close
Sayahna Sayahna
Search

എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 04


എപ്പോഴും സ്തുതിയായിരിക്കട്ടെ‍ 04
EHK Novelette 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എപ്പോഴും സ്തുതിയായിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവലെറ്റ്
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 26

ലിസി തലയാട്ടുകയാണ്.

‘ഇല്ലച്ചോ, ഇതൊന്നും ഇവ്‌ടെ എത്തീട്ടില്ല. അരിപ്പൊടീം കടലേം കണ്ട കാലം മറന്നിരിക്കുണു. മൊട്ടടെ കതേം അത് തന്നെ. തന്ന്ട്ട്‌ണ്ടെങ്കില് ഇവിടെ കാണണ്ടെ?’

മാത്യു അച്ചന്റെ ഒപ്പം വന്ന രണ്ടു പേരും കമ്മിറ്റിയിലുള്ളവർ തന്നെ. അവർ അടുക്കളയിലുള്ള സാധനങ്ങളുടെ കണക്കെടുക്കുകയാണ്. അവരുടെ കണ്ണുകളിൽ അമ്പരപ്പുണ്ട്. ഇത്രയും കുറച്ചു സാധനങ്ങൾ കൊണ്ട് എങ്ങിനെയാണ് പതിനാറു കുട്ടികൾക്കുള്ള മെസ്സ് നടത്തുക? കയ്യിലുള്ള രസീതുകളിൽ കാണിച്ച സാധനങ്ങളിൽ പകുതിയും ഇവിടെ എത്തിയിട്ടില്ല.

‘മാനേജരെപ്പളാണ് പോയത്?’ മാത്യു അച്ചൻ ചോദിച്ചു.

‘അങ്ങേര് അഞ്ച് മണ്യായാൽ പോകും.’

‘സാധനങ്ങള് കടക്കാര് ഇവിടെ എത്തിക്ക്യാണോ, അതോ…’

‘അല്ല മാനേജരന്നെ പെട്ടി ആട്ടോ പിടിച്ച് കൊണ്ട് വര്വാണ്.’

‘അപ്പൊ കണക്കിലൊന്നും തെറ്റു വരാൻ വഴില്ല്യാന്നർത്ഥം.’

ഷിജോവിന്റെ മുറിയിൽ ലിസിയുണ്ടാക്കിക്കൊണ്ടുവന്ന ചായ കുടിച്ചുകൊണ്ടിരിക്കെ മാത്യു അച്ചൻ പറഞ്ഞു.

‘ലിസി പറയുന്നത് നമുക്ക് വിശ്വസിക്കാം. കഴിഞ്ഞ പതിനഞ്ചു കൊല്ലായി ഞാനവളെ അറിയും. ഒരനാഥയായി വന്നതാണ് ഇരുപതാം വയസ്സിൽ. അപ്പനും അമ്മയും അടുത്തടുത്തായി മരിച്ചു. ദരിദ്ര കുടുംബത്തിലെ ആയതോണ്ട് ഇവളെ ഏറ്റെടുക്കാൻ ബന്ധുക്കളാരും തയ്യാറായില്ല. കല്യാണം നടത്തിക്കൊടുക്കാംന്ന് സഭ പറഞ്ഞു. അവൾക്ക് കല്യാണത്തിൽ ഒരു താല്പര്യവുമില്ലായിരുന്നു. അന്നിവിടെ ഒരു വയസ്സായ സ്ത്രീയായിരുന്നു ഭക്ഷണം പാകം ചെയ്യാൻ. അവരുടെ കാലം കഴിഞ്ഞപ്പോൾ ഇവൾ സ്വയം ഏറ്റെടുത്ത ജോലിയാണിത്. വേറെ ഒരു താല്പര്യവും ഇല്ല്യ. അപ്പോൾ ഈ സാധനങ്ങളൊക്കെ…’

ഷിജോ ഒന്നും പറഞ്ഞില്ല. അയാളുടെ മനസ്സിൽ സമ്മിശ്രവികാരങ്ങളായിരുന്നു. മാനേജർ പണം വെട്ടുന്നുണ്ടെന്ന് കമ്മിറ്റി മെമ്പർമാരെപ്പോലെ അയാൾക്കും മനസ്സിലായി. ഗതിയില്ലാത്ത പാവം പെൺകുട്ടികൾക്ക് കിട്ടേണ്ട ഭക്ഷണത്തിൽ തിരുമറി ചെയ്യുന്നത് കൊടിയ അപരാധമാണ്. രാവിലെ പള്ളിയിൽ കമ്മിറ്റി ഓഫീസിന്റെ പടി കയറുമ്പോൾ ഇങ്ങിനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് എന്ന ഊഹം പോലും അയാൾക്കുണ്ടായിരുന്നില്ല. ഇനി, മുമ്പുണ്ടായിരുന്ന വാർഡന് ഇതിലൊക്കെ എത്രത്തോളം കൈയ്യുണ്ടെന്ന കാര്യമാണ്. അയാൾ ഈ പാവം പെൺകുട്ടികളോട് ചെയ്ത കാര്യമാലോചിച്ചാൽ ഇതൊക്കെ നിസ്സാരമാണ്.

‘ഷിജോ നാളെ അരമനയിലേയ്ക്കു വരണം. നമുക്ക് കുറച്ച് കാര്യങ്ങള് തിരുമേനിയായിട്ട് സംസാരിക്കാന്ണ്ട്. ഇതൊന്ന് ശരിയാക്കിയെടുക്കണം.’

‘എത്ര മണിക്കാണ് വരേണ്ടത്, അച്ചോ?’

‘രാവിലെ ഒമ്പതരയ്ക്ക്. അസൗകര്യൊന്നുംല്ല്യല്ലൊ.’

‘ഇല്ല. കുട്ടികള് സ്‌കൂളിൽ പോയാൽ കുറച്ച് നേരം ഞാൻ ഫ്രീയാണ്. അപ്പൊ വരാം.’

അവർ പോയശേഷം ലിസി കപ്പുകൾ എടുത്തുകൊണ്ടുപോകാൻ വന്നു. ഷിജോ പറഞ്ഞു.

‘ലിസിച്ചേച്ചി കൊറച്ച് നേരം ഇരിക്കു, എനിയ്ക്ക് സംസാരിക്കാന്ണ്ട്.’

‘എന്താ?’ അവർ ഇരിക്കാതെ മേശക്കരികെ കപ്പുകളും പിടിച്ചുകൊണ്ട് നിൽക്കുകയാണ്.

‘ഇരിക്കു.’

ലിസി മേശക്കപ്പുറത്തെ കസേല വലിച്ചിട്ട് വിഷമത്തോടെ ഇരുന്നു. ജീവിതത്തിൽ അങ്ങിനെയുള്ള മര്യാദകളൊന്നും അനുഭവിച്ചിട്ടുണ്ടാവില്ല അവരെന്ന് ഷിജോവിന് തോന്നി.

എങ്ങിനെ തുടങ്ങണമെന്നറിയാതെ അയാൾ മേശമേൽ വിരലുകൾകൊണ്ട് ശബ്ദമുണ്ടാക്കി. പള്ളിയിൽ പിയാനോ വായിച്ച പരിചയമുള്ളതുകൊണ്ട് അതൊരു സുഖകരമായ താളമായി പരിണമിച്ചു. ‘ഉണർവ്വിൻ വരം ലഭിപ്പാൻ…’

‘ഞാൻ പറയാൻ പോണത്…’

അയാൾ നിർത്തി. ലിസി വളരെ അസ്വസ്ഥയായിരുന്നു. അവരെ സംബന്ധിച്ചേടത്തോളം അടുക്കളയിലും ഊൺമുറിയിലും അടുക്കളയ്ക്കു പിന്നിലുള്ള ചെറിയൊരു കിടപ്പുമുറിയിലുമായി ജീവിതം ചിട്ടപ്പെടുത്തിയിരുന്നു. അനാഥാലയത്തിന്റെ പുറത്തു പോയിരുന്നത് നിരത്തിനു കുറുകെയുള്ള പെട്ടിപ്പീടികയിൽ ബീഡി വാങ്ങാൻ മാത്രമാണ്. പള്ളിയിലേയ്ക്ക് വല്ലപ്പോഴും പോയിരുന്നത് മതിൽ പൊളിഞ്ഞിടത്തുകൂടിയായിരുന്നു. അവളുടെ സാന്നിദ്ധ്യവും അഭാവവും ആരും ശ്രദ്ധിച്ചിരുന്നില്ല, ഒരരൂപിയാണെന്നപോലെ.

‘എനിക്ക് നമ്മടെ സ്ഥാപനത്തിന്റെ കാര്യം സംസാരിക്കാന്ണ്ട്. അതിന്റെ കെടപ്പ് ശരിയല്ലാന്ന് ഈ രണ്ടുമൂന്നു ദിവസംകൊണ്ട് തന്നെ മനസ്സിലായിരിക്കുണു. അതെങ്ങനെ ശരിയാക്കിയെടുക്കാംന്ന് ലിസിച്ചേച്ചിയോടുംകൂടി സംസാരിക്കാംന്ന് കരുതി.’ ലിസിയുടെ പ്രതികരണത്തിനു വേണ്ടി അയാൾ നിർത്തി. പ്രതികരണമൊന്നുമുണ്ടായില്ല.

‘എന്താ ചേച്ചിയൊന്നും പറയാതിരിക്കണത്?’

‘ഞാനെന്ത് പറയാനാ? ഞാനിവിട്‌ത്തെ ഏറ്റവും വെല കൊറഞ്ഞ ജോലിക്കാര്യാണ്. വല്യ കാര്യങ്ങളൊന്നും അന്വേഷിക്കണ്ടാന്ന് മാനേജരും പറഞ്ഞിട്ട്ണ്ട്, മുമ്പത്തെ വാർഡനും പറഞ്ഞിട്ട്ണ്ട്. ഒതുങ്ങിക്കഴിയാ, അതാ നല്ലത്ന്ന്.’

തന്റെ മുമ്പിലുള്ള പ്രശ്‌നം കുറച്ചൊന്നുമല്ല എന്ന് ഷിജോ മനസ്സിലാക്കി. ലിസിയെ താനുദ്ദേശിച്ച മട്ടിൽ മെരുക്കിക്കൊണ്ടുവരുക എളുപ്പമല്ല. പത്തുപതിനഞ്ചു കൊല്ലം അടിച്ചൊതുക്കിയ ആത്മാഭിമാനം ഉയർത്തി യെടുക്കാൻ ഈ സാധുസ്ത്രീയ്ക്ക് കുറച്ച് സമയം കൊടുക്കണം.

‘ഇനി മുതൽ അങ്ങിനെയൊന്നും ഉണ്ടാവാതെ ഞാൻ നോക്കാം, പോരെ? ഞാൻ എത്തിപ്പെട്ട സ്ഥലംഇതാണ്. എനിയ്ക്ക് വേണ്ടി കർത്താവ് കണ്ടുപിടിച്ച സ്ഥലായിരിക്കണം ഇത്. ഇനി ഞാൻ എന്നെങ്കിലും ഇവിട്ന്ന് പോവ്വാണെങ്കിൽ ഈ സ്ഥലം ഞാൻ വരുമ്പോൾ കണ്ടതിനേക്കാൾ നന്നായിരിക്കണം. നന്നാക്കണം. അതിന് ചേച്ചീടെ സഹായം ആവശ്യാണ്. ഇനി ഒക്കെ കഴിഞ്ഞ് നന്നാക്കാൻ കഴിയില്ല്യാന്ന് തോന്ന്വാണെങ്കിൽ ആ നിമിഷം ഞാൻ സ്ഥലം വിടും.’

ലിസി മുഖം താഴ്ത്തിയിരിക്കുകയാണ്.

‘ചേച്ചി പൊയ്‌ക്കോളൂ.’

അവർ വേഗം എഴുന്നേറ്റു, കപ്പുകൾ ട്രേയിലെടുത്തുകൊണ്ട് പുറത്തേയ്ക്കു പോയി. അവർക്ക് ആശ്വാസമായി എന്ന് തോന്നി. ഷിജോ തല കൈകൊണ്ടു താങ്ങി കണ്ണടച്ചിരുന്ന് വിരലുകൾകൊണ്ട് മേശമേൽ പിയാനോ വായിക്കാൻ തുടങ്ങി. ഒരഞ്ചു മിനുറ്റ് കഴിഞ്ഞു കാണും.

‘സാർ.’

പെട്ടെന്ന് അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ലിസി വാതിൽക്കൽ വന്നുനിന്നു.

‘എന്താ ചേച്ചീ?’

ലിസി മേശക്കരികെ വന്നു നിന്നു.

‘നേരത്തെ കമ്മിറ്റിക്കാര് വന്നതെന്തിനായിരുന്നു?’

‘അതോ?…’ ചേച്ചി ഇരിക്കു. ലിസി കുറച്ചു വിഷമിച്ചിട്ടെന്ന പോലെ ഇരുന്നു.

‘ഈ അനാഥാലയം നടത്താൻ വേണ്ടി ദയള്ള ഒരുപാട് മനുഷ്യര് സംഭാവന തര്ണ്ണ്ട്. ആ പണംകൊണ്ട് ഈ സാധു പെൺകുട്ടികൾക്ക് നല്ലൊരു ജീവിതം കിട്ട്വായിരുന്നു. എന്റെ വിചാരം കമ്മിറ്റിക്കാര് വേണ്ടത്ര പണം ചെലവാക്ക്ണില്ല്യാന്നായിരുന്നു. ഞാൻ അന്വേഷിച്ചപ്പഴാണ് മനസ്സിലാവണത് അവരടെ കണക്കില് ധാരാളം സാധനങ്ങള് ഇവിടെ വാങ്ങ്ണ്ണ്ട്ന്ന്. അതൊക്കെ എവിട്യാണ് പോണത്?’

‘അയ്യോ, ഞാനൊന്നും എട്ക്ക്ണില്ല്യ.’

‘ചേച്ചി എട്ത്തിട്ട് എന്തു ചെയ്യാനാ. ചേച്ചിയെ കമ്മിറ്റിക്കാർക്കൊക്കെ നല്ല വിശ്വാസാണ്, ബഹുമാനും ആണ്. വാങ്ങണ സാധനങ്ങളൊക്കെ പോണ വഴീം അവർക്ക് മനസ്സിലായിട്ട്ണ്ട്. അവരെന്താ ചെയ്യ്ണ്ന്ന് നോക്കാം.’

‘എന്നെക്കൊണ്ട് ചെയ്യാൻ പറ്റണ സഹായൊക്കെ ചെയ്യാം.’

അവർ പ്രശംസിക്കപ്പെട്ടിരിക്കുന്നു. വിശ്വാസം എന്ന വാക്കിനേക്കാൾ ബഹുമാനം എന്ന വാക്ക് അവർക്കിഷ്ടപ്പെട്ടുവെന്ന് തോന്നി. കാരണം വിശ്വാസം നഷ്ടപ്പെടാനായി അവരൊരു തെറ്റും ചെയ്തിട്ടില്ല. പക്ഷെ ബഹുമാനം, അതവരെ സംബന്ധിച്ചേടത്തോളം വലിയ കാര്യമാണ്. തന്റെ തോന്നലായിരിക്കാം. എന്തായാലും അവർ തന്റെ ഭാഗത്താണ്, സഹായിക്കും എന്ന കാര്യം അയാൾക്ക് ആത്മവിശ്വാസം നൽകി.