close
Sayahna Sayahna
Search

ഉത്തരാഖ്യാപനം


ധർമ്മരാജാ

ധർമ്മരാജാ
Dharmaraja-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി ധർമ്മരാജാ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1913
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് മാർത്താണ്ഡവർമ്മ


ഉത്തരാഖ്യാപനം

പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർസംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു് എന്നു് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാര്യഗ്രഹണേച്ഛുക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിന്റെ സവിസ്തരമായ വിവരങ്ങളെ രാജഭൃത്യപ്രധാനന്മാരുടെ ഹൃദന്തങ്ങൾ നിഗൂഹനം ചെയ്തു. ഇവരും ഈ ബദ്ധജിഹ്വത്വംകൊണ്ടു്, കാപഥവർത്തിയായ ഒരു ഉഗ്രബുദ്ധിയുടെ ശ്രമപരിണാമത്തിൽനിന്നു് ഗ്രാഹ്യമായുള്ള ദൃഷ്ടാന്തപാഠം വിസ്മൃതി കുടീരങ്ങളിൽ സംഗ്രാഹ്യങ്ങളായി വിദ്രവത്തെ പ്രാപിച്ചു.

രാജഭടന്മാരാൽ പിടിക്കപ്പെട്ട ഭൈരവന്റെ സാക്ഷ്യം ഹരിപഞ്ചാനനകൗടില്യങ്ങളെകുറിച്ചു് കേശവ പിള്ളയ്ക്കു് അനുപദം ഉണ്ടായ അനുമാനദർശനങ്ങളെ സ്ഥിരപ്പെടുത്തി. ഉഗ്രശാന്തന്മാരായ സന്താനയുഗളത്തെ അവരുടെ അച്ഛൻതന്നെ മാതൃരക്ഷണത്തിൽനിന്നു് തസ്കരിച്ചു്, ബ്രാഹ്മണരായ ഓരോ കലാവിദഗ്ദ്ധന്മാരെക്കൊണ്ടു് ബ്രഹ്മചര്യവും യോഗചര്യവും നിവർത്തിപ്പിച്ചു്, ആദ്യം ഉഗ്രൻ മുഖേന തിരുവിതാംകൂർ സംസ്ഥാനസ്ഥിതികളുടെ പരിശോധനം സാധിച്ചു. അനന്തരം അഷ്ടഗൃഹശക്തിയുടെ ഉദ്ധാരണവും പുനഃസ്ഥാപനവും ചെയ്‌വാനായി പുത്രദ്വന്ദ്വത്തേയും മഹോപദേശസഹിതം നിയോഗിച്ചു. രാജ്യതൃഷ്ണാവശനായ ഹൈദർ കേരളഗ്രസനത്തിനു് ഒരുമ്പെടുന്ന വൃത്താന്തത്തെ ഗ്രഹിച്ച ജ്യേഷ്ഠഹരിപഞ്ചാനനൻ, ആ മഹാരാജാവിനെക്കണ്ടു് അവിടത്തെ ചാരസ്ഥാനത്തിനു് അധികൃതനായി. എന്നാൽ, അതിതന്ത്രകുശലനായിരുന്ന ഹൈദർ ആലിഖാൻ നവാബ് വിശ്വസനീയരായ ചില മഹമ്മദീയപ്രധാനന്മാർ മുഖേന ഹരിപഞ്ചാനനചാരന്റെ ഗതികളെ സൂക്ഷിച്ചുകൊള്ളുന്നതിനു് വിശേഷാൽ ഒരു പ്രണിധിയെക്കൂടി നിയോഗിച്ചു. ഇങ്ങനെ നിയമിപ്പെട്ടതു് നമ്മുടെ വൃദ്ധസിദ്ധൻ ആയിരുന്നു. വൃദ്ധസിദ്ധന്റെ ജന്മസിദ്ധമായ കായഗരിമയും സ്വഭാവപ്രഭുതയും വൈശിഷ്യവും ഹൈദർമഹാരാജാവിന്റെ അഭിമാനത്തേയും വിശ്വാസത്തേയും സമ്പാദിച്ചു. ആ പ്രണിധിയുടെ റിപ്പോർട്ടുകൾക്കു് അദ്ദേഹം അന്യൂനാദരത്തോടു് അനുമതികൾ നൽകിവന്നിരുന്നു. മഠാധിപന്റെ നിലയിൽ പുറപ്പെട്ട ഹരിപഞ്ചാനനനു്, ഹൈദർ മഹാരാജാവിന്റെ പ്രധാനകാര്യസ്ഥന്മാർ അണ്ണാവയ്യനെ ബാങ്കറായി ഏർപ്പെടുത്തിക്കൊടുത്തു. വൃദ്ധസിദ്ധന്റെ സാഹചര്യത്താൽ ഹരിപഞ്ചാനനന്റെ സ്വേച്ഛാവിഷവാതം ഏറെക്കുറെ പ്രതിബന്ധിക്കപ്പെട്ടു. സർവവന്ദ്യശ്രീമാനായ മഹാരാജാവിനും, പടത്തലവരുടെ കൃപാഭാജനമായ കേശവ പിള്ളയ്ക്കും ഹരിപഞ്ചാനനനിൽനിന്നു് അത്യാപത്തുണ്ടാകാതെ വൃദ്ധസിദ്ധന്റെ ശക്തങ്ങളായ കരങ്ങൾ ഗൂഢമായും നിരന്തരമായും ത്രാണനംചെയ്തു.

രാജഭണ്ഡാരത്തിൽനിന്നുണ്ടായ അനന്തമുദ്രമോതിരത്തിന്റെ അവധാരണം കേശവ പിള്ളയുടെനേർക്കു് സംശയത്തെ ജനിപ്പിക്കാനായി ഹരിപഞ്ചാനനൻതന്നെ നിവർത്തിച്ചതാണെന്നും, സന്ദർഭം ആവശ്യപ്പെട്ടാൽ അണ്ണാവയ്യനേയും കുടുക്കിലാക്കാൻവേണ്ടി ആ ബ്രാഹ്മണനെ ഏൽപിക്കുന്നതിനു് മറ്റൊരു അനന്തമുദ്രമോതിരത്തെ ഹരിപഞ്ചാനനൻ തന്റെപക്കൽ ഏൽപിച്ചിരുന്നു എന്നും, ആ വധരാത്രിയിലും ശ്രീവരാഹക്ഷേത്രത്തിന്റെ പുരോഭാഗവീഥിയിൽ വച്ചും, ആ ബ്രാഹ്മണന്റെപക്കൽ താൻ അതിനെ കൊടുത്തപ്പോൾ ചന്ദ്രികാസഹായംകൊണ്ടു് ബ്രാഹ്മണൻ മോതിരം മാറ്റപ്പെട്ടിരിക്കുന്നതായി അറിഞ്ഞു് ഹരിപഞ്ചാനനനെ രാജദ്രോഹിയെന്നും മറ്റും അപഹസിച്ചതിനാൽ അയാളുടെ അന്തം താൻ വരുത്തിയതാണെന്നും, തന്റെ അച്ഛനെ ചന്ത്രക്കാറൻ വധിച്ചതിലേക്കു് കേശവൻകുഞ്ഞിനെ മരിക്കുമാറു് ബന്ധനസ്ഥനാക്കി ദ്രോഹിക്കയും, അതുകൊണ്ടും തൃപ്തിയാകാതെ, പിതൃഹന്താവിനെത്തന്നെ വധിക്കുന്നതിനു് ശ്രമിച്ചതിൽ അയാളുടെ പൈശാചത്വം കണ്ടു് താൻ തോറ്റു് മണ്ടി എന്നും മറ്റും രാജാധികാരികളുടെ മുമ്പിൽ ഭൈരവൻ മൊഴികൊടുത്തു് നിയമകൽപിതമായ അഗ്ര്യദണ്ഡനത്തെ സഹിച്ചു. ഈ കഥകൾ പ്രാഡ്വിപാകന്മാരുടെ കുട്ടിമങ്ങൾക്കടിയിൽ ആഭിചാരനിർമ്മാല്യങ്ങൾ എന്നപോലെ നിക്ഷേപിക്കപ്പെട്ടു. ഹരിപഞ്ചാനനവാടത്തിന്റെ ഒരുഭാഗത്തു് അനന്തരകാലീനനായ ഒരു സംഗീതപ്രവീണന്റെ ഹരികഥാമണ്ഡപം സ്ഥാപിക്കപ്പെട്ടതുകൊണ്ടു്, ആ സ്ഥലത്തിന്റെ മാലിന്യം മുഴുവൻ ദുരീകരിക്കപ്പെട്ടു. അണ്ണാവയ്യന്റെ കുണ്ഡലങ്ങൾ അയാളുടെ വിധവയ്ക്കു് തിരിച്ചുകൊടുക്കപ്പെട്ടു. അതുകളുടെ പ്രഭാതിശയപൂർണ്ണിമകൊണ്ടു് വിശ്രുതമായ ഒരു കോടീശ്വര കുടുംബത്തെ ഇന്നും മാണിക്യൈശ്വരപ്രഭാവത്താൽ അനുഗ്രഹിക്കുന്നുപോലും.

വൃദ്ധസിദ്ധന്റെ കഥ ചുരുക്കമായിരുന്നു. ഇദ്ദേഹം ഭർത്താവെന്നുള്ള സ്ഥാനത്തിൽ, ബുദ്ധിസംയുക്തനായ ഒരു കുഞ്ചുത്തമ്പിതന്നെ ആയിരുന്നു. കായപരിചിതിയും ദേഹബലവുംകൊണ്ടു് സൃഷ്ടിശക്തിയാൽ അദ്വിതീയനായി അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിലും, മനഃക്ലേശത്തിൽ ഒട്ടുംതന്നെ സഞ്ചയിക്കപ്പെട്ടിരുന്നില്ല. മാങ്കോയിക്കൽ കൊച്ചുകുറുപ്പായി ജനിച്ചു്, മാർത്താണ്ഡൻ വലിയപടവീട്ടിൽ തമ്പിയായി രാജസമക്ഷസേവകനായി വർത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ ഈ ന്യൂനതയ്ക്കു് ഭാര്യയായ കൊച്ചുമ്മിണിക്കുട്ടിയാൽ പരിഹസിക്കപ്പെട്ടും മാർത്താണ്ഡവർമ്മമഹാരാജാവിനാലും പടത്തലവരാലും ശാസിക്കപ്പെട്ടും പോന്നിരുന്നു. ഇതുകൾ ഈ സന്ദർഭത്തിൽ ദുസ്സഹമായിത്തീരുകയാൽ, അദ്ദേഹം തന്റെ ഉദ്യോഗത്തേയും ഭാര്യയേയും ഉപേക്ഷിച്ചു് സ്വരാജ്യസമുദായരംഗങ്ങളിൽനിന്നു് നിഷ്ക്രാന്തനായി. എന്നാൽ തന്റെ അപഹാസകരെ പ്രത്യപഹസിപ്പാൻ ശക്തമാക്കുന്ന ഒരു വിദ്യയെ ഗ്രഹിച്ചു്, എന്തെങ്കിലും ഒരു വിജയകൃത്യംകൊണ്ടു് പടത്തലവരുടെയും സ്വകളത്രത്തിന്റെയും വിശേഷ സമ്മാന്യതയെ വരിപ്പാനായി, അദ്ദേഹം മർമ്മവിദ്യാചതുരനായ മായപ്പൊടിമലുക്കുവിനു് ശിഷ്യപ്പെട്ടു് ആ ഗുരുകുലവാസകഷ്ടങ്ങളേയും അനുഷ്ഠിച്ചു്, ആ അപൂർവകലയിൽ സമഗ്രപടുത്വം സമ്പാദിച്ചു. ബഹുജനങ്ങൾക്കു് സൂക്ഷ്മദർശനലബ്ധി കിട്ടീട്ടില്ലാതിരുന്ന ആ തസ്കരവിദ്വാന്റെ നിര്യാണത്തിൽ, അയാളുടെ നാമത്തെ വിനോദാർത്ഥം ധരിച്ചു്, മഹമ്മദീയജനസംഹതിയുടെ ഇടയിൽ പരമ ബന്ധുവും പരമോപകാരിയുമായി കുറച്ചുകാലം കഴിച്ചു്, പോക്കു് മൂസാമരക്കായരുടെ പരമമിത്രമായിത്തീർന്നു്, പരദേശസഞ്ചാരങ്ങളും ചെയ്തു് തന്റെ വിശിഷ്ടങ്ങളായ മർമ്മവിദ്യാപ്രയോഗങ്ങൾകൊണ്ടു് മഹാപ്രഭുജനങ്ങളുടേയും മഹജ്ജനങ്ങളുടേയും അഭിമതിയും മഹാബിരുദങ്ങളും സമ്പാദിച്ചു്, ഹൈദരുടെ സമക്ഷത്തിൽ പ്രവേശിച്ചു്, ഹരിപഞ്ചാനനസഹചരനായി നിയോഗിപ്പെട്ടു് തിരുവിതാംകൂറിൽ സഞ്ചരിച്ചു. ഹരിപഞ്ചാനനവാടത്തിൽ താമസിക്കുന്ന കാലത്തു് തന്റെ ഭാര്യയുടെ വരണത്തിനു് പ്രഥമകാംക്ഷിയായി പുറപ്പെട്ടിരുന്ന ഉമ്മിണിപ്പിള്ള രണ്ടാംസ്വയംവരകാംക്ഷിയായും യത്നിക്കുന്നു എന്നറിഞ്ഞു് ആ ചപലന്റെ ചാപല്യങ്ങളെ വൃദ്ധസിദ്ധൻ സൂക്ഷിച്ചു. കേശവ പിള്ളയുടെ നാമത്തെ ആ സ്ത്രീയുടെ നാമത്തോടു് ഉമ്മിണിപ്പിള്ള സംഘടിപ്പിച്ചുവന്നതു് വൃദ്ധസിദ്ധൻ ധരിച്ചു്, പരമാർത്ഥസ്ഥിതി അറിയുന്നതിനായി പക്കീർസായുടെ വേഷത്തിൽ ചെമ്പകശ്ശേരിയിലെ ഗാഢമിത്രമായ കേശവ പിള്ളയുടെ സഹകാരിയായി. അതിന്റെ പരിണാമം ആ യുവാവിന്റെ ദൃഢധാർമ്മികത്വത്തെ ധരിച്ച വൃദ്ധസിദ്ധൻ അയാളുടെ ആത്മമിത്രമായിത്തീർന്നു് അയാൾക്കു് അപ്പൊഴപ്പോൾ വേണ്ട അറിവുകളും ആജ്ഞകളും കൊടുത്തു് മഹാവിജയിയാക്കിയതായിരുന്നു. ഉമ്മിണിപ്പിള്ളയുടെ വധകർമ്മസമയത്തു് ആ സ്ഥലത്തുകൂടി എത്തിയിരുന്ന വൃദ്ധസിദ്ധൻ ഹരിപഞ്ചാനനനോടുള്ള സഖ്യത്തെ ഖണ്ഡിച്ചു്, ആ അപനയവൃത്താന്തം ഹൈദർമഹാരാജാവു് ധരിപ്പാനായി അടുത്ത ദിവസംതന്നെ ഒരു ലേഖനത്തെ അയച്ചു. ഹരിപഞ്ചാനനന്റെ ലേഖനം ഹൈദർസമക്ഷത്തിൽ എത്തുന്നതിനുമുമ്പായി ധരിപ്പിക്കപ്പെട്ടതു് വൃദ്ധസിദ്ധന്റെ നിവേദനപത്രമായിരുന്നു. കേശവൻകുഞ്ഞിന്റെ അപഹരണം ഹരിപഞ്ചാനനനാൽ ചെയ്യപ്പെട്ടു എന്നു് വൃദ്ധസിദ്ധൻ ഊഹിച്ചു എങ്കിലും, ആ യുവാവിനു് ആ ബന്ധനംകൊണ്ടു് യാതൊരാപത്തുമില്ലെന്നും വൃദ്ധസിദ്ധൻ അനുമാനിച്ചിരുന്നു. വൃദ്ധസിദ്ധനു് ഹരിപഞ്ചാനനന്റെ കുടുംബസ്ഥിതിപരമാർത്ഥങ്ങളെക്കുറിച്ചു് യാതൊരറിവും സംശയവും ആദ്യത്തിൽ ഇല്ലായിരുന്നു. എന്നാൽ, ഹരിപഞ്ചാനനൻ തന്റെ ജന്മഭൂസ്നേഹംകൊണ്ടു് കഴക്കൂട്ടത്തെ യാത്രയിലും വൃദ്ധയെ സന്ദർശനംചെയ്തപ്പോഴും, പിന്നീടു് കുപ്പശ്ശാരെ കണ്ട സന്ദർഭങ്ങളിലും പ്രകടിപ്പിച്ച മൈത്രീസൂചനങ്ങളിൽനിന്നു് അയാൾ ചിലതെല്ലാം ഊഹിച്ചു് വന്നിരുന്നു. അതിന്റെശേഷം ചില അന്വേഷണങ്ങൾ ചെയ്കയും കേശവ പിള്ളയുടെ അന്തർഗ്ഗതങ്ങളറിയുകയും ചെയ്തുകൊണ്ടു് ഹരിപഞ്ചാനനസംഭാഷണങ്ങളേയും ക്രിയകളേയും സൂക്ഷിച്ചപ്പോൾ, പരമാർത്ഥസ്ഥിതി മിക്കവാറും ധരിച്ചു. ഉമ്മിണിപ്പിള്ളയുടെ നിഗ്രഹാനന്തരം വൃദ്ധസിദ്ധൻ ദക്ഷിണദേശസഞ്ചാരംചെയ്തു് ഹരിപഞ്ചാനനശിഷ്യസംഘങ്ങളെ രാജ്യകാര്യവ്യാപാരങ്ങളിൽനിന്നു് പിൻവലിപ്പാൻ ഗുണദോഷിച്ചു. ഈ ഉപദേശം കളപ്രാക്കോട്ടത്തമ്പിയുടെ ഭടജനങ്ങളിലും ഫലിച്ചു. ഭൈരവൻ ഹരിപഞ്ചാനനസേവനത്തെ ഉപേക്ഷിച്ച വൃത്താന്തം അറിഞ്ഞപ്പോൾ, മരുത്വാന്മലയിലെ അവസ്ഥകളെ ആരായുവാൻ വൃദ്ധസിദ്ധൻ പുറപ്പെട്ടു് ഭഗവതിയമ്മയോടു് സംഘടിച്ചതായിരുന്നു. തിരുവനന്തപുരത്തു് മടങ്ങിയെത്തി, കേശവ പിള്ളയുടെ മടക്കത്തെ കാത്തു് പാർത്തു് പക്കീർസായുടെ വേഷത്തിൽ നടക്കുമ്പോൾ, പടത്തലവർക്കു് നേരിടുന്ന ആപത്തിനെക്കുറിച്ചു് മാമാവെങ്കിടനിൽനിന്നു് അറിവു് കിട്ടി. വൃദ്ധസിദ്ധൻ ഝടിതിയിൽ ഓടിയതു് ആര്യശാലയിലുള്ള ഹരിപഞ്ചാനനവാടത്തിലേക്കായിരുന്നു. അവിടെ എത്തി, തന്റെ വൃദ്ധസിദ്ധവേഷത്തെ ധരിക്കുന്നതിനിടയിൽ, ദൈവാധീനവിശേഷംകൊണ്ടു് ഹൈദർ നായികു് മഹാരാജാവിന്റെ മറുപടിക്കൽപന അവിടെ എത്തി. അദ്ദേഹത്തെ പരമോത്സാഹത്തിനും തൽക്കാലശ്രമത്തിൽ വിജയത്തിനും ശക്തനാക്കി.

പടത്തലവരുടെ പുത്രിയുടെ വിരഹദുഃഖശാന്തി ആ മഹതിയുടെ പ്രിയതമലബ്ധികൊണ്ടു് പരിഹരിക്കപ്പെട്ടു്, ചെമ്പകശ്ശേരിയിൽ ഒരു മഹോത്സവം ആയിരിക്കുന്നെങ്കിലും, ആ പ്രഭു അപനീതായുധനായതുകൊണ്ടോ പ്രേക്ഷാവത്തുക്കളായ രണ്ടു് തരുണന്മാർ അപനിയന്ത്രണംകൊണ്ടു് കാപഥാനുയായികളായി അകാലദുർമ്മരണത്തെ തപിച്ചോ, പടത്തലവർ ക്ലാന്തമനസ്കനായി ഭവിച്ചു. ഉഗ്രശാന്തന്മാരുടെ ദേഹത്യാഗഭാരത്തെ മനസ്സിൽ വഹിച്ചുകൊണ്ടും, അദ്ദേഹം ഉണ്ണിത്താന്റെ അപേക്ഷാനുസാരം അടുത്തദിവസം ഉച്ചയോടുകൂടി മന്ത്രക്കൂടത്തെത്തി, തന്റെ വാഗ്ദത്താനുസാരം മീനാക്ഷിയുടെ സംരക്ഷണത്തെ ഭരമേറ്റു്, ശാന്തപഞ്ചാനനന്റെ പ്രാർത്ഥനാനുസാരം സഹോദരസ്ഥാനത്തിൽ, പുത്രകഥാപ്രസ്താവനകൂടാതെയും പൂർണ്ണബോധത്തോടുകൂടിയും ഭർത്തൃപാദസ്മരണവും ദേവീപദധ്യാനവുംചെയ്തു് ചരമഗതിയെ പ്രാപിച്ച സ്വസംബന്ധിയുടെ ഉദകക്രിയകൾ ചെയ്തു. മരണസംബന്ധമായുള്ള അടിയന്തരങ്ങൾ കഴിഞ്ഞു് പടത്തലവർ ചെമ്പകശ്ശേരിയിലേക്കു് മടങ്ങിയപ്പോൾ മീനാക്ഷിയേയും ആ ഭവനത്തിലേക്കു് കൂട്ടിക്കൊണ്ടുപോയി.

943–ാം കൊല്ലത്തിന്റെ ഉദയം ഒരു മഹാലോകബന്ധുവെ സാർവത്രികകാരണവത്വത്തിൽനിന്നു് നിഷ്കാസനംചെയ്തു. അനന്തശയനപുരത്തിലെ ഗൃഹം ഓരോന്നും ‘മാമ’ എന്ന പ്രാജപത്യമഹാമുദ്രയുടെ അപഹരണവാർത്താശ്രവണംകൊണ്ടു് സ്വൈരവിഹീനമായി. ‘ധർമ്മരാജാ’ എന്ന പദത്തിലെ ‘ധ’കാരം എങ്ങനെയെല്ലാം രൂപാന്തരപ്പെട്ടു് എന്നു് ആ പദത്തിന്റെ അനവരത പ്രയോഗം മാറ്റിയും മറിച്ചും തുടങ്ങിയ ‘മാമാ’ ഭാഗവതർക്കേ രൂപമുള്ളു. ഈ സംഭവസംബന്ധമായുള്ള ‘താടകാരാഘവം’ കേശവ പിള്ള തന്റെ പ്രത്യേകാധീനതയിൽ ആക്കിയിരിക്കുന്ന പൂർവഭവനത്തിൽവച്ചു് അഷ്ടകലാശപുഷ്ടിയോടു് അഭിനയിക്കപ്പെട്ടു് – താടകയായ ഭഗവതിയമ്മ – “ങ്യേ! അല്യോ, വിശാരിപ്പാരസ്സാമീ! ഇതെന്തൊരു ചൂനെന്നേ! തെരുവഴിയേ മാരടിച്ചോണ്ടു് നടന്നാലക്കൊണ്ടു്, വാ കഴയ്ക്കൂല്യെന്നോ?”

രാഘവനായ മാമൻ
“ഹടീ! ശപ്പടച്ചീ! ‘വിശാരിപ്പുകാരസ്വാമിയെ’ വൈകുണ്ഠസ്വർഗ്ഗം കടത്തു് – ‘കാളീ നീ പോടി കുടിലേ മഹാശഠേ – പാടവമുരയ്ക്കാതെ വിരവേ ദൂരെ – കാളി’ ശാതം പോടറ സ്വാമിയാട്ടം, നീ പേച്ചേച്ചിക്കാളിയും കൂത്താടുന്നോ? വിശാരിപ്പുകാരു്! അടിയേ അതുക്കാക നാൻ തപസ്സുശെയ്തനാ?”
ഭഗവതിയമ്മ
“അല്ലല്ലാ എന്നു് വല്ലോരും ചൊല്യോ? പാട്ടിന്റെ രാഘം ഉച്ചാണീക്കേറിഥടുക്കനെ വിഴുന്നപ്പം അതുംകൂടി ഇറ്റൂട്ടു.” പിന്നത്തെ സമരം സമപരാക്രമത്തോടുകൂടി നടന്നു. പൂർവകഥയുടെ ചുരുക്കം ഇങ്ങനെ ആയിരുന്നു. പലഹാരശ്രീ വെങ്കിടേശ്വരനണ്ണാവി മഹാരാജാവിന്റെ ഉപാന്തസേവനത്തിനു് “അകത്തെ പ്രവൃത്തിവിചാരിപ്പുകാർ” എന്ന ഉദ്യോഗത്തിലേക്കു് നിയമിക്കപ്പെട്ടു. ആ സ്ഥാനപ്രാപ്തിയിൽ ‘മാമാ’ എന്നുള്ള കർണ്ണാമൃതം ചന്ദ്രപഥത്തോടു് സംഘടിച്ചു. മാമന്റെ ജീവിതാനന്ദം ‘അമ്മാർക്കമേ’ അന്തർദ്ധാനംചെയ്തു. ക്ഷണംപ്രതി തന്റെ നവ‘വിചാരിപ്പുകാരെ’ മഹാരാജാവു് ആവശ്യപ്പെട്ടു തുടങ്ങിയപ്പോൾ, മാമന്റെ ‘അസഹ്യത’ പൊറുത്തുകൂടാഞ്ഞു്, അയാൾ ബധിരതയെ അവലംബിച്ചു. മഹാരാജാവിനുണ്ടായ അസഹ്യതയും വർദ്ധിച്ചു. ‘പൊട്ടാ!’ എന്നു് അവിടത്തെ തിരുവുള്ളക്കേടുപൊട്ടിച്ചതിനെ, രാജകീയാസ്ഥാനഭിത്തികൾ പ്രഭുമതമറിഞ്ഞു്, സംഗ്രഹണംചെയ്തു. “അങ്ങനെയെങ്കിലും രണ്ടക്ഷരപ്പട്ടം” വീണ്ടും ലബ്ധമായ ഭാഗ്യത്തിൽ മാമൻ ആശ്വസിച്ചടങ്ങി, മഹാരാജാവിന്റെ ഭക്താഗ്രഗണ്യനായും ബന്ധുലോകത്തിനു് സ്നേഹമധുരിമാ പ്രവർഷകനായും ജീവിതശേഷത്തെ അതി ലഘുഭാരമായി വഹിച്ചു.

വൃദ്ധയുടെ മരണാനന്തരം തൊണ്ണൂറാംദിവസവും കഴിഞ്ഞു്, മീനാക്ഷിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. ഈ ക്രിയയ്ക്കു കൽപനാനുവാദം വാങ്ങുവാൻ പടത്തലവരും ഉണ്ണിത്താനും ഒന്നുചേർന്നു് മുഖം കാണിച്ചു് വസ്തുത തിരുമനസ്സറിയിച്ചു. മഹാരാജാവിന്റെ അന്തരംഗത്തിൽ ഉദിച്ച വിചാരങ്ങൾ നേത്രപക്ഷങ്ങളെ ഇളക്കി, അവിടത്തെ കൃപാസ്തോമനിദാനമായുള്ള വദനത്തെ ദന്തുരതരംഗങ്ങൾകൊണ്ടു് പ്രചലിതമാക്കി. ഉണ്ണിത്താൻ മഹാരാജാവിന്റെ അന്തർഗതത്തെ മിഥ്യാധാരണംചെയ്തു. “ചിലർക്കുവേണ്ടി ̧ക്ഷമാപ്രാർത്ഥന ചെയ്‌വാൻ അടിയൻ വിടകൊള്ളുമെന്നു് മുമ്പു് അറിയിച്ചിട്ടുണ്ടു്. മീനാക്ഷിയുടെ കുടുംബാപരാധത്തെ കൽപിച്ചു് തിരുവുള്ളമലിഞ്ഞു്, ക്ഷമിച്ചരുളണം.”

മഹാരാജാവു്
“ഹേ! അതൊന്നുമല്ല വിചാരിച്ചതു്. അക്കാര്യത്തിൽ, അപരാധിനിയല്ലെന്നും നമ്മുടെ അനുകൂലയാണെന്നും ജനനം മറ്റെങ്ങാണ്ടോ ആകയാൽ നമ്മുടെ പ്രജയുമല്ലെന്നും, കേശവൻ വാദിച്ചുകഴിഞ്ഞു. പോരേ! വാദക്കാരന്റെ കാര്യത്തിലാണു് ഇവിടെ വിഷമം. ഉണ്ണിത്താൻ തന്നെ പറയൂ. ഇപ്പോൾ, കാര്യം മനസ്സിലായി എന്നു് മുഖം പറയുന്നു.”
ഉണ്ണിത്താൻ
“അതിൽ എന്തെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ അടിയങ്ങൾ ഇക്കാര്യത്തിൽ കൽപന വാങ്ങാൻ വിടകൊള്ളുകയില്ലായിരുന്നു. അവർ രണ്ടുപേരുംതന്നെ ആ കാര്യങ്ങൾ സംസാരിച്ചൊതുക്കി. ആ ഭഗവതി എന്ന സ്ത്രീയെക്കൂടി മകൻ കിടാത്തനു് വേണമെന്നു് ശാഠ്യംപിടിച്ചപ്പോൾ ‘അതു പാടില്ല, എല്ലാം യഥാസ്ഥിതിയിലിരിക്കട്ടെ. മീനാക്ഷി നന്തിയത്തേക്കും അക്കൻ പൂർവസ്ഥിതിയിലും പോരട്ടേ’ എന്നു് കേശവ പിള്ള ഭംഗംചെയ്തു വിധിച്ചു.”

മീനാക്ഷിയുടെ വിവാഹത്തിനു് തിരുമനസ്സിലെ സന്തോഷസാക്ഷ്യങ്ങളായി വേണ്ട പുരകളും വിഭവങ്ങളും കൽപിച്ചു് അനുവദിച്ചു എങ്കിലും, അവിടത്തെ നയനങ്ങൾക്കു് പടത്തലവന്റെയും ഉണ്ണിത്താന്റെയും കണ്ണുകളെക്കാൾ ദർശസൂക്ഷ്മം കൂടിയിരുന്നു. തന്നാൽ അവമാനിതനായ ഘട്ടങ്ങളിലും സുസ്ഥിരഭക്തിയെ ദൃഢധർമ്മനിഷ്ഠയോടു് അനുഷ്ഠിച്ച ആ ഭൃത്യൻ തന്റെ ശ്രേയസ്സഞ്ചരണത്തിനുള്ള അയാളുടെ പ്രവൃത്തികൾക്കിടയിൽ മീനാക്ഷിയോടു് സംഘടിച്ചതുനിമിത്തം, ആജീവനാന്തം നിലനിൽക്കുന്നതായ ഒരു മേഘാവരണം ആ യുവാവിന്റെ മനോമണ്ഡലത്തെ ബാധിച്ചിരിക്കുന്നു എന്നു് അവിടത്തെ ജീവധർമ്മപ്രബുദ്ധത ദർശനംചെയ്തു. കേശവ പിള്ളയുടെ മനസ്സു് മീനാക്ഷിയുടെ സൗന്ദര്യപ്രഭാവത്താൽ ആകർഷിക്കപ്പെട്ടു എന്നും, എന്നാൽ, അയാളുടെ സ്വേച്ഛാവർജ്ജനപൗരുഷംകൊണ്ടു് അതിനെ പ്രകാശിപ്പിക്കുന്നില്ലെന്നും അവിടത്തേക്കു് ബോധ്യമായി. തന്റെ ഭൃത്യന്റെ ദമശക്തിവൈശിഷ്ട്യത്തെ അത്യാശ്ചര്യപൂർവ്വം അഭിനന്ദിച്ചു.

മഹാരാജാവിന്റെ ദർശനവൈശദ്യം വേറൊരുസംഗതിയിലും സ്ഫുടീകരിക്കപ്പെട്ടു. മീനാക്ഷിയുടെ പരിണയദിവസത്തിലും കേശവ പിള്ള മഹാരാജസന്നിധാനത്തിൽ തന്റെ ഉദ്യോഗസംബന്ധമായി മുഖംകാണിച്ചു് വിടവാങ്ങാൻ ഭാവിച്ചപ്പോൾ, മഹാരാജാവു് ഇങ്ങനെ ചോദ്യം ചെയ്തു. ”ഇന്നല്ലേ ചെമ്പകശ്ശേരിയിലെ മുണ്ടുകൊട? നീ ശ്രമക്കാരനായി അവിടെ നിൽക്കേണ്ടതായിരുന്നില്ലേ?”

കേശവ പിള്ള
“വേലുത്തമ്പിഅമ്മാവനുണ്ടു് ഒരു ലക്ഷംപേർക്കു് ഉത്തരം പറവാൻ. വലിയമ്മാവൻ എപ്പോഴും വലിയ ക്ഷീണത്തിൽ കിടക്കുന്നു. അതു കാണാൻ അടിയന്റെ പഴമനസ്സിനു് –”

മഹാരാജാവു് പുഞ്ചിരിയോടുകൂടി “അത്രയുള്ളോ” എന്നു് ചോദിച്ചുകൊണ്ടു്, ഒരു സഹതാപാവേശത്തോടുകൂടി കേശവ പിള്ളയുടെ മുഖത്തു് നോക്കി, രാജസമക്ഷത്തിൽ അനുവദനീയമല്ലാത്ത പ്രതിവീക്ഷണത്തെ അന്നും സ്വാന്തക്ഷോഭംകൊണ്ടു് കേശവ പിള്ള അനുഷ്ഠിച്ചുപോയി. സമഗ്രധർമ്മഗാംഭീര്യത്തിന്റെ നിലയനമായുള്ള മഹാരാജാവിന്റെ വദനപ്രതീക്ഷണത്തിൽ കേശവ പിള്ളയുടെ അന്തർബന്ധമായുള്ള പ്രേമസ്ഥിതിയെക്കുറിച്ചുണ്ടായിരുന്ന സംശയം സ്ഥിരപ്പെട്ടു. കേശവ പിള്ളയുടെ ഈ മനഃസ്ഥിതികൊണ്ടുണ്ടായ ജീവിതഗതിഭേദങ്ങൾ ഭാവികഥാഭാഗങ്ങളാകയാൽ ആ വിഷയങ്ങളിൽ ആക്രമിക്കുന്നതു് ഈ സന്ദർഭത്തിൽ ഉചിതമായിരിക്കുന്നതല്ല. അതിനാൽ പ്രസ്തുത കാര്യസംബന്ധമായുള്ള ശേഷം കഥയെമാത്രം വിസ്തരിച്ചുകൊള്ളട്ടെ. കേശവ പിള്ളയുടെ ദൈന്യാവസ്ഥ കണ്ടു് ദീനദയാലുവായ മഹാരാജാവു് മുന്നോട്ടു് നീങ്ങി, തന്റെ ഭക്തനോടു് ഇങ്ങനെ കൽപിച്ചു: “കേശവനു് ഏതു് പ്രഭുകുടുംബം ബോധിച്ചുവോ അതിൽനിന്നു് ഒരു കുട്ടിയെ നിശ്ചയിക്കൂ. ശേഷം നാം ഏറ്റു – എന്നാൽ അതിനുമുമ്പായി ഒരു ക്രിയകൂടി അനുഷ്ഠിക്കേണ്ടതുണ്ടു്. 38-ൽ ദേവികോട്ടു് വീട്ടുവക അന്യച്ഛേദസംഗതി നാം തീർച്ചയാക്കില്ലേ? അന്നു് നമ്മുടെ മുമ്പിൽ വന്ന സങ്കടം കേശവന്റെ കൈയക്ഷരത്തിലാണെന്നു് നമുക്കു് മനസ്സിലായി. ശേഷം ഊഹിച്ചും അന്വേഷിച്ചും അറികയും ചെയ്തു. ഈശ്വരകൃപകൊണ്ടു് നിന്റെ അമ്മയും സഹോദരജനങ്ങളും അവിടെ സുഖമായിത്താമസിക്കുന്നു ഇനിപ്പോയി കാണുക. ‘ചെലവിനു് വേണ്ട മുതലും കൊണ്ടു് ചെല്ലാം’ എന്നൊരു വാതുണ്ട് – ഇല്ലേ? അവിടെ ചെല്ലുമ്പോൾ അതും നിറവേറിയിരിക്കും.”

അധികം താമസം കൂടാതെ കേശവ പിള്ള വലിയകൊട്ടാരം സമ്പ്രതിയായി നിയമിക്കപ്പെട്ടു. ബാല്യത്തിൽ വേർപെട്ട മാതാവിനെ പുനർദർശനംചെയ്‌വാനായി രാജപ്രസാദപൂർണ്ണതയുടെ ലക്ഷ്യങ്ങളായ പരിവാരങ്ങളോടും സാമഗ്രികളോടും ധൂർത്തനായ ഒരു മാതുലനാൽ അപഹരിക്കപ്പെട്ടിരുന്ന തന്റെ തറവാട്ടുഗൃഹത്തിലേക്കു് പുറപ്പെട്ടു. ഗൃഹപ്രാന്തമടുത്തപ്പോൾ ഏറ്റവും വലഞ്ഞുക്ഷീണിച്ചു് നടകൊള്ളുന്ന ഗജവിഗ്രഹരായ ദമ്പതിമാരെക്കണ്ടു് കേശവ പിള്ള തരളമനസ്കനായി, ആ ഭാര്യാഭർത്താക്കന്മാരെ തന്റെ ഗൃഹത്തിലേക്കു് ക്ഷണിച്ചു് സ്നാനം കഴിപ്പിച്ചും മറ്റും യഥായോഗ്യം സൽക്കരിക്കുന്നതിനു് ആജ്ഞകൾ നൽകീട്ടു് തന്റെ ഭവനദ്വാരം കടന്നു് അകത്തു് പ്രവേശിച്ചു. ആ ദമ്പതിമാരുടെ ദർശനാനന്തരമായുണ്ടായ ഗൃഹപ്രവേശനം, ആ ദർശനത്തിലുദിച്ച സ്മരണകളും രാജപ്രസാദംകൊണ്ടു് ഉടനെ സിദ്ധിച്ച അനുഗ്രഹവും സംയോജിച്ചു് സന്ദിഗ്ദ്ധമംഗളമാകുന്നു. തന്റെ നീട്ടെഴുത്തുദ്യോഗത്തിലേക്കു് നിയമിക്കപ്പെട്ടിരുന്ന കേശവൻകുഞ്ഞു് കേശവ പിള്ളയെ എതിരേൽക്കുന്നു. തന്റെ സ്നേഹിതന്റെ ദർശനത്തിൽ സന്തോഷത്തേക്കാൾ ആശ്ചര്യം മുന്നിട്ടു്, കേശവ പിള്ള നിൽക്കുന്നതിനിടയിൽ, കേശവൻകുഞ്ഞു് താൻ വഹിച്ചിരുന്ന ഒരു രാജശാസനത്തെ, കേശവ പിള്ളയുടെ കൈയിൽ കൊടുത്തു്, ആ ഭാവുകത്തിന്റെ ദീർഘാനുഭൂതിയെ ആശംസിക്കുന്നു. കേശവ പിള്ള തന്റെ സ്നേഹിതൻ വഹിച്ചിരുന്ന നീട്ടിനെ അത്യാദരത്തോടു് വാങ്ങി, നേത്രങ്ങളിൽ അണച്ചു് അഭിവന്ദനംചെയ്തതിന്റെ ശേഷം വായിച്ചുനോക്കിയതിൽ കളപ്രാക്കോട്ടെ വകയായി പണ്ടാരവകയ്ക്കു കണ്ടുകെട്ടപ്പെട്ടിട്ടുള്ള വസ്തുവകകൾ സകലതും തനിക്കു് നൽകി, തന്നെ പ്രതിജ്ഞാനിർവഹകനാക്കിയ, തിരുവുള്ളപ്രമാണമാണെന്നു് കണ്ടു് ആനന്ദാശ്രുപൂർണ്ണങ്ങളായനേത്രങ്ങളോടുകൂടി മഹാരാജകൃപാധോരിണിയെ അനുസ്മരിച്ചുനിന്നു.

കേശവ പിള്ള കുളികഴിഞ്ഞപ്പോൾ “ഊണിനു് മൂന്നുപേർക്കു് ഇല ഇടട്ടെ” എന്നു് ആജ്ഞ കൊടുത്തു്, ഗജവിഗ്രഹനായ ഭർത്താവിനെ അറപ്പുരയ്ക്കകത്തു് പ്രവേശിച്ചു്, അദ്ദേഹത്തെ തൊഴുതു. ഗജവിഗ്രഹൻ തന്റെ മുമ്പിൽ മഹമ്മദീയസമ്പ്രദായത്തിൽ കേശവും മീശയും വളർത്തി ഒതുക്കി നിൽക്കുന്ന യുവപുരുഷകേസരിയെക്കണ്ടു്, വല്ലാതെ സങ്കോചപ്പെട്ടു. കേശവ പിള്ള ഗജവിഗ്രഹനെ രണ്ടു് കൈകളാലും പിടിച്ചു്, ഭക്ഷണപ്പന്തിയിൽ മധ്യസ്ഥാനത്തു് ബലാൽക്കാരേണ ഇരുത്തി, താനും സ്നേഹിതനും ഓരോ വശത്തായി ഇരുന്നു. അന്നാദിവിഭവങ്ങളും എടുത്തുകൊണ്ടു് പരിചരണതിനു് പുറപ്പെട്ട ജനനിമാതാവിനേയും രണ്ടാം മാതാവായ ഭഗവതിയമ്മയേയും തടഞ്ഞു്, കേശവ പിള്ള കണ്ണുകൊണ്ടു് തന്റെ അന്തർഗതത്തെ ഭഗവതിയമ്മയെ ധരിപ്പിച്ചു. ക്ഷണംകൊണ്ടു് ഭഗവതിയമ്മ ഗജവിഗ്രഹിണിയായ അരത്തമപ്പിള്ളത്തങ്കച്ചിയെ ആ രംഗത്തു് പ്രവേശിപ്പിച്ചു. അന്നത്തെ വിളമ്പുപണി ഏൽക്കുന്നതിനു് തന്റെ സമീപവർത്തിയായ അതിഥിയുടെ ഭാര്യയോടു് കേശവ പിള്ള അപേക്ഷിച്ചു.

തങ്കച്ചി
“എന്റപ്പീ! പടുവിനെ ചൂൾന്ന എവൾ വെളമ്പിത്തന്നാലു് എന്റപ്പീടെ പൗഞ്ചിയും കെട്ടുപോവും.”

കേശവ പിള്ള: “വിളമ്പണം – ഗുണമേ വരൂ. വർത്തമാനങ്ങളെല്ലാം പിന്നീടു പറയാം. നിങ്ങൾ ഈ സമയത്തു്, ഇവിടെ വന്നു് ചേരാൻ സംഗതിയായതു് ഈശ്വരനും പ്രസാദിച്ചതുകൊണ്ടാണു്. വിളമ്പിത്തരണം,” കേശവ പിള്ളയുടെ വാക്കുകൾ കേട്ടപ്പോൾ ഭഗവതിയമ്മയുടെ ഉപദേശം ബുദ്ധിപൂർവ്വമായി നൽകപ്പെട്ടതെന്നു് തോന്നി. “അന്നു് വെപ്രാളപ്പെടുമ്പം ഈ പവതിക്കൊച്ചച്ചി എന്റടുത്തു് പറഞ്ഞു് അപ്പി – അപ്പീടടുത്തു് വന്നാലു് എല്ലാം ചൊവ്വാക്കുമെന്നു്. അടുത്തിരിക്കണ ആദ്യത്തിനെ ഒരു പഞ്ചപാവിസ്സാമി ചൂതും ചുരയും വച്ചു് വെളക്കി, രണ്ടു് കണ്ണും പൊടിയിട്ടു് മയക്കി. കുടിയിരുന്ന വീടും കൊളംകോരിച്ചു്, കുടിപാർപ്പും മുട്ടിച്ചു്, അപ്പാപനെത്തേടി മുള്ളും പടപ്പും ചൗട്ടി കാലും വെളുത്തു. എന്റപ്പീടടുത്തു് വരാൻ വരുമ്പം, വീട്ടി വരുന്നൂന്നു് കേട്ടു്, ഞങ്ങളും ഇങ്ങു് വന്നേ. ഇനി എന്റെ അപ്പൻതന്നെ ചൊല്ലുവിൻ, സാമി പോയപോക്കു് എങ്ങോട്ടു്? ഞങ്ങൾക്കു് വഴിയെന്തരു്? അല്ലാണ്ടു്; ഇദ്യം –ഇരിക്കക്കുടിയൊള്ളടമൊണ്ടു്; വേണ്ടവരും വേണ്ട്വോളമുണ്ടു്; അങ്ങു് കേറൂമില്ലാ; അവരെ വേണ്ടേ വേണ്ടാന്നുംവച്ചു, ഒരുപിടിയേ പിടിച്ചിരിക്കണാ. അല്ലും പകലും അറുപതുനാഴികയും പ്നാറ്റീറ്റും, അപ്പടിയേ സാമീ! സാമീന്നു നിക്കണാ – എന്റപ്പി, ദൈവമറിയപ്പെറന്നു് പെരുംപെരുമയ്ക്കു് വഴികൊണ്ടിരിക്കണാനല്ലൊ, നല്ലരുളൊന്നു് ചൊല്ലിനു്.” ഈ കഥനവും അപേക്ഷയും കേട്ടു് തന്റെ ഭാര്യയുടെ നിർബന്ധത്താൽ ആ സ്ഥലത്തേക്കു് പോന്ന തന്റെ ജാള്യത്തെക്കുറിച്ചു് കോപിച്ചുകൊണ്ടു് കുഞ്ചുതമ്പി കുനിഞ്ഞിരുന്നു. കേശവൻ കുഞ്ഞു് യോഗീശ്വരനാൽ തന്നെപ്പോലെയും, അധികവും പരിഭൂതനാക്കപ്പെട്ട കുഞ്ചുത്തമ്പിയെക്കണ്ടു് സഹതപിച്ചു. കേശവ പിള്ള പിന്നെയും അരത്തമപ്പിള്ളത്തങ്കച്ചി വിളമ്പിക്കൊടുക്കേണ്ട കാര്യത്തിൽ നിർബന്ധമായി ഞെരുക്കിത്തുടങ്ങി. എന്നിട്ടു്; തങ്കച്ചി വൈമനസ്യംകാട്ടിയപ്പോൾ ഭഗവതിയമ്മയുടെ രസനാഗ്രച്ചമ്മട്ടിയെ അവർ പ്രയോഗിച്ചു. “അയ്യേ! ഇതെന്തരു് മേമയും കൊണ്ടാട്ടവും? കാര്യം കാണാൻ വന്നവരു് കഴുതക്കാലും പിടിക്കെണ്ടയോ? പൊന്നുതമ്പുരാൻപോലും കൊണ്ടാടുണ എന്റെ പിള്ളയ്ക്കു് വെളമ്പിയാലു്, കൈമുടുവു് ഊര്യൂടുമോ? ശയിയഃ! പിന്നെ മതീന്താനും! കൊച്ചോ കുരുന്തോ ആണോ. ഈക്കൊഴഞ്ച്യാട്ടം ആടാൻ?” ഈ അപഹാസപ്രലോഭനത്തെ തുടർന്നു്, ബലാൽക്കാരത്തെക്കൂടി ആ പ്രിയംവദ ഉപയോഗിച്ചപ്പോൾ, പ്രഭാവതിയായ തങ്കച്ചി കേശവ പിള്ളയുടെ മുമ്പിൽ നമ്രാസ്യയായി നിലകൊള്ളിക്കപ്പെട്ടു. ഐശ്വരമായുള്ള ഒരു പ്രബോധനത്തിന്റെ പ്രേരണയാൽ ഓദനപാത്രത്തെ വഹിച്ചു എങ്കിലും, കുലീനയായ ആ മഹതി ഭർത്രാജ്ഞകൂടാതെ പരപുരുഷപരിചരണത്തിനു്, വിശേഷിച്ചും അന്യഭവനത്തിൽ വച്ചു് സന്നദ്ധയായില്ല. തന്റെ ഗൃഹദാസ്യദശയിലെ സ്വാമിനിയുടെ ഉപാന്തസംസ്ഥിതി കണ്ടു്, രക്തപ്ലാവിതമായ മുഖത്തോടുകൂടി കേശവ പിള്ള എഴുന്നേറ്റു. ദൈവഗതികൊണ്ടുണ്ടാകുന്ന അവസ്ഥാഭേദങ്ങളെക്കുറിച്ചു്, ആത്മനാ തത്വവിമർശനങ്ങൾ ചെയ്തുകൊണ്ടു് നമ്രശിരസ്കനായി നിന്നു്, തന്റെ തലമുടിയെ വകന്നു്, മൂർദ്ധാവിൽ ചന്ദ്രക്കലാരൂപമായി വടുകെട്ടീട്ടുള്ള ഒരു തഴമ്പിനെ തങ്കച്ചിയെ കാണിച്ചു. താൻ അന്യനല്ലെന്നും അതിനുമുമ്പും തനിക്കു് വിളമ്പീട്ടുണ്ടെന്നും തങ്കച്ചിയെ ബോദ്ധ്യപ്പെടുത്തുവാനായി, കേശവ പിള്ളയാൽ അനുഷ്ഠിക്കപ്പെട്ട ഈ ക്രിയയിൽ, ആ മഹതി ഭൂചക്രഭ്രമണം സംഭവിപ്പിച്ചിട്ടുള്ള വിപരീതാവസ്ഥയെക്കാളും തന്റെ ദുഷ്കൃത്യത്തിനു് പരമാവധിയായുള്ള ദണ്ഡനത്തെ ദർശനം ചെയ്തു. തന്റെ ദുഷ്കൃത്യത്തിനു മതിയായ അന്തസ്താപസഹനമാകുന്ന പ്രായശ്ചിത്തത്താൽ പാപശാന്തി വരുത്തീട്ടുണ്ടെന്നും, തന്നാൽ അവമാനിതനും പരിപീഡിതനും ആയ ബാലന്റെ ദർശനം നൽകി അനുഗ്രഹിക്കുന്നതിനു് അദൃശ്യനായ ദൈവത്തിന്റെ സമക്ഷത്തിൽ തന്റെ ഹൃദയാശ്രുധാരകളെ പ്രവർഷിച്ചിട്ടുള്ളതിനാൽ അന്നത്തെ സംഘടനം തന്റെ പ്രാർത്ഥനയുടെ ഫലമായിരിക്കാമെന്നും, ചിന്തിച്ചു് തങ്കച്ചി ധൈര്യത്തെ അവലംബിച്ചു. ഇതിനിടയിൽ “അന്നു് തന്നതും കൊണ്ടതും നല്ലവാഴ്ചത്തെന്നു്…” എന്നു് കേശവ പിള്ള തങ്കച്ചിയെ ആശ്വസിപ്പിപ്പാൻ തുടങ്ങി. “തന്നതിനും കൊണ്ടതിനും, തന്നടവും കൊണ്ടടവും ഒത്തപോലെ കൊണ്ടു. മകനേ! ഇനി എല്ലാം പൊറുപ്പിൻ” എന്നു് ഗൽഗദത്തോടുകൂടി തങ്കച്ചി ഒരു അപരാധസമ്മതത്തെ വദിച്ചു. അതുകേട്ടു്, തമ്പി ചോദ്യം തുടങ്ങി: ആ! അതെന്തരപ്പീ! കൊണ്ടതാരു് കൊടുത്തതാരു്, പൊറുപ്പാനുള്ള എടവാടെന്തരു്? തങ്കച്ചി തന്റെ അപരാധത്തെ സങ്കോചഹീനമായി വിളിച്ചു് പറഞ്ഞു… തങ്കച്ചിയുടെ അപരാധവിവരണം കേട്ടു് ക്ഷീണചിത്തനും ക്ഷതവീര്യനുമായി ഇരുന്നിരുന്ന തമ്പി പരിപൂർണാനന്ദനായി എഴുന്നേറ്റു് കേശവ പിള്ളയെ ആലിംഗനചെയ്തു. തന്റെ ഭവനനാശത്തേയും, യശഃക്ഷതത്തേയും, തന്നാൽ അഭ്യസ്തനായ ബാലകാര്യസ്ഥൻ മഹാരാജകാര്യസോപാനത്തിൽ ‘തല തിരിച്ചിൽ’ ഉണ്ടാക്കുന്ന ഒരു പടിയിൽ എത്തിയിരിക്കുന്നതുകൊണ്ടു് തട്ടിക്കിഴിച്ചു. കഴിഞ്ഞ ദുഃഖങ്ങളെല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാൽ തമ്പി പൂർവവൽ തന്റെ ഗൃഹത്തിന്റേയും ഭാര്യയുടേയും ഭർത്താവായി, പ്രതാപോഗ്രതയോടു് കാര്യവിചാരം തുടങ്ങി. തന്റെ ചെറുസിക്രട്ടറിയെ “ഈശ്വരൻ തിരിച്ചുകൊടുത്തിരിക്കുമ്പോൾ, തമ്പി കുറയ്ക്കുന്നതെന്തിനു്? വെറും ചുമ്മായാണോ ഒക്കെ പേപിടിച്ചു് പെയ്യതു്? നോവാ നെഞ്ചും കനിയാ മനവും ആളുണടം കൊളം കോരിപ്പെയ്യതോ കൊടുമ?” (ഭാര്യയ്ക്കു ധർമ്മോപദേശമായി) “ആഞ്ചാതിയെ ഒളിച്ചാലു് ഇതോ വരൂ?” എന്നിത്യാദി പ്രസംഗങ്ങളോടുകൂടി, തന്റെ രായസക്കാരനെ പിടിച്ചിരുത്തി, ആ മന്ദിരപരിജനാദികളെല്ലാം തനിക്കു് അധീനംതന്നെ എന്നു് ഘോഷിച്ചു് കൊണ്ടു് മൃഷ്ടമായി ഭക്ഷണം കഴിച്ചു. ഊണു് കഴിഞ്ഞു് ഭഗവതിയമ്മയുടെ സമ്മാനമായി താംബൂലദാനപരിചരണംകൂടി ഉണ്ടായപ്പോൾ തമ്പി ചിന്തകൾകൊണ്ടു് അമ്പരന്നു് മാറിൽ കൈവച്ചു് തടവി. “അക്കൊടുമ്പാവി, കെടുത്ത കെടുവിന എന്തരുതാൻ ചൊല്ലുണെ?” എന്നു് കേശവ പിള്ളയെ നോക്കി ഒരു ചോദ്യംചെയ്തു. പ്രത്യുക്തിക്കു് കേശവ പിള്ള വിഷമിക്കുന്നതിനിടയിൽ തമ്പി തന്റെ പരമാർത്ഥങ്ങളുടെ കഥനത്തിനു് പീഠികയിട്ടു്: “എന്റെ പിള്ളയെ തൊരത്തിയപ്പമേ, അങ്ങ് എല്ലാം അക്കാളടഞ്ഞു് നന്മയും തിന്മയും ചൊല്ലിതരാനാളില്ലാണ്ടു്, എവ്വഴിയും കെട്ടു് കാടുകേറി. ഇനിയെങ്കിലും നേരുവഴി ചൊല്ലിത്തന്നു് ഇവന്റെ കറതീർപ്പിൻ. പൊന്നുതമ്പുരാന്റെ അങ്ങൊണ്ടോ നമ്മുടെ തിരുവടികൾ?” കേശവ പിള്ളയ്ക്കു് ‘തിരുവടികൾ’ ഹരിപഞ്ചാനനൻ ആണെന്നു് മനസ്സിലായി. എന്തു് മറുപടി പറയണമെന്നു് ആ യുവാവു് ചിന്തിക്കുന്നതിനിടയിൽ, തമ്പി തന്റെ അനുഭവസംക്ഷേപത്തെ പ്രസ്താവിച്ചു: കളപ്രാക്കോട്ട ഭവനത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഗുരുവായി വരിക്കപ്പെട്ട ഹരിപഞ്ചാനനൻ, ഒരിക്കൽ തമ്പിയെ മരുത്വാന്മലയിലെ ഒരു ഗംഭീരഗുഹയ്ക്കകത്തു് പ്രവേശിപ്പിച്ചു്, അവിടെവച്ചു് നടത്തപ്പെട്ടിരുന്ന ഹോമത്തിനിടയിൽ തമ്പിയെക്കൊണ്ടു് രക്തസാക്ഷ്യസഹിതം സത്യംചെയ്യിച്ചു്, ആ ദിവ്യപുരുഷന്റെ തത്വത്തെ ധരിപ്പിച്ചു. ആ യോഗിവേഷധരൻ, ശരീരത്തോടുകുടി സ്വർഗ്ഗപ്രാപ്തനായ വേണാട്ടെ ഒരു കുലശേഖരപ്പെരുമാൾ തിരുവടികളാണെന്നും, സ്വവംശജാതനായ രാമവർമ്മമഹാരാജാവിനു് ഹൈദരിൽനിന്നു് നേരിടാവുന്ന പീഡയെ പരിഹരിപ്പാൻ ഭൂപ്രവിഷ്ടനായിരിക്കുന്നതാണെന്നും ചില പരലോകഗുഹ്യങ്ങളേയും തമ്പിയെ ധരിപ്പിച്ചു. തമ്പിക്കു് പൂർണ്ണബോധ്യയമുണ്ടാകുവാൻവേണ്ടി, പെരുമാൾ തിരുവടി ഭൂവാസകാലത്തു് വഹിച്ചിരുന്ന കായത്തേയും സ്വർഗ്ഗപ്രാപ്തിയിൽ വ്യാപിച്ചിരിക്കുന്ന ശരീരത്തേയും ഒരേസമയത്തു് ദ്വന്ദ്വമായും പരിസ്ഫുടമായും കാട്ടിക്കൊടുത്തു. ഇരണിയൽകൊട്ടാരത്തിൽ ഒരു മഹാരാജാവു് ഉടവാൾവച്ചു് സ്വർഗ്ഗപ്രവിഷ്ടനായിട്ടുണ്ടെന്നു് നടപ്പുള്ള ഐതിഹ്യത്തെ ആസ്പദമാക്കി, തമ്പി ഹരിപഞ്ചാനനെ പൂർണ്ണമായി വിശ്വസിച്ചു. താൻ അറിഞ്ഞ രഹസ്യത്തെ സ്വപത്നിയിൽനിന്നുപോലും ഗോപനംചെയ്തും, രാജകുടുംബത്തെയും രാജ്യത്തിന്റെ ക്ഷേമത്തെയും കാംക്ഷിച്ചും, തമ്പി ഹരിപഞ്ചാനനന്റെ അപേക്ഷകളേയും ആജ്ഞകളേയും നിസ്സംശയമായും അനർഗ്ഗളഭക്തിയോടും നിർവഹിച്ചു. തമ്പിയുടെ ഈ ഘടഗ്രസ്തമായ രാജഭക്തിക്കു് കിട്ടിയ ശിക്ഷയ്ക്കുശേഷം മരുത്വാന്മലയിലും പല ദേശങ്ങളിലും ഹരിപഞ്ചാനനനെ അന്വേഷിച്ചിട്ടും കണ്ടു് കിട്ടിയില്ല.

അഞ്ചാറുദിവസം കഴിഞ്ഞപ്പോൾ പരമാർത്ഥമായുള്ള രാജമന്ദിരപ്രവേശനത്തിനും കളപ്രാക്കോട്ടത്തമ്പിക്കു് ഭാഗ്യമുണ്ടായി. തലവർകുളം മുതലായ ഭവനക്കാർ കൂട്ടമിട്ടു് തിരുവനന്തപുരത്തെത്തി. തമ്പിയുടെ ശുദ്ധഗതിക്കഥയെക്കേട്ടു് മഹാരാജാവു് അസ്തഗൗരവനായി. ബുദ്ധിശൂന്യനെങ്കിലും ഭക്തിപൂർണ്ണനെന്നുള്ള അഭിമാനവും ബുദ്ധിപൂർണ്ണനായ ഭൃത്യന്റെ മന്ത്രോപദേശപ്രാർത്ഥനകളും ചേർന്നപ്പോൾ, മഹാരാജാവിന് തമ്പിയുടെ സന്ദർശനമാകുന്ന പരമവൈഷമ്യത്തെ സഹിപ്പാൻ വേണ്ട പ്രഗത്ഭതയെ നല്കി.

മഹാരാജാവു്
(ഗൗരവഭാവത്തിൽ) “സ്വർഗം ചേർന്ന ഭാഗ്യവാന്മാരെകണ്ട കഥ പുറത്തു് പറയരുതു്. വലിയ രഹസ്യമാണതു്. പുറത്തു് പറഞ്ഞാൽ അനർത്ഥങ്ങൾ പലതുമുണ്ടു്. തമ്പിയുടെ കാര്യം വേണ്ടപോലെ നാം ഏറ്റു – എല്ലാം ശരിയാകും.” ഇങ്ങിനേയും മറ്റും അരുളിച്ചെയ്തു്, കുഞ്ചുത്തമ്പിയുടെ അഭിലാഷനേത്രങ്ങൾക്കു് ഐന്ദ്രപദമായുള്ള ‘കണക്കു് തമ്പി ചെമ്പകരാമൻ’ എന്നുള്ള സ്ഥാനങ്ങൾക്കു് അദ്ദേഹത്തെ അവകാശിയാക്കി, ആ സായുജ്യസാലോകസാമീപ്യദാനങ്ങൾക്കുള്ള നീട്ടിനെ തൃക്കൈകൊണ്ടുതന്നെ, വൈഷ്ണവപ്രഭാപ്രസൃതവും, കോമളാനന്ദപരിപൂർണ്ണവും ആയുള്ള വദനത്തോടുകൂടി മഹാരാജാവു് നൽകി. തമ്പിയേയും അദ്ദേഹത്തിന്റെ പത്നിയേയും തുല്യസ്ഥാനികരാക്കി. തമ്പി അമൃതപ്രളയവർഷംകൊണ്ട് അഭിഷിക്തനായതുപോലെ, അകവും പുറവും കുളുർത്തു് ഹ്രസ്വഗാത്രനായി, സങ്കുചിത സർവ്വാംഗനായി താടിവെട്ടികിടുങ്ങുന്ന നാവുകൊണ്ടു് തന്റെ ചാരിതാർത്ഥ്യത്തെ പുലമ്പി: “പൊന്നുതിരുമേനി … നൂറ്റിരുപതും പിന്നേം ചെന്നു്… പേരും പെരുമയും ചേർന്നു്… നാട്ടാർക്കു്… തായും തകപ്പനുമായി… ശെൽവവും നിറശെൽവവും പെരുകി… എൺ‌തിശയും തുലങ്ക‌‌… ആണ്ടരുള… മുമ്മൂർത്തിയും ഒരുമകൊണ്ട… മൂവുലകുടയ… താണു് മലയപ്പെരുമാൾ അനുഗ്രഹിക്ക… അടിയൻ! അടിയൻ!”