close
Sayahna Sayahna
Search

Difference between revisions of "കരുണ"


Line 121: Line 121:
 
::കനകാഭിഷേകംചെയ്തു തൊഴുതാല്‍ പ്പോലും
 
::കനകാഭിഷേകംചെയ്തു തൊഴുതാല്‍ പ്പോലും
 
:
 
:
::കനിഞ്ഞൊരു കടാക്ഷിപ്പാന്‍ മടിക്കും കണ്ണുകള്‍ കൊച്ചു-
+
::കനിഞ്ഞൊന്നു കടാക്ഷിപ്പാന്‍ മടിക്കും കണ്ണുകള്‍ കൊച്ചു-
::മുനിയെക്കാണുവാന്‍ മുട്ടിയുഴറുന്നല്ലോ.
+
::മുനിയെക്കാണുവാന്‍ മുട്ടിയുഴറുന്നല്ലോ?
 
:
 
:
 
::കമനീയകായകാന്തി കലരും ജനമിങ്ങനെ
 
::കമനീയകായകാന്തി കലരും ജനമിങ്ങനെ
Line 134: Line 134:
 
:
 
:
 
::അവസരം നോക്കുന്നുണ്ടാം; യമരാജ്യത്തിലാ ശാക്യ-
 
::അവസരം നോക്കുന്നുണ്ടാം; യമരാജ്യത്തിലാ ശാക്യ-
::സ്ഥവിരന്നു പോയൊതുങ്ങാന്‍ സ്ഥലമില്ലല്ലി!
+
::സ്ഥവിരന്നു പോയൊതുങ്ങാന്‍ സ്ഥലമില്ലല്ലീ!
 
:
 
:
 
::അനുനയം ചൊല്‍വാന്‍ ചെവിതരുന്നുണ്ടോ? സഖീ, യവ-
 
::അനുനയം ചൊല്‍വാന്‍ ചെവിതരുന്നുണ്ടോ? സഖീ, യവ-
 
::ന്നനുരാഗാങ്കുരം വാക്കില്‍ സ്ഫുരിക്കുന്നുണ്ടോ?
 
::ന്നനുരാഗാങ്കുരം വാക്കില്‍ സ്ഫുരിക്കുന്നുണ്ടോ?
 
:
 
:
::വിവിക്തദേശത്തില്‍ തന്നെ വചിച്ചിതോ, ദ്യൂത്യ, മെന്റെ
+
::വിവിക്തദേശത്തില്‍ തന്നെ വചിച്ചിതോ, ദൂത്യ,മെന്റെ
 
::വിവക്ഷിതമറിഞ്ഞെല്ലാം പറഞ്ഞിതോ നീ?
 
::വിവക്ഷിതമറിഞ്ഞെല്ലാം പറഞ്ഞിതോ നീ?
 
:
 
:
Line 152: Line 152:
 
:
 
:
 
::വ്യര്‍ത്ഥമായ്ത്തോന്നുന്നു കഷ്ട!മവന്‍ കാണാതെനിക്കുള്ള
 
::വ്യര്‍ത്ഥമായ്ത്തോന്നുന്നു കഷ്ട!മവന്‍ കാണാതെനിക്കുള്ള
::നൃത്തഗീതാദികളിലെ നൈപുണീപോലും."
+
::നൃത്തഗീതാദികളിലെ നൈപുണിപോലും."
 
:
 
:
 
::കുലനയവിരുദ്ധമായ് കൊഴുക്കുമെപ്രണയത്തില്‍
 
::കുലനയവിരുദ്ധമായ് കൊഴുക്കുമെപ്രണയത്തില്‍

Revision as of 06:29, 9 November 2014

കരുണ

ഒന്ന്

അനുപമകൃപാനിധി,യഖിലബാന്ധവന്‍ ശാക്യ-
ജിനദേവന്‍, ധര്‍മ്മരശ്മി ചൊരിയും നാളില്‍,


ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതന്‍ കിഴക്കരികില്‍,


കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെണ്മനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലര്‍മുറ്റത്തില്‍,


വ്യാളീമുഖം വച്ചു തീര്‍ത്ത വളഞ്ഞ വാതിലാര്‍ന്നക-
ത്താളിരുന്നാല്‍ കാണും ചെറുമതിലിനുള്ളില്‍,


ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങല്‍ ചൂഴുമൊരു
പൊന്നശോകം വിടര്‍ത്തിയ കുടതന്‍ കീഴില്‍,


മസൃണശിലാസനത്തിൽ ചരിഞ്ഞ പാര്‍ശ്വത്തില്‍ പുഷ്പ-
വിസൃമരസുരഭിയാമുപധാനത്തില്‍,


മെല്ലെയൊട്ടു ചാഞ്ഞും വക്കില്‍ കസവുമിന്നും പൂവാട
തെല്ലളകോപരിയൊരു വശത്താ‍ക്കിയും,


കല്ലൊളിവീശുന്ന കര്‍ണ്ണപൂരമാര്‍ന്നും, വിടരാത്ത
മുല്ലമാല മിന്നും കൂന്തല്‍ക്കരിവാര്‍മുകില്‍


ഒട്ടുകാണുമാറുമതിന്നടിയില്‍ നൻ‌മൃഗമദ-
പ്പൊട്ടിയന്ന മുഖചന്ദ്രന്‍ സ്ഫുരിക്കുമാറും,


ലോലമോഹനമായ്‌തങ്കപ്പങ്കജത്തെ വെല്ലും വലം-
കാലിടത്തു തുടക്കാമ്പില്‍ കയറ്റിവച്ചും,


രാമച്ചവിശറി പനീനീരില്‍ മുക്കിത്തോഴിയെക്കൊ-
ണ്ടോമല്‍കൈവള കിലുങ്ങെയൊട്ടു വീശിച്ചും,


കഞ്ജബാണന്‍‌തന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.


പടിഞ്ഞാറു ചാഞ്ഞു സൂര്യന്‍ പരിരമ്യമായ് മഞ്ഞയും
കടുംചുവപ്പും കലര്‍ന്നു തരുക്കളുടെ


രാജല്‍കരകേസരങ്ങള്‍ വീശിടുന്നു ദൂരത്തൊരു
`രാജമല്ലി'മരം പൂത്തു വിലസും‌പോലെ.


കൊണ്ടല്‍ വേണീമണിയവള്‍ കുതുകമാര്‍ന്നൊരു മലര്‍-
ച്ചെണ്ടൊരു കരവല്ലിയാല്‍ ചുഴറ്റിടുന്നു.


ഇളംതെന്നല്‍ തട്ടി മെല്ലെയിളകിച്ചെറുതരംഗ-
ച്ചുളിചേരും മൃദുചേലച്ചോലയില്‍നിന്നും


വെളിയില്‍ വരുമച്ചാരുവാമേതരപദാബ്ജം പൊന്‍-
തള കിലുങ്ങുമാറവള്‍ ചലിപ്പിക്കുന്നു.


മറയും മലര്‍വല്ലിയില്‍ കുണ്ഠിതമാര്‍ന്നിടയ്ക്കിടെ
മറിമാൻ‌മിഴി നോക്കുന്നു വെളിക്കെന്നില്ല,


ഇടതൂര്‍ന്നിമകറുത്തുമിനുത്തുള്ളില്‍ മദജലം
പൊടിയും മോഹനനേത്രം; പ്രകൃതിലോലം,


പിടഞ്ഞു മണ്ടിനില്‍ക്കുന്നു പിടിച്ചു തൂനീര്‍ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരല്‍മീന്‍പോലെ.


തുടുതുടെ സ്ഫുരിച്ചെഴുമധരപല്ലവങ്ങള്‍ തന്‍
നടുവോളമെത്തും ഞാത്തിന്‍ ധവളരത്നം,


വിളങ്ങുന്നു മാണിക്യമായവള്‍ ശ്വസിക്കും രാഗംതാന്‍
വെളിയിലങ്ങനെ ഘനീഭവിക്കും‌പോലെ.


നിതംബഗുരുതയാല്‍ത്താന്‍ നിലംവിടാന്‍ കഴിയാതി-
സ്ഥിതിയില്‍ത്തങ്ങുമിക്ഷോണീരംഭതാനത്രേ.


‘വാസവദത്താ'ഖ്യയായ വാരസുന്ദരി-മഥുരാ-
വാസികളിലറിയാതില്ലിവളെയാരും.


വെളിയിലെന്തിനോ പോയി മടങ്ങിവരും വേറൊരു
നളിനാക്ഷി നടന്നിതാ നടയിലായി.


കനിഞ്ഞൊരു പുഞ്ചിരിപൂണ്ടവളെയക്കാമിനി കാര്‍-
കുനുചില്ലിക്കൊടികാട്ടി വിളിച്ചിടുന്നു.


“ഫലിച്ചിതോ സഖി, നിന്റെ പ്രയത്നവല്ലരി, രസം
കലര്‍ന്നിതോ ഫലം, ചൊല്‍ക കനിയായിതോ?


എനിക്കു സന്ദേഹമില്ലയിക്കുറി,യോര്‍ക്കിലപ്പുമാന്‍
മനുഷ്യനാണല്ലോ! നീയും ചതുരയല്ലോ.”


ത്വരയാര്‍ന്നിങ്ങനെയവള്‍ തുടര്‍ന്നു ചോദിച്ചാളുട-
നരികത്തണഞ്ഞു തോഴി തൊഴുകൈയോടെ


“‘സമയമായില്ലെ'ന്നുതാനിപ്പോഴും സ്വാമിനി,യവന്‍
വിമനസ്സായുരയ്ക്കുന്നൂ, വിഷമ”മെന്നാള്‍.


കുണ്ഠിതയായിതു കേട്ടു പുരികം കോട്ടിയും കളി-
ച്ചെണ്ടു ചെറ്റു ചൊടിച്ചുടന്‍ വലിച്ചെറിഞ്ഞും


മട്ടൊഴുകും വാണിയവള്‍ ചൊല്ലിനാള്‍ മനമുഴറി-
യൊട്ടു തോഴിയോടായൊട്ടു സ്വഗതമായും;


“‘സമയമായില്ല’പോലും ‘സമയമായില്ല’പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.


കാടുചൊല്ലുന്നതാമെന്നെക്കബളിപ്പിക്കുവാന്‍ കൈയി-
ലോടുമേന്തി നടക്കുമീയുല്പലബാണന്‍.


പണമില്ലാഞ്ഞുതാന്‍ വരാന്‍ മടിക്കയാവാമസ്സാധു
ഗണികയായ് ത്തന്നെയെന്നെഗ്ഗണിക്കയാവാം.


ഗുണബുദ്ധിയാല്‍ ഞാന്‍ തോഴി, കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ?


വശംവദസുഖ ഞാനീ വശക്കേടെനിക്കു വരാന്‍
വശമില്ലെന്നാലും വന്നതയുക്തമല്ല.


വിശപ്പിന്നു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും.


അനുരക്തരഹോ! ധനപതികള്‍ നിത്യമെന്‍കാലില്‍
കനകാഭിഷേകംചെയ്തു തൊഴുതാല്‍ പ്പോലും


കനിഞ്ഞൊന്നു കടാക്ഷിപ്പാന്‍ മടിക്കും കണ്ണുകള്‍ കൊച്ചു-
മുനിയെക്കാണുവാന്‍ മുട്ടിയുഴറുന്നല്ലോ?


കമനീയകായകാന്തി കലരും ജനമിങ്ങനെ
കമനീവിമുഖമായാല്‍ കഠിനമല്ലേ?


ഭാസുരനക്ഷത്രം‌പോലെ ഭംഗിയില്‍ വിടര്‍ന്നിടുന്ന
കേസരമുകുളമുണ്ടോ ഗന്ധമേലാതെ.


അഥവാ കഷ്ട!മീ യുവാവശ്ശ്രമണഹതകന്റെ
കഥയില്ലായ്മകള്‍ കേട്ടു കുഴങ്ങുന്നുണ്ടാം.


അവസരം നോക്കുന്നുണ്ടാം; യമരാജ്യത്തിലാ ശാക്യ-
സ്ഥവിരന്നു പോയൊതുങ്ങാന്‍ സ്ഥലമില്ലല്ലീ!


അനുനയം ചൊല്‍വാന്‍ ചെവിതരുന്നുണ്ടോ? സഖീ, യവ-
ന്നനുരാഗാങ്കുരം വാക്കില്‍ സ്ഫുരിക്കുന്നുണ്ടോ?


വിവിക്തദേശത്തില്‍ തന്നെ വചിച്ചിതോ, ദൂത്യ,മെന്റെ
വിവക്ഷിതമറിഞ്ഞെല്ലാം പറഞ്ഞിതോ നീ?


യതിമര്യാദയില്‍ത്തന്നെയവനോര്‍ക്കില്‍ ക്ഷണിക്കുമെന്‍
സദനത്തില്‍ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ!


അതു ചെയ്യുമായിരുന്നാലത്രമാത്രമായ് മിഴിക്കാ
മധുരാകൃതിയെ നോക്കി ലയിക്കാമല്ലോ!


അര്‍ത്ഥഭാണ്ഡങ്ങള്‍തന്‍ കനംകുറഞ്ഞുപോകുന്നു, തോഴീ-
യിത്തനുകാന്തിതന്‍ വിലയിടിഞ്ഞിടുന്നു,


വ്യര്‍ത്ഥമായ്ത്തോന്നുന്നു കഷ്ട!മവന്‍ കാണാതെനിക്കുള്ള
നൃത്തഗീതാദികളിലെ നൈപുണിപോലും."


കുലനയവിരുദ്ധമായ് കൊഴുക്കുമെപ്രണയത്തില്‍
നില നായികയില്‍ കണ്ടു ഹസിച്ചു ദൂതി.


ചലദലകാഞ്ചലയായ് ’ചാപലമീതരുതെ’ന്നു
തല വിലങ്ങനെയാട്ടിത്തിരസ്കരിച്ചു.


അപഥത്തില്‍ നായികയെ നയിക്കും കുട്ടീനീ, മതി-
യുപദേശസം‌രംഭം നീയുരിയാടേണ്ട,


മടയരില്ല ലോകത്തില്‍ മുറയുരയ്ക്കാത്തതായി
പടുപാട്ടൊന്നു പാടാത്ത കഴുതയില്ല.


വിളയും സുഖദു:ഖങ്ങള്‍ വിതയ്ക്കും നന്മതിന്മതന്‍
ഫലമായിട്ടെന്ന ബോധം പൊരുളാണെങ്കില്‍


കൊലയും കൊള്ളയും കൂടിക്കുലപരമ്പരയായാല്‍
നലമെന്നു ചൊല്ലും നീതി നുണയാന്‍ നൂനം.


ധനദുര്‍ദ്ദേവതയ്ക്കെന്നും ത്രപവിട്ടഹോ! മോഹത്താല്‍
തനതംഗം ഹോമിക്കുമിത്തയ്യലാള്‍ക്കുള്ളില്‍


അനവദ്യസുഖദമാമനുരാഗാങ്കുരം വരാ
തനിയേ പിന്നതു വന്നാല്‍ വരമല്ലല്ലീ?


കതിരവനുടെ ചെറുകിരണവും കാമ്യമല്ലീ-
യതിമാത്രമിരുള്‍തങ്ങുമന്ധകൂപത്തില്‍?


ഉടനേ ചക്രങ്ങള്‍ നിലത്തുരുളുമൊച്ചകള്‍ കൂട്ടി-
പ്പൊടിപൊങ്ങിച്ചു വീഥിയില്‍ വടക്കുനിന്നും


ആനതാഗ്രമായ കൊമ്പില്‍ പൂവണിഞ്ഞും തിരയിന്മേല്‍
ഫേനപിണ്ഡം‌പോലെ പൊങ്ങും പോഞ്ഞു തുള്ളിച്ചൂം


കിലുകിലെക്കിലുങ്ങുന്ന മണിമാലയാര്‍ന്ന കണ്ഠം
കുലുക്കിയും കുതിച്ചാഞ്ഞു താടയാട്ടിയും


കാള രണ്ടു വലിച്ചൊരു കാഞ്ചനക്കളിത്തേരോടി
മാളികതന്‍ മുമ്പിലിതാ വന്നണയുന്നു.


വാതുക്കലായുട, നഗ്രം വളഞ്ഞു കിന്നരി വച്ച
പാദുകകള്‍ പൂണ്ടും, പട്ടുതലപ്പാവാര്‍ന്നും,


കാതില്‍ വജ്രകുണ്ഡലങ്ങള്‍ മിനുക്കിയണിഞ്ഞും, കൈകള്‍
മോതിരങ്ങള്‍തന്‍ കാന്തിയില്‍ തഴുകിക്കൊണ്ടും,


തങ്കനൂല്‍ക്കുടുക്കിയന്നു തനിമഞ്ഞനിറമാര്‍ന്നോ-
രങ്കിയാല്‍ തടിച്ചിരുണ്ട തടി മറച്ചും,


കരയാര്‍ന്ന ചെങ്കൗശേയം ഞെറിഞ്ഞു കുത്തിയുടുത്തു
പുറങ്കാല്‍വരെ പൂങ്കച്ഛം ഞാത്തിപ്പാറിച്ചും,


പൊന്നരഞ്ഞാണ്‍തുടല്‍ പുറത്തടിയിച്ചുമിരുപാടും
മിന്നുമുത്തരീയം നീട്ടി മോടിയിലിട്ടും


മണിത്തേരിതില്‍നിന്നതിസുഭഗമ്മന്യനാമൊരു
വണീശ്വരന്‍ വൈദേശികനിറങ്ങിനിന്നു.


അതു കണ്ടുടനേ ദൂതിയത്തരുണീമണിയെ സ-
സ്മിതം നോക്കിക്കടക്കണ്ണാലാജ്ഞയും വാങ്ങി,


പതിവുപോലുപചാരപരയായ് പോയകത്തേയ്ക്കാ-
യതിഥിയെയെതിരേറ്റു സല്‍ക്കരിക്കുവാന്‍.


ആസനം‌വിട്ടുടന്‍ മെല്ലെയെഴുനേറ്റു വഴിയേതാന്‍
വാസവദത്തയും മണിയറയിലേക്കായ്,


പരിച്ഛദമൊക്കെയേന്തിപ്പുറകേ നടന്നുചെല്ലും
പരിചാരികയാകുമന്നിഴലുമായി,


കരപറ്റിനിന്നു വീണ്ടും കുണങ്ങിത്തന്‍ കുളത്തിലേ-
ക്കരയന്നപ്പിടപോലെ നടന്നുപോയി.

രണ്ട്

കാലം പിന്നെയും കഴിഞ്ഞു, കഥകള്‍ നിറഞ്ഞ മാസം
നാലു പോയി നഭസ്സില്‍ കാറൊഴിയാറായി,


പാലപൂത്തു, പരിമളം ചുമന്നു ശുദ്ധമാം പുലര്‍-
കാലവായു കുളിര്‍ത്തെങ്ങും ചരിക്കയായി.


അഴകോടന്നഗരത്തില്‍ തെക്കുകിഴക്കതുവഴി-
യൊഴുകും യമുനതന്റെ പുളിനം കാണ്മൂ.


ഇളമഞ്ഞവെയില്‍ തട്ടി നിറം‌മാറി നീലവിണ്ണില്‍
വിളങ്ങുന്ന വെണ്‍മുകിലിന്‍ നിരകണക്കേ


ജനരഹിതമാം മേലേക്കരയിലങ്ങങ്ങു കരും-
പനയും പാറയും പുറ്റും പാഴ്‌ച്ചെടികളും


വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്കു
കളിപ്പാനൊരുക്കിയിട്ട കളം‌കണക്കേ.


നെടിയ ശാഖകള്‍ വിണ്ണില്‍ നിവര്‍ന്നു മുട്ടിയിലയും
വിടപങ്ങളും ചുരുങ്ങി വികൃതമായി,


നടുവിലങ്ങു നില്‍ക്കുന്നു വലിയൊരശ്വത്ഥം, മുത്തു
തടികള്‍ തേഞ്ഞും തൊലികള്‍ പൊതിഞ്ഞു വീര്‍ത്തും.


ചടുലദലങ്ങളിലും ശൃംഗഭാഗത്തിലും വെയില്‍
തടവിച്ചുവന്നു കാറ്റിലിളകി മെല്ലെ,


തടിയനരയാലതു തലയില്‍ത്തീകാളും നെടും-
ചുടലബ്ഭൂതം‌കണക്കേ ചലിച്ചു നില്പൂ.


അടിയിലതിന്‍ ചുവട്ടിലധികം പഴക്കമായ്ക്ക്-
ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരാല്‍ത്തറ ചുറ്റും.


ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകള്‍പോല്‍
വിടവുതോറും പിണഞ്ഞ വേരുകളോടും.


പറന്നടിഞ്ഞരയാലിന്‍ പഴുത്ത പത്രങ്ങളൊട്ടു
നിറം‌മങ്ങി നിലം‌പറ്റിക്കിടപ്പു നീളെ;


ഉറുമ്പിഴയ്ക്കുമരിയുമുണങ്ങിയ പൂവും ദര്‍ഭ-
മുറിത്തുമ്പും മറ്റും ചേര്‍ന്നു ചിതറിച്ചിന്നി.


അകലത്തൊരു മൂലയില്‍ കെടുന്ന കനലില്‍നിന്നു
പുകവല്ലി പൊങ്ങിക്കാറ്റില്‍ പടര്‍ന്നേറുന്നു.


ചികഞ്ഞെടുത്തെന്തോ ചില ദിക്കില്‍നിന്നു ശാപ്പിടുന്നു
പകലെന്നോര്‍ക്കാതെ കൂറ്റന്‍ കുറുനരികള്‍.


കുറിയോരങ്കുശം‌പോലെ കൂര്‍ത്തുവളഞ്ഞുള്ള കൊക്കു
നിറയെക്കൊത്തിവലിച്ചും നഖമൂന്നിയും,


ഇരയെടുക്കുന്നു പെരുംകഴുകുകള്‍ ചില ദിക്കില്‍
പരിഭ്രമിയാതിരുന്നു ഭയങ്കരങ്ങള്‍


ഉടഞ്ഞ ശംഖം‌പോലെയുമുരിച്ചു മുറിച്ച വാഴ-
ത്തടപോലെയും തിളങ്ങുമസ്ഥിഖണ്ഡങ്ങള്‍,


അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടൊ-
ട്ടവിടെവിടെ മറഞ്ഞും മറയാതെയും,


അരയാല്‍ത്തറവരെയും വടക്കുനിന്നെത്തുന്ന കാല്‍-
പ്പെരുമാറ്റം കുറഞ്ഞ പാഴ്നടക്കാവിന്റെ


പരിസരങ്ങളില്‍ ഭസ്മപ്പാത്തികള്‍ കാണുന്നു ചുറ്റും
കരിക്കൊള്ളിയും കരിഞ്ഞ കട്ടയുമായി.


ഉടലെടുത്ത നരന്മാര്‍ക്കൊന്നുപോലേവര്‍ക്കും ഭോജ്യ-
മിടരറ്റു പിതൃപൈതാമഹസമ്പ്രാപ്തം.


ഇടമിതിഹലോകത്തില്‍ പരമാവധിയാണൊരു
ചുടുകാടാ‍ണതു ചൊല്ലാതറിയാമല്ലോ.


മരത്തിന്‍പിന്നില്‍ കൊക്കുകള്‍ പിളര്‍ത്തിപ്പറന്നുവീണും
വിരവില്‍ വാങ്ങിയും വീണ്ടുമോങ്ങിയുമിതാ,


കാട്ടിടുന്നെന്തോ ശല്യങ്ങള്‍ കണ്ഠകോലാഹലത്തോടും
കാട്ടെലിവേട്ടയില്‍പ്പോലെ മലങ്കാക്കകള്‍


അഹഹ! കഷ്ടമിങ്ങിതാ കുനിഞ്ഞിരുന്നൊരു നാരി
സഹിയാത താപമാര്‍ന്നു കരഞ്ഞിടുന്നു,


കരവല്ലിയൊന്നില്‍ക്കാകതര്‍ജ്ജനത്തിനേന്തിയുള്ളോ-
രരയാല്‍ച്ചില്ലയാട്ടിയുമശ്രു വര്‍ഷിച്ചും.


കരിയും ചാമ്പലും‌പോലെ കറുത്തോരപ്പക്ഷികള്‍തന്‍
ചരിഞ്ഞ നോട്ടങ്ങള്‍ക്കേകശരവ്യമായി,


അരികില്‍ക്കാണുന്നു ചേലച്ചീന്തിനാല്‍ മറഞ്ഞു, നാല്പാ-
മരമരിഞ്ഞുകൂട്ടിയമാതിരിയേതോ.


അതുമല്ലവള്‍തന്‍ മുമ്പിലാല്‍ത്തരമേല്‍ നീണ്ടു രൂപ-
വിധുരമാമൊരു പിണ്ഡം വസ്ത്രവിദ്ധമായ്.


രുധിരാക്തമായി വില്പാനിറക്കിയിട്ട കുങ്കുമ-
പ്പൊതിപോലെ കിടക്കുന്നു പുതച്ചുമൂടി.


ന്ധടിതിയങ്ങിതാ പാരം ചാരുവായ് പ്രാംശുവായ് നിഴല്‍
പടിഞ്ഞാറു വീശുമൊരു ഭാസുരാകൃതി


നടക്കാവൂടെ വരുന്നു, ഭാനുമാനില്‍നിന്നു കാറ്റില്‍
കടപൊട്ടിപ്പറന്നെത്തും കതിരുപോലെ.


പാവനമാം മുഖപരിവേഷമാര്‍ന്ന മുഗ്ദ്ധയുവ-
ഭാവമോടും കൂറെഴും വാര്‍മിഴികളോടും


ആ വരും വ്യക്തി നൂനമൊരാരഹതനമാം, മെയ്യില്‍ മഞ്ഞ-
ച്ചീവരം കാണുന്നു, കൈയില്‍ച്ചട്ടി കാണുന്നു.


ഭിക്ഷതേടി വരികയില്ലിവിടെയിവനെന്നല്ലി-
ബ്ഭിക്ഷു പാശുപതനല്ല ചുടലപൂകാന്‍.


ഇക്ഷണം മുങ്ങുമാര്‍ക്കോകൈയേകുവാന്‍ പോന്നെന്നും തോന്നും
ദക്ഷതയും ത്വരയും ദാക്ഷിണ്യവും കണ്ടാല്‍.


ശരിശരി! പരദു:ഖശമനമോര്‍ത്തല്ലോ മറ്റും
ശരണത്രയീധനന്മാര്‍ ഭിക്ഷതെണ്ടുന്നു.


തിരഞ്ഞു രക്ഷനല്‍കുന്ന ദേവതകളല്ലോ സാക്ഷാല്‍
ധരണിയില്‍ നടക്കുമിദ്ധര്‍മ്മദൂതന്മാര്‍.


അടുക്കുന്നിതവന്‍, പറന്നകലുന്നുടന്‍ കാക്കകള്‍,
ഞടുങ്ങിയാ രംഗം കണ്ടു പകച്ചു ധന്യന്‍;


മടുത്തുനില്‍ക്കുന്നു, പിന്നമ്മഹിള മാഴ്കി വാണീടു-
മിടത്തെത്തുന്നു, കണ്ടവള്‍ സംഭ്രമിക്കുന്നു.


“ ‘വാസവദത്ത’ താനോയി വിപന്നമാം പ്രിയജനം?
നീ സദയം ചൊല്‍ക ഭദ്രേ, ‘ഉപഗുപ്തന്‍’ ഞാന്‍”


എന്നലിഞ്ഞുഴറിയവനുരയ്ക്കുന്നു പുതച്ചവള്‍-
തന്നരികില്‍ കിടക്കുമത്തറ്റിയെച്ചൂണ്ടി.


ഉടനപ്പിണ്ഡമനങ്ങാനൊരുങ്ങുനിതഹോ! പുറ-
പ്പെടുന്നു ഞരങ്ങി ശബ്ദം ദീനദീനമായ്.


മൃതസഞ്ജീവിനിയോയി വാക്‍സുധ, യിവന്റെ നാമ-
ചറ്റുരക്ഷരിതാനിത്ര ശക്തിയാര്‍ന്നതോ!


അഹഹ! മൃത്യുവിന്നിരുട്ടാഴിയില്‍ മുങ്ങിയ സത്ത്വം
മുഹൂരിന്ദ്രിയവാതിലില്‍ മുട്ടുകല്ലല്ലി!


തല നൂണുവരികല്ലീ, കൃമികോശംതന്നില്‍നിന്നു
ശലഭംകണക്കെ, ചേലച്ചുരുളില്‍നിന്നും?


അതുമല്ലഹോ! മുക്കാലും പാഴ്മുകില്‍ മുടി, വിഭാത-
മതി വീണു കിടക്കുന്നിങ്ങതില്‍ക്കാണുന്നു


ജടിലമാം കുറുനിര ചിന്നിടും ശ്വേതമാം വളര്‍-
നിടീലവും മയ്യഴിഞ്ഞ നേത്രയുഗ്മവും


അസംശയമൊരു നാരീമുഖംതാനിതാ നയനം
സുസംവൃതമാമീത്തനു വികലാംഗംതാന്‍


സസംഭ്രമം പഴക്കത്താല്‍ ഭ്രൂലതതാനുണന്നെന്തോ
പ്രസംഗിപ്പാനൊരുങ്ങുന്നു ഫലിക്കായ്കിലും.


ശരി, യസൂചനകണ്ടു ചീവരഖണ്ഡത്താല്‍ തോഴി-
യരികില്‍ കാക്ക തെണ്ടീടുമപ്പദാര്‍ത്ഥത്തെ


അധികം മൂടുന്നു വിരഞ്ഞപ്പുമാന്‍ കാണാതെ, ഹന്ത!
മൃതിയിലും മഹിളമാര്‍ മറക്കാ മാനം!


പഴുതേയാണഥവായിപ്പരിഭ്രമമെടോ തോഴി,
കഴിയാ നിനക്കിവന്റെ കണ്ണു മൂടുവാന്‍.


മറവില്‍ കിടക്കും ജന്മമൃതികാരണങ്ങള്‍പോലു-
മറിയും സൂക്ഷ്മദൃക്‌കാകുമാഹതനിവന്‍


കമ്പമെന്തിനതുമല്ലിയവയവഖണ്ഡങ്ങള്‍ നിന്‍-
മുമ്പണയും‌മുമ്പുതന്നെ കണ്ടുപോയിവന്‍


അമ്പിനോടുമിവയുടെയുടമസ്ഥയിക്കിടക്കും
ചമ്പകമേനിയാളെന്നും ഗ്രഹിച്ചുപോയി.


തുണിത്തുണ്ടില്‍ മായാതെ കാണുന്നു വെളിക്കൊടുവി-
ലണഞ്ഞ കോലരക്കിന്‍ ചാറുണങ്ങിപ്പറ്റി.


പാടലകോമളമായ പാദതാരും പരം നൃത്ത-
മാടിയയവാര്‍ന്ന ചാരു നരിയാണിയും,


കാഞ്ചനകിങ്കിണിത്തളകള്‍തന്‍ മൃദുകിണ-
ലാഞ്ച്ഛനരമ്യമാം പുറവടിയും പൂണ്ടു,


കാഴമ്പുമൊട്ടൊത്ത കണങ്കാല്‍ മുറികളിതാ മുട്ടിന്‍
താഴെച്ചോരയൊലിച്ചാര്‍ന്ന വേടുകളോടും.


അടുത്തുതാനതാ ഹന്ത! മയിലാഞ്ചിയണിഞ്ഞല്പം
തുടുത്തും തന്ത്രികള്‍ മീട്ടും തഴമ്പുപൂണ്ടും,


മൃദുമിനുസമാം നഖം‌മിന്നി നന്മണിമോതിര-
മതിചിരമണിഞ്ഞെഴും പാടുകള്‍ തങ്ങി,


കോമളമായ്ത്തുമ്പു കൂര്‍ത്ത വിരലേലും കരം കാണ്മൂ
ഹേമപുഷ്പം‌പോലെ രക്തകുങ്കുമാക്തമായ്.


കോള്‍മയിര്‍ക്കൊള്ളുമോര്‍ക്കുമ്പോള്‍ കഠിനമയ്യോ! മുറിച്ചു
ഭൂമിയിലെറിഞ്ഞതാരിപ്പൂവലംഗങ്ങള്‍!


ഹാ! മിന്നുന്നിപ്പോഴുമിവ-വില പരിച്ഛേദിച്ചില്ല
കാമരാജ്യത്തിങ്കല്‍ മുമ്പിക്കല്ലുകള്‍ക്കാരും


‘വാസവദത്ത’ താനിവള്‍, ഇവള്‍താന്‍ മലര്‍മുറ്റത്താ
വാസരാന്തത്തില്‍ നാം കണ്ട വിശ്വമോഹിനി.


ഹാ! സുഖങ്ങള്‍ വെറുംജാലം, ആരറിവൂ നിയതിതന്‍
ത്രാസുപൊങ്ങുന്നതും താനേ താണുപോവതും.


മലിനകന്ഥയാലംഗം മുറിച്ചോരുടല്‍ മുടിയ-
ന്നിലയിലിരുന്നോളിവള്‍ കിടപ്പായയ്യോ.


ഇലയും കുലയുമരിഞ്ഞിടവെട്ടി മുറിച്ചിട്ട
മലവാഴത്തടിപോലെ മലര്‍ന്നടിഞ്ഞു!


ചോരരാരുമിവളുടെ ചുവരു തുരന്നിടഞ്ഞി-
ഗ്ഘോരകൃത്യം ചെയ്തതല്ല, ധനമോഹത്താല്‍;


വാരുണീമത്തരാം വല്ല വിടരും കലഹത്തിലീ
വാരനാരിയാളെ വെട്ടിമുറിച്ചതല്ല;


സാരമാം മന്ത്രഭേദത്തില്‍ സംശയിതയായിവള്‍ക്കി-
ഗ്ഘോരശിക്ഷതന്‍ കോയിമ വിധിച്ചതല്ല.


എന്തിനന്യവിപത്തുകളഥവാ തേടുന്നു കഷ്ടം!
സ്വന്തവാളാല്‍ സ്വയംവെട്ടി നശിപ്പൂ മര്‍ത്ത്യര്‍!


ഒട്ടുനാള്‍മുമ്പിവളൊരു തൊഴിലാളിത്തലവന്റെ-
യിഷ്ടകാമുകിയായ് വാണു രമിച്ചിരുന്നു.


കഷ്ടകാലത്തിനപ്പോളക്കാളവണ്ടിയില്‍ നാം കണ്ട
ചെട്ടിയാരതിഥിയായ്ച്ചെന്നടുത്തുകൂടി.


പരിചയംകൊണ്ടു വിട്ടുപിരിയാതായവന്‍, പിന്നെ
പ്പരിചാരകന്മാര്‍ കാര്യം മറച്ചുവച്ചു.


അഭ്യസൂയയിരുവര്‍ക്കുമുളവാകാതൊഴിക്കുവാ-
നഭ്യസിച്ച തന്ത്രമെല്ലാമവര്‍ കാണിച്ചു.


ഒരുകാര്യം നിരൂപിച്ചാലൊരുവന്‍ കാമ്യന്‍, പിന്നെ മ-
റ്റൊരുകാര്യം നിനയ്ക്കുമ്പോള്‍ മറ്റവന്‍ മാന്യന്‍.


ഒരുവനെപ്പിരിവാനുമൊരുകാലത്തു രണ്ടാളെ
വരിപ്പാനും പണിയായി വലഞ്ഞു തന്വി.


ദിനങ്ങള്‍ ചിലതു പോയി, നടപടികളാല്‍ സ്നേഹം
തനിപ്പൊന്നല്ലെന്നുമാദ്യന്‍ സംശയിക്കയായ്


പരമസാധ്വിയില്‍പ്പോലും പുരുഷന്നു ശങ്ക തോന്നാം
പുരഗണികയില്‍പ്പിന്നെപ്പറയേണമോ?


കുപിതനാക്കിയാലവന്‍ കലക്കമുണ്ടാക്കും ഭാവി
വിപല്‍ക്കരമായും തീരുമവള്‍ക്കാ, കയാല്‍


മുഖം തെല്ലുകറുക്കുമോ മുഖ്യജാരനെ ക്രമേണ
പുകയുമഗ്നിബാണം‌പോലവള്‍ പേടിച്ചു.


പരിനാശകരമാമ’ത്തീക്കുടുക്ക’ പൊട്ടും‌മുമ്പേ
തിരിമുറിച്ചെറിയാതെ തരമില്ലെന്നായ്.


ശേഷമെന്തിനുരയ്ക്കുന്നിതവനിപ്പോളില്ല, സര്‍വ്വം
ജോഷമായ്, രണ്ടുമൂന്നുനാള്‍ കഴിഞ്ഞു കഷ്ടം!


തോഷവുമൊട്ടുവളാര്‍ന്നു, ഹന്ത! യിദ്ധൂര്‍ത്തയെച്ചൊല്ലി
യോഷമാരേ, നിങ്ങളെല്ലാം ലജ്ജിക്കാറുമായ്!


അഹഹ! സങ്കടാമോര്‍ത്താല്‍ മനുഷ്യജീവിതത്തെക്കാള്‍
മഹിയില്‍ ദയനീയമായ് മറ്റെന്തോന്നുള്ളു!


പുഷ്പശക്തിവഹിക്കുമിപ്പളുങ്കുപാത്രം വിരലാല്‍
മുട്ടിയാല്‍ മതി, തവിടുപൊടിയാമല്ലോ!


അതുമല്ല വിപത്തുകളറിയുന്നില്ലഹോ മര്‍ത്ത്യന്‍
പ്രതിബോധവാനെന്നാ പരിമോഹത്താല്‍.


ഊറ്റമായോരുരഗത്തിന്‍ ചുരുളിനെയുറക്കത്താല്‍
കാറ്റുതലയണയായേ കരുതൂ ഭോഷന്‍!


അതുപോകട്ടെ പാപത്തിന്‍ പരിണാമം കാണ്മിന്‍, നാടു
പ്രതികൂലമായ്, അവള്‍ തന്‍ തൊഴുത്തില്‍നിന്നും


ഒറ്റുകാര്‍ കുഴിച്ചവന്റെ വികൃതപ്രേതമെടുത്തു,
കുറ്റവാളിയായവളെബ്ബന്ധനംചെയ്തു.


ഫലിച്ചില്ല കടക്കണ്ണിന്‍പണിയും ധനത്തിന്‍ മുഷ്കു-
മുല്‍ച്ചിലറ്റന്നിരുന്ന ധര്‍മ്മപീഠത്തില്‍!


നിലപെറ്റ നേരിന്‍‌കാന്തി നീതിവാദപടുക്കള്‍തന്‍
വലിയ വാചാലതയില്‍ മറഞ്ഞുമില്ല.


ഹാ! മഹാപാപമിതിവള്‍ ചെയ്തുവല്ലോ! കടുപ്പമി-
ക്കോമളിമയെങ്ങു നെഞ്ചിന്‍ ക്രൌര്യമെങ്ങഹോ!


പ്രേമമേ, നിന്‍ പേരുകേട്ടാല്‍ പേടിയാം, വഴിപിഴച്ച
കാമകിങ്കരര്‍ ചെയ്യുന്ന കടുംകൈകളാല്‍.


വധദണ്ഡാര്‍ഹയവളെ വിധിജ്ഞനാം പ്രാഡ്വിവാക്ന്‍
വിധിച്ചപോലഹോ! പിന്നെ നൃപകിങ്കരര്‍,


കരചരണശ്രവണനാസികള്‍ മുറിച്ചു ഭൂ-
നരകമാം ചുടുകാട്ടിന്‍‌നടുവില്‍ തള്ളി.


ഹാ! മതിമോഹത്താല്‍ ചെയ്തു സാഹസമൊ, ന്നതിനിന്നി-
പ്പുമൃദുമേനിയാള്‍ പെറ്റും പാടു കണ്ടില്ലേ!


നാമവും രൂപവുമറ്റ നിര്‍ദ്ദയമാം നിയമമേ,
ഭീമമയ്യോ! നിന്റെ ദണ്ഡപരിപാടികള്‍!

മൂന്ന്

രക്തമെല്ലാം ഒഴികിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകള്‍
രിക്തമായ്; പ്രാണപാശമറുമാറായി;


അക്കിടപ്പിമുമവളാ യുവമുനിയെ വീക്ഷിപ്പാന്‍
പൊക്കിടുന്നു തല, രാഗവൈഭവം കണ്ടോ!


അഥവായിവള്‍ക്കെഴുമിബ്ഭാവബന്ധബലത്താല്‍താന്‍
ശിഥിലമായ തല്പ്രാണന്‍ തങ്ങിനില്പതാം;


അന്തിമമാം മണമര്‍പ്പിച്ചടിവാന്‍ മലര്‍ കാക്കില്ലേ
ഗന്ധവാഹനെ?-രഹസ്യമാര്‍ക്കറിയാവൂ?


പുടം വരണ്ടു പറ്റിയ പോള പണിപ്പെട്ടു ചെറ്റു
വിടര്‍ത്തും കണ്ണിലവന്റെ കാന്തി വീഴവേ


അവള്‍ തന്‍ പാണ്ഡുമുഖത്തിലന്തിവിണ്ണിലെന്നപോലെ-
യെവിടുന്നോ ചാടിയെത്തി രക്തരേഖകള്‍!


മരവിച്ചു മര്‍മ്മസന്ധിനിരയര്‍ക്ഷണമന്ത:-
കരണം വേദന വിട്ടു നില്‍ക്കവേ തന്വി


സ്മരിക്കുന്നു പൂര്‍വ്വരാഗമവനെ നോക്കിക്കണ്ണാല്‍ത്താന്‍
ചിരിക്കയും കരകയും ചെയ്യുന്നു പാവം


വിരഞ്ഞന്തര്‍ഗദ്ഗദമായ്, വിടങ്കത്തിലെഴും പ്രാവിന്‍
വിരുതം‌പോലെ മൃദുവായ് വ്യക്തിഹീനമായ്;


ഉരയ്ക്കുന്നുമുണ്ടവള്‍ താണുടന്‍ കൈകള്‍ പിന്നില്‍ ചേര്‍ത്താ-
ഞ്ഞരികില്‍ക്കുനിഞ്ഞു നില്‍ക്കുമവനോടേതോ.


അനുനാസികവികലമന്തരോഷ്ഠലീനദീന-
സ്വനമമ്മൊഴിയിതരശ്രാവ്യമല്ലഹോ!


അനുകമ്പ കലര്‍ന്നതിശ്രാവകന്‍ ശ്രവിപ്പൂ, നമു-
ക്കനുമിക്കാമവനോതുമുത്തരങ്ങളാല്‍;


“ഇല്ല, ഞാന്‍ താമസിച്ചുപോയില്ലെടൊ സരളശീലേ-
യല്ലല്‍ നീയിന്നെന്നെച്ചൊല്ലിയാര്‍ന്നിടായ്കെടോ,


ശോഭനകാലങ്ങളില്‍ നീ ഗമ്യമായില്ലെനിക്കു, നിന്‍
സൌഭഗത്തില്‍ മോഹമാര്‍ന്ന സുഹൃത്തല്ല ഞാന്‍.


അറിയുന്നുണ്ടെങ്കിലും ഞാനകൃത്രിമപ്രണയത്തി-
ന്നുറവൊന്നു നിങ്ങള്‍ക്കാമ്പിലൂറി നിന്നതും.


മുറയോര്‍ക്കുമ്പോളതു നിന്‍ മഹിതഗുണമെന്നോര്‍ത്തു
നിറയുന്നുണ്ടെനിക്കുളില്‍ നന്ദിതാനുമേ;


പരമവിപത്തിങ്കലും പരിജനം നിന്നെ വിട്ടു-
പിരിയാതിങ്ങണഞ്ഞഹോ! പരിചരിച്ചു,


ചൊരിയുമിക്കണ്ണുനീര്‍ നിന്‍ സ്ഥിരദാക്ഷിണ്യശീലത്തെ-
യുരചെയ്യുന്നുണ്ടതും ഞാനോര്‍ക്കുന്നുണ്ടെടോ.


നിയതം സ്നേഹയോഗ്യ നിന്‍ സ്ഥിരദാക്ഷിണ്യശീലത്തെ-
യുരചെയുന്നുണ്ടതും ഞാനോര്‍ക്കുന്നുണ്ടെടോ.


നിയതം സ്നേഹയോഗ്യ നീ നിജവൃത്തിവശയായ് ദുര്‍-
ന്നിയതിയാല്‍ ഘോരകൃത്യം ചെയ്തുപോയല്ലോ!


ദയനീയം, നീയിയന്ന ധനദാഹവും സൊന്ദര്യ
സ്മയവും ഹാ! മുഗ്‌ദ്ധേ, നിന്നെ വഞ്ചിച്ചായല്ലോ!


അതിചപലമീയന്ത:കരണം ലോകഭോഗങ്ങള്‍
പ്രതിനവരസങ്ങളാല്‍ ഭൂരിശക്തികള്‍.


ഗതിയെന്തു ജന്തുക്കള്‍ക്കി-രതിരോഷമോഹങ്ങളാല്‍
ജിതലോകമാ’മവിദ്യ’ ജയിച്ചീടുന്നു.


അതു നില്‍ക്ക, വിപത്തിതൊരരതുലാനുഗ്രഹമായ് നീ
മതിയിലോര്‍ക്കണം സഖീ, -എന്തുകൊണ്ടെന്നോ?


ഇതിനാലിന്നു കണ്ടില്ലേ വിഭവത്തിന്‍ ചലത്വവും
രതിസമാനരൂപത്തില്‍ രിക്തതയും നീ?


സാരമില്ലെടോ, നിന്‍ നഷ്ടം സഹജേ നൊടിയില്‍ ഗുരു-
കാരുണിയാല്‍ നിനക്കിന്നു കൈക്കലാമല്ലോ.


ചോരനപഹരിക്കാത്ത ശാശ്വതശാന്തിധനവും
മാരനെയ്താല്‍ മുറിയാത്ത മനശ്ശോഭയും.


കരയായ്ക ഭഗിനീ, നീ കളക ഭീരുത, ശാന്തി
വരും, നിന്റെ വാര്‍നെറുക ഞാന്‍ തലോടുവന്‍.


ചിരകാലമഷ്ടമാര്‍ഗ്ഗചാരിയാമബ്ഭഗവാന്റെ
പരിശുദ്ധപാദപത്മം തുടച്ച കൈയാല്‍."


എന്നലിഞ്ഞവന്‍ കരതാരവള്‍തന്‍ പൂവല്‍നെറ്റിമേ-
ലൊന്നുചേര്‍ക്കുന്നങ്ങവള്‍ക്കു ചീര്‍ക്കുന്നു രോമം,


ഖിന്നമുഖിയാമവള്‍തന്‍ കെടുന്ന സംജ്ഞ വിരലാ-
ലുന്നയിച്ച ദീപമ്പോലുന്നുജ്ജ്വലിക്കുന്നു.


തുടരുന്നൂ മൊഴിയവന്‍, "ശരി, സോദരി, ഞാന്‍ സ്വയം
മടിച്ചുതാന്‍ മുമ്പു വന്നു നിന്നെ മീളുവാന്‍;


കുശലമാര്‍ഗ്ഗങ്ങളന്നു കേള്‍ക്കുമായിരുന്നില്ല നീ,
വിശസനം സുഖികളെ വിജ്ഞരാക്കുന്നു.


അഖിലജന്തുദു:ഖവുമപാകരിക്കുന്ന ബോധം
വികിരണം ചെയ്തിടുന്ന വിശ്വവന്ദ്യന്റെ


വാസപവിത്രങ്ങളാണീ വാസരങ്ങള്‍ ഭൂവില്‍, നമ്മള്‍
വാസവദത്തേ, കരഞ്ഞാല്‍ വെടിപ്പല്ലെടോ.


മംഗലേതരകര്‍മ്മത്തഅല്‍ മലിന നീശുഭം, നമ്മള്‍
സംഗതിയില്ലെന്നെന്‍ സഖി, സംശയിക്കല്ലേ.


അംഗുലീമലനുപോലുമാര്‍ഹതപദമേകിയ
തുഗമാം കരുണയെ നീ വിശ്വസിച്ചാലും.


സത്യമോര്‍ക്കുകില്‍ സംസാരയാത്രയില്‍ പാപത്തിന്‍ കഴല്‍
കുത്തിടാതെ കടന്നവര്‍ കാണുകില്ലെടോ.


ബദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ
ശുദ്ധികലര്‍ന്നൊരു കാലം ശോഭതേടുന്നു.


കലമില്ല നിനക്കെന്നും കരള്‍ കാഞ്ഞു വൃഥാ മതി-
ശാലിനി, മാഴ്കൊല്ല, ചിരഞ്ജീവികള്‍ക്കുമേ,


ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളില്‍ ജ്വലിപ്പാനും
മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും.


ഭുക്തഭോഗയായ് സഹിച്ച പരിവേദനയാല്‍ പാപ-
മുക്തയായി, സഹജേ, നീ മുക്തിപാത്രമായ്.


ശ്രദ്ധയാര്‍ന്നു വിദ്യയിനി ശ്രവിക്കുക പവിത്രയായ്
ബുദ്ധമാതാവെഴും പുണ്യലോകം പൂകുക!"


താണുനില്‍ക്കുന്നങ്ങനെയബ്ഭിക്ഷു വിവക്ഷുവായുടന്‍,
ക്ഷീണതയാല്‍ മങ്ങിയ വാര്‍മിഴികള്‍ വീണ്ടും


കോണടിയോളവും തുറന്നവഹിതായമ്പോടു-
മേണനേത്രയാളവനെയൊന്നു നോക്കുന്നു.


കരതലമുയര്‍ത്തിക്കാര്‍ചികുരതന്‍ ശിരസ്സില്‍ വെ-
ച്ചുരചെയ്യുന്നു വാക്കലിഞ്ഞമ്മുനീശ്വരന്‍,


ശരണരത്നങ്ങള്‍ മൂന്നും ചെവിയിലേറ്റുടനന്ത:-
കരണത്തിലണിഞ്ഞവള്‍ കാന്തി തേടുന്നു.


നിറഞ്ഞു തലക്ഷണമൊരു നവതേജസ്സു മുഖത്തില്‍
മറഞ്ഞുപോയ് മുമ്പു കണ്ട ശോകരേഖകള്‍


പറയാവതല്ലാത്തൊരു പരമശാന്തിരസത്തി-
ന്നുറവായവള്‍ക്കു തോന്നിയവളെത്തന്നെ.


ക്ഷണമുടല്‍ കുളുര്‍ത്തഹോ! ചലിച്ചു സിരകള്‍, രക്തം
വ്രണമുഖങ്ങളില്‍ വാര്‍ന്നൂ വീതവേദനം.


സ്ഫുരിച്ചു ബാഷ്പബിന്ദുക്കളവള്‍ക്കു വെണ്‍കുടക്കണ്ണി-
ലുരച്ച ചെറുശംഖില്‍ത്തൂമുത്തുകള്‍പോലെ.


തിരിയേയുഅവളുപഗുപ്തനെയൊന്നുപകാര-
സ്മരണസൂക്തങ്ങള്‍ പാടും മിഴിയാല്‍ നോക്കി.


ചരിതാര്‍ത്ഥനവനവള്‍ ചൊരിഞ്ഞോരശ്രുബിന്ദുകൈ-
വിരലാല്‍ തുടച്ചു വാങ്ങി നിവര്‍ന്നു നിന്നു.


പരം പിന്നെയുഴന്നെങ്ങും മിഴികളൊന്നുഴിഞ്ഞങ്ങ-
ത്വരയിലവള്‍ ജീവിച്ചശുദ്ധിതേടീടും


ക്ഷണത്തില്‍ ചെന്നു ഞെരുങ്ങി പ്രപഞ്ചം നിന്നഹോ! ഹിമ-
കണത്തില്‍ ബിംബിച്ചുകാണും കാനനം‌പോലെ.


പരിസരമതിലവള്‍ പിന്നെയും കണ്ടാള്‍ തന്നിഷ്ട-
പരിചാരികയാല്‍ വീണ്ടും പരിഗുപ്തങ്ങള്‍.


അപാകൃതങ്ങളഅകുമായംഗകങ്ങള്‍, സ്വയം കര്‍മ്മ-
വിപാകവിജ്ഞാനപാഠപരിച്ഛദങ്ങള്‍.


കൃതകോപനൊരു ശിശു കളിയില്‍ ഭഞ്ജിച്ചെറിഞ്ഞ
പതംഗികാംഗങ്ങള്‍പോലെ ദയനീയങ്ങള്‍.


തിരിയെ നോക്കുന്നിതവളതുകള്‍ സാകൂതമായും
നിരുദ്വേഗമായും ഹാ! നിര്‍മ്മമതമായും


യമുനയിലിളംകാറ്റു തിരതല്ലി ശാഖ ചലി-
ച്ചമരസല്ലാപം കേള്‍ക്കായരയാലിന്മേല്‍;


താണുടനേ രണ്ടു നീണ്ട ഭാനുകിരണങ്ങളങ്ങു
ചേണിയന്ന കനകനിശ്രേണിയുണ്ടാക്കി;


അതു നോക്കുക്കുതുകമാര്‍ന്നമലവിസ്മയസ്മേര-
വദനയാമവള്‍ക്കഹോ; ശാന്തശാന്തമായ്,


അര്‍ദ്ധനിമീലിതങ്ങളായുപരി പൊങ്ങീ മിഴിക-
ളൂര്‍ദ്ധ്വലോകദിദൃക്ഷയാലെന്നപോലെതാന്‍.


പാവക, നീ ജയിക്കുന്നു പാകവിജ്ഞാനത്തഅല്‍ നശ്യ-
ജ്ജീവലോകം തേടുമിന്നോ നാളെയോ നിന്നെ;


തൂലകര്‍ണത്തൊടില്ല നനഞ്ഞാല്‍; ചൂടാല്‍ വരണ്ട
ബാലരംഭയെക്കര്‍പ്പൂരഖണ്ഡമാക്കും നീ!


പരിനിര്‍വ്വാണയായ തന്‍ പ്രിയസ്വാമിനിയെ നോക്കി-
പ്പരിചാരിക വാവിട്ടു വിളിച്ചുകേണു,


പരിചിലന്തസ്സമാധി ശിഥിലമാക്കിത്തിരിഞ്ഞ-
പ്പരമോദാരനവളെസ്സാന്ത്വനംചെയ്തു.


ഉപചയിച്ചംഗംഎല്‍ലാമുടനവര്‍ കൊണ്ടുപോയ-
ങ്ങുപനദീതടമൊരു ചിതമേല്‍ വെച്ചു.


ഉപരിയെന്തുരപ്പൂ! കേണുഴലുമത്തോഴിതന്നെ
ഉപഗുപ്തനൊരുവിധം പറഞ്ഞയച്ചു.


ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ-
കാമനീയകത്തിന്‍ ഭസ്മകദംബം കണ്ടു!


ആ മഹാന്റെ കണ്ണില്‍ നിന്നാച്ചാമ്പലിലൊരശ്രുകണം
മാമലകീഫലമ്പോലെയടര്‍ന്നുവീണു.


ഉല്‍ക്കടാശോകതിക്തമല്ലോര്‍ക്കുകിലന്നയനാംബു,
`ദു:ഖസത്യ’ജ്ഞനദ്ധീരന്‍ കരകയില്ല.


തല്‍കൃതാര്‍ത്ഥതാസുഖത്തേന്‍തുള്ളിയല്ലതു-ജന്തുവി-
ന്നുല്‍ക്രമണത്തില്‍ മോദിക്കാ ഹൃദയാലുക്കള്‍.


ക്ഷിപ്രസിദ്ധി കണ്ടു തൂര്‍ന്ന വിസ്മയരസവുമല്ല-
തദ്ഭുതചാപലം ഹേതുദര്‍ശിയാര്‍ന്നിടാം.


കരുതാം മറ്റൊന്നല്ലതു `കരുണ’തന്‍ കയത്തിലെ-
പ്പരിണതോജ്ജ്വലമുക്താഫലമല്ലാതെ.


ഉടനെയന്നു താന്‍ ചെയ്ത ശുഭകര്‍മ്മത്തിന്‍ മഹത്ത്വം
കടുകോളം മതിയാതെ ഗളിതഗര്‍വ്വന്‍


ചുടുകാടു വിട്ടു പിന്നശ്ശുചിവ്രതന്‍ വന്നവഴി
മടങ്ങിപ്പോകുന്നു ചിന്താമന്ദവേഗനായ്.


നമസ്കാരമുപഗുപ്ത, വരിക ഭവാന്‍ നിര്‍വ്വാണ-
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്;


പതിതകാരുണികരാം ഭവാദൃശസുതന്മാരെ
ക്ഷിതിദേവിക്കിന്നു വേണമധികം പേരെ