close
Sayahna Sayahna
Search

കേരളവും ചെന്തമിഴ് സാഹിത്യവും





കേരളവും ചെന്തമിഴ് സാഹിത്യവും

ഐന്തിണൈ

ദ്രാവിഡരും ആര്യന്മാരും ഭിന്നവര്‍ഗ്ഗന്മാരായിരുന്നതുകൊണ്ടു പുരാതനാകാലത്ത് അവരുടെ ആചാരങ്ങളും സംസ്കാരങ്ങളും ഭേദിച്ചിരുന്നതില്‍ ആശ്ചര്യപ്പെടുവാനില്ല. ദ്രാവിഡര്‍ ഭൂസ്ഥിതിയെ ആസ്പദമാക്കി അവരുടെ (തിണൈ) നാട്ടിനെ കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തല്‍ എന്നിങ്ങനെ നാലിനമായി വിഭജിക്കുകയും പിന്നീട് അതില്‍ പാലൈ എന്നൊരു വകുപ്പുകൂടി ചേര്‍ക്കുകയും ചെയ്തു. അങ്ങനെയുള്ള പഞ്ചഖണ്ഡങ്ങളില്‍ കുറിഞ്ചി മലമ്പ്രദേശവും, പാല ജലദുര്‍ഭിക്ഷമുള്ള മണല്‍ക്കാടും, മുല്ല കന്നിനും താഴ്വരയ്ക്കും ഇടയ്ക്കുള്ള വൃക്ഷനിബിഡമായ സ്ഥലവും, മരുതം നദികള്‍ പരന്നു പ്രവഹിക്കുന്ന സമതലവും, നെയ്തല്‍ സമുദ്രതീരവും ആയിരുന്നു. ഈ ഭൂമികളില്‍ താമസിച്ചിരുന്നവര്‍ യഥാക്രമം കറവരെന്നും, മറവരെന്നും, ഇടയരെന്നും, (വെള്ളാളര്‍) ഉഴവരെന്നും, (പരവര്‍) പരതവരെന്നും ഉള്ള പേരുകളാല്‍ അറിയപ്പെട്ടുവന്നു. ആദ്യം കുറിഞ്ചിയിലും ഒടുവില്‍ മരുതത്തിലുമാണ് ജനങ്ങള്‍ വസിച്ചു തുടങ്ങിയത്. കുറവരുടെ ദൈവം (സുബ്രഹ്മണ്യന്‍) മുരുകനും, പാലയിലേതു (കാളി) കൊറ്റവൈയും, മുല്ലയിലേതു (ശ്രീകൃഷ്ണന്‍) മായോനും, മരുതത്തിലേത് ഇന്ദ്രനും, നെയ്തലിലേതു വരുണനുമായിരുന്നു എന്നാണ് സംഘഗ്രന്ഥങ്ങളില്‍ നിന്ന് അറിയുന്നത്. ദ്രാവിഡര്‍ക്ക് ആര്യന്മാരുമായുള്ള സമ്പര്‍ക്കത്തിനു മുന്‍പുള്ള ദേവതകള്‍ ഏതായിരുന്നു എന്നു കണ്ടുപിടിക്കുവാനോ ആ ദേവതകളില്‍ ഏതെല്ലാം ആര്യന്മാര്‍ നവീകരിച്ചു എന്നു പരിച്ഛേദിക്കുവാനോ സാധിക്കുന്നതല്ല. എന്നാല്‍ പൗരാണികകാലത്തിലെ ഹിന്ദുമതത്തില്‍ ദ്രാവിഡമതത്തിന്റെ ചില അംശങ്ങള്‍ സംക്രമിച്ചിട്ടുണ്ടെന്നുള്ളതു നിസ്സംശയമാണ്. മുരുകന്‍, കൊറ്റവൈ, അയ്യനാര്‍ (ശാസ്താവ്) മുതലായ ദേവതകള്‍ ആ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ദ്രാവിഡര്‍ക്ക് അകം അഥവാ ഗാര്‍ഹികം, പുറം അഥവാ സാമുദായികം എന്നിങ്ങനെ രണ്ടിനത്തില്‍പെട്ട സാഹിത്യമേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളു. ശൃങ്ഗാരവും വീരവുമാണ് യഥാക്രമം ആ സാഹിത്യത്തിലെ അങ്ഗികളായ രസങ്ങള്‍. അയോഗവിരഹത്തെ കുറിഞ്ചിപ്പാട്ടിലും; ഗാര്‍ഹസ്ഥ്യത്തെ മരുതപ്പാട്ടിലും, വിവാഹാനന്തരമുള്ള സ്വല്പകാലവിരഹത്തെ മുല്ലപ്പാട്ടിലും, കതിപയ കാലവിരഹത്തെ നെയ്തല്‍പ്പാട്ടിലും, ദീര്‍ഘകാലവിരഹത്തെ പാലപ്പാട്ടിലും വര്‍ണ്ണിച്ചുവന്നു. അവയെ മൊത്തത്തില്‍ അകത്തിണൈ (തിണ എന്നാല്‍ ദേശത്തിനു പുറമേ കവനസമ്പ്രദായമെന്നുമര്‍ത്ഥം) എന്നു പറയും. പുറത്തിണയില്‍ രാജാക്കന്മാരുടെ പരാക്രമത്തേയും യുദ്ധങ്ങളേയും പറ്റിയാണ് പ്രധാനമായി പ്രതിപാദിച്ചിരുന്നത്. പശ്ചാല്‍കാലത്തില്‍ അകമെന്നതിനു കാമമെന്നും പുറമെന്നതിനു ധര്‍മ്മാര്‍ത്ഥങ്ങളെന്നും അര്‍ത്ഥം കല്പിച്ച് അവയില്‍ ആര്യന്മാരുടെ ത്രിവര്‍ഗ്ഗത്തെ മുപ്പാല്‍ എന്ന പേരില്‍ ദ്രാവിഡവൈയാകരണന്മാര്‍ സംക്രമിപ്പിച്ചു. തുരീയ പുരുഷാര്‍ത്ഥമായ മോക്ഷത്തെ പുരാതന ദ്രാവിഡര്‍ അത്ര കാര്യമായി കരുതിയിരുന്നില്ല; എന്നാല്‍ പിന്നീടു ത്രിവര്‍ഗ്ഗത്തിനു പൊരുളെന്നും മോക്ഷത്തിനു വീടെന്നും പേര്‍ നല്കി വീടിന് അതര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ അനുവദിച്ചു.

ചെന്തമിഴ് വ്യാകരണം

ചെന്തമിഴ് സാഹിത്യത്തെ മൊത്തത്തില്‍ മുത്തമിഴെന്നു പറഞ്ഞുവന്നു എന്നും ഇയല്‍ (കവിത) ഇചൈ (ഗാനം) നാടകം ഈ മൂന്നുമായിരുന്നു അതിന്റെ ഉള്‍പ്പിരിവുകളെന്നും മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അഗസ്ത്യം, തൊല്കാപ്പിയം മുതലായ ഗ്രന്ഥങ്ങള്‍ ഇയറ്റമിഴിനുള്ള വ്യാകരണങ്ങളാകുന്നു. അത്തരത്തിലുള്ള കൃതികളില്‍ പില്‍കാലത്ത് ആചാര്യന്മാര്‍ എഴുത്ത്, ചൊല്ല്, പൊരുള്‍, യാപ്പ്, അണി ഈ അഞ്ചു വിഷയങ്ങളെപ്പറ്റി പ്രതിപാദിച്ചു തുടങ്ങി. എഴുത്ത് എന്ന ഇനത്തില്‍ പദങ്ങളുടെ നിരുക്തമൊഴികെ സാധാരണമായി വ്യാകരണശാസ്ത്രത്തിനു വിഷയീഭവിക്കുന്ന എല്ലാ അംശങ്ങളും ഉള്‍പ്പെടും. ചൊല്ലില്‍ നിരുക്തവും, പൊരുളില്‍ കാവ്യാര്‍ത്ഥവും, യാപ്പില്‍ വൃത്തവും, അണിയില്‍ അലങ്കാരവുമാണ് പ്രമേയം. ഇവയില്‍ ആദ്യത്തെ മൂന്നിലക്കണങ്ങളെ മാത്രമാണ് തൊല്കാപ്പിയം സ്പര്‍ശിക്കുന്നത്. പൊരുളെന്നൊരു വിഷയം ഐന്ദ്രവ്യാകരണത്തിലും മറ്റുമില്ലാത്തതിനാല്‍ അതിനെപ്പററി തൊല്കാപ്പിയര്‍ക്ക് പ്രത്യേകമായി പരാമര്‍ശിക്കേണ്ടിവന്നു. പിന്നീടാണ് യാപ്പുകൂടി വ്യാകരണങ്ങളില്‍ പ്രതിപാദ്യമായിത്തീര്‍ന്നത് എന്നു നാം ഇറൈയനാരകപ്പൊരുള്‍ (കളവിയല്‍) എന്ന ഗ്രന്ഥത്തില്‍നിന്ന് അറിയുന്നു. അലങ്കാരശാസ്ത്രത്തെപ്പറ്റി ദ്രാവിഡര്‍ക്കു പറയത്തക്കജ്ഞാനമൊന്നുമില്ലായിരുന്നു. അതു മുഴുവന്‍ ആര്യന്മാരില്‍ നിന്നുതന്നെയാണ് അവര്‍ക്ക് ലഭിച്ചത്. തൊല്കാപ്പിയര്‍ പൊരുളധികാരത്തില്‍ ഉപമയെ മാത്രമേ അര്‍ത്ഥാലങ്കാരമായി ഗ്രഹിക്കുന്നുള്ളൂ. കാവ്യാദര്‍ശത്തിന്‍റെ ദ്രാവിഡാനുവാദമായ ദണ്ഡിയലങ്കാരം വളരെക്കാലം കഴിഞ്ഞതിനുമേല്‍ ക്രി.പി. പന്ത്രണ്ടാംശതകത്തില്‍ തമിഴര്‍ക്കു ലഭിച്ച ആദ്യത്തെ അലങ്കാരഗ്രന്ഥമാകുന്നു.

മൂന്നു സംഘങ്ങള്‍

ക്രി.മു. നാലാംശതകത്തോടുകൂടി ദക്ഷിണദ്രാവിഡത്തില്‍ ചെന്തമിഴ് സാഹിത്യം ആവിര്‍ഭവിച്ചു എന്നു മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. പാണ്ഡ്യന്മാര്‍ ഈ സാഹിത്യത്തിന്റെ അഭിവൃദ്ധിയെ ഉദ്ദേശിച്ചു ദക്ഷിണമധുരയിലും അതു കടല്‍ കേറി നശിച്ചതില്‍ പിന്നെ കപാടപുരത്തും ഓരോ സംഘം സ്ഥാപിച്ചു (മുതര്‍ച്ചങ്കവും ഇടൈച്ചങ്കവും) എന്നും. കപാടപുരത്തേയും സമുദ്രം ഗ്രസിച്ചപ്പോള്‍ ഉത്തരമധുര എന്നു പറയുന്ന ഇന്നത്തെ ദ്രാവിഡമധുരയില്‍ മൂന്നാമതും ഒരു സംഘം പ്രതിഷ്ഠിച്ചു എന്നും, അഗസ്ത്യം പ്രഥമസംഘത്തിലേയും തൊല്കാപ്പിയും ദ്വിതീയസംഘത്തിലേയും വ്യാകരണമാണെന്നും ഐതിഹ്യം ഘോഷിക്കുന്നു. ആദ്യത്തെ രണ്ടു സംഘങ്ങള്‍ വാസ്തവത്തില്‍ ഉണ്ടായിരുന്നതായി തോന്നുന്നില്ല. എന്നാല്‍ കടൈച്ചങ്കം (കടശ്ശിസ്സംഘം) എന്നു തമിഴര്‍ പറയുന്ന ഒരു സംഘം ക്രി.മു. രണ്ടാംശതകത്തിലോ മറ്റോ അങ്കരിക്കുകയും ക്രി.പി. നാലാംശതകത്തിന്റെ അവസാനംവരെ ഉദ്ദേശം അറുനൂറു വര്‍ഷത്തോളം കാലം അഭിവൃദ്ധമായി സമുല്ലസിക്കുകുയും ചെയ്തു എന്നു് ഊഹിക്കുവാന്‍ ന്യായങ്ങളുണ്ട്. പണ്ഡിതന്മാരും കവികളും മധുരയില്‍ കൂടിയിരുന്നു യഥേച്ഛം ഗ്രന്ഥനിര്‍മ്മാണം ചെയ്യുവാന്‍ പാണ്ഡ്യരാജാവു് ഒരു മണ്ഡപം പണിയിക്കുയുണ്ടായി. ആ നഗരത്തില്‍ ഇന്നും സുന്ദരേശ്വരക്ഷേത്രത്തിന്റെ ബാഹ്യപ്രാകാരത്തിനുള്ളില്‍ തെക്കുപടിഞ്ഞാറേ മൂലയിലായി സംഘത്താര്‍കോവില്‍ എന്നൊരു കീഴീടമ്പലമുണ്ട്. അവിടെ സരസ്വതീദേവിയുടെയും നാല്പത്തൊന്‍പതു സംഘകവികളുടേയും വിഗ്രഹങ്ങള്‍വച്ചു പൂജിച്ചുവരുന്നു. ചില ആഴ്വാരന്മാരും നായനാരന്മാരും സംഘകാലത്തെപ്പറ്റി വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ബുദ്ധമതത്തിന്റേയും ജൈനമതത്തിന്റേയും ആക്രമണത്തോടും കാഞ്ചിയിലെ പല്ലവരാജവംശത്തിന്റെ അഭ്യുന്നതിയോടുംകൂടി പ്രസ്തുതസംഘം നാമാവശേഷമായി. ക്രി.പി. 470-ല്‍ വജൂനന്ദി എന്ന പണ്ഡിതന്‍ മധുരയില്‍ ഒരു ജൈനസംഘം സ്ഥാപിച്ചു. അതു കൂടാതെ കാവേരിപട്ടണത്തില്‍ സംഘകാലത്തുതന്നെ ഒരു ബുദ്ധസംഘമുണ്ടായിരുന്നതായി മണിമേഖല ഘോഷിക്കുന്നു. വജൂനന്ദി സ്ഥാപിച്ച സംഘം തിരുജ്ഞാനസംബന്ധര്‍, തിരുനാവുക്കുരശര്‍ (അപ്പര്‍) ഈ ശൈവസമയാചാര്യന്മാരുടെ തീവ്രയത്നംനിമിത്തം ക്രി.പി. 760-ല്‍ നശിച്ചു. ആ ഭക്തന്മാര്‍ സംഘകാലത്തെ കവികളെപ്പോലെ പ്രകൃഷ്ടപണ്ഡിതന്മാരല്ലായിരുന്നു. എങ്കിലും അവരുടെ ഭക്തിരസനിഷ്യന്ദികളായെ പാട്ടു കള്‍ സംഘനായകന്മാരുടെ പരിശോധനയും പ്രശംസയും കൂടാതെതന്നെ സഹൃദയാവര്‍ജ്ജനത്തിനു പര്യാപ്തങ്ങളായി. തന്നിമിത്തവും മറ്റും തമിഴ്നാട്ടില്‍ പില്‍കാലത്തു പുതിയ ഒരു സംഘത്തിന്‍റെ പ്രതിഷ്ഠ അനാവശ്യകവും അപ്രായോഗികവും ആയിത്തീര്‍ന്നു.

സംഘകൃതികള്‍

സങ്ഗീതവിഷയകങ്ങളായ ലക്ഷണഗ്രന്ഥങ്ങളും ലക്ഷ്യഗ്രന്ഥങ്ങളുമാണ് ഇശൈത്തമിഴില്‍ അന്തര്‍ഭവിക്കുന്നത്. പെരുനാരൈ, പെരുങ്കുരുകു, പഞ്ചഭാരതീയം, ഇശൈനുണുക്കം, പഞ്ചമരപു, താളസമുദ്രം, ഷഡ്ജപുടവെണ്‍പാ, ഇന്ദ്രകാളിയം, പതിനാറുപടലം, താളവകൈയോത്തു, ഇശൈത്തമിഴ്ച്ചെയ്യാട്ടുറൈക്കോവൈ ഇത്യാദി ഗ്രന്ഥങ്ങള്‍ ഈ വകുപ്പില്‍പ്പെട്ടതായി അറിയുന്നുണ്ടെങ്കിലും അവയൊന്നും കണ്ടുകിട്ടീട്ടില്ല. ഇതുപോലെ നാടകത്തമിഴിലും അഗസ്ത്യം, മുറുവല്‍, ജയന്തം ഗുണനൂല്, ചെയിറ്റിയം തുടങ്ങി പല നിബന്ധങ്ങളുമുണ്ടായിരുന്നതായി ഇതരഗ്രന്ഥങ്ങളില്‍ അവയെപ്പറ്റിയുള്ള സൂചനകള്‍കൊണ്ടു മാത്രമേ നാം ഗ്രഹിക്കുന്നുള്ളൂ. എന്നാല്‍ ഇയറ്റമിഴിന്റെ നില അങ്ങനെയല്ല. തൊല്കാപ്പിയത്തെപ്പറ്റി പറഞ്ഞുകഴിഞ്ഞുവല്ലോ. അതിനുതന്നെ ഇളമ്പൂരണര്‍, സേനാവരൈയര്‍, പേരാചിരിയര്‍, നച്ചിനാര്‍ക്കിനിയര്‍, കല്ലാടര്‍, ദൈവച്ചിലൈയാര്‍ ഇങ്ങനെ ആറു പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങള്‍ പശ്ചാല്‍കാലത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ലക്ഷണഗ്രന്ഥങ്ങള്‍ ആണല്ലോ. ലക്ഷ്യഗ്രന്ഥങ്ങളില്‍ പൂര്‍വകാലത്തിലെ ഖണ്ഡകൃതികളെ എട്ടുത്തൊകൈ, പത്തുപ്പാട്ടു, പതിനെണ്‍ കീഴ്ക്കണക്കു എന്നു മൂന്നു വകുപ്പുകളില്‍ അടക്കിയിരിക്കുന്നു. അവയ്ക്കു പുറമേ ഐമ്പെരുങ്കാപ്പിയങ്കള്‍ (പഞ്ചമഹാകാവ്യങ്ങള്‍), ഐഞ്ചിറുക്കാപ്പിയങ്കള്‍ (അഞ്ചു ചെറുകാവ്യങ്ങള്‍) മുതലായി വേറേയും പല ഗ്രന്ഥങ്ങള്‍ ഉണ്ട്. എട്ടുതൊകയില്‍ (1) പുറനാനൂറു (2) അകനാനൂറു (3) പതിറ്റുപ്പത്തു (4) ഐങ്കുറുന്നൂറു (5) കലിത്തൊകൈ (6) കുറുന്തൊകൈ (7) പരിപാടല്‍ (8) നറ്റിണൈ ഈ കൃതികള്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പലതും അനേകം കൃതികളുടെ സമാഹാരങ്ങളാകുന്നു. പുറനാനൂറ്റിലെ നാനൂറുപാട്ടുകള്‍ നൂറ്ററുപതോളം കവികള്‍ പാടിട്ടുള്ളവയാണ്. ഐങ്കറുനൂറില്‍ അഞ്ചു കവികളുടെ അഞ്ഞൂറു പാട്ടുകളുണ്ട്. ഈ അഞ്ഞൂറു പാട്ടുകളും മാന്തരംചേരലിരുമ്പൊറൈ എന്ന ചേരരാജാവിന്‍റെ ആജ്ഞയനുസരിച്ചു കൂടലൂര്‍കിഴാര്‍ എന്ന പണ്ഡിതന്‍ സഞ്ചയിച്ചതായിട്ടാണു കാണുന്നത്. ‘പതിറ്റുപ്പത്തു’ എന്ന കൃതി ചേരരാജാക്കന്മാരെ പ്രശംസിച്ചുള്ള പത്തു കവികളുടെ പാട്ടുകള്‍ ഒന്നിച്ചു ചേര്‍ത്തതാകുന്നു. അവയില്‍ രണ്ടുമുതല്‍ ഒന്‍പതുവരെ എട്ടു `പത്തു’കള്‍ മാത്രമേ കണ്ടുകിട്ടീട്ടുള്ളു. ഒന്നാമത്തേയും പത്താമത്തേയും പത്തുകള്‍ ഇനിയും അന്ധകാരഗര്‍ത്തത്തില്‍ ആണ്ടുകിടക്കുന്നതേയുള്ളൂ. പത്തുപ്പാട്ടില്‍ തിരുമുരുകാറ്റുപ്പടൈ, പൊരുനരാറ്റുപ്പടൈ, ചിറുപാണാറ്റുപ്പടൈ, പെരുമ്പാണാറ്റുപ്പടൈ, മുല്ലൈപ്പാട്ടു, മധുരൈക്കാഞ്ചി, നെടുനല് വാടൈ, കുറിഞ്ചിപ്പാട്ടു, പട്ടിനപ്പാലൈ, മലൈപടുകടാം ഈ കൃതികള്‍ ഉള്‍പ്പെടുന്നു. തിരുക്കുറള്‍, നാലടിയാര്‍ ഇവ പതിനെണ്‍ കീഴ്‌ക്കണക്കില്‍ പെടുന്ന പതിനെട്ടു കൃതികളില്‍ ചേരുന്നു. ചിലപ്പതികാരം, മണിമേഖലൈ, ജീവകചിന്താമണി, കുണ്ഡലകേശി, വളൈയാപതി ഇവ പഞ്ചമഹാകാവ്യങ്ങളും, നീലകേശി, ചൂഡാമണി, യശോധരകാവ്യം, നാഗകുമാരകാവ്യം, ഉദയകുമാരകാവ്യം (ഉദയണന്‍ കഥൈ) ഇവ പഞ്ചലഘുകാവ്യങ്ങളുമാകുന്നു. ഇവയില്‍ മണിമേഖലൈ, കുണ്ഡലകേശി, ഇവ ബൗദ്ധഗ്രന്ഥങ്ങളും ചിന്താമണിയും പഞ്ചലഘുകാവ്യങ്ങളും ജൈനഗ്രന്ഥങ്ങളുമാണ്. ഒടുവില്‍ പറഞ്ഞ ഏഴു ഗ്രന്ഥങ്ങളും സംഘകാലത്തിനിപ്പുറമുണ്ടായ കൃതികളാണെന്നു പറയേണ്ടിയിരിക്കുന്നു. ചിന്താമണി രചിച്ച തിരുത്തക്കതേവര്‍ ജീവിച്ചിരുന്നതു ക്രി.പി. എട്ടാംശതകത്തിലാണ്. പുറനാനൂറ്റിലെ ചില പാട്ടുകള്‍ക്കാണ് സംഘഗ്രന്ഥങ്ങളില്‍വെച്ചു കൂടുതല്‍ പഴക്കമുള്ളത്. സംഘഗ്രന്ഥങ്ങളില്‍ പലതിലും ചേരരാജാക്കന്മാരെപ്പറ്റി പ്രസ്താവനയുള്ളതിനാല്‍ അവയുമായി കേരളീയര്‍ സാമാന്യമായി പരിചയിച്ചിരിക്കേണ്ടത് അഭിലക്ഷണീയമാണ്; പതിറ്റുപ്പത്തിനേയും ചിലപ്പതികാരത്തേയും പറ്റി അവര്‍ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതുമുണ്ട്.

പതിറ്റുപ്പത്ത്

പതിറ്റുപ്പത്തില്‍ ഓരോ പത്തും ഓരോ ചേരരാജാവിന്റെ അപദാനങ്ങളെപ്പറ്റി അതാതു കാലത്തു ജീവിച്ചിരുന്ന കവികള്‍ പാടീട്ടുള്ളതാണ്. രണ്ടാമത്തെ പത്തില്‍ കമട്ടൂര്‍ കണ്ണനാര്‍ ഇമയവരമ്പന്‍ നെടുഞ്ചേരലാതനേയും, മൂന്നാമത്തേതില്‍ പാലൈഗൗതമനാര്‍ പല്യാനൈ ചെല്ചെഴുകുട്ടുവനേയും, നാലാമത്തേതില്‍ കാപ്പിയാറ്റുകാപ്പിയനാര്‍, കളങ്കായ്ക്കന്നിനാര്‍മുടിച്ചേരലിനേയും, അഞ്ചാമത്തേതില്‍ പരണര്‍ കടല്‍ പിറകോട്ടിയ ചെങ്കുട്ടുവനേയും, ആറാമത്തേതില്‍ കാക്കൈപാടിനിയാര്‍ നച്ചെള്ളൈയാര്‍ എന്ന കവിയത്രി ആടുകോട്പ്പാട്ടു ചേരലാതനേയും, ഏഴാമത്തേതില്‍ കപിലര്‍ ചെല്‌വക്കടുങ്കോവാഴിയാതനേയും, എട്ടാമത്തേതില്‍ അരിശില്‍കിഴാര്‍ തകടുരെറിന്ത പെരുഞ്ചേരന്‍ ഇരുമ്പൊറ്റൈയേയും, ഒന്‍പതാമത്തേതില്‍ പെരുങ്കന്‍റൂള്‍കിഴാര്‍ കുടക്കോ ഇളഞ്ചേരന്‍ ഇരുമ്പൊറൈയേയും വാഴ്ത്തുന്നു. നാലാമത്തെ പത്തില്‍ അന്താദിപ്രാസമുണ്ട്. ഇവരെക്കൂടാതെ ഓരോ പത്തിന്റേയും (പതികം) അവതരണ ഗാനത്തില്‍ നിന്നു വേറെ ചില ചേരരാജാക്കാന്മാരെപ്പറ്റിയും നാം അറിയുന്നുണ്ട്. ഇവര്‍ സുമാര്‍ ക്രി.പി. ഒന്നാംശതകത്തിന്റെ ആരംഭം മുതല്‍ മൂന്നാംശതകത്തിന്റെ അവസാനംവരെ രാജ്യഭാരം ചെയ്തതായി ചില ഗവേഷകശ്രേഷ്ഠന്മാര്‍ അനുമാനിക്കുന്നു. ചേരന്മാര്‍ വഞ്ചിയിലും ഇരുമ്പൊറൈകള്‍ അവരുടെ പ്രതിപുരുഷന്മാരായി തൊണ്ടിയിലും രാജ്യഭാരം ചെയ്തു. എല്ലാവരും ഒന്നുപോലെ കവികളെ ദാനങ്ങളും സ്ഥാനമാനങ്ങളുംകൊണ്ടു പ്രോത്സാഹിപ്പിച്ചുപോന്നു. പരണരും കപിലരും മഹാകവികളായിരുന്നു. കോട്ടമ്പലത്തു തുഞ്ചിയ (മരിച്ച) മാക്കോതൈ എന്ന ചേരരാജാവു് ഒരു പണ്ഡിതനായിരുന്നു എന്നു പുറനാനൂരില്‍നിന്നും നാം അറിയുന്നു. പാലൈ പാടിയ പെരുങ്കടുങ്കോ എന്ന ചേരരാജാവിന്റെ കവനകലാപാടവം ‘പാലൈ പാടിയ’ എന്ന ബിരുദത്തില്‍നിന്നുതന്നെ ഗ്രഹിക്കാവുന്നതാണു്. അദ്ദേഹത്തിന്റെ പാലൈക്കളി എന്ന പ്രസിദ്ധമായ കൃതിക്കു പുറമേ ചില പാട്ടുകള്‍ നറ്റിണൈ, അകനാനൂറു്, കുറുന്തൊകൈ ഈ ഗ്രന്ഥങ്ങളിലും എടുത്തുചേര്‍ത്തിട്ടുണ്ടു്. മാന്തരം ചേരലിരുമ്പൊറയെപ്പറ്റി മുന്‍പുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു.

ചിലപ്പതികാരം

ആത്യന്തം മനോഹരമായ ഈ മഹാകാവ്യത്തിന്റെ പ്രണേതാവു കടല്‍പിറകോട്ടിയ ചെങ്കട്ടുവന്റെ അനുജനായ ഇളങ്കോവടികളാണു്. ആ മഹാകവി മൂര്‍ദ്ധന്യനെ ചിലപ്പതികാരത്തിന്റെ പതികത്തില്‍

‘‘കണവായിര്‍ക്കോട്ടത്തരചു തുറന്തിരുന്ത

കുടക്കോച്ചേരിലിളങ്കോവടിˮ

എന്നു പ്രശംസിച്ചുകാണുന്നു. ഇളങ്കോ ബാല്യത്തില്‍തന്നെ പിതാവായ നെടുഞ്ചേരലാതനോടു് ഒരു ജ്യോത്സ്യന്‍ തന്റെ ജ്യേഷ്ഠനല്ല താനാണു് രാജ്യം ഭരിക്കുവാന്‍ പോകുന്നതെന്നും പ്രവചിക്കുക നിമിത്തം അദ്ദേഹത്തിനുണ്ടായ മനസ്താപം നീങ്ങുവാന്‍ ജൈനവിധിയനുസരിച്ചുള്ള സന്ന്യാസം സ്വീകരിച്ചു തൃക്കണാമതിലകത്തെ ആര്‍ഹതക്ഷേത്രത്തില്‍ സര്‍വസങ്ഗപരിത്യാഗിയായി കാലായാപനം ചെയ്തു എന്നാണു് ഐതിഹ്യം. അദ്ദേഹം ശൈവനായിരുന്നു എന്നു വാദിക്കുന്നവരും ഇല്ലെന്നില്ല. ചിലപ്പതികാരം പുകാര്‍ (കാവേരിപ്പട്ടണം) കാണ്ഡം, മധുരൈക്കാണ്ഡം, വഞ്ചിക്കാണ്ഡം എന്നിങ്ങനെ മൂന്നു കാണ്ഡങ്ങളില്‍ മുപ്പതു കാതൈ(ഗാഥ)കളായി രചിക്കപ്പെട്ടിരിക്കുന്നു. മൂവരശരുടെ മൂന്നു രാജ്യങ്ങളെയും കവി ഓരോ കാണ്ഡം കൊണ്ടു വര്‍ണ്ണിച്ചിരിക്കുന്നു. ഇയല്‍, ഇചൈ, നാടകം ഇവ മൂന്നിന്റേയും ലക്ഷ്യങ്ങള്‍ ഈ കാവ്യത്തില്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇതിനെ മുത്തമിഴ്‌ക്കാവ്യമെന്നു സഹൃദയന്മാര്‍ ഐകകണ്ഠ്യേന വാഴ്ത്തിവരുന്നു. ഇതല്ലാതെ മറ്റൊരു മുത്തമിഴ്‌കാവ്യം തമിഴ് സാഹിത്യത്തില്‍ ഇല്ലെന്നുള്ളതും നാം അറിഞ്ഞിരിക്കേണ്ടതാണ്. മണിമേഖല മുപ്പതു ഗാഥകളില്‍ അദ്ദേഹത്തിന്റെ സ്നേഹിതനും ബൗദ്ധകവിശ്രേഷ്ഠനുമായ മധുരയിലെ കൂലവാണികന്‍ (നെല്‍ക്കച്ചവടക്കാരന്‍) ചാത്തനാര്‍ നിര്‍മ്മിച്ച ഒരു കൃതിയാണ്. ആ മഹാകാവ്യം തൃക്കണാമതിലകത്തു് ഇളങ്കോവടികളുടെ സന്നിധാനത്തില്‍ അരങ്ങേറ്റപ്പെട്ടു. അപവര്‍ഗ്ഗസാധകമായി ആ വാങ്മയരത്നം കണ്ടപ്പോള്‍ അതിന്റെ പ്രാക്കഥാംശത്തെ ഉപജിവിച്ചു ത്രിവര്‍ഗ്ഗസാധകമായ ഒരു കാവ്യം രചിക്കുവാന്‍ ഇളങ്കോവടികള്‍ക്കും ആഗ്രഹമുണ്ടായി. അതിന്റെ ഫലമാണ് പ്രസ്തുത ഗ്രന്ഥം.

ഇതിവൃത്തം

കോവലനും അദ്ദേഹത്തിന്റെ ധര്‍മ്മപത്നി കണ്ണകിയും പുകാറില്‍ (കാവിരിപ്പൂമ്പട്ടിനം, കാവേരിപ്പട്ടണം) ധനസമൃദ്ധിയുള്ള രണ്ടു വണികകുടുംബങ്ങളിലെ അങ്ഗങ്ങളായിരുന്നു. അവരുടെ ദാമ്പത്യജീവിതം കോവലന്‍ മാധവി എന്ന വേശ്യയെക്കണ്ടുമുട്ടുന്നതുവരെ പ്രശാന്തസുഭഗമായി കഴിഞ്ഞുകൂടി. മാധവിയാല്‍ വശീകൃതനായപ്പോള്‍ ആ യുവാവ് കണ്ണകിയെ തീരെ വിസ്മരിച്ചു സര്‍വ്വസ്വവും തന്റെ പുതിയ പ്രേമഭാജനത്തിനായി സമര്‍പ്പിച്ചു് അവള്‍ക്കടിമയായി ജിവിച്ചു. അവിടെ ഇന്ദ്രോത്സവകാലത്തു കോവലനം മാധവിയും കടല്‍ക്കരയില്‍ വിനോദിക്കവേ മാധവി പാടിയ പാട്ടില്‍നിന്നു കോവലനു് അവളുടെ അനുരാഗത്തില്‍ ശങ്ക തോന്നി. തല്‍ക്ഷണം അവളെ ഉപേക്ഷിച്ചു പശ്ചാത്താപത്തോടുകൂടി അദ്ദേഹം കണ്ണകിയുടെ സന്നിധാനത്തിലേക്കുതന്നെ മടങ്ങുകയും ആ പതിദേവത ഭര്‍ത്താവിന്റെ സമസ്താപരാധങ്ങളും ക്ഷമിച്ചു് അദ്ദേഹത്തില്‍ പൂര്‍വ്വാധികം പ്രേമവതിയാകുകയും ചെയ്തു. രണ്ടുപേരും പുകാര്‍വിട്ടു മധുരയില്‍ ചെന്നു് ആയുശ്ശേഷം നയിക്കാമെന്നു തീര്‍ച്ചപ്പെടുത്തി. വല്ല തൊഴിലിലും ഏര്‍പ്പെടുന്നതിനു കോവലനു തന്റെ പ്രേയസി കാലില്‍ അണിഞ്ഞിരുന്ന രണ്ടു പൊന്‍തിലമ്പുകള്‍ മാത്രമേ മൂലധനമായുണ്ടായിരുന്നുള്ളു. അതു മധുരയിലെ രാജാവായ നെടുഞ്ചെഴിയനു വിറ്റുകിട്ടുന്ന പണംകൊണ്ട് കാലക്ഷേപം ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശ. മധുരയില്‍ ചെന്നു് അതില്‍ ഒരു ചിലമ്പ് രാജാവിന്റെ തട്ടാനെക്കാണിച്ചു് അതു വിറ്റുതരണമെന്നു കോവലന്‍ അപേക്ഷിച്ചു. പാണ്ഡ്യരാജ്ഞിയുടെ ഒരു ചിലമ്പ് അതിനു് അല്പംമുമ്പ് കട്ടെടുത്തിരുന്ന ദുഷ്ടനായ തട്ടാന്‍ അതൊരു തക്കമാണെന്നു കരുതി കോവലനെ കൊട്ടാരത്തില്‍ പിടിച്ചുകൊണ്ടു ചെന്നു രാജാവിനെ ചിലമ്പ് കാണിച്ചു് അതു ആ വിദേശീയന്‍ രാജഗൃഹത്തില്‍ നിന്നു മോഷ്ടിച്ചതാണെന്നു നിവേദനം ചെയ്തു. ഉടന്‍ തന്നെ അവിമൃശ്യകാരിയായ ആ ദുഷ്‌പ്രഭു ചിലമ്പ് കരസ്ഥമാക്കിക്കൊണ്ടു കോവലനെ കൊലചെയ്തു. ആ അത്യാഹിതം കേട്ട് അടക്കുവാന്‍ പാടില്ലാത്ത അന്തസ്താപത്തോടുകൂടി കണ്ണകി വധ്യഭൂമിയില്‍ ഓടിയെത്തി ഭര്‍ത്താവിന്റെ മൃതശരീരത്തെക്കാണുകയും അവിടെനിന്നും ക്രോധാവിഷ്ടയായി പാഞ്ഞു് അരമന നടയില്‍ ചെന്നു രാജാവിനെ മാണിക്യം കൊണ്ടു നിറച്ചിരുന്ന തന്റെ മറ്റേ ചിലമ്പു് ഉടച്ചു കാണിക്കുകയും മുത്തുകള്‍ ഉള്ളടക്കിയിരുന്ന പട്ടമഹിഷിയുടെ ചിലമ്പ് തന്റേതു് എന്നു ബോധ്യപ്പെടുത്തുകയും ചെയ്തു. പാപഭീരുവായ രാജാവു് നഷ്ടസംജ്ഞനായി നിലത്തു വീണു പ്രാണത്യാഗം ചെയ്തു. കണ്ണകി തന്റെ ഇടത്തെ മുലക്കണ്ണു പറിച്ചെറിഞ്ഞു മധുര അഗ്നിക്കിരാകട്ടെ എന്നു ശപിച്ചു. സര്‍വ്വൈശ്വര്യസമൃദ്ധമായ ആ രാജധാനി തല്‍ക്ഷണം വെന്തു വെണ്ണീറായി. കണ്ണകി മധുര വിട്ടു വൈകയാറ്റിന്റെ തീരത്തുകൂടി പടിഞ്ഞാറോട്ടു നടന്നു മലകേറി മുരുകവേള്‍(സുബ്രഹ്മണ്യന്‍)ക്കുന്നില്‍ച്ചെന്നു് അവിടെ ഒരു വേങ്ങമരത്തിന്റെ ചുവട്ടില്‍ അനേകം കുറവര്‍ നോക്കിനില്‍ക്കവേ ദിവ്യരൂപനായ കോവലനോടുകൂടി ഇന്ദ്രരഥത്തില്‍ കയറി സ്വര്‍ഗ്ഗത്തിലേക്കു പോയി. ഇതിനുമേലാണ് വഞ്ചികാണ്ഡം ആരംഭിക്കുന്നത്. ഒടുവിലത്തെ ഏഴു ഗാഥകള്‍ ആ കാണ്ഡത്തില്‍ പെടുന്നു. ആ അത്ഭുതമായി വൃത്താന്തം കുറവര്‍ ചെങ്കുട്ടുവനെ അറിയിച്ചു. അപ്പോള്‍ ആ രാജാവു് പെരിയാറ്റിന്റെ കരയില്‍ തന്റെ പട്ടമഹിഷി വേണ്മാളോടും അനുജന്‍ ഇളങ്കോവടികളോടും സദസ്യന്‍ ചാത്തനാരോടും മറ്റുംകൂടി വിശ്രമസുഖം അനുഭവിക്കുകയായിരുന്നു. അതു കേട്ടപ്പോള്‍ ചെങ്കുട്ടുവന്‍ ആ `പത്തിനിക്കടവു’ളിന്റെ (ദേവതാരൂപം കൈക്കൊണ്ട സതീരത്നത്തിന്റെ) ആരാധനത്തിനു സമുചിതമായി ഒരു ശില ഹിമവല്‍‌പര്‍വ്വതത്തില്‍നിന്നു കൊണ്ടുവന്നു് ആ ശില ഒരു വിഗ്രഹമാക്കി പുതിയ ഒരു ക്ഷേത്രം പണിയിച്ചു് അതു് അവിടെ പ്രതിഷ്ഠിക്കണമെന്നു നിശ്ചയിച്ചു. അതനുസരിച്ച് സ്ഥിരപ്രതിജ്ഞനായ അദ്ദേഹം ദിഗ്വിജയം ചെയ്തു തന്റെ അഭീഷ്ടം സാധിച്ചു കൃതകൃത്യനായി. കോവലന്റെയും കണ്ണകിയുടേയും വൃത്താന്തം അറിഞ്ഞു ദുഃഖിതയായ മാധവിയും അവളുടെ പുത്രി മണിമേഖലയും ഐഹികങ്ങളായ വസ്തുക്കളില്‍ ആശ വിട്ടു ബൗദ്ധഭിക്ഷുണികളായിത്തീര്‍ന്നു. മണിമേഖലയുടെ ചരിത്രമാണു് ചാത്തനാരുടെ മഹാകാവ്യത്തില്‍ പ്രതിപാദിക്കപ്പെടുന്നതു്. നാം ഇന്നു കൊടുങ്ങല്ലൂര്‍ ഭഗവതിയെന്നു സങ്കല്പിച്ചു് ആരാധിക്കുന്നതു ചെങ്കട്ടുവന്‍ പ്രതിഷ്ഠിച്ച കണ്ണകിയുടെ പ്രതിമയാണു്. ആ ദേവിക്കു് ഒറ്റമൂലച്ചി എന്നൊരു പേരുണ്ടു്. പല ദേവീക്ഷേത്രങ്ങളിലും മറ്റും പാടിവരുന്ന തോറ്റമ്പാട്ടുകളിലെ കഥയും ചിലപ്പതികാരത്തിലേതുതന്നെയാണു്. കോവലനെ അവയില്‍ ചിലപാട്ടുകളില്‍ പാലകന്‍ എന്നു വ്യവഹരിച്ചുവരുന്നു. കോവലന്‍ എന്ന പദം ഗോപാലന്റെ തത്ഭവമാണു്. ‘ഗോപാലന്‍’ സങ്കോചിച്ചതാണു് പലകന്‍. ചെങ്കട്ടുവനേയും ആനുഷങ്ഗികമായി ചേരരാജവംശത്തേയും സംബന്ധിച്ചുള്ള പലവിഷയങ്ങള്‍ കവി വഞ്ചികാണ്ഡത്തില്‍ പ്രകീര്‍ത്തനം ചെയ്തിട്ടുണ്ടു്. കൊടുങ്ങല്ലുരിലെ പ്രതിഷ്ഠയെ അനുകരിച്ചു ചോളരാജധാനിയായ ഉറയൂരിലും സിംഹളദ്വീപിലും അതേതരത്തിലുള്ള പ്രതിഷ്ഠകള്‍ നടന്നതായും ഇളങ്കോവടികള്‍ പ്രസ്താവിക്കുന്നു.

വഞ്ചി—കുണവായില്‍

ചെങ്കുട്ടുവന്റെ രാജധാനി കേരളത്തിലെ തിരുവഞ്ചിക്കുളമല്ലെന്നും തൃശ്ശിനാപ്പള്ളിയിലെ കരുവൂരാണെന്നും വാദിക്കുന്ന ചില ദ്രാവിഡപണ്ഡിതന്മാര്‍ ഇന്നും ഉണ്ടു്. അവരുടെ വാദത്തെ ഖണ്ഡിക്കുവാന്‍ അനേകം തെളിവുകള്‍ ചിലപ്പതികാരത്തിലും മറ്റു സംഘഗ്രന്ഥങ്ങളിലുംനിന്നു് എടുത്തുകാണിക്കാവുന്നതാണു്. ഒന്നാമതു പുറനാനൂറില്‍ ഒരു രാജാവിനെ കരുവൂരേറിയ ഒള്‍വാംകോപ്പെരുഞ്ചേരലിരുമ്പൊറൈ എന്നും പതിറ്റുപ്പത്തു മൂന്നാം പത്തില്‍ പല്‌യാനൈ ചെല്‌ചെഴുകട്ടുവനെ കൊങ്കു (കൊങ്ങു് = കോയമ്പത്തൂര്‍) പിടിച്ചടക്കിയ രാജവെന്നും വര്‍ണ്ണിച്ചിട്ടുണ്ടു്. ഈ രാജാക്കന്മാരുടെ കാലത്തായിരിക്കണം കരുവൂരും കൊങ്കു യഥാക്രമം ചേരന്മാര്‍ക്കു് അധീനമായതു്. രണ്ടാമതു് ചിലപ്പതികാരത്തിന്റെ വ്യഖ്യാതാവായ അടിയാര്‍ക്കു നല്ലാര്‍ “കുന്‍റക്കുറവരൊരുങ്കുടന്‍കൂടി” എന്ന ഭാഗത്തിന്നു അര്‍ഥമെഴുതുമ്പോള്‍ “കന്‍റമെന്‍റാല്‍ കൊടുങ്കോളൂരുക്കു അയലതാകിയ ചെങ്കുന്‍റമെനമലൈ” എന്നു വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടു്. മൂന്നാമതു് ‘‘പെരുമലൈവിലങ്കിയപെരിയാറ്റടൈ കരൈˮ എന്ന വരിയില്‍ മല കാണുവാന്‍ചെന്ന ചെങ്കട്ടുവന്‍ വിവരിക്കുന്നതായി ഇളങ്കോവടികള്‍ വര്‍ണ്ണിക്കുന്ന സ്ഥലം നമ്മുടെ പെരിയാറ്റിന്റെ കരതന്നെയാണു്. തൃശ്ശിനാപ്പള്ളിയില്‍ കരുവൂരില്‍നിന്നു മല കാണുവാന്‍ പെരിയാറ്റിന്‍കരവരെ വരണമെന്നില്ലല്ലോ. നാലാമതു് കുറവര്‍ അവിടെ തിരുമുല്‍ക്കാഴ്ചവയ്ക്കുന്ന സാധനങ്ങ ളില്‍ പലതും കേരളത്തിലെ മലകളിലല്ലാതെ മറ്റൊരിടത്തും ഉണ്ടാകുന്നവയല്ല. ഏലവല്ലി, കൂവനീറു്, (തെങ്കിന്‍ പഴന്‍) തേങ്ങാ, (പലവിന്‍പഴങ്കള്‍) പഴുത്തചക്ക, കമുകിന്‍കുല മുതലായവയാണു് അവരുടെ ഉപഹാരദ്രവ്യങ്ങള്‍. അഞ്ചാമതു് ചെങ്കട്ടുവന്‍ ദിഗ്വിജയം കഴിഞ്ഞു തിരിയെ വരുമ്പോള്‍ (പറൈയൂര്‍ കൂത്തച്ചാക്കൈ‌യന്‍) പറവൂര്‍ ചാക്യാരുടെ കൂത്തു കാണുകയുണ്ടായി. പറയൂര്‍ എന്നതു പറവൂര്‍ എന്നതിന്റെ പൂര്‍വരൂപമാണെന്നു ശിലാശാസനദ്വാരാ നാം അറിയുന്നു. ചാക്യാര്‍ അതഭിനയിച്ചതു തൃശ്ശിനാപ്പള്ളിയിലെ കരുവൂരില്‍വെച്ചായിരിക്കുവാന്‍ തരമില്ലല്ലോ. ആറാമതു് കണ്ണകി മധുര വിട്ടു ചേരരാജ്യത്തിലേക്കു പോയതു വൈകയുടെ കരവഴിക്കു പശ്ചിമാഭിമുഖമായാണു്; തൃശ്ശിനാപ്പള്ളിക്കരുവൂരിലേക്കാണെങ്കില്‍ ആ യാത്ര ഉത്തരാഭിമുഖമായി വേണ്ടതായിരുന്നു. ഏഴാമതു് അടിയാര്‍ക്കു നല്ലാരെക്കാള്‍ പ്രാചീനനായ അരുമ്പത ഉരയാചിരിയര്‍ എന്ന ചിലപ്പതികാരവ്യാഖ്യാതാവു വഞ്ചി കടല്‍ക്കരയിലുള്ള തുറമുഖമാണെന്നു രേഖപ്പെടുത്തീട്ടുണ്ടു്; ഇന്നു് അവിടത്തെ അഴിക്കു തിരുവഞ്ചാഴിമുഖമെന്നു പേരുമുണ്ടു്. എട്ടാമതു് മണിമേഖല ഇരുപത്തെട്ടാമത്തെ ഗാഥയില്‍ ചോളരുടെ രാജധാനി കാഞ്ചീപുരത്തേക്കു മാറ്റിയപ്പോള്‍ അവിടെ ഈതിബാധനിമിത്തം വലുതായ ക്ഷാമമുണ്ടായെന്നും അതില്‍നിന്നു രക്ഷനേടുവാന്‍ ജനങ്ങള്‍ വഞ്ചിയെ അഭയം പ്രാപിച്ചു എന്നും കവി വര്‍ണ്ണിച്ചിരിക്കുന്നു. കാഞ്ചീപുരത്തു മഴയില്ലെങ്കില്‍ തൃശ്ശിനാപ്പള്ളിക്കരുവൂരിലും അതുണ്ടായിരിക്കുകയില്ലെന്നുള്ളതിനാല്‍ അവര്‍ തിരുവഞ്ചിക്കുളത്തേക്കു പോന്നു എന്നൂഹിക്കുന്നതായിരിക്കും സമീചീനമായിട്ടുള്ളതു്. ഒന്‍പതാമതു് ചേക്കിഴാര്‍ ക്രി.പി. 1100-ആമാണ്ടിടയ്ക്കു രചിച്ച പെരിയപുരാണത്തില്‍ ചേരമാന്‍പെരുമാള്‍ നായനാരുടെ രാജധാനിയെ വഞ്ചിയെന്നും, തിരുവഞ്ചൈക്കളമെന്നും, മകോതയെന്നും, കൊടുങ്കോളൂരെന്നും പല പേരുകളില്‍ വ്യവഹരിക്കുന്നു. അഞ്ചൈക്കളം എന്നാല്‍ അഞ്ചയുടെ (അഞ്ചൈ = അഞ്ഞൈ = അമ്മ) സ്ഥലം എന്നര്‍ഥം. `അഞ്ചൈക്കളത്തപ്പനെ’പ്പറ്റി സുന്ദരമൂര്‍ത്തിനായനാര്‍ പാടിട്ടുണ്ടു്. ‘അഞ്ജനഖളം’ എന്നു കോകിലസന്ദേശത്തില്‍ ഉദ്ദണ്ഡശാസ്ത്രികളും ‘പഞ്ചരങ്ഗാധിനാഥം നത്വാ’ എന്നു ഭ്രമരസന്ദേശത്തില്‍ വാസുദേവകവിയും അതിനെ സ്മരിക്കുന്നതു് അര്‍ത്ഥവബോധം ഇല്ലാതെയാണു്. ചേക്കിഴാരുടെ ‘‘ചേരര്‍ കുലക്കോവീറ്റിരുന്തു മുറൈപുരിയും കുലക്കോമൂതൂര്‍ കൊടുങ്കോളൂര്‍ˮ അതായതു് ‘‘ചേരരാജാവു് എഴുന്നരുളിയിരുന്നു രാജ്യഭാരം ചെയ്യുന്ന അവരുടെ വംശത്തിന്റെ പുരാണനഗരമായ കൊടുങ്ങല്ലൂര്‍ˮ എന്നു പ്രസ്താവി ച്ചിട്ടുള്ളതിനു ചിലര്‍ പറയുന്ന സമാധാനം ചോളരാജാക്കന്മാരെ ഭയപ്പെട്ടു ചേരരാജാക്കന്മാര്‍ തൃശ്ശിനാപ്പള്ളിക്കരുവൂര്‍ ഉപേക്ഷിച്ചുപോയി ചേരമാന്‍പെരുമാള്‍ നായനാരുടെ കാലത്തിനുമുമ്പ് കൊടുങ്ങല്ലൂര്‍ തങ്ങളുടെ രാജധാനിയാക്കിയെന്നാണു്. ഈ സമാധാനം തീരെ ഉപപന്നമല്ല. ക്രി.പി. 150-ആംമാണ്ടിടയ്ക്കു ടോളമി എന്ന റോമന്‍ഗ്രന്ഥകാരന്‍ കേരോബോത്രാസിന്റെ (കേരളപുത്രന്റെ) രാജധാനി `കരൂര’യാണെന്നു പറഞ്ഞിട്ടുണ്ട്. ആ കരൂരും തിരവഞ്ചിക്കുളം തന്നെയാണെന്നു കൊടുങ്ങല്ലൂരിനു് അടുത്തു വടക്കുള്ള കരുപ്പടന എന്ന സ്ഥലത്തിന്റെ പേരില്‍നിന്നു നമുക്കു ഗ്രഹിക്കാവുന്നതാണ്. ഇതുപോലെ കണവായില്‍ കേരളത്തിലെ സംസ്കൃതസാഹിത്യത്തില്‍ ‘ഗുണകാ’ എന്നു രൂപം സ്വീകരിച്ചു. ‘‘ഗുണകാനാഥ ഇത്യൂഢകീര്‍ത്തിഃˮ എന്നു ശുകസന്ദേശത്തിലും ‘‘ഗുണകാം മാടധാത്രീന്ദ്രഗുപ്താംˮ എന്നു ഭൂമരസന്ദേശത്തിലും പ്രയുക്തമായി കാണുന്നു. കണവായിലിലെ ‘ഇല്‍’ എന്നതു സപ്തമീവിഭക്തിപ്രത്യയമാണെന്നു പശ്ചാല്‍കാലികന്മാര്‍ തെറ്റിദ്ധരിച്ചു പോയുതുപോലെ തോന്നുന്നു. അപ്രകാര്‍ശിതവും ക്രി.പി. പന്ത്രണ്ടാംശതകത്തിലോ മറ്റോ രചിച്ചതെന്നു് അനുമാനിക്കാവുന്നതുമായ ഉണ്ണിയച്ചിചരിതം എന്ന മണിപ്രവാളചമ്പുവില്‍ ‘‘കുണവായ്ക്കുണമപി കണപം ദധതീˮ എന്നൊരു പ്രയോഗമുണ്ടു്. കണവായില്‍ എന്നാല്‍ കിഴക്കേ വാതിലെന്നും കോട്ടമെന്നാല്‍ ക്ഷേത്രമെന്നുമാണ് അര്‍ത്ഥം. ഇന്നും ക്ഷുദ്രദേവതാലയങ്ങളെ കോട്ടമെന്നു പറയാറുണ്ട്. അടിയാര്‍ക്കുനല്ലാരുടെ ‘തിരുക്കുണവായില്‍’ ചമ്പുവിലെ കണവായില്‍ നിന്നു `തൃക്കണാ’വായി മതിലകവുമായിച്ചേര്‍ന്നു തൃക്കണാമതിലകമായിത്തീര്‍ന്നിരിക്കുന്നു. ആ സ്ഥലം കൊടുങ്ങല്ലൂരിനു കിഴക്കല്ല, ഏഴു മൈല്‍ വടക്കായിരിക്കേ അതിന് എങ്ങനെ കണവായില്‍ എന്നു പേര്‍ വന്നു ചിലര്‍ ചോദിക്കാറുണ്ട്. വഞ്ചി പണ്ടു തൃക്കണാമതിലകംവരെ വ്യാപിച്ചിരുന്നു എന്നു് ഐതിഹ്യം ഘോഷിക്കുന്നു. സംഘകാലത്തിനുമുമ്പു് ഭൂസ്ഥിതി സംബന്ധിച്ചോ മറ്റോ സംഭവിച്ച വല്ല വ്യത്യാസവും കിഴക്കേവാതിലിനെ വടക്കേ വാതിലാക്കിയിരിക്കാം; പേരിനുള്ള കാരണം മാറിയാലും പേര്‍ മാറുന്നതല്ലല്ലോ. കണവായില്‍ എന്നാല്‍ വളഞ്ഞ വാതിലെന്നും അര്‍ത്ഥം വരാവുന്നതാണ്.

ചിലപ്പതികാരത്തിന്റെ കാലം

ചിലപ്പതികാരത്തെ ക്രി.പി. ഒന്നാംശതകം മുതല്‍ ക്രി.പി. പതിമ്മൂന്നാംശതകംവരെ പല കാലങ്ങളിലായി പണ്ഡിതന്മാര്‍ ഘടിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ മതങ്ങളില്‍ യുക്തി യുക്തവും ഭൂരിപക്ഷത്തിന്റെ അങ്ഗീകരം സിദ്ധിച്ചിട്ടുള്ളതുമായ കാലം ക്രി.പി. രണ്ടാംശതകമാണു്. തിരുജ്ഞാന സംബന്ധരുടേയും അപ്പരുടേയും കൃതികള്‍ക്കും സംഘകൃതികള്‍ക്കും തമ്മില്‍ ഭാഷാവിഷയമായുള്ള പ്രകടമായ ഭേദം മുമ്പുതന്നെ ഞാന്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ ശൈവഭക്തന്മാരുടെ കാലം ക്രി.പി. ഏഴാംശതകമാണ്. അതുകൊണ്ടു് അതിനു മുമ്പായിരിക്കണം സംഘകാലമെന്നുള്ളതിനു സംശയമില്ല. പല്ലവരാജാക്കന്മാരെപ്പറ്റി ചിലപ്പതികാരത്തിലാകട്ടെ മണിമേഖലയിലാകട്ടെ യാതൊരു സൂചനയുമില്ല. അതിനാല്‍ കാഞ്ചീപുരത്തെ സ്മരിക്കുന്ന മണിമേഖലയും തദനുരോധേന ചിലപ്പതികാരവും പല്ലവംശം അവിടെ സ്ഥാപിതമായ ക്രി.പി. മൂന്നാംശതകത്തിനുമുമ്പാണ് നിര്‍മ്മിക്കപ്പട്ടതെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. മധുരയിലെ അഗ്നിബാധ ക്രി.പി. 171 കര്‍ക്കടകം 26-ആം തീയതിയാണെന്നു ചില പണ്ഡിതന്മാര്‍ ചിലപ്പതികാരത്തിലുള്ള ജോതിര്‍ഗ്ഗണിതസൂചനകളെ ആസ്പദമാക്കി തിര്‍ച്ചപ്പെടുത്തിയിരിക്കുന്നു. സിംഹളരാജാവായ ഗജബാഹു കണ്ണകീദേവിയുടെ പ്രതിഷ്ഠയ്ക്കു വഞ്ചിയില്‍ സന്നിഹിതനായിരുന്നതായി കാണുന്നു. ഗജബാഹുവിന്റെ വാഴ്ച ക്രി.പി. 173 മുതല്‍ 195 വരെയാണ്. പല കാരണങ്ങളെക്കൊണ്ടും പ്രസ്തുത പ്രതിഷ്ഠ ക്രി.പി. 176-ല്‍ നടന്നതായി തീരുമാനിക്കുന്നതില്‍ വിരോധമില്ല.

സംഘകൃതികളും ആര്യസംസ്കാരവും

ചെന്തമിഴ് സാഹിത്യത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പു തന്നെ ആര്യസംസ്കാരവും സംസ്കൃതഭാഷയും ദ്രാവിഡരുടെ ഇടയില്‍ പ്രചരിക്കുക കഴിഞ്ഞിരുന്നു. അഗസ്ത്യരും തൊല്‍കാപ്പിയരും സംസ്കൃതവൈയാകരണന്മാരോടു് എത്രമാത്രം കടപ്പെട്ടിരുന്നു എന്നു മുമ്പു പറഞ്ഞുവല്ലോ. സംഘഗ്രന്ഥങ്ങള്‍ സൂക്ഷമായി പരിശോധിച്ചാല്‍ അക്കാലത്തു സംസ്കൃതവും തമിഴും എത്രമേല്‍ കൈകോര്‍ത്തും തമ്മില്‍ കെട്ടുപെട്ടും ഇതരേതരാശ്രയങ്ങളായി കഴിഞ്ഞുകൂടിയിരുന്നു എന്നു കാണാവുന്നതാണ്. രണ്ടായിരം കൊല്ലത്തിനുമുമ്പ് തന്നെ ദേവന്‍, ദേവി, കാലം, ലോകം, ഭൂതം, യമന്‍, വരുണന്‍, യാമം, മങ്ഗലം, ദേശം, നിമിത്തം, ഉപമ, മന്ത്രം, സൂത്രം ആനന്ദം ഇത്യാദി പദങ്ങള്‍ സംസ്കൃതത്തിനല്‍നിന്നു ചെന്തമിഴില്‍ എങ്ങനെയോ, അതുപോലെ തന്നെ അടവി, കടു, കുടി, കണ്ഡം, കുലം, ശവം, ഛായ, പട്ടണം, മീനം, വലയം, കടാക്ഷം മുലായ പദങ്ങള്‍ ചെന്തമിഴില്‍നിന്നു ഭാഷാരീതിക്ക് ആവശ്യകമായ രൂപഭേദത്തോടുകൂടി സംസ്കൃതത്തിലും സംക്രമിച്ചിരുന്നു. തമിഴര്‍ മുതര്‍പ്പാവലര്‍ (ആദികവി) എന്നു പുകഴ്ത്താറുള്ള തിരുവള്ളുവരുടെ തിരുക്കുറളിലെ ‘‘അകരമുതലെഴുത്തെലാമാതിപകവന്‍ മുതറ്റേയുലകുˮ എന്ന ഒന്നാമത്തെ പാട്ടില്‍ത്തന്നെ അകാരം (അകരം) ആദി (ആതി) ഭഗവാന്‍ (പകവന്‍) ലോകം (ഉലകം) ഇങ്ങനെ നാലു പദങ്ങള്‍ സംസ്കൃതത്തില്‍ നിന്നു സംക്രമിപ്പിച്ചിരിക്കുന്ന വസ്തുത നാം ഗ്രഹിച്ചിരിക്കേണ്ടതാണ്. അതുപോലെതന്നെ ഗൗതമശാപത്താല്‍ ഗ്രസ്തനായ ദേവേന്ദ്രന്‍, അഗസ്ത്യശാപത്താല്‍ ആര്‍ത്തനായ നഹുഷന്‍, ചിരഞ്ജീവിയായ മാര്‍ക്കണ്ഡേയന്‍, ദാനശൗണ്ഡന്മാരായ ദധീചി മഹര്‍ഷിയും ശിബി ചക്രവര്‍ത്തിയും, മായവേടുവായ വാമനന്‍ ഇത്യാദി പുരാണപുരുഷന്മാരുടെ ഉപാഖ്യാനങ്ങളെ വള്ളുവരും, ശ്രീകൃഷ്ണന്റെ ലീലകള്‍, ശിവന്റെ ത്രിപുരസംഹാരം, സുബ്രഹ്മണ്യന്റെ ശൂരപത്മാസുരവധം, ഇത്യാദി കഥകളെ മറ്റു ചില സംഘകവികളും സന്ദര്‍ഭാനുഗുണമായി സ്മരിക്കുന്നു. വൈദികകാലത്തെ ദേവതകളായ ഇന്ദ്രനും വരുണനും തമിഴരുടെ ഐന്തിണയിലെ ആരാധനാമൂര്‍ത്തികളുടെ കൂട്ടത്തില്‍ പെട്ടിരുന്നു എന്നു പറഞ്ഞുവല്ലോ. കാവേരിപ്പട്ടണത്തില്‍ ദേവേന്ദ്രപ്രീതിക്കായി ഇരുപത്തെട്ടു ദിവസത്തെ ഉത്സവും ആഘോഷിച്ചിരുന്നു. അവരെക്കൂടാതെ ശ്രീപരമേശ്വരന്‍, ബലരാമന്‍, കാമദേവന്‍, ആദിത്യന്‍, ചന്ദ്രന്‍ എന്നീ ദേവന്മാര്‍ക്കും ക്ഷേത്രങ്ങളും പൂജകളും ഉണ്ടായിരുന്നു. ബ്രഹ്മാവു്, ഗണപതി, ശ്രീരാമന്‍, മുതലായ ദേവതകളെപ്പറ്റിയും സംഘകൃതികളില്‍ പ്രസ്താവനകളുണ്ട്. കല്പവൃക്ഷം, ഐരാവതം, വജ്രായുധം, മുതലായവ ദിവ്യവസ്തുക്കളേയും ജനങ്ങള്‍ വന്ദിച്ചു വന്നു. ബ്രാഹ്മണരുടെ ആചാരങ്ങള്‍ പാണ്ഡ്യരാജ്യത്തിലന്ന പോലെ ചേരരാജ്യത്തിലും വേരുറച്ചുകഴിഞ്ഞിരുന്നു. നെടുഞ്ചേരലാതന്‍ ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും ധാരാളമായി ദാനങ്ങള്‍ ചെയ്തിരുന്നു. പല്‍യാനൈ ചെല്‍ചെഴുകുട്ടുവന്‍ തന്റെ ആസ്ഥാനപണ്ഡിതനായ ഗൗതമനു പത്തു യാഗങ്ങള്‍ അനുഷ്ഠിക്കുവാന്‍ വേണ്ട സഹായം ചെയ്യുകയും ധര്‍മ്മപൂത്രന്‍ എന്ന ബിരുദം നേടുകയും ചെയ്തു. നാര്‍മുടിച്ചേരലാതന്റെ പ്രധാനദേവത ശ്രീപത്മനാഭനായിരുന്നു. ശിവഭക്തനും ആചാരശ്ലക്ഷ്ണനുമായ ചെങ്കുട്ടുവന്‍ യാഗം ചെയ്തു. അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ ഒരഗ്നിഹോത്രശാലയുണ്ടായിരുന്നതായി ചിലപ്പതികാരത്തില്‍നിന്നു വെളിവാകുന്നു. പല യാഗകര്‍മ്മങ്ങളും അനുഷ്ഠിച്ച ഒരു രാജാവായിരുന്നു പെരുഞ്ചേരല്‍ ഇരുമ്പൊറൈ. ചുരക്കത്തില്‍ ക്രി.പി. മൂന്നാംശതകത്തിനും മുമ്പുതന്നെ ആര്യസംസ്കാരം ദക്ഷിണാപഥം മുഴുവന്‍ വ്യാപിച്ചതായി കരുതാവുന്നതാണ്. ഇങ്ങനെ അക്കാലത്തു ചേരന്മാര്‍ ആര്യമതാനയായികളായ ക്ഷത്രിയരായിരുന്നു എങ്കിലും അവര്‍ക്കു ബുദ്ധമതത്താടും ജൈനമതത്തോടും യാതൊരു വിപ്രതിപത്തിയുമുണ്ടായിരുന്നില്ല. കോവലന്റെ പൂര്‍വ്വന്മാരില്‍ ഒരാള്‍ തിരുവഞ്ചിക്കുളത്തു് ഒരു ബൗദ്ധസ്തൂപം സ്താപിച്ചിരുന്നു. അതു വന്ദിക്കുവാന്‍ മണിമേഖല അവിടെപ്പോയതായി ചാത്തനാര്‍ പാടിയിരിക്കുന്നു. ജൈനക്ഷേത്രമായി കണവായില്‍ കോട്ടത്തെപ്പറ്റി പ്രസ്താവിച്ചുകഴിഞ്ഞു. ചെങ്കുട്ടുവന്‍ ചന്ദ്രചൂഡാരാധകനായിരുന്നു എങ്കിലും അന്യമതങ്ങളേയും ബഹുമാനിച്ചിരുന്നു. ബൗദ്ധമതാനുയായി ആയിരുന്ന കോവലന്റെ പത്നിയായ കണ്ണകി ആജിവകമാതാനുഗയായിരുന്നു എങ്കിലും ആ പതിദേവതയുടെ സ്മരണയ്ക്കു് ഒരു ക്ഷേത്രം സ്ഥാപിയ്ക്കുവാനുള്ള മഹാമനസ്കത ആ ചക്രവര്‍ത്തിക്കുണ്ടായി.

ആയ്യനരിതനാര്‍

ഇനി സംഘകാലത്തിനു പിന്നീടു ജീവിച്ചിരുന്ന ചെന്തമിഴ് സാഹിത്യകാരന്മാരായ ചേരരാജാക്കന്മാരെപ്പറ്റിക്കൂടി പ്രസ്താവിക്കാം. അവരില്‍ അയ്യനരിതനാല്‍ ഉദ്ദേശം ക്രി.പി. 7-ആം ശതകത്തില്‍ ജിവിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതിയാണ് പൊരുളിനു് ഒരു പ്രധാനലക്ഷണ ഗ്രന്ഥമായ പുറപ്പൊരുള്‍വെണ്‍പാമാലൈ. അതിന്റെ `പായിര’ത്തില്‍ തൊല്‍കാപ്പിയര്‍ മുതലായ പന്ത്രണ്ടു പണ്ഡിതന്മാരാല്‍ വിരചിതമായ പന്നിരുപ്പടലം എന്ന ഗ്രന്ഥം നിഷ്കര്‍ഷിച്ചു പഠിച്ച അദ്ദേഹം ‘‘ഓങ്കിയ ചിരപ്പിനുലകമുഴുതാണ്ടവാങ്ക വിറ്റടക്കൈവാനവര്‍ മരുമാന്‍ˮ അതായതു വളഞ്ഞ വില്ലു കൈയില്‍ ധരിച്ച ചേരരാജാക്കന്മാരുടെ വംശപരമ്പരയില്‍ ജനിച്ച കവിയാണെന്നു പ്രസ്താവിച്ചിട്ടുണ്ട്. പന്നിരുപ്പടലം കണ്ടുകിട്ടീട്ടില്ല. വെണ്‍പാമാലയിലും പന്ത്രണ്ടു പടലങ്ങളുണ്ട്. അവയില്‍ ആദ്യത്തെ ഒന്‍പതു `പുറ’ത്തേയും ബാക്കി മൂന്നു് `അക’ത്തേയും പരാമര്‍ശിക്കുന്നു. ശത്രുക്കളുടെ പശുക്കളെ അപഹരിയ്ക്കുക (വെട്ചി), അവയെ വീണ്ടു കൊണ്ടുവരിക (കരന്തൈ), ശത്രുക്കളെ ആക്രമിക്കുക (വഞ്ചിഃ, ആക്രമികളുടെ നേര്‍ക്കു് എതിര്‍ത്തുചെല്ലുക (കാഞ്ചി), കോട്ടകാക്കുക (നൊച്ചി), ശത്രുക്കളുടെ കോട്ട വളയുക (ഉഴിഞൈ) മുതലായവയാണു് ഗ്രന്ഥത്തിലെ വിഷയങ്ങള്‍.

ശൈവസമയത്തിന്റെ അഭൃത്ഥാനം

മൂവരശര്‍ ബൗദ്ധരോടും ജൈനരോടും മതവിഷയത്തില്‍ പ്രദര്‍ശിപ്പിച്ച മഹാമനസ്കത സനാതനധര്‍മ്മത്തിനും ദോഷകരമായി പരിണമിച്ചു. ആ രണ്ടു മതാനുയായികള്‍ — അവരില്‍ പ്രധാനമായി ജൈനര്‍ — ഹിന്ദുമതത്തെ പ്രത്യക്ഷമായി അവഹേളനം ചെയ്യുകയും അവരുടെ വിവധങ്ങളായ വാങ്മയങ്ങ ളെക്കൊണ്ടു പൊതുജനങ്ങളെ മാത്രമല്ല രാജാക്കന്മാരെപ്പോലും തങ്ങളുടെ പാര്‍ശ്വത്തിലേയ്ക്കു് ആകര്‍ഷിക്കുകയും ചെയ്തു. ഹിന്ദുക്കല്‍ ഉണര്‍ന്നു; ഇതരമതക്കാരുമായി വാദപ്രതിവാദങ്ങള്‍ നടത്തി അവരെ ജയിച്ചു; വഴിതെറ്റിപ്പോയ രാജാക്കന്മാരെ സ്വമതത്തിലേക്കു വീണ്ടെടുത്തു. ഈ അത്ഭുതകര്‍മ്മം നിര്‍വ്വഹിച്ച ജ്ഞാനസംബന്ധര്‍, അപ്പര്‍, സുന്ദരമൂര്‍ത്തി, മാണിക്യവാചകര്‍ ഈ നാലു ശിവഭക്തന്മാരേയും ശൈവസമയാചാര്യന്മാര്‍ എന്നു പറഞ്ഞുവരുന്നു. ജൈനമതത്തില്‍ ചേര്‍ന്നുപോയ അപ്പര്‍ തന്റെ സഹോദരിയായ തിലകവതിയുടെ ഉപദേശമനുസരിച്ചു വീണ്ടു ഹിന്ദുവായി. അന്നത്തെ പല്ലവരാജാവും ജൈനനുമായിരുന്ന പ്രഥമ മഹേന്ദ്രവിക്രമനേയും ആ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചു. ക്രി.പി. 600 മുതല്‍ 638 വരെ രാജ്യഭാരം ചെയ്ത ഈ മഹേന്ദ്രവിക്രമനാണ് മത്തവിലാസപ്രഹസനത്തിന്റെ പ്രണേതാവു്. അപ്പര്‍ ജാതിയില്‍ വെള്ളാളനും, ജ്ഞാനസംബന്ധരും മാണിക്യവാചകരും ബ്രാഹ്മണരും, സുന്ദരമൂര്‍ത്തി ഓതുവാരം (ഒരമ്പലവാസിവര്‍ഗ്ഗം) ആയിരുന്നു. ജ്ഞാനസംബന്ധര്‍ പാണ്ഡ്യരാജാനായ ക്രി.പി. 645 മുതല്‍ 675 വരെ പാണ്ഡ്യരാജ്യം ഭരിച്ച നന്‍റചീര്‍നെറുമാറന്‍ എന്നുകൂടി പേരുള്ള കൂന്‍പാണ്ഡ്യനെ അദ്ദേഹത്തിന്റെ പട്ടമഹിഷി മങ്കയര്‍ക്കരശിയുടെ സഹായത്തോടുകൂടി ജൈനമതത്തില്‍നിന്നു ഹിന്ദുമതത്തിലേയ്ക്കു വീണ്ടെടുത്തു. സംബന്ധര്‍ പ്രഥമനരസിംഹവര്‍മ്മന്‍ (ക്രി.പി. 630 വരെ രാജ്യഭാരകാലം) എന്ന പല്ലവരാജാവിന്റെ സേനാനിയായി അദ്ദേഹത്തിനു വേണ്ടി പശ്ചിമചാലൂക്യന്മാരുമായി ക്രി.പി. 642-ല്‍ വാതാപിയില്‍വച്ചു നടന്ന യുദ്ധത്തില്‍ പങ്കുകൊണ്ട മറ്റൊരു ശിവഭക്തനായ ചിറുത്തൊണ്ടരുടെ സുഹൃത്തായിരുന്നു. ഈ രണ്ടു് ആചാര്യന്മാരും സമകാലികന്മാരായിരുന്നു എന്നും ഇവര്‍ ജീവിച്ചിരുന്നതു ക്രി.പി. ഏഴാംശതകത്തിലായിരുന്നു എന്നും ഇത്രയുമുള്ള പ്രസ്താവംകൊണ്ടു വ്യക്തമാകുന്നുണ്ടല്ലോ. സുന്ദരമൂര്‍ത്തിയെപ്പറ്റി മേല്‍ പ്രസ്താവിക്കും. മാണിക്യവാചകര്‍ സുന്ദരമൂര്‍ത്തിയെ അപേക്ഷിച്ച് അര്‍വാചീനനായിരുന്നു. അത്തരത്തില്‍ ശൈവമതോദ്ധാരണത്തിനായി ക്രി.പി. ഏഴാംശതകം മുതല്‍ ഒന്‍പതാംശതകംവരെ തീവ്രമായി പ്രയത്നിച്ച അറുപത്തിമൂന്നു ഭക്തന്മാരെ നായനാരന്മാര്‍ (ദിവ്യന്മാര്‍) എന്ന പേരില്‍ ചെന്തമിഴ് സാഹിത്യം പുകഴ്ത്തു്ന്നു. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്മാരും അറുപത്തിമൂന്നാണല്ലോ. നായനാരന്മാരുടെ ചരിത്രം മുഴുവന്‍ പ്രഥമകുലോത്തുങ്ഗന്‍ എന്ന ചോളചക്രവര്‍ത്തി (ക്രി.പി. 1070 മുതല്‍ 1115 വരെ രാജ്യഭാരകാലം) യുടെ മന്ത്രിയായ ചേക്കിഴാര്‍ തന്റെ പെരിയപുരാണം എന്ന മനോഹരമായ ചെന്തമിഴ്ക്കാവിയത്തില്‍ വര്‍ണ്ണിക്കുന്നു. മാണിക്കവാചകര്‍ അറുപത്തിമൂവരില്‍ പെടുന്നില്ല. അതിനുമുന്‍പു തന്നെ ചോളദേശത്തു തിരനാരയൂരിലെ നമ്പിയാണ്ടാര്‍ നമ്പി (ക്രി.പി. 975-1035) ഏന്ന ബ്രാഹ്മണപുരോഹിതന്‍, സംബന്ധര്‍, അപ്പര്‍ തുടങ്ങിയ നായനാരന്മാരുടെ ഗാനങ്ങളെ പതിനൊന്നു തിരുമുറകളായി സമാഹരിച്ചുകഴിഞ്ഞിരുന്നു. അവയില്‍ ആദ്യത്തെ എട്ടു തിരുമുറികള്‍ നാലു സമയാചാര്യന്മാരുടേയും കൃതികളാണു്. അവയെ പൊതുവില്‍ തേവാരം (ദേവഹാരം) എന്നു പറയുന്നു. ഒന്‍പതാം തിരുമുറയില്‍ അത്രതന്നെ പ്രശസ്തന്മാരല്ലാത്ത ഒന്‍പതു കവികളുടെ ഗാനങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനു ‘തിരവിശൈപ്പാ’ എന്നാണു നാമധേയം. പന്ത്രണ്ടാം തിരുമുറയായി പെരിയ പുരാണത്തെക്കൂടി പശ്ചാല്‍കാലികന്മാര്‍ ചേര്‍ത്തിട്ടുണ്ട്. അറുപത്തിമൂവരില്‍ വിറന്മിണ്ടനായനാര്‍, ചേരമാര്‍പെരുമാള്‍നായനാര്‍ ഇങ്ങനെ രണ്ടു കേരളീയരേ ഉള്‍പ്പെടുന്നുള്ളൂ. വിറന്മിണ്ടര്‍ ചെങ്ങന്നൂര്‍ക്കാരനായിരുന്നു. ശൈവമതത്തിന്റെ പുനരുത്ഥാപനത്തിനുശേഷം ബൗദ്ധരും ജൈനരും ലോകോപകാരകങ്ങളും പരിശ്രമൈകാസാദ്ധ്യങ്ങളുമായ നിഘണ്ടു, വ്യാകരണം ഇടങ്ങിയ ഗ്രന്ഥങ്ങള്‍ ചെന്തമിഴില്‍ രചിച്ചുകൊണ്ടിരുന്നതല്ലാതെ മതപ്രചരണത്തനു ഉദ്യമിക്കുകയോ ഹിന്ദുക്കളുമായി രാഷ്ട്രകാര്യങ്ങളില്‍ ഇടുകയോ ചെയ്തില്ല.

ചേരമാന്‍പെരുമാള്‍ നായനാര്‍

മകോതൈ എന്നു കൂടിപ്പേരുള്ള കൊടുങ്ങല്ലൂരില്‍ പെരുമാക്കോതൈയാര്‍ എന്ന ഒരു ചേരരാജാവു ജനിച്ചു. അദ്ദേഹം ബാല്യത്തില്‍തന്നെ രാജധാനിക്കു സമീപമുള്ള തിരുവഞ്ചിക്കുളത്തു ശിവക്ഷേത്രത്തില്‍ പോയി ഭഗവല്‍കൈങ്കര്യത്തില്‍ വ്യാപൃതനായി താമസിക്കവേ ചെങ്കോല്‍പൊറൈയന്‍ എന്ന തന്റെ പിതാവു വാനപ്രസ്ഥാശ്രമത്തില്‍ പ്രവേശിക്കുകയാല്‍ രാജ്യഭാരം കൈയേറ്റു. അദ്ദേഹത്തിന്റെ പല അപദാനങ്ങളേയും പെരിയ പുരാണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അവയൊന്നും ഇവിടെ പ്രപഞ്ചം ചെയ്യുന്നില്ല. അദ്ദേഹത്തിനു സകല ജിവരാശികളുടേയും ശബ്ദങ്ങള്‍ക്ക് അര്‍ത്ഥമറിയാമായിരുന്നതുകൊണ്ടു ‘കഴറിറ്ററിവാര്‍’ എന്നൊരു ബിരുദം കൂടിയുണ്ടായിരുന്നതായി കാണുന്നു. ചേരമാന്‍ അന്നത്തെ ശിവഭക്തന്‍മാരില്‍ അഗ്രഗണ്യനായിരുന്ന സുന്ദരമൂര്‍ത്തിയെ കാണുന്നതിനായി തഞ്ചാവൂരിനടുത്തുള്ള തിരവാരൂരില്‍ ചെന്ന് ആ മഹാനെ സന്ദര്‍ശിച്ച് അവിടത്തെ മൂര്‍ത്തിയായ വല്മീകനാഥസ്വാമിയെപ്പറ്റി മുമ്മണിക്കോവൈ എന്നൊരു സ്തോത്രം ഗാനം ചെയ്തു. തദനന്തരം സുന്ദരമൂര്‍ത്തിയോടുകൂടി വേദാരണ്യത്തേക്കു പോയി അവിടത്തെ പരമശിവനെക്കുരിച്ചു പൊന്‍വണ്ണത്തന്താദി എന്ന മറ്റൊരു സ്ത്രോത്രം പാടി. പിന്നീടു പാണ്ഡ്യരാജ്യത്തില്‍ ചെന്നു് അവിടെയുള്ള പല ശിവാലയങ്ങളും സന്ദര്‍ശിച്ചു് അവര്‍ രണ്ടുപേരും കൊടുങ്ങല്ലൂരിലേക്കു പോന്നു. ആ കാലത്താണ് സുന്ദരമൂര്‍ത്തി അഞ്ചൈക്കളത്തപ്പനെപറ്റി ‘‘തലൈക്കുത്തലൈമാലൈˮ എന്നാരംഭിക്കുന്ന പുളകപ്രദമായ ഗാനം നിര്‍മ്മച്ചതു്. കുറേ ദിവസം കഴി‍ഞ്ഞു സുന്ദരര്‍ തിരുവാരൂരിലേക്കു പോയി വീണ്ടും കൊടുങ്ങലൂരില്‍ ചെന്നുചേര്‍ന്നു. അങ്ങനെയിരിക്കെ തിരവഞ്ചിക്കുളത്തുവച്ചു് അദ്ദേഹം പരഗതിയെ പ്രാപിക്കുകയും ആ വാര്‍ത്ത കേട്ടു പെരുമാളും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. പെരുമാള്‍ ഒടുവില്‍ രചിച്ചതാണ് ആദിയുലാ എന്ന സുപ്രസിദ്ധമായ പാട്ട്. അതിനു തിരുക്കൈലാസജ്ഞാനവുലാ എന്നും പേരുണ്ടു്. അദ്ദേഹത്തിന്റെ മൂന്നു ഗാനങ്ങളും നമ്പി അദ്ദേഹത്തിന്റെ പതിനൊന്നാംതിരുമുറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടുപേരുടേയും സ്വര്‍ഗ്ഗാരോഹണം ഒരു മേടമാസത്തിലെ സ്വതിനക്ഷത്രത്തിലായിരുന്നു എന്നാണ് ഐതിഹ്യം. പെരുമാള്‍ കൈലാസത്തു പോയി ദേഹവിയോഗം ചെയ്തതായാണു് പെരിയപുരാണത്തില്‍ പ്രതിപാദിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ സമാധി തിരവഞ്ചിക്കുളത്തു വച്ചുതന്നെയായിരുന്നരിക്കണമെന്നു ഞാന്‍ ഊഹിക്കുന്നു. പ്രജകളില്‍ പലരും അദ്ദേഹത്തിന്റെ മരണവൃത്താന്തം കേട്ടു ചാവേറായതായി പെരിയപുരാണത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ടു്. സുന്ദരമൂര്‍ത്തി തമ്പി(മ്പു)രാന്‍തോഴന്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇന്നും തമിഴരില്‍ ചിലര്‍ക്കു് ആ പേരിടാറുണ്ട്. പ്രശസ്ത സംജ്ഞയിലെ ‘തമ്പുരാന്‍’ എന്ന ശബ്ദത്തിനു ശിവനെന്നാണ് അര്‍ത്ഥമെന്നു ചിലര്‍ പറയാറുണ്ടെങ്കിലും കേരളം രക്ഷിച്ച തമ്പുരാനെത്തന്നെയാണു് അതു് കുറിക്കുന്നതു് എന്നു ഞാന്‍ അനുമാനിക്കുന്നു. ചേരമാന്‍പെരുമാളുടേയും സുന്ദരമൂര്‍ത്തിയുടേയും വിഗ്രഹങ്ങള്‍ ഇന്നും തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തില്‍വെച്ചു പൂജിക്കുന്നുണ്ട്. അതിനു കാല്‍നാഴിക തെക്കുപടിഞ്ഞാറു ചേരമാന്‍കോവിലകം എന്നു പറയുന്ന ഒരു പറമ്പും കാണുന്നു. സുന്ദരമൂര്‍ത്തിയുടെ ജിവിതം ക്രി.പി. 850-ആമാണ്ടിടയ്ക്കാണെന്നു പറയുന്നതിനു് ആധാരമില്ല. അതു ക്രി.പി. എട്ടാംശതകത്തിന്റെ മധ്യത്തിലെന്നാണ് എനിക്കു തോന്നുന്നതു്. ചേരമാന്‍പെരുമാള്‍ പാണ്ഡ്യരാജാവായ രണധീരന്റെ പുത്രനായ പ്രഥമരാജസിംഹന്റെ സമകാലികനായിരുന്നു. ആ രാജസിംഹന്‍ ക്രി.പി. 731-നു് ഇടയ്ക്കാണു് പാണ്ഡ്യരാജ്യം ഭരിച്ചിരുന്നുതു്.

വോണാട്ടടികള്‍

ഒന്‍പതാം തിരുമുറയില്‍ ഒന്‍പതു കവികളുടെ `തിരുവിശൈപ്പാ’ക്കള്‍ അടങ്ങീട്ടുണ്ടെന്നു പറഞ്ഞുവല്ലോ. അവയില്‍ ഒരു തിരുവിശൈപ്പാവിന്റെ കര്‍ത്താവു ക്രി.പി. സുമാര്‍ 949 മുതല്‍ 965 വരെ ചോളരാജ്യം ഭരിച്ച കണ്ടാരാദിത്യനും മറ്റൊന്നിന്റെ പ്രണേതാവു് വേണാട്ടടികളുമാകുന്നു. വേണാട്ടടികള്‍ ഒരു തിരുവിതാംകൂര്‍ രാജാവാണെന്നു പറയേണ്ടതില്ലല്ലോ. അദ്ദേഹം കണ്ടാരാദിത്യന്റെ സമകാലികനാണെന്നുള്ള ഐതിഹ്യം ശരിയാണെങ്കില്‍ പത്താം ശതകത്തിന്റെ ഇത്തരാര്‍ദ്ധത്തില്‍ ജിവിച്ചിരുന്നിരിക്കണം. ഏതായാലും നമ്പിയാണ്ടാര്‍നമ്പിയുടെ കാലത്തിനു മുന്‍പാണെന്നുളളതിനു സംശയമില്ലല്ലോ. വേണാട്ടടികളുടെ തിരുവിശൈപ്പാവു് ‘‘തിരുത്തില്ലൈനടംപയിലുംനമ്പാര്‍ˮ അതായതു് ചിദംബരക്ഷേത്രത്തിലെ നടരാജസ്വാമിയെപ്പറ്റിയുള്ള പത്തു പാട്ടുകള്‍ അടങ്ങിയതാണ്.

ശ്രീവൈഷ്ണവമതത്തിന്റെ ആഭ്യര്‍ത്ഥാനം

ശൈവന്മാര്‍ക്ക് അറുപത്തിമൂന്നു നായനാരന്മാരുള്ളതുപോലെ വൈഷ്ണവന്മാര്‍ക്ക് പന്ത്രണ്ടു് ആഴ്വാരന്മാരുണ്ട്. ക്രിസ്ത്വബ്ദത്തിന്റെ ആരംഭത്തിനു മുന്‍പുതന്നെ ദക്ഷിണാപഥത്തില്‍ വിഷ്ണുഭക്ത്യുപദേശകമായ പാഞ്ചരാത്രമതത്തില്‍ ജനങ്ങള്‍ക്കു പ്രതിപത്തിയുണ്ടായിരുന്നു. ദ്രമിഡന്‍ എന്നൊരു പൂര്‍വാചാര്യനെ രാമാനുജനും മറ്റും സബഹുമാനം സ്മരിക്കുന്നുണ്ട്. എന്നാല്‍ ആ മതത്തിനു പ്രാബല്യം ബവിച്ചതു് ആഴ്വാരന്മാരുടെ ആവിര്‍ഭാവത്തോടുകൂടിയാകുന്നു. ചില ആഴ്വാരന്മാര്‍ ബൗദ്ധജൈനന്മാരെ എന്നപോലെ ശൈവന്മാരെയും എതിര്‍ത്തു. പൊയ്കൈയാഴ്വാര്‍, പുതത്താഴ്വാര്‍, പേയാഴ്വാര്‍, തിരുമഴിശൈയാഴ്വാര്‍, മതുരകവി, നമ്മാഴവാര്‍, കുലശേഖര ആഴ്വാര്‍, പെരിയാഴ്വാര്‍, ആണ്ടാള്‍, തൊണ്ടരിടിപ്പൊടുയാഴ്വാര്‍, തിരപ്പാണാഴ്വാര്‍, തിരമങ്കൈയാഴവാര്‍ ഇങ്ങനെയാണ് അവരുടെ പേരുകള്‍. അവരില്‍ ആണ്ടാള്‍ ഒരു സ്ത്രീരത്നമായിരുന്നു എന്ന പറയേണ്ടതില്ലല്ലോ. ആഴ്വാര്‍ െന്ന പദത്തിനു ഭഗവല്‍ഭക്തിയില്‍ മഗ്നനെന്നാണു് അര്‍ത്ഥം. പന്ത്രണ്ടു് ആഴ്വാരന്മാരില്‍ കുലശേഖരന്‍ മാത്രമാണു് കേരളീയന്‍. ആദ്യത്തെ ആഴ്വാരാ. പെയ്കയാര്‍ കാഞ്ചീപുരത്താണു് ജനിച്ചതെങ്കിലും കേരളത്തിലെ ഒരു തുറമുഖമായ തൊണ്ടിയില്‍ വന്നു് അവിടെ രാജ്യഭാരം ചെയ്തുതുകൊണ്ടിരുന്ന കോക്കോതൈമാര്‍വന്‍, കണൈകാലിരുമ്പൊറൈ എന്നീ ചേരരാജാക്കന്മാരുടെ ആസ്ഥാനപണ്ഡിതനായി താമസിച്ചു എന്നും കണൈക്കാലിരുമ്പൊറയെ ചൊളരാജാവായ കോച്ചെങ്കണ്ണന്‍ ബന്ധനസ്ഥനാക്കിയപ്പോള്‍ ജേതാവിന്റെ ഗുണഗണങ്ങളെ പ്രശംസിച്ചു ‘കളവഴി നാര്‍പ്പതു’ എന്നൊരു കാവ്യം രചിച്ചു തന്റെ പുരസ്കര്‍ത്താവിനെ വിമുക്തനാക്കി എന്നും നാം സംഘഗ്രന്ഥങ്ങളില്‍നിന്നു് അറിയുന്നു. അദ്ദേഹം ജിവിച്ചിരുന്നതു ക്രി.പി. മൂന്നാംശതകത്തിന്റെ ഒടുവിലാണ്. ഒടുവിലത്തെ ആഴ്വാരായ തിരുമങ്കയുടെ ജീവിതകാലം ക്രി.പി. എട്ടാം ശതകത്തിന്റെ അന്ത്യപാദത്തിലും ഒന്‍പതാംശതകത്തിന്റെ പ്രഥമപാദത്തിലുമാണ് എന്നു് തീര്‍ച്ചപ്പെട്ടിട്ടുണ്ട്. ആഴ്വാരന്മാരുടെ ഇടയില്‍ അനേകവിധത്തിലുള്ള അപദാനങ്ങള്‍കൊണ്ടു പ്രഥമഗണനീയനായി കരുതേണ്ടതു ശഠകോപനെന്നും പരാങ്കശനെന്നും വകുളാഭരണനെന്നും ഉള്ള അഭിധാനാന്തരങ്ങളാല്‍ സുവിദിതനായ നമ്മാഴ്വാരെത്തന്നെയാണു്. അദ്ദേഹം എട്ടാം ശതകത്തിന്റെ ആരംഭത്തില്‍ ജിവിച്ചിരുന്നതായി ഊഹിക്കാം. അഴാവാരന്മാരുടെ പാട്ടുകള്‍ എല്ലാംകൂടി സമാഹരിച്ചു നാഥമുനി ക്രി.പി. പത്താംശതകത്തില്‍ ‘നാലായിരപ്രബന്ധം’ എന്ന പേരില്‍ ഒരു ഗ്രന്ഥം സംവിധാനം ചെയ്തു. അദ്ദേഹത്തെ ആദ്യത്തെ വൈഷ്ണവാചാര്യനെന്നു പറയുന്നു. അദ്ദേഹത്തിന്റെ പൗത്രനായ ആളന്താരാണ് രാമാനുജാചാര്യര്‍ക്കു മുന്‍പ് ശ്രീരങ്ഗത്തില്‍ ആചാര്യപീഠം അലങ്കരിച്ചിരുന്നതു്. രാമാനുജാചാര്യരുടെ കാലത്തില്‍ ആ മതത്തിനു തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും അത്യധികമായ പ്രചാരവും പ്രഭാവവും സിദ്ധിച്ചു.

കുലശേഖര ആഴ്വാര്‍

കുലശേകരന്‍ ദൃഢവ്രതന്‍ എന്ന ചേരരാജാവിന്റെ പുത്രനായി തിരവഞ്ചിക്കുളത്തു ജനിച്ചു. മാഘമാസത്തില്‍ പുണര്‍തം നക്ഷത്രത്തിലാണു് അദ്ദേഹത്തിന്റെ അവതാരം. രാജ്യഭാരം ലഭിച്ചു സ്വല്പകാലം കഴിഞ്ഞപ്പോള്‍ത്തന്നെ ചോളരേയും പാണ്ഡ്യരേയും ജയിച്ചതിനാല്‍ അദ്ദേഹത്തിനു കൊല്ലിക്കാവലന്‍ എന്ന ചേരരാജാക്കന്മാരുടെ ബിരുദത്തിനു പുറമേ കോഴിക്കോടന്‍ (കോഴി = ചോളരാജധാനിയായ ഉറയൂര്‍) കൂടല്‍ നായകന്‍ (കൂടല്‍ = മധുര) എന്ന ബിരുദങ്ങള്‍കൂടി നേടുവാന്‍ സാധിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ഹൃദയം ക്രമേണ വിഷ്ണുഭക്തിയില്‍ അധികമധികമായി ലയിച്ചു. ശ്രീരാമനായിരുന്നു കുലശേഖരന്റെ ഇഷ്ടദേവത. ഏറെത്താമസിയാതെ തന്റെ പുത്രനില്‍ രാജ്യഭാരം അവരോപണം ചെയ്തു ശ്രിരങ്ഗത്തുപോയി വളരെക്കാലം ഭഗവല്‍സേവയില്‍ ഏര്‍പ്പെട്ടു. അവിടെ തന്റെ പുത്രി നീലാദേവിയെ രങ്ഗനാഥസ്വാമിയുടെ കൈങ്കര്യത്തിനായി സമര്‍പ്പിച്ചു സകലസ്വത്തുകളും ക്ഷേത്രത്തിനായി വിട്ടുകൊടുത്തതിനുശേഷം നമ്മാഴ്വാരുടെ യശസ്സില്‍ പവിത്രമായ തിരുനെല്‍വേലി ജില്ലയിലെ ആഴ്വാര്‍ തിതനഗരിയിലും കുറേ ദിവസം താമസിച്ചു് ഒടുവില്‍ ആ ജില്ലയില്‍ താമ്രവര്‍ണ്ണീതീരത്തില്‍ രാജഗോപാലസ്വാമിയെ ഭജിച്ചുകൊണ്ടിരിക്കവേ അറുപത്തേഴാമത്തെ വയസ്സില്‍ ദേഹവിയോഗം ചെയ്തു. മന്നാര്‍കോവിലിന്നടുത്തായി ആഴ്വാര്‍ പരഗതിയെ പ്രാപിച്ച സ്ഥലത്തു കുലശേഖര ആഴ്വാര്‍കോവില്‍ എന്നൊരു ക്ഷേത്രമുണ്ട്. അതു പണിയിച്ചതു ‘‘ശ്രീകുലചേരപ്പെരുമാളൈയുകന്തരുളിവിത്തമലൈ മണ്ടലത്തു മുല്ലൈപള്ളി പാചുദേവന്‍ കേചവന്‍ˮ ആണെന്നു ഒരു ശിലാരേഖയില്‍നിന്നറിയുന്നു. ആഴ്വാരുടെ പ്രീതിക്കു പാത്രീഭവിച്ച ഈ വാസുദേവന്‍ കേശവന്‍ മുല്ലപ്പള്ളി ഇല്ലത്തെ ഒരു നമ്പൂരിയായിരുന്നിരിക്കണം. കുലശേഖരന്‍ രചിച്ച നൂററഞ്ചു പാട്ടുകള്‍ പെരുമാള്‍തിരുമൊഴി എന്ന പേരില്‍ നാഥമുനി നാലായിരപ്രബന്ധത്തില്‍ ഉള്‍പ്പെടുത്തീട്ടുണ്ട്. അതിനു് ഒരു പ്രശസ്തിഗാനം നാഥമുനിയുടെ പ്രശിഷ്യനും ആളവന്താരുടെ ഗുരുവുമായ മണക്കാല് നമ്പി രചിച്ചു. ആഴ്വാരുടെ സംസ്കൃതകൃതിയായ മുകുന്ദമാലയെപ്പറ്റി അന്യത്ര പ്രസ്താവിക്കും. അദ്ദേഹം ഒരു കേരളീയനല്ലായിരുന്നു എന്നും തൃശ്ശിനാപള്ളി ജില്ലയില്‍ പെട്ട കരുവൂരായിരുന്നു അദ്ദേഹത്തിന്റെ രാജധാനിയെന്നും പറയുന്ന ചില തമിഴ്പ്പണ്ഡിതന്മാരുണ്ടു്. അവരുടെ മുഖമുദ്രണത്തിനു പെരുമാള്‍ തിരുമൊഴിയിലെ ‘പെരുമാള്‍’ എന്ന പദംതന്നെ പര്യാപ്തമാണ്. കരുവൂരില്‍ രാജ്യഭാരം ചെയ്തിരുന്നു എന്നു് അവര്‍ വാദിക്കുന്നു രാജാക്കന്മാരില്‍ ആരേയും ‘പെരുമാള്‍’ എന്ന പദംതന്നെ പര്യാപ്തമാണു്. കരുവൂരില്‍ രാജ്യഭാരം ചെയ്തിരുന്നു എന്നു് വാദിക്കുന്ന രാജാക്കന്മാരില്‍ ആരേയും ‘പെരുമാള്‍’ എന്നു പറയാറില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നതാണല്ലോ. പോരെങ്കില്‍ മലമണ്ഡലത്തെ വാസുദേവന്‍ കേശവന്‍ തിരുനെല്‍വേലി ജില്ലയില്‍ കുലശേഖര ആഴ്വാര്‍ കോവില്‍ പണിയിക്കുന്നതിനുള്ള കാരണവും അവര്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കുലശേഖരന്‍ തിരമങ്കയാഴ്വാരുടെ സമകാലികനാണെന്നു ചിലര്‍ പറയാറുണ്ട്. സ്വാമിക്കണ്ണുപിള്ളയുടെ പക്ഷം അദ്ദേഹത്തിന്റെ ജിവിതകാലം ക്രി.പി. 767 മുതല്‍ 834 വരെയെന്നാണു്. ആ ഗണന നമുക്കു സമ്മതിക്കാം. 817 മുതല്‍ 17 വര്‍ഷമാണ് അദ്ദേഹത്തിന്റെ രാജ്യഭാരകാലം. കുലശേഖരന്റെ പിതാവായിരുന്ന ചേരമാന്‍പെരുമാള്‍നായനാര്‍ എന്ന മതം ഞാന്‍ അങ്ഗീകരിക്കുന്നില്ല.

പാടല്‍പെറ്റ കേരളക്ഷേത്രങ്ങള്‍

ശൈവര്‍ക്കു 724 തിരുപ്പതികള്‍ (പുണ്യക്ഷേത്രങ്ങള്‍) ഉണ്ടു്. അവയെപ്പറ്റി അരുപത്തിമൂവരില്‍ ഒരാളെങ്കിലും പാടീട്ടുള്ളതുകൊണ്ടാണ് അവയ്ക്കു് ആ പേര്‍ വന്നതു്. അവയില്‍ ചോളദേശത്തില്‍ കാവേരിക്കു തെക്ക് അറുപത്തിമൂന്നും വടക്കു നൂറ്റിരുപത്തേഴും സിംഹളദ്വീപില്‍ രണ്ടും പാണ്ഡ്യദേശത്തില്‍ പതിന്നാലും കൊങ്ങനാട്ടില്‍ ഏഴും നടുനാട്ടില്‍ ഇരുപത്തിരണ്ടും തൊണ്ടനാട്ടില്‍ മുപ്പത്തിരണ്ടും തുളുനാട്ടില്‍ ഒന്നും വടനാട്ടില്‍ (ആര്യാവര്‍ത്തത്തില്‍) അഞ്ചും മലനാട്ടില്‍ ഒന്നും സ്ഥിതിചെയ്യുന്നു. മലനാട്ടിലെ ക്ഷേത്രം സുന്ദരമൂര്‍ത്തി പുകഴ്ത്തിയ തിരവഞ്ചിക്കുളം മാത്രമാണ്. വൈഷ്ണവര്‍ക്കു നൂറ്റെട്ടു തിരപ്പതികങ്ങളാണുള്ളതു്. അവയില്‍ ചോളദേശത്തു നാല്പതും പാണ്ഡ്യദേശത്തു പതിനെട്ടും നടുനാട്ടില്‍ രണ്ടും തൊണ്ടനാട്ടില്‍ ഇരുപത്തിരണ്ടും വടനാട്ടില്‍ പന്ത്രണ്ടും മലനാട്ടില്‍ പതിമ്മൂന്നും ഉള്‍പ്പെടുന്നു. മലനാട്ടിലെ പതിമ്മൂന്നു പതികങ്ങള്‍ തിരുവനന്തപുരം, തിരുവെണ്‍പരിചാരം (തിരുപ്പതിസാരം), തിരുക്കാട്കരൈ (തൃക്കാക്കര), തിരുമൂഴിക്കുളം, തിരുപ്പുലിയൂര്‍, (പുലിയൂര്‍, ചെങ്ങന്നൂരിനുസമീപം), തിരുച്ചെങ്കുന്‍റൂര്‍ (ചെങ്ങന്നൂര്‍), തിരുവല്ലവാഴ് (തിരുവല്ലാ), തിരുവണ്‍വണ്ടൂര്‍, തിരുവാട്ടാറ് (തിരുവട്ടാറ്) തിരുവാറന്‍വിളൈ (തിരുവാറന്മുള), തിരുക്കടിത്താനം (തൃക്കൊടിത്താനം), തിരുവിത്തുവക്കോട് (തിരുമുറ്റക്കോട്), തിരുനാവാ എന്നിവയാകുന്നു. ഈ ക്ഷേത്രങ്ങളി‍ല്‍ തിരുമുറ്റക്കോടും തിരുനാവായും മലബാറിലും ബാക്കിയുള്ളവ തിരുവിതാംകൂറിലുമാണ് സ്ഥിതിചെയ്യുന്നതു്. തിരുമുറ്റക്കോടിനെപ്പറ്റി കുലശേഖരനും മറ്റെല്ലാ ക്ഷേത്രങ്ങളേയും പറ്റി നമ്മാഴ്‌വാരും, തിരുപ്പുലിയൂര്‍, തിരുവല്ലാ, തിരുനാവാ ഈ മൂന്നു ക്ഷേത്രങ്ങളെപ്പറ്റി അദ്ദേഹത്തിനുപുറമേ തിരുമങ്കയാഴ്‌വാരും പാടീട്ടുണ്ട്. ഈ ആഴ്‌വാരന്മാര്‍ പ്രസ്തുത ക്ഷേത്രങ്ങളെപ്പറ്റി ചെയ്തിട്ടുള്ള വര്‍ണ്ണനങ്ങള്‍ അത്യന്തം ഉജ്ജ്വലങ്ങളാണ്. പാടല്‍പെറ്റ ക്ഷേത്രങ്ങളല്ലെങ്കിലും ജനാര്‍ദ്ദന (വര്‍ക്കല)ത്തിനും തിരുവഞ്ചിക്കുളത്തിനും (കുലശേഖരപുരം) ദിവ്യക്ഷേത്രങ്ങള്‍ എന്ന നിലയില്‍ ശ്രീവൈഷ്ണവന്മാരുടെയിടയില്‍ അഭ്യര്‍ഹിതത്വമുണ്ടു്. ഈ ക്ഷേത്രങ്ങളിലെല്ലാം ഇന്നും അനേകം ശ്രീവൈഷ്ണവന്മാര്‍ വന്നു സ്വാമിദര്‍ശനം ചെയ്തുപോകാറുണ്ടു്.

പശ്ചാല്‍കാലത്തെ ചരിത്രം

ഇത്തരത്തില്‍ കേരളവും പാണ്ഡ്യചോളരാജ്യങ്ങളും തമ്മില്‍ അവയുടെ പൂര്‍വബന്ധം ക്രി.പി. പതിനൊന്നാം ശതകത്തിന്റെ ആരംഭംവരെ അനുസ്യൂതമായി പുലര്‍ത്തിപ്പോന്നിരുന്നു. ചേരരാജാക്കന്മാര്‍ക്കു തമിഴ് വ്യവഹാരഭാഷയായിരുന്ന കോയമ്പത്തൂര്‍, സേലം ഈ പ്രദേശങ്ങളുടേയും ആധിപത്യമുണ്ടായിരുന്നതുകൊണ്ടും മൂവരശരില്‍ ഒരു വംശക്കാര്‍ എന്ന നിലയില്‍ തങ്ങളുടെ പാരമ്പര്യം പരിപാലിക്കേണ്ടിയിരുന്നതുകൊണ്ടും പാണ്ഡ്യചോളരാജാക്കന്മാരുമായി വൈവാഹികബന്ധം തുടരേണ്ടിവന്നതുകൊണ്ടും അവര്‍ക്കു ചെന്തമിഴിലെ ലക്ഷ്യലക്ഷണഗ്രന്ഥങ്ങളില്‍ വൈദൂഷ്യം സമ്പാദിക്കേണ്ടതു് അത്യാവശ്യകമായിരുന്നു. ആ പരിപാടിക്കു വലിയ ഒരടവു തട്ടിയതു പ്രഥമരാജേന്ദ്രചോളന്‍ എന്ന മഹാനായ ചോളചക്രവര്‍ത്തി ക്രി.പി. 1018-ആം മാണ്ടിടയ്ക്കു അന്നത്തെ കേരളരാജാവായ ഭാസ്കരരവിവര്‍മ്മനെ ജയിച്ചു കേരളത്തെ പല നാടുവാഴികള്‍ക്കുമായി വിഭജിച്ചു നല്‍കിയതോടുകൂടിയാണ്. കേരളീയര്‍ക്കു മാതൃഭാഷാ വിദ്യാഭ്യാസം ചെന്തമിഴ് വഴിക്കുതന്നെയായിരുന്നു. എങ്കിലും സംവ്യവഹാരഭാഷ അതില്‍നിന്നു വളരെ അകന്നിരുന്നതിനാല്‍ അതിനോടു വലിയ ആഭിമുഖ്യം തോന്നിയിരിക്കുവാന്‍ ഇടയില്ല. അതുകൊണ്ടാണ് സംഘകാലത്തെ ചേരരാജാക്കന്മാരുടെ അസ്ഥാനകവികളായി നാം പരണര്‍, കപിലര്‍ മുതലായ വിദേശീയരെ കാണുന്നതു്. നായനാരന്മാരുടേയും ആഴ്വാരന്മാരുടേയും കൂട്ടത്തില്‍ ഓരോ ചേരരാജാവിനുകൂടി സ്ഥാനം ലഭിച്ചു. എങ്കിലും തേവാരത്തെ അനുസരിച്ചുള്ള ശ്രീവൈഷ്ണവമതത്തിനോ ഒരു കാലത്തും കേരളത്തില്‍ കുടന്നുകൂടുവാന്‍ സാധിച്ചില്ല. കേരളീയരായ നമ്പൂരിമാര്‍ സ്മാര്‍ത്തമതാനുയായികളായി ശിവനേയും വിഷ്ണുവിനേയും ഒന്നുപോലെ ആരാധിച്ചുവന്നു. അവരുടെ വശവര്‍ത്തികളായ മറ്റു ഹിന്ദുക്കളും ആ ആരാധനാക്രമംതന്നെ സ്വീകരിച്ചു. ജൈനമതത്തിന്നും ബുദ്ധമതത്തിനും കേരളത്തില്‍ തമിഴ്‌നാട്ടിലോ കര്‍ണ്ണാടകത്തിലോ ഉണ്ടായിരുന്നതുപോലെയുള്ള പ്രാബല്യം ഒരിക്കലും സിദ്ധിച്ചില്ല. മുന്‍പ് പ്രസ്താവിച്ച ചില കാവ്യകാരന്മാര്‍ക്കു പുറമേ വൃത്തശാസ്ത്രഗ്രന്ഥമായ യാപ്പരുങ്കലമെഴുതിയ അമൃതസാഗരന്‍, അതിനു വ്യാഖ്യാനമെഴുതിയ ഗുണസാഗരന്‍ നേമിനാഥം, വജ്രനന്ദിമാലൈ അഥവാ വെണ്‍പാപ്പാട്ടിയല്‍ എന്നീ വ്യാകരണഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഗുണവീരന്‍, നന്നൂലിന്റെ നിര്‍മ്മാതാവായ ഭവണന്ദി, ഇവരും ദിവാകരം പിങ്ഗളന്തൈ, ചൂഡാമണി ഈ നിഘണ്ടുക്കള്‍ യഥാക്രമം നിര്‍മ്മിച്ച ദിവാകരമുനി, പിങ്ഗളമുനി, മണ്ഡലപുരുഷന്‍ ഇവരും ജൈനരും, വീരചോഴിയം എന്ന വ്യാകരണം രചിച്ച ബുദ്ധമിത്രമന്‍ ബൗദ്ധനുമായിരുന്നു. കര്‍ണ്ണാടകത്തിലെ കവി സാര്‍വഭൗമനായ രാമായണകാരന്‍ പമ്പന്റെ മതം ജൈനമാണ്. എന്നാല്‍ തെലുങ്കിനും മലയാളത്തിനും ആ രണ്ടു മതക്കാരില്‍ നിന്നു യാതൊരു പോഷണവും ലഭിച്ചില്ല. സംഘകാലത്തിനിപ്പുറം ബുദ്ധമതം കേരളത്തില്‍ നിലനിന്നിരുന്നു എന്നു കാണിക്കുന്നതിനു തലശ്ശേരിക്കും കോഴിക്കോടിനും ഇടയ്ക്കു സമുദ്രതീരത്തില്‍ സ്ഥിതിചെയ്തിരുന്നതും ഇപ്പോള്‍ കടലെടുത്തുപോയതുമായ ശ്രീമൂലവാസം എന്ന ബൗദ്ധക്ഷേത്രത്തെപറ്റിയുള്ള ചില പ്രസ്താവനകളും അങ്ങുമിങ്ങുംനിന്ന് അപൂര്‍വമായി ലഭിക്കുന്ന ചില ബുദ്ധവിഗ്രഹങ്ങളും മാത്രമേ തെളിവുകളായുള്ളൂ. അതുപോലെ ജൈനമതത്തിന്റെ സ്മാരകങ്ങളായി തെക്കന്‍തിരുവിതാംകൂറില്‍ തിരുച്ചാണപുരത്തും അഥവാ ചിതറാല്‍, നാഗരുകോവില്‍ ഈ ക്ഷേത്രങ്ങളും, വടക്കന്‍തിരുവിതാംകൂറില്‍ പെരുമ്പാവൂരില്‍നിന്നു് എട്ടു മൈല്‍ അകലെയുള്ള കല്ലില്‍ ക്ഷേത്രവുമാണുള്ളതു്. അവിടങ്ങളില്‍ പോലും വളരെക്കാലമായി ജൈനദേവതകളെ ആരാധിക്കുന്നില്ല. ചുരുക്കത്തില്‍ ബൗദ്ധന്മാരെക്കൊണ്ടോ ജൈനന്മാരെക്കൊണ്ടോ കേരളഭാഷാസാഹിത്യത്തിനു് ഒരു വിധത്തിലും ഉല്‍ക്കര്‍ഷമുണ്ടായിട്ടില്ലെന്നു് ഉറപ്പിച്ചുതന്നെ പറയാവുന്നതാണു്. ബൗദ്ധനോ ജൈനനോ ആയ ഒരൊറ്റ ഗ്രന്ഥകാരന്‍ കേരളത്തില്‍ ജിവിച്ചിരുന്നിട്ടില്ല. കൗതുകചിന്താമണി എന്ന ഗ്രന്ഥത്തിന്റെ പ്രണേതാവായ നാഗാര്‍ജ്ജുനന്‍ ഒരു കേരളീയബൗദ്ധനായിരുന്നു എന്നു സങ്കല്പിക്കുന്നതിനു യാതൊരടിസ്ഥാനവുമില്ല. അത്രമാത്രം ദുര്‍ബ്ബലങ്ങളായ ഈ രണ്ടു മതങ്ങളേയും നിഷ്കാസനം ചെയ്യുവാന്‍ തമിഴ്‌നാട്ടില്‍ എന്നപോലെ ശൈവമതമോ ശ്രീവൈഷ്ണവമതമോ കേരളത്തില്‍ വീജൃംഭിക്കാത്തതില്‍ ആശ്ചര്യമില്ലല്ലോ. ചേരവംശത്തിന്റെ അധഃപതനത്തിനു മേല്‍ ചെന്തമിഴ് പാഠക്രമം ഉടനടി ഇവിടെനിന്നു തിരോഭവിച്ചു എന്നു വിചാരിക്കുവാന്‍ ന്യായമില്ല. ക്രി.പി. പന്ത്രണ്ടാംശതകത്തില്‍ ജീവിച്ചിരുന്ന ചെന്തമിഴ്‌ക്കവിചക്രവര്‍ത്തിയായ കമ്പര്‍ കേരളത്തില്‍ സഞ്ചരിക്കുകയും തന്റെ രാമായണം പല വിദ്വല്‍സദസ്സുകളില്‍ പാടിക്കേള്‍പ്പിക്കുകയും ചെയ്തതായി ഐതിഹ്യമുണ്ട്. കമ്പരുടെ പുരസ്കര്‍ത്താവായ ചടയപ്പന്റെ പുത്രന്‍ പിള്ളൈപ്പെരുമാളെ പ്രശംസിക്കുന്ന രണ്ടു ചെന്തമിഴ്പ്പാട്ടുകള്‍ തഞ്ചാവൂര്‍ ജില്ലയില്‍പ്പെട്ട മൂവലൂര്‍ എന്ന ക്ഷേത്രത്തില്‍ ശിലയില്‍ കൊത്തിവെച്ചിരിക്കുന്നു. ആ രേഖയില്‍ ‘അഖിലകലാവല്ലഭന്‍ ചേരമാന്‍പെരുമാള്‍ വഞ്ചിമാര്‍ത്താണ്ഡന്‍’ എന്നിങ്ങനെ പ്രണേതാവിന്റെ പേരും കാണുന്നുണ്ട്. പ്രസ്തുത കവി ക്രി.പി. 1157 മുതല്‍ 1195 വരെ വേണാടു വാണിരുന്ന വീര ഉദയമാര്‍ത്താണ്ഡവര്‍മ്മനാണെന്നു ഞാന്‍ ഊഹിക്കുന്നു. ക്രി.പി. പതിന്നാലാംശതകത്തിന്റെ അവസാനത്തില്‍ ലീലാതിലകം നിര്‍മ്മിച്ച ആചാര്യനു് ചെന്തമിഴിലെ ലക്ഷണഗ്രന്ഥങ്ങളില്‍ ആശ്ചര്യജനകമായ അവഗാഹമുണ്ടായിരുന്നു. കുറേക്കാലംകൂടി കഴിഞ്ഞപ്പോള്‍ ആ ഭാഷയില്‍ യാതൊരു കേരളീയനും ഉപരിപഠനം ചെയ്യാതെയായി. ക്രി.പി. പതിനാറാംശതകത്തിന്റെ ആരംഭത്തില്‍ അമ്പലപ്പുഴയില്‍ താമസിച്ചിരുന്ന മേല്പത്തൂര്‍ നാരായണഭട്ടതിരി വിപ്രകൃഷ്ടനായ തഞ്ചാവൂരിലെ യജ്ഞനാരായണദീക്ഷിതരുമായി വ്യാകരണശാസ്ത്രം സംബന്ധിച്ച് എഴുത്തുകുത്തുകള്‍ നടത്തിയിരുന്നു. എന്നാല്‍ അമ്പലപ്പുഴയില്‍ നിന്ന് അധികം ദൂരമില്ലാത്ത തെങ്കാശിയില്‍ രാജ്യാഭാരം ചെയ്തിരുന്ന തന്റെ സമകാലികന്മാരായ വരതുങ്ഗരാമപാണ്ഡ്യനേയോ അതിവീരരാമപാണ്ഡ്യനേയോ പറ്റി അദ്ദേഹത്തിന്നു യാതൊരറിവും ഉണ്ടായിരുന്നതായി തോന്നുന്നില്ല. വരതുങ്ഗരാമന്‍ ചെന്തമിഴില്‍ ബ്രഹ്മേത്തരഖണ്ഡം, കൊക്കോകം എന്നീ ഗ്രന്ഥങ്ങളുടേയും, അതിവീരരാമന്‍ നൈഷധം, കാശിഖണ്ഡം, ലിങ്ഗപുരാണം, കൂര്‍മ്മപുരാണം എന്നീ ഗ്രന്ഥങ്ങളുടേയും, പ്രണേതാക്കന്മാരായിരുന്നു. ക്രി.പി. 1758 മുതല്‍ 1798 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാര്‍ത്തിക തിരുനാള്‍ ധര്‍മ്മരാജാവിന്റെ കാലത്തു തിരുവാടുതുറമഠത്തിലെ പണ്ടാരസന്നിധി ആ തിരുമേനിയെ മുഖം കാണിച്ചു്—

‘‘മാറിടത്തുലവുപോര്‍ പടൈവഞ്ചി–

മന്നവ! ചെന്തമിഴ് മയില് യാം;
കൂറു മൂവേന്തര്‍ തിരുമടി തുളക്ക–
ക്കുലവീരനാം നിന്‍ കുലത്തൊരുവന്‍
ആറു ചേര്‍ചടൈയാനവൈമുന്നനമ്മൈ–
യണിചെയ്താന്‍; ആരിയപ്പൊതുപ്പെണ്‍
ചീറുമെന്‍റുണര്‍ത്തായ് നീയിവണ്‍മതിയായ്
തിരമുനി മലയമെതുകുമേˮ

എന്നൊരു പാട്ടു സമര്‍പ്പിച്ചതായും അതുകേട്ടു സന്തോഷിച്ചു് അവിടുന്നു് ആ ശൈവസന്യാസിയെ വേണ്ടവിധത്തില്‍ മാനിച്ചതായും ഐതിഹ്യം ഉല്‍ഘോഷിക്കുന്നു. ‘‘ശത്രുക്കളുടെ ഇടയില്‍ സഞ്ചരിക്കുന്ന വലിയ സൈന്യത്തോടുകൂടിയ വഞ്ചി മഹാരാജാവേ, ഞാന്‍ ചെന്തമിഴാണു്. മൂവരശരില്‍ അഗ്രഗണ്യനായിരുന്ന അവിടുത്തെ ഒരു പൂര്‍വപുരുഷന്‍ ശ്രീപരമേശ്വരന്റെ സദസ്സില്‍വെച്ചു എന്നെ അലങ്കരിച്ചു (ചേരമാന്‍ പെരുമാള്‍നായനാര്‍ ആദിയുല പാടിയതു കൈലാസത്തില്‍വച്ചാണെന്ന ഐതിഹ്യം ഇവിടെ സൂചിപ്പിക്കുന്നു). ആര്യം (സംസ്കൃതം) ആകുന്ന പൊതുഭാഷ (വേശ്യയെന്നും) കയര്‍ക്കുമെന്നു കരുതിയിട്ടാണ് അവിടുന്നു് ഇപ്പോള്‍ ഇവളെ മാനിക്കാത്തതു്. ആയിക്കൊള്ളട്ടെ; എങ്കിലും എന്റെ മഹര്‍ഷി (പിതാവായ അഗസ്ത്യന്‍) അങ്ങയുടെ മലയപര്‍വ്വതത്തിലാണല്ലോ വാസം ചെയ്യുന്നത്ˮ എന്നാണ് ഈ പാട്ടിന്റെ അര്‍ത്ഥം. അതേ, മലയാളഭാഷയ്ക്കു സംസ്കൃതത്തോടുള്ള ബന്ധം ദൃഢീഭവിക്കുന്തോറും ചെന്തമിഴുമായുള്ള ബന്ധം ശിഥിലമായി. മലയാളപര്‍വതത്തിന്റ വ്യവധാനം, കേരളത്തിലെ ആചാരവ്യത്യാസം, ശീതോഷ്ണസ്ഥിതിഭേദം, ഇവയെല്ലാം മലയാളത്തെ കെടുന്തമിഴിന്റെ നിലയില്‍ന്നുയര്‍ത്തി ഒരു പ്രത്യേകഭാഷയാക്കുന്നതിനു സഹായിച്ചിട്ടുണ്ടെങ്കിലും സംസ്കൃതത്തിന്റെ ഹസ്താവലംബമാണ് അതിനു സര്‍വോപരി ആ സമുല്‍കര്‍ഷം സമ്പാദിച്ചുകൊടുത്തതു് എന്നു ഞാന്‍ ഇതിനു മുന്‍പിലത്തെ അധ്യായത്തില്‍ ഉപപാദിച്ചിട്ടുള്ള വസ്തുതത്വത്തെ ഈ ഘട്ടത്തില്‍ ആവര്‍ത്തിച്ചുകൊള്ളുന്നു.