close
Sayahna Sayahna
Search

ഒരുജ്ജ്വല കലാശില്പം


ഒരുജ്ജ്വല കലാശില്പം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മുത്തുകള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ നെരൂദ
വര്‍ഷം
1994
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

മുത്തുകള്‍


ഈ നൂറ്റാണ്ടു കണ്ട നോവലെഴുത്തുകാരില്‍ ഉത്കൃഷടനായ നിക്കോസ് കാസാന്‍ദ് സാക്കീസ് (Nikos Kazantzakis 1883 1957) The Last Temptatation എന്ന നോവല്‍ എഴുതിയതിന്റെ പേരില്‍ ‘കുരിശില്‍ തറയ്ക്കപ്പെടുക’ യുണ്ടായി. അദ്ദേഹത്തിന്റെ വേറൊരു നോവലാണ് Freedom or Death.കാസാന്‍ദ്സാക്കീസ് ഭാര്യയ്ക്ക് (Helen) എഴുതിയ ഒരു കത്തില്‍ പറയുന്നു:

Freedom or Death ഇപ്പോഴും ഗ്രീസിലുള്ളവരെ ദേഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കീസോയിലെ ബിഷപ്പ് (Khios or Chios — കിഴക്കന്‍ ഗ്രീസിലെ ഒരു ദ്വീപ്.) അത് ലജ്ജാകരവും രാജ്യദ്രോഹപരവും മതവിരുദ്ധവും ക്രീറ്റിനെതിരെയുള്ള ദുരാരോപണവുമാണെന്നു കുറ്റപ്പെടുത്തിയിരിക്കുന്നു. (Crete. Greek Kriti — തെക്കു കിഴക്കന്‍ ഗ്രീസിലെ ദ്വീപ്.)അപ്പോള്‍ ഭവതിക്കു സങ്കല്പിക്കാം. എന്റെ ജന്മഭൂമി ഏതൊരു മ്ളേച്ഛാവസ്ഥയിലാണ് കിടന്നുരുളുന്നതെന്ന്. അതായത് ഗ്രീക്കു ഉദ്യോഗസ്ഥരും രാഷ്ട്രവ്യവഹാരക്കാരും പള്ളിമേധാവികളും.അമേരിക്കയിലെ യഥാസ്ഥിതികരായ പള്ളിമേധാവികള്‍ The Last Temptation-നെ ഏറ്റവും അമാന്യവും നിരീശ്വരപരവും രാജ്യദ്രോഹപരവുമായി സമ്മേളനം കൂടി നിന്ദിച്ചു. ഇവിടെ ഏകാന്തതയില്‍, ശാന്തതയില്‍, കൃത്യനിര്‍വഹണത്തില്‍ മനസ്സുറപ്പിച്ച എന്റെ കഴിവനുസരിച്ച് ഗ്രീക്ക് ഭാഷയ്ക്കും ഗ്രീക്ക് ചൈതന്യത്തിനും രൂപം നല്‍കികൊണ്ട് ഞാന്‍ ഇരിക്കുന്നു. റ്റര്‍റ്റുല്യന്‍ എഴുതിയതുപോലെ ‘To thy Court I appeal, O Lord’ (പ്രഭോ, അങ്ങയുടെ കോടതിയിലേക്കാണ് എന്റെ ആശ്രയാഭ്യാര്‍ത്ഥന).

യേശുക്രിസ്തുവിനെ മഗ്ദലനമറിയത്തോട് അനഭിലഷണീയമായി, സ്വപ്നത്തിലാണെങ്കിലും ബന്ധപ്പിച്ച് നോവലെഴുതിയ കാസാന്‍ദ് സാക്കീസിന് തന്റെ പ്രവര്‍ത്തനത്തെ നീതിമത്കരിക്കാന്‍ പലതും കാണുമെങ്കിലും അതു ശരിയായില്ലെന്ന് കരുതുന്നവനാണ് ലേഖകന്‍. നമ്മള്‍ സംസ്കാരഭദ്രമായി പെരുമാറുന്നതിനു കാരണം ലോകാചാര്യന്മാര്‍ നമ്മുടെ ജീവരക്തത്തില്‍ കലര്‍ത്തിയ ഉത്കൃഷ്ടങ്ങളായ ആശയങ്ങളാണ്. അവര്‍ ജീവിത വിശുദ്ധിയും ആധ്യാത്മിക വിശുദ്ധിയുമുള്ളവരായിരുന്നു. യേശുക്രിസ്തുവിന്റെ സ്വഭാവമഹാത്മ്യം പുതിയ നിയമത്തില്‍ നിന്നു നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ആ സ്വഭാവത്തെ വേണെമെങ്കില്‍ വിമര്‍ശിക്കൂ. പക്ഷേ അദ്ദേഹത്തിന് ഇല്ലാതിരുന്ന ദോഷം ഉണ്ടായിരുന്നുവെന്നു വരുത്തി ഒരു പുതിയ യേശുക്രിസ്തുവിനെ സൃഷ്ടിക്കുന്നതു തെറ്റാണ്. ശ്രീരാമന്‍ ബാലിയെ കൊന്നതു തെറ്റ്, ദശരഥനെ ശകാരിച്ചതു തെറ്റ്. സീതയെ ഉപേക്ഷിച്ചതു തെറ്റ് എന്നൊക്കെപ്പറയാം. എന്നാല്‍ ശ്രീരാമന്‍ ഭരതന്റെ ഭാര്യയുമായി ലൈംഗികവേഴ്ച നടത്തിയിരുന്നുവെന്നു പറയുന്നത് മഹാപരാധമാണ്. ഒന്നുകൂടി പറയട്ടെ. നമുക്കു വ്യക്തികലുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാം. അവരുടെ സ്വഭാവത്തെ വേറൊന്നാക്കി പ്രദര്‍ശിപ്പിക്കാന്‍ അധികാരമില്ല. മിസ്റ്റിക്കായ ശ്രീരാമകൃഷ്ണ പരമഹംസന്‍ വ്യഭിചാരിയായിരുന്നുവെന്നു സ്ഥാപിച്ച് ഒരാള്‍ നോവലെഴുതിയാല്‍ ഹിന്ദുവല്ലാത്തവന്റെ രക്തം കൂടി തിളയ്ക്കില്ലേ? സല്‍മാന്‍ റുഷ്ദി പ്രവാചകനെ നിന്ദിച്ചപ്പോഴും എനിക്ക് അസ്വസ്ഥതയുണ്ടായതിനു ഹേതു ഇതുതന്നെ.

മുകളില്‍പ്പറഞ്ഞ പരമാര്‍ത്ഥം ഒട്ടും വിസ്മരിക്കാതെയാണ് അതിസുന്ദരമായ ഒരു നോവലിനെക്കുറിച്ച് ഞാന്‍ ഇനി എഴുതുന്നത്. പോര്‍ച്ചുഗലിലെ ഏകശാസനാധിപത്യം തകര്‍ന്നതിനുശേഷം 1974-ല്‍ അവിടെ പ്രസിദ്ധപ്പെടുത്തിയ Baltasar and Blimunda എന്ന നോവല്‍ പൊടുന്നനെ രാഷ്ടാന്തരീയ പ്രശസ്തി നേടി. അതിന്റെ രചയിതാവ് ഷുസ്സേ സാറാമാഗു (Jose Saramago) ആ നോവല്‍ കൈയിലുണ്ടെങ്കിലും ഞാനിതുവരെ അതു വായിച്ചില്ല. സാറാമാഗുവിന്റെ രണ്ടാമത്തെ കൃതിയായ The year of the Death of Ricardo Reis-നു Independent Foreign Fiction Award ലഭിച്ചു. ഈ ലേഖകന്‍ അതു കണ്ടിട്ടില്ല. 1993-ല്‍ പ്രസിദ്ധപ്പെടുത്തിയ The Gospel According to Jesus Christ എന്ന നോവല്‍ ഇപ്പോള്‍ വായിച്ചുതീര്‍ത്തു. അതിന്റെ സൗന്ദ്യര്യാതിശയവും പ്രൗഢതയും കണ്ട് നോവലിന്റെ അവസാനത്തെപ്പൂറത്തില്‍ A marvellous work of art എന്നു എഴുതിപ്പോവുകയും ചെയ്തു. ഇതിലും യേശുക്രിസ്തുവിനു മഗ്ദലനമറിയത്തോടുണ്ടായ ലൈംഗികബന്ധം തികഞ്ഞ വൈഷയികത്വത്തോടുകൂടിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. നസറേത്ത് പട്ടണത്തില്‍ നിന്നു വളരെ ദൂരം നടന്ന് കാലിനു മുറിവു പറ്റിയ യേശുക്രിസ്തുവിനെ അവള്‍ ആ സ്ഥലത്തുവച്ചു കണ്ടു. രക്തവും വെറുപ്പുണ്ടാക്കുന്ന മഞ്ഞപ്പഴുപ്പും മറ്റു മാലിന്യങ്ങളും അവള്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ നിന്നു കഴുകി മാറ്റി. ഔഷധലേപനം നടത്തി....കിനാവുകളിലെന്നപോലെ അവള്‍ മെല്ലെ നടക്കുകയായിരുന്നു. അവള്‍ നടന്നടുത്തപ്പോള്‍ വസ്ത്രങ്ങള്‍ ഒഴുകിയിളകി ശരീരത്തിന്റെ വളവുകള്‍ കാണാറായി. അവളുടെ അരക്കെട്ട് അങ്ങോട്ടുമിങ്ങോട്ടും ചലനം കൊള്ളുകയാണ്. ഒരു ചെറിയ ഭരണിയുമെടുത്താണ് അവളുടെ ആഗമനം. മുറിവേറ്റ പാദം അവള്‍ വച്ചുകെട്ടി...യേശു അവളോടു പറഞ്ഞു:‘നിന്റെ തലമുടി ഗിലീയദ് മലഞ്ചെരിവുകളിലൂടെ താഴോട്ടിറങ്ങുന്ന ആട്ടിലൻകൂട്ടങ്ങളെ എന്നെ അനുസ്മരിപ്പിക്കുന്നു.’ ആ സ്ത്രീ ചിരിച്ചിട്ടു മിണ്ടാതിരുന്നു.യേശു പറഞ്ഞു: ബാത്ത്-റാബിം ഗെയ്റ്റിനടുത്തുള്ള ഹെഷ്ബന്‍ ജലാശയങ്ങളെപ്പോലെയാണു നിന്റെ കണ്ണുകള്‍... [ഇനിയുള്ള ഭാഗങ്ങള്‍ പ്രച്ഛന്നമായ രീതിയില്‍പ്പോലും എഴുതാന്‍ എനിക്കു ധൈര്യമില്ല. ഈ വേഴ്ചയ്ക്കു ഫലമുണ്ടായി മഗ്ദലനമറിയം അതിനുശേഷം വേശ്യാവൃത്തി ഉപേക്ഷിച്ചു.

നോവല്‍ തുടങ്ങുന്നത് അതില്‍ ചേര്‍ത്തിട്ടുള്ള കുരിശാരോഹണത്തിന്റെ ചിത്രത്തിന്റെ കലാത്മകമായ വിവരണത്തോടുകൂടിയാണ്. ഗോപനീയാംഗമെന്നോ ജനനേന്ദ്രിയമെന്നോ വിളിക്കപ്പെടുന്ന ഭാഗം തുണ്ടുതുണിയാല്‍ മറയ്ക്കപ്പെട്ടു കുരിശില്‍ തൂങ്ങിക്കിടക്കുന്ന മനുഷ്യന്‍ സ്വര്‍ഗ്ഗത്തേക്കു കണ്ണുകള്‍ ഉയര്‍ത്തിയിരിക്കുന്നതുകൊണ്ട് അദ്ദേഹം ‘നല്ല തസ്കര’ നാവാം. ഇടതുവശത്തും, വലതുവശത്തും രണ്ടു ‘ചീത്തക്കള്ള’ന്മാര്‍. അരമേത്തിയ ജോസഫ് ഒരു ഭാഗത്ത്: സ്ഥൂലിച്ച വക്ഷോജനങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി ഇറുകിപ്പിടിച്ച ബോഡീസ് ധരിച്ച ആ സ്ത്രീ മഗ്ദലനമറിയം തന്നെ. അവളുടെ പാപാത്മകമായ മാംസം നടന്നുപോകുന്നതുവരെ ആകര്‍ഷിക്കുന്നുണ്ടാവും. രണ്ടാമത്തെ സ്ത്രീയും മേരി തന്നെ. അവര്‍ മരാശാരി ജോസഫിന്റെ വിധവയത്രേ. ഇങ്ങനെ ഓരോ വ്യക്തിയെയും വര്‍ണ്ണിച്ചതിനുശേഷം നോവലിസ്റ്റ് യേശുവിന്റെ ജനനത്തിലേക്കും നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ഹെറോദ് കൊന്നൊടുക്കിയതിലേക്കും ചെല്ലുന്നു.

പാപത്തിന്റെ കഥയാണ് സാറാമാഗുവിന്റെ നോവല്‍. ഏതു പാപം? എന്തു പാപം? ഹെറോദ് ഇരുപത്തിയഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ കഠാര ഉറയില്‍നിന്നു വലിച്ചൂരിയപ്പോള്‍ യേശുവിന്റെ അച്ഛന്‍ ജോസഫ് സ്വന്തം പുത്രനെ ഒളിപ്പിച്ചു രഷിച്ചു. കുഞ്ഞുങ്ങള്‍ വധിക്കപ്പെടുമെന്ന് നേരത്തെ അറിഞ്ഞ ജോസഫ് ആ വിവരം എന്തുകൊണ്ടു ആ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരെ അറിയിച്ചില്ല. സ്വാര്‍ത്ഥപ്രേരിത ജീവിതമായിരുന്നില്ലേ ജോസഫിന്റേത്. ഇത് യാചകന്റെ വേഷത്തിലെത്തിയ മാലാഖ മേരിയെ അറിയിക്കുന്നു. അച്ഛന്റെ ഈ പാപം മകനില്‍ — യേശുവില്‍ — വന്നുചേരുന്നു. അത് ദൈവപുത്രനെ അനുധാവനം ചെയ്യുന്നു. നോവലിലെ കഥയനുസരിച്ച് ജോസഫ് റോമന്‍ ഭടന്മാരാല്‍ കുരിശില്‍ തറയ്ക്കപ്പെടുകയാണ്. അച്ഛന്റെ മരണത്തിനുശേഷവും യേശു ആ പാപഭാരം ചുമന്നുനടക്കുന്ന ചിത്രം അസാധാരണമായ വിധത്തിലാണ്, അനാദൃശ്യമായ രീതിയിലാമണ് സാറാമാഗു വരയ്ക്കുന്നത്.

യേശുവിന്റെ കൈത്തണ്ടയിലെ മാംസത്തിലൂടെ അവര്‍ ആദ്യത്തെ ആണി തറച്ചുകയറ്റി. അപ്പോള്‍ തന്റെ പിതാവ് ആദ്യമായി അനുഭവിച്ച വേദന അദ്ദേഹമറിഞ്ഞു. അച്ഛന്‍ കുരിശില്‍ കിടന്നതുകണ്ട യേശു തന്നെയും അതേ രീതിയില്‍ കണ്ടു. അവര്‍ പിന്നീട് മറ്റേക്കൈത്തണ്ടയില്‍ ആണിയടിച്ചുകയറ്റി. ഉപ്പൂറ്റിയിലൂടെ വേറൊരു ആണി. യേശു മെല്ലെ മെല്ലെ മരിക്കുകയാണ്. ഈശ്വരന്‍ ചിരിക്കുന്നു, മനുഷ്യന്‍ ഈശ്വരന് മാപ്പു കൊടുക്കുന്നു. ഈശ്വരന്‍ ചെയ്യുന്നതെന്തെന്ന് ഈശ്വരന് അറിഞ്ഞുകൂടാ... താന്‍ നസറേത്തിലാണെന്ന് യേശു കുരിശില്‍ക്കിടന്നുകൊണ്ട് സ്വപ്നം കണ്ടു. ചുമല്‍കുലുക്കികൊണ്ട് അച്ഛന്‍ — ജോസഫ് — പുഞ്ചിരി പൊഴിക്കുന്നു കിനാവില്‍. താഴെയുള്ള ഇരുണ്ട പാത്രത്തില്‍ സ്വന്തം രക്തം ഇറ്റിറ്റു വീഴുന്നതുമാത്രം യേശു കണ്ടില്ല.

അച്ഛന്റെ പാപം മകനില്‍ വന്നുചേരുന്നോ? ചേരുന്നുവെന്നാണ് സാറാമാഗു ഈ കലാസൃഷ്ടിയിലൂടെ പറയുന്നത്. മഗ്ദലനമറിയത്തെ സംബന്ധിച്ച വര്‍ണ്ണനയിലുള്ള എന്റെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടു ഞാന്‍ പറയട്ടെ മനുഷ്യമനസ്സിനെ ഉന്നമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. ആശയഗഹനതയില്‍, ആവിഷ്കാര ചാരുതയില്‍ ഇത് അനാദൃശ്യമാണ്. യേശുക്രിസ്തുവിനെ കുരുശില്‍ത്തറച്ചു കൊല്ലാന്‍ വിധിച്ച പൊണ്‍ഷസ് പൈലറ്റ് (Pontius Pilate) പ്രധാന പുരോഹിതനോട് I have written what I have written എന്നു പറഞ്ഞു. കുരിശിന്റെ മുകളില്‍ എഴുതിവയ്ക്കുന്ന ഭാഗത്തു ഭേദഗതി വരുത്തണമെന്നു പുരോഹിതന്‍ പറഞ്ഞപ്പോള്‍ പൈലറ്റ് നല്‍കിയ മറുപടിയാണിത്. ‘ഞാന്‍ എഴുതിയത് എഴുതിയതു തന്നെ’ എന്ന് സാറാമാഗുവും ഈ നോവലിലൂടെ പറയുന്നുവെന്നു എനിക്കു തോന്നുന്നു.