close
Sayahna Sayahna
Search

ഒരു കുടുംബപുരാണം


ഒരു കുടുംബപുരാണം
EHK Novel 03.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഒരു കുടുംബപുരാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 76

ഇ ഹരികുമാര്‍


അദ്ധ്യായങ്ങള്‍

കഥാപാത്രങ്ങൾ — ഒരു പരിചയം

  1. ത്രേസ്യാമ്മ: വയസ്സ് 47. കാണുന്നതെന്തും ലാഭകരമായി നടത്തുന്ന കച്ചവടമാക്കി മാറ്റാൻ അപാരമായ കഴിവുള്ള സ്ത്രീ. ബുദ്ധിശക്തിയിലും നിരീക്ഷണപാടവത്തിലും അവർക്കുള്ള കഴിവ് പക്ഷേ അവരെ പല അപകടം പിടിച്ച സ്ഥിതിവിശേഷങ്ങളിലും എത്തിക്കുന്നു.
  2. ജോസഫേട്ടൻ: വയസ്സ് 58. ത്രേസ്യാമ്മയുടെ ഭർത്താവ്. ഭാര്യയുടെ കച്ചവടസംരഭങ്ങളിലും കുറ്റാന്വേഷണ പര്യടനങ്ങളിലും കുടികൊള്ളുന്ന സാഹസികതകളും അവയുടെ ദാരുണമായ പരിസമാപ്തിയും ലാഘവത്തോടെ, അല്പം നർമ്മബോധത്തോടെ കാണാൻ കഴിവുള്ള ആൾ.
  3. പാറുകുട്ടി: വയസ്സ് 20. ത്രേസ്യാമ്മയുടെ വീട്ടുജോലിക്കാരി മാത്രമായിരുന്നില്ല പാറുകുട്ടി. അവരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയും, സാഹസങ്ങളിൽ പങ്കാളികൂടിയായിരുന്നു അവൾ; ഷെർലക്‌ഹോംസിന് വാട്‌സനെപ്പോലെ. വളരെ ഒതുങ്ങി ജീവിച്ചിരുന്ന അവളുടെ ജീവിതത്തിൽ ഒരു ചെറുപ്പക്കാരൻ യുദൃശ്ചികമായി കടന്നുവന്നത് ഒരു വഴിത്തിരിവാകുന്നു. (അദ്ധ്യായം: വരൻ വന്നത് പല്ലക്കിലായിരുന്നില്ല).
  4. ജോമോൻ: വയസ്സ് 26. ത്രേസ്യാമ്മയുടെയും ജോസഫേട്ടന്റെയും ഏകമകൻ. ഗൾഫിൽ ജോലി. കാര്യക്കുട്ടിയാണ്. അപ്പനും അമ്മയ്ക്കും വയസ്സുകാലത്ത് കണ്ടാസ്വദിക്കാൻ ഒരു ടിവിയും വിസിയാറും കൊണ്ടുവന്നു. ജോസഫേട്ടന് അത് വിനോദത്തിനുള്ള ഉപാധിയായപ്പോൾ ത്രേസ്യാമ്മയുടെ കച്ചവടബുദ്ധി ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലം അത്ര ആശാവഹമായിരുന്നില്ല. (അദ്ധ്യായം: മലമുകളിലെ വെളിച്ചം).
  5. മറിയാമ്മ: ജോസഫേട്ടന്റെ അമ്മ. വയസ്സ് 75. കുലീനയായ സ്ത്രീ, മരുമക്കൾക്ക് ഇഷ്ടപ്പെട്ട അമ്മായിയമ്മ. ത്രേസ്യാമ്മയുടെ വീഡിയോ ബിസിനസ്സിലെ നിർണായകമായ ഘട്ടത്തിൽ അവർ സ്വയമറിയാതെത്തന്നെ സാക്ഷിയാവു ന്നു. (അദ്ധ്യായം: മലമുകളിലെ വെളിച്ചം). ഒരിക്കൽ വന്നപ്പോൾ അവർ, മനപ്പൂർവ്വമല്ലാതെ, മകൻ അദ്ധ്വാനിച്ചുണ്ടാക്കിയ പുൽത്തകിടി കിളച്ചു മറിക്കുന്നു. അത് മധുരമായ ഓർമ്മകളുടെ പ്രവാഹമുണ്ടാക്കുന്നു. (അദ്ധ്യായം: എന്റെ പ്രിയപുത്രൻ).
  6. ശൈലജ: വയസ്സ് 25. സൂത്രക്കാരി. ത്രേസ്യാമ്മയുടെ മൂന്നാമത്തെ കച്ചവടമായ പ്ലേസ്‌കൂളിലെ ആദ്യത്തെ കസ്റ്റമർ, ശൈലജയുടെ മൂന്നുമാസം പ്രായമായ മകളായിരുന്നു. (അദ്ധ്യായം: മാതാവിന്റെ ആശിസ്സുകളോടെ).
  7. എലിയുമ്മ എന്ന എലിസബത്ത്. വയസ്സ് 40. മുട്ടക്കച്ചവടക്കാരി. ആദ്യത്തെ കച്ചവടസംരഭത്തിൽത്തന്നെ ത്രേസ്യാമ്മയുടെ ആത്മാവിൽ ആഴത്തിലുള്ള മുറിവേല്പിച്ച സ്ത്രീ. (അദ്ധ്യായം: നേർച്ചക്കോഴി).
  8. ഭവാനി. വയസ്സ് 30. അല്പം അപഥസഞ്ചാരമുണ്ട്. അവളുടെ അമ്മായിയമ്മ കല്യാണിയുടെ ആവശ്യപ്രകാരം ഇടപെടാൻ ചെന്ന ത്രേസ്യാമ്മയ്ക്കു പറ്റിയ ദുരന്തത്തിന്റെ ആഴം, പാറുകുട്ടി അതിനെതിരായി ഉപദേശിച്ചിരുന്നുവെന്നതു കൊണ്ട് കുറയുന്നില്ല. (അദ്ധ്യായം: ആദ്യത്തെ കല്ലെറിയുമ്പോൾ).
  9. ജോർജ്ജൂട്ടി. വയസ്സ് 28. കാമുകി ഗ്രേസി. വളരെ അസാധാരണമായ പരിതസ്ഥിതിയിൽ ത്രേസ്യാമ്മ ഇവരെ കണ്ടുമുട്ടുന്നു. ആ പരിചയം അവർക്ക് പിന്നീട് വളരെ ഹദയഭേദകമായ ഒരനുഭവം ഉണ്ടാക്കുന്നു. മാത്രമല്ല മരിച്ച പെൺകുട്ടി തെരുവിലൂടെ നടക്കുന്നത് നേരിൽ കാണുന്നതുവരെയുള്ള സ്ഥിതിവിശേഷത്തിൽ എത്തിച്ചേരുന്നു. (അദ്ധ്യായം: ഉയർത്തെഴുന്നേല്പ്)
  10. ക്ലാര. വയസ്സ് 38. ത്രേസ്യാമ്മയുടെ അനുജത്തി. ജോസഫേട്ടൻ അവളുടേതു കൂടിയാണെന്ന് ശഠിക്കുന്നു. ത്രേസ്യാമ്മയുടെ വിവാഹരാത്രിയിൽ കട്ടിലിന്നടിയിൽ ഒളിച്ചിരുന്ന് പ്രശ്‌നമുണ്ടാക്കിയ എട്ടുവയസ്സുകാരിയാണ് ക്ലാര. ജോസഫേട്ടൻ അപഥസഞ്ചാരം നടത്തുന്നുവെന്ന് സംശയം തോന്നിയപ്പോൾ ചേച്ചിയുടെകൂടെ ഒരു ഡിറ്റക്ടീവായി അന്വേഷിക്കാൻ പോകുന്നു. (അദ്ധ്യായം: ഒരു ഡിറ്റക്ടീവായി...)
  11. നാസർ. വയസ്സ് 30. മുന്തിരിക്കച്ചവടക്കാരൻ. ഒരു തമാശക്കാരനായ അയാൾ കോളനിയിലേയ്ക്ക് വന്നതോടെ ത്രേസ്യാമ്മയുടെ പീഡാനുഭവങ്ങൾ തുടങ്ങുന്നു. (അദ്ധ്യായം: പീഡാനുഭവം).
  12. മരപ്പണിക്കാർ. വീടുമോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയവരാണ്, അവർ മുൻകൂർ പണവും വാങ്ങി പെട്ടെന്ന് അപ്രത്യക്ഷരാകുന്നു. കേസുകൊടുക്കുവാൻ മുതിർന്ന ജോസഫേട്ടനെ വിധിയുടെ അജ്ഞാത കരങ്ങൾ എട്ടുവയസ്സുള്ള പീറ്ററെന്ന പയ്യന്റെ രൂപത്തിൽ വന്ന് പിൻതിരിപ്പിക്കുന്നു. (അദ്ധ്യായം: കനിവിന്റെ സ്പർശം).
  13. വലിയ റസ്റ്റോറണ്ടിൽ പാറുകുട്ടിയുടെ ഒപ്പം ഭക്ഷണം കഴിക്കുമ്പോൾ മുമ്പിലിരിക്കുന്ന ‘പാവപ്പെട്ട’ കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്തതോടെ ഓട്ടോവിൽ പോകാനുള്ള പണം തികയാതെ വന്നപ്പോൾ ബസ്സ്‌സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ ആ ‘പാവപ്പെട്ട’ കുട്ടിയുടെയും അമ്മയുടെയും യഥാർത്ഥസ്ഥിതി മനസ്സിലാവുന്നു. താൻ സ്വപ്നം കാണുകയാണോ എന്നറിയാൻ നുള്ളാനാവശ്യപ്പെട്ടപ്പോൾ പാറുകുട്ടിയുടെ കമന്റ്. “അമ്മച്ചിയെ നുള്ളകയല്ല വേണ്ടത്, ഇടിക്കുകയാ.” (അദ്ധ്യായം: ഒരു സമരിയക്കാരിയുടെ പ്രശ്‌നങ്ങൾ).
  14. മനസ്സിന്റെ താളം തെറ്റിയ മനശ്ശാസ്ത്രജ്ഞനും അതേ നിലയിലുള്ള ഭാര്യയും. പഞ്ചസാര പൊതിഞ്ഞുകൊണ്ടുവന്ന കടലാസിലെ ‘മനശ്ശാസ്ത്രജ്ഞനോടു സംസാരിക്കു’ എന്ന കോളം വായിച്ചതിനെത്തുടർന്ന് ത്രേസ്യാമ്മയ്ക്കുണ്ടായ പ്രശ്‌നങ്ങൾ. (അദ്ധ്യായം: വായനയുടെ പ്രശ്‌നങ്ങൾ.)
  15. രണ്ടാമത്തെ പ്രാവശ്യം ലീവിൽ വരുമ്പോൾ ഒപ്പം കൊണ്ടുവന്ന ഫ്രണ്ട്, ത്രേസ്യാമ്മ ജോമോന്‌വേണ്ടി ആ സൂത്രണം ചെയ്ത കാര്യങ്ങളെല്ലാം തകിടം മറിക്കുന്നു. അമ്മച്ചിക്കു ഈസ്റ്ററിനു കൊണ്ടുവന്ന വിചിത്രസമ്മാനം സ്വീകരിക്കാനും തിരസ്‌കരിക്കാനും വയ്യാത്ത പരുവത്തിലാവുന്നു ത്രേസ്യാമ്മ. (അദ്ധ്യായം: അമ്മച്ചിക്കൊരു ഈസ്റ്റർ സമ്മാനം).
  16. ത്രേസ്യാമ്മയ്ക്ക്, സ്വന്തം ഭർത്താവ് ആശ്വസിപ്പിക്കാൻ എത്താത്തപ്പോൾക്കൂടി സാന്ത്വനമരുളുന്ന എല്ലാമറിയുന്ന, എല്ലാം പൊറുക്കുന്ന കർത്താവ്. (എല്ലാ അദ്ധ്യായത്തിലും നിറഞ്ഞുനില്ക്കുന്നു.)

(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിനോട് കടപ്പാട്.)