close
Sayahna Sayahna
Search

സാഹിത്യവാരഫലം 2001 04 13


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2001 04 13
മുൻലക്കം 2001 04 06
പിൻലക്കം 2001 04 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

തെളിഞ്ഞ ഒരു പുലർവേളയിൽ എന്റെ വീട്ടിലേക്ക് ആകൃതിസൗഭഗമുള്ള ഒരു യുവാവ് കയറി വന്നു. എനിക്ക് നേരത്തെ പരിചയമുള്ള ചെറുപ്പക്കാരൻ. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു “സർ എന്റെ ഐച്ഛികവിഷയം മാതമറ്റിക്സ് ആണ്. കഴിഞ്ഞ മൂന്നു തവണയായി ഞാൻ ആ വിഷയത്തിൽ തോൽക്കുന്നു. തോല്പിക്കുകയാണ് പരീക്ഷയുടെ ചെയർമൻ. കാരണം അദ്ദേഹത്തിന്റെ അടുക്കൽ റ്റ്യൂഷനു പോയിരുന്നു. റ്റ്യൂഷൻ ഫീ അദ്ദേഹം ചോദിച്ചിടത്തോളം ഞാൻ കൊടുത്തില്ല എന്നതിന്റെ പേരിൽ സാറ് എന്നെ പരിക്ഷയിൽ തോല്പിക്കുകയാണ്. മൂന്നു തവണ എന്നെ തോല്പിച്ചുകഴിഞ്ഞു. ഇത്തവണയും അദ്ദേഹം ചെയർമനാണ്. തോല്പിക്കുമെന്നതിനു സംശയമില്ല. സാറിന് എന്നെ സഹായിക്കാനൊക്കുമോ?” ഞാൻ ആ യുവാവിനെ കൂട്ടിക്കൊണ്ട് എൻ. ഗോപാലപിള്ളയുടെ വീട്ടിൽ ചെന്നു. കാര്യമറിഞ്ഞ അദ്ദേഹം പോംവഴി പറഞ്ഞുതന്നു. “തോൽപ്പിക്കുന്നതിന്റെ കാരണം കാണിച്ച് സർവകലാശാല രജിസ്റ്റ്രാർക്ക് പെറ്റിഷൻ കൊടുക്കണം. ചെയർമൻ സ്ഥാനത്തു നിന്ന് അയാളെ മാറ്റണം എന്ന് അസന്ദിഗ്ദ്ധമായി അതിൽ കാണിക്കണം.” ഞാൻ അപേക്ഷിച്ചു: “സാറ് തന്നെ പെറ്റിഷൻ ഡ്രാഫ്റ്റ് ചെയ്തു തരണം. ഞങ്ങളെഴുതിയാൽ ശരിയാവുകയില്ല.” ഗോപാലപിള്ള സാർ പുഞ്ചിരിതൂകി പറഞ്ഞു: “ഞാൻ ദ്രോഹിക്കണമെന്നല്ലേ കൃഷ്ണൻ നായർ പറയുന്നത്. പരദ്രോഹമാകാം”. എന്നു അറിയിച്ചിട്ട് അദ്ദേഹം പെറ്റിഷൻ പറഞ്ഞുതന്നു. യുവാവ് അതു റ്റൈപ്പ് ചെയ്ത് ഒപ്പിട്ട് സർവകലാശാലയിലേക്ക് അയച്ചു. ചെയർമൻ സ്ഥാനത്തു നിന്ന് മാതമറ്റിക്സ് പ്രഫെസറെ മാറ്റുകയും ചെയ്തു. സർവകലാശാല മാറ്റിയ കാര്യം ഗോപാലപിള്ള സാറിനെ അറിയിച്ചപ്പോൾ “പരദ്രോഹം വിജയം വരിച്ചു അല്ലേ?” എന്ന് അദ്ദേഹം ചോദിച്ചു. യുവാവ് അത്തവണ മാതമറ്റിക്സ് പരീക്ഷയിൽ ഒന്നാം ക്ലാസ്സിൽ ജയിച്ചു. ക്രമേണ അദ്ദേഹം ജോലിയിലുയർന്ന് ഉയർന്ന് വൈസ് ചാൻസലറാവുകയും ചെയ്തു. പരദ്രോഹത്തിന് ഊന്നൽ കൊടുത്ത് ഗോപാലപിള്ള സാർ സംസാരിച്ചെങ്കിലും അദ്ദേഹത്തിന്റെ വലിയ കൂട്ടുകാരൻ പരദ്രോഹതല്പരനായിരുന്നു. നുണകേട്ടുകൊണ്ട് അദ്ദേഹം എന്നെ കേരളത്തിന്റെ വടക്കു ഭാഗത്തേക്കു മാറ്റിക്കളഞ്ഞു. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം! എന്നും ഞാൻ ആത്മഹത്യയ്ക്ക് ആലോചിക്കുമായിരുന്നു. സഹധർമ്മിണിക്കും മക്കൾക്കും ആരുമില്ലാതെയാകുമല്ലോ എന്നു വിചാരിച്ച് ആത്മഹനനചിന്ത ഉപേക്ഷിക്കും.

കുഞ്ചൻ നമ്പിയാരുടെ തുള്ളൽക്കഥകൾ വായിച്ചുരസിച്ചവന് ചോസറുടെ രചനകൾ രസപ്രദങ്ങളാവുകയില്ല, തീർച്ച.

വികാരശമനത്തിനുവേണ്ടി തിരുവനന്തപുരത്തെ പല മാന്യന്മാർക്കും കത്തുകളയച്ചു ഞാൻ. ഒരു കത്തിൽപ്പോലും തിരിച്ചു തിരുവനന്തപുരത്തേക്കു മാറ്റം വാങ്ങിച്ചുതരാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചില്ല. കഷ്ടപ്പാടുകൾ യഥാതഥമായ രീതിയിൽ വർണ്ണിക്കുമെന്നേയുള്ളൂ. ഒരു കത്ത് പി.ടി. ഭാസ്കരപ്പണിക്കർക്കാണ് അയച്ചത്. ഉടനെ മറുപടിവന്നു. അന്യസ്ഥലം എന്നത് ഇല്ലെന്നും ജന്മസ്ഥലത്ത് കഴിയുന്നതുപോലെ അന്യസ്ഥലത്തും കഴിയാൻ ശീലിക്കണമെന്നും അങ്ങനെ ചെയ്താൽ മനസ്സിനു സുഖം കിട്ടുമെന്നും ഒക്കെ അദ്ദേഹം എഴുതിയിരുന്നു. ശരിയാണോ അത്? നമ്മൾ നമ്മുടെ വീട്ടിൽ നിന്നിറങ്ങി മറ്റൊരു വീട്ടിൽച്ചെന്നാൽ അവിടെയുള്ളവർ എത്ര സൗഹൃദത്തോടു പെരുമാറിയാലും അന്യന്റെ വീട് അന്യന്റെ വീടായിട്ടല്ലേ നമുക്കു തോന്നുക? എന്റെ വായനക്കാരൻ കോഴിക്കോട്ടുകാരനാണെന്നിരിക്കട്ടെ. അദ്ദേഹം തിരുവനന്തപുരത്ത് എത്തിയാൽ ജന്മദേശത്തിരിക്കുന്ന പ്രതീതി ഉണ്ടാകുമോ? ഗസ്തൊങ് ബാഷ് ലാ (Guston Bachelard) എന്ന ഫ്രഞ്ച് തത്ത്വചിന്തകൻ ഏതാണ്ടിങ്ങനെ പറഞ്ഞതായി എനിക്ക് ഓർമ്മയുണ്ട്. ‘മനുഷ്യൻ ലോകത്തേക്ക് എറിയപ്പെടുന്നതിനു മുൻപ് വീട്ടിലെ തൊട്ടിലിൽ കിടക്കുന്നു. വീട് വലിയ തൊട്ടിലാണ്. അവിടെക്കിടന്നാണ് നമ്മൾ പകൽക്കിനാക്കൾ കാണുക. ചിന്തകൾ, ഓർമ്മകൾ, സ്വപ്നങ്ങൾ ഇവയെ കൂട്ടിയിണക്കുന്നത് സ്വന്തം വീടാണ്. ഭവനത്തിന്റെ ഹൃദയത്തിലാണ് ജീവിതം തുടങ്ങുന്നതും അതു സംരക്ഷിക്കപ്പെടുന്നതും. ഈ സതം മൂല്യമാണ്.’ പി.ടി. ഭാസ്കരപ്പണിക്കർ പറഞ്ഞത് ശരിയല്ല. ജന്മദേശത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ബലാൽക്കാരമായി മാറ്റപ്പെടുന്നവന് ആത്മഹനനത്തിനുള്ള ചിന്തയുണ്ടാകും. എന്തിന് ഏറെപ്പറയുന്നു! സ്വന്തം വീട് വാടകയ്ക്കു കൊടുത്തിട്ട് ആ സ്ഥലത്തുതന്നെ വേറൊരു വാടകക്കെട്ടിടത്തിൽ താമസിക്കുന്ന ആളിന് അസ്വസ്ഥത ഉണ്ടാകാതിരിക്കില്ല. സാഹിത്യവും ഇങ്ങനെതന്നെ. കുഞ്ചൻ നമ്പിയാരുടെ തുള്ളൽക്കഥകൾ വായിച്ചു രസിച്ചവന് ചോസറുടെ രചനകൾ രസപ്രദങ്ങളാവുകയില്ല. തീർച്ച.

ചോദ്യം, ഉത്തരം

Symbol question.svg.png കെ. ദാമോദരനെ (സി.വി. കുഞ്ഞുരാമന്റെ മകൻ) നിങ്ങൾക്കു നല്ല പരിചയമുണ്ടായിരുന്നോ? എന്താണ് അഭിപ്രായം?

കെ. ദാമോദരൻ സർക്കാരിന്റെ ഹെഡ്ട്രാൻസ്ലെയ്റ്ററായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ സെക്ഷനിൽ ജോലിചെയ്തിട്ടുണ്ട്. യൂറോപ്യൻ സാഹിത്യവും തത്ത്വചിന്തയും ഞാൻ വായിച്ചത് അദ്ദേഹത്തിന്റെ ഉപദേശത്താലാണ്. എന്റെ സാഹിത്യസംബന്ധിയായ അഭ്യുദയത്തിനു ഞാൻ അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു.

Symbol question.svg.png ജി. ശങ്കരക്കുറുപ്പിനെക്കുറിച്ചു സത്യസന്ധമായി എന്തെങ്കിലും പറയൂ.

അദ്ദേഹം മഹാകവിയാണ്. പക്ഷേ സ്നേഹസമ്പന്നനായിരുന്നില്ല.

Symbol question.svg.png ഉറൂബ് എങ്ങനെ?

റീയലിസ്റ്റിക് കാലയളവിലെ അദ്വിതീയനായ കലാകാരൻ. തകഴിയെക്കാൾ കേമൻ നൂറുവട്ടം.

Symbol question.svg.png പി. കുഞ്ഞിരാമൻ നായരുടെ കവിതയെക്കുറിച്ച്?

കുഞ്ഞിരാമൻ നായർക്കു സദൃശനായി കുഞ്ഞിരാമൻ നായരേയുള്ളൂ. അത്രയ്ക്കു സിദ്ധികളുള്ള കവിയാണ് അദ്ദേഹം. ‘മാഷ് എങ്ങോട്ടു പോകുന്നു’ എന്നു നമ്മൾ ചോദിച്ചാൽ ‘കന്യാകുമാരിക്കു’ എന്നു മറുപടി പറയും. എന്നിട്ട് വടക്കൻ പറവൂരിലേക്കു പോകും.

Symbol question.svg.png ഒളപ്പമണ്ണയെ മഹാകവി എന്നു വിശേഷിപ്പിക്കുന്നതു ശരിയോ?

ആരെയാണ് മഹാകവി എന്നു വിളിക്കാൻ വയ്യാത്തത്? മഹാകവി അപ്പൻ തച്ചേത്ത്, മഹാകവി പൊന്നങ്കോടു ഗോപാലകൃഷ്ണൻ (ഈയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് നോക്കുക), മഹാകവി രാജഗോപാൽ (മാതൃഭൂമിയിൽത്തന്നെ), മഹാകവി വിജു നായരങ്ങാടി (മാധ്യമം ആഴ്ചപ്പതിപ്പ് നോക്കുക). അവരുടെ കൂടെ മഹാകവി ഒളപ്പമണ്ണയും.

Symbol question.svg.png എ. ബാലകൃഷ്ണപിള്ള നല്ല വിമർശകനായിരുന്നോ?

അദ്ദേഹത്തിന്റെ മലയാള ഭാഷാപ്രയോഗം ഉമിക്കരി ചവച്ചതിന്റെ പ്രതീതിയുണ്ടാക്കും. മൂല്യനിർണ്ണയത്തിന് ശക്തിയില്ലാത്ത സഹൃദയത്വരഹിതൻ. മഹാവിഷ്ണുവിനെ സൗദി അറേബ്യയിൽ ജനിപ്പിച്ച വ്യക്തി.

Symbol question.svg.png കൈനിക്കര പദ്മനാഭപിള്ള, കൈനിക്കര കുമാരപിള്ള?

പദ്മനാഭപിള്ള അസാധാരണനായ ബുദ്ധിമാൻ. ‘കാൽവരിയിലെ കല്പാദപം’ എന്ന നാടകമൊഴിച്ചാൽ ഉണക്ക നാടകങ്ങൾ എഴുതിയയാൾ. മേരി കോറലി (കറലി എന്നും ഉച്ചാരണം) ഭാഗ്യം കൊണ്ട് ‘ബറബാസ്’ എന്ന നോവലെഴുതി. അതിനാൽ പദ്മനാഭപിള്ളയുടെ ‘കാൽവരിയിലെ കല്പപാദം’ നന്നായി. കുമാരപിള്ള പുരുഷരത്നം/ പക്ഷേ ശുഷ്കങ്ങളായ നാടകങ്ങൽ എഴുതിപ്പോയി അദ്ദേഹം.

കാർവറെന്ന മഹാദ്ഭുതം

റെയ്മൻഡ് കാർവർ എന്ന അമേരിക്കൻ കഥാകാരൻ വാക്കുകൾ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന ആളാണ് (Raymond Carver, 1938–1988). പക്ഷെ ആ ഐന്ദ്രികജാലികന് പ്രകൃതി ദീർഘകാലത്തെ ജീവിതം നൽകിയില്ല. അമ്പതാമത്തെ വയസ്സിൽ ആ ധന്യജീവിതം അവസാനിച്ചു. അമേരിക്കൻ ചെക്കോവ് എന്നാണ് കാർവറെ നിരൂപകർ വിശേഷിപ്പിച്ചത്. ആ റഷ്യൻ പ്രതിഭാശാലിയുടെ ഔന്നത്യത്തിൽ ആർക്കും സംശയകില്ല. എങ്കിലും കാർവറുടെ ചില കഥകൾ വായിക്കുമ്പോൾ അദ്ദേഹം ചെക്കോവിനെയും ബഹുദൂരം അതിശയിച്ചുവെന്നു തോന്നാതിരിക്കില്ല. ചെക്കോവിന്റെ Ward Number Six, The Lady with the Dog, The Black Monk, The Bishop ഈ ചെറുകഥകൾ കലാഗോപുരങ്ങളാണ്. കാർവറുടെ Cathedral, the Compartment, A Small Good Thing ഈ ചെറുകഥകൾ അവയ്ക്കു പിറകിൽ നിൽക്കുന്നവയല്ല. അവ ഹൃദയാവർജ്ജകങ്ങൾ മാത്രമല്ല, അതിമഹത്ത്വമാർന്നവയുമാണ്. അതിനാലാണ് ‘One of the great short story writers of our time of any time’ എന്ന് അദ്ദേഹത്തിന്റെ “A Small Good Thing” എന്ന ചെറുകഥ നോക്കാം.

മകൻ സ്കോട്ടിക്ക് അടുത്ത തിങ്കളാഴ്ച എട്ടു വയസ്സാകുമെന്നു കണ്ട് അമ്മ ബെയ്ക്കറിയിൽ ചെന്ന് കെയ്‌ക്ക് ഉണ്ടാക്കാൻ ഏർപ്പാട് ചെയ്തു. തിങ്കളാഴ്ച കാലത്ത് സ്കോട്ടി വേറൊരു കുട്ടിയുമായി സ്കൂളിലേയ്ക്ക് പോകുകയായിരുന്നു. മനസ്സിരുത്താതെ നടന്നതുകൊണ്ട് സ്കോട്ടിയെ ഒരു കാർ തട്ടിത്താഴെയിട്ടു. ഓടയിൽ തല ചെന്നിടിച്ച് കാലുകൾ റോഡിലേയ്ക്ക് വച്ചാണ് അവൻ വീണത്. കാർ ഡ്രൈവർ നൂറടി ചെന്നിട്ട് വാഹനം നിറുത്തി. ഡ്രൈവർ തിരിഞ്ഞു നോക്കി. കുട്ടി ഉറച്ചല്ല റോഡിൽ എഴുന്നേറ്റ് നിന്നത്. എങ്കിലും നിന്നുവെന്നു കണ്ട് ഡ്രൈവർ വാഹനം ഓടിച്ചുപോയി. കുട്ടി നടന്നു വീട്ടിലെത്തി. പക്ഷേ അവൻ ബോധശൂന്യനായി വീണപ്പോൾ അച്ഛനമ്മമാർ അവനെ ആശുപത്രിയിലാക്കി. കുട്ടി അഗാധമായ ഉറക്കത്തിലാണ്, മൂർച്ഛയിലല്ല എന്നു ഡോക്ടർ അവരെ അറിയിച്ചു. അച്ഛനും അമ്മയും മാറിമാറിയിരുന്നു മകനെ ശുശ്രൂഷിച്ചു. അവൻ ഉടനെ കണ്ണു തുറക്കുമെന്നാണ് അവർ വിചാരിച്ചത്. കുട്ടിയുടെ അച്ഛൻ കാറിൽ ചെന്നിറങ്ങി വീട്ടിനുള്ളിലേയ്ക്ക് കടന്നതേയുള്ളു. റ്റെലിഫോൺ മണിനാദം ഉയർന്നു. ശാപവചനം ഉച്ചരിച്ചുകൊണ്ട് അയാൾ റിസീവറെടുത്തു. “ഇവിടെയൊരു കെയ്‌ക്ക് ഉണ്ടാക്കിവെച്ചിരിക്കുന്നു. അതു എടുത്തിട്ടില്ല, ഇതുവരെ” എന്ന് ശബ്ദം അങ്ങേത്തലയ്ക്കൽ. “എന്തു പറയുന്നു?” എന്നു കുട്ടിയുടെ അച്ഛന്റെ ചോദ്യം. “ഒരു കെയ്‌ക്ക്, പതിനാറു ഡോളറിന്റെ കെയ്‌ക്ക്” എന്നു മറുപടി. “എനിയ്ക്ക് കെയ്‌ക്കിനെക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാ” എന്ന് അറിയിച്ചുകൊണ്ട് അയാൾ റിസീവർ താഴെവച്ചു.

കുട്ടിയുടെ നില അതേ രീതിയിൽ തുടരുകയാണ്. ‘അവൻ എന്തേ ഉണരാത്തത്’ എന്ന് അയാളും അവളും കൂടക്കൂടെ ചോദിച്ചു. തലയിൽ കെട്ടുകളും കൈയിൽ റ്റ്യൂബുമായി കുട്ടി കിടക്കുന്നു. തലയോടിൽ ഒരു ചെറിയ പൊട്ടൽ. അവൻ ഉറങ്ങുകയാണ് എല്ലാം ശരിയാകുമെന്നു ഡോക്ടർ അവരെ വീണ്ടും വീണ്ടും അറിയിച്ചു. ഡോക്ടർ അവനെ എക്സ്‌റേ പരിശോധനയ്ക്കായി താഴെ കൊണ്ടുപോയി. “പേടിക്കേണ്ട. ചില പടങ്ങൾ കൂടി വേണം, അത്രേയുള്ളൂ” എന്നു ഡോക്ടറുടെ ആശ്വാസവചനങ്ങൾ. കുളിക്കാനും മറ്റുമായി കുട്ടിയുടെ അമ്മ വീട്ടിൽ വന്നതേയുള്ളു. റ്റെലിഫോൺ മണിയുടെ ശബ്ദം. “നിങ്ങൾ സ്കോട്ടിയുടെ കാര്യം മറന്നുപോയോ?” എന്ന ഒറ്റച്ചോത്തോടെ വിളിച്ചയാൾ ഫോൺ താഴെ വച്ചു. അവൾ ആശുപത്രിയിലേയ്ക്ക് ഫോൺ ചെയ്തു. സ്കോട്ടിയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അവന്റെ അച്ഛൻ അറിയിച്ചു. അമ്മ ആശുപത്രിയിലെത്തി. മകൻ കണ്ണ് ഒന്നു തുറന്നു. ഒരു മിനിറ്റ് നേരം തുറിച്ചു നോക്കി. അവന്റെ വായു് തുറന്നു.

പിന്നീട് കണ്ണുകളടഞ്ഞു. അടഞ്ഞ പല്ലുകൾക്കിടയിലൂടെ അവസാനത്തെ ശ്വാസം പുറത്തേക്കുപോയി.

റ്റെലിഫോൺ ശബ്ദിച്ചു. “ഈശ്വരനെക്കരുതി പറയൂ. നിങ്ങൾക്കെന്തുവേണം?” എന്ന് മരിച്ച കുഞ്ഞിന്റെ അമ്മ ചോദിച്ചു.

“നിങ്ങളുടെ സ്കോട്ടി. നിങ്ങൾ മറന്നോ?” എന്ന് റ്റെലിഫോണിലൂടെ ചോദ്യം.

“എടാ ബാസ്റ്റഡ്. പട്ടിക്കു പിറന്നവനേ” അവൾ റിസീവറിനകത്തേക്ക് ഉച്ചത്തിൽ വിളിച്ചു. “സ്കോട്ടിയുടെ കാര്യം നിങ്ങൾ മറന്നോ?” എന്നു ചോദിച്ചുകൊണ്ട് വിളിച്ചയാൾ റിസീവൻ താഴെവച്ചു.

വിളിച്ചയാൾ ബെയ്ക്കറാണെന്ന് മനസ്സിലാക്കി അവൾ ഭർത്താവുമായി ബെയ്ക്കറിയിൽ എത്തി. അവൾ ബെയ്ക്കറുടെ നേരെ കൈ ചുരുട്ടിക്കാണിച്ച് ഭയജനകമായി അയാളെ നോക്കി. “മൂന്നു ദിവസം പഴകിയ കെയ്ക്ക് എടുക്കാൻ വന്നതാണോ?” അയാൾ അവളോടു ചോദിച്ചു. “ബാസ്റ്റഡ്, നീ രാത്രിയിൽ ഫോണിൽ വിളിക്കുമല്ലേ?” എന്ന് അവളുടെ ചോദ്യം. “എന്റെ മകൻ മരിച്ചുപോയി. തിങ്കളാഴ്ച കാലത്ത് അവനെ ഒരു കാർ ഇടിച്ചിട്ടു. അവൻ മരിക്കുന്നതുവരെ ഞങ്ങൾ കാത്തിരുന്നു.” എന്നും അറിയിച്ചു.

“എനിക്കു ദു:ഖമുണ്ട്. ഈശ്വരനു മാത്രമേ എന്റെ ദു:ഖമറിയൂ. ഞാൻ ബെയ്ക്കർ മാത്രം. വേറെ ആരുമല്ല. അത് ഞാൻ ചെയ്ത അപരാധം ഇല്ലാതാക്കുന്നില്ല. എനിക്ക് വിഷാദമുണ്ട്. നിങ്ങളുടെ മകനെക്കരുതി വിഷാദം. എനിക്ക് ഇതിലുള്ള പങ്കിനെക്കുറിച്ച് ഓർത്തു വിഷാദം.” എന്ന് അയാൾ പറഞ്ഞു. അവർ അയാൾ കൊടുത്ത റൊട്ടി തിന്നു. കാപ്പി കുടിച്ചു. നേരം വെളുക്കുന്നതുവരെ അവർ അവിടെയിരുന്ന് അയാളുമായി സംസാരിച്ചു. തിരിച്ചു പോകണമെന്ന് അവർക്കു തോന്നിയതേയില്ല.

മഹാവ്യക്തികൾ, അല്പപ്രഭാവന്മാർ, മഹാസംഭവങ്ങൾ ക്ഷുദ്രസംഭവങ്ങൾ ഇവ ഒരേ രീതിയിൽ നമ്മളെ ചലനം കൊള്ളിക്കും. ചിലപ്പോൾ മഹാവ്യക്തികളുടെ സാന്നിദ്ധ്യം നമ്മെ ചലിപ്പിച്ചില്ലെന്നു വരും; ക്ഷുദ്രവ്യക്തികൾ വല്ലാത്ത ഇംപ്രഷൻ ഉണ്ടാക്കുകയും ചെയ്യും. പ്രതിഭാശാലികളുമായുള്ള സമ്പർക്കം കൊണ്ട് എനിക്ക് ഒരു വിധത്തിലും ചാഞ്ചല്യമുണ്ടായിട്ടില്ല. ഞാൻ കുട്ടിയായിരുന്നപ്പോഴാണ് വിശ്വവിശ്രുതനായ യുങ്ങുമായി സംസാരിച്ചത്. സ്റ്റീവൻ സ്പെൻഡർ, കെസ്ലർ, ഹരീന്ദ്രനാഥ ചട്ടോപാദ്ധ്യായ ഇവരോട് ഞാൻ സംസാരിച്ചിട്ടുണ്ട്. എന്നെക്കാൾ എത്രയോ വലിയ ആളുകളാണ് അവർ. നേരെ മറിച്ച് ഒരു നിസ്സാര സംഭവം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ചെന്നു — ഞാൻ അതോർമ്മിക്കുന്നു. ചഞ്ചലചിത്തനായി മാറുന്നു. ഞാൻ വൈക്കം ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന കാലം. സ്കൂളിനു തൊട്ടടുത്തുള്ള ചെമ്പുപണിക്കേഴത്തു വീട്ടിൽ (ഇപ്പോൾ അച്ചുതാലയം) താമസം. സായാഹ്നത്തിൽ വീട്ടിൽ നിന്നിറങ്ങി സ്കൂളിന് അടുത്തുള്ള ഒരു ലെയ്‌നിലൂടെ നടന്നു. സന്ധ്യാവേള, ഏഴു വയസ്സുള്ള ഒരു പെൺകുട്ടി വീട്ടിന്റെ വാതിൽക്കർ വന്നു നിൽക്കുകയായിരുന്നു. അവൾ എന്നോട് ചോദിച്ചു: “ഈ നെയ്ത്തിരി മതിലിലെ കൽവിളക്കിൽ വച്ചുതരുമോ?” ഞാൻ അതു വാങ്ങി വിളക്കിൽ വച്ചിട്ട് നടന്നു. ഇന്നും ആ സംഭവം എനിക്കു പുളകോദ്ഗമം ഉണ്ടാക്കുന്നു. അവളുടെ അപേക്ഷ എന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു. എന്തുകൊണ്ടാണെന്നറിയില്ല എന്റെ സ്മരണ മണ്ഡലത്തിൽ നിന്ന് ആ കൊച്ചുകുട്ടിയുടെ രൂപം അപ്രത്യക്ഷമാകുന്നില്ല. യുങ്ങിന്റെ ബഹുമാനിക്കാതെ ഞാൻ ആ പിഞ്ചുബാലികയെ ബഹുമാനിക്കുന്നു.

കാർവറുടെ മഹനീയമായ കഥയുടെ സംഗ്രഹമാണ് മുകളിൽ നൽകിയത്. അദ്ദേഹം അത്രകണ്ട് ആദരണീയമല്ലാത്ത ഏറെക്കഥകളും രചിച്ചിട്ടുണ്ട്. രണ്ടു വിഭാഗത്തിൽപെട്ട രചനകളുടെയും മുൻപിൽ ഞാൻ തലകുനിച്ചു നിൽക്കുന്നു. രേഖപ്പെടുത്തിയ കഥാസംഗ്രഹം നോക്കുക. അതിലെ സംഭവങ്ങൾ നിത്യജീവിതത്തിലേതു മാത്രം. പക്ഷേ കഥ വായിച്ചു തീരുമ്പോൾ നമ്മൾ കാർവർ സൃഷ്ടിക്കുന്ന മാന്ത്രികവലയത്തിനുള്ളിൽ ആയിപ്പോകുന്നു.

ഈ ലേഖകനെക്കുറിച്ചുള്ള പ്രധാനപ്പെട്ട പരാതി പടിഞ്ഞാറൻ കഥാരത്നമെടുത്ത് ഇവിടത്തെ കഥാകാചത്തോട് താരതമ്യപ്പെടുത്തുന്നു എന്നതാണ്. ഞാനങ്ങനെ ഇന്നുവരെ ചെയ്തിട്ടില്ല. കലാത്മകമായ കഥയേത്, കലാരഹിതമായ രചനയേത് എന്നേ ചൂണ്ടിക്കാണിച്ചിട്ടുള്ളൂ. പക്ഷേ ഇപ്പോൾ ആ പരാതി സാർത്ഥകമാകാൻ പോകുന്നു. മലയാളം വാരികയിലെ ‘മഴച്ചിന്ത്’ എന്ന കഥയും (എം.വി. ശ്രീലത എഴുതിയത്) മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘കറുത്ത മത്സ്യം’ എന്ന കഥയും (എബ്രഹാം മാത്യു എഴുതിയത്) വായിക്കുക. എന്നിട്ട് കാർവറുടെ കഥയുമായി തട്ടിച്ചു നോക്കുക. ഹൃദയത്തിന്റെ ഒരു കോണിലെങ്കിലും നേരിയ ചലനമുണ്ടാകുന്നോ? എവിടെയെങ്കിലും സാഹിത്യത്തെസ്സംബന്ധിച്ച ആവിഷ്കാരമുണ്ടോ? നമുക്കുള്ള അനുഭൂതികളെ നവീകരിക്കുന്നുണ്ടോ ഈ ബീഭത്സതകൾ? അന്തരംഗത്തിന്റെ ഉൽപാദനകേന്ദ്രത്തിൽ ഈ ചെറുകഥകളുടെ ഏതു വാക്യമാണ് ആഘാതമേൽപ്പിക്കുന്നത്? എന്തിനിങ്ങനെ എഴുതുന്നുവെന്നു ചോദിക്കാൻ തോന്നിപ്പോകുന്നു. നിത്യജീവിതസംഭവങ്ങളെ ഇങ്ങനെ വർണ്ണരഹിതമായി പ്രതിപാദിക്കാൻ ഇവർക്കെങ്ങനെ തോന്നുന്നു?

ചങ്ങമ്പുഴ, എം.എൻ. വിജയൻ

തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി റ്റൗൺഹോൾ. അവിടെയെന്തോ കലാപരിപാടി നടക്കുകയായിരുന്നു. എന്റെ മുൻപിലുള്ള കസേരയിൽ ഇംഗ്ലീഷിലും സംസ്കൃതത്തിലും മലയാളത്തിലും അവഗാഹമുള്ള ഒരാൾ. കലാപ്രകടനം നടക്കുന്നതിനിടയിൽ അദ്ദേഹം തിരിഞ്ഞ് എന്നോടൊരു ചോദ്യം: “ആ തൂങ്ങിച്ചത്തവന്റെ പേരെന്ത്?” ജീവിതവേദന സഹിക്കാനാവാതെ ആത്മഹനനം നടത്തിയ ആ പ്രതിഭാശാലിയെ പണ്ഡിതന് അറിഞ്ഞുക്കൂടായ്കയല്ല. കരുതിക്കൂട്ടി ആ മനുഷ്യന്റെ സ്മരണയെ അദ്ദേഹം അപമാനിക്കുകയായിരുന്നു. അതുകൊണ്ട് ഞാൻ മറുപടി പറയാനേ പോയില്ല. ഈ ചോദ്യകർത്താവ് ആ ഒരു നിമിഷത്തിൽ അങ്ങനെയൊന്നു ചോദിച്ചെന്നേയുള്ളുവെന്ന് പിൽക്കാലത്തെ ഒരു സംഭവം തെളിയിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു: “ചങ്ങമ്പുഴയുടെ ‘കാവ്യനർത്തകി’യുണ്ടല്ലോ, അതിനെ ജയിക്കാൻ മലയാളത്തിലൊരു കവിയില്ല”. ഇടപ്പള്ളിക്കവിതയുടെ സൗന്ദര്യം അദ്ദേഹവും ആസ്വദിച്ചിരുന്നു എന്നത് സ്പഷ്ടം. പ്രതീക്ഷിക്കാത്തിടത്തുനിന്ന് നമ്മളെ ആഹ്ലാദിപ്പിക്കുന്ന ചോദ്യമുണ്ടാകുമ്പോൾ നമുക്ക് വലിയ ആഹ്ലാദമുണ്ടാകും. ആ ആഹ്ലാദിരേകമാണെനിക്ക് എം.എൻ. വിജയന്റെ ‘ചങ്ങമ്പുഴ’ എന്ന ലേഖനം ‘നവകേരളം’ വാരികയിൽ വായിച്ചപ്പോഴുണ്ടായിരുന്നത്. അതുകൊണ്ട് വിജയനെ ചങ്ങമ്പുഴക്കവിതയുടെ വിരോധിയായി ഞാൻ കണ്ടിരുന്നുവെന്ന് അർത്ഥമില്ല. വിജയന്റെ ചിന്താസരണി വേറെ. അദ്ദേഹത്തിന്റെ ആസ്വാദനതലം വിഭിന്നം. അങ്ങനെയുള്ള ഒരാളിൽനിന്ന് ഇത്തരത്തിൽ ലേഖനമുണ്ടാകുമ്പോൾ സ്വാഭാവികമായി ഹർഷാതിശയം ഉണ്ടാകും. അതാണ് എനിക്കുണ്ടായതും. ചങ്ങമ്പുഴയുമായുള്ള ആത്മബന്ധത്തെ സൂചിപ്പിച്ചുകൊണ്ട് എം.എൻ. വിജയൻ ഇതുവരെ മറ്റാരും പറയാത്ത കാര്യങ്ങൾ പറയുന്നു. അതും ഹൃദ്യമായ രീതിയിൽ. അത്യുക്തിയില്ല, ന്യൂനോക്തിയില്ല. സത്യസന്ധമായി വിജയൻ വസ്തുതകൾ പ്രതിപാദിക്കുന്നു. ഞാൻ രണ്ടുതവണ അദ്ദേഹത്തിന്റെ ലേഖനം വായിച്ചു. സന്തോഷിച്ചു.

വിചാരങ്ങൾ — വേറെ പലതും

മണ്ടനേ മറ്റുള്ളവന്റെ കുറ്റത്തിൽ തല്പരനായിരിക്കൂ. വിവേകമുള്ളവൻ സ്വന്തം കുറ്റത്തിൽനിന്ന് പാഠങ്ങൾ പഠിക്കും

  1. നിങ്ങൾ കുടുംബത്തെ വിമർശിക്കരുത്. വിമർശിച്ചാൽ നിങ്ങൾ നിങ്ങളെത്തന്നെ വിമർശിക്കുകയാവും. കാരണം നിങ്ങൾ കുടുംബത്തിലെ ഒരു ഭാഗമാണ് എന്നതത്രേ. ഈ രീതിയിൽ ഫ്രഞ്ച് സാഹിത്യകാരൻ സങ്ത് എഗ്സ്യൂപേരി എഴുതിയത് ഞാൻ എന്റെ പിതാവിനെത്തന്നെ ഈ കോളത്തിൽ വിമർശിച്ചിട്ടുണ്ട്. അത് തെറ്റാണെന്ന് യുങ് എന്നെ ഒരു ഗ്രന്ഥത്തിലൂടെ ഉപദേശിക്കുന്നു. ദുഷ്ടനായ അച്ഛനെ അക്കാര്യത്തിനും സ്നേഹമില്ലാത്ത അമ്മയെ വേറൊരു കാര്യത്തിനും നമ്മൾ വിമർശിക്കുന്നു. പക്ഷേ അപ്പോഴൊക്കെ ചിലന്തിവലയിൽ ഈച്ചയെന്നപോലെ നമ്മൾ ബന്ധനസ്ഥരാവുകയാണ്. സാന്മാർഗ്ഗിക സ്വാതന്ത്യ്രം നഷ്ടപ്പെടുത്തുകയാണ്. അച്ഛനമ്മമാരും അവരുടെ മാതാപിതാക്കന്മാരും യഥാക്രമം മകൻ, പേരക്കുട്ടി ഇവരോട് എത്ര പാപം ചെയ്താലും ആ മകന്റെ പേരക്കുട്ടിയുടെ അവസ്ഥയായി നമ്മൾ അതു സ്വീകരിക്കണം. മണ്ടനേ മറ്റുള്ളവന്റെ കുറ്റത്തിൽ തല്പരനായിരിക്കൂ. വിവേകമുള്ളവൻ സ്വന്തം കുറ്റത്തിൽനിന്ന് പാഠങ്ങൾ പഠിക്കും.
  2. എനിക്ക് സംസ്കൃതഭാഷയിൽ പരിമിതമായ അറിവേയുള്ളൂ. അതുകൊണ്ട് ആ ഭാഷയിൽ പാണ്ഡിത്യമുണ്ടെന്നു ഞാൻ നടിക്കാറില്ല. കുട്ടികൃഷ്ണമാരാരുടെ ഗദ്യപരിഭാഷകൾ വായിച്ച് അവ വീണ്ടും കോളത്തിലെഴുതി സംസ്കൃതം എനിക്കറിയാമെന്ന് ഞാൻ ഭാവിച്ചിട്ടില്ല. അതല്ല ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത സംസ്കൃത പണ്ഡിതന്മാരുടെ സ്ഥിതി. അവർ ഇംഗ്ലീഷിൽ സംസാരിച്ചുകളയും. കെ.ജി. മേനോൻ എന്നൊരു ചീഫ് സെക്രട്ടറി ഇവിടെയുണ്ടായിരുന്നു. മന്ത്രിമാർക്ക് അധികാരമുള്ളവ തനിക്കും അധികാരമുള്ളവ തന്നെ എന്നു സ്വയം വിചാരിച്ച് അദ്ദേഹം ഫയലുകളിൽ കല്പനകൾ പുറപ്പെടുവിക്കുമായിരുന്നു. ഒരു ദിവസം ഞങ്ങൾ കുറെ അധ്യാപകർ ഗ്രാന്റ്സ് കമ്മിഷന്റെ ശംബളം വേണമെന്നു പറയാൻ ചീഫ് സെക്രട്ടറിയുടെ അടുത്തു പോയിരുന്നു. ‘എന്തുവേണം?’ എന്ന് ലങ്കാധിപതിയെപ്പോലെ അദ്ദേഹം ചോദിച്ചപ്പോൾ സംസ്കൃതമറിയാമെങ്കിലും ഇംഗ്ലീഷിൽ അനഭിജ്ഞനായ ഒരധ്യാപകൻ ‘ഗ്രാന്റ് കമ്മിഷന്റെ ശംബളം ഞങ്ങൾക്കും കിട്ടണം’ എന്നു പറഞ്ഞു. ചീഫ് സെക്രട്ടറി ആ വിഡ്ഢിത്തം കേട്ടില്ലെന്നു ഭാവിച്ച് ഉത്തരക്കടലാസ് നോക്കുന്നതിലേക്കു സംഭാഷണം തിരിച്ചു വിട്ടു. ‘False number ഇട്ടാലും കള്ളന്മാരാകാമല്ലോ’ എന്നു ചീഫ് സെക്രട്ടറി പറഞ്ഞപ്പോൾ ‘അതിനു ഉത്തരക്കടലാസുകൾ ഷപ്പിൾ ചെയ്തല്ലേ വിതരണം ചെയ്യുന്നത്’ എന്ന് ആ അധ്യാപകൻ പറഞ്ഞു. കെ.ജി. മേനോൻ ഒറ്റ നോട്ടം കൊണ്ട് ഞങ്ങളെയാകെ ഭസ്മമാക്കി. ഞങ്ങൾ ഭസ്മമായി തിരുവനന്തപുരം സംസ്കൃത കോളേജിലേക്കു പറന്നു.
  3. എന്റെ അകന്ന ബന്ധുവിന് കുമാരനാശാനെ പരിചയമുണ്ടായിരുന്നു. കവി തിരഞ്ഞെടുപ്പിനു നിൽക്കുന്നുണ്ടോ എന്ന് അയാൾ ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞുപോലും: ‘കാലിനു സുഖമുണ്ടെങ്കിൽ നില്ക്കും’ എന്ന്. എന്റെ ഒരു കാരണവരുടെ കാരണവർ കുമാരനാശാനെ പരിചയപ്പെടാൻ വേണ്ടി നെയ്യാറ്റിൻകരയിൽ വച്ചുകൂടിയ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന അദ്ദേഹത്തോട് ‘May I know you?’ എന്നു ചോദിച്ചു. കവി ഉടനെ മറുപടി പറഞ്ഞത്രേ “I am known by the name of Kumaran Asan.” ‘പ്രരോദന’ത്തെക്കുറിച്ച് ഒരു ചെറുപ്പക്കാരൻ പ്രശംസിച്ച് ലേഖനമെഴുതിയെന്നു കവിയോട് ആരോ പറഞ്ഞപ്പോൾ ‘അവന്മാർക്കൊക്കെ അതു മനസ്സിലാകുമോ?’ എന്നു അദ്ദേഹം ചോദിച്ചു. ഈ egoism — ഞാൻ എന്ന ഭാവം — കവിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഏതുകൃതി വായിച്ചാലും നമുക്കു ഗ്രഹിക്കാം. ‘വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കല്പ വായുവിമാനത്തിലേറിയാലും’ എന്നതിലെ വിനയം കുമാരനാശാന് സ്വീകരണീയമായിരുന്നില്ല എന്നുവേണം വിചാരിക്കാൻ.

    കാരുണ്യമാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെങ്കിൽ മഹാകവി ഉള്ളൂർ പുരുഷരത്നവും കൂടിയായിരുന്നു

  4. എനിക്കറിയാമായിരുന്ന സാഹിത്യകാരന്മാരിൽ ഏറ്റവും ദയയുള്ളയാൾ ഉള്ളൂർ പരമേശ്വരയ്യരായിരുന്നു. അദ്ദേഹം കുട്ടികൾക്ക് അടികൊടുത്തിട്ടു ദു:ഖിക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ മാതമറ്റിക്സ് പ്രഫെസർ പരമേശ്വരൻ എഴുതിയത് ഞാൻ വായിച്ചിട്ടുണ്ട്. എന്റെ പരീക്ഷയുടെ ചെയർമൻ ഉള്ളൂരായിരുന്നു. മറ്റംഗങ്ങൾ ചേലനാട്ട് അച്ചുതമേനോൻ, പി. അനന്തൻപിള്ള, ഡോക്ടർ കെ. ഗോദവർമ്മ. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് എന്റെ അനഭിജ്ഞതയെ ബോർഡംഗങ്ങളെ ഗ്രഹിപ്പിക്കാൻ ശ്രമിച്ചത് അനന്തൻപിള്ളയായിരുന്നു. സംസ്കൃതശ്ലോകം ചൊല്ലിയിട്ട് അതിനു തുല്യമായ ആശയം ‘ഗിരിജാകല്യാണ’ത്തിൽ എവിടെയുണ്ടെന്ന് അദ്ദേഹം പലതവണ ചോദിച്ചു. കരുതിക്കൂട്ടി എന്നെ വിഷമിപ്പിക്കുകയാണ് അനന്തൻ പിള്ള എന്നു മനസ്സിലാക്കിയ ഡോക്ടർ ഗോദവർമ്മ എന്റെ സഹായത്തിന് എത്തിയില്ലായിരുന്നെങ്കിൽ എനിക്ക് ‘ഫസ്റ്റ് ക്ലാസ്’ നഷ്ടപ്പെടുമായിരുന്നു. ഗോദവർമ്മ സാറ് അനന്തൻ പിള്ളയോട് ദേഷ്യത്തിൽ ചോദിച്ചു. ‘ഈ വിദ്യാർത്ഥിക്ക് സംസ്കൃതപാണ്ഡിത്യമുണ്ടോ എന്നാണോ അനന്തൻ പിള്ള പരിശോധിക്കുന്നത്? ഇതു മലയാളം ഓണേഴ്സ് പരീക്ഷയാണ്, സംസ്കൃതം ഓണേഴ്സല്ല. ഗോദവർമ്മ സാറിന്റെ ചോദ്യം അനന്തൻ പിള്ളയ്ക്ക് ഏറ്റു. അദ്ദേഹം പിന്നീട് എന്നെ ഉപദ്രവിച്ചില്ല. ഉള്ളൂരാകട്ടെ എനിക്കറിയാവുന്ന ഉത്തരങ്ങൾക്കുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. ഓരോ ചോദ്യവും ചോദിക്കാൻ ഭാവിക്കുമ്പോഴും അദ്ദേഹം കാരുണ്യാർദ്രങ്ങളായ കണ്ണുകളോടുകൂടി എന്നെ നോക്കി ‘പേടിക്കരുത്’ പേടിക്കരുത്’ എന്നു പറയുമായിരുന്നു. അദ്ദേഹത്തിന്റെ ആ ദയ എന്നെ അദ്ഭുതപ്പെടുത്തി. ഉത്തരങ്ങൾ ശരിയായി പറയാൻ അത് എന്നെ സഹായിക്കുകയും ചെയ്തു. കാരുണ്യമാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെങ്കിൽ മഹാകവി ഉള്ളൂർ പുരുഷരത്നവും കൂടിയായിരുന്നു.
  5. തിരുവനന്തപുരത്തെ വഴുതയ്ക്കാട് എന്ന സ്ഥലത്തുവച്ച് ഞാൻ ഒരുദിവസം വെണ്ണിക്കുളം ഗോപാലക്കുറുപ്പിനെ കണ്ടു. ‘ഇപ്പോൾ എന്തു ചെയ്യുന്നു സാർ?’ എന്നു ഞാൻ ചോദിച്ചപ്പോൾ എഡ്വിൻ ഓർനോൾഡിന്റെ ‘Light of Asia’ തർജ്ജമ ചെയ്യുന്നുവെന്ന് അദ്ദേഹം മറുപടി നൽകി. “കുമാരനാശാന്റെ തർജ്ജമയുണ്ടല്ലോ” എന്നു ഞാൻ പറഞ്ഞപ്പോൾ “അതുപോരാ. ബുദ്ധന്റെ കുതിരയുടെ പേരു പോലും തെറ്റിച്ചാണ് ആശാൻ എഴുതിയിരിക്കുന്നത്” എന്ന് വെണ്ണിക്കുളം പറഞ്ഞു.