close
Sayahna Sayahna
Search

തടാകതീരത്ത്: ഇരുപത്തിനാല്




തടാകതീരത്ത്: ഇരുപത്തിനാല്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

എന്തുകൊണ്ട് ഇത്രയും തെളിഞ്ഞ ഒരു സാധ്യത തന്റെ കണ്ണിൽ പെട്ടില്ലെന്ന് രമേശൻ ആലോചിച്ചു. ആറു മാസം മുമ്പ് ജോലിയിൽ ചേർന്നതു മുതൽ നിഖിൽ ദാസ് രമേശന്നൊരു തലവേദനയായിരുന്നു. എഞ്ചിനീയറാണെന്നു പറയുന്നതല്ലാതെ അതിന്റെ യാതൊരു ഗുണവും ഇതുവരെ കാണിച്ചിട്ടില്ല. സാങ്കേതികമായ കാര്യങ്ങളിൽ തന്നെ ഇടിച്ചു കാണിക്കാൻ അയാൾ ശ്രമിച്ചിരുന്നു. എന്നാൽ അയാൾ പറയുന്നതോ ശുദ്ധ അസംബന്ധവും. റോയ് ചൗധുരിയുടെ ബന്ധുവാണെന്നതുകൊണ്ട് ആരും അയാൾക്കെതിരായി ഒന്നും പറയാറില്ല. അമർ ബാബു പോലും അയാളെ സഹിച്ചിരിക്കുക മാത്രം ചെയ്യും.

പക്ഷേ റോയ് ചൗധുരി തന്നെയാണ് രമേശനെ വിളിപ്പിച്ചതും ഡിപ്പാർട്ട്‌മെന്റ് ഏല്പിച്ചുതന്നാൽ നടത്താൻ പറ്റുമോ എന്നു ചോദിച്ചതും. അവസാനം ഇതെല്ലാം ഒരൊത്തുകളി മാത്രമാണോ. തന്റെ സ്വപ്നങ്ങൾ ആദ്യത്തെ ചിറകടിച്ച് പറക്കാൻ പോലും അവസരം കിട്ടാത്ത ഒരു പക്ഷിക്കുഞ്ഞിനെേപ്പാലെ പിടഞ്ഞു ചാവുകയാണോ ഉണ്ടാവുക?

രാവിലെ എഴുന്നേറ്റാൽ മായയെ കാണാൻ ശ്രമിക്കണമെന്നും പ്രൊമോഷന്റെ കാര്യം സംസാരിക്കണമെന്നും കരുതിയതായിരുന്നു. ഉറക്കമില്ലാത്ത ഒരു രാത്രിയ്ക്കു ശേഷം എഴുന്നേറ്റപ്പോൾ അയാൾ തീരുമാനിച്ചു. പ്രൊമോഷന്റെ കത്ത് കയ്യിൽ കിട്ടിയിട്ടു മതി വിളംബരമെല്ലാം. ഓഫീസിൽ അമർ ബാബുവിന്റെ മുമ്പിൽ പോയി ഇരുന്നപ്പോൾ എങ്ങിനെയാണ് തുടങ്ങേണ്ടതെന്ന് അറിയാതെ രമേശൻ വിഷമിച്ചു.

‘നിഖിൽ ദാസോ?’ അമർ ബാബു ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘നിനക്ക് ഭ്രാന്താണോ? നിനക്ക് മാർവാഡിെയ ശരിക്കും മനസ്സിലായിട്ടില്ല എന്നർത്ഥം. കമ്പനിയുടെ കറവപ്പശുവാണ് ടെണ്ടർ ഡിപ്പാർട്ട്‌മെന്റ്. അത്, ഒരു എഞ്ചിനീയറിങ് ഡ്രോയിങ് വായിച്ചു മനസ്സിലാക്കാൻകൂടി അറിയാത്ത ഒരാളെ ഏല്പിക്കുകയല്ലേ? ഈ കമ്പനിയിലെ ഓരോ ജോലിക്കാരനെയും നന്നായി പഠിച്ച ആളാണ് എം.ഡി. നിഖിലിനെ ടെണ്ടർ ഡിപ്പാർട്‌മെന്റ് ഹെഡ്ഡാക്കണമെന്ന് നിർബ്ബന്ധിച്ചാൽ ആദ്യം തെറിക്കുക റോയ് ചൗധുരിയുടെ ജോലിയായിരിക്കും. നിനക്ക് ഒരുപക്ഷേ ഇന്നുതന്നെ കത്തു കിട്ടും. ധൈര്യമായിരിക്ക്.’

രമേശന് കുറച്ചു ആശ്വാസമായി. തരുൺ ഗോസ്വാമി വളരെ സംഭാവ്യമെന്നു തോന്നുന്ന ഒരു കാര്യം പറഞ്ഞുവെന്നേ ഉണ്ടാവൂ. തനിക്ക് ഒരു മുന്നറിയിപ്പു നൽകാൻ, കഴിയുെമങ്കിൽ മുൻകരുതലുകൾ എടുക്കാൻ. അതിനപ്പുറമൊന്നും ഉണ്ടാവില്ല. ഒരു ദിവസത്തെ ഉറക്കം കളഞ്ഞതിന് അയാൾക്ക് ഗോസ്വാമിയോട് അലോഗ്യമൊന്നുമുണ്ടായില്ല. എല്ലാം തന്റെ നന്മയ്ക്കായി മാത്രം.

കൃത്യം രണ്ടു മണിയ്ക്ക് പ്യൂൺ ഗോലക് വന്ന് വിളിച്ചു.

‘സാബ് ബുലാത്താ ഹെ.’

രമേശന് പെട്ടെന്ന് ടെൻഷൻ അനുഭവപ്പെട്ടു. ഇതാണ് താൻ പ്രതീക്ഷിച്ച മുഹൂർത്തം.

‘സിറ്റ് ഡൗൺ’ മുമ്പിലുള്ള കേസല ചൂണ്ടിക്കാട്ടി എം.ഡി. പറഞ്ഞു. വാതിൽ തുറന്ന് അമർ ബാബു വന്നു രമേശന്റെ അടുത്തുള്ള കസേലയിൽ ഇരുന്നു.

‘ഞാൻ നിന്റെ എയർ ടിക്കറ്റ് ഞായറാഴ്ചയ്ക്കാണ് പറഞ്ഞിട്ടുള്ളത്.’ എം.ഡി. അമർ ബാബുവിനോട് പറഞ്ഞു. ‘തല്ക്കാലം ഹോട്ടലിൽ താമസിക്കേണ്ടിവരും. അതും ബുക്ക് ചെയ്യാൻ ഏർപ്പാടാക്കിയിട്ടുണ്ട്. ഒരു ഓഫീസ് കം റസിഡൻസ് കണ്ടു പിടിക്ക്. ഒരു കൊല്ലത്തിനുള്ളിൽ ഒരു ഫുൾഫ്‌ളെജ്ഡ് ഓഫീസ് ഉണ്ടാക്കണം.’

‘റോയ് ചൗധുരി നിന്നോട് എല്ലാം പറഞ്ഞിട്ടുണ്ടല്ലോ.’ രമേശനോട് അദ്ദേഹം പറഞ്ഞു. ‘രണ്ടു കാര്യങ്ങൾ നിന്നിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒന്ന് ലോയൽട്ടി, രണ്ട് ഹാർഡ് വർക്. ഇതു രണ്ടുമുണ്ടാകുന്നിടത്തോളം കാലം ഞാൻ നിന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കും. മനസ്സിലായോ?’

രമേശൻ തലയാട്ടി.

‘പ്രൊമോഷന്റെ കത്ത് അക്കൗണ്ടന്റ് തരും. അതിൽ നിന്റെ പുതുക്കിയ ശംബളവും മറ്റും ഉണ്ടാവും. നിനക്ക് ഹൗസ് റെന്റ് അലവൻസും, കാർ അലവൻസും കിട്ടും. ഒരു നല്ല സെക്കനാന്റ് കാറ് വാങ്ങിയാൽ കാർ അലവൻസ് ഉപയോഗിക്കാം. തല്ക്കാലം കമ്പനിക്ക് കാർ തരാൻ പറ്റില്ല. കാർ ഇല്ലെങ്കിൽ സാധാരണ മട്ടിൽ നിനക്ക് ടാക്‌സിയിൽ പോകാം. പക്ഷേ ഒരു ഫാക്ടറിയിലോ ഓഫീസിലോ പോകുമ്പോൾ സ്വന്തമായി കാറുണ്ടാകുന്നത് നല്ലതാണ്. കാർ വാങ്ങാനായി കമ്പനി പലിശയില്ലാത്ത കടം തരും. നീ ആലോചിച്ച് തീർച്ചയാക്കു. അമർ ബാബു പോകുന്നതിനു മുമ്പ് ഒപ്പമിരുന്ന് എല്ലാം ഒന്നുകൂടി മനസ്സിലാക്കൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ സമീപിക്കാൻ മടിക്കേണ്ട. ഓകെ?’

എം.ഡി. നീട്ടിയ കൈ സ്വീകരിച്ചുകൊണ്ട് രമേശൻ എഴുേന്നറ്റു.

സ്വന്തം ഇരിപ്പിടത്തിൽ വന്നിരുന്നപ്പോൾ രമേശൻ ഒരു സ്വപ്നാവസ്ഥയിലായിരുന്നു. അയാൾ രണ്ടു വർഷം മുമ്പ് ഹൗറയിൽ തീവണ്ടി ഇറങ്ങിവന്ന ഒരു ചെറുപ്പക്കാരനെ ഓർത്തു. നാട്ടിൽനിന്ന് തുന്നിച്ചതുകാരണം ഇറുക്കമുള്ള തീരെ നീളം കുറഞ്ഞ ഒരു പാന്റ്‌സും മുറിയൻ കൈയ്യുള്ള ഷർട്ടുമായി അവൻ ഒരു നോക്കുകുത്തിയെപ്പോലെ തോന്നിച്ചു. ആ നാട്ടിൻപുറത്ത് പാന്റ്‌സ് തുന്നുന്ന തയ്യൽക്കാരൊന്നുമില്ല. ആകെ രണ്ടു തയ്യൽക്കാരുള്ളതിൽ ഒരാളേ പാന്റ്‌സ് തുന്നാൻ ധൈര്യം കാണിച്ചുള്ളു. തിരക്കിൽ പെട്ട് ആകെ പരി്രഭമിച്ചിരിക്കുന്ന ആ ചെറുപ്പക്കാരനെ സ്വീകരിക്കാൻ രാമകൃഷ്‌ണേട്ടൻ പ്ലാറ്റുഫോമിലുണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ മനസ്സിൽ നനഞ്ഞ ഒരു ഭൂതകാലവും ഭാവിയിലേയ്ക്ക് ചൂടു പകരാനായി കത്തിക്കാൻ മാത്രം ഉതകുന്ന ഒരു തീപ്പൊരിയും ഉണ്ടായിരുന്നു.

താൻ ഈ രണ്ടു കൊല്ലം കൊണ്ട് ബഹുദൂരം സഞ്ചരിച്ചുവെന്ന് രമേശൻ ഓർത്തു. ഇത്രയും വേഗം ഇത്രയും ഉയരത്തിലെത്താമെന്ന് താൻ പ്രതീക്ഷിച്ചിരുന്നോ. ഇന്നുതന്നെ രാമകൃഷ്‌ണേട്ടനെ കാണണം. ആ മനുഷ്യൻ കാരണമാണ് തനിക്ക് ഈ സൗഭാഗ്യമെല്ലാം കിട്ടിയത്.

നാലു മണിയ്ക്ക് ഉമേഷ് വന്ന് അക്കൗണ്ടന്റ് വിളിക്കുന്നുണ്ടെന്നു പറഞ്ഞു. അപ്പോൾ, തനിക്കുള്ള കത്ത് തയ്യാറായിരിക്കുന്നു. രമേശൻ മനസ്സിൽ പതഞ്ഞുപൊങ്ങിയ സന്തോഷം പുറത്തു കാണിച്ചില്ല.

‘ഇത് നിങ്ങൾക്കുള്ള കത്താണ്. ‘ഒരു ഒട്ടിച്ച കവർ രമേശനു നേരെ നീട്ടിക്കൊണ്ട് അക്കൗണ്ടന്റ് പറഞ്ഞു. ‘അത് ഓഫീസിൽനിന്ന് തുറക്കേണ്ട. ഓഫീസർമാരുടെ ശംബള സ്‌കെയിൽ ഞങ്ങൾ പുറത്ത് അറിയിക്കാറില്ല. ഇത് അതിന്റെ കോപ്പിയാണ്. വായിച്ചു നോക്കി, സ്വീകാര്യമാണെങ്കിൽ ഒപ്പിട്ടു തരൂ.’

രമേശൻ കത്ത് വായിച്ചു. അയാളുടെ കണ്ണുകൾ വിടർന്നു. ഈ ശംബളം അയാൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണെന്നതു മാത്രമല്ല, വീട്ടുവാടകയ്ക്ക് അലവൻസുമുണ്ട്. തന്റെ അനുജന്മാരും അനുജത്തിമാരും രക്ഷപ്പെട്ടുെവന്ന ബോധമാണ് രമേശന് ആദ്യമുണ്ടായത്. അയാൾ ഒപ്പിടാനായി ഷർട്ടിന്റെ കീശയിൽനിന്ന് പെന്നെടുത്തു. റിസീവ്ഡ് ദ ഒറിജിനൽ. താങ്ക്‌സ്. എന്നെഴുതി താഴെ ഒപ്പിടുമ്പോൾ പെന്നിലെ മഷിക്ക് കടുപ്പം പോരെന്ന് രമേശനു തോന്നി. കത്തു തിരിച്ചു കൊടുക്കുമ്പോൾ അയാൾ അക്കൗണ്ടന്റിന്റെ മുഖത്തു നോക്കി. അവിടെ ഒരു വികാരവുമില്ല. താൻ ഒരു ഡ്യൂട്ടി ചെയ്യുന്നുവെന്ന ഭാവം മാത്രം.

വൈകുേന്നരം കാറിലിരിക്കുമ്പോൾ രമേശൻ പറഞ്ഞു.

‘എന്റെ പ്രൊമോഷൻ ലെറ്റർ കാണണ്ടേ?’

‘തീർച്ചയായും.’ അമർ ബാബു പറഞ്ഞു.

രമേശൻ കീശയിൽ നിന്ന് കത്തെടുത്തു തുറന്നു. താൻ ഒപ്പിട്ടു കൊടുത്ത കോപ്പിയുടെ ഒറിജിനൽ തന്നെ. എന്തുകൊണ്ടോ ആ നിമിഷത്തിൽ അയാൾക്ക് സ്വന്തം ഭാഗ്യത്തിൽ അവിശ്വാസം തോന്നി. വായിച്ചേശഷം കത്തു തിരിച്ചു കൊടുക്കുമ്പോൾ അമർ ബാബു പറഞ്ഞു.

‘നീ ഭാഗ്യവാനാണ്. ഇതിൽ നഷ്ടം എന്റേതാണ്. നീ ഒപ്പമുണ്ടെങ്കിൽ മദ്രാസിലെ എന്റെ ജോലി എളുപ്പമായേനെ. ഇനി ഒരാളെ, അയാൾ എഞ്ചിനീയറാണെങ്കിൽക്കൂടി ട്രെയിൻ ചെയ്തുണ്ടാക്കണമെങ്കിലത്തെ പാട് എന്തായിരിക്കും.’

ഫ്രാങ്കിനെ ഇപ്പോൾ കുറച്ചു കാലമായി അയാളുടെ സ്ഥിരം കവലയിൽ കാണാറില്ലെന്ന് രമേശൻ ഓർത്തു. കാണണമെങ്കിൽ വീട്ടിൽ പോകതന്നെ വേണം. ഇന്നെന്തായാലും ഫ്രാങ്കിനെ കാണണം. തന്റെ കയറ്റത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഫ്രാങ്കാണെന്ന് രമേശന് അറിയാം. യാതൊരു സ്വാർത്ഥ ചിന്തകളുമില്ലാതെ ആ മനുഷ്യൻ തന്റെ ഉയർച്ചയിൽ സന്തോഷിക്കുന്നു.

ഫ്രാങ്കിന്റെ വാതിൽ തുറന്നു കിടന്നിരുന്നു. അയാൾ വാതിൽക്കൽ മുട്ടി അകത്തു കടന്നു. രമേശനെ കണ്ടതോടെ അയാൾ എഴുന്നേറ്റു വന്നു. അയാൾ വളരെ സന്തോഷത്തിലായിരുന്നു.

‘എന്റെ പ്രൊമോഷൻ ലെറ്റർ കിട്ടി.’ രമേശൻ ആവേശത്തോടെ പറഞ്ഞു.

‘അതിനാണോ നീ ഈ ബഹളമൊക്കെ ഉണ്ടാക്കുന്നത്?’ ഫ്രാങ്ക് ചോദിച്ചു. ‘ഞാൻ വിചാരിച്ചു വല്ല പെൺകുട്ടിയും നിന്നെ ചുംബിെച്ചന്ന്.’

‘മാത്രമല്ല, ഞാൻ കൽക്കത്തയിൽത്തന്നെ ഉണ്ടാവുകയും ചെയ്യും. ഞാൻ പറഞ്ഞില്ലേ?’

‘നമുക്ക് ഇന്നുതന്നെ ആഘോഷിക്കണം.’ ഫ്രാങ്ക് പറഞ്ഞു.

‘പക്ഷേ ഒരു നിബന്ധനയിൽ.’ രമേശൻ പറഞ്ഞു. ‘ഞാൻ പണം കൊടുക്കും. ഇറ്റ്‌സ് ഓൺ മി.’

‘നിനക്ക് വളരെ ചിലവു വരും. കാരണം എന്റെ കുടുംബവും ഒപ്പമുണ്ട്.’

‘കുടുംബം?’

‘അതെ,’ ഫ്രാങ്ക് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘എന്റെ കുടുംബം.’

രമേശന് വളരെ വിഷമം തോന്നി. ഈ മനുഷ്യന് ഭ്രാന്തു പിടിച്ചുവോ?

‘കാര്യമായാണ്.’ ഫ്രാങ്ക് പറഞ്ഞു. ‘എന്താ എനിക്ക് ഒരു കുടുംബമുണ്ടാവാൻ പാടില്ലെന്നാണോ?’

‘നിങ്ങൾ ഈ വയസ്സു കാലത്ത് വീണ്ടും കല്യാണം കഴിക്കാൻ പോയോ?’

ഫ്രാങ്ക് ഉറക്കെ ചിരിക്കുകയാണ്.

‘എന്തുകൊണ്ട് ആയിക്കൂടാ, എന്റെ മകൾ സമ്മതിക്കുകയാണെങ്കിൽ?’ അയാൾ അകത്തേയ്ക്കു നോക്കി വിളിച്ചു. ‘ടെസ്സീ...’

രമേശൻ അന്തം വിട്ടു നിൽക്കെ അകത്തു നിന്ന് വെളുത്തു സുന്ദരിയായ ഒരു നാല്പതുകാരി വന്നു. ്രേഫാക്കാണ് വേഷം.

‘എന്താണ് ഡാഡി?’

‘ടെസ്സീ, മീറ്റ് യുവർ ബ്രദർ, രമേശ്. ഞാൻ പറയാറില്ലെ. ഇദ്ദേഹമാണ് എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ. മൈ റിഫോമർ ഏന്റ് ഹി ഹാസ്ബീൻ മൈ ഓൺലി കൻസൊലേഷൻ...’

ടെസ്സി മുേന്നാട്ടു വന്ന് രമേശന്റെ കൈ പിടിച്ചു.

‘താങ്ക്‌സ് ബ്രദർ.’

ഒരു മണിക്കൂറിന്റെ പരിചയപ്പെടുത്തലിൽ ടെസ്സി അവളുടെ നീണ്ട പ്രവാസത്തെപ്പറ്റി വിവരിച്ചു. ഭർത്താവ് അവളെ കൊണ്ടുപോയത് ബോംബെയിലേയ്ക്കായിരുന്നു. ഭർത്താവിന്റെ കൽക്കത്ത ജീവിതം എങ്ങിനെയായിരുന്നുവെന്ന് കല്യാണം കഴിഞ്ഞപ്പോൾ അവൾ മനസ്സിലാക്കി. പക്ഷെ ബോംെബയിലേയ്ക്കു പോയപ്പോൾ അയാൾക്കുണ്ടായ മാറ്റത്തിൽ അവൾതന്നെ അദ്ഭുതപ്പെട്ടു. എല്ലാം അവളുടെ സ്‌നേഹം കാരണമാണെന്ന് അയാൾ പറയുന്നു. എന്തായാലും ശരി, അയാൾ മാനസാന്തരപ്പെട്ടു, ഒരു കയറ്റുമതി ബിസിനസ്സ് തുടങ്ങിയത് തഴച്ചു വളർന്നു. അവർക്ക് രണ്ട് മക്കളുമുണ്ടായി. ഒരാണും, ഒരു പെണ്ണും. ടെസ്സി ഒറ്റയ്ക്ക് വന്നതാണ്. അച്ഛനെ കൂട്ടിക്കൊണ്ടുപോകാൻ.

ചിങ്‌വാ റെസ്റ്റോറണ്ടിൽ ചൈനീസ് വിഭവങ്ങൾക്കു മുമ്പിൽ ഇരിക്കുമ്പോൾ രമേശന് നേരിയ വേദന തോന്നി. ഫ്രാങ്ക് തന്റെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയെന്ന് അയാൾക്കു മനസ്സിലായി. ഇനി വൈകുന്നേരങ്ങളിൽ അയാൾക്ക് ഒന്നും പ്രതീക്ഷിക്കാനില്ല. ബെന്റിങ്ക് സ്റ്റ്രീറ്റിന്റെ കവലയിൽ പെട്ടിപ്പീടികയ്ക്കു മുമ്പിൽ ഇരകളെയും പ്രതീക്ഷിച്ചു നിൽക്കുന്ന ആ മനുഷ്യനെ ഇനി കണ്ടെന്നു വരില്ല.

ഇടയ്ക്കു വച്ച് ടെസ്സി ടോയ്‌ലറ്റിൽ പോയപ്പോൾ രമേശൻ സ്വകാര്യമായി ചോദിച്ചു.

‘ഫ്രാങ്ക്, നിങ്ങളുടെ ബിസിനസ്സ്?’

‘ഓ, അതു നിർത്തിയിട്ട് ഒരു മാസമായി.’ ഫ്രാങ്ക് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘എല്ലാ ജോലിക്കും ഒരു വിരാമമില്ലേ? എന്താണ് അതു നിർത്താൻ കാരണമെന്നറിയുമോ?’

രമേശൻ അറിയില്ലെന്ന് തലയാട്ടി.

‘ഓർക്കുന്നുണ്ടോ, ഒരിക്കൽ വന്നപ്പോൾ നീ പറഞ്ഞത്? എന്നെ എന്റെ ജോലിസ്ഥാനത്ത് കണ്ടില്ലെന്ന്? ഓർക്കുന്നുണ്ടാവും. എന്തോ അത് എന്നെ വല്ലാതെ സ്പർശിച്ചു. എന്നെ മറ്റുള്ളവർ എങ്ങിനെ കാണുന്നുവെന്ന്, നാളെ അവർ എന്നെ എങ്ങിനെയാണ് ഓർക്കാൻ പോകുന്നതെന്നോർത്ത് എനിക്ക് ഉറക്കം വന്നില്ല. അവസാനം പുലർച്ചെയായപ്പോഴാണ് ഒരു തീരുമാനമെടുത്തത്. ഇല്ല, ഞാനിനി ഈ തൊഴിലിനില്ല. നീ എനിക്ക് മകനെേപ്പാെലയാണ്. ടെസ്സി ഇവിടെയുണ്ടായിരുന്നെങ്കിൽ അവൾതന്നെ എന്നോട് ഇത് ആവശ്യപ്പെടുമായിരുന്നു. ഞാൻ പണ്ടേ ഇതു നിർത്തുമായിരുന്നു. പക്ഷേ അവളുടെ തിരോധാനം എല്ലാം അവതാളത്തിലാക്കി.’

‘ഇപ്പോൾ ഞാൻ സന്തോഷവാനാണ്.’ ഫ്രാങ്ക് തുടർന്നു. ‘നിന്നെ ഇനി കാണില്ലെന്ന വിഷമം മാത്രമേയുള്ളൂ. പക്ഷെ അവിടെ എന്റെ പേരക്കുട്ടികളുണ്ട്. എന്റെ ഇനിയുള്ള ജീവിതം ധന്യമായിരിക്കും.’

അങ്ങിനെയാവട്ടെ എന്ന് രമേശൻ ആശംസിച്ചു. പിരിയാൻ നേരത്ത് ഫ്രാങ്ക് പറഞ്ഞു.

‘നമ്മൾ ഇനി കണ്ടെന്നു വരില്ല. അപ്പോൾ ഇതൊരു വിട പറയൽ കൂടിയാണ്.’ കീശയിൽ നിന്ന് ഒരു കവർ എടുത്ത് അയാൾ രമേശന്റെ കയ്യിൽ വച്ചു. ‘ഇത് നിന്റെ പെങ്ങളുടെ കല്യാണത്തിന് ഒരു ചെറിയ സമ്മാനമാണ്. സ്വീകരിക്കണം.’

ഒന്നും പറയാനാവാതെ രമേശൻ നിന്നു.

തിരിച്ച് വാസസ്ഥലത്തെത്തിയപ്പോൾ സമയം പത്തര. താഴെ വാതിലടച്ചിരുന്നു. അയാൾ ബെല്ലടിച്ച് കാത്തുനിന്നു. ഒരഞ്ചു മിനുറ്റ് കാത്തുനിന്നിട്ടും ആരും വരുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ ഒരിക്കൽക്കൂടി ബെല്ലടിച്ചു. വീണ്ടും കാത്തുനിൽപ്പുതന്നെ. ഒരിക്കൽക്കൂടി ബെല്ലടിക്കാൻ തീർച്ചയാക്കി കൈ ബെല്ലിനടുത്തേയ്ക്കു കൊണ്ടുപോകുമ്പോഴേയ്ക്ക് വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

വാതിൽ തുറന്നത് നിരഞ്ജൻ ബാബുവായിരുന്നു. അയാളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരുന്നു.

‘ഇത്ര വൈകീട്ട് വരരുതെന്ന് ഞാൻ ആദ്യമേ പറഞ്ഞിട്ടില്ലെ? നിങ്ങൾ വീട്ടുടമസ്ഥയ്ക്ക് ശല്യം ചെയ്യുകയാണ്.’

‘ഞാനിവിടെ താമസിക്കാൻ തുടങ്ങീട്ട് മാസങ്ങൾ കുറേയായല്ലോ. എന്നെങ്കിലും താമസിച്ചു വന്നതായി വീട്ടുടമസ്ഥ പരാതിപ്പെട്ടിട്ടുണ്ടോ?’

‘അതൊന്നും എനിക്കറിയണ്ട. നിങ്ങൾ ഇന്ന് നേരം വൈകിയാണ് വന്നത്. ഇനി ഇതാവർത്തിക്കരുത്.’

രമേശൻ ഒന്നും മിണ്ടാതെ കോണി കയറി. മുറിയുടെ വാതിൽ തുറക്കുമ്പോൾ അയാൾക്ക് വല്ലാതെ അരിശം വന്നു. പെട്ടെന്ന് അയാൾ തിരിഞ്ഞ് മുറിയിലേയ്ക്ക് പോകുകയായിരുന്ന നിരഞ്ജൻ ബാബുവിനെ വിളിച്ചു.

‘നിരഞ്ജൻ ബാബു, ഒരു മിനുറ്റ്?’

‘കീ ചായ്?’ അയാൾ ദേഷ്യത്തോടെ നടന്നു വന്നു.

‘ഇന്ന് രണ്ടാം തിയ്യതിയല്ലേ? ഞാൻ ഈ മുപ്പത്തൊന്നാം തിയ്യതി മുറി ഒഴിയുന്നു. ഒരു മാസത്തെ ഡെപ്പോസിറ്റ് കയ്യിലില്ലേ? അത് ഈ മാസത്തെ വാടകയിൽ തട്ടിക്കിഴിക്കാം. ബാക്കിയുളള നൂറ്ററുപത് ഞാൻ പോകുന്ന ദിവസം തിരിച്ചുതരണം. എന്താ?’

അയാൾ ഒരു മിനുറ്റ് പകച്ചു നിന്നു. അവസാനം പറഞ്ഞു. ‘ശരി.’

രമേശൻ മുറിക്കുള്ളിൽ കടന്ന് കുറച്ചു ശബ്ദത്തോടെ വാതിലടച്ചു. ഒരഞ്ചു മിനുറ്റ് ജനലിനടുത്തു ചെന്ന് രാത്രിയുടെ നേരിയ ശബ്ദങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നിന്നപ്പോൾ അയാൾ ശാന്തനായി. പെട്ടെന്ന് ഫ്രാങ്കിനെ ഓർത്തപ്പോഴാണ് അയാൾ തന്ന ഉപഹാരം ഓർമ്മ വന്നത്. അയാൾ കവർ തുറന്നു. കുറേ നോട്ടുകൾ. എണ്ണി നോക്കിയപ്പോൾ ആയിരം രൂപ!

ആയിരം രൂപ! അയാൾ വീണ്ടും എണ്ണി നോക്കി. അതെ ആയിരം. ഈ പണംകൊണ്ട് ലതികയുടെ കല്യാണച്ചെലവു മുഴുവൻ കഴിയുമല്ലൊ. എന്തിനാണ് ഫ്രാങ്ക് ഇതു തന്നത്. ഒരു പുതിയ കടപ്പാട്. ഒരിക്കലും വീടാൻ കഴിയാത്ത ഒരു കടപ്പാടു കൂടി.

അയാൾ കിടന്നു. ഉറക്കം കിട്ടാത്ത ഒരു രാത്രി മുമ്പിൽ കിടക്കുമ്പോൾ ഒരു പതിനാലു വയസ്സുകാരനെ ഓർത്തു. ബെന്റിങ്ക്സ്റ്റ്രീറ്റിന്റെ ഗലികളിൽ രാത്രി വെളിച്ചം കുറഞ്ഞ മൂലകളിൽ വിന്ററിന്റെ തണുപ്പിനെ അവഗണിച്ചുകൊണ്ട് ഇരകൾക്കുവേണ്ടി കാത്തുനില്ക്കുന്ന ഒരു പതിനാലു വയസ്സുകാരൻ.

ആ ചെറുപ്പക്കാരൻ താൻതന്നെയല്ലേ?