close
Sayahna Sayahna
Search

ഈ കലാകാരനെ മനസ്സിലാക്കൂ


ഈ കലാകാരനെ മനസ്സിലാക്കൂ
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ആത്മാവിന്റെ ദര്‍പ്പണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1991
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ആത്മാവിന്റെ ദര്‍പ്പണം

നല്ല നിലാവുള്ള രാത്രിയിൽ നദിയുടെ കരയില്‍ ഇരുന്നിട്ടുണ്ടോ വായനക്കാര്‍? ഞാന്‍ പലപ്പോഴും ഇരുന്നിട്ടുണ്ട്. അസുലഭാനുഭൂതിക്കു വിധേയനായിട്ടുമുണ്ട്. പല തരത്തിലുള്ള പൂക്കള്‍ നദിയിലൂടെ ഒഴുകിവരും. നിലാവ് വീണു തിളക്കം കൂടിയ ചെമ്പരത്തിപ്പൂവ് ചെറിയ ഓളങ്ങളില്‍ നൃത്തം ചെയ്ത് എത്തുന്നു. അതൊഴുകി മറയുമ്പോള്‍ പനിനീര്‍പ്പൂവു വരും. അതിനു ശേഷം ഒരു ചില്ലയാവും എത്തുന്നത്. പിന്നീട് മഞ്ഞ നിറമാര്‍ന്ന കോളാമ്പിപ്പൂവ്. ഇങ്ങനെ എത്രയെത്ര പൂവുകള്‍! ഓരോന്നും കണ്ണിന് സുഖപ്രദം. മനസ്സിന് ആഹ്ലാദജനകം. നദീതീരത്തു നിന്ന് എഴുന്നേറ്റു പോകാന്‍ തോന്നിയില്ല. ഇമ്മട്ടില്‍ ആഹ്ലാദാനുഭൂതി ജനിപ്പിക്കുന്ന നോവലാണ് മാര്‍ക്കേസിന്റെ Love in the Time of Cholera എന്നത്, വാങ്മയചിത്ര പുഷ്പങ്ങള്‍ ഒഴുകി വരുന്ന നോവല്‍.

ഇനി വേറൊരു ദൃശ്യം. ഒരു കൊടുങ്കാറ്റ്. വന്‍മരങ്ങള്‍ കെട്ടുപിണഞ്ഞു നില്‍ക്കുന്നു. അവയുടെ പച്ചിലപ്പടര്‍പ്പ് തമ്മിലുടക്കിയിരിക്കുന്നതുകൊണ്ട് മധ്യാഹ്ന സൂര്യന്റെ തീക്ഷ്ണരശ്മികള്‍ പോലും കാട്ടിനകത്തേക്കു വരുന്നില്ല. അതിനാല്‍ അവിടം മുഴുവന്‍ അര്‍ധാന്ധകാരം. അര്‍ദ്ധാന്ധകാരത്തില്‍ നടന്നു കയറിയാല്‍ വന്‍വേരുകളില്‍ തട്ടി വീണെന്നു വരും. അതുകൊണ്ട് വെളിയില്‍ നിന്നു നോക്കുവാന്‍ മാത്രമേ കഴിയുന്നുള്ളൂ. അങ്ങനെ നോക്കുമ്പോഴുണ്ടാകുന്നത് ആഹ്ലാദാനുഭൂതിയല്ല. ഉദാത്ത വികാരത്തെ സംബന്ധിച്ച അനുഭൂതി മാത്രമാണ്. റ്റോമസ് മന്നിന്റെ ‘മാജിക് മൗണ്ടന്‍’ എന്ന നോവല്‍ വായിക്കുമ്പോള്‍ ഇതിനു തുല്യമായ ഉദാത്ത വികാരനുഭൂതിയാണ് ജനിക്കുക.

യൂലിസീസിനേക്കാള്‍ ഉയരത്തില്‍

ഈ ലോകത്ത് അര്‍ധാന്ധകാരമാര്‍ന്ന കൊടുങ്കാറ്റുള്ളതു പോലെ, പൂക്കളൊഴുകി വരുന്ന നദിയുള്ളതു പോലെ രണ്ടു തരത്തിലുള്ള സാഹിത്യ രചനകളുണ്ട്. വേറൊരു വിധത്തില്‍ പറയാം. റ്റോമസ് മന്നിന്റേതു ധിഷണാപരമായ ഭാവനയാണ്. മാര്‍കേസിന്റേത് കാവ്യാത്മക ഭാവനയും. കാവ്യാത്മക ഭാവന ആഹ്ലാദാനുഭൂതിയും ധിഷണാത്മക ഭാവന ഉദാത്ത വികാരാനുഭൂതിയും ജനിപ്പിക്കുന്നു. മന്നിന്റെ ധിഷണാത്മക ഭാവനയാണ് ഈറ്റാലോ കാല്‍വിനോ, ഉംബര്‍ടോ എക്കോ എന്നീ നോവലിസ്റ്റുകള്‍ക്കുള്ളത്. അവര്‍ക്കു സദൃശനാണ് Life User’s Manual എന്ന നോവലെഴുതി വിശ്വവിഖ്യാതനായിത്തീര്‍ന്ന ഷൊര്‍ഷ് പെരക് (Georges Perec). ഈ ഫ്രഞ്ചെഴുത്തുകാരന്റെ ഈ നോവലിനെക്കുറിച്ച് മഹാന്‍മാര്‍ എന്തെല്ലാം സ്തുതി വചനങ്ങളാണ് ഉതിര്‍ത്തത്! സാഹിത്യങ്ങളെക്കുറിച്ച് എപ്പോഴും ‘അളന്ന് മുറിച്ച’ മട്ടില്‍ സംസാരിക്കുന്ന ഫിലിപ്പ് തോഡി: Perhaps the experimental novel of all time making James Joyce’s ‘Ulysses’ — though not, perhaps, ‘Finnegan’s wake — seem almost ordinary in comparison. ജെയിംസ് ജോയിസിന്റെ ‘യൂലിസീസ്’ എന്ന നോവലിനോട് ഇതിനെ താരതമ്യപ്പെടുത്തിയാല്‍ അത് (യൂലിസീസ്) സര്‍വസാധാരണത്വത്തിലേക്കു അധഃപതിക്കുമെന്നാണ് അദ്ദേഹത്തിന്റെ മതം. One of the great novels of the century എന്നു റ്റൈംസിന്റെ ലിറ്റററി സപ്ലിമെന്റ് ഇതിനെ വാഴ്ത്തുകയുണ്ടായി. നേരത്തെ പറഞ്ഞ ഈറ്റാലോ കാല്‍വിനോയാകട്ടെ One of the most singular literary personalities in the world — ലോകത്തെ അപൂര്‍വ സാഹിത്യകാരന്മാരില്‍ ഒരാളാണ് ഷൊര്‍ഷ് പെരക് എന്ന് അഭിപ്രായപ്പെട്ടു. ആരെയും അത്ര കണ്ടു വാഴ്ത്താത്ത റോബര്‍ട്ട് റ്റെയ്‌ലര്‍ ‘ഈ ശതാബ്ദത്തിലെ മഹനീയമായ നോവലാണ് ഇതെ’ന്നും ജോയിസ് പ്രൂസ്ത്, മന്‍, കാഫ്ക, നാബോകോഫ് ഇവര്‍ക്കു സദൃശ്യനാണ് പെരക് എന്നും പ്രസ്താവിച്ചു. നോവലിന്റെ പുറം ചട്ടയില്‍ അച്ചടിച്ചു വരുന്ന ഇത്തരം പ്രസ്താവങ്ങളെ മുഖവിലയ്ക്കെടുക്കാതെ അവക്കൊരു വലിയ മാര്‍ജിന്‍ ഇട്ടുകൊണ്ടാണ് ഈ കൊടുങ്കാട്ടില്‍ പാദം മുറിഞ്ഞും തലയടിച്ചും ഞാന്‍ നടന്നു കയറിയത്. കയറിക്കഴിഞ്ഞപ്പോള്‍ എന്റെ ക്ഷതങ്ങളെകുറിച്ച് എനിക്കോര്‍മ വന്നില്ല. ധിഷണാപരമായ പ്രജ്ഞയുടെ പരിപൂര്‍ണമായ വികാസമാണ് ഞാന്‍ അതില്‍ കണ്ടത്. ഉദാത്ത വികാരത്തിനു ഞാന്‍ വിധേയനായി. അതിന്റെ ലഹരി വിടാതെയാണ് ഈ വരികള്‍ കുറിക്കുന്നതും.

ജീവിതമെന്ന സമസ്യ

പാരീസിലെ പതിനേഴാമത്തെ ‘അറങ്ങ്ഢീമാങ്ങി[1]ലുള്ള (arrondissement) ഒരു ഭവനത്തിലെ അനേകം മുറികളാണ് നോവലിലെ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിക്കുക. ഓരോ മുറിയിലെയും സംഭവം ഓരോന്ന്. അങ്ങനെ തൊണ്ണൂറ്റിയൊന്‍പത് അദ്ധ്യായങ്ങളിലൂടെ വിവിധ സംഭവങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നു. അവയൊക്കെ ഒരുമിച്ചു ചേര്‍ത്താല്‍ സാകല്യാവസ്ഥയിലുള്ള ജീവിതമാകുമോ? നമ്മള്‍ ചോദിക്കാവുന്ന ആ ചോദ്യത്തിന് നോവലിസ്റ്റ് ആദ്യമേ തന്നെ ഉത്തരം നല്‍കുന്നുണ്ട്. ജിഗ്സൊപസ്ല്‍ (Jigsaw puzzle) എന്നു കേട്ടിട്ടില്ലേ? നിയതത്വമില്ലാത്ത കാര്‍ഡ് ബോര്‍ഡിലോ തടിയിലോ വെട്ടിയുണ്ടാക്കിയ കൊച്ചു കൊച്ചു രൂപങ്ങളാണ് ജിഗ്സൊ. അവയെ ശരിയായ രീതിയില്‍ ചേര്‍ക്കുമ്പോള്‍ ഒരു ചിത്രമായിത്തീരുന്നു. സാകല്യാവസ്ഥയിലുള്ള ചിത്രത്തിന് ഒരു രൂപമുണ്ട്. അല്ലെങ്കില്‍ ആകാരമുണ്ട് (Pattern എന്നു നോവലിസ്റ്റ്). ചെറിയ ജിഗ്സൊകളല്ല ആകെയുള്ള രൂപത്തിനു കാരണം. സാകല്യാവസ്ഥയാര്‍ന്ന രൂപമാണ് കൊച്ചു രൂപങ്ങള്‍ക്കു (ജിഗ്സൊകള്‍ക്ക്) ഹേതു. ആ കൊച്ചു രൂപങ്ങളെക്കുറിച്ച് — ചെറിയ തുണ്ടുകളെക്കുറിച്ച് — അറിവുണ്ടെന്നിരിക്കട്ടെ. ആ അറിവിന്റെ വെളിച്ചത്തില്‍ ആകെക്കൂടിയുള്ള രൂപത്തെപ്പറ്റി മനസിലാക്കാന്‍ കഴിയുകയില്ല. ഒരുതുണ്ടെടുത്ത് മൂന്നു ദിവസം മുഴുവനും നോക്കിക്കൊണ്ടിരിക്കാം നമുക്ക്. അറിയേണ്ടതൊക്കെ അറിഞ്ഞുവെന്ന് നമ്മള്‍ക്കു തോന്നും. പക്ഷേ, അതുകൊണ്ട് പ്രയോജനമൊന്നുമില്ല. ചേര്‍ക്കേണ്ട രീതിയില്‍ കൊച്ചു തുണ്ടുകളെ ചേര്‍ക്കാന്‍ കഴിവുണ്ടോ? അങ്ങനെ ചേര്‍ത്താല്‍ ചിത്രമായി. സമ്പൂര്‍ണാവസ്ഥയിലുള്ള ആ ചിത്രത്തിനു രൂപമുണ്ടാവുന്നു അതൊരു ഘടനയയായി. ഫലപ്രാപ്തിക്കു വേണ്ടി പല രീതികള്‍ അവലംബിക്കുകയും ചിലതൊക്കെ നിരാകരിക്കുകയും ചെയ്യുന്ന സമ്പ്രദായത്തിന് trial and error method എന്നു പറയുമല്ലോ. ആ സമ്പ്രദായതത്തിലൂടെയോ പ്രചോദനത്തിന്റെ ജ്വലനാവസ്ഥയിലൂടെയോ ഒരു തുണ്ടിനെ വേറൊരു തുണ്ടുമായി ശരിയായി നമ്മള്‍ യോജിപ്പിച്ചുവെന്നിരിക്കട്ടെ. അപ്പോള്‍ ഓരോ കഷണത്തിനും അതിന്റേതായ അസ്തിത്വം ഇല്ലാതെയാവുന്നു.

‘ജിഗ്സൊ പസ്ല്‍’ ഉണ്ടാക്കിയ ഒരാളുണ്ട്. കൊച്ചു തുണ്ടുകള്‍ ഒരുമിച്ചു ചേര്‍ക്കാന്‍ ശ്രമിക്കുന്ന നമ്മളുണ്ട്. നമ്മള്‍ ഓരോ തുണ്ടെടുത്തു ചേര്‍ക്കുമ്പോഴും നിര്‍മ്മാതാവു തന്നെ. അതേ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു മനസ്സിലാക്കണം. നമ്മള്‍ ഓരോ തുണ്ടുമെടുത്തു നോക്കുന്നു. വീണ്ടുമെടുക്കുന്നു, അതിനെ മനസിലാക്കാന്‍ ശ്രമിക്കുന്നു, തുണ്ടുകളെ തമ്മില്‍ യോജിപ്പിക്കാന്‍ യത്നിക്കുന്നു. വീണ്ടും യത്നിക്കുന്നു. തെറ്റും ഉള്‍ക്കാഴ്ചയും പ്രതീക്ഷയും ഒക്കെ ഉണ്ടാവുന്നു. ഇവയെല്ലാം നിര്‍മ്മാതാവിനും ഉണ്ടായിട്ടുണ്ട്. അയാള്‍ അതുപോലെ ശ്രമിച്ചിട്ടുണ്ട്. ‘ജിഗ്സൊപസ്ലാ’യ ജീവിതത്തെയാണ് പെരക് അദൃശ്യമായ രീതിയില്‍ ആവിഷ്കരിക്കുന്നത്.

തൊണ്ണൂറ്റിയൊന്‍പത് അധ്യായങ്ങളിലൂടെ നൂറ്റുകണക്കിനുള്ള കഥകള്‍ അദ്ദേഹം പറയുന്നു. പാരീസിലെ കഥകള്‍ മാത്രമല്ല. ലോകമെമ്പാടുമുള്ള കഥകള്‍. ചില കഥകള്‍ സാധാരണങ്ങളാണെങ്കില്‍ മറ്റു ചില കഥകള്‍ അസാധാരണങ്ങള്‍. ശോകത്തിന്റെ മിഴി നീരുണ്ടാകുന്നു; ആഹ്ളാദത്തിന്റെ ബാഷ്പവും. പുളകപ്രസരം അത്ഭുതത്തിന്റെയും ജുഗുപ്സയുടെയും ഫലമായി ജനിക്കുന്നു. ഒരു ട്രപ്പീസ് ആര്‍ട്ടിസ്റ്റിന്റെ അന്ത്യം നോവലിസ്റ്റ് വര്‍ണിക്കുന്നതു ചൂണ്ടിക്കാണിക്കാം. ഒരു ദിവസം ട്രപ്പീസില്‍ നിന്ന് താഴെയിറങ്ങാന്‍ അയാള്‍ കൂട്ടാക്കിയില്ല. ഇനി പെരകിന്റെ വാക്യങ്ങള്‍ (ഇംഗ്ലീഷ് തര്‍ജമ):

This supreme performance lasted two hours and caused fifty-three spectators to pass out. The police had to be brought in. In spite of Rorschach’s warnings, the policemen brought a long fire–ladder and began to climb up. They didn’t even halfway: the trapeze artist opened his grip, and, with a long scream, describing a perfect-abola, he crashed to the ground.

നോവല്‍ തുടങ്ങുന്നത് 1975 ജൂണ്‍ 23-നു രാത്രി എട്ടു മണിക്ക് അല്പം മുന്‍പ്. അവസാനിക്കുന്നതും അപ്പോള്‍ തന്നെ. കാലത്തിന്റെ പുരോഗമനമില്ലാത്ത ഈ നോവലില്‍ അതുകൊണ്ട് ഇതിവൃത്തമില്ലെന്ന് എടുത്തു പറയേണ്ടതില്ല. കഥാപാത്രങ്ങള്‍ ശതസംഖ്യകങ്ങളായ വ്യക്തികളാണെങ്കിലും നോവലിന്റെ പ്രമേയത്തിന് പ്രാതിനിധ്യം വഹിക്കുന്ന ഒരു പ്രധാന കഥാപാത്രമുണ്ട്. അയാള്‍ ഇംഗ്ലീഷുകാരനായ ബാര്‍ട്ടില്‍ ബൂത്താണ്. ആ വലിയ ഭവനത്തിലെ ഒരു മുറിയിലാണ് അയാളുടെ താമസം. ചിത്രകാരനായ ബാര്‍ട്ടില്‍ ബൂത്തിന്റെ ലക്ഷ്യം അഞ്ഞൂറു തുറമുഖപ്പട്ടണങ്ങളില്‍ പോയി അഞ്ഞൂറ് സമുദ്ര ദൃശ്യങ്ങള്‍ വരയ്ക്കലാണ്.

പടിഞ്ഞാറെ ഫ്രാന്‍സിനും വടക്കേ സ്പെയിനിനും ഇടയ്ക്കുള്ള ബിസ്കേ ഉള്‍ക്കടലിലെ ഗീഹൊണ്‍ തുറമുഖമാണ് (Gijon) ആദ്യത്തേത്. 1935 ജനുവരിയിലെ ആദ്യ പക്ഷത്തിലായിരിക്കും അതിന്റെ ആലേഖനം. അവസാനത്തേത് പശ്ചിമ യൂറോപ്പിലെ സ്കെല്‍റ്റ് (Scheldt) നദിയുടെ മുഖഭാഗത്തുള്ള ബ്രൗവര്‍ഷേപനാണ്. 1954 ഡിസംബറിലെ ഉത്തര പക്ഷത്തിലായിരിക്കും അതിന്റെ ചിത്രീകരണം. ഇതിനിടയ്ക്കുള്ള കാലയളവില്‍ പല തുറമുഖപ്പട്ടണങ്ങളും ചിത്രീകൃതങ്ങളാവും.

അര്‍ഥശൂന്യതയുടെ ചിത്രങ്ങള്‍

ഓരോ ചിത്രം വരയ്ക്കാനും രണ്ടാഴ്ചയാണ് ബാര്‍ട്ടില്‍ ബൂത്ത് എടുക്കുക. അതു യാത്രയ്ക്കുള്ള സമയം ഉള്‍പ്പെടെയാണ്. ആദ്യത്തെ രണ്ടു ദിവസം അയാള്‍ വഞ്ചികളെ നോക്കിക്കൊണ്ടു കടപ്പുറത്തു നടക്കും. അയാള്‍ക്കറിയാവുന്ന ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, അറബിക്, പൊര്‍ത്യുഗീസ് ഈ ഭാഷകളില്‍ ഏതെങ്കിലുമൊന്ന് അറിയാവുന്ന മീന്‍പിടിത്തക്കാരോട് സംസാരിക്കും. മൂന്നാമത്തെ ദിവസം സ്ഥലം നിശ്ചയിച്ച് അവിടെ ചെന്നിരുന്ന് ചില സ്കെച്ചുകള്‍ വരയ്ക്കും. പിന്നീട് വളരെ വേഗത്തില്‍ വാട്ടര്‍ കളറില്‍ ചിത്രവും. വരച്ച ചിത്രങ്ങളെല്ലാം അയാള്‍ പാരീസിലേക്ക് അയയ്ക്കും. അവിടെ വച്ച് ഒരുത്തന്‍ അവയെ ‘ജിഗ്സൊ പസ്‌ലു’കളായി മാറ്റും.

ചിത്രരചന കഴിഞ്ഞ് 1955-ല്‍ ബാര്‍ട്ടിൽ ബൂത്ത് ആ വലിയ ഭവനത്തിലുള്ള അയാളുടെ മുറിയില്‍ എത്തി. തിരിച്ചു വന്ന ‘ജിഗ്സൊപസ്ലുക’ളെ അയാള്‍ വേണ്ട രീതിയില്‍ — ചേര്‍ക്കേണ്ട രീതിയില്‍ — ചേര്‍ത്ത് ചിത്രങ്ങളാക്കുന്നു. എന്നിട്ട് ഏതു സ്ഥലമാണോ ചിത്രീകരിക്കപ്പെട്ടത് അവിടേക്ക് ആ ചിത്രം അയയ്ക്കുന്നു. അതിനോടൊപ്പം പ്രത്യേകമായ ഒരു ലായകവും (Solvent). അവിടെയൊരാള്‍ ആ ലായകമുപയോഗിച്ച് ചിത്രം പൂര്‍ണ്ണമായും മായ്ക്കുന്നു. വെറും കടലാസ് അയാള്‍ ബാര്‍ട്ടിൽ ബൂത്തിന് തിരിച്ചയച്ചു കൊടുക്കുന്നു (...the paper returned to its blank virginity, page 433). ചിത്രങ്ങള്‍ പാടുപെട്ടു വരച്ചതിനു ശേഷം അവയെ ജിഗ്സൊ വിഷമ പ്രശ്നങ്ങളാക്കി മാറ്റി ലായകത്തില്‍ മുക്കി ശൂന്യമായ കടലാസ്സുകളാക്കി പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രകാരന്‍ അര്‍ഥശൂന്യങ്ങളായ പ്രവൃത്തികള്‍ ചെയ്യുന്ന നമ്മുടെയെല്ലാം ശാശ്വത പ്രതീകമല്ലേ? അതേയെന്നതില്‍ സംശയമില്ല.

ബാര്‍ട്ടിൽ ബൂത്തിന്റെ കാഴ്ച ഇല്ലാതെയായി. 1975 ഏപ്രില്‍ 25-ആം തീയതി അനിവാര്യമായതു സംഭവിച്ചു. ചിത്രകാരന്റെ 438-ആമത്തെ ചിത്രം നശിപ്പിക്കാനായി ടര്‍ക്കിയിലേക്കു പോയവര്‍ വിസ്മയാവഹമായ മട്ടില്‍ ഒരു കാറപകടത്തില്‍ പെട്ടു മരിച്ചു. അതോടെ ബാര്‍ട്ടില്‍ ബൂത്തിന്റെ മതാനുഷ്ഠാനപരമെന്ന പോലെയുള്ള ചിത്രനാശനപരിപാടി അവസാനിച്ചു. 1975 ജൂണ്‍ 23. കാലത്ത് എട്ടു മണി. ബാര്‍ട്ടില്‍ ബൂത്ത് ജിഗ്സൊ വിഷമ പ്രശ്നത്തിന്റെ മുമ്പിലിരുന്നു മരിച്ചു. On the table cloth, somewhere in the crepuscular sky of the four hundred and thirthy-ninth puzzle, the blackhole of the sole piece not yet filled in has the almost perfect shape of an X. But the ironical thing, which could have been foreseen long ago is that the piece the deadman holds between his fingers is shaped like a W.

ജീവിത ചരിത്രം വരയ്ക്കുന്ന നമ്മള്‍ ഓരോരുത്തരും ബാര്‍ട്ടില്‍ ബൂത്തിനെ പോലെയാണ്. അതിനെ വിഷമപ്രശ്നങ്ങളാക്കുന്നു അന്യര്‍. അതിനെ വീണ്ടും ചിത്രങ്ങളാക്കിയിട്ട് നമ്മള്‍ തന്നെ അതിനെ നശിപ്പിക്കുന്നു. അങ്ങനെ നശിപ്പിച്ച് നശിപ്പിച്ച് നമ്മള്‍ തന്നെ നാശത്തിലേക്ക് — മരണത്തിലേക്ക് ചെല്ലുന്നു. ധിഷണാപരമായ ഭാവനയുടെ അധിത്യകയിലെത്തിയ ഈ നോവല്‍ ഈ ശതാബ്ദത്തിലെ മാത്രമല്ല, എല്ലാ ശതാബ്ദങ്ങളിലെയും മനുഷ്യന്റെ ദുര്‍ദശയെ സ്ഫുടീകരിക്കുന്നു. കലയുടെ സൗന്ദര്യം കാണാന്‍, പ്രജ്ഞാപരമായ ഭാവനയുടെ ഔന്നത്യം കാണാന്‍ ഷൊര്‍ഷ് പെരക്കിന്റെ Life A User’s Manual എന്ന നോവല്‍ വായിക്കൂ എന്നാണ് എനിക്ക് വിനയപൂര്‍വം വായനക്കാരോട് പറയാനുള്ളത്. 1982-ല്‍ പെരക് ക്യാന്‍സര്‍ പിടിപെട്ട് മരിച്ചു. ജീവിച്ചിരുന്നുവെങ്കില്‍ എന്തെന്ന് ഉജ്ജ്വലങ്ങളായ കൃതികള്‍ നമുക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിക്കുമായിരുന്നു.

  1. അറങ്ങ്ഢീസ്മാങ്ങ് — ഫ്രഞ്ച് ഡിപ്പാര്‍ട്മെന്റിന്റെ ഏറ്റവും വലിയ വിഭാഗം. ഭരണം നടത്താന്‍ വേണ്ടിയുള്ള വിഭാഗമാണത്.