close
Sayahna Sayahna
Search

സഹാറാ മരുഭൂമിയിൽ ഒരു വിറകുവെട്ടുകാരൻ


സഹാറാ മരുഭൂമിയിൽ ഒരു വിറകുവെട്ടുകാരൻ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
വര്‍ഷം
2007
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍


ഒർട്ടീഗ

നോവലെന്ന സാഹിത്യരൂപത്തിനു ഭാവിയില്ലെന്ന് കരുതുന്ന അഭിജ്ഞരുടെ സംഖ്യം ഒട്ടും കുറവല്ല. ഭാവിയില്ലെന്നു മാത്രമല്ല അത് അധഃപതിച്ചു കഴിഞ്ഞു എന്ന് ഉദ്ഘോഷിക്കു­ന്നവരുമുണ്ട്. ഇവരില്‍ പ്രധാനന്‍ സ്പാനിഷ് തത്ത്വചിന്തകനായ ഹോസ് ഒര്‍ട്ടീഗാ ഇ ഗാസറ്റ് ആണ്. നീഷേയ്ക്കു ശേഷം യൂറോപ്പു കണ്ട മഹാനായ തത്ത്വചിന്തകന്‍ എന്നാണ് ഒര്‍ട്ടീഗായെ അല്‍ ബേര്‍ കമ്യു വാഴ്ത്തിയത്. ആ രീതിയില്‍ മേധാശക്തിയുള്ള ഒരു ചിന്തകന്‍ മതിയായ കാരണ­ങ്ങളില്ലാതെ ഒരഭിപ്രായം ആവിഷ്കരിക്കാ­നിടയില്ലല്ലോ. അതുകൊണ്ട് അവയെക്കുറിച്ച് അന്വേഷിക്കാന്‍ നാം നിര്‍ബദ്ധരാവുന്നു.

ഏതു സാഹിത്യരൂപവും അതിന്റെ ഉത്തമാവധിയി­ലെത്തുമ്പോള്‍ ശോഷിതമായി തകര്‍ന്നു വീണേ പറ്റു എന്നാണ് ഒര്‍ട്ടീഗാ ആദ്യമായി പറയുന്നത്. ഈ അഭിപ്രായത്തിനു വളരെ വേഗത്തില്‍ മറുപടി പറയാവുന്നതേയുള്ളു ചിലര്‍ക്ക്. പ്രവര്‍ത്തിച്ചു പ്രവര്‍ത്തിച്ച് സാഹിത്യരൂപം പരിക്ഷീണമാകുമ്പോള്‍ പ്രകൃതി അതിന്റെ എല്ലാ ശക്തിവിശേഷങ്ങളും, ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുകയും അതിന്റെ ഫലമായി ആ വ്യക്തി അതുല്യമായ പ്രതിഭാവിലാസത്തോടെ സര്‍ഗ്ഗാത്മക­വ്യാപാരങ്ങളില്‍ തല്പരനാവുകയും ചെയ്യുന്നു. ഉദാഹരണവും അവര്‍ നല്കിയെന്നു വരും. ഗ്രീക്ക് നോവല്‍സാഹിത്യം അധഃപതിച്ചിരുന്ന­പ്പോഴാണ് നീക്കോസ് കസാന്‍ദ്­സാക്കീസിന്റെ രംഗപ്രവേശം. ആ ഉജ്ജ്വല പ്രതിഭാശാലിയുടെ Zorba the Greek, Last Temptation of Christ, Freedom or Death ഈ നോവലുകളുടെ കമനീയത കണ്ട് ഗ്രീക്കുകാരുടെ മാത്രമല്ല ലോകത്തെ­മ്പാടുമുള്ളവരുടെ കണ്ണുകള്‍ അഞ്ചിപ്പോവുകയുണ്ടായി. സാങ്കല്പികമാണ്

നീക്കോസ് കസാന്‍ദ്സാക്കീസ്

ഈ മറുപടി. പക്ഷേ, ഇതു മുന്‍കൂട്ടി­ക്കണ്ടു കൊണ്ട് ഒര്‍ട്ടീഗാ സമാധാനം നല്കുന്നു. ‘സഹാറാ മരുഭൂമിയിലെ ഒരു വിറകു­വെട്ടുകാരനെ — എറ്റവും ശക്തനായ വിറകു­വെട്ടുകാരനെ — സങ്കല്പിക്കു.

അയാളുടെ ഉന്തിനില്ക്കുന്ന മാംസപേശികളും മുര്‍ച്ചയുള്ള കോടാലിയും കൊണ്ട് എന്തു പ്രയോജനം? വൃക്ഷങ്ങളില്ലാത്ത സ്ഥലത്തെ വിറകു­വെട്ടുകാരന്‍ ഒരു അവാസ്തവിക സങ്കല്പമാണ്. കലാകാരന്മാര്‍ക്കും ഇതു യോജിക്കും. സവിശേഷകമായ അസംസ്കൃത വസ്തുവിനോടു യോജിക്കുന്ന കര്‍ത്തൃ­നിഷ്ഠമായ പ്രവണതയാണ് വാസനയെന്നത്. വ്യക്തിഗതങ്ങളായ സിദ്ധികള്‍ക്കു അസംസ്കൃത വസ്തുവിനോടു ഒരു ബന്ധവുമില്ല. അതില്ലെങ്കില്‍ (അസംസ്കൃത വസ്തുവില്ലെങ്കില്‍) പ്രതിഭയും പ്രാഗത്ഭ്യവും നിഷ്‌പ്രയോ­ജനങ്ങളാണ്.’ നോവലിന്റെ പ്രതിപാദ്യ­വിഷയങ്ങള്‍ ആവര്‍ത്തിച്ചുള്ള പ്രതിപാദനത്താല്‍ ശുഷ്കമായി ഭവിച്ചിരിക്കുന്നു­വെന്നും ഏതു പ്രതിഭാശാലി ആവിര്‍ഭവിച്ചാലും നോവലിനെ സമുദ്ധരിക്കാന്‍ സാദ്ധ്യമാവുക­യില്ലെന്നും ആണ് ഒര്‍ട്ടീഗാ പ്രസ്താവിക്കുന്നത്. ഓരോ മൃഗവും ഓരോ വര്‍ഗ്ഗത്തില്‍‌­പ്പെടുന്നതു പോലെ ഓരോ സാഹിത്യ­സൃഷ്ടിയും ഓരോ സാഹിത്യ­രൂപത്തില്‍ അന്തര്‍ഭവിക്കുന്നു­വെന്നാണ് അദ്ദേഹത്തിന്റെ മതം. ജന്തുവര്‍ഗത്തിന്റെ കഴിവുകള്‍ പരിമിതങ്ങളാണ്. അതുപോലെ സാഹിത്യ­രൂപത്തിന്റെ കഴിവുകളും പരിമിതങ്ങളായിരിക്കുന്നു. അതുകാണ്ട് പുതിയ പുതിയ രൂപങ്ങള്‍ ഉളവാക്കുന്ന അനന്തമായ മണ്ഡലമാണ് നോവലെന്നു കരുതുന്നതു ശരിയല്ല. വിപുലമെങ്കിലും പരിധിയുള്ള പ്രസ്തര­സ്ഥലിയായിരുന്നു നോവല്‍ എന്ന സാഹിത്യരൂപം. ആ ഖനിയില്‍ ആദ്യമാദ്യം ഇറങ്ങിച്ചെന്നവര്‍ക്ക് കല്ലുവെട്ടിയെടുക്കാന്‍ — കഥാപാത്രങ്ങള്‍, അവസ്ഥിതികള്‍, ഇവ കണ്ടുപിടിക്കാന്‍ — ഒരു പ്രയാസവു­മില്ലായിരുന്നു. ഇന്നത്തെ സ്ഥിതിയതല്ല. ഖനി ശോഷിച്ചിരിക്കുന്നു. അവിടെ നിന്ന് ഒരു കഷണം പോലും വെട്ടിയെടുക്കാന്‍ വയ്യ. പ്രതിഭാശാലി ആവിര്‍ഭവിച്ചതു കൊണ്ട് എന്തു പ്രയോജനം? ഇതാണു നോവലിനു സംഭവിച്ചിരിക്കുന്ന ദുഃസ്ഥിതിയെന്ന് ഒര്‍ട്ടീഗാ ചുണ്ടിക്കാണിക്കുന്നു.

ഇവിടം കൊണ്ടും അദ്ദേഹം അവസാനിപ്പിക്കുന്നില്ല. കാക്കകള്‍ ശപിച്ചാല്‍ കന്നുകാലികള്‍ ചാകുകയില്ലെന്നു നമുക്കറിയാം. എങ്കിലും ഒര്‍ട്ടീഗാ ശപിക്കുന്നു. വായനക്കാരുടെ ഭാവ­സംദൃബ്ധതയ്ക്ക് മാറ്റം വന്നിരിക്കുന്നു­വെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. അതിനാല്‍ കഴിഞ്ഞ തലമുറയിലെ ആളുകളെ രസിപ്പിച്ച നോവലുകള്‍ ഈ തലമുറയിലെ വായനക്കാരെ രസിപ്പിക്കുന്നില്ലത്രേ. ക്ലാസ്സിക്കുകള്‍ എന്ന് വാഴ്ത്തപ്പെടുന്ന നോവലുകള്‍ പോലും അഗണ്യ കോടിയില്‍ ചെന്നു വീഴുന്നു. ഉദാഹരണം ബല്‍സാക്കിന്റെ നോവലുകള്‍ തന്നെ. വിഖ്യാതനായ ആ ഫ്രഞ്ചെഴുത്തുകാരനെ അനഭിജ്ഞ ചിത്രകാരന്‍ അല്ലെങ്കില്‍ ലേപകന്‍ (dauber) എന്നാണ് ഒര്‍ട്ടീഗാ വിളിക്കുക. എന്താണു നല്ല ചിത്രകാരനും ചായം ക്യാന്‍വാസ്സില്‍ പുരട്ടുന്നവനും തമ്മിലുള്ള വ്യത്യാസം? നല്ല ചിത്രകാരന്റെ ചിത്രത്തിന്‍ ചൈതന്യമാര്‍ന്ന വസ്തുവിനെ കാണാം. ലേപകന്റെ ചിത്രത്തില്‍ വസ്തുവിനെ കാണുകയില്ല. ബല്‍സാക്കിന്റെ നോവലുകളില്‍ ചൈതന്യ ധന്യങ്ങളായ വസ്തുക്കളില്ലെന്ന് അങ്ങനെ ഒര്‍ട്ടീഗാ സ്പഷ്ടമായി­ത്തന്നെ പറയുന്നു. നേരേ മറിച്ചാണ് സ്പാനിഷ് നോവലിസ്റ്റായതെര്‍വാന്‍റസ്സിന്റേയും ഫ്രഞ്ച് നോവലിസ്റ്റായ സ്റ്റാന്‍ദലിന്റേയും സ്ഥിതി. തെര്‍വാന്‍റസിന്റെ നോവലാണ് ഡണ്‍ കീഹോട്ടെ (Don Quixote) (ഡോണ്‍ ക്യൂക്‌സോട്ടെന്ന് ഇംഗ്ലീഷ് ഉച്ചാരണം.) അതിലെ കഥാപാത്രങ്ങളായ സാന്‍ചോ പാന്തായും ഡണ്‍ കീ ഹോട്ടയും ജീവനുള്ള വ്യക്തികളായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. സ്റ്റാന്‍ദലിന്റെ നോവല്‍ ‘ചുവപ്പും കറുപ്പും’ ആണ്. അതിലെ കഥാപാത്രങ്ങളായ സോറലും റെനലും ആ വിധത്തില്‍ത്തന്നെ പ്രത്യക്ഷരാകുന്നു. ലേപകരല്ല അവരെ സൃഷ്ടിച്ചത്. യാഥാര്‍ത്ഥ കലാകാരന്മാരാണ്. കഥാപാത്രങ്ങളുടെ ജീവിതമാണ് നമുക്കു കാണേണ്ടത്. ആ ജീവിതത്തെ­ക്കുറിച്ചു നോവലെഴുത്തുകാരന്‍ പറയുന്നതു കേള്‍ക്കാന്‍ നമുക്കു താല്പര്യമില്ല.

തെര്‍വാന്‍റസ്

തെര്‍വാന്‍റസിന്റെയും സ്റ്റാന്‍ദലിന്‍റേയും കഥാപാത്രങ്ങള്‍ അവയുടെ സാന്നിദ്ധ്യം കൊണ്ടു നമ്മെ ആകര്‍ഷിക്കുന്നു. ഇങ്ങനെ ജീവനുള്ള വ്യക്തികളെ സൃഷ്ടിക്കാന്‍ കഴിവില്ലാത്തവര്‍ അവരെക്കുറിച്ച് (കഥാപാത്രങ്ങളെക്കുറിച്ച്) പറഞ്ഞു­കൊണ്ടിരിക്കുന്നു. ആ പറച്ചില്‍ അല്ലെങ്കില്‍ ആഖ്യാനം ഉത്തമമായി ഒരുകാലത്ത് കരുതപ്പെട്ടിരുന്നു. ഇന്ന് അതില്ല. കഥ സംഭവങ്ങളെ വര്‍ണ്ണിക്കുന്നു. ക്രിയാംശത്തിനാണ് അപ്പോള്‍ പ്രാധാന്യം വരിക. ക്രിയാംശത്തിനു പ്രാധാന്യമുള്ള നോവല്‍ കുട്ടികളെ രസിപ്പിച്ചെന്നു വരും. പ്രായമായവരെ അതു വൈരസ്യത്തിലേക്ക് എറിയുകയേയുള്ളു. നമ്മുടെ ഭാവസംദൃബ്ധതയെ ഉദ്ദീപിപ്പിക്കുന്ന ഒരു കഥ ആഖ്യാനം ചെയ്യാന്‍ ആര്‍ക്കും ഇന്നു സാദ്ധ്യമല്ല. അതുകൊണ്ടും നോവല്‍ എന്ന സാഹിത്യരൂപം ജീര്‍ണ്ണിച്ചിരിക്കുന്നു­വെന്നാണ് മഹാനായ ഒര്‍ട്ടീഗായുടെ അഭിപ്രായം. ദൊസ്തോയേഫ്സ്കിയുടെ നോവലുകള്‍ക്കു ദീര്‍ഘതയുണ്ട്. പക്ഷേ, ഏതാനും വ്യാക്യങ്ങള്‍ കൊണ്ട് അവയിലെ കഥകള്‍ പറഞ്ഞു തീര്‍ക്കാം. മുന്നു ദിവസത്തിനുള്ളില്‍ നടന്ന സംഭവങ്ങളെ രണ്ട് വാല്യങ്ങള്‍ കൊണ്ടാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. കാലത്തിലും സ്ഥലത്തിലും ഇതിവൃത്തത്തിനു സാന്ദ്രീകരണം വരുത്തിയാണ് ദൊസ്തോയേഫ്സ്കി ഇതനുഷ്ഠിക്കുക. തന്റെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ അസംഖ്യം പുറങ്ങളിലായി നിറച്ചു വയ്ക്കാന്‍ അദ്ദേഹത്തിനു മടിയില്ല. ഫലമോ ആ കഥാപാത്രങ്ങള്‍ ജീവനോടെ നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. സ്റ്റാന്‍ദലിനെക്കുറിച്ചം ഇതുതന്നെയാണ് പറയാനുള്ളത്. ഒരുത്തന്റെ ജീവിതത്തിലെ ഏതാനും സംവല്‍സരങ്ങള്‍ നമുക്കു ലഭിക്കുന്നു. അതുകൊണ്ടു വായനക്കാര്‍ സംതൃപ്തരാവുകയാണ്. പ്രൂസ്റ്റിന്റെ ‘കഴിഞ്ഞ കാലത്തെ­ക്കുറിച്ചുള്ള സ്മരണകള്‍’ എന്ന വലിയ നോവല്‍ നോക്കുക. ഇതിവൃത്തമേ അതിനില്ല. ചലന രഹിതങ്ങളാണ് അതിലെ വര്‍ണ്ണനകള്‍. ക്രിയാംശം മന്ദഗതിയില്‍. ഇതൊക്കെയായിട്ടും ഈ നോവല്‍ സഹൃദയരെ എന്തെന്നില്ലാത്തവിധം ആകര്‍ഷിക്കുന്നു. കാരണം പ്രകടമാണ്. ക്രിയാംശമല്ല, കഥാപാത്രമാണ് നോവലിനു ജീവന്‍ നല്‍കുന്നത്. ഈ ആസ്വാദന പ്രക്രിയ വായനക്കാരന്റെ സവിശേഷമായ മാനസിക നിലയോടു ബന്ധപ്പെട്ടിരിക്കുന്നു. ബോധത്തിന്റെ രണ്ടു ധ്രുവങ്ങളാണ് അനുധ്യാനവും താല്പര്യവും. ഇവയില്‍ ഒന്ന് മറ്റൊന്നിനെ ഒഴിവാക്കുന്നു.

ദൊസ്തോയേഫ്സ്കി

ഏതിലും തല്പരനായ മനുഷ്യന്‍ — പ്രവര്‍ത്തനത്തില്‍ മുഴുകുന്ന മനുഷ്യന്‍ — ചിന്താശീലനാ­യിരിക്കുകയില്ല. ചിന്താശീലന്‍ സന്യാസിയെപ്പോലെ നിസ്സംഗനായിരിക്കും.അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്ന നിശ്ചലതടാകം പോലെ അയാളുടെ ആത്മാവ് ചലന­രഹിത­മായിരിക്കും. യഥാര്‍ത്ഥമായ കല ആസ്വദിക്കുന്നവന്‍ അനുധ്യാനത്തിനു കഴിവുള്ളവനാണ്. ആഖ്യാനത്തില്‍ മനസ്സിളകുന്നവന്‍ ചിന്താശീലനല്ല, ബോധത്തിന്റെ ഒരു ധ്രുവമായ താല്പര്യത്തിന് പ്രാധാന്യം കല്പിക്കുന്ന­വനായിരിക്കും. അനുധ്യാനത്തിനു സഹായിക്കുന്ന എതു നോവലുണ്ട് ഇക്കാലത്ത്? ഇതെല്ലാംകൊണ്ട് നോവല്‍ എന്ന സാഹിത്യരൂപം ജീര്‍ണ്ണിച്ചുകഴിഞ്ഞു എന്നാണ് ഒര്‍ട്ടീഗായുടെ അഭിപ്രായം.

ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഒരു തത്വചിന്തകന്റെ സുപ്രതിഷ്‌ഠങ്ങളായ ഈ മതങ്ങളെ എതിര്‍ക്കാന്‍ എനിക്കു ശക്തിയില്ല. അതുകൊണ്ട് ഒര്‍ട്ടീഗയുടെ അഭിപ്രായങ്ങള്‍ നിസ്സാരങ്ങളെന്നോ യുക്തിരഹിത­ങ്ങളെന്നോ പറയാന്‍ വയ്യ. എന്നാലും ആര്‍ക്കും അവയുടെ സാധുതയെ­ക്കുറിച്ച് ആലോചിക്കാമല്ലോ. പ്രതിപാദ്യ­വിഷയമാകുന്ന പാഷാണ­സ്ഥലിയില്‍നിന്ന് ഒരു കല്ലുപോലും പൊട്ടിച്ചെടുക്കാന്‍ ഇനി സാദ്ധ്യമല്ലെന്നാണ് ഒര്‍ട്ടീഗാ അസന്ദിഗ്‌ദ്ധമായി പ്രസ്താവിക്കുന്നത്. അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്? കഥാ­സന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍ ഇവയാണല്ലോ നോവലിസ്റ്റിന്റെ പ്രതിപാദ്യ­വിഷയം. എന്നാല്‍ ഈ വിഷയങ്ങള്‍ തന്നെ ചില വികാരങ്ങളുടെ പ്രതിരൂപങ്ങളാണെന്ന് നാം ഓര്‍ക്കണം. നാം വിചാരിക്കാ­റുണ്ടെങ്കിലും നമ്മുടെ ജീവിതം ചിന്താത്മകമല്ല. അത് വികാരാത്മകമാണ്. നമ്മുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ആത്മബന്ധങ്ങള്‍ ഇവയെയാണ് ജീവിതമെന്നു പറയുന്നത്. ദിവസത്തില്‍ 24 മണിക്കുര്‍ നേരവും നാം വികാരാധീനരാണെന്നു പറയുകയായിരിക്കും ശരി. കോപിക്കുന്ന മനുഷ്യന്‍, സങ്കടപ്പെടുന്ന മനുഷ്യന്‍, സ്നേഹിക്കുന്ന മനുഷ്യന്‍, വെറുക്കുന്ന മനുഷ്യന്‍, ഇങ്ങനെ പലരായി ഒരാള്‍ തന്നെ നിമിഷം തോറും മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തിലോ അതിനിടയിലോ ചിന്ത വളരെക്കുറച്ചേ ഉണ്ടാകുന്നുള്ളു. അക്കാരണത്താല്‍ വികാരമാണ് ജീവിതമെന്ന് സംശയം കൂടാതെ പറയാം. സഹിത്യം ജീവിതത്തെയാണ് ആവിഷ്കരിക്കുന്നത്. അതുകൊണ്ട് കലയും സാഹിത്യവും വികാര പ്രധാനമായി മാറുന്നു. ഇങ്ങനെയുള്ള വികാരങ്ങളെ ആലേഖനം ചെയ്യാനാണ് നോവലെഴു­ത്തുകാരന്‍ കഥാസന്ദര്‍ഭങ്ങളേയും കഥാപാത്രങ്ങളേയും തേടിപ്പോകുന്നത്. അവര്‍ക്കു പരിമിതത്വമില്ല. ഉണ്ടെന്നുള്ള വാദം ശരിയല്ല താനും. പരിധിയുണ്ടാ­യിരുന്നെങ്കില്‍ നോവല്‍ എന്ന സാഹിത്യരൂപം എന്നേ നശിച്ചു പോയേനെ. വിനിമയം, സന്ധാനം — permutation, combination — എന്നതിനെ ആദരിച്ച് അനന്തങ്ങളായ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഉണ്ടാകും. അവയെ ആവിഷ്കരി­ക്കുന്നതിലുള്ള ചാരുതയാണ് സഹൃദയനെ രസിപ്പിക്കുന്നത്. നോവലിനെ വിട്ടിട്ട് കവിതയെ നോക്കു. സീതാവിയോഗം കൊണ്ട് രാമന്‍ ദുഃഖിക്കുന്നത് വാല്മീകി ചിത്രീകരിച്ചു. കിഷ്ക്കിന്ധാ കാണ്ഡം വായിക്കുമ്പോള്‍ രാമന്റെ ദുഃഖം നമ്മെ എന്തെന്നില്ലാത്ത വിധം സ്പര്‍ശിക്കുന്നു. ‘സതാം പുഷ്കരിണീം ഗത്വാ പദ്മോത പലത്സഷകലാം രാമ: സൗമിത്രി സഹിതോ വിലലാപാകുലേന്ദ്രിയ’ (താമര, ഉല്‍പ്പലം, മത്സ്യം ഇവ നിറഞ്ഞ ആ ജലാശയത്തില്‍ ലക്ഷ്മണനോടു കൂടി എത്തിയ രാമന്‍ ആകുലേന്ദ്രീയനായി വിലപിച്ചു.) എന്നു തുടങ്ങുന്ന ശ്ലോകം തൊട്ട് അങ്ങോട്ടു വായിക്കു. അതൊരു മഹനീയ അനുഭവമായിരിക്കും. ആധുനിക­കാലഘട്ടത്തിലേക്കു വന്നാലും ശ്രീ പി. ഭാസ്കരന്‍ അവതരിപ്പിക്കുന്ന കാമുകന്‍ ദുഃഖിക്കുന്നു.. ‘യാത്രയാക്കുന്നു സഖി നിന്നെ ഞാന്‍, മൗനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍’. രാമന്റെയും ഈ കാമുകന്റെയും വികാരം — ദുഃഖം — ഒന്നു തന്നെ. ആവിഷ്കരണ രീതിക്കു മാത്രമേ മാറ്റമുള്ളു. 2500 സംവത്സരം മുമ്പും പുവു കൊണ്ടു വരുന്ന ഒരു പെണ്‍കുട്ടിയെക്കണ്ട് ഗ്രീസിലെ ഒരു കവി അവളോടു ചോദിച്ചു.

‘You with the roses, rosy is your charm. Do you sell roses or yourself or both?’

പനിനീര്‍പ്പൂ കൊണ്ടുവരുന്ന പെണ്‍കുട്ടീ! നിന്റെ സൌന്ദര്യം പനിനീര്‍പ്പൂ പോലെ ശോഭനം. നീ പനിനീര്‍പ്പൂ വില്ക്കുന്നോ? അതോ നിന്നെത്തന്നെ വില്ക്കുന്നോ, അതോ രണ്ടും വില്ക്കുന്നോ? ചങ്ങമ്പുഴയുടെ ’ആ പുമാല’ എന്ന കവിതയിലെ ആട്ടിടയന്റെ വികാരവും ഗ്രീസിലെ പെണ്‍കുട്ടിയോട് ഈ ചോദ്യം ചോദിച്ച യുവാവിന്റെ വികാരവും വിഭിന്നമാണെന്ന് ആരു പറയും? സാഹിത്യത്തിലെ പ്രതിപാദ്യവിഷയം വികാരമാണ്. അതു പലതരത്തില്‍ ആവിഷ്കരിക്കപ്പെടുന്നു. ലോകമുള്ളിടത്തോളം കാലം അത് അങ്ങനെ വൈവിദ്ധ്യത്തോടുകൂടി ആവിഷ്കരിക്ക­പ്പെടുകയും ചെയ്യും. അതിനാല്‍ കലയിലും സാഹിത്യത്തിലും പുരോഗമനം ഇല്ല. പ്രതിപാദ്യ വിഷയം എന്ന ആകരം — ഖനി — ശോഷിച്ചു പോയി പോലും. ഒര്‍ട്ടീഗായുടെ ഈ അഭിപ്രായം ‘ആദരണീയം തന്നെ. പക്ഷേ, സ്വീകരണീ­യമല്ല.’ നോവല്‍ എന്ന സാഹിത്യരൂപം ജീര്‍ണ്ണിച്ചു പോയിയെന്ന് ഒര്‍ട്ടീഗാ പറയുമ്പോള്‍ സാഹിത്യരൂപത്തിനു അമിത പ്രാധാന്യം കല്പിക്കുകയല്ലേ അദ്ദേഹം? ഭാവഗാനമായാലും മഹാകാവ്യമായാലും ഇതിഹാസമായാലും നോവലായാലും അവയുടെയെല്ലാം കേന്ദ്രമായ ഭാഗം കാവ്യാത്മകമാണ്. ഈ കാവ്യാത്മകമായ ഭാഗത്തെ പൊതിഞ്ഞിരിക്കുന്ന ഒരാവരണം മാത്രമാണ് രൂപം. ‘ഇലിയഡി’നെ ഇതിഹാസമെന്നു വിളിക്കുന്ന മട്ടില്‍ ‘വാര്‍ ആന്‍ഡ് പീസിനെയും’ ഇതിഹാസമെന്നു വിളിക്കുന്നു. പോള്‍ വെര്‍ലേന്റെ ഭാവഗാനത്തിനും കാവാബത്തയുടെ House of the Sleeping Beauties എന്ന നീണ്ട ചെറുകഥയ്ക്കും തമ്മില്‍ സാരമായ വ്യത്യാസമില്ല. തികച്ചും ബാഹ്യമായ ഒരംശഞ്ഞ അവലംബിച്ചു കൊണ്ട് ‘നോവല്‍ അധഃപതിച്ചു പോയി, അതിനു ഭാവിയില്ല’ എന്ന് ഒര്‍ട്ടീഗാ പറയുന്നത് കലയെപ്പറ്റി ആഴത്തില്‍ ചിന്തിച്ചതിനു ശേഷമാണോ എന്നു സംശയിക്കേണ്ടി­യിരിക്കുന്നു. ക്‌നുട്ട് ഹാംസുണിന്റെ ‘വിക്ടോറിയ’എന്ന നോവലും കീറ്റ്‌സിന്റെ ‘എന്‍ഡിമീയന്‍’ എന്ന കാവ്യവും തമ്മില്‍ വലിയ വ്യത്യാസമുണ്ടോ? ഉണ്ടെങ്കില്‍ അതു ബഹിര്‍ഭാഗസ്ഥമായ രൂപത്തിന്റെ കാര്യത്തിലേ ഉള്ളു.

ശുദ്ധമായ ആഖ്യാനം — കെട്ടുകഥയ്ക്കുചേര്‍ന്ന ആഖ്യാനം — ഉത്തമമായ കലയാണെന്ന് ആരും പറയുന്നില്ല. അതുപോലെ സജീവങ്ങളായ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം നോവലിലിനു മേന്മ നല്കുന്നു എന്ന അഭിപ്രായത്തേയും ആരും നിഷേധിക്കുന്നില്ല. എന്നാല്‍ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം മാത്രം മതി എന്ന് ഒര്‍ട്ടീഗാ പറയുമ്പോള്‍ നമുക്ക് അംഗീകരിക്കാന്‍ വയ്യാതെയാകുന്നു. സജീവങ്ങളായ കഥാപാത്രങ്ങള്‍ നോവലെന്ന രംഗഭൂമിയില്‍ വന്നു വെറുതെ നിന്നാല്‍ മതിയോ? ഒര്‍ട്ടീഗാ വാഴ്ത്തുന്ന ദൊസ്തോയേവ്സ്കിയുടെ കഥാപാത്ര­ങ്ങളെത്തന്നെ നോക്കാം. റസ്കോല്‍ നിക്കോഫ് മിണ്ടാതെ നില്‍ക്കുകയാണോ? അലിയോഷ സംസാരിക്കുക മാത്രമേ ചെയ്യുന്നുള്ളോ? സോണിയ സാന്നിദ്ധ്യം കൊണ്ടു മാത്രം നമ്മെ രസിപ്പിക്കുകയാണോ? അല്ല. കഥാപാത്രങ്ങള്‍ ചലനം കൊള്ളുന്നു, പ്രവര്‍ത്തിക്കുന്നു. അവരുടെ ആ ചലനാത്മകത്വമാണ്, പ്രവര്‍ത്തനമാണ് നോവലിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിവൂത്തമല്ല കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. സമ്മതിച്ചു. കഥാപാത്രങ്ങള്‍ ഇതിവൃത്തവും സൃഷ്ടിക്കുന്നു. ഇതു തെളിയിക്കുന്നത് നോവലില്‍ ഇതിവൃത്തവും വേണം, കഥാപാത്രങ്ങളും വേണം എന്നതുതന്നെ. കഥാപാത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ വര്‍ണ്ണിക്കുന്നതാണ് ആഖ്യാനം. ആഖ്യാനം കൂടാതെ ഒരു നോവലിനു നിലനില്പില്ല.

ലൂക്കാച്ചും ബന്‍യാമിനും മഹാന്മാരായ മാര്‍ക്സിസ്റ്റു നിരൂപകരാണ്. ഇവരില്‍ ലൂക്കാച്ച് പ്രജ്ഞാപരത്വത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു. എങ്കിലും എനിക്കിഷ്ടം ബന്‍യാമിനെയാണ്. കഥ പറയുന്നതില്‍ പ്രഗത്ഭനായ ലസ്കോഫ് എന്ന റഷ്യന്‍ സാഹിത്യകാരന്‍ ഇന്നു ജനങ്ങളില്‍ നിന്ന് അകന്നു നില്ക്കുന്നുവെന്നു പറഞ്ഞിട്ട് ബന്‍യാമിന്‍ ഒരു സത്യത്തിലേക്ക് കൈചൂണ്ടുന്നു. ആഖ്യാനം ജീവിതാവബോധം ഉളവാക്കണം എന്ന സത്യം. അതു സ്ഥാപിക്കാന്‍ അദ്ദേഹം ലസ്കോഫിന്റെ ഒരു കഥയുടെ ചുരുക്കം നല്‍കുന്നു. രത്നങ്ങള്‍ തേച്ചെടുക്കുന്നവന്റെ കഥയാണത്. അയാള്‍ മോതിരമിട്ട ഒരുവന്റെ കൈ പിടിച്ചമര്‍ത്തി. കുത്രിമ പ്രകാശത്തില്‍ ചുവപ്പായി മിന്നുന്ന ആ രത്നമോതിരം കണ്ട് അയാള്‍ പറഞ്ഞു ‘നോക്കു, ഭാവിഫലം വിളിച്ചുപറയുന്ന ഒരു റഷ്യന്‍ രത്നം... പ്രതീക്ഷ പോലെ അതെന്നും ഹരിതാഭമായിരുന്നു. വൈകുന്നേരമേ അത് രക്തത്തില്‍ മുങ്ങിയുള്ളു... സാര്‍ അലക്സാണ്ടര്‍ക്ക് പ്രായമെത്തിയപ്പോഴാണ് ഒരു വലിയ മാന്ത്രികന്‍ വന്ന് ഈ രത്നം കണ്ടുപിടിച്ചത്.’ മോതിരമിട്ടയാള്‍ മറുപടി നല്‍കി. ‘എന്തൊരസംബന്ധമാണ് നിങ്ങള്‍ പറയുന്നത്. മാന്ത്രികനല്ല ഇതു കണ്ടെടുത്തത്, ഒരു പണ്ഡിതനാണ്.’ രത്നം തേച്ചടുക്കുന്നവന്‍ ഉച്ചത്തില്‍ പറയുകയുണ്ടായി. ‘മാന്ത്രികന്‍ തന്നെ മാന്ത്രികന്‍. ഒന്നു നോക്കൂ. എന്തൊരു രത്നം! അതില്‍ ഹരിതാഭമായ പ്രഭാതമുണ്ട്. രക്തരൂഷിതമായ സായാഹ്നവും. ഇതാണ് വിധി. മഹാനായ സാര്‍ അലക്സാണ്ടറുടെ വിധി’ ഇങ്ങനെ പറഞ്ഞിട്ട് അയാള്‍ ഭിത്തിയുടെ നേര്‍ക്കു തിരിഞ്ഞ് തല കൈകളില്‍ താങ്ങി തേങ്ങിക്കരയാന്‍ തുടങ്ങി.

അചേതനമായ പ്രകൃതിയുടെ അഗാധതയിലേക്ക് ഇറങ്ങുന്ന കലാകാരനെയാണ് ഇവിടെ കാണുന്നത്. നോവല്‍ ആഖ്യാനമാകട്ടെ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ നിറഞ്ഞതാകട്ടെ. ഈ രീതിയില്‍ അഗാധതയിലേക്ക് ചെന്ന് ജീവിതസത്യമാകുന്ന രത്നം എടുത്തുകൊണ്ടു വരുന്നവനാണ് കലാകാരന്‍. അയാള്‍ ഏതുകാലത്ത് ആവിര്‍ഭവിച്ചാലും ജനങ്ങള്‍ ആദരിക്കും ആ രത്നം വച്ചിരിക്കുന്നതു നോവലിലായാലും കവിതയിലായാലും ആ സാഹിത്യ­രൂപത്തിനു മരണമില്ല. കാഫ്ക, റ്റോമാസ് മന്‍ ഇവര്‍ രത്നം മുങ്ങിയെടുക്കുന്നവരാണ്. അവര്‍ നോവലെന്ന സാഹിത്യ­രൂപത്തിന്റെ ചക്രവാളത്തെ വികസിപ്പിച്ചു. കഫ്കയെക്കാളും മന്നിനെക്കാളും വലിയ പ്രതിഭാശാലികള്‍ ഇനിയും ആവിര്‍ഭവിക്കും. അവരൊന്നും സഹാറാ മരുഭൂമിയിലെ വിറകു വെട്ടുകാരല്ല. വികാരമെന്ന ശാദ്വല പ്രദേശത്താണ് അവര്‍ നില്‍ക്കുന്നത്. അവരുടെ കോടാലിക്ക് മുര്‍ച്ചയുണ്ട്. അവരുടെ മാംസപേ­ശികള്‍ക്ക് ശക്തിയുണ്ട്. ഇനി വരുന്നവരുടെ കാര്യവും അങ്ങനെ തന്നെ. നോവല്‍ അധാഃപതി­ച്ചെന്നോ? അതിനു ഭാവിയില്ലെന്നോ? മനുഷ്യജീവി­തത്തിനു ഭാവിയില്ലെന്നു പറയുന്നതു പോലെയാണത്.