close
Sayahna Sayahna
Search

അങ്ങനെ വരാം


റിൽക്കെ

റിൽക്കെ-13.05
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

യഥാർത്ഥവും പ്രധാനവുമായതൊന്നും നാമിതേവരെ കാണുകയോ അറിയുകയോ പറയുകയോ ചെയ്തിട്ടില്ലെന്നു വരുമോ? നോക്കാനും ചിന്തിക്കാനും രേഖപ്പെടുത്തി വയ്ക്കാനും ആയിരക്കണക്കിനു വർഷങ്ങളുണ്ടായിരുന്നുവെന്നും ആ ആയിരക്കണക്കിനു വർഷങ്ങൾ സാന്റ്‌‌വിച്ചും ഒരാപ്പിളും തിന്നാൻ മാത്രം ഇട കിട്ടുന്ന സ്കൂളിലെ ഉച്ചഭക്ഷണവേള പോലെ നമ്മുടെ കൈയിൽ നിന്നൂർന്നുപോവുകയായിരുന്നുവെന്നും വരുമോ?

അതെ, അങ്ങനെ വരാം.

ഇത്രയും കണ്ടുപിടുത്തങ്ങളും പുരോഗതിയുമുണ്ടായിട്ടു തന്നെ, മതവും സംസ്കാരവും ശാസ്ത്രവുമുണ്ടായിട്ടു തന്നെ നാമിപ്പോഴും ജീവിതത്തിന്റെ മുകൾപ്പരപ്പിൽത്തന്നെയാണെന്നു വരുമോ? അങ്ങനെയാണെങ്കിലും എന്തെങ്കിലുമായിരിക്കാവുന്ന ആ ഉപരിതലം പോലും ഇപ്പോൾ അവിശ്വസനീയമായ വിധം മുഷിപ്പനായതെന്തോ കൊണ്ടു മൂടി വേനലവധിക്കാലത്തെ സ്വീകരണമുറിയിലെ ഫർണ്ണീച്ചർ പോലെ തോന്നുമെന്നു വരുമോ?

അതെ, അങ്ങനെ വരാം.

ലോകചരിത്രമപ്പാടെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നു വരുമോ? ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളൊക്കെ പിശകിയെന്നു വരുമോ, അവിടെ ആൾക്കൂട്ടങ്ങളെ മാത്രമേ നാം കണ്ടുള്ളു എന്നതിനാൽ? തടിച്ചുകൂടിയ ആൾക്കൂട്ടത്തെക്കുറിച്ചാണു്, അല്ലാതെ, അവർക്കു നടുവിൽ കിടന്നു മരിക്കുന്ന അപരിചിതനായ ആ മനുഷ്യനെക്കുറിച്ചല്ല നാം പറയുന്നതു് എന്നതിനാൽ?

അതെ, അങ്ങനെ വരാം.

നാം ജനിക്കും മുമ്പു നടന്നതൊക്കെ വീണ്ടെടുക്കണമെന്നു നാം വിശ്വസിക്കുന്നുവെന്നു വരുമോ? തനിക്കു മുമ്പുണ്ടായിരുന്നവരിൽ നിന്നാണു തന്റെ സൃഷ്ടിയെന്നും അതിനാൽ ആ ഭൂതകാലം തന്റെയുള്ളിലുണ്ടെന്നും അതിൽക്കവിഞ്ഞൊരു ജ്ഞാനം തങ്ങൾക്കുണ്ടെന്നു വാദിക്കുന്നവരിൽ നിന്നു തനിക്കു പഠിക്കാനായിട്ടൊന്നുമില്ലെന്നും നാമോരോരുത്തരും ഓർമ്മിക്കേണ്ടതാണെന്നു വരുമോ?

അതെ, അങ്ങനെ വരാം.

ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു ഭൂതകാലത്തെക്കുറിച്ചു് കൃത്യമായ ഒരറിവു് ഇവർക്കെല്ലാമുണ്ടെന്നു വരുമോ? ഒരു യാഥാർത്ഥ്യവും അവർക്കൊന്നുമല്ലെന്നു വരുമോ; ഒന്നിനോടും ഒരു ബന്ധവുമില്ലാതെ അവരുടെ ജീവിതം ചോർന്നുപോവുകയാണെന്നു വരുമോ. ആളൊഴിഞ്ഞ മുറിയിലെ ഘടികാരം പോലെ?

അതെ, അങ്ങനെ വരാം.

പെൺകുട്ടികളെക്കുറിച്ചു നമുക്കൊന്നുമറിയില്ലെന്നു വരുമോ, അതുകൊണ്ടവർ ജീവിക്കാതിരിക്കുന്നില്ലെങ്കിലും? ‘സ്ത്രീകൾ’, ‘കുട്ടികൾ’, ‘ബാലന്മാർ’ എന്നൊക്കെ പറയുമ്പോൾ ആ വാക്കുകൾ ബഹുവചനങ്ങളല്ലാതാവുകയും എണ്ണമില്ലാത്ത ഏകവചനങ്ങളാവുകയും ചെയ്തിട്ടു് കാലമേറെക്കഴിഞ്ഞിരിക്കുന്നുവെന്നു് (ഇത്രയൊക്കെ വിദ്യാഭാസമുണ്ടായിട്ടും) നാം സംശയിക്കുന്നതേയില്ലെന്നു വരുമോ?

അതെ, അങ്ങനെ വരാം.

‘ദൈവം’ എന്നു പറയുമ്പോൾ ആ ദൈവം എല്ലാവർക്കും പൊതുവായിട്ടുള്ളതാണെന്നു വിശ്വസിക്കുന്നവരുണ്ടെന്നു വരുമോ? രണ്ടു സ്കൂൾ കുട്ടികളുടെ കാര്യമെടുക്കുക: ഒരാൾ ഒരു പേനക്കത്തി വാങ്ങുന്നു, അതേ ദിവസം തന്നെ അവന്റെ കൂട്ടുകാരനും അതുപോലെ തന്നെയുള്ള മറ്റൊരു കത്തിയും വാങ്ങുന്നു. ഒരാഴ്ച കഴിഞ്ഞു് അവർ രണ്ടു കത്തികളും താരതമ്യം ചെയ്തു നോക്കുമ്പോൾ അവ തമ്മിൽ അതിവിദൂരമായ ഒരു സാമ്യമേ കാണാനുള്ളു — വ്യത്യസ്തമായ കൈകളിൽ വ്യത്യസ്തമായ വികാസമാണു് അവയ്ക്കുണ്ടായതു്. (‘കണ്ടില്ലേ’, ഒരു കുട്ടിയുടെ അമ്മ പറയുകയാണു്, ‘എന്തു കിട്ടിയാലും ഒരു ദിവസം കൊണ്ടു് നീയതിന്റെ പണി കഴിക്കും!‘) ഞാൻ പറഞ്ഞുവന്നതു്: ഒരു ദൈവം നമുക്കുണ്ടെന്നു്, അവനെ ഉപയോഗപ്പെടുത്തുന്നില്ലെങ്കിലും, നമുക്കു വിശ്വസിക്കാമെന്നു വരുമോ?

അതെ, അങ്ങനെ വരാം.

പക്ഷേ, ഇങ്ങനെയെല്ലാം വരാമെന്നാണെങ്കിൽ, അതിനുള്ള വിദൂരസാദ്ധ്യതയെങ്കിലുമുണ്ടെന്നാണെങ്കിൽ, — എങ്കിൽ നിശ്ചയമായിട്ടും ഈ ലോകത്തെയോർത്തു് എന്തെങ്കിലും ചെയ്തേ മതിയാവൂ. ഈ അപായചിന്തകളുമായി ആദ്യമെത്തുന്നയാൾ അവഗണിക്കപ്പെട്ടു കിടന്നവയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ തുടങ്ങണം; അയാൾ വെറുമൊരാളാണെങ്കിലും, ഈ ദൗത്യമേറ്റെടുക്കാൻ ഒട്ടും യോജിക്കാത്തയാളാണെങ്കിലും: എന്തെന്നാൽ, അതിനു മറ്റൊരാളെ കിട്ടാനില്ല.