close
Sayahna Sayahna
Search

ഡി പങ്കജാക്ഷൻ


ഡി പങ്കജാക്ഷക്കുറുപ്പ്
DPankajakshan.jpg
ജനനം (1923-01-14)ജനുവരി 14, 1923
കഞ്ഞിപ്പാടം, അമ്പലപ്പുഴ
മരണം സെപ്തംബർ 18, 2004(2004-09-18) (വയസ്സ് 81)
തൊഴില്‍ അദ്ധ്യാപകൻ
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എ.
പ്രധാനകൃതികള്‍ പുതിയ ലോകം പുതിയ വഴി
നമ്മുടെ ഗ്രാമം
ഭാവിയിലേയ്ക്ക്
ഭാവിലോകം
പുരസ്കാരങ്ങള്‍ അദ്ധ്യാപക ശ്രേഷ്ഠ അവാര്‍ഡ്
നാഷണൽ അസ്സീസ്സി അവാർഡ്
ജി കുമാരപിള്ള പുരസ്ക്കാരം
സാംസകാരിക വകുപ്പ്: പ്രതിഭാപ്രണാമം
ജീവിതപങ്കാളി രാധമ്മ
മക്കള്‍ ഡോ രാധാകൃഷ്ണൻ

അമ്പലപ്പുഴ താലൂക്കിലെ കഞ്ഞിപ്പാടം എന്ന ഗ്രാമം. പമ്പാനദിയുടെ കൈവഴിയായ പൂക്കൈതയാറിന്റെ പടിഞ്ഞാറെ തീരം. നാഷണല്‍ ഹൈവേയില്‍നിന്ന് 4 കിലോമീറ്റര്‍ കിഴക്ക്. ഇവിടെ പുഞ്ചപ്പാടത്തിന് നടുവില്‍ വട്ടപ്പായിത്ര ക്ഷേത്രം. കിഴക്കും പടിഞ്ഞാറും താപസരെപ്പോലെ തോന്നിക്കുന്ന രണ്ട് ആല്‍വൃക്ഷങ്ങള്‍. ശ്രീകോവിലിന് മുന്നില്‍ കൊടിമരംപോലെ നില്‍ക്കുന്ന ഉയരംകൂടിയ കരിമ്പന. തുഞ്ചത്തെഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാരും തൊഴുത് വിശ്രമിച്ച കളിത്തട്ട്. എല്ലാം കൂടി സുന്ദരവും ഗംഭീരവുമായ അന്തരീക്ഷം. വട്ടപ്പായിത്ര കൃഷ്ണപ്പണിക്കരാണ് ക്ഷേത്രം കൊല്ലവര്‍ഷം 1088-ല്‍ പുതുക്കിപ്പണിതത്. അദ്ദേഹത്തിന്റെയും കുട്ടിയമ്മയുടെയും പുത്രനായാണ് ഡി. പങ്കജാക്ഷക്കുറുപ്പ് 1923 ജനുവരി 14-ആം തീയതി ക്ഷേത്രത്തിനു സമീപമുള്ള കൊന്നപ്പാട്ട് വീട്ടില്‍ ജനിച്ചത്. ഒരു ഇടത്തരം കര്‍ഷകകുടുംബം. കൂട്ടിന് സഹധര്‍മിണി രാധമ്മ, മക്കള്‍, അമ്മ.

തൂവെള്ള ഖാദി വസ്ത്രം. ആര്‍ക്കും സ്വാഗതമോതുന്ന പൊട്ടിച്ചിരിക്കുന്ന മുഖം. വാക്കുകള്‍ക്ക് ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ലയനംകൊണ്ടുള്ള പൂര്‍ണത. ചിന്താവിഷയം ചെറുതൊന്നുമല്ല. ഭൂമിക്കാരായ നമ്മെ രക്ഷപ്പെടുത്താനുള്ള മാര്‍ഗം. ഇത്രയുമാണ് കുറുപ്പുസാര്‍ എന്ന് ഏവരും വിളിച്ചിരുന്ന ഡി. പങ്കജാക്ഷന്റെ സവിശേഷത.

ശാന്തമായ നാട്ടിന്‍പുറം. പച്ചയായ നല്ല മനുഷ്യര്‍. വീടിനു മുന്നിലൂടെ ഒഴുകുന്ന പമ്പാനദി. ജീവിതത്തിന്റെ ഒഴുക്കില്‍ സാധാരണ മനുഷ്യര്‍ അങ്ങനെ ഒഴുകുന്നു. കുറുപ്പുസാര്‍ പൂക്കൈതയാറില്‍ മുങ്ങിക്കയറി ശുദ്ധി വരുത്തി ഭൂമിക്കാരായ തന്റെ അയല്‍ക്കാരെക്കുറിച്ച് പഠിക്കുന്നു. അവിടെ യാതനകളും അതിന്റെ കാരണങ്ങളും അറിഞ്ഞ് മോചനത്തിനുള്ള മാര്‍ഗമാരായുന്നു. ബോദ്ധ്യംവന്ന വഴിയേ നമ്മെയും ക്ഷണിച്ചുകൊണ്ട് നടക്കുന്നു. മനുഷ്യന്റെ സുഖകരമായ ജീവിതത്തിന് അനുയോജ്യമായ ഈ ഭൂമി ഒരു ഭ്രാന്താലയമാക്കി മാറ്റിയത് നമ്മള്‍തന്നെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ലോകത്തെയാകെ പുരോഗതിയിലേക്ക് നയിക്കുമ്പോഴും ശാന്തിയും സമാധാനവും ലഭിക്കാതെ മനുഷ്യര്‍ പരസ്പരം പോരാടുന്ന കാഴ്ചകണ്ട് കുറ്റപ്പെടുത്തലിന്റെ വഴി ഉപേക്ഷിച്ച് മോചനത്തിലേക്കുള്ള വഴി തേടിയാണ് കുറുപ്പുസാര്‍ ഏറെ സഞ്ചരിച്ചത്. ആ ശുദ്ധമനസ്സില്‍ രക്ഷാമാര്‍ഗം തെളിഞ്ഞുവന്നു: ‘നാം ബന്ധുക്കളാണ്, വേണ്ടപ്പെട്ടവരാണ്, പരസ്പരാനന്ദത്തില്‍ കഴിയുക.’

മതങ്ങള്‍, ഇസങ്ങള്‍ തുടങ്ങിയ വ്യക്തിപരമായ നിലപാടുകള്‍ വച്ചുപുലര്‍ത്തുമ്പോള്‍തന്നെ അതിലെല്ലാമുപരിയായി നാമെല്ലാം ഈ ഭൂമിയിലെ സഹജീവികളാണെന്നും പരസ്പരം സഹകരിച്ച് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തിലേക്ക്, നാം ഭൂമിക്കാരാണെന്ന തിരിച്ചറിവിലേക്ക് ഉയരുവാനുള്ള കര്‍മപദ്ധതികളുടെ ഭാഗമായി 1973-ല്‍ ‘ദര്‍ശനം’ മാസിക തുടങ്ങി. 31 വര്‍ഷക്കാലം ഒരു ലക്കവും മുടങ്ങാതെ വരിസംഖ്യയോ പരസ്യമോ ഇല്ലാതെ മരിക്കുന്നതിനു രണ്ടുദിവസം മുന്‍പുള്ള ലക്കവും കൂടി വായനക്കാരിലെത്തിച്ച് അദ്ദേഹം കടന്നുപോയി.

ചുറ്റുമുള്ള വീട്ടുകാര്‍ സ്‌നേഹത്തോടെ ഒരുമിച്ചുകൂടി സഹകരിച്ച് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കലാണ് ലോകപ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് അദ്ദേഹം നിര്‍ണയിച്ചു. നാമെല്ലാം ഈ മഹാപ്രകൃതിയുടെ ഭാഗമാണെന്നും 10 വീടുകള്‍ ചേര്‍ന്ന് ഒരു തറക്കൂട്ടം, 5 തറക്കൂട്ടങ്ങള്‍ ചേര്‍ന്ന് ഒരു അയല്‍ക്കൂട്ടം, 5 അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് ഒരു ഗ്രാമക്കൂട്ടം. ഇവ മൂന്നും ചേര്‍ന്നാല്‍ ഒരു പുത്തന്‍സമൂഹത്തിന്റെ അടിത്തറയായി. ഇവിടെനിന്നും മുകളിലേക്ക് പ്രതിനിധി സഭകള്‍ മാത്രം.

വ്യക്തി തന്റെ സ്വകാര്യമായ ജീവിതത്തില്‍നിന്നും അന്യോന്യതയിലേക്ക് ഉയരുവാന്‍ മനോഹരമായ ഏണികള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നു. മാനുഷികധ്യാനം, മൈത്രീഭാവന, ജൈവാര്‍ച്ചന എന്നിവയാണ് ഇതില്‍ പ്രധാനം.

33 വര്‍ഷം പുന്നപ്ര യു.പി. സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന കുറുപ്പുസാറിനെത്തേടി അദ്ധ്യാപകശ്രേഷ്ഠനുള്ള അവാര്‍ഡ്, നാഷണല്‍ അസ്സീസി അവാര്‍ഡ്, സാംസ്‌കാരികവകുപ്പിന്റെ പ്രതിഭാപ്രണാമം, മാനവികതയ്ക്കുള്ള പ്രഥമ മദര്‍തെരേസ പുരസ്‌കാരം, ഗാന്ധിമാര്‍ഗ പ്രവര്‍ത്തനത്തിനുള്ള ജി. കുമാരപിള്ള പുരസ്‌കാരം എന്നിങ്ങനെ അനേകം അംഗീകാരങ്ങള്‍ എത്തി. അദ്ദേഹമൊരിക്കലും അംഗീകാരങ്ങള്‍ക്കുവേണ്ടി ശ്രമിച്ചിട്ടില്ല. എന്നാല്‍ ലഭിച്ച അംഗീകാരങ്ങള്‍ തിരസ്‌കരിക്കാതെ സ്വീകരിക്കുകയും കര്‍മരംഗത്ത് തികഞ്ഞ ബോദ്ധ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. മഴമേഘങ്ങള്‍ പെയ്യുമ്പോലെ സ്വന്തം കര്‍മഭൂമിയില്‍നിന്ന് ഉറവപൂണ്ട ആശയങ്ങള്‍ ‘നമ്മുടെ ഗ്രാമം’, ‘പുതിയ ലോകം പുതിയ വഴി’, ‘ഭാവിയിലേക്ക്’, ‘ഭാവിലോകം’ എന്നീ നാലു പുസ്തകങ്ങളായി രൂപംപ്രാപിച്ചു. പരസ്പാരനന്ദ ജീവിതത്തിന്റെ രൂപരേഖയാണ് നാലു പുസ്തകങ്ങളുടെയും ഉള്ളടക്കം. സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യയതി, സുകുമാര്‍ അഴീക്കോട്, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരാണ് ‘പുതിയ ലോകം പുതിയ വഴി’ എന്ന പുസ്തകത്തിന് അവതാരിക എഴുതിയത്.

ആശയപ്രകാശനത്തില്‍ സന്തോഷവാനായിരുന്നുവെങ്കിലും വ്യക്തിപരമായി ലഭിക്കുന്ന പ്രശംസകളും അവാര്‍ഡുകളും ദുഃഖമുണ്ടാക്കുന്നതായി കുറുപ്പുസാര്‍ ‘ദര്‍ശന’ത്തില്‍ എഴുതിയിരുന്നു. വ്യക്തിക്ക് പ്രാധാന്യം കൊടുക്കാതെ ആശയം ജീവിതമാക്കി മുന്നേറുക എന്നതായിരുന്നു കുറുപ്പുസാറിന്റെ ദര്‍ശനം. സ്വന്തം ജീവിതം സ്വന്തം സന്ദേശമാക്കുവാന്‍ കഴിഞ്ഞ ഡി. പങ്കജാക്ഷന്‍ 2004 സെപ്തംബര്‍ 18 ന് 82-ആമത്തെ വയസ്സില്‍ ലോകത്തോട് വിടപറഞ്ഞു.