close
Sayahna Sayahna
Search

തടാകതീരത്ത്: ഇരുപത്തിമൂന്ന്




തടാകതീരത്ത്: ഇരുപത്തിമൂന്ന്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

രാവിലെ ഓഫീസിലേയ്ക്ക് പോകാനായി ഇറങ്ങുമ്പോൾ മായ കോണിക്കു താഴെ നിൽക്കുന്നുണ്ടായിരുന്നു.

‘ഇപ്പോൾ എത്ര ദിവസമായി കണ്ടിട്ട്? നീ വളരെ തിരക്കിലാണെന്നു തോന്നുന്നു. വരുന്നത് പത്തു മണിയ്ക്ക്. എന്നെ മറന്നുവോ?’ മായയുടെ ശബ്ദം താഴ്ന്നിരുന്നു. ആരും കേൾക്കണ്ട എന്നു വച്ചിട്ടായിരിക്കണം.

‘തിരക്കിലാണ്. ഓഫീസിൽ കുറേ മാറ്റങ്ങളുണ്ടാകുന്നു.’

‘എന്തൊക്കെ മാറ്റങ്ങൾ?’

‘അതൊക്കെ പിന്നെ പറയാം. ഇന്നൊരു പ്രധാനപ്പെട്ട മീറ്റിങ്ങുണ്ട്. അതു കഴിഞ്ഞാൽ അറിയാം ഞാൻ ഇവിടെത്തന്നെ തുടരുമോ അതോ മദ്രാസിലേയ്ക്ക് പോകുമോ എന്ന്.’

മായയുടെ കണ്ണുകൾ തിളങ്ങി.

‘അപ്പോൾ ഇവിടെത്തെന്ന തുടരാൻ സാധ്യതയുണ്ട് അല്ലേ?’

‘ഒന്നും പറയാറായിട്ടില്ല.’ രമേശൻ പറഞ്ഞു. മായയുടെ മുഖം സരളവും സുന്ദരവുമായിരുന്നു. അയാൾക്ക് പെട്ടെന്ന് അവളോട് അനുതാപം തോന്നി. ഇതാണോ സ്‌നേഹമെന്ന വികാരം? രമേശൻ അദ്ഭുതപ്പെട്ടു.

‘ഞാൻ പ്രാർത്ഥിക്കാം.’

ഞാൻ പ്രാർത്ഥിക്കാം എന്ന വാക്കുകൾ അയാൾക്ക് എവിടെയൊക്കെയോ കൊണ്ടു. തനിക്കുവേണ്ടി ഒരു പെൺകുട്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു. തന്നെ ഇവിടെത്തന്നെ നിലനിർത്തുക എന്ന സ്വാർത്ഥ താല്പര്യം കൊണ്ടാണെങ്കിലും അവൾ പ്രാർത്ഥിക്കുന്നു. അയാൾ അമ്മയെ ഓർത്തു. തന്റെ പിറന്നാൾ ദിവസം അമ്മ നേരത്തെ അമ്പലത്തിലേയ്ക്കു പോകുന്നു. തന്റെ നാളിൽ ഒരു പുഷ്പാഞ്ജലി കഴിക്കുന്നു. തിരിച്ചു വന്ന് തന്റെ നെറ്റിമേൽ ചന്ദനക്കുറി തൊടീക്കുന്നു. അതിനൊക്കെ പകരമായി തനിക്കൊന്നും കൊടുക്കാൻ കഴിഞ്ഞില്ല. ഒരിക്കൽ അമ്പലത്തിലേയ്ക്ക് ഒപ്പം പോകാൻ വിളിച്ചപ്പോൾക്കൂടി പോയില്ല. പിന്നെ അമ്മ കിടപ്പിലായപ്പോൾ വേദനകൊണ്ട് പുളയുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു. ഒരിക്കലും വീടാൻ കഴിയാത്ത ഒരുപാട് കടപ്പാടുകൾ.

ഓഫീസിൽ നേരത്തെ എത്തിയപ്പോൾ സ്വീകരണമുറിയിലിട്ട സ്റ്റേറ്റ്‌സ്മാനും, അമൃതബസാർ പത്രികയും നോക്കി. രണ്ടിലും കമ്പനിയുടെ പരസ്യമുണ്ട്. മദ്രാസ് ഓഫീസിലേയ്ക്ക് ഒരു സേയ്ൽസ് എഞ്ചിനീയറെയും സ്റ്റെനോഗ്രാഫറേയും വേണം. വേണ്ട ക്വാളിഫിക്കേഷൻ, ജോലി പരിചയം എല്ലാം കൊടുത്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ ലഭിക്കണം. ഇതു പോലെ പരസ്യം മദ്രാസിൽ ഹിന്ദുവിലും ഇന്ത്യൻ എക്‌സ്പ്രസ്സിലും കൊടുത്തിട്ടുണ്ടാവും.

ഒരു കാര്യം തീർച്ചയായി. താൻ മദ്രാസിലേയ്ക്കു പോകുന്നില്ല. ഒന്നുകിൽ ടെണ്ടർ ഡിപ്പാർട്ട്‌മെന്റിൽ പുതുതായി നിയമിക്കുന്ന ആരുടെയെങ്കിലും അസിസ്റ്റന്റായി, അല്ലെങ്കിൽ ടെണ്ടർ ഡിപ്പാർട്ട്‌മെന്റിന്റെ തലവനായി ഇവിടെത്തന്നെ തുടരും. എന്തായാലും ഇന്ന് അറിയാം.

അമർ ചാറ്റർജി വന്നപ്പോൾ രമേശൻ പരസ്യം കാണിച്ചു കൊടുത്തു. അേദ്ദഹത്തിന്റെ മുഖത്ത് അദ്ഭുതമൊന്നും കണ്ടില്ല. ‘ഞാൻ പറഞ്ഞില്ലേ?’ എന്നു മാത്രം പറഞ്ഞു.

പതിനൊന്നു മണിക്ക് ഉമേഷ് വന്ന് ജി.എം. വിളിക്കുന്നു എന്നു പറഞ്ഞപ്പോൾ കുറച്ച് നെർവസ്സായി. തന്റെ ഭാവി നിർണ്ണയിക്കുന്ന കൂടിക്കാഴ്ചയാണ്. അമർ ബാബു അവിടെ ഉണ്ടാകുമെന്നതു മാത്രം കുറച്ച് ആശ്വാസമായി.

ജി.എമ്മിന്റെ മുറി എയർ കണ്ടിഷൻ ചെയ്തതായിരുന്നു.

മുമ്പിലിരിക്കുന്ന കസേല ചൂണ്ടിക്കാട്ടി റോയ് ചൗധരി പറഞ്ഞു. ‘സിറ്റ് ഡൗൺ, ആന്റ് ബീ കംഫർട്ടബ്ൾ.’

തന്റെ മനസ്സിലെ ധൈര്യക്കുറവ് അദ്ദേഹം മനസ്സിലാക്കിയെന്നു തോന്നുന്നു. തൊട്ടടുത്ത കസേലയിൽ അമർ ചാറ്റർജി ഇരിക്കുന്നുണ്ട്. തടിച്ചു വെളുത്ത് അല്പം കഷണ്ടിയുള്ള മനുഷ്യനാണ് റോയ് ചൗധരി. കടും ബ്രൗൺ നിറത്തിലുള്ള ഒരു സൂട്ടാണ് വേഷം. വെള്ള ഷർട്ടിന്റെ കോളറിൽ കെട്ടിയ ടൈയിലുള്ള ചെരിഞ്ഞ വരകളുടെ നിറവും ബ്രൗണായിരുന്നു. റിവോൾവിങ് ചെയറിൽ തിരിഞ്ഞ് പിന്നിലുള്ള മേശമേൽ വച്ച കുപ്പിയെടുത്ത് ഒരു കവിൾ വെള്ളം കുടിച്ച് അയാൾ തിരിഞ്ഞിരുന്നു. കുറച്ചുനേരം രമേശനെ നോക്കി പഠിച്ചശേഷം അയാൾ പറഞ്ഞു.

‘കാര്യങ്ങളൊക്കെ അമർ ബാബു പറഞ്ഞിട്ടുണ്ടല്ലോ. എനിക്കറിയേണ്ടത് നിനക്ക് സ്വതന്ത്രമായി ആ ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്യാൻ പറ്റുമോ എന്നാണ്.’

രമേശൻ ഒരു നിമിഷം ആലോചിച്ചു. ഇതാണ് നിന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കാനുള്ള അവസരം. ഇങ്ങിനെ ഒരവസരം ഇനിയുണ്ടായില്ലെന്നു വരും. അയാൾ പറഞ്ഞു.

‘ടെണ്ടർ ഡിപ്പാർട്‌മെന്റിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം. അതുകൊണ്ട് ആ ഡിപ്പാർട്‌മെന്റ് സ്വത്രന്തമായി കൈകാര്യം ചെയ്യാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം. ഐ ക്യാൻ ആൾവേയ്‌സ് ഫാൾ ബാക് ഓൺ യു. യുവർ സപ്പോർട്ട് ഈസ് വെരി ഇംപോർട്ടന്റ് ടു മി.’

ജി.എം. വളരെ സന്തുഷ്ടനായെന്നു തോന്നുന്നു.

‘യു ക്യാൻ കൗണ്ട് ഓൺ ദാറ്റ്. നിനക്ക് എന്റെ സപ്പോർട് എപ്പോഴുമുണ്ടാകും.’ അയാൾ അമർ ബാബുവിനെ നോക്കിക്കൊണ്ട് പറഞ്ഞു. ‘ഹി സീംസ് ആൾറൈറ്റ് ടു മി...’ അദ്ദേഹം മേശമേൽ നിന്ന് ഒരു ഡ്രോയിങ് എടുത്ത് രമേശിന്റെ മുമ്പിലേയ്ക്കിട്ടു. ‘ നൗ... ദിസീസ് മൈ പ്രോബ്ലം. ട്രൈ ടു സോൾവിറ്റ്.’

രമേശൻ ഡ്രോയിങ് എടുത്തു നോക്കി. ഒരു കോംപൊണന്റിൽ നാല് ടേണിങ് ഓപറേഷൻസ്, ഒരു ഷേംഫറിങ്, ഒരു ഡ്രില്ലിങ്, ടാപ്പിങ്. എല്ലാ മെഷിനിങ് ഓപറേഷനുകളും ചുവപ്പും, നീലയും പച്ചയും നിറത്തിൽ മാർക് ചെയ്തിരിക്കുന്നു. രമേശൻ ആ ഡ്രോയിങ് വിശദമായി പഠിച്ചു. തീർച്ചയായും ജി.എം. തന്റെ സാങ്കേതിക നിലവാരം വിലയിരുത്തുകയാണ്. ഒരു പത്തു മിനുറ്റു നേരത്തെ പഠനത്തിനു ശേഷം അയാൾ തലയുയർത്തി.

‘ഇത് നമ്മുടെ ജി.എസ്.എം. 40 ടററ്റ് ലേയ്ത്തിൽ ചെയ്യാവുന്നതാണ്. കസ്റ്റമർക്ക് കുറച്ചുകൂടി അഡ്വാൻസ്ഡ് മെഷിൻ വേണമെങ്കിൽ ക്യാം ഡ്രിവൺ മെഷിനു പകരം പ്രോഗ്രാം കൺട്രോൾഡ് മെഷിൻ എടുക്കാം. മോഡൽ ജി.എസ്.എം. 40—പി. രണ്ടിലും കസ്റ്റമർ ആവശ്യപ്പെട്ടതിലും മെച്ചപ്പെട്ട അക്യുറസി നമുക്ക് കൊടുക്കാം.’

റോയ് ചൗധരി അഭിനന്ദനത്തോടെ രമേശനെ നോക്കി, പിന്നെ അമർ ബാബുവിനെ നോക്കി തലയാട്ടി. ഞാൻ പറഞ്ഞില്ലേ എന്ന മട്ടിൽ അമർ ബാബുവും തലയാട്ടി.

‘നീ അമർ ബാബുവിന്റെ ഒപ്പമിരുന്ന് എല്ലാം ഒന്നുകൂടി തറോ ആയി പഠിയ്ക്ക്. ഒരാഴ്ചക്കുള്ളിൽ അമർ മദ്രാസിലേയ്ക്ക് പോകും. അപ്പോൾ നിനക്ക് ടേയ്ക് ഓവർ ചെേയ്യണ്ടി വരും. ഓകെ?’

‘താങ്ക് യു സർ...’

അയാൾ പുറത്തു കടന്നു. അപ്പോൾ അങ്ങിനെയാണ് കാര്യങ്ങൾ. ഉള്ളിലെ സന്തോഷം എങ്ങിനെയാണ് പുറത്തു വിടുക എന്നറിയാതെ അയാൾ വിഷമിച്ചു. എസ്പ്ലനേഡ് വരെ ഓടി ഒക്ടർലോണി മോനുമെന്റിന്റെ മുകളിൽ കയറി വിളിച്ചു പറയാനാണ് അയാൾക്ക് തോന്നിയത്. അമർ ബാബു ജി.എമ്മിന്റെ ചേമ്പറിൽനിന്ന് പുറത്തിറങ്ങി സ്വന്തം ചേമ്പറിലേയ്ക്ക് പോകുന്നത് അയാൾ കണ്ടു. രമേശൻ ഓടിച്ചെന്നു.

‘ഞാൻ സാറിനോടാണ് നന്ദി പറയേണ്ടത്. സാറാണെന്റെ ഗുരു.’

‘ടേയ്ക്കിറ്റ് ഈസി രൊമേശ്.’

ഓരോ കാറ്റലോഗും പിടിച്ച് തന്റെ മുമ്പിലെത്തി സംശയങ്ങൾ ചോദിച്ചിരുന്ന ആ ചെറുപ്പക്കാരനെ അമർ ചാറ്റർജി ഓർത്തിരിക്കണം.

‘നീ വളരെ വേഗം പഠിച്ചു. അതു നന്നായി. അവസരങ്ങൾ എപ്പോഴും വന്നെന്നു വരില്ല. അതു വരുമ്പോൾ നമ്മൾ തയ്യാറായില്ലെങ്കിൽ പിന്നീട് അങ്ങിനെ ഒന്ന് കിട്ടിയെന്നു വരില്ല. അങ്ങിനെ ഒരവസരം വന്നപ്പോഴേയ്ക്ക് തയ്യാറായി എന്നതാണ് നിന്റെ വിജയരഹസ്യം. ആൾ ദ ബെസ്റ്റ്.’

ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞപ്പോൾ രമേശൻ ജനറൽ പോസ്റ്റോഫീസിൽ പോയി ഇൻലന്റ് വാങ്ങി, അവിടെ നിന്നുകൊണ്ടുതന്നെ എഴുതി.

‘പ്രിയപ്പെട്ട ലതികയ്ക്ക്, നമ്മുടെ കഷ്ടകാലം അവസാനിച്ചു തുടങ്ങിയെന്നു തോന്നുന്നു. എനിക്ക് ഒരു വലിയ പ്രൊമോഷൻ കിട്ടി. നിന്റെ ഏട്ടൻ ഇപ്പോൾ ഒരു മാനേജരാണ്. ഒരു ഡിപ്പാർട്ടുമെന്റിന്റെ തലവൻ...’

ഇനി എന്താണ് എഴുതേണ്ടത്? ധാരാളം പറയാനുണ്ട്. പക്ഷേ അതൊന്നും ഒരു ഇൻലന്റിന്റെ ഒന്നര പേജിൽ എഴുതി ഫലിപ്പിക്കാൻ കഴിയില്ല. എഞ്ചിനീയറിങ്ങ് കോളേജിന്റെ പടി കണ്ടിട്ടില്ലാത്ത താൻ ഒരു എഞ്ചിനീയറിങ് കമ്പനിയിലെ പ്രധാനപ്പെട്ട വകുപ്പിന്റെ മാനേജരായതിലുള്ള സന്തോഷം, മാത്രമല്ല എത്ര അപൂർവ്വമാണ് അങ്ങിനെ ഒരു സ്ഥാനക്കയറ്റമെന്ന കാര്യം, ഇതൊക്കെ ലതികയെ ഒരു കത്തിലൂടെ പറഞ്ഞു മനസ്സിലാക്കിക്കാൻ പറ്റില്ല. ഏട്ടന് ഒരു പ്രൊമോഷൻ കിട്ടിയിട്ടുണ്ടെന്നു മാത്രം അവൾക്കറിയാം. ഒരു ജോലിയിൽ ഇതൊക്കെ സാധാരണമാണെന്നു മാത്രമേ അവൾ മനസ്സിലാക്കൂ. ഒരു ഓഫീസിലുള്ള തൊഴുത്തിൽക്കുത്തുകൾ, കസേലക്കളികൾ, ഉയരാനുള്ള അദ്ധ്വാനങ്ങൾ, ഇതൊന്നും ആ പതിനെട്ടു വയസ്സുകാരി നാടൻ പെൺകുട്ടിയ്ക്ക് മനസ്സിലാവില്ല. ഒരു പകുതി വശം എഴുതിയപ്പോഴേയ്ക്കും അയാൾക്ക് വാക്കുകൾ നഷ്ടപ്പെട്ടിരുന്നു.

ഫ്രാങ്കിനെ റോഡരുകിൽത്തന്നെ കാണുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പെട്ടിപ്പീടികക്കാരനോട് ചോദിച്ചപ്പോൾ നേരത്തെ വീട്ടിൽ പോയി എന്ന ഉത്തരമാണ് ലഭിച്ചത്. ഒരു കൊക്കൊക്കോല കുടിച്ചുകൊണ്ട് അയാൾ ആലോചിച്ചു. എന്താണ് വേണ്ടത്. ഫ്രാങ്കിന്റെ വീട്ടിൽ പോയാൽ സംസാരിച്ച് നേരം പോകും. ഇന്ന് വർക്‌ഷോപ്പിൽ പോക്കു നടക്കില്ല. ഇന്നത്തെ സന്തോഷവർത്തമാനം അറിയിക്കാഞ്ഞാൽ ശരിയാവില്ലെന്ന നില വന്നപ്പോൾ അയാൾ ഫ്രാങ്കിന്റെ വീട്ടിലേയ്ക്കു നടന്നു.

‘നിങ്ങളെ ഡ്യൂട്ടിസ്ഥലത്ത് കാണാഞ്ഞതുകൊണ്ടാണ് ഞാൻ വീട്ടിൽ അന്വേഷിച്ചു വന്നത്.’

‘ഞാൻ നിന്റെ സ്വഭാവമായി മാറിയെന്ന് ഇപ്പോൾ മനസ്സിലായില്ലേ?’ ഫ്രാങ്ക് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഡ്യൂട്ടിസ്ഥലം! ശരിയാണ്. എല്ലാവർക്കും ഒരു ഡ്യൂട്ടിസ്ഥലമുണ്ട്. ഒന്നുകിൽ ഓഫീസ്, അല്ലെങ്കിൽ ഫാക്ടറി, കട, ഹോട്ടൽ. എന്റെ ഡ്യൂട്ടിസ്ഥലം ഫുട്പാത്തിലാണ്.’

അയാളുടെ ചിരിയിൽ വേദന കലർന്നിരുന്നു.

‘ഞാൻ തമാശ പറയുകയായിരുന്നു.’

‘അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ. ഞാൻ നിന്റെ തമാശ ആസ്വദിക്കുകയാണ്. എന്റെ ജീവിതംതന്നെ ഒരു വലിയ തമാശയാണ്. ഞാൻ തന്നെ ആസ്വദിക്കുന്ന തമാശ. നിർത്തണമെന്ന് ആശിച്ചിട്ടും തുടർന്നുപോകുന്ന തമാശ. ചിരിച്ചിട്ട് വയ്യാതായി.’

‘ലെറ്റ്‌സ് നോട്ട് ടേൺ ബിറ്റർ. എനിക്ക് പ്രൊമോഷൻ കിട്ടിയെന്നു പറയാൻ വന്നതായിരുന്നു ഞാൻ.’

‘പക്ഷേ നീ മദ്രാസിലേയ്ക്കു മാറ്റമായി പോകുകയല്ലേ?’

‘ഇല്ല, ഇവിടെത്തന്നെയുണ്ടാകും. ഒരു വലിയ പ്രൊമോഷൻ, മാനേജരായി. ഞാൻ ആദ്യം പ്രതീക്ഷിച്ചത് അമർ ബാബുവിന്റെ അസിസ്റ്റന്റായി പോകുമെന്നല്ലേ? ഇപ്പോൾ ഞാൻ അമർ ബാബുവിന്റെ സ്ഥാനത്ത് ഇരിക്കാൻ പോകുന്നു.’

‘ശരിക്കും?’

‘ശരിക്കും!’

ഫ്രാങ്കിന്റെ മുഖഭാവം പെട്ടെന്നു മാറി. വിഷാദത്തിനു പകരം അവിടെ സന്തോഷത്തിന്റെ പ്രകാശമാണ്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആശിക്കാനുണ്ടെന്ന തോന്നൽ പെട്ടെന്ന് ഉണ്ടായപോലെ.

‘നമുക്കിത് ആഘോഷിക്കണം.’ ഫ്രാങ്ക് പറഞ്ഞു. ‘നീ പറയൂ, എവിടെ പോണം?’

‘ആഘോഷം നമുക്ക് മറ്റൊരു ദിവസമാകാം. ഇന്നെനിക്ക് വർക്‌ഷോപ്പിൽ പോണം. അത് മുടക്കാൻ പറ്റില്ല. ഞാൻ ഈ ഞായറാഴ്ച വരാം. അപ്പോൾ നമുക്ക് ചിങ്‌വായിൽ പോകാം.’

‘നിന്റെ പ്രിഫറൻസ് ചൈനീസാണല്ലെ. ആയിക്കോട്ടെ.’

തരുൺ ഗോസ്വാമി കാത്തിരിക്കയായിരുന്നു. ഹെഡ്ഡാഫീസിലെ വർത്തമാനങ്ങൾ ചൂടോടെ കിട്ടാൻ ഗോസ്വാമി കുറച്ചുകാലമായി രമേശനെയായിരുന്നു ആശ്രയിച്ചിരുന്നത്. ശരിക്കു പറഞ്ഞാൽ ഫോണിലൂടെ അയാൾക്ക് എല്ലാ വിവരങ്ങളും ലഭിച്ചിരുന്നു. അവയുടെ ആധികാരികത ഒത്തുനോക്കാനാണ് അയാൾ രമേശനെ ആശ്രയിച്ചിരുന്നത്. മില്ലിങ് മെഷിനിൽ ഒരു വർക്പീസും കയറ്റി ജോലി ചെയ്തുകൊണ്ടിരിക്കെ രമേശൻ ഗോസ്വാമിയുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തുകൊണ്ടിരിക്കും.

‘നീ ഒരു ജാക്‌പോട്ട് അടിച്ചെന്നു കേട്ടല്ലോ.’ ഗോസ്വാമി പറഞ്ഞു. ഗോസ്വാമി ഒരു കുതിരക്കമ്പക്കാരനാണ്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഗോസ്വാമിയെ കാണുക റേയ്‌സ് കോഴ്‌സിലായിരിക്കും.

‘ഒന്നും അവസാന തീരുമാനമായിട്ടില്ല.’ രമേശൻ പറഞ്ഞു.

‘ശരിയാണ്.’ ഗോസ്വാമി താക്കീതു കൊടുത്തു. ‘മാർവാഡിയുടെ കാര്യമാണ്, കയ്യിൽ കിട്ടുന്നതുവരെ ഒന്നും ഉറപ്പിക്കാൻ പറ്റില്ല. പോരാത്തതിന് ദേറാർ വീൽസ് വിഥിൻ വീൽസ്.’

രമേശൻ ഗോസ്വാമിയെ ചോദ്യത്തോടെ നോക്കി. ‘എന്താണ് ഉദ്ദേശിക്കുന്നത്?’

‘ഐ മീൻ. ഇതൊരു നല്ല പോസ്റ്റാണ്. ഫോർ ഫിഗർ സാലറി, ഹൗസ് റെന്റ് അലവൻസ്, കാർ അലവൻസ്... അതും നോട്ടംവച്ചു നടക്കുന്ന ആൾക്കാരുണ്ടാകും. ഞാൻ നിന്നെ ഒന്ന് താക്കീതു ചെയ്‌തെന്നേയുള്ളൂ. ചായക്കപ്പിനും ചുണ്ടുകൾക്കുമിടയിൽ ദൂരം കുറേയുണ്ട്.’

ചക്രങ്ങൾക്കുള്ളിൽ ചക്രങ്ങൾ. നല്ലൊരു പ്രയോഗം. മായയോട് ഇതിനെപ്പറ്റി പറയണം. ഉറങ്ങാൻ കിടന്നപ്പോൾ രമേശൻ ആലോചിച്ചു. ആരെപ്പറ്റിയായിരിക്കും ഗോസ്വാമി പറഞ്ഞിട്ടുണ്ടാകുക. ആരെങ്കിലും ഒരാൾ മനസ്സിലില്ലാതെ അദ്ദേഹം അതു പറയില്ല. ആരായിരിക്കണം അത്? സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പേർ ഓരോന്നോരോന്നായി ഓർത്തു. അവസാനം മയക്കത്തിന്റെ വക്കിലെത്തിയപ്പോഴാണ് ആ പേർ തെളിഞ്ഞു വന്നത്. രമേശൻ ഞെട്ടി ഉണർന്നു.

നിഖിൽ ദാസ്!