close
Sayahna Sayahna
Search

കൊച്ചമ്പ്രാട്ടി: ഒന്ന്


കൊച്ചമ്പ്രാട്ടി: ഒന്ന്
EHK Novel 07.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി കൊച്ചമ്പ്രാട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 116

നെല്ലിമരത്തിന്റെ ചുവട്ടില്‍ വീണുകിടക്കുന്ന നെല്ലിക്കകള്‍ക്കു&shyവേണ്ടി പരതുകയായിരുന്നു പദ്മിനി. വീണ കായ്‌കളെ എത്ര ഭംഗിയായി ഒളിപ്പിച്ചു&shyവച്ചിരിക്കുന്നു മരം? അടുത്തുള്ള മുളംകൂട്ട&shyvത്തില്‍നിന്നു കൊഴിഞ്ഞുവീണ ഇലകള്‍ക്കി&shyടയില്‍ നെല്ലി സ്വന്തം ഇലകള്‍കൂടി ചേര്‍ത്ത് ഇടതൂര്‍ന്ന മെത്ത പണിതതിന്റെ അടിയിലാണ് കായ്കള്‍ ഒളിപ്പിച്ചു&shyവയ്ക്കുന്നത്. അവള്‍ കാലുകൊണ്ട് ഇലകളെ മാറ്റി മാറ്റി നടന്നു. പാവാട മടക്കിക്കു&shyത്തിയതില്‍ അഞ്ചെട്ടു നെല്ലിക്കകളുണ്ട്. അതില്‍ മുഴുത്ത ഒരെണ്ണം എടുത്ത് അവള്‍ വായിലിട്ടു.

പറമ്പിന്റെ കിഴക്കെ അതിരില്‍ കെട്ടാറായി നില്‍ക്കുന്ന വേലിക്കപ്പുറത്ത് ചാത്തയുടെ കുടിലാണ്. പകല്‍ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ആ വീടിന് യാതൊരു കുഴപ്പവുമില്ല. പുറംപണിക്കു പോകുന്നില്ലെങ്കില്‍ ചാത്ത കൈക്കോട്ടുമായി പറമ്പില്‍ കിളയ്ക്കുകയോ വാഴ വെയ്ക്കാന്‍ കുഴി വെട്ടുകയോ ആയിരിക്കും. കൈക്കോട്ടിന്റെ ഓരോ പതനത്തിലും അയാളുടെ കറുത്ത ദേഹത്തെ പേശികള്‍ ഉരുണ്ടു കളിക്കും. വിയര്‍പ്പ് ഒഴുകി അയാളുടുത്ത വീതി കുറഞ്ഞ തോര്‍ത്തുമുണ്ട് നനഞ്ഞ് അടിയിലുള്ള കോണകം തെളിഞ്ഞു കാണും. നീലി അടുക്കളഭാഗത്തു മുറ്റത്തുള്ള അടുപ്പില്‍ ചപ്പുചവറുകള്‍ വാരിക്കൂട്ടി തീയിട്ട് കഞ്ഞിക്കലം കയറ്റിവച്ച് ഇളക്കുന്നുണ്ടാവും. അവളുടെ കറുത്തു തടിച്ച അമ്മിഞ്ഞകള്‍ കഴുത്തിലണിഞ്ഞ പല നിറത്തിലുള്ള മുത്തുമാല&shyകള്‍ക്കിടയില്‍ ആടിക്കളിക്കും. അറുമുഖന്‍ ഏതെങ്കിലും ജന്തുക്കളെ പിടിക്കാന്‍ നടക്കുകയാവും. ജന്തുക്കളെ പിടിക്കുകയും കൂട്ടില്‍ വളര്‍ത്തുകയുമാണ് അവന്റെ വിനോദം. അണ്ണാന്‍ തൊട്ട് തത്തവരെ അവന്റെ കൂടുകളിലുണ്ട്. പകല്‍ എല്ലാം ശാന്തമാണ്. പക്ഷെ രാത്രി പേടിപ്പിക്കുന്ന എന്തോ ഒന്ന് ആ കുടിലിനെ ചൂഴ്ന്നു നില്‍ക്കുന്നു. കല്ലുമ്മക്കായ ചുടുന്ന കുത്തുന്ന മണം ഒഴുകിവ&shyരുമ്പോള്‍ പദ്മിനി ഉമ്മറത്തു നിന്ന് പുറത്തേയ്ക്കു നോക്കും. കിഴക്കെ വേലിക്കപ്പുറത്ത് ചാത്തയുടെ കുടിലിനു പിന്നില്‍ തീ ആളിക്കത്തു&shyന്നുണ്ടാവും. അതിന്നിടയില്‍ നിഴലുകള്‍ കാണാം. അവ ഭയം ജനിപ്പിക്കുന്നു. രാത്രി ചാത്ത ദുര്‍മന്ത്രവാദ&shyത്തിലേര്‍പ്പെടുമെന്ന് പദ്മിനിക്കറിയാം. കുടിലില്‍ രക്തചാമുണ്ഡിയെ കുടിയിരു&shyത്തിയിട്ടുണ്ടെന്നും രാത്രിതോറും അവര്‍ക്ക് കള്ളും കോഴിയും കൊടുക്കാറുണ്ടെന്നും അറുമുഖന്‍ പറയാറുണ്ട്. അവന്‍ കാണാറില്ല. പൂജ തുടങ്ങുമ്പോഴേയ്ക്ക് അവന്‍ ഉറക്കമായിട്ടുണ്ടാവും. അതൊരു ഭാഗ്യമാണെ&shyന്നവന്‍ പറയുന്നു, കാരണം അത്ര ഭീകരമാണ് ആ പൂജ. കണ്ടുനില്‍ക്കാന്‍ പറ്റില്ല.

ഇപ്പോള്‍ ആ കുടിലിലേയ്ക്ക് നോക്കുമ്പോള്‍ ഭയപ്പെടുത്തുന്ന ഒന്നുമില്ല. എല്ലാം ശാന്തം. കിഴക്കുനിന്നു വന്ന കാറ്റ് തണുത്തതാണ്. ഇക്കൊല്ലം തിരുവാതിരക്കാറ്റ് നേരത്തെ തുടങ്ങിയെന്നു തോന്നുന്നു. പദ്മിനി നഗ്നമായ മാറിടം കൈകള്‍കൊണ്ട് മറച്ചു. നെല്ലിക്കയുടെ നീര് വായില്‍ കിടന്ന് മധുരമായി മാറി. അവള്‍ കുരു തുപ്പി ആ മധുരം ആസ്വദിച്ചുകൊണ്ട് വേലിയുടെ അടുത്തെത്തി. വേലിക്കപ്പുറം ചാത്തയുടെ പറമ്പ് ഒരു താഴ്ചയിലാണ്. അവിടെ തണുപ്പാണ്. താന്‍ നില്‍ക്കുന്ന പറമ്പിന്റെ ഉണക്കത്തിന്ന് നേരെ എതിരായി ആ പറമ്പില്‍ ഏതുകാലത്തും നിറയെ വാഴയുടെ തണലും നനവുമാണ്.

പെട്ടെന്ന് പദ്മിനി ഞെട്ടി പിന്‍മാറി. വേലിക്കപ്പുറത്ത് അറുമുഖന്‍ കുമ്പിട്ട് നില്‍ക്കുകയാണ്. അവന്റെ മുമ്പില്‍ പടം വിടര്‍ത്തിക്കൊണ്ട് ഒരു വലിയ പാമ്പ്. അറുമുഖന്റെ വലത്തെ കയ്യില്‍ ഒരു വടിയുണ്ട്. ഇടത്തെ കയ്യുകൊണ്ട് അവന്‍ ആ പാമ്പിനെ പിടിക്കാന്‍ നോക്കുകയാണ്. പദ്മിനി അനങ്ങാന്‍ പറ്റാതെ നിലത്ത് ഉറച്ചുപോയി. പാമ്പ് ഇടയ്ക്ക് അവനെ കൊത്താന്‍ ശ്രമിക്കുന്നുണ്ട്. അവന്‍ പെട്ടെന്ന് കൈ വലിച്ചെടുക്കും. അറുമുഖനെ വിളിച്ച് ഈ കളി അവസാനിപ്പി&shyക്കണമെന്നുണ്ട് പദ്മിനിയ്ക്ക്. പക്ഷേ ശബ്ദം പുറത്തു വരുന്നില്ല. തൊണ്ടയില്‍ ഒരു വലിയ നെല്ലിക്ക കുടുങ്ങി അതിനു പിന്നില്‍ ശബ്ദം തടയപ്പെട്ട&shyപോലെയാണ്. അറുമുഖന്‍ ഏകാഗ്രതയോടെ പാമ്പിന്റെ കണ്ണുകളിലേ&shyയ്ക്കുതന്നെ നോക്കി നില്‍ക്കുകയാണ്. അവന്റെ ഇടത്തെ കൈ പാമ്പിന്റെ അടുത്തെത്തി&shyയിരുന്നു. പെട്ടെന്ന് തടയപ്പെട്ട ശബ്ദം തൊണ്ടയില്‍നിന്ന് രക്ഷപ്പെടുകയും പദ്മിനി ഉറക്കെ ശബ്ദമുണ്ടാ&shyക്കുകയും ചെയ്തു. എന്തു ശബ്ദമാണെന്ന് അവള്‍ക്കു തന്നെ മനസ്സിലായില്ല. പക്ഷേ ആ ശബ്ദം അറുമുഖന്റെ ശ്രദ്ധയാകര്‍ഷിച്ചു. അവന്‍ മുഖമുയര്‍ത്തി പദ്മിനിയെ നോക്കി. ആ നിമിഷത്തില്‍ത്തന്നെ പാമ്പ് മുന്നോട്ടാഞ്ഞ് അവന്റെ കയ്യില്‍ കൊത്തി. അവന്‍ കൈ വലിച്ചു, വേദനകൊണ്ട് കുടഞ്ഞു. പാമ്പ് ധൃതിയില്‍ ഇഴഞ്ഞ് പോകുകയും ചെയ്തു. അവന്‍ പറഞ്ഞു.

‘കൊച്ചമ്പ്രാട്ടീ...’

അവന്റെ മുഖം വേദനകൊണ്ട് ചുളിഞ്ഞു. രക്തം പൊടിഞ്ഞു തുടങ്ങിയ മുറിപ്പാട് അമര്‍ത്തിപ്പിടിച്ച് അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. എഴുന്നേല്‍ക്കു&shyന്നതിനു പകരം അവന്‍ ഒരുവശം ചെരിഞ്ഞ് വീഴുകയാണു&shyണ്ടായത്. പദ്മിനി ഞെട്ടലില്‍നിന്ന് ഉണര്‍ന്നു വീടിനുനേരെ ഓടി. പാവാട മടക്കിക്കുത്തി&shyയതഴിഞ്ഞ് നെല്ലിക്കയെല്ലാം പറമ്പില്‍ ചിതറിപ്പോയി. അവള്‍ അതൊന്നും ശ്രദ്ധിച്ചില്ല. ഉമ്മറത്ത് ആരുമില്ല. സാധാരണ ഈ സമയത്ത് അമ്മാവന്‍ ചെല്ലപ്പെട്ടിയുമായി ചാരുകസേല&shyയിലിരിക്കാറു&shyള്ളതാണ്. അവള്‍ ഉമ്മറപ്പടികള്‍ ചാടിക്കയറി തളത്തിലൂടെ അടുക്കളയി&shyലേയ്‌ക്കോടി.

‘അമ്മേ...’

അരി വാര്‍ത്തുകഴിഞ്ഞു, അടുപ്പില്‍ രണ്ടുകൊള്ളി വിറകു തിരുകി കൂട്ടാന്റെ കല്‍ച്ചട്ടി കയറ്റി വച്ച് പാറുവമ്മ തിരിഞ്ഞുനോക്കി. പദ്മിനി കിതയ്ക്കുന്നു&shyണ്ടായിരുന്നു.

‘എന്തു പറ്റീ മോളെ?’

‘അമ്മേ, അറുമുഖന്‍...’ അവള്‍ക്ക് വാക്കുകള്‍ കിട്ടുന്നില്ല. കിതച്ചുകൊണ്ട് അവള്‍ വീണ്ടും പറഞ്ഞു.

‘അറുമുഖന്‍...’

‘എന്തേ, അറുമുഖന്‍? അവന്‍ നെന്നെ വല്ലതും ചെയ്‌ത്വോ?’

‘അല്ലമ്മേ, അറുമുഖനെ പാമ്പു കടിച്ചു. അമ്മാമനെവിട്യാ?’

‘ഏട്ടന്‍ ദാ പ്പൊ വ്‌ട്യൊക്കെണ്ടാര്‍ന്നു. എവിടെപ്പോയി ആവോ. ന്ന്ട്ട്?’

‘അവന്‍ വീണ് കെടക്ക്വാണമ്മേ. മരിച്ചൂന്നാ തോന്നണത്.’

പദ്മിനി വന്ന അതേ വേഗത്തില്‍ തിരിച്ച് വേലിക്കലേയ്ക്ക് ഓടി. അവള്‍ ഉറക്കെ വിളിച്ചു.

‘നീലീ, നീലീ...’

നീലി അടുക്കളയില്‍നിന്ന് മുറ്റത്തേയ്ക്കിറങ്ങി.

‘എന്താ കൊച്ചമ്പ്രാട്ട്യേ?’

‘നീലീ, അറുമുഖനെ പാമ്പു കടിച്ചു. ഇതാ ഇവ്‌ടെ വീണ് കെടക്ക്വാണ്.’

നീലിയുടെ ഭാവം മാറി. അവള്‍ നെഞ്ഞത്ത&shyടിച്ചുകൊണ്ട് ഓടിയെത്തി. അറുമുഖനെ വാരിയെടു&shyത്തുകൊണ്ട് അവള്‍ അലമുറയിടാന്‍ തുടങ്ങി.

‘ന്റെ ബകോതീ, ന്റെ അറമുകനെ പാമ്പു കടിച്ചല്ലാ...’

ആദ്യം ഓടിയെത്തിയത് അടുത്ത കുടിലിലെ കാളിയായിരുന്നു. അവളും അലമുറയിട്ടുകൊണ്ട് മറ്റുള്ളവരെ വിളിക്കാന്‍ ഓടി. ചാത്ത അടുത്തെവിടെയോ പണിയെടുക്കു&shyകയായിരുന്നു. അയാള്‍ എത്തിയ&shyപ്പോഴേയ്ക്ക് ആള്‍ക്കാര്‍ കൂടിയിരുന്നു.

‘ചാത്തേ അവനെ തിരുമേനിടെ അട്ത്ത് കൊണ്ടുപൊയ്‌ക്കോ. മുപ്പര്‌ടെ അട്ത്ത് മരുന്ന്ണ്ടാവും.’

പാറുകുട്ടിയമ്മ വേലിക്കല്‍&shyനിന്നുകൊണ്ട് വിളിച്ചു പറഞ്ഞു. അമ്മ പിന്നില്‍ വന്നുനില്‍ക്കുന്നത് പദ്മിനി അപ്പോഴെ കണ്ടുള്ളൂ.

‘എന്തു പാമ്പാണ്ന്ന് നെനക്കറിയ്യോ മോളെ?’ അവര്‍ പദ്മിനിയോട് ചോദിച്ചു.

‘മൂര്‍ഖന്‍ പാമ്പാ അമ്മേ. പത്തി വിടര്‍ത്തി നിക്ക്വായിരുന്നു. അറുമുഖന്‍ അതിനെ പിടിക്കാന്‍ പോയതാ.’

‘ചാത്തേ,’ പാറുകുട്ടിയമ്മ വിളിച്ചു പറഞ്ഞു. ‘കടിച്ചത് മൂര്‍ഖനാണ്ന്ന് പറയണം. വേഗം കൊണ്ടോയ്‌ക്കോ.’

‘ശരി, മ്പ്രാട്ടി.’ അറുമുഖനെ എടുത്ത് തോളത്തിട്ട് ചാത്ത തിരിഞ്ഞു.

ചാത്ത അറുമുഖനെയുമെടുത്ത് ഓടുകതന്നെ&shyയായിരുന്നു. ഒപ്പം നെഞ്ഞത്തടിച്ചു കരഞ്ഞുകൊണ്ട് നീലിയും മറ്റുള്ളവരും.

പദ്മിനി തരിച്ചുനിന്നു. അവള്‍ക്ക് അനങ്ങാനുള്ള ശക്തി നഷ്ടപ്പെട്ടിരുന്നു. എതാനും നിമിഷം മുമ്പ് എങ്ങിനെയാണ് ഓടിപ്പോയി അമ്മയെ വിളിച്ചതും തിരിച്ചുവന്ന് നീലിയെ വിളിച്ചതും എന്ന് അവള്‍ക്കറിയില്ല. ഇപ്പോള്‍ കാലുകള്‍ അനങ്ങുന്നില്ല. ദൈവമെ അറുമുഖന് എന്തെങ്കിലും പറ്റുമോ? അവള്‍ കണ്ടോറമ്പ&shyക്കാവിലെ ഭഗവതിയ്ക്ക് അരയണ വഴിപാടു നേര്‍ന്നു. ആ അരയണ എങ്ങിനെയുണ്ടാ&shyക്കുമെന്നൊന്നും അവള്‍ക്ക് രൂപമില്ല. പെന്‍സില്‍ വാങ്ങാനായി അരയണയ്ക്കു വേണ്ടി എത്ര ദിവസമായി അമ്മയുടെ പിന്നാലെ നടക്കുന്നു. പെന്‍സില്‍ കിട്ടിയില്ലെങ്കിലും ശരി എങ്ങനെയെങ്കിലും ഈ വഴിപാട് അവള്‍ കഴിക്കും. അറുമുഖന്‍ രക്ഷപ്പെടട്ടെ.

‘പദ്മിനി ഇങ്ങട്ട് വാ’ പാറുവമ്മ അവളെ വിളിച്ചു. ‘ആ പാമ്പ് ഇവ്‌ടെങ്ങാനും കാണും.’

പദ്മിനി തിരിഞ്ഞു. പാറുവമ്മ അവളുടെ കൈപിടിച്ച് ഒപ്പം നടത്തി.

‘ഞാന്‍ എപ്പഴും പറയാറില്ല്യേ ഈ അതിരിന്റെ അട്ത്ത് ഇങ്ങനെ വന്ന് കളിക്കരുത്ന്ന്? എന്തിനേപ്പൊ നീയ് ഇവ്‌ടെ വന്നത്.’

‘ഞാനേയ് അമ്മേ നെല്ലിക്ക പെറുക്ക്വായിരുന്നു. അപ്പഴാ അറുമുഖന്‍ പാമ്പിനെ പിടിക്കണത് കണ്ടത്.’ അവള്‍ അപ്പോഴാണ് പെറുക്കിയെടുത്ത നെല്ലിക്കകളെപ്പറ്റി ഓര്‍ത്തത്. അവ നഷ്ടപ്പെട്ടത് അവള്‍ അറിഞ്ഞിരുന്നില്ല.

‘അമ്മേ, അറുമുഖന്‍ മരിക്ക്യോ?’

‘അറീല്ല മോളെ. തിരുമേനിടെ അട്ത്ത് മരുന്നുണ്ടാവും. അവിടീം ശരിയായി&shyല്ലെങ്കില്‍ പാമ്പുമേയ്ക്കാട്ടു കൊണ്ടുപോ&shyവ്വായിരിക്കും.’

‘അമ്മേ, ഞാന്‍ കണ്ടോറമ്പ&shyക്കാവിലേയ്ക്ക് അരയണ വഴിപാട് നേര്‍ന്നിട്ട്ണ്ട്.’

‘ഞാനും നേര്‍ന്നിട്ട്ണ്ട് മോളെ. നമുക്കത് താലപ്പൊലിടെ സമയത്ത് കൊണ്ടെ&shyക്കൊടുക്കണം. ഓനെ ദേവി രക്ഷിക്കട്ടെ.’

പാറുവമ്മയ്ക്കും അറുമുഖനെ ഇഷ്ടമായിരുന്നു. നല്ല സ്വഭാവം. എന്തു പറഞ്ഞാലും ചെയ്യും. വെണ്ടത്തയ്യ് നടാന്‍ തടമുണ്ടാക്കാനും, ഓമമര&shyത്തില്‍നിന്ന് ഓമക്കായ പൊട്ടിക്കാനും, തെക്കേ വെട്ടുവഴിയില്‍ അയ്യപ്പന്റെ കടയില്‍ പോയി അത്യാവശ്യ&shyസാധനങ്ങള്‍ വാങ്ങിക്കൊ&shyണ്ടുവരാനും ഒക്കെ അവന്റെ സഹായം ആവശ്യമാണ്. ഒരു മടിയും കൂടാതെ അതെല്ലാം ചെയ്യും. രാവിലെ പശുവിനെയും കുട്ടിയെയും പറമ്പില്‍ കൊണ്ടുപോയി കെട്ടുന്നതും വൈകുന്നേരം അഴിച്ചുകൊണ്ടുവന്ന് തൊഴുത്തില്‍ കെട്ടി വൈക്കോല്‍ ഇട്ടുകൊടുക്കുന്നതും അവന്റെ പണിയാണ്. ഒരു മുറുമുറുപ്പുമില്ലാതെ ചിരിച്ച മുഖത്തോടെ അവന്‍ എല്ലാം ചെയ്യും. രാവിലെ അവനെ വടക്കുപുറത്ത് വിളിച്ച് ഒരു കുണ്ടന്‍&shyപാത്രത്തില്‍ കഞ്ഞികൊടുക്കുന്നു. മുറ്റത്തുനിന്ന് പെറുക്കിയ പഴുത്ത പ്ലാവില കോട്ടി കയ്യിലുണ്ടാക്കി അവന്‍ ആ കൊഴുത്ത കഞ്ഞി കോരിക്കുടിക്കും. ഉച്ചയ്ക്ക് എന്തെങ്കിലും പണിയുണ്ടെങ്കില്‍ മാത്രം അവന് ഭക്ഷണം കൊടുക്കും. അടുക്കളയുടെ ചായ്പില്‍ ചമ്രം പടിഞ്ഞിരുന്ന് അവന്‍ ഊണുകഴിക്കുന്നത് നോക്കിനിന്ന് പാറുവമ്മ അവനോട് വിശേഷങ്ങള്‍ ചോദിക്കും. അവന്‍ പുതുതായി പിടിച്ചു കൂട്ടിലിട്ട അണ്ണാനെപ്പറ്റിയോ തത്തയെപ്പറ്റിയോ അവരോടു പറയുന്നു. അവന്‍ കയ്യും കലാശവുമായി വിശേഷങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ക്കിഷ്ടമാണ്.

‘ന്റെ ഭഗവതീ, എങ്ങനേങ്കിലും ആ ചെക്കനെ രക്ഷിക്കണേ.’

ദേവകി തിരുമ്പിയ തുണികളുമായി കുളത്തില്‍നിന്ന് വന്നപ്പോഴും പാറുവമ്മ അതേ നില്പുതന്നെയാണ്.

‘എന്തേ പറ്റീത് അമ്രാളെ?’

‘ങാ, അപ്പ നീയീ ബഹളൊന്നും കേട്ടില്ലേ? നമ്മടെ അറുമുഖനെ പാമ്പു കടിച്ചു.’

‘ന്ന്‌ട്ടോ അമ്രാളെ, ഓന് വല്ലൂം പറ്റ്യോ?’

‘പാമ്പ്മനക്കലെ തിരുമേനിടട്ത്ത് കൊണ്ടോവാന്‍ പറഞ്ഞിട്ട്ണ്ട്. അപ്പൊ നീയീ ബഹളൊന്നും അറിഞ്ഞില്ലേ? നീലി എന്തു നെലോള്യായിരുന്നു?’

‘ഇല്ലമ്രാളെ, കൊളത്തിലേയ്ക്ക് ഒന്നും കേള്‍ക്കൂല. മനക്കലെ തമ്പ്രാന്‍ വിജാരിച്ചാ ഓനെ രക്ഷിക്കാന്‍ പറ്റും. ന്നാള് ഞങ്ങടോടെള്ള ഒരാളെ പാമ്പ് കടിച്ചിട്ട് തമ്പ്രാന്റെ അട്ത്താ കൊണ്ടോയത്. വെഷം എറക്കി. അണല്യായിര്ന്ന്.’

‘ഭഗവതീ എങ്ങനേങ്കിലും ചെക്കന്‍ രക്ഷപ്പെട്ടാല്‍ മത്യായ്‌ര്ന്നു.’

‘അമ്രാള് വെഷമിക്കണ്ട, ഓന്‍ രക്ഷപ്പെടും.’ ദേവകി തുണി വടക്കോറത്ത് മുറ്റത്ത് കെട്ടിയ അയലില്‍ തോരാനിട്ടു തുടങ്ങി.

‘പ്പൊ കൊറച്ച് കാലായി കാവില് സര്‍പ്പപൂജ നടത്തീട്ട്. പദ്മിനിടെ അച്ഛന്‍ണ്ടായിര്ന്ന കാലത്ത് എല്ലാ കൊല്ലും നടത്താറ്ണ്ടാ&shyയിര്ന്നതാ. ഏട്ടന് അതിലൊന്നും ശ്രദ്ധയില്ല. ന്നാള് ഉമ്മറത്തെ ഒതുക്കുകല്ലില് ഒരെണ്ണം കെടക്ക്ണത് കണ്ടീര്ന്നു. പൂജയൊന്നും ഇല്ലേന്ന് ഓര്‍മ്മിപ്പിയ്ക്കാ&shyനായിരിക്കും. കൊടുക്കണ്ട&shyതൊക്കെ കാലാകാലം കൊടുക്ക്വല്ലെ നല്ലത്? അതുപോലെ മച്ചിലെ ഭഗോതിയ്ക്കും. എല്ലാം ഒന്നിച്ചാണ് ചെയ്യാറ്. ഇങ്ങനെ ഓരോ അനര്‍ത്ഥങ്ങള് വരുമ്പഴെങ്കിലും ശ്രദ്ധിക്കണ്ടെ?’

‘ശര്യാമ്രാളെ, കഴിഞ്ഞാഴ്ച ഒരീസം ഞാന്‍ മിറ്റം അടിച്ചുവാരി തിരിഞ്ഞു നോക്ക്യപ്പൊഴാ കണ്ടത്, ഒര്ത്തന്‍ എഴഞ്ഞുപോയ പാട്. ന്റെ തൊട്ട പിന്നീക്കൂട്യാ അത് പോയത്ന്ന് ആലോചിക്കുമ്പോ...’

‘ദൈവാധീനം.’

തുണി മുഴുവന്‍ തോരാനിട്ട് ദേവകി ബക്കറ്റ് വടക്കോറത്ത് കമിഴ്ത്തി വച്ചു.

‘ദേവകീ, നീയാ പറമ്പിലൊന്ന് നടന്നിട്ട് മടല് വീണതൊക്കെ പെറുക്കി വെറക്‌പെരേല് കൊണ്ടെവയ്ക്ക്.’

‘ചെയ്യാം മ്രാളെ.’

‘ന്ന്ട്ട് വന്നിട്ട് എനിക്ക് കൊറച്ച് നാളികേരം ചെരകിത്തരണം.’

‘ശരിമ്രാളെ.’

‘എന്തായീ ആ ചെക്കന്റെ കാര്യം ആവോ?’

പാറുവമ്മ പടിക്കലേയ്ക്കു നോക്കി. പദ്മിനി പടിക്കല്‍ത്തന്നെ നില്‍ക്കുകയാണ്.