close
Sayahna Sayahna
Search

ത്രേസ്സ്യാമ്മയുടെ പ്രശ്‌നങ്ങൾ


ത്രേസ്സ്യാമ്മയുടെ പ്രശ്‌നങ്ങൾ
EHK Story 13.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നഗരവാസിയായ ഒരു കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 58

ജോമോൻ ഇടയ്ക്കിടയ്ക്ക് കണ്ണുരുട്ടുന്നുണ്ട്. അപ്പോഴൊക്കെ ത്രേസ്യാമ്മ വഴിപിഴച്ചുപോകുന്ന തന്റെ വിരലുകളെ മനസ്സിൽ ശാസിച്ച് പ്ലെയ്റ്റിൽ നിന്ന് വിരലുകൾ മാത്രമുപയോഗിച്ച് കുഴയ്ക്കാത്ത ചോറ് പ്ലെയ്റ്റിലേയ്‌ക്കോ നിലത്തേയ്‌ക്കോ ഉതിർന്നു വീഴാതെ ശ്രദ്ധിച്ച് വായ അല്പം മാത്രം തുറന്ന് അകത്തേയ്ക്കാക്കും. മുമ്പിലിരിക്കുന്നത് മകന്റെ വരാൻപോകുന്ന അമ്മായിയമ്മയാണ്. അവർ കുഴയ്ക്കാതെ ഭംഗിയായി ഭക്ഷണം കഴിക്കുന്നത് അല്പം അസൂയയോടെ നോക്കും. കല്യാണം കഴിഞ്ഞ് ജോലി ഉപേക്ഷിച്ചു പോയ പാറുകുട്ടി ഇന്നത്തെ സദ്യ ഒരുക്കാനായി വന്ന് സ്വാദോടെ ഉണ്ടാക്കിയ ഇറച്ചിക്കറിയും ചെമ്മീൻ വരട്ടിയതും നെയ്മീൻ പൊള്ളിച്ചതും പ്ലെയ്റ്റിൽ അനാഥരായി കിടക്കുന്നത് സങ്കടത്തോടെ നോക്കി. അതൊക്കെ ഒന്ന് സ്വാദറിഞ്ഞ് തിന്നാൻ കൊതിയാവുന്നു. എന്നും താൻതന്നെ ഉണ്ടാക്കുന്ന കറികൾ കൂട്ടി ഊണുകഴിച്ച് ഇന്ന് കുറേക്കാലത്തിനുശേഷം പാറുകുട്ടിയുടെ വെപ്പിന്റെ സ്വാദ് വീണ്ടും അറിയുകയാണ്. സാരല്യ, ഇവരൊക്കെ പോകുമല്ലൊ. രാത്രി ഇതിനൊക്കെ പകരം വീട്ടാം.

ജെസ്സിയും ജോമോനും മേശയുടെ എതിർ വശത്താണിരിക്കുന്നത്. ജെസ്സിയ്ക്കും അവളുടെ അമ്മച്ചിയ്ക്കും ഇടയിലാണ് അവളുടെ അപ്പൻ. ഒരു സാധു മനുഷ്യനാണെന്നു തോന്നുന്നു. തന്റെ ഇടതുവശത്താണ് ജോസഫേട്ടൻ. അദ്ദേഹം സാധാരണ മട്ടിൽ ചോറ് കുഴച്ച് ഇറച്ചിക്കറിയും ചില്ലി ചിക്കനും ഒക്കെ കൂട്ടി ഉണ്ണുന്നത് അസൂയയോടെ നോക്കി. അങ്ങേര്ക്ക് മകന്റെ ശാസനയൊന്നും ബാധകമല്ല. ജോമോൻ അപ്പന്റെ കാര്യത്തിൽ ഇടപെടാറുമില്ല. പിന്നെ എന്നെ മാത്രം എന്തിനാണ് ചെക്കൻ ഉപദ്രവിക്കുന്നത്?

‘ജോമോന്റെ അമ്മച്ചിയ്ക്ക് നല്ല കൈപ്പുണ്യണ്ട്.’ ജെസ്സിയുടെ അപ്പൻ പറഞ്ഞു. ‘ജെസ്സീടെ അമ്മച്ചി ഇത്രേം നന്നായിട്ട് ഉണ്ടാക്ക്വൊന്നുംല്ല്യ.’

‘ഏയ്.’ ജോസഫേട്ടൻ പറഞ്ഞു. മേശയുടെ അരികിലായി ഇറച്ചിക്കറിയുടെ പാത്രവും പിടിച്ച് നിൽക്കുന്ന പാറുക്കുട്ടിയെ ചൂണ്ടി അദ്ദേഹം തുടർന്നു. ‘ഇത് കൊച്ചുത്രേസ്സ്യണ്ടാക്ക്യതൊന്നും അല്ല. ഇത് ദാ പാറുകുട്ടി ഉണ്ടാക്കണതാ. ഞങ്ങടെ ഒപ്പംണ്ടായിരുന്ന കൊച്ചാ. കല്യാണം കഴിഞ്ഞ് പോയതാ. ഇപ്പ നിങ്ങളൊക്കെ വര്ണതോണ്ട് അവളോട് വരാൻ പറഞ്ഞതാ. ഔ…’

ജോസഫേട്ടൻ കുനിഞ്ഞ് കാൽപ്പടം തടവാൻ തുടങ്ങി. മറുവശത്ത് ജെസ്സിയുടെ അപ്പനും തന്റെ ഇടതുകാൽ തടവുന്നുണ്ടായിരുന്നു. കാൽ കേടുവരുത്തുന്ന എന്തോ ഒന്ന് രണ്ട് അപ്പന്മാരുടെയും അഭിപ്രായപ്രകടനങ്ങളിലുണ്ടായിരുന്നു. പാറുകുട്ടി പാത്രം കൊണ്ടുവന്ന് ജോസഫേട്ടന് കുറച്ചുകൂടി ചെമ്മീൻ വരട്ടിയത് വിളമ്പി. അതൊരു തുറന്ന കൃതജ്ഞതാപ്രകടനമായിരുന്നു.

‘മതിയെടി ജോസഫേട്ടന് വിളമ്പീത്. പ്രഷറൊക്കെള്ള ആളാ.’

‘അല്ലാ, കൊച്ചുത്രേസ്സ്യേം നല്ല വെപ്പ് വെയ്ക്കും.’ ജോസഫേട്ടൻ പറഞ്ഞു. എല്ലാവരും ചിരിക്കാൻ തുടങ്ങി, ഒരാളൊഴികെ.

ത്രേസ്സ്യാമ്മ അഞ്ചു വിരലുകൾ കൊണ്ടുള്ള അഭ്യാസം തുടർന്നു. കർത്താവെ, ഇത്രയും നല്ല വിഭവങ്ങള് മുമ്പിൽ വച്ച് അതൊന്ന് മര്യാദയ്ക്കു കഴിക്കാനും പറ്റുന്നില്ലല്ലൊ. ഒരാഴ്ചമുമ്പ് തുടങ്ങിയതാണ് ജോമോന്റെ താക്കീതുകളും ശിക്ഷണവും.

‘അമ്മച്ചീ, അവരൊക്കെ നല്ല ഹൈ പാർട്ടികളാണ് കെട്ടോ.’

‘നമുക്കെന്താണ് കൊറവ് ജോമോനെ?’ ത്രേസ്സ്യാമ്മ ചോദിക്കും.

‘അങ്ങിന്യല്ല. അമ്മച്ചി ചോറ് തിന്നുമ്പൊ കറപറാന്ന് വാരിവലിച്ച് തിന്നും. അതൊന്നും പാടില്ല. ഇതാ, ഇങ്ങിനെ വേണം ഭക്ഷണംകഴിക്കാൻ.’ അവൻ കയ്യിന്റെ അഞ്ചു വിരലുകൾ മാത്രമുപയോഗിച്ച് കാണിച്ചുകൊടുത്തു.

‘ഇങ്ങനെ തിന്നാൽ എന്തു സ്വാദാടാ മോനെണ്ടാവ്വാ? നല്ലോണം കൂട്ടിക്കൊഴച്ച് തിന്നാൽത്തന്നെയെ ഊണു കഴിച്ചപോലെ തോന്നൂ.’

‘പക്ഷെ അമ്മച്ചീ അങ്ങനെ തിന്നാൽ അത് ടേബ്ൾ മാനേഴ്‌സാവില്ല. കൂട്ടിക്കൊഴച്ച് കയ്യിന്റെ ഉള്ളിലും പൊറത്തും ഒക്കെ ചോറും കറികളും ആക്കി, ചുണ്ടിന്റെ പൊറത്തും വറ്റ് ഒട്ടിച്ച് വച്ച മാതിരി കഴിക്കണത് മോശാ. പറ്റ്വെങ്കില് സ്പൂണോണ്ടാ കഴിക്കണ്ടത്. ജെസ്സിടെ അമ്മച്ചി നല്ല സൊസൈറ്റിലേഡിയാ. അവര് അവിട്‌ത്തെ സ്ത്രീസമാജം പ്രസിഡണ്ടാ അമ്മച്ചീ. എന്നെ നാണം കെടുത്തല്ലെ. അതുപോലെ വായ വല്ലാതെ തൊറക്കര്ത്. ചവയ്ക്കുമ്പോൾ വായ അടച്ചു പിടിക്കണം. ഇതാ ഇങ്ങനെ.’

‘എന്റെ കർത്താവെ, സ്പൂണോണ്ട് കഴിക്ക്യാ, വായ അടച്ചുപിടിച്ച് തിന്ന്വോ, എന്നെക്കൊണ്ട് മേലാ ഇതിനൊന്നും.’

‘ഞായറാഴ്ച അവര് വിര്ന്നിന് വരണ അന്നെങ്കിലും അമ്മച്ചി ഇതൊക്കെ ചെയ്‌തേ തീരു.’

അന്നു തുടങ്ങിയതാണ് കടുത്ത ശിക്ഷണം. അബദ്ധത്തിലെങ്ങാൻ ചോറ് കുഴച്ചാൽ, വായ തുറന്ന് ചവച്ചാൽ ഉടനെ മേശയുടെ മറുഭാഗത്തുനിന്ന് ജോമോന്റെ വിളി കേൾക്കാം. ‘അമ്മച്ചീ…’

ജോസഫേട്ടന് ഇതൊന്നും ബാധകമല്ല. അങ്ങേര് നിർബാധം കറികളെടുത്ത് കൂട്ടിക്കുഴച്ച് വലിയ ഉരുളകളായി വായ മുഴുവൻ തുറന്ന് ചവച്ചരച്ച് തിന്നുന്നു. കൈപ്പടത്തിന്റെ അകത്തും പുറത്തും ചോറും കറികളും നിറഞ്ഞു നിൽക്കുന്നു. ജോമോൻ അങ്ങോട്ടു നോക്കുന്നതേയില്ല. ഇതെന്തു അനീതിയാണ്. ഇതിനാണോ സ്ത്രീപുരുഷ സമത്വമെന്നൊക്കെ പറയുന്നത്?

നാലാം ദിവസം രാത്രി കിടക്കുമ്പോൾ പ്രാർത്ഥനയ്ക്കിടയ്ക്ക് അവർ തന്റെ പ്രാരാബ്ധങ്ങൾ കർത്താവിനോടു പറഞ്ഞു. അച്ചായൻ മൂടിപ്പുതച്ച് ഉറക്കമായിരിക്കുന്നു.

‘കർത്താവെ ജെസ്സിയുടെ അമ്മയെപ്പോലെള്ള ഒരു കുരിശിനെ എന്തിനാണ് എന്റെ അടുത്തേയ്ക്ക് പറഞ്ഞയച്ചത്? വേറെ എത്ര സ്ത്രീകളുണ്ട് ഈ ലോകത്ത്? ഒരു പ്രശ്‌നവുമില്ലാത്ത സ്ത്രീകൾ. പെണ്ണുകാണാൻ പോയപ്പോൾ കുഴപ്പൊന്നും തോന്നിയില്ല. സൊസൈറ്റിലേഡിയാണ്, ഹൈ സൊസൈറ്റിയാണ്‌ന്നൊക്കെ ജോമോൻ പറഞ്ഞപ്പൊ പേടിയായിരുന്നു. തലമുടി ബോബ് ചെയ്ത് ചുണ്ടിൽ ചായൊക്കെ തേച്ച് ഇംഗ്ലീഷ് മാത്രം സംസാരിക്കണ സ്ത്രീയാവുംന്നേ കരുതീത്. കണ്ടപ്പൊ അങ്ങനൊന്നും അല്ല. ഒരു നാടൻ സ്ത്രീ. പക്ഷെ ജോമോൻ അതും ഇതും പറഞ്ഞ് എന്നെ പേടിപ്പിക്ക്യാണ്. മര്യാദയ്‌ക്കൊന്ന് ഭക്ഷണം കഴിച്ചിട്ട് ദിവസം നാലായി…’

പരാതികൾ നീണ്ടുപോയപ്പോൾ ജോസഫേട്ടൻ കണ്ണു തുറന്നു നോക്കി. തന്റെ ഉറക്കം ഒരു ലവലിനു താഴെ പോകാത്തതിന്റെ കാരണമെന്താണെന്നു മനസ്സിലായപ്പോൾ അദ്ദേഹം പറഞ്ഞു.

‘കൊച്ചുത്രേസ്സ്യേ, കർത്താവിന് നീ പറേണത് കേക്കണംന്നേണ്ടാവൂ, നെന്റെ മോന്ത കാണണംന്ന് മോഹണ്ടാവില്ല. നീ ആ വെളക്ക് അണയ്ക്ക്.’

എഴുന്നേറ്റ് വിളക്കണച്ച് കിടയ്ക്കയിൽ വീണ്ടും കുമ്പിട്ടു നിൽക്കുമ്പോഴാണ് അവർക്കു മനസ്സിലായത്. ചുമരരുകിൽ മേശപ്പുറത്തു സ്ഥിതി ചെയ്യുന്ന കർത്താവിന്റെ രൂപം നേരിട്ടു കാണാതെ തനിയ്ക്ക് സംസാരിക്കാൻ വയ്യ. അവർക്ക് കർത്താവിനോട് ദേഷ്യം തോന്നി. എന്തിനാണ് ഇങ്ങനെ ഒരു പീഡനം എനിക്കായി തരുന്നത്?

ഇപ്പോൾ ജെസ്സിയുടെ അമ്മ ഒരു വശത്തും കണ്ണുരുട്ടിക്കൊണ്ട് ജോമോൻ മറ്റൊരു വശത്തും ഇരിക്കുമ്പോൾ അവർക്ക് വീണ്ടും കർത്താവിന്റെ വിധിന്യായത്തിനുള്ള കഴിവിൽ വിശ്വാസം നഷ്‌പ്പെട്ടു.

വരട്ടെ, കർത്താവ് വെറുതെ ഇരിക്കുകയല്ല.

ജോമോൻ എഴുന്നേറ്റു, ഒപ്പംതന്നെ ജെസ്സിയും.

‘അമ്മമാര് വർത്താനം പറഞ്ഞ് പതുക്കെ ഇരുന്നാൽ മതി.’ ജോമോൻ പറഞ്ഞു. ‘നിങ്ങടെ ഒപ്പം ഇരുന്നാൽ അടീല് വേര് മൊളയ്ക്കും.’

ജോസഫേട്ടൻ അവസാനഘട്ടത്തിലെത്തിയിരിക്കയാണ്. എന്തൊക്കെയോ വാരിത്തിന്നുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ത്രേസ്സ്യാമ്മ. അപ്പോഴാണ് കർത്താവ് വെറുതെ ഇരിക്കുകയല്ല എന്ന് അവർക്കു മനസ്സിലായത്. മക്കൾ മുറികടന്ന് പോയി എന്നു കണ്ടപ്പോൾ ജെസ്സിയുടെ അമ്മ ഒന്ന് നിവർന്നുകൊണ്ട് പറഞ്ഞു.

‘ആവൂ ഇനി ഒന്ന് മര്യാദയ്ക്ക് ഭക്ഷണം കഴിക്കാലോ. ചോറ് കൊഴയ്ക്കാതെ കഴിക്കാൻ വല്ല രസോംണ്ടോ ത്രേസ്യാമ്മേ?’ ചോറും ഇറച്ചിക്കറിയുടെ ചാറും കൂട്ടി നന്നായി കുഴച്ച് വായിലേയ്ക്കു കൊണ്ടുപോകുന്നതിനിടയിൽ അവർ തുടർന്നു. ‘ഒരാഴ്ച്യായി ജെസ്സി എന്നെ പേടിപ്പിച്ച് വച്ചിരിക്ക്യാണ്. ജോമോന്റെ അമ്മ ഒരു സൊസൈറ്റി ലേഡിയാണ്‌ന്നൊക്കെ പറഞ്ഞ്. അതോണ്ടെന്താ മര്യാദയ്ക്ക് ഭക്ഷണം കഴിക്കണ്ടെ, അല്ലെ ത്രേസ്സ്യാമ്മേ?’ തിരിഞ്ഞ് പാറുകുട്ടിയോടു പറഞ്ഞു. ‘ആ നെയ്മീൻ പൊരിച്ചത് ഒരു കഷ്ണം ഇട് മോളെ.’

തുറന്ന വായ അടയ്ക്കാൻകുടി മറന്ന് ത്രേസ്സ്യാമ്മ മുമ്പിൽ കാണുന്ന അദ്ഭുതവും കണ്ടുകൊണ്ടിരിക്കുകയാണ്. ജോസഫേട്ടൻ കൈ നക്കിത്തുടച്ച് ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച് ഏമ്പക്കമിട്ട് നോക്കുമ്പോൾ കാണുന്നത് ഈ കാഴ്ചയാണ്. അദ്ദേഹം ഭാര്യയെ തോണ്ടി വിളിച്ചു.

‘കൊച്ചുത്രേസ്സ്യേ എന്താ ഊണു കഴിക്കാൻ മറന്നോ?’

അവർ ധൃതിയിൽ കൈ പ്ലെയ്റ്റിലേയ്ക്കു കൊണ്ടുപോയി. പിന്നെ ഉണ്ടായത് ചരിത്രത്തിന്റെ സുവർണ്ണത്താളുകളിൽ കൊത്തിവെയ്‌ക്കേണ്ട ഒരൂണാണ്. രണ്ടു ഭർത്താക്കന്മാരും എഴുന്നേറ്റുപോയിരുന്നു. മേശപ്പുറം രണ്ടു സ്ത്രീകൾക്കു മാത്രമായി ഒഴിഞ്ഞുകിടക്കുകയാണ്. ഒരാഴ്ച കെട്ടിനിർത്തിയ ധാർമ്മിക രോഷമെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

ജോമോനും ജെസ്സിയും കൈകഴുകി തോർത്തുമുണ്ടിൽ മുഖംതുടച്ച് ഡൈനിങ്‌റൂമിൽ എത്തിയപ്പോൾ കണ്ട കാഴ്ച…

‘എന്റെ കർത്താവേ!…’