close
Sayahna Sayahna
Search

തടാകതീരത്ത്: ഇരുപത്തിയാറ്




തടാകതീരത്ത്: ഇരുപത്തിയാറ്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

നിരഞ്ജൻ ബാബു നേരത്തെ എത്തിയിട്ടുണ്ട്. എന്തോ രമേശന്റെ ഉള്ളിൽ ഒരു കാളലുണ്ടായി. നിരഞ്ജൻബാബു മുറിയിൽ വരുമെന്നും സംസാരിക്കുമെന്നും തോന്നി. തോന്നൽ അസ്ഥാനത്തായിരുന്നു. എട്ടരമണിയ്ക്ക് കുളികഴിഞ്ഞ് തോർത്ത് ഉണങ്ങാനിടാൻ വാതിൽ തുറന്നു നോക്കിയപ്പോൾ നിരഞ്ജൻബാബുവിന്റെ ചെരിപ്പ് അപ്രത്യക്ഷമായിരുന്നു. അടുക്കളയിൽ ആനന്ദമയീദേവി ഉണ്ടായിരുന്നു. അവർ കരിയടുപ്പിൽ ചപ്പാത്തി ചുട്ടെടുക്കുകയാണ്. അവരുടെ ഇടത്തെ കാൽമുട്ടിന്റെ ഒരു ഭാഗം കാണാം. രമേശൻ തിരിച്ച് മുറിയിലേയ്ക്കു കടന്നു.

അയാൾ കട്ടിലിന്മേൽ കിടന്ന് വായിക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. അക്ഷരങ്ങൾക്കു മീതെ വിചാരങ്ങൾ വ്യവഹരിക്കുകയാണ്. അവ രൂപങ്ങളായി മാറുന്നു. മോഹിപ്പിക്കുന്ന രൂപങ്ങൾ. ഉരുണ്ട ഒരു ജോഡി കൈകൾ, നെഞ്ചിലമരുന്ന ഉറച്ച വലിയ മുലകൾ, ദേഹത്ത് പിണയുന്ന കാലുകൾ. അയാൾ പുസ്തകം അടച്ചുവച്ച് കണ്ണടച്ചിരുന്നു.

‘നീ ഇന്ന് ഊണു കഴിക്കാൻ പോണില്ലേ? ചപ്പാത്തി കൊണ്ടരട്ടെ?’

വാതിൽ കുറച്ചു തുറന്ന് ആനന്ദമയീദേവി നിൽക്കുകയാണ്.

‘വേണ്ട, ഞാൻ ഊണു കഴിച്ചു.’

‘എന്നാൽ കുറച്ചു പായസം കൊണ്ടുവരാം.’

വേണ്ടെന്നു പറയുമ്പോഴേയ്ക്ക് അവർ വാതിൽചാരി പോയിക്കഴിഞ്ഞു. അവരോട് അകത്തുകടന്ന് വാതിലടയ്ക്കാൻ പറയാനാണ് തോന്നിയത്. അയാൾ സ്വയം നിയന്ത്രിക്കുകയായിരുന്നു. ആനന്ദമയീദേവി ഒരു പാത്രത്തിൽ പായസം കൊണ്ടുവന്ന് മേശപ്പുറത്ത് അടച്ചു വച്ചു.

‘നീ വാതിലടയ്ക്കണ്ട, ഞാൻ കുറച്ചുകഴിഞ്ഞ് വന്ന് പാത്രം എടുത്തുകൊണ്ടു പോവാം.’

അവരുടെ മുഖത്ത് സാധാരണയുള്ള പ്രസന്നഭാവംതന്നെ. താൻ പോകുന്ന കാര്യം അവർ അറിഞ്ഞിട്ടില്ലെന്നു വരുമോ? രമേശൻ ആശയക്കുഴപ്പത്തിലായി.

പായസം നല്ല മധുരമുണ്ട്. നിറയെ അണ്ടിപ്പരിപ്പും ബദാം പരിപ്പ് അരിഞ്ഞിട്ടതും. അതു കഴിച്ചപ്പോൾ ഉറക്കം വന്നു. അയാൾ ആനന്ദമയീദേവി വരുന്നത് കാത്തിരുന്നു. കഴിയുന്നത്ര അടുപ്പം കാട്ടാതിരിക്കണമെന്ന് തീർച്ചയാക്കി. ഏതായാലും വേർപിരിയാൻ തീർച്ചയാക്കിയ സ്ഥിതിയ്ക്ക് ഇനിയും മമതയുടെ കെട്ട് മുറുക്കണമെന്നില്ല. മുറുകിയിടത്തോളം ബന്ധങ്ങൾ അറുത്ത് പോകുകയാണ്. അയാൾ കട്ടിലിൽ കയറിക്കിടന്നു. കണ്ണുകൾ അടഞ്ഞുപോവുകയാണ്.

സുഖകരമായ ഒരാലിംഗനം സ്വപ്നമല്ലെന്നു മനസ്സിലാക്കാൻ രമേശന് അധികം സമയം വേണ്ടിവന്നില്ല. മുറി ഇരുട്ടായിരുന്നു. പുതക്കാതെ കിടന്നതുകാരണം ദേഹം തണുത്തിരുന്നു. ആനന്ദമയീദേവിയുടെ ദേഹം ചൂടുണ്ട്. അതിന്റെ സ്പർശംതന്നെ രമേശനെ ചൂടുപിടിപ്പിച്ചു. അയാൾ അവരെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ചുണ്ടുകൾ അവരുടെ കവിളിൽ തട്ടിയപ്പോഴാണ് മനസ്സിലായത്. ആനന്ദമയീദേവി കരയുകയായിരുന്നു. അയാൾ അവരുടെ മുഖം കൈകൊണ്ട് തപ്പിനോക്കി. അതെ, അവർ കരയുകയാണ്, നിശ്ശബ്ദയായി, തന്നെ അറിയിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട്.

‘ദീദി കരയ്ാണ്.’ അയാൾ അവരുടെ ചുണ്ടിൽ അമർത്തിച്ചുംബിച്ചുകൊണ്ട് ചോദിച്ചു. ‘എന്തിനാ ദീദി കരേണത്?’

അവരുടെ തേങ്ങൽ കൂടി വന്നു. അവരുടെ മാറിടം തേങ്ങൽ വന്ന് വിങ്ങുന്നതയാൾ അറിഞ്ഞു. അയാൾ ഒന്നുകൂടി അമർത്തി ചുംബിച്ചുകൊണ്ട് പറഞ്ഞു.

‘ദീദി കരയണ്ട.’

‘ഞാൻ കരയില്യ, നീ പോവില്ലാന്ന് പറേ.’

‘ദീദീ, നിരഞ്ജൻ ബാബു ചീത്ത പറഞ്ഞതുകൊണ്ടു മാത്രല്ല ഞാൻ പോണത്. എനിക്ക് പ്രൊമോഷൻ കിട്ടി. ഞാൻ കുറച്ചുകൂടി വലിയ ഫ്‌ളാറ്റിൽ താമസിക്കണംന്നാണവർ പ്രതീക്ഷിക്കണത്. വാടക അവര് തരും. അവർ വന്നു കണ്ടാൽ അയ്യേ എന്നു പറയാൻ പറ്റാത്ത ഒരു വീട്.’

അവർ കുറച്ചുനേരം ഒന്നും പറയാതെ എന്തോ ആലോചിച്ചുകൊണ്ട് കിടന്നു. അവരുടെ തേങ്ങൽ നിന്നിരുന്നു. അവർ എന്തോ കണക്കുകൂട്ടുകയാണെന്നു തോന്നി.

‘ഞാനൊരു കാര്യം പറയട്ടെ?’

‘പറയൂ.’

‘അടുത്ത മുറീല് താമസിക്കണ പ്രൊഫസറില്ലേ, അദ്ദേഹം അടുത്ത മാസം പോവ്വാണ്. മകളും കുടുംബും അമേരിക്കേലായിരുന്നു. അവര് വര്ണ്ണ്ട്. അവർക്ക് ഗൊറിയാഹട്ടില് വീട്ണ്ട്. പ്രൊഫസറ് അവര്‌ടെ ഒപ്പം താമസിക്കാൻ പോവ്വാണ്. അപ്പൊ ആ മുറി ഒഴിവാവും. അതിന്റപ്പറത്ത് ഒരു ചെറിയ മുറിണ്ട്. അത് അടുക്കളയാക്കാം. ഒരു പ്ലാറ്റ്‌ഫോമും സിങ്കും ഉണ്ടാക്കിത്തന്നാൽ പോരെ? വേണങ്കിൽ കോണി കയറണേടത്ത് ഒരു ചൊമര്ണ്ടാക്കിത്തരാം. അപ്പൊ നെനക്ക് ഈ ബാൽക്കണി ഒരു സിറ്റിങ്‌റൂമായി ഉപയോഗിക്കാം. അപ്പൊ ഇതൊരു ഫ്‌ളാറ്റായില്ലേ? നെനക്ക് ഓഫീസിൽനിന്ന് കിട്ടണ വാടക തന്നാമതി. ഞാൻ നിരഞ്ജൻ ബാബുവിനോട് പറഞ്ഞ് എല്ലാം ഏർപ്പാടാക്കാം. നല്ല മനുഷ്യനാണ്. ഒരു പരുക്കൻ സ്വഭാവാന്നേള്ളു. നീ പറേ ശരീന്ന്.’

അവർ പ്രതീക്ഷയോടെ രമേശിന്റെ മുഖത്ത് നോക്കുകയാണ്.

‘എനിക്ക് ആലോചിക്കണം ദീദി, ഒരു രണ്ടു ദിവസം തരൂ.’

‘നീ രണ്ടു ദിവസല്ല, നാലു ദിവസം എടുത്തോ, പക്ഷേ എനിക്ക് ങാ, ന്ന്ള്ള ഉത്തരം തരണം.’

രമേശൻ ചിരിച്ചു.

‘ഞാനിന്ന് നിന്റെ കൂടെയാണ് ഉറങ്ങുന്നത്.’

അവർ ഒരു കൊച്ചുകുട്ടിയെപ്പോലെ പ്രതീക്ഷയോടെ മുഖത്തു നോക്കിയപ്പോൾ രമേശന് ചിരി വന്നു. അയാൾ വാത്സല്യത്തോടെ അവരെ നെഞ്ചോടു ചേർത്തു പിടിച്ചു. അവർ പറഞ്ഞു.

‘ഞാനെന്റെ സാരി അഴിക്കട്ടെ.’

‘വേണ്ട,’ രമേശൻ പറഞ്ഞു. ‘അതു ഞാൻ ചെയ്തുകൊള്ളാം.’

പുലർച്ചയ്ക്കു മുമ്പെപ്പോഴൊ ഉറക്കമില്ലാതിരുന്ന രാത്രിയുടെ മയക്കം പിടിച്ച അന്ത്യത്തിൽ അവർ എഴുന്നേറ്റു പോകുന്നത് രമേശൻ അറിഞ്ഞു. അയാൾക്ക് ഉറക്കം വന്നിരുന്നു. അവർ നിലത്തു മങ്ങിയ വെളിച്ചത്തിൽ അടിവസ്ത്രങ്ങൾക്കുവേണ്ടി തപ്പുന്നത് അയാൾ നോക്കിക്കിടന്നു. ജനലിലൂടെ വരുന്ന തെരുവുവെളിച്ചത്തിൽ അവരുടെ നഗ്നദേഹം ഒരു രൂപരേഖയായി കാണപ്പെട്ടു. അടിവസ്ത്രങ്ങൾ ധരിച്ച് ബ്ലൗസുടുക്കാൻ നോക്കുമ്പോഴാണ് രമേശൻ കണ്ണു മിഴിച്ചു കിടക്കുന്നതവർ കാണുന്നത്. ബ്ലൗസും പിടിച്ചുകൊണ്ട് അവർ കട്ടിലിന്റെ അടുത്തേയ്ക്ക് വന്നു.

‘നീ ഉറങ്ങുകയാണെന്നാണ് ഞാൻ കരുതിയത്.’

അവൻ കൈ നീട്ടി. നീട്ടിയ കൈ പിടിച്ചുകൊണ്ട് അവർ പറഞ്ഞു.

‘ഇനി പിന്നെ, ഇപ്പൊ നീ ഉറങ്ങിക്കോ.’

അവർ പോയിക്കഴിഞ്ഞപ്പോഴുണ്ടായ ശൂന്യതയിൽ അയാൾ കിടന്നു. ചുമരിൽ ദാലി ഒരു കറുത്ത ചതുരമായി കണ്ടു. ഏതോ ഒരിരുണ്ട ലോകത്തേയ്ക്കുള്ള വാതിൽപോലെ. നാളെയിലേയ്ക്ക് തുറക്കുന്ന വാതിലാണോ അത്?

എന്താണ് വേണ്ടതെന്ന് തീരുമാനിക്കാൻ രമേശനു കഴിഞ്ഞില്ല.