്ണൻ തോൽപിച്ചതുപോലെ കേശവൻകുഞ്ഞിന്റെ സംസ്കൃതത്തിനു് തന്റെ ഗണിതവിദ്യാമഹാജാലത്തെ ഒന്നു് പ്രകടിപ്പിക്കയോ എന്നു കേശവ പിള്ള വിചാരിച്ചു. ഇങ്ങനെയുള്ള മത്സരബുദ്ധി ഉണ്ടായതിനിടയിലും ദുഃഖങ്ങളോടു് നിരന്തരപരിചിതനും മഹാമനസ്കനുമായ ആ യുവാവു് കേശവൻകുഞ്ഞിന്റെ ദുരാപത്തിൽ അനുകമ്പാർദ്രനായി പിന്നേയും തന്റെ കാര്യവാദത്തെ തുടർന്നു: “നിങ്ങൾ വിദ്വാനാണല്ലോ -”

കേശവൻകുഞ്ഞു്
“നിങ്ങൾ കുറഞ്ഞ വിദ്വാനോ? ഭോജൻ, വിക്രമാർക്കൻ, പാണ്ഡ്യൻ, അനംഗഭീമൻ, കുസുമേന്ദ്രസാഹി മുതലായ രാജസദസ്യരെ എല്ലാം ഏത്തമിടീക്കാൻപോന്ന ഉദ്ദണ്ഡകേസരിയല്ലയോ നിങ്ങൾ? കാട്ടുരാജനു് കരടകമന്ത്രി!”
കേശവ പിള്ള
(ആശ്ചര്യമായ വിധത്തിൽ ക്ഷമയെ വരിച്ചുകൊണ്ടു്) “പിന്നെ – ആ പേരിനെ വലിച്ചിഴയ്ക്കണ്ട. ചീത്തയാകും.”
കേശവൻകുഞ്ഞു്
“എന്തു്! ഉലകുടയപെരുമാള് ഉലകുടപെരുമാൾതന്നെ, അപ്പേരിനെ നമ്മുടെ ശണ്ഠയിൽ കൊണ്ടുവരികേ! – ഏയ് – ഏയ് –”

‘ഉലകുടപെരുമാൾ വാഴുംകാലം
പല കുടയില്ല ധരിത്രിയിലെങ്ങും
വിലപിടിയാത്ത ജനങ്ങളുമില്ല…’

എന്നൊക്കെ നമ്പ്യാരാശാനും വർണ്ണിക്കുന്നു.”

കേശവ പിള്ള
(ഇയാൾ മാമാവെങ്കിടന്റെ മുട്ടുമുറി എന്നു കുണ്ഠിതപ്പെട്ടുകൊണ്ടു്) “ശ്ലോകവും പാട്ടും വേറെ സാവകാശത്തിലാവാം. ഞാൻ വന്നിരിക്കുന്നതു് കുറച്ചു് ഗുണദോഷം പറവാനാണു്. ഒരു സ്നേഹിതന്റെ നിലയിൽ കേൾക്കാമെങ്കിൽ അതെന്തെന്നു പറയാം –”
കേശവൻകുഞ്ഞു്
“ഗുണപാഠമെങ്കിൽ കേൾക്കട്ടെ. സംസ്കൃതമോ എലക്കണമോ?”

കേശവ പിള്ള: “ഒരു മണിപ്രവാളകാര്യമാണു്. കഴക്കൂട്ടത്തു പിള്ളയുടെ അനന്തമുദ്രമോതിരത്തിന്റെ സംഗതി –”

കേശവൻകുഞ്ഞു്
“അനന്തശയനചരിത്രമാണെങ്കിൽ ബ്രഹ്മാണ്ഡപുരാണത്തിൽ എന്തു പറഞ്ഞിട്ടുണ്ടെന്നു് ഞാൻ പറയാം. ഗരുഡമുദ്രമോതിരത്തിന്റെ കഥ ഗാരുഡപുരാണത്തിലായിരിക്കണം – അതെനിയ്ക്കു് രൂപമില്ല.”
കേശവ പിള്ള
“അനന്തമുദ്ര – ഗരുഡമുദ്രയല്ല. ആ മോതിരത്തെ വിറ്റതെന്തിനു്? ആരു്? അതു് പറഞ്ഞാൽ ഇന്നുതന്നെ വീട്ടിൽ പോകാം.”
കേശവൻകുഞ്ഞു്
“അത്രയും കൊണ്ടു് പോകാൻ ഒക്കൂല്ല. അതു് പറയുമ്പോൾ, അണ്ണാവയ്യനെ കൊന്നതാരു്? എത്ര കുടം ചോരവാർന്നു? ആരു് കവിൾക്കൊണ്ടു? ഏതു ഭീമസേനൻ അടർക്കളത്തിൽ നടനംചെയ്തു? ഈ ചോദ്യങ്ങളെല്ലാം വരും. ഭാരതകഥയേ ആപൽപര്യവസായിയാണു്. രാത്രി സംസാരിപ്പാൻ കൊള്ളുന്ന കഥ വല്ലതുമുണ്ടെങ്കിൽ അഴിയ്ക്കണം.”

ഈ ഉത്തരം കേട്ടു് കേശവ പിള്ള കുറച്ചുനേരം ആലോചനയോടുകൂടിയിരുന്നു. കേശവൻകുഞ്ഞു് പരമാർത്ഥവാദിയാകകൊണ്ടു് ഉത്തരമൊന്നും പറയാതെ ഒഴിയുന്നതാണെന്നും ഞെരുക്കിയാൽ സത്യമായ ഉത്തരം കിട്ടുമെന്നും ഊഹിച്ചു: “നിങ്ങൾ കുറ്റക്കാരനല്ലെന്നു് സ്ഥാപിപ്പാനാണു് എന്റെ ശ്രമം. അതുകൊണ്ടു് തർക്കംകൂടാതെ സത്യം പറയണം. മോതിരം എന്തിനു് വിറ്റു? ആരുടെ വക?”

കേശവൻകുഞ്ഞു്
(അധികമായ പുച്ഛഭാവത്തിൽ) “പത്മനാഭസ്വാമി എപ്പോഴും പള്ളിയുറക്കംകൊള്ളുന്നതെന്തു്? ഇന്നു് എങ്ങാണ്ടോ വീണ ഇടി ആരാണു് വീഴ്ത്തിയതു്? ഇപ്പോൾ ആദിത്യഭഗവാൻ ഉണ്ണുന്നോ ഉറങ്ങുന്നോ?”
കേശവ പിള്ള
“മോതിരത്തോടു് ഒരു സംബന്ധവുമില്ലെന്നു് നടിക്കുന്നതു് പോട്ടെ – നിങ്ങൾ ഉണ്ടാക്കിച്ച പുത്തൻ മോതിരങ്ങളെ എന്തു ചെയ്തു?”
കേശവൻകുഞ്ഞു്
“പാലാഴിമഥനത്തിൽ, വാസുകിയുടെ വാൽച്ചുഴറ്റു തട്ടി, കടന്നുപോയി.”

കേശവ പിള്ള കൊണ്ടുപോയിരുന്ന അംഗുലീയക്കൂട്ടത്തെ എടുത്തു് കേശവൻകുഞ്ഞിനെ കാണിച്ചു. അയാൾ സംഭ്രമത്തോടു് എഴുന്നേറ്റു്, ദൂരത്തു മാറിനിന്നു്, വിദ്വേഷവും പരിതാപവുംകൊണ്ടു്, “കഷ്ടം! ശ്രീപത്മനാഭാ! ഇനി എന്തു് തെളിവു് വേണം? അന്നു് അദ്ദേഹത്തോടുകൂടി സഞ്ചരിച്ചു്, കൊലചെയ്ത രാക്ഷസൻ ഇതാ കാര്യസ്ഥനായി കാര്യമെടുക്കാൻ നടക്കുന്നു. ഞാൻ ബന്ധനത്തിലും വലയുന്നു. ഇതാണു ധർമ്മരാജ്യം! എട്ടുവീട്ടിൽപ്പിള്ളമാർ ഈ നരകത്തിനെ സമുദ്രത്തിൽ മുക്കാത്തതു് കഷ്ടമായിപ്പോയി. തീണ്ടാതെ എണിറ്റു നടക്കൂ. എല്ലാം ഈശ്വരനറിയട്ടേ!” എന്നു ഗർജ്ജിച്ചു. കേശവൻകുഞ്ഞു് തന്നെ കൊലപാതകക്കാരനായി സംശയിച്ചു് സംഭാഷണത്തിൽ കുതാർക്കിതത്വത്തെ അവലംബിച്ചതാണെന്നും, അത്ര പൊടുന്നനവെ ആ മോതിരക്കൂട്ടത്തെ പുറത്തെടുത്തു് അന്ധത്വമായി എന്നും കേശവ പിള്ളയ്ക്കു മനസ്സിലായി. എന്നാൽ തന്റെ യാത്ര കേവലം നിഷ്ഫലമായില്ലെന്നും അയാൾ ആശ്വസിച്ചു. കേശവൻകുഞ്ഞിന്റെ കൗശലവിഹീനമായ ഭാവഭേദവും ശോകസംരംഭവും കണ്ടപ്പോൾ അണ്ണാവയ്യന്റെ വധത്തെ സംബന്ധിച്ചിടത്തോളം അയാൾ നിരപരാധി എന്നും ആ മോതിരക്കൂട്ടം മീനാക്ഷിക്കുവേണ്ടി അയാളാൽ ഉണ്ടാക്കിക്കപ്പെട്ടതെന്നും ആ പരമതന്ത്രജ്ഞനു് ബോദ്ധ്യമായി. കേശവൻകുഞ്ഞിന്റെ പ്രലാപഘോഷം കേട്ടു് ഓടിവന്ന കാവൽക്കാരെ ദൂരത്തു മാറ്റീട്ടു്, ഇങ്ങനെ ഒരു വാഗുപായത്തെ പ്രയോഗിച്ചു: “നിങ്ങളെ രക്ഷിപ്പാനായി നിങ്ങടെ മീനാക്ഷിക്കുട്ടി തിരുവനന്തപുരത്തു വന്നിരുന്നു.”

കേശവൻകുഞ്ഞിന്റെ മുഖം ചെമ്പരുത്തിപ്പൂപോലെ ചുവന്നു് അയാളുടെ ഗാത്രമാസകലം ഒന്നു വിറച്ചു. കൈ രണ്ടും കൊണ്ടു കർണ്ണങ്ങളെ പൊത്തി, മീനാക്ഷിയല്ല ഹരിണാക്ഷിപരം ആയാലും കേശവ പിള്ളയുടെ പിന്നീടുണ്ടായ ഭാഷണങ്ങൾക്കു മറുപടിപറയാതെ നിലകൊണ്ടു. ഹരിപഞ്ചാനനന്റെ നേർക്കുപോലും ജയത്തെ പ്രാപിച്ചുവരുന്ന കേശവ പിള്ളയുടെ സാമർത്ഥ്യം ശുദ്ധമനസ്കനും അകൗശലനുമായ ഈ യുവാവിന്റെ സംഗതിയിൽ വിപരീതഫലകമായി ഭവിച്ചു. മോതിരവിക്രയത്തേയും മീനാക്ഷിയുടെ പരമാർത്ഥത്തേയും കുറിച്ചു് കേശവൻകുഞ്ഞിന്റെ അന്തർഗ്ഗതം അറിവാൻ കഴിഞ്ഞില്ല. എന്നുമാത്രമല്ല, താൻ അയാളുടെ വിദ്വേഷസാധനവും ആയിത്തീർന്നു പോയതുകൊണ്ടു്, കേശവ പിള്ള ശേഷിച്ചിടത്തോളം പ്രാഗത്ഭ്യവും കൊണ്ടു മടങ്ങുകതന്നെ എന്നു നിശ്ചയിച്ചു. എങ്കിലും, പോകുന്നതിനുമുമ്പായി ഇങ്ങനെ ഒരു പ്രശ്നം കൂടി ചെയ്തു: “ഹേ! ഈ പുനത്തിൽ കിടന്നു കുടുങ്ങാതെ പുറത്തു ചാടാൻ കള്ളി കാട്ടിത്തന്നാലോ?”

കേശവൻകുഞ്ഞു്
“ആ ചോദ്യം വരുമെന്നു്, നിങ്ങൾ വന്നപ്പോൾ ഞാൻ കരുതി. അതിനുത്തരം തയ്യാറുണ്ടു്. തമ്പുരാന്റെ പള്ളിയാന്ദോളത്തിൽ കയറ്റി, പുള്ളിപ്പട്ടാളവും, കൊടി കുടതഴ ആലവട്ടം വെഞ്ചാമരം ഭണ്ഡാരം – ഈ പരിവാരങ്ങളോടുകൂടി എന്നെ യാത്രയാക്കാമെങ്കിൽ, ഞാൻ ചാടിയല്ല, പറന്നുതന്നെ പോരാം.”

ഈ വാചകം പൂർത്തിയാകുന്നതിനുമുമ്പിൽ, തനിക്കു് കിട്ടിയടത്തോളം ലക്ഷ്യവുംകൊണ്ടു്, എല്ലാം അടുത്ത ദിവസം ശരിയാക്കിക്കൊള്ളാം എന്നുള്ള അന്തർഗ്ഗതത്തോടുകൂടി, കേശവ പിള്ള അവിടെ നിന്നും തിരിച്ചു. ഈ രണ്ടു യുവാക്കന്മാരുടേയും ഒടുവിലത്തെ ചിന്തകൾക്കു് വിപരീതമായി ‘ദൈവം അന്യത്ര ചിന്തയേൽ’ എന്നു പരിണമിച്ചതും ആ രാത്രിയിലെ ഒരു സംഭവംതന്നെ ആയിരുന്നു. കേശവ പിള്ള ആ ഭവനത്തിൽനിന്നു പുറത്തേയ്ക്കുള്ള പടിക്കലെത്തിയപ്പോൾ, അർദ്ധനിദ്രയിൽ തല മാറോടു കുനിച്ചും, കാൽ നീട്ടിയും ‘ല’കാരരൂപമായി, ഇരുട്ടുകൊണ്ടു് തിരിച്ചറിവാൻ പാടില്ലാത്തതായ ഒരു കൃഷ്ണസത്വം ഇരിക്കുന്നതു് കണ്ടു. അയാൾ അതിനെ ഗണ്യമാക്കാതെ തന്റെ വാസസ്ഥലം നോക്കി നടന്നു തുടങ്ങിയപ്പോൾ ആ സത്വം അയാളെത്തുടർന്നു്, “വവറും വയിച്ചോണ്ടു്, കണ്ട പെണ്ണുങ്ങൾക്കുവേണ്ടി, അവരെ നായമ്മാർക്കു് ഒതവാൻ നടന്നാ, മറ്റൊള്ളവരു്, ഉയിരുമടക്കി, എങ്ങനെ വീട്ടിക്കെടക്കും? കാലമോ പൊല്ലാക്കാലം – ഒള്ള അലവറയെല്ലാം കെടന്നു് ഇന്നലെ അട്ട്റാസിച്ചതു് ആരും കേട്ടില്ലിയോ? ഇന്നു നേരമല്ലാനേരത്തു് – എങ്ങെല്ലാം ഞാൻ തപ്പരവി” എന്നു പുലമ്പിയപ്പോൾ, തന്നെ നിഷ്കാമമായി സ്നേഹിക്കുന്ന ഒരു ബന്ധുവെങ്കിലുമുണ്ടെന്നു് കേശവ പിള്ള സമ്പ്രീതനായി.