close
Sayahna Sayahna
Search

കറുത്തതമ്പ്രാട്ടി



അമ്മയെ കൂട്ടിക്കൊണ്ടുവരാമെന്നു പറഞ്ഞ് അപ്പ ഇറങ്ങുമ്പോൾ സുലു പൊട്ടിപ്പൊളിഞ്ഞ ഇരുത്തിമേൽ ഇരിക്കുകയായിരുന്നു. അപ്പയുടെ തല ഇടവഴിയിൽ, വേലിക്കപ്പുറത്ത് മറഞ്ഞപ്പോൾ അവൾ ഇരുത്തിമേൽ കിടന്നുകൊണ്ട് രാത്രി കണ്ട സ്വപ്‌നത്തെപ്പറ്റി ആലോചിച്ചു. അമ്മ വന്ന് അവളെ കെട്ടിപ്പിടിക്കുകയാണ്. ഇപ്പോൾ ഇടക്കിടക്ക് ഈ സ്വപ്നം കാണുന്നുണ്ട്. അമ്മയുടെ മുഖം ഓർമ്മയിൽ വരുന്നില്ല. അമ്മയുടെ തലോടൽ മാത്രം, അമ്മയുടെ സാമീപ്യം മാത്രം അവളുടെ സ്വപ്‌നങ്ങളിൽ കടന്നുവന്ന് അവളെ സന്തോഷിപ്പിച്ചു. രാവിലെ എഴുന്നേറ്റാൽ അവൾ പറയും, ‘അപ്പാ, ഞാങ്കണ്ടു സ്വപ്‌നം.’ എന്തു സ്വപ്‌നമാണെന്ന് താമി ചോദിക്കില്ല. അയാൾക്കറിയാം. ഇരുത്തിമേൽ കിടന്നുകൊണ്ട് അവൾ സ്വപ്‌നത്തിൽ മാത്രം വരുന്ന അമ്മയെ കാത്തിരിക്കാൻ തുടങ്ങി. ഇനി പകൽ മുഴുവൻ അവൾ ഒറ്റയ്ക്കായിരിക്കും. അപ്പ പണിക്കുപോയി തിരിച്ചെത്തുമ്പോൾ ഇരുട്ടിയിരിക്കും. കുടിലിൽ ആ നാലു വയസ്സുകാരി ഒറ്റക്കിരുന്നു, ഒറ്റക്കു കളിച്ചു. വിശക്കുമ്പോൾ കലത്തിൽനിന്ന് കഞ്ഞിയെടുത്ത് കുടിച്ചു.

താമി മാളികയുടെ മുറ്റത്ത് ചുറ്റിപ്പറ്റി നിന്നു. അയാളുടെ തലയ്ക്കുമുകളിൽ മൊട്ട വെയിലാണ്. പറമ്പിലുള്ള മരങ്ങൾ അയാളെ മാടിവിളിച്ചു. അവിടെ തണലാണ്, തണുപ്പാണ്. പക്ഷേ അയാൾക്ക് അനങ്ങാൻ പറ്റിയില്ല. തമ്പ്രാൻ പുറത്തു വരാതിരിക്കില്ല. ‘ഇനി നിക്കണ്ട താമി നീ പോയ്‌ക്കോ’ എന്നാണ് തമ്പ്രാൻ പറഞ്ഞത്. അര മണിക്കൂർ നേര ത്തെ യാചനയ്ക്ക് ഫലമൊന്നുമുണ്ടായില്ല. അങ്ങിനെയങ്ങു പോവാൻ പറ്റണ കാര്യമാണോ?

ഏല്പിക്കുമ്പോൾ പറഞ്ഞത്, ‘പണം കൊണ്ടന്നാൽ എന്നു വേണങ്കിലും വന്നു കൊണ്ടുപൊയ്‌ക്കോ’ എന്നാണ്. ഇന്ന് പണണ്ടാക്കിക്കൊണ്ടുവന്നിട്ടൊന്നുല്യ. എവിടന്നുണ്ടാക്കാനാണ് രണ്ടായിരം രൂപ. പലിശ എത്രയായിട്ടുണ്ടാവും എന്നറിയില്ല. എന്നാലും ചോദിക്കുകയാണ്, ഒരാഴ്ചത്തേക്കെങ്കിലും കൊണ്ടുപൊയ്‌ക്കോട്ടെ എന്ന്. വയ്യ, ഇനിയും ഇങ്ങിനെയൊരു ജീവിതം വയ്യ.

തുറന്നു കിടക്കുന്ന വടക്കേ വാതിലിനുള്ളിൽ പുറത്തുനിന്നു നോക്കുമ്പോൾ ഇരുട്ടാണ്. അതുകൊണ്ട് തമ്പ്രാട്ടി വാതിലിനു പുറത്തു കടന്നിട്ടേ താമി കണ്ടുള്ളൂ.

‘എന്താ താമി ഇങ്ങനെ നിക്കണത്?’

‘ഒന്നുംല്ല്യമ്പ്രാട്ടി.’

‘നന്ദിനിപ്പശു പെറ്റൂന്നല്ലേ കഴിഞ്ഞ ആഴ്ച നീ പറഞ്ഞത്? എന്നാ അതിനെ കൊണ്ടരണത്?’

‘രണ്ടീസം കഴിയട്ടെ തമ്പ്രാട്ടി, അയിന് കൊടുക്കാൻ ഒരു മരുന്ന് പറഞ്ഞിട്ട്ണ്ട് വേലായുധൻ വൈദ്യര്.’

‘വേഗം കൊണ്ടരണം കെട്ടോ, ഇവിടെ പാലിന് ആവശ്യക്കാര് കൂടിവര്വാണ്.’

‘ശരിമ്പ്രാട്ടി.’

‘അപ്പോ നീയെന്തിനാ കാത്ത് നിക്കണത്ന്ന് പറഞ്ഞില്ലല്ലോ?’

താമി ഒന്നും പറയാതെ തല ചൊറിഞ്ഞുനിന്നു.

‘എന്താച്ചാ പറഞ്ഞോ.’

‘അടിയൻ ലച്മീടെ കാര്യം തമ്പ്രാനോട് പറഞ്ഞിര്ന്ന്.’

തമ്പ്രാട്ടിയുടെ മുഖഭാവം പെട്ടെന്നു മാറി. അവർ പെട്ടെന്ന് ഒന്നും പറയാതെ തിരിഞ്ഞ് അകത്തേയ്ക്കു പോയി. അകത്തെ ഇരുട്ടിൽ താമിയുടെ കണ്ണുകൾ ഒരു നിമിഷം പരതി നടന്നു. സാധാരണ ദിവസങ്ങളിൽ അടുക്കള ഭാഗത്തു വിളിച്ച് എന്തെങ്കിലും ഭക്ഷണം കഴിപ്പിച്ചേ വിടാറുള്ളു. ഒപ്പംതന്നെ വീട്ടിൽ കാത്തിരിക്കുന്ന മകൾക്ക് കൊടുക്കാൻ എന്തെങ്കിലും പലഹാരം പൊതിഞ്ഞ് തരികയും ചെയ്യും. ഇന്ന് അതൊന്നുമുണ്ടായില്ല. ഇനി തിരിച്ചുപോകാം, വീട്ടിലെത്തിയാൽ മകളുടെ ചോദ്യത്തിന് ‘മോടെ അമ്മ ഞ്ഞിയൊരീസം വരാംന്ന് പറഞ്ഞ്’ എന്ന് മറുപടി കൊടുക്കാം. അയാൾ തിരിഞ്ഞു നടന്നു.

മുകളിലെ വരാന്തയിൽ നിന്ന് ഉറ്റുനോക്കിയിരുന്ന രണ്ടു കണ്ണുകൾ താമി പടികടന്ന് മരങ്ങൾക്കിടയിൽ മറഞ്ഞപ്പോൾ പിൻവലിഞ്ഞു. അവൾ ധൃതിയിൽ താഴേയ്ക്കു കോണിയിറങ്ങി. തമ്പ്രാൻ ഊണു കഴിഞ്ഞ് വരേണ്ട സമയമായിരിക്കുന്നു. ഇടനാഴികയിൽനിന്ന് നരിച്ചീറുകൾ തൂങ്ങിക്കിടക്കുന്ന മച്ചിനകത്തേയ്ക്ക് ലക്ഷ്മി കടന്നു. രാവിലെ അടുക്കളമുറ്റത്തെ പുളിമാവിൽ പടർത്തിയ വള്ളിയിൽ നിന്ന് പറിച്ചെടുത്ത തളിർവെറ്റിലയുടെ ഒപ്പം വാസനചുണ്ണാമ്പും അടക്കയും പുളിയിട്ടു തേച്ചു മിനുക്കിയ പിച്ചളത്താലത്തിൽ നിറച്ചു. ചുമരിലെ കരയാമ്പുവിന്റെ മണമുള്ള കൊച്ചലമാറിയിൽ ഒളിപ്പിച്ചുവച്ച പനിനീർ ദേഹത്തു തളിച്ച് അവൾ താലവുമെടുത്ത് മുകളിലേയ്ക്കു നടന്നു. തേക്കിന്റെ, വണ്ണമുള്ള ചതുരൻ അഴികളുള്ള വലിയ ജനലുകളിൽക്കൂടി പറമ്പിൽനിന്ന് മരച്ചില്ലകളെ തൊട്ടുതലോടിയ കാറ്റ് ഒഴുകിവന്നു. അവൾ കിടക്കയിലെ വിരിയെടുത്തു കുടഞ്ഞ് ചുളിവില്ലാതെ വിരിച്ചിട്ടു. തലയിണയെടുത്ത് പതംവരുത്തി. ഇനി തമ്പ്രാൻ വരുന്നതുവരെ അവൾക്കൊന്നും ചെയ്യാനില്ല. ലക്ഷ്മി ജനലിന്നടുത്തു പോയി കാവിതേച്ചു മിനുപ്പിച്ച നിലത്ത് ഇരുന്നു. പുറത്ത് മരങ്ങൾക്കപ്പുറം വയലാണ്. തന്റെ കെട്ടിയോൻ ഇപ്പോൾ വീട്ടിലെത്തിയിരിക്കുമെന്നവൾ ഊഹിച്ചു. നാലു വയസ്സുള്ള മകൾ അവളെപ്പറ്റി ചോദിക്കുന്നുണ്ടാവും. അച്ഛൻ മറുപടി പറയുന്നുമുണ്ടാവും. അടുത്ത് തന്നെ അമ്മ വരുംട്ടോ മോളെ. സുലുമോള് എന്തായിരിക്കും മറുപടി പറഞ്ഞിട്ടുണ്ടാവുക?

കോണിമേൽ കനത്ത കാലടി പതിയുന്ന ശബ്ദം കേട്ടപ്പോൾ ലക്ഷ്മി എഴുന്നേറ്റു. കാലടി ശബ്ദം ഇടനാഴിയിൽക്കൂടി അടുത്തു വന്നു. തുറന്നിട്ട വാതിലിലൂടെ തമ്പ്രാൻ അകത്തുകടന്നു വാതിലടച്ചു ഓടാമ്പലിട്ടു. ചുമലിലിട്ട വേഷ്ടി ചുവരിൽ ഘടിപ്പിച്ച മരത്തിന്റെ അയലിൽ തൂക്കിയിട്ട് തമ്പ്രാൻ നേരെ കുളിമുറിയിലേയ്ക്ക് പോയി. ലക്ഷ്മി കട്ടിലിന്റെ ഒരറ്റത്തിരുന്ന് മുറുക്കാനുള്ളത് കൂട്ടുവാൻ തുടങ്ങി.

തമ്പ്രാൻ തോർത്തുകൊണ്ട് നരച്ച രോമങ്ങളുള്ള മാറിൽ തോർത്തി കുളിമുറിയിൽനിന്ന് പുറത്തു കടന്നു. കട്ടിലിൽ ഇരുന്ന് തലഭാഗത്ത് കയറ്റിവച്ച തലയിണയിൽ ചാരിയിരുന്ന് ലക്ഷ്മിയെ നോക്കി. അയാൾ അവളുടെ ഭാവമെന്താണെന്ന് പഠിക്കുകയായിരുന്നു. അവൾ ഒന്നും പറയാതെ മുറുക്കാൻ ചുരുട്ടിയത് അയാളുടെ കയ്യിൽ കൊടുത്ത് അടുത്തിരുന്നു. അതു വായിലിട്ട ശേഷം അയാൾ സംസാരിക്കാൻ തുടങ്ങി.

‘താമി വന്നിരുന്നു.’

ലക്ഷ്മി ഒന്നും പറഞ്ഞില്ല.

‘എന്തിനാ വന്നത്ന്ന് നിശ്ശണ്ടോ?’

‘ഉം.’

‘നെന്നെ അങ്ങനെയങ്ങട്ട് പറഞ്ഞയക്കും ഞാൻന്ന് തോന്ന്ണ്‌ണ്ടോ?’

അവൾ ഒന്നും പറയാതെ അയാളുടെ മാറിൽ കൈയ്യോടിച്ചു. അവളുടെ കറുത്ത വിരലുകൾ അയാളുടെ വെളുത്ത മാറിലെ രോമങ്ങളിൽ പരതി നടന്നു. അയാൾ അവളുടെ ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കുകയാണ്. അവൾ ബ്ലൗസഴിച്ചുമാറ്റി. അയാൾ നീങ്ങിയിരുന്ന് അവൾക്ക് സ്ഥലമുണ്ടാക്കിക്കൊടുത്തു.

വെറ്റിലയുടെ രൂക്ഷഗന്ധം അവൾക്കിഷ്ടമായിരുന്നു. തമ്പ്രാന്റെ ദേഹത്തിന്റെ ഗന്ധത്തോടു ചേരുമ്പോൾ അത് തടുക്കാനാവാത്ത ആകർഷണം കൊണ്ടവളെ വീർപ്പുമുട്ടിക്കുന്നു. അയാൾ വലതുകൈ കൊണ്ടവളെ വരിഞ്ഞ് ഇടതു കൈകൊണ്ട് അവളുടെ മുണ്ടിന്റെ കുത്ത് അഴിക്കുകയാണ്. അയാളുടെ കൈകൾ അവളുടെ മിനുത്ത, ഉറപ്പുള്ള അടിവയറിന്മേൽ അമർന്നു.

വായിലുള്ള വെറ്റിലനീര് പകുതി ഇറക്കിയശേഷം തമ്പ്രാൻ പറഞ്ഞു.

‘ഞാനേയ് രണ്ടായിരം ഉറുപ്പിക എണ്ണിക്കൊടുത്തതാണ് താമിക്ക്, നിശ്ശണ്ടോ?’

അവൾ മൂളി. മൂളാതിരിക്കുന്നത് തമ്പ്രാനിഷ്ടമല്ല.

‘അപ്പോ താമി എന്താ പറഞ്ഞത്? ഓർമ്മണ്ടോ?’

അവൾ മൂളാൻ മറന്നു. തന്നെ മുമ്പിൽവച്ചുകൊണ്ടാണ് താമി സമ്മതിച്ചത്. താമി മുറ്റത്തിനു നടുക്കു നിൽക്കുകയായിരുന്നു. അവൾ അയാളുടെ പിന്നിൽ പരിഭ്രമിച്ചു നിൽക്കുകയും. തമ്പ്രാൻ മാളികമുകളിൽ നിന്ന് താഴത്തേയ്ക്കിറങ്ങിവന്നതവളോർത്തു.

‘പറഞ്ഞതൊക്കെ ഓർമ്മണ്ടല്ലോ താമീ?’

തമ്പ്രാൻ ചോദിച്ചു.

‘ഓ.’

‘പണം പലിശ്യോടുകൂടി എന്നു കൊണ്ടരാൻ പറ്റ്വോ, അന്ന് നെന്റെ കെട്ട്യോളെ കൊണ്ടുപൊയ്‌ക്കൊ. മനസ്സിലായോ?’

‘ഓ.’ തോളത്തിട്ട തോർത്തുമുണ്ടിന്റെ ഒരറ്റം കൂട്ടിപ്പിടിച്ച കൈയ്യാൽ വായ പകുതി പൊത്തിക്കൊണ്ട് താമി പറഞ്ഞു.

‘ന്നാ അങ്ങനെയാവട്ടെ.’ പിന്നെ തമ്പ്രാൻ തന്റെ നേരെ നോക്കി പറഞ്ഞു. ‘എന്താ നെന്റെ പേര്?’

‘ലക്ഷ്മി.’

‘ലക്ഷ്മി വടക്കോറത്തേയ്ക്ക് പൊയ്‌ക്കൊ. അവടെ തമ്പ്രാട്ടിണ്ടാവും.’

വടക്കോറം അവളെ എതിരേറ്റത് സമ്മിശ്രവികാരങ്ങളോടെയായിരുന്നു. ഉരൽപ്പുരയിൽ നെല്ലുകുത്തുന്ന സ്ത്രീകൾ അവളെ അവഗണനയോടെ നോക്കി. പലരും അവൾക്ക് പരിചയമുള്ളവരായിരുന്നു. പക്ഷേ നെല്ലുകുത്തുപുരയിൽ അവൾ അന്യയായി. ഉലക്ക ഉണങ്ങിയ നെല്ലിൽ വീഴുമ്പോഴുള്ള കനത്തശബ്ദം സ്ത്രീകളുടെ ശ്വാസത്തിന് അകമ്പടി സേവിച്ചു. മുറത്തിൽ അരി ചേറുമ്പോഴുണ്ടാവുന്ന ശബ്ദം അതിനോടു ചേർന്ന് ഒരു സദിരായി മാറി.

ഉച്ചയ്ക്കവൾ മറ്റു സ്ത്രീകളുടെ ഒപ്പം പയർ വേവിച്ചതുകൂട്ടി കഞ്ഞികുടിച്ചു. വൈകുന്നേരം മറ്റു സ്ത്രീകൾ വല്ലി വാങ്ങി പോയപ്പോൾ അവൾ ഒറ്റയ്ക്കായി. അവൾ മകളെ ഓർത്തു, ഭർത്താവിനെ ഓർത്തു. ചുറ്റും പരക്കുന്ന ഇരുട്ടിനോടൊപ്പം വളർന്നുവന്ന വേദന സഹിക്കാതായപ്പോൾ അവൾ കരയാൻ തുടങ്ങി.

രാത്രി എന്താണ് ചെയ്യേണ്ടതെന്നവൾക്കറിയില്ലായിരുന്നു. തമ്പ്രാട്ടി ഒട്ടും ദാക്ഷിണ്യമില്ലാതെയാണ് പെരുമാറിയത്. അവർ അവളെ ഒരു നികൃഷ്ടജന്തുവിനെപ്പോലെ അവഗണിക്കുകയായിരുന്നു. അടുക്കളയിൽ അവരും മറ്റൊരു ജോലിക്കാരിയുംകൂടി സംസാരിക്കുന്നത് അവൾക്കു കേൾക്കാം. ജോലിക്കാരിയുടെ പേര് മാധവിയെന്നാണെന്ന് അവൾക്കു മനസ്സിലായി. കത്തിച്ചുവച്ച വിളക്കിന്റെ പ്രകാശത്തിൽ ചൂട്ടഴിയിലൂടെ തമ്പ്രാട്ടിയും മാധവിയും ഭക്ഷണം പാകം ചെയ്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് അവൾക്കു കാണാൻ കഴിഞ്ഞു.

ഒരു റാന്തലിന്റെ വെളിച്ചം പടിഞ്ഞാറെ മുറ്റത്തുകൂടെ അരിച്ചുവന്നു. നേരിട്ടു പോയിരുന്ന വെളിച്ചം അവളെ കണ്ടപ്പോൾ വഴിമാറി അടുത്തേയ്ക്കു വന്നു. റാന്തൽ മുഖത്തിനുനേരെ ഉയർത്തപ്പെട്ടു. തമ്പ്രാന്റെ മുഖം ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു. ഒരക്ഷരം ഉരിയാടലുണ്ടായില്ല. റാന്തലിന്റെ വെളിച്ചം അകന്നുപോയി. ഒരഞ്ചു മിനിറ്റിനുള്ളിൽ അടുക്കളയിൽനിന്ന് ജോലിക്കാരിയും തമ്പ്രാട്ടിയും പുറത്തേയ്ക്കു വന്നു. എണ്ണക്കിണ്ണത്തിൽ എണ്ണ, വാസനസോപ്പ്, തോർത്ത്, വെളുത്തേടൻ അലക്കിത്തേച്ച മുണ്ട്, രണ്ടാം മുണ്ട് മുതലായവ ഏറ്റിയ ജോലിക്കാരിയോടൊപ്പം അവൾ കുളത്തിലേയ്ക്ക് ആനയിക്കപ്പെട്ടു. കുളികഴിഞ്ഞ് കൂറഗുളികയുടെ വാസനയുള്ള മുണ്ടുടുത്ത് അവൾ ജോലിക്കാരിയുടെ ഒപ്പം തിരിച്ചുവന്നു. അടുക്കളയിൽ അവൾക്കായി പ്രത്യേകം ചോറു വിളമ്പപ്പെട്ടു. ജോലിക്കാരിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നു. ഉച്ചയ്ക്ക് മറ്റു ജോലിക്കാരികളുടെ ഒപ്പമിരിക്കുമ്പോൾ കഞ്ഞി വിളമ്പിത്തരുമ്പോൾ മുഖത്തുണ്ടായിരുന്ന ധാർഷ്ട്യം മയപ്പെട്ടിരുന്നു. തമ്പ്രാട്ടിയും അവളോട് ദയാപൂർവ്വം പെരുമാറി.

ഇപ്പോൾ തമ്പ്രാന്റെ കിടക്കയിൽ, തമ്പ്രാന്റെ കൈകളിൽ കിടക്കുമ്പോൾ താൻ കടന്നുവന്ന വഴികളെപ്പറ്റി അവൾ ആലോചിച്ചു. ഉരപ്പുരയിൽനിന്ന് അടുക്കളയിലേയ്ക്ക്, അടുക്കളയിൽനിന്ന് ഇടനാഴികയിലൂടെ കോണിമുറിയിൽക്കൂടി, മാളികമോളിലേയ്ക്ക്, കിടപ്പറയിലേയ്ക്ക്, ദിവസങ്ങളുടെ, മാസങ്ങളുടെ സാവകാശത്തിൽ അവൾ സ്വയമറിയാതെ എത്തപ്പെട്ടു. കാലത്തിന്റെ കൈവിരുത് എല്ലാം സ്വാഭാവികമാക്കി. താൻ എന്താണ് ചെയ്യുന്നതെന്ന അറിവുപോലും യാഥാർത്ഥ്യത്തിന്റെ എരിവെയിലിൽ മറഞ്ഞില്ലാതായി. ഇടയ്ക്ക് തന്റെ കുടിലിൽ കാത്തിരിക്കുന്ന ഭർത്താവിനേയും മകളേയും ഓർമ്മ വരുമ്പോൾ അവൾ ആലോചിക്കും, എന്താണ് ഇതിനൊക്കെ അർത്ഥം?

‘എന്താ ഒന്നും മിണ്ടാത്തത്. താമി എന്താ പറഞ്ഞത്ന്ന് ഓർമ്മ ഇല്ലേ?’ തമ്പ്രാൻ വീണ്ടും ചോദിച്ചു.

‘ഉം.’ അവൾ മൂളി. ‘ന്നാലും എനിക്ക് ന്റെ മോളെ ഒന്ന് കാണണംന്ന്ണ്ട്.’

തമ്പ്രാൻ ഒന്നമർത്തി മൂളി.

പിറ്റേന്ന് അടുക്കളയിൽ തമ്പ്രാനു വേണ്ടി ചായ കൂട്ടുമ്പോൾ തമ്പ്രാട്ടി ചോദിച്ചു.

‘ഇന്നല്ലെ നെന്റെ മോളെ കൊണ്ടരാൻ പറഞ്ഞിട്ടുള്ളത്?’

‘അത്യോ?’ അവൾ ചോദിച്ചു.

‘നെന്നോടൊന്നും പറഞ്ഞില്ലേ?’

‘തമ്പ്രാൻ ഒന്നും പറഞ്ഞില്ലാ.’

‘താമിടെ അടുത്തേയ്ക്ക് ആളയച്ചിട്ട്ണ്ട്.’

‘എത്ര കാലായി മോളെ കണ്ടിട്ട്?’

രണ്ടു കൊല്ലം, അല്ലെങ്കിൽ മൂന്നു കൊല്ലം. വർഷങ്ങളുടെ കണക്ക് അവൾക്ക് നഷ്ടപ്പെട്ടിരുന്നു. മോൾ വലുതായിട്ടുണ്ടാവും. അവൾ ചായയുമെടുത്ത് മാളികപ്പുറത്തേയ്ക്കു നടന്നു. തമ്പ്രാൻ എഴുന്നേറ്റ് അവളെ കാത്തിരിക്കയാണ്. കട്ടിലിന്റെ തലയ്ക്കൽ ചാരിയിരുന്ന് തമ്പ്രാൻ ചായ കുടിക്കുമ്പോൾ അവൾ കട്ടിലിന്റെ കാൽക്കൽ ഭാഗത്ത് ഇരുന്നു.

‘മോളെ കൊണ്ടരാൻ പറഞ്ഞിട്ട്ണ്ട് അല്ലേ?’ അവളുടെ സ്വരത്തിൽ കൃതജ്ഞതയുണ്ട്.

‘ഉം,’ അയാൾ കനത്തിൽ മൂളി. ‘രാവിലെ വന്നിട്ട് ഉച്ചതിരിഞ്ഞ് പൊയ്‌ക്കോട്ടെ.’

‘ശരി.’

‘നെന്റെ മോൾക്ക് കൊടുക്കാൻ രണ്ടുടുപ്പ് വാങ്ങാൻ കണാരനെ ഏൽപ്പിച്ചിട്ട്ണ്ട്.’

‘അത്യോ?’ അവളുടെ മുഖം വികസിക്കുന്നത് സംതൃപ്തിയോടെ തമ്പ്രാൻ നോക്കിയിരുന്നു.

‘ഒക്കെ ഞാൻ എന്തിനാ ചെയ്യണതന്നറിയ്യോ?’

‘ഉം.’

‘എന്തിനാ?’

‘ന്നോട്ള്ള ഇഷ്ടം കൊണ്ട്.’

‘മനസ്സിലായല്ലോ, അതുപോലെയൊക്കെ പെരുമാറ്വാ.’

‘ഉം.’

അവൾ വെറുതെ നടക്കുകയാണ്. ഇടനാഴികയിലൂടെ, ഓരോ മുറികളിലൂടെ, അടുക്കളയിലൂടെ. അവളുടെ നോട്ടം പടിക്കലേയ്ക്കായിരുന്നു. അതിനുമപ്പുറത്തായിരുന്നു. വെയിൽ ഓളമടിക്കുന്ന വയലുകളിൽ, പിന്നെ അതിനുമപ്പുറത്ത് അവളുടെ മനസ്സിനു മാത്രം കാണാൻ കഴിയുന്ന പ്രദേശങ്ങളിൽ, ഒരു കൊച്ചു കുട്ടിയുടെ പാദങ്ങൾ ഇപ്പോൾ നടന്നുവരുന്നുണ്ടാകുന്ന വഴികളിൽ. പറമ്പിലേയ്ക്കിറങ്ങി വേലിക്കടുത്ത് വയലുകൾ തുടങ്ങുന്ന സ്ഥലത്തേയ്ക്ക് കണ്ണും നട്ട് നിൽക്കാൻ അവൾക്ക് കൊതിതോന്നി. പക്ഷേ അതെല്ലാം അവൾക്ക് വിലക്കപ്പെട്ട മേഖലകളാണ്. തമ്പ്രാൻ പറഞ്ഞിട്ടുണ്ട്.

‘കുളിക്കാൻ കുളത്തിലേയ്ക്കല്ലാതെ പുറത്ത് ഇറങ്ങാൻ പാടില്ല. മുറ്റത്തേയ്ക്കുകൂടി ഇറങ്ങരുത്. അതുപോലെ താമി വന്നാൽ നിന്നെ കാണുകയുമരുത്. മനസ്സിലാവുന്നുണ്ടോ?’

അതിനു ശേഷം പലപ്പോഴും താമി വന്ന് പറമ്പിൽ ജോലി ചെയ്യുന്നത് അവൾ കാണാറുണ്ട്. ഒരിക്കലും അയാളുടെ കണ്ണിൽ പെടാതിരിക്കാൻ അവൾ ശ്രമിച്ചു. ഇടയ്ക്ക് കിളച്ചുകൊണ്ടിരിക്കുന്ന കൈക്കോട്ട് നിലത്തുവച്ച് താമി മാളികയുടെ നേരെ നോക്കും. മുകളിലേതെങ്കിലും ജനലിനടുത്ത് അയാളെ നോക്കിക്കൊണ്ടിരിക്കുന്ന ലക്ഷ്മി പെട്ടെന്ന് ഉള്ളിലേയ്ക്കു വലിയും. അവൾക്ക് തമ്പ്രാനെ പേടിയായിരുന്നു. പേടി മാത്രമല്ല എന്താണെന്നു പറയാൻ കഴിയാത്ത ഒരു വികാരം. തമ്പ്രാനെപ്പറ്റി അവൾ പുറത്തു കേട്ടിട്ടിുള്ള കഥകൾ വളരെ മോശമായിരുന്നു. എല്ലാവർക്കും അയാളെ പേടിയായിരുന്നു. പക്ഷേ അവളെ സംബന്ധിച്ചേടത്തോളം അയാൾ മറ്റൊന്നായിരുന്നു. മനസ്സിലാക്കാൻ പറ്റാത്ത എന്തോരൂട്ടം. എന്നെങ്കിലും താമി കൊടുക്കാനുള്ള രണ്ടായിരം രൂപ പലിശയടക്കം കൊണ്ടുവന്നു കൊടുക്കുമെന്നും അവൾക്ക് പോകേണ്ടിവരുമെന്നും ഓർത്തപ്പോൾ അവൾക്കുണ്ടായത് വിഷമമാണെന്നവൾ കണ്ടു. അപ്പോൾത്തന്നെ തമ്പ്രാൻ പറഞ്ഞതുമോർത്തു. ‘നെന്നെ അങ്ങനെയങ്ങട്ട് പറഞ്ഞയക്കും ഞാൻന്ന് തോന്ന്ണ്‌ണ്ടോ?’ അത് എന്തർത്ഥത്തിലാണ് തമ്പ്രാൻ പറഞ്ഞതെന്ന് അവൾക്കറിയില്ലായിരുന്നു. തരാനുള്ള പണം തരാതെ പറഞ്ഞയക്കില്ലെന്നായിരിക്കുമോ. അപ്പോ തരാനുള്ള പണം താമി കൊണ്ടുവന്നാൽ തന്നെ പറഞ്ഞയക്കുമോ? അങ്ങിനെയാവരുതെന്നവൾക്കു തോന്നും. പെട്ടെന്നു തന്നെ മകളുടെ ഓമനമുഖവും ഓർമ്മ വരും. താൻ അങ്ങിനെയൊക്കെ ആലോചിച്ചതിൽ പ്രയാസവും തോന്നും.

കണാരൻ അടുക്കളയുടെ വാതിൽക്കൽ വന്ന് അവളെ വിളിച്ച് ഒരു പൊതി ഏൽപ്പിച്ചു. അവൾ പൊതി തുറന്നു. രണ്ട് ഭംഗിയുള്ള ഉടുപ്പുകൾ. നീലയിൽ ചുവപ്പു പൂക്കളും, മഞ്ഞയിൽ പച്ച ചിത്രങ്ങളുമുള്ള ഉടുപ്പുകൾ. രണ്ടു ഷെഡ്ഡികൾ. ഇത് അവൾക്കിട്ടാൽ നല്ല ഭംഗിയായിരിക്കും. അവൾക്കിതുവരെ ഇത്രയും നല്ല ഉടുപ്പുകൾ കിട്ടിയിട്ടില്ല.

താമി മോളെ വടക്കോറത്ത് എത്തിച്ചപ്പോൾ മാധവിയാണ് അവളെ അകത്തേയ്ക്കു കൊണ്ടുവന്നത്. അടുക്കളയിൽ നിന്ന് ഭക്ഷണമുറിയിലേയ്ക്ക് മാധവിയുടെ കൈ പിടിച്ചു വരുന്ന മോളെ കണ്ടപ്പോൾ ലക്ഷ്മിക്കുണ്ടായത് ഒരു തേങ്ങലായിരുന്നു. അവളുടെ മുഖഛായകൂടി താൻ മറന്നുതുടങ്ങിയെന്നതവൾക്കു വിഷമമുണ്ടാക്കി. അവൾ അമ്മയെ അദ്ഭുതത്തോടെ നോക്കുകയായിരുന്നു. മനസ്സിലായ ലക്ഷണമൊന്നുമില്ല. അവൾ ചുറ്റും നോക്കുകയാണ്. ആർക്കോവേണ്ടി പരതുകയാണ്.

‘മോളെ ഇവിടെ വാ.’ അവൾ ഇരുന്നുകൊണ്ട് സുലുവിനെ അടുപ്പിച്ചു പിടിച്ചു. തന്നെ ഇത്ര സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ഈ സ്ത്രീ ആരാണെന്ന മട്ടിൽ അവൾ നോക്കി. അവരെ കാച്ചിയ എണ്ണയുടെയും സോപ്പിന്റെയും വാസനയുണ്ടായിരുന്നു. അവർ ഭംഗിയുള്ള ബ്ലൗസും മുണ്ടും ആണുടുത്തിരിക്കുന്നത്. ഇത്രയും നന്നായി വസ്ത്രം ധരിച്ച ആരെയും അവൾ കണ്ടിട്ടുണ്ടായിരുന്നില്ല.

അകത്തുനിന്ന് മറ്റൊരു തമ്പ്രാട്ടി വന്ന് അവളുടെ മുമ്പിൽ നിന്നു.

‘ലക്ഷ്മിയുടെ മോള് വന്ന്വോ?’ അവൾ ചോദിച്ചു.

സുലു പകച്ചു നിൽക്കുക തന്നെയാണ്. അവൾക്ക് അവളുടെ അമ്മയെയാണ് കാണേണ്ടത്.

നിലത്തു പ്ലേയ്റ്റിൽ വച്ചുകൊടുത്ത പലഹാരങ്ങൾ ആർത്തിയോടെ തിന്നുമ്പോഴും അവൾ ആലോചിച്ചു. ആരൊക്കെയാണിവർ?

ഭക്ഷണത്തിനുശേഷം ലക്ഷ്മി അവളെ എണ്ണതേപ്പിച്ചു നല്ല വാസനയുള്ള സോപ്പുകൊണ്ട് കുളിപ്പിച്ചു. കുളികഴിഞ്ഞശേഷം അവൾ അഴിച്ചുവച്ച ഉടുപ്പുതന്നെ ഇടാൻ ഭാവിച്ചപ്പോൾ ലക്ഷ്മി പറഞ്ഞു. ‘മോളെ അമ്മ മോൾക്ക് പുത്യ ഉടുപ്പ് വാങ്ങീട്ട്ണ്ട്.’

സുലുവിന് സന്തോഷമായി. പുതിയ ഉടുപ്പ് കിട്ടിയെന്നതു മാത്രമായിരുന്നില്ല അവൾക്ക് സന്തോഷമുണ്ടാക്കിയത്. അമ്മയാണത് വാങ്ങിയത് എന്നതുകൂടി അവളെ സന്തോഷിപ്പിച്ചു. അകത്തു കൊണ്ടുപോയി ഉടുപ്പിടുവിക്കുമ്പോഴും സുലു ചുറ്റും ആർക്കോ വേണ്ടി തിരയുകയായിരുന്നു. പക്ഷേ ഒന്നും ചോദിക്കാൻ ധൈര്യമില്ലാതെ അവൾ നിന്നു.

മുണ്ടിയാൻ പാടത്ത് നിഴൽ വീണു. അതിനുമപ്പുറത്ത് കാരക്കുന്നിൻചരുവിലെ മരങ്ങളിൽ ചേക്കേറിയ ഇരുട്ടിൽനിന്ന് പുറത്തു കടക്കുന്ന നെല്ലുകുത്തുകാരികൾ വരമ്പുകളുടെ അറ്റങ്ങളിൽ അലിഞ്ഞില്ലാതായി. വയലുകളുടെ അരുകിൽ ഒറ്റപ്പെട്ടുകിടക്കുന്ന കുടിലുകളിൽ ഓരോന്നിലായി വെളിച്ചം വീണു. പറമ്പിൽ അടിച്ചുകൂട്ടിയ ചവറുകൾ വാരിക്കത്തിച്ച് കഞ്ഞിയുണ്ടാക്കുകയാവും. ഇരുട്ടിന്റെ ഒരു കൊച്ചുസങ്കേതത്തിൽ മകളേയും കാത്ത് താമി നിന്നു. സുലുവിനുവേണ്ടി തമ്പുരാൻ ഉടുപ്പു വാങ്ങിവച്ചിട്ടുണ്ടെന്ന് കണാരൻ അയാളോട് പറഞ്ഞിരുന്നു. ‘നെന്റെ പെമ്പ്രന്നോര് ഭാഗ്യം ചെയ്‌തോളാ’, കണാരൻ പറഞ്ഞു. ‘ഇനി താൻ അതിന്റെ അന്നം മൊടക്കണ്ട. ഓള് വഴിക്ക് നെന്റെ മോളും ഒരു പാട്ടിലായ്‌ക്കോളും.’

താമി കണാരനോട് ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ്. രണ്ടായിരം രൂപ പലിശയോടുകൂടി കൊടുക്കാൻ തനിക്ക് എന്നാണ് പറ്റുക? അതൊരിക്കലും കൊടുക്കലുണ്ടാവില്ല. ലക്ഷ്മി ഒരിക്കലും തന്റെ കുടിലിൽ മടങ്ങി വരികയുമുണ്ടാവില്ല.

പാടത്തിന്റെ നടുവിലൂടെ നടന്നുവരുന്ന നെല്ലുകുത്തുകാരികളുടെ ഇടയിൽ താമി സുലുവിനെ തിരിച്ചറിഞ്ഞു. അവൾ ഉറക്കെ സംസാരിക്കുകയായിരുന്നു. ഇടവഴിയിൽ നിന്ന് കയറിയ മകളെ താമി എടുത്തു. ഒപ്പം വന്ന പെണ്ണുങ്ങൾ അവളുടെ ഉടുപ്പുകളുള്ള സഞ്ചി അയാളുടെ കയ്യിൽ കൊടുത്തു. ‘മോക്ക് രണ്ടുടുപ്പ് കിട്ടീട്ട്ണ്ട്.’ അവർ ധൃതിയിൽ നടന്നുപോകുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

അയാൾ ആർത്തിയോടെ അവളെ ഉമ്മവച്ചു.

‘അമ്മേ കണ്ടാ?’ അയാൾ ചോദിച്ചു.

‘അമ്മ്യോ?’ അവൾ അദ്ഭുതത്തോടെ ചോദിച്ചു. ‘ഞാങ്കണ്ടില്ല അമ്മേനെ.’

‘പിന്നെ ആരാണവ്‌ടെണ്ടായിര്ന്നത്, മോളെ?’

‘അതോ, അവ്‌ടെ ഒരു വെളുത്ത തമ്പ്രാട്ടിണ്ട് ഒരു കറുത്ത തമ്പ്രാട്ടിംണ്ട്.’ അവൾ ഒന്നു നിർത്തികൊണ്ട് തുടർന്നു. ‘ആ കറുത്ത തമ്പ്രാട്ടിയാ എന്നെ കുളിപ്പിച്ചത്, ഈ ഉടുപ്പ് ഇടീച്ചുതന്നത്. നല്ല തമ്പ്രാട്ടി.’

‘അത് മോള്‌ടെ അമ്മ്യല്ലെ?’

‘അല്ലപ്പാ, അതവ്ടത്തെ തമ്പ്രാട്ട്യാ, കറുത്ത തമ്പ്രാട്ടി.’

അവൾ പെട്ടെന്ന് സംസാരം നിർത്തി. അവൾ ആലോചിക്കുകയായിരുന്നു. താമി മുട്ടവിളക്കു കത്തിച്ചു. അതിന്റെ വെട്ടത്തിൽ എണ്ണമയമുള്ള ആ കൊച്ചുമുഖം അയാൾ നോക്കിക്കണ്ടു. അവൾ അപ്പോഴും ആലോചിക്കുകയായിരുന്നു. പിടികിട്ടാത്ത ഒരുപാടു കാര്യങ്ങൾ ആ കൊച്ചുമനസ്സിൽക്കൂടി കടന്നു പോകുകയായിരുന്നു. ആരാണാ കറുത്ത തമ്പ്രാട്ടി? എന്തിനാണവർ തന്നോട് സ്‌നേഹത്തോടെ പെരുമാറിയത്? ഉടുപ്പു വാങ്ങിത്തന്നത്? ആലോചന ഒരിടത്തും ചേക്കേറുന്നില്ലെന്നു മനസ്സിലായപ്പോൾ അവൾ ചോദിച്ചു.

‘അപ്പാ…’

‘എന്തമ്മൂ?’

‘ന്റമ്മ എപ്പഴാ വര്വാ?’