close
Sayahna Sayahna
Search

തടാകതീരത്ത്: പതിനഞ്ച്




തടാകതീരത്ത്: പതിനഞ്ച്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

‘ഞാൻ അവളെ കല്യാണം കഴിച്ചു.’ ഫ്രാങ്ക് പറഞ്ഞു. ‘ശരിക്കു പറഞ്ഞാൽ ഞാനവളെ വിലയ്ക്കു വാങ്ങുകയാണുണ്ടായത്. നൂറ് രൂപ കൊടുക്കേണ്ടി വന്നു. മുപ്പതുകളിലാണ്. അന്നെല്ലാം അതൊരു വലിയ സംഖ്യയാണ്. ഒരു ഗവൺമെന്റ് ക്ലർക്കിന് പത്തുരൂപ ശമ്പളം കിട്ടുന്ന കാലം.’

‘എനിക്കു മനസ്സിലായില്ല.’ രമേശൻ ചോദിച്ചു. ‘ആർക്കാണ് പണം കൊടുത്തത്?’

‘ഓ, അതൊരു വലിയ റാക്കറ്റാണ്. മനസ്സിലാവാൻ കുറച്ചു സമയമെടുക്കും. പുറത്തു നിന്നു കൊണ്ടുവരുന്ന പെൺകുട്ടികളെ ദല്ലാളന്മാർ വില്ക്കുകയാണ് ചെയ്യുന്നത്. ആദ്യം ഒരാൾക്കു വില്ക്കും, പിന്നെ കൈമാറി മാറി നഗരത്തിലെ ഏതെങ്കിലും ദാദയുടെ കയ്യിലെത്തും. ആ ദാദയാണ് പെൺകുട്ടിയുടെ ഉടമസ്ഥൻ. അയാൾക്കാണ് പണം കൊടുക്കേണ്ടത്. ഈ കുട്ടികളെല്ലാം അവസാനം എത്തുന്നത് സൊനാഗാച്ചിയിലാണ്. അതാണ് ഈ കച്ചവടത്തിന്റെ സിരാകേന്ദ്രം.’

ഫ്രാങ്ക് വെയ്റ്ററെ വിളിച്ചു.

‘അന്നു തുടങ്ങിയതാണ് എന്റെ കഷ്ടകാലം.’ ഫ്രാങ്ക് തുടർന്നു. ‘എനിക്ക് ഒരു പെൺകുട്ടിയിൽ അനുകമ്പ തോന്നിയതിന്റെ ഫലം.’

‘എനിക്കു പോണം.’ രമേശൻ പറഞ്ഞു. ‘പ്രൊമോഷൻ കിട്ടിയ അന്നുതന്നെ ട്രെയ്‌നിങ് മുടക്കുന്നതു ശരിയല്ല.’

‘കുറച്ചു കഴിഞ്ഞിട്ടു പോകാം.’ ഫ്രാങ്ക് പറഞ്ഞു. ‘ഇന്ന് നീ എന്റെ അതിഥിയാണ്.’ അയാൾ വിളിച്ചു. ‘വെയ്റ്റർ.’

വെയ്റ്റർ ഓടിവന്നു.

‘ഇന്ന് സാബിന് വേഗം പോണം. എന്താണ് സ്‌നാക്‌സ് കൊണ്ടുവരുന്നത്?’

വെയ്റ്റർ അടുത്ത മേശപ്പുറത്തുനിന്ന് ചുവന്ന നിറത്തിലുള്ള മെനു പുസ്തകം എടുത്തു കൊണ്ടുവന്നു.

‘നീ ആ വേദപുസ്തകമൊക്കെ മാറ്റി വയ്ക്ക്. കുറച്ചു മീറ്റ് കബാബ് കൊണ്ടുവാ. വേഫേഴ്‌സും. ക്വിക്.’ അയാൾ രമേശിനെ നോക്കി ചോദിച്ചു. ‘എന്തു പറയുന്നു?’

‘ഇറ്റ്‌സ് ഓകെ.’

മെനു പുസ്തകവുമായി വെയ്റ്റർ തിരിച്ചു പോയി. ഫ്രാങ്ക് തുടർന്നു.

‘എന്റെ ബിസിനസ്സിനെ പറ്റി മുഴുവൻ മനസ്സിലായപ്പോൾ ഭാര്യ വല്ലാതെ ക്ഷോഭിച്ചു. കച്ചവടം ഉടനെ നിർത്തണമെന്നു പറഞ്ഞു. ഞാൻ എങ്ങിനെയാണ് നിർത്തുക? എനിക്ക് വേറെ തൊഴിലൊന്നും അറിയില്ല. വിദ്യാഭ്യാസവുമില്ല. പിന്നെ നിരന്തരം ബഹളമായിരുന്നു വീട്ടിൽ. എന്റെ മനസ്സമാധാനം മുഴുവൻ തകർന്നു. എല്ലാം കഴിഞ്ഞാലും എനിക്കൊരു മനസ്സാക്ഷിയുണ്ട്. നീ ചിരിക്കുകയാണോ? ശരിക്കും ഉണ്ട്. ഞാൻ ഓരോ നിമിഷവും അതുമായി യുദ്ധം ചെയ്തുകൊണ്ടിരിക്കയാണ്. ആ യുദ്ധത്തിൽ എന്റെ ഭാര്യ എനിക്കൊപ്പം നിൽക്കുന്നില്ലെന്നത് എന്നെ വേദനിപ്പിച്ചു. ഞാൻ നിസ്സഹായനായിരുന്നു.’

വെയ്റ്റർ അതിനിടയ്ക്ക് വന്ന് ഫ്രാങ്കിന് രണ്ടാമതൊരു ഗ്ലാസ് കൊണ്ടുവന്നു കൊടുത്തിരുന്നു. അതെപ്പോഴാണ് ഓർഡർ ചെയ്തതെന്ന് രമേശനു മനസ്സിലായില്ല. ഒരുപക്ഷേ വെയ്റ്റർ സ്വയം അറിഞ്ഞ് കൊണ്ടുവന്നതായിരിക്കും.

‘ഒരു മനുഷ്യാത്മാവിനെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ ഫലമാണിത്. ഞങ്ങൾക്ക് ഒരു മകളാണുണ്ടായത്. എ ക്യൂട്ട് ലിറ്റ്ൽ വൺ. അവൾ വന്നപ്പോഴെങ്കിലും ഭാര്യയൊന്ന് അടങ്ങുമെന്നു കരുതിയതാണ്. പക്ഷേ ബഹളം അടങ്ങിയില്ല, കൂടുകയാണ് ചെയ്തത്. മകളുടെ ഭാവിയുടെ കാര്യം പറഞ്ഞ് അവൾ ബഹളം കൂട്ടി. മകൾ വലുതാകുമ്പോൾ ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ഓമനപുത്രിയായി വളരുന്നത് അവളുടെ കല്യാണത്തെ ബാധിക്കുമെന്നു പറഞ്ഞ് അവൾ കൂടുതൽ വഴക്കിട്ടു. അവൾ പറയുന്നത് നൂറു ശതമാനവും ശരിയാണ് എന്നത് എന്നെ കൂടുതൽ ശുണ്ഠി പിടിപ്പിച്ചു. പക്ഷേ ഞാൻ എന്തു ചെയ്യും?’

‘ആയിടയ്ക്കാണ് എനിക്ക് ഒരു സന്ദർശകനെ കിട്ടിയത്. ഒരു വെള്ളക്കാരൻ. വളരെ വയസ്സായ ഒരു മനുഷ്യൻ. ഒരുപക്ഷേ എഴുപത്, എഴുപത്തഞ്ച്. മെലിഞ്ഞ് ശുഷ്‌കിച്ച ദേഹപ്രകൃതി.’

വെയ്റ്റർ രണ്ടുപേരുടെ മുമ്പിലും പ്ലെയ്റ്റ് കൊണ്ടുവന്നു വച്ച് പോയി, മീറ്റ് കബാബുമായി തിരിച്ചുവന്നു. കനൽച്ചൂടിൽ വെന്ത കബാബ് സ്വാദുണ്ടായിരുന്നു. എങ്ങിനെയെങ്കിലും വേഗം അതു കഴിച്ച് വർക്‌ഷോപ്പിലേയ്ക്കു പോകണമെന്നുണ്ടായിരുന്നു രമേശന്. ബില്ല് കൊടുക്കേണ്ടിവരില്ലെന്നത് വലിയൊരു ആശ്വാസമായി. തനിക്ക് അടുത്ത ഭാവിയിലൊന്നും ആർക്കും പാർട്ടി കൊടുക്കാൻ പറ്റില്ലെന്ന് രമേശന് അറിയാമായിരുന്നു. ഓഫീസിൽ സഹപ്രവർത്തകർക്ക് അധികമൊന്നും പ്രതീക്ഷയുണ്ടാവില്ല. ഓരോ സിങ്കാടയും ഉമേഷ് കൊണ്ടുവരുന്ന അരക്കപ്പ് ചായയും മതിയാകും. ഫ്രാങ്ക് സംസാരിക്കുകയാണ്.

‘ആ മനുഷ്യൻ, ആ വെള്ളക്കാരൻ, ഒരു രാവിലെ വന്നു. പരിചയപ്പെടുത്താതെ അകത്തു കയറി. എന്റെ ഭാര്യയും അയാളെ ഒരു ചോദ്യത്തോടെ നോക്കുകയായിരുന്നു. അയാൾ അകത്തു വന്ന് എല്ലായിടത്തും പരിശോധിച്ചു. ഷോകേസിനു മീതെ വച്ച ഫോട്ടോകൾ എടുത്തു നോക്കി. കണ്ണിന് കാഴ്ച കുറഞ്ഞിരിക്കുന്നുവെന്നു തോന്നുന്നു. മുഖത്തിനോടടുപ്പിച്ചു പിടിച്ചാണ് നോക്കിയിരുന്നത്. അതു കഴിഞ്ഞ് അയാൾ എന്റെ അടുത്തു വന്ന് കുറച്ചുനേരം നോക്കിനിന്നു. പിന്നെ ധൈര്യം സംഭരിച്ച് ചോദിച്ചു. യു മസ്റ്റ് ബി ഫ്രാങ്ക്, ഐ മീൻ ഫ്രാൻസിസ് ടേണർ.’

‘നോ, ജസ്റ്റ് ഫ്രാങ്ക്, എ ബാസ്റ്റാർഡ് ഫ്രം ദ ഗലീസ് ഓഫ് എന്റലി. നൗ ഏൻ ഓർഫൻ.’

അയാൾ പകച്ചു. അയാളുടെ അടി തെറ്റിയിരുന്നു. അയാൾ ധൈര്യം സംഭരിച്ച് ഒന്നുകൂടി ചോദിച്ചു.

‘വേറ്‌സ് യുവർ മോം?’

‘ഞാൻ ഒന്നും പറഞ്ഞില്ല. അയാൾ ഷോകേസിനു മുമ്പിൽ പോയി നിന്നു. അയാളുടെ കണ്ണിൽനിന്ന് കണ്ണീർ കുടുകുടാ ചാടി. എനിക്ക് ഒരു വിഷമവും തോന്നിയില്ല. എന്തു തോന്നാനാണ്? മുപ്പത്തഞ്ചു വർഷം മുമ്പ് മൂന്നു വയസ്സുള്ള മകനെയും നിരാലംബയായ ഒരു ഇരുപതുകാരിയെയും അവരുടെ വിധിയ്ക്കു വിട്ട് മറ്റൊരു പെണ്ണിന്റെ കൂടെ സുഖിക്കാൻ പോയ മനുഷ്യനാണ്.’

‘ഫ്രാങ്കിന് അച്ഛനെ എങ്ങിനെ മനസ്സിലായി?’ രമേശൻ ചോദിച്ചു.

‘ഒറ്റ നോട്ടത്തിലറിയാം, അയാളുടെ മുഖത്ത് ഒരു കൂട്ടിക്കൊടുപ്പുകാരന്റെ അച്ഛനാവാനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിരുന്നു. അച്ഛൻ ഞങ്ങളുടെ ഒപ്പം താമസിക്കാൻ തുടങ്ങി. ചുറ്റുവട്ടമുള്ള ആൾക്കാരിൽനിന്ന് ഞങ്ങളുടെ ചരിത്രം അച്ഛൻ മനസ്സിലാക്കി. തങ്കലിപികളിൽ എഴുതി വിക്ടോറിയ മെമ്മോറിയലിൽ സൂക്ഷിച്ചു വയ്ക്കാൻ മാത്രം യോഗ്യതയില്ല അതിനെന്നും അദ്ദേഹം മനസ്സിലാക്കി. പിന്നെയും ഒരാഴ്ച കഴിഞ്ഞിട്ടേ എന്റെ തൊഴിൽ എന്താണെന്ന് അച്ഛൻ മനസ്സിലാക്കിയുള്ളൂ.

‘അത് മനസ്സിലാക്കിയത് എന്റെ ഭാര്യയിൽ നിന്നു തന്നെയായിരുന്നു. അതോടെ വീട്ടിൽ പ്രശ്‌നങ്ങൾ കൂടി. ഒരാൾക്കു പകരം എനിക്ക് രണ്ടുപേരോട് യുദ്ധം ചെയ്യണമെന്ന നില വന്നു.

‘നീ ചെയ്യുന്നത് ഇമ്മോറലാണ്. അച്ഛൻ പറയും. ഞാൻ മറുപടി കൊടുക്കും. മൂന്നു വയസ്സുള്ള മകനെയും അമ്മയെയും പട്ടിണിക്കിട്ട് നാടു വിട്ടതിനേക്കാൾ അധാർമ്മികമൊന്നുമല്ല ഞാൻ ഇപ്പോൾ ചെയ്യുന്നത്. ഇതുെകാണ്ട് ഒരുപാടു കുടുംബങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ട്. അതു നിർത്തുന്നതാണ് ഇമ്മോറൽ. ലോകത്ത് ഏറ്റവും അധാർമ്മികമായിട്ടുള്ളത് പട്ടിണിയാണ്. പോവർട്ടി ഏന്റ് ഹങ്കർ, ഇറ്റ്‌സ് ഇമ്മോറൽ, ഡർട്ടി ആന്റ് വൾഗർ. അച്ഛൻ മിണ്ടാതാകും. പക്ഷേ എന്റെ ഭാര്യ അതേറ്റു പിടിക്കും.

‘വീട്ടിൽ സമാധാനമില്ലാതായപ്പോൾ ഞാൻ ഒരു ദിവസം എന്റെ തൊഴിൽ നിർത്തി.’

‘നിർത്തീ?’ രമേശൻ ആകാംക്ഷയോടെ ചോദിച്ചു. അതു നിർത്തിയാലുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി രമേശൻ ആലോചിക്കുകയായിരുന്നു.

‘ശരിക്കും നിർത്തി. ഒരു മാസത്തേയ്ക്ക് ഞാൻ പുറത്തിറങ്ങിയില്ല. പണം തീർന്നപ്പോൾ ഭാര്യ ചോദിച്ചു തുടങ്ങി. എന്താ വേറെ ഒരു ജോലിക്കും പോണില്ല്യേ? ഞാൻ പറഞ്ഞു എനിക്കറിയാവുന്ന ഒരേയൊരു ജോലി ഇതാണ്. അച്ഛന്റെ കയ്യിലും പണമൊന്നുമുണ്ടായിരുന്നില്ല. രണ്ടാം ഭാര്യ മരിച്ചപ്പോൾ ആദ്യഭാര്യയുടെയും മകന്റെയും ഒപ്പം ശിഷ്ടജീവിതം കഴിച്ചുകൂട്ടാമെന്നു കരുതി കപ്പൽ കയറി വന്നതായിരുന്നു. ആ മനുഷ്യൻ. ഇനി എത്ര കാലം ഉണ്ടാവും? എന്റെ മകളും വിശന്നു കരയാൻ തുടങ്ങി.’

രമേശൻ വാച്ചു നോക്കി. സമയം ആറര. താൻ ചെയ്യുന്നത് ശരിയല്ലെന്നയാൾക്കു തോന്നി. പ്രൊമോഷൻ കിട്ടിയ ദിവസമാണ്. തരുൺ േഗാസ്വാമി അതിനെപ്പറ്റി അറിഞ്ഞിട്ടുണ്ടാവും. മാർവാഡി ഫോൺ ചെയ്തിട്ടുണ്ടാവും, അല്ലെങ്കിൽ അമർ ചാറ്റർജി. അയാൾ വാച്ചു കാണിച്ചുകൊണ്ട് പറഞ്ഞു.

‘ഫ്രാങ്ക്, ഡ്യുട്ടി ബെക്കൻസ് മി.’

ഫ്രാങ്കിന് വർത്തമാന കാലത്തിലേയ്ക്കു തിരിച്ചുവരാൻ ഒരു നിമിഷം വേണ്ടിവന്നു. ഒരു കവിൾ വിസ്‌കി കൂടി അകത്താക്കിയ ശേഷം അയാൾ രണ്ടു കൈകളും ആകാശത്തേയ്ക്ക് ഉയർത്തിക്കൊണ്ടു പറഞ്ഞു.

‘ഓകെ ചൈൽഡ്, ഗോ അൻടു ഹിം ഹൂ ബെക്കൻസ്.’

രമേശൻ എഴുേന്നറ്റപ്പോഴും ഫ്രാങ്ക് ഇരിക്കുകയായിരുന്നു. ആ ഇരുത്തം സന്ധ്യയുടെ തേഞ്ഞ വാതിൽപ്പടികൾ കടന്ന് രാത്രിയുടെ ചിതലരിച്ച ഉള്ളറകളിലേയ്ക്ക് നീണ്ടുപോകുമെന്ന് രമേശന്നറിയാം.

പ്രതീക്ഷിച്ചപോലെ അയാൾ രമേശനെക്കൊണ്ട് ബിൽ കൊടുക്കാൻ സമ്മതിച്ചില്ല. ബിൽ വരുന്നേയുള്ളൂ എന്നാണ് പറഞ്ഞത് മറ്റെന്തോ അർത്ഥത്തിലാണയാൾ അതു പറഞ്ഞത്.

‘കൊൺഗ്രാജുലേഷൻസ് രൊമേശ്.’ തരുൺ ഗോസ്വാമി ബംഗാളി ഉച്ചാരണത്തിൽ പറഞ്ഞു. പ്രതീക്ഷിച്ചപോലെ അയാൾക്ക് വാർത്ത കിട്ടിയിരിക്കുന്നു. ‘നടാടെയാണ് എഞ്ചിനീയറല്ലാത്ത ഒരാൾക്ക് ടെക്‌നിക്കൽ അസിസ്റ്റന്റായി പ്രൊമോഷൻ കിട്ടുന്നത്. എനിക്ക് അദ്ഭുതമാകുന്നു.’

രമേശൻ വസ്ത്രങ്ങൾ മാറ്റി ലെയ്ത്തിനു മുമ്പിൽ പോയി നിന്നു. ചെയ്യേണ്ട ജോലി ഏല്പിച്ചുകൊണ്ട് ഗോസ്വാമി വീണ്ടും പറഞ്ഞു. ‘അയാം റിയലി സർപ്രൈസ്ഡ്...’

അയാൾ ഒരു ജോലിക്കാരനെ വിട്ട് സിങ്കാടയും ചായയും ഓർഡർ ചെയ്തിരുന്നു. ഒന്നാമത്തെ ഷിഫ്റ്റ് വിട്ടതുകൊണ്ട് നാലഞ്ചുപേരെ ആകെ ഉണ്ടായിരുന്നുള്ളു. ബംഗാളികളെ തൃപ്തരാക്കുവാൻ എളുപ്പമാണ്. വലിയ പ്രതീക്ഷകളൊന്നും ഇല്ലാത്ത ഒരു ജനത.

സ്വാമിയുടെ ഹോട്ടലിൽ നിന്ന് ഊണു കഴിച്ച് വീട്ടിലെത്തിയപ്പോൾ സമയം ഒമ്പതു മണിയായി. ലാന്റിങ്ങിൽ നിരഞ്ജൻ ബാനർജിയുടെ ചെരിപ്പ് കണ്ടില്ല. അയാൾ ഇതുവരെ എത്തിയിട്ടില്ലെന്നു തോന്നുന്നു. അയാൾ വാതിൽ കുറ്റിയിട്ട് കുളിക്കാൻ പോയി. വൈകുന്നേരങ്ങളിൽ വർക്‌ഷോപ്പിൽ പോകുന്നതുകൊണ്ടു മാത്രമാണ് ഈ തണുപ്പു സഹിച്ചും അയാൾ കുളിക്കുന്നത്. ഇനി ഒന്ന് ഒന്നര മാസം ഇതേ തണുപ്പു തന്നെയാണ്. ഫെബ്രുവരി അവസാനത്തോടുകൂടി ശിശിരം വിട പറഞ്ഞു പോകുന്നു. പിന്നെ പെട്ടെന്നാണ് ചൂട് തുടങ്ങുന്നത്.

അയാൾ ധൃതിയിൽ കുളിച്ചു പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്. ആരോ വാതിലിന്റെ പിടി തിരിക്കുന്നു. വാതിൽ തുറക്കുന്നില്ലെന്നു കണ്ടപ്പോൾ നേരിയ മുട്ടൽ. ആനന്ദമയീദേവി ആയിരിക്കണം. രമേശൻ ലുങ്കിയുടുത്ത് വേഗം ഒരു ഷർട്ട് വലിച്ചുകയറ്റി വാതിൽ തുറന്നു.

‘നീ എന്തിനാണ് ഇത്രവേഗം വാതിൽ കുറ്റിയിട്ടത്?’

ആനന്ദമയീദേവിയുടെ കയ്യിൽ ഒരു പാത്രം. സാധാരണ പായസം കൊണ്ടുവരാറുള്ള പാത്രമാണ്.

‘ഇതു കഴിച്ച് പാത്രം മേശപ്പുറത്തു വച്ചാൽ മതി. ഞാൻ കുറച്ചു കഴിഞ്ഞ് വരാം.’

അവർ വാതിലടച്ച് പോയപ്പോൾ രമേശന് ആലോചിക്കാൻ സമയം കിട്ടി. താൻ ചെയ്യുന്നത് ശരിയാണോ? ഉണർന്നിരിക്കുമ്പോൾ ഓരോ നിമിഷവും അയാളുടെ മനസ്സിൽ കിടന്നു കളിക്കുന്ന ചോദ്യമായിരുന്നു അത്. ഉത്തരം കിട്ടിയിട്ടില്ലാത്ത ചോദ്യം. മായയുമായുള്ള ബന്ധത്തിൽ അയാൾ അപാകതകളൊന്നും കണ്ടില്ല. തനിക്കവളെ വേണമെങ്കിൽ കല്യാണം കഴിക്കാം. തല്ക്കാലം അവൾക്കും തനിക്കും കല്യാണത്തിൽ താല്പര്യമില്ലെന്നത് വേറെ കാര്യം. ഒേര വയസ്സാണെങ്കിലും രണ്ടുപേരും അർഹരാണ്. പക്ഷേ ആനന്ദമയീദേവിയുടെ കാര്യത്തിൽ അങ്ങിനെ യാതൊരു തരത്തിലുള്ള അർഹതയും പറയാനാവില്ല. ഈ ബന്ധം എവിടെ ചെന്നെത്തുമെന്ന് പ്രവചിക്കാനാവില്ല. അങ്ങിനെയാണ് കാര്യങ്ങളെന്നിരിക്കെ ഈ ബന്ധം മുളയിൽത്തന്നെ നുള്ളിക്കളയുകയല്ലേ നല്ലത്? അങ്ങിനെ ആലോചിക്കുമ്പോഴും വിഷമം. മായയുടെ സാന്നിദ്ധ്യത്തേക്കാൾ താൻ കാംക്ഷിക്കുന്നത് ആനന്ദമയീദേവിയുടെ മാംസളമായ ശരീരമാണ്. അവർ വന്നാൽ കുറച്ചുനേരം സംസാരിക്കണമെന്ന് രമേശൻ തീർച്ചയാക്കി. ഇങ്ങിനെ ഒരു ബന്ധത്തിന്റെ കുഴപ്പത്തെപ്പറ്റി അവരെയും ബോധവതിയാക്കണം. കഴിയുമെങ്കിൽ അതു നിർത്തലാക്കണം. സ്ത്രീകളെ ഒഴിവാക്കണമെന്ന ഫ്രാങ്കിന്റെ ഉപദേശവും മനസ്സിൽ വന്നു. അവർ പുരോഗതിയ്ക്ക് തടസ്സമാണ്. രമേശന് ശരിക്കും ഭയമായി.

പായസം എന്തുകൊണ്ട് ഉണ്ടാക്കിയതാണെന്നു മനസ്സിലായില്ല. സ്വാദുണ്ടായിരുന്നു. ധാരാളം കശുവണ്ടിയും ബദാമും ചേർത്തിട്ടുണ്ട്.

രമേശൻ കട്ടിലിലിരുന്നു പുസ്തകം വായിക്കാൻ തുടങ്ങി. സ്റ്റീൻബെക്കിന്റെ ‘ഗ്രെയ്പ്‌സ് ഓഫ് റാത്’. മനസ്സ് പക്ഷേ പുസ്തകത്തിൽ ഉറച്ചു നിൽക്കുന്നില്ല. ആനന്ദമയീദേവിയോട് എന്താണ് സംസാരിക്കേണ്ടത് എന്ന് ആലോചിക്കുകയായിരുന്നു. എങ്ങിനെയാണ് തുടങ്ങേണ്ടത്. അയാൾ വാക്കുകൾക്കു വേണ്ടി പരതി.

വാതിൽ തുറന്ന് ആനന്ദമയീദേവി വന്നു. അവർ രമേശനെ നോക്കി ചിരിച്ച്, വാതിൽ കുറ്റിയിട്ടശേഷം സാവധാനത്തിൽ നടന്നുവന്നു. വാക്കുകൾ ഉപയോഗിക്കുന്നതു പോട്ടെ, എവിടെയാണവ ഇരിക്കുന്നതെന്നുപോലും മറന്ന് രമേശൻ എഴുന്നേറ്റ് അവരുടെ നേരെ നടന്നു. അവർ പെട്ടെന്ന് തിരിഞ്ഞ് വിളക്കിന്റെ സ്വിച്ച് ഓഫാക്കി.