close
Sayahna Sayahna
Search

ഒരു മകന്റെ ഓർമ്മകൾ


ഒരു മകന്റെ ഓർമ്മകൾ
EHK Memoir 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 128

ഈ വർഷം ഇടശ്ശേരിയുടെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. അച്ഛനെക്കുറിച്ചുള്ള ഏതാനും ഓർമ്മകൾ ഞാനിവിടെ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. ഒരു മകന് അച്ഛനെക്കുറിച്ച് വാതോരാതെ പറയാനുണ്ടാവും. അതൊന്നും വിശദമായി പറയാനുള്ള സമയമില്ല ഇവിടെ. അതുകൊണ്ട് ഏതാനും സ്‌കെച്ചുകൾ മാത്രം വരച്ച് ഞാൻ തൃപ്തിപ്പെടുകയാണ്. ജീവിതചിത്രത്തിൽ ഒരു ഗൃഹനാഥൻ എന്ന ഫ്രെയിമിൽ മാത്രമായി അച്ഛനെ ചുരുക്കിക്കൊണ്ടുവരാൻ പറ്റുമെന്ന് തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ ബഹുമുഖ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. വീട്ടുകാര്യങ്ങൾ മാത്രം നോക്കി അച്ഛനെ തളച്ചിടാൻ പറ്റില്ലെന്ന് അമ്മയും പിന്നീട് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലായി മക്കളിലോരോരുത്തരും മനസ്സിലാക്കിയിരുന്നു. അദ്ഭുതകരമായ കാര്യം തിരക്കുകൾക്കിടയിലും ഞങ്ങളിലോരോരുത്തരെയും എത്ര ശ്രദ്ധയോടെയാണ് അദ്ദേഹം വളർത്തിക്കൊണ്ടുവന്നത് എന്നതായിരുന്നു. ‘എൻകുഞ്ഞുറങ്ങുകൊൾ കെൻകുഞ്ഞുറങ്ങുകൊൾ…’ എന്ന താരാട്ടു പാടി ഏറ്റവും താഴെയുള്ള കുട്ടിയെ മാറത്തു ചാച്ചു കിടത്തി രാത്രി ഉമ്മറത്തോ, മുറ്റത്തോ ഉലാത്തുന്ന അച്ഛനെ നോക്കി ‘തന്റേതിന്നലെ വരെയാസ്വർഗ്ഗം!’ എന്ന മട്ടിൽ അസൂയയോടെ നോക്കിനിൽക്കാറുള്ള മുതിർന്നവർ എന്റെ കുട്ടിക്കാലത്തെ ഓർമ്മയാണ്. ഞാൻ എന്തായാലും അങ്ങിനെ നോക്കിനിന്നിട്ടുണ്ട്. വീട്ടിൽ എന്നും കുട്ടികളുണ്ടാവാറുണ്ട്. ഞങ്ങൾ എട്ടു മക്കളാണ്. അമ്മ പതിനൊന്നു പ്രസവിച്ചെങ്കിലും മൂന്നു കുട്ടികൾ, ഒരു പെൺകുട്ടിയും രണ്ടാൺകുട്ടികളും നേരത്തെ യാത്രയാവുകയാണുണ്ടായത്. മൂന്നാമതു യാത്രയായ കുട്ടിയെപ്പറ്റി എനിയ്ക്ക് ഓർമ്മയുണ്ട്. ഒരു വയസ്സു തികഞ്ഞിട്ടുണ്ടായിരുന്നില്ല അവന്. തലേന്നുവരെ അസുഖം കാരണം അസ്വസ്ഥനായിരുന്ന അവൻ രാവിലെ നോക്കിയപ്പോൾ ഉറങ്ങിയപോലെ കിടക്കുന്നു. ഉറങ്ങുകയാണെന്നാണ് ഞങ്ങൾ കുട്ടികൾ ആദ്യം കരുതിയത്. അടുത്ത മുറിയിൽ നിലത്ത് വിരിച്ച പായിൽ അമ്മ ബോധമില്ലാതെ കിടക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അച്ഛൻ ‘പൂജാപുഷ്പം’ എന്ന കവിതയെഴുതിയത്. ‘…പെറ്റവളസ്തപ്രജ്ഞമെൻകാൽക്കൽ ഇടിയേറ്റ കാട്ടുവള്ളിയെപ്പോലെ തളർന്നു കിടക്കവേ, കാരിരുമ്പാക്കിത്തീർത്ത കരളോടെ ഞാൻ നിന്നു കാണവേ…’ എനിയ്ക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോഴാണതു സംഭവിച്ചത്.

‘ഗൃഹച്ഛിദ്രം’ എന്ന കവിത എഴുതിയത് നാൽപ്പത്താറിലാണെന്നു തോന്നുന്നു. അന്നെനിയ്ക്ക് മുന്നു വയസ്സായി. അച്ഛനെക്കുറിച്ചുള്ള എറ്റവും പഴയ ഓർമ്മ ആ കാലത്താണ്. ഒന്നുരണ്ടു ചിത്രങ്ങൾ മാത്രം. എന്നെ മടിയിലിരുത്തി ഉമ്മറത്തെ മേശയ്ക്കു മുമ്പിലിരുന്ന് ഒരു തടിച്ച മേശവിളക്കിന്റെ വെളിച്ചത്തിൽ കവിതയെഴുതിയിരുന്നത്. ‘ഗൃഹച്ഛിദ്രം’ അച്ഛന്റെ നർമ്മബോധം ഉൾക്കൊള്ളുന്ന കവിതയാണ്. കവിതയ്ക്ക് അച്ഛൻതന്നെ എഴുതിയ കുറിപ്പിൽ ഇപ്രകാരം പറയുന്നു.

‘സ്വന്തം പോരായ്മകളുടെ ഉത്തരവാദിത്തം കുടുംബിനിയിൽ ആരോപിച്ച് കലശൽ കൂട്ടുക എന്ന ‘രസ’ത്തിൽനിന്ന് ഉടലെടുത്തത്.’

അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം വളരെ മനോഹരമായിരുന്നു. ബൗദ്ധികമായി നോക്കുകയാണെങ്കിൽ അമ്മ അച്ഛന് തുല്യയല്ലെങ്കിലും അച്ഛനോടൊപ്പം അപകർഷതാബോധമില്ലാതെ ജീവിക്കാൻ മാത്രമുള്ള കഴിവും അറിവുമാർജ്ജിച്ചിരുന്നു. അമ്മയും വിവാഹത്തിനുമുമ്പ് തൊള്ളായിരത്തി മുപ്പതുകളിൽ കവിതയും ചെറുകഥകളുമെഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. കല്യാണം കഴിഞ്ഞശേഷം അമ്മ എഴുത്തു തീരെ നിർത്തി. അമ്മ എഴുത്തു നിർത്തിയത് അച്ഛൻ ആവശ്യപ്പെട്ടിട്ടല്ല, പക്ഷെ അച്ഛനെ അതു വളരെയധികം സഹായിച്ചുവെന്നത് യാഥാർത്ഥ്യമാണ്. അതൊരു വലിയ ത്യാഗമായിരുന്നു. അമ്മയെക്കുറിച്ച് അച്ഛന്റെ കവിതകളിലും ലേഖനങ്ങളിലുമായി ധാരാളം പരാമർശമുണ്ട്. അതിൽനിന്നെല്ലാം അവർ തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ചിത്രങ്ങൾ കാണാൻ കഴിയും. ‘ഗൃഹഛിദ്രം’, ‘അശോകമഞ്ജരി’, ‘മകന്റെ വാശി’ ‘പൂജാപുഷ്പം’ ‘ഒരമ്മ പാടുന്നു’ തുടങ്ങിയ കവിതകളിലും, ‘കവിത എന്റെ ജീവിതത്തിൽ’, ‘തുടികൊട്ടും ചിലമ്പൊലിയും’, ‘എന്റെ പണിപ്പുര’ എന്നീ ലേഖനങ്ങളിലും ആ ബന്ധത്തെപ്പറ്റി നേരിട്ടോ പരോക്ഷമായോ സൂചിപ്പിക്കുന്നുണ്ട്.

അച്ഛൻ ബന്ധുക്കളടക്കം പല പാവപ്പെട്ടവരെയും സഹായിച്ചിരുന്നു. സ്വയം സാമ്പത്തികമായി തളർന്നിരുന്നപ്പോഴാണത്. മക്കളുടെ ആവശ്യങ്ങൾകൂടി മാറ്റി വച്ചിട്ടാണ് പലപ്പോഴും അച്ഛൻ ഇതു ചെയ്യാറ്. സ്വാഭാവികമായും അച്ഛന്റെ വിശാലമനസ്‌കത മുഴുവനും ഉൾക്കൊള്ളാൻ (പ്രത്യേകിച്ച് മക്കളുടെ ആവശ്യങ്ങൾ ബലികൊടുക്കുന്ന കാര്യത്തിൽ) കഴിയാതിരുന്ന അമ്മയ്ക്കതിൽ പ്രതിഷേധമുണ്ടായിരുന്നു. അമ്മ പക്ഷെ ആ പ്രതിഷേധം വളരെ സൗമ്യമായ വാക്കുകളിൽ ഞങ്ങളെ അറിയിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. അച്ഛനോട് മറുത്തൊരു വാക്കും പറഞ്ഞിരുന്നില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു, അച്ഛൻ ചെയ്തതല്ലെ ശരി? മക്കളുടെ ഭക്ഷണത്തിന് ഒരു കാലത്തും ക്ഷാമമുണ്ടായിരുന്നില്ല. അതിനച്ഛൻ ഒരിക്കലും ഇടയാക്കിയിരുന്നില്ല. രാത്രി പഠിക്കുവാനായി കത്തിക്കുന്ന വിളക്കിനു വേണ്ട മണ്ണെണ്ണ ഒരിക്കലും ഇല്ലാതെ വന്നിട്ടില്ല. സ്‌കൂളിൽ പിഴയോടുകൂടിയിട്ടാണെങ്കിലും എല്ലാ മാസവും ഫീസു കൊടുത്തിരുന്നു. രണ്ടു ജോഡി ഷർട്ടും ട്രൗസറുകളും ഞങ്ങൾക്കുണ്ടായിരുന്നു, അത്ര മികച്ചതൊന്നുമല്ലെങ്കിലും. പിന്നീട് കുറച്ചുകൂടി വലുതായപ്പോൾ എനിക്കു മനസ്സിലായി, അച്ഛൻ സഹായിച്ചിരുന്നത് ഞങ്ങളോളമല്ല ഒട്ടുംതന്നെ ഗതിയില്ലാത്തവരെയാണെന്ന്. അച്ഛന്റെ വിശാലമനസ്‌കതയ്ക്കു മുമ്പിൽ ഞാൻ നമസ്‌കരിക്കുകയാണ്.

അച്ഛൻ ഞങ്ങൾ മക്കളോട് എങ്ങിനെ ജീവിക്കണം എന്തായിത്തീരണം എന്ന് ഒരിക്കലും പറഞ്ഞിരുന്നില്ല. പക്ഷെ സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം ഓരോ നിമിഷവും ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു. ജീവകാരുണ്യം മനുഷ്യരിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് അദ്ദേഹം കാണിച്ചുതന്നു. കോടതിയിൽനിന്ന് ക്ഷീണിച്ച് വീട്ടിലെത്തി അമ്മ കൊടുത്ത ചൂടുള്ള ചായ കുടിക്കുമ്പോൾ അമ്മയോടു ചോദിക്കും. ‘എടോ, നമ്മടെ മക്കൾക്ക് ഇന്ന് വല്ലതും തിന്നാൻ കിട്ടിയോ?’ അച്ഛൻ ഞങ്ങളെയാണ് ഉദ്ദേശിക്കുന്നത് എന്നു കരുതിയോ. അല്ലേയല്ല. ഞങ്ങളുടെ വയർ അമ്മ നിറയ്ക്കുമെന്ന് അച്ഛന്നറിയാമായിരുന്നു. പശുവിനെയും കുട്ടിയെയുമാണ് അച്ഛൻ ഉദ്ദേശിച്ചിരുന്നത്. അമ്മ അടുക്കളയിൽനിന്ന് ഒരശീരീരിപോലെ പറയും. ‘അവളെ കൊണ്ടന്ന് കെട്ടിയിട്ടില്ല.’ അച്ഛൻ ചായകുടി കഴിഞ്ഞാലുടൻ എഴുന്നേൽക്കും. പറമ്പിലെവിടെയെങ്കിലും കെട്ടിയിട്ട സ്ഥലത്തെ പുല്ല് മുഴുവൻ തിന്ന് വിഷണ്ണയായി നിൽക്കുന്ന പശുവിനെ അഴിച്ച് അടുത്ത കണ്ടത്തിലേയ്ക്കു നയിക്കും. അവൾ ആർത്തിയോടെ പുല്ലു തിന്നുമ്പോൾ താട ചൊറിഞ്ഞു കൊടുത്ത് അതിനോട് സംസാരിക്കാൻ തുടങ്ങും. ‘എന്താ മോളെ ഇന്ന് വയറ് നെറഞ്ഞില്ലേ?’ ആ പാവം പശുവിനെ നേരത്തെ മാറ്റിക്കെട്ടാത്തതിലുള്ള പശ്ചാത്താപത്തോടെ ഞങ്ങൾ ചുറ്റിപ്പറ്റി നിൽക്കും. അച്ഛൻ പക്ഷെ ഞങ്ങളെ കുറ്റപ്പെടുത്താറില്ല.

അച്ഛന് അമ്മയെ വളരെ സ്‌നേഹമായിരുന്നു. അതു പ്രകടിപ്പിക്കാൻ ഒട്ടും ലോഭം കാട്ടിയിരുന്നുമില്ല. നിസ്സാര വഴക്കുകളും സൗന്ദര്യപ്പിണക്കങ്ങളുമുണ്ടായാൽ അതു വെച്ചുകൊണ്ടിരിക്കാതെ ലോഗ്യം കൂടാറുണ്ട് അച്ഛൻ. പിന്നെ കുറച്ചുനേരം അമ്മയെ കൊഞ്ചിക്കലും തമാശ പറയലുമൊക്കയാണ്. സ്‌നേഹത്തിന്റെ ബാലപാഠങ്ങൾ ഞങ്ങൾ പഠിച്ചത് അവരുടെയടുത്തുനിന്നായിരുന്നു. അമ്മയുടെ ആരോഗ്യം പിന്നീട് ക്ഷയിച്ചു വന്നു. ചിലപ്പോൾ അച്ഛൻ വൈകുന്നേരം വരുമ്പോൾ കാണുക പകലത്തെ ജോലി കാരണം തളർന്നു കിടക്കുന്ന അമ്മയെയായിരിക്കും. അച്ഛനും വല്ലാതെ ക്ഷീണിതനായിട്ടാവും വരുന്നതെങ്കിലും ചായയുണ്ടാക്കാനായി എഴുന്നേൽക്കാൻ ശ്രമിക്കുന്ന അമ്മയെ നിർബ്ബന്ധപൂർവ്വം വിലക്കി അടുത്തിരുന്ന് അമ്മയുടെ പുറം തലോടിക്കൊണ്ട് ചോദിക്കും. ‘എന്താ ജാനൂ, വയ്യേ?’

അച്ഛൻ എല്ലാ മക്കളേയും ഒരേപോലെ സ്‌നേഹിച്ചിരുന്നു. പക്ഷെ പെൺമക്കളോട് കുറച്ചധികം സ്‌നേഹമുണ്ടായിരുന്നു എന്നെനിയ്ക്കു തോന്നാറുണ്ട്. ‘അനിമൽ ഫാമി’ൽ മാറ്റിയെഴുതിയ നിയമം പോലെ ‘ആൾ ആനിമൽസ് ആർ ഈക്വൽ, ബട് സം ആനിമൽ ആർ മോർ ഈക്വൽ ദാൻ അദേഴ്‌സ്’. ആർക്കും പക്ഷെ പ്രത്യേക അവസരങ്ങളൊന്നും കൊടുത്തിരുന്നില്ല. വളർന്നു വലുതാകുമ്പോൾ ആരാകണമെന്ന് ആരെയും ഉപദേശിക്കാറുമില്ല. ഞാൻ വളരെ ചെറുപ്പത്തിൽ എഴുതാൻ തുടങ്ങി. എഴുതിയതെല്ലാം അദ്ദേഹത്തെ കാണിക്കും. അച്ഛൻ വേണ്ട തിരുത്തലുകൾ നിർദ്ദേശിക്കും. ചിലപ്പോൾ കഥയുടെ ഗതി മാറ്റിയാൽ അത് എങ്ങിനെ കുറച്ചുകൂടി നന്നാവുമെന്നും പറഞ്ഞുതരും. കഥകൾകൊണ്ട് ബാലപംക്തിയിലേയ്‌ക്കോ ആഴ്ചപ്പതിപ്പുകളിലേയ്‌ക്കോ ഓടാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. ഞെക്കിപ്പഴുപ്പിക്കുന്നതു ശരിയല്ലെന്നും വലുതാവാൻ വിധിച്ചത് താനേ വലുതായിക്കോളുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ.

അച്ഛനെ അപൂർവ്വം അടുത്തു കിട്ടുന്ന സന്ദർഭങ്ങൾ മക്കൾ പരമാവധി ആസ്വദിക്കാറുണ്ട്. അത് തോട്ടപ്പണിയായാലും, വെറുതെ വെടി പറച്ചിലായാലും, അല്ലെങ്കിൽ ഗൗരവമേറിയ ശാസ്ത്രവിഷയങ്ങളെപ്പറ്റിയുള്ള സംസാരമായാലും ഞങ്ങൾ ഓരോ നിമിഷവും ആസ്വദിക്കും. ചില ദിവസങ്ങളിൽ രാത്രി ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ അച്ചനോടൊപ്പം മുറ്റത്ത് ഉലാത്തുകയോ കസേലകളിട്ട് തെളിഞ്ഞ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ഇരിക്കുകയോ ചെയ്യാറുണ്ട്. നക്ഷത്രങ്ങളെക്കുറിച്ച് അച്ഛൻ സംസാരിക്കും. അതിൽ ശാസ്ത്രമുണ്ടാവും, പുരാണങ്ങളുണ്ടാവും, ഐതിഹ്യങ്ങളുണ്ടാവും. പലപ്പോഴും ശാസ്ത്രവും കലയും സാഹിത്യവും കൂടിക്കുഴയും. ഞങ്ങൾ ഏറ്റവും ആസ്വദിച്ചിട്ടുള്ളത് ഈ സന്ദർഭങ്ങളാണ്. അച്ഛനെ അടുത്തു കിട്ടുക എന്നതു മാത്രമാണ് വിഷമം പിടിച്ച കാര്യം. ജോലി, അതു കഴിഞ്ഞ് കലാസമിതി പ്രവർത്തനങ്ങൾ, അല്പം പൊതു കാര്യം, എല്ലാം കഴിഞ്ഞ് അച്ഛൻ വീട്ടിലെത്തുമ്പോഴേയ്ക്ക് മക്കൾക്ക് ഉറങ്ങേണ്ട സമയമായിട്ടുണ്ടാവും. വൈകുന്നേരം ഞങ്ങൾ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് എത്തുന്ന ദിവസങ്ങളിൽ ഞങ്ങൾ ഊണു കഴിക്കുന്നത് നോക്കിയിരിക്കും. ഓരോരുത്തർക്കും ഭക്ഷണം മതിയാവുന്നില്ലേ എന്നു നോക്കും.

ഞങ്ങളുടെ അമ്മമ്മയെ വളരെ ബഹുമാനവും സ്‌നേഹവുമായിരുന്നു അച്ഛന്. സ്വന്തം അമ്മയ്ക്കായി ഒന്നും ചെയ്യാൻ പറ്റാതിരുന്ന ഖേദം മാറ്റിയത് അമ്മമ്മയുടെ കാര്യങ്ങൾ ഭംഗിയായി നോക്കിയിട്ടാവണം.

അവർക്കു കുളിരുനു കമ്പിളിനേടി—
പ്പിന്നീടെന്നോ ഞാൻ ചെല്‌കെ,
ഒരട്ടിമണ്ണു പുതച്ചു കിടപ്പൂ:
വീടാക്കടമേ മമജന്മം

— ബിംബിസാരന്റെ ഇടയനിൽ പറയുന്നത് സ്വന്തം അമ്മയെക്കുറിച്ചായിരുന്നു.

ഒരു കാര്യം തീർച്ചയാണ്, അച്ഛൻ കലാകാരന്മാർക്ക് വേണ്ടപ്പെട്ടവനായിരുന്നു, സാഹിത്യകാരന്മാർക്ക് വേണ്ടപ്പെട്ടവനായിരുന്നു, ജാതി, മത ഭേദമില്ലാതെ നാട്ടുകാരുടെയെല്ലാം സ്വന്തം ഗോയിന്നായരായിരുന്നു അല്ലെങ്കിൽ ഗോയിന്നേട്ടനായിരുന്നു അതുമല്ലെങ്കിൽ ഇടശ്ശേരിയായിരുന്നു. അച്ഛന്റെ മരുമക്കൾക്ക് സ്‌നേഹമുള്ള കുട്ടിമ്മാമയും. ഒപ്പംതന്നെ സ്‌നേഹമുള്ള ഭർത്താവും നല്ലൊരച്ഛനുമായിരുന്നു. ഇതൊരദ്ഭുതമാണ്.

(ആകാശവാണി — 20.2.2006)