close
Sayahna Sayahna
Search

അദ്ധ്യായം ഇരുപത്തിരണ്ടു്


ധർമ്മരാജാ

ധർമ്മരാജാ
Dharmaraja-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി ധർമ്മരാജാ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1913
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് മാർത്താണ്ഡവർമ്മ
“നല്ലതു നിനക്കു ഞാൻ ചൊല്ലുവാൻ കേൾക്കുന്നാകിൽ,
നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ.”

ടത്തലവരുടെ ആഗമനത്തെ മഹാരാജാവു് ക്രിയാകാണ്ഡപ്രവേശനം ചെയ്യുന്നതിന്റെ ഗണപതിസ്തവമായിട്ടാണു് ഹരിപഞ്ചാനനൻ വ്യാഖ്യാനിച്ചതു്. എന്നാൽ പാദബന്ധംചെയ്തു് തന്റെ ഇംഗിതഗംഗയിൽ ഇട്ടിട്ടുള്ള അസംഖ്യം പ്രഭുക്കളോടുകൂടി, കേശവൻകുഞ്ഞിന്റെ ഹസ്തലിഖിതമായ ഒരു ‘യന്ത്രം’ തനിക്കു് സിദ്ധമായിരിക്കുന്നതിനെ പ്രയോഗിച്ചു്, ഉണ്ണിത്താൻ പ്രഭുവിനേയും തള്ളിവിടുമ്പോൾ, പടത്തലവരായ ഒറ്റക്കൊമ്പൻ തകർത്താലും സ്വസങ്കൽപനിർമ്മിതമായുള്ള പ്രമദാവനം ഭഞ്ജിക്കപ്പെടുകയില്ലെന്നു് യോഗിമാന്ത്രികൻ സമാശ്വസിച്ചു. മഹാരാജാവു് ഭദ്രദീക്ഷാനുവൃത്തനായി അടുത്ത ദിവസം മുതൽ കാപ്പുകെട്ടി ശുദ്ധവാസം അനുഷ്ഠിക്കുന്നതിനിടയിൽ പടത്തലവർക്കു് മഹാരാജസന്ദർശനത്തിനു് അവസരലബ്ധിയുണ്ടാകുന്നതല്ലെന്നും, താൻ ഹൈദർമഹാരാജാവിനയച്ചിട്ടുള്ള ലേഖനം ആ ദീക്ഷാവസാനമായ ദക്ഷിണായനാരംഭത്തിനുമുമ്പിൽ ഫലപ്രാപ്തിയായി തന്റെ യജ്ഞത്തിന്റെ യൂപസ്ഥാപനത്തിനു് സൗകര്യപ്പെടുത്തുമെന്നും അദ്ദേഹം ധൈര്യപ്പെട്ടു. തന്റെ മനസ്സിനെ ഇങ്ങനെ പൂർവസ്ഥിതിയിൽ ഉത്സാഹപൂരിതമാക്കിക്കൊണ്ടു് ഹരിപഞ്ചാനന ‘ബഹദൂർഷാ’ തന്റെ ‘വസീർ’പ്രധാനനായ കളപ്രാക്കോട്ടത്തമ്പിയെ സൽക്കരിക്കുന്നതിനു് വട്ടംകൂട്ടി.

ഹരിപഞ്ചാനനഭരദ്വാജന്റെ ഭാവനാവൈഭവത്താലായിരിക്കട്ടെ, അല്ലെങ്കിൽ ഹരിപഞ്ചാനനമാരീചന്റെ മായാപ്രയോഗംകൊണ്ടെന്നുവയ്ക്കുക, ആ യോഗീശ്വരവസതിയുടെ അന്തർഭാഗം ‘സ്വർണ്ണരത്നവ്രാതനിർമ്മിത’മായുള്ള ഒരു രാജഗേഹംപോലെ വിരാജമാനമായി. ഹരിപഞ്ചാനനപെരുന്തച്ച പ്രാഗത്ഭ്യധൈര്യത്താൽ വിശ്വസ്വരൂപിണിയുടെ പ്രത്യക്ഷബിംബമായി, അനവധിസഹസ്രം ഭക്തിപൂർണ്ണാത്മാക്കളാൽ വന്ദിക്കപ്പെടുന്ന ശ്യാമളാംബികാ വിഗ്രഹത്തിന്റെ വിചിത്ര ശിൽപനിദാനമായുള്ള കനകമണിവാഹനം ആ സന്ദർഭത്തിലേക്കു് ഒരു രാജസിംഹാസനമാക്കി പരിവർത്തനംചെയ്തിരിക്കുന്നു. ഖേടകഖഡ്ഗചാപബാണതൂണീരശൂല ശല്യാദി ക്ഷാത്രവീര്യചിഹ്നങ്ങളെക്കൊണ്ടു് ആ ഭദ്രാസനം സമുചിതമാംവണ്ണം ഭാസുരമാക്കപ്പെട്ടു. കുപ്പായങ്ങളും തലക്കെട്ടുകളും ധരിച്ചുള്ള ‘ബക്ഷി’ പ്രമുഖരായ സേവകജനങ്ങളും, ബാലാ മുതലായ ആയുധങ്ങൾ വഹിച്ചുള്ള മഹൽദാരന്മാരും, രാജമന്ദിരാങ്കണങ്ങളിലെന്നപോലെ പാദശബ്ദങ്ങളെപ്പോലും മന്ദമാക്കി സഞ്ചരിക്കുന്നു. എങ്ങാണ്ടൊരു കോണിൽ നിന്നു് പുറപ്പെടുന്ന തേവാരത്തിന്റെ നാഗസ്വരവാദ്യം ആ രാജർഷിസങ്കേതം ഭാരതവർഷത്തിൽ ഉൾപ്പെട്ടതെന്നു് സോദകന്റെ ദൂരാവകാശത്തെ എന്നപോലെ നിരുന്മേഷമായി മുരളുന്നു. പ്രവേശനദ്വാരത്തിൽ പ്രാബല്യാഹങ്കാരത്തോടു് തകർക്കുന്ന ഷഹനാ (കാഹള) സമന്വിതമായ നകാരഭേരി ‘പൗരസ്ത്യം’ എന്ന അഭിധാനച്ഛത്രത്തെ അവലംബിക്കുന്നതു് ‘സൽഭാവം’ എന്നു് ശബ്ദസൂക്ഷ്മതയോടുകൂടി അനുക്ഷണം ഘോഷാവർത്തനംചെയ്യുന്നു. ശ്രീഭഗവതീമണ്ഡപസ്ഥനായ ഹരിപഞ്ചാനനയോഗിരാജൻ ചേരമണ്ഡലപ്പെരുമാളായി, കേരളീയശുഭ്രാംബരങ്ങൾ ധരിച്ചും, മൂർദ്ധാവിലെ കേശത്തെമാത്രം കുടുമയാക്കിക്കെട്ടി വഴികാട്ടിപോലെ മുന്തിച്ചും, തങ്കപ്രഭയോടു് കൂടിയ ഭുജദേശത്തിൽ ഉദയംചെയ്തു് ശംഖശുഭ്രതയോടുകൂടി തിളങ്ങുന്ന ഉപവീതത്തെ നഖദളങ്ങൾകൊണ്ടു് മൃദുവായി വീണാവാദനംചെയ്തും, വിധിനന്ദനനായ ദക്ഷനെപ്പോലെ പ്രാജാപത്യഗർവ്വനായും സ്ഥിതിചെയ്യുന്നു. നന്ദനപ്പൂങ്കാവിലെ സൗരഭ്യപൂരത്തിനു് തുല്യമായി, സൗന്ദര്യപ്രഭാവനായ ആ അഭിനവചേരമാൻപെരുമാളുടെ ‘കസ്തൂരിതിലകാഞ്ചിതഫാല’ത്തിൽനിന്നു് അലൗകികമായുള്ള ഒരു പരിമളം പ്രസരിക്കുന്നു. പരമശുദ്ധഹൃദയനായ തമ്പിയുടെ പ്രവേശത്തിനായി, ആ സഭാഗൃഹദ്വാരം തുറക്കപ്പെട്ടപ്പോൾത്തന്നെ, ഭക്തിവിനയങ്ങളുടെ അനിവാര്യപ്രസരംകൊണ്ടു് അദ്ദേഹത്തിന്റെ നേത്രകവാടങ്ങൾ അടഞ്ഞു; എങ്കിലും സമ്പുടന്യായേന ആർഷകിരണം സ്പർശിച്ചിട്ടുള്ള തമ്പിയുടെ അടഞ്ഞ നേത്രങ്ങൾക്കും, യോഗീശ്വരന്റെ പ്രഭാവദീപ്തിയുടെ ഉഗ്രത ദൃശ്യമായിരുന്നു. അഷ്ടൈശ്വര്യസമ്പന്നനായ ആ യോഗിരാജർഷിയെ കണ്ടു്, കളപ്രാക്കോട്ടക്കുടുംബത്തിന്റെ ഭാവിഭാഗധേയത്തിനു് പ്രതിശ്രയമായി ആ ദിവ്യപാദങ്ങളെ വരിച്ച തന്റെ ബുദ്ധിവൈഭവത്തെ അപ്പോൾ ഓർത്തു്, തമ്പിയുടെ മാനസത്തുമ്പിൽ ഗൂഢവാസം ചെയ്തിരുന്ന ചില താന്തതകളും അന്തരീക്ഷഗമനംചെയ്തു. ഇങ്ങനെ ചാരിതാർത്ഥ്യഭരിതനായപ്പോൾ തമ്പിയുടെ ഗിരികായത്തിനു്, സ്വഗുരുവായ തേജശ്ചക്രത്തിന്റെ പരിവേഷദേശത്തുപോലും എത്തുവാൻ വേണ്ട ലഘിമൈശ്വര്യം നഷ്ടമായിച്ചമഞ്ഞു. സ്വബൃഹസ്പതിയായ രാജയോഗസ്ഥന്റെ തിരുമുമ്പിൽ ആ ഗജരാജൻ തളർന്നു് വിയർത്തു് കരങ്ങളെ കൂമ്പിച്ചു് ഉച്ചിയോളം പൊക്കി മുഖം കാണിച്ചു. യോഗിരാജൻ കനിഞ്ഞു്, നാടകങ്ങളിലെ ദേവേന്ദ്രന്മാർക്കു് നിയമമായുള്ള ദിഗ്ഭരണാന്വേഷണച്ചോദ്യക്കടുദാസിനെ പ്രശ്നം നമ്പ്ര 1 മുതൽ അവസാനംവരെ അഭിനയത്തിൽ രസത്താഴ്ച വരാതെ, —മുനങ്ങി. ഹൈദർഖാനായ ‘രാവണൻ തന്റെ വരവുണ്ടിനിയിപ്പോൾ’ എന്നും മറ്റും അവിടത്തെ അന്തർഗ്ഗതം മുഴുവൻ യോഗിരാട്ടു് തമ്പിയെ ധരിപ്പിച്ചു. “കല്യബ്ദം 4869–നു് യുഗദിനം 17, 78, 185-നും ചെല്ല കൊല്ലം 942-ആമതിൽ കർക്കടകഞായറ്റിനു് സർവജിദ്വർഷേ, ശ്രാവണമാസാരംഭേ, പുണ്യനക്ഷത്രശുക്ലപ്രഥമ സൂര്യവാരാദിസംഘടിതശുഭദിനേ, കർക്കടകരാശി ശുഭമുഹൂർത്തേ” നടക്കുന്ന തന്റെ യജ്ഞത്തിനും തദനന്തരമുള്ള അവഭൃഥസ്നാനത്തിനും തമ്പിയും പടയും മുൻകൂട്ടി വന്നു് വേണ്ട ശ്രമങ്ങൾ ചെയ്തു സകലവും മംഗലമായി പരിണമിപ്പിക്കണമെന്നു് യോഗിരാജൻ കല്പനകൊടുത്തു്, തേവാരിയെക്കൊണ്ടു് വട്ടകപ്രസാദവും നൽകിച്ചു. പ്രസന്നവദനനായിരുന്നരുളുന്ന യോഗിസമ്രാട്ടിന്റെ ഓരോ മധുരവചനദ്രവത്തോടുകൂടിയും, തമ്പിയാൽ ചിരകാലപ്രാർഥിതമായുള്ള കണക്കു്, ചെമ്പകരാമൻ, തമ്പി എന്ന ഓരോ സ്ഥാനങ്ങൾക്കുമുള്ള നീട്ടും ചിട്ടിയും, ദളവാദത്തിനുള്ള പിടിപാടും, വളർവാളും, മുദ്രാംഗുലീയവും പൊഴിഞ്ഞുകൊണ്ടിരുന്നതു് അദ്ദേഹത്തിന്റെ സന്തോഷപ്രവാഹത്തെ പെരുകിച്ചു. തമ്പിയുടെ വിസ്തൃതമായുള്ള ഹൃദയോദരങ്ങളിലും അതിനെ സംഭരിക്കുന്നതിനു് സ്ഥലം പോരായ്കയാൽ സ്വപത്നീസഹായ്യത്തെ അദ്ദേഹം മനഃകർണികയിൽ കാംക്ഷിച്ചു. തന്റെ ‘തുമ്പവും തുയിരും’ പോക്കും ഗുരുതിരുവടികളുടെ തിരുവുള്ളപ്പെരുവെള്ളത്തിരത്തള്ളലിൽ തമ്പിയുടെ മനസ്സു് കുടിച്ചും നീന്തിയും കരകേറി അരത്തമപ്പിള്ളത്തങ്കച്ചിയാകുന്ന മന്ദരഗിരിതടത്തെ പ്രാപിച്ചു. എന്നാൽ അണിമാശക്തി സിദ്ധിച്ചിട്ടില്ലാത്ത ശരീരമോ – അതു് അവിടെത്തന്നെ നിലകൊണ്ടുപോയതിനാൽ തമ്പി കൽപനകൾക്കെല്ലാം ‘അടിയൻ’ മൂളി ഭദ്രദീപത്തിനായി കാപ്പുകെട്ടുന്ന മഹാരാജാവായ ‘മൂത്ത അപ്പനോടു്’ തമ്പിയെ ആ സന്ദർഭത്തിൽ മുഖപരിചിതനാക്കാൻ സൗകര്യപ്പെടാത്തതിനെക്കുറിച്ചു്, യോഗീന്ദ്രൻ വളരെ ക്ലേശിച്ചു. പരിഷ്കൃതരീതിയിലുള്ള ആയുധങ്ങൾ സഹിതം യോഗീശ്വരന്റെ തൃച്ചേവടിയുഗളം സേവിച്ചു് അവിടത്തെ പരിശുദ്ധപതാകാനുഗാമികളായി പടക്കളത്തിൽ ജീവത്യാഗം ചെയ്യുന്നതിനു് ആയിരത്തിൽപ്പരം രക്ഷോവരസമന്മാരായ ഭടജനങ്ങൾ സഞ്ചയിക്കപ്പെട്ടിട്ടുണ്ടെന്നു് ധരിപ്പിച്ചു്, തമ്പി സ്വാമികളുടെ തിരുവുള്ളപൂർത്തിയേയും സമ്മാനമായി ഒരു പാരസീക ഖഡ്ഗത്തേയും സമ്പാദിച്ചു. യോഗിരാജനാൽ നൽകപ്പെട്ട ആശിസ്സു് വിശ്വനാഥൻ കുഞ്ചുപിരാട്ടിപ്പടക്കപ്പലിനെ ആനന്ദാംബുധിയിൽ ഇറക്കി, സന്തോഷക്കാറ്റിന്റെ തക്കത്തിൽ ഓടിച്ചു്, കളപ്രാക്കോട്ടത്തുറമുഖത്തു് ഭദ്രമായി നങ്കൂരമിടീച്ചു.

ഭദ്രദീപസംബന്ധമായി മഹാരാജാവു് ആശ്രമവാസമാരംഭിച്ചു. ഹൈദർമഹാരാജാവായ ബകനു് വാർഷികോദനമായി ഒരു വലിയ കപ്പം നൽകാൻ തിരുവിതാംകൂർ ഉടമ്പെട്ടില്ലെങ്കിൽ, ആ ഏകചക്രഗ്രാമത്തെ ഒരു ദിവസത്തെ ഉഞ്ഛവൃത്തിയിലെ ഉപദാനമാക്കി അശനംചെയ്തുകളയുമെന്നു് മഹാരാജാവിനെ ധരിപ്പിച്ചിരുന്നതു്, മുറുകിയിരിക്കുന്നതായി ഒരു ഭീഷണിശ്രുതി പരന്നു. ദക്ഷിണതിരുവിതാംകൂറിൽ മറവരുടേയും, ഹരിപഞ്ചാനനബന്ധുക്കളായ പല ഗൃഹസ്ഥന്മാരുടെ ഭവനങ്ങളിൽ മായപ്പൊടിമലുക്കുവിന്റെയും ശല്യങ്ങൾ ആവർത്തനംചെയ്തിരിക്കുന്നു എന്നു് ഒരു ശ്രുതിയും പ്രബലമായിത്തീർന്നു. തിരുവിതാംകൂർസംസ്ഥാനദിവാകരൻ അണഞ്ഞതുപോലെ ഒരിരുൾ രാജ്യത്തിൽ എങ്ങും അടഞ്ഞു. അങ്ങനെ സംഭവിച്ചിരിക്കുന്നതു് അധർമ്മഫലമെന്നു് പൗരജനങ്ങൾ ശോചിച്ചു. സംസ്ഥാനത്തിന്റെ രാജാധികാരം ദ്വന്ദ്വീഭവിച്ചതുപോലെ, മഹാരാജാവിന്റെയും ഹരിപഞ്ചാനനന്റെയും എന്നുള്ള കക്ഷിവ്യത്യയം അഷ്ടഗൃഹവിക്രമികളുടെ കാലത്തുണ്ടായിരുന്നതിലും അധികം ഗൗരവമായി സ്ഫുടീകരിച്ചു. രാജസൈന്യത്തിനിടയിൽ അനൽപമായ അസന്തുഷ്ടിയും ആജ്ഞാലംഘനവുംകൊണ്ടു് ആ ശക്തിയിലും ചില ഛിദ്രങ്ങൾ സംഭവിച്ചു. ഹരിപഞ്ചാനനഭജനസംഘത്തലവന്മാർ പ്രത്യക്ഷമായി ഹരിപഞ്ചാനനനെ രാജ്യകാര്യനേതാവായും ഉപദേഷ്ടാവായും സ്വീകരിച്ചു് അവരുടെ ജീവജീവിതവൃത്തികളെ അദ്ദേഹത്തിനു് പണയമാക്കി. ഇങ്ങനെ സർവാഭീഷ്ടസിദ്ധിയാകുന്ന ശയ്യ ഹരിപഞ്ചാനന‘സംസ്ഥാന’നു് സിദ്ധിച്ചു എങ്കിലും, അദ്ദേഹത്തിന്റെ തിരുമെയ്യിലും തിരുവുള്ളത്തിലും ത്രിശൂലതുല്യം കുത്തിത്തറയ്ക്കുന്ന ഒരു കണ്ടകം ആ ശയ്യയുടെ കാർപ്പാസധൂളിക്കകത്തു് കടന്നുകൂടി. അനന്തപത്മനാഭൻ പടത്തലവർ മന്ത്രക്കൂടഭവനത്തിലെ അതിഥിയായി അവിടെ താമസിച്ച സംഭവം ഹരിപഞ്ചാനനസിദ്ധന്റെ ശ്രവണങ്ങളിൽ പതിച്ചു. ധർമ്മദൃഷ്ട്യാ പൂജ്യനെങ്കിലും, ജയാപജയവിഷയത്തിൽ പരശത്രുവായ ആ പ്രഭുവിന്റെ കഴക്കൂട്ടദർശനം യോഗിനാഗരാജന്റെ വിഷവഹ്നിയെ ഉജ്ജ്വലിപ്പിച്ചു. ഇന്ദ്രകുലിശം പോലെ സംഹാരപ്രകോപംകൊണ്ടു് അദ്ദേഹത്തിന്റെ ശരീരം ആതപപ്രഭമായി. സ്വഹസ്തഗതമായുള്ള ലേഖനവൈഷ്ണവചാപംകൊണ്ടു് ഉണ്ണിത്താൻ പരശുരാമനെ ശമിതമദനാക്കി പടത്തലവരെ ‘കൂട്ടംപിരിച്ചു്’ ഏകനാക്കാൻ നിശ്ചയിച്ചു. പ്രഭുവെ ഉടനെ വരുത്തി, ആ എഴുത്തു് അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു്, “ഇതൊന്നു വായിക്കണം” എന്നു് അരുളിച്ചെയ്തു. ഉണ്ണിത്താൻ അതിലെ കൈയക്ഷരം കണ്ടു്, തന്റെ പുത്രന്റേതാണെന്നു് മനസ്സിലാക്കി എങ്കിലും സ്തോഭഭേദമൊന്നും ബാഹ്യമായി പ്രദർശിപ്പിക്കാതെ കണ്ണട എടുത്തു് മൂക്കിൽ ഉറപ്പിച്ചുകൊണ്ടു് ഇങ്ങനെ വായിച്ചു:

“ഞാൻ ബന്ധനത്തിൽ കിടന്നു് ബുദ്ധിമുട്ടുന്നു. അച്ഛനമ്മമാരേയും അമ്മാവനേയും കാണാഞ്ഞുള്ള വേദന ഇത്രയെന്നു് പറവാനില്ല. ആ മഹാപാപി നീട്ടെഴുത്തു് കേശവപിള്ള എന്നെ വഞ്ചിച്ചു. എന്നെ ശിക്ഷിച്ചാലും ശിക്ഷിക്കാഞ്ഞാലും അപകടമുണ്ടെന്നു് ഭയന്നു് ഈ വിദ്യയെ അനുഷ്ഠിച്ചുകൊള്ളുവാൻ തമ്പുരാനും നമ്മുടെ ദുഷ്കാലംകൊണ്ടു് അനുവദിച്ചു എന്നു് തോന്നുന്നു. അമ്മാവനോ അച്ഛനോ എന്നെ ഉടനെ രക്ഷിച്ചുകൊണ്ടു് പോകണം. പരബ്രഹ്മശ്രീ ഹരിപഞ്ചാനനതീർത്ഥപാദപരമഹംസർ തിരുമുമ്പീന്നു് അമ്മാവന്റെ ഗുരുവായി ഭവിച്ചിട്ടുണ്ടല്ലോ. അച്ഛനു് വലിയ പഥ്യവുമാണല്ലോ. ആ സന്നിധികൾ കടാക്ഷിച്ചാൽ എന്റെ മോചനം ഏറ്റവും ലഘുവായി സാധിക്കും. അതിലേക്കു് എന്തു് ചെയ്തും ആ തൃപ്പാദത്തെ കാത്തു് അനുഗ്രഹത്തെ പ്രാർത്ഥിക്കണം. ഇതു് അമ്മാവനോ അച്ഛനോ ബോധിപ്പാൻ തീർത്ഥപാദർതിരുമുമ്പിലെ സമർത്ഥനായ ഒരു ഭൃത്യൻമുഖേന അയച്ചുകൊള്ളുന്നു. ശ്രീഭഗവതി രക്ഷിക്കട്ടെ. ശുഭം.” എഴുത്തു് വായിച്ചതിന്റെശേഷം “ഇതിൽ വിശേഷവിധിയായ ഒന്നുമില്ലല്ലോ” എന്നു് ഉണ്ണിത്താൻ പറഞ്ഞു.

ഹരിപഞ്ചാനനൻ
“മകന്റെ കൈപ്പടതന്നല്ലേ അതു്?” ഇതിനുത്തരമുണ്ടായതു് മരം വെട്ടുന്നതിനു് അതിന്റെ കൊമ്പു്, തായ്ത്തടി, നീളം വണ്ണം എന്നിതുകളുടെ ഗുണദോഷത്തെ വിവേചനംചെയ്‌വാൻ പ്രയോഗിക്കപ്പെടുന്നതുപോലുള്ള ഒരു നോട്ടമായിരുന്നു. നവനീതപ്രകൃതനായുള്ള ആ പ്രഭു ആപൽശൃംഖലിതനായുള്ള പുത്രന്റെ ഹസ്തലിഖിതമായുള്ള അപേക്ഷാദർശനത്തിലും കുലുങ്ങാത്ത സ്ഥിരധീയാണെന്നു കണ്ടപ്പോൾ, ഹരിപഞ്ചാനനന്റെ യോഗനാളം ഒന്നു് ഉൽത്രസ്തമായി എങ്കിലും, ആ പ്രഭുവിന്റെ മുഖത്തു് പ്രസരിച്ചതു് കോപമോ, ഹാസ്യമോ അല്ലെന്നും ഭക്തിവിനയാദരങ്ങളാണെന്നും കാണുകയാൽ യോഗീശ്വരൻ വിസ്മയത്താൽ ഉപഹതനായി. ഉണ്ണിത്താൻപ്രഭു എന്തോ പറയുന്നതിനു് ഉദ്ദേശിച്ചു എങ്കിലും, നിശ്വാസവേഗത്തോടെ നിൽക്കുന്നതല്ലാതെ അന്തർഗ്ഗതത്തെ വചനമാർഗ്ഗമായി ബഹിഷ്കരിക്കുന്നില്ല. അന്തർമേദസ്സിനെ വിസർജ്ജനം ചെയ്യിക്കാനെന്നപോലെ ഒരു പ്രശ്നക്ഷാരത്തെ യോഗീശ്വരൻ, ഭിഷഗ്ദക്ഷന്റെ പടുതയോടുകൂടി പ്രയോഗിച്ചു: “ഇപ്പോൾ ബോദ്ധ്യപ്പെട്ടില്ലേ, നാം മുമ്പു് ചന്ത്രക്കാറനോടും മറ്റും പറഞ്ഞയച്ചതു്? കേശവപിള്ളയുടെ കൂട്ടും ബന്ധുത്വവും നല്ല പന്തിയിലല്ലാ എന്നു് പറഞ്ഞതു് നിങ്ങളുടെ പരിഭവത്തെ വർദ്ധിപ്പിച്ചു. രാജ്യത്തിലെ ധർമ്മഗതിയും സ്ഥിതികളും ഇപ്പോൾ മനസ്സിലായില്ലേ?”

ഇങ്ങനെയുള്ള പ്രസ്താവന കേട്ടപ്പോൾ ഉണ്ണിത്താൻ സ്വഹസ്തങ്ങളെക്കൊണ്ടു് കർണ്ണങ്ങൾ പൊത്തി, ഭഗവൽപ്രാർത്ഥന ചെയ്യുന്നനിലയിൽ ചിന്തയോടുകൂടി തന്റെ പാദങ്ങളെ നോക്കി നിന്നു. ഉണ്ണിത്താന്റെ ചിന്താപഥം ഹരിപഞ്ചാനനനും ഊഹ്യമായി.

ഉണ്ണിത്താൻ
“എന്നെ ഈ പെരുവഴക്കിൽക്കൊണ്ടു് ചാടിക്കാൻ അവിടേക്കു് തോന്നുന്നല്ലോ. കഷ്ടം! ഞങ്ങൾക്കൊക്കെ ഗുരുസ്ഥാനമല്ലേ അവിടത്തേക്കു്? ഉണ്ണി അവിടത്തെ രക്ഷയിൽ ആണെന്നു് കുറച്ചുമുമ്പുതന്നെ എനിക്കു് മനസ്സിലായി ആശ്വസിച്ചിരിക്കയാണു്. ഈ അന്തർഗ്ഗതം ഞാനാരോടും പറഞ്ഞിട്ടില്ല. അവിടന്നു് എന്തു് വ്യാപാരത്തിലേക്കാണു് പുറപ്പെട്ടിരിക്കുന്നതു്?”

ഉണ്ണിത്താന്റെ ചോദ്യം യോഗീശ്വരന്റെ രാജദ്രോഹശ്രമങ്ങളെ സംബന്ധിച്ചായിരുന്നു. അങ്ങനെ ഒരു ചോദ്യമേ ഉണ്ടായില്ലെന്നുള്ള ഭാവത്തിലും, തന്റെ പ്രവൃത്തികളെ നീതീകരിക്കുമാറും ഇങ്ങനെ പറഞ്ഞു: “അണ്ണാവയ്യൻ, ഉമ്മിണിപ്പിള്ള എന്നിവരുടെ കൊലകൾക്കു് എന്തു് ചോദ്യമുണ്ടായി? രാജ്യം നശിച്ചുപോകുന്നതു് കാണുന്നില്ലേ? ഈ സ്ഥിതിയിൽ പ്രജകൾക്കു് എന്തു് രക്ഷ? നാലുനാൾക്കുള്ളിൽ ഭദ്രദീപപ്രതിഷ്ഠ ഇളകി ഒരു നവകൃതവീര്യജൻ വേറൊരു ദീപത്തെ സ്ഥാപിച്ചേക്കാം.”

ഉണ്ണിത്താൻ
“ജനങ്ങൾ പ്രജാധർമ്മമനുസരിച്ചു് രാജഭക്തിയെ അനുവർത്തിച്ചാൽ ഭദ്രദീപം വാടാതെരിയും. അങ്ങനെ ഏകമനസ്കതയോടു് തടുത്താലും അതിനെ അണയ്ക്കുന്നതിനു് ഒരു വീരനുണ്ടെങ്കിൽ നമ്മുടെ ആളുകൾ മല കേറട്ടെ. അല്ലെങ്കിൽ കടലാടട്ടെ. ശത്രുക്കൾ കല്ലും മണ്ണുമെടുത്തു വാഴുകയും ചെയ്യട്ടെ. എന്തായാലും അവിടത്തേക്കു് ഇക്കാര്യങ്ങളിൽ എന്തു് ബന്ധം? യോഗിയെങ്കിൽ ധ്യാനസമാധിയിലിരിക്കണം. ഭക്തനെങ്കിൽ ഭഗവൽസേവചെയ്യണം. ഋഷിയെങ്കിൽ വനവാസമാചരിക്കണം. അദ്വൈതാവധൂതനെങ്കിൽ പ്രാസംഗികസഞ്ചരണം ചെയ്യണം. രാജ്യവും രാജ്യകാര്യവും അധികൃതന്മാർക്കു് വിട്ടേക്കണം. അതിനു മനസ്സില്ലെങ്കിൽ, പണ്ടു് കാട്ടേണ്ടിയിരുന്നപ്പോൾ മറന്നിരുന്ന വൈരം ഇപ്പോൾ എവിടന്നു് വന്നു എന്നു് ചോദിക്കുന്നതിനു് ഉത്തരം പറയണം.”

മൃദുശീലനെന്നു് വിചാരിക്കപ്പെട്ടിരുന്ന ഉണ്ണിത്താൻ ഇങ്ങനെ മുട്ടുചോദ്യം തുടങ്ങിയപ്പോൾ, അദ്ദേഹം അടുത്തുകൂടാത്ത ഒരു പ്രതിബന്ധകൻതന്നെ എന്നു് യോഗീശ്വരൻ കണ്ടു. താൻ മീനാക്ഷിയുടെ മാതാമഹനായ കുട്ടിക്കോന്തിശ്ശനാണെന്നു് മനസ്സിലാക്കി പരിഭവിക്കുന്ന ഇദ്ദേഹത്തോടു് രാജദുർന്നയത്തെ ആസ്പദമാക്കി വാദിക്കുന്നതു് നിഷ്പ്രയോജകമെന്നു് വിചാരിച്ചുകൊണ്ടു് കേശവൻകുഞ്ഞിന്റെ സംഗതിയിൽ യോഗീശ്വരൻ വീണ്ടും പ്രവേശിച്ചു. “ഏഹേ! ശാന്തന്മാർ ഇങ്ങനെ ഊർജ്ജിതവാദം ചെയ്യരുതു്. നാം നിങ്ങൾ വിചാരിക്കുംവണ്ണമുള്ള ആളല്ല. ശ്രീഭഗവതിയാണ സത്യം!” (സത്യത്തിന്റെ സ്വരവും നിർവ്യാജതയും കണ്ടു് ഉണ്ണിത്താന്റെ വിശ്വാസം ഒന്നിളകി.) “നിങ്ങടെ ഈ സ്വർഗ്ഗസങ്കേതമായ രാജ്യം സംബന്ധിച്ചു് നമുക്കു് ഒരു കാര്യവുമില്ല. ശ്രീപത്മനാഭൻ പള്ളികൊള്ളുന്ന പുണ്യസ്ഥലമെന്നു് അഭിമാനിച്ചാണു് നാം ഈ സംസ്ഥാനത്തു് വന്നതു്. ചന്ത്രക്കാറനെ ശിഷ്യനായി സ്വീകരിച്ചപ്പോൾ നിങ്ങളോടും, അതുകൊണ്ടു് നിങ്ങളുടെ പുത്രനോടും ഒരു വാത്സല്യമുണ്ടായി, അയാളെ രക്ഷിച്ചുകൊണ്ടുപോരാൻ –”

ഉണ്ണിത്താൻ
(വീണ്ടും ഹരിപഞ്ചാനനന്റെ മുഖത്തേയും സ്വരത്തേയും നല്ലതിന്മണ്ണം പരിശോധിച്ചതിൽ തന്റെ വിശ്വാസത്തിനു് കുറച്ചു് മുമ്പിലുണ്ടായ ചലനം തീരുകയാൽ) “ശ്രീപത്മനാഭന്റെ കാര്യങ്ങൾ അവിടത്തെ ദാസനായി ഉടവാൾ ഏറ്റിട്ടുള്ള തിരുമേനി സൂക്ഷിക്കും. എന്റെ മകന്റെ ആപത്തിനു് – അവരോർക്കു് ആപത്തുണ്ടായപ്പോൾ നേർത്തുനില്പാൻ കരളൂറ്റമില്ലാതെ –” (അതികോപസ്വരത്തിൽ) “എന്തു് ഭോഷ്ക്കുകളാണിതു്? അവിടത്തെ ചാക്ഷുഷി, തിരസ്കരണി – ഈ വലിയ വിഷമപദങ്ങൾ വിളമ്പി ആളുകളെ പാട്ടിലാക്കിച്ചുറ്റിക്കാൻ, അവിടത്തെ പ്രായമെന്തു്? പഠിത്തമെന്തു്? സ്ഥിതി സകലതും മറന്നു് യുവത്തിളപ്പു് കാട്ടേണ്ട ആളാണോ അവിടന്നു്? പ്രതിക്രിയയ്ക്കാണെങ്കിൽ ഈ സന്ധിയിലാണോ വേണ്ടിയിരുന്നതു്? ഒരു ധൂർത്തപ്രഭുവിന്റെ ആക്രമം അനുകൂലിക്കുന്ന തക്കത്തെ നോക്കി പുറപ്പെട്ടിരിക്കുന്നതാണെങ്കിൽ അവിടത്തെ ധ്യാനങ്ങളും സിദ്ധിയും – ഹോ ഹൊ! കഷ്ടം! നാടുനീങ്ങിയ സിംഹമിരുന്നപ്പോൾ അവിടത്തെ വീര്യങ്ങൾ കെട്ടി പുകയത്തു് വച്ചിരുന്നില്ലേ? ഇനിയും അതെല്ലാം അവിടിരിക്കട്ടെ, ആ കിഴവിയും കുട്ടിയുമെങ്കിലും ഒരു വീടുചേർന്നു് സുഖമായി കഴിയട്ടെ. അവിടന്നും നന്തിയത്തേക്കു് പോരണം. –” ഹരിപഞ്ചാനനനു് നിയമപ്രകാരമുള്ള ചിരിയും ചിരിപ്പാൻ ശക്യമായില്ല. ശമദമസിദ്ധികളും സമഭാവനകളും അനീഹതയും വസിക്കണ്ടേതായ ആ സിദ്ധന്റെ മാനസസരോജത്തിൽ വാൾ, വിഷം, കഠാര എന്നീ വിഹംഗമങ്ങളുടെ രൂപങ്ങൾ വിഹരിച്ചു. ആ ജീവന്തികകളുടെ ഭാരം യോഗീന്ദ്രന്റെ കണ്ഠകാണ്ഡത്തെ നമനംചെയ്യിച്ചു്, അദ്ദേഹത്തെക്കൊണ്ടു് ഭൂരേണുഗണനം ചെയ്യിച്ചു. “അതുപാടില്ല, മഹാപാതകം!” എന്നു് ഹരിപഞ്ചാനനന്റെ ഹൃദയത്തിലെ ധർമ്മചിന്ത അദ്ദേഹത്തോടു് ഗുണദോഷിച്ചു. “പാതകമോ? അതിലേക്കല്ലേ നീ നിയോജ്യൻ? ശത്രുസംഹാരം പാതകമാകുന്നതു് ഏതു് അമരത്തിൽ? പ്രതിബന്ധമാർജ്ജനം പാതകമാകുമെങ്കിൽ, ഭഗവൽക്കഥകൾ നരകസംഹിതകളത്രേ. ചീരവസനനായ ശ്രീരാമൻ ബാലിയെ ഒളിയമ്പുകൊണ്ടു് കൊന്ന ദൃഷ്ടാന്തത്തെ സ്മരിക്കുക” എന്നു് ആകാശസഞ്ചാരിയായ ഒരു ദേഹി ഹരിപഞ്ചാനനനെ ശാസിച്ചു. “ഇദ്ദേഹം പ്രതിബന്ധിയല്ലല്ലോ. ശത്രുസംഹാരമല്ലാതെ, ബന്ധുസംഹാരം നമുക്കു് ധർമ്മമാകുമോ?” എന്നു് ഹരിപഞ്ചാനനൻ ആ ശാസകശക്തിയോടു് ചോദ്യംചെയ്തു. “നമ്മുടെ ശത്രുപക്ഷനാഥന്റെ പരമഭക്തൻ ബന്ധുവല്ലല്ലോ! ചാരന്മാർ വധ്യഗണത്തിൽ ഉൾപ്പെടും” എന്നു് ദുഷ്പ്രേഷകസത്വം ഹരിപഞ്ചാനനനെ സ്മരിപ്പിച്ചു. “നമ്മുടെ പരമാർത്ഥത്തെ ഒരുവിധം ഗ്രഹിച്ചു എങ്കിലും, ഇദ്ദേഹം ശത്രുവായിത്തീരുന്ന ഖലനല്ലല്ലോ” എന്നു് ഹരിപഞ്ചാനനൻ തർക്കിച്ചു. “ശ്ശീ! ശ്ശീ! നിന്റെ ഇദംപ്രഥമമായുള്ള മനശ്ശുദ്ധത നമ്മുടെ ഉപദേശശക്തി പ്രവർത്തനത്തെ ഹനിക്കും” എന്നു് അശരീരഗുരു ധാർഷ്ട്യം വദിച്ചു. “ബാലികയായ മീനാക്ഷിയുടെ ക്ഷേമപ്രാർത്ഥിയാണു് ഇദ്ദേഹം” എന്ന സ്മർത്തവ്യത്തെ ഹരിപഞ്ചാനനൻ ഉണർത്തിച്ചു. ദോഷോപദേഷ്ടാവിന്റെ ഉപദേശസ്വരങ്ങൾ ഹരിപഞ്ചാനനന്റെ ആത്മശ്രവണകർണ്ണികയിൽ ധ്വനിച്ചുകൊണ്ടിരുന്നതു് പെട്ടെന്നു് നിലച്ചു. ഹരിപഞ്ചാനനന്റെ പൗരുഷം ശമിച്ചു. ഇല്ല – അഗ്നിഭയസന്ദർഭങ്ങളിൽ രാജധാനികളിൽ ഘണ്ടാഘോഷമുണ്ടാകുന്നതിന്മണ്ണം അത്യാരവത്തോടുകൂടി ഒരു രുഷ്ടഭർത്സനത്തെ ഹരിപഞ്ചാനനന്റെ അന്തഃകർണ്ണങ്ങൾ ശ്രവണം ചെയ്യുന്നു. “നിന്നെ അദ്വൈതപഠനം ചെയ്യിച്ചു് അശ്മമനസ്കനാക്കിയതു് ഇങ്ങനെ മൃദുബന്ധങ്ങൾക്കു് വശനായി ക്ഷീണകാഠിന്യനാകുന്നതിനോ?” ഹരിപഞ്ചാനനന്റെ ജിഹ്വ തളർന്നു എങ്കിലും, ക്ഷമായാചകനായി ഇങ്ങനെ ബോധനംചെയ്തു: “സ്വാമിൻ! വിശ്വാമിത്രൻ മേനകയെ ശകുന്തളാസഹിതം പരിത്യജിച്ച ധൈര്യം അവിടത്തെ ശിഷ്യനുണ്ടാകുമോ? അടിയൻ ജന്മസുഖം രുചിച്ചു് വിരക്തനായിട്ടില്ലല്ലോ. അനപേക്ഷമായി സംഭവിച്ച സംഘടനയിൽ ജന്മബന്ധോൽപാദിതമായുള്ള പ്രേമം ഉണർന്നു് ഇവനെ ബന്ധിച്ചുപോയി. അതു് ക്ഷന്തവ്യമല്ലേ?” ആത്മീയശാസകൻ ഈ പ്രാർത്ഥനാവാദത്തെ കൈക്കൊണ്ടില്ല. “സന്ദർഭംപോലെ, നാം മന്ത്രശുദ്ധിചെയ്തു തന്നിട്ടുള്ള വിഷകഠാരയെ പ്രയോഗിക്ക. പ്രതിജ്ഞാതക്രിയനു് പ്രതിബന്ധത്തിന്റെ ഗുരുലഘുത്വധർമ്മചിന്തനങ്ങൾ അനുവദനീയമല്ല. മൃതജീവന്മാർ കേണു് പ്രാർത്ഥിക്കുന്നു. ശ്രവിക്ക! ദയനീയമായുള്ള അവരുടെ പ്രാർത്ഥനയെ നിരസിക്കാതെ നാം സംസ്കരിച്ചു് നൽകിയ നാമത്തെ യഥാർത്ഥീകരിക്കൂ. അസ്തു ജയം!” ഘടികായന്ത്രം ക്ഷീണപ്രവർത്തനമായി നിലകൊള്ളുംപോലെ അന്തയാസകന്റെ പ്രചോദനങ്ങൾ നിലകൊണ്ടു. ഹരിപഞ്ചാനനന്റെ ഈ ചിന്തകൾക്കിടയിൽ പ്രത്യുത്തരത്തിനുണ്ടായ വിളംബനവും ആ യോഗിവര്യന്റെ മുഖപ്രശാന്തതയും നന്തിയത്തുണിത്താന്റെ സംശയത്തെ ഒന്നുകൂടി സ്ഥിരപ്പെടുത്തി. ഹരിപഞ്ചാനനൻ ശാന്തമാനസനായപ്പോൾ പുച്ഛകടുതയോടുകൂടി ഇങ്ങനെ മറുപടി പറഞ്ഞു: “അവിടന്നു് വൈദ്യനാണല്ലോ – രക്തശുദ്ധിക്കു് വല്ല ഗവ്യവും സേവിക്കണം. അപസ്മാരദോഷം ബലമായുണ്ടു്.” ഇങ്ങനെ പറഞ്ഞുകൊണ്ടു് സംസ്കൃതത്തിൽ തന്റെ നർമ്മദാതീരോത്സവത്തേയും സിദ്ധിപ്രഭാവങ്ങളേയും ധാർമ്മികത്വം ഹേതുവാൽ ചെയ്യുന്ന ലോകസഞ്ചാരത്തേയും കുറിച്ചു് ഊർജ്ജിതമായി ഒട്ടു് പ്രസംഗിച്ചു്, തന്റെ പൂജാമുറിയിലേക്കു് തിരിച്ചു. നന്തിയത്തുണ്ണിത്താനും ആ ഭാഷയിൽത്തന്നെ ഹരിപഞ്ചാനനവൃത്തിയെ ഭത്സിച്ചുകൊണ്ടു് പുറത്തിറങ്ങി നടകൊണ്ടു. ഹരിപഞ്ചാനനൻ തന്റെ ശയ്യയിൽ വീണുരുണ്ടു ചിന്തകൾ തുടങ്ങി. നന്തിയത്തേയും രാമവർമ്മത്തെയും പ്രഭുക്കൾ ചേർന്നു് മന്ത്രക്കൂടത്തെ ഭരണം കൈയേൽക്കുമ്പോൾ തന്റെ ശക്തിക്ഷയവും ശ്രമഭഞ്ജനവും ഉണ്ടാകുമെങ്കിലും, ഇദ്ദേഹം നിഷ്പക്ഷനായി പ്രവർത്തിക്കുകയല്ലാതെ തനിക്കു് പ്രത്യക്ഷശത്രുവായി സ്വമേധയാ പുറപ്പെടുകയില്ലെന്നു് അദ്ദേഹം സമാധാനപ്പെട്ടു. എങ്കിലും സന്ദിഗ്ദ്ധബന്ധുക്കളുടെ പ്രശ്രയാനുകൂല്യങ്ങളെ അവലംബിച്ചുകൂടാ എന്നും ആ രണ്ടു പ്രഭുക്കളോടും പടവെട്ടി അവരെ തോൽപിക്കുകയോ ഹനിക്കുകയോ ചെയ്യുന്ന കൃത്യം ചന്ത്രക്കാറമഹിഷാസുരനെക്കൊണ്ടു് സാധിക്കുക എന്നും യോഗീശ്വരന്റെ ബുദ്ധി അദ്ദേഹത്തോടു് ഗുണദോഷിച്ചു.

രണ്ടു് നാഴികകൊണ്ടു് ചന്ത്രക്കാറൻ ഹരിപഞ്ചാനനസമക്ഷത്തിൽ സേവതുള്ളിത്തുടങ്ങി. “എന്നാ ചന്ത്രക്കാറർ! പ്രദോഷനൃത്തം തുള്ളുറയേ? ഹൈദർഷാ വരലാച്ചു്. നമതു് ഭാവുകം ഉദയമാകുലാച്ചു്. അടടാ! നമതു് ഭഗവതിപൂജാർത്ഥം എന്നവാവതു് മാലിഖാൻ തന്തു് പോറ്റവേണ്ടാമ – ഇരുക്കട്ടും! ശേഷകാറ വത്സൻകാര്യത്തിലെ തൂങ്കുറയേ! പടിയും, ഇന്ത കടിതത്തെപ്പടിയും” എന്നു് പറഞ്ഞു് കേശവൻകുഞ്ഞിന്റെ എഴുത്തിനെ ചന്ത്രക്കാറന്റെ കൈയിൽ കൊടുത്തു.

ചന്ത്രക്കാറൻ
“അത്തറ വിഛ്വാസമില്ലെന്നോ സാമീ? ഭരസ്വരം (പരസ്പരം) വിഛ്വാസമില്ലേലു് ഫൂലോഹം ഒരു ധെവസംഹുദിച്ചണയുമോ? കയ്പിച്ചു് വായിച്ചാ മതിയേ മതി.” എങ്കിലും പ്രകൃതാ ഉള്ള തന്റെ പരവഞ്ചനധർമ്മത്തെ സ്മരിച്ചു്, ഉത്തമസാക്ഷിയായുള്ള സ്വന്തനേത്രങ്ങളെക്കൊണ്ടു് എഴുത്തിലെ ലേഖാർത്ഥത്തെ ധരിക്കുവാനായി ചന്ത്രക്കാറൻ അതിനെ കൈയിൽ വാങ്ങി. സാഹിത്യപദത്തോടും ചാർച്ചയെ അവകാശപ്പെടുന്ന ആ സർവജ്ഞൻ ഏകദേശം ഒരു നാഴികകൊണ്ടു് എഴുത്തിലെ ചില അക്ഷരങ്ങളെ വിഴുങ്ങിയും, ശേഷത്തെ എണ്ണിയും, വായിച്ചു്, ഹരിപഞ്ചാനനനു് മർമ്മത്താങ്ങായിട്ടു് കൊള്ളും വണ്ണം “തേയ്തിയും വയ്ക്കൂല്ല – എടവും വയ്ക്കൂല്ല – ചെവിത്തകെട്ട കൊച്ചുങ്ങളു്” എന്നു് അഭിപ്രായപ്പെട്ടു.
ഹരിപഞ്ചാനനൻ
“അതുകൾക്കെന്തു് പ്രാധാന്യം? നാം പറഞ്ഞതിനെ നാം സ്ഥാപിച്ചു. ഇനി, പ്രബലന്മാരായ അച്ഛനും അമ്മാവനും ചേർന്നു്, മിടുക്കുണ്ടെങ്കിൽ കൊണ്ടുപോരിൻ. ആളുണ്ടു്, മുതലുണ്ടു്, സകല വൈഭവങ്ങളുമുണ്ടു്.”
ചന്ത്രക്കാറൻ
“ആഹ! അത്തറയ്ക്കു് ചീത്തവും ചൊണയുമൊണ്ടെങ്കി ഇതോ ഭൗക്ഷ്യം? ഞങ്ങളു് തെങ്കടി പുളിയടി എന്നിട്ടടിച്ചിട്ടു് ഒഴക്കോലളവെങ്കിലും നീങ്ങിയോ? ഉരുവറിഞ്ഞവന്റെ ഹൊരി കേട്ടപ്പം, ഝൽ! ഝൽ! എന്നല്യോ നട? കണ്ടുപിടിച്ചപോലെ ‘സാമിതന്നെ വരുത്തീം തരണം.”
ഹരിപഞ്ചാനനൻ
“ദേവനെ പുറത്തെഴുന്നള്ളിക്കണമെങ്കിൽ ശ്രീഭൂതബലി ആദ്യം കഴിക്കണം. അതിനു് മുതലെവിടെ? നാം ഭിക്ഷു.”
ചന്ത്രക്കാറൻ
(ആത്മഗതം) “അച്ചാരം കിട്ടാൻ നാക്കു് നൊണയുണൂ! എന്റെ ജാമി അതിലൊന്നിത്തിരി ചങ്കിച്ചിളിക്കും.” (പ്രകാശം) “അയ്യാവു്! ഇത്തടിയനെ ഇപ്പോം കമത്തീം മലത്തീമിട്ടടിച്ചാലും, കൂറപ്പേൻപോലും നുള്ളിയെടുപ്പാൻ കാണൂല്ല. വീടും കുടിയുമൊക്കെ വലിയ ഭൗട്ടുതന്നെ. അഹം പൊള്ള സാമീ, വെറും പൊള്ള.”
ഹരിപഞ്ചാനനൻ
“അല്ലാ! ഇങ്ങനെയാണോ പറവച്ചളക്കാമെന്നു് ചെയ്ത വാഗ്ദത്തിന്റെ നിറവേറ്റം?”
ചന്ത്രക്കാറൻ
(കിഴങ്ങൻ ലോഭിയുടെ സ്വരംമാറി ചന്ത്രക്കാറധനദനായി) “അതോ സാമി? അതു് ചരക്കു് വേറെ – കച്ചവടം വേറെ – കാര്യം വേറെ. ധുലുത്താന്റെ പട ആറാമ്മഴിക്കകത്തു് ഒരടിവയ്ക്കട്ട് – ഹപ്പം, ആ മൊതലു് ശരിവരെ തീരുനുമ്പിശ്ശൊരിയും. മൈസൂൽ തിരുവടി തിരുവുള്ളംകൊണ്ട നീട്ടിന്റെ വാർകണ ഇക്കണ്ണുകുളിരെ കാണട്ടെ. ഹപ്പം, രൊക്കപ്പടി – റൊക്കപടി. അല്ലെങ്കി ആണോന്നു് കെട്ടോണ്ടു് അന്നു് പോടണം പത്തരമാറ്റുകൊണ്ട് മൊങ്കാൻ കൊമ.”
ഹരിപഞ്ചാനനൻ
“സന്തോഷം! സ്ഥിതികൾ താൻ കാണുന്നില്ലേ? കേൾകുന്നില്ലേ? ഹൈദർമഹാരാജാവു് ശുശ്രോദയം ചെയ്യുന്ന ഈ കണ്ണുകളെ അഞ്ചിച്ചു തുടങ്ങില്ലേ? തുടങ്ങു തന്റെ സംഭാരമൊരുക്കൽ. അനന്തരവന്നുവേണ്ടി ഇവിടെ പാടുകിടന്നാൽ കേൾപ്പതേതു ദർബാർ? – ചന്ത്രക്കാറരേ താങ്കൾ സൗധത്തിലിരുന്തു്, അംബികവിളംഗും ദീപസന്നിധിയിലെ വയ്ത്തു്, ഉശിരുക്കുശിരാകദത്തമാകിന പ്രതിജ്ഞയെ നിറവേറ്റി ശെൽവം കാപ്പാത്തും.”
ചന്ത്രക്കാറൻ
‘ആഹാ! അതിനു് ഘീർവാണമെന്തിനു്? മലയാംപാഴയ്ക്കു് വഴങ്കാത്ത വലിയ കാര്യമോ അതു്? ചന്ത്രക്കാറന്റെ സഥ്യത്തിനും വെഥ്യാസമൊണ്ടോ? ‘ഉരച്ചാൽ ഉരയും’ പിന്നെ – ചെയ്കചെയ്കയും ‘ആവണം’ ഇതാണു് ആണുങ്ങടുത്ത ‘സത്വം’, ഉടയാമ്പിള്ളക്കവിയുടെ നീതിശ്ലോകാർദ്ധത്തിന്റെ താൽപര്യം.” ഹരിപഞ്ചാനനപണ്ഡിതനു് മനസ്സിലായി, ചിരിച്ചു. ഉടയാമ്പിള്ളക്കു് കാളിദാസപദവി കിട്ടിയതുപോലെ ചാരിതാർത്ഥസന്തോഷവും; തന്റെ മുതലിൽ തൊടാതെ ഹരിപഞ്ചാനനന്റെ ആവശ്യത്തിനുവേണ്ട ദ്രവ്യം വസൂലാക്കി അടയ്ക്കണ്ടേതിലേക്കുള്ള മാർഗ്ഗത്തിനു് മനോധർമ്മോദയവും ഉണ്ടായി. ഗുരുപാദങ്ങളെ തൊഴുതുകൊണ്ടു് അയാൾ യാത്രയാരംഭിച്ചപ്പോൾ, അയാളുടെ ഉത്സാഹത്തിനു് മൂർച്ഛ കൂട്ടുന്നതിനായി താൻ വരുത്തിയ ഉദ്ദേശ്യത്തെത്തുടർന്നുള്ള സംവാദത്തെ ഹരിപഞ്ചാനനൻ ആരംഭിച്ചു: “നിൽക്കൂ! ഞാൻ പറഞ്ഞിട്ടില്ലേ? നിങ്ങൾക്കു് ആലോചനക്കുറവിന്റെ ദോഷം ചിലപ്പോളുണ്ടു്. കഴക്കൂട്ടത്തേക്കല്ലേ ഇപ്പോൾ പോകുന്നതു്?”
ചന്ത്രക്കാറൻ
“അതേ, അല്ലാണ്ടു് ഈ വഹക്കാർക്കു് ഏതു് തെങ്കരാഞ്ചികൊണ്ടു്. സാമിയെപ്പോലെക്കൊള്ളവർക്കു് കണ്ടടമെല്ലാം കൈലാഷം! ചെന്നടമെല്ലാം വൃഷ്ണുലോഹം! അങ്ങനെയൊള്ള യോഹം ഈ എവൻകൂട്ടത്തിനൊണ്ടോ?”
ഹരിപഞ്ചാനനൻ
“അങ്ങോട്ടു് പോയിട്ടിപ്പോൾ കാര്യമില്ല. തന്റെ പരമബന്ധു അനന്തപത്മനാഭൻ പടത്തലവർ അവിടെ ഈയിട കാലുവച്ചുപോയി.”
ചന്ത്രക്കാറൻ
“ഹാരു്?”
ഹരിപഞ്ചാനനൻ
“പടത്തലവർ – ചെമ്പകശ്ശേരിയിലെ, അല്ലെങ്കിൽ രാമവർമ്മത്തെ.”
ചന്ത്രക്കാറൻ
(താൻ കാംക്ഷിക്കുന്ന നിധി അവിടത്തെ ആകാശത്തും സഞ്ചരണംചെയ്യുന്നുവോ എന്നു് നോക്കുന്നപോലെ അമ്പരന്നു്, ഘോരാട്ടഹാസസ്വരത്തിൽ) “ഹേതു ഛെമ്പകശ്ശേരി? ഹേതു് രാമവർമ്മം? ഏതെവൻ കഴുത്തുപോവാൻ കഴക്കൂട്ടത്തു് കാലു് വയ്ക്കണു്? സാമീടെ ശാഴിച്ചൂഴിവിധ്യകൊണ്ടു് കണ്ടതാണോ അതും?”
ഹരിപഞ്ചാനനൻ
“ചോദ്യമൊന്നും ചെയ്യണ്ട – പോയി അന്വേഷിച്ചറിയൂ. ചന്ത്രക്കാറന്റെ പരാക്രമം ഇപ്പോൾ വഴിപോലെ കാട്ടിയില്ലെങ്കിൽ ആ അനന്തപത്മനാഭസഹസ്രകവചൻ ചിലമ്പിനേത്തു് ഭവനത്തെ ചാമ്പലാക്കും. നാം, തനിക്കു് ദൃഷ്ടിഗോചരമാക്കിയ നിധിയെ കരസ്ഥവുമാക്കും.”

ചന്ത്രക്കാറൻ വായുസ്തംഭനവിദ്യയ്ക്കും സാധിക്കാത്തവിധം ഭൂമിയിൽനിന്നുയർന്നു് പൂർവസ്ഥിതിയിൽ നിലകൊണ്ടു. ഇങ്ങനെ പരാക്രമത്തിനുചിതമായ ഒരു ഞെട്ടൽ കഴിഞ്ഞപ്പോൾ അയാൾ പൂർവഘോരാട്ടഹാസസ്വരത്തിൽ വിട നൽകുന്നതിനു് യോഗീശ്വരഗുരുവര്യനോടു് അപേക്ഷിച്ചു. ചന്ത്രക്കാറന്റെ കൈയ്ക്കുപിടിച്ചുകൊണ്ടു് ഹരിപഞ്ചാനനൻ തന്റെ സ്വകാര്യമുറിക്കകത്തു് കടന്നു് ഒരു പെട്ടി തുറന്നു്, വിരലോളം നീളമുള്ളതും, വ്യാഘ്രദംഷ്ട്രത്തിൽ നീലവർണ്ണമായുള്ള ഇരുമ്പുശലാക ഇറക്കി ഉണ്ടാക്കീട്ടുള്ളതും ആയ ഒരു കഠാരയെ ഒരു തുകലുറയിൽനിന്നെടുത്തു് കാണിച്ചിട്ടു് പൂർവസ്ഥിതിയിൽ ഉറയ്ക്കകത്താക്കി അതിനെ ചന്ത്രക്കാറനു് നീട്ടി.

ചന്ത്രക്കാറൻ
(കഠാരിയെ വാങ്ങിക്കാതെ) “ഞങ്ങൾക്കു് അത്തൊഴിലില്ല സാമി. നേർകത്തി, കുറുന്തടി, കവണ്ണക്കല്ലു്, അവനോങ്കയ്യു് – ഇവ്വകകൊണ്ടു് വെല്ലാക്കാര്യം വേണ്ടേവേണ്ടെന്നു് വച്ചേയ്ക്കാം. അവനോന്റുള്ളം അവനോനു്. ഉമ്മിണിയെകൊന്ന കത്തി ചന്ത്രക്കാറൻ കയ്യേക്കണമെന്നോ? അതു് നടവാനടവാ – പട്ടരെ കടുക്കനെ പിടിച്ചേപ്പിച്ചപ്പോ പറ്റിയതുപറ്റി. രണ്ടാംപറ്റിനു് ചുമ്മാടു് കെട്ടാനക്കൊണ്ടു് മറൊള്ളവൻ കണ്ണും ചത്തു് നടക്കുണൂന്നു് സാമിനെനയ്ക്കരുതു്. ആ ചവത്തിനെന്നു് തടവിയപ്പം ഉമ്മിണിയട കയ്യെഴുത്തോലകൊണ്ടിട്ടതു് എവൻ കണ്ടില്ലെന്നോ സാമീ? പൊല്ലാപ്പിനു് പൊല്ലാപ്പു്, കോളിനു് കോളു്, പോരിനു് പോരു് – ചന്ത്രക്കാറൻ എല്ലാത്തിനും ആളുതന്നെ. അവനോന്റെ വഴിമാത്തറം അവനോനു്. പൊരുളു് ചന്ത്രക്കാറൻ കൊണ്ടരും. പിടിപ്പതു് ഈടു് കണ്ടാൽ അതിന്റെ അളവും തരും. ഇല്ലെങ്കില്–അന്നും ഇന്നും ചൊല്ലുണതു്, ചിലമ്പിനേത്തു് ചന്ത്രക്കാറൻ കാളി ഉടയാൻ, പേർ ഒന്നു് – രണ്ടല്ല!”

ചന്ത്രക്കാറൻ, ഉമ്മിണിപ്പിള്ള വിഷസൂചിപ്രയോഗംകൊണ്ടു് നിഗ്രഹിക്കപ്പെട്ടു എന്നു് ധരിക്കയും കേശവപിള്ളയുടെമേൽ അപരാധത്തെ ചുമത്തുന്നതിനു് ഉമ്മിണിപ്പിള്ള എഴുതിയ സങ്കടഹർജിയെ താൻ ശവശരീരത്തിനടിയിൽ നിക്ഷേപിച്ചതിനെ കാണുകയും ചെയ്തിരിക്കുന്നു എന്നു് ഹരിപഞ്ചാനനയതീശൻ ഗ്രഹിച്ചു. തക്കംപോലെ ഉണ്ണിത്താന്റെയും, പടത്തലവന്റെയും നേർക്കു് ചന്ദ്രക്കാറൻ പ്രയോഗിക്കുന്നതിനായ ഹരിപഞ്ചാനനനാൽ കൊടുക്കപ്പെട്ട കഠാരയെക്കണ്ടപ്പോൾ, തന്റെ സംബന്ധിയുടെ വധകർത്താവു് ആ യോഗീശ്വരൻതന്നെ എന്നു് നിശ്ചയിച്ചു്, അദ്ദേഹത്തെ തൊഴുകപോലും ചെയ്യാതെ, തന്റെ പ്രതിജ്ഞാനിർവഹണത്തിനായി അയാൾ യാത്രതുടങ്ങി. ഹരിപഞ്ചാനനുതന്നെ ബോദ്ധ്യമുണ്ടായതായ പ്രഥമ ബുദ്ധിമോശത്തെ വിചാരിച്ചു് അദ്ദേഹം നിരുദ്ധവീര്യനായി നിന്നു.

യോഗിവാടത്തിൽനിന്നു് പുറത്തിറങ്ങിയ ചന്ത്രക്കാറൻ, പടത്തലവനല്ല, മുമ്മൂർത്തികളും അവരുടെ പത്നിമാർ ഐവരും ചേർന്നുതന്നെ തന്നെ തടുത്താലും, കഴക്കൂട്ടംവക നിധിയെ അന്നു് രാത്രി കൈക്കലാക്കുന്നുണ്ടെന്നും ‘പാലം കടന്നാൽ കൂരായണ’ എന്നു് ജപിച്ചേക്കാവുന്ന യോഗീശ്വരന്റെ സഖ്യത്തെ മേൽ കാണുന്ന തക്കംപോലെ പുലർത്താനും നിശ്ചയിച്ചു. നിധി കൈയിലാകുമ്പോൾ, പോക്കുകെട്ട പുലിയെപ്പോലെ പുല്ലും തിന്മാൻ സന്നദ്ധനായിരിക്കുന്ന യോഗീശ്വരനും തന്റെ കമ്പിക്കമർന്നു് അനുകൂലനൃത്തം തുള്ളുകയില്ലേ? മഹാരാജാവിന്റെ പുള്ളിപ്പട്ടാളത്തെത്തന്നെ അട്ടിപ്പേർകൊൾവാൻ ആ നിധികൊണ്ടു് പോരുന്നതല്ലേ? ചന്ത്രക്കാറൻ കൈവീശി, കാൽ നീട്ടി, തവളച്ചാട്ടമല്ലെങ്കിലും, ദളവപ്പടി കയറുംപോലെ പുതിയൊരു ആയംകൊണ്ടു കുതിച്ചു നടതുടങ്ങി. നെടിയ കാലന്മാരായ പരിചാരകഗണം അദ്ദേഹത്തെ തുടരുന്നതിനു് ഓടേണ്ടിവന്നു. ഇതാ ധൂർത്തനായ ഒരു മീശക്കാരൻ നെടുമ്പനപോലെ ചന്ത്രക്കാറപ്രഥമവിഗ്രഹന്റെ ഗതിയെ തടയുന്നു. ചന്ത്രക്കാറന്റെ നേത്രഗോളങ്ങൾ ആ ഗർവപൂർണമായുള്ള മീശയെ ഭസ്മീകരിപ്പാൻ തീക്ഷ്ണകിരണങ്ങളെ ഉദ്യമിക്കുന്നു. സാലകായനായ ജനറൽ കുമാരൻതമ്പി ആ ദശകൺഠപ്പെരുമാളുടെ പരാക്രമത്തെ പരമാർത്ഥഗ്രഹണംചെയ്യാതെ, അദ്ദേഹത്തിന്റെ മുകളിൽ ഒന്നുതലോടി, കർണ്ണങ്ങളിൽ ഒരു സദുപദേശത്തെ സൽബന്ധുവായി നൽകുന്നു. “അവിടന്നു് ആടിപ്പഞ്ചം തുടങ്ങിയാൽ ഒരു മാസത്തേക്കു് വീട്ടിലടങ്ങിയിരിക്കണം. പിന്നെക്കൽപനപോലെ.” ഈ ചുരുങ്ങിയ മന്ത്രാപദേശത്തെ ഭൃത്യജനങ്ങൾ ശ്രവിച്ചില്ല. മഹാരാജാവിന്റെ അനുമതിയോടുകൂടി പടത്തലവനാൽ കുമാരൻതമ്പിമുഖേന നൽകപ്പെട്ട ഈ ശാസനത്തെ കേട്ടയുടനെ ചന്ത്രക്കാറന്റെ മുഖമോ പുള്ളിരങ്ങിയോ അധികം ജൃംഭിച്ചതെന്നു വ്യവസ്ഥീകരിക്കുക മഹാവിഷമം. എന്തുകൊണ്ടെന്നാൽ അദ്ദേഹത്തിന്റെ ഹ്രസ്വകായം ആസകലം ഒന്നുപോലെ ചുവന്നതിനു പുറമേ, മണ്ഡൂകസാദൃശ്യത്തെ യഥാർത്ഥമാക്കുമ്പടി വീർക്കുകയും ചെയ്കയാൽ അംഗവ്യത്യസങ്ങൾ നഷ്ടമായിച്ചമഞ്ഞു. തന്റെ ഉള്ളിലുദിച്ച കോപത്തെ അയവെട്ടി, അകത്തിറക്കി, “കാണാം” എന്നുള്ള ഏകപദോച്ചാരണത്തോടുകൂടി ജനറൽ കുമാരൻതമ്പിയേയും ഞെരിച്ചുകൊണ്ടു്, ചന്ത്രക്കാറകുണ്ഡോദരൻ കഴക്കൂട്ടത്തുഗൃഹംവക നിധിയെ ഭക്ഷിപ്പാൻ പാഞ്ഞുതുടങ്ങി.