close
Sayahna Sayahna
Search

തടാകതീരത്ത്: പത്ത്


തടാകതീരത്ത്: പത്ത്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

എവിടെയും എത്താന്‍ പോകുന്നില്ലെന്ന തോന്നല്‍ ദിവസങ്ങളോളം നീണ്ടുനിന്നു. അമര്‍ ചാറ്റര്‍ജി ചോദിച്ചു.

‘രമേശ് എന്തു പറ്റീ നിനക്ക്? ഒരാഴ്ചയായി നീ മറ്റൊരു ലോകത്താണല്ലോ?’

തന്റെ പുരോഗതി തൃപ്തികരമല്ലെന്ന തോന്നലുണ്ടാവാന്‍ എന്താണ് കാരണം? കഴിഞ്ഞ ആഴ്ച ഒരു ഫാക്ടറിയില്‍ പോയ അന്നു തൊട്ടാണതുണ്ടായത്. കുറച്ചു ഡ്രോയിങ്‌സ് കൊണ്ടുവരാനായി ചാറ്റര്‍ജി തന്നെ പറഞ്ഞയച്ചതാണ്. അവിടെ ചെന്നപ്പോള്‍ ഫാക്ടറി മാനേജര്‍ നേരിട്ടു കാണണമെന്നു പറഞ്ഞു. ചേമ്പറില്‍ ചെന്ന ഉടനെ മാനേജര്‍ ചോദിച്ചു.

‘ആര്‍ യു ടെക്‌നിക്കല്‍?’

‘അതെ’ എന്നു പറയാനാണ് തോന്നിയത്.

ഇരിക്കാന്‍ പറഞ്ഞ് അദ്ദേഹം ഡ്രോയിങ് ചുരുള്‍ നിവര്‍ത്തി, തല തിരിച്ച് രമേശനു കാണത്തക്ക വിധത്തില്‍ വച്ചു. ഒരു നീണ്ട പെന്‍സിലിന്റെ ചെത്താത്ത അറ്റംകൊണ്ട് അയാള്‍ ചെയ്യേണ്ട ഓപ്പറേഷന്‍ കാണിച്ചു തരികയായിരുന്നു. നിങ്ങള്‍ക്ക് ഇതിനു വേണ്ട മെഷിനുണ്ടോ?

രമേശന് പെട്ടെന്ന് ഉത്തരം പറയാന്‍ പറ്റിയില്ല. മാനേജര്‍ ഡ്രോയിങ് ചുരുട്ടി അയാളെ ഏല്പിച്ചുകൊണ്ട് പറഞ്ഞു.

‘ഇതു കൊണ്ടുപോയി ചാറ്റര്‍ജിക്കു കൊടുക്കൂ. അയാളോട് ഈ ആഴ്ചതന്നെ എന്നെ കാണണമെന്നും പറയൂ.’

ഇപ്പോള്‍ ചാറ്റര്‍ജിയുടെ മുമ്പിലിരിക്കുമ്പോള്‍ രമേശന്‍ ആ രംഗം വീണ്ടും ഓര്‍മ്മിച്ചു.

‘അത്രയേ ഉള്ളൂ?’ ചാറ്റര്‍ജി ചോദിച്ചു. ‘രമേശ് നീ ഒരു കാര്യം മനസ്സിലാക്കണം. എഞ്ചിനീയറിങ് ഒരു വലിയ വിഷയമാണ്. നമുക്ക് എല്ലാമൊന്നും പഠിക്കാന്‍ കഴിയില്ല. അയാള്‍ക്കു തന്നെ അറിയില്ലെന്നല്ലെ മനസ്സിലാക്കേണ്ടത്? അയാള്‍ക്ക് വേണ്ടത് പ്ലാനറ്ററി ഗ്രൈന്റിങ്ങാണ്, വെറും ജിഗ് ഗ്രൈന്റിങ്ങല്ല. എങ്കിലേ അയാളുദ്ദേശിച്ച അക്യുറസി കിട്ടുകയുള്ളൂ. നീ നോക്കിയോ? പോയ്ന്റ് ഫൈവ് മൈക്രോണ്‍! നമുക്ക് അതിനുള്ള മെഷിനുണ്ട്. ഞാന്‍ സജസ്റ്റ് ചെയ്തു. പ്ലാനറ്ററി ഗ്രൈന്റിങ്ങാണ് വേണ്ടതെന്നറിഞ്ഞിരുന്നുവെങ്കില്‍ ഏതു മെഷിനാണെന്ന് നിനക്കറിയാമായിരുന്നു. ഇല്ലേ? നമ്മുടെ യ്രന്തങ്ങളെപ്പറ്റി എനിക്കുതന്നെ പലതും അറിയില്ല. പലതും ഞാന്‍ പഠിക്കുന്നത് നിന്റെ അടുത്തുനിന്നാണ്, കാരണം നീ കാറ്റലോഗ് നന്നായി പഠിക്കുന്നുണ്ട്. എനിക്ക് അതിനുള്ള ക്ഷമയുണ്ടാവില്ല...’

ചാറ്റര്‍ജിയുടെ സംസാരം വിനയം നിറഞ്ഞതായിരുന്നു. അത് രമേശന് ആത്മവിശ്വാസം നല്‍കി. വൈകുന്നേരം പുറത്തിറങ്ങുമ്പോള്‍ അമേരിക്കന്‍ ലൈബ്രറിയില്‍ കയറണമെന്ന് അയാള്‍ കരുതി. എന്തെങ്കിലും പുസ്തകമെടുത്ത് വര്‍ക്‌ഷോപ്പില്‍ പോകാം. കുറെക്കാലമായി ഒന്നും വായിക്കാറില്ല. പാട്ടുകള്‍ കേള്‍ക്കാറില്ല. വായനയില്ല, സംഗീതമില്ല, എന്തൊരു ജീവിതം!

പുറത്ത് നല്ല തണുപ്പുണ്ട്. ഇനിയും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഈ ഒറ്റ സ്വറ്റര്‍കൊണ്ടു മാത്രം കാര്യം നടക്കുമെന്നു തോന്നുന്നില്ല. കഴിഞ്ഞ വിന്റര്‍ അങ്ങിനെയാണ് കഴിച്ചുകൂട്ടിയത്. പക്ഷേ അന്ന് ജനുവരിയില്‍ ഏറ്റവും തണുപ്പുള്ള ഒരാഴ്ച രാമകൃഷ്‌ണേട്ടന്റെ ഒരു സ്വറ്റര്‍ കടം മേടിച്ചാണ് ഓഫീസില്‍ പോയത്.

നാലു മണിക്ക് പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്. തന്റെ പ്ലാനുകളൊന്നും നടക്കാന്‍ പോകുന്നില്ലെന്ന്. ഒരു വലിയ പ്രകടനം നിരത്തുകളെല്ലാം പിടിച്ചെടുത്തിരിക്കയാണ്. എവിടെ നോക്കിയാലും മുദ്രാവാക്യം വിളിച്ചു പറയുന്ന ജോലിക്കാര്‍ മാത്രം. കല്‍ക്കത്തയ്ക്കു ചുറ്റുമുള്ള ഫാക്ടറികളിലെ ജോലിക്കാരെല്ലാം ഉച്ചയ്ക്ക് ജോലി ഉപേക്ഷിച്ച് വന്നിരിക്കയാണ്.

‘അമാദേര്‍ ദാബി മാങ്‌തെ ഹോബെ, ദീത്തെ ഹോബെ...’

ഞങ്ങളുടെ ആവശ്യങ്ങള്‍ കിട്ടിയേ തീരൂ, തന്നേ തീരൂ. ശരി, പക്ഷേ നിരത്ത് മുറിച്ചു കടക്കാന്‍ സമ്മതിച്ചുകൂടെ? പാവം വഴിയാത്രക്കാര്‍ എന്തു പിഴച്ചു. രമേശന്‍ എസ്പ്ലനേഡ് എത്താനായി കുറുക്കുവഴികള്‍ തേടി. ഒരു വിധം ബെന്റിങ്ക് സ്റ്റ്രീറ്റിലെത്തി. ഇനി മുറിച്ചുകടക്കാതെ നിവൃത്തിയില്ല. പാവം സ്ത്രീകളെപ്പോലും കടത്തി വിടുന്നില്ല. എങ്ങിനെയെങ്കിലും വീടണയാനായി വ്യഗ്രതയോടെ കുതിയ്ക്കുന്ന സ്ത്രീകള്‍ ജാഥക്കാരുമായി വൃഥാ കെഞ്ചുന്നത് രമേശന്‍ കണ്ടു. അയാള്‍ ഫുട്പാത്തിലൂടെ തനിക്ക് മുറിച്ചുകടക്കേണ്ട സ്ഥലത്തേയ്ക്ക് സാവധാനം നടന്നു. ആര്‍ക്കെങ്കിലും ദയ തോന്നി സ്ത്രീകളെ കടത്തിവിട്ടാല്‍ അവരോടൊപ്പം കടക്കാമെന്നുദ്ദേശിച്ച് രമേശന്‍ ഒപ്പം നിന്നു. അര മണിക്കൂര്‍ അങ്ങിനെ നിന്നപ്പോള്‍ ഉദ്ദേശിച്ച ഫലം കിട്ടി. ജാഥയില്‍ വന്ന ഒരു വിടവിലൂടെ ഒന്നുരണ്ടു സ്ത്രീകള്‍ രക്ഷപ്പെട്ടു. അപ്പോഴേയ്ക്ക് ഓടിയെത്തിയ ജാഥക്കാര്‍ അവരെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പിന്നീട് ദയതോന്നി വിട്ടയച്ചു. അവരുടെ ഒപ്പം മുറിച്ചുകടക്കാന്‍ നോക്കിയ രമേശനെ പക്ഷേ അവര്‍ വിട്ടയച്ചില്ല. അയാള്‍ പറഞ്ഞു.

‘ഞാന്‍ അതാ പോകുന്നു, അവരുടെ ഒപ്പമുള്ള ആളാണ്.’

ആ നിമിഷത്തിലാണ് ആ സ്ത്രീ തിരിഞ്ഞു നോക്കിയതും രമേശന്‍ അവരെ ചൂണ്ടിക്കാട്ടി എന്തോ പറയുന്നത് കണ്ടതും. അവര്‍ക്കു കാര്യം മനസ്സിലായി. അവര്‍ പറഞ്ഞു. അയാളെയും വിട്ടയക്കൂ. മറുവശത്തെത്തി രമേശന്‍ ആ നല്ല സ്ത്രീയ്ക്ക് നന്ദി പറഞ്ഞു.

അയാള്‍ ഇടത്തോട്ടു തിരിഞ്ഞു. എത്തിയത് ഫ്രാങ്കിന്റെ മുന്നില്‍. ഫ്രാങ്ക് ഒരു ചെറുചിരിയോടെ ചോദിച്ചു.

‘റോഡ് മുറിച്ചുകടക്കാന്‍ നിനക്ക് മമ്മി കൂട്ടിനുണ്ടായിരുന്നു അല്ലേ?’

രമേശന്‍ ചിരിച്ചു.

‘ഞാന്‍ വര്‍ക്‌ഷോപ്പില്‍ പോട്ടെ, ഇപ്പോള്‍ത്തന്നെ നേരം വൈകി.’

‘അപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്നെതിരായുള്ള സമരത്തില്‍ നിനക്ക് പങ്കാളിയാവേണ്ട അല്ലെ?’

രമേശന്‍ ഒരു ചോദ്യത്തോടെ ഫ്രാങ്കിന്റെ മുഖത്തു നോക്കി.

‘അവര്‍ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങള്‍ ശ്രദ്ധിക്ക്.’

ശരിയാണ്. കമ്പനി ഉടമകള്‍ക്കും, ഇന്ത്യന്‍ മുതലാളിത്തത്തിനുമെതിരായി അഞ്ചു മുദ്രാവാക്യവും ഭീഷണിയും മുഴക്കിക്കഴിഞ്ഞാല്‍ പിന്നെ ‘ഡൗണ്‍ വിഥ് അമേരിക്കന്‍ ഇമ്പീരിയലിസം, ഡൗണ്‍ വിഥ് അമേരിക്കന്‍ കാപിറ്റലിസം.’ എന്ന് രണ്ടുവട്ടം വിളിച്ചു പറയും.

‘മാര്‍വാഡിയുമായുള്ള സമരത്തില്‍ അമേരിക്കന്‍ ഇമ്പീരിയലിസത്തിനും മുതലാളിത്തത്തിനും എന്തു പ്രസക്തി?’

‘അമേരിക്കന്‍ സാമ്രാജ്യത്വവും മുതലാളിത്വവുമാണ് മാര്‍വാഡിയുടെ വളം.’ രമേശന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അതുകൊണ്ട് ഞങ്ങള്‍ ആദ്യം യുദ്ധം ചെയ്യാന്‍ പോകുന്നത് അമേരിക്കയോടാണ്. അതു തകര്‍ന്നാല്‍ ഇവിടെ ഞങ്ങള്‍ പ്രോലിറ്റേറിയറ്റിന്റെ ഒരു സ്വേഛാധിപത്യം സ്ഥാപിക്കും. അപ്പോള്‍ ഇവിടെ ശാന്തിയും സമാധാനവും സമ്പത്തുമുണ്ടാവും.’

‘കുറച്ചു വളഞ്ഞ വഴിയാണ്.’ ഫ്രാങ്ക് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. അയാള്‍ക്ക് നല്ല തമാശ ആസ്വദിക്കാന്‍ കഴിയും. ‘എന്നാല്‍ വരൂ, അമേരിക്കയുമായുള്ള യുദ്ധത്തില്‍ ഞാനും പങ്കാളിയാവാം. അവരുണ്ടാക്കുന്ന കൊക്കോകോല കുടിച്ചു വറ്റിച്ചുകൊണ്ട്.’ അയാള്‍ തിരിഞ്ഞ് പെട്ടിക്കടയിലേയ്ക്ക് വിളിച്ചു പറഞ്ഞു.

‘രണ്ട് കോക്ക്.’

വര്‍ക്‌ഷോപ്പില്‍ തരുണ്‍ ഗോസ്വാമി ചോദിച്ചു.

‘എന്തു പറ്റീ എന്താണ് നേരം വൈകിയത്?’

‘ഞാന്‍ അമേരിക്കന്‍ മുതലാളിത്തത്തിന്നെതിരായുള്ള പോരാട്ടം കണ്ടു നില്‍ക്കയായിരുന്നു.’

വര്‍ക്‌ഷോപ്പില്‍ നിന്ന് എട്ടു മണിക്ക് പുറത്തു കടന്നപ്പോള്‍ തെരുവ് സാധാരണ മട്ടിലായിരുന്നു. ജാഥയില്‍ പങ്കെടുക്കാന്‍ വന്നവര്‍ മൈതാനത്തിലെവിടെയോ നടന്ന സമ്മേളനവും കഴിഞ്ഞ് ഫുട്പാത്തിലൂടെ കൂട്ടംകൂട്ടമായി തിരിച്ചു പോകയാണ്. ചിലരുടെ കയ്യില്‍ ബാനറും കൊടിയും കെട്ടിയ മുളങ്കോലുകളുണ്ട്. അവര്‍ക്കെല്ലാം കുറേ ദൂരം പോകാനുണ്ട്. ഹൗറയിലോ സിയാല്‍ഡയിലോ എത്തി അവിടെനിന്ന് സബര്‍ബ്ബന്‍ ട്രെയ്ന്‍ പിടിച്ച് ദൂരെയുള്ള ഏതെങ്കിലും സ്റ്റേഷനിലിറങ്ങി, പിന്നെയും ബസ്സ് പിടിച്ച്...

ഫ്രാങ്കിനെ കാണുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്തിനാണെന്നറിയില്ല. തന്റെ മനസ്സിലെ വ്യാപാരങ്ങള്‍ സ്വയം ഓര്‍ക്കാന്‍ രമേശന്‍ ഇഷ്ടപ്പെട്ടില്ല. മനസ്സാക്ഷിയുടെ മുമ്പില്‍ സ്വയം നഗ്നനാവുന്നത് അത്ര സുഖമുള്ള കാര്യമല്ല. കഴിഞ്ഞ തവണ ഫ്രാങ്കിന്റെ ഒപ്പം ബാറില്‍ പോയപ്പോള്‍ അടുത്ത മേശക്കു ചുറ്റുമിരുന്ന് കുടിക്കുന്നവരുടെ ഒപ്പം ഇരിക്കുന്ന പെണ്‍കുട്ടികളെ ഓര്‍ത്തു. തുടയുടെ ഭംഗി മുഴുവന്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് കുറിയ മിനി സ്‌കര്‍ട്ടുകളാണ് അവര്‍ ധരിച്ചിരുന്നത്. അതില്‍ ഒരുത്തിയുടെ ഭംഗിയുള്ള കാലുകള്‍ ശരിക്കും ആസക്തി ജനിപ്പിക്കുന്നതായിരുന്നു. രമേശന്റെ കണ്ണുകള്‍ അറിയാതെ അവിടേയ്ക്കു നീണ്ടു. ഒന്നുരണ്ടു പെണ്‍കുട്ടികള്‍ ഇടയ്ക്കിടയ്ക്ക് രമേശനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഫ്രാങ്ക് ഒപ്പമുള്ളതുകൊണ്ടായിരിക്കണം അവര്‍ അടുത്തു വരാഞ്ഞത്. താന്‍ ഒറ്റയ്ക്കു പോവുകയാണെങ്കില്‍ അവരുമായി സംസാരിക്കാം. കാള്‍ ഗേള്‍സ്. െവളിച്ചം കുറഞ്ഞ തെരുവോരത്ത് പോലീസിനെ പേടിച്ച് പാതി മറഞ്ഞുനിന്ന് ആണുങ്ങളെ വശികരിക്കുന്നവരെ നാം വേശ്യകളെന്നു പറയുന്നു. മറിച്ച് ബാറിലോ, ഏതെങ്കിലും കൂട്ടിക്കൊടുപ്പുകാരന്റെ ഫോണിന്റെ മറുവശത്തോ ഇരുന്ന് ഇതേ കച്ചവടം ചെയ്യുന്നവരെ നാം കാള്‍ ഗേള്‍സ് എന്നും വിളിക്കുന്നു. ഒരേ തൊഴിലിനുതന്നെ മാന്യതയ്ക്ക് വ്യത്യസ്ത മാനങ്ങള്‍! ബാറില്‍ കയറാനും അവരുമായി സമ്പര്‍ക്കം പുലര്‍ത്താനും രമേശന്‍ ആഗ്രഹിച്ചു. പക്ഷേ അവരെ എങ്ങോട്ടു കൊണ്ടുപോകും? എവിടെയെങ്കിലും മുറി എടുക്കേണ്ടി വരും. അതിന്റെ വാടക, പിന്നെ പെണ്‍കുട്ടി ആവശ്യപ്പെടുന്ന പ്രതിഫലം. അതൊന്നും കൊടുക്കാന്‍ തനിക്കു കഴിയില്ല. പോരാത്തതിന് തന്റെ ലൈംഗിക ജീവിതം ഒരു വില പേശലിന്റെയും വില പറഞ്ഞുറപ്പിക്കലിന്റെയും ഫലമായുണ്ടാകുന്ന കച്ചവടത്തില്‍ തുടങ്ങാനും അയാള്‍ ആഗ്രഹിച്ചില്ല. സ്‌നേഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്പങ്ങള്‍ ഇതൊന്നുമല്ല. മായയുമായി അധികം അടുക്കാന്‍ താല്പര്യമില്ലാത്തതുതന്നെ അവളുമായി പ്രേമത്തിലായിട്ടില്ല എന്നതു കൊണ്ടാണ്.

ശരി സമ്മതിച്ചു. അയാള്‍ സ്വയം വിമര്‍ശിക്കാന്‍ തുടങ്ങി. അപ്പോള്‍ ആനന്ദമയീദേവിയോ? താന്‍ അവരുമായി സങ്കല്പരതി നടത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരം മുട്ടിയപ്പോള്‍ അയാള്‍ എവിടെയും കയറാതെ ധൃതി പിടിച്ചു നടന്നു, എസ്പ്ലനേഡില്‍ ഒരു തിരിവ് കടക്കുന്ന ട്രാമില്‍ പിടിച്ചുകയറി.

വീട്ടിലെത്തിയപ്പോള്‍ രമേശന്‍ തളര്‍ന്നു. സ്വാമിയുടെ ഊണ് നന്നായിരുന്നു. ഒരുപക്ഷേ നല്ലവണ്ണം വിശന്നതുകൊണ്ടായിരിക്കണം. വീട്ടില്‍ ചെന്ന ഉടനെ കുളിച്ചു. വെള്ളത്തിന് നല്ല തണുപ്പ്. എങ്ങിനെയെങ്കിലും കുളിമുറിയില്‍ നിന്ന് പുറത്തു കടന്നാല്‍ മതിയെന്നായി. വേഗം തോര്‍ത്തി ലുങ്കി ഉടുക്കാനുംകൂടി മെനക്കെടാതെ ലൈറ്റ് ഓഫാക്കി കിടക്കയില്‍ വീണു കമ്പിളികൊണ്ട് പുതച്ചു.

ഏതോ മലനിരകളില്‍ േമഞ്ഞു നടന്നിരുന്ന ചെമ്മരിയാടുകള്‍ തനിക്ക് ചൂടുപകരാനായി സ്വന്തം രോമം ത്യജിച്ചിരിക്കുന്നു. അയാള്‍ക്ക് സര്‍വ്വദായിനിയായ പ്രകൃതിയോട് നന്ദി തോന്നി. സാവധാനത്തില്‍ ദേഹം ചൂടുപിടിച്ചു വരുന്നതനുസരിച്ച് ഉറക്കം അയാളുടെ കണ്ണുകളെ തളര്‍ത്തി. കുട്ടിക്കാലത്ത് ഉറക്കം പിടിക്കുന്ന നിമിഷം കണ്ടുപിടിക്കാന്‍ അയാള്‍ ശ്രമിക്കാറുണ്ട്. പക്ഷേ കഴിയാറില്ല. അശ്രദ്ധമായൊരു നിമിഷത്തില്‍ അയാള്‍ ഉറങ്ങിപ്പോകും. അയാള്‍ ഫ്രാങ്കിനെപ്പറ്റി ഓര്‍ത്തു. അയാളുടെ ഒപ്പം ബാറില്‍ പോയപ്പോള്‍ കണ്ട അല്പവസ്ത്രകളായ പെണ്‍കുട്ടികളെ ഓര്‍ത്തു. ഇല്ല ഒന്നും മനസ്സില്‍ നില്‍ക്കുന്നില്ല. മനസ്സ് ഏതോ അജ്ഞാതലോകത്തിലേയ്ക്ക് വഴുതിവീഴുകയാണ്.

വാതില്‍ക്കല്‍ കേട്ട മുട്ട് ഒരു സ്വപ്നമായിരിക്കുമെന്നാണ് രമേശന്‍ കരുതിയത്. ആരോ വാതില്‍ തുറന്ന് അകത്തുകടക്കുന്നു. സ്വപ്നംതന്നെ, പക്ഷേ താന്‍ കിടക്കാനുള്ള ധൃതിയില്‍ വാതില്‍ കുറ്റിയിട്ടിട്ടില്ലെന്ന് അയാള്‍ ഓര്‍ത്തു. സാരമില്ല, കോണിച്ചുവട്ടിലെ വാതില്‍ അവര്‍ അടച്ചു കുറ്റിയിടാറുണ്ട്. സ്വപ്നവും യാഥാര്‍ത്ഥ്യവും കൂടിക്കുഴഞ്ഞുകൊണ്ടുള്ള ഒരവസ്ഥയായിരുന്നു അത്. ആരോ ലൈറ്റിട്ടു. മുറിയില്‍ വെളിച്ചമുണ്ട്, പക്ഷേ രമേശന്‍ ഒന്നും കാണുന്നില്ല.

‘നീ ഇത്ര വേഗം ഉറങ്ങിയോ?’ പരിചിതമായ സ്ത്രീശബ്ദം. മേശപ്പുറത്ത് ഒരു പാത്രം വയ്ക്കുന്ന ഒച്ച. അയാള്‍ക്ക് കണ്ണു തുറക്കണമെന്നുണ്ട്. കണ്‍പോളകള്‍ക്ക് കനംവച്ചിരിക്കുന്നു. തുറക്കാന്‍ കഴിയുന്നില്ല. ലോലമായ വിരലുകള്‍ നെറ്റിമേല്‍ തലോടുന്നത് അറിയുന്നുണ്ട്. നെറ്റിയില്‍നിന്ന് ആ വിരലുകള്‍ സാവധാനത്തില്‍ കവിളിലേയ്ക്ക്, വീണ്ടും താഴെ അയാളുടെ നെഞ്ചില്‍ ചലനാത്മകമായി. ദേഹത്തില്‍ മാംസളമായൊരു ശരീരത്തിന്റെ സ്പര്‍ശം അനുഭവപ്പെട്ടു. ഈ സ്വപ്നത്തില്‍നിന്ന് ഉണരരുതേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു രമേശന്‍.

‘എന്തൊരുറക്കമാണിത്?’ ആരോ ചെവിയില്‍ മന്ത്രിക്കുന്നു.

അയാള്‍ ഉണര്‍ന്നു, വളരെ സാവധാനത്തില്‍, രാത്രയില്‍നിന്ന് പകലിലേയ്ക്കുള്ള പ്രയാണത്തില്‍ ഭൂമി, പ്രഭാതത്തിന്റെ അശാന്തമായ മന്ദഗതിയോടെ ദീപ്തമാകുന്നപോലെ. ഇപ്പോള്‍ മുറിയിലെ വെളിച്ചത്തില്‍ തൊട്ടടുത്തിരിക്കുന്ന ആനന്ദമയീദേവിയെ കാണാം. അവര്‍ അയാളെ നോക്കി ചിരിക്കുകയാണ്.

‘നീ ഇപ്പോള്‍ വന്നിട്ടല്ലേ ഉള്ളൂ, ഇങ്ങിനെ പെട്ടെന്ന് ഉറങ്ങുംന്ന് കരുതിയില്ല. അതും എന്തൊരുറക്കം! ഞാന്‍ നിനക്ക് പായസം കൊണ്ടുവന്നിട്ടുണ്ട്.’

അവന്‍ എഴുന്നേല്‍ക്കാന്‍ നോക്കി. പെട്ടെന്നാണ് താന്‍ വസ്ത്രമൊന്നും ധരിച്ചിട്ടില്ലെന്ന ഓര്‍മ്മ വന്നത്. അവന്‍ പുതപ്പോടുകൂടി കട്ടിലില്‍ ചാരിയിരുന്നു.

‘നീ എഴുന്നേല്‍ക്കണ്ട.’ അവര്‍ പറഞ്ഞു. ഞാന്‍ കൊണ്ടുവന്നു തരാം.’

രമേശന്റെ അവസ്ഥ ആനന്ദമയീദേവിയ്ക്കു മനസ്സിലായെന്നു തോന്നുന്നു. പുതപ്പിനടിയിലുണ്ടായ വികാരത്തള്ളിച്ച അയാള്‍ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. അവന്‍ പറഞ്ഞു.

‘കുറച്ചു കഴിയട്ടെ. ദീദി ഇരിക്കു.’ അയാള്‍ അവരുടെ ഉരുണ്ട കൈ പിടിച്ചുകൊണ്ട് പറഞ്ഞു. എഴുന്നേല്‍ക്കാന്‍ പോയ അവര്‍ വീണ്ടും ഇരുന്നു, ഇത്തവണ കുറച്ചുകൂടി കയറി, അയാളുടെ അടുത്തേയ്ക്ക്. രമേശന്റെ തൊണ്ട വരണ്ടു. ആനന്ദമയീദേവിയോടു ഒരുപാടു കാര്യങ്ങള്‍ സംസാരിക്കണമെന്ന് കരുതിയതായിരുന്നു. സംസാരിക്കാന്‍ തുടങ്ങിയാല്‍ അത് അവരെ എങ്ങിനെ ബാധിക്കുമെന്നും അറിയില്ല. കഴിഞ്ഞ പ്രാവശ്യം അവര്‍ എഴുന്നേറ്റ് ഓടിയത് ഓര്‍ത്തു. അവരുടെ മുറിയില്‍ ചെന്നപ്പോള്‍ വളരെ അപ്രതീക്ഷിതമായ പെരുമാറ്റവുമാണ് ലഭിച്ചത്. ‘നീ പോ, എന്തിനാണ് വന്നത്, പോ...’ രമേശന്‍ ആലോചിച്ചു. എന്താണ് താന്‍ അവരുടെ അടുത്തുനിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഇേപ്പാള്‍ രമേശന് രൂപമുണ്ടായിരുന്നു. ആ ലക്ഷ്യത്തിലേയ്ക്ക് എങ്ങിനെയാണ് എത്തുക എന്നു മാത്രം അറിയില്ല. എത്തുമോ എന്നുതന്നെ ഉറപ്പില്ല. അവര്‍ തന്നില്‍ അവരുടെ മകനെയാണ് കാണുന്നതെങ്കില്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. മറിച്ചാണെങ്കിലോ? ഒന്നുകില്‍ എല്ലാം കിട്ടും, അല്ലെങ്കില്‍ എല്ലാം നഷ്ടപ്പെടും. പിന്നെ തനിക്ക് അവിടെ താമസിക്കാന്‍ പറ്റിയില്ലെന്നു വരും. കനത്ത അപകടസാദ്ധ്യത അറിഞ്ഞു കൊണ്ടുതന്നെ അയാള്‍ ഒരു സാഹസം ചെയ്യാന്‍ തീരുമാനിച്ചു. അവരുടെ കൈ പതുക്കെ വലിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

‘ദീദി എന്റെകൂടെ കുറച്ചുനേരം കിടക്കൂ.’

‘ഛി, ഛി, നീയെന്തൊക്കെയാണ് പറയണത്? കുട്ടികളെപ്പോലെ?’ അവര്‍ പെട്ടെന്ന് എഴുന്നേറ്റു. രമേശന്റെ ഹൃദയമിടിപ്പു കൂടുതലായി. അയാളുടെ മുഖം വിളറി. എല്ലാം നഷ്ടപ്പെട്ടുവെന്ന് അയാള്‍ക്കു മനസ്സിലായി. ചൂതുകളിയില്‍ താന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.

അവര്‍ പോകാനായി വാതിലിനടുത്തേയ്ക്ക് നടക്കുകയാണ്. അയാളുടെ കണ്ണില്‍ വെള്ളം നിറഞ്ഞു. പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. എങ്ങിനെയാണ് അവരെ തിരിച്ചു വിളിക്കുക എന്നറിയാതെ അയാള്‍ സ്തബ്ധനായി ഇരുന്നു. ഒരു നിമിഷനേരത്തേയ്ക്കു മാത്രം.

അവര്‍ പക്ഷേ വാതില്‍ തുറക്കുന്നതിനു പകരം കുറ്റിയിടുകയാണുണ്ടായത്. പിന്നെ തൊട്ടടുത്തുള്ള ചുമരിലെ സ്വിച്ച് ഓഫാക്കി, അയാളുടെ അടുത്തേയ്ക്കു തിരിച്ചു വന്നു.

‘ഞാന്‍ വിചാരിച്ചു...’ അയാള്‍ വിക്കിക്കൊണ്ടു പറഞ്ഞു.

‘എന്തു വിചാരിച്ചു?’ കിടക്കയില്‍ രമേശനോടൊപ്പം പുതപ്പിന്നടിയിലേയ്ക്കു നൂണുകൊണ്ട് അവര്‍ കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു. ‘എനിക്ക് നിന്നെ സ്‌നേഹമില്ലെന്നോ?’