close
Sayahna Sayahna
Search

കോലംകെടുന്ന കേരള തലസ്ഥാനം


കെ വേലപ്പന്‍
ജനനം (1949-05-12)12 മെയ് 1949

ഉച്ചക്കട, തിരുവനന്തപുരം
മരണം 15 ജൂലൈ 1992(1992-07-15) (വയസ്സ് 43)

തിരുവനന്തപുരം
അന്ത്യവിശ്രമം തിരുവനന്തപുരം
തൊഴില്‍ പത്രപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ.
വിഷയം ഭാഷാശാത്രം
പ്രധാനകൃതികള്‍ സിനിമയും സമൂഹവും
ആദിവാസികളും ആദിവാസിഭാഷയും
പുരസ്കാരങ്ങള്‍ കേരളസാഹിത്യ അക്കാദമി
ഫിലിം ക്ര‌ിട്ടിക്‍സ്
കേരളസംസ്ഥാന ഫിലിം
ജീവിതപങ്കാളി റോസമ്മ
മക്കള്‍ അപു

കെ വേലപ്പന്‍

പത്തിരുപതു കൊല്ലം മുമ്പുവരെ തിരുവനന്തപുരം നഗരത്തിന് ഇന്ത്യയില്‍ പ്രത്യേകമായൊരു സ്ഥാനമുണ്ടായിരുന്നു. ഈ രാജ്യത്തെ ഏറ്റവും ശുചിയും ഏറ്റവും മനോഹരവുമായ തലസ്ഥാന നഗരം, വെടിപ്പാര്‍ന്ന റോഡുകള്‍, ഇരുവശത്തും പച്ചമരപ്പടര്‍പ്പുകള്‍ക്കിടയില്‍നിന്ന് ശാലീനമായി ഒളിഞ്ഞു നോക്കുന്ന കെട്ടിടങ്ങള്‍, നഗരമാണെങ്കിലും ഗ്രാമഭംഗികള്‍, ചരിത്രകാലവും വര്‍തമാനകാലവും ചേര്‍ന്നിരുന്ന് സ്വച്ഛന്ദം സല്ലപിക്കുന്ന അന്തരീക്ഷം...

അതൊക്കെ എങ്ങൊ പോയി. തിരുവനന്തപുരം ഇന്ന് വലിയൊരു നഗരത്തിന്റെ വേഷം കെട്ടിക്കഴിഞ്ഞു. പഴയ തിരുവനന്തപുരം എല്ലാ പിടിയുംവിട്ട് എങ്ങോ പറന്നു തുടങ്ങിക്കഴിഞ്ഞു. എല്ലാ വന്‍കരകളിലും, എല്ലാ നഗരങ്ങളിലും തീക്കാറ്റുപോലെ വീശി നില്‍ക്കുകയും ഗ്രാമങ്ങളെക്കൂടി കീഴ്പെടുത്തിതുടങ്ങുത്തുടങ്ങുകയും ചെയ്തിട്ടുള്ള കോണ്‍ക്രീറ്റ്-കോണ്‍ട്രാക്ടര്‍ സംസ്കാരം തിരുവനന്തപുരത്തെ അതിന്റെ മൗലികമായ ചന്തങ്ങളില്‍ നിന്ന് അപഹരിച്ചുകഴിഞ്ഞിരുന്നു. തിരുവനന്തപുരം ഇനി ലോകത്തെ ഏതു കോണ്‍ക്രീറ്റ് വനത്തിന്റെയും ഒരു കുട്ടിപതിപ്പായെ അറിയപ്പെടു.

ഇത് തിരുവനന്തപുരത്തോട് സ്നേഹമുള്ളവരുടെ ദുഃഖമാണ്.

എന്നാല്‍ ഈ പേജുകളില്‍ ഇത് ഒരു വാസ്തുശില്പിയുടെ ദുഃഖമാണ്. തിരുവനന്തപുരം എന്ന ഈ നഗരത്തിന്റെ ഹൃദയത്തുടിപ്പുകള്‍ക്ക് ഒരു വ്യാഴവട്ടക്കാലമായി കാതോര്‍ത്തുകഴിയുന്ന ഒരു വിദേശിയുടെ ദുഃഖം. നിങ്ങളില്‍ പലര്‍ക്കുമറിയാം ആ മനുഷ്യനെ. ലോകപ്രശസ്തനായ ലാറി ബേക്കര്‍. തിരുവനന്തപുരം കോലം കെടുന്നതില്‍, അഥവാ വീണ്ടെടുക്കാനാവാക്കവിധം കോലം കെട്ടുപോയതില്‍ ആത്മസങ്കടം കൊണ്ടു കഴിയുകയാണ് ലാറി ബേക്കര്‍.

ഓ, ലാറിബേക്കര്‍, അല്ലേ, അദ്ദേഹം അങ്ങനെയൊക്കെപ്പറയും എന്നു ഹാസ്യം പുരണ്ട വാക്കുകളില്‍ ഇതിനെ തള്ളിപ്പറയാന്‍ ആളുണ്ടെന്നത് ഈ ലേഖകനറിയാം. പക്ഷെ ലാറി ബേക്കര്‍ ആള്‍ക്കൂട്ടങ്ങളുടെ ആളല്ല.

caption
ലാറി ബേക്കര്‍

തിരുവന്തപുരവും ബേക്കറും തമ്മിലുള്ള ബന്ധം ഹൃദയഹാരിയായ ഒരു സൗഹൃദസംവാദമാണ്. പതിനാലു വര്‍ഷത്തെ സുദീര്‍ഘമായ കൊള്ളല്‍ കൊടുക്കലുകളിലൂടെ വളര്‍ന്ന സാന്ദ്രമായ ആത്മബന്ധം. ഈ ബന്ധത്തിന്റെ തുടക്കം ബേക്കര്‍ ഇങ്ങനെ അനുസ്മരിക്കുന്നു. ഈ നഗരത്തെ സംബന്ധിച്ചിടത്തോളം എന്റെ ആദ്യത്തെ ഓര്‍മ്മ കിഴക്കെകോട്ടയുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ പുരാതന മന്ദിരങ്ങളുടെ ഓടിട്ട കൂരകള്‍ എന്നെ മണിക്കൂറുകളോളം പിടിച്ചുനിറുത്തിയിട്ടുണ്ട്. പൂപ്പല്‍ പച്ചച്ചായം പിടിപ്പിച്ച കൊച്ചോടുകള്‍ പൂണ്ടു നില്‍ക്കുന്ന ആ കൂരകള്‍ പോയ കാലത്തിന്റെ ജീവിതഗന്ധം അനുസ്മരിച്ചുനിന്നിരുന്നു. ഇന്നോ, അറപ്പുളവാക്കുന്ന വാള്‍പോസ്റ്ററുകളും പിഞ്ഞിക്കീറി കാറ്റത്തു പാറുന്ന കൊടിക്കൂറകളും ബാനറുകളുമെല്ലാം നഗരത്തിന്റെ ആ മുഖകാന്തിയെ മറച്ച് വികലമാക്കുന്നു. കിഴക്കെക്കോട്ടയിലെ കെട്ടിടങ്ങളില്‍ പലതിനും തമിഴ്‌ചുവയുള്ള ചുവരുകളുണ്ടെങ്കിലും അവയുടെ കൂരകള്‍ തനികേരളീയം തന്നെ. തിരുവിതാംക്കൂറിലേയ്ക് കുടിയേറിപ്പാര്‍ത്ത തമിഴര്‍ അവരുടെ വാസ്തുവിദ്യയും കൂടെകൊണ്ടുവന്നു. വിഭിന്ന വാസ്തുവിദ്യകളുടെ സങ്കലനം വളരെപ്പണ്ടുതന്നെ കിഴക്കെക്കോട്ട ഭാഗത്തു നടന്നിരുന്നു. തിരുവിതാംകൂറിന്റെ വാസ്തുശില്പകലാപാരമ്പര്യത്തില്‍നിന്നു് ലാറി ബേക്കര്‍ എന്ന ആര്‍ക്കിറ്റെക്ട് വളരെയേറെ ഉള്‍ക്കൊണ്ടിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ നഷ്ടസൗഭാഗ്യങ്ങളെയോര്‍ത്ത് ദുഃഖിക്കുന്ന ആ കലാകാരന്‍ നഗരത്തിന്റെ പ്രാന്തങ്ങളിലായി ആയിരത്തിതൊന്നൂറിലേറെ കെട്ടിടങ്ങള്‍ പണിത് തിരുവിതാംകൂറിന്റെ വാസ്തുശില്പകലാപാരമ്പര്യത്തിന് മുതല്‍ക്കൂട്ടിയ ആളാണ്. ഒരര്‍ത്ഥത്തില്‍ മഹത്തായ ഒരു പാരമ്പര്യത്തിന്റെ നഷ്ടസുഗന്ധങ്ങള്‍ സ്വയം ആവാഹിച്ചുനില്ക്കുന്ന ഓജസ്സുറ്റ കലാരൂപങ്ങളാണവ. നാലാഞ്ചിറയിലെ കുന്നിന്‍ചെരിവിലുള്ള ബേക്കറുടെ സ്വന്തം വീടുതന്നെ അതിനു നല്ല മാതൃകയാണ്. പന്ത്രണ്ടുകൊല്ലമായി നിരന്തരം വളരുന്ന ഒരു ജൈവരൂപമാണ് ആ ഗൃഹം.

ജന്മം കൊണ്ട് ഇംഗ്ലീഷ്‌കാരനാണെങ്കിലും ലാറിബേക്കര്‍ തന്റെ ജിവിതത്തിന്റെ മുക്കാല്‍പങ്കും നല്‍കിയത് ഇന്ത്യയ്ക്കാണ്. കേരളവുമായി അദ്ദേഹത്തിന് അടുത്ത ഹൃദയബന്ധമാണുള്ളത്. കോട്ടയം സ്വദേശിനി ഡോക്ടര്‍ എലിസബത്ത് ആണ് ആദ്ദേഹത്തിന്റെ ജിവിതസഖി. ജിവിതംകൊണ്ടും മനസ്സുകൊണ്ടും കേരളീയനാണ് ബേക്കര്‍ ഇപ്പോള്‍.

ബേക്കര്‍ പറയുന്നു, നമ്മുടെ സ്വന്തമാണ് കേരളീയ വാസ്തുശില്പകല. ഇതിനെ പരിരക്ഷിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നില്ല എന്നത് വേദനാജനകരമാണ്. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ നമ്മുക്കൊരിക്കലും അതൊന്നും പുനഃസൃഷ്ടിക്കാന്‍ കഴിയുകയില്ല. പഴയതിനെയെല്ലാം ഇടിച്ചുനിരത്തിയിട്ട് പുതിയവ കെട്ടിപ്പോക്കാനുള്ള വാസനയാണ് നമുക്ക്. യൂറോപ്പിലാകട്ടെ പഴയ ശൈലിയും പുതിയ ശൈലിയും തമ്മിലിണക്കാനാണ് ശ്രമം. പഴമയും പുതുമയും ചേര്‍ച്ചയോടെ തൊട്ടുരുമ്മി നില്‍ക്കുന്നു. ഇവിടെ, നമ്മളോ? ചരിത്രാവശിഷ്ടങ്ങളെ തകര്‍ക്കാനും തുടച്ചുനീക്കാനുമാണ് നാം മുതിരുന്നത്. യൂറോപ്പിലെ പാലസുകളോടും മേനര്‍ഹൗസുകളോടും കിടനില്‍ക്കാന്‍ പോന്ന അതിമനോഹരമായ വാസ്തുവിദ്യമാതൃകകള്‍ നമുക്കുണ്ട്. പത്മനാഭപുരം കൊട്ടാരവും കിഴക്കേക്കോട്ടയുമെല്ലാം ഉദാഹരണങ്ങള്‍. പഴമയുടെ ആ ചേതോഹാരിതകളെ നമ്മളെന്തിനു നശിപ്പിക്കാന്‍ മുതിരുന്നു?


തിരുവനന്തപുരത്തിന് അതിന്റെ പ്രാക്തനഭംഗികള്‍ വന്‍തോതില്‍ നഷ്ടമായത് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലാണ്. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തവിധം നഗരത്തിനു നഷ്ടമായ ഒരു വാസ്തുശില്പമാതൃകയെക്കുറിച്ചോര്‍ത്ത് ബേക്കര്‍ പലപ്പോഴും നൊമ്പരപ്പെടാറുണ്ട്. കേരളീയ വാസ്തുവിദ്യയുടെ മനോഹരവും വളരെ സവിശേഷതയാര്‍ന്നതുമായ ഒരു കമാനം (Gateway) കിഴക്കെക്കോട്ടയ്ക്കടുത്ത് എയര്‍പ്പോര്‍ട്ട് റോഡിനു കുറുകെ പണ്ടുണ്ടായിരുന്നു. ഒരു ആനക്കൊട്ടിലിന്റെ കവാടമായിരുന്നു, അതു്. പന്ത്രണ്ടുകൊല്ലം മുമ്പ് ഒരു വാരാന്ത്യത്തില്‍ പൊടുന്നനെ അത് ʻʻഅപ്രത്യക്ഷമായിˮ –- റോഡ് വീതി കൂട്ടിയപ്പോള്‍ പിഡബ്ളിയൂഡിക്കാര്‍ ഇടിച്ചുനിരത്തി. റോഡ് തിരിച്ചുവിടാവുന്നതേയുണ്ടായിരുന്നുള്ളൂ. നമ്മുടെ വാസ്തുവിദ്യാപാരമ്പര്യത്തിന്റെ അമൂല്യങ്ങളായ ഇത്തരം മുത്തുകളെ കാത്തുസൂക്ഷിക്കുന്നതിനെക്കാളേറെ നമ്മള്‍ പരിഗണിക്കുന്നത് ഒരുപിടിയാളുകളുടെ സൗകര്യത്തെയും ആധുനികതയുടെ കാര്യക്ഷമതയേയുമാണ്. അനിഷ്ടത്തെച്ചൊല്ലിയുള്ള ദുഖഃത്തിന്റെ പൂര്‍ണ്ണമായ അഭാവം അതാണ് സൂചിപ്പിക്കുന്നത്. ഈ മനോഹരദൃശ്യത്തോട് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട, പേരില്‍ മാത്രം ʻʻആധുനികˮമായ കെട്ടിടങ്ങള്‍, ʻʻദുശ്ശീലംˮ തിരഞ്ഞെടുക്കല്‍ നമ്മുടെ സ്വഭാവമാണെന്നത് വ്യക്തമാകുന്നു. ആ തീരാനഷ്ടത്തിനെതിരെ ഓരോറ്റ മനുഷ്യനും ശബ്ദമുയര്‍ത്തിയില്ല; അതൊരു വലിയ നഷ്ടമായി ആരും കരുതിയതുമില്ല. ഗുരുവായൂരില്‍ മാത്രമല്ലാതെ കേരളത്തില്‍ മറ്റൊരിടത്തും അത്തരമൊരു കമാനം ഉള്ളതായി അറിയില്ല. ജിപിഒ ബില്‍ഡിംഗ് ഇന്നില്ല. അതിനെതിര്‍വശത്ത് റോഡിനപ്പുറം പണ്ടൊരു ഇരുനിലക്കെട്ടിടമുണ്ടായിരുന്നു. കേരളീയവാസ്തുവിദ്യയ്ക്ക് ഒരുത്തമമാതൃക. തടിയില്‍ കടഞ്ഞെടുത്ത ഒരു കൊച്ചുമന്ദിരം. താഴത്തെ നിലയില്‍ കടമുറികളായിരുന്നു. അതും ഇന്നില്ല. ആ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍നിന്നും ഒരു സ്ത്രീ ചപ്പുചവറുകള്‍ വാരി താഴോട്ടിടുന്നത് റോഡരികിലൂടെ നടന്നുപൊകുന്നവരുടെ മേല്‍ വീഴും. പലപ്പോഴും ആ ദൃശ്യം കണ്ട് തമാശ തോന്നിയ സന്ദര്‍ഭങ്ങള്‍ ബേക്കര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ബേക്കറുടെ തലയിലും വന്നുവീണിട്ടുണ്ട് ചപ്പുചവറുകള്‍. ആ കെട്ടിടം അവിടെ ഇപ്പോഴില്ല.

ഈ നഷ്ടങ്ങളെക്കാളും ഭയങ്കരമാണ് ലക്ഷണംകെട്ട നഗരവികസനം. സെക്രട്ടറിയറ്റ് മന്ദിരം അതിന്റേതായ ശൈലിയില്‍ മനോഹരമാണ്. ഭാരതീയമോ കേരളീയമോ ആയി അതിലെന്തെങ്കിലും ഉണ്ടെന്ന് പറയുക വയ്യ. എങ്കിലും നഗരത്തിന് അതൊരഭിമാനമാണ്.

ഇവിടെ ഒരു നിമിഷം നില്‍ക്കൂ

തിരുവനന്തപുരത്തിന് തനതായുള്ള ചന്തങ്ങളെ നിലനിറുത്തിക്കൊണ്ടുതന്നെ ഈ നഗരത്തിന്റെ വികസനം സാദ്ധ്യമാക്കാവുന്നതെയുള്ളൂവെന്ന് ബേക്കര്‍ വാദിക്കുന്നു. തന്റെ സങ്കല്‍പ്പത്തിലുള്ള നഗരവികസനത്തിന് ഉദാഹരണം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെയാണ്: ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ റോഡിനപ്പുറം നിന്നു നോക്കുമ്പോള്‍ കോഡര്‍ ബില്‍ഡിംഗ്സ് ഉള്‍പ്പെടെ കേരളീയ ശൈലിയിലുള്ള ഏതാനും കെട്ടിടങ്ങള്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നതു കാണാന്‍ കഴിയും. അവയ്ക്കു മുന്നിലെ ഇടുങ്ങിയ മെയിന്‍ റോഡിനെ നടപ്പാത മാത്രമായി മാറ്റുകയാവും ഞാനാണെങ്കില്‍ ചെയ്യുക. ഈ പഴയ കെട്ടിടങ്ങളുടെ ചുറ്റുമുള്ള തുറസ്സായ സ്ഥലങ്ങളും നമുക്കുപയോഗപ്രദമാക്കാം. അവയ്ക്കു പിറകിലെ മരങ്ങളുടെ പശ്ചാത്തലവും ആഹ്ലാദപ്രദമാക്കാം. അവയ്ക്കെല്ലാം പിറകിലാക്കാം വാഹന ഗതാഗതത്തിനുള്ള റോഡ്. പാര്‍ക്കിംഗ്, സ്ഥാപനങ്ങള്‍, മാനം മുട്ടുന്ന മോഡേണ്‍ ഷോപ്പുകള്‍, ഓഫീസുകള്‍ തുടങ്ങിയവയൊക്കെ. ഇപ്പോഴത്തെ മെയിന്‍റോഡിനും നൂറുമീറ്റര്‍ പിറകിലാക്കും വാഹനഗതാഗതത്തെ. മെയിന്‍ റോഡിന്റെ സ്ഥാനത്ത് തണല്‍ മരങ്ങളും പൂമരങ്ങളും നടും. കാല്‍നടയാത്രക്കാര്‍ക്ക് മാത്രം സഞ്ചാരയോഗ്യമാക്കും അതിനെ. ഏജീസ് ഓഫീസിന്റെ പൊക്കമുള്ള മതിലിനെ തള്ളിയിട്ടു പകരം ഗ്രില്ലിടും. അപ്പോള്‍ പൂന്തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഏജീസ് ഓഫീസ് വളപ്പിലെ അതിമനോഹരമായ ആ പഴയ കെട്ടിടത്തെയും കേരളീയമായ പ്രൗഡിയെല്ലാം ഒത്തുചേര്‍ന്ന അതിന്റെ കൂരയെയും കണ്‍കളിര്‍ക്കെ കാണാന്‍ വഴിയാത്രക്കാര്‍ക്ക് സാധിക്കുകയും ചെയ്യും.

പക്ഷെ, അതിനിരുവശത്തും ഈയിടെ കെട്ടിപ്പൊക്കിയ കൊണ്‍ക്രീറ്റ് ചിറകുകള്‍ ഭീകരമാണ്; അറപ്പുളവാക്കുന്ന വൈകൃതത്തൊങ്ങലുകളാണ്. ഏജീസ് ഓഫീസ് വളപ്പിലെ പഴയ കെട്ടിടം കേരളഭംഗികള്‍ നിറഞ്ഞതവയാണ്. തൊട്ടടുത്ത പുതിയ കെട്ടിടത്തിന് കേരളവാസ്തുശില്പശൈലിയുമായി ഒരു ബന്ധവുമില്ല. ഇന്ത്യന്‍ കോഫിഹൗസ്, പുത്തന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയിടയില്‍ കുടുങ്ങിയാണെങ്കിലും, ഇപ്പോഴും നിലനില്‍ക്കുന്നു. അതിനെ ഇടിച്ചുനിരത്താനുള്ള നീക്കങ്ങളെ കോഫീഹൗസ് തൊഴിലാളികള്‍ എതിര്‍ത്തു കൊണ്ടിരിക്കുകയാണ്. സുന്ദരമായ ഈ കൊച്ചുകെട്ടിടത്തിന് നേരെയും ഭിഷണി നിലനില്‍ക്കുന്നു. റോഡിനപ്പുറമിപ്പുറം ഇണകളെപ്പോലെ രണ്ടു കെട്ടിടം ഉണ്ടായിരുന്നു. ഈ അടുത്തകാലത്താണ് അപ്പുറത്തെ കെട്ടിടം നശിപ്പിക്കപ്പെട്ടത്. അതിന്റെ സ്ഥാനത്ത് ഒരു മാനംമുത്തി ഉയരുന്നു. അനുയോജ്യമായ ʻലാന്റ്സ്കേപ്പിങ്ങിʼലൂടെ ആ ഇരട്ടക്കെട്ടിടങ്ങളെ പുതിയൊരു ʻപെഡസ്ട്രിയന്‍ ഏരിയʼയുടെ നടുക്ക് വാസ്തുശില്പകലയുടെ ചെറിയൊരു മുത്താക്കാമായിരുന്നു. പൂക്കളും മരങ്ങളും കൊണ്ട് മനോഹരമാക്കാവുന്ന ഒരു പ്രദേശം. യൂണിവേഴ്സിറ്റി കോളേജിനെതിരെ കേരളാ ട്രാവല്‍സ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമിരുന്ന സ്ഥലത്ത് ഇപ്പോളുയരുന്ന കോണ്‍ക്രീറ്റ് ഭീകരരൂപം ആ പ്രദേശത്തിന്റെ ഭംഗിയെ ആകെ അലങ്കോലപ്പെടുത്തുന്നു. വി.ജെ.റ്റി.ഹാളിനു പിറകില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന മാനംമുത്തിയും അസന്തുലിതമായ നഗരവികസനം ഉണ്ടാക്കിവയ്ക്കുന്ന ലക്ഷണക്കേടാവുന്നു. മ്യൂസിയം കവാടത്തിനു മുന്നില്‍ എല്‍.എം.എസ്.വളപ്പില്‍ പണിതുയുര്‍ത്തിക്കൊണ്ടിരിക്കുന്ന ബഹുനില കൊണ്‍ക്രീറ്റ് ഭീമന്‍, ഭാവാനാശൂന്യമായ നഗരസംവിധാനത്തിന്റെ ക്രൂരമായ ഉദാഹരണമാണ്. ഇതിനടുത്തു തന്നെയുള്ള കോര്‍പ്പറേഷന്‍ മന്ദിരവും തൊട്ടടുത്ത് ഈയിടെ പൊങ്ങിയ കൂറ്റന്‍ കണ്ണാടിക്കൂടും ഈ പ്രദേശത്തിന്റെ സൗന്ദര്യത്തെ നശിപ്പിച്ചിരിക്കുന്നു. പഴയ എന്‍ജിനീയറിംഗ് കോളേജിന്റെ മനോഹാരിതകളെ വിഴുങ്ങിക്കൊണ്ട് അതിനു പിറകിലും ഭീകരരൂപങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. തിരുവനന്തപുരം ഒരു കോണ്‍ക്രീറ്റ് വനമായിമാറാന്‍ ഇനി അധികകാലം വേണ്ടിവരില്ലെന്ന് ബേക്കര്‍ ഭയപ്പെടുന്നു. പുതിയത് നിര്‍മ്മിക്കരുതെന്നല്ല അദ്ദേഹം പറയുന്നത്. അത് നമ്മുടെ പാരമ്പര്യത്തെ പാടെ ഇല്ലാതാക്കിക്കൊണ്ടോ മുച്ചൂടും അലങ്കോലപ്പെടുത്തിക്കൊണ്ടോ ആകരുതെന്ന് മാത്രം. കാരണം കെട്ടിടം കാണാനുംകൂടിയുള്ളതാണ്. ജനങ്ങള്‍ക്ക് സ്വാസ്ഥ്യത്തോടെ സുരക്ഷിതത്വബോധത്തോടെ നോക്കാനൊരിടവും ഇല്ലാതെ പോകരുത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്.


കെട്ടിടങ്ങള്‍ മനുഷ്യസ്വഭാവത്തെ സ്വാധീനിക്കും. കോണ്‍ക്രീറ്റ് പെട്ടകങ്ങളില്‍ കുടുങ്ങികിടക്കുന്ന മനുഷ്യര്‍ക്ക് അയല്‍‌പക്കസൗഹൃദങ്ങള്‍ പാടെ നഷ്ടമാവും. സാമൂഹികമായ ഒരുമ അവര്‍ക്കിടയില്‍ വളരില്ല. വികസനം അസന്തുലിതവും അനിയന്ത്രിതവുമാകുമ്പോള്‍ നഗരം തിന്മകളുടെ കാന്തകേന്ദ്രമാവും. കോണ്‍ക്രീറ്റ് ഭീകരത പടര്‍ത്തുന്ന അരക്ഷിതബോധം ആത്മഹത്യകള്‍ക്കും കൊലപാതകങ്ങള്‍ക്കും പ്രേരണയാവും. നഗരവികസനത്തിന്റ ഭ്രാന്തമായ വഴിയേ ചരിച്ചാല്‍ തിരുവനന്തപുരത്തിന് അതിന്റെ മുഖം നഷ്ടപ്പെടും. മറ്റേതൊരു ʻʻആധുനികˮ നഗരത്തെയുംപോലെ സ്റ്റീലിന്റെയും കോണ്‍ക്രീറ്റിന്റെയും പടുകൂറ്റന്‍ കൂനകളായിരിത്തീരും ഈ നഗരവും. തിരുവനന്തപുരത്തിന് നാശത്തിന്റെ വഴിയേ പോകേണ്ട യാതൊരാവശ്യവും ഇല്ലതന്നെ. പരിരക്ഷിക്കുന്നതില്‍ നമ്മള്‍ ദത്തശ്രദ്ധരാകേണ്ടതുണ്ട്. അതിനായി ഒരു ജനകീയപ്രസ്ഥാനം തന്നെ രൂപംകൊള്ളേണ്ടിയിരിക്കുന്നു. മരങ്ങളെ സംരക്ഷിക്കാന്‍ എല്ലാവരുമുണ്ട്. എന്നാല്‍, പഴയ കെട്ടിടങ്ങളുടെ പരിരക്ഷയില്‍ ആരും തല്പരല്ല. ഓരോന്നായി അവയെ ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുന്നു. പകരം പണിയുന്നവയ്ക്കോ കേരളീയ വാസ്തുവിദ്യയുമായി ഒരു ബന്ധവുമില്ല. ഇക്കാര്യങ്ങളിലൊക്കെ ഇടപെടാന്‍ ഒരു സിവിക് കമ്മിറ്റി ഉണ്ടാകുന്നത് നന്നായിരിക്കും ബാംഗ്ളൂരിലും ഡെല്‍ഹിയിലും അര്‍ബന്‍ ആര്‍ട്ട്സ് കമ്മീഷന്‍ ഉണ്ട്. നഗരവികസനത്തെ അസന്തുലിതമാക്കുന്നതോ കാഴ്ചക്കാര്‍ക്ക് അലോസരമുണ്ടാക്കുന്നതോ ആയ ഏതെങ്കിലും കെട്ടിട നിര്‍മ്മാണം നടക്കുകയാണെങ്കില്‍ അര്‍ബന്‍ ആര്‍ട്സ് കമ്മീഷന്‍ അതില്‍ ഇടപെടും. സ്വകാര്യവ്യക്തികളുടെ വീട്ടുവളപ്പില്‍ നില്‍ക്കുന്ന മരംമുറിക്കാന്‍ പോലും ആ നഗരത്തില്‍ പ്രത്യേക അനുമതി തേടേണ്ടതുണ്ട്.

തിരുവനന്തപുരം നഗരത്തിലെ അതിപ്രധാനമായ ഒരു പ്രാചീനമന്ദിരത്തെ രക്ഷിക്കാന്‍ ലാറിബേക്കര്‍ ഒറ്റയ്ക്ക് ദീര്‍ഘകാലമായി പൊരുതിക്കൊണ്ടിരിക്കുകയാണ്. പതിവുപോലെ പിഡബ്ല്യൂഡി. തന്നെയാണ് ഇവിടെയും വില്ലന്‍. പഴയ എന്‍ജിനീയറിംഗ് കോളേജ് കെട്ടിടം (പി.എം.ജി.ബില്‍ഡിംഗ്) ഇടിച്ചുനിരത്തിയാലെ സമാധാനമാകൂ എന്ന വാശിയിലാണ് പോതുമരാമത്തുവകുപ്പ് മേധാവികള്‍. ʻʻപി.എം.ജി.മന്ദിരത്തിന്ˮ പലകുറി വധശിക്ഷ വിധിക്കപ്പെട്ടതാണ്. ഒന്നുരണ്ട് പിഎംജിമാര്‍ അതിന്റെ ആയുസ്സിനുവേണ്ടി അഭ്യര്‍ത്ഥനകള്‍ നടത്തുകയും പൊരുതുകയും ചെയ്തിട്ടുണ്ട്. അതിന്റെയൊക്കെ ഫലമായി ആ കെട്ടിടം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു. പക്ഷെ അതിന്റെ നിലനില്‍പ്പ് സദാ അപകടത്തിലാണ്. പി.എം.ജി.മന്ദിരം മഹത്തായ വാസ്തുവിദ്യ അല്ല. എങ്കിലും അതിന് ചുറ്റുമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൊങ്ങിവന്ന മോഡേണ്‍ അയല്‍ക്കാരെയപേക്ഷിച്ച് നൂറുമടങ്ങ് സ്വഭാവമഹിമയും ശോഭയും പി.എം.ജി.മന്ദിരത്തിനുണ്ട്. അതിനെ നശിപ്പിക്കുന്നതില്‍ യാതൊരു യുക്തിയുമില്ല. അതിന്റെ ഒരു ഭാഗത്തു ഉണ്ടായിരിക്കുന്ന വെടിച്ചുകീറല്‍ ഗുരുതരമായാതൊന്നുമില്ല. അതു ശരിയാക്കാവുന്നതേയുള്ളൂ. റോഡു വീതികൂട്ടണമെങ്കില്‍ ഈ അപൂര്‍വ്വസുന്ദരമായി മന്ദിരത്തെ ഇടിച്ചുകളയണമെന്നില്ലല്ലോ. മറുവശത്തെയ്ക്കും റോഡിനു നീളാമല്ലോ. പക്ഷെ, അവിടെ പുതുതായി ഒരു പന്ത്രണ്ട് നില മാളിക പൊങ്ങുന്നു. തിരുവനന്തപുരത്തിനു അതിന്റേതായ ഭംഗിയും പ്രൗഡിയും പകരുന്ന അപൂര്‍വ്വം ചില കെട്ടിടങ്ങളിലൊന്നാണ് പി.എം.ജി.മന്ദിരം. അതിനു നേരെയും ഭീഷണി ഉയര്‍ത്താന്‍ മടിക്കാത്ത സംസ്കാരശൂന്യത നഗരത്തെയാകെ ഗ്രസിക്കാനിരിക്കുന്ന വന്‍വിപത്തിന്റ മുന്നറിയിപ്പാണ്.

നമുക്കു സ്വന്തമായുള്ള നന്മകളെല്ലാം നശിപ്പിച്ചേ അടങ്ങൂ എന്ന ഈ അത്മഹത്യാപരമായ വാശി നമുക്ക് എങ്ങനെയുണ്ടാകുന്നു എന്ന് ബേക്കര്‍ അത്ഭുതപ്പെടുന്നു. കൊളോണിയല്‍ കാലത്തുപോലും ഇത്രമാത്രം ആത്മനാശം സംഭവിച്ചിട്ടില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാന തലസ്ഥാനങ്ങളിലും കൊളോണിയല്‍ കെട്ടിടങ്ങള്‍ കാണാനാവും. അവയാകട്ടെ പ്രാദേശികമായ വാസ്തുശില്പകലാപാരമ്പര്യവുമായി പ്രകടമായ ചേര്‍ച്ചക്കേടിലല്ല. പലപ്പോഴും പ്രാദേശിക വാസ്തുവിദ്യയുടെ മാതൃകയനുവര്‍ത്തിച്ചാണ് അവര്‍ പണിതതു തന്നെ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു മുന്നിലായുണ്ടായിരുന്ന ബ്രിട്ടീഷ് കുതിരലായം പണിയാന്‍ കേരളീയശൈലിയാണ് ഉപയോഗിച്ചത്. കൊളോണിയല്‍ മുദ്രകള്‍ പതിഞ്ഞതാണെങ്കിലും അതില്‍ കേരളീയത തുടിച്ചുനിന്നിരുന്നു. ഒരുകൊല്ലം മുമ്പ് അതിനെയും ഇടിച്ചു കളഞ്ഞു.

നഗരത്തിന് സ്വന്തം ചരിത്രത്തെ ഓര്‍മ്മിച്ചോമനിക്കാന്‍ പ്രേരണ നല്‍കിക്കൊണ്ട് ഇനിയും കുറെ പ്രാചീന മന്ദിരങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ടന്നതിനാല്‍ നമുക്കാശ്വസിക്കാം. ഒരു ഇരുനില ബസ്സില്‍ കയറി തിരവനന്തപുരം നഗരത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ സഞ്ചരിച്ചാല്‍ തനിക്കേരളീയവും അര്‍ദ്ധകേരളീയവുമായ ശൈലികളിലുള്ള ഇരുപതോ മുപ്പതോ കെട്ടിടങ്ങള്‍ കാണാനാവും. പത്മനാഭപുരം കൊട്ടാരത്തിലുള്ളതുപോലെ കൂടം ശൈലിയിലുള്ള കൂരകളും തടിയിലുള്ള കമനീയമായ കൊത്തുപണികളും ഈ കെട്ടിടങ്ങളെ പ്രൗഢസുന്ദരങ്ങളാക്കുന്നു. പഴയ കൊട്ടാരങ്ങളില്‍ ചിലത് അതിമനോഹരങ്ങളാണ്. ആദ്യം ഓര്‍മമയിലെത്തുന്നത് പൂജപ്പുരയിലെ ഒന്നുരണ്ടു കൊട്ടാരങ്ങളാണ്. ആകര്‍ഷകരായ ഗൃഹാങ്കണങ്ങല്‍ പലതും കിഴക്കെകോട്ട–വള്ളക്കടവ് റോഡിനിരുവശത്തും ഇനിയും ബാക്കിനില്പുണ്ട്. ഈ പ്രദേശത്തുയരുന്ന പൂത്തന്‍ കോണ്‍ക്രീറ്റ് ധൂര്‍ത്തുകള്‍ ഇവിടെ ഇനിയും തങ്ങിനില്‍ക്കുന്ന പ്രാചീന പ്രൗഢികളോട് ഒട്ടും നിരക്കുന്നതല്ല.

––––– വി. ജെ. ടി. ഹാളിനടുത്തുള്ള ഒരു മന്ദിരം (യൂണിവേഴ്സിറ്റി കോളേജിന്റെ മലയാള വിഭാഗം പ്രവര്‍ത്തിക്കുന്നു) വലിയ മതിലും നിരന്തരമായി വാഹന-ജനപ്രവാഹവും കാരണം ഈ ചാരുമന്ദിരം ആരും ശ്രദ്ധിക്കാറില്ല. വലിയൊരു മരത്തിനു പിന്നില്‍ അതാ ഒളിച്ചുനില്‍ക്കുകയാണ്. കേരള വാസ്തുകലയുടെ ഒരോന്നാന്തരം സൃഷ്ടി. –––––

കവടിയാര്‍ കൊട്ടാരം കണ്ണിനൊരു കുളിര്‍മയാണ്. 1920-കളില്‍ ഒരു ജര്‍മ്മന്‍ വാസ്തുശില്പി രൂപകല്പന ചെയ്ത ആ കൊട്ടാരം കേരളീയ വാസ്തുവിദ്യയുടെയും ഇന്തോനേഷ്യന്‍ വാസ്തുവിദ്യയുടെയും ചേതോഹരമായ ഒരു ചേരുവയാണ്. കനകക്കുന്നു കൊട്ടാരത്തിന് കേരളീയമെന്ന് പ്രത്യേകമെടുത്തു കാട്ടാനുള്ള സവിശേഷതകളൊന്നുമില്ല. അതിന്റെ മുന്‍ഭാഗം നല്ല ഭംഗിയുള്ളതാണ്. മ്യൂസിയം മന്ദിരത്തിനുമുണ്ട് അതിന്റേതായ ചാരുതകള്‍. പാളയത്ത് വി.ജി.റ്റി.ഹാളിനു സമീപം നിന്നു നോക്കുമ്പോള്‍ റോഡിനപ്പുറം കേരളത്തനിമ ആവാഹിച്ചുനില്‍ക്കുന്ന ഒരു കെട്ടിടമുണ്ട്. ഉയര്‍ന്നൊരു മതില്‍ അതിനെ കാല്‍നടയാത്രക്കാരുടെ കണ്ണുകളില്‍പ്പെടാതെ മറച്ചുനിര്‍ത്തുന്നു. റോഡിലെ ആള്‍ത്തിരക്കും ഗതാഗതച്ചൊരുക്കുമൊക്കെ വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെടാന്‍ വിടാതെ അതിസുന്ദരമായ ആ കെട്ടിടത്തെ മാറ്റിനിര്‍ത്തുന്നു. വശ്യസുന്ദരമായതും തനികേരളീയ ശൈലിയിലുള്ളതുമായ അതിന്റെ കൂര മരച്ചില്ലുകള്‍ക്കിടയിലൂടെ സൂക്ഷിച്ചുനോക്കിയാലേ നമ്മുടെ കണ്ണില്‍പ്പെടുകയുള്ളൂ. അതിന്റെ ഭംഗികള്‍ ആവോളം നുകരാന്‍ നമുക്കു സാദ്ധ്യമാവണമെങ്കില്‍ ഉയര്‍ന്ന ആ മതില്‍ക്കെട്ടിന്റെ സ്ഥാനത്ത് തുറന്ന കമ്പിവേലി വരണം.യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തെക്കുറിച്ചാണ് ഇപ്പറഞ്ഞത്. പരിരക്ഷകിട്ടാതെ അതിവേഗം ആയുസ്സറ്റുകൊണ്ടിരിക്കുകയാണ് കേരളീയ വാസ്തുവിദ്യയുടെ ഉത്തമമാതൃകയായ ആ ഹര്‍മ്മ്യം.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ തിരുവനന്തപുരത്തിന്, മുമ്പ് നൈസര്‍ഗ്ഗികമായി നിഷ്കളങ്കത മാത്രമാണ് അലങ്കാരമായുണ്ടായിരുന്നത്. ഇന്നാകട്ടെ നക്ഷത്രാകാശത്തെ മറച്ചുകൊണ്ട് മാനംമുട്ടിനില്‍ക്കുന്ന നക്ഷത്രഹോട്ടലുകളും കോണ്‍ക്രീറ്റ് ധൂര്‍ത്തുകളായി ബീഭത്സത പൂണ്ടുനില്‍ക്കുന്ന ഗവണ്‍മെന്റുമന്ദിരങ്ങളും കൊണ്ടു നിറയുകയാണ്. വികാസ്ഭവന്‍ എത്ര അറപ്പുളവാക്കുന്ന ഒരു ബ്രഹ്മാണ്ഡവൈകൃതമാണ്! ബേക്കറി ജംഗഷനിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മന്ദിരം നഗരത്തിലെ ഏറ്റവും വിചിത്രമായ കോണ്‍ക്രീറ്റ് വൈകൃതമാണെന്ന് ബേക്കര്‍ ചൂണ്ടിക്കാട്ടുന്നു. വാസ്തുവിദ്യാപരമായ ആനമണ്ടത്തരമാണത്. അവിടെ ശീര്‍ഷാസനത്തില്‍ നില്‍ക്കുന്ന നമ്മുടെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഒട്ടും യോജിച്ച തരത്തിലല്ല അതിന്റെ നിര്‍മ്മിതി. വാസ്തുവിദ്യ എങ്ങനെയായിക്കൂടാ എന്നതിന് താന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കുന്ന ഒരു കോണ്‍ക്രീറ്റ് വൈകൃതമാണ് ആര്‍.ബി.ഐ. കെട്ടിടമെന്ന് ബേക്കര്‍ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ തിരുവനന്തപുരത്തിനകത്തും ചുറ്റിലുമായി പൊങ്ങിവന്നിട്ടുള്ള ʻആധുനികʼ മന്ദിരങ്ങളില്‍ ഒരൊറ്റയെണ്ണംപോലും തന്നെ ആകര്‍ഷിച്ചു നിറുത്തിയിട്ടില്ലെന്ന് ബേക്കര്‍ സങ്കടപ്പെടുന്നു. പുതുതായി കെട്ടിയ മ്യൂസിയം ഹാള്‍മന്ദിരം മാത്രമാണ് ഏറെക്കുറെ ഇതിനൊരു അപവാദം.

ബേക്കര്‍ പറയുന്നു. ʻʻനാഗര്‍കോവിലിലേക്കു പോകുമ്പോഴെല്ലാം പത്മനാഭപുരം കൊട്ടാരത്തില്‍ച്ചെന്ന് അര മണിക്കൂറെങ്കിലും ചെലവിടാതിരിക്കാന്‍ എനിക്ക് കഴിയില്ല, ഒരിക്കല്‍പ്പോലും. തിരുവിതാംകൂര്‍ വാസ്തുവിദ്യയുടെ ആ ഉദാത്ത മാതൃക എന്നെ ആകര്‍ഷിച്ചു ഭൂമിപ്പിക്കാതിരുന്നിട്ടില്ല. അതുപോലെ എന്നെ വശീകരിക്കുന്ന പ്രാചീനമന്ദിരങ്ങള്‍ ചിലത് തിരുവനന്തപുരത്തുമുണ്ട്. പക്ഷെ, കഴിഞ്ഞ പത്തുകൊല്ലത്തിനിടയില്‍ ഉയര്‍ന്നിട്ടുള്ള ʻമോഡേണ്‍ʼ മന്ദിരങ്ങള്‍ എല്ലാം എന്നെ അലോസരപ്പെടുത്തുകയേ ചെയ്യുന്നുള്ളൂ. ഈ മോഡേണ്‍ മന്ദിരങ്ങള്‍ തലകീഴായ പിരമിഡ്പോലെയാണ് ആകാശത്തേയ്ക്കു പടര്‍ന്നു നില്‍ക്കുന്നത്. താഴത്തെ നില വീതികൂറഞ്ഞത്. മേലോട്ടു പോകുന്തോറും വീതി കൂടി പടരും. പങ്കജ് ഹോട്ടല്‍ അതിന്നുദാഹരണമാണ്. പുതുതായി ഉയരുന്ന ബഹുനിലക്കെട്ടിടങ്ങള്‍ മിക്കതിന്റെയും നില അതുപോലെതന്നെ. ഇതൊക്കെ കാണുമ്പോഴും എനിക്ക് സ്വാസ്ഥ്യം നഷ്ടപ്പെടുന്നു. വല്ലാത്ത അരക്ഷിതബോധം എന്റെ മനസ്സില്‍ പടരുന്നു.ˮ

നഗരത്തിന്റെ ശ്വാസകോശങ്ങളാണ് തുറസ്സായ സ്ഥലങ്ങള്‍. തിരുവനന്തപുരത്തെ തുറസ്സായ സ്ഥലങ്ങളെ പണ്ടേ നശിപ്പിക്കുന്ന വിധത്തിലുള്ള അതിക്രമങ്ങളും നിയമലംഘനങ്ങളും ഗവണ്‍മെന്റ് വകുപ്പുകളും സ്വകാര്യവ്യക്തികളും വന്‍തോതില്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത്യാവശ്യത്തിനുള്ള തുറന്ന സ്ഥലങ്ങള്‍ പോലുമില്ലാതെ നഗരം വീര്‍പ്പുട്ടുന്നു. പാളയത്തെ സ്റ്റേഡിയം പുതുക്കിപ്പണിയില്‍ ഈ പ്രദേശത്തിന്റെ ഭംഗിയെ ഇതിനകം തന്നെ വികലപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. അതിവേഗതയില്‍നടക്കുന്ന സ്റ്റേഡിയം ʻവികസനംʼ തെറ്റായ നഗരാസൂത്രണത്തിന്റെ മകുടോദാഹാരണമെന്ന് സ്കെച്ചുകളുടെയും പ്ലാനുകളുടെയും സഹായത്തോടെ ബേക്കര്‍ തെളിയിക്കുന്നു.