close
Sayahna Sayahna
Search

അദ്ധ്യായം നാലു്


രാമരാജബഹദൂർ

രാമരാജബഹദൂർ
RamaRajaBahadoor-001.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി രാമരാജബഹദൂർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
വര്‍ഷം
1918
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് ധർമ്മരാജാ
“വീതശങ്കം സപദി ദ്വന്ദ്വയുദ്ധം തരിക അതു സംപ്രതി
കുതുകം പൂണ്ടിഹ അധുനാ തവ സവിധം പ്രാപിച്ചിതു്”

സ്വാതിതിരുന്നാൾ മഹാരാജാവു് മോഹനകേളീസൗധമായി നിർമ്മിച്ച പുത്തൻ മാളികക്കൊട്ടാരത്തിനു് എടുത്ത ഭൂമിയിൽ പക്ഷേ, ശ്രീമദ്ദിവാകരസ്വാമിയാർക്കും തണലേകീട്ടുള്ളതായ ഒരു അരയാൽ ഗോവർദ്ധനച്ഛത്രത്തിന്റെ വൃത്തത്തിൽ കൊമ്പുകൾ വീശി നിന്നിരുന്നു. അതിന്റെ പത്രങ്ങൾ ഉദയത്തിലെ ഇളംകാറ്റേറ്റു് കല്ലോലനൃത്തങ്ങൾ തുള്ളി സൂര്യന്റെ ഉദയകിരണവീചികൾക്കു് സ്വാഗതം പറയുന്നതിനിടയിൽ താഴത്തെ മുറ്റവെളിയിൽ ഉദയവ്യായാമത്തിനെന്നപോലെ പുഷ്ടശരീരനായുള്ള ഒരു ദശരഥപ്രഭാവൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അല്പം വളർത്തി കോതി ഒതുക്കീട്ടുള്ള തലമുടിക്കിടയിൽ അഗ്രം ബന്ധിച്ചു് കാണുന്ന കുടുമയും നടുവിൽവെച്ചു് ഇരുഭാഗത്തോട്ടും ചീകി ഒതുക്കീട്ടുള്ള മീശയും രജതപ്രഭമായി നരച്ചും മുഖത്തിന്റെ വന്ദ്യതയ്ക്കു് അനുരൂപമായുള്ള വലയബന്ധങ്ങളായി കാണുന്നു. പുതച്ചിരിക്കുന്ന കാശ്മീരശ്വേതാംബരം അരയിൽ ചാർത്തിയിരിക്കുന്ന പുളിയിലക്കരപ്പരിവട്ടത്തെ മുക്കാലും മറയ്ക്കുന്നു. ഏഴുവെളുപ്പിനുതന്നെ മാർജനക്രിയ കഴിക്കപ്പെട്ടു് ധാവള്യത്തോടെ തിളങ്ങുന്ന ഭൂലക്ഷ്മിയുടെ അബലാത്വത്തിൽ ഭൂതദയാലു ആകകൊണ്ടെന്നപോലെ പാദങ്ങളെ അതിലഘുവായും മൃദുവായും പതിപ്പിച്ചു് യാനം ചെയ്യുന്നു. അശ്വത്ഥത്താൽ അർച്ചിതമാകുന്ന പത്രങ്ങളിന്മേൽ പാദങ്ങൾ പതിയാതെ നടകൊള്ളുന്ന ഈ വൃദ്ധശ്രീമാന്റെ ഏകാന്തതയെ ആരും ബാധിക്കുന്നില്ല. അനവധി സേവകജനങ്ങളും പരിചാരകന്മാരും ആയുധപാണികളായ ദ്വാസ്ഥന്മാരും ഓരോ പള്ളിയറകളിലും ദ്വാരപ്രദേശങ്ങളിലും നിലകൊള്ളുന്നെങ്കിലും വൃദ്ധന്റെ മുഖത്തു് ചേഷ്ടിക്കുന്ന അന്തർവികാരങ്ങളുടെ സ്വൈരപ്രവർത്തനത്തിനു് നിരോധം ഉണ്ടാകുന്നില്ല. ബലിഷ്ഠാഗ്രേസരനായുള്ള ഒരു ശത്രുവിന്റെ ആക്രമത്തെ അനുമുഹൂർത്തം പ്രതീക്ഷിച്ചു് ചിന്താവിഹ്വലനായി അശ്വത്ഥത്തെ നോക്കി ആപത്കരനായ സൂര്യപുത്രന്റെ ചാരദോഷം നീക്കുന്നതായ ഒരു മന്ത്രത്തെ മനസാ ഉരുക്കഴിക്കുന്നതിനിടയിൽ, തെക്കുപടിഞ്ഞാറു് മൂലയിലുള്ള വാതിലിന്റെ ബഹിർഭാഗത്തുനിന്നു്, “ഛേ! അങ്ങോട്ടു പൊയ്ക്കൂട കൂവ - എടാ നെടുംകാലാ! ഇങ്ങോട്ടു് - ഇതു് എവിടെക്കിടന്ന കാട്ടുമാടൻ!” എന്നും മറ്റും പല കണ്ഠങ്ങൾ ശണ്ഠകൂട്ടുന്നതു് കേട്ടു് ആ സമരരംഗത്തിന്റെ നേർക്കു്, മന്ത്രജപത്തിൽ ദത്തചിത്തനായ വൃദ്ധൻ സാഹസനിരോധനത്തിലുള്ള കൃപാസന്നദ്ധതയോടെ തിരിഞ്ഞുനോക്കുന്നു. ഊക്കനായ യന്ത്രക്കവണിയിൽനിന്നു് മുക്തമായ നെടുംപുരക്കൂട്ടംപോലെയുള്ള ഒരു സത്വം ആ രാജാങ്കണത്തിൽ നിക്ഷിപ്തമാകുന്നു. മൂക്കും മുട്ടുംകുത്തി നിലത്തുവീണ ഒരു അഷ്ടാവക്രൻ തന്നെ തടുത്ത അപരാധികളെ ‘എരുമച്ചീമോന്മാരു്’, ‘പീപ്പന്നിക്കഴുവന്മാരു്’ എന്നും മറ്റും ഭർത്സിക്കുന്നതിനിടയിൽ, പൊട്ടിച്ചിരിച്ചുകൊണ്ടു് തന്റെ സാമർത്ഥ്യത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. ആ കോപഭാഷണക്കാരനായ അഹംകാരിയെ ശിക്ഷിപ്പാൻ നാനാഭാഗങ്ങളിലും നിന്നു് ചാടിപ്പുറപ്പെട്ട പല ശൂലധാരികളും വേത്രധാരികളും എന്തോ അദൃശ്യപാശങ്ങളാൽ പുറകോട്ടു് നീതന്മാരായതുപോലെ അപ്രത്യക്ഷന്മാരാകുന്നു. പ്രാകാരദ്വാരത്തെ ബലപ്രയോഗത്താൽ തരണം ചെയ്തു ബഹുകോണാകാരൻ കരിമ്പനച്ചക്കരയും നാളികേരരസവും ചേർന്നാൽ അമൃതപ്രാശത്തെക്കാൾ ശക്തിപ്രദായകമായ ഒരൗഷധമാണെന്നും മറ്റും പ്രസംഗിച്ചുകൊണ്ടു്, കണ്ണുതുടച്ചു് ഒന്നു് ചുറ്റിനോക്കിയപ്പോൾ, സങ്കടം ധരിപ്പിപ്പാൻ തക്ക ലക്ഷണങ്ങളുള്ള വൃദ്ധനെ കണ്ടു് കൈകൾ നീട്ടിക്കുടഞ്ഞു് വീശി, വാനരത്താനെപ്പോലെ അദ്ദേഹത്തിന്റെ സമീപത്തെത്തുന്നു.

ഇരുമ്പുദണ്ഡങ്ങളും ചതുഷ്കോണക്കട്ടികളും സംഘടിച്ചു് ഏഴടിപ്പൊക്കത്തിൽ വിശ്വപ്പെരുന്തച്ചന്റെ മുഴക്കോലിനും കണക്കുകൾക്കും അമരാതെ ജനിച്ചിട്ടുള്ള സാഹസികൻ, വൃദ്ധന്റെ മുമ്പിൽനിന്നു് അദ്ദേഹത്തിന്റെ മുഖത്തെ ചീന്തുമാറുള്ള അംഗുലീക്രിയകളോടുകൂടി തന്റെ ചരിത്രവും യാത്രോദ്ദേശ്യവും സംക്ഷിപ്തമായി വർണ്ണിച്ചു. അവന്റെ ഭാഷ, ഉത്തരദേശികൾക്കു് സുഗ്രാഹ്യമല്ലെങ്കിലും സ്വരാജ്യത്തിലെ ജനപരമ്പരകളുടെ വ്യാപാരവിവിധത്വങ്ങളെ ഗ്രഹിച്ചിട്ടുള്ള വൃദ്ധനു് ദേവഭാഷപോലെ കർണ്ണാനന്ദകരമായിരുന്നു.“കേട്ടോ അമ്മാച്ചാ, കല്ലറയ്ക്കപ്പിള്ള എന്നു് ചൊല്ലുവാരില്ലിയോ, കൊമ്പിച്ച ഗ്രവത്ഥൻ ധുവാൻഷി അങ്ങത്തെ ചെന്നു് കണ്ടാരു്. എത്തും എതിരും ഇരുന്നു് പേശിയപ്പോ കുന്നത്തൂർ അങ്ങുന്നു് (ദിവാൻജി) ചൊല്ലിയാരു്, ഇങ്ങൊരു രായൻ അടിപിടിച്ചട്ടമ്പി വന്നിരിക്കിനാൻപോലും. അയ്യാക്കു് എതിരു് കിട്ടാണ്ടു് പൊന്നുതമ്പുരാനു് എന്തരോ അങ്കലാപ്പുപോലും എന്നാ, അഴകു് ഒരു കൈ പാക്കണോ എന്നു് അങ്ങോട്ടുകേറി ചൊല്ലിയപ്പോ, കല്ലറയ്ക്കപ്പിള്ള ‘ഫൂ’ എന്നു് ആട്ടൂട്ടാരു്. എന്നാ അവിടെക്കെടാ എന്നു് ചൊല്ലീച്ചു്, പൊന്നുതമ്പുരാന്റെ ഹൈമാന്യം നേടാൻ അഴകു് അവരറിയാണ്ടു് ഇങ്ങോട്ടു് പോണെ”

ഇങ്ങനെ തന്റെ പുറപ്പാടിന്റെ കഥ അഴകൻപിള്ള വർണ്ണിച്ചപ്പോൾ വൃദ്ധന്റെ ഹൃദയസരസ്സു് ഇളകിക്കലങ്ങി. കണ്ഠീരവരായരോടു് എതിർക്കുന്നതിനു് ഒരു ചാണൂരനോ മുഷ്ടികനോ ഒന്നുകൂടി ജനിക്കേണ്ടതുണ്ടെന്നു് വൃദ്ധൻ കേട്ടിട്ടുണ്ടു്. ദ്വന്ദ്വയുദ്ധക്രമങ്ങളിൽ അപരിചിതനായുള്ള ഈ രാജ്യാഭിമാനി പരമാർത്ഥസ്ഥിതികളറിയാതെ ആ മല്ലനോടു് നേർത്താൽ പപ്പടംപോലെ അരക്ഷണംകൊണ്ടു് തകർന്നുപോകയും നരഹത്യാപാപം തന്റെമേൽ ചുമലുകയും ചെയ്യുമെന്നു് ഗ്രഹിച്ചിരുന്ന വൃദ്ധൻ അഴകൻപിള്ളയോടു് ഇങ്ങനെ ഗുണദോഷവാദം തുടങ്ങി: “നീ രായരെ കണ്ടിട്ടില്ലെന്നു് തോന്നുന്നു. ഇവിടത്തെ കുറുപ്പന്മാരും ആശാന്മാരും അയാളെ പേടിച്ചു് ഒതുങ്ങിയിരിക്കുന്നു. അയാൾ വലിയ അഭ്യാസി. മുക്കരണം മറിയുന്നതു് കണ്ടാൽ ഇന്ദ്രജാലമെന്നു് തോന്നും.”

അഴകൻപിള്ള
(അക്ഷമനായി) “അതെല്ലാം അങ്ങുകൊണ്ടു് കെട്ടിവെച്ചേക്കാൻ ചൊല്ലണം. അഴകുവിന്റെ ഒരു അമുക്കിനു് അവന്റെ തവപ്പനും ഉത്തരം ചൊല്ലമട്ടാരു്. പൊന്നുതമ്പുരാനെങ്ങ്?”
വൃദ്ധൻ
“നീ അബദ്ധത്തിൽ ചെന്നുചാടേണ്ട. വയസ്സു് എത്രയായി?”
അഴകൻപിള്ള
“അഴകുവിനെ പെറ്റപ്പം അല്ലിയോ കൊള്ളവെള്ളം, അമ്മാച്ചൻ അന്നു് ഇഞ്ഞെങ്ങും ഇല്ലായിരുന്നോ? ഇതാ പാക്കണം. രായനെ ഒന്നു് കാമ്പിച്ചുതന്നാലും മതി.”
വൃദ്ധൻ
“നിന്റെ ആഗ്രഹം സാധിപ്പാനെളുപ്പമല്ല. രായർ നിന്റെ കുന്നത്തൂർ അങ്ങത്തെ സൂക്ഷിപ്പിലാണു്?”
അഴകൻപിള്ള
“ഇതെന്തർ മുടക്കിടാവമ്മാച്ചൻ? തുണുതുണയെന്നിരുന്നാ‌‌ല് എള്ളോളം ഉശിരൊക്കെ വേണ്ടയോ? ധുവാൻഷി അങ്ങുന്നു രായനേ പെട്ടവത്തിലോ വച്ചു പൂട്ടീരിക്കണ്?” ‌‌
വൃദ്ധൻ
“നീ അവിടെ പോയി അനുവാദം വാങ്ങി എന്തെങ്കിലും ചെയ്ക.”
അഴകൻപിള്ള
“ചുമ്മാ ഇരിക്കണം അമ്മാച്ചാ! രായൻ വെളിയിൽ എറങ്ങുമ്പോൾ ഒന്നു് ഉച്ചിനോക്കി വച്ചുകൊടുത്താൽ അവന്റെ ചെമ്മത്തും പിന്നെ മീളമാട്ടാരു്.”
വൃദ്ധൻ
“അബദ്ധം! അതു് ചതിവാകും. നിന്റെ തമ്പുരാനു് രസിക്കയുമില്ല.”
അഴകൻപിള്ള
“വൗത്ത എന്നു് അമ്പണം പറയണതൊക്കെ അങ്ങു വച്ചേക്കണം. തൊട്ടതിനെല്ലാം തടിമൊറണ്ടു് പറയണ ഇങ്ങേരിപ്പോ നന്മതിന്മ ചൊല്ലിത്തരണ്ടാ, പൊന്നുതമ്പുരാന്റെ പള്ളിയറ ഒന്നു കാമ്പിച്ചു തന്നാ പിന്നെ പാത്തോളണം.”
വൃദ്ധൻ
“അതൊന്നും എളുപ്പമല്ല. അങ്ങോട്ടു നോക്കു്, എത്ര വേൽക്കാർ തടുപ്പാൻ നില്ക്കുന്നു?”
cഅഴകൻപിള്ള
“ഈ കുന്നാമ്മ ഒന്നും അഴകുന്റടുത്തു ചേലല്ല. തന്തക്കു് പൊറന്ന മോനാണു് അഴകൻ. ഇങ്ങീന്നു് പോണമെങ്കി രായനെ തീട്ടീച്ചു്. അതുവരെ ഇത്തറയിൽ പതികെടപ്പൻ. പോടാന്നു് ചൊല്ലാൻ വരണവൻ വായ്ക്കരിക്കു് മച്ചമ്പിയുംകൊണ്ടു് പോരട്ടു്.”

അഴകൻപിള്ള ആലിന്റെ ചുവട്ടിൽ രാജമന്ദിരപ്രാന്തമെന്നുള്ള വസ്തുതയെ മറന്നും ശ്രീരാമേശ്വരം ദർശിച്ച പുണ്യപീയൂഷം പെരുക്കീട്ടുള്ള അന്നദാതാവിന്റെ കരുണാമൃതത്തിലുള്ള പരിപൂർണ്ണവിശ്വാസത്താൽ രാജഗൃഹം പ്രജാഗൃഹംതന്നെ എന്നു് സങ്കല്പിച്ചും വൃദ്ധനെ കൊള്ളാത്തകൂട്ടത്തിൽ ഗണിച്ചു് ആ പരിചയത്തെയും സംഭാഷണത്തെയും ഉപേക്ഷിച്ചും നെടിയ കാലുകൾ നീട്ടി ഇരിപ്പായി. വൃദ്ധൻ, അഴകൻപിള്ള അവലംബിച്ച പരിഭവമൂർഖത കണ്ടു് ചിരിച്ചുപോകുമെന്നായപ്പോൾ ആ സ്ഥലത്തുനിന്നു് യാത്രയായി. അഴകനായ സമരപ്രിയന്റെ സരസവീര്യപ്രകടനങ്ങൾ കാണ്മാൻ ഉദിച്ചുപൊങ്ങിയ ബാലസൂര്യന്റെ കിരണകോടികളാൽ രജതപ്രഭ ചേർക്കപ്പെട്ട പത്രങ്ങൾ അയാളെ മൃദുവായി വീജനം ചെയ്തു് ഉപചരിച്ചു. അയാൾ, “കെട്ടിയടിപ്പിനെടാ കുട്ടിമരയ്ക്കാനെ - തിറമൊടു് ചൂണ്ടയിലെ മീനുക്കിരയിടുവാൻ” എന്നു് ഒരു ഗാനം നാസികയാൽ പ്രയോഗിച്ചുകൊണ്ടു് ആ വിശറികളുടെ സംഖ്യയെ എണ്ണിത്തുടങ്ങി. ഋതുപർണ്ണവിദ്യയുടെ പരീക്ഷണാർത്ഥം നളചക്രവർത്തി അനുകരിച്ചതുപോലുള്ളതായിരുന്നു എങ്കിലും ഈ മഹാപരിശ്രമത്തെ രാജമന്ദിരപരിസേവികൾ എത്തി അപേക്ഷാവക്കുകൾകൊണ്ടു് പ്രതിരോധിച്ചു. അഴകൻപിള്ള ചെകിടനെന്നു് നടിച്ചു് ഗാനം മുറുക്കി അല്പം ചെന്നപ്പോൾ മുകളിലോട്ടു് നോക്കി ശാഖകളുടെ ഇടയിൽ കാകകപോതാദിമിഥുനങ്ങൾ വിഹരിക്കുന്നു എന്നു് കണ്ടു്, അഴകൻപിള്ള എഴുന്നേറ്റു നിന്നു്, കൂക്കുവിളികളും കല്ലേറുംകൊണ്ടു് അവയെ ഓടിപ്പാൻ തുടങ്ങി. ദ്രുതകോപിയായ ഒരു രാജഭടൻ അഴകശ്ശാരുടെ ദുരഹങ്കാരത്തെ ശിക്ഷിപ്പാൻ ഇങ്ങനെ ഒരു ശകാരശല്യം പ്രയോഗിച്ചു: “നോക്കെടാ നിന്റെ അമ്മേടെ വായ്ക്കരിക്കു് വേറെ ആളൊണ്ടോ? ജാത്രയും പറഞ്ഞോണ്ടു് തന്നെയോ പോന്നതു്?”

അഴകൻപിള്ള
(ദക്ഷിണദിക്കിലെ സ്വരലയത്തെ പുഷ്ടീകരിച്ചു്) “അണ്ണോ! ഇപ്പം എങ്ങീന്നു് വരിണാരു്? അഴകന്റെ അമ്മ പെറ്റ നാലി; അഴകൻ കൊലയിൽ കുരുടു്. എവൻ പെപ്പയ്യാ, അങ്ങു് പാടുപെടാൻ വേറെ പേരൊണ്ടു്.”
വേല്ക്കാരൻ
“അവിടെ ഇരുന്നു വിളയാതെ, എഴീച്ചു് ഹാ! ഇതു നിന്റെ തൊഴുത്തും ചാമ്പപ്പുരയുമല്ല. അമ്പേ! കോമാളിക്കാലൻ നിന്നു് അടവു് ചവുട്ടുണതു് കണ്ടില്യോ?”

താൻ കാണുന്ന മന്ദിരത്തിന്റെ ഉടമസ്ഥൻ തന്നിലും ആ ഭടനിലും തുല്യമായി മാത്രം കൃപാവീക്ഷണം ചെയ്തരുളുന്ന ധാർമ്മികനാണെന്നു് അഴകൻപിള്ള വിശ്വസിച്ചിരുന്നതിനാൽ ഭടന്റെ ഭർത്സനത്തെ, “തിന്തക്കം തുള്ളിയാലെന്തു കിട്ടും അന്തിക്കൊരുപിടി പറ്റു കിട്ടും തിന്തൊം തിന്തൊം തിന്തൊം തിന്തൊം തേരക്കതിന്തൊം തിന്തൊം തോം” എന്നൊരു ഗാനംകൊണ്ടു് പ്രത്യപമാനംചെയ്തു് അയാളെ മണ്ടിച്ചു.

തന്റെ നേർക്കുള്ള നിർവ്യാജഭക്തികൊണ്ടു് പുറപ്പെട്ടിരിക്കുന്ന അജ്ഞശിരോമണിയുടെയും ഇച്ഛയെ ഭംഗപ്പെടുത്താൻ പ്രജാഭീഷ്ടദാനത്തെ ജീവിതവ്രതമായി വരിച്ചിട്ടുള്ള ശ്രീരാമവർമ്മ മഹാരാജാവിന്റെ ഹൃദയം അരക്ഷണംപോലും തുനിഞ്ഞില്ല. സ്വവ്രതത്തിന്റെ ഭംഗവും ഒരു കാര്യാന്ധന്റെ ജീവഹതിയും കൂടാതെ കാര്യങ്ങൾ സമാപിക്കാൻ മാർഗ്ഗമെന്തെന്നു് ചിന്തിച്ചു് ധ്യാനസ്ഥിതിയിൽ നിന്നപ്പോൾ, കരണീയം തിരുവുള്ളത്തിൽ പ്രകാശിച്ചു. അതുകൊണ്ടു് അഴകൻപിള്ളയെ അടുത്തപോലെ സന്ദർശിച്ചതു് കൊട്ടാരം സർവ്വാധികാര്യക്കാരർ ആയിരുന്നു. അദ്ദേഹത്തിന്റെ വീരഭദ്രപ്രഭാവവും അകമ്പടിക്കാരുടെ ഭൂതഗണവേഷങ്ങളും കണ്ടപ്പോൾ താൻ വഴിപോലെ സത്കരിക്കപ്പെടുന്നു എന്നു് ചിന്തിച്ചു് അഴകൻപിള്ളയുടെ മനസ്സു കുളിർത്തു. രാജമന്ദിരത്തിലെ ഒരു തളത്തിൽ നെടിയിലയും ഇട്ടു് അഴകൻപിള്ളയെ ഇരുത്തി. സർവാവാധികാര്യക്കാരുടെ കണ്ഠശംഖത്തിന്റ ഉഗ്രധ്വനികൾ യഥാക്രമം ആജ്ഞകൾ കൊടുത്തു് വിളമ്പിച്ചപ്പോൾ രാജാതിഥിയുടെ ഉദരം തിത്തിയിലെ ചുരയ്ക്കപോലെ വീർത്തു. പത്തിരുപതു് പണം അടങ്ങീട്ടുള്ളതായ ഒരു കിഴിയും, രണ്ടുടുപ്പുമുണ്ടുംകൂടി സമ്മാനമായി കിട്ടിയപ്പോൾ, “എന്റെ അമ്പിച്ചൊ! ഇന്നു് വലതുവയം തന്നെ എഴിച്ചേൻ” എന്ന തന്റെ ഭാഗ്യത്തിൽ സമ്മോദിച്ചു. എങ്കിലും, സർവ്വാധികാര്യക്കാരരിൽനിന്നു്, “എന്നാൽ ഇനി പോക; പിന്നീടു് കാണാം.” എന്നു് ഒരു നിയോഗം പുറപ്പെട്ടപ്പോൾ സമ്മാനങ്ങളെ താഴത്തുവച്ചിട്ടു് അഴകൻപിള്ള ഉഗ്രമായ ഒരു പരുഷപ്രസ്രവണത്തിനു് കോപ്പിട്ടു്. “ഹിതെന്തൊരങ്ങുന്നേ! ഈ കൈയ് തൊണ്ടയിലിട്ടാൽ അഹത്തുപോയതു് മുച്ചൂടും വെളിയിൽ എടുത്തുടുവാരു്. മറ്റതൊണ്ടല്ലൊ, പൊന്നുചേവടി എന്നു് ചൊല്ലുവാരിച്ചയോ, ആ ഹൈമാന്യം, അതു് ഓക്കാനിച്ചാലും, തല കീഴ്ക്കാമ്പാടെ നിറുത്തൂട്ടാലും അങ്ങു് തങ്ങിയേ കിടപ്പാരു്.”

സർവ്വാധികാര്യക്കാർ
“എടാ, നിന്നെ ആ രായർ കൊന്നാൽ-”
അഴകൻപിള്ള
“അങ്ങത്തെക്കെന്തു ചേതം എന്നെ! എടുത്തു് ചുട്ടു് പൊശുക്കുടണം. പെറ്റ തള്ള മാനമായി മാരടിച്ചു് ഏഴവു് കൊണ്ടാടുവാരു്.”

അഴകൻപിള്ളയുടെ ഉയരം ഒന്നു് വർദ്ധിച്ചതുപോലെ സർവ്വാധികാര്യക്കാർക്കു് തോന്നി. ആ കാലദണ്ഡാകാരനെ തന്റെ ഉദ്യോഗശാലയിൽ ഇരുത്തീട്ടു് സർവ്വാധികാര്യക്കാർ രാജസമക്ഷം വസ്തുതകൾ സമർപ്പിപ്പാൻ തിരിച്ചു.

അന്നത്തെ സൂര്യോഷ്മാവു് ശാന്തമായിത്തുടങ്ങിയപ്പോൾ രാജമന്ദിരത്തോട്ടത്തിന്റെ കിഴക്കുതെക്കുഭാഗത്തു് വൃക്ഷങ്ങളില്ലാത്ത ഒരു സ്ഥലം ഇടിച്ചുറപ്പിച്ചു് മല്ലരംഗത്തിനു് യോഗ്യമാക്കിത്തീർത്തിരിക്കുന്നു. അതോടു് ചേർന്നുള്ള വിശ്രമമണ്ഡപത്തിന്റെ നാലു വശങ്ങളും വെളിയടകൾ തൂക്കി മറയ്ക്കപ്പെട്ടിരിക്കുന്നു. മണ്ഡപത്തിന്റെ കിഴക്കുവശത്തു് ദിവാൻമുമ്പായ ഉദ്യോഗസ്ഥന്മാരും പടിഞ്ഞാറെ ഭാഗത്തു് രാജമന്ദിരപരിജനങ്ങളും അത്യുപചാരഭാവത്തിൽ നില്ക്കുന്നതു് രാജസാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു. തുറന്ന രംഗത്തിന്റെ പടിഞ്ഞാറുവശത്തു് അഴകൻപിള്ള തറ്റുടുത്തു്, ആ വസ്ത്രം ഇഴിഞ്ഞുപോകാതെ അരക്കച്ചകൊണ്ടു് ഇറുക്കിക്കെട്ടി ചന്ദനക്കുറികളും പിടിച്ചു് ചാകുന്നെങ്കിൽ അതിനും കോപ്പിട്ടുനില്ക്കുന്നു. പുറകിൽ നില്ക്കുന്ന കുറുപ്പന്മാർ, ആശാന്മാർ മുതലായ യുദ്ധചതുരന്മാർ ഉള്ള സമയംകൊണ്ടു് മല്ലയുദ്ധച്ചടങ്ങുകൾ നമ്മുടെ അവിവേകിക്കു് ഉപദേശിക്കുന്നു. ഈ സംഘത്തെയും, കിഴക്കും തെക്കും വശങ്ങളെയും ചുറ്റി ചെറുതായ ഒരു സേനാപംക്തി ആയുധധാരികളായി അണിയിട്ടിരിക്കുന്നു. സംഭവിക്കാൻപോകുന്ന നരമേധം കാണ്മാൻ പൗരപ്രധാനന്മാരും തിക്കിത്തിരക്കി തോട്ടത്തിലെ മറ്റു ഭാഗങ്ങളിൽ നിറഞ്ഞുകൂടിയിരിക്കുന്നു. രാജസാന്നിദ്ധ്യത്തെ ആദരിച്ചു ജനങ്ങൾ മൗനം അവലംബിക്കുന്നു. എങ്കിലും രായരും അഴകശ്ശാരും തമ്മിലുള്ള അജഗജാന്തരത്തെ വിചാരിച്ചു് അത്ഭുതവും ഹാസ്യവും ഖേദവും പരസ്പരം മുഖകർണ്ണങ്ങൾ ചേർത്തു് ഉച്ചരിച്ചുപോകുന്നു. വിട്ടിൽ എന്ന വിശേഷജന്തുവിനെപ്പോലെ അഴകൻപിള്ള തല താഴ്ത്തിയും ഉയർത്തിയും ആശ്ചര്യസമേതം ചുറ്റുപാടും നോക്കി സമീപവർത്തികളായ അഭ്യാസവിദഗ്ദ്ധന്മാരിൽനിന്നു് തനിക്കു് കിട്ടുന്ന ഗുസ്തിയോഗോപദേശങ്ങളെ സന്നിഹിതസംഘത്തിന്റെ പ്രസാദത്തിനായി അഭിനയിച്ചുകാട്ടുന്നു. ഇടയ്ക്കിടെ തന്റെ യജമാനനായ കല്ലറയ്ക്കൽപിള്ള ആ സ്ഥലത്തെങ്ങാനും എത്തീട്ടുണ്ടോ എന്നു് അമ്പരപ്പോടെ നോക്കി, അദ്ദേഹം എത്തീട്ടില്ലെന്നറിഞ്ഞു് മദോന്മത്തനാകുന്നു. അടുത്തുനില്ക്കുന്ന ദ്രോണാചാര്യന്മാരുടെ മുതുകിലും പിടലികളിലും നെടിയ ഇരുമ്പുവിരലുകൾകൊണ്ടു് ഓരോ ഊന്നുകൾ കൊടുത്തു്, “തമ്പുരാൻ എഴുന്നള്ളുമ്പം കൊട്ടുവാരില്ലയോ?” എന്നു് ചോദിച്ചു്, സംഭവിച്ചുപോയിരിക്കുന്ന ആ ആഘോഷത്തെ പ്രതീക്ഷിച്ചു് ചില ഉന്മേഷതാളങ്ങൾ കൈകൾകൊണ്ടു് മേളിക്കയും ചെയ്യുന്നു. ഈ സംഭവം തന്റെ അമ്മയും സഹോദരന്മാരും സമീപവാസികളും അറിയുമ്പോൾ എന്തു് മഹാരസം എന്നു് ചിന്തിച്ചു് വായ്ക്കകത്തുളവാകുന്ന ഉമിനീരിൽ ചില ലഘുകണങ്ങൾ വെളിയിലോട്ടു് വിസർജ്ജിപ്പിച്ചും പോകുന്നു.

ഭൈരാഗികളുടെ ചെറുതർപ്പുകൾ ആറേഴെണ്ണം കൂടിച്ചേർന്നു് ഭൂഭേദകമായ ‘ധിമിധിമി’ ധ്വാനത്തെ മുഴക്കുന്നു. ഷഹന എന്ന കുഴലുകളുടെ രൂക്ഷപ്രലാപങ്ങൾ ആഹവക്ഷണങ്ങൾ എന്നപോലെ പരിസരഭിത്തികളിൽ പ്രതിധ്വനിക്കുന്നു. പച്ചക്കൊടിക്കൂറകൾ കാറ്റിൽ ഇളകിച്ചലിച്ചു സുസ്ഥിതി അപഹരിപ്പാൻ എന്ന മട്ടിൽ മുന്നോട്ടു് നീങ്ങുന്നു. ഹിന്ദുസ്ഥാനിയിലുള്ള ചില സ്തോത്രഗാനങ്ങൾ മഹാരാജാവിനെ പ്രശംസിച്ചാണെന്നറിഞ്ഞു് സന്നിഹിതസംഘത്തിലെ സംഗീതരസികന്മാർ ദത്തകർണ്ണന്മാരാകുന്നു. “ശ്രീപത്മനാഭദാസ കുജേ! രാമരാജാബഹദൂർകു ജേ!” എന്നുള്ള ആർപ്പുകളെ ആദരിച്ചു് കിഴക്കുവശത്തു് കൂടിയിരുന്ന ബഹുജനനിര മല്ലസംഘത്തിനു് വഴികൊടുത്തു.

കണ്ഠീരവരായരും പരിവാരങ്ങളും തെളുതെളെത്തിളങ്ങുന്ന വസ്ത്രാദി ആഡംബരങ്ങളോടും ഒരു മഹായവനസംഘംപോലെയും രംഗത്തു് പ്രവേശിച്ചപ്പോൾ പരിസരവാസികൾ പ്രതിയോഗികളുടെ സർവ്വപ്രകാരേണയുള്ള വിപര്യയങ്ങളെ ചിന്തിച്ചു് ലജ്ജാവശന്മാരായി. അഴകൻപിള്ള ആഗതസംഘത്തെ നോക്കി ചുണ്ടു് മലർത്തിക്കാട്ടിയും വിരൽ തെറിച്ചും പുച്ഛരസങ്ങളെ അഭിനയിച്ചുകൊണ്ടു് മഹാരാജാവിന്റെ എഴുന്നള്ളത്തറിയിക്കുന്ന വാദ്യഘോഷങ്ങൾ കേൾപ്പാൻ ചെവികൊടുത്തു് നിന്നു. മണ്ഡപത്തിലെ യവനികകൾക്കുള്ളിൽ എഴുന്നള്ളി നിന്നിരുന്ന മഹാരാജാവു് കണ്ഠീരവരായരായ മൃഗേന്ദ്രനേയും അഴകൻപിള്ളയായ നെടുംകോലത്തെയും പരസ്പരാഭിമുഖസ്ഥിതിയിൽ കണ്ടപ്പോൾ, അവിടുത്തെ കൃപാക്ഷേത്രങ്ങളായ നേത്രങ്ങളിൽ ചുടുജലം നിറഞ്ഞു്, സ്വാത്മധർമ്മപ്രേരണയാൽ പൊടുന്നനവെ അടഞ്ഞു. ആ ബാഹ്യേന്ദ്രിയങ്ങളുടെ പ്രവർത്തനം നിലകൊണ്ടപ്പോൾ ധർമ്മാനുരക്തിയാൽ സമ്പാദിതങ്ങളായുള്ള അന്തർനേത്രങ്ങൾ ക്രിയാരംഭംചെയ്തു, സമസ്ത ചരാചരാന്തർഭൂതമായ ശക്തിയെ അവിടുത്തെ ഹൃദയവേദിയിൽ സർവ്വഭയഭിക്ഷക്കായി ഉദയംചെയ്യിച്ചു.

മല്ലസംഘത്തിന്റെ നായകനായി കാണപ്പെട്ട രായർ ദണ്ഡകരാട്ടുകളായുള്ള ഖരദൂഷണത്രി്ശിരസ്സുകളുടെ ത്രിമിശ്രകകല്ക്കംതന്നെ ആയിരുന്നു. ആ ‘കാളമേഘനിറമാണ്ട ദാനവ’ന്റെ ശിരസ്സു് പ്രതിയോഗികൾക്കു് പിടികൂടാൻ പാടില്ലാത്തവിധത്തിൽ കത്രികക്കർമ്മംകൊണ്ടു് ക്ഷൗരംചെയ്യപ്പെട്ടിരിക്കുന്നു. ആ കൂശ്മാണ്ഡത്തലയും ഉരുണ്ട നെറ്റിയും ഉന്തിനിൽക്കുന്നവയും ഗഞ്ജാപ്പുക വിസർജ്ജിക്കുന്നുവോ എന്നു് തോന്നിപ്പിക്കുന്നവയും ആയുള്ള ഉണ്ടക്കണ്ണുകളും ചകോരച്ചിറകുകൾ പോലെ കോതി മുനയിൽ അവസാനിപ്പിച്ചു് നിറുത്തീട്ടുള്ള ഭയങ്കര മീശകളും ഉപവീതം അരയിലേക്കു് താഴ്ത്തീട്ടുള്ള വക്ഷസ്സായ ലോഹതളിമവും കരിപിടിച്ചുള്ള വെങ്കലവാർപ്പിന്റെ ആകൃതിയിലുള്ള ഉദരത്തിന്റെ മടിവും കസവുപണികൾ ചെയ്തുള്ള ചല്ലടവും അരക്കച്ചയിന്മേൽ ഉറപ്പിച്ചിട്ടുള്ള തുകൽപ്പട്ടയും എല്ലാറ്റിലും പ്രധാനമായി നാലുവരി കറുത്ത ദംഷ്ട്രങ്ങളും ഗണ്ഡങ്ങളിലെയും വക്ഷസ്സിലെയും ‘ശംഖചക്രഗദാസരോരുഹ’ മുദ്രകളും ആ ഭീമാകാരൻ സാക്ഷാൽ ഒരു ബ്രഹ്മരക്ഷസ്സാണെന്നു് കാണികൾക്കു് തോന്നിപ്പിക്കുന്നു. സ്വസംക്ഷത്തിൽനിന്നു് പിരിഞ്ഞു് ആ മല്ലൻ തെരുതെരെ മുന്നോട്ടു് നടന്നു. പാദങ്ങളിന്മേൽ ഒന്നു കറങ്ങി ഭൂമിയെ തൊട്ടു് കണ്ണിൽവെച്ചു് വിഘ്നേശ്വരനെയും ഗുരുവിനെയും സഭയെയും ഒന്നു് വന്ദിച്ചു. അനന്തരം കാൽപ്പെരുവിരലുകളും ഉള്ളംകൈകളും ഊന്നി അനായാസേന നിലത്തു് വീണു് ആ ഭീമശരീരത്തിനുള്ള അതിലാഘവത്തെ അത്ഭുതതരമായി പ്രത്യക്ഷമാക്കുമാറു് ഓരോ കൈകാലുകൾ മാത്രം ഊന്നി ഓരോ വശത്തോട്ടു് ചരിഞ്ഞും അസ്ഥിശൂന്യനെന്നപോലെ ഞെളിഞ്ഞും വളഞ്ഞും പുളഞ്ഞും തലയെ ഭ്രമണം ചെയ്യിച്ചും കസർത്തുളെടുത്തു. ഈ വിശേഷതര ‘വേല’യുടെ അവസാനത്തിൽ ശ്വാസവേഗംകൊണ്ടു് പൊങ്ങി പാദങ്ങളിന്മേൽ നിന്നുകൊണ്ടു് രണ്ടു മപ്പുകൾ താക്കിയതു് ചുറ്റും മതിലോടുകൂടിയ കരിങ്കൽക്കെട്ടുനീരാഴിയിലെ വാഴ്ചക്കാരനായ മുഷ്കരമത്സ്യത്തിന്റെ തുടിപ്പുപോലെ ആ പ്രദേശത്തെല്ലാം മാറ്റൊലിക്കൊണ്ടു. ഒറ്റക്കാൽ ഉയർത്തി പുറകോട്ടും വ്യാഘ്രമുഖത്തെ മു‌മ്പോട്ടും നീട്ടി മറ്റേക്കാലിന്മേൽ നിന്നു് നിലംവരെ പതിഞ്ഞു ചില സലാങ്ങൾ ചെയ്തുകൊണ്ടു് ഉയരുന്നതിനിടയിൽ കണ്ഠീരവരായർ അഴകൻപിള്ളയെ തെല്ലൊന്നു നോക്കി “പഞ്ചാക്കുടൂ” എന്നു ഗർജ്ജനം ചെയ്തു. സ്വഹസ്തത്തെ ഗ്രഹിച്ചുകൊണ്ടു് ഗുസ്തിക്രിയയിലെ പ്രഥമകർമ്മം ആരംഭിപ്പാൻ അപേക്ഷിച്ചു് നില്ക്കുന്ന രായരുടെ വായ്ക്കകത്തു് ശേഷിച്ചിരുന്ന ലവംഗപഞ്ചകത്തെ അയാളുടെ ദന്തപംക്തികൾ ചർവണം തുടങ്ങിയതിന്റെ രൂക്ഷതയും കാണികളെ നടുങ്ങിച്ചു. ക്ഷാമകേതുപോലെ നില്ക്കുന്ന അഴകൻപിള്ളയ്ക്കു് കണ്ഠീരവരായരുടെ ക്ഷണം നിരർത്ഥപദങ്ങളായിരുന്നതിനാൽ ബഹുജനമാകുന്ന നിഘണ്ടുവിന്റെ സഹായത്തെ അപേക്ഷിക്കുംവണ്ണം അയാൾ വട്ടമിട്ടു് ഒരു സരസനോട്ടം തുടങ്ങി. അരക്കെട്ടിന്മേൽ തിളച്ചുകാണുന്ന നാരസിംഹത്വം ബഹുജനങ്ങളുടെ ഹൃദയങ്ങളിൽ ഭയോദ്വേഗത്തെ ഉത്പാദിപ്പിക്കുകയാൽ അഴകശ്ശാരുടെ ചോദ്യചേഷ്ടയെ ആരും ഗണിച്ചില്ല. കണ്ഠീരവരായർ കസർത്തുകളും പോർക്കുവിളികളും മപ്പടികളും കൊണ്ടു് കളം തകർത്തു.

ഇനിയും താമസിക്കുന്നതു് പന്തിയല്ലെന്നു ചിന്തിച്ചു് അഴകൻപിള്ള രണ്ടു കാലിന്മേൽ നടക്കുന്ന കുരങ്ങനെപ്പോലെ മുന്നോട്ടുനീങ്ങി ആകാശചാരികളുടെ പ്രസാദത്തിനെന്നപോലെ മേല്പ്പോട്ടു് നോക്കി, ഭുജത്തിന്മേൽ ചില താളങ്ങൾ മേളിച്ചു, കണ്ഠീരവന്റെ മപ്പടിക്കു് എതിർമപ്പുകൾ ഘോഷിച്ചു. ഈ വികൃതക്രിയകൾ കണ്ടു് കണ്ഠീരവരായർ വിജയനിശ്ചയത്തോടെ ചില കൊടുക്കുത്തുകളും കൈ നിലത്തു് തൊടാതുള്ള മുൻപിൻ അടിർപ്പുകളും നിന്നിടത്തു് നിന്നു് പ്രയോഗിച്ചു. അഴകൻപിള്ള അതു കണ്ടു് കോപിച്ചു, “ഛേ! ഇതെന്തരു് ചെവിത്താൻ? തന്റെ രാവണാട്ടങ്ങൾ കൊണ്ടു് ചുടു്!” എന്നു് അപഹസിച്ചപ്പോൾ, കണ്ഠീരവരായർ കുതിച്ചു് സിംഹംപോലെ മു‌മ്പോട്ടു് ചാടി അയാളുടെ ശരീരത്തെ ലക്ഷ്യമാക്കി ഒന്നു മർദ്ദിച്ചു. അതു ഫലിച്ചില്ലെന്നു കണ്ടു്, ആ മല്ലപ്രവീണൻ മുഷ്ടികൾ ചുരുട്ടി അഴകൻപിള്ളയുടെ ഇടതും വലതും വശങ്ങളും തലയും നാഭിയും നോക്കി തെരുതെരെ കുത്തിത്തകർത്തപ്പോൾ ആ ഉഗ്രമായ കരഘട്ടങ്ങൾ ദണ്ഡിപ്പിച്ചതു് നിരപരാധിയായ വായുഭഗവാനെ ആയിരുന്നു. അഴകൻപിള്ള രായരുടെ ചീന്തിവരുന്ന കരമുസലങ്ങളെ ഒഴിഞ്ഞു് അകലത്തോട്ടു് ചാടി സഭാഡംബരത്തെയും തന്റെ സാമർത്ഥ്യത്തെയും കാന്മാൻ “എന്റമ്മച്ചീ ഇതെന്തരു് പാടെന്നു പാരു്” എന്നു തന്റെ അമ്മയെ ക്ഷണിച്ചു. മുഷ്ടിയുദ്ധക്രമങ്ങളിൽ അനഭ്യസ്തനായുള്ള ഒരു ബീഭത്സനോടു് നേർക്കാൻ മഹാരാജാവു് നിയോഗിച്ചതു് തന്നെ അപമാനിച്ചതായിരുന്നു എന്നു ശങ്കിച്ച കണ്ഠീരവരായർ കോപാന്ധനായി പല ഭാഷകളിലും എതിരാളിയെ ഭർത്സിച്ചുകൊണ്ടു് അയാളെ പിടിപ്പാനായി ചാടിയും കൈവീശിയും വട്ടമിട്ടോടിച്ചും പല സാഹസങ്ങൾ ചെയ്തു. കൈക്കുള്ളിൽ ഒന്നു് കിട്ടിയാൽ ഒരു വെട്ടിവലിപ്പുകൊണ്ടു് പ്രതിയോഗിയെ അറുതിപ്പെടുത്താമെന്ന ധൈര്യത്താൽ ആ വിദഗ്ദ്ധമല്ലൻ കൈകൾ വിടുർത്തിപ്പാഞ്ഞും തക്കംനോക്കി കുതിച്ചും തരംകണ്ടു് പല തട എതിർത്തും മറുത്തും തന്റെ മുഖത്തും വക്ഷസ്സിലും ധരിച്ചിരുന്ന ശംഖുചക്രാദിമുദ്രകളെ വിയപ്പുമാർഗ്ഗമായി ഒഴുകിച്ചു. അഴകൻപിള്ള മത്സ്യംപോലെ പുളഞ്ഞും കുരങ്ങിനെപ്പോലെ കുതിച്ചുചാടിയും കിതയ്ക്കാതെയും വിയർക്കാതെയും പിടികൊടുക്കാതെ സാധിച്ചു.

ഇങ്ങനെയുള്ള അടവുകൾക്കു് അവസാനം കാണായ്കയാൽ കണ്ഠീരവന്റെ അനുചരന്മാർ അവരുടെ ഭാഷയിൽ ഒരു വിജയമാർഗ്ഗത്തെ തങ്ങളുടെ നാഥനോടു് ഉപദേശിച്ചു. രായർ അടവൊന്നു മാറ്റി. ബാഹുദണ്ഡങ്ങളെ ആകാശത്തുയർത്തിപ്പിടിച്ചും ഉഗ്രമായി ഞെളിഞ്ഞും അമ്പഴക്കണ്ണുകളാൽ അരയെക്കാട്ടിക്കൊണ്ടും “അടേ പുള്ളായു്, ഇന്താ പുടിച്ചുക്കോ” എന്നു കോപാട്ടഹാസത്തിൽ അഴകൻപിള്ളയെ ക്ഷണിച്ചു. ചതുരന്മാരായ ഗുസ്തിക്കാരുടെ അരയ്ക്കു് അഭ്യാസശൂന്യന്മാർ പിടിയിട്ടാൽ അഭ്യാസക്കാരൻ ശ്വാസം‌‌പിടിച്ചു കുനിഞ്ഞു ഒന്നുവെട്ടി ഉയരുമ്പോൾ, അനഭ്യസ്തൻ പിടിവിട്ടു് അഭ്യാസക്കാരന്റെ തലയ്ക്കുമീതെ കരണംമറിഞ്ഞു് നിലത്തു് വീണു് കാലനഗരം പ്രാപിക്കും. ഈ സംഭാവ്യതയെ ഗ്രഹിച്ചിരുന്ന രാജമന്ദിരത്തിലെ ഭീഷ്മശല്യപ്രഭൃതികൾ “അരുതരുതു്” എന്നു് ആക്രോശിക്കയും “മതി മതി രായർ ജയിച്ചു എന്നു് സമ്മതിച്ചേക്കാം. നില്ക്കട്ടെ” എന്നു യവനികയ്ക്കുള്ളിൽ നിന്നിരുന്ന മഹാരാജാവു് അരുളിച്ചെയ്കയും ചെയ്യുന്നതിനിടയിൽ അഴകൻപിള്ളയുടെ കബന്ധഹസ്തങ്ങൾ രണ്ടും രായരുടെ ഉദരബ്രഹ്മാണ്ഡത്തെ വലയം ചെയ്തുകഴിഞ്ഞു.

രായർ സന്തുഷ്ടമദംകൊണ്ടു് ജൃംഭിതവീര്യനായി. അയാളുടെ ജംഘകളുടെ മാംസബന്ധങ്ങൾ തിമിർത്തു് ശ്വാസബന്ധാരംഭത്തെ പ്രത്യക്ഷപ്പെടുത്തി. അഴകൻപിള്ള ഞാണിന്മേൽക്കളിക്കുള്ള കത്രികപ്പൂട്ടുമുളകൾപോലെ കാലുകൾ വിടുർത്തി ഉറപ്പിച്ചുകൊണ്ടു് ഒരു ഭുജക്കോണിനെ രായരുടെ വയറ്റിൽ ഇറക്കി, കൈകളാലുള്ള വലയത്തെ മുറുക്കിത്തുടങ്ങി. “ആയ്യബ്ബാ! അങ്ങനെ ഇരുത്തു്! ബ്ലാഛ് എന്നു അമർത്തട്ടെ” എന്നിങ്ങനെ ചില ഉപദേശങ്ങൾ കൈകൾക്കും തോളിനും നല്കിക്കൊണ്ടു് ആ കരിമ്പനക്കൂറ്റൻ തല നമിച്ചു് ശ്വാസം മുറുക്കി രായർക്കു് ആയം സഞ്ചയിക്കുന്നതിനു് ശ്വാസോച്ഛ്വാസഗതികൾക്കുള്ള ശക്തി ഉത്ഭവിക്കേണ്ടതായ ഉദരസഞ്ചികയ്ക്കുള്ളിൽ സ്ഥലമില്ലാതാക്കി. ആ പ്രാണഭീതൻ കൈകൾ താഴ്ത്തി അഴകൻപിള്ളയുടെ കൈകൾക്കിടയിൽ കടത്താൻ സാഹസപ്പെട്ടു. ആ ലോഹവലയത്തിനുള്ളിൽ ഒരു രോമതന്തുവിനുപോലും കടക്കാൻ സ്ഥലം കിട്ടാത്തതിനാൽ രായർ ഘോരമായ ചില താഡനങ്ങൾ അഴകൻപിള്ളയുടെ ശിരസ്സിലും ഭുജത്തിലും മുതുകിലും ഏല്പിച്ചു. നാളികേരസാലങ്ങളുടെ നീരസാരത്താൽ പരിപുഷ്ടമായിട്ടുള്ള അഴകൻപിള്ളയുടെ അവയവങ്ങൾ ആ മുഷ്ടിപ്രഹരങ്ങൾക്കു് നിശ്ചേതനങ്ങളായിരുന്നു. പെരുമ്പാമ്പിന്റെ ചുരുളുകളിൽ അകപ്പെട്ട ജന്തുക്കൾ തകരുംവണ്ണം രായരുടെ നട്ടെല്ലു ഞെരിഞ്ഞു തുടങ്ങി. അയാളുടെ വക്ഷസ്സു് ശ്വാസബന്ധത്താൽ പിളർക്കും എന്നുള്ള മട്ടിലാവുകയാൽ അയാൾ പല്ലു ഞെരിച്ചുകൊണ്ടു് ആയം പെരുക്കി പിടഞ്ഞുകുടഞ്ഞു. കണ്ണുകൾ മുമ്പത്തേതിലും ജൃംഭിച്ചു ചുവന്നു. പൂതനയുടെ മോക്ഷഗതിയോടടുക്കുന്ന അയാളുടെ കൈകൾ ആകാശത്തും തന്റെ ചല്ലടത്തിന്മേലും മാന്തിത്തുടങ്ങി. കാലുകൾ അടുപ്പിച്ചുറപ്പിച്ചിരിക്കുന്ന അഴകൻപിള്ളയുടെ ഉടലും ശ്വാസപ്പെരുക്കത്താൽ ആഞ്ഞുപോകുന്നതു് പിടിമുറുകുന്നതിന്റെ ലക്ഷണമായി കാണുന്നു. രായർമല്ലൻ സൂകരത്തെപ്പോലെ അമറിത്തുടങ്ങി. ഈ വിവശസ്വരം കേട്ടു് അസ്തവിവേകന്മാരായ രായരുടെ അനുചരന്മാർ മല്ലനിയമങ്ങളെ മറന്നു് തങ്ങളുടെ നാഥനെ സഹായിപ്പാൻ മുന്നോട്ടു് നീങ്ങി. ഇങ്ങനെയുള്ള വല്ല അപനയപ്രയോഗവും ഉണ്ടാകുമെന്നു് സംശയിച്ചു് കാവലായി നിറുത്തിയിരുന്ന പദാതിസംഘവും യുദ്ധരംഗത്തെ ചുറ്റി ഒരു വ്യൂഹബന്ധം ചമച്ചു. അഴകൻപിള്ള “എക്കിനി എന്റെ തള്ളേടെ വയറ്റിൽ പോണ്ട” എന്നു് സഭ മറന്നു് അലറിക്കൊണ്ടു് നിവർന്നു് ആകാശം ഭേദിച്ചുനിന്നപ്പോൾ അയാളുടെ ശിരസ്സിനു് മുകളിൽ മൃതപ്രായനായ കണ്ഠീരവരായർ തവളപോലെ പിടയ്ക്കുന്നതു് കാണുമാറായി. ആ മല്ലപ്രവീണൻ പന്തുകണക്കെ മുന്നോട്ടർ എറിയപ്പെട്ടപ്പോൾ പരിതഃസ്ഥിതരിൽനിന്നു് ഒരു വിജയാട്ടഹാസം പൊങ്ങി നഗരത്തെയും ഇളക്കി.

അഴകൻ ആ രംഗസംഭവങ്ങളെല്ലാം മറന്നു് അരയിലെ മുണ്ടു് കുടഞ്ഞുടുത്തും രണ്ടാംമുണ്ടിനെ തലയിൽ ചുറ്റിയും തന്റെ യജമാനനായ കല്ലറയ്ക്കൽപിള്ളയുടെ മുമ്പിൽ ചെന്നുവീണു് അന്നത്തെ സാഹസത്തിനു് ക്ഷമായാചനം ചെയ്‌വാൻ പുറപ്പാടുവട്ടം തുടങ്ങി. മഹാരാജാവിന്റെ തൃക്കൈകളിൽനിന്നുണ്ടാകുന്ന സമ്മാനങ്ങൾ വാങ്ങിപ്പാൻ രാജഭടന്മാർ അയാളെ പിടികൂടിയപ്പോൾ, “ഇതെന്തരു് ചെമ്മച്ചനി?” എന്നു പുലമ്പിക്കൊണ്ട്‌‌ അഴകൻപിള്ള മണ്ഡപംവരെ നടന്നു. അതിനടുത്തുനിന്നിരുന്ന സേവകന്മാർ ആ ഭാഗത്തുള്ള യവനികയെ നീക്കി. മഹാരാജാവു് മണ്ഡപത്തിനകത്തുണ്ടായിരുന്നുവെന്നു് അപ്പോൾ ഊഹിച്ച അഴകൻപിള്ളയുടെ ജീവാത്മാവു് പാൽക്കടലിലോ പാൽപായസക്കടലിലോ നീരാടി. അയാൾ ക്ഷണത്തിൽ മുണ്ടൊതുക്കി ഒരു കൈകെട്ടി മറുകൈകൊണ്ടു് വാപൊതിഞ്ഞു് തനിക്കും രാജ്യത്തിനും സർവരക്ഷിതാവായുള്ള കണ്ണിനു് കാണും ദൈവത്തെ വന്ദിപ്പാനായി യഥാചാരം സമകോണാകാരനായി വട്ടക്കാലേൽ നിന്നു് ദക്ഷിണദിക്കിലെ പൂർവ്വരീതിയനുസരിച്ചു് മദ്ധ്യാംഗുലികളുടെ അഗ്രത്തെ അതതു് തോളോടു് ചേർത്തു് തൊഴുന്നതിനായി, രാജകളേബരത്തെ നല്ലോണം കാണുവാൻ ഒന്നുകൂടി കുനിഞ്ഞു. മണ്ഡപത്തിനുള്ളിലെ സജീവപ്രതിഷ്ഠയെ കണ്ടപ്പോൾ അഴകൻപിള്ള അന്നു് മൃഷ്ടമായി ഉണ്ടതും ഉദരത്തിൽ തങ്ങിയിരുന്ന നാളികേരാദിസാരങ്ങളും പാദംമുതൽ കത്തിപ്പൊങ്ങിയ ഭയമഹാഗ്നിശിഖയിൽ നിശ്ശേഷം ദഹിച്ചുകൂടി. രായരുടെ മുസലക്കൈകൊണ്ടുള്ള പ്രഹരങ്ങൾ തലയ്ക്കും കണ്ണിനും “മന്തമുണ്ടാക്കിയിരിക്കുവാരു്” എന്നു ശങ്കിച്ചു് അയാൾ കണ്ണൂകളെ നല്ലപോലെ തിരുമ്മി ശരിയായിട്ടു് വെളിയടയ്ക്കകത്തെ മന്ദപ്രഭയ്ക്കിടയിൽ നില്ക്കുന്ന വിഗ്രഹത്തെ സൂക്ഷിച്ചുനോക്കി. പ്രേക്ഷകലോകത്തെ കൃപാധോരണിയാൽ നിരുദ്ധവീര്യമാക്കുന്ന മന്ദാക്ഷത്തോടെ എഴുന്നരുളി നില്ക്കുന്നതു് ഉദയത്തിലെ വൃദ്ധൻതന്നെയാണെന്നു് അഴകുശ്ശാരുടെ വിഭ്രാന്തനേത്രങ്ങൾക്കു് നിശ്ചയമായപ്പോൾ ‘അഴകന്റെ നെടുന്തടി’ തൂക്കുമരത്തിന്മേൽ ഊഞ്ഞാലാടുന്ന കാഴ്ചയെത്തന്നെ കാണുകയും ചെയ്തു. ഉള്ളിൽനിന്നുദിച്ച വിറയലോടെ ദൃഢവീക്ഷണനായി കായത്തെ നല്ലോണം താഴ്ത്തിയും താടിയുയർത്തി പുരികങ്ങൾ ചുളുക്കിയും അല്പനേരം സാഹസപ്പെട്ടു് മൂന്നാമതും നോക്കി സൂഷ്മത്തെക്കുറിച്ചു് പരിപൂർണ്ണബോദ്ധ്യം വന്നപ്പോൾ മാറത്തലച്ചു് “കെടുത്തല്ലയോ പോട്ടാരു്” എന്ന ഒരു ദീനാലാപം ഉച്ചത്തിൽ പുറപ്പെടുവിച്ചുകൊണ്ടു് അയാൾ ഞെട്ടി പുറകോട്ടു‌‌ കുതിച്ചു്, നെടുംചാട്ടങ്ങൾ ചാടി മറഞ്ഞു. ആ നിഷ്കന്മഷനായ രാജഭക്തനെ രാജശാസനയാൽ തുടർന്ന ചാരന്മാർ പിന്നീടു് കണ്ടു് പിടികൂടിയതു്, മുപ്പതോളം നാഴികയ്ക്കപ്പുറം പാർക്കുന്ന അവന്റെ വൃദ്ധജനനിയുടെയും ജ്യേഷ്ഠന്മാരുടെയും പുറകിൽനിന്നായിരുന്നു.