close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 09


ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 09
EHK Novel 02.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ആസക്തിയുടെ അഗ്നിനാളങ്ങൾ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

ഒരു വിളി കേട്ടു സരള സ്വപ്‌നത്തിൽ നിന്നുണർന്നു.

‘ചേച്ചീ…’

അവൾ തിരിഞ്ഞുനോക്കി.

‘ദേവിക?’

‘ഇതു ഞാനാ ചേച്ചീ’ സുനന്ദിനി പറഞ്ഞു: ‘ചേച്ചി എപ്പോഴും ഒരു ദേവികയുടെ കാര്യം പറയുന്നുണ്ടല്ലോ. ആരാണത്?

സരള ഒന്നും പറഞ്ഞില്ല. ദേവിക ആരാണെന്ന് അവൾക്കുതന്നെ അറിയാതായിരിക്കുന്നു.

അദ്ഭുതകരമായി എന്തൊക്കെയോ തനിക്കു ചുറ്റും നടക്കുന്നുണ്ടെന്നു സരളയ്ക്കു തോന്നിയിരിക്കുന്നു. താൻ വന്ന ഒറ്റക്കാളവണ്ടിയെപ്പറ്റിയും അതു തെളിച്ചിരുന്ന താടിക്കാരനെപ്പറ്റിയും പറഞ്ഞപ്പോഴും അന്തേവാസികൾ അദ്ഭുതവും അജ്ഞതയും പ്രകടിപ്പിച്ചു. കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി മലമുകളിലേക്ക് ഓട്ടോറിക്ഷയാണു വരിക. താഴ്‌വരയിലെ ഗ്രാമത്തിലും ആരുടെ പക്കലും ഒറ്റക്കാളവണ്ടി ഉള്ളതായി അറിവില്ല. സരള ജീവിതത്തിൽ ഒരിക്കലും ഓട്ടോറിക്ഷയിൽ കയറിയിട്ടില്ല.

അതുപോലെ ദേവികയുടെ കാര്യവും. സരള ഒറ്റയ്ക്കാണ് ആശ്രമത്തിൽ എത്തിയതെന്നു സുനന്ദിനി തറപ്പിച്ചു പറയുന്നു.

‘ചേച്ചി ആനന്ദഗുരുവുമായി സംസാരിക്കുമ്പോൾ ഞാനുണ്ടായിരുന്നു അവിടെ. ഞാനൊരു ദേവികയെയും കണ്ടില്ല.’

വളരെ അദ്ഭുതകരമായിരിക്കുന്നു. ഒന്നുകിൽ തന്റെ ബുദ്ധിക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ട്. അല്ലെങ്കിൽ ഇവിടുത്തെ അന്തേവാസികൾക്കു മുഴുവൻ കാര്യങ്ങളും അറിയില്ല. അതും അല്ലെങ്കിലോ? അവൾക്കു പെട്ടെന്നു ഭയമായി. ഇവിടെ ഈ മലമുകളിൽ അവളുടെ ബോധപരിധിക്കപ്പുറത്ത് എന്തോ ഉണ്ട്. രാത്രി സുനന്ദിനി ഉറങ്ങിയശേഷം ഉറക്കമില്ലാതെ കിടക്കുന്ന അവസരങ്ങളിൽ അലട്ടുന്ന ആ തോന്നൽ സരളയിൽ വളരാറുണ്ട്.

‘ചേച്ചി എന്തിനാണിവിടെ ഒറ്റയ്ക്കിരിക്കുന്നത്?’ സുനന്ദിനി ചോദിച്ചു: ‘അങ്ങോട്ടു വരൂ, അവിടെ രസംണ്ട്.’

‘എനിക്ക് ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടം.’

സുനന്ദിനി പോയി. അവളങ്ങനെയാണ്. പെട്ടെന്നൊരു കാറ്റുപോലെ കടന്നുവരും, ഒരു ചിരിയുടെ, സൗഹൃദത്തിന്റെ തണുപ്പു പുതപ്പിച്ചു കടന്നു പോവുകയും ചെയ്യും. വീണ്ടും അവൾ ഒറ്റയ്ക്കാവും.

ഒറ്റയ്ക്കിരിക്കുമ്പോൾ ഓർമ്മകൾ വന്ന് അവളെ പൊതിയുന്നു. വേദനിക്കുന്ന, മധുരിക്കുന്ന ഓർമ്മകൾ, അവയിൽനിന്ന് ഓടിപ്പോകാൻ ശ്രമിക്കുമ്പോൾതന്നെ അവൾ ആ ഓർമ്മകളിലേക്കു വലിച്ചിടപ്പെടുന്നു.

വിനോദ് പറയാറുണ്ട്:

‘ഞാൻ ചെയ്യണത് ശര്യല്ലെന്ന് എനിക്കറിയാം. പക്ഷേ, എനിക്കതു നിയന്ത്രിക്കാനാവുന്നില്ല.’

മനസ്താപത്തിന്റെ നിമിഷങ്ങളാണവ.

‘ഓരോ പ്രാവശ്യവും ഏട്ടത്തിയമ്മ എഴുന്നേറ്റു പോകുമ്പോഴും ഞാൻ തീരുമാനിക്കും, ഇതവസാനത്തെ തവണ്യാണെന്ന്, ഇനി ചെയ്യില്ലെന്ന്. പക്ഷേ പിറ്റേന്ന് ഉച്ചയാവുമ്പോൾ ഞാൻ ഏട്ടത്തിയമ്മയുടെ കാലൊച്ചയ്ക്കുവേണ്ടി കാതോർക്കും. അതു കേൾക്കാൻ വൈകിയാൽ വിഷമമാകും.’

സരള നിശബ്ദം അവനെ ചുംബിക്കും.

‘ഏട്ടത്തിയമ്മയുണ്ടാക്കുന്ന ശബ്ദങ്ങളെല്ലാം എനിക്കിപ്പോൾ അറിയാം. കോണികയറുന്നത്, പിന്നെ നിങ്ങളുടെ മുറിയിൽ നിന്നുള്ള ഓരോ ചലനവും. ഇത്രകാലവും ഞാനിതൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നത് അദ്ഭുതമായിരിക്കുന്നു.’

സരളയ്ക്കു പക്ഷേ, അനുതാപമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയൂണ് കഴിഞ്ഞാൽ വിനോദ് മുകളിലേക്കു പോകും. ഗോപിയേട്ടൻ താഴത്തെ മുറിയിൽ കിടക്കും. അവൾ കുടിക്കാനുള്ള വെള്ളം ഗ്ലാസിലാക്കി കൊണ്ടുവയ്ക്കും. വൈകുന്നേരം കടയിൽനിന്നു വല്ലതും വാങ്ങാനുണ്ടെങ്കിൽ അപ്പോഴാണു പറയുക. തിരിച്ചു പോയി അടുക്കള വൃത്തിയാക്കാൻ അമ്മായിയമ്മയെ സഹായിക്കും. അവർ പതിവിൻപടിപറയും:

‘പോയി കുറച്ചു നേരം കിടന്നോ മോളെ.’

ഇപ്പോൾ അതു കേട്ടപാതി കേൾക്കാത്തപാതി അവൾ മുകളിലേക്കു പോകും. ക്ലോക്കിൽ രണ്ടരമണിയായിട്ടുണ്ടാവും. കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ അടുത്ത മുറിയിലേക്കു നടക്കും. കട്ടിലിൽ കിടന്നു വായിക്കുന്ന വിനോദിനെ കുനിഞ്ഞ് ഉമ്മവയ്ക്കും.

‘ക്ഷമിക്കൂ കുട്ടാ, ഞാൻ ഇപ്പോ വരാം.’

അവൻ അവളുടെ കൈപിടിച്ച് ഉമ്മവച്ചുകൊണ്ടു പറയും:

‘വേഗം വരൂ.’

അവൾ തിരിച്ചു മുറിയിലേക്കു നടക്കും. ക്ലോക്കിന്റെ പെന്റുലം ആടുന്നതും നോക്കി കിടക്കും. മൂന്നുമണിയാവാറായാൽ താഴെനിന്നു വരുന്ന ശബ്ദത്തിനുവേണ്ടി കാതോർക്കും. വാതിൽ തുറക്കുന്നതിന്റെയും അടയ്ക്കുന്നതിന്റെയും ശബ്ദം. അവൾ ജനലിലൂടെ നോക്കും ഗോപിയേട്ടൻ വയലിന്റെ ഹരിതവിശാലതയിൽ, മൃഗതൃഷ്ണയിൽ ലയിച്ചാൽ അവൾ വിനോദിന്റെ മുറിയിലേക്കു നടക്കും.

വിനോദ് ഉറങ്ങിയിട്ടുണ്ടാവില്ല.