close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 03 22


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 03 22
മുൻലക്കം 2002 03 15
പിൻലക്കം 2002 03 29
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വടക്കൊരു സമ്മേളനത്തിനു പോയിട്ട് ഞങ്ങള്‍ തിരുവനന്തപുരത്തേക്കു പോരികയായിരുന്നു. കാര്‍ നീണ്ടകരപ്പാലം കഴിഞ്ഞയുടനെ കേടായി. ഡ്രൈവര്‍ വര്‍ക്ക്ഷോപ്പ് അന്വേഷിച്ചു പോയപ്പോള്‍ ഞാന്‍ സിഗററ്റ് കത്തിച്ചുകൊണ്ട് പാലത്തില്‍ കയറി നിന്നു. വലിക്കാവുന്നിടത്തോളം വലിച്ചു. സിഗററ്റ് കുറ്റിയായി മാറിയപ്പോള്‍ ഞാന്‍ ചൂണ്ടുവിരല്‍ കൊണ്ട് അതു തെന്നിച്ച് കായലിലേക്ക് എറിഞ്ഞു. കടലില്‍ നിന്നോ കായലില്‍ നിന്നോ വീശുന്ന കാറ്റേറ്റ് കൂടുതല്‍ തിളക്കമാര്‍ന്ന അഗ്നിരേഖ ഉളവാക്കിക്കൊണ്ട് അതു ജലത്തില്‍ വീണു. ജലാതചക്രത്തിന്റെ അഗ്നിരേഖ വൃത്താകൃതിയാണ്. സിഗററ്റ് കുറ്റിയുടേത് വൃത്താംശം — arc — മാത്രമത്രേ ഛേദനവക്ര രേഖയോടു കൂടി അതിന്റെ പതനം എനിക്കു മറക്കാന്‍ കഴിയുന്നില്ല. കൂടെക്കൂടെ അത് എന്റെ അന്തരംഗത്തെ തിളക്കും. പ്രിയപ്പെട്ട വായനക്കാര്‍ക്കും ഇതേ രീതിയില്‍ അനുഭവങ്ങള്‍ കാണുമായിരിക്കും. ചില സാഹിത്യഗ്രന്ഥങ്ങളിലെ സംഭവങ്ങള്‍ ഇമ്മട്ടിലാണ്. അതു മനസ്സില്‍ ആവര്‍ത്തിച്ചു വന്നുകൊണ്ടിരിക്കും. വിക്തോര്‍ യൂഗോയുടെ “ലേ മീസറബ്ല്‍ (Les Miserables, ഫ്രാന്‍സില്‍ പ്രസാധനം, 1862-ല്‍) എന്ന നോവലില്‍ രാത്രിവേളയില്‍, കോസത്ത് എന്ന ബാലികയ്ക്ക് എടുത്തുകൊണ്ട് നടക്കാന്‍ വയ്യാത്ത ജലം നിറഞ്ഞ ബക്കറ്റ് അവള്‍ എടുത്തു വേച്ചുവച്ച് നട്രക്കുമ്പോള്‍ പിറകേ വന്ന ഒരാളിന്റെ അദൃശ്യഹസ്തം — ഷാങ്ങ് വല്‍ ഷാങ്ങിന്റെ കൈയ് — അതു വാങ്ങുന്നതിന്റെ ചിത്രം എനിക്കു മറക്കാന്‍ കഴിയുന്നില്ല. വിസ്മരിക്കാനാവുന്നില്ല എന്നു മാത്രമല്ല, അത് ഓര്‍മ്മിക്കുമ്പോള്‍ കണ്ണുകള്‍ നിറയുകയും ചെയ്യുന്നു. ഐറിസ് മര്‍ഡോക്ക് എന്ന നോവലെഴുത്തുകാരിയുടെ ഒരു നോവലിലെ ഒരു സംഭവവും എന്റെ സ്മരണദര്‍പ്പണത്തിലെ മായാത്ത പ്രതിഫലനമാണ് (നോവല്‍ ബെല്‍ എന്നാണ് എന്റെ ഓര്‍മ്മ). നായിക സ്വന്തം നാട്ടിലേക്കു തീവണ്ടിയില്‍ തിരിച്ചു പോരികയാണ്. തീവണ്ടിയാപ്പീസില്‍ അവളുടെ ഭര്‍ത്താവു കാത്തു നില്ക്കുന്നുണ്ട്. സ്റ്റെയ്ഷന്‍ അടുക്കാറായപ്പോള്‍ അവള്‍ വണ്ടിക്കകത്ത് പാറിപ്പറക്കുന്ന ഒരു ചിത്രശലഭത്തെ കണ്ടു. അവള്‍ക്ക് എതിരേ ഇരുന്ന ഒരാളിന്റെ ബൂട്ട്സിട്ട കാലുകള്‍ക്കിടയിലായി അത്. അയാള്‍ വിചാരിക്കാതെ കാലൊന്നു ചലിപ്പിച്ചാല്‍ മതി ചിത്രശലഭം തകര്‍ന്നു പോകും. അവള്‍ അതുകണ്ട് സംഭ്രമത്തോടെ ചിത്രശലഭത്തെ രണ്ടു കൈകൊണ്ടും ഉയര്‍ത്തി എടുത്തു. എടുത്തതും തീവണ്ടി സ്റ്റെയ്ഷനില്‍ വന്നു നിന്നതും ഒരുമിച്ചു കഴിഞ്ഞു. പാനപാത്രം പോലാക്കിയ കൈകളില്‍ ശലഭത്തെ വച്ചുകൊണ്ട് അവള്‍ പ്ലാറ്റ്ഫോമിലേക്കു ഇറങ്ങി ഭര്‍ത്താവിന്റെ അടുത്തേക്കു ചെന്നു. ചിത്രശലഭം അവളുടെ കൈകളില്‍ നിന്ന് പറന്നുയര്‍ന്ന് തീവണ്ടിപ്പുകയിലേക്കു മറഞ്ഞു. ഭര്‍ത്താവ് ഭാര്യയെക്കണ്ട ഹര്‍ഷത്തോടെ ചോദിച്ചു: നിന്റെ ലഗിജ് എവിടെ” അപ്പോഴാണ് അവള്‍ക്ക് അതിനെക്കുറിച്ച് ഓര്‍മ്മയുണ്ടായത്. ചിത്രശലഭത്തെ സംരക്ഷിച്ച് കൈകള്‍ക്കുള്ളിലാക്കിക്കൊണ്ട് ഇറങ്ങുന്ന വേളയില്‍ അവള്‍ പെട്ടിയെടുക്കാന്‍ മറന്നു പോയി. തീവണ്ടി ചൂളം വിളിച്ചുകൊണ്ട് വേഗത്തില്‍ പോകുകയും ചെയ്തു.

ഇമ്മട്ടിലാണ് യൂഗോസ്ലാവിയയിലെ നോവലിസ്റ്റും കഥാകാരനുമായ ദാനീലോ കീഷിന്റെ (Danilo Kis, 1935–1989) Hourglass എന്ന നോവലും Encyclopedia of the Dead എന്ന കഥാസമാഹാരവും എന്നില്‍ നിത്യഗമന സ്ഥാനം കണ്ടെത്തുക (haunt).

കീഷിന്റെ കഥയുടെ സ്വഭാവം കാണിക്കാന്‍ ഒരെണ്ണത്തിന്റെ സംഗ്രഹം നല്കട്ടെ. പത്തു വര്‍ഷം മുന്‍പ് ഞാനതു ഈ കോളത്തില്‍ത്തന്നെ എഴുതിയതാണ്. ഈ ലേഖനത്തിന്റെ അവിരുദ്ധത നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി അതാവര്‍ത്തിക്കുകയാണ്. “To Die for One’s Country is Glorious” എന്നാണ് കഥയുടെ പേര്. ചക്രവര്‍ത്തിക്കെതിരായി ബഹുജനം ഇളകി ജാഥ നടത്തിയപ്പോള്‍ ഒരു പ്രഭുകുമാരന്‍ കൂടി അതില്‍ പങ്കെടുത്തു ആയുധമേന്തിക്കൊണ്ട്. അയാള്‍ കാരാഗൃഹത്തിലായി. ചക്രവര്‍ത്തിയുടെ ഉദ്യോഗസ്ഥന്‍ തടവറയില്‍ കടന്നു ചെന്ന് വിധി വായിച്ചു. ആ യുവാവിനെ തൂക്കിക്കൊല്ലുമെന്നാണ് ചക്രവര്‍ത്തിയുടെ വിധി. പ്രഭുകുമാരന്റെ അമ്മ കാരാഗൃഹത്തിലെത്തി അയാളുടെ മുന്‍പില്‍ നിന്നു. “ഞാന്‍ ചക്രവര്‍ത്തിയുടെ കാല്ക്കല്‍ വീണ് നിനക്കിന്നു മാപ്പു വാങ്ങിത്തരും.” അയാളെ വധസ്ഥലത്തേക്കു കൊണ്ടുപോകുമ്പോള്‍ താന്‍ വെള്ളവസ്ത്രം ധരിച്ചു ബാല്‍ക്കണിയില്‍ നിന്നാല്‍ ചക്രവര്‍ത്തി അയാള്‍ക്കു മാപ്പു നല്കിയെന്നു വിചാരിക്കണമെന്ന് അമ്മ പറഞ്ഞു. “അപേക്ഷ ഫലിച്ചില്ലെങ്കില്‍ അമ്മ കറുത്ത വസ്ത്രം ധരിച്ചു നില്ക്കുമല്ലേ.” എന്ന മകന്‍ ചോദിച്ചു. കുറെക്കഴിഞ്ഞ് അയാളെ വധസ്ഥലത്തേക്കു കൊണ്ടുപോയി. ബാല്‍ക്കണിയില്‍ അമ്മ ലില്ലിപുഷ്പത്തിന്റെ ധവളാഭ കലര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചു നില്ക്കുന്നതു പ്രഭുകുമാരന്‍ കണ്ടു. വെറും തസ്കരനെപ്പോലെ തന്നെ തൂക്കിക്കൊല്ലാന്‍ ഒക്കുകയില്ല എന്ന് അഭിമാനപൂര്‍വം വിചാരിച്ച് അയാള്‍ നിവര്‍ന്നു നടന്നു. തൂക്കുമരത്തിന്റെ താഴെ പ്രഭുകുമാരന്‍

നിന്നു. തന്റെ കാലുകളില്‍ നിന്ന് സ്റ്റൂള്‍ മാറ്റിയപ്പോഴും മഹാത്ഭുതം സംഭവിക്കുമെന്നു വിചാരിച്ചു അയാള്‍. കയറിന്റെ അറ്റത്തു അയാള്‍ പിടഞ്ഞു. കണ്ണുകള്‍ തുറിച്ച് വെളിയിലേക്കു ഉന്തി. രണ്ട് അനുമാനങ്ങള്‍ക്കേ ഇവിടെ സാദ്ധ്യതയുള്ളൂ. പ്രഭുകുമാരന്‍ ധീരമായി മരണം വരിച്ചിരിക്കാം. അഭിമാനിയായ അമ്മ ബുദ്ധിപൂര്‍വ്വം ഒരു നാടകാഭിനയം നടത്തിയിരിക്കാം. ചരിത്രമെഴുതുന്നവര്‍ അതെഴുതുന്നു. ജനങ്ങള്‍ കെട്ടുകഥകള്‍ ഉണ്ടാക്കുന്നു. എഴുത്തുകാര്‍ ഫാന്‍റസിയില്‍, വ്യാപരിക്കുന്നു. മരണം മാത്രമേ സുനിശ്ചിതമായുള്ളൂ. ഇക്കഥ ഉള്‍ക്കൊള്ളുന്ന “The Encyclopedia of Dead” റെവ്യൂ ചെയ്യുന്ന വേളയില്‍ Angela Carter എന്ന വിശ്വവിഖ്യാതയായ എഴുത്തുകാരി പറഞ്ഞു: “He (Kis) is wise, grave, clever and complex. His is a book on the side of angels” വായിക്കൂ, കാര്‍ട്ടര്‍ പറഞ്ഞതില്‍ അത്യക്തിയില്ലെന്നു ഗ്രഹിക്കാം.

ഞാന്‍ ഇത്രയും എഴുതിയത് ഇതുവരെ എനിക്കു കിട്ടാതിരുന്ന കീഷിന്റെ, “A Tomb for Boris Davidovich” എന്ന പുസ്തകം ഇപ്പോള്‍ വായിച്ചു തീര്‍ന്നതിനാലാണ്. ഞാന്‍ പുസ്തകത്തിലേക്കു കടക്കുന്നില്ല. നോബല്‍ ലോറിയിറ്റായ യോസിഫ് ബ്രൊഡ്സ്കിയാണ് ഈ ഗ്രന്ഥത്തിന് അത്യുജ്വലമായ അവതാരിക എഴുതിയത്. അദ്ദേഹത്തിന്റെ മതങ്ങള്‍ക്കപ്പുറത്തായി അല്പജ്ഞാതനായ എനിക്കെന്ത് ആവിഷ്കരിക്കാന്‍ കഴിയും? മഹത്വമാര്‍ന്നത് എന്ന് പരോക്ഷപ്രസ്താവത്തോടെ ബ്രൊഡ്സ്കി പറയുന്നു. റഷയിലെ 1930-നോട് അടുപ്പിച്ച Great Terror-ല്‍ മരിച്ച എണ്ണമറ്റ ആളുകളുടെ ഭവിതഭവ്യതയാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഈ കാലയളവിന്റെ റഷ്യന്‍ ചരിത്രം നമ്മുടെ പരിഷ്കാരത്തിന്റെ നൂതന ‘മിതോളജി’ ആക്കിയിരിക്കുന്നു ദാനീലോ കീഷ്. ഇതിലെ സംഭവ വിവരണങ്ങളെ തനിക്കവിതയായി അംഗീകരിക്കാം. ഗ്രന്ഥം അതിന്റെ സാകാല്യാവസ്ഥയില്‍ ഒരു നാടകീയ കാവ്യമാണ്. ഏറ്റവും ഉത്കൃഷ്ടമായ കാവ്യം ഏതു ഫലമാണോ ഉണ്ടാക്കുന്നത് ആ ഫലം തന്നെ കീഷിന്റെ ഈ ഗ്രന്ഥവും ഉളവാക്കുന്നു. മനുഷ്യനെ സംബന്ധിക്കുന്ന യാഥാര്‍ത്ഥ്യം കലയായി മാറുന്നു ഇപ്പുസ്തകത്തില്‍. (A Tomb for Boris Davidovich, Danito Kis, Dalkey Archive Press, Pages 145, $ 11.95, translated by Duska Mikie-Mitchel.)

ദാനീലോ കീഷീനെക്കുറിച്ച് എനിക്കു പുസ്തകത്തില്‍ നിന്നു കിട്ടിയ അറിവുകള്‍ വായനക്കാര്‍ക്കു വേണ്ടി സമര്‍പ്പിക്കട്ടെ:

യൂഗോസ്ലാവീയയുടെ വടക്കുകിഴക്കു ഭാഗത്തു ഹംഗറി രാജ്യത്തിന്റെ അതിര്‍ത്തിയോട് അടുപ്പിച്ചുള്ള സൂബതീത്സ (Subotica) എന്ന സ്ഥലത്താണ് കീഷ് 1935-ല്‍ ജനിച്ചത്. ജൂതനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. അദ്ദേഹത്തെയും മറ്റു കുടുംബാംഗങ്ങളെയും നാസ്തികള്‍ കൊന്നു കളഞ്ഞു. യുദ്ധത്തിനു ശേഷം കീഷിന്റെ അമ്മ യൂഗോസ്ലാവിയയുടെ തെക്കുകിഴക്കു ഭാഗത്തുള്ള റ്റ്സെറ്റ്ന്‍യാ (Cetinje) പട്ടണത്തില്‍ മകനോടുകൂടി താമസമായി. സാര്‍വജനീനത്വത്തില്‍ (Cosmopolitanism) വിശ്വസിച്ച കീഷിന് തദ്ദേശഭരണാധികാരികളോട് ഇടയാന്‍ പ്രയാസമൊന്നുമുണ്ടായില്ല. അതുകൊണ്ട് അദ്ദേഹത്തിന് അവിടം വിട്ടു പോകേണ്ടതായി വന്നു. സാന്മാര്‍ഗ്ഗികവും കലാപരവുമായ കാര്യങ്ങളിളും സാര്‍വജനീനത്വം പുലര്‍ത്തിയ മഹാനായ സാഹിത്യകാരനായിരുന്നു കീഷ്. എഴുത്തുകാരന്റെ ഉത്തരവാദിത്വം ഭാഷയോടും കലയോടുമാണെന്നു വിശ്വസിച്ച അദ്ദേഹം ദേശത്തോടും അതിന്റെ അധികാരികളോടും ചേര്‍ന്നു നിന്നില്ല.
ഫ്രഞ്ചെഴുത്തുകാരന്‍ റബ്ലേയായിരുന്നു (Rableais, 1494–1553) കീഷിന് അഭിമതന്‍. പക്ഷേ ഈ കാലയളവില്‍ ഫ്രാന്റസിക്ക് കലയില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ദിനംപ്രതിയുള്ള ജീവിതമേ കലാകാരന്‍ ആവിഷ്കരിക്കുന്നുള്ളൂ എന്നായിരുന്നു കീഷ് കരുതിയത്. “The Encyclopedia of the Death” എന്ന ചെറുകഥ എഴുതിയിട്ടുണ്ട് അദ്ദേഹം അതെഴുതി. ഈശ്വരനോടു മത്സരിച്ചതു കൊണ്ടാണു തനിക്കു കാന്‍സര്‍ വന്നതെന്ന് കീഷ് വിശ്വസിച്ചു. ആ കഥയെഴുതുന്ന വേളയിലാണ് അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ പറഞ്ഞതാവാം ഈ വിസ്വാസത്തിനു ഹേതു. മുകളില്‍പ്പറഞ്ഞ കഥയില്‍ നിത്യതയില്‍ എല്ലാ ഈശ്വരസൃഷ്ടികള്‍ക്കും തുല്യത കല്പിച്ച അദ്ദേഹം. ദൈനംദിന ജീവിതത്തില്‍ പ്രാധാന്യം കന്റ കീഷ് ശുദ്ധമായ പരികല്പനത്തില്‍ (Invention) തല്‍പരത്വം കാണിച്ചപ്പോള്‍ ജനിച്ചതാണ് അക്കഥ. മരണത്തോടുള്ള സമരമായി കലയെ കണ്ട കീഷിനു തുല്യനായി വേറൊരു സാഹിത്യകാരന്‍ യൂറോപ്പിലില്ല.

ചോദ്യം, ഉത്തരം

Symbol question.svg.png “സൂര്യാസ്തമനം മനോഹരമല്ലേ?”

“ഞാന്‍ ശംഖുമുഖം കടപ്പുറത്തു ചെന്നു നിന്ന് പല സൂര്യാസ്തമയങ്ങളും കണ്ടിട്ടുണ്ട്. വലിയ വൃത്തമാര്‍ന്ന ചുവന്ന നിറത്തോടെ സൂര്യന്‍ അസ്തമിക്കുന്നതു കണ്ട് ഞാന്‍ എപ്പോഴും പേടിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്പതു കൊല്ലമായി ഞാന്‍ കടപ്പുറത്തു പോകാറില്ല. സൂര്യാസ്തമയം കണ്ടാലുണ്ടാകുന്ന പേടി ഒഴിവാക്കാനാണത്. അസ്തമനം എന്ന വാക്ക് സംസ്കൃത നിഘണ്ടുക്കളില്‍ കാണാം. എങ്കിലും അസ്തമയം എന്നു പ്രയോഗിക്കുകയാണ് നല്ലത്. ‘പ്രഭാ പ്രരോഹാസ്തമയം രജാംസി’ എന്നു കാളിദാസന്‍ (രഘുവംശം, ആറാം സര്‍ഗ്ഗം, ശ്ലോകം 33).

Symbol question.svg.png “പ്രസാദാത്മകതയോ വിഷാദാത്മകത്വമോ ശ്രേഷ്ഠം?

ധിഷണയുടെ വിലാസം കാണിക്കുന്നവന്‍ വിഷാദാത്മകത്വത്തെയാണ് അംഗീകരിക്കുക.

Symbol question.svg.png “നിങള്‍ ഇത്ര സുഖമായി ജീവിക്കുന്നതെങ്ങനെ?”

ആരെന്തു കള്ളം പറഞ്ഞാലും ഞാനതു വിശ്വസിക്കും. കേട്ടതു സത്യമല്ലല്ലോ എന്നു തോന്നിയാല്‍ ക്ഷോഭമുണ്ടാകും. അതിനാല്‍ കള്ളം കേട്ടു വിശ്വസിക്കൂ. ജീവിതം സുഖപ്രദമായിരിക്കും.

Symbol question.svg.png “നിങ്ങളെ എഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഒന്നു സംസാരിച്ചാല്‍ കൊള്ളാം വരട്ടോ?”

“വേണ്ട, നിങ്ങളുടെ ബഹുമാനവും സ്നേഹവും പോകും. ഒരെഴുത്തുകാരന്റെയും അടുത്തു പോകരുത്. അവരെഴുതുന്നത് വായിച്ചുരസിച്ചാല്‍ മതി.”

Symbol question.svg.png “aphrodisiac നല്ലത് ഏതാണ്?”

“കാമാഗ്നിദീപനൗഷധം എന്നല്ലേ താങ്കള്‍ ഉദ്ദേശിച്ചത്? ചങ്ങമ്പുഴ നല്ല aphrodisiac ആയിരുന്നു. യുവതികള്‍ക്ക് അത്യാന്താധുനിക കവികള്‍ സ്ത്രീകളുടെ കാമാഗ്നിയെ കെടുത്തിക്കളയും. സൂക്ഷിക്കണം.

Symbol question.svg.png “താന്‍ ചാകാറായില്ലേ?” (ഉത്തരേന്ത്യയില്‍ ജോലിയുള്ള ഒരു കഥാകാരന്റെ ചോദ്യം.”

“ആയി. നമ്മള്‍ക്കു ഒരുമിച്ച് അതു നടത്താം.”

Symbol question.svg.png “ബുദ്ധിശാലിനിയോ സുന്ദരിയോ?”

“ബുദ്ധിശാലിനിക്ക് പുരുഷനിലുള്ള സ്വാധീനത കുറവാണ്. സുന്ദരി ബുദ്ധിരഹിതയാണെങ്കിലും പുരുഷനെ ചൊല്പടിക്കു നിറുത്തും.”

“ബുദ്ധിശാലിനിക്ക് പുരുഷനിലുള്ള സ്വാധീനത കുറവാണ്. സുന്ദരി ബുദ്ധിരഹിതയാണെങ്കിലും പുരുഷനെ ചൊല്പടിക്കു നിറുത്തും.”

സൗന്ദര്യമോ, വൈരൂപ്യമോ?

എന്നെക്കാണാന്‍ പ്രസിദ്ധയായ ചലച്ചിത്രതാരം കാവ്യാ മാധവന്‍ വന്നിരുന്നു. പാവാടയും ബ്ലൗസ്സും ധരിച്ച് കൊച്ചുകുട്ടിയായിട്ടാണ് കാവ്യാ മാധവന്റെ വരവ്. എന്റെ പേരക്കുട്ടിയെക്കാള്‍ പ്രായം കുറവാണ് ആ ബാലികയ്ക്ക്. അനുഗ്രഹം തേടിയാണ് ആഗമനം. ഞാനാര് അനുഗ്രഹിക്കാന്‍? എങ്കിലും എന്റെ കാലുകളില്‍ തൊട്ട് സ്വന്തം കണ്ണില്‍ വയ്ക്കാന്‍ ആ കുട്ടിക്ക് അനുമതി നല്കി. അങ്ങനെ നിഷ്കളങ്കയായ ബാലിക അത്രയ്ക്കൊന്നും പാവനത്വമില്ലാത്ത എന്റെ കാലുകളെ സ്പര്‍ശിച്ച് കൈകള്‍ നേത്രങ്ങളിലേക്കു കൊണ്ടു ചെന്നു. അനര്‍ഹമായി ഞാന്‍ ആദരിക്കപ്പെടുന്നു എന്നൊരു തോന്നല്‍ എനിക്കുണ്ടായി. കാവ്യാ മാധവന്‍ വരുന്നതിന് ആറു മാസം മുന്പ് പ്രശസ്തയായ വേറൊരു ചലച്ചിത്രതാരവും എന്റെ വീട്ടില്‍ വന്നു. യുവതി, അതിസുന്ദരി, അവരുടെ പേരെഴുതുന്നതു ശരിയല്ല. അതുകൊണ്ട് വായനക്കാരോടു മാപ്പു ചോദിച്ചുകൊണ്ട് ഞാന്‍ അതു മറച്ചുവയ്ക്കുന്നു. കാല്പനികമായ ഹര്‍ഷോന്മാദം ഏതു ദ്രഷ്ടാവിനുമുളവാക്കും. അവരുടെ ദര്‍ശനം സൗന്ദര്യം ഒഴുകിയിരുന്നതുപോലെ അവരുടെ വസ്ത്രവിശേഷങ്ങളും ഫാനിന്റെ കാറ്റില്‍ ഒഴുകി. പതിനഞ്ചു മിനിറ്റ് സംസാരിച്ചതിനു ശേഷം ആ ചലച്ചിത്രതാരം കാറില്‍ക്കയറി കൈ വീശിക്കൊണ്ടു യാത്രയായി. കാറിന്റെ ഗ്ലാസ് ഷട്ടര്‍ താഴ്ത്തിയ ജാലകത്തിലൂടെ അവരുടെ കഞ്ചുകത്തിന്റെ ഒരു ഭാഗം പറന്നുകൊണ്ടിരുന്നു. വിശേഷിച്ച് ഒരിംപ്രഷനും എനിക്കുണ്ടായില്ല. എന്റെ വീടാകുന്ന നരകത്തില്‍ വിടര്‍ന്നു നിന്ന റോസാപ്പൂവായിരുന്നു അവര്‍. എങ്കിലും അവരുടെ പരിമളവും സൗന്ദര്യതരംഗവും എന്റെ സമീപത്തുപോലും എത്തിയില്ല. ആ സുന്ദരി പോയിട്ട് പതിനഞ്ചു മിനിറ്റ് കഴിഞ്ഞിരിക്കില്ല. വേറൊരു സ്ത്രീ കാണാന്‍ വന്നിരിക്കുന്നു എന്നറിവു കിട്ടി. ഞാന്‍ ചെന്നു. മധ്യവയസ്ക. മുഷിഞ്ഞ വേഷം. ചെറുപ്പകാലത്തുപോലും സൗന്ദര്യം ഉണ്ടായിരുന്നതായി തോന്നില്ല. ‘എന്തു വേണം?’ എന്നു ഞാന്‍ ചോദിച്ചു. മറുപടി മകളുടെ വിവാഹം നടത്താന്‍ പണമില്ല. എന്തെങ്കിലും സഹായം ചെയ്യണം.” കള്ളമായിരിക്കാം. ചിലപ്പോള്‍ സത്യമായിരിക്കാം. ഇങ്ങനെയുള്ള അഭ്യര്‍ത്ഥനകള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ കൂടിവന്നാല്‍ അഞ്ചു രൂപയേ കൊടുക്കൂ. പക്ഷേ അന്ന് ഞാന്‍ അവരുടെ വാക്കുകള്‍ കേട്ട് ഞാന്‍ ഇരുപത്തിയഞ്ചു രൂപ കൊടുത്തു. സംഖ്യ അന്ന് ഉയര്‍ന്നതിന് കാരണമുണ്ട്. വിഷാദവും ജീവിതത്തിന്റെ യാതനയും നിറഞ്ഞ അവരുടെ മുഖത്തില്‍ നിന്ന് ഉണ്ടായ വാക്കുകള്‍ക്കു സത്യത്തിന്റെ നാദമുണ്ടായിരുന്നു എന്നതുതന്നെ ഹേതു. അവ എന്റെ അന്തരംഗത്തിലേക്കു തുളച്ചുകയറി.

എന്നെക്കാണാന്‍ വന്ന യുവതിയായ ചലച്ചിത്രതാരത്തെപ്പോലെയാണ് മുണ്ടൂര്‍ സേതുമാധവന്റെ ‘ഹേമന്തം’ എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ്). ആകര്‍ഷകത്വമെല്ലാമുണ്ട്. കഥാകാരന്റെ മലയാളം നന്ന്. ആഖ്യാനത്തിനു സവിശേഷതയുണ്ട്. പക്ഷേ വിഷയത്തിന് നൂതനത്വമില്ല. അന്തര്‍വീക്ഷണമില്ല. മകന്റെ ജന്മദിനമാഘോഷിക്കാന്‍ വാശിക്കാരിയായ അമ്മ പ്രഖ്യാതമായ അമ്പലമുള്ളിടത്ത് എത്തിയിരിക്കുന്നു. പക്ഷേ മകന്‍ വരുന്നില്ല. അവന്റെ അഭാവത്തിന്റെ തീക്ഷണത കൂട്ടാനായി മറ്റൊരു കുടുംബത്തെ കഥാകാരന്‍ വര്‍ണ്ണിക്കുന്നു. അവര്‍ വന്നത് പേരക്കുട്ടിക്കു ചോറുകൊടുക്കാനാണ്. മകനെ കാണാന്‍ കഴിയാതെ അമ്മ അവന്റെ ജോലിസ്ഥത്തു പോകുമ്പോള്‍ കഥ അവസാനിക്കുന്നു. രചന, സംഭവത്തിന്റെ ട്രാജിക് അംശം എടുത്തു കാണിച്ചാലേ ഇത്തരം കഥകള്‍ വിജയിക്കൂ. സേതുമാധവന്‍ ബാഹ്യശോഭയില്‍ സത്തശ്രദ്ധനായി തികച്ചും ബഹിര്‍ഭാഗസ്ഥമായ, ചിരപരിചിതമായ കതയെഴുതിയിരിക്കുന്നു. എതു സംഭവത്തിന്റെയും ദു:ഖാത്മകത്വം അദ്ഭുതം അനുവാചകന് ഉളവാക്കിക്കൊന്റു പുനര്‍ജ്ജനിക്കണം. സേതുമാധവന്‍ ഉളവാക്കിക്കൊന്റു പുനര്‍ജ്ജനിക്കണം. സേതുമാധവന്‍ അതില്‍ അവിദഗ്ദ്ധമാണ്.

ഗുസ്തി

പണ്ടു പര്‍വ്വതങ്ങള്‍ക്കു ചിറകുകള്‍ ഉണ്ടായിരുന്നുപോലും. അവ ദേവേദ്രന്‍ അറുത്തു കളഞ്ഞതിനു ശേഷമാണ് പര്‍വ്വതങ്ങള്‍ ഒരിടത്തു സ്ഥിരതയാര്‍ന്നു കിടക്കുന്നത്. ദേവേന്ദ്രനെ ബഹുമാനിക്കാതിരിക്കാന്‍ വയ്യ. സഹ്യപര്‍വ്വതം നമ്മുടെ ശൂന്യാകാശം വഴി പറക്കുന്നതൊന്നു സങ്കല്പിച്ചു നോക്കു. എന്തു ഭയങ്കരമായിരിക്കും. സഹ്യന്‍ പോകട്ടെ. മൈനര്‍ പര്‍വ്വതം മെയ്ജര്‍ പര്‍വ്വതമായ ഹിമാലയം പറക്കാന്‍ തുടങ്ങിയാല്‍ ഭാരതമാകെ ഇരുട്ടില്‍ വന്നില്ലേ? ഔചിത്യപൂര്‍വമാണ് മനുഷ്യസ്നേഹമുള്ള ദേവേന്ദ്രന്‍ കത്തികൊണ്ട് പര്‍വ്വതങ്ങളുടെ ചിറകുകള്‍ അരിഞ്ഞു കളഞ്ഞത്.

പര്‍വ്വതങ്ങളുടെ പറക്കല്‍ ഭയാനകം. അതുപോലെ വാക്കുകളും പറക്കും. അക്കാഴ്ച രമണീയം. കുഞ്ചന്‍ നമ്പ്യാരുടെ, പുനം നമ്പൂതിരിയുടെ വാക്കുകള്‍. പക്ഷവീജനം നടത്തുന്നവയാണ് ചെക്കോവിന്റെ ‘ഡാര്‍ലിങ്ങ്’ എന്ന കഥയില്‍. ‘കിസ്’ എന്ന കഥയില്‍ വാക്കുകള്‍ പറക്കുകയാണ്. മലയാള ചെറുകഥയില്‍ പദങ്ങള്‍ പക്ഷങ്ങള്‍ വീശിപ്പോകുന്നതു കാണണമെങ്കില്‍ ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന കഥ വായിക്കണം. സ്കൂള്‍കുട്ടികള്‍ എഴുതുന്നതു പോലെ രാജേന്ദ്രന്‍ കാറ്റാടി ദേശാഭിമാനി വാരികയില്‍ ‘നേട്ടങ്ങളുടെ ഏടുകള്‍’ എന്ന ഒരു കഥയെഴുതിയിരിക്കുന്നു. സ്കൂള്‍മഷായി ജീവിതം നയിച്ച ഒരുത്തന്‍ Blade കമ്പനി നടത്തുന്നതിനെ വര്‍ണ്ണിക്കുന്ന ഈ കഥയില്‍ വാക്കുകള്‍ പറയുന്നില്ലെന്നു മാത്രമല്ല പറയേണ്ടത്. രാജേന്ദ്രന്റെ വീട്ടില്‍ ഇടികല്ലും കുഴവിയും കാണും. ഓരോ വാക്കെടുത്ത് ഇടികല്ലിന്റെ കുഴിയില്‍ ഇട്ടിട്ടു കുഴവികൊണ്ട് വളരെനേരം ഇടിക്കുന്നു അദ്ദേഹം. അങ്ങനെ ചതഞ്ഞു ചതഞ്ഞു രൂപം മാറിയ വാക്കുകളെടുത്തു ഒരു കഥ നിര്‍മ്മികയാണ് രാജേന്ദ്രന്‍.

ഈ ലോകത്തെ ഏറ്റവും ദുസ്സഹമായ കാഴ്ച ശക്തനായ പുരുഷന്‍ ദുര്‍ബ്ബലനായ സ്ത്രീയുമായി ഗുസ്തി പിടിക്കുന്നതാണ്. താന്‍ അക്കാഴ്ച പലതവണ കണ്ടിട്ടുമുണ്ട്. എന്റെ മുത്തച്ഛന്‍ ഗുസ്തിക്കാരനായിരുന്നു. അദ്ദേഹം രണ്ടാമതു വിവാഹം കഴിച്ചത് പാച്ചിഅമ്മ എന്ന സ്ത്രീയെയാണ്. അവരുമായി മുത്തച്ഛന്‍ ഗോദായിലിറങ്ങി ഗുസ്തി പിടിക്കുന്നത് ഞാന്‍ എത്ര തവണയാണ് കണ്ടത്! ഭാഷായോഷയുമായി രാജേന്ദ്രന്‍ ഗുസ്തി പിടിക്കുന്നു എന്നു വേണമെങ്കിലും പറയാം. ഇതൊക്കെ വായനക്കാര്‍ക്കു എങ്ങനെ സഹിക്കാനൊക്കും?

പല കാര്യങ്ങള്‍

“മലയാള ചെറുകഥയില്‍ പദങ്ങള്‍ പക്ഷങ്ങള്‍ വീശിപ്പോകുന്നതു കാണണമെങ്കില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വായിക്കണം.”

  1. If the son misbehaves, slap the face of his father — മകന്‍ മര്യാദയില്ലാതെ പെരുമാറുന്നെങ്കില്‍ അവന്റെ അച്ഛന്റെ കരണക്കുറ്റിയില്‍ അടിക്കുക — എന്നൊരു പഴഞ്ചൊല്ലുണ്ട്, ഇംഗ്ലീഷില്‍. ഇപ്പോള്‍ ഓരോ വീട്ടിലും സന്താനങ്ങള്‍ അപമര്യാദയായി പെരുമാറുന്നു. കുറ്റം കുട്ടികളുടേതല്ല. അച്ഛനമ്മമാരുടേതാണ്. പണിമുടക്കു കാരണം ഓരോ ഭവനത്തിലും ഉണ്ടായിരുന്ന ലയം ഭഞ്ജിക്കപ്പെട്ടിരിക്കുന്നു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ എപ്പോഴും ശണ്ഠ കൂടുന്നു. വീട്ടിലെ ദിനം പ്രതിയുള്ള ചെലവുകള്‍ക്കു പണമില്ല. അതു ഭര്‍ത്താവിന്റെ കുറ്റമല്ലെന്നു ഭാര്യയ്ക്കറിയാം. പക്ഷേ ചായയിടാന്‍ പോലും തേയിലയില്ല, പഞ്ചാരയില്ല എന്നു വരുമ്പോള്‍ സ്വാഭാവികമായും ഭാര്യയ്ക്കു ദേഷ്യമുണ്ടാകും. അവള്‍ പാവപ്പെട്ട ഭര്‍ത്താവില്‍ പഴിചാരുന്നു. അവര്‍ തമ്മില്‍ ശണ്ഠ കൂടുന്നു. സമ്പന്നമായ ചില കുടുംബങ്ങളൊഴിച്ചാല്‍ ശേഷമുള്ളവയിലെല്ലാം സമാധാനഭംഗമാണ്. കേരളത്തിലെ ശാന്തതയാര്‍ന്ന കുടുംബങ്ങള്‍ ഇപ്പോള്‍ അസ്വസ്ഥങ്ങളാണ്. അവ തകര്‍ന്നു കഴിഞ്ഞു.
  2. മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കുണ്ടായി. അനുരഞ്ജനസംഭാഷണം കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. അതിനാല്‍ മുഖ്യമന്ത്രി ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു. പ്രഭാഷണവേദിയില്‍ കയറിയാല്‍ കുറഞ്ഞതു ഒന്നരമണിക്കൂര്‍ നേരം അവിടെ നിന്നിറങ്ങാതെ വിരസമായി പ്രസംഗിക്കുന്ന ഒരു സംസ്കൃത പണ്ഡിതന്‍ ഈ നഗരത്തിലുണ്ടായിരുന്നു. അച്യുതമേനോന്‍ പണിമുടക്കിയവരോടു പറഞ്ഞു സ്റ്റ്രൈക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ ആ പണ്ഡിതനെക്കൊണ്ട് പ്രസംഗിപ്പിച്ച് അവരെ കേള്‍പ്പിക്കുമെന്ന്. പണിമുടക്കുകാര്‍ അതു കേള്‍ക്കാത്ത താമസം പ്രാണനും കൊണ്ടോടി ഓഫീസുകളില്‍ കയറിയിരുന്നു ജോലി ചെയ്തു തുടങ്ങി.

    ഇപ്പോള്‍ ഈ പണിമുടക്ക് അവസാനിപ്പിക്കാന്‍ എനിക്കൊരു നിര്‍ദ്ദേശമുണ്ട്. മുഖ്യമന്ത്രി ജീവനക്കാരെ വിളിച്ചുകൂട്ടി പറയണം. “അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, ആറ്റൂര്‍ രവിവര്‍മ്മ ഇവരെഴുതിയ കാവ്യങ്ങള്‍ ഞാന്‍ നിങ്ങളെ വായിച്ചു കേള്‍പ്പിക്കും. അതു വേണ്ടെന്നുണ്ടെങ്കില്‍ ഉടനെ സ്റ്റ്രൈക്ക് അവസാനിപ്പിച്ച് ഓഫീസുകളില്‍ കയറി ജോലിചെയ്തു കൊള്ളണം. ഇതു കേട്ടതുപാതി, കേള്‍ക്കാത്തതു പാതി ജീവനക്കാര്‍ ഓടി ഓഫീസുകളില്‍ കയറി ജോലി ചെയ്തു തുടങ്ങും. മുഖ്യമന്ത്രി ഇതൊന്നു ‘ട്രൈ’ ചെയ്യണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. ഒന്നോ രണ്ടോ പേര്‍ കസേരയിലിരുന്ന് അസ്വസ്ഥത കാണിക്കുകയാണെങ്കില്‍ അതു നേരിടാനും മാര്‍ഗ്ഗമുണ്ട്. സര്‍ക്കാര്‍ ആഷാ മേനോന്റെ ഗദ്യഖണ്ഡം ഫോട്ടോസ്റ്റാറ്റെടുത്തു സെക്ഷന്‍ ഓഫീസറെ നേരത്തെ ഏല്പിച്ചിരിക്കണം. ആകുലത കാണിക്കുന്ന ജീവനക്കാരന്റെ അടുത്തേക്കു സെക്ഷന്‍ ഓഫീസര്‍ ഈ ഗദ്യഖണ്ഡം കൊണ്ടുപോകണം. രണ്ടു വാക്യം അതില്‍ നിന്ന് വായിച്ചു കേള്‍പ്പിച്ചാല്‍ മതി ‘എവരിതിങ്ങ് വില്‍ ബികം ആള്‍ റ്റെറ്റ്,’ ആഷാ മേനോന്റെ ഗദ്യവും കവികളുടെ പദ്യവും ചെറിയ ഡോസിലേ കൊടുക്കാവൂ. കൂടുതലായാല്‍ ജീവനക്കാര്‍ ബോധംകെട്ടു വീഴും. പിന്നീട് പൊലീസിന് അവരെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതായി വരും. എന്തിന് പൊല്ലാപ്പ് ഉണ്ടാക്കുന്നു? (ശനിയാഴ്ച സമരം തീര്‍ന്നു. ഇതെഴുതിയത് മുന്‍പാണ്. എങ്കിലും മാറ്റി എഴുതേണ്ടതില്ല. ഭാവികാലത്തേക്കും ഈ നിര്‍ദ്ദേശങ്ങള്‍ക്കു സംഗത്യമുണ്ട്.)

  3. ഞാന്‍ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് എന്റെ സഹപ്രവര്‍ത്തകനായി ഒരു ‘ഇഡിയറ്റ് ഉണ്ടായിരുന്നു. പക്ഷേ അയാളുടെ വിചാരം താന്‍ ഐന്‍സ്റ്റെയിനെക്കാള്‍ ബുദ്ധിയുള്ളവനാണ് എന്നായിരുന്നു. ഇഡിയസിക്ക് മകുടം ചാര്‍ത്തുന്ന വൈരൂപ്യം ബുദ്ധിശൂന്യതയും വിവാഹപ്രായമായി വീട്ടില്‍ നില്ക്കുന്ന പെണ്ണിന്റെ തന്തയ്ക്ക്. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ “പ്രശ്ന”മല്ല. ഒരുപാടു തന്തമാര്‍ എന്റെ ആ സഹപ്രവര്‍ത്തകനെ അന്വേഷിച്ചെത്തി. ശുപാര്‍ശകള്‍ നടത്തി. പക്ഷേ യുവാവ് വീണില്ല. ആ മുപ്പതു രൂപ ശമ്പളക്കാരന് പിടിവാശി. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ മകളെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്ന്. അങ്ങനെയിരിക്കെ ചവറയിലെ ഒരു ധനികന്‍ എന്റെ അടുത്തു ശുപാര്‍ശയുമായി എത്തി; യുവാവിനെക്കൊണ്ട് അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്യിക്കണമെന്ന്. തന്തയോടു സംസാരിക്കാനായി എന്നെക്കൂടെ ധനികന്‍ വിളിച്ചു. എന്റെ പിതാവും പറഞ്ഞു. “കൂടെപ്പോ”. ഞാന്‍ ധനികന്റെ പുതിയ കാറില്‍ കയറി സഹപ്രവര്‍ത്തകന്റെ വീട്ടിലെത്തി. അയാളുടെ അച്ഛനെക്കണ്ടു സംസാരിച്ചു. അദ്ദേഹത്തിനു പരമസമ്മതം. കാറ് കൊടുക്കും. ലക്ഷണക്കണക്കിനു രൂപയ്ക്കുള്ള സ്വത്തും. പെണ്‍കുട്ടി അതിസുന്ദരിയാണെന്ന് ധനികന്റെ ക്കൂടെവന്ന എന്റെ ഒരു പരിചയക്കാരന്‍ പറഞ്ഞു. സംഭാഷണത്തിനുശേഷം എന്റെ സഹപ്രവര്‍ത്തകനെ തന്ത വിളിച്ച് കാര്യം പറഞ്ഞു. ഉടനെ അയാള്‍ മറുപടി ഇംഗ്ലീഷില്‍ നല്കി. “മൈന്‍ഡ് യൂ ഫാദര്‍, ഐ വില്‍ മാരി ദ് ഡോട്ടര്‍ ഒഫ് ആന്‍ ഐ.എ.എസ്. ഓഫീസര്‍ ഒന്‍ലി” എന്നുപറഞ്ഞ് നെഞ്ച് കുലുക്കിക്കൊണ്ട് അയാള്‍ അകത്തേക്കു പോയി. ഞാന്‍ അയാളുടെ വക്ഷസ്സുകണ്ടു വിചാരിച്ചു. വീട്ടില്‍ നില്ക്കുമ്പോള്‍ ‘ബ്രാ’ ഇട്ടുകൊണ്ട് നില്ക്കാത്തതെന്ത് ഇയാള്‍? ധനികന് വിഷാദം. ‘എന്തു ചെയ്യാന്‍’ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. “ഈ ബന്ധം ഇല്ലാതിരിക്കുകയാണ് നല്ലതെന്ന് ഞാന്‍ മറുപടി പറഞ്ഞു. ധനികന്‍ പോയതിനുശേഷം ഞാന്‍ എന്റെ കൂടെയുണ്ടായിരുന്ന ഒരാളോടു ഒരു നിര്‍ദ്ദേശം വച്ചു. “ ആ ധനികനെ ഐ.എ.എസ്. പരീക്ഷയ്ക്ക് അയയ്ക്കണം. ജയിക്കാതിരിക്കില്ല. അദ്ദേഹം ജയിച്ചുവന്നാല്‍ നമുക്കു വിവാഹം നടത്താം.”
  4. ഒരു ദിവസം ഞാന്‍ നോവലിസ്റ്റ് കെ. സുരേന്ദ്രനോടൊരുമിച്ച് വഴുതയ്ക്കാട്ടു നിന്നു വെള്ളയമ്പലത്തിലേക്കു നടക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് എതിരായി ഒരാന വന്നു. ഞാന്‍ പേടിച്ച് റോഡരുകില്‍ ഒതുങ്ങി. ആന പോയപ്പോള്‍ ഞാന്‍ സുരേന്ദ്രനോടു ചോദിച്ചു. “അതിന് ആനയാണെന്ന വസ്തുത അറിയാമോ?” സുരേന്ദ്രന്‍ പൊടുന്നനെ ഉത്തരം പറഞ്ഞു: “അറിയാം” വഴിവക്കിലെ ഒരു ചെടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം വീണ്ടും അറിയിച്ചു. “ഈ ചെടിക്കുപോലും അറിയാം അത് ചെടിയാണെന്ന്. നമ്മള്‍ മനുഷ്യരാണെന്ന്” എനിക്കത് അത്ര വിശ്വാസമായില്ല. പക്ഷേ ചിലപ്പോള്‍ ചെടികളുടെയും മരങ്ങളുടെയും രീതി കണ്ടാല്‍ അവയ്ക്കു ബോധമണ്ഡലമുണ്ടെന്നു തോന്നും. പനിനീര്‍ച്ചെടിയുടെ അഗ്രഭാഗത്ത് നില്ക്കുന്ന പൂ പറിക്കാന്‍ ആ ചില്ല ഒന്നു പിടിച്ചു വളച്ചു നോക്കു. ചില്ല പിറകോട്ടു പോകും. അതു പുഷ്പമിറുക്കുന്ന കൃത്യത്തില്‍നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കാനാണ്.

“കേരളത്തിലെ ശാന്തതയാര്‍ന്ന കുടുംബങ്ങള്‍ ഇപ്പോള്‍ അസ്വസ്ഥങ്ങളാണ്. അവ തകര്‍ന്നുകഴിഞ്ഞു.”

എന്റെ വീട്ടിന്റെ മുറ്റത്ത് ഒരു തെങ്ങ് വീട്ടിലേക്കു ചാഞ്ഞു നിന്നു. കമ്പികൊണ്ടു കെട്ടിയിട്ടും കാറ്റടിക്കുമ്പോള്‍ അതു ഭയജനകമാകും വിധത്തില്‍ വളയും. അതിനാല്‍ അതു മുറിച്ചുകളയാന്‍ ഞാന്‍ തീരുമാനിച്ചു. മൂന്നുപേരാണ് വൃക്ഷഹന്താക്കളായി എത്തിയത്. ഒരാള്‍ തെങ്ങില്‍ കയറി അഗ്രഭാഗം വെട്ടി ശരിപ്പെടുത്തി. ക്രമേണ കഷണം കഷണമായി അതു മുറിച്ചു. ഒടുവില്‍ ഒരു കുറ്റിത്തടി. കോടാലികൊണ്ട് ആഞ്ഞാഞ്ഞു വെട്ടുതന്നെ. വടംകൊണ്ട് തലയ്ക്കല്‍ കെട്ടുകെട്ടി വലിക്കാന്‍ തുടങ്ങി. മരം അതിനു വഴങ്ങാതെ മുന്നോട്ടേയ്ക്ക് ആഞ്ഞുനിന്നു. എങ്കിലും മരത്തിന്റെ വധകര്‍ത്താക്കള്‍ വിട്ടില്ല. ഫ്രഞ്ച് വിപ്ലവത്തില്‍ ലൂയിചക്രവര്‍ത്തിയെ തലവെട്ടിക്കളഞ്ഞവന്റെ പരാക്രമത്തോടെ, റുമേനിയയില്‍ ചൗഷസ്കൂവിനെ വധിച്ച ആളുകളുടെ പരാക്രമത്തോടെ കേരവൃക്ഷത്തെ അവര്‍ അറ്റാക്ക് ചെയ്തു. ഒടുവില്‍ ഒരു ഭയങ്കര ശബ്ദത്തോടെ തെങ്ങിന്‍തടി താഴെ വീണു. വീഴ്ത്തിയവര്‍ ആഹ്ലാദിച്ചു. ഈ വധോദ്യതരുടെ വാശിയും വീറും കാണിച്ചാണ് പി. ദാമോദരന്‍ പിള്ള എന്ന നിരൂപകന്‍ കുമാരനാശാന്‍ എന്ന വന്മരത്തെ വീഴ്ത്താന്‍ ശ്രമിച്ചത്. പക്ഷേ ഫലപ്പെട്ടില്ല. ഒരു പോറല്‍ പോലും ആ മഹാവൃക്ഷത്തിലുണ്ടാക്കാന്‍ ദാമോദരന്‍പിള്ളയ്ക്കു കഴിഞ്ഞില്ല.