close
Sayahna Sayahna
Search

ഇടശ്ശേരി ഞങ്ങളുടെ അച്ഛൻ


ഇടശ്ശേരി ഞങ്ങളുടെ അച്ഛൻ
EHK Memoir 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 128

ഇടശ്ശേരിയെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് ഇടനാഴിയിലെ മങ്ങിയ വെളിച്ചത്തിൽ വച്ചിരുന്ന അലമാറിയിൽവച്ചായിരുന്നു. എനിക്ക് ആറോ ഏഴോ വയസ്സു പ്രായമുണ്ടാവും. ഉച്ചഭക്ഷണം കഴിഞ്ഞാൽ പറമ്പിൽ ഓടിക്കളിക്കാൻ വേനൽച്ചൂട് സമ്മതിക്കാത്ത ദിവസങ്ങളിൽ ഞാൻ അലമാറി തുറന്ന് അതിലെ പുസ്തകങ്ങൾ പരതാറുണ്ട്. മരംകൊണ്ടുള്ള ആ അലമാറിയുടെ പുസ്തകഗന്ധം ശ്വസിച്ചുകൊണ്ട് ഞാൻ മണിക്കൂറുകളോളം വിരസത മറന്ന് പുസ്തകങ്ങളുടെ അദ്ഭുതലോകത്തിൽ ലയിച്ച് ഇരിക്കാറുണ്ട്. ഒപ്പം സതീശേട്ടനുമുണ്ടാവും. ഓരോ പുസ്തകവും ഓരോ ലോകമാണ്. പുറം ചട്ടയിലെ ചിത്രം തൊട്ട് അവസാനപേജുവരെ, പിന്നെ പുറം ചട്ടയിൽ കൊടുത്തിട്ടുള്ള വിവരണങ്ങൾ വരെ മറിച്ചുനോക്കും. നോക്കുംതോറും ആ പുസ്തകങ്ങൾ രചിച്ചവരോടുള്ള ആദരവുകൊണ്ട് മനസ്സു നിറയും. അന്ന് എന്റെ വായന തുടങ്ങിയിട്ടുണ്ടായിരുന്നില്ല. പിന്നീടെപ്പോഴൊ സതീശേട്ടനാണ് എന്നെ വായനയിലേയ്ക്ക് കൊണ്ടുവന്നത്.

അങ്ങിനെ പരതുന്നതിനിടയിലാണ് ഞങ്ങൾ ‘അളകാവലി’ കാണുന്നത്. മുകളിലെ തട്ടിൽ പിന്നിലായി ഒളിപ്പിച്ചു വച്ച മട്ടിൽ രണ്ടട്ടിയായി പുതിയ പുസ്തകങ്ങൾ. ‘അളകാവലി’യുടെ കോപ്പികൾ. രണ്ടു നിറത്തിലുള്ള പുറം ചട്ടയാണുണ്ടായിരുന്നത്. ഇളം നീലയും ഇളം ചുവപ്പും. മുകളിൽ അളകാവലി എന്നെഴുതിയിട്ടുണ്ട്. നടുവിലായി ഒരു പുവിന്റെ ചിത്രം വളരെ ചെറുതായി കൊടുത്തിരിക്കുന്നു. ഏറ്റവും താഴെ ഇടശ്ശേരി എന്ന പേര്. അന്നുമുതൽ ഇടശ്ശേരി എന്ന പേര് എനിക്ക് ആദരസൂചകമായി. ഞങ്ങൾ ഓരോ കോപ്പി ഉടനെ എടുക്കുകയും സ്വന്തമാക്കുകയും ചെയ്തു. അന്ന് സതീശേട്ടൻ പേരും പഠിക്കുന്ന ക്ലാസ്സും സ്‌കൂളും ആദ്യത്തെ പേജിൽ എഴുതി സ്വന്തമാക്കിയ പുസ്തകം ഇപ്പോൾ എന്റെ കയ്യിലുണ്ട്. സാഹിത്യകാരന്മാർ ആദരിക്കപ്പെടേണ്ടവരാണെന്ന വിശ്വാസം വന്നത് അച്ഛനെയും അച്ഛന്റെ സ്‌നേഹിതന്മാരായ എഴുത്തുകാരെയും കണ്ടപ്പോഴാണ്. വളരെ സംശുദ്ധമായ ജീവിതം നയിക്കുന്നവരായിരുന്നു അവരെല്ലാം. വി.ടി.ഭട്ടതിരിപ്പാട്, പി.സി.മ്മാമ (ഉറൂബ്), അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ, എം. ഗോവിന്ദൻ, എൻ. ദാമോദരൻ, തുടങ്ങിയ എഴുത്തുകാരെല്ലാവരും മാതൃകാജീവിതമാണ് നയിച്ചിരുന്നത്. അങ്ങിനെയല്ലാത്തവരുമുണ്ടായിരുന്നു. പക്ഷേ അവരുടെ ജീവിതത്തിന്റെ ചീത്ത വശം ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല, അല്ലെങ്കിൽ അതു മനസ്സിലാവാൻ മാത്രം ഞങ്ങൾ വളർന്നിരുന്നുമില്ല. ‘അളകാവലി’യുടെ ഇത്രയധികം കോപ്പികൾ അലമാറിയിലിരിക്കുന്നത് ഒരിക്കൽ ചൂണ്ടിക്കാട്ടിയപ്പോൾ അച്ഛൻ നിശ്ശബ്ദനായി. എന്തോ വേദനിപ്പിക്കുന്ന ഒരോർമ്മ അദ്ദേഹത്തെ അലട്ടിയപോലെ തോന്നി. അതെന്താണെന്ന് വളരെ പിന്നീടാണ് മനസ്സിലായത്. തിക്തമായൊരനുഭവത്തിന്റെ ഓർമ്മയായിരുന്നു അത്. അച്ഛന്റെ ആദ്യസമാഹാരമാണ് അളകാവലി. വളരെയധികം മോഹിച്ച്, സ്‌നേഹിതന്മാരുടെ പ്രോത്സാഹനത്തോടെയാണ് ആ പുസ്തകം മാതൃഭൂമിയിൽ അച്ചടിക്കാൻ കൊടുത്തത്. അച്ഛന്റെ ഭാഷയിൽത്തന്നെ പറയട്ടെ.

…അതേവരെ എഴുതിയിരുന്ന ഖണ്ഡകവിതകളിൽനിന്ന് തെരഞ്ഞെടുത്ത കുറെ കൃതികൾ ‘അളകാവലി’ എന്ന പേരിൽ പുസ്തകമാക്കി. അതേവരെയും പിന്നീടു മുഖ്യമായും എന്റെ കവിതകൾ പ്രസിദ്ധപ്പെടുത്തിയിരുന്ന മാതൃഭൂമിയാണ് അച്ചടി നിർവ്വഹിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചേർക്കുന്ന കവിതകൾക്ക് ചുരുങ്ങിയ തോതിലെങ്കിലും പ്രതിഫലം തരാൻ തുടങ്ങിയിരുന്നു. അങ്ങനെ ഈട്ടംകൂടിയിരുന്ന കാശും അന്നന്നു ഹരജികൾ എഴുതിക്കൊടുത്തു കിട്ടിയ കാശുംകൊണ്ട് അച്ചടി കൂലി തീരാതെ വളരെക്കാലം ആ പുസ്തകങ്ങൾ പ്രസ്സിലെ ഗർഭഗൃഹത്തിൽ കിടന്നു. മാനേജർ ശ്രീ കൃഷ്ണൻനായർ സദയം വിട്ടുതന്ന 25 കോപ്പികൾ കേരളത്തിലെ പ്രമുഖ കവികൾക്കും എന്റെ ചില സുഹൃത്തു ക്കൾക്കും അയച്ചുകൊടുത്തു ഞാൻ കവിപ്രതിഷ്ഠ നേടി, ഭാവിഭാഗ്യങ്ങളെ സ്വപ്നം കാണാനുള്ള അർഹത സമ്പാദിച്ചു. എന്റെ ഒരു മിത്രം, ശ്രീ. ഇ. പി. സുമിത്രൻ (മാസ്റ്റർ) ഇതിലിടയ്ക്ക് മാനേജരെ സമീപിച്ച് 100 കോപ്പിയെങ്കിലും വിട്ടുതരാനപേക്ഷിച്ചു. അതു വിറ്റ് അച്ചടിക്കൂലി തീർത്ത് ബാക്കി പുസ്തകങ്ങൾ കൈക്കലാക്കാമെന്നായിരുന്നു പ്ലാൻ. സത്യത്തിന്നു നേരുനീക്കം വരുത്താത്ത മാനേജർ സാനുഭാവം അന്വേഷിച്ചു.

‘മാസ്റ്റരുടെ കൈയിൽ എത്ര സംഖ്യയുണ്ട്?’

‘തല്ക്കാലം ഒമ്പതുറുപ്പിക’

‘എന്നാൽ അതടച്ചു തല്ക്കാലം 12 പുസ്തകം വാങ്ങിക്കോളൂ. അതു വിറ്റ വില 9 ക. വീണ്ടും അടച്ചാൽ 12 പുസ്തകം കൂടി എടുക്കാം. അങ്ങനെ ക്രമേണ എല്ലാ പുസ്തങ്ങളും വിട്ടെടുക്കാമല്ലോ.’

മാസ്റ്റർ ആ സൗമനസ്യവും 12 പുസ്തകങ്ങളും വാങ്ങിപ്പോന്നു. പിന്നീടൊരിക്കൽ ശ്രീ. എസ്.കെ. പൊറ്റക്കാട്ട് ഈ വിവരമറിഞ്ഞു പ്രസ്സിൽ പോയി എന്റെ കടം വീട്ടിയപ്പോഴേക്ക് ഏറെക്കാലം കഴിഞ്ഞിരുന്നുവെങ്കിലും മാനേജർ പലിശ വസൂലാക്കിയില്ല!…

അതായിരുന്നു ‘അളകാവലി’യുടെ വ്യസനകരമായ കഥ. തൊള്ളായിരത്തിനാല്പ്പതിൽ മുപ്പത്തിമൂന്നാം വയസ്സിൽ

‘മർത്ത്യൻ സുന്ദരനാണ,് കാരണമുയിർ—
കൊള്ളും വികാരങ്ങൾതൻ
നൃത്യത്തിന്നുമുതിർക്കുവാൻ സ്വയമണി—
ഞ്ഞിട്ടോരരങ്ങാണവൻ’

എന്നെഴുതാൻമാത്രം വളർന്ന കവി, ആ കവിത ‘സൗന്ദര്യാരാധന’ ഉൾക്കൊള്ളുന്ന തന്റെ ആദ്യത്തെ പുസ്തകം അച്ചടിക്കാനും വിൽക്കാനും നടത്തിയ ശ്രമങ്ങളും അദ്ധ്വാനവും ഒരുപക്ഷേ ആരും അറിഞ്ഞിട്ടുണ്ടാവില്ല. അനുഭവിച്ച പീഢനങ്ങളുടെ കഥകളൊന്നും അദ്ദേഹം മക്കളോട് പറഞ്ഞിട്ടില്ല. അവയെപ്പറ്റി കുറെയൊക്കെ അറിയുമായിരുന്ന അമ്മയും ഒന്നും പറയുകയുണ്ടായില്ല. അതിന്റെ ശേഷപത്രമായിരുന്നു അലമാറിയിൽ കണ്ട കോപ്പികൾ. വളരെ പ്രതികൂലമായ സാഹചര്യങ്ങളും നർമ്മത്തോടെ നേരിടാനുള്ള അച്ഛന്റെ കഴിവിന്റെ ഒരുദാഹരണമാണ് ഇത്.

അളകാവലിയുടെ കണ്ടുപിടുത്തത്തിനു ശേഷം എന്റെ ജീവിതവീക്ഷണം പാടെ മാറിയിരുന്നു. ഇടശ്ശേരി എന്നത് ആദരവർഹിക്കുന്ന ഒരു പേരാണെന്നും അതിനു കളങ്കം വരുത്തുന്ന ഒരു കാര്യവും ചെയ്യരുതെന്നും എന്റെ മനസ്സിൽ ഉറച്ചത് അതിനുശേഷമാണ്. ആ പവിത്രമായ ഓർമ്മ അധാർമ്മികമായ ഒന്നും ചെയ്യാതിരിക്കാൻ ഇന്നും എന്നെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. എന്തു കാര്യം ചെയ്യുമ്പോഴും ഞാൻ ആദ്യം ഓർക്കുന്നത് അച്ഛനെയാണ്. നല്ല കാര്യം ചെയ്താലും ചീത്ത പേർ കിട്ടുമെന്ന് ഇന്ന് എനിക്കനുഭവമാണ്. ആത്മാർത്ഥതയില്ലാത്ത ചിലർ തല്ക്കാല ലാഭം കൊയ്യാനോ എന്നോടുള്ള ദേഷ്യം തീർക്കാനോ ഒന്നുമല്ലെങ്കിൽ പത്രങ്ങളിൽക്കൂടി അല്പം പേരെടുക്കാനോ വേണ്ടി എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, വേദനയുണ്ടെങ്കിലും ഞാൻ സമാധാനിക്കുന്നത് ‘അയാൾക്കെന്തെങ്കിലും പ്രശ്‌നമുണ്ടാവു’മെന്നോർത്താണ്. എന്റെ പല കഥാപാത്രങ്ങളും ആവർത്തിച്ചു പറയുന്ന ഒരു വാചകമാണ്. ‘അയാൾക്കെന്തെങ്കിലും പ്രശ്‌നമുണ്ടാവു’മെന്നത്. ഈ മനോഭാവം എനിക്കു കിട്ടിയത് അച്ഛനിൽനിന്നാണ്. നമ്മെ ഒരു കാരണവുമില്ലാതെ കുത്തി വേദനിപ്പിക്കുന്നവരെപ്പോലും സഹാനുഭൂതിയോടെ കാണുക.

അച്ഛന്റെ സുഹൃത്തുക്കളായ ധാരാളം സാഹിത്യകാരന്മാർ വീട്ടിൽ വന്നിരുന്നെങ്കിലും ഞങ്ങൾക്ക് ഓർമ്മവച്ച കാലം തൊട്ട് ആദ്യമുണ്ടായിരുന്ന സാഹിത്യസമാജങ്ങൾ നടന്നിരുന്നില്ല. കുട്ടികൃഷ്ണമാരാരും മറ്റും പുത്തില്ലത്ത് സ്ഥിരം വന്നിരുന്ന ഒരു കാലത്തെപ്പറ്റി ഞങ്ങൾക്ക് കേട്ടറിവേയുള്ളൂ. പല സാഹിത്യകാരന്മാരെയും ഞാൻ കണ്ടിട്ടുള്ളത് അച്ഛന്റെ അതിഥികളായിട്ടാണ്. വി.ടി.ഭട്ടതിരിപ്പാടിന്റെ കുലുങ്ങിച്ചിരി ഇന്നും എന്റെ ഓർമ്മയിലുണ്ട്. അവർ സംസാരിക്കുമ്പോൾ ഞങ്ങൾ ദൂരെ മാറിനിന്നു നോക്കും. രാത്രിഭക്ഷണം കഴിഞ്ഞാലും അവരുടെ സംസാരം തുടരും. പിറ്റേന്നു രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ഉമ്മറത്ത് ചിതറിക്കിടക്കുന്ന ബീഡിക്കുറ്റികളും തീപ്പെട്ടിക്കോലുകളും വെറ്റിലഞെട്ടിയും അവരുടെ രാത്രി സമ്മേളനത്തിന്റെ ഭീകരത വെളിപ്പെടുത്തും. ചിലപ്പോൾ രാത്രി പോകാൻ പറ്റാതിരുന്നവർ ഉമ്മറത്തിട്ടിരുന്ന നീണ്ട മേശമേലോ ബെഞ്ചിലോ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നുണ്ടാവും.

അച്ഛൻ നാട്ടുകാരുമായി പങ്കുവെക്കേണ്ട ഒരു പൊതുസ്വത്താണെന്ന് വളരെ ചെറുപ്പത്തിലേ മക്കൾക്ക് മനസ്സിലായിരുന്നു എന്ന് എന്റെ അനുജൻ മാധവൻ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. കാര്യം ശരിയായിരുന്നു. അതു മനസ്സിലാക്കിയപ്പോഴായിരിക്കണം ഞാൻ സാഹിത്യരചന തുടങ്ങിയത്. അച്ഛന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരുപാധിയായി, ഒരു കലയായി ഞാനതിനെ വളർത്തിയെടുത്തു. കഥയെഴുതി അച്ഛനെ കാണിക്കുക, അച്ഛന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് അതു തിരുത്തുകയോ മാറ്റി എഴുതുകയോ ചെയ്തു വീണ്ടും വായിച്ചുകേൾപ്പിക്കുക. ഇങ്ങിനെ അച്ഛനുമായി ഇടപഴകാൻ മറ്റു മക്കൾക്ക് ലഭിക്കുന്നതിനേക്കാൾ അവസരം ലഭിക്കുക. എന്റെ ഉദ്ദേശ്യം മറ്റുള്ളവർ മണത്തറിഞ്ഞെന്നു തോന്നുന്നു. അവർ എന്റെ സാഹിത്യരചന ഒരു ദേശീയദുരന്തമായി പ്രഖ്യാപിച്ചു, അതിൽ പങ്കാളികളായി. അങ്ങിനെ അച്ഛനിൽനിന്ന് എനിക്കുമാത്രം കിട്ടുമായിരുന്ന സൗഭാഗ്യം എന്റെ സഹോദരങ്ങളുമായി പങ്കിടേണ്ടിവന്നു. അതുകൊണ്ടുകൂടിയായിരിക്കണം അച്ഛന്റെ മക്കളിൽ ഒരാൾമാത്രം എഴുത്തുകാരനായത്. ഞാൻ എഴുതിത്തുടങ്ങിയ കാലത്ത് രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഏറ്റവും താഴെയുള്ള അനുജത്തി ഉഷ മാത്രം ഇപ്പോൾ കഥയെഴുതാൻ ധൈര്യം കാണിക്കുന്നുണ്ട്. സാഹിത്യരചനമാത്രമല്ല അച്ഛന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ഞാൻ ഉപയോഗിച്ചത്. നാടകാഭിനയവും. അതെന്റെ രണ്ടാമത്തെ തുരുപ്പുചീട്ടായിരുന്നു. ‘കൂട്ടുകൃഷി’യിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടില്ല. പക്ഷെ മറ്റു പല നാടകങ്ങളിലും എനിക്ക് സ്ത്രീകഥാപാത്രങ്ങളുടെ ഭാഗം അഭിനയിക്കാൻ കിട്ടിയിട്ടുണ്ട്. നാടകാഭിനയത്തേക്കാൾ എനിക്കിഷ്ടമായത് റിഹേഴ്‌സൽ സമയമാണ്. അച്ഛനും കുറുപ്പേട്ടനെന്നു ഞങ്ങൾ വിളിക്കുന്ന ടി. ഗോപാലക്കുറുപ്പുമാണ് ഡയറക്ടർമാർ. തൃപ്തിപ്പെടുത്താൻ വളരെ വിഷമമായ കണിശക്കാർ. ഓരോ നടനും എങ്ങിനെയാണ് സ്റ്റേജിൽ നിൽക്കേണ്ടത്, ഇരിക്കേണ്ടത്, പെരുമാറേണ്ടത്, സംസാരിക്കേണ്ടത് എന്നെല്ലാം അവർ കാണിച്ചുതരും. കുറുപ്പേട്ടൻ നല്ലൊരു നടനുമായിരുന്നു. അച്ഛന്റെ പല നാടകങ്ങളും അദ്ദേഹത്തിന്റെ അഭിനയചാതുരി കൊണ്ട് പ്രശംസിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിനു പുറമെ പി.കെ. ഗോപാലമേനോൻ, കെ.വി. ഡേവിഡ്, (ഒരു സിവിൽ എഞ്ചിനീയറായിരുന്ന ഡേവിഡ്, വൈകായ് ഡാമിന്റെ നിർമ്മിതിയ്ക്കിടെ അപകടത്തിൽ മരിച്ചു.) എൻ.പി. കുമാരൻ, കെ.വി. ജോർജ്ജ്, വടക്കത്ത് ഭാസ്‌കരൻ, തുടങ്ങിയവർ. എനിയ്ക്കും ഭാസ്‌കരനും സ്ഥിരം സ്ത്രീവേഷമായിരുന്നു. അച്ഛൻ ആദ്യം രചിച്ച നാടകം ‘നൂലാമാല’യായിരുന്നെങ്കിലും ‘കൂട്ടുകൃഷി’യാണ് മലബാറിൽ പരക്കെ അരങ്ങേറിയത് — അതായത് നാല്പതുകളുടെ അന്ത്യത്തിലും, അമ്പതുകളുടെ തുടക്കത്തിലും. അന്ന് അഭിനയിച്ചിരുന്നവരാകട്ടെ മഹാരഥന്മാരുമായിരുന്നു. ഉറൂബ്, അക്കിത്തം, ടി. ഗോപാലക്കുറുപ്പ്, ഇ. ഹരിദാസ് തുടങ്ങിയവർ. കൂട്ടുകൃഷിയുമായി നാടുചുറ്റിയിരുന്ന കാലത്ത് എഴുതിയ ‘സങ്കല്പത്തിലെ പെൺകിടാവ്’ എന്ന കവിതയ്ക്കു ചേർത്ത കുറിപ്പിൽ അച്ഛൻ എഴുതുന്നു…

‘കൂട്ടുകൃഷി’ എഴുതിയതിനെത്തുടർന്ന് ഒരു സുഹൃൽസംഘം നാടകസെറ്റും ചുമന്ന് ഏറെക്കാലം നടക്കുകയുണ്ടായി, അവിസ്മരണീയങ്ങളായ പല രംഗങ്ങളും സൃഷ്ടിച്ചുകൊണ്ട്. പരസ്പരം പ്രേമബദ്ധരായ ഒരു കൂട്ടം കാമുകന്മാരെ സങ്കല്പിക്കാമെങ്കിൽ, അതാവും ആ സഹൃദയസംഘടന. കവികൾ, കാഥികന്മാർ, അധ്യാപകന്മാർ, രാഷ്ട്രീയക്കാർ — ഇങ്ങനെ പലവർഗ്ഗത്തിലും പെട്ടവർ. നാടകം കഴിഞ്ഞ് ഉറക്കമൊഴിച്ച് കനപ്പിച്ച കൺപോളകളോടെ ബസ്സും കാത്തിരുന്ന ഒരു പ്രഭാതത്തിന്റെ സ്വല്പം സ്വതന്ത്രമായ ഒരാവിഷ്‌കരണം.

തൊളളായിരത്തി അമ്പത്തൊന്നിലോ മറ്റോ ആണ് ഈ കവിതയെഴുതിയത്. എനിയ്ക്ക് ഏഴോ എട്ടോ വയസ്സു പ്രായം. പിന്നീട് നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ ഒന്നു രണ്ടു പ്രാവശ്യം കൂട്ടുകൃഷി എ.വി. ഹൈസ്‌കൂളിലെ ലോങ്ഹാളിൽ അരങ്ങേറിയത് ഓർമ്മയുണ്ട്. അച്ഛന്റെ നാടകം കണ്ടതിന്റെ ഏറ്റവും പഴയ ഓർമ്മ അതാണ്. അന്ന് ആയിഷയായി അഭിനയിച്ച ദാസേട്ടൻ (ഇ. ഹരിദാസ്) സ്റ്റേജിന്റെ പിന്നിലേയ്ക്ക് ഇറങ്ങുമ്പോൾ വീണു. അബൂബക്കറായി അഭിനയിച്ച പി.സി.മാമ (ഉറൂബ്), ‘അയ്യോ ന്റെ മോള് ബീണാ’ എന്നു പെട്ടെന്നു പ്രതികരിച്ചത് നാടകത്തിൽത്തന്നെയുള്ള സംഭാഷണമാണെന്ന് കാണികൾ കരുതി. ഇ. ഹരിദാസിനു ശേഷം സി. ഹരിദാസും വടക്കത്ത് ഭാസ്‌കരനും ആയിഷയായി വേഷമിട്ടിട്ടുണ്ട്. സുകുമാരനായി വേഷമിട്ട ഡേവിഡിന്റെ അകാലമരണത്തിനു ശേഷം അനുജൻ ജോർജ്ജാണ് ആ വേഷമണിഞ്ഞിരുന്നത്. അച്ഛനായിരുന്നു സ്ഥിരം പ്രോംപ്റ്റർ. അദ്ദേഹം കർട്ടനു പിന്നിൽ ഓരോ കഥാപാത്രവും നിൽക്കുന്നിടത്തേയ്ക്കു ഓടിച്ചെന്ന് അവർക്കു പറയാനുള്ള ഡയലോഗ് പറഞ്ഞുകൊടുക്കാറുള്ളത് ഞാൻ കണ്ടിട്ടുണ്ട്. (ഒരിക്കൽ പി.സി.മാമയ്ക്ക് അച്ഛൻ പ്രോംപ്റ്റ് ചെയ്യുന്നത് കേൾക്കാനില്ലായിരുന്നു. എന്താണ് പറയേണ്ടതെന്നറിയാതെ ഒരു നിമിഷം പകച്ചുനിന്ന ശേഷം അദ്ദേഹം പറഞ്ഞു. ‘പടച്ചോനെ എന്താ പറേണ്ടത്ന്ന് എനിക്കറീല്ല്യല്ലോ.’ പിന്നിൽ പ്രോംപ്റ്റ് ചെയ്യുന്ന നാടകകൃത്ത് തന്റെ നാടകത്തിലില്ലാത്ത സംഭാഷണം അബൂബക്കർ പറയുന്നതു കേട്ട് അമ്പരന്നെങ്കിലും ഉടൻ കാര്യം മനസ്സിലാക്കി പി.സി.മാമ ഇരിക്കുന്നിടത്തേയ്ക്ക് നീങ്ങി സംഭാഷണം പറഞ്ഞുകൊടുത്തു.) അച്ഛന്റെ മാത്രമല്ല ഉറൂബിന്റെയും എം. ഗോവിന്ദന്റെയും നാടകങ്ങൾ ഞങ്ങൾ അവതരിപ്പിച്ചു. അതിൽ ഉറൂബിന്റെ ‘തീകൊണ്ടു കളിക്കരുത്’, എം. ഗോവിന്ദന്റെ ‘നീ മനുഷ്യനെ കൊല്ലരുത്.’ എന്നീ നാടകങ്ങൾ പേരെടുത്തവയാണ്.

സ്‌കൂൾ വിട്ടാൽ വീട്ടിലെത്തി കുളിച്ച് ചായ കുടിച്ച് ഞങ്ങൾ കൃഷ്ണപ്പണിക്കർ വായനശാലയിലേയ്‌ക്കോടും. അവിടെ ഞങ്ങളെപ്പോലെ താല്പര്യമുള്ള ചെറുപ്പക്കാർ അച്ഛനേയും കുറുപ്പേട്ടനെയും കാത്തുനിൽക്കുന്നുണ്ടാവും. ഇ. രാമൻ മാസ്റ്റർ, പി. കൃഷ്ണവാരിയർ മാസ്റ്റർ, മാധവൻ മാസ്റ്റർ, ദേവസ്സി മാസ്റ്റർ, എൻ. പി. കുമാരൻ, പി.കെ. ഗോപാലമേനോൻ, വടക്കത്ത് ഭാസ്‌കരൻ, മിഷ്യൻ സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന വർഗ്ഗീസ് മാസ്റ്ററുടെ മക്കൾ. ചിലപ്പോൾ അച്ഛന്റെ സഹചാരിയായിരുന്ന നാരായണൻ വൈദ്യരും വരും. എത്തിയ ഉടനെ അച്ഛൻ പറയും. ‘രാമ്മാഷെ ഒരു ചായ വേണം.’ രാമൻ മാസ്റ്റർ അച്ഛന് മകനെപ്പോലെയാണ്. അച്ഛന്റെ ഏറ്റവും ഉറ്റ സുഹൃത്തും അച്ഛനെ അസൂയപ്പെടുത്തുമാറ് നല്ല കവിതകളെഴുതുകയും വളരെ ചെറുപ്പത്തിൽ അന്തരിക്കുകയും ചെയ്ത ഇ. നാരായണന്റെ അനുജനാണ് രാമൻ മാസ്റ്റർ. (ഇ. നാരായണന്റെ ‘ഇടയന്റെ നിക്ഷേപം’ എന്ന കവിതാസമാഹാരം മാത്രമെ അദ്ദേഹം ഓർമ്മയ്ക്കായി ബാക്കിവെച്ചിട്ടുള്ളൂ.) നിമിഷങ്ങൾക്കുള്ളിൽ എതിർവശത്തുള്ള ചായക്കടയിൽനിന്ന് എല്ലാവർക്കും ചായയെത്തും. കുറുപ്പേട്ടനുമെത്തിയാൽ അന്നന്നത്തെ മൂഡനുസരിച്ച് ഒന്നുകിൽ എ.വി.ഹൈസ്‌കൂളിലോ, മിഷ്യൻ സ്‌കൂളിലോ റിഹേഴ്‌സലിനായി പോകുന്നു. സംവിധായകരായ അച്ഛന്റെയും കുറുപ്പേട്ടന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് ഉയരാൻ അഭിനേതാക്കളായ ഞങ്ങൾ പാടുപെട്ട് റിഹേഴ്‌സൽ നടന്നുകൊണ്ടിരിക്കെ വീണ്ടും ചായ വരുന്നു. ഒറ്റയ്ക്കല്ല, ഒന്നുകിൽ പപ്പടവട, അല്ലെങ്കിൽ പരിപ്പുവടയുടെ അകമ്പടിയോടെ. സത്യം പറയട്ടെ, ഈ ചായയും ഒപ്പംവരുന്ന ‘കടി’യുമായിരുന്നു റിഹേഴ്‌സലുകളുടെ കാതലായ ചൈതന്യം.

ഈ തിരക്കിനിടയിലും മക്കളോടൊത്ത് കുറച്ചു സമയമെങ്കിലും ചെലവാക്കാൻ അച്ഛൻ ശ്രദ്ധിക്കാറുണ്ട്. അവധിദിനങ്ങളിലോ, അതിരാവിലെ മറ്റു പ്രാരാബ്ധങ്ങൾ അലട്ടാത്ത ദിവസങ്ങളിലോ അച്ഛൻ ഞങ്ങളോടൊപ്പം തോട്ടപ്പണിയ്ക്കു ചേരാറുണ്ട്. പറമ്പിന്റെ ഏതോ കാണാമൂലയിൽനിന്ന് ഞാൻ പറിച്ചെടുത്ത പാഴ്‌ചെടികൾ തോട്ടത്തിൽ നട്ടത് സാനുഭാവം വീക്ഷിച്ച്, ആരോഗ്യമുണ്ട് എന്ന ഒരേയോരു കാരണത്താൽ അതിൽനിന്ന് പൂവോ കായോ പ്രതീക്ഷിക്കുന്ന എന്നെ ‘ഓ വങ്കാ!’ എന്ന ഭാവത്തിൽ അച്ഛൻ നോക്കും. അന്നു ഞാൻ ‘മുള്ളൻചീര’ എന്ന കവിത വായിച്ചിട്ടില്ല. വായിച്ചിട്ടുണ്ടെങ്കിൽത്തന്നെ, ‘വിജയിക്ക മേല്ക്കുമേൽ ക്രൗര്യമേ, സംസ്‌കാര വിഭവത്തിലെന്നുടെ പൈതൃകം നീ’ എന്ന് പാടാനുള്ള അവസരം അച്ഛൻ തന്നില്ല. അദ്ദേഹം ആ ചെടികൾ പറിച്ചുകളയാറില്ല.

എതിർദിശയിൽ വ്യാപരിച്ചിരുന്ന രണ്ട് വ്യക്തികൾ അച്ഛന്റെ സ്‌നേഹിതന്മാരായി ഉണ്ടായിരുന്നു. ഒന്ന് യുക്തിവാദിയായ എം.സി. ജോസഫ്. മറ്റേത് പ്രഗത്ഭനായ ജ്യോതിഷി ശ്രീ ടി.വി. ശൂലപാണിവാരിയർ. എം.സി. ജോസഫ് ഒന്നിലധികം തവണ വീട്ടിൽ വന്ന് താമസിച്ചത് എനിക്കോർമ്മയുണ്ട്. ഒരിക്കൽ അദ്ദേഹം വെളിച്ചപ്പാടിന് എങ്ങിനെ കലി വരുന്നു എന്ന് അഭിനയിച്ചു കാണിച്ചത് ഞാനോർക്കുന്നു. എല്ലാം ശരിതന്നെ, പക്ഷെ അച്ഛന് യുക്തിവാദികളോട് അധികം യോജിക്കാൻ കഴിഞ്ഞിരുന്നില്ല. നമുക്കു ചുറ്റും കാണുന്ന പ്രതിഭാസങ്ങളെ നമുക്കു മനസ്സിലാവുന്നില്ല എന്നതുകൊണ്ട് മാത്രം അന്ധവിശ്വാസമായി തള്ളുന്നതിനോട് അച്ഛന് യോജിപ്പുണ്ടായിരുന്നില്ല. അതിന്റെ ഹേതു കണ്ടുപിടിക്കുകയാണ് വേണ്ടത്. ‘എനിക്ക് യുക്തി മനസ്സിലാവും, പക്ഷേ യുക്തിവാദം മനസ്സിലാവില്ല’ എന്ന് അച്ഛൻ പറയാറുണ്ട്. യുക്തിവാദം ഒരുതരം അന്ധവിശ്വാസമാണെന്നദ്ദേഹം പറയും. മറിച്ചാണ് ശ്രീ. ശൂലപാണിവാരിയർ. അദ്ദേഹത്തോട് സംസാരിക്കുക ഒരനുഭവമാണ്. ഞങ്ങളുടെ വാദങ്ങളെ അദ്ദേഹം ശ്രദ്ധയോടെ കേൾക്കും, പിന്നീട് സ്വന്തം മക്കളോടെന്നപോലെ വാത്സല്യത്തോടെ കാര്യകാരണങ്ങൾ പറഞ്ഞു തന്ന് ഞങ്ങളെ ബോധ്യപ്പെടുത്തും. ഒരുതരം അന്ധവിശ്വാസവുമില്ലാത്ത മനുഷ്യനാണ് ശ്രീ ശൂലപാണിവാരിയർ. ജ്യോതിഷം ഒരു ശാസ്ത്രമാണെന്നും അതിനെ ശരിക്കുള്ള വീക്ഷണത്തിൽ അപഗ്രഥിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിശ്വസിച്ചു. ഒട്ടുമുക്കാലും കടന്നുകഴിഞ്ഞ എന്റെ ജീവിതത്തിലേയ്ക്ക് ഞാൻ നോക്കുന്നു. ശ്രീ ശൂലപാണിവാരിയർ എഴുതിയ ജാതകം അമ്മയുടെ കയ്യിലിരിക്കെ ഞാൻ അതു കാണാതെതന്നെ, അറിയാതെ അതൊരു തിരക്കഥയായി എടുത്ത് എന്റെ ജീവിതം നയിക്കുകയാണ് ചെയ്തത്. മറിച്ചു പറയുകയാണെങ്കിൽ എന്റെ ജീവിതം ഉണ്ടായിട്ടുള്ളത് വാരരമ്മാവൻ പണ്ട് എഴുതിവച്ച ജാതകത്തിന്റെ അടിസ്ഥാനത്തിലാണെന്ന്. മുപ്പത്തിനാലാം വയസ്സിൽ എന്റെ ജിവിതത്തിൽ ഒരു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും ആ സമയത്ത് എന്നെ താങ്ങേണ്ടിവരുമെന്നും അച്ഛൻ എന്റെ ഏറ്റവും താഴെയുള്ള അനുജൻ അശോകനോട് പറഞ്ഞിരുന്നത്രെ. എല്ലാം സംഭവിച്ചുകഴിഞ്ഞ ശേഷമാണ് അശോകൻ എന്നോടതു പറയുന്നത്. അങ്ങിനെ ഒരു പ്രതിസന്ധി ശരിക്കുമുണ്ടായി. അതിനെപ്പറ്റി ഞാൻ മറ്റൊരിടത്ത് എഴുതിയിട്ടുണ്ട്. ‘ദിനോസറിന്റെ കുട്ടി’, ‘ഒരു വിശ്വാസി’ എന്നീ കഥകൾ ഈ അനുഭവങ്ങളെ ആസ്പദമാക്കിയാണ് എഴുതിയിട്ടുള്ളത്. ഈ രണ്ടു കഥകളും പ്രസിദ്ധീകരിച്ചത് കലാകൗമുദി വാരികയിലാണ്.

തിരക്കിനിടയിലും മക്കളിൽ ഓരോരുത്തരുടെയും കാര്യങ്ങൾ അന്വേഷിക്കാൻ അച്ഛൻ സമയം കണ്ടെത്തിയിരുന്നുവെന്നത് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അച്ഛൻ ഞങ്ങളുടെ കാര്യമൊന്നും ശ്രദ്ധിക്കാറില്ല എന്ന ധാരണയുണ്ടായിരുന്നു എനിക്ക്. പക്ഷേ മക്കളുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നു മാത്രമല്ല അവരുടെ കാര്യത്തിൽ വളരെയധികം മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നും ഞങ്ങൾക്കു പിന്നീട് മനസ്സിലായി. ഒരിക്കൽ തിരുനാവാ സർവ്വോദയമേളയ്ക്കു പോയതായിരുന്നു ഞാനും സതീശേട്ടനും. മേളയിൽ അച്ഛനുമുണ്ടായിരുന്നു. എന്തുകൊണ്ടോ പ്രസംഗം കഴിഞ്ഞപ്പോൾ അച്ഛൻ തിരിച്ചുപോയി. ഞങ്ങൾ രാമൻമാസ്റ്ററുടെയും മറ്റും ഒപ്പം എത്തിച്ചേരാമെന്ന് പറഞ്ഞു. രാമൻമാസ്റ്ററും വർഗ്ഗീസ് മാസ്റ്ററുടെ മക്കളായ ജോണും പോളും ഞങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കുകയും ചെയ്തു. രാത്രി മുഴുവൻ പരിപാടിയുണ്ടായിരുന്നു. രാത്രി ഒമ്പതു മണിയായപ്പോൾ ഞങ്ങൾ പോകുന്ന കാര്യം സൂചിപ്പിച്ചു. അപ്പോഴേയ്ക്ക് അവസാനത്തെ ബസ്സും പോയിരുന്നു. ഇനി കലാപരിപാടികൾ മുഴുവൻ കണ്ട് പോകാമെന്ന് അവർ സമാധാനിപ്പിച്ചു.

രാവിലെ ആദ്യത്തെ ബസ്സ് പിടിച്ച് വീട്ടിലെത്തിയപ്പോൾ അമ്മ പരിഭ്രമിച്ചുകൊണ്ട് ചോദിച്ചു. ‘എന്തേ ഇന്നലെത്തന്നെ വരാതിരുന്നത്?’ ഞങ്ങൾ കാര്യം പറഞ്ഞു. അമ്മ തുടർന്നു. ‘അച്ഛൻ ദേഷ്യം പിടിച്ച് ഇരിക്ക്യാണ്. രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്ക്യായിരുന്നു. വേഗം പോയി നിങ്ങള് വന്നൂന്ന് പറയൂ.’

അച്ഛൻ മുകളിൽ കസേലയിലിരിക്കുകയായിരുന്നു. രാമൻ മാസ്റ്ററും മറ്റും നിർബ്ബന്ധിച്ചതുകൊണ്ടാണ് ഞങ്ങൾ വരാതിരുന്നത് എന്ന ന്യായമൊന്നും വിലപ്പോയില്ല. ചെകിടത്ത് രണ്ടടി കിട്ടിയപ്പോഴേയ്ക്കും വേദനയും, ഉറക്കമൊഴിച്ചതിന്റെ ക്ഷീണവും കൂടി ഞാനവിടെ നിലത്തു കുഴഞ്ഞു വീണു. സതീശേട്ടനും അതേ സമ്മാനം കിട്ടിയിട്ടുണ്ടാകുമെന്ന അറിവ് എന്റെ വേദന ഒട്ടും കുറച്ചില്ല. വർഷങ്ങൾക്കു ശേഷം ഒരച്ഛനായപ്പോഴാണ് അന്ന് അദ്ദേഹം അനുഭവിച്ച മനക്ലേശം എന്താണെന്ന് എനിക്കു മനസ്സിലാവുന്നത്. അന്നു കിട്ടിയ ശിക്ഷ ഒട്ടും അധികമായിരുന്നില്ല. രാത്രി ഞങ്ങൾ ഊണുകഴിക്കുന്നിടത്ത് അച്ഛൻ വന്നിരിക്കാറുണ്ട്. ഞങ്ങൾ നിലത്തിരുന്നാണ് ഉണ്ണാറ്. ഓരോരുത്തരേയും അച്ഛൻ പ്രത്യേകം ശ്രദ്ധിക്കും. ഭക്ഷണം മതിയാകാത്ത എന്നെ നോക്കി അച്ഛൻ പറയും, ‘ജാനു എന്റെ ഭീമസേനന് മതിയായിട്ടില്ലാന്ന് തോന്നുണു, കുറച്ചുകൂടി ചോറു വിളമ്പിക്കൊടുക്കു.’ ചില ദിവസങ്ങളിൽ ഞങ്ങളുടെ ഊണു കഴിഞ്ഞാൽ അച്ഛന്റെ വക ഓരോ ഉരുളയും കിട്ടും.

അമ്മമ്മയുടെ എന്ത് ആഗ്രഹങ്ങളും ഒരു ആജ്ഞപോലെ എടുത്ത് നിറവേറ്റുന്നതിൽ അച്ഛൻ ഉത്സാഹം കാണിച്ചിരുന്നു. ഞങ്ങളുടെ വീട് തട്ടിട്ടതായിരുന്നെങ്കിലും ഓലമേഞ്ഞതായിരുന്നു. പുതിയ തൊഴുത്തുണ്ടാക്കിയപ്പോൾ മേഞ്ഞ ഓടിന്റെ ചുവപ്പുനിറം നോക്കി അമ്മമ്മ നെടുവീർപ്പിടും. വീട് ഓടുമേയുന്നതിനെപ്പറ്റി സൂചിപ്പിക്കും അതുമതി. ഒരു മാസത്തിനുള്ളിൽ കല്ലിറക്കുകയും കൽപ്പണിക്കാർ വന്ന് വീടിന്റെ മുകൾഭാഗം ഉയർത്താനുള്ള ജോലി തുടങ്ങുകയും ചെയ്യും. ഏതാനും മാസങ്ങൾക്കുള്ളിൽ വീട് ഉയർത്തി വീണ്ടുമൊരു തട്ടിട്ട് ഓടു മേഞ്ഞിരിക്കും. കല്യാണത്തിനുമുമ്പുള്ള ഏതാനും വർഷങ്ങൾ അച്ഛൻ പുത്തില്ലത്തായിരുന്നു താമസിച്ചിരുന്നത്. അക്കാലത്ത് അച്ഛന് വസൂരി വന്നപ്പോൾ അമ്മമ്മയാണ് ശുശ്രൂഷിച്ചിരുന്നത്.

ഞാൻ കല്യാണം കഴിഞ്ഞ് ദില്ലിയിലേയ്ക്കു പോയത് വിന്ററിന്റെ അവസാനത്തിലായിരുന്നു. വിന്റർ കഴിഞ്ഞതോടെ ചൂട് കൂടിവന്നു. ഞങ്ങൾ താമസിച്ചിരുന്നത് സൗത് എക്സ്റ്റൻഷനിൽ ഒരു ബർസാത്തി(കെട്ടിടത്തിന്റെ ടെറസ്സിലുള്ള മുറി)യിലായിരുന്നു. ലളിതയ്ക്ക് ചൂടു താങ്ങാനായില്ല. അതറിഞ്ഞപ്പോൾ ചൂടിനെ ചെറുക്കാൻ നല്ലതാണെന്ന് പറഞ്ഞ് അച്ഛൻ കുറെ കൂവപ്പൊടി കൊടുത്തയക്കുകയുണ്ടായി. അതുപോലെ അവളെ രണ്ടൂമാസത്തേയ്ക്ക് അടുക്കളയിൽ കയറ്റേണ്ടെന്നും ഹോട്ടലിൽനിന്ന് ഭക്ഷണം വരുത്തിയാൽ മതിയെന്നും എഴുതി. വല്ലാത്തൊരു അമ്മായച്ഛൻ! കൃഷ്ണൻനായരുടെ ഹോട്ടലിൽനിന്ന് വരുത്തിയ ഭക്ഷണം കഴിച്ച ആ രണ്ടു മാസങ്ങളാണ് അവളുടെ ജീവിതത്തിലെ സുവർണ്ണകാലമെന്ന് ലളിത ഇപ്പോഴും കരുതുന്നു.

അച്ഛന്റെ കവിതകൾ ഇടയ്ക്ക് ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യാറുണ്ടായിരുന്നു. ആദ്യമൊക്കെ വീട്ടിൽ റേഡിയോ ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങൾക്കതു കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടയ്ക്ക് ആരോ പറഞ്ഞു എ.വി. ഹൈസ്‌കൂളിൽ റേഡിയോ ഉണ്ട് ഹെഡ്മാസ്റ്റർ ശേഖരവാരിയരോട് പറഞ്ഞാൽ അദ്ദേഹം അവിടെ പോയി കേൾക്കാൻ അനുവദിക്കും എന്ന്. മറ്റുള്ളവരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമില്ലാതിരുന്ന അച്ഛൻ ആ സൗമനസ്യം വേണ്ടെന്നു വയ്ക്കുകയാണുണ്ടായത്. സ്‌കൂളിന്റെ മാനേജർ കൂടിയായിരുന്ന മാസ്റ്റർ രാത്രി എട്ടു മണിവരെ ജോലിയെടുക്കാറുള്ളതാണ്. പക്ഷേ ശേഖരവാരിയർ മാസ്റ്റർ ഒരിക്കൽ ഇതറിയാനിടവരികയും അച്ഛനെ നിർബ്ബന്ധിക്കുകയും ചെയ്തു. തനിക്ക് ഒരു വിധത്തിലും ശല്യമാവില്ലെന്നും, ഇനി അങ്ങിനെ എന്തെങ്കിലും ഭയമുണ്ടെങ്കിൽ അതു മാറ്റിത്തരാമെന്നും പറഞ്ഞ് ഒരു നീണ്ട വയർ ഉപയോഗിച്ച് അടുത്ത വിങ്ങിലെ വരാന്തയിലേയ്ക്ക് സ്പീക്കർ വച്ചുകൊടുക്കുകയും കസേലകളൊരുക്കുകയും ചെയ്തു. അവിടെ ഇരുന്ന് അച്ഛനും അമ്മയും വൈകുന്നേരം കവിത കേട്ടിരുന്നത് എനിക്കോർമ്മയുണ്ട്.

വീട്ടിൽ കവിതയുടെ അന്തരീക്ഷമുണ്ടാക്കാൻ പ്രധാനകാരണം അമ്മയായിരുന്നു. അച്ഛന്റെ കവിതകൾ നല്ല ഈണത്തിൽ ചൊല്ലുന്നതു കേട്ടാണ് ഞങ്ങൾ എഴുന്നേൽക്കാറ്. രാത്രിമുഴുവൻ ഇരുന്ന് അച്ഛൻ എഴുതിയ കവിതയായിരിക്കുമത്. അമ്മയുടെ നാവിലൂടെ തന്റെ സൃഷ്ടി പുറത്തുവരുന്നതു കേട്ടാലെ അച്ഛനു സ്വന്തം കവിതയെപ്പറ്റി വിശ്വാസം വരൂ. രാത്രി അച്ഛന് വേണ്ടപ്പൊഴൊക്കെ എഴുന്നേറ്റ് ചായയുണ്ടാക്കിക്കൊടുക്കുകയും അടുത്തിരുന്ന് എഴുതിയ വരികളെപ്പറ്റി അഭിപ്രായം പറയുകയും ചെയ്ത് അമ്മ നൽകിയിരുന്ന പ്രോത്സാഹനമായിരിക്കണം അച്ഛന്റെ വിജയരഹസ്യം. അച്ഛന്റെ ഒരു കവിത പിറന്നാൽ അടുത്തതു വരുന്നവരെ ആ കവിത എല്ലാവരുടെയും ചുണ്ടിലുണ്ടാവും. അമ്മയുടെ ചെറിയമ്മയുടെ (ലക്ഷ്മി വല്ല്യമ്മ — അമ്മയുടെ എച്ചുവേടത്തി. അമ്മ ചെറിയമ്മമാരെ ഏടത്തിയെന്നാണ് വിളിക്കാറ്) മക്കൾ നന്നായി അച്ഛന്റെ കവിതകൾ ആലപിച്ചിരുന്നു. ഒരു കാലത്ത് എ.വി.ഹൈസ്‌കൂളിൽ പഠിക്കാനായി അവർ പുത്തില്ലത്ത് താമസിച്ചിരുന്നു. അവരിൽ ദാസേട്ടൻ (ഇ. ഹരിദാസ്) പൊന്നാനി വിട്ടുപോകുന്നതുവരെ ‘കൂട്ടുകൃഷി’യിലെ സ്ഥിരം ആയിഷയായിരുന്നു. സുകുമാരനായി ഡേവിഡ്ഡും. അടുത്ത തലമുറയിൽ വടക്കത്ത് ഭാസ്‌കരനും ജോർജ്ജും, ആയിഷയുടെയും സുകുമാരന്റെയും വേഷമിട്ടു. സി. ഹരിദാസ്, എക്‌സ്. എം.പി.യും ഒരുകാലത്ത് ആയിഷയുടെ റോൾ എടുത്തവരിൽപ്പെടും. പലപ്പോഴും എനിക്ക് റോളില്ലെങ്കിൽക്കൂടി നാടകങ്ങളുടെ റിഹേഴ്‌സലുകൾക്ക് ഞാൻ പോകാറുണ്ട്. അച്ഛന്റെ സാമിപ്യത്തിന്ന് അങ്ങിനെ അവസരം സൃഷ്ടിക്കുകയായിരുന്നു ഞാൻ.

അച്ഛന് സാമ്പത്തികമായി വളരെയധികം പ്രശ്‌നങ്ങളുണ്ടായിരുന്നു. എട്ടു മക്കളെ പോറ്റിയുണ്ടാക്കുക എളുപ്പമുള്ള കാര്യമായിരുന്നില്ല. കുടുതൽ സമയം ജോലിയെടുക്കേണ്ടി വന്നു. ഒപ്പം തന്നെ കലാസമിതി പ്രവർത്തനങ്ങളും. അച്ഛൻ കോടതിയിൽ നിന്ന് വരുന്നതും കാത്ത് ഒരു പറ്റം സഹൃദയർ കൃഷ്ണപ്പണിക്കർ വായനശാലയുടെ വരാന്തയിൽ കാത്തിരിക്കുന്നുണ്ടാവും. അവരെ നിരാശരാക്കാൻ വയ്യ. നാടക റിഹേഴ്‌സലുകൾ ഉണ്ടാവും. അച്ഛന്റെ എല്ലാ നാടകങ്ങളും അവതരിപ്പിച്ചിരുന്നത് ഈ സുഹൃദ്‌സംഘമായിരുന്നു. പൊതുപ്രവർത്തനം പോക്കറ്റ് കാലിയാക്കുന്ന പരിപാടിയായിരുന്നു. ഓരോ സമ്മേളനവും നാടകോത്സവവും കഴിഞ്ഞാലും കുറേ നഷ്ടങ്ങളുണ്ടാവും. സഹപ്രവർത്തകരുടെ കാര്യവും തദൈവ. ഒരിക്കൽ എ.വി. ഹൈസ്‌കൂളിൽ വച്ച് ഒരു നാടകോത്സവം അരങ്ങേറി. ടിക്കറ്റുവച്ചായിരുന്നു പ്രവേശനം. അച്ഛന്റെ സ്വഭാവമറിയാമായിരുന്ന സ്‌നേഹിതൻ വള്ളത്തോൾ ബാലചന്ദ്രമേനോൻ മാസ്റ്റർ(എ.വി. ഹൈസ്‌കൂൾ) പണത്തിന്റെ കാര്യങ്ങൾ മുഴുവൻ ഏറ്റെടുത്തു. അദ്ദേഹം പണത്തിന്റെ കാര്യത്തിൽ വളരെ കണിശമുള്ള ആളായിരുന്നു. ഒരു പൈസ കിട്ടിയാലും ചെലവാക്കിയാലും കണക്കുവയ്ക്കും. നാടകത്തിനു തൊട്ടുമുമ്പ് അച്ഛന്റെ ഒരു മരുമകൻ കുറ്റിപ്പുറത്തുനിന്ന് വന്ന് നാടകം കാണണമെന്ന് ആവശ്യപ്പെട്ടു. അച്ഛൻ ഉടനെ പോക്കറ്റിൽനിന്ന് പണമെടുത്ത് മുമ്പിലിരിക്കുന്ന ബാലചന്ദ്രമേനോൻ മാസ്റ്ററുടെ കയ്യിൽ കൊടുത്ത് ടിക്കറ്റ് ആവശ്യപ്പെട്ടു. മാസ്റ്റർ ഒന്നും പറയാതെ ടിക്കറ്റ് മുറിച്ചുകൊടുക്കുകയും ചെയ്തു. മാസ്റ്റർക്ക് വേണമെങ്കിൽ പറയാമായിരുന്നു, സ്വന്തം ആളല്ലെ ടിക്കറ്റില്ലാതെ അകത്തു കയറി ഇരുന്നോട്ടെ എന്ന്. ഒരു തെറ്റ് കൂടുതൽ തെറ്റുകൾക്ക് കടന്നുവരാനുള്ള വാതിൽ തുറക്കുമെന്ന് അച്ഛനെപ്പോലെ നന്നായി അറിയാവുന്ന ധർമ്മിഷ്ഠനായ ബാലചന്ദ്രമേനോൻ മാസ്റ്റർ പണം വാങ്ങി ടിക്കറ്റു മുറിച്ചുകൊടുത്തു. നാടകോത്സവം കഴിഞ്ഞ ശേഷം അച്ഛൻ പറയുകയുണ്ടായി, കയ്യിൽനിന്ന് പണം നഷ്ടമാവാതെ ജീവിതത്തിൽ ആദ്യമായി ഒരു പരിപാടി നടത്തിയത് ബാലചന്ദ്രമേനോൻ മാസ്റ്റർ കാരണമാണെന്ന്.

അധാർമ്മികമായ ഒന്നും ചെയ്തുപോകരുത് എന്ന നിർബ്ബന്ധമുണ്ടായിരുന്നു അച്ഛന്. വളരെക്കാലം മുമ്പാണ്, ഒരിക്കൽ കോഴിക്കോട്ടുനിന്ന് തിരിച്ചുവരുമ്പോൾ പ്ലാറ്റുഫോമിൽ വണ്ടി പോകാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ സമയമില്ല. അന്ന് വളരെ കുറച്ചു വണ്ടികളെ ഉള്ളൂ. അടുത്ത വണ്ടിക്ക് കാത്തുനിന്നാൽ മണിക്കൂറുകൾതന്നെ പോകും. കുറ്റിപ്പുറത്ത് ഇറങ്ങി സ്റ്റേഷൻ മാസ്റ്ററോടൊ ടി.ടി.യാറിനോടൊ പറഞ്ഞ് യാത്രാക്കൂലി കൊടുക്കാമെന്നു കരുതി വണ്ടിയിൽ കയറി. അച്ഛന് നല്ല ഭയമുണ്ടായിരുന്നു. കുറ്റിപ്പുറത്തെത്തിയപ്പോൾ പ്ലാറ്റുഫോമിനു പുറത്തേയ്ക്കുള്ള വാതിലിന്നരികിൽ, യാത്രക്കാരുടെ തിരക്ക് കഴിയാൻ അച്ഛൻ കാത്തുനിന്നു. കുറ്റിപ്പുറത്തുകാരനായ അച്ഛന് ആ വാതിലിലൂടെയല്ലാതെ പുറത്തു കടക്കാനുള്ള വഴികൾ അറിഞ്ഞിരിക്കണം. അതു ശരിയല്ലല്ലോ. തിരക്കൊഴിഞ്ഞപ്പോൾ അദ്ദേഹം ടി.ടി.യാറിനെ സമീപിച്ചു പറഞ്ഞു. ‘നോക്കു ഞാൻ കോഴിക്കോട്ടുനിന്ന് വര്വാണ്. ടിക്കറ്റെടുത്തിട്ടില്ല.’ ടി.ടി.യാർ മറുപടിയൊന്നും പറഞ്ഞില്ല. അച്ഛൻ വീണ്ടും വീണ്ടും തന്റെ പ്രസ്താവന ആവർത്തിച്ചു. ടി.ടി.യാർ മറുപടിയൊന്നും പറയുന്നില്ല. നാലാമത്തെ തവണ അച്ഛനതു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ ടിക്കറ്റെടുത്തിട്ടില്ല ശരി, അതിനു ഞാനെന്തു വേണം? അങ്ങട്ട് പൊയ്ക്കൂടെ?’ അതും പറഞ്ഞ് ടി.ടി.യാർ പരിശോധന മതിയാക്കി ഓഫീസിലേയ്ക്കു നടന്നു. മുമ്പിൽ പ്രതിബന്ധമൊന്നുമില്ലാതെ ഒഴിഞ്ഞുകിടന്ന കൂറ്റൻ വാതിൽ അച്ഛനിൽ എന്തൊക്കെ വികാരങ്ങളാണുണ്ടാക്കിയിട്ടുണ്ടാവുക?

അച്ഛന്റെ മക്കളെല്ലാം അഞ്ചാം വയസ്സിൽ പൊന്നാനി ന്യൂ എൽ.പി. സ്‌കൂളിൽ ചേരുകയും അഞ്ചാം ക്ലാസ്സു കഴിഞ്ഞാൽ സ്വാഭാവികമായും തൊട്ടടുത്തുള്ള എ.വി. ഹൈസ്‌കൂളിൽ ചേർന്ന് പഠിത്തം തുടരുകയും ചെയ്തവരാണ്. ഇത് സതീശേട്ടൻതൊട്ട് ഉഷവരെ വളരെ കണിശമായി കൊണ്ടുനടന്നിട്ടുള്ളതാണ്. രാവിലെ സ്‌കൂളിൽ പോയി വൈകുന്നേരം തിരിച്ചെത്തുന്നതുവരെ അവർ ഗുരുനാഥന്മാരുടെ അടുത്ത് സുരക്ഷിതരാണെന്ന വിശ്വാസമുണ്ടായിരുന്നു അച്ഛന്. പകൽ മുഴുവൻ മനസ്സമാധാനത്തോടെ ഓഫീസിലിരുന്ന് ജോലിയെടുക്കാൻ ആ വിശ്വാസം അദ്ദേഹത്തെ സഹായിച്ചു. അച്ഛനമ്മമാർ കഴിഞ്ഞാൽ ഏറ്റവും അധികം ബഹുമാനിക്കേണ്ടതും സ്‌നേഹിക്കേണ്ടതും ഗുരുനാഥനെയാണെന്നദ്ദേഹം ഉപദേശിച്ചിരുന്നു. ഗുരുനാഥൻ അമ്മയെപ്പോലെയാണെന്ന് ‘ചൂരലിന്റെ മുമ്പിൽ’ എന്ന കവിതയിൽ അദ്ദേഹം പറയുന്നു.

‘ജിജ്ഞാസാപൂർണ്ണമാം മുഖങ്ങൾക്കെതിർനിന്നു
വിജ്ഞാനം വാരിക്കോരിക്കൊടുക്കാൻ കഴിയുമ്പോൾ
ചുരന്ന മുല ചോരിവായിൽച്ചേർത്തെല്ലാം മറ—
ന്നിരിക്കും പെറ്റമ്മയെ തോൽപ്പിപ്പൂ ഗുരുനാഥൻ.’

പെറ്റമ്മ കുഞ്ഞിന് മുലകൊടുക്കുന്നപോലെയാണ് ഗുരുനാഥൻ ശിഷ്യന്മാർക്ക് വിജ്ഞാനം കോരിക്കൊടുക്കുന്നത് എന്നാണ് അച്ഛൻ പറയുന്നത്. അതുകൊണ്ട് ഗുരുനാഥനെ ധിക്കരിക്കുന്ന ഒരു കാര്യവും അച്ഛൻ സഹിച്ചിരുന്നില്ല. എന്റെ കുറുമ്പിനെപ്പറ്റി പറഞ്ഞുവല്ലൊ. ഞാനൊരിക്കൽ എന്റെ അദ്ധ്യാപകന്റെ അടുത്ത് കുറുമ്പു കാട്ടി, ഒപ്പം ധിക്കാരവും. സിക്‌സ്ത് ഫോമിൽ ഞങ്ങൾ സാഹിത്യത്തിൽ താല്പര്യമുള്ള നാലഞ്ചു പേരാണ് ഏറ്റവും മുമ്പിലുള്ള ബഞ്ചിലിരുന്നത്. നന്നായി കവിതയെഴുതിയിരുന്ന എ.കെ. വേണുഗോപാൽ, സേതുമാധവൻ, ടി. ഗോപാലക്കുറുപ്പിന്റെ മകൻ രാജു, കെ. ബാലകൃഷ്ണൻ (അദ്ദേഹം ഇപ്പോൾ തൃശ്ശൂരിൽ ഡോക്ടറായി പ്രാക്ടീസു ചെയ്യുന്നു). ഞങ്ങൾ ക്ലാസ്സ് മാസികയിറക്കാറുണ്ട്. മാതൃഭൂമിയിൽ അക്കാലത്താണ് പിസിമ്മാവന്റെ (ഉറൂബ്) ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവൽ തുടർച്ചയായി വന്നിരുന്നത്. ഓരോ ആഴ്ചയും വരുന്ന അദ്ധ്യായങ്ങൾ ഞങ്ങൾ താല്പര്യത്തോടെ വായിക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്യും. ഇംഗ്ലീഷ് ക്ലാസ്സെടുക്കുന്ന പി. കൃഷ്ണവാരിയർ മാസ്റ്റർ (അദ്ദേഹം ഇപ്പോൾ ഇടശ്ശേരി സ്മാരകസമിതിയുടെ സെക്രട്ടരിയാണ്) ഞങ്ങളുടെ സംസാരം കണ്ടുപിടിച്ചു, അതു നിർത്താൻ ആവശ്യപ്പെട്ടു. ഒന്നു രണ്ടു താക്കീതുകൾകൊണ്ട് ഫലമുണ്ടായില്ലെന്നു കണ്ട മാസ്റ്റർ സംസാരത്തിന്റെ ഉറവിടം ഞാനാണെന്നു മനസ്സിലാക്കി എന്നോട് മറ്റൊരു സീറ്റിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു. അതാകട്ടെ പെൺകുട്ടികളുടെ ബെഞ്ചുകളുടെ തൊട്ടടുത്തായിരുന്നു. ഞാനത് ഇഷ്ടപ്പെട്ടില്ല. എനിക്ക് അന്നും ഇന്നും പെൺകുട്ടികളുടെ അടുത്തിരിക്കുന്നത് ഇഷ്ടമായിരുന്നില്ല. (നിങ്ങൾ വിശ്വസിച്ചാലും ശരി, ഇല്ലെങ്കിലും ശരി.) അപ്പോഴാണ് ഞാൻ കുറുമ്പു കാണിക്കാൻ തുടങ്ങിയത്. മാസ്റ്റർ ക്ലാസ്സിലേയ്ക്കു കടന്നാൽ മാത്രം ഞാൻ ആദ്യമിരുന്ന സീറ്റിൽനിന്ന് എഴുന്നേറ്റ് പുസ്തകങ്ങളുമായി പുതിയ സീറ്റിലേയ്ക്ക് പോകും. ശരിക്കും മാസ്റ്ററെ ധിക്കരിക്കൽ തന്നെയായിരുന്നു എന്റെ ഉദ്ദേശ്യം. ഒന്നു രണ്ടു ദിവസം മാസ്റ്റർ അതു സഹിച്ചു, പിന്നെയും ഞാനതു തുടർന്നപ്പോൾ എന്നെ ക്ലാസ്സിൽനിന്നു പുറത്താക്കി. അച്ഛനെ വിളിച്ചുകൊണ്ടു വന്നിട്ടു ക്ലാസ്സിൽ കയറിയാൽ മതിയെന്നും പറഞ്ഞു. ഞാൻ വിഷമത്തിലായി. അച്ഛനോട് പറയാതിരിക്കാൻ വയ്യാത്തൊരവസ്ഥ. ഞാൻ കാര്യങ്ങൾ മുഴുവൻ അച്ഛനോട് പറഞ്ഞു. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. മുഴുവൻ കേട്ടശേഷം അച്ഛൻ പറഞ്ഞു. ‘നീ ചെയ്തത് തെറ്റുതന്നെയാണ്. എന്തു വിഷയത്തെപ്പറ്റിയാലും ശരി, അദ്ധ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ സംസാരിക്കുന്നത് കുറ്റകരമാണ്. അതിനു ശേഷം നീ അദ്ദേഹത്തെ ധിക്കരിച്ചതാകട്ടെ പൊറുക്കാനാവാത്ത അപരാധവും. നീ രാവിലെത്തന്നെ പോയി മാസ്റ്ററെ കണ്ട് മാപ്പു പറയണം, ഇനി ഈ തെറ്റ് ആവർത്തിക്കില്ലെന്നു ഉറപ്പു കൊടുക്കണം.’ ഞാൻ അങ്ങിനെ ചെയ്തു, കൃഷ്ണവാരിയർ മാസ്റ്റർ സുമനസ്സോടെ എനിക്കു മാപ്പു തരികയും ചെയ്തു, ഒരു കറയും ബാക്കിവയ്ക്കാതെത്തന്നെ. സ്‌കൂളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്നദ്ധ്യാപകരിൽ ഒരാളായി മാസ്റ്റർ തുടരുകയും ചെയ്തു.

കൃഷ്ണവാരിയർ മാസ്റ്റർ അച്ഛന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവസാന കാലത്തു പ്രത്യേകിച്ചും സന്തതസഹചാരിയെന്നു വേണമെങ്കിൽ പറയാം. ഇപ്പോൾ അദ്ദേഹം ‘ഇടശ്ശേരി’യെപ്പറ്റി വാതോരാതെ സംസാരിക്കുന്നതു കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട്, എനിക്ക് അച്ഛനെപ്പറ്റി എത്ര കുറച്ചേ അറിയൂ. അച്ഛന്റെ ഒപ്പം എന്നേക്കാൾ കൂടുതൽ സമയം ചെലവാക്കാനുള്ള ഭാഗ്യം കിട്ടിയവരോടൊക്കെ, പതിനേഴാം വയസ്സിൽ അച്ഛനെ വേർപിരിഞ്ഞ് നാടു വിടേണ്ടി വന്ന എനിക്ക് കലശലായ അസൂയയുണ്ടാവുന്നു.

കൃഷ്ണപ്പണിക്കർ വായനശാലയിലും ഞങ്ങളുടെ തറവാടായ പുത്തില്ലത്തും നടന്നിരുന്ന സാഹിത്യസല്ലാപത്തിൽ പങ്കെടുത്തിരുന്നത് കുട്ടികൃഷ്ണമാരാര്, ഉറൂബ്, ഇ. നാരായണൻ, അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ, പി. നാരായണൻ വൈദ്യർ, ടി.വി. ശൂലപാണിവാരിയർ, ഇ. കുമാരൻ തുടങ്ങിയവരായിരുന്നു. പൊന്നാനിക്കളരി എന്നറിയപ്പെട്ടിരുന്ന ഈ സാഹിത്യസദസ്സിൽ ഒരു സാഹിത്യവിദ്യാർത്ഥിനിയും താല്പര്യത്തോടെ എല്ലാം ശ്രദ്ധിച്ചുകൊണ്ട് ഒപ്പമുണ്ടായിരുന്നു.

ഇടക്കണ്ടി തറവാട്ടിലെ രാഘവൻ നായരാണ് താമസിക്കാൻ സ്ഥലമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഇടശ്ശേരിയെ പുത്തില്ലത്തേയ്ക്ക് കൊണ്ടുവന്നത് — മരുമകൾ ജാനകിയ്ക്ക് ട്യൂഷനു വേണ്ടിയായിരുന്നു. (ബോധപൂർവ്വം യാതൊന്നും പഠിച്ചില്ല. വ്യവസായശീലം ഉണ്ടായിരു ന്നില്ല. ഇത്രത്തോളമായ സ്ഥിതിക്ക് കുറച്ചു വ്യാകരണം പഠിച്ചാൽ ക്കൊള്ളാമെന്നുണ്ടാ യിരുന്നു. പക്ഷേ, ചൊല്ലിത്തരാനുള്ള ഒരു ഗുരുവിനെയല്ല കിട്ടിയത്, ചൊല്ലിക്കൊടുക്കാനുള്ള ഒരു ശിഷ്യയെയാണ് — നന്നായി. അതിന്നുവേണ്ടിയെങ്കിലും ഏതാനും പാഠങ്ങൾ മനസ്സിരുത്തി വായിക്കുവാൻ തരമായി. — ‘കവിത എന്റെ ജീവിതത്തിൽ — ഇടശ്ശേരി.’)

‘ഗുരുശിഷ്യകളായീ തെല്ലിട, ഞാനെന്മുന്നി—
ലിരുന്നു വായിച്ചു നീ ‘രാജാധിരാജൻ’ തൻ ഗ്രന്ഥം.
എന്തൊക്കെപ്പഠിപ്പിച്ചെന്നെന്നുള്ളിൽ വരുന്നീലി—
ന്നെങ്കിലും ചിരിച്ചു പോകുന്നു ഞാനൊന്നോർക്കുമ്പോൾ
ഇടയ്ക്കു പരസ്പരം നാം ‘തൊട്ടു തലയിൽ വെ—
ച്ചിടു’വാനിടയാംമട്ടറിയാതറിയാതെ
കാലുകൾ മുട്ടിപ്പോമ്മാറത്രയും വീതികുറ—
വേലുമമ്മരമേശ; എങ്ങുപോയതു പിന്നെ?’

(അശോകമഞ്ജരി)

ഈ ശിഷ്യയാകട്ടെ ഇഷ്ടപ്പെട്ട കവിതകളെല്ലാം അച്ചടികോപ്പി കയ്യിലുണ്ടെങ്കിലും ഒരു നോട്ടുപുസ്തകത്തിൽ പകർത്തിവെയ്ക്കാൻമാത്രം കവിതാഭ്രാന്തുള്ളവളും.

‘കവിത എനിക്ക് എന്റേതായ ഒരു കുടുംബത്തെയും ഉണ്ടാക്കിത്തന്നു. ശങ്കരാചാര്യ രുടെ കീർത്തനങ്ങൾ മുതൽ പുഷ്പബാണവിലാസത്തിന് ഞാൻ കുത്തിക്കുറിച്ചിട്ടി രുന്ന പരിഭാഷ വരെയുള്ള നിരവധി കൃതികൾ പദ്യരൂപത്തിലാണെന്നുള്ള ഒരേ കാരണംകൊണ്ട് ഒരേ നോട്ടുപുസ്തകത്തിൽ പകർത്തുവെയ്ക്കാൻ മാത്രം കവിതക്കമ്പവും വിഡ്ഢിത്തവുമായി ഒരു വധുവിനെ എനിക്കു വേണ്ടിത്തന്നെയാ വണം ബ്രഹ്മാവു കരുതിവെച്ചിരുന്നത്.’

കുമാരനാശാന്റെ കാവ്യങ്ങളെല്ലാം തന്നെ ഇങ്ങിനെ നോട്ടുപുസ്തകത്തിൽ എഴുതിവച്ചത് വീട്ടിലുണ്ട്. രാഘവമ്മാമ കാൻസർ പിടിച്ച് അവശനായി പൊന്നാനി ജനറൽ ആശുപത്രിയിൽ കിടക്കുമ്പോൾ അച്ഛനാണ് പരിചരിച്ചിരുന്നത്. അച്ഛൻ നെഞ്ഞിൽ തലോടിക്കൊടുക്കുമ്പോൾ വേദന മാറുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്. ഞങ്ങൾക്ക് ഓർമ്മവെച്ചു തുടങ്ങിയപ്പോഴേയ്ക്ക് പൊന്നാനിക്കളരി എന്നറിയപ്പെട്ടിരുന്ന സാഹിത്യസദസ്സ് നേർത്ത് ഇല്ലാതായിരുന്നു. കുട്ടികൃഷ്ണമാരാരും ഉറൂബും അക്കിത്തവും കടവനാടനും ജോലിയായി കോഴിക്കോട്ടു പോയി. കവിയായ ഇ. നാരായണനും ചെറുകഥാകൃത്തായ ഇ. കുമാരനും ചെറുപ്പത്തിലേ മരിച്ചു. അച്ഛന് വളരെ ഏകാന്തത തോന്നിയിട്ടുണ്ടാകണം. അതിൽനിന്ന് അല്പം ആശ്വാസം ലഭിച്ചിരുന്നത് കലാസമിതി പ്രവർത്തനങ്ങൾ കൊണ്ടായിരിക്കണം.

പുത്തില്ലത്ത് ഒരു കാലത്ത് ധാരാളം അംഗങ്ങളുള്ള കൂട്ടുകുടുംബമായിരുന്നു. സ്വാഭാവികമായും ഇടയ്ക്ക് അപസ്വരങ്ങൾ ഉയരും. അത് വഴക്കായി മാറും, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഇടയിൽ. അച്ഛൻ വൈകുന്നേരം കോടതിയിൽനിന്ന് വന്നാൽ പല ദിവസങ്ങളിലും അവരെ മേശക്കു ചുറ്റും ഇരുത്തി സംസാരിച്ച് വഴക്കു തീർക്കാറുണ്ട്. നല്ലൊരു നീതിമാനായിരുന്നതുകൊണ്ട് അച്ഛന്റെ മാദ്ധ്യസ്ഥ്യം വീട്ടിലെന്നല്ല നാട്ടിൽത്തന്നെ പരക്കെ സ്വീകാര്യമായിരുന്നു. അതുപോലെ ശരിയായിട്ടുള്ള കാര്യങ്ങളേ ചെയ്യാൻ പാടു എന്ന നിർബ്ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. തല്ക്കാലത്തേയ്ക്കുള്ള ലാഭമല്ല സ്ഥിരമായിട്ടുള്ള നൈതികതയാണ് അദ്ദേഹത്തിന് അഭികാമ്യം. ഒരിക്കൽ ഞങ്ങളുടെ ഒരു ബന്ധു ജോലിയെടുത്തിരുന്ന സ്‌കൂളിൽനിന്ന് ഒരു ടിൻ പാൽപ്പൊടി വീട്ടാവശ്യത്തിനായി എടുത്തു കൊണ്ടുവന്നു. സ്‌കൂളിൽ അമേരിക്കക്കാർ പാവപ്പെട്ട കുട്ടികൾക്കുവേണ്ടി സൗജന്യമായി വിതരണം ചെയ്തിരുന്ന പാലാണത്. അത് എടുത്തുകൊണ്ടുവരുന്നത് മോഷണത്തിനു തുല്യമാണെന്നും അത് പിറ്റെ ദിവസം തന്നെ തിരിച്ചുകൊടുക്കണമെന്നും അച്ഛൻ നിർദ്ദേശിച്ചു. സ്‌കൂളുകളിൽ ഇതു സാധാരണ നടക്കുന്ന കാര്യമായതിനാൽ ബന്ധുവിനതിൽ അപാകതയൊന്നും തോന്നിയില്ല. അച്ഛൻ കുറേ നേരം ശരിതെറ്റുകളെപ്പറ്റി പറഞ്ഞുകൊടുത്ത് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി.

അച്ഛൻ ഇടയ്ക്കിടക്ക് പുത്തില്ലത്തുനിന്ന് അമ്മയെയും മക്കളെയും കൂട്ടി മാറിത്താമസിക്കാറുണ്ടായിരുന്നു. പിന്നീട് കൂട്ടുകുടുംബം ഭാഗംവെച്ച് പിരിഞ്ഞു. ഞങ്ങൾ മാത്രമായി ആ വീട്ടിൽ. ഒരിക്കൽ അനുജത്തി ഗിരിജയ്ക്കു പെൻസിൽ വാങ്ങാൻ തന്ന അരയണ ഞാൻ പോക്കറ്റിലിട്ടു മറന്നു. വീട്ടിൽ എത്തിയ ഉടനെ ട്രൗസറഴിച്ച് തിരുമ്പാൻ ഇട്ടതുകൊണ്ട് ആ പണം എവിടെയാണെന്നു മറന്നിരുന്നു. അച്ഛൻ ചോദിച്ചപ്പോൾ പെൻസിൽ വാങ്ങാൻ മറന്നുവെന്നു പറഞ്ഞു, പക്ഷെ പണമെവിടെയാണെന്ന് പറയാൻ എനിയ്ക്കു പറ്റിയതുമില്ല. ഞാൻ ആ പണമെടുത്ത് എന്തോ വാങ്ങിത്തിന്ന് അച്ഛനോട് നുണ പറയുകയാണെന്നു കരുതി അച്ഛൻ എന്നെ വല്ലാതെ ശിക്ഷിച്ചു. അടിയുടെ വേദനയും ചെയ്യാത്തൊരു കുറ്റത്തിനാണ് ശിക്ഷിക്കപ്പെടുന്നത് എന്നതിലുള്ള രോഷവും സഹിക്കവയ്യാതായപ്പോൾ ഞാനൊരു നുണ പറഞ്ഞു. ‘ആ പണം കൊണ്ട് ഞാൻ മിട്ടായി വാങ്ങിത്തിന്നു.’ അതോടെ അച്ഛൻ അടി നിർത്തി. ആ അരയണ പിറ്റേന്ന് ട്രൗസർ തിരുമ്പുമ്പോൾ അമ്മയ്ക്ക് പോക്കറ്റിൽ നിന്ന് കിട്ടി. ആ സംഭവം കുറെക്കാലം എന്റെ മനസ്സിൽ കിടന്നു. സത്യം പറഞ്ഞതിന് കടുത്ത ശിക്ഷ ലഭിച്ച് അതിൽനിന്ന് രക്ഷ കിട്ടുവാൻ ചെയ്യാത്ത കുറ്റം ചെയ്തുവെന്ന് നുണ പറയേണ്ടി വന്നത് ഒരു വിരോധാഭാസമായി എനിയ്ക്കു തോന്നി. അപൂർവ്വമായെ അച്ഛൻ അടിച്ചിട്ടുള്ളു. ശിക്ഷിച്ചാൽ അന്ന് വൈകുന്നേരം എന്തെങ്കിലും തിന്നാൻ വാങ്ങിക്കൊണ്ടുവരാറുണ്ട്. അത് എല്ലാവരും, എന്നെ ഒറ്റിക്കൊടുത്ത അനുജത്തിയടക്കം തിന്നുന്നത് അത്ര സുഖമുള്ള ഏർപ്പാടായിരുന്നില്ല. എന്തു ചെയ്യാം.

അച്ഛൻ എന്നോട് സാഹിത്യത്തെപ്പറ്റി സംസാരിക്കുന്നത് അപൂർവ്വമായതിനു കാരണം ഒരുപക്ഷേ ഞാൻ വളരെ ചെറുപ്പത്തിൽ, സാഹിത്യം സംസാരിക്കാൻ മാത്രം വളരുന്നതിനുമുമ്പ് നാടുവിട്ടതുകൊണ്ടായിരിക്കണം. ഞാൻ കൊല്ലത്തിലൊരിക്കൽ വരുമ്പോൾ അച്ഛൻ എന്റെ അനുജന്മാരുമായി സാഹിത്യത്തെപ്പറ്റി സംസാരിക്കുന്നത് കേൾക്കാറുണ്ട്. ഒരിക്കൽ കോഴിക്കോട് ദേവഗിരി കോളേജിൽ പഠിച്ചിരുന്ന അനുജൻ ഉണ്ണി വന്നപ്പോൾ എൻ.എൻ. കക്കാടിന്റെ ‘ലോറിക്കടിയിൽപ്പെട്ടു ചതഞ്ഞ തവളകളെപ്പോൽ നീങ്ങുന്നു നിമിഷങ്ങൾ’ എന്ന വരിയുദ്ധരിച്ച് ആധുനിക കവിതയെപ്പറ്റി ചർച്ച നടത്തുന്നത് കേട്ടിട്ടുണ്ട്. അച്ഛന്റെ നാടകങ്ങളിൽ പലതിലും പങ്കെടുക്കാൻ എനിയ്ക്ക് അവസരം തന്നു എന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ സാഹിത്യം ഞങ്ങളിൽനിന്ന് വളരെ ഉയർന്ന നിലയിൽ, ഞങ്ങൾക്ക് അപ്രാപ്യമായി നിലകൊണ്ടു. ഒരു കവിത ജനിച്ചാലുടൻ അമ്മയെ കേൾപ്പിയ്ക്കാറുള്ള അച്ഛന്റെ ഈ നിലപാടുകൊണ്ട് ഞങ്ങൾക്ക് വളരെ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. വലുതായപ്പോൾ എനിയ്ക്കു മനസ്സിലായി ഒരു പരിധിവരെ അത് ഞങ്ങളുടെ പരിമിതി കാരണമാണെന്ന്. അച്ഛന്റെ കവിതകളെപ്പറ്റി സംസാരിക്കാനുള്ള നിലവാരത്തിൽ ഞങ്ങൾ എത്തിയിരുന്നില്ല. സാഹിത്യത്തെപ്പറ്റിയുള്ള അറിവിൽ അമ്മയുടെ നാലയലത്തുപോലും മക്കൾ നിന്നിരുന്നില്ല. കുട്ടികൃഷ്ണമാരാര്, ഉറൂബ്, അക്കിത്തം, എം. ഗോവിന്ദൻ, അന്ന് വിവാഹത്തെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്ത ഇടശ്ശേരി തുടങ്ങിയ മഹാരഥന്മാരുടെ സംസാരം ഇരുപതാം വയസ്സിൽ കേട്ടാസ്വദിക്കാനും ഇടയ്ക്ക് അവരുടെ ഉയർന്ന നിലവാരത്തിലുള്ള നർമ്മസംഭാഷണങ്ങളിൽ പങ്കുചേരാനും കഴിവുമുണ്ടായിരുന്ന അമ്മ എനിയ്ക്ക് എന്നും അസൂയയുണ്ടാക്കിയിരുന്നു. അച്ഛന്റെ വിവാഹം കഴിഞ്ഞത് തൊള്ളായിരത്തി മുപ്പത്തെട്ടിലാണ്. വിവാഹത്തിനു ശേഷം സ്വന്തം സാഹിത്യശ്രമങ്ങൾ ഉപേക്ഷിക്കുകയാണ് അമ്മ ചെയ്തത്. അതിനെപ്പറ്റി പിന്നീട് വിശദമായി എഴുതാം.

സാഹിത്യത്തെപ്പറ്റി സംസാരിച്ചില്ലെങ്കിലും മറ്റു പല വിഷയങ്ങളെപ്പറ്റിയും അച്ഛൻ സംസാരിക്കാറുണ്ട്. പ്രാധാനമായും ശാസ്ത്രവിഷയങ്ങളെപ്പറ്റി. വളരെ ചെറുപ്പംതൊട്ടേ ഞങ്ങൾ കുട്ടികളെല്ലാവരും, അച്ഛന്റെ ഒഴിവുസമയങ്ങളിൽ ചുറ്റും കൂടുകയും എന്തെങ്കിലും സംശയം ചോദിക്കുകയും ചെയ്തിരുന്നു. അതിന്റെ മറുപടി ഒരു വലിയ ചർച്ചയിലേയ്ക്കു വഴുതിവീഴും. രാത്രി ഊണു കഴിഞ്ഞ് മുറ്റത്തിരുന്ന് നക്ഷത്രാവൃതമായ ആകാശത്തേയ്ക്കു നോക്കി പ്രപഞ്ചസൗന്ദര്യമാസ്വദിക്കുന്ന ഞങ്ങൾക്ക് ആ സൗന്ദര്യത്തിനു പിന്നിൽ നടക്കുന്ന ഭീകരമായ പ്രക്രിയകൾ പറഞ്ഞു തന്നിരുന്നു അദ്ദേഹം. സൃഷ്ടിയുടെ ഉദ്ഭവം ഗോപ്യമാണെങ്കിലും മനുഷ്യൻ അതിൽ പഴുതുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കയാണെന്ന് പറയും. ബിഗ് ബാങ്ങിനെപ്പറ്റി പറഞ്ഞുതന്നത് അച്ഛനായിരുന്നു. കോടാനകോടി ഗ്യാലക്‌സികളുണ്ടെന്നും ഒരോ ഗ്യാലക്‌സിയിലും കോടാനകോടി നക്ഷത്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞുതന്നു. ഞങ്ങൾ കുട്ടികൾ ശ്വാസം വിടാതെ ഒരു യക്ഷിക്കഥ കേൾക്കുന്നപോലെ അതെല്ലാം ശ്രദ്ധിച്ചുകേൾക്കും. പ്രപഞ്ചം ‘ആലീസ് ഇൻ വണ്ടർലാന്റി’ലെ ചെഷയർ പൂച്ചയുടെ ചിരിപോലെയാണെന്ന് സി.ഇ.എം. ജോഡ് എന്ന ചിന്തകൻ എഴുതിയിട്ടുള്ളതിനെപ്പറ്റി പറയും. അച്ഛന്റെ ഷെൽഫിൽനിന്ന് പിന്നീട് ഞാനാ പുസ്തകം എടുത്തു വായിച്ചിട്ടുണ്ട്. പ്രപഞ്ചത്തിൽ ഇന്നു കാണുന്ന നക്ഷത്രങ്ങളൊന്നും അവ നിൽക്കുന്ന സ്ഥാനത്തല്ല നിൽക്കുന്നതെന്നും പലതും നശിച്ചു പോയിട്ടുതന്നെയുണ്ടാകുമെന്നും, അവയിൽനിന്നുള്ള അവസാനത്തെ രശ്മികൾ കൂടി കോടികോടി വർഷങ്ങൾ യാത്രചെയ്ത് ഭൂമിയിൽ എത്തുന്നതുവരെ മാത്രമെ നമുക്കവയെ കാണാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞുതന്നു. ഈ പ്രപഞ്ചംതന്നെ ചിലപ്പോൾ ഇല്ലാതായിട്ടുണ്ടാകുമെന്നും നാമിപ്പോൾ കാണുന്നത് ആലീസിന്റെ ചെഷയർ പൂച്ച ഇട്ടുപോയ ചിരിപോലെത്തന്നെ പ്രപഞ്ചമിട്ടുപോയ രശ്മികൾ മാത്രമാണെന്നുമുള്ള ജോഡിന്റെ സങ്കല്പം അച്ഛന് ഇഷ്ടമായിരുന്നു. ഇതു ഞാൻ എന്റെ ‘ഷ്രോഡിങറുടെ പൂച്ച’ (‘ദൂരെ ഒരു നഗരത്തിൽ’ എന്ന കഥാസമാഹാരത്തിൽ) എന്ന കഥയിൽ ഉപയോഗിച്ചിട്ടുണ്ട്. എന്റെ ശാസ്ത്രത്വരയെ ഉണർത്തിയതും വളർത്തിക്കൊണ്ടുവന്നതും ഈ ചർച്ചകളായിരുന്നു. അച്ഛന്റെ ബുദ്ധി അപാരമായിരുന്നു. കണക്ക് വെറും കുട്ടിക്കളി മാത്രം. ഇവ രണ്ടും പക്ഷെ ഹെക്ടറുകളുടെയും ലിങ്ക് ചെയ്‌നിന്റെ കണ്ണികളുടെയും ഇടയിൽ ഒടുങ്ങേണ്ടി വന്നത് ഒരു വലിയ നഷ്ടമായി എനിക്കു തോന്നാറുണ്ട്. ഒരുപക്ഷെ അച്ഛന്റെ സാഹിത്യത്തിന് ഇവ രണ്ടും മുതൽക്കൂട്ടായിട്ടുണ്ടാകണം. എവിടെയെങ്കിലും ഒരു സമീകരണാവസ്ഥ നിലനിൽക്കുന്നുണ്ടാവില്ലെ?

ഇന്ന് മാധ്യമങ്ങളുടെ കുത്തൊഴുക്ക്, ആധുനിക ശാസത്രമടക്കം മനുഷ്യരാശിയുടെ അറിവുമുഴുവൻ നമ്മുടെ സ്വീകരണമുറിയിൽ എത്തിക്കുന്നുണ്ട്. പക്ഷെ നാല്പതുകളിലും അമ്പതുകളിലും വിവരസാങ്കേതിക വിദ്യ പിറക്കാനിരിക്കുന്നതേയുള്ളു. നല്ല ശാസ്ത്രഗ്രന്ഥങ്ങൾ കിട്ടുന്ന ഗ്രന്ഥശാലകൾ ആ പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല. അക്കാലത്ത് തികച്ചും ഗ്രാമീണനായ അച്ഛൻ ശാസ്ത്രത്തിന്റെ പുതുപുത്തൻ ആശയങ്ങളുമായി അപ്പപ്പോൾ പരിചയപ്പെടുന്നത് അദ്ഭുതമുണ്ടാക്കുന്നു. പൊന്നാനി പോലുള്ള ഒരു നാട്ടിൻപുറത്ത് തളച്ചിട്ട ആ മനുഷ്യന് ആധുനികതയുടെ ആന്ദോലനങ്ങളെ പിടിച്ചെടുക്കാനുള്ള സ്പർശിനികളുണ്ടായിരിക്കണം.

ശാസ്ത്രത്തോട് ഇത്ര അടുത്ത ആ മനുഷ്യന്റെ ദൈവവിശ്വാസമെന്തായിരുന്നു? അമ്പലങ്ങളിൽ പോയിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവർക്കു വേണ്ടിയായിരിക്കണം. അച്ഛൻ ഞങ്ങളോട് ഒരിക്കലും പ്രാർത്ഥിക്കാനായി അമ്പലത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ദീപാരാധന സമയത്ത് അമ്പലനടയിലുണ്ടാകുന്ന അന്തരീക്ഷം മനസ്സിനെ ശുദ്ധീകരിക്കാൻ ഉതകുമെന്ന് പറയാറുണ്ട്. അദ്ദേഹം വിശ്വസിച്ചിരുന്നത് നമ്മുടെ ജീവിതത്തിൽ വിധിയ്ക്കുള്ള അനിഷേധ്യമായ സ്വാധീനമായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങളിൽനിന്ന് പഠിച്ചതായിരിക്കണം അത്. പക്ഷെ ജീവിതം വിധിയ്ക്കു വിട്ടുകൊടുക്കാതെ അവനവൻ ഉണ്ടാക്കേണ്ടതാണെന്നും അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ കർമ്മങ്ങളെല്ലാം ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇത് അച്ഛനിൽ ഉൾക്കൊള്ളുന്ന വൈരുദ്ധ്യമായിട്ടാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. ഒരുപക്ഷെ അച്ഛന്റെ കവിതകൾ പോലെ വിശ്വാസപ്രമാണങ്ങളും എനിയ്ക്കു മുഴുവൻ മനസ്സിലാവാഞ്ഞിട്ടായിരിക്കണം. മുഴുവൻ മനസ്സിലായെന്ന് ആർക്കെങ്കിലും തറപ്പിച്ചു പറയാൻ കഴിയുമെന്നും എനിയ്ക്കു തോന്നുന്നില്ല.

അറുപത്തി രണ്ടിലോ മൂന്നിലോ, ഞാൻ ഒരിക്കൽ കൽക്കത്തയിൽ നിന്നു ലീവിൽ വന്നപ്പോൾ അച്ഛനെ കാണാൻ ധൃതിയായി കോടതിയിൽ പോയി. ഏകദേശം പതിനൊന്നു മണിയായിട്ടുണ്ടാകും. കോടതിയുടെ എതിർവശത്തുള്ള ഇരുനിലകെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് അച്ഛന്റെ മുറി. പുരാതനമായ മരക്കോണി ചവിട്ടിക്കയറി മുകളിലെ വരാന്തയിലെത്തി. അച്ഛന്റെ മുറിയുടെ വാതിൽ തുറന്നു കിടക്കുകയാണ്. വാതിലിനു തൊട്ടടുത്തുള്ള മേശക്കു പിന്നിൽ അച്ഛനിരിക്കുന്നു. മുമ്പിലിട്ട ബെഞ്ചിൽ രണ്ടു കക്ഷികൾ ഇരിക്കുന്നുണ്ട്. അവർക്കു വേണ്ടി എന്തോ ധൃതിയിൽ എഴുതിയുണ്ടാക്കുകയാണ് അച്ഛൻ. കവിതയല്ല, എന്തോ പ്രമാണമാണ്. മറുവശത്തിട്ട രണ്ടു മേശക്കു പിന്നിൽ അച്ഛന്റെ അസിസ്റ്റന്റുകളായ ശങ്കരേട്ടനും ചന്ദ്രേട്ടനും ഇരിക്കുന്നുണ്ട്. ഞാൻ മുറിയിൽ കടന്ന ഉടനെ അവർ എന്നെ നോക്കി ചിരിച്ചു.

‘എപ്പഴാ വന്നത്?’

‘ഇന്നു രാവിലെ.’

കൽക്കത്തയിൽനിന്ന് മദ്രാസിലേയ്ക്ക് രണ്ടു രാത്രിയും ഒരു പകലും, അവിടെനിന്ന് മംഗലാപുരം വണ്ടിയിൽ ഒരു രാത്രി കുറ്റിപ്പുറം വരെയുമുള്ള യാത്രയുടെ ആട്ടം എന്റെ മനസ്സിൽനിന്ന് പോയിട്ടുണ്ടായിരുന്നില്ല. ഞാൻ അച്ഛന്റെ മേശക്കു മുമ്പിൽ പോയി നിന്നു. അച്ഛൻ കടലാസിൽനിന്ന് മുഖമുയർത്താതെ എഴുതുകയാണ്. മുമ്പിലിരുന്ന മാപ്പിളമാർ എന്നെ നോക്കി ചിരിച്ചു, വീണ്ടും അച്ഛനെ നോക്കിയിരുപ്പായി. പിന്നിൽനിന്ന് ശങ്കരേട്ടൻ വിളിച്ചു പറഞ്ഞു.

‘ഗോയ്‌ന്നേട്ടാ, ആരാ വന്നിരിക്കണ്ത്ന്ന് നോക്കു.’

അച്ഛൻ തലയുയർത്തി എന്നെ നോക്കി. മുഖത്ത് പരിചയഭാവമൊന്നുമില്ല. ഏതോ കക്ഷി വല്ല ഡോക്കുമെന്റും കൊടുത്തയക്കാൻ വേണ്ടി പറഞ്ഞയച്ച പയ്യനാണെന്നേ അച്ഛൻ വിചാരിച്ചിട്ടുണ്ടാവു. ഞാൻ വല്ലാതായി. ‘ആരാ?’ എന്ന ചോദ്യഭാവത്തിൽ അച്ഛൻ വീണ്ടും എന്നെ നോക്കുകയാണ്. എനിക്കു കൂടുതൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഞാൻ വിളിച്ചു.

‘അച്ഛാ…’

അതേ സമയത്തുതന്നെയാണ് ശങ്കരേട്ടൻ വിളിച്ചു പറഞ്ഞത്. ‘അത് ഹരിയാണ്, എന്താ ഗോയ്‌ന്നേട്ടന് മനസ്സിലായില്ലേ?’

മുറിയുടെ ചുമരുകളിൽ പൊടി നിറഞ്ഞിരുന്നു. മുകളിൽ നിറയെ മാറാലകളും. അച്ഛൻ മറ്റേതോ ലോകത്തിലെത്തിപ്പെട്ട പോലെയാണ് എനിയ്ക്കു തോന്നിയത്. ഓർമ്മ വന്നത് ഡിക്കൻസിന്റെ ഒരു കഥാപാത്രത്തെയാണ്. മാനറ്റ് എന്ന തടവുകാരൻ. വർഷങ്ങളായി സൂക്ഷിച്ചുവച്ച ഒരു സ്വർണ്ണത്തലമുടിയിഴ വീണ്ടുമെടുത്തു മുമ്പിലിരിക്കുന്ന പെൺകുട്ടിയുടെ തലമുടിയുമായി ഒത്തുനോക്കുകയാണ്. എന്നോ നഷ്ടപ്പെട്ട ഒരു ഓർമ്മയുടെ തലനാരിഴ പിടിച്ചുകൊണ്ട് പാരീസിലെ ഇരുട്ടറയിലൊന്നിൽ തപ്പിനടക്കുന്ന വൃദ്ധൻ. എനിയ്ക്കു സങ്കടം വന്നു. ഒരു കൊല്ലം മുമ്പ് ഞാൻ നാട്ടിൽ വന്നു പോയിട്ടേയുള്ളു. ഇത്ര വേഗം അച്ഛനെന്നെ മറന്നുവോ? അന്നെനിയ്ക്ക് പത്തൊമ്പത്, ഇരുപതു വയസ്സേ ആയിരുന്നുള്ളു.

അക്കാലത്തു നടന്ന മറ്റൊരു സംഭവവും എന്നെ വിഷമിപ്പിച്ചു. ഒരിക്കൽ നാട്ടിൽ വന്നപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഉമ്മറത്തേയ്ക്കു കയറാനുള്ള ചവിട്ടുപടിയുടെ വശത്തായി മുറ്റത്ത് നട്ട റോസ് ചെടി പടർന്നു വലുതാകുകയല്ലാതെ പൂവിട്ടിരുന്നില്ല. ഓരോ വർഷവും ഞാൻ നാട്ടിൽ വരുമ്പോൾ അതിനെപ്പറ്റി അന്വേഷിക്കാറുണ്ട്. ‘എന്താണാവോ, അതിൽ പൂവൊന്നുണ്ടാവ്ണ്ല്ല്യ’ എന്ന മറുപടിയാണ് അനുജന്മാരിൽനിന്നു കിട്ടാറ്. അങ്ങിനെ രണ്ടുമൂന്നു വർഷം കഴിഞ്ഞു. ഒരിക്കൽ എനിക്കൊരു ഭൂതോദയമുണ്ടായി. ‘ആ ചെടിയ്ക്ക് പാവം പൂവ്ണ്ടാവാന്ള്ള ചോപ്പ് നെറംണ്ടാവില്ല്യ.’ ഞാൻ അനുജന്മാരോടു പറഞ്ഞു. ‘നമുക്കൊരു കാര്യം ചെയ്യാം, ചോപ്പ് പൂക്കള് കൊണ്ടന്ന്ട്ട് അതിന്റെ കടയ്ക്കലിട്ട് മൂടാം. ഒന്നുകില് അതിന് പൂവ്ണ്ടാക്കാനാവശ്യള്ള ചോപ്പു നെറം കിട്ടും, അല്ലെങ്കില് അത് നാണിച്ച് പൂവിടാൻ തുടങ്ങും.’

അനുജന്മാർക്ക് ആ നിർദ്ദേശം സ്വീകാര്യമായി തോന്നി. അവർ ഓടിപ്പോയി ചെമ്പരത്തിയുടെയും റോസിന്റെയും പൂക്കൾ അറുത്തു കൊണ്ടുവന്നു, ആ ചെടിയുടെ കട തുരന്ന് നിക്ഷേപിച്ചു. അച്ഛൻ വൈകുന്നേരം വന്നപ്പോൾ ഈ കാര്യം പറഞ്ഞു. പരീക്ഷണങ്ങളെ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന അച്ഛന് അതിഷ്ടമായി. ഒരാഴ്ച്‌യ്ക്കുള്ളിൽ ലീവു കഴിഞ്ഞ് ഞാൻ കൽക്കത്തയ്ക്കു തിരിച്ചു പോകയും ചെയ്തു. രണ്ടു മാസം തികച്ചു കഴിഞ്ഞില്ല എനിക്ക് അനുജന്മാരുടെ കത്തു കിട്ടി, ആ റോസ് മൊട്ടിട്ടുവെന്നു പറഞ്ഞുകൊണ്ട്, താമസിയാതെ അതിൽ നിറയെ പൂക്കൾ വിരിഞ്ഞു. ഞാൻ അച്ഛന് എഴുതി, ആ റോസ് അഹല്യയാണെന്നും ഒരു അഭിനവരാമനെ കാത്തു കിടക്കുകയായിരുന്നെന്നും. ഒരിക്കൽ ഞാൻ വന്നു തൊട്ടപ്പോഴോൾ അവൾ പുഷ്പിണിയായി.

അച്ഛന്റെ തമാശയുള്ള കത്തു കിട്ടാനായി ഞാൻ കാത്തിരുന്നു. സാധാരണ എന്റെ ഈ വക കത്തുകൾക്ക് അച്ഛൻ നർമ്മത്തോടെ പ്രതികരിക്കാറുണ്ടായിരുന്നു. ഏതു വിഷമഘട്ടത്തിലും അച്ഛൻ നർമ്മം വെടിഞ്ഞിരുന്നില്ല. അച്ഛന്റെ കത്തു കിട്ടുകയുണ്ടായില്ല. എനിയ്ക്ക് വിഷമമായി. പല സംശയങ്ങളുമുണ്ടായി. എന്റെ കത്തിൽ എന്നെ സ്വയം ശ്രീരാമനായി ഉപമിച്ചത് അച്ഛന് ഇഷ്ടപ്പെട്ടില്ലേ? മകൻ തമാശ പറയുമ്പോഴും വിനയം കൈവെടിയരുതെന്ന് അദ്ദേഹത്തിനു നിർബ്ബന്ധമുണ്ടാവും. അല്ലെങ്കിൽ വേറെ എന്താണ് കാരണം?

പിന്നീടാണ് എനിയ്ക്കു മനസ്സിലാവുന്നത്, അച്ഛൻ കടന്നുപോന്ന ആ കാലത്തെപ്പറ്റി. സഹിച്ചുപോന്ന കഷ്ടപ്പാടുകളെപ്പറ്റി, നേരിടേണ്ടി വന്ന അപമാനങ്ങളെപ്പറ്റി, മോശമായിരുന്ന ആരോഗ്യത്തെപ്പറ്റി. മനസ്സാക്ഷിയെ വീട്ടിലടച്ചുപൂട്ടി പുറത്തിറങ്ങിയാൽ ഇതൊന്നും വേണ്ടിവരില്ലായിരുന്നു അച്ഛന്. ധാരാളം പണമുണ്ടാക്കാൻ പറ്റിയിരുന്ന ഒരു ജോലിയായിരുന്നു അച്ഛന്റേത്. ശരിയാണെന്ന് തനിയ്ക്കു തോന്നുന്ന കാര്യങ്ങളേ ചെയ്യൂ എന്നും ചെയ്യുന്നതെന്തും മറ്റുള്ളവർക്കുകൂടി നന്മ വരുത്തുന്നതാകണമെന്നുമുള്ള ആ പഴയ ഗാന്ധിയന്റെ വാശി. വൈകുന്നേരം കടയിൽ പോയി സാധനങ്ങൾ വാങ്ങാനായി അമ്മ ആവശ്യപ്പെടുമ്പോൾ ഞങ്ങൾ പണത്തിനായി അച്ഛൻ ഊരിയിട്ട ഷർട്ടു തപ്പാറുണ്ട്. അച്ഛൻ നേരത്തെ വീട്ടിലെത്തുന്ന ദിവസങ്ങളിൽ ഷർട്ടൂരി ചുവരിൽ തൂക്കാറുണ്ട്. പക്ഷെ അതിൽ കുറച്ചു ചില്ലറയോ, രണ്ടോ മൂന്നോ രൂപയോ മാത്രമേ പലപ്പോഴും കാണുകയുള്ളു. ചിലപ്പോൾ അതുമുണ്ടായില്ലെന്നു വരും. ഒരു പക്ഷെ അന്നു കിട്ടിയ കാശ്, യൂസഫലി കേച്ചേരി സാർ ഇടശ്ശേരിയെപ്പറ്റി മരണാനന്തരം എഴുതിയ ഒരു കവിതയിൽ പറഞ്ഞതുപോലെ, തീരെ ഗതിയില്ലാത്ത വല്ലവരുടെയും വീട്ടിൽ അരി വാങ്ങാനോ മരുന്നു വാങ്ങാനോ വേണ്ടി ദാനം ചെയ്തിട്ടുണ്ടാവും. അച്ഛന്റെ കഷ്ടപ്പാടുകളെപ്പറ്റിയൊന്നും ഞങ്ങൾ മക്കൾക്ക് അറിയില്ലായിരുന്നുവെന്ന് പറയുന്നത് ശരിയല്ല. പക്ഷെ അതെത്രത്തോളം ഭീകരമായിരുന്നു എന്നത് വളരെ പിന്നീടാണ് അറിയുന്നത്. ഇപ്പോഴും അതിന്റെ മുഴുവൻ വ്യാപ്തിയും അറിയുമോ എന്നു സംശയമാണ്. സാമ്പത്തിക പ്രശ്‌നങ്ങൾക്കു പുറമെ സാഹിത്യലോകത്തിന്റെ അവഗണനയും അച്ഛനെ വല്ലാതെ അലട്ടിയിരുന്നു. താനെഴുതുന്നതിന്റെ ഗുണമെന്താണെന്ന് അദ്ദേഹത്തിനു നല്ലവണ്ണം അറിയാമായിരുന്നു. അത് അവഗണന അർഹിക്കുന്നില്ലെന്ന അറിവ് അദ്ദേഹത്തെ വേദനിപ്പിച്ചു.

ഞങ്ങൾക്ക് തുണിത്തരങ്ങൾ വാങ്ങാനുള്ളപ്പോൾ ടൗണിലുള്ള ഒരു കടയിൽനിന്നായിരുന്നു വാങ്ങിയിരുന്നത്. കടമായിട്ട്. പണം കിട്ടുന്നതനുസരിച്ച് കോടതിയിൽനിന്നു വരുന്ന വഴി അച്ഛൻ ആ കടം കൊടുത്തു തീർക്കാറുണ്ടായിരുന്നു. ഒരിക്കൽ കടയുടമ അച്ഛനെ വഴിയിൽ തടഞ്ഞുനിർത്തി വളരെയധികം ശകാരിച്ചു. എത്രയോ കാലമായുള്ള കടം വീട്ടാത്തതിനെപ്പറ്റി. അച്ഛന് മനസ്സിലായില്ല, കാരണം പണം കിട്ടുന്നതിനനുസരിച്ച് അച്ഛൻ അയാളുടെ കടംവീട്ടാറുണ്ടായിരുന്നു. ഏതു കടവും ഒരു മാസമോ പരമാവധി രണ്ടു മാസമോ മാത്രമേ നിൽക്കാറുള്ളു. കണക്കു നോക്കിയപ്പോൾ കാര്യമിങ്ങനെയാണ് കണ്ടത്. അച്ഛൻ കൊടുക്കുന്ന പണമെല്ലാം അയാൾ ഏറ്റവും പുതിയ ബില്ലിനെതിരെ കണക്കു വയ്ക്കും. പുതിയ ബില്ലുകളൊന്നും ബാക്കിയില്ല, പഴയത് അങ്ങിനെ കിടക്കുന്നു. മറിച്ചാണ് വേണ്ടത്. എന്തായാലും എവിടെനിന്നോ കടം വാങ്ങി ഈ കടക്കാരനു കൊടുക്കാനുള്ള പണമെല്ലാം കൊടുത്തു പുറത്തിറങ്ങിയപ്പോൾ അച്ഛൻ ഒരു തീരുമാനമെടുത്തു. ഇനി കടമായി സാധനങ്ങൾ വാങ്ങില്ല.

ഈ കഥയൊന്നുമറിയാത്ത ഞങ്ങൾ അടുത്ത പ്രാവശ്യവും ആ കടയിൽനിന്നുതന്നെ സാധനങ്ങൾ വാങ്ങി, പണം റൊക്കമായി കൊടുത്തിട്ടുതന്നെ. പക്ഷെ അച്ഛന് അതിഷ്ടപ്പെട്ടില്ല. തന്നെ നടുറോഡിൽ വെച്ച് എല്ലാ പരിചയക്കാരുടെയും മുമ്പിൽവച്ച് അപമാനിച്ച ആളുടെ കടയിൽനിന്നുതന്നെ മക്കൾ പോയി വാങ്ങേണ്ടിയിരുന്നില്ല. അച്ഛന്റെ അതൃപ്തി അമ്മയോടു മാത്രമേ പറഞ്ഞുള്ളൂ. അമ്മയാണ് അതു ഞങ്ങളോടു പറഞ്ഞത്. അങ്ങിനെ എത്രയെത്ര അപമാനങ്ങൾ സഹിച്ചിട്ടുണ്ടാവണം ആ വലിയ മനുഷ്യൻ! അതിനിടയ്ക്ക് എന്റെ ചെറിയ പ്രശ്‌നങ്ങൾ എത്ര നിസ്സാരങ്ങളാണ്? ഒരു പനിനീർചെടി പൂത്തതിന്റെ പേരിൽ എന്നെ അഭിനന്ദിച്ചില്ലെന്നോ? ആ ചെടി പൂക്കേണ്ട സമയമാകുന്നേ ഉണ്ടാവൂ. ഞാൻ ചെടിയുടെ കടയ്ക്കൽ പുക്കൾ കുഴിച്ചിട്ടതേ ആയിരിക്കില്ല അതു പൂക്കാൻ കാരണം. ഞാൻ എത്ര ചെറുതായിരുന്നു എന്ന് എനിയ്ക്കിപ്പോൾ മനസ്സിലാവുന്നു.

“ദാരിദ്ര്യം പെറ്റുകൂട്ടും പലപല പരിഹാ—
സ്യങ്ങൾ പാപങ്ങൾ തിങ്ങി—
ക്കൂരയ്‌ക്കൊക്കുന്ന മജ്ജീവിത, മനുനിമിഷം
ഹന്ത, ശബ്ദായമാനം…

എന്നു തുടങ്ങുന്ന ഒരു ശ്ലോകത്തിൽ അച്ഛൻ പറയുന്നു. ‘ഹേ ലക്ഷ്മീദേവി, കാൽത്താർകളിലടിയനിതാ വീണിരക്കുന്നു നീയും കേറിക്കൂടൊല്ല നിന്നോമനദുരിതശതം കൂടിയും പെറ്റുകൂട്ടാൻ’ എന്ന്. ശതങ്ങളൊന്നും വേണ്ട, ഒരു പത്ത്, അല്ലെങ്കിൽ ഇരുപതുമായി ലക്ഷ്മീദേവിയ്ക്ക് ഒന്നെത്തിനോക്കാമായിരുന്നു. അച്ഛൻ ഒരുപക്ഷെ ഒരു ‘പൂതപ്പാട്ടോ’ ‘നെല്ലുകുത്തുകാരി പാറുവിന്റെ കഥ’യോ ‘ചകിരിക്കുഴിക’ളോ എഴുതുമായിരുന്നില്ല. പോട്ടെ, ഇപ്പോൾ എന്താണുണ്ടായത്? ഞങ്ങളുടെ അച്ഛൻ; അദ്ദേഹം ജീവിതം മുഴുവൻ നരകിച്ചു. മക്കളെ പട്ടിണിയ്ക്കിടാതെ നോക്കാൻ സ്വയം പട്ടിണി വരിച്ചു, അപമാനങ്ങൾ മൗനത്തോടെ സഹിച്ചു. ഒരു മനുഷ്യൻ ഉമിത്തീയിൽ കിടന്നു നീറിയാലെ നല്ല കവിതയുണ്ടാവൂ എങ്കിൽ എന്തിനാണ് നമുക്ക് അങ്ങിനത്തെ കവിത?

ഞാൻ വളരെ ചെറുപ്പത്തിൽ ജോലിയന്വേഷിച്ച് കൽക്കത്തയിലേയ്ക്കു പോയി. ആദ്യത്തെ പ്രാവശ്യം നാട്ടിൽ വന്നത് രണ്ടു കൊല്ലത്തിനു ശേഷമാണ്. ഒരു മാസം മുമ്പുതന്നെ അതിനുള്ള ഒരുക്കൂട്ടൽ തുടങ്ങി. ഓരോരുത്തർക്കും എന്തു വാങ്ങണമെന്ന് ആലോചിച്ചു കണ്ടുപിടിച്ചു. സഹോദരന്മാർക്ക് തുണിത്തരങ്ങളാണ് ആവശ്യം. അമ്മയ്ക്കും അതുതന്നെയാവും വേണ്ടതെന്നറിയാം. അതെല്ലാം വാങ്ങിവച്ചു. ഏറ്റവും അവസാനം അച്ഛന് എന്താണ് വാങ്ങുക എന്ന് ആലോചിക്കുകയായിരുന്നു. അമ്മയ്ക്ക് എഴുതി ചോദിക്കാൻ പറ്റില്ല. ‘നീ ഒന്നും വാങ്ങണ്ട, ഒന്ന് വേഗം വന്നാൽ മാത്രം മതിയെന്നായിരിക്കും മറുപടി. രണ്ടുകൊല്ലത്തെ വേർപാട് അമ്മയെ വല്ലാതെ തളർത്തിയിരുന്നു. അവസാനം അച്ഛനും രണ്ട് മുണ്ടും ഷർട്ടിനുള്ള തുണിയും വാങ്ങാമെന്നു കരുതി ഒരു ഖാദി സ്റ്റോറിൽ കയറി. മുതിർന്നതിനുശേഷം ഖദറല്ലാതെ മറ്റൊരു വസ്ത്രവും ധരിച്ചിട്ടില്ല അച്ഛൻ. അതും ചാക്കുപോലെ പരുപരുത്ത വസ്ത്രങ്ങൾ മാത്രം. അമ്മ എന്നെങ്കിലും വിവാഹമോചനത്തിന്നുള്ള അപേക്ഷയുമായി രജിസ്റ്റ്രാറുടെ ഓഫീസ് കയറിയിട്ടുണ്ടെങ്കിൽ അത് കട്ടിയുള്ള ആ ഖദർ മുണ്ടും ഷർട്ടും തിരുമ്പി കഷ്ടപ്പെട്ടിട്ടാവണം. അങ്ങിനെ കയറിയിറങ്ങിയതായി ചരിത്രമൊന്നുമില്ല, പക്ഷെ.

ഞാൻ നോക്കിയപ്പോൾ ഖദറുതന്നെ കുറെക്കൂടി നല്ല ഇനങ്ങളുണ്ട് എന്നു മനസ്സിലായി. കട്ടി കുറഞ്ഞ് മിനുസമുള്ള, കുറെക്കൂടി മനുഷ്യത്വമുള്ള ഇനങ്ങൾ. എനിയ്ക്കു സന്തോഷമായി. ഞാൻ എറ്റവും നല്ല ഇനം നോക്കി രണ്ടു ജോടി വാങ്ങി. വിലയൊന്നും നോക്കിയില്ല. ആദ്യമായി അച്ഛന് ഒരു സാധനം കൊടുക്കുകയാണ്. ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട്. ഉദാത്തമായൊരനുഭൂതിയാണത്.

പക്ഷെ രണ്ടു ദിവസത്തെ വണ്ടിയാത്ര കഴിഞ്ഞ് നാട്ടിലെത്തി ഈ ഉപഹാരം അച്ഛനു സമർപ്പിച്ചപ്പോൾ ഉണ്ടായ പ്രതികരണം ഞാൻ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. അച്ഛൻ ദ്വേഷ്യപ്പെടുകയാണുണ്ടായത്. രണ്ടു കാരണങ്ങൾ. ഒന്നാമതായി അച്ഛനു ഇപ്പോൾ മുണ്ടും ഷർട്ടും ആവശ്യമില്ല. രണ്ടാമതായി അച്ഛൻ ഇത്ര മിനുസമുള്ള വസ്ത്രങ്ങൾ ധരിക്കില്ല. കൂടാതെ അച്ഛൻ പറയാത്ത ഒരു കാര്യം കൂടിയുണ്ടെന്ന് എനിയ്ക്കു മനസ്സിലായി. ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം അച്ഛനുവേണ്ടി ചെലവാക്കിയെന്നത്. അച്ഛൻ ആദ്യം പറഞ്ഞ കാര്യം, അതായത് ഇപ്പോൾ മുണ്ടും ഷർട്ടും ആവശ്യമില്ല എന്നത് ശരിയല്ലെന്ന് പിന്നീട് അമ്മ പറഞ്ഞു. ഇപ്പോൾ ഉടുക്കുന്ന മുണ്ടും ഷർട്ടും കുറേ മുമ്പ് വാങ്ങിയതാണ്. അതെല്ലാം പിന്നിത്തുടങ്ങി. രണ്ടാമത്തെ കാര്യം അച്ഛന്റെ ഇഷ്ടമാണ്. ചാക്കുപോലെയുള്ള ഷർട്ടും മുണ്ടും ഒരിക്കൽ ഇസ്തിരിയിട്ടതിന്തന്നെ അമ്മയ്ക്ക് ധാരാളം ശകാരം കേൾക്കേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം ഇസ്തിരിപ്പെട്ടിയുമായി അമ്മ അച്ഛന്റെ അടുത്തൊന്നും പോയിട്ടില്ല. പരുക്കൻ സ്വഭാവം തന്റെ സാഹിത്യത്തിൽ മാത്രമല്ല താൻ ധരിക്കുന്ന വസ്ത്രത്തിലും വേണമെന്ന് ശാഠ്യമുണ്ടായിരുന്നു അച്ഛന്. ഭാരതത്തിലെ എല്ലാ നിർദ്ധനരും വസ്ത്രം ധരിച്ചാലെ താനും സാധാരണ വസ്ത്രങ്ങൾ ധരിക്കുകയുള്ളു എന്നു ശഠിച്ച ഒരു മഹാത്മാവിന്റെ അനുയായിൽനിന്ന് ഇതല്ലെ പ്രതീക്ഷിക്കാവൂ.

എന്തായാലും എനിയ്ക്ക് വളരെ വിഷമമായി. അതു തിരിച്ചുകൊണ്ടുപോയി കുറേക്കൂടി പരുക്കൻ വസ്ത്രങ്ങൾ വാങ്ങിയെന്നാണ് എന്റെ ഓർമ്മ. പക്ഷെ തിരിച്ചു കൊണ്ടുപോകുന്നതിനു മുമ്പ് അച്ഛൻ ആ വസ്ത്രങ്ങൾ തൊട്ടുനോക്കിയിട്ടുണ്ടാകണം. മകന്റെ കുട്ടിക്കാലത്തെ ഓർമ്മ അദ്ദേഹത്തിന്റെ മനസ്സിൽ വന്നിട്ടുണ്ടാകണം. ആദർശത്തിന്റെ പേരിൽ മകൻ കൊണ്ടുവന്ന വസ്ത്രങ്ങൾ ഉപയോഗിക്കാൻ പറ്റാഞ്ഞതിൽ അദ്ദേഹം ഖേദിച്ചിട്ടുണ്ടാവും. വളരെ കുട്ടിക്കാലത്ത്, എനിയ്ക്ക് ഒരു വയസ്സോ മറ്റൊ ആയിട്ടെ ഉള്ളു. ഒരിക്കൽ എനിയ്ക്ക് എന്തോ അസുഖം വന്നപ്പോൾ നിരന്തരം വാശിപിടിച്ച് കരഞ്ഞ എന്നെയുമെടുത്ത് അച്ഛൻ രാത്രി മുഴുവൻ നടന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ഒരു രാത്രിയല്ല, തുടർച്ചയായ രാത്രികൾ. വല്ലാതെ ഉറക്കം വന്ന് കണ്ണുകളടഞ്ഞുപോകുമ്പോൾ അച്ഛൻ എന്നെയുമെടുത്ത് ചുമരിൽ തലചായ്ച്, നിന്നുകൊണ്ട് ഉറങ്ങിയിട്ടുണ്ടത്രെ.

ഖാദി ഒരു വസ്ത്രധാരണം മാത്രമല്ല, അതൊരു തത്വശാസ്ത്രവും അനുകരിക്കപ്പെടേണ്ട ഒരാദർശവും കൂടിയാണെന്ന് അച്ഛൻ ഞങ്ങളോട് പറയാറുണ്ട്. കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാവുന്ന പ്രായമായ എന്നോടും സതീശേട്ടനോടുമായിരുന്നു അതെല്ലാം പറഞ്ഞിരുന്നത്. സ്വന്തം ഉടുവസ്ത്രത്തിന്നാവശ്യമുള്ള നൂൽ അവനവൻതന്നെ നൂറ്റുണ്ടാക്കുക എന്നതാണ് കാമ്യമെന്നദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് നൂൽക്കുവാൻ രണ്ടു ചർക്കകളും വാങ്ങിത്തന്നിരുന്നു. ഒന്നുരണ്ടു കൊല്ലക്കാലം ഞങ്ങൾ അതു മുടക്കാതെ കൊണ്ടുനടന്നു. പാവപ്പെട്ടവരുടെ കാമധേനുവാണ് ചർക്കയെന്ന് ‘ഋഷിയുടെ ധേനു’ എന്ന കവിതയിൽ അച്ഛൻ പറയുന്നുണ്ട്. ഞങ്ങളോട് ഖദറുടുക്കുവാൻ പറഞ്ഞത് മാത്രം ഞങ്ങൾ സമ്മതിച്ചില്ല. സഹപാഠികളിൽനിന്ന് വേറിട്ടു നിൽക്കുമെന്ന ഭയം കൊണ്ടോ അവരുടെ പരിഹാസപാത്രമാവുമെന്ന മിഥ്യാബോധം കൊണ്ടോ എന്നറിയില്ല. വസ്ത്രധാരണത്തിലുള്ള പരുക്കൻ സ്വഭാവം പക്ഷെ പെരുമാറ്റത്തിലില്ല. അദ്ദേഹം വളരെ സൗമ്യനായിരുന്നു, സ്‌നേഹസമ്പന്നനും. വീട്ടിലെന്നല്ല പൂറത്തും അദ്ദേഹം ഒരുപോലെയായിരുന്നു. അതുകൊണ്ടായിരിക്കണം നാട്ടുകാർ മുഴുവനും അദ്ദേഹത്തെ സ്വന്തം ഗോയിന്നേട്ടനായി, അല്ലെങ്കിൽഗോയിന്നായരായി കരുതിയതും അവരുടെ എന്തു പ്രശ്‌നങ്ങൾക്കും അച്ഛനെ സമൂപിച്ചിരുന്നതും. ചെറുപ്പക്കാരായ സാഹിത്യകാരന്മാർക്കും മറ്റു സഹൃദയർക്കും അച്ഛൻ ഇടശ്ശേരിയായിരുന്നു. ഏതു ചെറുപ്പക്കാരുമായും അച്ഛൻ ഒത്തുചേരും.

യന്ത്രവൽക്കരണത്തെ അച്ഛൻ ഏതു കാലത്തും സംശയദൃഷ്ടിയോടെ മാത്രമേ വീക്ഷിച്ചിട്ടുള്ളു. അച്ഛന്റെ പല കവിതകളിലും അതു പ്രതിഫലിച്ചിട്ടുണ്ട്. കട്ടി കുറഞ്ഞു നനുത്ത ഖദർ അംബർ ചർക്കയിൽ നൂറ്റെടുത്ത നൂലുകൊണ്ടുണ്ടാക്കിയതാണെന്നും, ആ ഉപകരണത്തിൽ യന്ത്രവൽക്കരണത്തിന്റെ ആദ്യപടി ഒളിഞ്ഞിരിക്കാമെന്ന അപകടസാദ്ധ്യതയുണ്ടെന്നും അദ്ദേഹം കരുതിയിട്ടുണ്ടാകണം. അതുകൊണ്ടുകൂടിയായിരിക്കണം അദ്ദേഹം നേരിയ ഖദർ ധരിക്കുന്നില്ലെന്ന് തീരുമാനിച്ചിട്ടുണ്ടാവുക. ആ മഹത്തായ എളിയ ജീവിതം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.

എന്റെ സാഹിത്യത്തിൽ അച്ഛന്റെ സ്വാധീനം ഉണ്ടോ, ഉണ്ടെങ്കിൽ അത് ഏത്രത്തോളം എന്ന് ഞാൻ ആലോചിച്ചു നോക്കിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇടശ്ശേരിക്കവിതയുമായി എന്റെ ബന്ധം തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളു. പതിനേഴാം വയസ്സിൽ നാടു വിടുന്നതുവരെ അച്ഛന്റെ കവിതകൾ മനസ്സിലാക്കാനുള്ള മാനസികമായ തയ്യാറെടുപ്പോ, അറിവോ എനിക്കുണ്ടായിരുന്നില്ല. അങ്ങിനെയൊന്ന് ആവശ്യമുണ്ട് എന്നോ, അതിനു പറ്റിയ വായനക്കാരനാണ് ഞാനെന്നോ അച്ഛനും കരുതിയിരുന്നില്ല. കുറച്ചുകൂടി മുതിർന്നാൽ മകനുതന്നെ അങ്ങിനെ ഒരാവശ്യം വരികയാണെങ്കിൽ അവ വായിച്ചു പഠിച്ചുകൊള്ളും എന്നദ്ദേഹം ധരിച്ചുകാണും. അതുവരെ താളനിബദ്ധമായ കവിതകൾ, ‘കേട്ടിട്ടില്ലെ തുടികൊട്ടും കലർന്നോട്ടുചിലമ്പിൻ കലമ്പലുകൾ’, ‘ചേച്ചീ പോവുക നാമിവിടംവിട്ടെന്നോമനയാമനുജൻ തേങ്ങി’ എന്നീ കവിതകൾ അല്പം ഉറക്കെ പാടി സായൂജ്യം തേടുകയായിരുന്നു ഞാൻ. കവിതകൾ വായിച്ചു പഠിക്കേണ്ട കാലത്താണ് ഞാൻ വീടുവിട്ട് ഒരു പ്രവാസിയായി കൽക്കത്തയിൽ താമസിച്ചത് എന്നത് എനിയ്ക്കു പറ്റിയ പല നഷ്ടങ്ങളിലൊന്നാണ്.

ഞാൻ പറയാനുദ്ദേശിച്ചത് എന്റെ സാഹിത്യത്തെ അച്ഛൻ എങ്ങിനെ സ്വാധീനിച്ചു എന്നതാണ്. ഒരു ചോദ്യം ചോദിക്കാം. സ്വാധീനിച്ചിട്ടുണ്ടോ? അച്ഛന്റെ ജീവിതം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒരു മനുഷ്യജീവിതം എങ്ങിനെയായിരിക്കണം എന്നതിന് ഉദാത്തമായൊരു ദൃഷ്ടാന്തമായി ഞാൻ കണ്ടിട്ടുള്ളത് അച്ഛന്റെ ജീവിതമാണ്. ജീവിതവും കവിതയും രണ്ടല്ല ഒന്നുതന്നെയാണെന്നു അടിയുറച്ചു വിശ്വസിച്ച ഒരാൾക്കെ മുഖംമൂടിയില്ലാതെ ജീവിക്കാൻ പറ്റൂ. അങ്ങിനെയൊരു ജീവിതം അച്ഛനെപ്പോലെ എനിക്ക് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. രണ്ടുപേരും ജീവിച്ചുപോന്ന കാലഘട്ടത്തിന്റെയും ഒപ്പം പെരുമാറേണ്ടിവന്ന ജനങ്ങളുടെയും ജീവിതപരിസരങ്ങളുടെയും വ്യത്യാസമായിരിക്കണം കാരണം. പക്ഷെ ഈ ഘടകങ്ങളുടെ അകൽച്ച എത്രതന്നെ വ്യാപ്തമായിരുന്നെങ്കിലും അടിസ്ഥാനപരമായി ഞങ്ങൾ തമ്മിലുണ്ടായിരുന്ന മാനസികബന്ധവും അടുപ്പവും കാരണം അച്ഛന്റെ മാറാപ്പ് കുറേയേറെ ചുമക്കുവാൻ ഞാനും വിധിക്കപ്പെട്ടവനായി. എന്റെ ചില കഥകൾക്ക് അച്ഛന്റെ കവിതകളുമായി അടുത്ത ബന്ധം പുലർത്തേണ്ടി വന്നിട്ടുണ്ട്. ഉദാഹരണമായി ‘ഒരു കങ്ഫൂഫൈറ്റർ’ എന്ന കഥ അച്ഛന്റെ ‘ഇസ്ലാമിലെ വൻമല’ എന്ന കവിതയോട് വളരെ അടുത്തു നിൽക്കുന്നു. അതുപോലെ ‘ഒരു ദിവസത്തിന്റെ മരണം’ എന്ന കഥ അച്ഛന്റെ ‘നെല്ലുകുത്തുകാരി പാറുവിന്റെ കഥ’യുമായി സാമ്യം കാണിക്കുന്നു. കവിത 1954ലാണ് എഴുതിയതെങ്കിൽ ചെറുകഥ പുറത്തുവന്നത് 25 കൊല്ലത്തിനുശേഷം 1979ലാണ് എന്നു മാത്രം വ്യത്യാസം. പാറുവിന്റെ കഥ നടന്നത് നഗരമായി മാറാൻ തുനിയുന്ന ഒരു നാട്ടിൻപുറത്താണെങ്കിൽ എന്റെ കഥ നടന്നത് മുംബൈയെപ്പോലുള്ള ഒരു മഹാനഗരത്തിലാണ്. എവിടെ എപ്പോൾ നടന്നതായാലും കാതലായിട്ടുള്ള കാര്യം യന്ത്രവൽക്കരണം സ്ത്രീകളുടെ ജോലിയില്ലാതാക്കുകയും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബം പട്ടിണിയാവുകയും ചെയ്യുന്നു എന്നതാണ്. നാട്ടിൻപുറത്തുനിന്ന് നഗരത്തിലെത്തുമ്പോഴും, ഇരുപത്തഞ്ചു വർഷത്തിന്റെ സാമ്പത്തിക പുരോഗതിയ്ക്കു ശേഷവും കാര്യങ്ങളുടെ കിടപ്പിന് മാറ്റമൊന്നുമില്ല. പട്ടിണി അന്നും ഇന്നും പട്ടിണിയാണ്. പട്ടിണി ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങളിൽ ഒരു സ്ത്രീയ്ക്ക് വളരെയധികം തെരഞ്ഞെടുപ്പൊന്നുമില്ല. അരിമില്ലുവന്ന് ജോലി പോയപ്പോൾ നെല്ലുകുത്തുകാരി പാറു ആശ്രയിച്ചത് ഒരിക്കൽ തന്റെ അരിക്കിഴി തട്ടിയെടുത്ത മനുഷ്യന്റെ (അരിക്കിഴിയായിരുന്നില്ല അയാളുടെ ലക്ഷ്യം) മാറിൽത്തന്നെയാണ്. മറിച്ച് ‘ഒരു ദിവസത്തിന്റെ മരണം’ എന്ന എന്റെ കഥയിൽ യന്ത്രവൽക്കരണം കാരണം ജോലി നഷ്ടപ്പെടുമെന്നു കണ്ടപ്പോൾ, അതു നിലനിർത്താൻ കൗസല്യയ്ക്ക് സ്വന്തം ചാരിത്ര്യം മുതലാളിയ്ക്ക് അടിയറ വെയ്‌ക്കേണ്ടി വന്നു. യന്ത്രവൽക്കരണം സ്ത്രീകളുടെ ജോലി നഷ്‌പ്പെടുത്തുന്നത് ഇന്നും നമ്മുടെ കൺമുമ്പിൽ വെച്ച് സംഭവിക്കുന്ന ഒരു കാര്യമാണ്. വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന മിക്‌സിയും വാഷിങ് മെഷിനും തൊട്ട് ഇന്നത്തെ കെട്ടിടനിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഭീമാകാരയന്ത്രങ്ങൾ വരെ കത്തിവെയ്ക്കുന്നത് സ്ത്രീകളുടെ ജോലിയിലാണ്. ഇന്ന് അവിദഗ്ദതൊഴിൽ രംഗത്തെ ആശ്രയിച്ചു കഴിയുന്നത് ഏറെയും സ്ത്രീകളാണ്. അവരുടെ ജോലിയാണ് പടുകൂറ്റൻ മണ്ണുമാന്തികളും മൊബൈൽ കൊൺക്രീറ്റ് മിക്‌സ്ചറുകളും തട്ടിമാറ്റുന്നത്. അച്ഛൻ ഇതെല്ലാം വളരെ നേർത്തെ കണ്ടിരിക്കുന്നുവെന്നെ പറയാനുള്ളു.

‘ഒരു കങ്ഫൂഫൈറ്റർ’ എന്ന എന്റെ കഥയും അച്ഛന്റെ ‘ഇസ്ലാമിലെ വൻമല’ എന്ന കവിതയും തമ്മിലുള്ള സാമ്യം അതിലെ കുട്ടികളുടെ സഹാനുഭൂതിയും അതിനു പാത്രമായ പാവം കുട്ടിയോടുള്ള ദയ പുറത്തു പറയാതെ മനസ്സിൽത്തന്നെ സ്വകാര്യമായി വെച്ചതുമാണ്. ‘ഇസ്ലാമിലെ വൻമല’ വളരെ ഭാവ, അർത്ഥതലങ്ങളുള്ള ഒരു മഹത്തായ കവിതയാണ്. നമ്മുടെ മതസൗഹാർദ്ദം ഏതുവിധത്തിലാണ് വേണ്ടതെന്നു പ്രത്യക്ഷമായും ഏതുവിധത്തിലാവാൻ പാടില്ലെന്ന് പരോക്ഷമായും നിർദ്ദേശിക്കുന്ന ഒരു കവിത. ഇന്നത്തെ സാമുദായികാന്തരീക്ഷത്തിൽ വളരെ പ്രസക്തമായ ഒരു കവിത.

അച്ഛനെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിൽ ഉയർന്നു വരുന്ന ചിത്രം ഒരു മാതൃകാഗൃഹനാഥന്റേതാണോ? അറിയില്ല. ജീവിതചിത്രത്തിൽ ഒരു ഗൃഹനാഥൻ എന്ന ഫ്രെയിമിൽ മാത്രമായി അച്ഛനെ ചുരുക്കിക്കൊണ്ടുവരാൻ പറ്റുമെന്ന് തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ ബഹുമുഖ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. വീട്ടുകാര്യങ്ങൾ മാത്രം നോക്കി അച്ഛനെ തളച്ചിടാൻ പറ്റില്ലെന്ന് അമ്മയും പിന്നീട് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലായി മക്കളിലോരോരുത്തരും മനസ്സിലാക്കിയിരുന്നു. അദ്ഭുതകരമായ കാര്യം തിരക്കുകൾക്കിടയിലും ഞങ്ങളിലോരോരുത്തരെയും എത്ര ശ്രദ്ധയോടെയാണ് അദ്ദേഹം വളർത്തിക്കൊണ്ടുവന്നത് എന്നതായിരുന്നു. ‘എൻകുഞ്ഞുറങ്ങിക്കൊൾകെൻകുഞ്ഞുറങ്ങിക്കൊൾ…’ എന്ന താരാട്ടു പാടി ഏറ്റവും താഴെയുള്ള കുട്ടിയെ മാറത്തു ചാച്ചു കിടത്തി രാത്രി ഉമ്മറത്തോ, മുറ്റത്തോ ഉലാത്തുന്ന അച്ഛനെ നോക്കി ‘തന്റേതിന്നലെവരെയാസ്വർഗ്ഗം!’ എന്ന മട്ടിൽ അസൂയയോടെ നോക്കിനിൽക്കാറുള്ള മുതിർന്നവർ എന്റെ കുട്ടിക്കാലത്തെ ഓർമ്മയാണ്. ഞാൻ എന്തായാലും അങ്ങിനെ നോക്കിനിന്നിട്ടുണ്ട്. വീട്ടിൽ എന്നും കുട്ടികളുണ്ടാവാറുണ്ട്. ഞങ്ങൾ എട്ടു മക്കളാണ്. അമ്മ പതിനൊന്നു പ്രസവിച്ചെങ്കിലും മൂന്നു കുട്ടികൾ, ഒരു പെൺകുട്ടിയും രണ്ടാൺകുട്ടികളും നേരത്തെ യാത്രയാവുകയാണുണ്ടായത്. മൂന്നാമതു യാത്രയായ കുട്ടിയെപ്പറ്റി എനിയ്ക്ക് ഓർമ്മയുണ്ട്. ഒരു വയസ്സു തികഞ്ഞിട്ടുണ്ടായിരുന്നില്ല അവന്. തലേന്നുവരെ അസുഖം കാരണം അസ്വസ്ഥനായിരുന്ന അവൻ രാവിലെ നോക്കിയപ്പോൾ ഉറങ്ങിയപോലെ കിടക്കുന്നു. ഉറങ്ങുകയാണെന്നാണ് ഞങ്ങൾ കുട്ടികൾ ആദ്യം കരുതിയത്. അടുത്ത മുറിയിൽ നിലത്ത് വിരിച്ച പായിൽ അമ്മ ബോധമില്ലാതെ കിടക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അച്ഛൻ ‘പൂജാപുഷ്പം’ എന്ന കവിതയെഴുതിയത്. ‘…പെറ്റവളസ്തപ്രജ്ഞമെൻകാൽക്കൽ ഇടിയേറ്റ കാട്ടുവള്ളിയെപ്പോലെ തളർന്നു കിടക്കവേ, കാരിരുമ്പാക്കിത്തീർത്ത കരളോടെ ഞാൻ നിന്നു കാണവേ…’ എനിയ്ക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോഴാണതു സംഭവിച്ചത്.

‘ഗൃഹച്ഛിദ്രം’ എന്ന കവിത എഴുതിയത് നാൽപ്പത്താറിലാണെന്നു തോന്നുന്നു. അന്നെനിയ്ക്ക് മുന്നു വയസ്സായി. അച്ഛനെക്കുറിച്ചുള്ള എറ്റവും പഴയ ഓർമ്മ ആ കാലത്താണ്. ഒന്നുരണ്ടു ചിത്രങ്ങൾ മാത്രം. എന്നെ മടിയിലിരുത്തി ഉമ്മറത്തെ മേശയ്ക്കു മുമ്പിലിരുന്ന് ഒരു തടിച്ച മേശവിളക്കിന്റെ വെളിച്ചത്തിൽ കവിതയെഴുതിയിരുന്നത്. ആ മേശവിളക്കിന് എന്റെ ഓർമ്മയിൽ ഇന്നത്തെ വൈദ്യുത വിളക്കിനേക്കാൾ ശോഭയുണ്ടായിരുന്നു. എന്റെ ഗൃഹാതുരത്വം കാരണമായിരിക്കണം. ‘ഗൃഹച്ഛിദ്രം’ അച്ഛന്റെ നർമ്മബോധം ഉൾക്കൊള്ളുന്ന കവിതയാണ്. കവിതയ്ക്ക് അച്ഛൻതന്നെ എഴുതിയ കുറിപ്പിൽ ഇപ്രകാരം പറയുന്നു.

‘സ്വന്തം പോരായ്മകളുടെ ഉത്തരവാദിത്തം കുടുംബിനിയിൽ ആരോപിച്ച് കലശൽ കൂട്ടുക എന്ന ‘രസ’ത്തിൽനിന്ന് ഉടലെടുത്തത്.’

ഒരുപക്ഷെ എന്നെയും മടിയിൽവെച്ച് അന്ന് എഴുതിയ കവിതയായിരിക്കണം അത്. അതിനുശേഷം കുറച്ചുകാലം അമ്മ എന്നെ ദേഷ്യത്തോടെ നോക്കിയിരുന്നെന്നു തോന്നുന്നു. ‘നീയും അച്ഛനുംകൂടി എഴുതിയതാണല്ലെ അത്?’ എന്ന മട്ടിൽ. അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം വളരെ മനോഹരമായിരുന്നു. ഒരു പക്ഷെ സ്ത്രീപക്ഷത്തുനിന്നു നോക്കുമ്പോൾ ഒട്ടും തുല്യതയില്ലാത്ത ഒരു ബന്ധമായിരുന്നു അത്. ഞാനുദ്ദേശിക്കുന്നത് ബുദ്ധിപരമായ തുലനതയല്ല, അവസരങ്ങളുടെ ഒട്ടും തൃപ്തികരമല്ലാത്ത അവസ്ഥയാണ്. ബൗദ്ധികമായി നോക്കുകയാണെങ്കിലും അമ്മ അച്ഛന് തുല്യയല്ലെങ്കിലും അച്ഛനോടൊപ്പം അപകർഷതാബോധമില്ലാതെ ജീവിക്കാൻ മാത്രമുള്ള കഴിവും അറിവുമാർജ്ജിച്ചിരുന്നു. മുപ്പതുകളിലെ മെട്രികുലേഷൻ പാസായ അമ്മയ്ക്ക് സംസ്‌കൃതത്തിൽ നല്ല വ്യുൽപത്തിയുണ്ടായിരുന്നു, കാവ്യങ്ങളും നാടകങ്ങളും പഠിച്ചിരുന്നു. അമ്മയും വിവാഹത്തിനുമുമ്പ് തൊള്ളായിരത്തി മുപ്പതുകളിൽ കവിതയും ചെറുകഥകളുമെഴുതുകയും ഇംഗ്ലീഷിൽനിന്ന് ടാഗോറിന്റെയും കെ.എ. അബ്ബാസിന്റെയും മറ്റും കൃതികൾ മൊഴിമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ടാഗോറിന്റെ ‘ഫ്രൂട് ഗാതറിങ്’ എന്ന കാവ്യം ‘ഫലാപചയം’ എന്ന പേരിൽ തർജ്ജമചെയ്ത് മനോരമയുടെ പ്രസിദ്ധീകരണമായ ‘അരുണ’യിൽ തുടർച്ചയായി കൊടുത്തിരുന്നു. ഒരിക്കൽ ഒരദ്ധ്യായത്തിന്റെ ചെറിയൊരു ഭാഗം അവർ പുറംചട്ടയുടെ ഉൾഭാഗത്തു ചേർത്തു. ശേഷം ഇത്രാം പേജിൽ എന്നു പറഞ്ഞ് കൊടുക്കാറില്ലെ? അന്നെല്ലാം അങ്ങിനെ ചെയ്യുന്നത് സാധാരണമായിരുന്നു. അന്നൊന്നും ഇന്നത്തെപ്പോലെ പരസ്യങ്ങളധികമൊന്നുമില്ല. പക്ഷെ അത് അമ്മയ്ക്കിഷ്ടമായില്ല. അമ്മ തർജ്ജമ നിർത്തി. പിന്നീട് കുറേക്കാലത്തിനുശേഷം അതിന്റെ പത്രാധിപരായിരുന്ന വർഗ്ഗീസ് കളത്തിൽ വീട്ടിൽ വന്ന്, അമ്മയുടെ പിണക്കം തീർക്കാനാണെന്നു പറഞ്ഞ് അപ്പോൾ പുതുതായി ഇറങ്ങിയ സ്റ്റെയ്ൻലസ് സ്റ്റീൽ ഗ്ലാസ് രണ്ടെണ്ണം സമ്മാനിച്ചു. അമ്മയുടെ പിണക്കം തീർന്നുവോ എന്നൊന്നും അറിയില്ല. അപ്പോഴേയ്ക്കും അമ്മ എഴുത്തു തീരെ നിർത്തിയിരുന്നു. അമ്മ എഴുത്തു നിർത്തിയത് അച്ഛൻ ആവശ്യപ്പെട്ടിട്ടല്ല, പക്ഷെ അച്ഛനെ അതു വളരെയധികം സഹായിച്ചുവെന്നത് യാഥാർത്ഥ്യമാണ്. ഒരു വലിയ മനുഷ്യന്റെ ഉയർച്ചയ്ക്കു വേണ്ടി വളമായി മാറാൻ സ്വയം തീരുമാനിയ്ക്കുക! അതൊരു വലിയ ത്യാഗമായിരുന്നു. പക്ഷെ സ്വന്തം ജീവിതം തന്നെ മറ്റുള്ളവർക്കു വേണ്ടി ഉഴിഞ്ഞിട്ട ഒരു വലിയ മനുഷ്യന്റെ മുമ്പിൽ സ്വന്തം ത്യാഗത്തിന്റെ പ്രഭ മങ്ങുന്നതായി അമ്മയ്ക്കു തോന്നിയിട്ടുണ്ടാവണം. അമ്മയെക്കുറിച്ച് അച്ഛന്റെ കവിതകളിലും ലേഖനങ്ങളിലുമായി ധാരാളം പരാമർശമുണ്ട്. അതിൽനിന്നെല്ലാം അവർ തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ചിത്രങ്ങൾ കാണാൻ കഴിയും. ‘ഗൃഹഛിദ്രം’, ‘അശോകമഞ്ജരി’, ‘മകന്റെ വാശി’ ‘പൂജാപുഷ്പം’ ‘ഒരമ്മ പാടുന്നു’ തുടങ്ങിയ കവിതകളിലും, ‘കവിത എന്റെ ജീവിതത്തിൽ’, ‘തുടികൊട്ടും ചിലമ്പൊലിയും’, ‘എന്റെ പണിപ്പുര’ എന്നീ ലേഖനങ്ങളിലും ആ ബന്ധത്തെപ്പറ്റി നേരിട്ടോ പരോക്ഷമായോ സൂചിപ്പിക്കുന്നുണ്ട്. എനിയ്ക്കു പക്ഷെ അദ്ഭുതകരമായി തോന്നിയിട്ടുള്ളത് അമ്മ ഒരു കാലത്ത് സാഹിത്യരചന നടത്തിയിരുന്നതിനെപ്പറ്റിയോ വിവാഹത്തിനു ശേഷം അതു നിർത്തിയതിനെപ്പറ്റിയോ ഒരു പരാമർശവും ഒരിടത്തും കണ്ടിട്ടില്ല എന്നതാണ്. ഒരു പക്ഷെ ത്യാഗം, അത് അമ്മ ചെയ്തതായാലും അച്ഛൻ ചെയ്തതായാലും ഒരു പോലെയാണെന്നും അതു കൊട്ടിഘോഷിക്കുന്നത് ആ ത്യാഗത്തിന്റെ ഫലമില്ലാതാക്കുകയാണെന്നും അദ്ദേഹം കരുതിയിരിക്കണം.

അച്ഛൻ ബന്ധുക്കളടക്കം പല പാവപ്പെട്ടവരെയും സഹായിച്ചിരുന്നു. സ്വയം സാമ്പത്തികമായി തളർന്നിരുന്നപ്പോഴാണത്. മക്കളുടെ ആവശ്യങ്ങൾകൂടി മാറ്റി വച്ചിട്ടാണ് പലപ്പോഴും അച്ഛൻ ഇതു ചെയ്യാറ്. സ്വാഭാവികമായും അച്ഛന്റെ വിശാലമനസ്‌കത മുഴുവനും ഉൾക്കൊള്ളാൻ (പ്രത്യേകിച്ച് മക്കളുടെ ആവശ്യങ്ങൾ ബലികൊടുക്കുന്ന കാര്യത്തിൽ) കഴിയാതിരുന്ന അമ്മയ്ക്കതിൽ പ്രതിഷേധമുണ്ടായിരുന്നു. അമ്മ പക്ഷെ ആ പ്രതിഷേധം വളരെ സൗമ്യമായ വാക്കുകളിൽ ഞങ്ങളെ അറിയിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. അച്ഛനോട് മറുത്തൊരു വാക്കും പറഞ്ഞിരുന്നില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു, അച്ഛൻ ചെയ്തതല്ലെ ശരി? മക്കളുടെ ഭക്ഷണത്തിന് ഒരു കാലത്തും ക്ഷാമമുണ്ടായിരുന്നില്ല. അതിനച്ഛൻ ഒരിക്കലും ഇടയാക്കിയിരുന്നില്ല. രാത്രി പഠിക്കുവാനായി കത്തിക്കുന്ന വിളക്കിനു വേണ്ട മണ്ണെണ്ണ ഒരിക്കലും ഇല്ലാതെ വന്നിട്ടില്ല. സ്‌കൂളിൽ പിഴയോടുകൂടിയിട്ടാണെങ്കിലും എല്ലാ മാസവും ഫീസു കൊടുത്തിരുന്നു. രണ്ടു ജോഡി ഷർട്ടും ട്രൗസറുകളും ഞങ്ങൾക്കുണ്ടായിരുന്നു, അത്ര മികച്ചതൊന്നുമല്ലെങ്കിലും. പിന്നീട് കുറച്ചുകൂടി വലുതായപ്പോൾ എനിക്കു മനസ്സിലായി, അച്ഛൻ സഹായിച്ചിരുന്നത് ഞങ്ങളോളമല്ല ഒട്ടുംതന്നെ ഗതിയില്ലാത്തവരെയാണെന്ന്. അച്ഛന്റെ വിശാലമനസ്‌കതയ്ക്കു മുമ്പിൽ നമസ്‌കരിച്ചുകൊണ്ട് ഞാൻ പ്രാർത്ഥിക്കാറുണ്ട് ഞാനും അച്ഛനെപ്പോലെയാവണേ എന്ന്. എന്റെ കഥകളിൽ പൊതുവെ കാണുന്ന ദീനാനുകമ്പയും കാരുണ്യവും കിട്ടിയത് അച്ഛന്റെ സ്വാധീനം തന്നെയാവണം. എന്റെ ജീവിതത്തിലും അതൊക്കെയുണ്ടെന്നാണ് എന്റെ വിശ്വാസം.

അച്ഛൻ ഞങ്ങൾ മക്കളോട് എങ്ങിനെ ജീവിക്കണം എന്ന് ഒരിക്കലും പറഞ്ഞിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ജീവിതംകൊണ്ട് ഓരോ നിമിഷവും ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു. ജീവകാരുണ്യം മനുഷ്യരിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് അദ്ദേഹം കാണിച്ചുതന്നു. കോടതിയിൽനിന്ന് ക്ഷീണിച്ച് വീട്ടിലെത്തി അമ്മ കൊടുത്ത ചൂടുള്ള ചായ കുടിക്കുമ്പോൾ അമ്മയോടു ചോദിക്കും. ‘എടോ, നമ്മടെ മക്കൾക്ക് ഇന്ന് വല്ലതും തിന്നാൻ കിട്ടിയോ?’ അച്ഛൻ ഞങ്ങളെയല്ല ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ വയർ അമ്മ നിറയ്ക്കുമെന്ന് അച്ഛന്നറിയാമായിരുന്നു. പശുവിനെയും കുട്ടിയെയുമാണ് അച്ഛൻ ഉദ്ദേശിച്ചിരുന്നത്. അമ്മ അടുക്കളയിൽനിന്ന് ഒരശീരീരിപോലെ പറയും. ‘അവളെ കൊണ്ടന്ന് കെട്ടിയിട്ടില്ല.’ അച്ഛൻ ചായകുടി കഴിഞ്ഞാലുടൻ എഴുന്നേൽക്കും. പറമ്പിലെവിടെയെങ്കിലും കെട്ടിയിട്ട സ്ഥലത്തെ പുല്ല് മുഴുവൻ തിന്ന് വിഷണ്ണയായി നിൽക്കുന്ന പശുവിനെ അഴിച്ച് അടുത്ത കണ്ടത്തിലേയ്ക്കു നയിക്കും. അവൾ ആർത്തിയോടെ പുല്ലു തിന്നുമ്പോൾ താട ചൊറിഞ്ഞു കൊടുത്ത് അതിനോട് സംസാരിക്കാൻ തുടങ്ങും. ‘എന്താ മോളെ ഇന്ന് വയറ് നെറഞ്ഞില്ലേ?’ ആ പാവം പശുവിനെ നേരത്തെ മാറ്റിക്കെട്ടാത്തതിലുള്ള പശ്ചാത്താപത്തോടെ ഞങ്ങൾ ചുറ്റിപ്പറ്റി നിൽക്കും. അച്ഛൻ പക്ഷെ ഞങ്ങളെ കുറ്റപ്പെടുത്താറില്ല.

അച്ഛനും അമ്മയ്ക്കും മൃഗങ്ങളോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. പാവം മിണ്ടാപ്രാണികളാണ്, അവയെ ഉപദ്രവിക്കരുത് എന്നു പറയാറുണ്ട്. ഒരിക്കൽ ഞാൻ ഒരു ചെറിയ കണ്ടത്തിൽ ചോളം നട്ടിരുന്നു. നല്ല ആരോഗ്യമുള്ള ചെടികൾ, ഏകദേശം ഒരടി ഉയരത്തിൽ പച്ചപ്പു സൃഷ്ടിച്ചുകൊണ്ട് അതു കാറ്റിലാടുന്നതു കാണാൻ നല്ല ഭംഗിയായിരുന്നു. വൈകുന്നേരം പറമ്പിൽ കെട്ടിയിട്ടിടത്തുനിന്ന് അഴിച്ചാൽ പശുവിന് ഒരോട്ടമുണ്ട്. പിടിച്ചാൽ കിട്ടുകയില്ല. അന്ന് അതോടി വന്നു നിന്നത് എന്റെ ചോളവയലിനു മുമ്പിലാണ്. പിന്നെ ഒന്നും ആലോചിക്കാതെ അവൾ നിമിഷനേരം കൊണ്ട് അതു മുഴുവൻ അകത്താക്കി. ഞാൻ ചെന്നപ്പോൾ കാണുന്നത് വെറും കുറ്റികൾ മാത്രം. എനിയ്ക്കു വല്ലാതെ ദേഷ്യം വന്നു, ഞാനതിനെ കുറേ ചീത്ത പറഞ്ഞു, അടിച്ചു. അമ്മ വന്ന് തടുത്തുവെങ്കിലും എന്റെ രോഷം അടങ്ങിയിരുന്നില്ല. അച്ഛൻ വന്നപ്പോൾ കുട്ടികളാരോ ഇതു പറഞ്ഞു കൊടുത്തു. അദ്ദേഹം ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘നന്നായി ഒരു ദിവസമെങ്കിലും അവളുടെ വയർ നിറഞ്ഞല്ലൊ.’ ശരിക്കു പറഞ്ഞാൽ അച്ഛനും ദിവസേന രാവിലെ എന്റെ ചോളകൃഷി കണ്ട് ആസ്വദിക്കാറുള്ളതാണ്. അതു പൂവിട്ട് കായ്ക്കുന്നതും സ്വപ്നം കണ്ടിട്ടുണ്ടാവണം. പക്ഷെ പാവം മിണ്ടാപ്രാണിയായ പശു അതു തിന്ന് വയർ നിറച്ചപ്പോൾ അച്ഛന് സന്തോഷമാവുകയാണുണ്ടായത്.

അമ്മ വേണ്ട കാര്യങ്ങൾ ഒരിക്കലും തെളിയിച്ചു പറയാറില്ല. അത് ഞങ്ങൾക്ക് വല്ലാത്ത വിഷമമുണ്ടാക്കാറുണ്ട്. കുറച്ചു പഞ്ചസാര വാങ്ങാൻ ഞങ്ങളിലാരെയെങ്കിലും കടയിലേയ്ക്കു പറഞ്ഞയയ്ക്കും. ഞങ്ങൾ പോകാനൊരുങ്ങുമ്പോഴായിരിക്കും അമ്മ ഒരശിരീരിപോലെ പറയുക. ‘മൊളകും മഞ്ഞളും വാങ്ങണ്ട സമയായിരിക്കുണു.’ ഞങ്ങൾ കടയിൽ പോയി പഞ്ചസാര മാത്രം വാങ്ങിക്കൊണ്ടുവരും. തിരിച്ചുവന്നാലാണ് മനസ്സിലാവുക. അമ്മ അടുക്കളയിലേതെങ്കിലും മൂലയിൽനിന്ന് അശരീരി പോലെ പറഞ്ഞത് കേട്ടു മനസ്സിലാക്കി ഞങ്ങൾ മുളകും മഞ്ഞളും കൂടി വാങ്ങേണ്ടതായിരുന്നു എന്ന്. ഇപ്പോൾ രാത്രി കൂട്ടാൻ വെക്കാൻ ഇതു രണ്ടും അത്യാവശ്യമാണ്. വീണ്ടും ശാപവചനങ്ങൾ ചൊരിഞ്ഞുകൊണ്ട് കടയിലേയ്ക്ക് ഓടുക തന്നെ. അമ്മയെപ്പോലെ വാക്കുകൾക്ക് ഇത്ര പിശുക്കു കാണിക്കുന്ന മറ്റൊരാളെ ഞാനിതുവരെ കണ്ടിട്ടില്ല. അമ്മയുടെ ഈ സ്വഭാവം ആദ്യകാലങ്ങളിൽ വിഷമമുണ്ടാക്കിയിരുന്നുവെന്ന് അച്ഛൻ പറയാറുണ്ട്. അത് പല സൗന്ദര്യപ്പിണക്കങ്ങൾക്കും കാരണമായിട്ടുണ്ടത്രെ.

അച്ഛന് അമ്മയെ വളരെ സ്‌നേഹമായിരുന്നു. അതു പ്രകടിപ്പിക്കാൻ ഒട്ടും ലോഭം കാട്ടിയിരുന്നുമില്ല. നിസ്സാര വഴക്കുകളും സൗന്ദര്യപ്പിണക്കങ്ങളുമുണ്ടായാൽ അതു വെച്ചുകൊണ്ടിരിക്കാതെ ലോഗ്യം കൂടാറുണ്ട് അച്ഛൻ. പിന്നെ കുറച്ചുനേരം അമ്മയെ കൊഞ്ചിക്കലും തമാശ പറയലുമൊക്കയാണ്. സ്‌നേഹത്തിന്റെ ബാലപാഠങ്ങൾ ഞങ്ങൾ പഠിച്ചത് അവരുടെയടുത്തുനിന്നായിരുന്നു. അമ്മ വളരെയധികം ജോലിയെടുത്തിരുന്നു. ഊഹിക്കാവുന്നതേയുള്ളു. എട്ടു മക്കളുടെ കാര്യം നോക്കണം, പിന്നെ പശുവിന്റെ കാര്യം. വലിയൊരു പാത്രത്തിൽ കാടിവെള്ളവുമെടുത്ത് വീടിന്റെ വടക്കെ അറ്റത്തുള്ള അടുക്കളയിൽനിന്ന് തെക്കേ അറ്റത്തുള്ള തൊഴുത്തിലേയ്ക്ക് മുറ്റത്തുകൂടി ഓടാറുള്ളത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. അമ്മ നടക്കാറില്ല, ഓടുകയാണ് പതിവ്. വീട്ടിനുള്ളിൽ, മുറ്റത്ത്, ഒരു കത്തിയുമായി ‘ആരെ പിടിച്ചാണ് ഇന്ന് കൂട്ടാൻ വെയ്ക്കുക’ എന്ന ആത്മഗതവുമായി പറമ്പിൽ ഒക്കെ ഓടുകതന്നെയായിരുന്നു അമ്മ. ഇടയ്ക്ക് ശരംവിട്ടപോലെ ഉമ്മറത്തേയ്ക്ക് ഓടിവരുന്നു. ഉമ്മറത്തെ സിമന്റിട്ട വീതികുറഞ്ഞ ഇരുത്തിയാണ് ലക്ഷ്യം. ഓടിവന്ന് അതിന്മേൽ വീഴുന്നതു കാണാം. പിന്നെ മിണ്ടാട്ടമില്ല. പത്തുമിനുറ്റു കഴിഞ്ഞാൽ എഴുന്നേറ്റ് അടുക്കളയിലേയ്ക്കുതന്നെ പോകും. അമ്മയ്ക്ക് ക്ഷീണം വരുന്നുണ്ടെന്നു കണ്ടാൽ ഞങ്ങൾ അമ്മയെ നിർബ്ബന്ധമായി ഉമ്മറത്ത് ഇരുത്തി അടുക്കള കയ്യേറും. അമ്മയ്ക്ക് വയ്യായ വരുന്നുവെന്ന് ആദ്യം മനസ്സിലാവുക ദിവാകരന്നാണ്. അവൻ ‘അമ്മക്കുട്ടി ഒരുഭാഗത്ത് കുത്തിരിക്കി’ എന്നു പറഞ്ഞ് വാത്സല്യത്തോടെ അമ്മയെ ഉന്തി ഉമ്മറത്ത് കൊണ്ടുപോയി ഇരുത്തും. ഇത് അമ്മയുടെ ചെറിയമ്മയുടെ ഭാഷയാണ്. മീനാക്ഷിവല്ല്യമ്മ — ഉറൂബിന്റെ അമ്മായിയമ്മ. ഞങ്ങളുടെ ഉൽപത്തിസ്ഥാനം കുറ്റ്യാടിയാണ്. പൊന്നാനിയിൽ സ്ഥിരതാമസമാക്കി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും മീനാക്ഷിവല്ല്യമ്മ മാത്രം അപ്പോഴും വടക്കൻ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. വൈകുന്നേരം അച്ഛൻ വരുമ്പോൾ അമ്മ വയ്യാതെ കിടക്കുകയാണെങ്കിൽ അച്ഛൻ അടുത്തിരുന്ന് പുറം തലോടി ചോദിക്കും. ‘എന്താ ജാനു, വയ്യ്യേ?’ ചായയുണ്ടാക്കാൻ തപ്പിപ്പിടഞ്ഞെഴുന്നേൽക്കുന്ന അമ്മയോട് കിടക്കാൻ ആവശ്യപ്പെടും. ‘നീ കിടക്ക് എന്റെ മോൾ ചായയുണ്ടാക്കിത്തരും.’

അച്ഛൻ ഗിരിജയോടോ, പിന്നീട് അവൾ വിവാഹിതയായി പോയശേഷം ഞങ്ങളുടെ ഏറ്റവും താഴെയുള്ള അനുജത്തി ഉഷയോടോ ചായയുണ്ടാക്കാൻ പറയും. അമ്മ എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുമ്പോൾ മുറുമുറുക്കുന്ന ഞങ്ങൾ അച്ഛന്റെ ഓരോ ആജ്ഞയും അനുഗ്രഹമായി കരുതിയിരുന്നു. ‘ആജ്ഞയല്ലിതനുഗ്രഹമത്രെ നമുക്കു തന്നു ബലരാമൻ…’ (വരദാനം). ജീവിതത്തിലൊരിക്കലും അച്ഛൻ സ്വന്തമായി ചായയുണ്ടാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്.

അച്ഛൻ എല്ലാ മക്കളേയും ഒരേപോലെ സ്‌നേഹിച്ചിരുന്നു. പക്ഷെ പെൺമക്കളോട് കുറച്ചധികം സ്‌നേഹമുണ്ടായിരുന്നു എന്നെനിയ്ക്കു തോന്നാറുണ്ട്. ‘അനിമൽ ഫാമി’ൽ മാറ്റിയെഴുതിയ നിയമം പോലെ ‘ആൾ ആനിമൽസ് ആർ ഈക്വൽ, ബട് സം ആനിമൽ ആർ മോർ ഈക്വൽ ദാൻ അദേഴ്‌സ്’. ആർക്കും പക്ഷെ പ്രത്യേക അവസരങ്ങളൊന്നും കൊടുത്തിരുന്നില്ല. വളർന്നു വലുതാകുമ്പോൾ ആരാകണമെന്ന് ആരെയും ഉപദേശിക്കാറുമില്ല. ‘പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും’ എന്ന കവിതയിൽ അദ്ദേഹം പറയുന്നു. ‘ജീവിതം ഈ യുഗത്തിൽ കൂടുതൽ സങ്കീർണ്ണമാണ്. ജീവിതയുദ്ധത്തിൽ നീ എന്തായുധമേന്തണം എന്ന കാര്യം എന്റെ ക്രാന്തദർശിത്വക്കുറവു മുലം ഞാൻ ആലോചിച്ചിട്ടില്ല’,

‘ഞാനിതാശംസിക്കാം: നീ യഥേഷ്ടം
ജ്ഞാനങ്ങൾ നേടിക്കഴിയുമ്പോഴും
ഈ മനശ്ശോഭയൊത്തിശ്ശരീര—
സ്ഥേമാവഭംഗുരമാക നിങ്കൽ.’

മക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അച്ഛൻ എപ്പോഴും ജാഗരൂകനായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങൾക്കു വേണ്ടി കോഡ്‌ലിവർ എണ്ണ വാങ്ങിക്കൊണ്ടുവരാറുണ്ട്. അതു കഴിച്ചാലുണ്ടാകുന്ന അരുചി മാറിക്കിട്ടാൻ അച്ഛൻ, കൂട്ടാൻ കൂട്ടിക്കുഴച്ച ചോറ് ഉരുളകളായി പ്ലെയ്റ്റിൽ വച്ചിട്ടുണ്ടാവും. ഒരിക്കൽ കോഡ്‌ലിവറിനു പകരം ഷാർക്‌ലിവർ ഓയിലാണ് വാങ്ങിക്കൊണ്ടുവന്നത്. അതു കഴിക്കാൻ കോഡ്‌ലിവറോയിലിനേക്കാൾ വിഷമമായിരുന്നു. ഞങ്ങളുടെ വിഷമം കണ്ടപ്പോൾ അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘എന്റെ മക്കൾക്കാണെന്നു പറഞ്ഞപ്പോൾ ബാലകൃഷ്ണൻ നായർ എടുത്തുതന്നതാണിത്. അവർ കോഡ്‌ലിവറോയിലൊന്നും കഴിക്കാൻ പാടില്ലത്രെ.’ ബാലകൃഷ്ണൻ നായർ അച്ഛന്റെ അടുത്ത സ്‌നേഹിതനായിരുന്നു. ഒരുപക്ഷെ ഇറക്കുമതി ചെയ്ത വിലപിടിച്ച മീനെണ്ണയ്ക്കു പകരം അച്ഛനെ സഹായിക്കാൻ വേണ്ടി ഷാർക്‌ലിവറോയിൽ നിർദ്ദേശിച്ചിട്ടുണ്ടാകും. അച്ഛന്റെ ശബ്ദത്തിൽ ശോകഛായയൊന്നുമുണ്ടായിരുന്നില്ല. മീനെണ്ണ പോയിട്ട് രണ്ടു നേരം കഞ്ഞി കുടിക്കാനില്ലാത്ത മക്കളുള്ള വീടുകൾ അച്ഛന്നറിയാം.

ഞങ്ങളുടെ അമ്മമ്മയെ വളരെ ബഹുമാനവും സ്‌നേഹവുമായിരുന്നു അച്ഛന്. സ്വന്തം അമ്മയ്ക്കായി ഒന്നും ചെയ്യാൻ പറ്റാതിരുന്ന ഖേദം മാറ്റിയത് അമ്മമ്മയുടെ കാര്യങ്ങൾ ഭംഗിയായി നോക്കിയിട്ടാവണം.

‘അവർക്കു കുളിരുനു കമ്പിളിനേടി—
പ്പിന്നീടെന്നോ ഞാൻ ചെല്‌കെ,
ഒരട്ടിമണ്ണു പുതച്ചു കിടപ്പൂ:
വീടാക്കടമേ മമജന്മം’

— ‘ബിംബിസാരന്റെ ഇടയനി’ൽ പറയുന്നത് സ്വന്തം അമ്മയെക്കുറിച്ചായിരുന്നു.

വീട്ടിൽ അച്ഛന്റെ ഒപ്പം വരാറുള്ള കുറേ സഹൃദയരുണ്ട്. പലപ്പോഴും അടുത്ത് അരങ്ങേറാൻ പോകുന്ന നാടകത്തെപ്പറ്റിയുള്ള ചർച്ചയിൽ ലയിച്ച് ഒപ്പം വരുന്നവരായിരിക്കും. ഞങ്ങളെല്ലാം കുറുപ്പേട്ടൻ എന്നു വിളിക്കുന്ന ടി. ഗോപാലക്കുറുപ്പ്, ജ്യോതിഷി ടി.വി. ശൂലപാണി വാരിയർ, ഇ. രാമൻ മാസ്റ്റർ, പി. നാരായണൻ വൈദ്യർ (ഇദ്ദേഹമായിരുന്നു അച്ഛന് ചതുരംഗം കളിക്കാനുള്ള കൂട്ട്. കോടതി പൂട്ടിയ കാലത്ത് അവർ രാവിലെതൊട്ട് വൈകുന്നേരം വരെ തുടർച്ചയായി കളിക്കാറുണ്ട്.), മിഷ്യൻ സ്‌കൂളിലെ ഹെഡ്മാസ്റ്ററും പുരോഗമനവാദിയുമായിരുന്ന വർഗ്ഗീസ് മാസ്റ്ററുടെ മക്കൾ ഡേവിഡ്, ജോൺ, പോൾ മാസ്റ്റർ, ജോർജ്ജ്, എ.വി. ഹൈസ്‌കൂളിലെ മാസ്റ്റർമാരായിരുന്ന പി. കൃഷ്ണവാരിയരും (പിന്നീടദ്ദേഹം ഹെഡ്മാസ്റ്ററായി, ഇപ്പോൾ ഇടശ്ശേരി സാഹിത്യ സമിതിയുടെ സെക്രട്ടറിയും.), ദേവസ്സിമാസ്റ്റരും, എൻ.പി. കുമാരൻ, പി.കെ. ഗോപാലമേനോൻ, അങ്ങിനെ പലരും വീട്ടിൽ നിത്യേനെയെന്നോണം വരാറുണ്ട്. ഇനിയും ധാരാളം പേരുകൾ പറയാം. അവരൊക്കെത്തന്നെ ഞങ്ങളുടെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്.

ഒരു കാര്യം തീർച്ചയാണ്, അച്ഛൻ കലാകാരന്മാർക്ക് വേണ്ടപ്പെട്ടവനായിരുന്നു, സാഹിത്യകാരന്മാർക്ക് വേണ്ടപ്പെട്ടവനായിരുന്നു, ജാതി, മത ഭേദമില്ലാതെ നാട്ടുകാരുടെയെല്ലാം സ്വന്തം ഗോയിന്നായരായിരുന്നു അല്ലെങ്കിൽ ഗോയിന്നേട്ടനായിരുന്നു അതുമല്ലെങ്കിൽ ഇടശ്ശേരിയായിരുന്നു. അച്ഛന്റെ മരുമക്കൾക്ക് സ്‌നേഹമുള്ള കുട്ടിമ്മാമയും. ഒപ്പംതന്നെ സ്‌നേഹമുള്ള ഭർത്താവും നല്ലൊരച്ഛനുമായിരുന്നു. ഇതൊരദ്ഭുതമാണ്.

11.11.2006