close
Sayahna Sayahna
Search

Difference between revisions of "എം കൃഷ്ണൻനായർ"


 
Line 2: Line 2:
 
{{SFbox
 
{{SFbox
 
|background=#F3F9E0
 
|background=#F3F9E0
|{{boxtitle|ഗൂഢഭംഗികളില്ലാത്ത കാലം, സാഹിത്യവും|olive}}സാഹിത്യ നിരൂപകൻ '''[[എം_കൃഷ്ണന്‍_നായര്‍|എം.കൃഷ്ണൻനായരു]]''' മായി '''കെ.എം. വേണുഗോപാൽ''' 1996-ൽ നടത്തിയ അഭിമുഖം.<br>[[വിശ്വസുന്ദരി; വൃദ്ധരതി]] എന്ന ലേഖന സമാഹാരത്തിലും ഈ അഭിമുഖം വായിക്കാവുന്നതാണ്.
+
|{{boxtitle|ഗൂഢഭംഗികളില്ലാത്ത കാലം, സാഹിത്യവും|#B8DB4D}}സാഹിത്യ നിരൂപകൻ '''[[എം_കൃഷ്ണന്‍_നായര്‍|എം.കൃഷ്ണൻനായരു]]''' മായി '''കെ.എം. വേണുഗോപാൽ''' 1996-ൽ നടത്തിയ അഭിമുഖം.<br>[[വിശ്വസുന്ദരി; വൃദ്ധരതി]] എന്ന ലേഖന സമാഹാരത്തിലും ഈ അഭിമുഖം വായിക്കാവുന്നതാണ്.
 
}}
 
}}
  

Latest revision as of 04:04, 17 August 2014

ഗൂഢഭംഗികളില്ലാത്ത കാലം, സാഹിത്യവും
സാഹിത്യ നിരൂപകൻ എം.കൃഷ്ണൻനായരു മായി കെ.എം. വേണുഗോപാൽ 1996-ൽ നടത്തിയ അഭിമുഖം.
വിശ്വസുന്ദരി; വൃദ്ധരതി എന്ന ലേഖന സമാഹാരത്തിലും ഈ അഭിമുഖം വായിക്കാവുന്നതാണ്.
പ്രൊഫസ്സര്‍
എം കൃഷ്ണന്‍ നായര്‍
150px-M-krishnan-nair.jpg
ജനനം (1923-03-03)മാർച്ച് 3, 1923
തിരുവനന്തപുരം
മരണം ഫെബ്രുവരി 23, 2006(2006-02-23) (വയസ്സ് 82)
തിരുവനന്തപുരം
അന്ത്യവിശ്രമം തിരുവനന്തപുരം
തൊഴില്‍ അദ്ധ്യാപകന്‍, നിരൂപകന്‍
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ.
വിഷയം മലയാളം
പ്രധാനകൃതികള്‍ സാഹിത്യവാരഫലം
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
പുരസ്കാരങ്ങള്‍ ഗോയങ്ക അവാര്‍ഡ്
ജീവിതപങ്കാളി ജെ വിജയമ്മ

പൂര്‍ണചന്ദ്രന്‍ പ്രതിഫലിക്കുന്ന നിശ്ചല തടാകത്തിന്റെ കണ്ണാടി ഹൃദയാവര്‍ജ്ജകമായ കാഴ്ചയാണ്. ആ തടാകത്തില്‍ ഇറച്ചിവെട്ടുകാരന്‍ കൈകഴുകുന്നതില്‍ ധാര്‍മികമോ നൈതികമോ ആയ തെറ്റുണ്ടെന്നു പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ നമ്മുടെ സൗന്ദര്യബോധത്തെ ഏതൊക്കെയോ തലത്തില്‍ മുറിപ്പെടുത്തുന്നതാണ് ആ ദൃശ്യചിത്രം. ഇത്തരം ദൃശ്യചിത്രങ്ങള്‍ സാഹിത്യത്തില്‍ വരുമ്പോള്‍ എം. കൃഷ്ണന്‍നായരുടെ വിമര്‍ശകപ്രതിഭ അതിനോടു സന്ധിയില്ലാത്ത കലാപത്തിലേര്‍പ്പെടുന്നു. മലയാളിയുടെ സൗന്ദര്യസങ്കല്പങ്ങളെ മുറിപ്പെടുത്തുന്ന ക്ഷുദ്രരചനകളോടു കഴിഞ്ഞ ഇരുപത്തിയാറു കൊല്ലമായി ക്ഷീണരഹിതമായി കലഹിക്കുന്നതാണ് എം.കൃഷ്ണന്‍നായരുടെ ‘സാഹിത്യവാരഫലം’ എന്ന പംക്തി.

മലയാളിയുടെ സംവേദനക്ഷമതയെ നൂതനമായൊരു പാതയിലേക്കു തിരിച്ചു വിടുന്നതില്‍ നിര്‍ണായകമായ പങ്കാണ് എം.കൃഷ്ണന്‍നായര്‍ വഹിച്ചിട്ടുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലുമുള്ള അപ്രധാനഭാഷകളിലെപ്പോലും സാഹിത്യകാരന്മാരെ മലയാളികള്‍ക്കു സുപരിചിതമാക്കിയതു ‘സാഹിത്യവാരഫല’മാണ്. വിമര്‍ശനലോകത്തെ ധീരവ്യക്തിത്വമായാണു കൃഷ്ണന്‍നായര്‍ സാഹിത്യജീവിതം തുടങ്ങുന്നതെങ്കിലും, പില്‍ക്കാലത്ത് ആ സിദ്ധി അദ്ദേഹത്തിനു കൈമോശം വന്നതായാണനുഭവം. രചനയുടെ ദാര്‍ശനികവശങ്ങളെ അവഗണിച്ചുകൊണ്ട് ഇതിവൃത്തവിവരണത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന വിമര്‍ശനസമ്പ്രദായമാണു സമീപ ഭൂതകാലത്തില്‍ അദ്ദേഹം അനുവര്‍ത്തിച്ചിട്ടുള്ളത്.

ലോകം ഒരു പീനല്‍ കോളനിയാണെന്ന ദര്‍ശനം എം. കൃഷ്ണന്‍നായര്‍ രൂപപ്പെടുത്തിയത് തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയതിന്റെ അനുഭവങ്ങളില്‍ നിന്നാകാം ‘സ്നേഹിച്ചാല്‍ നിന്ദിക്കും, മര്യാദ കാണിച്ചാല്‍ അപമാനിക്കും’ എന്നിങ്ങനെ ഈ ലോകത്തിന്റെ പ്രത്യേകതകള്‍ അദ്ദേഹം ക്രോഡീകരിക്കുന്നു. ജീവിതത്തെയും ദാമ്പത്യത്തെയും സ്നേഹത്തെയും സാമൂഹിക സ്ഥാപനങ്ങളെയുമെല്ലാം പ്രകടമായ അവിശ്വാസത്തോടെ ദര്‍ശിക്കാനാണു അദ്ദേഹത്തിനു താല്പര്യം. ഈ അവിശ്വാസം അദ്ദേഹത്തിന്റെ ‘സാഹിത്യവാരഫല’ത്തിലുടനീളം കാണാം.

‘സാര്‍ത്ര് മരിച്ചുകിടക്കുന്നു. സീമോന്‍ ദ് ബൊവ്വാറിന് ആ മൃതദേഹത്തോടൊരുമിച്ചു കിടക്കാന്‍ ആഗ്രഹം. ഗാങ്ഗ്രീനുള്ള ശരീരത്തില്‍ ചേര്‍ന്നു കിടക്കാന്‍ ആശുപത്രി ജീവനക്കാര്‍ സീമോനെ സമ്മതിച്ചില്ല. സാര്‍ത്ര് ജീവിച്ചിരുന്നപ്പോള്‍ പല പുരുഷന്മാരോടൊപ്പം വേഴ്ച നടത്തിയ സ്ത്രീ. മാലോകരെ കാണിക്കാന്‍ എന്തുതന്നെ ചെയ്യുകയില്ല ചിലര്‍!’

സാര്‍ത്രിനെ തീക്ഷ്ണമായി സ്നേഹിച്ചിരുന്ന സ്ത്രീയാണു ബൊവ്വാര്‍ എന്നും സ്നേഹത്തിന്റെ ചുഴലികളില്‍ സ്വയം എറിഞ്ഞുകൊടുക്കുകയായിരുന്നു അവരെന്നും ഐദിയു, മന്‍ഡാരിന്‍സ് തുടങ്ങിയ ആത്മകഥാംശമുള്ള പുസ്തകങ്ങളില്‍ നിന്നു മനസ്സിലാക്കാം. ഈ സ്നേഹത്തെ കൃഷ്ണന്‍നായര്‍ വിശകലനം ചെയ്യുന്നതിങ്ങനെയാണ്: ‘അപ്രകാരം സ്നേഹമുണ്ടായിരുന്നുവെങ്കില്‍ അവര്‍ അമേരിക്കയില്‍ ചെന്നു നെല്‍സന്‍ അല്‍ഗ്രേനുമായി വേഴ്ച നടത്തുമോ? വിശാലമായ കാഴ്ചപ്പാടോടെ സാര്‍ത്ര് അതനുവദിച്ചിരുന്നു. സാര്‍ത്രിനുണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങള്‍ തനിക്കു പ്രശ്നമല്ല എന്നു ബൊവ്വാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും, അവര്‍ കടുത്ത അസൂയക്കാരിയാണ് എന്നാണ് ഈയിടെവന്ന ചില ജീവചരിത്രഗ്രന്ഥങ്ങളുടെ പുകമറയ്ക്കു പിന്നില്‍ ബൊവ്വാര്‍ എന്തായിരുന്നുവെന്നു നമുക്കറിയാം–a woman waiting to die, no longer knowing why she is living. ഇപ്രകാരം സത്യത്തെ സമീപിക്കുന്ന രീതിയില്‍ ചില വൈരുധ്യങ്ങളുള്ളത് എം. കൃഷ്ണന്‍നായരുടെ ‘സാഹിത്യ വാരഫല’ത്തിന്റെ പോരായ്മയാണ്.

കത്തിമുനപോലെയുള്ള ചിന്തകൊണ്ടു കീറിമുറിക്കേണ്ടുന്ന ജീര്‍ണശരീരമാണു കൃഷ്ണന്‍നായരുടെ ‘സാഹിത്യവാരഫലം’ എന്നു ചിലര്‍ കരുതുന്നതിതുകൊണ്ടാണ്. ഉദാത്ത ഭാവുകത്വത്തിന്റെ പിന്‍ബലത്തോടെ യാഥാസ്ഥിതികമായ മൂല്യ സങ്ക്ല്പങ്ങള്‍ ഊട്ടിവളര്‍ത്തുകയാണദ്ദേഹം എന്നവര്‍ പറയുന്നു. ഏറ്റവും പുതിയ പാശ്ചാത്യകൃതികളെ സുവര്‍ണ സിംഹാസനത്തില്‍ ആദരിക്കുന്ന അദ്ദേഹം, ചങ്ങമ്പുഴയ്ക്കു പിന്‍പേ സാന്ദ്രമാകുന്ന മലയാളഭാവനയെ പൂര്‍ണമായി നിരാകരിക്കുന്നു. ഉത്സവം കൊണ്ടാടാനുള്ള കാരണമൊന്നും മലയാളസാഹിത്യം തരുന്നില്ല എന്നു കൃഷ്ണന്‍നായര്‍ ആവര്‍ത്തിക്കുന്നുണ്ട്. മലയാളഭാവന ഉള്‍ക്കൊള്ളുന്ന അഭിജാതസൗന്ദര്യവും മലയാള നോവലിസ്റ്റിന്റെ ദര്‍ശന സങ്കീര്‍ണതകളും അദ്ദേഹമംഗീകരിക്കുന്നില്ല. മലിനവസ്തുക്കളുടെ ഇരുണ്ട സൗന്ദര്യത്തിലൂടെ വിജയന്‍ ചരിത്രത്തിന്റെ മാലിന്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ കൃഷ്ണന്‍നായര്‍ മുഖം തിരിക്കുന്നു. കാലത്തിന്റെ ക്രൗര്യങ്ങള്‍ വേട്ടയാടിയ കലാഭാവനയെ കാണാതെ ഇവിടെ ഞാന്‍ സൗന്ദര്യത്തിന്റെ സന്നിധിയിലല്ല എന്നു ലളിതമായി പറഞ്ഞതു് അദ്ദേഹം ചിരിക്കുന്നു.

ദോന്‍കി ഹോതെ, സീക്ക്മുന്റ് ഫ്രായിറ്റ്, ഫ്രാന്‍സകാഫ്ക് എന്നെല്ലാം കേട്ടു ഭയന്നുപോയോ? സാരമില്ല. അവര്‍ നമ്മുടെ പഴയ ദോണ്‍ കിക്സോട്ടും സിഗ്മണ്ട് ഫ്രോയിഡും കാഫ്കയുമാണ്. സ്ഥലനാമങ്ങളുടെയും വ്യക്തിനാമങ്ങളുടെയും ഉച്ചാരണം കൃത്യമാക്കുക എന്നതു കൃഷ്ണന്‍നായരുടെ obsession ആണ്. ഫ്രഞ്ച്, ജര്‍മ്മന്‍ പേരുകളുടെ ഉച്ചാരണങ്ങള്‍ അച്ചടിക്കുന്നതിനു നമുക്കു കൃത്യമായ ലിപികളില്ല. എത്ര ശ്രദ്ധിച്ചാലും കൃത്യമായ ഉച്ചാരണം എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ എഴുതിപ്പഴകിയ രീതി പോരേ? പോരാ. അതിനദ്ദേഹത്തിനു നീതീകരണമുണ്ട്. തിരുവനന്തപുരത്തു സെനറ്റ് ഹാളില്‍വച്ച് തന്നെ ജംഗ് എന്നു വിശേഷിപ്പിച്ച സ്വാഗതപ്രസംഗകനെ നോക്കി കാള്‍ യുസ്താവ് യുങ് രോഷാകുലനായതിന്റെ ഓര്‍മ്മയുണ്ട്.

കോളം ജനകീയമാക്കാനുള്ള ശ്രമത്തി­നിടയില്‍ ഗഹനമായ­തെന്തെങ്കിലും തോന്നിയാല്‍ മനപ്പൂര്‍വം ഞാനൊ­ഴിവാക്കും. എച്ച്.ജി.വെല്‍സ്, ബി.ബി.സി.യില്‍ ഒരു റേഡിയോ പ്രഭാഷ­ണത്തിനു പോകുമ്പോള്‍ ഒരു ലവല്‍ക്രോസില്‍ ജോലിചെ­യ്തുകൊണ്ടു നില്‍ക്കുന്ന തൊഴിലാളി­യെക്കണ്ടു. ‘മിസ്റ്റര്‍ വെല്‍സ് താങ്കളുടെ പ്രഭാഷണം ഞാന്‍ ശ്രദ്ധിക്കു­ന്നുണ്ടാകും’ എന്ന് ആ തൊഴിലാളി വെല്‍സിനോടു പറഞ്ഞു. അതോടെ വെല്‍സിനു പിരിമുറു­ക്കമായി. ഈ തൊഴിലാ­ളിക്കും മനസ്സിലാകുന്ന ഭാഷയില്‍ വേണം സംസാരി­ക്കേണ്ടത്. അതുകൊ­ണ്ടുതന്നെ പൂര്‍വനി­ശ്ചിതമായ സ്ക്രിപ്റ്റില്‍നിന്നു വ്യതിചലിച്ചു ലളിതഭാ­ഷയിലാണു വെല്‍സ് സംസാരിച്ചത്. Remember the man at the level cross എന്നത് എന്നെ സ്വാധീനി­ച്ചിട്ടുണ്ട്.

സാഹിത്യചോരണങ്ങളും സമാന്തരങ്ങളും കണ്ടെത്തുന്നതിനുള്ള വൈഭവമാണ് എം.കൃഷ്ണന്‍നായരെ സാഹിത്യലോകത്തെ ഷെര്‍ലക് ഹോംസാക്കിയത്. ഒ.വി.വിജയന്റെ ‘കടല്‍ത്തീരത്ത്’ എന്ന കഥ, അലന്‍ പേറ്റന്റെ ‘Cry My Beloved Country’ യുടെ പകര്‍പ്പാണെന്നു പറയാന്‍ അദ്ദേഹത്തിനു മടിയില്ല. വിജയന്റെ കഥയിലെ സ്പിരിച്വല്‍ ട്രാജഡി അലന്‍ പേറ്റന്റെ കൃതിയിലില്ല എന്നു ലളിതമായി അംഗീകരിക്കുവാന്‍ അദ്ദേഹം തയ്യാറാവുകയില്ല. രണ്ടുകൃതികളുടെയും ഇതിവൃത്തത്തിലും സംഭാഷണങ്ങളിലും അത്ഭുതാവഹമായ സാദൃശ്യങ്ങളുള്ളതിനെ അദ്ദേഹം തെളിവുകളാക്കുന്നു. വല്‍സലയുടെ ഗൗതമനു കുറ്റ്സെയുടെ മുഖേല്‍ കെയുമായി വിഹിതമല്ലാത്ത എന്തോ ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്നു.

ഒരെഴുത്തുകാരനു വേണ്ടുന്ന അനുഗ്രഹങ്ങളെല്ലാം കൃഷ്ണന്‍നായര്‍ക്കുണ്ട്. നിര്‍മലമായൊരു ചിത്തഭ്രമം അദ്ദേഹത്തിന്റെ കാഴ്ചയെ അപൂര്‍വമാക്കുന്നു. കര്‍മബദ്ധമായ അരാജക സങ്കല്പങ്ങള്‍ അദ്ദേഹത്തിനു നിരന്തരമായ അസ്വാസ്ഥ്യം പകരുന്നു. അദ്ദേഹത്തിനില്ലാതെ പോയതു രചനയെ സാന്ദ്രമാക്കുന്ന ധ്യാനമാണ്, രചനകള്‍ക്കിടയിലെ മൗനത്തിന്റെ ഇടവേളകളാണ്.

Symbol question.svg.png കോളം എഴുതിത്തുടങ്ങിയതു താങ്കളുടെ വിമര്‍ശക പ്രതിഭയെ പ്രതികൂലമായി ബാധിച്ചിട്ടില്ലേ? ആശാന്‍, വള്ളത്തോള്‍ തുടങ്ങിയവരെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള നിരീക്ഷണങ്ങള്‍ നടത്തിയ താങ്കള്‍ പില്‍ക്കാലത്ത് എഴുത്തുകാരെ ഉപരിപ്ലവമായി സ്പര്‍ശിക്കുന്ന രീതിയാണല്ലോ കാണുന്നത്?

കോളം ജനകീയമാക്കാനുള്ള ശ്രമത്തിനിടയില്‍ ഗഹനമായതെന്തെങ്കിലും തോന്നിയാല്‍ മനപ്പൂര്‍വം ഞാനൊഴിവാക്കും. എച്ച്.ജി.വെല്‍സ്, ബി.ബി.സി.യില്‍ ഒരു റേഡിയോ പ്രഭാഷണത്തിനു പോകുമ്പോള്‍ ഒരു ലവല്‍ക്രോസില്‍ ജോലിചെയ്തുകൊണ്ടു നില്‍ക്കുന്ന തൊഴിലാളിയെക്കണ്ടു. ‘മിസ്റ്റര്‍ വെല്‍സ് താങ്കളുടെ പ്രഭാഷണം ഞാന്‍ ശ്രദ്ധിക്കുന്നുണ്ടാകും’ എന്ന് ആ തൊഴിലാളി വെല്‍സിനോടു പറഞ്ഞു. അതോടെ വെല്‍സിനു പിരിമുറുക്കമായി. ഈ തൊഴിലാളിക്കും മനസ്സിലാകുന്ന ഭാഷയില്‍ വേണം സംസാരിക്കേണ്ടത്. അതുകൊണ്ടുതന്നെ പൂര്‍വനിശ്ചിതമായ സ്ക്രിപ്റ്റില്‍നിന്നു വ്യതിചലിച്ചു ലളിതഭാഷയിലാണു വെല്‍സ് സംസാരിച്ചത്. Remember the man at the level cross എന്നത് എന്നെ സ്വാധീനിച്ചിട്ടുണ്ട്.

Symbol question.svg.png സാഹിത്യകൃതി ഉളവാക്കുന്ന പ്രതികരണങ്ങളെ വ്യക്ത്യനുഭവങ്ങളുമായി ചേര്‍ത്തുവച്ചു പരിശോധിക്കുന്ന രീതി താങ്കള്‍ക്കുണ്ട്. ഇതിന്റെ പ്രയോജനം എന്താണ്?

ഗഹനമായ വിമര്‍ശന തത്ത്വങ്ങള്‍ അതേപടി ആവിഷ്കരിച്ചാല്‍ വായനക്കാര്‍ക്കു രസപ്രദമാവുകയില്ല. അതുകൊണ്ടാണു കലാസൃഷ്ടിയെ വ്യക്ത്യനുഭവങ്ങളുമായി ചേര്‍ത്തുവച്ചു പഠിക്കുന്നത്.

Symbol question.svg.png എഴുത്തുകാരുടെ സ്വകാര്യജീവിതത്തെ പരിശോധിച്ചിട്ട് ‘ആ എഴുത്തുകാരന്‍ മാന്യനാണ്’ എന്ന നിഗമനത്തിലെത്തുകയും തൊട്ടുപിന്നാലെ അയാളുടെ കൃതികളെ വിലയിരുത്തുകയും ചെയ്യുന്ന രീതി ശരിയാണോ?

എഴുത്തുകാരന്റെ കവനസത്ത (Writing self) ജീവിതസത്ത (Living self) യില്‍നിന്നു വേര്‍പെടുത്തി പഠിക്കണമെന്നു പറഞ്ഞതു സാങ്ത് ബൊവ്വെയാണ്. ബെനഡെറ്റോ ക്രോച്ചെ എഴുതിയ ‘എസ്തറ്റിക്സ്’ എന്ന പ്രബന്ധത്തില്‍, വീരനായകനായിരിക്കണമെന്നില്ല വീരധര്‍മാത്മക കവിതയെഴുതുന്നവന്‍ എന്നു പറയുന്നുണ്ട്. എങ്കിലും ധൈര്യത്തെക്കുറിച്ചു് അയാള്‍ക്കു ബോധമുണ്ടായിരിക്കണം. അതിരുകവിഞ്ഞ ലൈംഗികാസക്തി രചനയില്‍ പ്രദര്‍ശിപ്പിക്കുന്നവന്‍ നിത്യജീവിതത്തില്‍ പ്യൂരിറ്റന്‍ ആയിരിക്കും.

Symbol question.svg.png സാഹിത്യകൃതികളെ സാഹിത്യബാഹ്യമായ വസ്തുതകളുമായി ബന്ധപ്പെടുത്തി പഠനവിധേയമാക്കുന്നതു ശരിയായ രീതിയാണോ?

ഡേവിഡ് ഡയിഷസിന്റെ ക്രിട്ടിക്കല്‍ അപ്രോച്ചസ് റ്റു ലിറ്ററേച്ചര്‍ എന്ന ഗ്രന്ഥത്തില്‍ ഒരുദാഹരണത്തിലൂടെ ഇതു വ്യക്തമാക്കുന്നുണ്ട്. ഗവണ്‍മെന്റ് വര്‍ക്ക്ഷോപ്പിലുണ്ടാക്കിയ മേശയുടെ വൈരൂപ്യത്തെ രണ്ടുരീതിയില്‍ വിശദീകരിക്കാം. ഒന്ന്, ഗവണ്‍മെന്റ് വര്‍ക്ക്ഷോപ്പില്‍ മാസ് പ്രൊഡക്ഷനാണ്. മാസ് പ്രൊഡക്ഷനില്‍ സൗന്ദര്യത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കുകയില്ല. മേശയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം തെറ്റാണ്, ഉപരിതലത്തിനു തിളക്കമില്ല എന്നൊക്കെ പറയുന്നതു രണ്ടാമത്തെ രീതി. ആദ്യത്തേതു വിമര്‍ശനമാനെങ്കിലും മേശ എന്ന വസ്തുവില്‍ നിന്നകന്നുപോകുന്ന വിമര്‍ശനമാണ്.

Symbol question.svg.png ഈ പശ്ചാത്തലത്തില്‍ മുണ്ടശ്ശേരിയുടേയും മറ്റും വിമര്‍ശനത്തെ എങ്ങനെയാണു സമീപിക്കുന്നത്?

കാളിദാസന്റെ പേനയില്‍ മഷി ഒഴിച്ചിരുന്നതു രാജനീതിയാണ് എന്നു മുണ്ടശ്ശേരി എഴുതുന്നത് ഒരു രീതിയിലുള്ള വിമര്‍ശനമാണെങ്കിലും സാഹിത്യവിമര്‍ശനമല്ല. മുണ്ടശ്ശേരിയുടെ വിമര്‍ശനം വായിച്ചാല്‍ പാര്‍ക്കര്‍ പേന വച്ചാണോ കാളിദാസന്‍ എഴുതിയിരുന്നത് എന്നു നാം സംശയിച്ചുപോകും. സാഹിത്യബാഹ്യമായ വിമര്‍ശനമാണു മുണ്ടശ്ശേരിയുടേത്.
ചിന്താവിഷ്ടയായ സീത എടുത്തിട്ടു സകല സ്ത്രീകള്‍ക്കും പകരമായാണു സീത വാദിക്കുന്നത്, ഭര്‍തൃനിന്ദനം നടത്തുന്നത് എന്നു പറഞ്ഞാല്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ളയാണോ ചിന്താവിഷ്ടയായ സീത എന്നു തോന്നും.

Symbol question.svg.png ഇപ്രകാരം നോക്കുമ്പോള്‍ കുട്ടിക്കൃഷ്ണമാരാരുടെയും വിമര്‍ശനത്തിനു പരിമിതിയുണ്ടെന്നു വരുമോ?

മാരാര്‍ മലയാള സാഹിത്യത്തെക്കുറിച്ചധികമൊന്നും പറഞ്ഞിട്ടില്ല. എഴുതിയതു നാലപ്പാട്ടു നാരായണമേനോനെക്കുറിച്ചാണ്. അഞ്ചുരൂപാ കടം ചോദിച്ചിട്ടു തന്നില്ല എങ്കിലും ഞാന്‍ നിങ്ങളെക്കുറിച്ചു നല്ലതെഴുതുന്നു എന്ന മട്ടിലാണു നാലപ്പാടിനെപ്പറ്റി എഴുതിയത്. മഹാഭാരതത്തിലും, രാമായണത്തിലും എവിടൊക്കെ ധര്‍മ്മമുണ്ടോ അതെല്ലാം അദ്ദേഹത്തിന്റെ കണ്ണിലധര്‍മ്മം. എവിടെ അധര്‍മമുണ്ടോ അതു ധര്‍മം. വല്ലാത്ത പെര്‍വേര്‍ഷനാണിത്. നല്ല ഗദ്യശൈലിയുണ്ട് എന്നതൊഴിച്ചാല്‍ ആളുകള്‍ പുകഴ്ത്തുംപോലെയൊന്നും വൈഭവം മാരാര്‍ക്കില്ല.

Symbol question.svg.png മുണ്ടശ്ശേരിക്കുശേഷമുള്ള തലമുറയില്‍ സവിശേഷ വ്യക്തിത്വം പ്രദര്‍ശിപ്പിച്ച വിമര്‍ശകരില്ലേ?

ഗുപ്തന്‍നായരുണ്ടു്. അദ്ദേഹം ഒരു ശൈലീവല്ലഭനാണ്. ഇ.വി.കൃഷ്ണപിള്ള, സഞ്ജയന്‍, സി.വി.കുഞ്ഞിരാമന്‍, മാരാര്‍ എന്നിവര്‍ക്കുശേഷം Style is the Man എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്ന ശൈലി അദ്ദേഹത്തിനുണ്ടു്. എക്സാജറേഷന്‍ കൂടാതെ നിഷ്പക്ഷമായെഴുതുന്നയാളാണ്. അടുത്ത കാലത്ത് ഒ.എന്‍.വി.കുറുപ്പിനെക്കുറിച്ചെഴുതിയപ്പോൾ എക്സാജറേഷന്‍ വന്നുപോയി. അതു വരണ്ടായിരുന്നു. പൊതുവേ വിമര്‍ശനത്തില്‍ നല്ല സമനില അദ്ദേഹം പ്രദര്‍ശിപ്പിക്കാറുണ്ടു്.

Symbol question.svg.png ഈ സമനില അത്യന്താപേക്ഷിതമാണോ? ഉദാഹരണത്തിന്, ലീല ഭര്‍ത്താവിനെ കൊലചെയ്യുകയായിരുന്നു എന്നു പറയുമ്പോള്‍ മാരാര്‍ ലീലാ ഹൃദയത്തില്‍ ഒരു നാടകീയ നടുക്കം നിക്ഷേപിക്കുകയായിരുന്നുവെന്നും ഈ രീതി വിമര്‍ശനത്തില്‍ നല്ലതാണ് എന്നും പറയുന്നുണ്ടല്ലോ?

അത് misrepresentation ആണ്. ’അവളുടെ ശയനീയശായിയാം അവനൊരുഷസ്സിലുണര്‍ന്നിടാതെയായ്’ എന്നതു വായിച്ചാണു മാരാരിപ്രകാരം പറഞ്ഞത്. ശയനീയശായി എന്നു പറഞ്ഞാല്‍ കൂടെ കിടക്കയില്‍ കിടന്നവന്‍ എന്നല്ല അര്‍ഥം; ഭര്‍ത്താവെന്നാണ്. ബ്രഹ്മചാരി ഇരുപത്തിനാലു മണിക്കൂറും ബ്രഹ്മത്തില്‍ ചരിക്കുന്നവനല്ല. വേദം പഠിക്കുമ്പോള്‍ മാത്രമാണ് അവന്‍ ബ്രഹ്മചാരി. ഭാവപ്രധാനമായ ഒരു കൃതിയെ ഇപ്രകാരം വിലക്ഷണമായി വായിക്കുന്നതു ശരിയല്ല.

Symbol question.svg.png എം.എന്‍.വിജയന്‍, അഴീക്കോട്, കെ.പി.അപ്പന്‍…?

ക്ലോദ് ലെവി സ്ട്രോസിന്റെയും മറ്റും ആശയങ്ങളെ ഉള്ളിലാക്കി ദഹിക്കാതെതന്നെ പുറത്തുവിടുകയാണ് എം.എന്‍.വിജയനും മറ്റും ചെയ്യുന്നത്. അദ്ദേഹം എഴുതുന്നതു വായനക്കാരുമായി സംവദിക്കില്ല. വണ്‍ സെന്റന്‍സ് ഷുഡ് നാച്വറലി റണ്‍ ഇന്റു അനതര്‍. അടുത്തടുത്ത രണ്ടു വാചകങ്ങള്‍ക്കു ബന്ധമില്ല.
അപ്പനാണെങ്കില്‍, എല്ലാം എക്സിസ്റ്റന്‍ഷ്യലിസത്തില്‍ കൂടി കാണുന്നു. അതു ശരിയല്ല. പ്രപഞ്ചം അബ്സേഡാണ് എന്നദ്ദേഹം പറയും. എന്നാല്‍ പ്രപഞ്ചത്തിനു പൊരുത്തക്കേടുണ്ടോ? പ്രപഞ്ചം നിസ്സംഗമാണ്. ഭാവങ്ങള്‍ നമ്മളങ്ങോട്ട് ആരോപിക്കുകയാണ്. കമ്യുവിന്റെ സിദ്ധാന്തത്തോട് എനിക്കു യോജിപ്പില്ല. അതിനെ അവലംബിച്ചു വിമര്‍ശനം ചെയ്യുന്ന രീതിയും.

Symbol question.svg.png നിരാലംബനായ മനുഷ്യന്റെ ദാര്‍ശനിക പീഡകള്‍ വെളിപ്പെടുത്തുന്നതിനു നവീന വിമര്‍ശകര്‍ നടത്തിയ ശ്രമം…?

കലാപ്രവാഹത്തിനു മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന മനുഷ്യനെക്കുറിച്ചു നവീന വിമര്‍ശകര്‍ക്കുള്ള ദര്‍ശനത്തോട് എനിക്കു യോജിപ്പില്ല. മനുഷ്യന്റെ കാരക്ടര്‍ ആണ് അവന്റെ വിധിയെ രൂപപ്പെടുത്തുന്നത് എന്നു് വാള്‍ട്ടര്‍ ബന്‍യമിന്‍ പറഞ്ഞതിനോടാണ് എനിക്കു യോജിപ്പ്. കാരുണ്യമുള്ളവന്‍ മദ്യപാനിയായാല്‍ അവന്‍ നശിക്കും. ക്രൂരനായ ഒരുവന്‍ സൂക്ഷിച്ചു ജീവിച്ചാല്‍ അവന്‍ സുഖമായി കഴിഞ്ഞുവെന്നും വരും.

Symbol question.svg.png ഭാഷ അര്‍ബുദബാധിതമാകുമ്പോള്‍ നാമതിനെ ചികിത്സിക്കേണ്ടതുണ്ട് എന്നു സാര്‍ത്ര് പറഞ്ഞിട്ടുണ്ട്. പുതിയ സംയോജനങ്ങളിലൂടെ കെ.പി.അപ്പനും മറ്റും ഇതിനു ശ്രമിച്ചിട്ടില്ലേ?

ഞാനൊരു പ്യൂറിസ്റ്റാണ്. നമ്മോടു രമിച്ചുണ്ടാകുന്നതാണു ഭാഷ. ആ ഭാഷയ്ക്കു ജീര്‍ണ്ണത സംഭവിക്കും എന്നതു ശരിയല്ല. ഉചിതമായ പദം ഉചിതമായ സന്ദര്‍ഭത്തില്‍ പ്രയോഗിച്ചാല്‍ അതു ശ്യാമ തൊടുന്ന സിന്ദൂരംപോലെ ശോഭിക്കും എന്നു സംസ്കൃതാലങ്കാരികന്മാര്‍ പറഞ്ഞിട്ടുണ്ട്. ഭാഷ സംവേദനക്ഷമമല്ല എന്നു കാണിക്കാന്‍ ‘ദ ലസന്‍’ എന്ന നാടകത്തില്‍ യനസ്കോ ശ്രമിക്കുന്നതു നോക്കുക.

Spell the word knife
My tooth is aching
My eyes are aching
My nose is aching
My lips are aching
My breasts are aching
My hips are aching
No, no, spell the word knife

എന്നിങ്ങനെ. ഭാഷ സംവാദിക്കുന്നില്ല എന്നു കാണിക്കാന്‍ യനസ്കോയ്ക്കു ഭാഷയെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.

Symbol question.svg.png ഭാഷ ക്ലീഷെ ആകുമെന്നു പറയുന്നതോ?

ക്ലീഷെയും വേണ്ടുംവിധം ഉപയോഗിച്ചാല്‍ ഭംഗിയാകും. പഞ്ചമിച്ചന്ദ്രന്‍ എന്നുപറഞ്ഞാല്‍ പണ്ടത്തെ വികാരം നമുക്കുണ്ടാകുന്നില്ല എന്നതു ഞാന്‍ സമ്മതിക്കുന്നു. എങ്കിലും പ്രതിഭാശാലികള്‍ നൂതനമായ രീതിയില്‍ പ്രയോഗിച്ചാല്‍ അതു ഭംഗിയാകും.

Symbol question.svg.png മലയാളത്തിലെ ഒരു കൃതിയെ പാശ്ചാത്യരചനയുമായി താരതമ്യം ചെയ്യുമ്പോള്‍ സൗന്ദര്യാത്മകതമാത്രം പരിഗണിക്കുന്നതുചിതമാണോ? സംസ്കാരം, ജീവിതരീതികള്‍, സാമൂഹിക സമ്പ്രദായങ്ങള്‍ എന്നിവയിലെ വ്യതിരിക്തതകള്‍ പരിഗണിക്കപ്പെടേണ്ടതല്ലേ?

തദ്ദേശാവസ്ഥകളെ ചിത്രീകരിക്കാന്‍ ഹാര്‍ഡി വെസക്സിന്റെ കാര്യമാണു പറയുന്നത്. എന്നാല്‍ വായിച്ചു കഴിയുമ്പോള്‍ നമ്മുടെ കഥയായിട്ടു തോന്നും. അതിനു യൂണിവേഴ്സല്‍ ആസ്പക്ട് വരുത്തുകയാണ്. സാര്‍വലൗകീകവും സാര്‍വജനീനവുമായ അവസ്ഥാവിശേഷം കലാസൃഷ്ടിക്കു വരുമ്പോള്‍ രചന സഫലമാകുന്നു.

Symbol question.svg.png പാശ്ചാത്യവും പൗരസ്ത്യവുമായ കൃതികളില്‍ ബിംബകല്പനകള്‍ സമാനമായി കാണുന്നതെന്തുകൊണ്ടാണ്? ഉദാഹരണത്തിന്, കമ്യുവിന്റെ അഡല്‍ടറസ് വുമനിലും വിജയന്റെ ഖസാക്കിലും കരിമ്പനകള്‍ എഴുന്നുനില്‍ക്കുന്നതിനെപ്പറ്റി?

അതിനെക്കുറിച്ച് ഞാനാലോചിച്ചിട്ടില്ല.

Symbol question.svg.png ആധുനികോത്തരമായ പാശ്ചാത്യരചനകളെ പുകഴ്ത്തുന്ന താങ്കള്‍ എന്തുകൊണ്ടാണ് ഈ പ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്ന മലയാളരചനകളെ നിരാകരിക്കുന്നത്?

പാശ്ചാത്യകൃതികള്‍ രസാനുഭൂതി പകര്‍ന്നുതരുന്നു. അവര്‍ സൗന്ദര്യത്തിന്റെ ലോകം സൃഷ്ടിക്കുന്നു. ഇവിടത്തെ കൃതികള്‍ സൗന്ദര്യത്തിന്റെ ലോകം സൃഷ്ടിക്കുന്നില്ല എന്നതാണ് അതിന്റെ സമാധാനം.

Symbol question.svg.png പുതിയ കഥയില്‍ എന്‍.എസ്.മാധവനും മറ്റും…?

എന്‍.എസ്. മാധവന്‍ ക്രാഫ്റ്റ്സ്മാനാണ്.

Symbol question.svg.png ക്രാഫ്റ്റ് തന്നെ ദര്‍ശനമാകുന്നു എന്ന രീതിയിലേക്കു കാര്യങ്ങള്‍ മാറുകയല്ലേ?

അതാണ് ഇവരുടെ സമാധാനം. പാശ്ചാത്യ ഇതിവൃത്തത്തെ നമ്മളറിയാത്ത രീതിയില്‍ ഇവര്‍ മാറ്റുന്നു.

Symbol question.svg.png പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയുടെ ഏകാന്തത എന്നതു വളരെ മൗലികമായ ആശയമല്ലേ, ഹിഗ്വിറ്റയിലെ?

ധൈഷണികമായി നല്ല ആശയമാണത്. പക്ഷേ കലയെന്നതു ധിഷണിയല്ല, സഹജജ്ഞാനമാണ്. ധിഷണ കലയെ സംബന്ധിച്ചിടത്തോളം സഹജാവ ബോധത്തിലും താഴ്ന്നതാണ്. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയിലെ പട്ടിയുടെ മരണം നമ്മുടെ ബന്ധുവിന്റെ മരണമായി നമുക്കു തോന്നുന്നു. അതാണ് ഇന്‍റ്റ്യൂഷന്റെ ഗുണം. ഒരു സ്നേഹിതന്‍ ചതിച്ചു രണ്ടു സ്നേഹിതര്‍ ചതിച്ചു പത്തു സ്നേഹിതര്‍ ചതിച്ചു. അതുകൊണ്ടു സ്നേഹിതന്മാര്‍ ചതിക്കുന്നവരാണ് എന്നുപറയുന്നതു റീസണിംഗ് പവറാണ്. ഒരാണിനെക്കാണ്ടാലുടനെ അയാള്‍ യോഗ്യനാണോ അയോഗ്യനാണോ എന്നു തിരിച്ചറിയുന്നതാണ് ഇന്‍റ്റ്യൂഷന്‍. ആ ജ്ഞാനം തകഴി ശിവശങ്കരപ്പിള്ളയ്ക്കുള്ളതുപോലെ എന്‍.എസ്.മാധവനില്ല.

Symbol question.svg.png ധിഷണ സഹജാവബോധത്തിനു പിന്നിലല്ല എന്നു ഗോഡിമറുടെയും മറ്റും രചനകളെ മുന്‍നിര്‍ത്തി ചിലര്‍ പറയുന്നുണ്ടല്ലോ?

ആവിഷ്കാരത്തിന്റെ അനന്തസാധ്യതകള്‍ ധിഷണയ്ക്കുണ്ടാവുകയേയില്ല.

Symbol question.svg.png ധിഷണയും സഹജജ്ഞാനവും ഒരേശൃംഗത്തിന്റെ രണ്ടു മടികളാണ് എന്നു ബര്‍ഗ്‌സന്‍പോലും പറയുന്നുവല്ലോ?

ബുദ്ധിയും ഹൃദയവും ഒന്നാണ് എന്നു ജി. ശങ്കരക്കുറുപ്പു പ്രസംഗിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. അതൊരഭിപ്രായം മാത്രം നിലനില്‍ക്കുന്ന കൃതികള്‍ സഹജജ്ഞാനത്തില്‍ നിന്നുണ്ടായതാണ്. കാസന്‍ സാക്കിസിന്റെ ഫ്രീഡം ഓര്‍ ഡെത്ത് ഹൃദയത്തില്‍ നിന്നാണു വരുന്നത്. അതു പോകുന്നതും ഹൃദയത്തിലേക്കുതന്നെ. (It comes direct from the heart and goes to the heart).

Symbol question.svg.png ചങ്ങമ്പുഴയ്ക്കു ശേഷം മലയാളത്തില്‍ കവികളുണ്ടായിട്ടില്ല എന്നു പറയാന്‍ പറ്റുമോ?

ഒ.എന്‍.വി. കുറുപ്പും വയലാര്‍ രാമവര്‍മ്മയുമൊക്കെ കവികളാണ്. പക്ഷേ, കാവ്യഭാവനയില്‍ ചങ്ങമ്പുഴ ചെന്നെത്തിയ ഉയരം ഇവര്‍ക്കപ്രാപ്യമാണ്. എന്റെ അഭിപ്രായത്തില്‍ വൈലോപ്പിള്ളിയെക്കാള്‍ മികച്ച കവിയാണ് ചങ്ങമ്പുഴ.

Symbol question.svg.png രചനയില്‍ കൂടുതല്‍ കയ്യടക്കമുണ്ടായിരുന്നതു വൈലോപ്പിള്ളിക്കല്ലേ?

അതെ.

Symbol question.svg.png അതു പ്രധാനമല്ലേ?

നൂറുശതമാനം ലിറിസിസമാണു ചങ്ങമ്പുഴക്കൃതികള്‍. മറ്റു പലരും ലിറിക്കലായി എഴുതുമ്പോള്‍ ചങ്ങമ്പുഴ എഴുതുന്നതു Pure lyric ആണ്.

Symbol question.svg.png ചങ്ങമ്പുഴക്കവിതയിലെ കാല്‍പനിക ദൗര്‍ബല്യങ്ങളെ അംഗീകരിക്കുന്ന താങ്കള്‍ പുതിയ തലമുറയില്‍ അതുണ്ടാകുമ്പോള്‍ നിശിതമായി വിമര്‍ശിക്കുന്നതെന്തിനാണ്?

ചങ്ങമ്പുഴയുടെ രചനയില്‍ കാല്‍പനികാംശം അയഥാര്‍ഥമായി തോന്നില്ല. പുതിയ കൃതികളില്‍ അങ്ങനെ തോന്നും.

Symbol question.svg.png പുതിയ ഗദ്യകവിതകളെക്കുറിച്ചെന്താണഭിപ്രായം?

ഗദ്യകവിത പ്രതിപാദ്യവിഷയത്തെ ധിഷണയുടെ മുന്‍പില്‍ നിര്‍ത്തുന്നു. ഹൃദയത്തിന്റെ മുന്‍പില്‍ നിര്‍ത്തുമ്പോഴാണ് അതു കവിതയാകുന്നത് എന്ന് അരോബിന്ദോ പറഞ്ഞതിനോടാണ് എനിക്കു യോജിപ്പ്.

Symbol question.svg.png ആധുനിക കൃതികളില്‍ എപ്പോഴും ധിഷണയാണോ വരാറ്?

മഹനീയമായ കവിതകള്‍ അപൂര്‍വമായി പ്രത്യക്ഷപ്പെടാറുണ്ട്. ‘നീയില്ലയെങ്കില്‍ നിന്‍വ്രതഭക്തിയില്ലെങ്കില്‍ ഈ ശ്യാമകൃഷ്ണന്‍ വെറും കരിക്കട്ട’ എന്നതു സുപ്രീം പൊയറ്റിക് അട്ടറന്‍സാണ്. മഹാകവികള്‍ക്കു മാത്രം തോന്നുന്നതാണ്. മൗലികമായ കാവ്യകലയുടെ സ്പന്ദം സച്ചിദാനന്ദന്റെ ‘ഇവനെക്കൂടി’യിലുണ്ടു്. സച്ചിദാനന്ദന്റെ തന്നെ ഗദ്യകവിതകളുള്‍പ്പെടെ ആധുനികമെന്നു വ്യവച്ഛേദിക്കുന്ന കൃതികള്‍ എന്നെ ആകര്‍ഷിക്കുന്നില്ല. മോഡേണിസം ഒരു മാസ് ഹിസ്റ്റീരിയ ആണ്. അത് അപ്രത്യക്ഷമാവുകയും കാല്‍പനികത തിരികെ വരികയും ചെയ്യും.

Symbol question.svg.png മാറിവരുന്ന ഭാവുകത്വത്തെ അംഗീകരിക്കാനുള്ള വിമുഖതയല്ലേ ഇതിനു പിന്നില്‍…?

ലോകത്തെ അഭിമുഖീകരിക്കുമ്പോള്‍ മനുഷ്യനുണ്ടാകുന്ന അപൂര്‍വദര്‍ശനം; തദ്ഫലമായുണ്ടാകുന്ന പ്രതികരണത്തെയാണു ഭാവുകത്വം എന്നു പറയുന്നത്. ചിരന്തന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എനിക്കു ഭാവുകത്വം മാറുമെന്ന് വിശ്വാസമില്ല.

You with the roses
Rose is your charm
Do you sell roses, yourself or both?

എന്നു രണ്ടായിരത്തഞ്ഞൂറു കൊല്ലങ്ങള്‍ക്കുമുമ്പു കവി പറഞ്ഞതും

ആരുവാങ്ങുമിന്നാരുവാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം

എന്നു പറയുന്നതിലും അടിസ്ഥാനവികാരം ഒന്നുതന്നെയാണ്. അതില്‍ കാല്‍പനികവികാരത്തിന്റെ സുഭഗതയുണ്ടു്.

Symbol question.svg.png ജീര്‍ണകാല്‍പനിക ദര്‍ശനം ആവിഷ്കരിക്കുന്നതുകൊണ്ടു കവിത മോശമാകുമോ?

കവിയുടെ വിശ്വാസം ആസ്വാദനത്തെ ബാധിക്കുകയില്ല. എസ്രാപൗണ്ടു് ഫാസിസ്റ്റായിരുന്നു. എങ്കിലും നെരുദയുടെ കവിതപോലെ പൗണ്ടിന്റെയും കവിത നമുക്കാസ്വദിക്കാന്‍ കഴിയും. വിവാഹം എന്ന സ്ഥാപനത്തോട് എനിക്കു യോജിപ്പില്ല. എങ്കിലും ‘മാര്‍ത്താണ്ഡവര്‍മ്മ’യില്‍ അനന്തപത്മനാഭന്‍ പാറുക്കുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നതില്‍ എനിക്കെതിര്‍പ്പൊന്നുമില്ല.

‘നാളത്തെപ്പുതുകൊയ്ത്തിനു കൊച്ചരിവാളുകള്‍ രാവും പെണ്ണാളെ
നിന്‍ കടമിഴിയില്‍ തെളിവെക്കുന്നൊരു തങ്കസ്വപ്നം കണികണ്ടു.

എന്നു കവി എഴുതുന്നതെനിക്കാസ്വദിക്കാം. ആ ഫിലോസൊഫിയോടു വിയോജിക്കുമ്പോള്‍ത്തന്നെ.

ടാഗോര്‍ ഏഴുവയസിലും എഴുപതാം വയസിലും പ്രേമകവിതയെഴുതി. രണ്ടും ഒരുപോലെ മനോഹരമായിരുന്നു. ഒരാള്‍ ചെറുപ്പമാണ് എന്നും മറ്റുമുള്ള പരിഗണന ആര്‍ക്കും നല്‍കേണ്ട കാര്യമില്ല, പ്രതിഭയുടെ സവിശേഷതകള്‍ ചെറുപ്പത്തില്‍ത്തന്നെ പ്രത്യക്ഷപ്പെടും. ചീത്തസാഹിത്യം കുറ്റകരമാണ്. ഇക്കാര്യത്തില്‍ കെ. ബാലകൃഷ്ണനാണ് എന്റെ ഗുരു. അദ്ദേഹം പറഞ്ഞിട്ടുണ്ട്, When you strike, Strike hard എന്ന്

Symbol question.svg.png ദാമ്പത്യത്തെ തള്ളിപ്പറയുന്നതെന്ത്?

Quintessence of Ibsenism എന്ന പുസ്തകത്തില്‍ ഷാ പറയുന്നുണ്ടു്, ദാമ്പത്യം ഒരു പച്ചക്കള്ളമാണ് എന്നു കണ്ടെത്തിയ അപൂര്‍വം വ്യക്തികളിലൊരാളാണ് ഇബ്‌സനെന്ന്. No emotion is permanent. സ്നേഹം ശാശ്വതവികാരമല്ല. ഒരു ഭാര്യയ്ക്കും ഭര്‍ത്താവിനോടു സ്ഥിരമായി പ്രേമം തോന്നില്ല. ചന്ദ്രന്റെ മധു ക്രമേണ ഇല്ലാതാകുംപോലെ മധുവിധുകാലം പതിനാലുദിവസംകൊണ്ടു തീരും.

Symbol question.svg.png യൂറോപ്പിലും മറ്റും കുടുംബസങ്കല്‍പം ശക്തി പ്രാപിക്കുകയാണല്ലോ?

ലോകത്തു കുടുംബവ്യവസ്ഥയേക്കാള്‍ നല്ല വ്യവസ്ഥയില്ല. മാത്രമല്ല, എയിഡ്സ് വന്നതോടുകൂടി സെക്സ് Demystified ആയി. സെക്സിന്റെ നിഗൂഢതയും മാസ്മരികതയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരു പുരുഷനും ഇപ്പോള്‍ പരസ്ത്രീയെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നില്ല. മരിച്ചുപോകുമോ എന്ന ഭയമാണു മുന്നില്‍. ചെറുപ്പക്കാര്‍ക്കിടയില്‍പ്പോലും അശ്ലീലഗ്രന്ഥങ്ങള്‍ക്കു പ്രചാരമില്ല.

Symbol question.svg.png താങ്കള്‍ ലൈംഗിക ഗ്രന്ഥങ്ങള്‍ ധാരാളമായി വായിക്കാറുണ്ടെന്നു പറയുന്നല്ലോ?

കോളം എഴുതുന്നതിനുവേണ്ടിയാണിത്. കോളം ജനകീയമാക്കാന്‍ അല്‍പം സെക്സ് വേണം. ഹാവ്ലോകെല്ലിസ് തൊട്ട് ധാരാളം ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ടു്.

Symbol question.svg.png ഡയലറ്റിക്സിന്റെ പ്രവര്‍ത്തനം നടക്കുന്ന ദര്‍ശനം സാഹിത്യത്തില്‍ വരുന്നതിനെ നിരാകരിക്കുന്നതെന്തുകൊണ്ടാണ്?

സാഹിത്യത്തെ സംബന്ധിച്ചിടത്തോളം സാകല്യാവസ്ഥയിലുള്ള വീക്ഷണം പ്രദാനം ചെയ്യാന്‍ മാര്‍ക്സിസത്തിനു കഴിയുന്നില്ല. റിഡക്ഷനിസത്തിലെത്തി നില്‍ക്കുന്ന സാഹിത്യദര്‍ശനമാണു മാര്‍ക്സിസത്തിനുള്ളത്. ഡയലക്ടിക്കല്‍ മെറ്റീരിയലിസംവച്ചു സാഹിത്യനിരൂപണം നടത്തുമ്പോള്‍ സാഹിത്യത്തിന്റെ സമ്പന്നത നഷ്ടപ്പെടുന്നു.

Symbol question.svg.png എല്ലായിടത്തും ഡയലക്ടിസിന്റെ പ്രവര്‍ത്തനമുണ്ടെങ്കില്‍ സാഹിത്യത്തെ മാത്രം ഒഴിച്ചുനിര്‍ത്തേണ്ടതുണ്ടോ?

മാര്‍ക്സിസത്തിനൊരിക്കലും സാഹിത്യത്തിന്റെ സൗന്ദര്യത്തില്‍ ശ്രദ്ധയൂന്നാന്‍ കഴിയുകയില്ല. വൈരുധ്യവാദം എങ്ങനെ സാഹിത്യത്തില്‍ കാണുന്നു എന്നു വിശദീകരിക്കുക മാത്രമാണു മാര്‍ക്സിയന്‍ വിമര്‍ശനം ചെയ്യുന്നത്. ഇതു മാര്‍ക്സിസ്റ്റ് വിമര്‍ശനത്തിന്റെ മാത്രം കുറവല്ല. ന്യൂക്രിട്ടിസിസം, സ്ട്രക്ചറലിസം, ഡീ കണ്‍സ്ട്രക്ഷന്‍ എന്നിവയുടെകൂടിയാണ്.

Symbol question.svg.png മാര്‍ക്സിയന്‍ വിമര്‍ശനം ആത്യന്തികമായി ഫലരഹിതമാണെന്നാണോ താങ്കള്‍ പറയുന്നത്.

കൃതിയുടെ ഭാഗികസത്യം ഇതു വെളിപ്പെടുത്തുന്നുണ്ട്. ഇപ്രകാരമുള്ള സാഹിത്യസമീപനം താരതമ്യേന നൂതനമാണ്. മാര്‍ക്സ് തൊട്ടുള്ളവര്‍ ഇതു ചെയ്തിരുന്നില്ല. മാര്‍ക്സ് ഷേക്സ്പിയറിന്റെ ആരാധകനായിരുന്നു. അദ്ദേഹം ഷേക്സ്പിയര്‍ കൃതികള്‍ കാണാതെ ചൊല്ലുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകള്‍ വിവരിച്ചിട്ടുണ്ട്.

Symbol question.svg.png എംഗല്‍സ്, ലെനിന്‍…?

ഫ്രഞ്ച് നോവലിസ്റ്റായ സ്യുയുജിന്റെ രചനകള്‍ വായിച്ചിട്ട് എംഗല്‍സ് സ്യുവിനോടു പറഞ്ഞു, മാര്‍ക്സിസ്റ്റ് ദര്‍ശനം മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയിട്ടുള്ളതുകൊണ്ട്, വിപ്ലവകാരികള്‍ക്കനുകൂലമായ തത്വചിന്ത മുഴച്ചുനില്‍ക്കുന്നതുകൊണ്ട് താങ്കളുടെ കൃതികള്‍ക്കു കലാഭംഗി കുറവാണ് എന്ന്.
നിങ്ങള്‍ പുഷ്കിന്റെ കവിത വായിക്കാറുണ്ടോ എന്നു ലെനിന്‍ തൊഴിലാളികളോടു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞതു പുഷ്കിന്‍ ബൂര്‍ഷ്വാ ആണ്, ഞങ്ങള്‍ വായിക്കുന്നതു മയക്കോഫ്സ്കിയുടെ കവിതയാണ് എന്നാണ്. എനിക്കു തോന്നുന്നതു ഭേദപ്പെട്ട കവി പുഷ്കിനാണ് എന്നായിരുന്നു ലെനിന്റെ മറുപടി. ട്രോട്സ്കി, Literature and Revolution എന്ന ഗ്രന്ഥത്തില്‍ ലിറ്റററി കള്‍ച്ചര്‍ വേറെ കമ്മ്യൂണീസ്റ്റ് കള്‍ച്ചര്‍ വേറെ എന്ന് അസന്ദിഗ്ധമായി പറയുന്നുണ്ട്.

Symbol question.svg.png ട്രോട്സ്കിയുടെ ആശയങ്ങളോടു താങ്കള്‍ യോജിക്കുന്നുണ്ടോ?

ട്രോട്സ്കിയുടെ ആശയങ്ങളോട് എനിക്കു യോജിപ്പില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് കള്‍ച്ചര്‍കൊണ്ടു സാഹിത്യകൃതികളെ വിലയിരുത്താന്‍ കഴിയില്ല എന്നദ്ദേഹം എഴുതിയിരുന്നു. സ്റ്റാലിനെക്കാളും എത്രയോ ഉജ്വലനാണു ട്രോട്സ്കി സ്റ്റാലിന്റെ കാലത്താണു സാഹിത്യദര്‍ശനം റിഡക്ഷനിസമായി മാറിയതു്. സ്റ്റേറ്റിന്റെ നിയന്ത്രണം സാഹിത്യത്തില്‍ വന്നതുകൊണ്ടു സാഹിത്യം അധഃപതിച്ചു.

Symbol question.svg.png എഴുത്തുകാരന്‍ ചരിത്രപ്രവാഹത്തിനു പുറത്താണ് എന്നു പറയുന്നതെന്തുകൊണ്ടാണ്?

ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയില്‍ പൊലീസ് തല്ലുമ്പോള്‍ ടാഗോര്‍ മിസ്റ്റിക് കവിത എഴുതുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുമ്പോള്‍ തകഴി ‘ത്യാഗത്തിന്റെ പ്രതിഫലം’ എഴുതുകയായിരുന്നു. ചരിത്രപ്രവാഹത്തിനു പുറത്താണു കലാകാരന്‍. ചരിത്രം എഴുത്തുകാരനില്‍ സ്വാധീനത പുലര്‍ത്തുന്നില്ല.

Symbol question.svg.png സമഗ്രാധിപത്യ ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലും എഴുത്തുകാരന്‍ ചരിത്രപ്രവാഹത്തിനു പുറത്താണ് എന്നു പറയാമോ?

ഭരണകൂടങ്ങള്‍ സാഹിത്യരചനയിലിടപെടുമ്പോള്‍ അതു നികൃഷ്ടമായിത്തീരുന്നു. ടോള്‍സ്റ്റോയിക്കും ദസ്തയേവ്സ്കിക്കും സമശീര്‍ഷമായ എഴുത്തുകാര്‍ പിന്നീടു റഷ്യയിലുണ്ടാകാഞ്ഞതെന്തുകൊണ്ടാണ്? ഫാസിസ്റ്റുകള്‍ സാഹിത്യകാരന്റെ ശക്തികണ്ടു ഭയന്ന് അവരെ നിയന്ത്രിക്കുകയായിരുന്നു. ഫ്രാങ്കോയുടെ ഭടന്മാരെ അക്ഷേപിച്ചു കവിത എഴുതിയതിനു ലോര്‍ക്കെയെ കൊന്നുകളഞ്ഞു. വിപ്ലവാനന്തര ഭരണകൂടം തന്റെ പ്രതീക്ഷകളെ തകര്‍ത്തപ്പോഴാണു മയക്കോഫ്സ്കി ആത്മഹത്യ ചെയ്തത്.

As they say the incident is closed
Love boat smashed against mores.,

എന്നതിലെ mores സാമൂഹിക പാരമ്പര്യമാണ്, വ്യവസ്ഥിതിയാണ്.

Symbol question.svg.png പൗരസ്ത്യദര്‍ശനത്തെ ഒറ്റു കൊടുത്തയാളാണു താങ്കള്‍ എന്നൊരു പരാതിയുണ്ടല്ലോ?

സത്യം ഒന്നേയുള്ളു. മാധ്യമങ്ങള്‍ മാറുമ്പോള്‍ സത്യത്തിന്റെ പ്രതിഫലനങ്ങളും മാറുന്നു.

Symbol question.svg.png പാശ്ചാത്യ ചിന്തയില്‍ പ്രതിഫലിക്കുന്ന സത്യദര്‍ശനം സമഗ്രമാണെന്നു പറയാമോ?

പാശ്ചാത്യ ചിന്തയില്‍ Co-ordination ഇല്ല എന്നു സമ്മതിക്കാം. ഫ്രോയിഡിന്റെയും ഡാര്‍വിന്റെയും മാര്‍ക്സിന്റെയും ചിന്തകള്‍ പരസ്പരബന്ധമില്ലാത്തതാണ്. അതു സാധ്യവുമല്ല. ഭാരതീയ ചിന്തയില്‍ Co-ordination ഉണ്ടോ? ശങ്കരന്റെയും രാമാനുജന്റെയും ചാര്‍വാകന്റെയും സിദ്ധാന്തങ്ങള്‍ വ്യത്യസ്തമല്ലേ? ചാര്‍വാകന്‍ എന്നൊരാള്‍ ഇല്ലായിരുന്നുവെന്നും അഭിപ്രായമുണ്ട്. മനഃപൂര്‍വം ഒരു പ്രതിപക്ഷം ഉണ്ടാക്കിയതാണ്. ചാരുവാക്കാണു ചാര്‍വാകന്‍. കേള്‍ക്കുമ്പോള്‍ സുഖം തരുന്നതാണല്ലോ നിരീശ്വരവാദം.

Symbol question.svg.png വിജയന്റെയും സക്കറിയയുടെയും മറ്റും കഥകള്‍ക്ക് ഒരു സമാനധര്‍മരാഹിത്യമുണ്ടെന്നു പറയുന്നതെന്തുകൊണ്ടാണ്?

തകഴിയും ദേവും ബഷീറും തമ്മില്‍ വിഷയസ്വീകാരത്തില്‍ എന്തെല്ലാം വ്യത്യാസങ്ങളുണ്ടായിരുന്നാലും അവര്‍ക്ക് ഒരു സെന്‍ട്രല്‍ വിഷന്‍ ഉണ്ടായിരുന്നു. തകഴിയുടെ തന്നെ ‘രണ്ടിടങ്ങഴി’യേയും ‘തോട്ടിയുടെ മകനെ’യും കോര്‍ത്തിണക്കുന്ന ഒരു രജതശലാകകാണാം. സേതുവിന്റെയും മറ്റും കഥകള്‍ക്കീ സ്വഭാവമില്ല. അവര്‍ സമഗ്രമായ സത്യത്തെ കാണാതെ സത്യത്തിന്റെ ഭാഗീക ശകലങ്ങളെ ആവിഷ്കരിക്കുന്നതുകൊണ്ടാണിത്. ആ ആവിഷ്കാരം പലപ്പോഴും മനോഹരമാണെന്നു സമ്മതിക്കാം. അപ്പോഴും പോസ്റ്റ് മോഡേണിസത്തില്‍ സത്യത്തിന്റെ ശകലങ്ങളെയാണാവിഷ്കരിക്കുന്നത് എന്നു പറയേണ്ടിവരും.

Symbol question.svg.png അപ്പോള്‍ ബക്കറ്റിനെയും മറ്റും വാഴ്ത്തിപ്പറയുന്നതെന്തുകൊണ്ടാണ്?

ബക്കറ്റിന്റെ കേന്ദ്ര ദര്‍ശനത്തില്‍ നിന്നദ്ദേഹം മാറുന്നില്ല. യനസ്കോയും അപ്രകാരമാണ്. സാഹിത്യത്തില്‍ ഏകീകൃതമായ ജീവിതവീക്ഷണവും ജീവിതസത്യവും ഉണ്ടെങ്കിലേ ജനതയ്ക്കും അതുണ്ടാകു. മാനവസമുദായത്തെ ഐക്യത്തിലേക്കു നയിക്കുന്ന ചലനാത്മകശക്തി പൂര്‍വകാല സാഹിത്യത്തിനുണ്ടായിരുന്നു.

Symbol question.svg.png കലാകാരന്‍ ഒരു രീതിയില്‍ പ്രതിബദ്ധതയുള്ളവനാണ് എന്നല്ലേ ഇതിനര്‍ത്ഥം?

മഹാന്മാരുടെ കൃതികളില്‍ സമഗ്രമായ ജീവിത വീക്ഷണമുണ്ടു്. നമുക്കു ജീവിക്കാനൊരു മാര്‍ഗ്ഗം ഈ കൃതികള്‍ കാണിച്ചു തരുന്നുണ്ടു്. ഇതു സാഹിത്യത്തിന്റെ ധര്‍മമല്ല. മനുഷ്യപ്രകൃതിയും പ്രകൃതിയും ഒന്നാണ് എന്ന ദര്‍ശനം വേര്‍ഡ്സ്വര്‍ത്താവിഷ്കരിക്കുമ്പോള്‍ നമുക്കു ജീവിക്കാനൊരു മാര്‍ഗം തെളിഞ്ഞുകിട്ടുകയാണ്.

Symbol question.svg.png വിജയനുപയോഗിച്ചിട്ടുള്ള ചില ബിംബകല്പനകള്‍ പില്‍ക്കാലത്തു മാര്‍കേസിന്റെയും അലക്സാണ്ടര്‍ ഡ്യൂറലിന്റെയും കൃതികളില്‍ വന്നുകണ്ടിട്ടുണ്ട്. മരണത്തിന്റെ മഞ്ഞപ്പൂക്കള്‍ മാര്‍കേസുപയോഗിക്കും മുന്‍പു വിജയനും മാധവിക്കുട്ടിയും ഉപയോഗിച്ചിട്ടുണ്ടല്ലോ. ജീനിയസിന്റെ സ്പര്‍ശമുള്ള എഴുത്തുകാര്‍ ഇവിടെയുണ്ടെന്നല്ലേ ഇതിന്നര്‍ത്ഥം?

വിജയനും മാധവിക്കുട്ടിയും പ്രതിഭാശാലികളാണ്. കടല്‍ത്തീരത്ത് എഴുതിയതുകൊണ്ടു വിജയന്‍ പ്ലേജിയറിസ്റ്റാണ് എന്നും ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഇതിവൃത്തത്തിലും സംഭാഷണങ്ങളിലും അത്ഭുതാവഹമായ സാദൃശ്യമുള്ളതുകൊണ്ടാണു ഞാനിപ്രകാരം പറയുന്നത്.

Symbol question.svg.png കുഞ്ഞബ്ദുള്ളയെക്കുറിച്ചും ഇപ്രകാരം പറയുന്നുണ്ടല്ലോ?

അതു ടാഗോറിന്റെ പുസ്തകം അപ്പടി പകര്‍ത്തിയെന്നാണു പറയപ്പെടുന്നത്. ഞാന്‍ കണ്ടിട്ടില്ല.

Symbol question.svg.png സാഹിത്യചോരണം എന്നൊന്നില്ല എന്നു ഹാരള്‍ഡ് ബ്ലൂമും മറ്റും വാദിക്കുന്നുണ്ട്.

Anxiety of influence ഞാന്‍ വായിച്ചിട്ടുണ്ട്. അനുകരണം എന്നൊന്നില്ല എന്നു വളരെ പ്രയാസപ്പെട്ടു സ്ഥാപിക്കുകയാണു ബ്ലൂം.

Symbol question.svg.png എഴുതിത്തുടങ്ങുന്നവരുടെ പ്രതിഭയെ മുളയിലേ നുള്ളാന്‍ താങ്കള്‍ ശ്രമിച്ചിട്ടുണ്ടെന്നു പരാതിയുണ്ടല്ലോ?

ടാഗോര്‍ ഏഴുവയസിലും എഴുപതാം വയസിലും പ്രേമകവിതയെഴുതി. രണ്ടും ഒരുപോലെ മനോഹരമായിരുന്നു. ഒരാള്‍ ചെറുപ്പമാണ് എന്നും മറ്റുമുള്ള പരിഗണന ആര്‍ക്കും നല്‍കേണ്ട കാര്യമില്ല, പ്രതിഭയുടെ സവിശേഷതകള്‍ ചെറുപ്പത്തില്‍ത്തന്നെ പ്രത്യക്ഷപ്പെടും. ചീത്തസാഹിത്യം കുറ്റകരമാണ്. ഇക്കാര്യത്തില്‍ കെ. ബാലകൃഷ്ണനാണ് എന്റെ ഗുരു. അദ്ദേഹം പറഞ്ഞിട്ടുണ്ട്, When you strike, Strike hard എന്ന്.

Symbol question.svg.png എഴുത്തുകാരികള്‍ പ്രത്യേക പരിഗണനയും പ്രോത്സാഹനവും അര്‍ഹിക്കുന്നില്ലേ?

ലോകസാഹിത്യത്തില്‍ മഹനീയ വ്യക്തിത്വമുള്ള എത്ര എഴുത്തുകാരികളുണ്ട്? ഒരു വിര്‍ജിനിയാവുള്‍ഫോ മറ്റോ. മറ്റു മണ്ഡലങ്ങളില്‍…? ഒരു മേരീ ക്യൂറിയോ മറ്റോ. അതുതന്നെ, തോറിയം കണ്ടുപിടിച്ചതു പിയറിയാണെന്നാണു പലരും പറയുന്നത്.

Symbol question.svg.png അസാമാന്യ പ്രതിഭയുള്ളവര്‍ സമകാലസാഹിത്യത്തിലില്ലാത്തതെന്തുകൊണ്ടാണ്?

ഒരു നക്ഷത്രത്തില്‍നിന്നു മറ്റൊരു നക്ഷത്രത്തിലേക്കുള്ള ദൂരം അനേകം Light Years ആണ്.

Symbol question.svg.png സാഹിത്യത്തിലെ സൗവര്‍ണ ഭൂതകാലം ഇനിയുണ്ടാവുകയില്ലേ?

അതു പറയാന്‍ സാധിക്കുകയില്ല. വാല്മീകിയെ അതിശയിക്കുന്ന ഒരു കവി ഇനിയുമുണ്ടാകാം.

Symbol question.svg.png റോബര്‍ട് പിര്‍റ്റ്സിജിന്റെയും മറ്റും പുസ്തകങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ അതിന്റെ ദാര്‍ശനിക തലത്തെ അവഗണിക്കുന്നതെന്തുകൊണ്ടാണ്?

‘സാഹിത്യവാരഫലം’ ലിറ്റററി ജേര്‍ണലിസമാണ്. അതില്‍ കഥാസംഗ്രഹം കൊടുത്തേ പറ്റൂ. ദാര്‍ശനികവശങ്ങള്‍ എന്റെ കണ്ണില്‍പെടാത്തതാകാം. അതൊരു ദോഷമാണ്.

Symbol question.svg.png താങ്കള്‍ക്കു കടലുകാണുമ്പോള്‍ പേടിയാണെന്നെഴുതിയിരിക്കുന്നതെന്തുകൊണ്ടാണ്?

അതെന്തോ അബോധത്തില്‍ കിടക്കുന്ന കാര്യമാണ്. അതു വിശദീകരിക്കാന്‍ സാധിക്കുകയില്ല. എനിക്കു ഭയങ്കര പേടിയാണു കടലിനെ. ഞാനടുത്തുപോവുകയേ ഇല്ല. എന്നാല്‍ പര്‍വതം കണ്ടാല്‍ പേടിയില്ലതാനും. കടല്‍ വിഷാദവും പര്‍വതം ആഹ്ലാദവുമാണെന്നു ഡോ.ഭാസ്കരന്‍നായര്‍ പറഞ്ഞിട്ടുണ്ട്.