close
Sayahna Sayahna
Search

അദ്ധ്യായം ഇരുപത്തിനാലു്


ധർമ്മരാജാ

ധർമ്മരാജാ
Dharmaraja-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി ധർമ്മരാജാ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1913
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് മാർത്താണ്ഡവർമ്മ
“നിൽക്കരുതാരും പുറത്തിനി വാനര–
രൊക്കെക്കടക്ക മുറിക്ക മതിലുകൾ,
കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ,
ഗോപുരദ്വാരാവധി നിരത്തീടുക.”

ഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ടഭവനത്തിന്റെ ക്ഷേമസ്ഥിതികളെക്കുറിച്ചു് അന്വേഷിക്കുന്നതു് സമുചിതമായിരിക്കുമല്ലോ. പതിമൂന്നുവർഷവും നാലിലധികം സൂര്യസംക്രമവും കഴിഞ്ഞിട്ടും ആ ഭവനം ബാലശാപംകൊണ്ടു് ക്ഷയത്തെ പ്രാപിക്കാതെ, നേരെമറിച്ചു് പുരാതന കാലത്തെ ദേശാധിപത്യപ്രാമാണ്യത്തേയും കവിഞ്ഞുള്ള രാജപുത്രപ്രഭുത്വത്തിന്റെ വിക്രമയശഃസ്തംഭത്തെ നാട്ടിയിരിക്കുന്നു. ഹരിപഞ്ചാനനയോഗിരാജസന്ദർശനം കഴിഞ്ഞു് കുഞ്ചുത്തമ്പി മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തെ ദൃഷ്ടിദോഷം, നാവിൻദോഷം എന്നിവകളെ പരിഹരിച്ചു് കോട്ടയകം പൂകിപ്പാൻ വട്ടകയിൽ അരത്തവെള്ളവും (കുരുതിയും) ദീപവുംകൊണ്ടു് അരത്തമപ്പിള്ളത്തങ്കച്ചിയുടെ മുമ്പിലായി പുറപ്പെട്ട തോഴി, പാണ്ഡവാരാധകരായ വേലർ വർഗ്ഗത്താൽ ഉപാസ്യയായ ഒരു വനയക്ഷിതന്നെ ആയിരുന്നു. അതിന്റെ വിതർത്തുള്ള കാപ്പിരിമുടിയും, കർണ്ണങ്ങളിൽ ഊഞ്ഞോലാടുന്ന രുദ്രാക്ഷദ്വന്ദ്വവും, ഭൗതികമായുള്ള ഭയങ്ങൾക്കു് രക്ഷാസൂത്രമായണിഞ്ഞുള്ള കരിമ്പടനൂൽ കണ്ഠഹാരവും, ജ്വരസംഹാരിയായുള്ള ആനവാൽകങ്കണങ്ങളും, കൈവിരലുകളെ അലങ്കരിക്കുന്ന ശംഖതാമ്രമോതിരങ്ങളും, പാദാഭരണങ്ങളായ ഇരുമ്പുവലയങ്ങളും, നെറ്റിയിലും കണ്ണുകളെ വലയംചെയ്തും തെളിയുന്ന ഭസ്മപ്പരിക്കുകളും, എങ്ങും നടപ്പില്ലാത്ത സമ്പ്രദായത്തിൽ ശരീരത്തെ ആവരണംചെയ്യുന്ന കാവിവസ്ത്രങ്ങളും, എല്ലാത്തിനും വിശേഷമായി നാസികാഭരണസ്ഥാനത്തു് മാന്ത്രികധ്വജമായി പൊങ്ങിനില്ക്കുന്ന ഈർക്കിൽമൂക്കുത്തിയും കണ്ടപ്പോൾ, ഹരിപഞ്ചാനനനോടുള്ള പ്രത്യയാനുഗ്രഹമായി തനിക്കു് ഒരു കരിംകൃത്യാങ്കരിയെ കിട്ടിയിരിക്കുന്നു എന്നു് തമ്പി സന്തോഷിച്ചു. ഭഗവതിയമ്മയുടെ മനം തമ്പിയുടെ ദർശനത്തിൽ അമ്മയെക്കാണാൻ ഉഴറാഞ്ഞതു് അവരുടെ മന്ത്രശക്തിയുടെ മാഹാത്മ്യം കൊണ്ടുതന്നെ ആയിരുന്നു. തമ്പിയേക്കാൾ പത്തു് പതിനഞ്ചു് നാഴികയ്ക്കു് മുമ്പിൽ തിരുവനന്തപുരത്തുനിന്നും ശരവും പക്ഷിയും ചന്ദ്രനും രാഹുവും ഗുളികനും പിന്നെ പത്തുപന്ത്രണ്ടു് ‘നവദോഷങ്ങളും’ നോക്കി, പടത്തലവരുടെ നിർദേശപ്രകാരം ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു് പുറപ്പെട്ടു. കദളീവനത്തിൽ കേട്ടിരുന്നുവെങ്കിൽ, വൈയാകരണപടുവായ ശ്രീഹനുമാന്റെ സമാധിബന്ധലംഘനം ചെയ്യിക്കുമായിരുന്ന പദവ്യതിരേകങ്ങളോടുകൂടി ആ വിഷ്ണുഭക്തന്റെ നാമദശകത്തേയും ജപിച്ചുകൊണ്ടാണു് നമ്മുടെ ദൂതിനടന്നുതുടങ്ങിയതു്. പ്രാർത്ഥനകളിൽ ശബ്ദമല്ലാ, ധ്യാനമാണു് പ്രധാനമെന്നു തെളിയിക്കുമാറു്, ഭഗവതിയമ്മയുടെ ‘അങ്ങനാസൂനു’വായുള്ള ‘വാശുപുത്ര’നാമമന്ത്രത്തിന്റെ പ്രേഷകശക്തികൊണ്ടു് ആ സ്ത്രീ തമ്പിയെ മുന്നിട്ടു് കളപ്രാക്കോട്ടയിൽ അടുത്തു്, തമ്പിപ്രഭു എത്തുന്നതിനുമുമ്പിൽ ആ ഭവനത്തിലെ നായികയേയും അടുക്കളയേയും തന്റെ ചൊൽക്കീഴാക്കി. തമ്പിയുടെ പ്രത്യാഗമനാഘോഷമായി പരിപ്പും നെയ്യും കൂട്ടിയുള്ള ഊണിനിരുന്നപ്പോൾ, മനോരമ്യമായുള്ള പാചകചിന്താമണിപ്രയോഗങ്ങളെ തങ്കച്ചി തളികകളിൽ പകർന്നു. ഭഗവതിയമ്മയുടെ കൈപ്പുണ്യസാക്ഷ്യങ്ങളായ സദ്യവിഭവങ്ങളെക്കാളും തമ്പിക്കു് രുചിച്ചതു്, തോഴിയുടെ ഉപദേശപ്രകാരമുള്ള തങ്കച്ചിയുടെ ‘തലചൊരുകു്’ മുതലായുള്ള ഒരുക്കങ്ങളായിരുന്നു. തമ്പി ഭാഗ്യഹിമവാന്റെ അഗ്രസാനുവിൽ കയറി കണ്ണരണ്ടു. ഭക്ഷണാനന്തരം ഭാര്യയേയും ഊട്ടി, വിശ്രമക്കെട്ടിൽ ആനന്ദാന്ദോളമഞ്ചത്തിൽ, ‘സർവവിഘ്നകരന്ദേവ’നായി കുശാൽകൊണ്ടു് ഇരിപ്പായി. നവവേഷം ധരിച്ചതുകൊണ്ടു് വ്രീളാവതിയായിരിക്കുന്ന തങ്കച്ചി താംബൂലദാനംചെയ്തതും ഒരു നവസമ്പ്രദായത്തിലായിരുന്നു. ഒടിച്ചുമടക്കി, കശക്കിയല്ലാതെ, ഞരമ്പറുത്തു് സുന്നം തടവിനിരപ്പാക്കി, തിറുത്തു്, അഗ്രത്തെ സുന്നശകലംകൊണ്ടു് ഒട്ടിച്ചു്, നെടുഗുളികയായി നിൽകിയ വെറ്റിലച്ചുരുൾ കണ്ടു്, തമ്പി സ്വപത്നിയേയും നവഗുണോപദേശകർത്രിയേയും ഒന്നുപോലെ അഭിനന്ദിച്ചു് കരിമ്പുതോട്ടം തകർക്കാനൊരുങ്ങുന്ന ഗജത്തെപ്പോലെ രസമദംകൊണ്ടു് കുണുങ്ങി. അദ്ദേഹം യോഗിരാജന്റെ രാജസ‘പ്പുകിലും’ രാജധാനിയിലെ ‘അലവലാദി’ത്വവും ഭാര്യയെ കേൾപ്പിച്ചു. “കേട്ടില്ലയോ തങ്കച്ചി, തമ്പുരാന്റെ സേവൻ, ഒരു കേശവൻ, ബ്രഹ്മഹസ്തി ചെയ്തതു്? അവടങ്ങളൊക്കെ കുടിപൊറുതി കെട്ടുപെയ്! സാമി തന്നെ അവിടങ്ങക്കൊക്കെ ഇപ്പോത്തമ്പുരാനും പത്മനാസ്സാമിയും.” ഭർത്താവു് പറഞ്ഞതും അതിൽ കൂടുതലായ രാജ്യവൃത്താന്തങ്ങളും ഭാര്യ അറിഞ്ഞിരുന്നു. “കേശവന്മാരെ പേരുവാഴ്ക്കയേ പൊല്ലാത്തതു്!” (തന്റെ അഭിപ്രായം പ്രസംഗവിഷയത്തെ ആസ്പദമാക്കി മാത്രം പുറപ്പെട്ടതെന്നു് സ്ഥാപിപ്പാൻ) “അച്ചനിയനാരവൻ? പിന്നെ– ഒരു മാടമ്പിള്ളയോ, എന്തൊരുവനോ – അയ്യാണ്ടെ കൊച്ചിനെ എന്തരാണ്ടോ ചെയ്തൂട്ടാരു്!” എന്നു് ആ മഹതിക്കുള്ള അറിവിനെ ഭർത്താവിനെ ധരിപ്പിച്ചു.

വിജ്ഞനായ തമ്പി
“ഫൊ മടലെ! മാടമ്പിള്ളയോ? എളേഡസ്തു നാട്ടിലെ ഒരു മാടമ്പീടെ മോനെ. ‘മാടമ്പി’ എന്നുവച്ചാൽ ‘തിരുവില്ലാത്ത മാടമ്പു്, – മാടമ്പേ, പൂണൂലിട് – കഴിഞ്ഞവൻ – എന്നോ മറ്റോ ആണു് അതിന്റെ വ്യഭക്തി. അതേ – അങ്ങനേയും ഒരന്യായം നടന്നു.”
തങ്കച്ചി
“തള്ളേം തവപ്പനും എങ്ങനെ താങ്ങുവാരോ?”
തമ്പി
“കൊടുത്തവനു് ഒടനേകൊണ്ടേ – അവടങ്ങളിൽ എട്ടാവട്ടത്തു് ചവിട്ടാൻ എടവരാണ്ടേ പെയ്യു്.” (സംഗതിയുടെ കഠോരത ചിന്തിച്ചുണ്ടായ ദുസ്സഹതയാൽ രണ്ടുകൈകൊണ്ടും തങ്കച്ചിയുടെ നെഞ്ചിലടിച്ചുകൊണ്ടു്) “ചെല്ലിപ്പറഞ്ഞോണ്ടല്യോ എണയെക്കുത്യൂട്ടു.”

തങ്കച്ചിക്കു് തമ്പിയുടെ ഊക്കേറിയ ശോചനോർജിതം പുറത്തും ഉള്ളിലും ഒന്നുപോലെ കൊണ്ടു. ഉമ്മിണിപ്പിള്ളയെ കേശവ പിള്ള എന്നൊരു രായസപ്രൗഢൻ കൊല്ലുമെന്നു് പ്രതിജ്ഞചെയ്തതും, പറമ്പു് കിളയ്ക്കുമ്പോലെ നിവർന്നുനിന്നു് കാച്ചി ജീവഹതിചെയ്തതും തങ്കച്ചിയുടെ കണ്ണുകളിൽ കാണുംവണ്ണമുള്ള ചമൽക്കാരത്തോടുകൂടി തമ്പി വർണ്ണിച്ചു. പരിചിതന്മാർ, സ്നേഹിതന്മാർ എന്നിങ്ങനെ ചേർന്നുകഴിയുന്ന വർഗ്ഗങ്ങളുടെ അടുത്തപടിയിലുള്ള ‘ഇണ’ ദമ്പതിമാരാണല്ലോ എന്നു് ചിന്തിച്ചു് തങ്കച്ചിയുടെ ഘനമാർന്ന ഹൃദയം വ്യാകുലമായി. രായസംപിള്ളയുടെ നാമം ‘കേശവ പിള്ള’ എന്നായിരുന്നതുകൊണ്ടു് താൻ കേട്ട കഥയെ ‘മാവാരതത്തെ’ക്കാളും പരമാർത്ഥമായി വിശ്വസിച്ചു. ദമ്പതിമാരുടെ സംഗതിയാകുമ്പോൾ ഇങ്ങനെയുള്ള കേശവനാമവാന്മാരായ ഭർത്താക്കന്മാരുടെ ഭാര്യമാർ എന്നും മൃത്യുവദനസ്ഥകളാണല്ലോ എന്നു് തന്റെ ഹൃദയസ്ഥനായിരിക്കുന്ന കേശവബാലനെകുറിച്ചുള്ള ഓർമ്മകൊണ്ടു് തോന്നി. കേശവനാമാവല്ലാത്ത തന്റെ ഭർത്താവോടണഞ്ഞു്, ഭയാനുരാഗങ്ങൾ സമ്പുടമായ ഒരു അർദ്ധാലിംഗനത്തോടുകൂടി ഇങ്ങനെ ശോചിച്ചു: “എത്തും എതിരും ഇരുന്നോണ്ടു്, എണയ്ക്കണെയായി വാഴ്വോരു്, ഊട്ടിയറുത്താലു്, തവിച്ച നീരെയും എങ്ങനെ നമ്പുവാരു്?” (തന്റെ ഹൃദയമാലിന്യത്തിന്റെ ഊർജ്ജിതംകൊണ്ടു്) “പേരുവാക്കെന്നേ! പേരുവാക്കു്!”

സൗഭാഗ്യഖമധ്യത്തിനും ഉപരിയായുള്ള ആകാശാരോഹണം സമീപിച്ചിരിക്കുന്ന ആ സന്ദർഭത്തിൽ, തനിക്കു് തക്കതായ ഒരു രായസക്കാരനില്ലാത്തതിനെക്കുറിച്ചു് ചിന്താപരിഭൂതനായിരിക്കുന്ന തമ്പിയുടെ മനസ്സിൽ തങ്കച്ചിയുടെ പരിരംഭണാർദ്ധം ഉറവു് കൊള്ളിച്ച പ്രണയരസത്തെ, തന്റെ പ്രിയനായ ചെറുസിക്രട്ടറിയെ അപഹസിച്ചുണ്ടായ ഒടുവിലത്തെ സ്വരവിന്യാസം ഉദയമുഖംവരെ വറ്റിച്ചു. “കേശവൻ! കേശവൻ! അപ്പേരിവിടെ ജപിക്കാണ്ടായിട്ടു് എത്ര പൂവു് കഴിഞ്ഞു! ‘നഞ്ചൻ!’ ‘നഞ്ചൻ’ എന്നു് പറഞ്ഞോണ്ടു്, അവനെ കൊന്നോ കുഴിച്ചുമൂടിയോ എന്തരു് ചെയ്താരോ? കൊണ്ടിരുന്നോണ്ടു് കുലം പേശെണ്ടെന്നുവച്ചു് മിണ്ടാണ്ടിരുന്നു. ഇപ്പോൾ താനേ ചാടി ഒള്ളതും ഉള്ളിരുപ്പും.”

തങ്കച്ചി
“ഹയ്യേ! ഈ കൊലംപേയണ കാര്യവും മറ്റും എടുക്കണതു് ചെവ്വോ, മേനിയോ? ആ പൂപ്പൊടീടെ മേമയ്ക്കു് ഉച്ചിച്ചൂടി കൊണ്ടുടായിരുന്നോ? ഇങ്ങാരു് കൊല്ലണതും കൊലയ്ക്കണതും?”

ഭഗവതിയമ്മ ഇത്തക്കം നോക്കി ഇടയ്ക്കു് ചാടി മാധ്യസ്ഥവും വഹിച്ചു്, ദമ്പതിമാരുടെ ശണ്ഠയെ ഒതുക്കി. പ്രതാപസിംഹനായിരിക്കുന്ന തമ്പിയോടു് സംസാരിപ്പാൻ സന്ദർഭം കിട്ടിയ ഭഗവതിയമ്മ, പത്മനാഭൻ പള്ളികൊണ്ടു് കിടന്നു് പന്ത്രണ്ടുകോടി അരി ദിവസേന അമൃതേത്തുകഴിക്കുന്നതും പൊന്നുതമ്പുരാൻ കാർത്തവീര്യചക്രവർത്തിയെപ്പോലെ ആയിരം കൈയാൽ അന്നദാനംചെയ്യുന്നതും തുടങ്ങിയുള്ള മഹാരാജപ്രഭാവങ്ങളെ വർണ്ണിച്ചു. തമ്പി അതുകളെ ഭക്തിയോടു് കേട്ടതല്ലാതെ, താൻ ഉദീക്ഷിച്ചപോലെ അദ്ദേഹത്തിന്റെ മുഖത്തു് രാജവിരോധലക്ഷ്യങ്ങൾ ഒന്നും കണ്ടില്ല. തമ്പി അരാജകകക്ഷിയെന്നു് പടത്തലവർക്കുണ്ടായിട്ടുള്ള സംശയം അകാരണമായുള്ളതെന്നു് ഭഗവതിയമ്മയ്ക്കു് തോന്നി. എങ്കിലും, തന്റെ ശ്രമപരീക്ഷണങ്ങളെ അവിടെ അവസാനിപ്പിച്ചില്ല. ആ ഭവനം പ്രേതാദിബാധകളുടെ സങ്കേതമെന്നു് താൻ കേട്ടിട്ടുള്ളതുകളെ തന്റെ മാന്ത്രികക്രിയകൾകൊണ്ടു് ആവാഹനംചെയ്തു്, ആ ദേഹികൾക്കു് മോക്ഷദാനം ചെയ്‌വാൻ ഭഗവതിയമ്മ ഏറ്റു. തമ്പിയുടെ നാസികാഗ്രത്തിൽ മുട്ടിത്തുടങ്ങിയിരിക്കുന്ന ഭാഗ്യദശയ്ക്കു് ഇങ്ങനെ ഗൃഹശുദ്ധ്യനുകൂലംകൂടി ലഘുവായി കിട്ടുന്നതു് പരമഭാഗ്യമായി. കളപ്രാക്കോട്ടത്തളങ്ങളിൽ പുഷ്പാദിസംഭാരങ്ങൾ കുമിഞ്ഞുതുടങ്ങി. ഓരോ മുറിയും, അറയും കല്ലറയും തുറക്കപ്പെട്ടു. ഭഗവതീമാന്ത്രിക കുത്തിയുടുത്തു്, കുറിയും ചാർത്തി, പല്ലുകടിച്ചു്, കണ്ണുതുറിച്ചു്, ദേഹം ആഞ്ഞുവിറച്ചും, തലയാട്ടി ഭീഷണി കാട്ടിയും, ഇളിച്ചും, ഇമച്ചും, ചീറിത്തുമിച്ചു് ‘ഖാ’ ദിവകയഞ്ചും ‘ഉ’കാരതയുതമായി തെള്ളിപ്പൊടിത്തീയിൽ അർപ്പണം ചെയ്തും, ആ ഭവനത്തിനു് വഴിപോലെ ഉച്ചാടനശുദ്ധികഴിച്ചു. ഈ ‘മാണിക്കച്ചെമ്പഴുക്ക’ക്കൂത്തെല്ലാം ആടീട്ടും കേശവൻകുഞ്ഞിന്റെ പൊടി അവിടെങ്ങും കാൺമാനില്ല. ചെമ്പകശ്ശേരിയിലുള്ളതിലും അധികം അറകളും കല്ലറകളും ഉണ്ടെന്നുള്ള അറിവിൽ പടത്തലവർക്കു് തെറ്റീട്ടില്ല. കേശവൻകുഞ്ഞിനെ അതുകളിൽ ബന്ധനംചെയ്തിരിക്കുമെന്നുള്ള ഊഹം – എന്തു് കഥയോ – അബദ്ധമായി. യോഗീശ്വരൻ ആ ഭവനത്തിന്റെ രക്ഷാമൂർത്തിയാണെന്നു് തന്റെ ചികിത്സാസഹായത്താൽ പാട്ടിലാക്കപ്പെട്ട ചില ഭൃത്യരിൽ നിന്നു് ഭഗവതി അമ്മ ഗ്രഹിച്ചു. തമ്പി പടകൂട്ടുന്ന വൃത്താന്തത്തേയും അവർ സമ്മതിച്ചു. എങ്കിലും കേശവൻകുഞ്ഞന്നൊരുവനെ ആ ഭവനത്തിനകത്തു കൊണ്ടുവന്നിട്ടുണ്ടോ എന്ന ചോദ്യത്തിനു് ചില സംശയഭാവങ്ങളോടുകൂടിയുള്ള നിഷേധോത്തരമാണുണ്ടായതു്. ഭഗവതിയമ്മ ക്രാസ്സും മറുതലക്രാസ്സും ചോദ്യങ്ങൾ തുടങ്ങി. ആയിടയിലും യോഗീശ്വരൻ കളപ്രാക്കോട്ടവക പടനിലത്തിൽ എഴുന്നള്ളിയിരുന്നു എന്നു് ആ ഭൃത്യർ സമ്മതിച്ചു. തക്കതായ കാരണമുണ്ടാക്കി, ഭഗവതിയമ്മ പടക്കളരിക്കെട്ടിടങ്ങളേയും സന്ദർശിച്ചു. എന്നാൽ ആ സ്ഥലങ്ങളിലെ പടവട്ടങ്ങളുടെ ‘തൃമാകണിശം’ തന്റെ മാന്ത്രികത്വത്തിനു് അടുത്തുകൂടാത്തതായി കാണപ്പെടുകയാൽ ഭഗ്നോത്സാഹയായി മടങ്ങേണ്ടിവന്നു. ഈ തോലി കഴിഞ്ഞപ്പോൾ, തന്നെ സംശയിച്ചു തുടങ്ങുന്നതുപോലെ ചില ലക്ഷ്യങ്ങളും ഭഗവതിയമ്മ കണ്ടു. ഭഗവതിയമ്മ വചനനേത്രങ്ങളെക്കൊണ്ടുള്ള പണികളെ നിറുത്തി, ശ്രവണേന്ദ്രിയാംഗങ്ങളെ തന്റെ യത്നസാധ്യത്തിനായി ഏകാഗ്രമാക്കി.

തമ്പി ചിന്താഗ്രസ്തനായി നടക്കയും പലരെയും വരുത്തി പല ആജ്ഞകളും നൽകുകയും ദ്രവ്യശേഖരവും വ്യയവും ചെയ്കയും, തങ്കച്ചി ഉന്മേഷം പെരുകി ഒന്നുകൂടി വീർക്കുകയും ചെയ്തു. ആ ഭവനത്തിനകത്തു് കാഷായവസ്ത്രക്കാരുടെ വരവു് പെരുകി. പടനിലത്തിലെ ആരവങ്ങൾ ഭവനത്തിലും കേൾക്കുമാറായി. അടുക്കള അക്ഷയപാചകശാലയായി. തമ്പി ഇടയ്ക്കിടെ നെടുംകുപ്പായശരായികൾക്കകത്തു് കടന്നു്, നടുക്കെട്ടും തലക്കെട്ടും ധരിച്ചു്, ഹരിപഞ്ചാനനനാൽ സമ്മാനിക്കപ്പെട്ട ഖഡ്ഗവും നടുക്കെട്ടിൽ തിരുകി, മഹമ്മദീയമന്ത്രിവേഷത്തെ അഭ്യസനംചെയ്യുന്നതും കണ്ടുതുടങ്ങി. താൻ പോന്ന കാര്യം നിവർത്തിക്കാതെ മടങ്ങേണ്ടിവരുന്നതിനെക്കുറിച്ചു് ഭഗവതിയമ്മ വളരെ വ്യസനിച്ചു. കന്യാകുമാരിമുതൽ സകല ഗൃഹങ്ങളും വഴിയമ്പലങ്ങളും കാടും കുഴിയും കുന്നും മലയും പരിശോധിച്ചു് ഒരു കാനേഷുമാരിക്കണക്കെടുത്തെങ്കിലും കേശവൻകുഞ്ഞിനെ കണ്ടുപിടിക്കുന്നുണ്ടെന്നു് നിശ്ചയിച്ചുകൊണ്ടു് അതിൽ വിജയമുണ്ടാകുവാൻ ചില ‘ഉക്കുര’മന്ത്രങ്ങളെ ജപിച്ചു. സന്ധ്യ കഴിഞ്ഞയുടനെ പ്രാർത്ഥന ഫലിച്ചു. ഒരു കാവിവസ്ത്രക്കുപ്പായക്കാരൻ ഓടിക്ഷീണിച്ചു്, സംഭ്രമവശനായി, വാടിത്തളർന്നു്, അവിടെ എത്തി ചില വസ്തുതകൾ തമ്പിയെ ഗൂഢമായി ധരിപ്പിച്ചു. ഭഗവതിയമ്മ, മസൂരിയാൽ ഇരട്ടിക്കപ്പെട്ട തന്റെ കൃഷ്ണവർണ്ണം ഇരുളിനോടു് ചേരുന്ന ലയചാതുരിയുടെ ആനുകൂല്യത്തിൽ, തന്റെ ശ്രവണങ്ങളെ ആ സംഭാഷണസ്ഥലത്തേക്കു് നിയോഗിച്ചു. തൽക്കാലമുണ്ടാകുന്ന ഒരു മഹാപത്തിൽ കുലുങ്ങാതെ തന്നെ വിശ്വസിച്ചു് കാത്തു്, മരുത്വാൻഗിരിയിൽ അൽപകാല ഭജനംചെയ്തു്, ഹരിശ്ചന്ദ്രസമനായി തമ്പിയുടെ പ്രതിജ്ഞാമഹത്വത്തെ രക്ഷിക്കണമെന്നു് ഹരിപഞ്ചാനനൻ അരുളിച്ചെയ്തിരിക്കുന്നതായി ആഗതനായ ദൂതൻ തമ്പിയെ ഗ്രഹിപ്പിച്ചു. ആപത്തിന്റെ സ്വഭാവമെന്തെന്നു് ചോദിച്ചതിൽ, ഭൃത്യനു് രൂപമുണ്ടായിരുന്നില്ല. തമ്പി ക്ഷീണപാദനായി, തന്റെ കട്ടിലിന്മേൽ ചെന്നു് വീണു. “മരുത്വാമലയോ?” എന്നു് ഭഗവതിയമ്മയുടെ ഉള്ളിൽ ഒരു ചോദ്യം ഉദിച്ചു.

ഈശ്വരൻ ശരീരത്തെ കൈക്കൊണ്ടു്, സകല സ്ഥലത്തും ഈശ്വരനായി പ്രത്യക്ഷപ്പെട്ടു്, പ്രപഞ്ചഭരണത്തെ നിർവഹിക്കുന്നില്ല. ദൃശ്യവും ചേതനവും ആയുള്ള ഓരോ സത്വങ്ങളുടെ പ്രവർത്തനങ്ങൾ, സർവനിയന്ത്രിണിയായ ഒരു ശക്തിക്കുള്ള സർവാധികൃതത്വത്തെലോകത്തെ ധരിപ്പിക്കുന്നു. അതിന്മണ്ണം തന്നെ രാജ്യകാര്യനിർവ്വഹണത്തിലും ഒരു ഭദ്രകേന്ദ്രത്തിൽ ഒന്നോ ഏതാനുമോ ബുദ്ധികൾ സംഘടിക്കുന്നു; ആ സംഘടനയിൽ ചില സങ്കൽപങ്ങൾ സമാവിഷ്ടങ്ങളാകുന്നു: ആ സങ്കൽപങ്ങളുടെ സമവായത്തിൽ അവയ്ക്കു് ക്രിയാജീവൻ ജാതമാകുന്നു: ആ ജീവൻ നിർവാഹകരൂപങ്ങൾമുഖേന പ്രവർത്തനംചെയ്യുന്നു: ആ പ്രവർത്തനത്തിനു് രാജ്യഭരണം എന്നു് ജനങ്ങൾ അഭിധാനദാനം ചെയ്യുന്നു. ഭദ്രദീപയജ്ഞാനുവർത്തനത്താൽ വർദ്ധിതഭദ്രകീർത്തനനായ രാമവർമ്മധർമ്മരാജന്റെ മന്ത്രമണ്ഡപത്തിൽ ചിലമ്പിനകം, കളപ്രാക്കോട്ട എന്നിത്യാദി ഭവനങ്ങളുടെ ആയുർദ്ദായരജിസ്‌‌ത്രുകൾ സാചിവ്യാമന്ത്രണത്തിനു് വിഷയമായി ഭവിച്ചു. അതുകളിൽ വാർദ്ധക്യ വ്യാധിപാതകാദികൾകൊണ്ടു് ആയുഃഖണ്ഡനത്തിനു് പ്രഥമഗണനീയമായിക്കണ്ട കളപ്രാക്കോട്ട ജന്മപത്രികയെ, പടത്തലവരുടെ ആജ്ഞാനുകാരിയായി പാണ്ടിദേശങ്ങളിലേക്കു് ഭഗവതിയമ്മയെത്തുടർന്നു് യാത്രയാക്കപ്പെട്ടിരുന്ന കേശവ പിള്ള അറിവാൻ സംഗതിവരാതെ മന്ത്രിമാർ കിഴിവെഴുതി, അതിഗൂഢമായുണ്ടായ ആ വിധിയെ ഹരിപഞ്ചാനനൻ അറിഞ്ഞു് തമ്പിക്കു് വ്യക്തമല്ലാതുള്ള ഒരു മുന്നറിവുകൊടുത്തു. ആ സ്ഥിതിക്കു് മന്ത്രിമാരിൽ ഒരാളായ ‘ജെണ്ട്റാളമ്മാ’വൻവഴി തലവർകുളത്തിലും ആ വസ്തുതയുടെ സൂക്ഷ്മച്ഛായതന്നെ എത്തിയതു് ആശ്വര്യമല്ലല്ലോ?

തമ്പിയുടെ ബുദ്ധിക്ഷയത്തിന്റെ കാരണമറിവാൻ തങ്കച്ചി ചോദ്യം തുടങ്ങി. “പെഞ്ചാതി അറിയേണ്ട കാര്യമല്ല” എന്നു് തമ്പി, പതിനിയുടെ ആശ്വാസപ്രശ്നത്തിനു് ആവശ്യമില്ലെന്നും, തന്റെ മനസ്സിൽ ഉണ്ടായിട്ടുള്ള കാലുഷ്യം നിസ്സാരമെന്നും പ്രൗഢിയോടു് അഭിനയിച്ചു് പറഞ്ഞു. തങ്കച്ചിക്കു് തമ്പിയുടെ വാക്കും ഭാവവും ബോദ്ധ്യമാകാതെ, അദ്ദേഹത്തെ പിന്നെയും ചോദ്യങ്ങൾകൊണ്ടു് അസഹ്യപ്പെടുത്തിയപ്പോൾ, ഹരിപഞ്ചാനനബാന്ധവവിഷയത്തിലുള്ള തങ്കച്ചിയുടെ നിരന്തരനീരസം ദുശ്ശകുനമായി ദോഷാനുഭവത്തിൽ കലാശിച്ചിരിക്കുന്നു എന്നു് സൂചിപ്പിച്ചു്, “മനംപോലെ മംഗല്യം” എന്നു് തമ്പി ആപത്സംഭവഭയത്തെ സ്ഥിരപ്പെടുത്തി ആക്രോശിച്ചു.

തങ്കച്ചി
(തന്റെ ഗുണദോഷോപദേശങ്ങളെ ഭവിച്ചുണ്ടായ തമ്പിയുടെ പരുഷവാക്കിൽ കുപിതയായി) “കേട്ടൂടാത്ത പെഞ്ചാതിയെപ്പിന്നെ വീട്ടിക്കെട്ടിവലിച്ചിട്ടിരിക്കണതെന്തരിനു്? ചാമിയാരെ ആള് എന്തരു് പൊടിമായവുംകൊണ്ടു് വന്നിരിക്കണാരോ എന്തോ? നീക്കും പോക്കുമില്ലാതെ വിനയായല്യോ അദ്യം –”
തമ്പി
“അമ്മാച്ചന്മാരെ അധികാരങ്ങളൊന്നും കളപ്രാക്കോട്ടയിലെടുക്കണ്ട, കേട്ടോ?”
തങ്കച്ചി
“ഹും! അതിനിങ്ങാർക്കും വ്യാക്കുമില്ല. പണ്ടും കളപ്രാക്കോട്ടമ്മേ കണ്ടല്ലല്ലോ തലവർകളും പടച്ചതു്!”
തമ്പി
“ഥു! പുല്ലേ! വാവിട്ഠാണം ചൊല്ല്യാലൊണ്ടല്ലോ!”
തങ്കച്ചി
“മോന്ത്യയ്ക്കു് മോന്ത്യയ്ക്കു് അമ്പണം വിളിച്ചു്, മൂധേവി തൊറപ്പാൻ ഇനി എന്തരൊണ്ടു്? കേറിക്കിടപ്പാൻ കൂരയില്ലാക്കൊമ്പനെപ്പോലെ, പുല്ലേ, പുകിലേന്നു്, എവളെ മുഞ്ഞീ താറ്റിയാലക്കൊണ്ടു് ചേതമൊണ്ടു്.”
തമ്പി
(സ്വകാര്യമായ മോഹഭംഗഭ്രാന്തിനാൽ) “ഏറെ നൂരാതെ നില്ലു് – തന്തറയിൽ നില്ലു്. ചേതവും ചേതാരവും ചൊല്ലിത്തെറിക്കാതെ.”
തങ്കച്ചി
“ഏറെ നൂന്നിറ്റല്ല്യോ ഇപ്പം കാണണ കനിഞ്ഞിരിപ്പിനു് എടവന്നതു്?” (കനിവോടു്) “വന്ന ചൂനെന്തരെന്നു് ചൊല്ലണോ, എവടെ പാട്ടിക്കു് ശെവനേന്നു് പോട്ടോ?”

ഭാര്യയുടെ കനിവു് ഭർത്താവിന്റെ കോപത്തെ വർദ്ധിപ്പിക്കുകയാണുണ്ടായതു്.

തമ്പി
“ശെവനെന്നോ, ഹരനെന്നോ, ഏതു് തൊലയിലെങ്കിലും പോയി മാട്ടു്. ചേരാത്തടത്തു് ചേർന്നാൽ കൊണ്ടൂടാത്തതു് കൊള്ളുമെന്നു് പറഞ്ഞതു് മെയ്യു്! ഇന്നലെപ്പെയ്ത മഴയിൽ ഇന്നു് കുരുത്ത തകരയ്ക്കു് പച്ച കൂടും. കണ്ടും ഉണ്ടും നിറയാത്ത ഏക്കറക്കൂട്ടം! ഥ്സൂ!” തമ്പി ഒന്നു തുപ്പുകയും ചെയ്തു.

തമ്പിയുടെ സ്വകാര്യകുണ്ഠിതകോപംകൊണ്ടു് തങ്കച്ചിയുടെ മഹിമയുള്ള തറവാടു് ഇങ്ങനെ ഹീനമായി അധിക്ഷേപിക്കപ്പെട്ടപ്പോൾ, ആ പ്രഭ്വി തുള്ളിച്ചാടി തന്റെ പ്രത്യേക അരമനയിലേക്കു് പുറപ്പെട്ടു്, ആ ഭവനം മുഴുവൻ കുലുങ്ങുംപടി അവർക്കു് പ്രത്യേക പാടവം സിദ്ധിച്ചിട്ടുള്ള ഇളകിയാട്ടം തുടങ്ങി: എങ്ങാണ്ടോനിന്നുവന്നു്, ആരും തൊട്ടുതിന്നാതെ കഴിഞ്ഞു് അവസ്ഥ നടിച്ചു്, കുത്തിക്കവർന്നും കൊലചെയ്തും ധനം പെരുക്കി, പ്രതാപംകൊണ്ടിരിക്കുന്ന ആ വീട്ടിലെ പൊറുതി നിറുത്തി, സ്വന്തഭവനത്തിലേക്കു് മടങ്ങാൻ താൻ തയ്യാറാകുന്നു് എന്നു് ആദ്യമായിത്തകർത്തു. യോഗീശ്വരന്റെ ചരിത്രവും അദ്ദേഹത്താൽ ആ ഗൃഹത്തിനുണ്ടായതും ഉണ്ടാകുന്നതും ആയ അനർത്ഥങ്ങളും തമ്പി തുടരുന്ന അനർത്ഥപഥങ്ങളും ആയിരുന്നു ആ കോപപ്രസംഗത്തിലെ രണ്ടാംഘട്ടം. അവനോന്റെ ഭാര്യയെ ഒളിച്ചു് വേണ്ടാസനങ്ങൾ തുടങ്ങുന്ന ഭർത്താക്കന്മാർ പതിവ്രതകളുടെ പ്രണയത്തിനു് അവകാശികളല്ലെന്നും, ആയിടെ അതിഗൂഢമായി എന്തോ ചില സംഗതികൾ പടക്കളപ്പുരകളിൽ നടത്തിവന്നതിനെ താൻ നിരോധിച്ചതുകൊണ്ടു് അനന്തരക്രിയകളെല്ലാം തന്നിൽനിന്നു് ഒളിക്കുന്നു് എന്നും പടശേഖരം ചെയ്യുന്നതു് തിരുവനനതപുരത്തും മരുത്വാമലയിലും കാലത്തും വയ്യിട്ടും ദർശനംകൊടുക്കുന്ന സ്വാമിക്കുവേണ്ടിയല്ലാതെ തമ്പുരാൻതിരുവടിക്കുവേണ്ടി അല്ലെന്നും, ഇതുകൾക്കല്ലൊം മേലിൽ താൻകൂടി ഇല്ലെന്നും, മൂന്നാംഭാഗമായി ഉച്ചത്തിൽ വെളിപാടുകൊണ്ടിട്ടു് തങ്കച്ചി തന്റെ ചെറുകുട്ടിയേയും വിളിച്ചു. ഭാണ്ഡവും മുറുക്കി. ഈ ചൊല്ലിയാട്ടത്തിന്റെ മൂന്നാം ചരണം കേട്ടപ്പോൾ, മുളകു് പുളി മുതലായ രസങ്ങൾ കണക്കിനു് ചേർന്ന ഒരു പുളിയിഞ്ചിയെ ആസ്വദിക്കുമ്പോലെ ഭഗവതിയമ്മ രസിച്ചുനുണച്ചു്, ഒരു സീൽക്കാരവും പുറപ്പെടുവിച്ചു. ഇക്കഥകൾ അറിഞ്ഞിട്ടും, തമ്പിയുടെ ഗൗരവം ഭാര്യാസാന്ത്വനത്തിനു് പുറപ്പെടാൻ മൃദുലമാകാതെ രൗദ്രകഠിനമായി പ്രഭാവപ്പെട്ടു. തമ്പിയുടെ പടയാളികൾ ഹരിപഞ്ചാനനദൂതൻ വഹിച്ചിരുന്ന ദൗത്യമെന്തെന്നു് ഗൃഹംചുറ്റി തിരക്കിത്തുടങ്ങി.

ഈ കലാപങ്ങളെ പരിപുഷ്ടീകരിപ്പാൻ തങ്കച്ചിയുടെ കാരണവരും ഒന്നു് രണ്ടു് മേനാവും അനവധി ബന്ധുജനങ്ങളൂം ഭൃത്യന്മാരും കളപ്രാക്കോട്ടയിലെത്തി. കാരണവപ്പാടു് തന്റെ ഉൾഖേദംകൊണ്ടു് അന്തർഗൃഹപ്രവേശം ചെയ്യാതെ, പുറമുറ്റത്തു് അന്യഥാഭാവത്തെ കൈക്കൊണ്ടു് നടതുടങ്ങി. ഈ ആഗമനവൃത്താന്തമറിഞ്ഞിട്ടും തന്റെ കെട്ടിനകംവിട്ടു് ഭാര്യാമാതുലനെ സൽക്കരിപ്പാൻ പുറപ്പെട്ടില്ല. ആവശ്യക്കാരനായ കാരണവപ്പാടു്, തന്റെ തറവാട്ടവസ്ഥയേയും അഭിമാനത്തേയും അടക്കി അകത്തു് കടന്നു്, ഒരു തൂണുചാരി മിണ്ടാതെ ഇരിപ്പായി. വൃദ്ധന്മാരുടെ ശുദ്ധഗതികൊണ്ടു് പൊറുതിയില്ലാതെതീർന്ന നാട്യത്തിൽ, തമ്പി പുറത്തോട്ടുള്ള വാതലിന്റെ മേൽപടിയിൽ കൈകൾ ഉറപ്പിച്ചു് നിലകൊണ്ടു. തങ്കച്ചി അടുത്തുള്ള മുറിയിൽ എത്തി, കാരണവരെ തൊഴുതുകൊണ്ടു്, ദേശാചാരമനുസരിച്ചുമറഞ്ഞു നിന്നു. തലവർക്കുളത്തിലെ കാരണവപ്പാട്ടീന്നു് തമ്പിയോടു് സംസാരിക്കാതെ, അനന്തരവളോടു് ഇങ്ങനെ കാര്യം പറഞ്ഞു തുടങ്ങി: “ഒളിച്ചുകളിപ്പാനല്ല ഇപ്പം നേരം. പടത്തലവത്തി ചമഞ്ഞു് ഇങ്ങിരുന്നാലക്കൊണ്ടു്, മാനംകെട്ടുപോവും. മേനാവുകൾ കൊണ്ടു് വന്നിട്ടുണ്ടു്. പിള്ളരെ പിറക്കിയിട്ടോണ്ടു് മുമ്പേ നട. ഞാൻ പുറവേ വരാം.” ഭ്രാന്തചിത്തനായ കുഞ്ചുത്തമ്പി തിരിഞ്ഞു കാരണവപ്പാടോടു് കാര്യമെടുത്തു. “മൂത്തോരെന്നും മറ്റും വച്ചു്, അത്ര കേറി അപ്രപ്പെടണ്ട. എവനിവിടെ തടിപോലിരിക്കുമ്പം, എവന്റെകൂടിപ്പൊറുക്കണ പെണ്ണുംപിള്ളയെ എറങ്ങെന്നു് കുറിപ്പാൻ എങ്ങേർക്കു് കാര്യം? ഇതെവിടെക്കോട്ട ഞായം? ഏതു് ജാതിക്കടുത്ത മൊറ?”

കാരണവർ
(ശാന്തമായി) “തലപ്പടവന്മാരെയടുത്തു മല്ലിടാൻ നാമാളല്ലാ. ചേഷകാറിപ്പെണ്ണിനെ മാനമായി കൊണ്ടുപോവാൻ നമുക്കു് കാര്യമൊണ്ടു്. അതു പൊല്ലാപ്പെങ്കിൽ നാലുപേർ പറയട്ടു്. തന്റെ കൂടിപ്പൊറുത്തതും, കോരിവാരിക്കിട്ടിയതും മതി. കൊച്ചുതമ്പി എഴുതി അയച്ചപ്പോൾ കൊറവായിപ്പോയി. അവൻ അശു. അവന്റടുത്തെടുത്ത മൊറയൊന്നും നമ്മുടെ അടുത്തെടുത്താലൊണ്ടല്ലൊ” – (അനന്തരവളോടു്) “പെണ്ണേ! ഈ കോട്ട നാളെ പൊഴുതിനു് – ശിവനേ! കൊളം – കൊളം കോരിപ്പോവും! കൽപന, കൽപന – അയ്യരുളിനു് എതിരരുളേതു്? മാനമ്മര്യാദയ്ക്കു് നങ്കമൊറ പോറ്റേണ്ട പെണ്ണകുലം കണ്ട പരിഷേടെ ഉന്തുമടിയും കൊള്ളുണതു് ഈ ഏറാങ്കടക്കാലത്തു് കണ്ടു് പൊറുക്കാൻ നമുക്കെന്തു് വിധിച്ച വിധി!”
കുഞ്ചുത്തമ്പി
“എവന്റെ കോട്ട കുളംകോരിയാൽ, നിങ്ങടെ മനപ്പടി തുറന്നു് ഒരു ചേക്കതരണ്ട; ഇക്കോട്ടയകത്തുവച്ചു് തൻകുലം വാഴ്ത്തണതു് ഇവിടം ചേർന്ന നിലയ്ക്കു് പേച്ചും പിനാറ്റും അടക്കിക്കൊണ്ട്‌‌ വേണം.”
കാരണവർ
(തമ്പിയോടു്) “അടടാ! കിഴട്ടുപ്പിച്ചനെ പൊറുത്തോ അപ്പാ.” തങ്കച്ചിയോടു് “നീ എറങ്ങുന്നോ – അതേ നായരെപ്പോലെ കുടികെട്ടും കൊടുമ കാണാൻ നിയ്ക്കണോ? കൽപന കല്ലെപ്പിളർക്കും പെണ്ണേ, കല്ലെപ്പിളർക്കും. കൊടുത്ത കൈ എടുത്താലക്കൊണ്ടു് മൊറതറ ചെലുത്തിയാൽ ചെല്ലൂല്ല. അതു് നീ കേട്ടിട്ടില്യോ? ഇയാളിവിടെ മാണിക്യമന്തിരമായി മറിച്ച ചൂതെല്ലാം ഉരുതപ്പാണ്ടു് അങ്ങടഞ്ഞു. നാളെ വെടിയക്കാലം കാണാം, തായ്ച്ചൊല്ലു കേളാത്ത വവ്വാലെപ്പോലെ ഇയ്യാളു തലകീഴുമേലായ് തൂങ്ങണതു്.” (ദീർഘശ്വാസത്തോടുകൂടി) “അയാളെറങ്ങട്ടു്, തോന്നിയവഴി പെരുവഴിയിലു്. ആൺപെറന്ന മുന്നോരെ മുഖം നോക്കി അന്നു് കൊടുത്തു പോയി. ഇനി നിനക്കിവിടെ കിടപ്പാനും നാപെടാപ്പാടു പെടാനും പിടിച്ച വിനയെന്തു്? കൊണ്ടിറങ്ങു് വെളിയിലു്! നില്ലു് – അയ്യാടെ കൊച്ചുങ്ങളേയും താങ്ങു് – തൻപിറവിക്കും മുന്നു് അവരെ ഇറക്കു്. അതു നമുക്കടുത്ത മുറ.”

കുഞ്ചുത്തമ്പി ഒന്നു് കുലുങ്ങിയതിനെ പുറത്തുവിടാതെ കോപഗാംഭീര്യത്തോടുകൂടി തന്റെ ഭാര്യാമാതുലന്റെനേർക്കടുത്തു്, “ഈ കോട്ടയ്ക്കകത്തു കേറി ഉന്താനും തള്ളാനും വരുന്ന പേരാരു്? ഇവനരുളീട്ടുള്ള കല്പനയ്ക്കുമേൽ കല്പനയേതു് പടക്കോപ്പിട്ടെങ്കിൽ, അതിനു് തക്കനെ പിടിവാടും കാണും. കൊക്കിപ്പതപ്പൊള്ള പ്രാണി ഒന്നു് ഇതിനകത്തേശുമോ? കാണാം.” കാരണവർ ഇതിനു് നൽകിയ ഉത്തരം “ഇങ്ങനെ ഒരു കാലവും വന്നാനല്ലോ, എന്റെ മണ്ടയ്ക്കാട്ടു ദേവീ!” എന്നു് വാവിട്ടുള്ള ഒരു ക്രന്ദനമായിരുന്നു. അതു് കുഞ്ചുത്തമ്പിയെ തോൽപിച്ചു. തലവർകുളത്തിൽ മൂത്തകാരണവരായ തമ്പിയെക്കൊണ്ടു് കണ്ണീർ ചൊരിയിക്കുന്ന സംഗതി ഗൗരവമേറിയതായിത്തന്നെയിരിക്കണം. ഹരിപഞ്ചാനനന്റെ ദൗത്യം തന്റെ ഭവനാദികളുടെ നേർക്കുണ്ടായിട്ടുള്ള രാജവിധിയെ സൂചിപ്പിച്ചാണെന്നും തന്റെ ഗുരുരാജർഷിയും തന്നെ തൽക്കാലത്തേക്കു് കൈവെടിഞ്ഞിരിക്കുന്നു എന്നും തമ്പിയുടെ കരൾ വരണ്ടു് തുടങ്ങി. എങ്കിലും യോഗീശ്വരനിലുള്ള വിശ്വാസബലം അദ്ദേഹത്തിന്റെ പരിഭ്രമത്തെ ശമിപ്പിച്ചു. തമ്പി വരുന്നതു് വരട്ടെ എന്നു് ധൈര്യപ്പെട്ടും മറ്റുള്ളവരെക്കൂടി അനർത്ഥത്തിൽ ചാടിക്കണ്ട എന്നു് വിചാരിച്ചും ഭാര്യയോടിങ്ങനെ പറഞ്ഞു: “നീ തന്നെ കേളു്! ഇനി ഇങ്ങൾ മാമനാരായി, മരുമകളായി; എന്റെകൂടിയൊള്ള പൊറുതി മുഖിച്ചായല്ലൊ.”

തങ്കച്ചി
(ഗൽഗദത്തോടു്) “പെരുവെന വന്നു് മാനവും പൊരുളും കെടുണു! ഏഴരാണ്ടൻ മുടിയാമുടിവും വരത്തുണു!” എന്നു് സ്ഥിതിദോഷത്തെ വിശദപ്പെടുത്തിയും, “നോയ്‌‌മ്പു നോറ്റു മുടിവു് വരുത്തിയതു് ഇന്ത മുടിവോ താണുമാലയനേ!” എന്നു് കേണും, “കേട്ടോ–ഇങ്ങൊന്നു് വരണേ” എന്നു് ഭർത്താവോടു് പ്രാർത്ഥിച്ചു. അരത്തമപ്പിള്ളത്തങ്കച്ചിയുടെ വിളി കേട്ടിട്ടും തമ്പി അറപ്പുരയ്ക്കകത്തു് കടക്കാതെ, ഭൃത്യരെ വിളിച്ചു് തന്റെ സ്വന്തമായ മേനാവുകൾ ഇറക്കി, ഭാര്യയെയും കുഞ്ഞുങ്ങളേയും കയറ്റി, ഉടനെ തലവർകുളത്തിലേക്കു് ആൺപെൺപരിവാരസഹിതം ദീപയഷ്ടി, പന്തക്കുറ്റി എന്നിവയോടുകൂടി കൊണ്ടാക്കുന്നതിനു് കൽപനകൊടുത്തിട്ടു് “ഉശിരൊന്നു പെയ്യാൽ പെയ്യു്” എന്നു് പറഞ്ഞുകൊണ്ടു്, നടവിലങ്ങിയ മദഗജംപോലെ നിലകൊള്ളാതെ കുടഞ്ഞു. അതുവരെ ഭർത്താവിനെക്കാൾ പ്രാധാന്യം തനിക്കാണെന്നു് നടിച്ചുവന്ന തങ്കച്ചി, പശുസ്വഭാവയായി, ഭർത്താവിനെ നോക്കി തൊഴുതുനിന്നു് “പിള്ളരുകൂടിപ്പോട്ടു്. നന്മയ്ക്കും തിന്മയ്ക്കും വേൾച്ച കൂറിവന്നപോലെ വലിമയ്ക്കും എളിമയ്ക്കും ഇവളേ കൂട്ടു” എന്നു കരഞ്ഞു് അദ്ദേഹത്തോടും, “അമ്മാവൻ പിള്ളരെയുംകൊണ്ടു പോണം. ഞാൻ എടുത്ത കുടം മാനമായ് കൊണ്ടിറക്കട്ടു്” എന്നു് കാരണവരോടും പറഞ്ഞു്, മുറിക്കകത്തു് പായ്‌വിരിച്ചു് കിടപ്പായി. തന്റെ ഭാഗിയേനി സ്വകുടുംബമഹത്വത്തെ രക്ഷിക്കുന്ന സ്ഥിരനിശ്ചയക്കാരി എന്നു് ധരിച്ചിരുന്നതിനാലും, ആപത്തിൽ ഭർത്താവിനെ ഉപേക്ഷിപ്പാൻ നിർബ്ബന്ധിക്കുന്നതു് ഗൃഹസ്ഥധർമ്മോചിതമല്ലെന്നു് വിചാരിക്കുകയാലും തങ്കച്ചിയെ തന്റെ തറവാട്ടിലേക്കു് പുറപ്പെടാൻ കാരണവപ്പാട്ടീന്നു് പിന്നീടു് നിർബ്ബന്ധിച്ചില്ല. എന്നാൽ കുഞ്ചുത്തമ്പി ഭാര്യയുടെ അടുത്തണഞ്ഞു്, തൽക്കാലത്തേക്കു് തലവർകുളത്തു് പോയി താമസിക്കുന്നതു് തന്റെയും ആജ്ഞയും അപേക്ഷയും നിർബ്ബന്ധവും ആണെന്നു് ഒരോ പടിയായി പറഞ്ഞു്, ഒടുവിൽ ശണ്ഠകൂടുകയും ചെയ്തു. തങ്കച്ചി തന്റെ നിഷ്കളങ്കനായ ഭർത്താവിനെ പ്രേമകാരുണ്യപൂർണ്ണയായി തലോടിയതല്ലാതെ, അദ്ദേഹത്തിന്റെ നിർബ്ബന്ധവാക്കുകളെ അനുവർത്തിപ്പാൻ ഒരുമ്പെട്ടില്ല. കാരണവരു് കുട്ടികളേയും, തമ്പിയാൽ തിരിച്ചുവെയ്ക്കപ്പെട്ട, ജംഗമസാധനങ്ങളേയും പെട്ടിപ്രമാണങ്ങളേയും കന്നുകാലിവകകളേയും തന്റെ ഭവനത്തിലേക്കു് യാത്രയാക്കീട്ടു്, താനും തന്നോടുകൂടി വന്നിട്ടുള്ള ഏതാനും ബന്ധുക്കളും ഭൃത്യരും അവിടെ താമസിച്ചു.


ആ രാത്രി ആ ഭവനത്തിനകത്തു് ആർക്കുംതന്നെ ഊണോ ഉറക്കമോ ഉണ്ടായില്ല. അരത്തമപ്പിള്ളത്തങ്കച്ചി വീണ പായിൽത്തന്നെ കിടക്കുന്നതിനിടയിൽ, “അപ്പീ! വല്ലപ്പഴും ഈ ആളുകളെ തേടിപ്പിടിച്ചാലു്, വരണ വെനയ്ക്കൊക്കെ പൊറുപ്പുണ്ടാക്കാമോന്നു പാപ്പാൻ ആളൊണ്ടു്. എന്റെ മോൻ, ആ പിള്ളയൊണ്ടു്. ഇപ്പം നീട്ടെഴുത്തു്. കൊലചെയ്യണ കൊഠൂരനും മറ്റുമല്ല. എന്റടുത്തു് വരുവിനു്! മാനവു് ആകായവും പെരുമയും പ്രാതനവും ഒന്നും നിനയ്ക്കാതിൻ. ചുമ്മാവരുവിൻ. എല്ലാം ചൊവ്വാക്കാം. അവളിക്കാതിൻ – മോളിലിരിക്കണവൻ കണ്ണുംചത്തല്ല ഇരിക്കണതു്.” എന്നു് ഭഗവതിയമ്മ ആ മുറിക്കകത്തുകിടന്നു് സ്വകാര്യമായി മന്ത്രിച്ചുകൊണ്ടു്, തന്റെ പാട്ടിലാക്കപ്പെട്ടിരുന്ന രണ്ടുമൂന്നു് ഭൃത്യന്മാരൊന്നിച്ചു് ചില സാമാനങ്ങളൂം സംഭരിച്ചു് ആ രാത്രിതന്നെ ഭൃത്യന്മാരൊന്നിച്ചു് മാർഗ്ഗദുർഘടങ്ങളൊന്നും വിചാരിക്കാതെ യത്നനിർവഹണത്തിനു് അതിത്വരയോടു് ഹരിപഞ്ചാനനന്റെ രണ്ടാം സങ്കേതമായി തനിക്കു് അറിവു് കിട്ടീട്ടുള്ള മരുത്വാൻഗിരിയിലേക്കു് തിരിച്ചു. കുലീനതയെ ധനത്തിലും ജീവനിലും പ്രധാനമായി ഗണിച്ചുവന്നിരുന്ന കുഞ്ചുത്തമ്പി അവമാനലജ്ജാഗ്രസ്തനായി, കൂട്ടിലടച്ച പുലിയെപ്പോലെ വീട്ടിന്റെ ഓരോ ഭാഗത്തും ഉഴന്നു് നടന്നു. അദ്ദേഹത്തിന്റെ പട്ടാളത്തിൽ പ്രമാണികളായുള്ളവരിൽ ചിലരെ അന്നു് സന്ദർശനംചെയ്തതിൽ അവർ ഹരിപഞ്ചാനനയോഗികളെത്തുടർന്നു് സേവിപ്പാനല്ലാതെ, രാജകല്പനയെ എതിർത്തു് കളപ്രാക്കോട്ടയെ രക്ഷിപ്പാൻ ഉടമ്പെട്ടിട്ടില്ലെന്നും മറ്റും പറഞ്ഞു് പിരിഞ്ഞു. അടുത്തുള്ള ഓരോ പ്രമാണികൾ “ഇത്തിരിവിത്തെ – വിത്ത് – അതിനെ അതിനെള്ളോളം ഒണക്കുകൊറ തീർപ്പാനൊണ്ടു്,” എന്നും മറ്റും സമാധാനങ്ങൾ പറഞ്ഞും പൊയ്ക്കളഞ്ഞു. തമ്പി “ഇപ്പഴത്തെ വിത്തിന്റെ സ്വഭാവത്തിനു് വറട്ടുണക്കുണക്കണം,” എന്നു് ആപൽസ്ഖലിതമായ ബുദ്ധിപ്രഭാവംകൊണ്ടു് ചിന്തിച്ചു:

അടുത്തദിവസം പുലർച്ചയ്ക്കുമുമ്പുതന്നെ കളപ്രാക്കോട്ടപ്പടനിലത്തിലെ കല്ലുമണ്ഡപവും പടവീടുകളും എല്ലാം പൂർവ്വപ്രകൃതിയായിരുന്ന ഭൂഗർഭത്തിൽത്തന്നെ ലയിപ്പിക്കപ്പെട്ടു. ഉദയമായപ്പോൾ ദുർദ്ദശാകാളിമ ആ ഭവനത്തിന്റെ പുരോഭാഗത്തു് സ്വരൂപിച്ചതുപോലെ രണ്ടു് ഉന്നതഗജവരന്മാർ ദ്വാരരക്ഷികളായി നിലകൊണ്ടു്, ഘനഗർജ്ജനം ചെയ്തു. ദക്ഷിണമുഖസർവ്വാധികാര്യക്കാരും, ഏതാനും കാര്യക്കാരന്മാരും, രണ്ടുമൂന്നു് അണിപ്പുള്ളിപ്പട്ടാളക്കാരും ഭടജനങ്ങളൂം ശിൽപാദിസൃഷ്ടിസംഹാരവൃത്തിക്കാരും ആനകളുടെ മുമ്പിൽ സഞ്ചയിച്ചു. കളപ്രാക്കോട്ടയുടെ ‘ഇരോരായിര’ നായകചിഹ്നമായുള്ള പുറംപ്രാകാരം അരനിമിഷംകൊണ്ടു് കിടങ്ങിനു് ഭക്ഷ്യമായി, രണ്ടും സാധാരണനിലയെ ഒരുപോലെ അവലംബിച്ചു. അന്തിമാളമ്മൻകോവിൽ ഗജഗിരികളുടെ ശ്വാസസംഘടനത്താൽ അടുത്തുള്ള നീരൊഴിയിൽ നിക്ഷേപിക്കപ്പെട്ടു. അവിടത്തെ അംബികാശക്തിയെ പത്മനാഭപുരം കോട്ടയ്ക്കകത്തു് ഒരു നവക്ഷേത്രവാസിനിയാക്കി സ്ഥലംമാറ്റി. തമ്പിയെന്നു ‘തൻതനിയെ പേരെടുത്തു്, കൽപനയ്ക്കും നാട്ടുമുറയ്ക്കും അടങ്ങാതെ പുലരും’ വിശ്വനാഥൻ കുഞ്ചുപിരാട്ടിയെ, കാൺമാൻ രാജകൽപനയും വഹിച്ചു് ചെന്നിരിക്കുന്ന സർവധികാര്യക്കാർ ആവശ്യപ്പെട്ടു. ശാന്തിശിരശ്ചലനങ്ങളോടുകൂടിത്തന്നെ പുരുഷഗജമായ തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി മുന്നോട്ടു് ചെന്നു. ഉടുചേലയുടെ മുന്തികൊണ്ടു് മുഖത്തെ മൂടുപടമായി മറച്ചു് കരിണിയുടെ ഗർവ്വോടു് തങ്കച്ചി അരത്തമപ്പിള്ളയും സഹകാരിണിയായി ഭർത്തൃപദങ്ങളെ തുടർന്നുചെന്നു്, അദ്ദേഹത്തിനെ കൈതാങ്ങി നിന്നു. സർവാധികാര്യക്കാർ ഈ കാഴ്ചകണ്ടു് ആകാശവും ഭൂമിയും നോക്കി, താടിക്കു് കൈകൊടുത്തു. തലവർകുളത്തിലെ കാരണവപ്പാടായ തമ്പി സർവാധിപസ്ഥാനികനെ കുറച്ചു് ദൂരെ മാറ്റി ഒരു സംഭാഷണം നടത്തീട്ടു്, ആ ദമ്പതിമാരോടു് ചിലതു് ഗുണദോഷിച്ചു. “ഞങ്ങടെ വഴി ഞങ്ങൾക്കു്” എന്നു തമ്പി ബഹുവചനത്തിൽ മറുപടി പറഞ്ഞു. അതിന്റെശേഷം ദളവാ സുബ്ബയ്യൻ കൈയൊപ്പിട്ടു്, കളപ്രാക്കോട്ട വീട്ടിൽ പാർക്കും തലവർകുളത്തിൽ തങ്കച്ചി ഉമയമപ്പിള്ള അരത്തമപ്പിള്ളയുടെ വകയും മേൽപ്പേർ വകയ്ക്കു് വിശ്വനാഥൻ കുഞ്ചുപിരാട്ടിത്തമ്പിവഴി അടങ്ങീട്ടുള്ളതായുമുള്ള മുട്ടുമുടു പൊന്നുവെള്ളി വെങ്കലപാത്രം പെട്ടികട്ടിൽകന്നുകാള ഉരുവെപ്പേരും നീക്കി, മേൽപടി വീടും ചേരുമാനങ്ങളൂം പൊളിച്ചിറക്കി മേൽപ്പുരനിരപടികൽക്കെട്ടറവേ മാറ്റി, നടക്കല്ലുമിളക്കി, കുളംകോരിയും, മേൽപടി തറവാട്ടുപേർ കൊണ്ട വസ്തുവകകളെപ്പേർപ്പെട്ടവയും പണ്ടാരവകയ്ക്കു കണ്ടുകെട്ടി അടക്കിയും, തമ്പിയെ വീടിറക്കിയും ചെയ്യുമ്പടിക്കു് ഉണ്ടായിട്ടുള്ള ഉത്തരവിനെ കൂടിയ ഉടമസ്ഥരും ഊർപ്പേർകളും കേൾക്കെ സർവ്വാധിപന്റെ ആജ്ഞാനുസാരം മുഖത്തു് കണക്കനായ പിള്ള വായിച്ചു. തമ്പിയും ഭാര്യയും തലവർകുളത്തിലെ കാരണവരെ തൊഴുതുകൊണ്ടു്, കോട്ടയിൽ കാൽപൊടിതട്ടി പുറത്തിറങ്ങി. ശകുനം തങ്ങളെപ്പോലുള്ള ഗജദ്വന്ദ്വം തന്നെ ആയിരുന്നു. തങ്കച്ചിയുടെ സ്വന്തമായ ഏതാനും മുതലുകൾ ചുമന്നുകൊണ്ടു് കോട്ടവകയും തലവർകുളംവകയും ആയുള്ള ചില ഭൃത്യന്മാർ ആ ദമ്പതിമാരെ ഭക്തിപൂർവം തുടർന്നു. തലവർകുളത്തിലെ കാരണവപ്പാടു് തങ്കച്ചിയുടെ ശേഷിച്ച മുതലുകൾക്കു് പറ്റുചീട്ടി കൊടുത്തു് ഏറ്റു് അവയുംകൊണ്ടു് വാവിട്ടുകരഞ്ഞു്, കോട്ടഭവനത്തെ കുഞ്ചുത്തമ്പിയുടെ പ്രതിനിധിയായി, രാജകൽപനയ്ക്കു് വണങ്ങി, കൈയുപേക്ഷിച്ചു് പിരിഞ്ഞു. സർവ്വാധിപപ്രധാനൻ രാജോർജ്ജിതയോഗ്യമായ ഗുഹാന്തർഭാഗപ്രതിധ്വനിസ്വരത്തിൽ ഒന്നു മൂളി. ഭടജനങ്ങളുടെ മദ്ധ്യത്തിൽനിന്നു് ഒരു പരശുധരൻ മുമ്പോട്ടു് കടന്നു്, കളപ്രാക്കോട്ട ഭവനത്തിന്റെ പൂട്ടുപുരപ്പടിയിൽ തന്റെ ആയുധവായിറക്കി, തൊട്ടു് കണ്ണിൽവച്ചു്, വിഘ്നേശ്വരഗുരുസ്തവങ്ങൾ കഴിച്ചു. ആ ഉദയത്തിനുമുമ്പു് കളപ്രാക്കോട്ടയെ കണ്ടു് അസ്തമിച്ചുള്ള ദിവാകരകോടികൾക്കു് ശുദ്ധീകരണാക്ഷതമായി കിഴക്കേ ഭവനദ്വാരത്തെ ഹസ്തിവരന്മാർ പൊടിച്ചു് പടിഞ്ഞാറോട്ടു് അർപ്പണംചെയ്തു. യോഗീശ്വരന്റെ പൃഷ്ഠസമ്പർക്കത്താൽ പരിപൂതമാക്കപ്പെട്ടുള്ള പൂമുഖം ഉഗ്രബലന്മാരായ ആ താപ്പാനകളുടെ ഒരു ഞെരുക്കിൽ വടക്കോട്ടു ചാഞ്ഞു് “അജ്ഞാത്വാ തേ മഹത്വം” എന്നു് ധർമ്മദേവപ്രാർത്ഥനയിൽ ഭൂമിയിൽ നമനംചെയ്തു. ദക്ഷിണവേണാടടക്കമുള്ള കരകൗശലകുശലന്മാർ കളപ്രാക്കോട്ട ഭവനകാളിയന്റെ ഫണനിരകളിൽ സഹസ്രകൃഷ്ണഗാത്രരായി നിരന്നു് മർദ്ദനനൃത്തം തുടങ്ങി. ഭവനത്തിന്റെ മേച്ചിൽ ശലിതമായി, ഭയാക്രാന്തമായ കാകവൃന്ദംപോലെ നാലുപാടും പറന്നു. അതിന്റെ ധൂളീഗന്ധം പൈശാചപൂതിയോടു് ആകാശമെങ്ങും പരന്നു. കുഞ്ചുത്തമ്പിയുടെ ഭടജനഗണങ്ങളുടെ അണിവെടിച്ചടചടിതംപോലെ മേൽക്കൂട്ടും തകർന്നു് പൊടിഞ്ഞു. ആ പടുവൃദ്ധഗൃഹത്തിന്റെ തട്ടുവിതാനങ്ങൾ ദീനസ്വരവിലപനങ്ങളോടുകൂടി പൊളിഞ്ഞിളകിക്കീറി നിലത്തു് പതിച്ചു. ഗജവരപുരോഹിതന്മാർ അവരവരുടെ ശംഖങ്ങളെ മുഴക്കി, ഉത്തരസ്ഥായികളെ ഭഞ്ജനംചെയ്തു. നിരപ്പലകപ്പന്തികൾ ഭിന്നബന്ധനങ്ങളായി തുരുതുരനെ വിതിർന്നു ചവറിനിടയിൽ പുതഞ്ഞു. കളപ്രാക്കോട്ടയുടെ അസ്ഥിശേഷങ്ങളായ സ്ഥൂണശതകങ്ങളെ ഗജവരന്മാർ ഇളക്കി, അരക്ഷണനേരത്തേക്കു് ദ്രാഹശിക്ഷാദണ്ഡങ്ങളായി നാട്ടി, നിലത്തു് ത്യജിച്ചു. ആ ഭവനാസ്തിവാരത്തെ ഭൂശേഷമാക്കിത്തീർപ്പാൻ ഭിത്തികാരകന്മാർ ഭ്രംശനംചെയ്തു് കിണറുകളെ തൂർത്തു. കുലോത്തുംഗാദിപ്രഭാവങ്ങൾ ശകലശേഷംകൂടാതെ ദക്ഷിണഗംഗാതടത്തെ പ്രാപിച്ചു. കളപ്രാക്കോട്ടക്കല്ലറകൾ ക്ഷാരചികിത്സയാൽ നികരാത്ത വിദ്രധിരന്ധ്രങ്ങൾപോലെ ശേഷിച്ചു.

മായാശക്തികൊണ്ടെന്നപോലെ സകലതും സന്ധ്യാഗമനത്തിനുമുമ്പു് അവിടെനിന്നും മാറ്റപ്പെട്ടു്, വിശ്രുതമായ കളപ്രാക്കോട്ടഗൃഹം പരിശുദ്ധമായ സ്ഥലമാത്രമായി. ഈ ക്രിയകളുടെ സാക്ഷികളായി, ദൂരത്തുമാറി ദേഹക്ലമങ്ങൾ മറന്നുനിന്നിരുന്ന തമ്പിയും പത്നിയും ആ പുരാതനഗൃഹത്തെ ആകാശശേഷമായിക്കണ്ടപ്പോൾ, തമ്പി ശ്വാസശൂന്യനായി: ഉദരചലനം നിലച്ചു, നേത്രങ്ങളിൽനിന്നു് ചില ജലകണങ്ങൾ ദ്രവിച്ചു: തങ്കച്ചി ആ നിർമ്മലചിത്തനെ തലോടി ആ ദുർദ്ദർശനപ്രാന്തത്തിൽനിന്നു് മാറ്റുന്നതിനു് ശ്രമിച്ചു. തന്റെ ഭവനശേഷമായ ആകാശദർപ്പണത്തിൽകൂടി അസ്തമനദിവാകരനെ ശ്രീപത്മനാഭസുദർശനായുധംപോലെ ചെങ്കനൽപ്രഭനായിക്കണ്ടപ്പോൾ, “ഇനി എങ്ങോട്ടപ്പീ?” എന്നു് ഭാര്യയോടു് നിഷ്പൗരുഷനായ തമ്പി വൈവശ്യാലിംഗനപൂർവ്വം ചോദിച്ചു. “അരശർവരാക്കടലിരിക്കെ മനം കലങ്ങാൻ കാര്യമെന്തു്?” എന്നു് തങ്കച്ചിപ്രഭ പൗരുഷത്തോടുകൂടിപ്പറഞ്ഞു. സമുദ്രത്തിൽ നീരാടുകയോ! തമ്പിയുടെ അന്തഃകരണം, രാജയോഗാദികൾകൊണ്ടു് പരമഹംസനായും ആശ്ചര്യകർമ്മപ്രവൃത്തനായുമുള്ള തന്റെ ഗുരുവരനെ ധ്യാനിച്ചു. പശ്ചിമാകാശത്തിലെ അരുണജാജ്വല്യതയ്ക്കിടയിൽ സ്വർണ്ണപ്രഭമായുള്ള ഒരു നവസൗധത്തെ തമ്പിയുടെ വിഭ്രാന്തി ദർശനംചെയ്തു. ഈ മോഹാവേശം അദ്ദേഹത്തിന്റെ ഉത്സാഹത്തെ ഉദ്ധരിച്ചു. മരുത്വാൻമലയിലേക്കു് ഭാര്യയുടെ ഹസ്തത്തെ ഗ്രഹിച്ചുകൊണ്ടു് തമ്പി നടതുടങ്ങി. സമീപസ്ഥരായ ചില ഗൃഹസ്ഥന്മാർ അദ്ദേഹത്തെ സൽക്കരിക്കുന്നതിനു് രാജനിരോധമില്ലെന്നുള്ള ധൈര്യത്തോടുകൂടി അവരുടെ ഗൃഹങ്ങളിലേക്കു് ആ ദമ്പതിമാരെക്ഷണിച്ചു. തങ്കച്ചി തമ്പിക്കുവേണ്ടി തലയാട്ടി, ഭർത്താവിനേയുംകൊണ്ടു് നടതുടർന്നു. ബഹുശതവത്സരങ്ങളായി തന്റെ ഗൃഹത്തിന്റെ ‘മാടമ്പു’ മുദ്രയായി രക്ഷിക്കപ്പെട്ടിരുന്ന പടക്കളം അതിന്റെ ശ്മശാനഭൂമിപോലെ തുറന്നു കാണപ്പെട്ടപ്പോൾ, കല്ലുമണ്ഡപം സ്ഥിതിചെയ്തിരുന്ന തറയിൽ ചെന്നു്, തമ്പി വീണുരുണ്ടു. “ഇതെന്തു് പാടു്” എന്നു് ഖേദിച്ചുകൊണ്ടു് തങ്കച്ചിയും നിലം പറ്റി. ഹൃദയഭേദകമായ ഈ അധഃപതനത്തെ കണ്ട ഭൃത്യന്മാർ വാങ്ങിനിന്നു് ശോചിച്ചു. ശതഗുണിതമായുള്ള അന്നത്തെ നിശാകാളിമയുടെ ദർശനത്തിൽ, ബഹുസംവത്സരങ്ങൾക്കുമുമ്പു് കഴിഞ്ഞ ഒരു രാത്രിയും, ദേവീദർശനത്തിനായി താൻ ബഹുലാഭരണഭൂഷിതയായതും കുമതികളായ ചില ഭൃത്യന്മാരുടെ ദുഷ്പ്രേരണയിൽ താൻ സാഹസിനിയായി പുറപ്പെട്ടതും, അനന്തരം രാക്ഷസമായുള്ള ഒരു കൃത്യത്തെ താൻ ചെയ്തുപോയതും, ആപൽസംസ്കരണത്താൽ സംശുദ്ധമായുള്ള ആ പ്രഭ്വിയുടെ ദേഹി തന്മയത്വത്തോടുകൂടി ദർശനംചെയ്തു. താൻ പൂർവദിവസത്തിൽ വിദ്വേഷിച്ചതിന്മണ്ണമുള്ള ഒരു നരഹത്യയായും സംഭവിച്ചേക്കാമായിരുന്ന തന്റെ ഭൂതകൃത്യത്തെ ഓർത്തു് തങ്കച്ചി വിറച്ചു. ആ രക്തധാരയെ സന്ദർശനംചെയ്തു് മനസ്സു തളർന്നു. അപമാനോൽഭൂതമായുള്ള പരിതാപത്തോടു് സഹതപിക്കാൻ അഭ്യസനജ്ഞാനസിദ്ധിയുണ്ടായിരിക്കുന്ന ആ പ്രഭ്വി, ആ ബാലൻ, അവന്റെ കോപാമർഷങ്ങളെ അമർത്തിനിന്നു് വിറകൊണ്ടതിന്റെ മഹത്വത്തെ തദാനീന്തനസംഭവംപോലെ കണ്ടു്, അഭിനന്ദിച്ചു്, ക്ഷമാപ്രാർത്ഥിനിയാവാൻ സന്നദ്ധയായി. ഏതു് ഉദരത്തിൽ ജനിച്ചു് എങ്കിലും, സ്വജഡജാതനെന്നപോലെ വിചാരിച്ചു്, ആ ബാലന്റെ അന്നത്തെ ഉദരാർത്തിയെ താൻ ശമിപ്പിക്കാതെ, തന്റെ ധനപുഷ്ടിയിൽ അഹങ്കരിച്ചും, അവന്റെ ദാരിദ്ര്യത്തെ വിനിന്ദിച്ചും, താൻ ചെയ്തുപോയിട്ടുള്ള മഹാദുർദ്ധരപാതകത്തിനു് ആ ബാലനോടു് തനിക്കു് സംഘടനയുണ്ടാവാൻ തങ്കച്ചി പ്രാർത്ഥിച്ചു. ഭർത്തൃഗൃഹത്തിനും തന്റെ സൗഭാഗ്യത്തിനും നഷ്ടം ഭവിച്ചു് എങ്കിലും ആ പശ്ചാത്താപസംസ്കാരം മനസ്സിൽ ഒരു ആനന്ദത്തെ സഞ്ജാതമാക്കി അവരുടെ ഗാത്രത്തെ വിറപ്പിച്ചു. തന്റെ ഭാര്യയുടെ ഖിന്നതാക്ഷോഭത്തെക്കണ്ട തമ്പി ആ മഹതിയെ പ്രണയപ്രഹർഷത്തോടു് ഹസ്താവലംബനംചെയ്തു്, ‘വിസ്തീർണ്ണപൃഥ്വി’യെ ശരണം പ്രാപിച്ചു.

തന്റെ ഉച്ചാടനക്രിയകൾ ഉടനടി കളപ്രാക്കോട്ടഭവനത്തിനുണ്ടാക്കിയ ശുദ്ധീകരണത്തെ കാണാൻ നിൽക്കാതെ ഭഗവതിയമ്മ അടുത്ത പുലർച്ചയോടു് മരുത്വാമലയുടെ താഴ്വരയിൽ എത്തി, മലകേറി, ഋഷിവാസഗുഹകളെ ആരാഞ്ഞു. അവിടെ ഉണ്ടായിരുന്ന ഒരു പ്രധാനമണ്ഡപത്തിന്റെ വാതൽ ബന്ധിച്ചുകാണപ്പെട്ടു. ഭൃത്യന്മാർ കരിങ്കല്ലുകൊണ്ടു് തകർത്തിട്ടും അതു് അഭേദ്യമായിരുന്നു. ഭഗവതിയമ്മയ്ക്കു് താൻ ആരായുന്ന വസ്തു ആ മണ്ഡപത്തിനകത്തുണ്ടെന്നു് ഒരു ആദോദയമുണ്ടാകയാൽ, വാതൽപ്പടിയിലിരുന്നു് കണ്ണടച്ചു് ധ്യാനം തുടങ്ങി. തന്റെ കർണ്ണങ്ങൾ പരിചയമുള്ള ഒരു സ്വരം കേട്ടു് ഭഗവതിയമ്മ ചുറ്റുമുള്ള “വാനവും വാത (ബാധ) കോട്ടയും മാനവും മലക്കൂടലും ചോലയും ചൊനക്കുഴിയും താഴത്തുള്ള പരപ്പും പച്ചപ്പരപ്പും തീരാപാങ്കടലിന്റെ തിരയിരപ്പും കാണാൻ ആർക്കുകൂടിതലയിൽ വരച്ചു!” എന്നു് കോപിച്ചുകൊണ്ടു് കണ്ണു് തുറന്നു. “ഹയമ്പാ! തമ്പിയങ്ങുന്നു് പെറവേ വന്നൂട്ടോ?” എന്നു് ഭയപ്പെട്ടു് ചാടി സൂക്ഷിച്ചുനോക്കിയപ്പോൾ, ഭഗവതിയമ്മ നെഞ്ചിലും തലയിലും തുടയിലും, അറഞ്ഞു് പൊട്ടിച്ചിരിച്ചു. “ഹങ്ങനെ ഓടി വാ കുട്ടണാച്ചി” എന്നു് പറഞ്ഞുകൊണ്ടു് ആഗതനെ മണ്ഡപദ്വാരബന്ധകമായി തൂങ്ങുന്ന തുരുമ്പുപൂട്ടിനെ കാട്ടി. ആഗതന്റെ ഒറ്റ ഞെരിപ്പു് ഒന്നു് – പൂട്ടു് തകർന്നുവീണു. ഭഗവതിയമ്മ ഭയഹീനയായി ഗുഹദ്വാരത്തിനകത്തു് പ്രവേശിച്ചു. കേശവൻകുഞ്ഞിനാൽ പ്രാർത്ഥിതയായ സാക്ഷാൽ ശൈവശക്തിയുടെ നേതൃത്വത്താൽ എന്നപോലെ, ആ സ്ത്രീ അങ്ങുമിങ്ങും തടയാതെ എല്ലാ വിക്രവിലങ്ങളേയും കടന്നു്, ദിവ്യവിഗ്രഹനായി, സ്വർണ്ണപ്രഭനായി, ആസന്നനിര്യാണനായി ശയിക്കുന്ന യുവാവിന്റെ സമീപത്തിൽ അടുത്തു. ഭഗവതിയമ്മ നടുങ്ങി. തന്റെ ദൗത്യം നിഷ്ഫലമായോ എന്നു് ശങ്കിച്ചു് പരിഭ്രമിച്ചു. ‘മക്കളേ’ എന്നു് സ്ത്രീകൾക്കും അസാമാന്യമായുള്ള ആർദ്രതയോടു് കൂടി വിളിച്ചുകൊണ്ടു്, ആ യുവാവിന്റെ അടുത്തിരുന്നു്, അയാളെ തലോടി ഒരു നാഡീപരിശോധനയും കഴിച്ചു. ബുദ്ധിമതിയായ ഭഗവതി അമ്മയുടെ അടുത്ത ക്രിയ ആശ്ചര്യകരമായിരുന്നു. തന്റെ സഹഗാമികളുടേയും നവമിത്രത്തിന്റേയും പരമാർത്ഥസ്വഭാവങ്ങളെക്കുറിച്ചു് നിശ്ചയമില്ലാതിരുന്നതിനാൽ, ആ യുവാവു് അണിഞ്ഞിരുന്ന വിലയേറിയ ആഭരണങ്ങളെ എല്ലാം അഴിച്ചു് തന്റെ ഭാണ്ഡക്കെട്ടിനകത്താക്കി. അനന്തരം പുറത്തു് ചാടി ആരാഞ്ഞു്, ചില പച്ചിലകൾ പറിച്ചുകൊണ്ടു്, വീണ്ടും ഗുഹാമന്ദിരത്തിനകത്തു് പ്രവേശിച്ചു്, അതുകൾ കശക്കി തനിക്കു് വശമുണ്ടായിരുന്ന ചികിത്സകൾ ആരംഭിച്ചു. ‘ശങ്കരാ’ എന്നുള്ള പ്രാർത്ഥനോച്ചാരണത്തോടുകൂടി ആ യുവാവു് ഉണർന്നു. കേശവൻകുഞ്ഞിന്റെ രാത്രിയിലെ ദീനസ്വരക്രന്ദനത്താൽ ആനീതമായ സ്ഥാണുമാലയമൂർത്തിയുടെ സാർവത്രിക സാന്നിദ്ധ്യം ആ ദേവനെ പ്രാർത്ഥിച്ച ഭഗവതിയമ്മ സന്ദർശിച്ചു് അവരുടെ ശുചീന്ദ്രത്തേക്കുള്ള ‘കാശിയാത്ര’ ശുഭസമാപ്തമാക്കി.