close
Sayahna Sayahna
Search

ഏകാന്തങ്ങളായ നൂറു വര്‍ഷങ്ങൾ


ഏകാന്തങ്ങളായ നൂറു വര്‍ഷങ്ങൾ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

1834-ലെ മഞ്ഞുകാലം. ലണ്ടന്‍ പട്ടണത്തില്‍ മഞ്ഞു പൊഴിയുകയാണു്. ആ മഞ്ഞേറ്റുകൊണ്ടു് അവിടത്തെ പുസ്തകക്കടകളുടെ മുമ്പില്‍ ആളുകള്‍ വരിവരിയായി നില്‍ക്കുന്നു. തണുപ്പു് വകവയ്ക്കാതെ, മഞ്ഞേറ്റാല്‍ ഉണ്ടാകാവുന്ന നീര്‍ക്കെട്ടു തുടങ്ങിയ രോഗങ്ങളെ വകവയ്ക്കാതെ ബഹുജനം ഇത്ര താല്പര്യത്തോടെ രാജവീഥിയില്‍ നില്‍ക്കുന്നതിനു കാരണമെന്താവാം? അന്നു് അച്ചടിച്ചുവന്ന ഒരു പുസ്തകം വാങ്ങി വായിക്കാനുള്ള കൗതുകമാണു് അവരെ സാഹസികത്വം നിറഞ്ഞ ഈ കര്‍മ്മത്തിനു പ്രേരിപ്പിക്കുന്നതു്. ഏതാനും മണിക്കൂര്‍കൊണ്ടു് പുസ്തകം വിറ്റുതീര്‍ന്നു. പലരും അതു കിട്ടാതെ നിരാശരായി തിരിച്ചുപോയി. ആ പുസ്തകത്തിന്റെ പേരു് ‘ക്രിസ്പസ് കരല്‍’ (Christmas Carol); ഗ്രന്ഥകാരന്‍ വിശ്വവിഖ്യാതനായ ചാള്‍സ് ഡിക്കന്‍സ്.

ഇതു കഴിഞ്ഞ ശതാബ്ദത്തിലെ കാര്യം. ഈ ശതാബ്ദത്തിലും ഈ വിധത്തിലൊരു സംഭവമുണ്ടായി. കൊളമ്പിയന്‍ നോവലിസ്റ്റ് ഗാവ്രിയേല്‍ ഗാര്‍സീയ മാര്‍ക്വിസ് (Gabriel Garcia Marquez, 1928–2014) എഴുതിയ ഒരു നോവലായ ‘ഏകാന്തങ്ങളായ നൂറു വര്‍ഷങ്ങള്‍’ (One Hundred Years of Solitude) വാങ്ങാന്‍ ജനങ്ങള്‍ പുസ്തകക്കടകളുടെ മുമ്പില്‍ ‘ക്യൂ പാലിച്ചു്’ നില്‍ക്കുകയായി. ഒരു വ്യത്യാസം മാത്രം. ‘ക്രിസ്മസ്കരല്‍’ വാങ്ങാന്‍ ലണ്ടന്‍ നഗരത്തില്‍ മാത്രമേ ആളുകള്‍ കൂടിയുള്ളു. മാര്‍ക്വിസിന്റെ നോവല്‍ വാങ്ങാന്‍ ലാറ്റിന്‍ അമേരിക്കയിലും സ്പെയിനിലും ഉള്ള നഗരങ്ങളില്‍ ജനങ്ങള്‍ വന്നെത്തി. ധൈഷണികജീവിതം നയിക്കുന്ന സര്‍വ്വകലാശാലാ പ്രൊഫസറന്മാരും ക്രൈംനോവലുകള്‍ വായിക്കുന്ന സാധാരണക്കാരും അതിഭാവുകത്വമുള്ള കഥകളില്‍ തല്പരരായ സ്ത്രീകളും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍കൊണ്ടു് നോവലിന്റെ പ്രതികള്‍ കോടിക്കണക്കിനു വിറ്റഴിഞ്ഞു. ഈ ലാറ്റിന്‍ അമേരിക്കന്‍ ‘മാസ്റ്റര്‍പീസി’ന്റെ സവിശേഷത കാണാന്‍ പ്രിയപ്പെട്ട വായനക്കാര്‍ക്കു കൗതുകമില്ലേ? ഉണ്ടെങ്കില്‍ പോരൂ.

നോവലിലെ ഒരു സംഭവം പുനരാവിഷ്ക്കരിച്ചുകൊണ്ടു് ഞാന്‍ അതിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലേക്കു കടക്കാം. നോവലിലെ ഒരു കഥാപാത്രമായ റെമെതിയോസ് അത്യന്ത സുന്ദരിയാണു്. ഒരു ദിവസം അവള്‍ കുളിക്കുമ്പോള്‍ അപരിചിതനായ ഒരുവന്‍ ഓടിളക്കി താഴോട്ടു നോക്കി. അവളുടെ നഗ്നത കണ്ടു് അയാള്‍ പകച്ചു പോയി. റെമെതിയോസാകട്ടെ ഒട്ടുംതന്നെ ലജ്ജയില്ലാതെ അയാളോടു പറഞ്ഞു: ‘സൂക്ഷിച്ചുകൊള്ളു. നിങ്ങള്‍ വീഴും.’ ഓടിളക്കി നോക്കിയവന്‍ അറിയിച്ചു: ‘എനിക്കു നിന്നെ കാണണമെന്നേയുള്ളു.’

അവള്‍ പിന്നെയും പറയുന്നു: ‘ഓ! അതു ശരി. സൂക്ഷിച്ചുകൊള്ളു. ഓടുകളാകെ ദ്രവിച്ചിരിക്കുകയാണു്.’ അപരിചിതന്റെ മുഖത്തു ബുദ്ധിമാന്ദ്യത്തിന്റെയോ ജാഡ്യത്തിന്റെയോ ഭാവം. ആ മൃഗതൃഷ്ണ തകര്‍ന്നുപോകരുതെന്നു കരുതി അയാള്‍ സ്വന്തം പ്രാഥമികവികാരങ്ങളോടു പടവെട്ടുന്നതുപോലെ തോന്നി. ഓടുകള്‍ തകര്‍ന്നു താഴെ വീണുപോകുമെന്നു് അയാള്‍ പേടിക്കുന്നതായിട്ടാണു് റെമെതിയോസ് വിചാരിച്ചതു്. അതുകൊണ്ടു് അവള്‍ വേഗം കുളിക്കാന്‍ തുടങ്ങി. ഇലകള്‍ വീണുവീണാണ് ഓടുകള്‍ അങ്ങിനെയായിപ്പോയതെന്നു് അവള്‍ വീണ്ടും പറഞ്ഞു. ആ സുന്ദരിയുടെ ‘കൊച്ചുവര്‍ത്തമാനം’ അനുനയത്തെ മറയ്ക്കാനുള്ളതാണെന്നു വിചാരിച്ചു് അയാള്‍ ആക്രമണത്തില്‍ ഒരടി മുന്നോട്ടുവച്ചു, എന്നിട്ടു സോപ്പുതേക്കുന്ന റെമെതിയോസിനോടു ചോദിച്ചു: ‘ഞാന്‍ സോപ്പു തേച്ചുതരട്ടേ.”

അവള്‍
നല്ല ഉദ്ദേശ്യത്തിനു നന്ദി. പക്ഷേ, എന്റെ രണ്ടു കൈകളും ധാരാളം മതി.
അയാള്‍
നിന്റെ മുതുകെങ്കിലും.
അവള്‍
എന്തൊരു കഥയില്ലായ്മ. ആരും കുളിക്കുമ്പോള്‍ മുതുകു തേയ്ക്കാറില്ലല്ലോ.

റെമെതിയോസ് കുളികഴിഞ്ഞു് ശരീരം തുടക്കുകയാണു്. അപ്പോള്‍ നിറഞ്ഞ കണ്ണുകളോടെ അയാള്‍ അഭ്യര്‍ത്ഥിച്ചു. അവള്‍ അയാളെ വിവാഹം കഴിക്കണമെന്നു്. ആഹാരം കഴിക്കേണ്ട സമയത്തു് അതു ചെയ്യാതെ ഒരു സ്ത്രീ കുളിക്കുന്നതു നോക്കിനിന്നു് ഒരു മണിക്കൂര്‍ വെറുതെ കളഞ്ഞ ഒരുത്തനെ ഒരിക്കലും വിവാഹം ചെയ്യുകയില്ലെന്നായിരുന്നു അവളുടെ മറുപടി. ഇതിനകം രണ്ടു് ഓടുകൂടെ അയാള്‍ ഇളക്കിക്കഴിഞ്ഞിരുന്നു. അവിടെനിന്നു് അയാള്‍ താഴത്തേക്കു ചാടി. സിമന്റിട്ട തറയില്‍ തലയിടിച്ച് അയാള്‍ മരിക്കുകയും ചെയ്തു. ശബ്ദം കേട്ടു് മറ്റുള്ളവര്‍ ഓടിവന്നപ്പോള്‍ സുന്ദരിയായ റെമെതിയോസിന്റെ ശരീരത്തിലെ തീക്ഷ്ണമായ ഗന്ധം അയാളുടെ ദേഹത്തില്‍നിന്നു പുറപ്പെടുന്നുവെന്നു് അവര്‍ മനസ്സിലാക്കി.

ഇതാണ് നോവലിലെ ഒരു സംഭവം. ഇതിന്റെ പിന്നിലുള്ള ഹാസ്യാത്മകത നോക്കൂ; സ്ഥൂലീകരണം ശ്രദ്ധിക്കു. ഈ രണ്ടംശങ്ങളും മാര്‍ക്വിസിന്റെ നോവലിനു സവിശേഷത നല്കുന്നു. മനുഷ്യന്റെ ദൗര്‍ബ്ബല്യങ്ങളെനോക്കി പുഞ്ചിരി പൊഴിക്കുന്ന, ചിലപ്പോള്‍ പൊട്ടിച്ചിരിക്കുന്ന കലാകാരനാണ് അദ്ദേഹം. ഏകാന്തങ്ങളായ നൂറു വര്‍ഷങ്ങള്‍ ലാറ്റിന്‍-അമേരിക്കയിലെ അദ്വിതീയമായ ‘കോമിക്‍’ നോവലാണെന്നു മാത്രം പറഞ്ഞാല്‍പ്പോരാ. വിശ്വസാഹിത്യത്തിലെ പ്രഖ്യാതങ്ങളായ ‘കോമിക്‍’ നോവലുകളുടെ കൂട്ടത്തില്‍ ചേരാന്‍ അതിനു് അര്‍ഹതയുണ്ടു്. ഫ്രാങ്സ്വറാബ്‌ലേയുടെ ഗാര്‍ഗന്‍ച്യൂവാ ആന്‍ഡ് പാങ്താഗ്രൂയല്‍ എന്ന ഉത്കൃഷ്ടമായ കോമിക്‍ നോവലിനെക്കുറിച്ചു് കേട്ടിട്ടില്ലേ. അതിനോടു സമമാക്കി പറയുകയല്ല. എങ്കിലും റാബ്‌ലേ നില്ക്കുന്നിടത്തു് മാര്‍ക്വിസിനു് ധൈര്യത്തോടെ ചെന്നു നില്‍ക്കാം. ആ ഫ്രഞ്ചു് സാഹിത്യകാരന്‍ ഈ കൊളമ്പിയന്‍ നോവലിസ്റ്റിനെ ബഹുമാനിക്കാതിരിക്കില്ല, സ്നേഹിക്കാതിരിക്കില്ല. നിശ്ചയം തന്നെ.

തെക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള റിപ്പബ്ലിക്കാണു് കൊളമ്പിയ. ഗാര്‍സീയ മാര്‍ക്വിസ് ജനിച്ച ആ രാജ്യത്തിലെ ഒരു സാങ്കല്പിക നഗരമാണു് മാക്കോണ്ട. നോവലിലെ പ്രധാന കഥാപാത്രമായ ഹോസ് ആര്‍കേദിയോ ബ്വാന്തിയെ ഒരു രാത്രി കണ്ണാടിഭിത്തികളുള്ള ഒരു പട്ടണം സ്വപ്നം കണ്ടു. അടുത്ത ദിവസം അയാള്‍ അങ്ങനെയൊരു പട്ടണത്തിന്റെ പ്രതിഷ്ഠാപകനായിബ്ഭവിക്കുകയും ചെയ്തു. അയാളുടേയും അയാള്‍ക്കു ശേഷമുള്ള നാലു തലമുറകളുടെയും കഥ പറയുകയാണു് മാര്‍ക്വിസ്. അതു നൂറു വര്‍ഷത്തെ ഏകാന്തതയുടെ കഥയാണു്. അതു പറഞ്ഞുകഴിയുമ്പോള്‍ നോവല്‍ അവസാനിക്കുന്നു. ഹോസ് ആര്‍കേദിയോയുടെ സ്വപ്നം പോലെ മാക്കോണ്ടയും അപ്രത്യക്ഷമാകുന്നു. എല്ലാം ശൂന്യം. ഈ പ്രപഞ്ചവും ഇതുപോലെയാണെന്ന തോന്നല്‍ ഉളവാക്കിക്കൊണ്ടു് മാക്കോണ്ടനഗരം മറയുകയാണു്. ആ പട്ടണത്തില്‍ കുറെ കഥാപാത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു, സംസാരിക്കുന്നു. അവർ ജീവിതത്തെക്കാള്‍ വൈപുല്യം ആര്‍ജ്ജിച്ചവരാണു്. അയുക്തം എന്നോ ഭോഷത്തം എന്നോ പറയത്തക്കവിധത്തില്‍ സ്ഥൂലീകരിക്കപ്പെട്ടവയാണു്. എങ്കിലും ചില സത്യങ്ങള്‍ക്കു് അവ പ്രതിനിധീഭവിക്കുന്നുണ്ടു്.

അടിത്തട്ടു കാണാവുന്ന മട്ടില്‍ ഒഴുകുന്ന ഒരു നദിയുടെ തീരത്തുള്ള പട്ടണമാണു് മാക്കോണ്ട. നദീതടത്തിലാകട്ടെ വെളുത്ത മുട്ടകള്‍പോലുള്ള വലിയ ഉരുണ്ട കല്ലുകള്‍. ആ നഗരത്തിന്റെ സ്ഥാപകനായ ഹോസ് ആര്‍കേദിയോ സഹധര്‍മ്മിണിയായ ഊര്‍സൂലയമായി കഴിയുമ്പോള്‍ മെല്‍ക്യൂദിയസ് എന്നൊരു ജിപ്സി അവിടെ വന്നെത്തി. ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നു് അയാള്‍ വിളിച്ച അയസ്കാന്തവും കൊണ്ടാണു് അയാളുടെ വരവു്. അതു് അയാള്‍ തെരുവിലൂടെ വലിച്ചുകൊണ്ടു നടക്കുമ്പോള്‍ ഇരുമ്പുകലങ്ങളും പാത്രങ്ങളും അടുക്കളയില്‍നിന്നു ചാടിയിറങ്ങി ജിപ്സിയുടെ ‘എട്ടാമത്തെ അത്ഭുത’ത്തില്‍ ഒട്ടിപ്പിടിക്കുന്നതു് മാക്കോണ്ടനിവാസികള്‍ കണ്ടു. ഹോസ് ആര്‍കേദിയോയ്ക്കു് ഒരാശയം. ഇതുകൊണ്ടു് ഭൂഗര്‍ഭത്തിലുള്ള സ്വര്‍ണ്ണം വലിച്ചെടുത്തുകൂടെയെന്നു്. അതു പറ്റില്ലെന്നു് സത്യസന്ധനായ ജിപ്സി പറഞ്ഞു. എങ്കിലും ജിപ്സിയുടെ സത്യസന്ധതയില്‍ വിശ്വാസമില്ലാത്ത ഹോസ് ആര്‍കേദിയോ ഒരു കോവര്‍കഴുതയേയും രണ്ടു് ആടുകളെയും കൊടുത്തു അയസ്കാന്തം വാങ്ങി. വീട്ടിലെ തറ മുഴുവന്‍ പാകത്തക്കവണ്ണം സ്വര്‍ണ്ണം ഭൂമിയുടെ ഉള്ളില്‍നിന്നു് അതു കൊണ്ടു വലിച്ചെടുക്കാമെന്നാണു് അയാള്‍ അഭിപ്രായപ്പെട്ടതു്. ജിപ്സികള്‍ തിരിച്ചുപോയി. അടുത്ത മാര്‍ച്ച് മാസത്തില്‍ അവര്‍ വീണ്ടുമെത്തിയപ്പോള്‍ വലിയ ദൂരദര്‍ശിനിയും കൊണ്ടാണ് വന്നതു്. അതില്‍ക്കൂടെ ഹോസ് ആര്‍കേദിയോ നോക്കിയപ്പോള്‍ ദൂരെ നില്‍ക്കുന്ന ഊര്‍സൂലയെ അടുത്തുകണ്ടു. അതിലെ വിപുലീകരണകാചമെടുത്തു് സൂര്യനുനേരെ പിടിച്ചു് ജിപ്സികള്‍ വൈക്കോലിനു തീ പിടിപ്പിച്ചു. അപരിഷ്‌കൃതമായ മാക്കോണ്ടാപ്പട്ടണത്തില്‍ പരിഷ്കാരത്തിന്റെ ആഗമനത്തെ മാര്‍ക്വിസ് ഇങ്ങനെയൊക്കെ സൂചിപ്പിക്കുന്നു. കാലം ചെന്നപ്പോള്‍ അവിടെ രണ്ടു കക്ഷികളുണ്ടായി. യാഥാസ്ഥിതികരും സോഷ്യലിസ്റ്റുകളും. അവര്‍ പരസ്പരം യുദ്ധംചെയ്തും ഹോസ് ആര്‍കേദിയോയുടെ രണ്ടാമത്തെ പുത്രനായ ഒറീലിനിയോ സേനാനായകനായി. രണ്ടു ഭാഗത്തുനിന്നും ധാരാളം പേര്‍ മരിച്ചു. പല നേതാക്കന്മാരും നിഗ്രഹിക്കപ്പെട്ടു. ഒടുവില്‍ സ്വപ്നംപോലെ എല്ലാം അപ്രത്യക്ഷമാകുന്നു.

ഇത്രയും പറഞ്ഞതുകൊണ്ടു് നോവലിനു യാഥാതഥ്യസ്വഭാവം ഉണ്ടെന്നു തെറ്റിദ്ധരിക്കരുതു്. അതില്ല. ഏതു സന്ദര്‍ഭത്തിലും മാന്ത്രികമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണു് മാര്‍ക്വിസ് മുന്നോട്ടു പോകുന്നതു്. ആ മാന്ത്രികാന്തരീക്ഷത്തെ തേജോമയമാക്കുന്നതു് ഹാസ്യാത്മകതയും. അതിനുവേണ്ടി ഏതു പരിധിവരെയും പോകാന്‍ നോവലിസ്റ്റിനു മടിയില്ല. ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു പറഞ്ഞ റെമെതിയോസ് ഹോസ് ആര്‍കേദിയോസിന്റെ പൗത്രന്റെ മകളാണ്. അവളെക്കുറിച്ചു് ഗ്രന്ഥകാരന്‍ പറയുന്നതു കേട്ടാലും:

“Until she was well a along in puberty Santa Sofia had to bathe and dress her, and even when she could take care of herself it was necessary to keep an eye on her so that she would not paint little animals on the walls with a stick daubed in her own excrement.’
[അവള്‍ തിരണ്ടു് നല്ല പ്രായമാകുന്നതുവരെ സാന്റ സോഫിയ[1]യ്ക്കു അവളെ കുളിപ്പിക്കേണ്ടിയിരുന്നു; വസ്ത്രധാരണം ചെയ്യിക്കേണ്ടിയിരുന്നു. സ്വന്തം കാര്യം നോക്കാന്‍ തക്കവിധത്തില്‍ അവള്‍ക്കു പ്രായമായിട്ടും അവളെ സൂക്ഷിക്കേണ്ടതും ഒരു ആവശ്യകതയായിരുന്നു; അല്ലെങ്കില്‍ അവള്‍ സ്വന്തം മലം കമ്പില്‍ പുരട്ടി ചുവരുകളില്‍ കൊച്ചു മൃഗങ്ങളുടെ പടങ്ങള്‍ വരച്ചുകളയും.]

യുവാവായ പട്ടാളം കമാന്‍ഡര്‍ റെമെദിയോസിനെക്കണ്ട് അനുരാഗത്തില്‍ വീണു. അയാളെ നിരാകരിച്ചിട്ട് അവള്‍ മുത്തച്ഛന്റെ സഹോദരിയായ അമരാന്തയോടു പറഞ്ഞു: ‘See how simple he is. He says that he is dying because of me, as if I were a bad case of colic.’ [നോക്കൂ, അയാള്‍ എത്ര കഥയില്ലാത്തവനാണെന്നു്. അയാള്‍ പറയുന്നു അയാള്‍ എന്നെക്കരുതി മരിച്ചുകൊണ്ടിരിക്കുന്നുവെന്നു്; ഞാന്‍ ചികിത്സിക്കാൻ പ്രയാസമുള്ള ഉദരശൂലമാണെന്നമട്ടില്‍.]

അയസ്‌കാന്തം കൊണ്ടുവന്ന ജിപ്‌സി മരിച്ചതിനുശേഷം ജീവിച്ചുവരുന്നു. ഹോസ് ആര്‍കേദിയോയുടെ മൂത്തമകന്‍ മരിക്കുമ്പോള്‍ അയാളുടെ വീട്ടില്‍നിന്നു രക്തമൊഴുകി അമ്മ ഊര്‍സൂലയുടെ വീട്ടില്‍ വന്നുചേരുന്നു. തെരുവുകളിലെ വളവുകളിലും തിരിവുകളിലും ആ ചോരപ്പുഴ ശരിക്കും വളഞ്ഞും തിരിഞ്ഞും വരുന്നതു കാണേണ്ട കാഴ്ചയാണു്. ഇതൊക്കെ അവാസ്തവികമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നു തോന്നിയേക്കാം. നോവല്‍ വായിക്കുമ്പോള്‍, മാര്‍ക്വിസ് സൃഷ്ടിക്കുന്ന മാക്കോണ്ട ലോകത്തിനു് ഇവയെല്ലാം യോജിച്ചിരിക്കുന്നുവെന്നേ പറയാനുള്ളു. ലാറ്റിന്‍-അമേരിക്കന്‍ സാഹിത്യത്തിന്റെ പാരമ്പര്യമാണു് മാര്‍ക്വിസും പുലര്‍ത്തുന്നതെന്നു തോന്നുന്നു. ലാറ്റിന്‍-അമേരിക്കയിലെ മറ്റൊരു വിഖ്യാതനായ സാഹിത്യകാരനാണു് ഹോര്‍ഹേ ലൂയീസ് ബോര്‍ഹസ് (Jorge Luis Borges). അദ്ദേഹത്തിന്റെ കഥകളില്‍ അവാസ്തവികതേയുള്ളു. എന്നാല്‍ ആ അവാസ്തവികത്വം മഹനീയമായ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. മാര്‍ക്വിസ് അനുഷ്ഠിക്കുന്ന കൃത്യവും അതുതന്നെ. സത്യമെന്നു നമുക്കു തോന്നുന്നതു് സത്യമാണെന്നതിനു് എന്തു തെളിവു്? ‘ഹാംലറ്റ്’ നാടകമാണു്. ആ നാടകം നാം കാണുന്നു. അതിലെ കഥാപാത്രങ്ങള്‍ അതിലെ അന്തര്‍നാടകം കാണുന്നു. ഒരന്തര്‍നാടകം കാണുന്ന ‘ഹാംലറ്റി’ലെ കഥാപാത്രങ്ങള്‍; ആ കഥാപാത്രങ്ങളെ ദര്‍ശിക്കുന്ന നമ്മള്‍; ആ നമ്മള്‍ തന്നെ ഒരു നാടകത്തിലെ കഥാപാത്രങ്ങളല്ലെന്നു് ആരറിഞ്ഞു? മറ്റാരോ നമ്മുടെ അഭിനയം നോക്കിക്കൊണ്ടിരിക്കുകയല്ലെന്നു് ഉറപ്പിച്ചു പറയാമോ? ബോര്‍ഹസിന്റെ ഈ ചിന്താഗതി മാര്‍ക്വിസിനെയും സ്വാധീനിച്ചിട്ടുണ്ടു്. മറ്റൊരു വനത്തില്‍ പറയാം. ബോര്‍ഹസിന്റെ ഒരു കവിതയില്‍ ബംഗാളിലെ വനത്തില്‍ നടക്കുന്ന കടുവയെയല്ല സാഹിത്യത്തില്‍ നാം കാണുന്നതെന്നു പ്രസ്താവിക്കുന്നു സാഹിത്യത്തിലെ കടുവ വെറും സങ്കല്പമാണെങ്കില്‍ അതിനു മൂന്നു കാലുണ്ടായാലെന്തു്? അതു സംസ്‌കൃതം സംസാരിച്ചാലെന്തു്? അതു ഹോക്കി കളിച്ചാലെന്തു്? എന്നൊക്കെയാണു് ബോര്‍ഹസിന്റെ ചോദ്യം. ഈ ചോദ്യം ശരിയാണെങ്കില്‍ മാര്‍ക്വിസിന്റെ താഴെച്ചേര്‍ക്കുന്ന വാക്യങ്ങളില്‍ എന്തു കുഴപ്പമാണുള്ളതു്?

An empty flask that had been forgotten in a cupboard for a long time became so heavy that it could not be moved. A pan of water on the work-table boiled without any fire under it for a half hour untill it completely evaporated.
ഒഴിഞ്ഞ ഫ്ളാസ്കിനു കനം കൂടി. വെള്ളം തീയില്ലാതെ തിളച്ചു. അതു് ആവിയായി പോകുകയും ചെയ്തു. മാക്കോണ്ട നഗരത്തിലെ അത്ഭുതങ്ങള്‍!

രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തില്‍ മറവിയ്ക്കു വലിയ സ്ഥാനമാണുള്ളതു്. ഇംഗ്ലണ്ടിനുവേണ്ടി പരിശ്രമിച്ചു് രണ്ടാം ലോകമഹായുദ്ധത്തിൽ വിജയംവരിച്ച ചർച്ചിലിനെ അടുത്തദിവസം ബ്രിട്ടീഷ് ജനത ഗളഹസ്തം ചെയ്തു. എത്ര വേഗത്തിലാണു് അവര്‍ അദ്ദേഹത്തിന്റെ സേവനങ്ങളെ വിസ്മരിച്ചു കളഞ്ഞതു്! മറവി ശാപമാണു്; അനുഗ്രഹവുമാണു്. ഇന്നത്തെ ലോകത്തിനാകെ പ്രാതിനിധ്യം വഹിക്കുന്ന മാക്കോണ്ടയിലെ ജനങ്ങള്‍ക്കു് മറവി മാറാത്ത രോഗമത്രേ. പശുവിന്റെ കഴുത്തില്‍ അവര്‍ ഒരു തുണ്ടെഴുതി കെട്ടിത്തൂക്കുന്നു.

“This is the cow. She must be must be milked every morning so that she will produce milk and the milk must be boiled in order to be mixed with coffee to make coffee and milk.”
ഇതു പശുവാണു്. അതിനെ എന്നും കാലത്തു കറക്കണം. അങ്ങനെ അതു പാലു് ഉല്പാദിപ്പിക്കും. പാലു തിളപ്പിച്ചു് കാപ്പിയില്‍ ചേര്‍ക്കണം. അങ്ങനെ പാല്ക്കാപ്പി ഉണ്ടാക്കാം (സ്വതന്ത്ര തര്‍ജ്ജമ).

മഷി പുരട്ടിയ ബ്രഷുകൊണ്ടു് വസ്തുക്കളില്‍ മേശ, കസേര, നാഴികമണി, വാതില്‍, ചുവരു്, കിടക്ക, പാത്രം എന്നൊക്കെ എഴുതുന്നു. മറവി ഒഴിവാക്കാനുള്ള മാര്‍ഗ്ഗം! ജനങ്ങള്‍ക്കു മാത്രമല്ലല്ലോ മറവിയുള്ളതു്. നേതാക്കാന്മാരും വിസ്‌മൃതിയാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടു്. രണ്ടുപേരെയും മാര്‍ക്വിസ് എത്ര ഭംഗിയായി കളിയാക്കുന്നുവെന്നു നോക്കുക.

നോവലിലെ അസുഖകരമായ ഒരംശത്തിലേക്കാണ് നാമിനി ചെല്ലുന്നതു്. ഒരു കഥാപാത്രമായ ഒറീലിയാനോ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ അമ്മായി അമരാന്തയുടെ കൂടെയാണു് കിടക്കുന്നതു്. അപ്പോള്‍ അവരുടെ വിരലുകള്‍ ചൂടുള്ള, ഉത്കണ്ഠകലര്‍ന്ന പുഴുക്കളെപ്പോലെ അവന്റെ ഉദരത്തില്‍ ഇഴയും. ഉറക്കം നടിച്ചുകൊണ്ടു് അവന്‍ സൗകര്യമുള്ള മട്ടില്‍ കിടന്നുകൊടുക്കും…ഇങ്ങനെ അഗമ്യഗമനം വര്‍ണ്ണിക്കപ്പെടുന്നു. ഒടുവില്‍ അമരാന്തയ്ക്കുതന്നെ അവനോടു വെറുപ്പായി. അനന്തരവന്‍ എത്തിയപ്പോള്‍ അവള്‍ പറഞ്ഞു. ‘ഞാന്‍ നിന്റെ അമ്മായിയാണു്. ഏതാണ്ടു അമ്മയ്ക്കു തുല്യം’. അനന്തരവന്‍ അവിടെ അവസാപ്പിച്ചില്ല. അവന്‍ ഒരു ഭടനെക്കക്കണ്ടു ചോദിച്ചു ‘Can a person marry his own aunt?’ ഭടൻ ഉത്സാഹത്തോടെ മറുപടി നല്കി: ‘He not only can do that but we are fighting this war against the priests so that a persone can marry his our mother.’

അഗമ്യഗമനം ഇവിടെ തീരുന്നില്ല. മിക്ക കഥാപാത്രങ്ങളും അതില്‍ സന്തോഷത്തോടെ വിഹരിക്കുന്നു. മാക്കോണ്ടയുടെ സ്ഥാപകനായ ഹോസ് ആര്‍ക്കേദിയോതന്നെ ‘കസിനെ’യാണ് വിവാഹം കഴിച്ചത്. അയാളുടെ മൂത്തമകന്‍ വിവാഹം ചെയ്ത റബേക്കയും അവന്റെ ‘കസിന്‍’ തന്നെ. മാര്‍ക്വിസ് പരിഹാസത്തിന്റെ മട്ടില്‍ അഗമ്യഗമനം വര്‍ണ്ണിക്കുന്നതു് എന്തിനാണെന്നു് എനിക്കറിഞ്ഞുകൂടാ. ഓരോ കഥാപാത്രവും അസ്തിത്വവാദത്തില്‍ പറയാറുള്ള ഏകാന്തത അനുഭവിക്കുകയാണു്. ഏകാന്തതയുടെ ദുഃഖം അഗമ്യഗമനത്തിനു മാര്‍ഗ്ഗം തെളിക്കുമോ? നൂറു വര്‍ഷത്തെ ഏകാന്തത മാക്കോണ്ടാപ്പട്ടണത്തിനു്. ബ്വാന്തിയ കുടുംബത്തിനും ആ ഏകാന്തതതന്നെ. മറ്റാരോടും അവര്‍ക്കു ബന്ധമില്ല. ബന്ധമില്ലെങ്കില്‍ അഗമ്യഗമനം സംഭവിക്കാമല്ലോ.

ഹോസ് ആര്‍ക്കേദിയോ മാക്കോണ്ടാനഗരത്തിന്റെ പ്രതിഷ്ഠാപകനായപ്പോള്‍ അവിടെ വന്നെത്തിയ ജിപ്‌സിയാണല്ലോ മെല്‍ക്യൂദിയസ്. അയാള്‍ ബ്വാന്തിയകുടുംബത്തിനു് അജ്ഞാതമായ ഭാഷയില്‍ എഴുതപ്പെട്ട ഒരു കൈയെഴുത്തുപ്രതി നല്കിയിരുന്നു. കുടുംബത്തിലെ നാലാമത്തെ തലമുറയില്‍പ്പെട്ട ഒറീലിനിയോ ബാബിലോണിയയുടെ കൈയിലാണ് അതു വന്നുചേരുന്നതു്. മെല്‍ക്യൂദിയസിന്റെ മാതൃഭാഷയായ സംസ്കൃതത്തിലാണ് കൈയെഴുത്തുപ്രതി എഴുതപ്പെട്ടിരിക്കുന്നതു്. ഒറീലിനിയോ ബാബിലോണിയ പ്രയാസപ്പെട്ടു സംസ്കൃതം പഠിച്ചു. പക്ഷേ, നിഗൂഢമായ മറ്റൊരു ഭാഷയിലാണു് അതിന്റെ രചനയെന്നു അയാള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. ആ ‘കോഡ്ഭാഷ’യും അയാള്‍ അക്ഷീണപരിശ്രമത്താല്‍ മനസ്സിലാക്കി. അപ്പോഴാണ് അത്ഭുതാവഹമായ മഹാരഹസ്യം വെളിപ്പെട്ടതു്. ജിപ്സി മാക്കോണ്ടയുടെ നൂറു വര്‍ഷത്തെ ചരിത്രം ഭവിഷ്യദ്കഥനമെന്നമട്ടില്‍ രേഖപ്പെടുത്തിയിരിക്കുകയാണു്. ( He had written it in Sanskrit which was his mother tongue, and he had encoded the even lines in the private cipher of the Emperor Augustus and the odd ones in a Lacedememonian military code.) പിതാമഹന്മാരുടെയും പ്രപിതാമഹന്മാരുടെയും കഥകള്‍ ഒറീലിനിയോ ബാബിലോണിയ അതില്‍നിന്നു മനസ്സിലാക്കി. തനിക്കു നേരിട്ടു് അറിവുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗത്തെത്തിയപ്പോള്‍ അയാള്‍ പുറങ്ങള്‍ മറിച്ചു. തന്റെ അന്ത്യം എന്തെന്നറിയാന്‍ അയാള്‍ക്കു തിടുക്കമായി. അപ്പോള്‍ ഒരു കൊടുങ്കാറ്റടിക്കുകയാണ്. ആ ചക്രവാതം മാക്കോണ്ടയെ നശിപ്പിക്കാന്‍ പോകുന്നു. വികാരാവേഗത്തോടെ അയാള്‍ വായിക്കുന്നു. കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കണ്ണാടികളുടെ ആ നഗരം — അല്ലെങ്കില്‍ മരീചികകളുടെ ആ നഗരം — കൊടുങ്കാറ്റില്‍ തകര്‍ന്നുവീഴും. അയാള്‍ കൈയെഴുത്തുപ്രതി വായിച്ചുതീരുമ്പോള്‍ എല്ലാം അവസാനിച്ചിരിക്കും. മനുഷ്യന്റെ സ്മൃതിമണ്ഡലത്തില്‍നിന്നുപോലും മാക്കോണ്ടാ നഗരം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിരിക്കും. ഒറീലിനിയോ ബാബിലോണിയ ആ മുറിവിട്ടു പുറത്തുപോകുകയില്ല…നാം വായിച്ച നോവല്‍ മെല്‍ക്യൂദിയസിന്റെ കൈയെഴുത്തുപ്രതിതന്നെ. ശൂന്യതയുടെ ബോധമുളവാക്കുന്ന പല നോവലുകളും ഞാന്‍ വായിച്ചിട്ടുണ്ടു്. പക്ഷേ നോവല്‍ ജനിപ്പിക്കുന്ന ശൂന്യത എന്റെ അന്തരാത്മാവില്‍ കൊടുങ്കാറ്റുണ്ടാക്കുന്നു. അതു നിസ്തുലമായ അനുഭവമായതുകൊണ്ടു് ഞാന്‍ ഇതു വീണ്ടും വീണ്ടും വായിക്കുന്നു. മാര്‍ക്വിസ്! അങ്ങു് അമൂല്യമായ ഒരു രത്നമാണു് ഈ ലോകത്തിനു് നല്‍കിയിരിക്കുന്നതു്. മാക്കോണ്ടയിലെ കൊടുങ്കാറ്റടിച്ചാലും അതിനു സ്ഥാനഭ്രംശം ഇല്ല. അതിന്റെ കാന്തി മങ്ങുകയില്ല. ഉജ്ജ്വല പ്രതിഭാശാലിയായ അങ്ങയ്ക്കു ധന്യവാദം.


  1. സാന്റ സോഫിയ — റെമെദിയോസിന്റെ അമ്മ.