close
Sayahna Sayahna
Search

എം കൃഷ്ണന്‍ നായര്‍


പ്രൊഫസ്സര്‍
എം കൃഷ്ണന്‍ നായര്‍
150px-M-krishnan-nair.jpg
Born (1923-03-03)മാർച്ച് 3, 1923
തിരുവനന്തപുരം
Died ഫെബ്രുവരി 23, 2006(2006-02-23) (വയസ്സ് 82)
തിരുവനന്തപുരം
Occupation അദ്ധ്യാപകന്‍
Language മലയാളം
Nationality ഇന്ത്യ
Ethnicity കേരളം
Citizenship ഭാരതീയന്‍
Education എം.എ.
Subjects മലയാളം
Notable work(s) സാഹിത്യവാരഫലം
Notable award(s) ഗോയങ്ക അവാര്‍ഡ്
Spouse(s) ജെ വിജയമ്മ

ആദ്യ കാലം

തിരുവനന്തപുരത്ത് വി കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാര്‍ച്ച് 3നു കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്കൂള്‍‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു.

സാഹിത്യ വാരഫലം

36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാള നാട് വാരികയില്‍ അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങി. മലയാള നാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.

പാബ്ലോ നെരൂദ, മാര്‍ക്വേസ്, തോമസ് മാന്‍‍, യമക്കാവ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല.

സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ സാഹിത്യ വിമര്‍ശനത്തില്‍ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലര്‍ത്തി. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.

അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികമായ എഴുത്തുകാര്‍ ഇല്ലെന്നും ടോള്‍സ്റ്റോയിയും തോമസ് മാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ കുള്ളന്മാരാണെന്നും അദ്ദേഹം വിശ്വസിച്ചു.

ജീവിത ശൈലി

തിരുവനന്തപുരത്തെ സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. ഇന്ത്യന്‍ കോഫി ഹൌസില്‍ പതിവു സന്ദര്‍ശകനുമായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സെന്ററില്‍ അദ്ദേഹം സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു.

അംഗീകാരങ്ങള്‍

സാഹിത്യ രംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകള്‍ക്കായി ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ ഈ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

കൃഷ്ണന്‍ നായരുടെ കൃതികള്‍

  • വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ
  • പനിനീര്‍ പൂ‍വിന്റെ പരിമളം പോലെ
  • ശരത്കാല ദീപ്തി
  • ഒരു ശബ്ദത്തിന്‍ രാഗം
  • എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
  • സാഹിത്യ വാരഫലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു)

മരണം

ഫെബ്രുവരി 23, 2006-ല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. ന്യുമോണിയയും ഹൃദയത്തിലെ രക്ത തടസ്സവുമായിരുന്നു മരണ കാരണം.