close
Sayahna Sayahna
Search

ഞാന്‍ മാവിലായിക്കാരനാണ്


__NOMATHJAX__

ഞാന്‍ മാവിലായിക്കാരനാണ്
ഗ്രന്ഥകാരന്‍ സഞ്ജയന്‍ (എം ആര്‍ നായര്‍)
മൂലകൃതി സഞ്ജയന്‍
ഭാഷ മലയാളം
വിഭാഗം ഹാസ്യം
പ്രസിദ്ധീകരണ വർഷം 1935
മാദ്ധ്യമം പ്രിന്റ്
Preceded by ഔദ്ധത്യം
Followed by പാഠപുസ്‌തകം

ഞാന്‍ ഒരു കഥ പറയാന്‍ പോകുന്നു, മനസ്സിരുത്തി കേള്‍ക്കണം. ഇടക്ക് അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് അലട്ടരുത്. കൈ മുട്ടുന്നത് അവസാനമാക്കാം. കുറച്ചു വിട്ടു നില്‍ക്കിന്‍!—ശരി. എന്നാല്‍ പറയട്ടേ?

* * *

തിരുവോണദിവസം. ഓണത്തിന് ഊണ് അല്പം വൈകീട്ടാണല്ലോ പതിവ്. ഊണിന്നടുത്തേ പഴമക്കാര്‍ കുളിക്കുകയുള്ളു; കുളി കഴിയുന്നതു വരെ അവരൊന്നും കഴിക്കുകയുമില്ല. അങ്ങിനെ രണ്ട് മണിക്ക് കുളി കഴിഞ്ഞ്, പാവുടുത്ത്, ചന്ദനക്കുറിയും, നനഞ്ഞ തോര്‍ത്തും, കലശലായ വിശപ്പും, തെല്ലൊരു, ശൂണ്ഠിയുമായി ഒരു വലിയ തറവാട്ടിലെ രണ്ടാംകൂറുകാരണവര്‍ കോണിയിറങ്ങി തളത്തിലേക്ക് നോക്കിയപ്പോള്‍, പന്തിപ്പായ വിരിച്ച്, ഇലയുടെ മുമ്പില്‍] കാരണവര്‍ തുടങ്ങി വിഷുവിന്ന് ചോറൂണ് കഴിഞ്ഞ കുട്ടി വരെ ഇരുന്നുകഴിഞ്ഞിരിയ്ക്കുന്നു. ഇരുന്നവരുടെ എണ്ണം മുപ്പത്തൊന്ന്. ഇലയെണ്ണം മുപ്പത്തൊന്ന്; പൂജ്യം അണ, പൂജ്യം പൈ; സര്‍ക്കാര്‍ കണക്കുപോലെ എന്നര്‍ത്ഥം, രണ്ടാംകൂറിന്ന് ഇലയുമില്ല, സ്ഥലവുമില്ല, ഇരുന്നവരുടെ മുമ്പില്‍നിന്ന് ഇല വലിച്ചു പായുകയോ, ഭാഗത്തിന്ന് വ്യവഹാരം ഫയലാക്കുകയോ, കാരണവരോട് കയര്‍ക്കുകയോ, അനന്തരവന്മാരുടെനേരെ കണ്ണുരുട്ടുകയോ, ഇലവെച്ചവനെ പ്രഹരിക്കുകയോ, എന്താണ് രണ്ടാം കൂറു ചെയ്യുക?

* * *

നിങ്ങള്‍ക്കറിഞ്ഞുകൂട. എനിക്കും അറിഞ്ഞുകൂടാ. പക്ഷെ നമ്മുടെ വൈസ്ചേര്‍മാനറിയും, കഥയിലെ രണ്ടാംകൂറിന്റെ സ്ഥിതിയാണ് അദ്ദേഹത്തിനു പററിയിരിയ്ക്കുന്നത്. വൈസ്ചേര്‍മാന്റെ പേര് വോട്ടര്‍മാരുടെ ലിസ് ററിലില്ല! നോക്കിന്‍, സര്‍ ഒരു തമാശ! ഇങ്ങിനെ പരമരസികന്മാരായിട്ട് ഒരു മുനിസിപ്പാലിറ്റിക്കാരെ ഞാന്‍ ഈ വയസ്സിനകത്ത് കണ്ടിട്ടില്ല. ഇനി നാളെ ചെയര്‍മാന്‍ കൗണ്‍സിലില്‍ വരുമ്പോള്‍ അദ്ദേഹത്തിന്ന് കസാലയില്ലെന്നു കേള്‍ക്കാം. ഇതെന്തൊരു മക്കാറാണ്!

* * *

നിങ്ങള്‍ മുനിസിപ്പാലിറ്റി സാക്ഷാല്‍ പരബ്രഹ്മജി താന്‍തന്നെ വിചാരിച്ചാലും നന്നാക്കുവാന്‍ കഴിയാത്ത മുനിസിപ്പാലിററിയാണ്. ഈ ബാലിയുടെ വാലിനു സഞ്ജയനും കയറിപ്പിടിച്ച് എന്നൊന്നും ഘോഷിച്ചു നടക്കേണ്ടുന്ന ആവശ്യം സഞ്ജയന്നുമില്ല. നിങ്ങള്‍ നന്നായാല്‍] നിങ്ങള്‍ക്കു നന്ന്. നന്നെ ബുദ്ധിമുട്ടിച്ചാല്‍ പണ്ട് മാവിലായിക്കാരന്‍ പറഞ്ഞൊഴിഞ്ഞതുപോലെ സഞ്ജയനും ഒഴിയും.

* * *

നിങ്ങള്‍ അക്കഥ കേട്ടിട്ടില്ലല്ലോ. പണ്ടൊരു ദിവസം രാത്രി ആററുപുറം വയലില്‍ക്കൂടി രണ്ടു കള്ളുകുടിയന്മാര്‍ പോവുകയായിരുന്നു. പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുയര്‍ന്നിരിക്കുന്നു. “എന്നാല്‍ ലോകത്തില്‍ വെളിച്ചം തരുന്ന പല സാധനങ്ങളുമുണ്ടെങ്കിലും ആ സാക്ഷാല്‍ സൂര്യഭഗവാന്‍ സൂര്യഭഗവാന്‍ തന്നെ” എന്നുപറഞ്ഞ് ഒരു കടിയന്‍ ചന്ദ്രനെ നോക്കി വളരെ ഭക്തിയോടുകൂടി ഒന്നു കണ്ണടച്ചു തൊഴുതു. “തനിക്കു തലക്കു പിടിച്ചിരിക്കുന്നു; അതു ചന്ദ്രനാണൊടോ”, എന്ന് മറ്റേക്കുടിയന്‍ വാദമായി. വാദം മൂത്തു പിടിയും വലിയും തുടങ്ങി; കത്തി വലിക്കേണ്ടുന്ന ഘട്ടമായി. അപ്പോഴാണ് പട്ടണത്തില്‍നിന്നു പതിവായി നേരം വൈകി തിരിച്ചുപോകാറുള്ള ഒരു വഴിപോക്കന്‍ അവിടെയെത്തിയത്. കുടിയന്മാര്‍ രണ്ടപേരും അയാളെ കടന്നുപിടിച്ചു. “പറയെടാ ആ കാണുന്നത് ചന്ദ്രനാണോ? സൂര്യനല്ലേ” എന്നൊരാള്‍; “നല്ലവണ്ണം സൂക്ഷിച്ചു പറഞ്ഞോ. ചന്ദ്രനല്ലേ അത്?” എന്ന് മറ്റൊരാള്‍.

* * *

എന്തു ചെയ്യും? പെരുങ്കളം പാലയുടെ കീഴില്‍നിന്നാണ് ചോദിക്കുന്നത്. നാലു ഭാഗത്തും പാടം പരന്ന ശാന്തസമുദ്രംപോലെ കിടക്കുന്നു.

നമ്മുടെ ഡെപ്യൂട്ടി ഇന്‍സ്പെക്ടരുംകൂടി വീട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഒരു നരജീവി ആ പ്രദേശത്തൊന്നുമില്ല. കുടിയന്മാരാണെങ്കില്‍ , ദീര്‍ഘകായന്മാര്‍. വഴിപോക്കന്ന് പെട്ടെന്നു് ഒരു യുക്തി തോന്നി. “അയ്യോ, കൂട്ടരെ, ഞാനെങ്ങിനെയാണ് ഇതെല്ലാം അറിയുക? ഞാന്‍ ഇന്നാട്ടുകാരനല്ല: മാവിലായിക്കാരനാണ്” എന്നാണയാള്‍ പറഞ്ഞത്. എന്നാല്‍ “പോ കഴുതേ” എന്നും പറഞ്ഞ് കുടിയന്മാര്‍ അയാളെ വിട്ടു. അതുപോലെ സഞ്ജയനും ചെയ്യും. ഏറെപ്പറഞ്ഞാല്‍ ഞാന്‍ ഇന്നാട്ടുകാരനല്ല, മാവിലായിക്കാരനാണ്. നിങ്ങളായി, നിങ്ങളുടെ പാടായി.

9.9.1934