close
Sayahna Sayahna
Search

ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 10


ആസക്തിയുടെ അഗ്നിനാളങ്ങൾ‍ 10
EHK Novel 02.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ആസക്തിയുടെ അഗ്നിനാളങ്ങൾ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 41

ജ്ഞാനാനന്ദൻ പൂക്കളുടെ കാര്യം മറന്നിരുന്നില്ല. രാവിലെ പൂക്കുടയുമായിവന്ന് അവൻ ചോദിച്ചു:

‘ഇന്നു ചേച്ചിയല്ലേ പൂവറുക്കുന്നത്?’

സരള തലയിൽ കൈവച്ചു. ഒരു വിഷമസന്ധിയിൽനിന്നു രക്ഷപ്പെടാൻ പറഞ്ഞ നുണ അവൻ വിശ്വസിച്ചിരിക്കുന്നു. അവൾ കൂട കൈയിൽ വാങ്ങിക്കൊണ്ടു വാതിൽക്കൽ സംശയിച്ചുനിന്നു.

‘എനിക്കറിയില്ല എവിടെയാണു പൂക്കൾ കിട്ടുക എന്ന്.’

‘ആശ്രമത്തിന്റെ ചുറ്റുവട്ടത്തും പൂച്ചെടികളാണ്.’ ജ്ഞാനാനന്ദൻ പറഞ്ഞു ‘വലിയ വിഷമമില്ലാതെതന്നെ കിട്ടും’

‘കുട്ടി ഒരിക്കൽ ഒപ്പം വരാമോ?’ സരള സംശയിച്ചുകൊണ്ടു പറഞ്ഞു. ‘ഒരിക്കൽ വന്നാൽ മതി. എനിക്കൊരു പരിചയവുമില്ലാത്ത സ്ഥലമല്ലേ.’

അവൻ മധുരമായി ചിരിച്ചു. അവന്റെ മുഖത്തു ശൈശവത്തിന്റെ സാരള്യമുണ്ടായിരുന്നു.’കണ്ടില്ലേ ഞാൻ.’ എന്ന ഭാവം.

‘ശരി, വരൂ.’

ആശ്രമത്തിന്റെ പിന്നിലുള്ള ഒറ്റയടിപ്പാതയിലൂടെ അവർ നടന്നു. കുറെ നടന്നപ്പോഴാണു സരളയ്ക്കു മനസിലായത്, അവർ കുന്നിനെ വലംവയ്ക്കുകയാണെന്ന്. ഒറ്റയടിപ്പാത കുന്നിനെ ചുറ്റിച്ചുറ്റിപോവുകയാണ്. ഓരോ പ്രാവശ്യം ചുറ്റുമ്പോഴും താഴേക്കിറങ്ങിക്കൊണ്ടിരുന്നു.

‘മഴക്കാലം കഴിഞ്ഞാൽ ഇവിടെ പൂക്കളുടെ പ്രളയമാണ്. ഒരഞ്ചു മിനിറ്റ് നടക്കുമ്പഴേക്കും പൂക്കൂട നിറയും’

ഇപ്പോൾ കാടാകെ ഉണങ്ങിയ മട്ടാണ്. മരങ്ങൾ മാത്രം പച്ചപിടിച്ചു നിൽക്കുന്നുണ്ട്. ചെടികൾ പക്ഷെ വാടിയും ഉണങ്ങിയും കണ്ടു.

‘ഈ കുന്നില്ലെ, ഇതൊരു യന്ത്രമാണ്.’ നടന്നുകൊണ്ടിരിക്കെ ജ്ഞാനാനന്ദൻ പറഞ്ഞു. ‘പണ്ടിവിടെ ഒരമ്പലമുണ്ടായിരുന്നുവെന്നു പറയ്ണ്ണ്ട്. നമ്മുടെ ഗുരുവിന്റെ ഗുരുവായി ഒരു സ്വാമികളുണ്ടായിരുന്നു. വേലപ്പസ്വാമികൾ. അദ്ദേഹം ആശ്രമം ഉണ്ടാക്കാനായി ഈ മലമുകളിൽ വന്നപ്പോൾ പൊളിഞ്ഞുകിടക്കുന്ന അമ്പലം കണ്ടുവത്രേ. അതിന്റെ സ്ഥാനത്താണ് ആശ്രമം പണിതത്.’

‘എന്താണു സ്വാമികള് അമ്പലം പുതുക്കിപ്പണിയാതിരുന്നത്?

‘അന്നു ദേവപ്രശ്‌നം വച്ചു നോക്കിയപ്പോൾ അതു യമദേവന്റെ അമ്പലമാണെന്നും പുതുക്കിപ്പണിയാൻ പാടില്ലെന്നും കണ്ടു. അമാനുഷികശക്തികളാണത്രേ ഈ ക്ഷേത്രം നിർമിച്ചത്. മനുഷ്യർക്ക് അതു പുതുക്കിപ്പണിയാൻ പറ്റില്ലെന്നും അതിനു ശ്രമിക്കരുതെന്നുമാണു പ്രശ്‌നത്തിൽ കണ്ടത്.’

‘ആശ്രമം പണിയുന്നതിനു വിരോധമില്ലെന്നു പ്രശ്‌നത്തിൽ കണ്ടതുകൊണ്ടാണ് ഇവിടെത്തന്നെ ആശ്രമമുണ്ടാക്കിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ പ്രതിഷ്ഠയ്ക്കു താഴെ കുന്നിൽ ആഴത്തിൽ ഉള്ള യന്ത്രം വളരെ ശക്തിയുള്ളതാണ്. അതുകൊണ്ടാണത്രേ വേലപ്പസ്വാമികൾക്കു പല സിദ്ധികളുമുണ്ടായിരുന്നത്.’

ഒരു സ്ഥലത്തെത്തിയപ്പോൾ ജ്ഞാനാനന്ദൻ നിന്നു.

‘ഞാൻ ചേച്ചിക്കൊരു സ്ഥലം കാണിച്ചുതരാം.’

അവൻ ഒറ്റയടിപ്പാത വിട്ടു നടക്കാൻ തുടങ്ങി. വരണ്ട മണ്ണിലൂടെ, പാറകളിലൂടെ അവൻ നടന്നു. സരള പിന്നാലെയും. അവർ മുകളിലേക്കു നോക്കി. ആശ്രമത്തിന്റെ പുൽക്കൂരകൾ അപ്രത്യക്ഷമായിരിക്കുന്നു. മരങ്ങൾ മാത്രം. ഇവിടെനിന്നു നോക്കുമ്പോൾ അവ ഇടതൂർന്നു കിടന്നു. രണ്ടു വലിയ പാറകൾ അവരുടെ വഴി മുടക്കി. അവയ്ക്കിടയിലൂടെ പ്രയാസപ്പെട്ടു കടക്കുമ്പോൾ ജ്ഞാനാനന്ദൻ പറഞ്ഞു:

‘സൂക്ഷിക്കണം കേട്ടോ.’

പാറകളുടെ മറുവശത്ത് ഒരു താഴ്ചയാണ് ആ താഴ്ചയിൽ സമതലം. ഒരു വലിയ മുറിയുടെ വലിപ്പമുണ്ട്. ചുറ്റും ഉയർന്ന പാറകൾ. മുകളിൽ ഒരു വലിയ പേരാൽ കുട പിടിച്ചു നിൽക്കുന്നു.

‘നോക്കൂ.’

ജ്ഞാനാനന്ദൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്കവൾ നോക്കി. അവളുടെ കണ്ണുകൾ വിടർന്നു. വലിയൊരു പാറയുടെ വിള്ളലിൽനിന്നു തെളിനീരുറവ പുറത്തേക്കുവരുന്നു.

‘എന്തു ഭംഗിയാണല്ലേ.’ സരള പറഞ്ഞു.

നേരിയ ആ ധാര നിലത്തെ പാറയിൽ ചെറിയ കയമുണ്ടാക്കി ഒരരികിലൂടെ പുറത്തേക്കൊഴുകി.

ഇതു പുനർജനീതീർത്ഥമാണെന്നു പറയുന്നു.’ ജ്ഞാനാനന്ദൻ പറഞ്ഞു. ‘ആരും ഈ വെള്ളം തൊടാറില്ല. അതു നമ്മുടെ പുനർജന്മങ്ങളെ ബാധിക്കുമെന്നതുകൊണ്ട്.’

അവൾ ചോദ്യത്തോടെ ജ്ഞാനാനന്ദനെ നോക്കി.

‘എന്നുവച്ചാൽ, നമ്മുടെ കർമ്മംകൊണ്ടാണു നമുക്കൊരു ജന്മം കിട്ടുന്നത്. ഈ ജന്മത്തിലെ കർമ്മഫലമനുസരിച്ചാണ് അടുത്ത ജന്മത്തിലെന്താവുക എന്നു നിർണയിക്കപ്പെടുന്നത്. ഈ തീർത്ഥം തൊട്ടാൽ നമ്മുടെ കർമ്മഫലങ്ങളെല്ലാം നശിക്കും. ഉദ്ദേശിച്ച ജന്മമായിരിക്കില്ല. നമുക്കു കിട്ടുക. അതു നഷ്ടമായിരിക്കും. എത്രായിരം ഹീനജന്മങ്ങൾ കഴിഞ്ഞിട്ടാണ് ഒരു മനുഷ്യജന്മം കിട്ടുകയെന്നറിയാമോ. അതു മുഴുവൻ വീണ്ടും ആവർത്തിക്കേണ്ടിവന്നാലോ?’

സരളയ്ക്കു ഭയമായി. വീണ്ടും പുഴുവായി, ക്ഷുദ്രജീവികളായി, മൃഗങ്ങളായി, പക്ഷികളായി, ഒരായിരം ജന്മങ്ങൾ!

‘ചേച്ചിക്കു പുനർജന്മത്തിൽ വിശ്വാസമുണ്ടോ?’

‘എനിക്കതിനേപ്പറ്റി ഒന്നും അറിയില്ല.’ സരള പറഞ്ഞു. ‘ഞാൻ അത്രയ്‌ക്കൊന്നും വായിച്ചിട്ടും പഠിച്ചിട്ടുമില്ല.’

‘ഈ മലയിൽ അദ്ഭുതങ്ങളുണ്ടെന്നതു ശരിയാണ്. ഞാനിടയ്ക്ക് ഈ പാറയിലിരുന്നു ധ്യാനിക്കാറുണ്ട്. അപ്പോൾ വളരെ അദ്ഭുതകരമായ അനുഭൂതികൾ ഉണ്ടാവാറുണ്ട്. എനിക്കുതന്നെ മനസിലാവാത്തത്.’

‘എന്നു വെച്ചാൽ?’

‘പറഞ്ഞുതരാൻ പറ്റില്ല. അനുഭവിച്ചറിയുകതന്നെ വേണം. ചിലപ്പോൾ തോന്നും ഈ മലനിരകളിലെമ്പാടും ഗുഹകളാണെന്നും ആ ഗുഹകളിൽ നമ്മുടെ സങ്കൽപ്പത്തിനതീതമായ ഒരു കാലവും ആ കാലാനുസാരം ജീവിക്കുന്ന കുറെ മനുഷ്യരുമുണ്ടെന്നും. ഒരു പക്ഷേ, നമ്മുടെതന്നെ പ്രതിച്ഛായയുള്ള മനുഷ്യർ. എല്ലാം എന്റെ തോന്നലുകളായിരിക്കാം.’

സരളയ്ക്ക് ഒന്നും മനസിലായില്ല. ആശ്രമത്തിൽ അദ്ഭുതകരമായ എന്തോ ഉണ്ടെന്ന ബോധം ആദ്യംതൊട്ടേ അവ ൾക്കുണ്ടായിരുന്നു. അവൾ ചോദിച്ചു.

‘ജ്ഞാനാനന്ദൻ എന്തിനാണ് ആശ്രമത്തിൽ ചേർന്നത്?’

‘ദൈവനിശ്ചയം.’ അവൻ ശങ്കിക്കാതെ പറഞ്ഞു. ‘ഞാൻ വളരെ ചെറുപ്പത്തിലേ സന്യാസം സ്വീകരിക്കുമെന്ന് എന്റെ ജാതകത്തിലുണ്ട്. അച്ഛനും അമ്മയും അതു വിശ്വസിച്ചില്ല. കാരണം, ഞാൻ അമ്പലത്തിലൊന്നും പോയിരുന്നില്ല. ദൈവവിശ്വാസമില്ലാത്ത ഒരാൾ എങ്ങനെ സന്യസിക്കും? ഞാൻ പക്ഷേ, ശരിക്കും വിശ്വാസിയായിരുന്നു. എന്റേതായ വഴിയിൽ എന്നുമാത്രം.’

‘എനിക്കു ചിലപ്പോൾ ഒരുൾവിളി ഉണ്ടാവാറുണ്ട്. വീടുവിട്ടിറങ്ങാൻ അതെന്നെ പ്രേരിപ്പിക്കും. എന്റെ ആത്മാവിന്റെ വിളിയായിരിക്കാം. ഞാൻ നിൽക്കേണ്ടിടത്തല്ല നിൽക്കുന്നതെന്ന തോന്നൽ ശക്തമാകും. മറ്റൊരു കാ ണാസ്ഥലത്തെപ്പറ്റി അവ്യക്ത ധാരണകൾ മനസ്സിൽ വരും. നിഴലുകൾ മാതിരി. ഞാൻ അസ്വസ്ഥനാവും.’

‘നേരം കുറെയായി.’ സരള പറഞ്ഞു: ‘നമുക്കു തിരിച്ചുപോകാം.’

പാറയിൽനിന്ന് ഇറങ്ങിയ എളുപ്പത്തിൽ മേലോട്ടു കയറാൻ പറ്റില്ലെന്നവൾ കണ്ടു. ജ്ഞാനാനന്ദൻ മുകളിലെത്തിയിരുന്നു.

‘എന്റെ കൈ പിടിച്ചുകൊള്ളൂ.’ അവൻ കൈനീട്ടിക്കൊണ്ടു പറഞ്ഞു: ‘കാൽ വയ്ക്കുമ്പോൾ സൂക്ഷിക്കണേ.’

അവൾ ജ്ഞാനാനന്ദൻ നീട്ടിയ കൈ പിടിച്ചു. ആ നിമിഷത്തിൽ ഒരു കോരിത്തരിപ്പ് അവളുടെ ദേഹത്തിൽ പടർന്നുകയറി. താൻ ജ്ഞാനാനന്ദനിൽ വിനോദിനെ കാണുകയാണ്. അവൾ സ്വയം പഴിച്ചു. ഇതു മുളയിൽത്തന്നെ നുള്ളിക്കളയുകയാണു നല്ലത്.

ആശ്രമത്തിലെത്തിയപ്പോൾ അവൾ കൂട ജ്ഞാനാനന്ദനെ ഏൽപ്പിച്ചു സ്വന്തം മുറിയിലേക്കു പോയി. നിലത്തിരുന്ന് ഗുരു കൊടുത്ത ഗീത വായിക്കുവാൻ ശ്രമിച്ചു. മനസ്സ് പക്ഷേ വിചാരിച്ചിടത്തു വരുന്നില്ല.

ജ്ഞാനാനന്ദൻ ഒന്നും സംശയിക്കുന്നുണ്ടാവില്ല. പാറക്കെട്ടുകൾക്കിടയിലുള്ള സമതലം കണ്ടപ്പോൾ നിമിഷനേരത്തേക്കു സരളയ്ക്കു പരിസരബോധം നഷ്ടപ്പെട്ടു. ഒപ്പം നിൽക്കുന്നതു വിനോദ് ആണെന്നും അതു വിനോദിന്റെ കിടപ്പറയാണെന്നും തോന്നി. വളരെ യഥാർഥമായി തോന്നിയ ആ മതിഭ്രമം അവ ളെ വല്ലാതെ ഭയപ്പെടുത്തി. അവൾക്കു വീണ്ടും വിനോദിനെ കാണുവാനും അവന്റെ കൈകളിൽ നിർവൃതിയടയാനും തോന്നി. ഒപ്പംതന്നെ അതിനിയുണ്ടാവില്ലെന്ന ബോധവും അവൾക്കുണ്ടായി.

മുട്ടിന്മേൽ മുഖമുയർത്തി സരള തേങ്ങിക്കരയാൻ തുടങ്ങി.