close
Sayahna Sayahna
Search

ബാല്യകാല കൗതുകങ്ങള്‍


ബാല്യകാല കൗതുകങ്ങള്‍
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

പണ്ടത്തെ തിരുവിതാംകൂറില്‍ ഉണ്ടായിരുന്ന വായനക്കാര്‍ക്കെല്ലാം എം.ആര്‍. വേലുപ്പിള്ള ശാസ്‌ത്രിയെ അറിഞ്ഞുകൂടായിരുന്നു. തികഞ്ഞ സഹൃദയര്‍ പോലും ആ പേരു കേട്ടിരിക്കാനിടയില്ല. എന്തിന് തിരുവിതാംകൂര്‍ എന്നു പറയുന്നു. ആ നാട്ടുരാജ്യത്തിന്‍റെ ഒരു ചെറിയ ഡിവിഷനായിരുന്ന തിരുവനന്തപുരത്തുള്ളവര്‍ക്കും വേലുപ്പിള്ള ശാസ്ത്രിയെ അറിയാമായിരുന്നോ എന്നു സംശയം. പക്ഷേ, അസാധാരണമായ ബുദ്ധിശക്തിയാല്‍ അദ്ദേഹം അനുഗൃഹീതനായിരുന്നു. തികഞ്ഞ പാണ്ഡിത്യം, അനന്യമായ സഹൃദയത്വം, ഉരുളയ്ക്ക് ഉപ്പേരിയെന്ന മട്ടില്‍ മറുപടി നല്കാനുള്ള വൈദഗ്ദ്ധ്യം ഇവയെല്ലാം അദ്ദേഹത്തിന്‍റെ സവിശേഷതകള്‍. മാത്രമല്ല സാഹിത്യ നിരൂപണത്തില്‍ അദ്ദേഹത്തെപ്പോലെ മറ്റാരും ധൈര്യം കാണിച്ചിരുന്നുമില്ല. രാജവാഴ്ച നിലവിലിരുന്ന കാലം. രാജാവിനോടു ബന്ധപ്പെട്ടവരുടെ ഏതെങ്കിലും കൃതി മോശമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ പറഞ്ഞവന്‍റെ ജോലി പോകും. അല്ലെങ്കിന്‍ കള്ളക്കെയ്സില്‍ പെടുത്തി അയാളെ ജയിലിലടയ്ക്കും. ആ സ്ഥിതി വിശേഷം ഉണ്ടായിരുന്ന നാട്ടില്‍ എം. ആര്‍. വേലുപ്പിള്ള ശാസ്ത്രി മഹാകവികളുടെയും മഹാനിരൂപകരുടെയും സാന്നിദ്ധ്യത്തില്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍റെ രചനകളെ നിര്‍ഭയം വിമര്‍ശിച്ചു. ഉള്ളൂര്‍ പരമേശ്വരയ്യര്‍ അധ്യക്ഷനായിരുന്ന സാഹിത്യപരിഷത്തിന്‍റെ സമ്മേളനം. പ്രഭാഷകന്മാരില്‍ ഒരാളായ വേലുപ്പിള്ള ശാസ്‌ത്രി കേരളവര്‍മ്മയുടെ `മയൂരസന്ദേശത്തെ' യുക്തിപൂര്‍വം വിമര്‍ശിച്ചു. എന്നിട്ട് അതിനിടയില്‍ ഒരു കുസൃതി കാണിക്കുകയും ചെയ്തു. `സൗജന്യത്തെപ്പറകിലതസാധാരണം തന്നെയാണേ' എന്ന വരി അദ്ദേഹം അസാധാരണം തന്നെയാണേ... എന്നു നീട്ടിച്ചൊല്ലി കേരള വര്‍മ്മയുടെ പ്രിയതമയെ അശ്ലീലാര്‍ത്ഥ ദ്യോതകമായി പരിഹസിച്ചു. ഉള്ളൂര്‍ ചാടിയെഴുന്നേറ്റ് `നിറുത്തൂ പ്രസംഗം' എന്ന് ആജ്ഞാപിച്ചു. രാജവാഴ്ച നിലവിലുള്ള കാലം. വേലുപ്പിള്ള പ്രഭാഷണം നിറുത്തി താഴത്തേക്ക് ഇറങ്ങി.

`മയൂര സന്ദേശ'ത്തിലെ,

`പാലിക്കാനായ് ഭുവനമഖിലം ഭൂതലേ ജാതനായ-
ക്കാലിക്കൂട്ടം കലിതകുതുകം
കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരില്‍ നീ
കാഴ്ചയായ് വച്ചിടേണം
മൌലിക്കെട്ടില്‍ത്തിരുകുമതിനെത്തീര്‍ച്ചയായ് ഭക്തദാസന്‍'

എന്ന ശ്ലോകത്തെ വാഴ്ത്താത്ത നിരുപകരില്ല. പക്ഷേ,അവരുടെ കൂട്ടത്തില്‍ വേലുപ്പിള്ള ശാസ്ത്രി ഇല്ല. എല്ലാ ഭുവനങ്ങളേയും പാലിക്കാനായി വന്ന കൃഷ്‌ണ്‌ന്‍ ഭൂമിയില്‍ ജാതനായത് അപകര്‍ഷം വന്നിട്ടോ? ചെയ്തത് കാലിക്കൂട്ടത്തെ കാത്തു എന്നതേയുള്ളു. അത്തരത്തിലുള്ള ഒരുത്തന്‌ മയില്‍ പൃഷ്ഠഭാഗത്തുനിന്ന് ഒരു പീലിക്കോല്‍ വലിച്ചൂരികാല്‍ക്കല്‍ വച്ചുകൊടുത്താല്‍ ആ പമ്പരവിഡ്ഢി അതെടുത്തു ശിരസ്സില്‍ ചൂടും. ക്രമാനുഗതമായ അപകര്‍ഷത്തെ വേലുപ്പിള്ള ശാസ്‌ത്രി അങ്ങനെ സമര്‍ത്ഥമായി വിശദീകരിച്ചു. ശ്രീകൃഷ്ണനെ ഒരിഡിയറ്റ് ആയി പ്രദര്‍ശിപ്പിച്ചപ്പോള്‍ സദസ്സ് ദീര്‍ഘനേരത്തേക്കു കരഘോഷം മുഴക്കി. കേരളവര്‍മ്മയ്ക്കു കൊടുത്ത കനത്ത ആഘാതവുമായിന്നു ആവിമര്‍ശനം. കാലം കഴിഞ്ഞു. വേലുപ്പിള്ള ശാസ്‌ത്രി കൊല്ലം ശ്രീനാരായണ കോളേജില്‍ മലയാളാദ്ധ്യാപകനായിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ടു. പലപ്പോഴും തമ്മില്‍ കണ്ട് സംസാരിച്ചു. എന്റെ ബഹുമാനം കുറഞ്ഞു കുറഞ്ഞു വന്നു. ഇവിടെനിന്നു നോക്കുമ്പോള്‍ പൂര്‍ണചന്ദ്രന് എന്തൊരു ഭംഗി! അവിടെച്ചെന്നാലോ? പരുക്കന്‍ പ്രദേശം. അഗ്നിപര്‍വതങ്ങളാകാം. മുയലിനെപ്പോലെ കാണുന്ന കറുത്ത ഭാഗം. അഗ്നിപര്‍വതങ്ങള്‍ എന്നെ പേടിപ്പിക്കും. അവതന്നെ മുയലിനെപ്പോലെ കാണപ്പെടുമ്പോള്‍ എന്നെ ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു'

പ്രായം കൂടുന്നതനുസരിച്ച് നമ്മളുടെ വിജ്ഞാനം വികസിക്കുന്നു. ബുദ്ധിക്കും വരുന്നു വികാസം. ആസ്വാദനം, അഭിരുചി ഇവയ്ക്കു മാറ്റം വരുന്നു. അതുകൊണ്ടാണ് ബാല്യകാല കൗതുകങ്ങള്‍ കാലം ചെന്നുകഴിയുമ്പോള്‍ കൗതുകങ്ങളല്ലാതെയായിത്തീരുന്നത്. ഇത്രയും പറഞ്ഞതുകൊണ്ട് എനിക്ക് വേലുപ്പിള്ള ശാസ്‌ത്രിയോടു ബഹുമാനമില്ലെന്നു ധരിക്കരുതേ. ഇച്ഛാശക്തിയും ബുദ്ധിശക്തിയും കൊണ്ട് ചിലര്‍ പ്രായം കുറഞ്ഞവരില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങള്‍ അവര്‍ക്കു (പ്രായം കുറഞ്ഞവര്‍ക്ക്) പരിപാകം വരുമ്പോള്‍ മാറി്പ്പോകും എന്നേയുള്ളു. ഈ മാറ്റം സാഹിത്യാസ്വാദനത്തിന്‍റെ കാര്യത്തിലും സംഭവിക്കില്ലേ? സംഭവിക്കും. കാലം ആസ്വാദനത്തില്‍ നിര്‍ണായകമായ ഘടകമായി വര്‍ത്തിക്കുന്നു. ആദ്യത്തെ ഗ്രന്ഥപാരായണത്തില്‍ മാറ്റം വരുത്തുന്നു പില്ക്കാലത്തെ ഗ്രന്ഥപാരായണം. മലയാള നോവലുകള്‍ മാത്രം വായിച്ചു മതിമറന്ന് ഇരിക്കുന്നവര്‍ പിന്നീട് ബംഗാളി നോവലായ `ആരോഗ്യ നികേതനം' വായിച്ചാല്‍ ആദ്യത്തെ `മതിമറക്കലി'ന് വലിയ മാറ്റം വരും.

ഞാന്‍ വടക്കന്‍ പറവൂരിലെ ഇംഗ്ലീഷ് ഹൈസ്കൂളില്‍ ഫിഫ്ത്ത് ഫോമില്‍ ചഠിക്കുന്നകാലം. അക്കാലത്തെ മലയാളമനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി കാത്തിരിക്കും. വരാപ്പുഴെ വേമ്പനാട്ടുകായലിന്‍റെ അടുത്തായിരുന്നു എന്‍റെ വീട്. ആഴ്ചപ്പതിപ്പു കിട്ടിയാല്‍ മറ്റുള്ളവര്‍ പിടിച്ചുവാങ്ങുമോ എന്ന പേടിയോടുകൂടി ഞാന്‍ അതും കൊണ്ട്‌ കായല്‍ക്കരയിലേക്ക് ഓടും. ഒരു ദിവസം ആഴ്ചപ്പതിപ്പ്‌ തുറന്നു നോക്കിയപ്പോള്‍ പി. കേശവദേവിന്‍റെ `കളിത്തോഴി' എന്ന ചെറുകഥ കണ്ടു. വായിച്ചു. വീണ്ടും വീണ്ടും വായിച്ചു. എത്ര പരിവൃത്തി അതു വായിച്ചെന്ന് എനിക്ക് നിശ്ചയമില്ല ഇപ്പോള്‍. ആഴ്ചപ്പതിപ്പ് സ്കൂളില്‍ കൊണ്ടുചെന്ന് ഉറ്റചങ്ങാതിമാരെക്കൊണ്ടു വായിപ്പിച്ചു. സമുദായത്തിന്‍റെ ഉന്നത തലത്തില്‍ വര്‍ത്തിച്ച അന്നക്കുട്ടിയും താണതലത്തില്‍ വര്‍ത്തിച്ച ജോണും കളിക്കുട്ടുകാരാവുന്നതും വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ് ജോണ്‍ റെയില്‍വേ സ്റ്റെയ്ഷനിലെ കൂലിക്കാരനായി കഴിയുമ്പോള്‍ അന്നക്കുട്ടിയും ഭര്‍ത്താവും തീവണ്ടില്‍ വന്നു പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതും ജോണിന്‍റെയും അന്നക്കുട്ടിയുടെയും കണ്ണുകള്‍ തമ്മിലിടയുന്നതും അവള്‍ അവനെ വകവയ്ക്കാതെ ഭര്‍ത്താവിനോടൊരുമിച്ചു പോകുന്നതുമൊക്കെ ചലച്ചിത്രത്തിലെ രംഗങ്ങള്‍പോലെ വര്‍ണിച്ച കേശവദേവിനെ ഞാന്‍ മനസ്സുകൊണ്ട് ആരാധിച്ചു. ആ ആരാധനയും കഥയെക്കുറിച്ചുള്ള ആഹ്ലാദാതിശയവും ഇടിഞ്ഞുപോയത് പില്ക്കാലത്ത് മോപസാങ്ങിന്റെയും ചെക്കോവിന്‍റെയും ചെറുകഥകള്‍ വായിച്ചപ്പോഴാണ്. മോപസാങ്ങിന്‍റെ `ചന്ദ്രികയില്‍' എന്ന കഥയുടെ അടുത്ത് കളിത്തോഴി'ക്ക് എന്തു സ്ഥാനം? ഞാന്‍ നീലാന്തരീക്ഷത്തിലെ നക്ഷത്രത്തെയും ഭൂതലത്തിലെ പുല്‍ക്കൊടിയെയും താരതമ്യപ്പെടുത്തി നക്ഷത്രമാണ് കേമം എന്നു പറയുകയല്ല. പുല്‍ക്കൊടിക്ക് അതിന്‍റേതായ ഭംഗിയുണ്ട്. സംശയമില്ല. പക്ഷേ പുല്‍കൊടിയുടെ ഹരിതവര്‍ണത്തിന്‌ നക്ഷത്രത്തിന്‍റെ വെള്ളി വെളിച്ചത്താല്‍ രൂപാന്തരം സംഭവിക്കുന്നു എന്നാണ് ഞാന്‍ ലക്ഷ്യമാക്കുന്നത്. കുട്ടിക്കാലത്ത് കേശവദേവിന്‍റെ കഥ സൃഷ്ടിച്ച മണ്ഡലത്തിലെ പൗരനായിരുന്നു ഞാന്‍. ഇന്ന് ഞാന്‍ അവിടെനിന്നു ബഹിഷ്കരിക്കപ്പെട്ടിരിക്കുന്നു.

സിനിമാ ശാലയിലോ ബസ്സിലോ ഇരിക്കാന്‍ സുഖമുള്ള സീറ്റ് കിട്ടിക്കഴിഞ്ഞാല്‍ അത്‌ നഷ്ടപ്പെട്ടുപോകുമെന്നു പേടിച്ച് ചായകുടിക്കാന്‍ പോലും എഴുന്നേറ്റു പോകാതെ അവിടെത്തന്നെ ഇരിക്കുന്നവനെപ്പോലെ ഞാന്‍ ബാല്യകാലത്ത് ചങ്ങമ്പുഴയുടെ `കാമുകന്‍ വന്നാല്‍' എന്ന കവിതയുടെ അടുത്തുതന്നെ ഇരുന്നു. ഒരിക്കലും എഴുന്നേറ്റുപോയില്ല.`കോമളപ്പോര്‍മുലപ്പൊന്‍കുടങ്ങള്‍ കോരിത്തരിക്കെ നീയെന്തുപെയ്യും' എന്ന വരികള്‍ ഇന്നു തെറ്റുകൂടാതെ ഇവിടെ എഴുതാന്‍ കഴിയുന്നത് അറുപതുവര്‍ഷങ്ങള്‍ മുമ്പ് മന്ത്രമുരുക്കഴിക്കുന്നതുപോലെ അവ ചൊല്ലിച്ചൊല്ലി രസിച്ചതിനാലാണ്. ഇന്ന് ആ വരികള്‍ മാത്രമല്ല അവയുടെ ഓര്‍മ്മപോലും എനിക്ക് ഓക്കാനമുണ്ടാക്കുന്നു.

Down by the salley gardens my love and I did meet;
She passed the salley gardens with little snow-white feet
She bid me take love easy, as the leaves grow the tree
But I, being young and foolish, with her would not agree,

എന്ന യേറ്റ്സിന്‍റെ വരികള്‍ വായിക്കുമ്പോള്‍ ഞാന്‍ കവിത ജനിപ്പിക്കുന്ന അദ്ഭുതത്തിനു വശംവദനാകുന്നു. ബാല്യകാലകൗതുകം മാറിപ്പോകുന്നു. ചങ്ങമ്പുഴയുടെ വരികളെ യേറ്റ്സിന്‍റെ വരികള്‍ പരിവര്‍ത്തനം ചെയ്യുന്നു.

മലയാളസാഹിത്യത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുണ്ട് `ഖസാക്കിന്‍റെ ഇതിഹാസ'മെന്ന നോവലിന്. നൂതനമായ വിഷയം നൂതനമായ രീതിയില്‍ പ്രതിപാദിച്ചതാണ് അതിന്‍റെ സവിശേഷത. അതുകൊണ്ട് `രാമരാജാബഹദൂറും' `ബാല്യകാലസഖി'യും ഓരോ യുഗം മലയാളസാഹിത്യത്തില്‍ സൃഷ്ടിച്ചതുപോലെ `ഖസാക്കിന്‍റെ ഇതിഹാസ'വും ഒരു യുഗം സുഷ്ടിച്ചുവെന്ന് ഇതെഴുതുന്ന ആള്‍ പറഞ്ഞു. എന്നാല്‍ റ്റോമസ് മാനിന്‍റെ The Magic Mountain എന്ന നോവല്‍ വായിച്ചാലുണ്ടാകുന്ന അനുഭവമെവിടെ എന്നത് ആലോചിക്കേണ്ടതല്ലേ? ഒരാതുരാലയത്തില്‍ താല്‍ക്കാലിക സന്ദര്‍ശനത്തിനു ചെല്ലുന്ന കഷ്ട്രോപ് വൈഷയികവും ധൈഷണികവുമായ തലങ്ങളിലേക്ക് ഉയര്‍ന്നുപോകുമ്പോള്‍ അതിനോടൊപ്പം വായനക്കാരും ഉയരുന്നു. ഈ നിസ്തുലാനുഭവം പ്രദാനം പെയ്യാന്‍ `ഖസാക്കിന്‍റെ ഇതിഹാസം' അസമര്‍ത്ഥമാണ്.

ആത്മാവിന്‍റെ ഉത്കൃഷ്ടങ്ങളായ നിമിഷങ്ങളിലേക്കു നമ്മളെ കൊണ്ടുചെല്ലുന്ന കലാസൃഷ്ടികളാണ് ആദരണീയങ്ങള്‍. ബാല്യകാലകൗതുകങ്ങളെ മാറ്റി നിറുത്തി അവയെ കണ്ടറിയാന്‍ നമ്മള്‍ യത്നിക്കേണ്ടിയിരിക്കുന്നു.