close
Sayahna Sayahna
Search

ഏലന്‍ സീസൂ എന്ന പ്രതിഭാശാലിനി


ഏലന്‍ സീസൂ എന്ന പ്രതിഭാശാലിനി
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

‘എനിക്ക് സ്വാതന്ത്ര്യമുള്ള പട്ടിയാകാനാണ് നിര്‍ബന്ധം. എന്റെ സഹോദരന്‍ നിര്‍ബന്ധപൂര്‍വം പറയുന്നു, ചങ്ങലയില്ലാതെ, പട്ടി എന്നൊന്ന് ഇല്ലെന്ന്. ചങ്ങലയില്ലാതെ യജമാനനുമില്ലെന്ന്. എന്റെ സഹോദരന്‍ തല താഴ്ത്തിക്കൊണ്ടു പറയുന്നു: പക്ഷേ, യജമാനന്‍ എപ്പോഴും നിന്റെ പിറകിലായതു കൊണ്ട് നിനക്ക് യജമാനനെ കാണാന്‍ ഒക്കുകയില്ല.

—പിന്നെ അയാള്‍ അവിടെയുണ്ടെന്ന് എങ്ങനെ മനസ്സിലാക്കുന്നു?

—ചങ്ങല.’

ഈ ശതാബ്ദത്തിലെ അത്യുജ്വല ധിഷണാശാലിനി എന്നുവാഴ്ത്തപ്പെടുന്ന ഏലന്‍ സീസൂവിന്റെ (Helene Cixous— born 1937) ‘Inside’ (ഫ്രഞ്ച് പേര് Dedam) എന്ന നോവലിലുള്ളതാണ് മുകളില്‍ ചേര്‍ത്ത ഭാഗം. ചങ്ങല പാരതന്ത്ര്യത്തിന്റെ പ്രതീകമാണ്. സ്ത്രീകളെ ചങ്ങലയ്ക്കിടുന്ന വസ്തുതകള്‍, വസ്തുക്കള്‍, വ്യക്തികള്‍ ഇവയോടുള്ള പ്രതിഷേധ­ശബ്ദമാണ് സീസൂവിന്റെ കൃതികളില്‍നിന്ന് ഉയരുക. ഫെമിനിസ­ത്തിനുവേണ്ടി വാദിക്കുന്ന മറ്റെല്ലാ സ്ത്രീകളുടെയും കൃതികളില്‍നിന്നുയരുന്ന ശബ്ദവും അതല്ലേ എന്ന ചോദ്യമുണ്ടാകാം. അല്ല എന്നാണ് നമ്മുടെ ഉത്തരം. സീസൂവിന്റെ ശബ്ദം മറ്റുള്ളവരുടെ ശബ്ദങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. അതിന് അന്യാദൃശ സ്വഭാവമുണ്ട്. തികച്ചും മൌലികമാണത്. ആ മഹതിയുടെ കൃതികളില്‍ നിന്ന് സംഗതങ്ങളായ ഭാഗങ്ങള്‍ എടുത്തുചേര്‍ത്ത് പാരീസ് സര്‍വകലാ­ശാലയിലെ പ്രഫെസറായ സൂസന്‍ സെല്ലേഴ്സ് The Helene Cixous Reader എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടു­ത്തിയിരിക്കുന്നു. അള്‍ജിയേഴ്സില്‍ ജനിച്ച ഫ്രഞ്ച് തത്ത്വചിന്തകന്‍ ദെറീദ ഇതിന് അവതാരിക എഴുതിയിട്ടുണ്ട്. സീസൂതന്നെ ‘ആമുഖം’ രചിച്ചിരിക്കുന്നു. സീസൂവിന്റെ കൃതികളില്‍നിന്ന് സാംഗത്യമുള്ള ഭാഗങ്ങള്‍ എടുത്തു ചേര്‍ക്കുമ്പോള്‍ ഓരോന്നിനും വിദ്വജ്ജനോ­ചിതമായ വിവരണം നല്കിയിരിക്കുന്നു സൂസന്‍. ആ ഗ്രന്ഥം വായിച്ചു കഴിയുമ്പോള്‍ സീസൂവിന്റെ ധൈഷണികമായ ചിന്തയുടെയും ഹൃദയജന്യമായ സര്‍ഗാത്മ­കത്വത്തിന്റെയും സവിശേഷതകള്‍ നമുക്കുഗ്രഹിക്കാനാവും.

“എന്റെ വീട് വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഇരുമ്പ് കമ്പികള്‍ കൊണ്ടാണ് ആ പരിവേഷ്ടനം. അകവശം — അവിടെ ഞങ്ങള്‍ താമസിക്കുന്നു. പുറത്ത് ഞങ്ങളെ ചുറ്റിയിരിക്കുന്ന അന്‍പതിനായിരം ആളുകള്‍. അകവശം എല്ലാം ഒരേ രീതിയില്‍. ഞാന്‍ വിട്ടില്‍. അവര്‍ അകത്തു വരാന്‍ ധൈര്യപ്പെടുകയില്ല.’’ (സീസൂവിന്റെ ‘Inside’ — അകവശം , എന്ന നോവലില്‍ നിന്ന് Morag Shiach എഴുതിയ ‘Helene Cixous’ എന്ന പുസ്തകത്തില്‍നിന്ന് എടുത്തെഴുതുന്നത്.)

ആ ബിംബം തടവിന്റേതാ­ണെങ്കിലും സുരക്ഷിതത്വത്തിന്റേ­തുമാണെന്നും ഈ സംഘട്ടനമാണ് നോവലില്‍ ഏറ്റവും പ്രധാനമായതെന്നും Morag Shiach പറയുന്നു. കഥ പറയുന്ന ആളിന് — സീസു തന്നെ — ഈ തടവറയില്‍നിന്ന് രക്ഷപ്പെടാനാണ് താല്പര്യം.

caption
ഏലന്‍ സീസൂ

സീസൂവിന് പതിനൊന്നു വയസ്സായിരുന്ന കാലത്താണ് അവളുടെ അച്ഛന്‍ ക്ഷയരോഗത്താല്‍ മരിച്ചത്. അച്ഛനെക്കുറിച്ചാണ് ആ നോവല്‍. “അകവശം (എന്ന നോവല്‍) അച്ഛന്റെ അന്തര്‍ഭാഗത്തിരുന്ന് അതുതന്നെ എഴുതിയതാണ്; മരണത്തിനകത്തുപോലും അദ്ദേഹത്തെ നോക്കിക്കോണ്ട്; തിരിച്ചുവരവിനെ നോക്കിക്കൊണ്ട് രചനയുടെ ഉത്ഭവത്തില്‍ (Origin of Writing) ലളിതമായും ഗുഢാര്‍ത്ഥ­ദ്യോതകമായും എന്തോ ഉണ്ട്. ‘ഞാന്‍’ അച്ഛന്റെ ളള്ളിലാണ്. അദ്ദേഹത്തെ ഞാന്‍ കൊണ്ടുനടക്കുന്നു, അദ്ദേഹം എന്നെ നിരന്തരം പിന്തുടരുന്നു. ഞാന്‍ അദ്ദേഹത്തില്‍ ജീറ്വിക്കുന്നു. അച്ഛനും ഭാഷയുമായി ബന്ധമുണ്ട് ’’ എന്ന് സീസൂ പറയുന്നതില്‍ അര്‍ത്ഥവിശേഷങ്ങള്‍ ഏറെയുണ്ട്. അകവശമെന്നത് അച്ഛന്റെ മരണം സൂചിപ്പിക്കുന്ന മനുഷ്യനശ്വരതയുടെ ശവകുടീരമാണ്. ഈ അകവശത്തുനിന്ന് രക്ഷപ്പെട്ട് മരണത്തെത്തന്നെ നിരാകരിക്കണ­മെന്നാണ് സീസു നോവലിലൂടെ സ്പഷ്ടമാക്കുന്നത്.

“I hate beauty, dust, patience, passion, the stubborn wish for death, silence, the nobility of the soul, the deprevation of the body and a rejoice in my power to speak, in the fact that I am ten years old, thirty years old or sixtyand that I can say kiss off, kiss off to death.” Kiss off എന്ന ഇംഗ്ലീഷ് പ്രയോഗം അസകൃഷ്ടഭാഷയാണ് (സ്ലാങ്). ഒരാളിനെയോ വസ്തുവിനെയോ ഉപേക്ഷിക്കുക, നിരാകരിക്കുക എന്നാണ് അതിന്റെ അര്‍ഥം. അച്ഛന്റെ മരണത്തെ ഭാഷയിലൂടെ ആവിഷ്കരിച്ചാല്‍ ആ മരണത്തെത്തന്നെ നിരാകരിക്കാ­മെന്നാണ് സീസൂ പറയുന്നത്. ഭാവാത്മകത­കൊണ്ട് കലാസുന്ദരമായി ബ്ഭവിച്ച ഈ നോവല്‍ ഈ നൂതനാശയത്തെ അസദൃശമായ വിധത്തില്‍ പ്രകാശിപ്പിക്കുന്നു.

അവള്‍ എവിടെ? അവള്‍ എവിടെ എന്നു ചോദിക്കുന്ന സീസൂ പരസ്പരം സംഘട്ടനം ചെയ്യുന്ന ദ്വന്ദങ്ങളെ നമ്മുടെ മുന്‍പില്‍ കൊണ്ടുവരുന്നു. ചേഷ്ടത/നിശ്ചേഷ്ടത (activity/passivity) സുര്യന്‍/ചന്ദ്രന്‍, സംസ്കാരം/പ്രകൃതി, പകല്‍/രാത്രി, അച്ഛന്‍/അമ്മ, ശിരസ്/ഹൃദയം, പുരുഷന്‍/സ്ത്രീ (man/woman)

സാര്‍വലൌകികമായ സമരഭൂമിയാണ് ഈ ദ്വന്ദം കാണിക്കിന്നത്. ഓരോ തവണയും യുദ്ധമുണ്ടാകുന്നു. മരണം എപ്പോഴും പ്രവര്‍ത്തിക്കുന്നു. ചേഷ്ടത, നിശ്ചേഷ്ടത എന്ന ദൂന്ദ്വത്തിലൂടെ പുരുഷന്‍ തന്നെത്തന്നെ നിലനിറുത്തുന്നു. സ്ത്രീയെ നിശ്ചേഷ്ടതയി­ലൂടെയാണ് തത്ത്വചിന്ത എപ്പോഴും കാണുന്നത്. സാഹിത്യത്തിന്റെ ചരിത്രം നോക്കിയാലും ഇതു സത്യം. എല്ലാം പുരുഷനിലും അവന്റെ പീഡിപ്പിക്കലിലും വന്നുപേരുന്നു. പുരുഷന്റെ വ്യവസ്ഥയ്ക്ക് അടിമയായേ സ്ത്രീ നില്ക്കുന്നുള്ളൂ. സ്ത്രീ നിശ്ചേഷ്ട. അതല്ലെങ്കില്‍ അവള്‍ക്ക് നിലനില്പില്ല.

നിയമം

കാഫ് കയുടെ Before the Law എന്ന ചെറുകഥയെക്കുറിച്ച് ഇവിടെ പറയേണ്ടിയിരിക്കുന്നു. നിയമത്തിന്റെ മുന്‍പില്‍ വാതില്‍സൂക്ഷിപ്പുകാരന്‍ നില്ക്കുന്നു. ഗ്രാമപ്രദേശത്തുള്ള ഒരുത്തന്‍ ആ സുക്ഷിപ്പുകാരന്റെ മുന്‍പിലെത്തി നിയമത്തിലേക്കു ചെല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പേക്ഷ, അനുവാദം നല്കുന്നില്ല അയാള്‍. വന്നയാള്‍ അകത്തേക്ക് നോക്കിയപ്പോള്‍ പല മുറികള്‍. ഓരോന്നിന്റെയും മുന്‍പില്‍ സുക്ഷിപ്പുകാരന്‍. മുന്‍േപാട്ടു മുന്‍പോട്ടു പോകുന്തോറും ഓരോ സൂക്ഷിപ്പുകാരന്റെയും ശക്തിയും ഭയങ്കരത്വവും കൂടുന്നു. മുന്നാമത്തെ മുറിയുടെ വാതില്ക്കല്‍ നില്ക്കുന്ന ദ്വാരപാലകനെ, ഗ്രാമീണന്‍ കണ്ട ആദ്യത്തെ ദ്വാരപാലകനു നോക്കാന്‍പോലും വയ്യ. നിയമം എല്ലാവര്‍ക്കും ഒരുപോലെ­യാണല്ലോ. ഗ്രാമീണന്‍ കാത്തുനില്ക്കാന്‍ തീരുമാനിച്ചു. ദിനങ്ങള്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞു. ആഗതന്‍ താന്‍ ആദ്യം കണ്ട സുക്ഷിപ്പുകാരനെ ഒഴിച്ചു മറ്റുള്ള വാതില്‍ സൃക്ഷിപ്പുകാരെ മറന്നു. ആദ്യത്തെ ദ്വാരപാലകനാണ് നിയമത്തില്‍ ചെല്ലാന്‍തന്നെ അനുവദിക്കാത്തത് എന്ന് അയാള്‍ക്കു തോന്നി. അയാളുടെ കാഴ്ച കുറഞ്ഞുവന്നു. അയാള്‍ മരിക്കാറായി. ദീര്‍ഘ സംവത്സരങ്ങളിലെ അനുഭവങ്ങളെല്ലാം മസ്തിഷ്കത്തിലെ ഒരു ബിന്ദുവില്‍ ഒരുമിച്ചു ചേര്‍ന്നുവെന്ന് അയാള്‍ക്കു തോന്നി. എല്ലാവര്‍ക്കും നിയമം വേണം. പക്ഷേ, ഇത്രയും കാലമായിട്ടും വേറൊരാള്‍ അവിടെ വന്നില്ല. മരണത്തിലേക്കു വീഴുന്ന അയാളെ നോക്കി സൂക്ഷിപ്പുകാരന്‍ പറഞ്ഞു. ‘ഈ വാതില്‍ നിങ്ങള്‍ക്കു വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. അതുകൊണ്ടു വേറെ ആരെയും പ്രവേശിപ്പിക്കാന്‍ വയ്യ. ഇപ്പോള്‍ ഞാനിത് അടയ്ക്കാന്‍ പോകുകയാണ്: സീസൂ ആ കഥയെ സ്ത്രീയോടു ബന്ധപ്പെടുത്തുന്നു. അവള്‍ നിയമത്തിനു വിധേയയായി മരണമടയുന്നു.

ബൈബിളിലെ ആപ്ള്‍ കഥ നോക്കുക. ആപ്ളും ഈശ്വരവചനവും തമ്മിലുള്ള സംഘട്ടനമാണ് അവിടെ. ആപ്ള്‍ ഉണ്ട്, നിയമവും ഉണ്ട്. ഔവ്വ ആപ്ള്‍ ഭക്ഷിച്ചാല്‍ മരിക്കുമെന്ന് ഈശ്വരന്‍ പറഞ്ഞു. ‘നീ മരിക്കും’ എന്ന് ഈശ്വരന്‍ പ്രഖ്യാപിച്ചത് ഔവ്വയ്ക്ക് അര്‍ത്ഥ­രഹിതമാണ്. കാരണം സ്വര്‍ഗീയാ­വസ്ഥയില്‍ മരണമില്ലല്ലോ. ആപ്ളിനെ നേരിട്ടുകാണാം. ഔവ്വയ്ക്ക് അതിനെ വായോട് അടുപ്പിക്കാം. പഴത്തിന് അകവശമുണ്ട്. ആ അന്തര്‍ഭാഗം നന്ന്. ആ അന്തര്‍ഭാഗത്തെ പേടിക്കാതെ ആ മുഖതീയാഹ്ലാദം — Oral Pleasure — സ്ത്രീ അനുഭവിച്ചു. അന്തര്‍ഭാഗത്തുള്ളത് സമുദായത്തെ ഭീഷണിപ്പെടുത്തും. അതിന്റെ ആഹ്ലാദം അനുഭവിച്ച സ്ത്രീ ശിക്ഷിക്കപ്പെട്ടു. ഇവിടെയും നിയമത്തിന് അടിമയായിത്തീര്‍ന്ന സ്ത്രീ മരിക്കുന്നു. നിയമത്തിന്റെ ആ അമൂര്‍ത്ത ശക്തിയെ സ്ത്രീ നിരാകരിക്കണ­മെന്നാണ് സീസൂ പറയുന്നത്.

ഫ്രഞ്ചും ജര്‍മനും വംശത്തില്‍പ്പെട്ട അല്‍ജീറിയന്‍ ജൂതസ്ത്രീയാണ് സീസൂ. മുപ്പതോളം പുസ്തകങ്ങള്‍ക്കു പുറമേ അവര്‍ എത്രയെത്ര ലേഖനങ്ങളാണ് എഴുതിയത്? നാടകക്കാരിയാണ് സീസൂ. പാരീസ് സര്‍വകലാ­ശാലയിലെ സാഹിത്യത്തിയത്തിന്റെ പ്രഫെസറും.

Ecriture Feminine — Feminine Writing എന്ന സിദ്ധാന്തത്തിനു പ്രചാരം നല്കിയ എഴുത്തുകാരിയെന്ന നിലയില്‍ അവര്‍ ലോകമാകെ ആദരിക്കപ്പെടുന്നു. പക്ഷേ, സ്ത്രൈണ രചനയില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല സീസൂ. ഭീതിജനക­ങ്ങളായ സംഭവങ്ങള്‍ ലോകത്തിന്റെ എതു ഭാഗത്തുണ്ടായാലും ‘സെന്‍സിറ്റീവ് ആര്‍ട്ടിസ്റ്റ്’ എന്ന നിലയില്‍ അവര്‍ പ്രതികരിക്കും. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ ഭരണാധികാരികള്‍ അല്‍ഫിയോസ് സിബിസിയെ കൊന്നു. സിബിസിയുടെ മൃതദേഹം പോലും ആരും കണ്ടില്ല. സീസൂവിന്റെ വികാരം പ്രവഹിക്കുന്ന രീതി നോക്കുക..

‘അല്‍ഫിയോസ് സിബിസിയെ നേറ്റലിന് അടുത്തുള്ള ഡന്‍ഡീ ഗ്രാമപ്രദേശത്തു വെച്ച് 1962 മാര്‍ച്ച് ഒന്നാം തീയതി മര്‍ദ്ദിച്ചു. (പക്ഷേ, ഞാനതു വിവരിക്കാന്‍ പാടില്ല. കൂടുതല്‍ ദുഃഖമുണ്ടാക്കരുതല്ലോ ആളുകള്‍ക്ക്) വേദനയല്ല അദ്ദേഹത്തിന് ക്ഷതമേല്പിച്ചത്. മുഖത്തോട് മുഖമായി കണ്ട ക്രൂരതയാണ്. പിശാച് സാക്ഷിയായി നിന്നതും. അല്‍ഫിയോസ് സിബിസിയെ സംബന്ധിച്ചട­ത്തോളമാണെങ്കില്‍ അദ്ദേഹത്തിന്റെ പേരൊഴിച്ച് എനിക്ക് ഒന്നുമറിഞ്ഞുകൂടാ. തരിച്ച തീയതി അറിയാം. അദ്ദേഹത്തിന്റെ വയസ്സും മുഖച്ഛായയും എനിക്കറിഞ്ഞുകൂടാ. മര്‍ദ്ദനത്തിന്റെ ക്രമമനുസരിച്ചുള്ള പട്ടിക എനിക്കറിയാം. ദണ്ഡ്, ആണികള്‍, ഏണി, ചങ്ങലകള്‍ ഇവ. അദ്ദേഹം നിലവിളിച്ചു എന്ന് എനിക്കറിയാം. രാത്രി മുഴുവന്‍ അദ്ദേഹം കരഞ്ഞു നിലവിളിക്കുന്നത് ആളുകള്‍ കേട്ടു. അദ്ദേഹം മോഷ്ടിക്കാത്ത കോടാലിയുടെ വില 1 പവന്‍, 5ഷില്ലിങ്, 9പെന്‍സായിരുന്നു. അദ്ദേഹത്തിന്റെ മൂക്കിന്‍ ദ്വാരങ്ങള്‍, ചെവികള്‍, തൊണ്ട, അന്നനാളം, കുടല്‍, മലദ്വാരം ഇവയിലൂടെ അദ്ദേഹം കോടാലി തിരിച്ചുനല്കി. നല്കിയത് കണ്ണീരിലൂടെ, ചോരയിലൂടെ, മാംസത്തിലൂടെ, ഛര്‍ദ്ദിയിലൂടെ”

മര്‍ദ്ദനത്തിന്റെ വിവരണം നല്കാന്‍ സീസൂവിനു കഴിയില്ല എന്നു പറഞ്ഞില്ലേ അവര്‍. നമുക്ക് ഇതുതുടര്‍ന്നു വായിക്കാന്‍ കഴിയില്ല. അത്രയ്ക്കു മര്‍മഭേദകമാണിത്. മനുഷ്യനെ സ്നേഹിക്കുന്ന, ദുഷ്ടതയെ വെല്ലുവിളിക്കുന്ന മഹതിയെയാണ് നാം ഇവിടെ കാണുന്നത്.

പ്രഗത്ഭയായ നാടകക്കാരിയാണ് സീസൂ എന്ന് അവരുടെ India da or the India of their dreams എന്ന നാടകം വ്യക്തമാക്കുന്നു. ഒറ്റക്കെട്ടായി വര്‍ത്തിച്ച ഭാരതീയ ജനതയുടെ ഒരു വിഭാഗം എന്തിന് പാകിസ്ഥാനുവേണ്ടി ചോര ചൊരിഞ്ഞു? ജനതയെ ദുര്‍ബലരാക്കാനുള്ള ബ്രിട്ടീഷുകാരുടെ താല്‍പര്യം, രണ്ടാംലോക­മഹായുദ്ധം, രാഷ്ട്രവ്യവഹാര­പരമായ സന്ദര്‍ഭങ്ങള്‍ ഇവയാണ് വിഭജനത്തിനു ഹേതുക്കളായത് എന്നു സീസൂ കരുതുന്നതായി സൂസന്‍ സെല്ലേഴ്സ് പറയുന്നു. നാടകത്തില്‍ ജിന്ന ഗാന്ധിജിയോട് പറയുകയാണ്.. ‘മതി, മതി താങ്കളുടെ സ്വപ്നങ്ങള്‍ ഇനി വേണ്ട. മനുഷ്യര്‍ അന്യോന്യം സ്നേഹിക്കുന്നില്ല. അവര്‍ ഒരിക്കലും സ്നേഹിക്കുകയുമില്ല. താങ്കളുടെ സ്വപ്നങ്ങളിലെ ഇന്ത്യയ്ക്ക് യഥാര്‍ഥലോകത്ത് സ്ഥാനമില്ല. മിസ്റ്റര്‍ ഗാന്ധി, താങ്കള്‍ കണ്ണു തുറക്കൂ. താങ്കളുടെ അജ്ഞാതമായ ഇലപൊഴിയും മരത്തില്‍നിന്ന് ഇലകള്‍ വീണുകൊണ്ടിരിക്കുന്നു. നോക്കൂ. താങ്കള്‍ നഗ്നനാണ്. ഒറയ്ക്കും. നമ്മളെല്ലാവരും വീഴും..... വേര്‍തിരിഞ്ഞ്, ഓരോ വ്യക്തിയും ഒറ്റയ്ക്ക് വീഴും.’

പടിഞ്ഞാറന്‍ തത്ത്വചിന്തയില്‍ the other എന്നൊരു സങ്കല്പമുണ്ട്. ഓരോ വ്യക്തിയും ‘ഞാന്‍’എന്ന വിചാരത്തോടെ മറ്റുള്ളവയെ നോക്കുമ്പോള്‍ otherness ബോധം ഉണ്ടാകും. ഈ otherness — അന്യഥാത്വം — സീസൂവും അംഗീകരിച്ചിട്ടുണ്ട്. മറുള്ളവരെ അന്യഥാത്വത്തോടുകൂടി കണ്ടാല്‍ നമുക്ക് അവരെ സ്നേഹിക്കാനാവും. അത് ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തില്‍ ഇല്ല.

സ്ത്രൈണ രചനയെക്കുറിച്ചു മുന്‍പ് പറഞ്ഞു. ചില ആശയങ്ങള്‍കൂടി അതിനെ സംബന്ധിച്ച് ആവിഷ്കരിച്ചുകൊണ്ട് ഞാനിത് അവസാനിപ്പിക്കാം. സ്ത്രീകളുടെയും പുരുഷന്മാരുടെയും രചനകള്‍ക്കു തമ്മില്‍ എല്ലാ കാലത്തും വ്യത്യാസമുണ്ടായിരുന്നുവെന്നും സ്ത്രീകളെ അടിച്ചമര്‍ത്തിയതു­കൊണ്ട് സ്ത്രൈണരചനയ്ക്കു പ്രതിബന്ധം വന്നുവെന്നും സീസൂ അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍ പുരുഷന്മാരുടെ ബന്ധനത്തില്‍നിന്നു രക്ഷപ്പെടാന്‍ അവര്‍ ഭാഷ പിടിച്ചെടുക്കുമെന്നാണ് സീസൂവിന്റെ വിശ്വാസം. അതുണ്ടാകുമ്പോള്‍ എല്ലാം പരിവര്‍ത്തനം ചെയ്യുമെന്നും അവര്‍ കരുതുന്നു. ഇതു ശരിയോ തെറ്റോ? ഉത്തരം പറയാന്‍ ഈ ലേഖകനു പ്രാഗല്ഭ്യമില്ല. എന്നാല്‍ സീസൂവിന്റെ രചനകള്‍ വായിച്ചാല്‍ നമ്മള്‍ വിസ്മയാധീനരായി സ്ത്രീകള്‍ വിജയം പ്രാപിക്കുന്നു എന്നു പറയാതിരിക്കില്ല.