close
Sayahna Sayahna
Search

ജാക്‌ലെമനും ഞാനും


ജാക്‌ലെമനും ഞാനും
EHK Memoir Nee Evide.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നീ എവിടെയാണെങ്കിലും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്


ജാക് ലെമന്റെ പ്രസിദ്ധമായൊരു മൂവിയുണ്ട്. ‘ദ അപാർട്‌മെന്റ്.’ കൽക്കത്തയിലെ മെട്രോ സിനിമയിലോ ലൈറ്റ്ഹൗസ് സിനിമയിലോ അതു കണ്ടതെന്നോർമ്മയില്ല. അറുപതുകളിലാണ്. ബോസിന്റെ ആവശ്യത്തിനു വേണ്ടി സ്വന്തം അപാർട്‌മെന്റിന്റെ താക്കോൽ കൊടുക്കുക വഴി കമ്പനിയിൽ പെട്ടെന്ന് പടിപടിയായി ഉയർന്നു വരുന്ന ഉദ്യോഗസ്ഥന്റെ മിഴിവുള്ള റോൾ അഭിനയിച്ചത് ജാക് ലെമനാണ്. അവസാനം മനസ്സിലാവുന്നു ബോസ് തന്റെ അപാർട്‌മെന്റി ലേയ്ക്ക് കൊണ്ടുപോയിരുന്നത് ആ കെട്ടിടത്തിലെ ലിഫ്റ്റ് ഓപറേറ്ററും തന്റെതന്നെ കാമുകിയു മായിരുന്ന പെൺകുട്ടിയെയായിരുന്നെന്ന്. വല്ലാത്തൊരു മൂവി.

ജീവിതത്തിൽ ഒരു ജാക് ലെമനാകേണ്ട ഗതികേട് എനിക്കുമുണ്ടായി. ബോസിനു വേണ്ടി യല്ല, സ്‌നേഹിതനു വേണ്ടി. അയാൾ ഒരു ബംഗാളി പെൺകുട്ടിയുമായി സ്‌നേഹത്തിലായി രുന്നു. ഗാഢമായ സ്‌നേഹത്തിൽ. വീട്ടുകാർ അറിഞ്ഞിട്ടില്ല. അതുകൊണ്ട് പുറത്തുവച്ച് കാണുക വിഷമമാണ്, പ്രത്യേകിച്ചും ഓരോ തെരുവിലും ദാദമാരുടെ വിളയാട്ടമുള്ളപ്പോൾ. ഒരു ബംഗാളി പെൺകുട്ടിയെ സല മദ്രാസി (അങ്ങിനെയാണ് തെന്നിന്ത്യക്കാർ പൊതുവെ അറിയ പ്പെടുന്നത്) അവരുടെ മുമ്പിൽവച്ച് തട്ടിക്കൊണ്ടു പോകുന്നത് അവർക്കു സഹിക്കില്ല. അങ്ങിനെയാണ് രാമചന്ദ്രൻ എന്റെ മുറിയുടെ താക്കോൽ വാങ്ങാൻ തുടങ്ങിയത്. ശനിയാഴ്ച കളിൽ ഉച്ചവരെയെ ഓഫീസുള്ളൂ. അതുകഴിഞ്ഞാൽ അയാൾ എന്റെ ഓഫീസിൽ വരും താക്കോൽ വാങ്ങിപ്പോകും. എനിക്കും ശനിയാഴ്ച ഉച്ചവരെ മാത്രമേ ഓഫീസുള്ളൂ എന്നത് പ്രശ്‌നമുണ്ടാക്കി. സാധാരണ എന്റെ പതിവ്, ശനിയാഴ്ചകളിൽ റസ്റ്റോറണ്ടിൽനിന്ന് എന്തെങ്കിലും കഴിച്ച് വേഗം വീട്ടിലെത്തി വൈകീട്ട് അഞ്ചു മണിവരെ ഉറങ്ങുക എന്നതായി രുന്നു. രാമചന്ദ്രന്റെ പ്രേമം അതു കല്ലത്താക്കി. ഞാൻ പുതിയ ചിട്ടയുണ്ടാക്കി. ഉച്ചക്ക് ചിത്തര ഞ്ചൻ അവന്യൂ വരെ നടന്ന് ചിങ്‌വാ എന്ന പേരുള്ള ചൈനീസ് റെസ്റ്റോറണ്ടിൽ പോയി ഭക്ഷണം കഴിക്കും, വീണ്ടും നടന്ന് ഏതെങ്കിലും സിനിമാഹാളിൽ മാറ്റിനി ഷോയ്ക്ക് പോകും. കുറച്ചൊരാഢംബര ജീവിതം. ഈ എക്‌സ്ട്രാ ചിലവുകളൊന്നും ഞാൻ ചന്ദ്രനെ ചാർജ്ജ് ചെയ്തില്ലെന്നത് മണ്ടത്തരമായി എന്ന് എനിക്കിപ്പോൾ തോന്നുന്നു. തിരിച്ച് അഞ്ചു മണിയോടെ ബാലിഗഞ്ചിലുള്ള വീട്ടിലെത്തും. അപ്പോഴും ചന്ദ്രനും മീതുവും മുറിയിലായിരിക്കും. ‘ഹൊറികുമാർ ദാദാ, കീ ഖബോർ എന്നു പറഞ്ഞു വരുന്ന മീതുവിനേയും രാമചന്ദ്രനേയും ആട്ടിയോടിച്ച് മുറി കരസ്ഥമാക്കും. ഹേഗർ ദ ഹൊറിബ്ൾ എന്നൊക്കെ പറയുന്ന പോലെയാണ് അവൾ എന്റെ പേരുച്ചരിക്കുക. പിന്നീട് ശനിയാഴ്ചകൾ മതിയാവുന്നില്ലെന്നു കണ്ട ചന്ദ്രൻ മറ്റു ദിവസങ്ങളിലും താക്കോൽ വാങ്ങിത്തുടങ്ങി. കുഴപ്പമില്ല, അയാൾ ഉച്ചയ്ക്ക് ലീവെടുക്കുന്ന ദിവസങ്ങളിലാണെങ്കിൽ. ഡിസംബർ മാസത്തോടെ ലീവെല്ലാം കഴിഞ്ഞപ്പോൾ പിന്നെ കൂടിക്കാഴ്ച വൈകുന്നേരമായി. എന്നുവച്ചാൽ ഞാൻ ജോലി കഴിഞ്ഞ് ക്ഷീണിച്ച് പോകാനൊരുങ്ങുമ്പോഴായിരിക്കും ചന്ദ്രൻ താക്കോലിനു വേണ്ടി വരിക. വീട്ടിൽ എത്തി കുളിക്കണം, എന്നിട്ട് പുറത്തിറങ്ങി രാമകൃഷ്ണ റെസ്റ്റോറണ്ടിൽ പോയി നല്ല ചൂടുള്ള ദോശ കട്ടിച്ചട്ടിണിയോടൊപ്പം കഴിക്കണം എന്നൊക്കെ വിചാരിച്ചിരിക്കയാവും. (എന്നും ചൈനീസ് കഴിച്ചാൽ പ്രശ്‌നമാണ്, വയറിനല്ല, കീശയ്ക്ക്) താക്കോൽ കൊടുക്കാതിരിക്കാൻ പറ്റില്ല. ഭക്ഷണം കഴിച്ച് ഞാൻ നടക്കാനിറങ്ങും. ലേക്കിൽ മാത്രമേ നടക്കാൻ പറ്റൂ. ഡിസംബർ മാസത്തിൽ വിന്ററിന്റെ തണുപ്പും സഹിച്ച് ഞാൻ തടാകത്തിന്റെ തീരത്തെ പുൽത്തട്ടിൽ ഇരിക്കും. ആയിടക്കാണ് ജാക്ക് ലെമന്റെ ‘ദ അപാർട്‌മെന്റ്’ എന്ന സിനിമ കാണുന്നത്. എന്നെപ്പോലെ വേറെയും ആൾക്കാർ ഉണ്ടെന്നത് എനിക്ക് ആശ്വാസമേകി. കുറേക്കാലം ഈ ജാക് ലെമൻ സിൻഡ്രോമുമായി ഞാൻ നടന്നിരുന്നു.

കഥയ്ക്ക് ട്വിസ്റ്റുണ്ടാവുന്നത് ഒരു വൈകുന്നേരമാണ്. രാത്രിയെന്നു പറയാം. എട്ടു മണിക്ക് വന്നാൽ മതിയെന്നു പറഞ്ഞാണ് ചന്ദ്രൻ താക്കോൽ വാങ്ങിയത്. കൃത്യം എട്ടു മണിക്കുതന്നെ ഞാൻ വാതിൽക്കൽ മുട്ടി. തുറന്നത് ചന്ദ്രൻ തന്നെ, പക്ഷേ പിന്നിൽ നിന്നിരുന്നത് ഹൊറികുമാർ ദാദാ എന്നു സ്‌നേഹത്തോടെ വിളിച്ചി രുന്ന മീതുവല്ല. മറ്റൊരു കുട്ടിയാണ്. മീതുവിനേക്കാൾ സുന്ദരിയായ ഒരു കുട്ടി. ഞാൻ ഒരു ചോദ്യത്തോടെ ചന്ദ്രനെ നോക്കി. അയാൾ കണ്ണിറുക്കിക്കാണിച്ചു. പെൺകുട്ടിയുടെ മുഖം വിവർണ്ണമായിരുന്നു. വല്ലാത്ത പിരിമുറുക്കം അനുഭവിക്കുന്നപോലെ. ‘ഞാൻ ഇവളെ വീട്ടിൽ കൊണ്ടാക്കി വരാം’ എന്നു പറഞ്ഞ് ചന്ദ്രൻ പുറത്തിറങ്ങി. പിന്നാലെ ഒന്നും പറയാതെ, എന്റെ മുഖത്തുകൂടി നോക്കാതെ ആ പെൺകുട്ടിയും.

അന്ന് രാത്രി മുഴുവൻ ചന്ദ്രൻ എന്റെ കൂടെയായിരുന്നു. എനിക്കു കലശലായി ദ്വേഷ്യം പിടിച്ചിരുന്നു. ഇനി മുതൽ താക്കോലിന്നായി എന്റെ അടുത്തു വന്നുപോകരുതെന്നുവരെ ഞാൻ പറഞ്ഞു. അപ്പോഴാണയാൾ ഈ കഥ പറഞ്ഞത്. അയാളും ഈ പെൺകുട്ടിയും ഹൃദയത്തിൽ ഒളിപ്പിച്ചുവച്ച സ്‌നേഹത്തിന്റെ കഥ. മീതുവിന്റെ അയൽക്കാരിയായിരുന്നു രേണു. രേണുവും രാമചന്ദ്രനുമായി സ്‌നേഹത്തിലായിരുന്നവത്രെ. പ്ലാറ്റോണിക് ലവ്. രണ്ടുപേരും നേരിട്ട് സംസാരിച്ചിട്ടുകൂടിയില്ല; സ്‌നേഹം മനസ്സിൽ കൊണ്ടുനടന്നു. അതിനിടക്കാണ് മീതു ഇടയിൽ വന്നത്. അവൾ പെട്ടെന്ന് മുന്നേറുന്ന തരക്കാരിയായിരുന്നു. ഇപ്പോൾ രേണുവുമായി സംസാരിക്കാൻ ഒരവസരം കിട്ടിയപ്പോഴാണ് അവളുടെ സ്‌നേഹത്തിന്റെ ആഴം ചന്ദ്രൻ മനസ്സിലാക്കുന്നത്. അതോടെ അയാൾ ക്ക് ഇടയിളക്കവും തുടങ്ങി.

ഉറക്കമില്ലാതിരുന്ന ആ രാത്രി എന്റെ സ്‌നേഹിതനു കൊടുത്ത ഗീതോപദേശം ഞാനിപ്പോഴുമോർക്കുന്നു. അന്ന് അത്ര കടുംപിടുത്തം പിടിച്ചില്ലായിരുന്നെങ്കിൽ എല്ലാവരും ഖേദിക്കുമായിരുന്നു. ഇന്ന് അവർ ദില്ലിയിൽ സന്തോഷത്തോടെ കഴിയുന്നു. മീതുവും ജോലിയെടുക്കുന്നുണ്ട്. അവർക്ക് രണ്ടു കുട്ടികളുമുണ്ട്. രേണുവിനെപ്പറ്റി ഞാൻ അന്വേഷിക്കാറില്ല. അവളും നല്ല നിലയിലാവട്ടെ എന്ന് ഞാൻ ആശംസിക്കുകയാണ്.