close
Sayahna Sayahna
Search

നമ്പൂതിരിപ്പാട്ടിലെ പരിണയം


നമ്പൂതിരിപ്പാട്ടിലെ പരിണയം
IndulekhaCover.jpg
ഗ്രന്ഥകർത്താവ് ഒ ചന്തുമേനോൻ
മൂലകൃതി ഇന്ദുലേഖ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എഡ്യൂക്കേഷണല്‍ അന്റ് ജനറല്‍ ബുക്ക് ഡിപ്പോ, കോഴിക്കോട്
വര്‍ഷം
1890
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 390 (ആദ്യ പതിപ്പ്)
നമ്പൂതിരിപ്പാട്
പഞ്ചുവോട് എനിക്ക് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ട്.
പഞ്ചുമേനോന്‍
എന്താണെന്നറിഞ്ഞില്ല. അരുളിചെയ്യാമല്ലോ!
നമ്പൂതിരിപ്പാട്
പഞ്ചു അത് എനിക്കു സാധിപ്പിച്ചു തരണം.
പഞ്ചുമേനോന്‍
പാടുള്ളതാണെങ്കില്‍ സാധിപ്പിക്കുന്നതിന് അടിയന് എന്താണു വിരോധം?
നമ്പൂതിരിപ്പാട്
പാടുള്ളതുതന്നെ.
പഞ്ചുമേനോന്‍
അരുളിചെയ്തു കേട്ടാല്‍ നിശ്ചയിക്കാം.
നമ്പൂതിരിപ്പാട്
പഞ്ചുവിന്‍റെ മരുമകള്‍ കല്യാണിയോടുകൂടി എനിക്ക് ഇന്നു രാത്രി സംബന്ധം തുടങ്ങി നാളെ പുലരാന്‍ നാലഞ്ചുള്ളപ്പോള്‍ അവളേയും കൊണ്ട് ഇല്ലത്തേക്കു പോണം. ഇന്ദുലേഖയ്ക്ക് എന്നോടു ലേശം ഭ്രമമില്ലാ. ഇന്ദുലേഖ എന്‍റെ ഭാര്യയായി ഇരിക്കില്ലെന്ന് ഇന്നു തീര്‍ച്ചയായി പറഞ്ഞു. കല്യാണിക്കുട്ടിയെ ഞാന്‍ ഇന്നു രാവിലെ കണ്ടു. എനിക്കു ബോദ്ധ്യമായി. പഞ്ചു ഇതിനു സമ്മതിക്കണം. അല്ലെങ്കില്‍ ഞാന്‍ വലിയ വ്യസനത്തിലും അവമാനത്തിലും ആവും. സംബന്ധം ഇന്നു രാത്രിതന്നെ വേണം. അതിനു സംശയമില്ല.
പഞ്ചുമേനോന്‍ ഇതു കേട്ടപ്പോള്‍ വല്ലാതെ ആശ്ചര്യപ്പെട്ടു. കുറെ നേരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ ഒന്നു ചിറിച്ചു. എന്നിട്ട് ഇങ്ങിനെ പറഞ്ഞു
പഞ്ചുമേനോന്‍
ഇത് ഇത്ര ബദ്ധപ്പെട്ടു നിശ്ചയിപ്പാന്‍ പ്രയാസമല്ലെ. അടിയന്‍ ആലോചിച്ചു പറയാം.
നമ്പൂതിരിപ്പാട്
വയ്യാ. അതൊന്നും വയ്യാ. പഞ്ചു എന്നെ അവമാനിക്കരുത്. പഞ്ചു എന്നെ മാനമാക്കി അയയ്ക്കണം. എനി ഒട്ടും താമസിക്കരുത്. ഞാന്‍ വളരെ അവമാനത്തിലായിരിക്കുന്നു. പഞ്ചു നിവൃത്തിച്ചു തരണം.
പഞ്ചുമേനോന്‍
അടിയന്‍ അന്വേഷിച്ച് ആലോചിച്ച് പറയാം.
നമ്പൂതിരിപ്പാട്
അന്വേഷിക്കാന്‍ ഒന്നുമില്ല. പഞ്ചു സമ്മതിച്ചാല്‍ സകലം നടക്കും.
പഞ്ചുമേനോന്‍
അടിയന്‍ വേഗം ഇങ്ങുതന്നെ വിടകൊള്ളാം.
നമ്പൂതിരിപ്പാട്
എന്നാല്‍ ഇതു സ്വകാര്യമായിരിക്കട്ടെ. ഞാന്‍ പോയതിന്‍റെ ശേഷമെ ആളുകള്‍ ഇതിനെക്കുറിച്ചു പുറത്ത് അറിയാവൂ.
പഞ്ചുമേനോന്‍
സ്വകാര്യമായിട്ടു തന്നെ അടിയന്‍ വെച്ചിട്ടുള്ളൂ.

പഞ്ചുമേനോന്‍ മാളികയില്‍ നിന്ന് പതുക്കെ താഴത്തിറങ്ങി. ഇതെന്തൊരു കഥാ! എന്താണ് ഇവിടെ ചെയ്യേണ്ടത് എന്നു വിചാരിച്ചും കൊണ്ടു തന്റെ അറയില്‍ പോയി ഇരുന്നു വിചാരിച്ചതു താഴെക്കാണിക്കുന്നു.  “ഇന്ദുലേഖയ്ക് സംബന്ധം തുടങ്ങാന്‍ വരുത്തീട്ടു  കല്യാണിക്കുട്ടിയെ സംബന്ധം കഴിച്ചു കൊണ്ടുപോയി. ഇത് ഒരു പരിഹാസമായി തീരുമോ? എന്താണു പരിഹാസമായി തീരാന്‍? പരിഹാസം ഉണ്ടെങ്കില്‍ അതു നമ്പൂതിരിപ്പാടിനെപ്പറ്റിയെ ഉണ്ടാവുകയുള്ളൂ. ഇന്ദുലേഖയ്ക്ക് ഈ വങ്കന്‍ നമ്പൂതിരിപ്പാട്ടിനെ വേണ്ട എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാട് കല്യാണിക്കുട്ടിയെ സംബന്ധം ചെയ്ത് കൊണ്ടു പോയി. ഇതില്‍ ഇന്ദുലേഖയ്ക്ക് ഒരു അവമാനവും ഇല്ല, കല്യാണിക്കുട്ടിക്കും ഒരവമാനം ഇല്ല. വിഡ്ഢിയാണെങ്കിലും അദ്ദേഹം വലിയ ഒരാളല്ലെ. മഹാ ധനികന്‍! ഇന്ദുലേഖാ ഉണ്ടായിരുന്നെങ്കില്‍ ഈ ജന്മം കല്യാണിക്ക് ഈ ബന്ധം ഉണ്ടാകയില്ല. പിന്നെ ഈ തറവാട്ടിലേക്കു തന്നെ നമ്പൂതിരിപ്പാട്ടിലെ സംബന്ധം മാനമായിട്ടുള്ളതല്ലെ. അതുകൊണ്ട് ഇതു സമ്മതിക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു. ഏതായാലും അനുജന്‍ ശങ്കരനോട് ഒന്നു അന്വേഷിക്കണം.” എന്നിങ്ങനെ വിചാരിച്ച് ഉറച്ചു ഭാര്യയെ വിളിച്ചു.

കുഞ്ഞിക്കുട്ടി അമ്മ
എന്താണ്, ഞാന്‍ പറഞ്ഞത് ശരിയായില്ലേ?
പഞ്ചുമേനോന്‍
(ചിറിച്ചും കൊണ്ട്) ശരി തന്നെ, ശരി തന്നെ. ശങ്കരനോട് ഒന്നിത്രത്തോളം വരാന്‍ ഒരാളെ അയയ്ക്കൂ.
കുഞ്ഞിക്കുട്ടി അമ്മ
അയയ്ക്കാം. സംബന്ധം ഇന്നു നടക്കുമോ?
പഞ്ചുമേനോന്‍
(ചിറിച്ചുംകൊണ്ട്) ഇന്നുതന്നെ, അതിന് എന്തു സംശയം?

വേഗം കുഞ്ഞിക്കുട്ടി അമ്മ ശങ്കരമേനവനെ വിളിക്കാന്‍ ആളെ അയച്ചു. കുഞ്ഞിക്കുട്ടി അമ്മ പഞ്ചുമേനവന്‍ ദ്വയാര്‍ത്ഥമായി പറഞ്ഞ വാക്ക്, ഇന്ദുലേഖയെ സംബന്ധിച്ചാണെന്ന് നേരെ ധരിച്ച് ഇന്ദുലേഖയ്ക്ക് അന്നു രാത്രിയാണു സംബന്ധം എന്ന് അവിടെയുള്ള എല്ലാ വാലിയക്കാരോടും ദാസികളോടും കണ്ടവരെല്ലാവരോടും പറഞ്ഞു. പിന്നെ വര്‍ത്തമാനം ക്ഷണേന എങ്ങും പ്രചുരമായി. ശങ്കരമേനവനെ അന്വേഷിച്ചു കാണായ്ക കൊണ്ടു പഞ്ചുമേനവന്‍ തന്നെ അയാളെ അന്വേഷിപ്പാന്‍ പൂവള്ളി വീട്ടില്‍ പോയി. ആ സമയം ശങ്കരശാസ്ത്രി പഞ്ചുമേനവനെ കാണാന്‍വേണ്ടി പൂവരങ്ങിലേക്ക് ചെന്നു. നാട്ടില്‍ പോവാന്‍ യാത്ര ചോദിപ്പാനാണ് ചെന്നത്. ശങ്കരശാസ്ത്രി നിത്യം രാമായണ പാരായണത്തിന്നു പഞ്ചുമേനവനാല്‍ നിയമിക്കപ്പെട്ട ശാസ്ത്രികളാകുന്നു. ശങ്കരശാസ്ത്രി ഇന്ദുലേഖയുടെ സംബന്ധ വര്‍ത്തമാനം കേട്ടതിനാല്‍ ഉണ്ടായ കഠിന വിഷാദം കൊണ്ടോ? – അതല്ല, വല്ല കാര്യം ഉണ്ടായിട്ടോ എന്നറിഞ്ഞില്ല അന്നു തന്നെ നാട്ടിലേക്ക് ഒന്നു പോവണമെന്ന് ഉറച്ച, യാത്ര ചോദിക്കാനാണ് പൂവരങ്ങില്‍ ചെന്നത്. ചെന്നപ്പോള്‍ പുറത്തു കണ്ടതു കുഞ്ഞിക്കുട്ടി അമ്മയെയാണ്.

ശാസ്ത്രികള്‍
മൂപ്പര് എവിടെ?
കുഞ്ഞിക്കുട്ടി അമ്മ
മൂപ്പര് പൂവള്ളിയിലേക്ക് എറങ്ങി. ഇന്ദുലേഖയുടെ സംബന്ധം ഇന്നു രാത്രി നിശ്ചയിച്ചിരിക്കുന്നു. ശാസ്ത്രികള്‍ എന്താണ് ഒന്നും ഉത്സാഹിക്കാത്തത്? ഇങ്ങട് ഇന്നു കണ്ടതേ ഇല്ല.
ശാസ്ത്രികള്‍
എനിക്കു ശരീരത്തിനു നല്ല സുഖമില്ല. ഞാന്‍ ഇപ്പോള്‍ത്തന്നെ നാട്ടിലേക്കു പോവുന്നു. നിലാവസ്തമിക്കുമ്പോഴേക്കു നുമ്മളുടെ ഊട്ടുപുരയില്‍ എത്തി കിടക്കാമെന്നു വിചാരിക്കുന്നു.
കുഞ്ഞിക്കുട്ടി അമ്മ
ഇന്ന് ഇന്ദുലേഖയുടെ സംബന്ധ ദിവസം; പോവരുത്.
ശാസ്ത്രികള്‍
എന്നു പറഞ്ഞാല്‍ നിവര്‍ത്തി ഇല്ല. എനിക്ക് ഇപ്പോള്‍ തന്നെ പോവണം. മൂപ്പരോട് നിങ്ങള്‍ പറഞ്ഞാല്‍ മതി. ഞാന്‍ ഏഴെട്ടു ദിവസത്തിലധികം മടങ്ങിവരും. ഇവിടെ ഞാന്‍ വരുന്നതുവരെ പാരായണത്തിന്നും മറ്റും അണ്ണാത്തര വാദ്ധ്യാരെ ശട്ടം ചെയ്തിട്ടുണ്ട്. ഞാന്‍ പോവുന്നു.
കുഞ്ഞിക്കുട്ടി അമ്മ
എന്നാല്‍ അങ്ങിനെയാവട്ടെ. ഞാന്‍ പറഞ്ഞേക്കാം. ശാസ്ത്രികള്‍ പൂവരങ്ങില്‍ നിന്ന് മടങ്ങി അമ്പലത്തില്‍ വന്ന്, പിറ്റേ ദിവസത്തെ വണ്ടി കയറാന്‍ ഒരു വ്യവഹാരകാര്യമായി അടിയന്തിരമായി പോവുന്ന രണ്ടു നമ്പൂതിരിമാരോടു കൂടി രാത്രി ഏഴുമണി സമയം പുറപ്പെടുവാന്‍ നിശ്ചയിച്ചു ചെമ്പാഴിയോട്ടു നിന്നു തീവണ്ടി സ്റ്റേഷനിലേക്കു നല്ലവണ്ണം നാലരക്കാതം വഴിയുണ്ട്. നല്ല ചന്ദ്രിക ഉണ്ടായിരുന്നതിനാല്‍ പകുതി വഴി രാത്രിതന്നെ നടക്കാമെന്നുറച്ചു.

പഞ്ചുമേനോന്‍ ശങ്കരമേനവനെ അന്വേഷിച്ചു കണ്ടുകിട്ടുമ്പോഴേക്കും നേരം ഏകദേശം ആറുമണി സമയമായിരിക്കുന്നു.

പഞ്ചുമേനോന്‍
നീ എവിടെയായിരുന്നു ശങ്കരാ?
ശങ്കരമേനവന്‍
ഞാന്‍ പുതുതായി തൈവെക്കുന്ന പറമ്പില്‍ പോയിരുന്നു. ആ ഉണ്ണിക്കിട്ടയെ പറമ്പ് ഏല്പിച്ചതു നന്നായില്ല. കിള മഹാ അമാന്തം. തൈകള്‍ വളരെ അടുത്തു വെച്ചിരിക്കുന്നു.
പഞ്ചുമേനോന്‍
അതെല്ലാം പിന്നെ പറയാം. നിണക്ക് ഒരു വര്‍ത്തമാനം കേള്‍ക്കണോ?
ശങ്കരമേനവന്‍
എന്താണെന്നറിഞ്ഞില്ല.
പഞ്ചുമേനോന്‍
ആ നമ്പൂതിരിപ്പാട്ടിലേക്ക് നുമ്മടെ കല്യാണിക്കുട്ടിയെ സംബന്ധം ചെയ്തു കൊണ്ടു പോവണം പോല്‍.
ശങ്കരമേനവന്‍
ഇതെന്തു കഥാ?
പഞ്ചുമേനോന്‍
എന്നെ ഇപ്പോള്‍ വിളിച്ചു പറഞ്ഞു.
ശങ്കരമേനവന്‍
അമ്മാമന്‍ എന്തു മറുപടി പറഞ്ഞുവോ?
പഞ്ചുമേനോന്‍
ഞാന്‍ ഒന്നും തീര്‍ച്ച പറഞ്ഞില്ലാ. നിന്നോട് അന്വേഷിച്ചിട്ട് ആവാം എന്നു നിശ്ചയിച്ചു. ഗോവിന്ദപ്പണിക്കരെ ഒന്നു വരുത്തണ്ടെ – ആളെ അയക്കു..
ശങ്കരമേനവന്‍
ഗോവിന്ദപ്പണിക്കര്‍ ഇന്നലെ പൊല്പായികളത്തിലേക്കു പോയിരിക്കുന്നു. ഗോവിന്ദന്‍ കുട്ടിയും കൂടെ പോയിരിക്കുന്നു. അവിടെ സമീപം നായാട്ടു നിശ്ചയിച്ചിട്ടുണ്ടത്രെ. നാളെയ്ക്കേ അവര്‍ മടങ്ങിയെത്തുകയുള്ളൂ.
പഞ്ചുമേനോന്‍
ഇയ്യാളുടെ നായാട്ടു ഭ്രാന്ത് കുറെ അധികം തന്നെ! ആ കുട്ടിയെ എന്തിനു വലിച്ചു കൊണ്ടുപോയി? ഗോവിന്ദന്‍ കുട്ടിയും മാധവന്‍റെ മാതിരി തന്നെ ആയി എന്നു തോന്നുന്നു. അസത്തു കുട്ടികളെ ഇങ്കിരീയസ്സു പഠിപ്പിച്ചതിന്‍റെ ഫലം. ആട്ടെ, ഈ സംബന്ധത്തെക്കുറിച്ചു നീ എന്തു വിചാരിക്കുന്നു?
ശങ്കരമേനവന്‍
അമ്മാമന് എങ്ങിനെ ഇഷ്ടമോ അതുപോലെ.
പഞ്ചുമേനോന്‍
നമ്പൂതിരിപ്പാട് വിഡ്ഢിയാണെങ്കിലും വലിയ ഒരാളല്ലെ? അദ്ദേഹത്തിന്‍റെ സംബന്ധം നുമ്മടെ തറവാട്ടിലേക്കു വളരെ ഭൂഷണമായിരിക്കും. അതിനു സംശയമില്ലാ. പിന്നെ ഈ കുമ്മിണിയമ്മയുടെ വര്‍ഗ്ഗത്തില്‍ ഈ സംബന്ധമാകുന്നതില്‍ മാത്രമെ എനിക്കു സുഖക്കേടുള്ളൂ.
ശങ്കരമേനവന്‍
അതു വിചാരിക്കാനില്ല. ആ പെണ്ണു സാധുവാണ്.
പഞ്ചുമേനോന്‍
ആണ്‍കുട്ടികളാണ് വികൃതികള്‍. ആട്ടെ, എന്നാല്‍ ശങ്കരനു സമ്മതമായോ?
ശങ്കരമേനവന്‍
അമ്മാമന്‍ ഇഷ്ടപ്പെടുന്നതു പോലെ ചെയ്യുന്നത് എനിക്കു സമ്മതമാണ്.
പഞ്ചുമേനോന്‍
എന്നാല്‍ നീ ഒന്നു നമ്പൂതിരിപ്പാട്ടിലെ അടുക്കെ പോയി വിവരം അറിയിക്കണം.
ശങ്കരമേനവന്‍
ഇന്നുതന്നെ നടക്കണം എന്നാണോ നിശ്ചയിച്ചത്?
പഞ്ചുമേനോന്‍
(ചിറിച്ചും കൊണ്ട്) അങ്ങിനെയാണ് നമ്പൂതിരിപ്പാടു പറഞ്ഞത്. അങ്ങിനെ ആയിക്കോട്ടെ. ഭാരം തീരട്ടെ – ഇന്നു നടന്നാല്‍ നാളെ രാവിലെ ഇവിടുന്നു പോവുമല്ലോ. ഇന്നുതന്നെ ആയ്ക്കോട്ടെ, അല്ലേ?
ശങ്കരമേനവന്‍
അങ്ങിനെ തന്നെ. ഞാന്‍ കേശവന്‍ നമ്പൂതിരിയോട് പറഞ്ഞയക്കാം – അതല്ലേ നല്ലത്?
പഞ്ചുമേനോന്‍
വളരെ സ്വകാര്യമായിട്ടാണ് എന്നോട് നമ്പൂതിരിപ്പാട് ഈ കാര്യം പറഞ്ഞത്. കേശവന്‍ നമ്പൂതിരിയോട് ഇപ്പോള്‍ പറയണ്ട. പക്ഷേ, നമ്പൂതിരിപ്പാട്ടിലെ കൂടെയുള്ള ഗോവിന്ദന്‍ എന്നവനെ വിളിച്ചു പറഞ്ഞയച്ചോ.

പഞ്ചുമേനവന്‍റെ കല്പന പ്രകാരം ശങ്കരമേനോന്‍ പടിമാളികയുടെ ചുവട്ടില്‍ പോയി ഗോവിന്ദനെ വിളിച്ചു വിവരം പറഞ്ഞു. ഗോവിന്ദന്‍ ഉടനെ നമ്പൂതിരിപ്പാടിരിക്കുന്ന അകത്തു ചെന്നു; നേരം രാത്രി ഏഴുമണിയായിരിക്കുന്നു. നമ്പൂതിരിപ്പാട് നരി എര കാത്തു കിടക്കുമ്പോലെ പടിമാളികമുകളില്‍ തന്നെ ഇരിക്കുന്നു.

നമ്പൂതിരിപ്പാട്
എന്താണ് ഗോവിന്ദാ! എല്ലാം ശട്ടമായോ?
ഗോവിന്ദന്‍
റാന്‍. സകലം ശട്ടമായി. എനി നീരാട്ടു കുളിക്ക് എഴുന്നള്ളാന്‍ താമസിക്കണ്ട. ഈ കാര്യം എല്ലാവര്‍ക്കും സമ്മതമായിരിക്കുന്നു. എന്നാലും ആരോടും ഇവിടുന്ന് അരുളിചെയ്തു പോവരുത്. ഇന്ദുലേഖയ്ക്കാണു സംബന്ധം ഇന്നു രാത്രി എന്ന് എല്ലാവരോടും അടി­യന്‍ പ്രസിദ്ധമാക്കിയിരിക്കുന്നു.
നമ്പൂതിരിപ്പാട്
എനി അതു പറഞ്ഞാല്‍ വിശ്വസിക്കുമോ?
ഗോവിന്ദന്‍
നീരാട്ടുകുളി കഴിഞ്ഞ ഉടനെ മഠത്തില്‍വച്ചു ബ്രാഹ്മണര്‍ക്കു ദക്ഷിണ കൊടുത്തുകളഞ്ഞാല്‍ മതി. ദക്ഷിണ കഴിഞ്ഞാല്‍ ആളുകള്‍ പിരിയും പുറത്തേക്ക് എല്ലാം ഇന്ദുലേഖയ്ക്കാണ് സംബന്ധം നടന്നത് എന്ന് അവര്‍ ശ്രുതിപ്പെടുത്തുകയും ചെയ്യും.
നമ്പൂതിരിപ്പാട്
മിടുക്കന്‍ തന്നെ നീ – മിടുമിടുക്കന്‍! അപ്പോള്‍ കറുത്തേടവും ചെറുശ്ശേരിയും ഈ വിവരം അറഞ്ഞില്ലേ?
ഗോവിന്ദന്‍
ഇതുവരെ അറിഞ്ഞിട്ടില്ലാ. എന്തോ ചില സംശയങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. സൂക്ഷ്മം ഒന്നും അറിയില്ലാ. വേഗം നീരാട്ടുകുളി കഴിഞ്ഞു ദക്ഷിണ കഴിയട്ടെ.
നമ്പൂതിരിപ്പാട്
ചെറുശ്ശേരി എവിടെയാണ്?
ഗോവിന്ദന്‍
അമ്പലത്തിലോ മറ്റോ പോയിരിക്കുന്നു. അടിയന്‍ കണ്ടില്ലാ.
നമ്പൂതിരിപ്പാട്
കറുത്തേടമോ? കറുത്തേടത്തോട് ഞാന്‍ ഇവിടെത്തന്നെ ഇരിക്കണമെന്ന് പറഞ്ഞിരുന്നു.
ഗോവിന്ദന്‍
ഇപ്പോള്‍ ഉറങ്ങി എണീട്ടു തെക്കേ അറയില്‍ ഇരുന്നു മുറുക്കുന്നു.
നമ്പൂതിരിപ്പാട്
എന്നാല്‍ നോക്കു കുളിക്കാന്‍ പോവുക.

എന്നും പറഞ്ഞ് ഗോവിന്ദനെക്കൊണ്ടു ചങ്ങലവട്ടയും പിടിച്ചു നമ്പൂതിരിപ്പാട് താഴത്തിറങ്ങി. കൂടെ കേശവന്‍ നമ്പൂതിരിയും പുറപ്പെട്ടു. അമ്പലത്തിന്‍റെ ഉമ്മറത്തായപ്പോള്‍ ശങ്കരശാസ്ത്രികളും രണ്ടു നമ്പൂതിരിമാരും കൂടി ഏഴുമണിക്ക് അത്താഴവും കഴിച്ചു തീവണ്ടി സ്റ്റേഷനിലേക്കു പുറപ്പെട്ടു മിറ്റത്തു നില്ക്കുന്നതു കണ്ടു. അതില്‍ ഒരു നമ്പൂരിയെ നമ്പൂതിരിപ്പാട്ടിലേക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹവും ശാസ്ത്രികളും മറ്റേ നമ്പൂരിയും നമ്പൂതിരിപ്പാട്ടിലെ കണ്ടപ്പോള്‍ വഴിതെറ്റി അല്പം ഓച്ഛാനിച്ചു നിന്നു.

നമ്പൂതിരിപ്പാട്
ഓ–ഹോ! കിള്ളിമങ്ങലം എപ്പഴെത്തി? എങ്ങട്ടാണ് ഇപ്പോള്‍ ഈ അസമയത്തു യാത്ര?
കിള്ളിമങ്ങലം
ഞാന്‍ അടിയന്തിരമായി കോടതിയില്‍ ഒരു കാര്യമായി പോവുകയാണ്. വയ്യിട്ട് ഇവിടെ എത്തി. നാളത്തെ വണ്ടിക്കു പോയി കോടതിയില്‍ ഹാജരാകേണ്ട കാര്യമാണ്. അല്ലെങ്കില്‍ ഇവിടുത്തെ കാണാതെ പുറപ്പെടുകയില്ലായിരുന്നു. സന്തോഷമായി. വന്ന വിവരവും മറ്റും ഞാന്‍ അറിഞ്ഞിരിക്കുന്നു. സന്തോഷമായി. ഞാന്‍ ഉടനെ അങ്ങട്ടു വന്നു കണ്ടുകൊള്ളാം.
നമ്പൂതിരിപ്പാട്
കിള്ളിമങ്ങലം ഇന്ദുലേഖയെ കണ്ടിട്ടുണ്ടോ?
കിള്ളിമങ്ങലം
ഇല്ല.
നമ്പൂതിരിപ്പാട്
എന്നാല്‍ എനി മനയ്ക്കല്‍ വന്നാല്‍ കാണാം. ഞാന്‍ പുലര്‍ച്ചയ്ക്ക് പുറപ്പെടും.
കിള്ളിമങ്ങലം
കൂടെത്തന്നെ കൊണ്ടുപോവുന്നുണ്ടായിരിക്കും.
നമ്പൂതിരിപ്പാട്
ഇന്ദുലേഖാ കൂടെ തന്നെ. എനി അതിനു സംശയമുണ്ടോ?
കിള്ളിമങ്ങലം
അങ്ങനെ തന്നെയാണു വേണ്ടത്. ഇവിടുത്തെ ഭാഗ്യം വേറെ ആര്‍ക്കും സിദ്ധിച്ചിട്ടില്ലാ. ഞാന്‍ ഉടനെ മനയ്ക്കല്‍ വന്നു കണ്ടു കൊള്ളാം.

ഈ സംഭാഷണം കഴിഞ്ഞ ഉടനെ ശാസ്ത്രികളും നമ്പൂതിരിമാരും കൂടി സത്രത്തിലേക്കു പുറപ്പെട്ടു. തീവണ്ടി സ്റ്റേഷനിലേക്കുള്ള പകുതി വഴി അര്‍ദ്ധരാത്രി സമയമാവുമ്പോഴെക്കു നടന്നു. പൂവള്ളി വക സത്രത്തില്‍ കയറിക്കിടന്ന് ഉറങ്ങുകയും ചെയ്തു.

നമ്പൂതിരിപ്പാട്  ക്ഷണത്തില്‍ കുളികഴിഞ്ഞു ബ്രാഹ്മണരെ മഠത്തില്‍ വിളിച്ചു ദക്ഷിണ തുടങ്ങി. ഇരുന്നൂറു പേര്‍ക്കു ദക്ഷിണ കഴിഞ്ഞ ഉടനെ ആളുകള്‍ എല്ലാം പിരിഞ്ഞു.

ചെറുശ്ശേരി അപ്പോഴേയ്ക്ക് എത്തി. അദ്ദേഹം അതുവരെ പൂവരങ്ങില്‍ ഇന്ദുലേഖയുടെ മാളികമുകളില്‍ സംസാരിച്ചു കൊണ്ട് ഇരുന്നിരുന്നു. ശങ്കരമേനവന്‍ നമ്പൂതിരിപ്പാട്ടിനെ വിവരം അറിയിക്കാന്‍ ഗോവിന്ദനോടു പറഞ്ഞ ഉടനെ പൂവള്ളി വീട്ടില്‍ വന്നു കല്യാണിക്കുട്ടിയുടെ അമ്മ കുമ്മിണി അമ്മയോടു വിവരം അറിയിച്ച്, എല്ലാം ശട്ടം ചെയ്തോളാന്‍ പറഞ്ഞു. ഈ വിവരം കേട്ടപ്പോള്‍ കുമ്മിണിയമ്മക്ക് ബഹു സന്തോഷമായി. ഉടനെ പാര്‍വ്വതി അമ്മയെ അറിയിച്ചു. പാര്‍വ്വതി അമ്മയ്ക്ക് ഇതു കേട്ടപ്പോള്‍ രണ്ടു പ്രകാരത്തില്‍ സന്തോഷമുണ്ടായി. വിവരം ഇന്ദുലേഖയെ ഉടനെ അറിയിക്കേണമെന്നു നിശ്ചയിച്ചു. ക്ഷണത്തില്‍ പാര്‍വ്വതി അമ്മ ഇന്ദുലേഖയുടെ മാളികയില്‍ കയറിച്ചെന്നു. ചെല്ലുമ്പോള്‍ ഇന്ദുലേഖ ചെറുശ്ശേരി നമ്പൂതിരിയുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു. പാര്‍വ്വതി അമ്മ കടന്നു വരുന്നതു കണ്ട ഉടനെ ഇന്ദുലേഖ എഴുന്നീറ്റ് അടുത്തു ചെന്നു. സ്വകാര്യം ഒന്നു പറവാനുണ്ട്. എന്നു പാര്‍വ്വതി അമ്മ പറഞ്ഞു. രണ്ടാളും കൂടി അറയിലേക്കു പോയി.

പാര്‍വ്വതി അമ്മ
ഇന്ദുലേഖാ ഒരു വിശേഷം കേട്ടുവോ?
ഇന്ദുലേഖ
ഇല്ലാ; എന്താണ്?
പാര്‍വ്വതി അമ്മ
നമ്പൂതിരിപ്പാട് നുമ്മടെ കല്യാണിക്കുട്ടിക്ക് ഇന്നു രാത്രി സംബന്ധം തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്നുവത്രെ.

ഇന്ദുലേഖാ വല്ലാതെ ചിറിച്ചു പോയി. കുറെനേരം ചിറിച്ചു. ശ്വാസം നേരെ വന്നതില്‍ പിന്നെ.

ഇന്ദുലേഖ
നിങ്ങളോട് ആരു പറഞ്ഞു?
പാര്‍വ്വതി അമ്മ
എന്ത്, ശങ്കരന്‍ ജ്യേഷ്ഠന്‍ പൂവള്ളി വന്നു പറഞ്ഞു. അവിടെ കട്ടിലും കിടക്കയും പടിഞ്ഞാറ്റകത്തു കൊണ്ടു പോയി ഇട്ട് അറ വിതാനിക്കുന്ന തിരക്കായിരിക്കുന്നു. അമ്മാമന്‍ പുറത്തു തന്നെ ഇരിക്കുന്നുണ്ട്. വിളക്കും മറ്റും അറയില്‍ നിന്ന് എടുക്കാന്‍ പറഞ്ഞു.
ഇന്ദുലേഖ
കല്യാണിക്കുട്ടിയെ ഈ വിവരം അറിയിച്ചുവോ?
പാര്‍വ്വതി അമ്മ
പറഞ്ഞിട്ടില്ലാ. അവളെ ഞാന്‍ കണ്ടില്ലാ. ജ്യേഷ്ഠത്തി പറഞ്ഞിരിക്കുമോ എന്നറിഞ്ഞില്ല. ജ്യേഷ്ഠത്തിക്കു വളരെ സന്തോഷമുള്ളതുപോലെ തോന്നി.
ഇന്ദുലേഖ
കഷ്ടം! ആ പെണ്ണിന് സംബന്ധം തുടങ്ങുന്ന വിവരം അവളെ അറിയിച്ചിട്ടു വേണ്ടേ? ആട്ടെ, നിങ്ങള്‍ പൊയ്ക്കോളിന്‍. ഞാന്‍ പുറത്തിരിക്കുന്ന ആ നമ്പൂതിരിയെ പറഞ്ഞയിച്ചിട്ട് ഉടനെ പൂവള്ളി വരാം.

പാര്‍വ്വതി അമ്മ പോയ ഉടനെ ഇന്ദുലേഖ പുറന്തളത്തില്‍ വന്നു ചെറുശ്ശേരി നമ്പൂതിരിയുടെ മുഖത്തു നോക്കി ഒന്നു ചിരിച്ചു.

ഇന്ദുലേഖ
തിരുമനസ്സിന്ന് ഒരു വര്‍ത്തമാനം കേട്ടുവോ? നമ്പൂതിരിപ്പാടു വലിയച്ഛന്‍റെ മരുകള്‍ കല്യാണിക്കുട്ടിക്ക് ഇന്നു രാത്രി സംബന്ധം തുടങ്ങുന്നുവത്രെ.
ചെറുശ്ശേരി നമ്പൂതിരി
(ചിറിച്ചും കൊണ്ട്) ദൈവാധീനം! കല്യാണിക്കുട്ടിയേയും കിട്ടിയില്ലെങ്കില്‍ വൃഷളി അമ്മുവെ എങ്കിലും നിശ്ചയമായി സംബന്ധം ഉണ്ടാവും. കഷ്ടം! ബുദ്ധിക്കു വ്യവസ്ഥയും തന്‍റേടവും ഇല്ലാഞ്ഞാല്‍ ഒരു മനുഷ്യനെ എന്തിനു കൊള്ളാം! ഈ കേട്ട വര്‍ത്തമാനം ശരിയാണെങ്കില്‍ യാത്ര പുലര്‍ച്ചെ ഉണ്ടാകുമെന്നു തോന്നുന്നു. മാധവന്‍ എത്തുമ്പോഴേക്ക് ഞാന്‍ ഇവിടെ വരാം. മദിരാശിക്ക് വന്ന പിറ്റേദിവസം തന്നെ യാത്രയാണെങ്കില്‍ വിവരത്തിന് എനിക്ക് എഴുത്തയ്ക്കണം. ഞാന്‍ മദിരാശിക്ക് എത്തിക്കോളാം. ഇന്ദുലേഖയ്ക്കും മാധവനും മേല്‍ക്കുമേല്‍ ശ്രേയസ്സുണ്ടാവട്ടെ.

എന്നും പറഞ്ഞ് ചെറുശ്ശേരി അവിടെ നിന്നും എറങ്ങി മഠത്തില്‍ എത്തുമ്പോഴേയ്ക്ക് നമ്പൂതിരിപ്പാട് ദക്ഷിണ കൊടുത്തു കഴിഞ്ഞിരിക്കുന്നു. ഊണു കഴിഞ്ഞു നമ്പൂതിരിപ്പാട് മുറുക്കാന്‍ മഠത്തിന്റെ കോലാമ്മല്‍ ഇരുന്നു.

കേശവന്‍ നമ്പൂതിരിക്ക് ആകപ്പാടെ വല്ലാതെ ഒരു പരിഭ്രമമായി. ദക്ഷിണയും മറ്റും കൊടുക്കുന്നത് കണ്ടതു കൊണ്ടും നമ്പൂതിരിപ്പാടു കിള്ളിമങ്ങലത്തു നമ്പൂതിരിയോടു പറഞ്ഞ വാക്കുകള്‍ ഓര്‍ത്തും ഉച്ചയ്ക്കു പാട്ടും മറ്റും നടന്ന അവസ്ഥ വിചാരിച്ചും ഇന്ദുലേഖയുടെ സംബന്ധം അന്നു തന്നെ ഉണ്ടാവും എന്നു വിചാരിച്ചുവെങ്കിലും പിന്നെയും ഒരു പരിഭ്രമം! പരിഭ്രമത്തിനു കാരണം എന്താണെന്ന് ഈ ശുദ്ധാത്മാവിനു തന്നെ നിശ്ചയമില്ലാ. നമ്പൂതിരിപ്പാട് ഇന്ദുലേഖയുടെ മാളികയില്‍ നിന്നു പകല്‍ രണ്ടു മണിക്ക് എറങ്ങിയ മുതല്‍ നമ്പൂതിരിപ്പാട്ടിലെ കല്പനപ്രകാരം ടി മാളികയില്‍ നിന്ന് ഒരു ദിക്കിലും കേശവന്‍ നമ്പൂതിരി പോകയോ യാതൊരു വര്‍ത്തമാനവും അറികയോ ഉണ്ടായിട്ടില്ല. നമ്പൂതിരിപ്പാടു മുറുക്കാന്‍ കോലാമ്മല്‍ ഇരുന്ന ഉടനെ കേശവന്‍ നമ്പൂതിരി ചെറുശ്ശേരി നമ്പൂതിരിയെ കൈകൊണ്ട് മാടിവിളിച്ച് അകത്തേക്കു കൊണ്ടു പോയി.

കേശവന്‍ നമ്പൂതിരി
എന്താണു ചെറുശ്ശേരി, ഇതു കഥ? എനിക്ക് ഒന്നും മനസ്സിലായില്ലല്ലൊ. ചെറുശ്ശേരി ഇത്രനേരം എവിടെയായിരുന്നു?
ചെറുശ്ശേരി നമ്പൂതിരി
ഞാന്‍ ഇന്ദുലേഖയുടെ മാളികമേല്‍ ഉണ്ടായിരുന്നു.
കേശവന്‍ നമ്പൂതിരി
എന്താണ്, ഇന്നു സംബന്ധം ഉണ്ടെന്നു പറഞ്ഞു ദക്ഷിണയും മറ്റും ഉണ്ടായി. ഇന്ദുലേഖയ്ക്ക് സമ്മതമായി എന്നു തോന്നുന്നു.
ചെറുശ്ശേരി നമ്പൂതിരി
ഇന്നു സംബന്ധം ഉണ്ട് – അതു നിശ്ചയം. പക്ഷേ, ഇന്ദുലേഖയ്ക്കല്ല.

ഈ വാക്കു കേട്ടപ്പോള്‍ കേശവന്‍ നമ്പൂതിരിയുടെ ജീവന്‍ ഒന്നു ഞെട്ടി ബോധക്ഷയം പോലെ തോന്നി. അവിടെ തന്നെ കുത്തിരുന്നു. കുടിപ്പാന്‍ വെള്ളം വേണമെന്നു പറഞ്ഞു. ഒരു കിണ്ടി വെള്ളം കുടിച്ചു. തന്നെ പടിമാളികയില്‍തന്നെ ഇരുത്തിയതിന്റെ കാരണവും, പഞ്ചുമേനവനും നമ്പൂതിരിപ്പാടുമായി സ്വാകാര്യം പറഞ്ഞതിന്റെ സംഗതിയും മനസ്സിലായി. തന്‍റെ ഭാര്യ ലക്ഷ്മിക്കുട്ടി പോയി എന്നു നിശ്ചയിച്ച്, പ്രാണവേദന സഹിപ്പാന്‍ പാടില്ലാതെ ചെറുശ്ശേരിയുടെ മുഖത്തേക്ക് ഒന്നു നോക്കി. കേശവന്‍ നമ്പൂതിരി കുറെ ഒന്നു പഠിക്കണം എന്നു ചെറുശ്ശേരിക്കു നല്ല താല്പര്യം ഉണ്ടായിരുന്നു.

ചെറുശ്ശേരി നമ്പൂതിരി
എന്താണു മുഖത്തു നോക്കുന്നത്? ഈ ഏഷാകൃതിയൊക്കെ കറുത്തേടം തന്നെ ഉണ്ടാക്കിയതല്ലേ!

ഈ ചോദ്യം കേട്ടപ്പോള്‍ കേശവന്‍ നമ്പൂതിരിക്ക് സംശയം എല്ലാം തീര്‍ന്നു.

കേശവന്‍ നമ്പൂതിരി
ഞാന്‍ ഇതൊന്നും ഓര്‍ത്തില്ലാ. ചെറുശ്ശേരി! ഞാന്‍ മഹാ സാധുവാണ്. എന്റെ ഗ്രഹപ്പിഴയ്ക്ക് എനിക്ക് ഇതെല്ലാം തോന്നി. ഞാന്‍ എനി ഇവിടെ ഒരു നിമിഷം താമസിക്കുകയില്ലാ. ഇപ്പോള്‍ ഈ നിമിഷം ഞാന്‍ ഇല്ലത്തേക്കു പോവും. എനി ഈ ദിക്കില്‍ ഈ ജന്മം വരികയുമില്ലാ. ഞാന്‍ പുറപ്പെടട്ടെ?
ചെറുശ്ശേരി നമ്പൂതിരി
നമ്പൂതിരിയോടു യാത്ര ചോദിക്കാതെ പോവാന്‍ പാടുണ്ടോ?
കേശവന്‍ നമ്പൂതിരി
ഈ ജന്മം ഈ നമ്പൂതിരിയോടു ഞാന്‍ സംസാരിക്കില്ലാ. ഈ ജന്മം ഞാന്‍ മൂര്‍ക്കില്ലാത്ത മനയ്ക്കല്‍ കടക്കുകയും ഇല്ല. ഞാന്‍ ഈ നമ്പൂതിരിയുടെ കുടിയാനല്ല. ഇയാളുടെ ആശ്രയം വേണ്ടെന്നുവെച്ചാല്‍ എനിക്കു കഴിയില്ലെന്നു വന്നിട്ടില്ല. ഇത്ര വികൃതിയും ദുഷ്ടനും ആണ് ഇയാള്‍ എന്നു ഞാന്‍ മുമ്പ് അറിഞ്ഞില്ലാ.
ചെറുശ്ശേരി നമ്പൂതിരി
ഇന്ദുലേഖയുടെ സംബന്ധകാര്യം കൊണ്ട് ഉത്സാഹിക്കണമെന്നു പണ്ട് എന്നോടു കറുത്തേടം പറഞ്ഞതും ഞാന്‍ കഴിയില്ലെന്നു പറഞ്ഞതും ഇപ്പോള്‍ ഓര്‍മ്മ­യുണ്ടോ?
കേശവന്‍ നമ്പൂതിരി
ഓര്‍മ്മയുണ്ട്. ചെറുശ്ശേരി ബുദ്ധിമാനല്ലേ. ചെറുശ്ശേരിയുടെ ബുദ്ധിയില്‍ നൂറില്‍ ഒരംശം ബുദ്ധി എനിക്കുണ്ടായിരുന്നുവെങ്കില്‍ ഈ ആപത്ത് ഒന്നും എനിക്കു വരുന്നതല്ലായിരുന്നു.
ചെറുശ്ശേരി നമ്പൂതിരി
ആട്ടെ, താങ്കള്‍ക്ക് ആവശ്യമില്ലാതെ കാര്യത്തില്‍ പ്രവേശിച്ചാല്‍ ഇങ്ങിനെയെല്ലാം വ്യസനിക്കേണ്ടി വരുമെന്ന് ഇപ്പോള്‍ ബോദ്ധ്യമായോ?
കേശവന്‍ നമ്പൂതിരി
നല്ല ബോദ്ധ്യമായി ചെറുശ്ശേരീ! ഞാന്‍ എനി പോവുന്നു. ഈ സംബന്ധവും കണ്ടുംകൊണ്ട് ഇവിടെ ഇരിക്കില്ലാ. ഞാന്‍ വാലിയക്കാരെ വിളിക്കട്ടെ.
ചെറുശ്ശേരി നമ്പൂതിരി
എന്താണ് ഈ സംബന്ധം കണ്ടാല്‍ കറുത്തേടത്തിന് വിരോധം?
കേശവന്‍ നമ്പൂതിരി
നല്ല ശിക്ഷ – ശിക്ഷ ശിക്ഷ! ബുദ്ധി തന്നെപ്പോലെ ഇല്ലെങ്കിലും ഞാന്‍ അത്ര ശപ്പനാണെന്നു താന്‍ വിചാരിക്കേണ്ട. ഞാന്‍ ഈ സംബന്ധം നടക്കുന്ന ദിവസം ഇവിടെ താമസിക്കുന്നതു ബഹുയോഗ്യത, അല്ലേ?
ചെറുശ്ശേരി നമ്പൂതിരി
ഇത് എന്തു കഥയാണു ഹേ! – നമ്പൂതിരി കല്യാണിക്കുട്ടിക്കു സംബന്ധം തുടങ്ങുന്ന സമയം കറുത്തേടം ഇവിടെ നിന്നാല്‍ കുറുത്തേടം ശപ്പനായിപ്പോവുമോ?

കേശവന്‍ നമ്പൂതിരി വല്ലാതെ ആശ്ചര്യപ്പെട്ടു വായ പിളര്‍ന്നു പോയി.

കേശവന്‍ നമ്പൂതിരി
കല്യാണിക്കുട്ടിക്കോ? കല്യാണിക്കുട്ടിക്കാണു സംബന്ധം?
ചെറുശ്ശേരി നമ്പൂതിരി
അതെ, കല്യാണിക്കുട്ടിക്കാണ്.
കേശവന്‍ നമ്പൂതിരി
ശിവ! ശിവ! നാരായണാ! ഞാന്‍ വല്ലാതെ അന്ധാളിച്ചു! ശിവ! ശിവ! ചെറുശ്ശേരി എന്നെ കഠിനമായി വ്യസനിപ്പിച്ചു.
ചെറുശ്ശേരി നമ്പൂതിരി
ഞാന്‍ ഒന്നും വ്യസനിപ്പിച്ചിട്ടില്ലാ. കറുത്തേടം വെറുതെ വ്യസനിച്ചതാണ്. അതിനു ഞാന്‍ എന്തു ചെയ്യട്ടെ? ഇന്ന ആള്‍ക്കാണു സംബന്ധം എന്നു ഞാന്‍ പറഞ്ഞുവോ? എന്നോടു കറുത്തേടം ചോദിച്ചുവോ? – ഇല്ലാ, ഇന്ദുലേഖയ്ക്ക് അല്ലാ സംബന്ധം എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ. വെറുതെ അന്ധാളിച്ചു. കറുത്തേടത്തിന്റെ ഭാര്യയ്ക്കാണെന്നു വിചാരിച്ചു വ്യസനിച്ചാല്‍ ഞാന്‍ എന്തു ചെയ്യും?

കേശവന്‍ നമ്പൂതിരിയുടെ ജീവന്‍ നേരെയായി. രണ്ടുപേരും കൂടി നമ്പൂതിരിപ്പാട് ഇരിക്കുന്നിടത്തേക്കു ചെന്നു.

ഉടനെ നമ്പൂതിരിപ്പാടും ചെറുശ്ശേരി നമ്പൂതിരിയും കേശവന്‍ നമ്പൂതിരിയും മറ്റും പൂവരങ്ങിലേക്ക് വന്നു. കുറേനേരം പഞ്ചുമേനോനുമായി  അങ്ങട്ട് എഴുന്നെള്ളാം, പഞ്ചുമേനോന്‍ പറഞ്ഞ പ്രകാരം നമ്പൂതിരിപ്പാട്, ചെറുശ്ശേരി നമ്പൂതിരി, കേശവന്‍ നമ്പൂതിരി, തന്റെ ഭൃത്യ വര്‍ഗ്ഗങ്ങള്‍ ഇവരെല്ലാവരോടും കൂടി പൂവള്ളി വീട്ടിലേക്കു പോയി. സാധാരണ സമ്പ്രദായപ്രകാരം നമ്പൂതിരിപ്പാടു കാല്‍ കഴുകി അകത്തേക്കു കടന്നു പടിഞ്ഞാറ്റ അറയില്‍ അതിവിശേഷമായി വിരിച്ച പട്ടുകിടക്കയില്‍ കിടന്നു. ആ അകത്തിന്റെ കിഴക്കേ വാതില്‍ അടച്ചു. അപ്പോള്‍ ആ വീട്ടില്‍ ഉള്ള സ്ത്രീകളെല്ലാം കൂടി തിക്കിത്തിരക്കി പടിഞ്ഞാറ്റയുടെ പടിഞ്ഞാറെ വാതിലില്‍ കൂടി ഒരു ജീവനുള്ള പന്നിയേയോ മറ്റോ പിടിച്ചു കൂട്ടിലാക്കുന്നതുപോലെ സാധു കല്യാണിക്കുട്ടിയെ പിടിച്ചു തിരക്കി തള്ളി പടിഞ്ഞാറ്റയില്‍ ഇട്ടു. പടിഞ്ഞാറെ വാതിലും ബന്ധിച്ചു. സംബന്ധവും കഴിഞ്ഞു. ഗോവിന്ദന്‍ അതിജാഗ്രതയോടെ ഹമാലന്മാരേയും മറ്റും ശട്ടം ചെയ്തു. പല്ലക്ക്, മഞ്ചല്‍ മുതലായതു രാത്രി തന്നെ എടുത്തു പുറത്തു വെപ്പിച്ച് ലേശം ഉറങ്ങാതെ നിന്നു. വഴിയില്‍ വെച്ചോ മറ്റോ ആരെങ്കിലും ചോദിച്ചാല്‍ ഇന്ദുലേഖയെതന്നെയാണു സംബന്ധം ചെയ്തുകൊണ്ടു പോവുന്നത് എന്നു പറയണം എന്നു നമ്പൂതിരിപ്പാട്ടിലെ കൂടെയുള്ള ശേഷം എല്ലാവരോടും താക്കീതു ചെയ്തു ഭദ്രമായി  ഉറപ്പിച്ചു. വെളിച്ചാവാന്‍ ഒരു പത്തുനാഴിക ഉള്ളപ്പോള്‍ തന്നെ പടിഞ്ഞാറ്റയിലെ വാതുക്കല്‍ ചെന്നുനിന്ന് ഗോവിന്ദന്‍ ചുമച്ചും ഒച്ച ഇട്ടും നമ്പൂതിരിപ്പാട്ടിലെ ഉണര്‍ത്തി. ഉടനെ വീട്ടില്‍ എല്ലാവരും ഉണര്‍ന്നു. പൂവരങ്ങില്‍ നിന്നു പഞ്ചുമേനവനും കേശവന്‍ നമ്പൂതിരിയും വന്നു. പെണ്ണിനെ പിടിച്ച് ഒരു പല്ലക്കില്‍ ഇട്ടു പൂട്ടി. നമ്പൂതിരിപ്പാട് അദ്ദേഹത്തിന്‍റെ പല്ലക്കില്‍ കേറി. കേശവന്‍ നമ്പൂതിരി അനുയാത്ര ചെയ് വാന്‍ നിശ്ചയിച്ച് ഒരു മഞ്ചലിലും ചെറുശ്ശേരി ചിറിച്ചും കൊണ്ടു തന്റെ മഞ്ചലിലും കയറി, ആട്ടും തുപ്പും നിലവിളിയുമായി പുറപ്പെട്ടു പോവുകയും ചെയ്തു.