close
Sayahna Sayahna
Search

നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം


നമ്പൂതിരിപ്പാടു കുളിയും ഊണും കഴിഞ്ഞ ഉടനെ കേശവന്‍ നമ്പൂതിരി, പഞ്ചുമേനോന്‍ തന്നോട് അറിയിപ്പാന്‍ പറഞ്ഞ വിവരം അറിയിച്ചു. പറയുമ്പോള്‍ ചെറുശ്ശേരി നമ്പൂതിരിയും കൂടെ ഉണ്ടായിരുന്നു. തനിക്കു വന്ന ചിറി അടക്കിക്കൊണ്ടു കേശവന്‍ നമ്പൂതിരിയുടെ വാക്ക് അവസാനിച്ച ഉടനെ പറയുന്നു.

ചെറുശ്ശേരി നമ്പൂതിരി
അങ്ങിനെ തന്നെയാണ് വേണ്ടത്. “കവിതാ വനിതാ ചൈവ സ്വയമേവാഗതാ  വരാ” എന്നാണു പ്രമാണം. പിന്നെയും ഇന്ദുലേഖ വരുമോ എന്നുള്ളതിനെ എനിക്കു അണുമാത്രവും സംശയമില്ല.
കേശവന്‍നമ്പൂതിരി
അതില്‍ രണ്ടു പക്ഷമില്ല, എനി അങ്ങോട്ട് ഒന്ന് എറങ്ങുന്നതാണ് നല്ലത് എന്നു തോന്നുന്നു. നേരം നാലുമണിയായിട്ടേ ഉള്ളൂ.
നമ്പൂതിരിപ്പാട്
ഓ! പോവുക. ചെറുശ്ശേരീ! ഞാന്‍ കുപ്പായം ഇട്ടു കളയാം. നേര്‍ത്തത്തെ കുപ്പായം എനിക്ക് വളരെ ചേര്‍ച്ച തോന്നി. വെയിലത്തു പല്ലക്കില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ബഹു പ്രഭ എനിക്കു തന്നെ തോന്നി.
ചെറുശ്ശേരി നമ്പൂതിരി
അതിനെന്താണ് സംശയം? വാരയ്ക്ക് തൊണ്ണൂറ്റഞ്ച് ഉറുപ്പിക വിലയുള്ള പൊന്‍ നീരാളമല്ലേ. ആ കുപ്പായം തന്നെ ഇടണം.
കുപ്പായവും തൊപ്പിയും തുപ്പട്ടയും മോതിരങ്ങളും സ്വര്‍ണ്ണക്കുമിഴ് മെതിയടിയും മറ്റും ഇട്ടുകൊണ്ട് നമ്പൂതിരിപ്പാട് ചെറുശ്ശേരിയോടും കേശവന്‍ നമ്പൂതിരിയോടും ഭൃത്യവര്‍ഗ്ഗങ്ങളോടും വഴിയില്‍ അവിടവിടെ നിന്നു ചേര്‍ന്ന ആളുകളോടും കൂടി പൂവരങ്ങത്തു പൂമുഖത്തിന്റെ മുമ്പിലായി. ഉടനെ പഞ്ചുമേനോന്‍ ഇറങ്ങി വന്നു. നമ്പൂതിരിപ്പാട്ടിലെ കൂട്ടിക്കൊണ്ടു നാലകത്തിലേക്ക് പോയി ഒരു വലിയ കസാലമേല്‍ ഇരുത്തി പഞ്ചപുച്ഛമടക്കി നിന്നു. നമ്പൂതിരിപ്പാട്
ഇന്ദുലേഖയുടെ മാളിക ഇതോടു തൊട്ടിട്ടു തന്നെയോ?
പഞ്ചുമേനോന്‍
റാന്‍ — അതെ, ഈ തെക്കെ അകത്തെ പടിഞ്ഞാറെ വാതിലില്‍ കൂടി എറങ്ങിയാല്‍ ആ മാളികയാണ്. 

“എന്നാല്‍ ആ മാളികയിലേക്ക്  എഴുന്നള്ളാം” എന്നും, “കേശവന്‍ നമ്പൂതിരി എവിടെ?” എന്ന് പഞ്ചുമേനോന്‍ പറയുമ്പോഴേക്ക്, കേശവന്‍ നമ്പൂതിരി പുറത്തു നിന്ന് ഓടി വന്ന്, “ഞാന്‍ ഇന്ദുലേഖയെ ഒന്ന് അറിയിച്ചു വന്ന് കളയാം” എന്നു   പറഞ്ഞ് ഓടി മാളികയിലേക്ക് ചെന്നു. അപ്പോള്‍ ഇന്ദുലേഖ ഒരു എഴുത്ത് എഴുതിക്കൊണ്ടിരുന്നു. നമ്പൂതിരിയെ കണ്ടപ്പോള്‍ കലശലായ ഉപദ്രവത്തോടെ എഴുത്ത് അവിടെ നിര്‍ത്തി എഴുന്നേറ്റു  “എന്താണു എഴുന്നെള്ളിയത്?” എന്ന് ചോദിച്ചു.

കേശവന്‍ നമ്പൂതിരി
ഊണു കഴിഞ്ഞു വന്നു. ഇന്ദുലേഖയെ കാണേണമെന്ന് ആവശ്യപ്പെട്ടു. വലിയച്ഛനും അദ്ദേഹവും ചുവട്ടില്‍ ഉണ്ട് – വരാന്‍ പറയട്ടെ?
ഇന്ദുലേഖ
വന്നോട്ടെ.
കേശവന്‍ നമ്പൂതിരി
അദ്ദേഹം വലിയ നമ്പൂതിരിപ്പാടാണ്. ഇന്ദുലേഖയ്ക്ക് സംസാരിക്കേണ്ട മാതിരിയൊക്കെ അറിയാമല്ലോ?
ഇന്ദുലേഖ
എനിക്കു സംസാരിക്കേണ്ട മാതിരി അശേഷവും അറിഞ്ഞു കൂടാ. ഒരക്ഷരവും അറിഞ്ഞു കൂടാ. പക്ഷേ വരണ്ട, അതാണു നല്ലത്.
കേശവന്‍ നമ്പൂതിരി
ഛീ! വരണ്ടേ? ഇന്ദുലേഖയ്ക്ക് മനസ്സുപോലെ പറഞ്ഞോളു.
ഇന്ദുലേഖ
അതു തന്നെയാണ് ഭാവിച്ചിരിക്കുന്നത്.

കേശവന്‍ നമ്പൂതിരി നമ്പൂതിരിപ്പാട്ടിലെ വിളിപ്പാന്‍ താഴത്തിറങ്ങി.

നമ്പൂതിരിപ്പാടെ കണ്ട് സംസാരിച്ച് ആ വിവരത്തെക്കുറിച്ചു കൂടി നേരമ്പോക്കായി പലതും മാധവന് എഴുതാമെന്ന് ഇന്ദുലേഖ നിശ്ചയിച്ചു പകുതി എഴുതിയ കത്തും മറ്റും എഴുത്തു പെട്ടിയില്‍ ഇട്ടു പൂട്ടി. പൂട്ടിയ ഉടനെ പുറത്തളത്തില്‍ വന്ന് ഒരു പരീക്ഷയ്ക്ക് ഒരു ക്ലാസ്സിലെ കുട്ടി എഴുനീറ്റു നില്‍ക്കുമ്പോലെ പുറളത്തിലെ ഒരു ചാരുപടിയും പിടിച്ച് അവിടെ നിന്നു. കേശ­വന്‍ നമ്പൂതിരി ഉടനെ താഴത്തു വന്ന് “മുകളിലേക്ക് പോവാം,” എന്ന് പറഞ്ഞു നമ്പൂതിരിപ്പാട് എഴുനീറ്റു നടന്നു. തെക്കെ അകായിലോളം പഞ്ചുമേനോനും പോയി. പിന്നെ അയാള്‍ മടങ്ങി. അപ്പോള്‍,

കേശവന്‍ നമ്പൂതിരി
“ഇന്ദുലേഖക്ക് ആചാരം പറവാനും മറ്റും അറിഞ്ഞുകൂട” എന്ന് പറഞ്ഞു.
നമ്പൂതിരിപ്പാട്
ഇത്ര ഒക്കെ ഇങ്കിരിയസ്സും മറ്റും പഠിച്ചിട്ട് ഇതു പഠിച്ചില്ലേ? എന്നോടു മേഘദന്തന്‍ സായ്വുകൂടി ആചാരം പറയും. ഇരിക്കട്ടെ. എന്റെ ഭാര്യയായാല്‍, ഞാന്‍ അതൊക്കെ പഠിപ്പിക്കും. ഇപ്പോള്‍ എങ്ങിനെയെങ്കിലും പറയട്ടെ.
കേശവന്‍ നമ്പൂതിരി
ശരി — അതുതന്നെ വേണ്ടത്! ഇവിടുത്തെ ബുദ്ധി വലിപ്പം വളരെ തന്നെ!
നമ്പൂതിരിപ്പാട്
എന്റെ ഭാര്യയായ നിമിഷം ഞാന്‍ മാതിരി സകലവും മാറ്റും.

ഇങ്ങിനെ പറഞ്ഞും കൊണ്ടു പൊന്‍കുമിഴുമെതിയടിയും ഇട്ടു കോണിയിന്മേല്‍ കടാ – പടാ – എന്നു ശബ്ദിച്ചു കൊണ്ട് കോണി കയറി പുറത്തളത്തിലേക്കു കടന്നപ്പോള്‍ ചാരുപടിയും പിടിച്ചു നില്ക്കുന്ന തരുണീരത്നമായ ഇന്ദുലേഖയെ കണ്ടു. ആദ്യം ഒരു മിന്നല്‍ പിണര്‍ കണ്ണിടിച്ചപോല തോന്നി. കണ്ണുമിഴിച്ചു പിന്നെയും നോക്കി. അതിസുന്ദരിയായ ഇന്ദുലേഖയെ ആപാദചൂഡം നിര്‍വികാരനായി ഒന്നു നോക്കി. നമ്പൂതിരിപ്പാട് ഭ്രമിച്ചു വലഞ്ഞു കുഴഞ്ഞുപോയി. ഒന്നു രണ്ടു നിമിഷ നേരം നിശ്ചഞ്ചലനായി നിന്നു. “ഇങ്ങനെ സൌന്ദര്യം ഇതുവരെ കണ്ടിട്ടില്ല – എന്റെ മഹാഭാഗ്യം തന്നെ. എന്നെ ഇവള്‍ കമിക്കാതിരിക്കില്ലാ. എനിക്ക് അന്യ സ്ത്രീ ഗമനം ഇനി ഇല്ലാ. ഇന്ദുലേഖയെ ഒഴിച്ച് ഞാന്‍ ഒരു സ്ത്രീയെയും സ്മരിക്കകൂടി ഇല്ലാ. അതിനു രണ്ടു പക്ഷമില്ലാ.” ഇന്ദുലേഖയുടെ സ്വരൂപം കണ്ടു സുബോധം വന്ന പിന്നെ സംഭാഷണം തുടങ്ങുന്നതിനു മുമ്പ് നമ്പൂതിരിപ്പാട്ടിലെ മനസ്സില്‍ വിചാരിച്ചതും നിശ്ചയിച്ച് ഉറച്ചതും.

ഇന്ദുലേഖ യാതൊരു ഭാവഭേദവും കൂടാതെ നമ്പൂതിരിപ്പാട്ടിലെ മുഖത്തു നോക്കിക്കൊണ്ടു നിന്നു. തുറിച്ചു നോക്കി കൊണ്ടു നിന്നു എന്നു പറയാന്‍ പാടില്ലാ. തുറിച്ചു നോക്കാന്‍ ഇന്ദുലേഖയ്ക്ക് അറിഞ്ഞു കൂടാ. കേശവന്‍ നമ്പൂതിരി ഉടനെ ഒരു കസാല നീക്കിവെച്ച് അതിന്മേല്‍ നമ്പൂതിരിപ്പാട്ടിലെ ഇരുത്തി, താഴത്തിറങ്ങി. നമ്പൂതിരിപ്പാടു കസാലമേല്‍ ഇരുന്നു പിന്നെയും ഇന്ദുലേഖയുടെ മുഖത്തുതന്നെ കണ്ണുപറിക്കാതെ നോക്കി. ഇന്ദുലേഖയും നോക്കി കൊണ്ടു തന്നെ നിന്നു. ഒടുവില്‍ —

നമ്പൂതിരിപ്പാട്
ഞാന്‍ വന്നപ്പോള്‍ താഴെ ഉണ്ടായിരുന്നു — ഇല്ലേ? കണ്ടതുപോലെ തോന്നി.

എന്നു പറഞ്ഞു കവിള്‍ത്തടം കവിഞ്ഞു നീണ്ടിട്ട് ഒരു മന്ദഹാസം ചെയ്തു.

ഇന്ദുലേഖ
ഞാന്‍ അപ്പോള്‍ താഴത്തില്ലാ. 

“ഞാന്‍” എന്നു പറഞ്ഞപ്പോള്‍ നമ്പൂതിരിപ്പാട് ഒന്നു ഞെട്ടി. ഒരു നായര്‍ സ്ത്രീ തന്നോട് അങ്ങിനെ ഇതുവരെ പറഞ്ഞിട്ടില്ലാ. പക്ഷേ, ഈ സ്തോഭങ്ങളൊന്നും ക്ഷണികനേരവും നിന്നില്ലാ. ഇന്ദുലേഖയുടെ സൌന്ദര്യം കണ്ടു നമ്പൂതിരി വലഞ്ഞ് മറ്റുള്ള സകല അഭിമാനവും മറന്നു പോയിരിക്കുന്നു.

നമ്പൂതിരിപ്പാട്
താഴത്തു വന്നതേ ഇല്ലെ?
ഇന്ദുലേഖ
വന്നതേ ഇല്ലാ.
നമ്പൂതിരിപ്പാട്
അതെന്തേ?
ഇന്ദുലേഖ
ഒന്നും ഉണ്ടായിട്ടല്ലാ.
നമ്പൂതിരിപ്പാട്
ആദ്യം വരാന്‍ നിശ്ചയിച്ച ദിവസം സംഗതിവശാല്‍ പുറപ്പെടാന്‍ തരമായില്ലാ. ആ വിവരത്തിന് എഴുത്തയച്ചു — എഴുത്തു കണ്ടില്ലേ?
ഇന്ദുലേഖ
ഞാന്‍ കണ്ടിട്ടില്ലാ.
നമ്പൂതിരിപ്പാട്
കറുത്തേടം കാണിച്ചില്ലേ?
ഇന്ദുലേഖ
നമ്പൂരി എന്നെ കാണിച്ചിട്ടില്ലാ.
നമ്പൂതിരിപ്പാട്
കറുത്തേടം മഹാ വിഡ്ഢി തന്നെ. അന്നു ഞാന്‍ പുറപ്പെട്ട ദിവസം ഒരു ഏലമല കരാറുകാരന്‍ മക്ഷാമന്‍ സായ്‌വ് വന്നിരുന്നു. എമ്പതിനായിരം ഉറുപ്പികയ്ക്ക് മല കരാര്‍ കൊടുത്തു — ആ തിരക്കിനാലാണ് അന്നു വരാഞ്ഞത്. ഇന്ദുലേഖയെ കാണാണ്‍ വഴുകിക്കൊണ്ടിരുന്നു. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. കേട്ടു നല്ല പരിചയം ഉണ്ട്. ഇന്ദുലേഖ, കറുത്തേടത്തിന് അമ്മയ്ക്ക് ബാന്ധവം ആയതിനു മുമ്പുണ്ടായ മകളായിരിക്കം.
ഇന്ദുലേഖ
ആരുടെ മകള്‍? കറുത്തേടത്ത് നമ്പൂരിയുടെയോ? അല്ലാ, ഞാന്‍ നമ്പൂരിയുടെ മകളല്ലാ. രാമവര്‍മ്മരാജാവിന്റെ മകളാണ്.
നമ്പൂതിരിപ്പാട്
അതെ, അതെ — അതാണു ഞാന്‍ പറഞ്ഞത്.
ഇന്ദുലേഖ
എന്നാല്‍ ശരി.

നമ്പൂതിരിപ്പാട്, എനി താന്‍ എന്താണു പറയേണ്ടത്; തിനിക്കു പറയേണ്ട സംഗതി ഒന്നുണ്ടായിരുന്നു, അത് എങ്ങിനെയാണു പറയേണ്ടത് എന്നു കുറെ നിരൂപിച്ചിട്ട് —

നമ്പൂതിരിപ്പാട്
ഇന്ദുലേഖയുടെ സൌന്ദര്യത്തെക്കുറിച്ച് കേട്ടു കേട്ടു എനിക്ക് നിവൃത്തിയില്ലാതായി.
ഇന്ദുലേഖ
എന്റെ സൌന്ദര്യം കൊണ്ട് ഇവിടേയ്ക്ക് എന്താണു നിവൃത്തിയില്ലാതെ ആയത് എന്നു മനസ്സിലായില്ലാ.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയുടെ വര്‍ത്തമാനം കേട്ടു കേട്ടു മനവക കാര്യങ്ങള്‍ യാതൊന്നും ഞാന്‍ നോക്കാതെയായി.
ഇന്ദുലേഖ
ഇതു മഹാകഷ്ടം! ഞാന്‍ മനവക കാര്യങ്ങള്‍ക്ക് ഇത്ര വിരോധിയോ? ഇതിന് എന്താണ് സംഗതി?
നമ്പൂതിരിപ്പാട്
ഇന്നലെ ചെറുശ്ശേരി ഒരു ശ്ലോകം ചൊല്ലി. അത് ഇന്ദുലേഖയോടു ചൊല്ലണം എന് എനിക്കൊരാഗ്രഹം. ഇന്ദുലേഖയ്ക്ക് സംസ്കൃതത്തില്‍ വില്പത്തി അല്ല ഇങ്കിരീയസു പഠിപ്പാണ് ഉള്ളതെന്നു കേട്ടു. സംസ്കൃത ശ്ലോകം ചൊല്ലിയാല്‍ അര്‍ത്ഥം മനസ്സിലാവുമോ?
ഇന്ദുലേഖ
നല്ലവണ്ണം മനസ്സിലാവാന്‍ പ്രയാസം.
നമ്പൂതിരിപ്പാട്
കുറെ വായിച്ചു വില്പത്തിയായിരുന്നു വേണ്ടത്.
ഇന്ദുലേഖ
ശരി.
നമ്പൂതിരിപ്പാട്
ഞാന്‍ ഒരു ശ്ലോകം ചൊല്ലാം. അര്‍ത്ഥം മനസ്സിലാവുമോ എന്നു നോക്കു. മനസ്സിലായില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം.
ഇന്ദുലേഖ
അര്‍ത്ഥം മനസ്സിലാവുന്ന കാര്യം സംശയം.
നമ്പൂതിരിപ്പാട്
എന്നാല്‍ ഞാന്‍ പറഞ്ഞു തരാം.
ഇന്ദുലേഖ
അങ്ങിനെയാവട്ടെ.

നമ്പൂതിരിപ്പാട് ഒരു ശ്ലോകം ചൊല്ലാന്‍ വിചാരിച്ചു. ശ്ലോകം ഒന്നു രണ്ടേ തോന്നുകയുള്ളൂ. വില്പത്തി ലേശമില്ലാത്തതിനാല്‍ മഹാ അബദ്ധമായിട്ടാണ് തോന്നുന്നതുതന്നെ ചൊല്ലുമാറ്. തോന്നുന്നതില്‍തന്നെ ചില പദങ്ങളും പാദങ്ങളും എടയ്ക്കിടെ മറന്നുപോവും. പിന്നെയും തോന്നും. ഇങ്ങനെയാണ് സ്ഥിതി. ശ്ലോകം ചൊല്ലുവാന്‍ നിശ്ചയിച്ചു നമ്പൂതിരിപ്പാടു കുറെ വിചാരിച്ചു. ഒരു ശ്ലോകം പകുതി തോന്നി. അതു ചൊല്ലുന്നു. 

“ആസ്താം പീയൂഷഭാവഃ സുമതിഗരജരള ഹാരീ പ്രസിദ്ധഃ”

പിന്നെ എന്താണ് — തോന്നുന്നില്ല. ചെറുശ്ശേരിയെ അറിയുമോ?  അറിയും എന്ന് അവള്‍ പറഞ്ഞു. അയാള്‍ എന്റെ കൂടത്തന്നെയാണ്. എനിക്കു വേണ്ടപ്പോള്‍ ഒക്കെ അയാളാണ് ശ്ലോകം ചൊല്ലാറ്. എനിക്ക് ഇത് ഓര്‍മ്മവയ്ക്കാനും മറ്റും മഹാ അസഖ്യം. പിന്നെ കാര്യങ്ങളുടെ തിരക്കില്‍ എന്തു  ശ്ലോകം? എന്നാലും ഞാന്‍ ചൊല്ലിയ ശ്ലോകം ബഹുവിശേഷമായിരുന്നു. എന്താ — അന്ധാളിച്ച് — നോക്കട്ടെ; 

“ആസ്താം പീയൂഷഭാവഃ സുമതിഗരജരള ഇതി പ്രസിദ്ധഃ”

ഇന്ദുലേഖ
(ചിറിച്ചും കൊണ്ട്) ബുദ്ധിമുട്ടണ്ടാ, ശ്ലോകം പിന്നെ ഓര്‍മ്മയാക്കീട്ടു ചൊല്ലാ­മല്ലോ.
നമ്പൂതിരിപ്പാട്
ഛീ! അതുപോരാ. ഞാന്‍ ഒന്നാമത് ഇന്ദുലേഖയോടു ചൊല്ലിയ ശ്ലോകം മുഴുവനാക്കാഞ്ഞാല്‍ പോരാ — നോക്കട്ടെ. 

“ആസ്താം പീയൂഷഭാവഃ സുമതിഗരജരള ഇതി പ്രസിദ്ധഃ”

ഓഹോ തോന്നി തോന്നി — 

“തല്ലഭോ പായ ഖിന്നാഭി ച ഗരളഹരോഹേരുതല്ലാ സഭാവഹഃ”

എനിയത്തെ രണ്ടുപാദം അശേഷം തോന്നുന്നില്ലാ. മുമ്പ്തന്നെ തോന്നുന്നില്ലാ. വിചാരിച്ചിട്ടു ഫലമില്ലാ.

“ആസ്താം പീയൂഷഭാവഃ … ”

ഓ! പിന്നെയും മറന്നുവോ — ഇതു വലിയ വിഷമം.

ഓ! ഹോ തോന്നി. 

“ആസ്താം പീയൂഷഭാവഃ സുമതിഗരജരള ഇതി പ്രസിദ്ധഃ
തല്ലഭോ പായ ഖിന്നാഭി ച ഗരളഹരോഹേരുല്ലാസഭാവഹഃ”

ഇത്രത്തോളം ചൊല്ലി പിന്നെ അശേഷം തോന്നുന്നില്ലെന്നു പറഞ്ഞും കൊണ്ടു നമ്പൂതിരി­പ്പാട് എഴുനീറ്റു കറുത്തേടത്തിനെ വിളിക്കാന്‍ കോണി വാതുക്കല്‍ പോയി,  “കറുത്തേടം! കറുത്തേടം!” എന്നു ഉറക്കെ വിളിച്ചു. കേശവന്‍ നമ്പൂരി ഹാജരായി കോണിച്ചുവട്ടില്‍ സമീപം നില്ക്കുന്നുണ്ടായിരുന്നു. ഓടിയെത്തി —

നമ്പൂതിരിപ്പാട്
കറുത്തേടം, ചെറുശ്ശേരിയുടെ അടുക്കെ പോയി “ആസ്താം” എന്ന ശ്ലോകം മുഴുവനും ഒരു ഓലയില്‍ എഴുതിച്ച് ഇങ്ങട്ടു കൊണ്ടു വരു. വേഗം വേണം.

കേശവന്‍ നമ്പൂരി ഓടിപ്പോയി. ചെറുശ്ശേരി നാലുകെട്ടില്‍ ഒരു കസാലയിന്മേല്‍ ഇരിക്കുന്നതു കണ്ടു. അപ്പോഴേക്കു കേശവന്‍  പദം മറന്നിരിക്കുന്നു.

കേശവന്‍ നമ്പൂതിരി
ചെറുശ്ശേരി ഒരു ശ്ലോകം എഴുതിത്തരാന്‍ പറഞ്ഞു നമ്പൂരി. അതുവേഗം എഴുതിത്തരൂ. ഓലയും എഴുത്താണിയും ഇതാ — എന്താണു ശ്ലോകം? എന്തോ — ഓ — അന്ധാളിച്ചു — വരട്ടെ, ശരി — ശരി — ഓര്‍മ്മയായി. ശ്ലോകത്തിന്റെ ആദ്യം ആസീല്‍ എന്നാണ് വേഗം എഴുതിത്തരൂ.

ചെറുശ്ശേരി വേഗം ഓല വാങ്ങി. 

ആസിദ്ദശരഥോ നാമ സൂര്യവംശേഥ പാര്‍ത്ഥിവഃ
ഭാര്യാസ്തിസ്രോപി ലബ്ധ്വാസൌ താസു ലേഭേ ന സന്തതിം

എന്ന  ശ്ലോകം എഴുതി കൊടുത്തു.

കേശവന്‍ നമ്പൂതിരി ഓലയും കൊണ്ടു മുകളിലേക്ക് ഓടിചെന്നു. നമ്പൂതിരിപ്പാട്ടിലേക്കു കണ്ണട വെയ്ക്കാതെ ഒരക്ഷരം വായിച്ചുകൂടാ. എന്നാല്‍ ഇന്ദുലേഖയുടെ മുമ്പാകെ കണ്ണടവെയ്ക്കുന്നതു തന്റെ യൌവനത്തെക്കുറിച്ച് ഇന്ദുലേഖയുടെ അഭിപ്രായത്തിന്നു ഹാനിയായി വന്നാലോ എന്നു വിചാരിച്ചു താന്‍ ഓല വാങ്ങാതെ കേശവന്‍ നമ്പൂതിരിയോടു തന്നെ വായി­ക്കാന്‍ പറഞ്ഞു. കേശവന്‍ നമ്പൂതിരിക്കും കണ്ണട കൂടാതെ നല്ലവണ്ണം വായിച്ചു കൂടാ. എങ്കിലും കല്പനപ്രകാരം തപ്പിത്തപ്പി വായിച്ചു തുടങ്ങി.

കേശവന്‍ നമ്പൂതിരി
ആസീ – ദശരഥോ നാമസൂ – ര്യവംശേ – ഥ പാര്‍ത്ഥിവ

ഇത്രത്തോളം വായിക്കുമ്പോഴേക്ക് ഇന്ദുലേഖ വല്ലാതെ ചിരിച്ചു തുടങ്ങി.

നമ്പൂതിരിപ്പാട്
ഛീ! അബദ്ധം! കറുത്തേടത്തിന് വില്പത്തി ലേശം ഇല്ലെന്നു തോന്നുന്നു. ഇതല്ല ശ്ലോകം. ആദ്യത്തെ പാദം എനിക്കറിയാം. എഴുതിക്കോളു. എന്നു പറഞ്ഞു കേശവന്‍ നമ്പൂതിരിയെക്കൊണ്ടു താന്‍ മുമ്പ് ചൊല്ലിയ പ്രകാരം എഴുതിച്ചു. ഓലയും കൊണ്ടു കേശവന്‍ നമ്പൂതിരി ചെറുശ്ശേരി നമ്പൂതിരിയുടെ അടുക്കെ രണ്ടാമതും ചെന്നു.
കേശവന്‍ നമ്പൂതിരി
ചെറുശ്ശേരിക്ക് എല്ലായ്പ്പോഴും പരിഹാസമാണ്. നമ്പൂരി വിചാരിച്ച ശ്ലോകമല്ല എഴുതിതന്നത്. ഇതാ ഞാന്‍ ഓലയില്‍ എഴുതി കൊണ്ടു വന്നിരിക്കുന്നു. ഇതു മുഴുവന്‍ എഴുതി തരൂ.

ചെറുശ്ശേരി നമ്പൂതിരി ഓല വാങ്ങി നോക്കി. “ഓ! ഹോ! ഈ ശ്ലോകമോ? എന്നാല്‍ അങ്ങനെ പറയണ്ടെ. “ആസീല്‍” എന്നാണു ആദ്യം, എന്നല്ലേ കറുത്തേടം പറഞ്ഞത്?  എന്നും പറഞ്ഞു പൂര്‍വ്വാര്‍ദ്ധത്തില്‍ ഉണ്ടായിരുന്ന പിഴകള്‍ തീര്‍ത്ത് ഉത്തരാര്‍ദ്ധം എഴുതി കൊടുത്തു. അതും കൊണ്ടു പിന്നെയും കേശവന്‍ നമ്പൂതിരി മുകളിലേക്കു ചെന്നു. ശ്ലോകം വായിക്കാന്‍ നമ്പൂതിരിപ്പാട് കേശവന്‍ നമ്പൂതിരിയോട് പറഞ്ഞു.

കേശവന്‍ നമ്പൂതിരി
ഇത് ഒരു വലിയ ശ്ലോകമാണ്. ഞാന്‍ വായിച്ചാല്‍ ശരിയാവുകയില്ല. ഇന്ദുലേഖ ഇവിടെ നില്ക്കുന്നുണ്ടല്ലോ. നല്ല വില്പത്തിയാണ്. ഇന്ദുലേഖേ, ഇതൊന്നു വായിക്കൂ.
ഇന്ദുലേഖ
എനിക്കു നല്ല വില്പത്തിയില്ലാ. വല്ലതും പറയണ്ടാ. എന്നാല്‍ ഈ ശ്ലോകം എനിക്കു തോന്നും, ബുദ്ധിമുട്ടണ്ട, ചൊല്ലിക്കളയാം —

എന്നും പറഞ്ഞ് ഉപദ്രവം തീരാന്‍ വേണ്ടി ചൊല്ലുന്നു; 

ആസ്താം പീയൂഷലാഭസ്സുമുഖി ഗരജരാ
\qquad മൃത്യുഹാരീ പ്രസിദ്ധ
സ്തല്ലോഭോപായചിന്താപി ച ഗരളജുഷോ
\qquad ഹേതുരുല്ലാഘതായാഃ
നോചേദാലോലദൃഷ്ടിപ്രതിഭയഭുജഗീ
\qquad ദഷ്ടമര്‍മ്മാ മുഹുസ്തേ
യാമോവാലംബ്യ ജീവേ കഥമധരസുധാ
\qquad മാധുരീമപ്യജാനന്‍.

നമ്പൂതിരിപ്പാട്
അതി വിശേഷമായ ശ്ലോകം, അല്ലേ?
ഇന്ദുലേഖ
അതെ.
നമ്പൂതിരിപ്പാട്
കറുത്തേടം പോയി താഴത്ത് ഇരിക്കൂ.

കേശവന്‍ നമ്പൂതിരി, “പോയി മുറുക്കാന്‍ കൊണ്ടു വരാം” എന്ന് പറഞ്ഞു താഴത്തേക്കു പോയി.

നമ്പൂതിരിപ്പാട്
ഇന്ദുലേഖയ്ക്ക് കളിഭ്രാന്ത് ഉണ്ടോ?
ഇന്ദുലേഖ
എന്തു ഭ്രാന്ത്?
നമ്പൂതിരിപ്പാട്
കളിഭ്രാന്ത് — കഥകളി ഭ്രാന്ത്.
ഇന്ദുലേഖ
എനിക്ക് ഒരു വകയായ ഭ്രാന്തും ഇതുവരെ ഒന്നും ഉണ്ടായിട്ടില്ലാ.
നമ്പൂതിരിപ്പാട്
എനിക്ക് നല്ല ഭ്രാന്താണ് — കലശലാണു ഭ്രാന്ത്.
ഇന്ദുലേഖ
(ചിറിച്ചും കൊണ്ട്) ശരിതന്നെ, സംശയമില്ല.
നമ്പൂതിരിപ്പാട്
എന്താ ഇന്ദുലേഖ ഈ വിവരം മുമ്പ് കേട്ടിട്ടുണ്ടോ?
ഇന്ദുലേഖ
ഇല്ലാ, ഇപ്പോളറിഞ്ഞു.
നമ്പൂതിരിപ്പാട്
ഞാന്‍ പറഞ്ഞറിഞ്ഞു, അല്ലേ?
ഇന്ദുലേഖ
അതെ, ഇവിടുത്തെ വാക്കുകളെക്കൊണ്ട് നിശ്ചയിച്ചു.
നമ്പൂതിരിപ്പാട്
ഇന്നലെ മനയ്ക്കല്‍ കളി ഉണ്ടായിരുന്നു. രാമന്റെ ദശാസ്യന്‍ ബഹുവിശേഷം തന്നെ. ഇന്ദുലേഖ രാമനെ കേട്ടിട്ടുണ്ടോ? രാമന്‍, രാമന്‍ ശൂദ്രര്‍ രാമപ്പണിക്കര്‍ എന്നും പറയും. വലിയ ഊറ്റക്കാരനാണ്. രംഗശ്രീ കലശല്. മെയ്യും അങ്ങിനെ തന്നെ. ഇന്ദുലേഖയ്ക്ക് എനി ദിവസം പ്രതി കളി കാണാം. എനിക്കു നല്ല ഭ്രാന്താണ്. ഇശ്ശി മിക്കവാറും ദിവസം കളി ഉണ്ടാവാറുണ്ട്. ഇന്നലെ ഒരു സ്ത്രീ വേഷവും കണ്ടു. ഇയ്യടെ ഒന്നും അങ്ങിനെ കണ്ടിട്ടില്ല. രാഘവന്‍, രാഘവന്‍ എന്ന ഒരു ചെക്കന്‍. രാഘവനെ ഇന്ദുലേഖ അറിയുമോ? അവന്‍ മുഖം മിനുക്കിയാല്‍ ഇന്ദുലേഖയുടെ മുഖം പോലെ തന്നെ. അങ്ങിനെതന്നെ — ഒരു ഭേദവുമില്ല. ഇവിടെ കളി കൂടെക്കൂടെ ഉണ്ടാവാറുണ്ടോ?
ഇന്ദുലേഖ
ഇല്ലാ.
നമ്പൂതിരിപ്പാട്
എത്ര കൊല്ലമായി ഇന്ദുലേഖ കളി കണ്ടിട്ട്?
ഇന്ദുലേഖ
നാലഞ്ചു കൊല്ലമായി എന്നു തോന്നുന്നു.
നമ്പൂതിരിപ്പാട്
ശിവ ശിവ! നാലഞ്ചു കൊല്ലമോ? ഇത്ര സമ്പത്തുള്ള ഈ വീട്ടില്‍ കഥകളി കഴിഞ്ഞിട്ടു നാലഞ്ചു കൊല്ലമോ? ആശ്ചര്യം! അതിന്റെ പരിജ്ഞാനമില്ലാഞ്ഞാല്‍ അത്രേ ഉള്ളൂ. പഞ്ചുവിനു പരിജ്ഞാനം ഒട്ടും ഇല്ലായിരിക്കും. പിന്നെ ഇന്ദുലേഖ എന്തു ചെയ്യും?
ഇന്ദുലേഖ
അതെ; ശരി തന്നെ.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയ്ക്ക് ഇങ്കിരീസ് നല്ലവണ്ണം അറിയാമോ?
ഇന്ദുലേഖ
കുറെ പഠിച്ചു.
നമ്പൂതിരിപ്പാട്
സായ്‌വരോട് സംസാരിക്കാമോ?
ഇന്ദുലേഖ
പഠിച്ചതിന്റെ അവസ്ഥാനുസരണം ആരോടും സംസാരിക്കാം.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയെ ഞാന്‍ ഇശ്ശി കേട്ടിട്ടുണ്ട്. കണ്ടപ്പോള്‍ അതിലൊക്കം വിശേഷം — എന്റെ ഭാഗ്യം തന്നെ.
ഇന്ദുലേഖ
എന്താണ് ഭാഗ്യം — അറിഞ്ഞില്ലാ.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയെ കണ്ടതുതന്നെ ഭാഗ്യം.
ഇന്ദുലേഖ
എന്താണ് എന്നെ കാണുന്നതുകൊണ്ട് ഒരു ഭാഗ്യമെന്ന് ഞാന്‍ അറിയുന്നില്ലാ.
നമ്പൂതിരിപ്പാട്
ഇത്ര പറഞ്ഞാല്‍ മനസ്സിലാവില്ലേ?
ഇന്ദുലേഖ
പറഞ്ഞിടത്തോളം മനസ്സിലായി. പറയാത്തത് എങ്ങിനെ മനസ്സിലാവും? ഇവിടുത്തെ ഭാഗ്യമെന്നു പറഞ്ഞത് മനസ്സിലായി. എന്തു ഭാഗ്യമാണ് ഇവിടേക്ക് വരുന്നത് എന്നാണ് ഞാന്‍ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞില്ലാ — പറയാത്തതുകൊണ്ട് ആ സംഗതി മനസ്സിലായതും ഇല്ല.
നമ്പൂതിരിപ്പാട്
അതൊക്കെ എന്റെ ഭാഗ്യം തന്നെ — എന്റെ ഭാഗ്യം തന്നെ. ഇന്ദുലേഖയുടെ വാക്കുസാമര്‍ത്ഥ്യം കേമം തന്നെ. എന്നെ ഒന്നു ചെണ്ടകൊട്ടിക്കേണമെന്നാണു ഭാവമെന്നു തോന്നുന്നു.
ഇന്ദുലേഖ
ഇവിടെ ചെണ്ടയില്ലാ. ഇവിടുന്നു ചെണ്ട കൊട്ടി കേള്‍ക്കേണമെന്ന് എനിക്ക് താല്പര്യവുമില്ല.
നമ്പൂതിരിപ്പാട്
ഇന്ദുലേഖ ബഹു രസികത്തിയാണ്. ഇങ്ങിനെയിരിക്കണ്ടേ വാക്കുസാ­മര്‍ത്ഥ്യം. എന്നെ മുമ്പ് കേട്ടു പരിചയമുണ്ടായിരിക്കും.
ഇന്ദുലേഖ
ഇല്ലാ.
നമ്പൂതിരിപ്പാട്
കേട്ടിട്ടേ ഇല്ലേ?
ഇന്ദുലേഖ
ഇല്ലാ.
നമ്പൂതിരിപ്പാട്
എന്റെ വര്‍ത്തമാനവും അറിയില്ലേ?
ഇന്ദുലേഖ
ഇല്ലാ.
നമ്പൂതിരിപ്പാട്
അപ്പോള്‍ ഞാന്‍ വരുന്ന വര്‍ത്തമാനവും അറിഞ്ഞില്ലേ?
ഇന്ദുലേഖ
വരുന്നുണ്ടെന്ന് ഇവിടെയാരോ ഇന്നലെയോ മറ്റോ പറഞ്ഞു കേട്ടു.
നമ്പൂതിരിപ്പാട്
അപ്പോള്‍ എന്റെ വര്‍ത്തമാനം ഇന്ദുലേഖ ആരോടും അന്വേഷിച്ചില്ലേ?
ഇന്ദുലേഖ
ഇല്ലാ.
നമ്പൂതിരിപ്പാട്
അതെന്തേ?
ഇന്ദുലേഖ
ഒന്നും ഉണ്ടായിട്ടല്ല. അന്വേഷിച്ചില്ലാ — അത്രേയുള്ളൂ.
നമ്പൂതിരിപ്പാട്
ഞാന്‍ വന്നകാര്യം എന്താണെന്നു മനസ്സിലായിക്കാണുമല്ലോ?
ഇന്ദുലേഖ
ഇല്ലാ, മനസ്സിലായിട്ടില്ലാ.
നമ്പൂതിരിപ്പാട്
എന്ത്; അതും മനസ്സിലായിട്ടില്ലേ?
ഇന്ദുലേഖ
ഇല്ലാ.
നമ്പൂതിരിപ്പാട്
ഞാന്‍ ഇന്ദുലേഖയെ കാണാനായിട്ടുതന്നെയാണ് വന്നത്.
ഇന്ദുലേഖ
ശരി, അങ്ങിനെയായിരിക്കാം.
നമ്പൂതിരിപ്പാട്
മനവക സകല കാര്യവിചാരവും ഞാന്‍ തന്നെയാണ്.

എന്നു പറഞ്ഞ് നേരം നോക്കാന്‍ എന്നു ഭാവിച്ചു പൊന്‍ഗഡിയാള്‍ മടിയില്‍ നിന്ന് എടുത്തു തുറന്നു നോക്കി. അഞ്ചുമണിയായി എന്നു പറഞ്ഞു.

ഇന്ദുലേഖ
ഓ, എന്നാല്‍ സന്ധ്യാ വന്ദനത്തിന്റെ സമയമായിരിക്കും.
നമ്പൂതിരിപ്പാട്
ഹേ — അതിനൊന്നും സമയമായിട്ടില്ല. ഈ ഗഡിയാള്‍ ഒന്നു നോക്കേണമോ? എന്നു പറഞ്ഞു ഗഡിയാളും മാലച്ചങ്ങലയും കഴുത്തിലിട്ടേടത്തുന്ന് എടുത്തു കൊടുപ്പാന്‍ ഭാവിച്ചപ്പോള്‍ ഇന്ദുലേഖ വാങ്ങി “ഇതു നല്ല ഗഡിയാള്‍” എന്നു പറഞ്ഞു.
നമ്പൂതിരിപ്പാട്
ഇത് എനിക്ക് മേഘദന്തന്‍ സായ്വ് സമ്മാനമായി കഴിഞ്ഞ കൊല്ലം ഏലമലവാരം എഴുപത്തയ്യായിരം ഉറുപ്പികയ്ക്ക് കൊടുത്തപ്പോള്‍ തന്നതാണ്.

മേഘദന്തന്‍ സായ്വ് എന്നു പറഞ്ഞപ്പോള്‍ ഇന്ദുലേഖ ഉറക്കെ ഒന്നു പൊട്ടിച്ചിരിച്ചു പോയി. അതിന്നുശേഷം ഗഡിയാള്‍ തിരിയെക്കൊടുത്തു. ഇന്ദുലേഖയുടെ ഈ ചിറിയും ഭാവവും കണ്ടപ്പോള്‍ ഇന്ദുലേഖയ്ക്ക് തന്നില്‍ അനുരാഗം തുടങ്ങി എന്നു നമ്പൂതിരിപ്പാടും, ഈ മേഘദന്തന്‍ സായ്വിനെക്കുറിച്ച് മാധവനെഴുതുന്ന കത്തിലെഴുതണമെന്ന് ഇന്ദുലേഖയും ഏകകാലത്തില്‍ തന്നെ നിശ്ചയിച്ചു.

നമ്പൂതിരിപ്പാട്ടിലേക്കു മോഹം അതിയായി വര്‍ദ്ധിച്ചു. എന്നിട്ട് ഈ ക്ഷമയില്ലാത്ത വിഡ്ഢി പറയുന്നു.

നമ്പൂതിരിപ്പാട്
ഇന്ദുലേഖയോടു കൂടിതന്നെ എല്ലായ്പ്പോഴും ഇരിക്കാനാണ് എനിക്കു മോഹം.
ഇന്ദുലേഖ
അതു സാധിക്കാത്ത മോഹമാണെന്ന് എനിക്കു തോന്നുന്നു.

ഇത്രത്തോളം പറയുമ്പോഴേക്കു കേശവന്‍ നമ്പൂതിരി വെള്ളിത്തട്ടത്തില്‍ മുറുക്കാനും മറ്റും എടുത്തു മുകളിലേക്ക് കയറി വന്നു.

ഇന്ദുലേഖ
എനിക്കിനി മേല്‍കഴുകി അമ്പലത്തില്‍ പോവണം. കേശവന്‍ നമ്പൂതിരി ഇവിടെ ഇരിക്കൂ.

എന്നും പറഞ്ഞു വേഗം താഴത്തേയ്ക്ക് ഇറങ്ങിപ്പോയി.

പോവുമ്പോള്‍ ഇന്ദുലേഖ കേശവന്‍ നമ്പൂതിരിയുടെ മുഖത്തേക്ക് ഒന്നു നോക്കി. ആ നോക്ക്, കേശവന്‍ നമ്പൂതിരിക്ക് തന്റെ ശരീരത്തിന്മേല്‍ ഒരു ഇരുമ്പ് കോല്‍ പഴുപ്പിച്ചു ചൂടു വെച്ച പോലെ കൊണ്ടു. കേശവന്‍ നമ്പൂതിരി, വെറ്റിലത്തട്ടം കൊണ്ട് അവിടെ ഇളിഭ്യനായി വശായി. നമ്പൂതിരിപ്പാട്ടിലേക്ക് ആകപ്പാടെ നല്ല സുഖമായിട്ടില്ലാ — എങ്കിലും അവിടെത്തന്നെ ഇരുന്നു മുറുക്കി കുറെ നേരം ഇന്ദുലേഖയുടെ മുറിയിലുള്ള സാമാനങ്ങളും മറ്റും നടന്നു നോക്കി. ബുക്കുകള്‍ വളരെ കണ്ടു — പെണ്ണുങ്ങളെ ഇംക്ലീഷു പഠിപ്പിച്ചാല്‍ വളരെ ദോഷമാണെന്നു തീര്‍ച്ചയാക്കി.

കേശവന്‍ നമ്പൂതിരി
(നമ്പൂതിരിപ്പാടോട്) ഇന്ദുലേഖയ്ക്ക് വൈകുന്നേരം അമ്പലത്തില്‍ പോവല്‍ മുടങ്ങാതെ ഉണ്ട്. അതിന്നു സമയവും മറ്റും അതി കൃത്യമാണ് — അതാണ് ഇപ്പോള്‍ പോയ്ക്കളഞ്ഞത്.
നമ്പൂതിരിപ്പാട്
ഇന്ദുലേഖ വേഗം ഇങ്ങോട്ടു വരുമല്ലോ. വരുന്നവരെ നുമ്മള്‍ ഇവിടെ തന്നെ ഇരിക്കുക — അല്ലേ?
കേശവന്‍ നമ്പൂതിരി
അതു വേണ്ടെന്നു തോന്നുന്നു — അത്താഴം കഴിഞ്ഞ് ഒന്‍പത് മണിക്ക് ഇവിടെ വന്ന് ഇന്ദുലേഖയുടെ പാട്ടും മറ്റും കേള്‍ക്കാം. അതല്ലെ നല്ലത്?
നമ്പൂതിരിപ്പാട്
അങ്ങിനെതന്നെ — അതാണ് നല്ലത്.

എന്നും പറഞ്ഞ് രണ്ടാളും കൂടി ചോട്ടിലേക്കു പോന്നു.

നമ്പൂതിരിപ്പാടു മുകളില്‍ കേശവന്‍ നമ്പൂതിരിയോടുകൂടി ഇന്ദുലേഖയുടെ മാളികയിന്മേല്‍ സാമാനങ്ങള്‍ നോക്കുമ്പോള്‍ ചുവട്ടില്‍ ഇന്ദുലേഖയും ചെറുശ്ശേരി നമ്പൂതിരിയുമായി ഒരു സംഭാഷണം ഉണ്ടായി. ഇന്ദുലേഖ മേല്‍ കഴുകാന്‍ എന്നു പറഞ്ഞു മാളിക മുകളില്‍ നിന്നിറങ്ങി തെക്കേ അറയില്‍ക്കൂടി നാലുകെട്ടില്‍ കടന്നപ്പോള്‍ ചെറുശ്ശേരി നമ്പൂതിരി തെക്കിനിയില്‍ ഒരു കസാലമേല്‍ താനേ ഇരിക്കുന്നതു കണ്ടു. ഇന്ദുലേഖയെ കണ്ട ഉടനെ നമ്പൂതിരി കസാല­മേല്‍ നിന്ന് എഴുനീറ്റ് ഇന്ദുലേഖയുടെ സമീപത്തേക്ക് ചെന്നു മന്ദഹാസത്തോടു കൂടി നിന്നു. ഇന്ദുലേഖയ്ക്കു നമ്പൂതിരിയെ കണ്ടപ്പോള്‍ വളരെ സന്തോഷമായി എങ്കിലും എന്താണ് ആദ്യം പറയേണ്ടത് എന്ന് ഒന്നും തോന്നീല്ല. അപ്പോഴത്തെ സ്ഥിതി അങ്ങിനെയാണല്ലോ. എ­ന്നാല്‍ അതിസമര്‍ത്ഥനായ ചെറുശ്ശേരി നമ്പൂതിരി ഇന്ദുലേഖയുടെ സൌഖ്യക്കേട് ക്ഷണേന തീര്‍ത്തു.

ചെറുശ്ശേരി നമ്പൂതിരി
ഇന്നു കാണാനിടവരുമെന്നു ഞാന്‍ പറഞ്ഞിരുന്നില്ലാ. ഞാന്‍ ഈ ഗോഷ്ഠിയില്‍ ഒന്നുമില്ലാ — നിര്‍ദ്ദോഷിയാണേ; എന്നെ ശങ്കിക്കരുതെ.

ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഇന്ദുലേഖയ്ക്ക് മനസ്സമാധാനം വന്നു. വാക്കുകള്‍ ധാരാളമായി പറയാറായി.

ഇന്ദുലേഖ
എന്താണ് മുകളില്‍ എഴുന്നള്ളാത്തത്? മുമ്പ് പരിചയവും സ്നേഹവുമുണ്ടായതുകൊണ്ടായിരിക്കാം. എഴുന്നള്ളീട്ടുണ്ടെന്നു കേട്ട് ഞാന്‍ വളരെ സന്തോഷിച്ചു.
ചെറുശ്ശേരി നമ്പൂതിരി
നമ്പൂതിരി മുകളിലേക്കു വരുമ്പോള്‍ എന്നെ വിളിച്ചില്ലാ. ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ വന്നവരില്‍ ഒരുവന്റെ സ്ഥിതിയിലാണല്ലോ. അതുകൊണ്ടു വിളിക്കാതെ ഒന്നിച്ചു വരണ്ട എന്നു വെച്ചതാണ്. നാളെ രാവിലെ ഏതായാലും വരാമെന്ന് ഉറപ്പിച്ചിരുന്നു. ഇപ്പോള്‍ തന്നെ കണ്ടത് എന്റെ ഭാഗ്യം. മാധവന് നൂറ്റമ്പത് ഉറുപ്പിക ശമ്പളമായി എന്നു കേട്ടു. വളരെ സന്തോഷമായി.

മുകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇന്ദുലേഖയ്ക്കുണ്ടായിരുന്ന മൌഢ്യം സകലം തീര്‍ന്നു. മാധവന്റെ പേരു ചെവിയില്‍പ്പെട്ട ഉടനെ ഒരു രോമാഞ്ചവും അല്പം ലജ്ജയും ഉണ്ടായി. മുഖം അല്പം ഒന്നു താഴ്ത്തി മന്ദഹാസം ചെയ്യുന്നത് ചെറുശ്ശേരി നമ്പൂതിരി കണ്ടു വളരെ സന്തോഷിക്കുകയും ഇന്ദുലേഖയുടെ അവസ്ഥയെപ്പറ്റി ബഹുമാനിക്കുകയും ചെയ്തു. ഉടനെ —

ഇന്ദുലേഖ
രണ്ടു ദിവസത്തിനകത്തു മദിരാശിയില്‍ നിന്നു വരുമെന്ന് എഴുത്തു വന്നിട്ടുണ്ട്. ഒരു സമയം ഈ പ്രാവശ്യം മടങ്ങിപ്പോവുമ്പോള്‍ …

പിന്നെ ഒന്നും പറയാതെ കുറെ ലജ്ജിച്ചു കൊണ്ടു നിന്നു.

ചെറുശ്ശേരി നമ്പൂതിരി
മടങ്ങിപ്പോവുമ്പോള്‍ ഇന്ദുലേഖയും കൂടെ — അല്ലേ?
ഇന്ദുലേഖ
(മന്ദഹസിച്ചു കൊണ്ട്) അതെ. തിരുമനസ്സിന്നുമായിട്ട് സംസാരിക്കാന്‍ മനസ്സുള്ള ആള്‍ക്കു സംസാരിപ്പാനുള്ള വാക്കുകളും സംഗതികളും തിരുമനസ്സുതന്നെ വേണ്ടവിധം അറിയിച്ചും പറഞ്ഞും കൊടുക്കുന്നത് വളരെ ഉപകാരമായിരിക്കും.
ചെറുശ്ശേരി നമ്പൂതിരി
നിങ്ങള്‍ രണ്ടാളുടെയും കൂടെ ഞാനും മദിരാശിയിലോളം വരാം. ഇന്ദുലേഖയും മാധവനും ഭാര്യാ ഭര്‍ത്താക്കന്മാരായി അധികകാലം അതിഭാഗ്യത്തോടുകൂടി ഇരിക്കണം. എന്നാണ് എന്റെ ആഗ്രഹവും അനുഗ്രഹവും.

ഈ വാക്കുകള്‍ പറയുമ്പോള്‍ നമ്പൂതിരിയുടെ കണ്ണില്‍ അശ്രുക്കള്‍ നിറഞ്ഞു വശായി. അതിമനോഹരിയായ ഇന്ദുലേഖയ്ക്ക് ഈ അതി സുന്ദരനായ മാധവന്‍ തന്നെ ഭര്‍ത്താവായി കാണണമെന്നാണ് ഇവരെ രണ്ടുപേരേയും കാണുകമാത്രം ഉണ്ടായിട്ടുള്ള സാമാന്യ ബുദ്ധികളായ എല്ലാ മനുഷ്യരുടെയും ആഗ്രഹവും അഭിപ്രായവും. എന്നാല്‍ ഇവരെ രണ്ടുപേരുടെയും രൂപ സൌന്ദര്യത്തിനു പുറമെ ഇവരുടെ പഠിപ്പ്, ബുദ്ധി സാമര്‍ത്ഥ്യം, ശീലഗുണം, അന്യോന്യം ഉള്ള അനുരാഗം ഇതുകളെ വെടുപ്പായി മനസ്സിലാക്കിയിട്ടുള്ള അതി ബുദ്ധിമാനും വിദ്വാനും ആയ ചെറുശ്ശേരി നമ്പൂതിരിക്ക് ഇവരുടെ ചേര്‍ച്ചയിലും അഭ്യുദയത്തിലും അതിസന്തോഷവും അതുനിമിത്തം സന്തോഷാശ്രുക്കളും ഉണ്ടായത് ആശ്ചര്യമില്ലല്ലോ.

നമ്പൂതിരി മേല്‍ക്കാണിച്ചപ്രകാരം പറഞ്ഞപ്പോള്‍ ഇന്ദുലേഖയ്ക്കും കണ്ണീര്‍ താനേ പുറപ്പെട്ട് ഗല്‍ഗദാക്ഷരമായി —

ഇന്ദുലേഖ
ഇവിടുത്തെ അനുഗ്രഹം ഞങ്ങള്‍ വളരെ ഭക്തിപൂര്‍വ്വം എല്ലായ്പ്പോഴും കാംക്ഷിച്ചുകൊണ്ടിരിക്കുന്നതാണ്.
ചെറുശ്ശേരി നമ്പൂതിരി
മദിരാശിയില്‍ നിന്ന് ഏതു തീയതിക്ക് എത്തും എന്നു തീര്‍ച്ചയായി എഴുതിയിട്ടുണ്ടോ?
ഇന്ദുലേഖ
എനിയത്തെ ആഴ്ചയില്‍ എന്നാണ് എഴുതിയിട്ടുള്ളത്. എഴുതീട്ട് ഇന്നേക്കു രണ്ടോ മൂന്നോ ദിവസമായി, മറ്റന്നാളോ നാലാന്നാളോ വരുമായിരിക്കാം.
ചെറുശ്ശേരി നമ്പൂതിരി
എന്റെ ഇവിടെ നിന്നുള്ള യാത്ര എന്നോ — പുറപ്പാടിന്റെ കാര്യംകൊണ്ടു നമ്പൂതിരി ഒന്നും മുകളില്‍ നിന്നു പ്രസ്താവിച്ചിരിക്കില്ലാ. താമസിപ്പാന്‍ വന്നതല്ലെ.

എന്നും പറഞ്ഞു ചിറിച്ചു. ഇന്ദുലേഖയും ചിറിച്ചു.

ഇന്ദുലേഖ
എന്താണ് ഒരു ശ്രീരാമോദന്തശ്ലോകം എഴുതി അയച്ചതു നേര്‍ത്തെ?

ചെറുശ്ശേരി നമ്പൂതിരിയും ഇന്ദുലേഖയും വളരെ ചിറിച്ചു.

ഇന്ദുലേഖ
ഇവിടുന്നു കൂടെ എഴുന്നള്ളിയത് എന്റെ ഭാഗ്യംതന്നെ. ഞാന്‍ അമ്പലത്തില്‍ പോയി വരാം. രാവിലെ യാത്രയില്ലെങ്കില്‍ നിശ്ചയമായി അമറേത്തു കഴിഞ്ഞു മുകളിലേക്ക് എഴുന്നള്ളണം.
ചെറുശ്ശേരി നമ്പൂതിരി
രാവിലെ യാത്രയുണ്ടാവുമെന്നു തോന്നീല.

ഇന്ദുലേഖ ചിറിച്ചും കൊണ്ട് കുളിമുറിയിലേക്കു പോയി.

ചെറുശ്ശേരി നമ്പൂതിരി യഥാപൂര്‍വ്വം കസാലമേല്‍ തന്നെ പോയി ഇരുന്നു. അപ്പോഴേക്കും മെതിയടിയുടെ ശബ്ദം കേട്ടു തുടങ്ങി. ഇന്ദുലേഖ പറഞ്ഞ വാക്കുകളും ബദ്ധപ്പെട്ടു പോന്നതും നമ്പൂതിരിപ്പാട്ടിലേക്ക് അപ്പോള്‍ ഒട്ടും തന്നെ സുഖമായില്ലെങ്കിലും രാത്രി ഒന്‍പതു മണിക്കു രണ്ടാമതു പാട്ടുകേള്‍ക്കാനും മറ്റും മുകളിലേക്കു പോവാന്‍ നിശ്ചയിച്ച സന്തോഷമാണ് ഇപ്പോള്‍ ഉണ്ടായിരുന്നത്. ഉടനെ ചിറിച്ചും കൊണ്ടു നാലുകെട്ടിലേക്കു വന്നു ചെറുശ്ശേരിയെ കണ്ടു.

നമ്പൂതിരിപ്പാട്
എന്താണു ചെറുശ്ശേരി തന്നെ ഇരുന്നു മുഷിഞ്ഞുവോ? മുകളിലേക്കു വരാമയിരുന്നില്ലെ? ഇന്ദുലേഖ അതിസുന്ദരി — അതി സുന്ദരി തന്നെ. ഇങ്ങിനെ ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല. ശിവ ശിവ! സൌന്ദര്യത്തിന്റെ ഒരു വിശേഷം! ഇശ്ശി ഇണ്ടേനും — അതിശം തന്നെ.
ചെറുശ്ശേരി നമ്പൂതിരി
ഇവിടുത്തെപ്പോലെ ഒരു പുരുഷനെ ഇന്ദുലേഖയും കണ്ടിട്ടുണ്ടായിരിക്കില്ല. ഇന്ദുലേഖയും പരിഭ്രമിച്ചിരിക്കണം. അതു ഞാന്‍ മുമ്പ്തന്നെ നിശ്ചയിച്ച കാര്യമാണ്.
നമ്പൂതിരിപ്പാട്
എന്താ ചെറുശ്ശേരി ഇന്നാള്‍ ഒരു ശ്ലോകം ചൊല്ലിയില്ലേ — രംഭയെ കണ്ടിട്ട് രാവണന്‍ ഭ്രമിച്ചമാതിരി — ആ ശ്ലോകം ഒന്നു ചൊല്ലൂ.

ചെറുശ്ശേരി ശ്ലോകം ചൊല്ലുന്നു. 

ഇയം ബാലാ ലീലാദരഗമനലോലാളകഭരാ
ചലച്ചേലാചോളാ പിഹിതകുചശൈലാ വിധുമുഖീ
ലസല്‍ഫാലാ മാലാ നിപതദളിജാലാ വിഷമിത
സ്മാരജ്വാലാ വ്രീളാമപഹരതി നീലാബ്ജനയനാ.

നമ്പൂതിരിപ്പാട്
ആ ശ്ലോകം ഒരു ഓലയില്‍ എഴുതി എന്റെവശം തരൂ.

കേശവന്‍ നമ്പൂതിരി ഉടനെ ഒരു ഓലയും എഴുത്താണിയും കൊണ്ടുവന്നു. ചെറുശ്ശേരി ശ്ലോകം എഴുതി നമ്പൂതിരിപ്പാടു വശം കൊടുത്തു. ആ ഓലയും കൈയ്യില്‍ പിടിച്ച് അദ്ദേഹം കുറെ നേരം നാലുകെട്ടില്‍ കസാലമേല്‍ ഇരുന്നു. അപ്പോള്‍ എന്തോ കാര്യവശാല്‍ ഇന്ദുലേഖയുടെ അമ്മ (ലക്ഷ്മിക്കുട്ടി അമ്മ) നാലുകെട്ടിന്റെ വടക്കേ അറയില്‍ നിന്നു പുറത്തേക്കു പോവുന്നത് നമ്പൂതിരിപ്പാടു കണ്ടു. ഇന്ദുലേഖയുടെ അമ്മയായ ലക്ഷ്മിക്കുട്ടി അമ്മ നല്ല സൌന്ദര്യമുള്ള സ്ത്രീയാണെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. വയസ്സും മുപ്പത്തഞ്ചേ ആയിട്ടുള്ളൂ. നമ്പൂതിരി­പ്പാട് ഈ സ്ത്രീയെ കണ്ട ഉടനെ കേശവന്‍ നമ്പൂതിരിയോട് — 

“ഈ കടന്നുപോയ സ്ത്രീ ഏതാണ് കറുത്തേടം?”

കേശവന്‍ നമ്പൂതിരിക്ക് ഉള്ളില്‍ വല്ലാതെ ഒരു ഭയം തോന്നി. ലക്ഷ്മിക്കുട്ടി അമ്മ തനിക്കു വളരെ പ്രതിപത്തിയുള്ള ഭാര്യയാണ്. ഈ നമ്പൂതിരിപ്പാട്ടിന്റെ സ്വഭാവം തനിക്കു നല്ല നിശ്ചയം ഉണ്ടുതാനും. കേശവന്‍ നമ്പൂതിരി ആകപ്പാടെ ഒന്നു ഭ്രമിച്ചു.

കേശവന്‍ നമ്പൂതിരി
ഇന്ദുലേഖയുടെ അമ്മയാണ്.
നമ്പൂതിരിപ്പാട്
ഓ — ഹോ! കറുത്തേടത്തിന്റെ പരിഗ്രഹം, അല്ലേ?
കേശവന്‍ നമ്പൂതിരി
അതെ.
നമ്പൂതിരിപ്പാട്
എനിക്കു സംസാരിക്കണം; ഇങ്ങട്ടു വിളിക്കൂ.
കേശവന്‍ നമ്പൂതിരി
ഒരു വിരോധമില്ല. പാട്ടു കേള്‍പ്പാന്‍ വരുമ്പോള്‍ ഇന്ദുലേഖയുടെ മാളികമുകളില്‍ നിന്നു കണ്ടു സംസാരിക്കാം — അതല്ലെ നല്ലത്?
ചെറുശ്ശേരി നമ്പൂതിരി
അല്ലാ, ഇപ്പോള്‍ തന്നെയാണു നല്ലത്. രാത്രി പാട്ടിന്റെ എടയില്‍ എന്തു സംസാരിക്കാന്‍ കഴിയും?

ചെറുശ്ശേരി നമ്പൂതിരി നമ്പൂതിരിപ്പാട്ടിലെ ചോദ്യവും കേശവന്‍ നമ്പൂതിരിയുടെ പരിഭ്രമവും കണ്ട് ആകപ്പാടെ വളരെ രസിച്ചു. ‘ഇങ്ങിനെ തന്നെ വരണം ഇളിഭ്യന്‍ കേശവന്‍ നമ്പൂതിരി ഒന്നു ബുദ്ധിമുട്ടട്ടെ’ എന്നു ചെറുശ്ശേരി നമ്പൂതിരി ഇച്ഛിച്ചു കൊണ്ടാണ് മേല്‍ക്കാണിച്ച പ്രകാരം പറഞ്ഞത്. ഇങ്ങിനെ പറഞ്ഞതു ധ്രുതഗതിക്കാരന്‍ നമ്പൂതിരിപ്പാട്ടിലേക്കു വളരെ രസമായി.

നമ്പൂതിരിപ്പാട്
ചെറുശ്ശേരി പറഞ്ഞത് ശരി, എനിക്ക് ഇപ്പോള്‍ തന്നെ കണ്ടു സംസാരിക്കണം. നമുക്ക് എല്ലാം കറുത്തേടത്തിന്‍റ അറയില്‍ പോയി ഇരിക്കാമല്ലോ. കറുത്തേടം ആകപ്പാടെ അശേഷം ഒരു ലൌകികമില്ലാത്താളാണ്. ഇതിനു മുമ്പെ നുമ്മളെ അറയിലേക്കു ക്ഷണിച്ചു കൊണ്ടു പോവേണ്ടതല്ലെ ചെറുശ്ശേരി?
ചെറുശ്ശേരി നമ്പൂതിരി
സംശയമെന്താണ്; അങ്ങിനെയല്ലെ വേണ്ടത്? നോക്ക് ഇപ്പോള്‍ തന്നെ പോവാമല്ലൊ — അല്ലേ കറുത്തേടം?
കേശവന്‍ നമ്പൂതിരി
അതെ, പോവാം, അതിനെന്തു സംശയം?

എന്നു പറഞ്ഞു കേശവന്‍ നമ്പൂതിരി വളരെ വിഷാദത്തോടുകൂടി എഴുനീറ്റു. കൂടെത്തന്നെ നമ്പൂതിരിപ്പാടും.

നമ്പൂതിരിപ്പാട്
എന്താ ചെറുശ്ശേരി വരുന്നില്ലേ?
ചെറുശ്ശേരി നമ്പൂതിരി
ഞാന്‍ ഇവിടെ ഇരിക്കാം. അല്ല. വേണമെങ്കില്‍ വരുന്നതിനും വിരോധമില്ല.
നമ്പൂതിരിപ്പാട്
എന്നാല്‍ ചെറുശ്ശേരി ഇവിടെത്തന്നെ ഇരിക്കൂ. ഞാനും കറുത്തേടവും കൂടി പോയിവരാം.
ചെറുശ്ശേരി നമ്പൂതിരി
അങ്ങിനെതന്നെ.

നമ്പൂതിരിപ്പാടും കേശവന്‍ നമ്പൂതിരിയും കൂടി കേശവന്‍ നമ്പൂതിരിയുടെ അറ­യില്‍ കടന്നു ചെന്നു. ലക്ഷ്മിക്കുട്ടി അമ്മയെ അറയില്‍ കണ്ടില്ല. ഇന്ദുലേഖയുടെ ദാസി അമ്മു അറ­യില്‍ നിന്ന് അടയ്ക്ക കഷണിച്ചു കൊണ്ടിരിക്കുന്നു. ഈ അമ്മു എന്ന സ്ത്രീയും കണ്ടാല്‍ നല്ല ശ്രീയുള്ള ഒരു സ്ത്രീയാണ്. ഏകദേശം ഇരുപത്തഞ്ച് വയസ്സ് പ്രായമുണ്ട്. കേവലം വീട്ടുപണി എടുക്കുന്ന ദാസികളുടെ കൂട്ടത്തില്‍ അല്ല. ഇന്ദുലേഖയ്ക്ക് വളരെ താല്പര്യമായിട്ടാണ്. കാതില്‍ ഒഴുക്കന്‍മാതിരി തോടകളും, കഴുത്തില്‍ വെളുത്ത നൂലിന്മേല്‍ ചുവന്ന കല്ലുവെച്ച ഒരു പൂത്താലിയും, എല്ലായ്പ്പോഴും വെളുത്ത വസ്ത്രവും ധരിച്ചു നടക്കാനാണ് ഇന്ദുലേഖയുടെ കല്പന. ഇന്ദുലേഖയുമായുള്ള സഹവാസത്തില്‍ ഇവള്‍ക്കു വൃത്തിഗുണം വിശേഷ വിധിയായിട്ടുണ്ടെന്നു പറയേണ്ടതില്ലല്ലോ. നമ്പൂതിരിപ്പാട് അകത്തു തന്നെ ഉടനെ അമ്മുവെയാണ് കണ്ടത്. ഇന്ദുലേഖയുടെ അമ്മയാണെന്ന് കണ്ടപ്പോള്‍ നിശ്ചയിച്ചു.

നമ്പൂതിരിപ്പാട്
ഇത്ര ചെറുപ്പമാണ് കറുത്തേടത്തിന്റെ പരിഗ്രഹം. കറുത്തേടം മഹാ ഭാഗ്യവാന്‍ തന്നെ. ഇന്ദുലേഖയുടെ അമ്മയാണ് ഇത്. ഇന്ദുലേഖയോളം തന്നെ ചെറുപ്പമായി തോന്നുന്നു. അത്ഭുതം! ആശ്ചചര്യം! എത്ര വയസ്സായി? ഇങ്ങട്ടു തിരിഞ്ഞു നില്‍ക്കാം. എന്തിനാണ് ഒളിച്ചു നില്‍ക്കുന്നത്? ലക്ഷ്മീ! ഇങ്ങട്ട് അടുത്തു വരു. മകള്‍ക്ക് ഇത്ര കണ്ടില്ലല്ലൊ. കറുത്തേടത്തിനെ കണ്ടിട്ടായിരിക്കാം ഇത്ര ലജ്ജ. ഇങ്ങട്ടു വരു.
കേശവന്‍ നമ്പൂതിരി
ഇന്ദുലേഖയുടെ അമ്മയല്ലാ ഇവള്‍ — ഇന്ദുലേഖയുടെ ദാസിയാണ്. ഇന്ദുലേഖയുടെ അമ്മ പുറത്തെങ്ങാന്‍ പോയിരിക്കുന്നു.
നമ്പൂതിരിപ്പാട്
ഞാന്‍ അന്ധാളിച്ചു. എന്നാല്‍ കറുത്തേടം പോയി വിളിച്ചു കൊണ്ടു വരൂ.
കേശവന്‍ നമ്പൂതിരി
ഞാന്‍ പോയിട്ട് വിളിച്ചു കൊണ്ടു വരാം.

എന്നു പറഞ്ഞു കേശവന്‍ നമ്പൂരി പുറത്തേക്കു പോയി. പിന്നാലെ ദാസി അമ്മുവും പുറത്തേക്കു കടക്കാന്‍ പോവുമ്പോള്‍ —

നമ്പൂതിരിപ്പാട്
അവിടെ നിക്കൂ. അവിടെ നിക്കൂ — ഒരു വിവരം ചോദിക്കട്ടെ. ഇന്ദുലേഖയുടെ വിഷളിയാണ് അല്ലെ? രസികത്തിയാണു നീ. നീ വിഷളിയായിരിക്കേണ്ടവളല്ലാ. നീ മഹാ സുന്ദരിയാണ്. പോവാന്‍ വരട്ടെ. നിക്കൂ, നിക്കൂ.
അമ്മു
അടിയന്‍ മുകളില്‍ പോവാന്‍ വഴുകി.
നമ്പൂതിരിപ്പാട്
നിനക്ക് സംബന്ധം ആരെങ്കിലും ഉണ്ടോ?
അമ്മു
ഇല്ലാ.
നമ്പൂതിരിപ്പാട്
കഷ്ടം! ഈ വീട്ടിലുള്ള പ്രവൃത്തികളെല്ലാം എടുത്ത് ഈ ഓമനയായ ദേഹത്തെ ദുഃഖിപ്പിച്ചു കാലം കഴിക്കുന്നു. ഇല്ലേ? ഇങ്ങോട്ടു വരൂ — എന്താണു കൈയില്‍, മുറുക്കാനോ?
അമ്മു
മുറുക്കാനല്ല. അടയ്ക്ക കഷണിച്ചതാണ്.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയ്ക്ക് മുറുക്കുണ്ടോ?
അമ്മു
ചിലപ്പോള്‍ മുറുക്കാറുണ്ട്.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയ്ക്ക് ആരെങ്കിലും ചുറ്റും ഉണ്ടോ? സ്വകാര്യമായിട്ടു നീ എന്നോട് പറ.
അമ്മു
ചുറ്റുമോ?
നമ്പൂതിരിപ്പാട്
ഒളിസേവ — ഒളിസേവ
അമ്മു
ഒളിസേവയോ?
നമ്പൂതിരിപ്പാട്
രഹസ്യം — രഹസ്യം
അമ്മു
അടിയന്‍ ഒന്നും അറിയില്ല.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയെ ഞാന്‍ കൂട്ടിക്കൊണ്ടു പോവുമ്പോള്‍ നീ കൂടെത്തന്നെ വരണം.
അമ്മു
വരാം.

എന്നും പറഞ്ഞു ചിറിച്ചും കൊണ്ട് അമ്മു അകത്തു നിന്നു കടന്നു പോയി.

കേശവന്‍ നമ്പൂതിരി വളരെ പരിഭ്രമത്തോടു കൂടി ലക്ഷ്മിക്കുട്ടി അമ്മയെ അന്വേഷിച്ചു പോയി. അമ്പലത്തില്‍ തൊഴുതുമടങ്ങി വരുന്നതു കണ്ടു. ഒരു പച്ചച്ചിരിയോടുകൂടി അടുക്കെച്ചെന്നു.

കേശവന്‍ നമ്പൂതിരി
കാണണമെന്നു പറഞ്ഞ് അറയിലിരിക്കുന്നു. വേഗം ഒന്ന് അങ്ങട്ടു ചെന്നാല്‍ വേണ്ടില്ല.
ലക്ഷ്മിക്കുട്ടി അമ്മ
ശിക്ഷ! ഇപ്പോള്‍ എന്റെ നേരെ തിരിഞ്ഞിരിക്കുന്നുവോ?
കേശവന്‍ നമ്പൂതിരി
അതൊന്നുമല്ല. ഇന്ദുലേഖയുടെ അമ്മയല്ലേ. ഒന്നു കാണണം എന്ന് താല്പര്യം — അതുണ്ടാവുന്നതല്ലേ? നമ്പൂതിരി കാണണം എന്ന് ആവശ്യപ്പെട്ടതില്‍ എന്താണു തെറ്റ്?
ലക്ഷ്മിക്കുട്ടി അമ്മ
ഒന്നുമില്ലാ; അങ്ങിനെയാവട്ടെ. മുമ്പില്‍ എഴുന്നെള്ളാം. ഞാന്‍ വരാം.

എന്നും പറഞ്ഞു ലക്ഷ്മിക്കുട്ടി അമ്മ കേശവന്‍ നമ്പൂതിരിയുടെ പിന്നാലെ നടന്നു. അറയില്‍ എത്താറായപ്പോള്‍ അമ്മു ചിറിച്ചും കൊണ്ടു പോവുന്നതും കണ്ടു. അറയുമ്മറത്തു ലക്ഷ്മിക്കുട്ടി അമ്മ നിന്നു. കേശവന്‍ നമ്പൂതിരി അകത്തു കടന്നു.

നമ്പൂതിരിപ്പാട്
എന്താണ്, വന്നില്ലേ?
കേശവന്‍ നമ്പൂതിരി
വന്നു. ഇവിടെ നില്ക്കുന്നുണ്ട്.
നമ്പൂതിരിപ്പാട്
ഇങ്ങട്ട് കടക്കാം. ധാരാളമായിട്ട് ഇങ്ങട്ടു കടക്കാമല്ലൊ.

ഇന്ദുലേഖയെ ഞാന്‍ കണ്ടു. ഇന്ദുലേഖയുടെ അമ്മയേയും കാണണമെന്ന് ആഗ്രഹം. ഇങ്ങട്ടു കടക്കാം. ഇങ്ങട്ടു കടക്കാം.

ലക്ഷ്മിക്കുട്ടി അമ്മ അകത്തു കടന്നു വാതിലിന്റെ പിന്‍ഭാഗത്തു ശരീരം അല്പം മറച്ചു നിന്നു.

നമ്പൂതിരിപ്പാട്
എന്താ കറുത്തേടം, വിളക്കു വെയ്ക്കാത്തത്? വിളക്കു കൊണ്ടു വരാന്‍ പറയൂ.

വിളക്കു കൊണ്ടുവന്നു വാതിലിനു സമീപമായി വെയ്ക്കാന്‍ പറഞ്ഞു; വെച്ചു. നമ്പൂതിരിപ്പാടു നേരെയും തിരിഞ്ഞും ചാഞ്ഞും നോക്കി ലക്ഷ്മിക്കുട്ടി അമ്മയുടെ സ്വരൂപം സാമാന്യം കണ്ടു ഭ്രമിച്ചു — കലശലായി ഭ്രമിച്ചു. കേശവന്‍ നമ്പൂതിരിയുടെ പരിഭ്രമവും വിഷാദവും വളരെ വര്‍ദ്ധിച്ചു.

നമ്പൂതിരിപ്പാട്
കറുത്തേടത്തിന്റെ ഭാഗ്യം — മഹാഭാഗ്യം. ഇന്ദുലേഖയെക്കാള്‍ സുന്ദരി എന്നു പറയാന്‍ പാടില്ലല്ലൊ. ലക്ഷ്മിക്കുട്ടി എന്നാണ് പേര് അല്ലേ?
ലക്ഷ്മിക്കുട്ടി അമ്മ
അതെ.
നമ്പൂതിരിപ്പാട്
ലക്ഷ്മീ ദേവി തന്നെ — ലക്ഷ്മീ ദേവി എന്നാണ് എനി ഞാന്‍ വിളിക്കാന്‍ ഭാവം. എന്താണ് കറുത്തേടം ഒന്നും പറയാത്തത്?

കേശവന്‍ നമ്പൂതിരി എന്തു പറയാനാണ്! കേശവന്‍ നമ്പൂതിരിയുടെ കാര്യം വളരെ പരുങ്ങലിലായി എന്നേ പറവാനുള്ളൂ. ഈ ശനി തന്റെ കാര്യം പൊക്കമാക്കുമോ എന്നൊരു വിഷാദം ശുദ്ധാത്മാവായ ഈ കേശവന്‍ നമ്പൂതിരിക്ക് ഉണ്ടായി. ലക്ഷ്മിക്കുട്ടി അമ്മയുടെ തന്‍റേടവും മിടുക്കും കേശവന്‍ നമ്പൂരി അറിഞ്ഞിട്ടുണ്ടായിരുന്നുവെങ്കില്‍ ഈ വിഷാദം അദ്ദേഹത്തിന് ഒരിക്കലും ഉണ്ടാവുന്നതല്ലായിരുന്നു. ഈ ശുദ്ധാത്മാവിന് അതൊന്നും മനസ്സിലായിട്ടില്ലാ. എന്തു ചെയ്യും! വെറുതെ വിഷാദിച്ചു തുടങ്ങി.

നമ്പൂതിരിപ്പാട്
സാക്ഷാല്‍ ലക്ഷ്മീദേവി തന്നെയാണ് — എന്താ കറുത്തേടം? കറുത്തേടം മഹാ ഭാഗ്യവാനാണ്. ഇത്ര ഒക്കെ ദ്രവ്യസ്ഥനും ശക്തനും ആയ എനിക്ക് ഇത് ഇതുവരെ സാധിച്ചില്ലല്ലൊ. കറുത്തേടം മഹാ ഭാഗ്യവാന്‍ തന്നെ.
കേശവന്‍ നമ്പൂതിരി
ഊണു കഴിക്കാന്‍ പോവാറായി എന്നു തോന്നുന്നു.
നമ്പൂതിരിപ്പാട്
ആയിട്ടില്ലാ. ലക്ഷ്മിക്കുട്ടി ആ വിളക്ക് അസാരം ഇങ്ങട്ട് ഒന്നു കാണിക്കൂ. ഞാന്‍ ഗഡിയാള്‍ ഒന്നു നോക്കട്ടെ.

കേശവന്‍ നമ്പൂതിരി വിളക്ക് എടുത്തു കാണിച്ചു. നമ്പൂതിരിപ്പാട്ടിലേക്ക് ഇത് അശേഷം രസിച്ചില്ലാ. ലക്ഷ്മിക്കുട്ടി അമ്മ വിളക്ക് എടുത്തു കാണിക്കണം എന്നായിരുന്നു ആഗ്രഹം. എങ്കിലും ഒന്നും പറഞ്ഞില്ല. ഗഡിയാള്‍ നോക്കി ആറരമണിയായിട്ടേ ഉള്ളൂ എന്നു പറഞ്ഞ് നമ്പൂതിരിപ്പാട് പിന്നെയും സംസാരിക്കാന്‍ തുടങ്ങി.

നമ്പൂതിരിപ്പാട്
ലക്ഷ്മിക്കുട്ടിക്ക് വയസ്സ് എത്രയായി?
ലക്ഷ്മിക്കുട്ടി അമ്മ
മുപ്പത്തഞ്ചാമത്തെ വയസ്സാണ് ഇത്.
നമ്പൂതിരിപ്പാട്
ചെറുപ്പം തന്നെ. കറുത്തേടത്തിന്റെ ഭാഗ്യം, കറുത്തേടം എങ്ങിനെ കടന്നു കൂടി ഇവിടെ?

കേശവന്‍ നമ്പൂതിരിക്ക് നെഞ്ഞിടിപ്പു തുടങ്ങി, ‘ഈശ്വരാ! എന്റെ ഭാര്യയെ ഈ അസത്തു തട്ടിപ്പറിക്കുമോ? ആവലാതി ഞാന്‍ തന്നെ ഉണ്ടാക്കി തീര്‍ത്തുവല്ലോ. ഇന്ദുലേഖയെ ഇദ്ദേഹത്തിനു കിട്ടിയില്ലെങ്കില്‍ എന്റെ ഭാര്യയെ കൊണ്ടു പൊയ്ക്കളയുമോ? ഒരു സമയം പറ്റും എന്നു തന്നെ തോന്നുന്നു. എന്നു മറ്റൂം ഉള്ള വിചാരം കേശവന്‍ നമ്പൂതിരിക്കു കലശലായിത്തുടങ്ങി.

നമ്പൂതിരിപ്പാട്
ലക്ഷ്മിക്കുട്ടി മുമ്പെ സംബന്ധം കിളിമാന്നൂര്‍ ഒരു രാജാവായിരുന്നു, അല്ലേ?
ലക്ഷ്മിക്കുട്ടി അമ്മ
അതെ.
നമ്പൂതിരിപ്പാട്
പിന്നെയാണ് കറുത്തേടത്തിന് ശുക്രദശ വന്നത്. അല്ലേ? എന്താണ് കറുത്തേടം ഒന്നും പറയാത്തത്?
കേശവന്‍ നമ്പൂതിരി
ഊണു കഴിക്കാന്‍ വൈകുന്നുവല്ലൊ.
നമ്പൂതിരിപ്പാട്
വഴുകീട്ടില്ലാ ഏഴുമണിക്കു കഴിച്ചാല്‍ മതി. എന്റെ വെള്ളിച്ചെല്ലം ഇങ്ങട്ടു കൊണ്ടു വരാന്‍ പറയൂ ഗോവിന്ദനോട്.

ഗോവിന്ദന്‍ വെള്ളിച്ചെല്ലം കൊണ്ടു വന്നു നമ്പൂതിരിപ്പാട്ടിലെ മുമ്പില്‍ വെച്ചു.

നമ്പൂതിരിപ്പാട്
ലക്ഷ്മിക്കുട്ടിക്ക് ഈ വെള്ളിച്ചെല്ലം ഒന്ന് എടുത്തു നോക്കാം.

ലക്ഷ്മിക്കുട്ടി അമ്മ വെള്ളിച്ചെല്ലം എടുപ്പാന്‍ വന്നപ്പോള്‍ ലക്ഷ്മിക്കുട്ടി അമ്മയുടം സ്വരൂപം വെളിച്ചത്തു നല്ലവണ്ണം നമ്പൂതിരിപ്പാടു കണ്ടു.

നമ്പൂതിരിപ്പാട്
അത്ഭുതം — അത്ഭുതം! അതിശയം — അതിശയം തന്നെ! ആശ്ചര്യം തന്നെ! കറുത്തേടത്തിന്റെ ഭാഗ്യം വിശേഷം തന്നെ — അതി സുന്ദരി! എന്താ കറുത്തേടം നന്ന ഭ്രമിച്ചിട്ടാണ്, അല്ലേ? അതിനു സംശയമുണ്ടോ? ആരു ഭ്രമിക്കാതിരിക്കും? സാക്ഷാല്‍ ലക്ഷ്മീ ദേവിതന്നെ. ആ ചെല്ലപ്പെട്ടി നല്ല മാതിരിയോ?
ലക്ഷ്മിക്കുട്ടി അമ്മ
ഒന്നാംന്തരം തന്നെ.
നമ്പൂതിരിപ്പാട്
വേണമെങ്കില്‍ എടുക്കാം.
ലക്ഷ്മിക്കുട്ടി അമ്മ
അതിന് അസ്വാധീനം ഉണ്ടാവുമെന്ന് വാചാരിച്ചിട്ടില്ലാ.
നമ്പൂതിരിപ്പാട്
ശരി ശരി വാക്കു സാമര്‍ത്ഥ്യം അതിശം — അതിശായി പറഞ്ഞ വാക്ക് — ഇങ്ങിനെ ഇരിക്കണം വാക്കു സാമര്‍ത്ഥ്യം. കറുത്തേടത്തിന്റെ ഭാഗ്യം. ഇന്ദുലേഖയ്ക്കു സൌന്ദര്യം ഉണ്ടായത് ആശ്ചര്യമല്ലാ. പക്ഷേ, വാക്കു സാമര്‍ത്ഥ്യം ഇത്ര ഇല്ലാ. അതു നിശ്ചയം. ഇന്ദുലേഖയ്ക്ക് വയസ്സ് എത്രയായി?
ലക്ഷ്മിക്കുട്ടി അമ്മ
പതിനെട്ടാമത്തെ വയസ്സാണ് ഇത്.
നമ്പൂതിരിപ്പാട്
എന്നാല്‍ പതിനേഴു വയസ്സില്‍ പ്രസവിച്ചു അല്ലേ?
ലക്ഷ്മിക്കുട്ടി അമ്മ
അതെ.
നമ്പൂതിരിപ്പാട്
പിന്നെ കിടാങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.
ലക്ഷ്മിക്കുട്ടി അമ്മ
ഇല്ലാ.
നമ്പൂതിരിപ്പാട്
മുമ്പത്തെപ്പോലെ മനസ്സിന്നു സുഖമുണ്ടായിരിക്കയില്ലാ.
ലക്ഷ്മിക്കുട്ടി അമ്മ
മനസ്സിന്നു സുഖക്കേട് ഒന്നുമില്ലാ.
നമ്പൂതിരിപ്പാട്
രാജാവ് നല്ല യോഗ്യനായിരുന്നു അല്ലേ?
ലക്ഷ്മിക്കുട്ടി അമ്മ
നല്ല യോഗ്യനായിരുന്നു.
നമ്പൂതിരിപ്പാട്
എന്താണ് — കഷ്ടം! ഓരോ സ്ത്രീകളുടെ യോഗ്യത പോലെ ഭര്‍ത്താവിനേ­യും പുരുഷന്റെ യോഗ്യതപോലെ ഭാര്യയേയും കിട്ടിക്കോളാന്‍ പ്രയാസം. അന്യോന്യം യോഗ്യതയായി വരണം — അതാണു വിശേഷം. അങ്ങിനെയല്ലാതെ വന്നാല്‍ അതു മഹാ സങ്കടമാണ്. എന്താ കറുത്തേടം ഒന്നും പറയാത്തത്?
കേശവന്‍ നമ്പൂതിരി
ഏഴുമണിയായി എന്നു തോന്നുന്നു.
നമ്പൂതിരിപ്പാട്
ആയിട്ടില്ലാ. എത്ര കൊല്ലമായി കറുത്തേടം സംബന്ധമായിട്ട്.
കേശവന്‍ നമ്പൂതിരി
ആറു സംവത്സരമായി.
നമ്പൂതിരിപ്പാട്
എന്നിട്ടും കിടാങ്ങള്‍ ഉണ്ടായിട്ടില്ല. അല്ലേ?
കേശവന്‍ നമ്പൂതിരി
അതെ.
നമ്പൂതിരിപ്പാട്
കറുത്തേടത്തിന്റെ ഭാഗ്യം ഓര്‍ത്തിട്ട് എനിക്ക് ബഹു അത്ഭുതം തോന്നുന്നു. ഇന്നാള്‍ ചെറുശ്ശേരി ഒരു ശ്ലോകം ചൊല്ലി. അതില്‍ ഒരാള്‍ മറ്റൊരാളുടെ ഭാര്യയെക്കണ്ട് അസൂയപ്പെട്ടമാതിരി പറയുന്നുണ്ട്. ശ്ലോകം എനിക്കു തോന്നുന്നില്ല. ചെറുശ്ശേരിയെ ഇങ്ങട്ടു വിളിക്കൂ.

കേശവന്‍ നമ്പൂതിരി ചെറുശ്ശേരിയെ വിളിക്കാന്‍ പോയി. ചെറുശ്ശേരി ഊണു കഴിക്കാന്‍ പുറപ്പെട്ടു. നമ്പൂതിരിപ്പാട്ടിലെയും കാത്തു നില്ക്കുന്നു. കേശവന്‍ നമ്പൂതിരി ചെറുശ്ശേരിയെ വിളിച്ചു.

ചെറുശ്ശേരി നമ്പൂതിരി
എന്താണിതു കഥ — നേരം ഏഴു മണിയായല്ലോ.
കേശവന്‍ നമ്പൂതിരി
എന്റെ ചെറുശ്ശേരി! എന്റെ വിഡ്ഢിത്വം എന്തിനു പറയുന്നു! അതിന്റെ അകത്തു നിന്നു നമ്പൂരി ജന്മകാലം പുറത്തു വരില്ലെന്നു തോന്നുന്നു. ഞാന്‍ എന്തു ചെയ്യട്ടെ! എന്റെ ഗ്രഹപ്പിഴ എന്നേ പറവാനുള്ളൂ.
ചെറുശ്ശേരി നമ്പൂതിരി
ഇപ്പോള്‍ എന്നെ എന്തിനാണു വിളിക്കുന്നത്?
കേശവന്‍ നമ്പൂതിരി
എന്തോ ഒരു ശ്ലോകം ചൊല്ലുവാനാണത്രെ — ബുദ്ധിമുട്ടുതന്നെ.
ചെറുശ്ശേരി നമ്പൂതിരി
ശിക്ഷ! ഇപ്പഴ് എന്തു ശ്ലോകമാണ് ചൊല്ലുവാന്‍ ഉള്ളത്? ആട്ടെ ഞാന്‍ വരാം.

എന്നും പറഞ്ഞു ചെറുശ്ശേരി നമ്പൂരി കേശവന്‍ നമ്പൂരിയോടുകൂടി അകത്തുകടന്നു.

നമ്പൂതിരിപ്പാട്
ഇന്നാള്‍ ഒരു ദിവസം ചെറുശ്ശേരി ഒരു ശ്ലോകം ചൊല്ലിയില്ലെ. ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ ഭാര്യയെക്കണ്ടു വ്യസനിച്ച പ്രകാരം — അതൊന്നു ചൊല്ലൂ.
ചെറുശ്ശേരി നമ്പൂതിരി
ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ ഭാര്യയെക്കണ്ടു വ്യസനിച്ചതോ? ഏതു ശ്ലോകമാണ്? എനിക്ക് ഓര്‍മ്മയില്ല.
നമ്പൂതിരിപ്പാട്
ഛീ! അന്ധാളിക്കണ്ടാ. ഞാന്‍ പറയാം. ഒരു സ്ത്രീയുടെ മുഖം നോക്കീട്ടു ചന്ദ്രന്‍ ഉദിച്ചു വന്നപ്പോള്‍ ചന്ദ്രനു ലജ്ജയില്ലെന്നും പിന്നെ ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ മുമ്പാകെ നില്ക്കുന്ന ഒരു അന്യപുരുഷനും ലജ്ജയില്ലെന്നും മറ്റും. അതു ചൊല്ലൂ.
ചെറുശ്ശേരി നമ്പൂതിരി
(ചിറിച്ചും കൊണ്ട് ശ്ലോകം ചൊല്ലുന്നു) 

“കിം ബ്രൂവസ്തവ പൂര്‍ണ്ണചന്ദ്രമഹതീം
\qquad നിര്‍ലജ് ജതാമീദ്രുശീം
യത്ത്വസ്യാമുഖമണ്ഡലേ സതി ഭവാ
\qquad നപ്യജ്ജിഹീതേ പുരഃ
ആവിസ് മൃത്യ കിമേതദുക്തമധുനാ
\qquad യത്താദൃശീം സുന്ദരീം
ഭുഞ്ജാനസ്യ പുരോ വയഞ്ച പുരുഷാ
\qquad ഇത്യാസ്മഹേ നിസ്ത്രപാഃ”

നമ്പൂതിരിപ്പാട്
ശരി, ഈ ശ്ലോകം തന്നെ. ലക്ഷ്മിക്കുട്ടിക്കു വില്പത്തി ഉണ്ടോ?
ലക്ഷ്മിക്കുട്ടി അമ്മ
രണ്ടു മൂന്നു കാവ്യങ്ങള്‍ ചെറുപ്പത്തില്‍ വായിച്ചിട്ടുണ്ട്.
നമ്പൂതിരിപ്പാട്
ചെറുശ്ശേരി നല്ല വിദ്വാനാണ് — ബഹു രസികനാണ്. കറുത്തേടത്തിനു വില്പത്തിഗന്ധം കൂടി ഇല്ല. അതെ. നേര്‍ത്തെ മനസ്സിലായി, ഒരു ശ്ലോകം ചൊല്ലാന്‍ വയ്യ. എങ്കിലും മഹാഭാഗ്യവാന്‍.
കേശവന്‍ നമ്പൂതിരി
എനിക്കു വില്പത്തി ഇല്ല. ഊക്കുകഴിക്കാന്‍ വഴുകി; വളരെ വഴുകി.
നമ്പൂതിരിപ്പാട്
എന്നാല്‍ എനി പുറപ്പെടാം. ഒന്‍പതുമണിക്ക് മകളുടെ പാട്ടുകേള്‍ക്കാന്‍ ഇങ്ങട്ടു വരും. അപ്പോള്‍ ലക്ഷ്മിക്കുട്ടിയേയും കാണുമല്ലൊ.

എന്നു പറഞ്ഞു പിന്നെയും ലക്ഷ്മിക്കുട്ടി അമ്മയുടെ മുഖത്തേയ്ക്ക് ആര്‍ത്തിയോടെ ഒന്നു നോക്കി നമ്പൂതിരിപ്പാടു പുറത്തേക്കു കടന്നു. വഴിയെ തന്നെ നമ്പൂരിമാരും കടന്നു. കുളത്തിലേക്കായി പുറപ്പെട്ട്, നാലുകെട്ടില്‍ നിന്നു പൂമുഖത്തേക്കു കടന്നപ്പോള്‍ പഞ്ചുമേനോനെ കണ്ടു.

നമ്പൂതിരിപ്പാട്
പഞ്ചു അതി ഭാഗ്യവാന്‍ തന്നെ. ഇന്ദുലേഖയെയും പഞ്ചുവിന്റെ മകള്‍ ലക്ഷ്മിക്കുട്ടിയെയും കണ്ടു. തമ്മില്‍ ഞാനോ നിയ്യോ സുന്ദരി എന്ന തിരക്കുള്ളതുപോലെ തോന്നും അവരുടെ സൌന്ദര്യം കണ്ടാല്‍. കറുത്തേടത്തിന്റെ ഭാഗ്യം. രണ്ടാളും അതി സുന്ദരികള്‍ തന്നെ.

പഞ്ചുമേനോന് ഈ വാക്കുകള്‍ അശേഷം രസിചില്ല. കുറചു ക്രോധവും ഉയില്ലെന്നില്ലാ എങ്കിലും അതെല്ലാം മനസ്സില്‍ അടക്കി.

പഞ്ചുമേനോന്‍
എനി ഊക്കുകഴിപ്പാന്‍ എഴുന്നള്ളാറായി എന്നു തോന്നുന്നു.
നമ്പൂതിരിപ്പാട്
അതെ; ഊക്കുകഴിച്ച് ഊണ്‍ കഴിഞ്ഞു വേഗം വന്നു കളയാം.

നമ്പൂതിരിപ്പാടും നമ്പൂതിരിമാരും കൂടി മിറ്റത്ത് എറങ്ങിയപ്പോള്‍ പഞ്ചുമേനോന്‍ കേശവന്‍ നമ്പൂതിരിയെ കൈകൊണ്ടു മാടിവിളിച്ചു. കേശവന്‍ നമ്പൂതിരി മടങ്ങിച്ചെന്നു. പഞ്ചുമേനോനും നമ്പൂതിരിയും കൂടി നാലുകെട്ടില്‍ കടന്നു.

പഞ്ചുമേനോന്‍
എന്താണ് ഇന്ദുലേഖയ്ക്ക് ബോദ്ധ്യമായോ?
കേശവന്‍ നമ്പൂതിരി
ബോദ്ധ്യമാവും. ബോദ്ധ്യമാവാതെ ഇരിക്കില്ല.
പഞ്ചുമേനോന്‍
ആവുന്നതു പിന്നെ പറയാം — ആയോ?
കേശവന്‍ നമ്പൂതിരി
അത് ഇപ്പോള്‍ ഒന്നും നിശ്ചയിക്കാറായില്ല. ബോദ്ധ്യമാവും; അതിനു സംശയമില്ല.
പഞ്ചുമേനോന്‍
തിരുമനസ്സിലെ വാക്ക് എനിക്ക് അശേഷം വിശ്വാസമാവുന്നില്ല. നേര്‍ത്തെ­ത്തെ വരവു കണ്ടപ്പോള്‍ ഞാന്‍ എന്തോ വല്ലാതെ ഭ്രമിച്ചു. നമ്പൂതിരിപ്പാട് ആകപ്പാടെ ഒരു വിഡ്ഢിയാണെന്നു തോന്നുന്നു എനിക്ക്.
കേശവന്‍ നമ്പൂതിരി
മഹാ ധനവാനല്ലേ; അതു നോക്കണ്ടേ?
പഞ്ചുമേനോന്‍
ഇന്ദുലേഖ അതൊന്നും നോക്കുന്ന കുട്ടിയല്ലാ. നുമ്മളുടെ ഈ മോഹം വെറുതെ എന്നു തോന്നുന്നു. നമ്പൂതിരിപ്പാട്ടിലേക്ക് വിശേഷം പറവാന്‍ തന്നെ വശമില്ല. ഇന്ദുലേഖയുടെയും ലക്ഷ്മിക്കുട്ടിയുടെയും സൌന്ദര്യം എന്നോട് എന്തിനാണ് ഇങ്ങിനെ വര്‍ണ്ണിക്കു­ന്നത് — തുമ്പില്ലാത്ത വാക്കു പറയുന്നു ഇദ്ദേഹം.
കേശവന്‍ നമ്പൂതിരി
വലിയാളുകളല്ലേ; അവര്‍ക്ക് എന്തും പറയാമല്ലോ?
പഞ്ചുമേനോന്‍
എന്തും പറഞ്ഞാല്‍ ചിലപ്പോള്‍ എന്തും കേള്‍ക്കേണ്ടിയും വരും. എനിക്ക് ഇതൊന്നും രസമായില്ല. ഇന്ദുലേഖ എന്തു പറഞ്ഞു?
കേശവന്‍ നമ്പൂതിരി
വിശേഷിച്ച് ഒന്നും പറഞ്ഞില്ല.
പഞ്ചുമേനോന്‍
പിന്നെ ആ മാളികയില്‍ പോയിട്ടു നമ്പൂതിരിപ്പാട് എന്തു ചെയ്തു?
കേശവന്‍ നമ്പൂതിരി
വിശേഷിച്ച് ഒന്നും ചെയ്തിട്ടില്ലാ. എനിക്ക് ഊക്കു കഴിക്കാന്‍ വൈകുന്നു. ഞാന്‍ ഊണു കഴിച്ചു വന്നിട്ട് എല്ലാം പറയാം.
പഞ്ചുമേനോന്‍
ഒന്നും പറയാനില്ല. ഈ കാര്യം ഈ ജന്മം നടക്കുകയില്ല. പിന്നെ എന്തിനാണ് ഈ ഗോഷ്ഠികള്‍ കാണിക്കുന്നത്?

എന്നു പറഞ്ഞു പഞ്ചുമേനോന്‍ അകത്തേക്കും കേശവന്‍ നമ്പൂതിരി കുളപ്പുരയിലേക്കും പോയി.

പഞ്ചുമേനോനും കേശവന്‍ നമ്പൂതിരിയും തമ്മില്‍ മേല്‍കാണിച്ച പ്രകാരം സംസാരിച്ചിരുന്നപ്പോള്‍ നമ്പൂതിരിപ്പാടും ചെറുശ്ശേരിയും കൂടി കുളപ്പുരയിലേക്കു പോകുംവഴി ചെറുതായി ഒരു സംഭാഷണം ഉണ്ടായി.

നമ്പൂതിരിപ്പാട്
ചെറുശ്ശേരീ! എനിക്ക് ഇന്ദുലേഖയെക്കാള്‍ ബോധിച്ചത് അവളുടെ അമ്മയെയാണ് വാക്കു സാമര്‍ത്ഥ്യം കടുകട്ടി. കണ്ടാലോ? — ചെറുശ്ശേരി കണ്ടില്ലേ?
ചെറുശ്ശേരി നമ്പൂതിരി
ഞാന്‍ കണ്ടു. നല്ല സൌന്ദര്യമുണ്ട്. പ്രായം കൊണ്ടും ബഹുയോജ്യത.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയ്ക്ക് ഞാന്‍ യോജ്യത ഇല്ലെന്നോ?
ചെറുശ്ശേരി നമ്പൂതിരി
ഛെ, അതു ഞാന്‍ പറയില്ലാ. ആ ഭാഗം ഇരിക്കട്ടെ — അതു സ്വന്തമായതല്ലെ; കരസ്ഥമായല്ലൊ. പിന്നെ ഇന്ദുലേഖ യോജ്യത ഉണ്ടോ ഇല്ലയോ എന്നു നിശ്ചയിച്ചിട്ട് എനി ആവശ്യമില്ലല്ലോ.
നമ്പൂതിരിപ്പാട്
ഇന്ദുലേഖയുടെ കാര്യം തീര്‍ച്ചയായോ? പഞ്ചു വല്ലതും ചെറുശ്ശേരിയോടു പറഞ്ഞുവോ?
ചെറുശ്ശേരി നമ്പൂതിരി
പഞ്ചു എന്തിനു പറയുന്നു? അത് ഉറച്ച കാര്യമല്ലേ? അങ്ങിനെയല്ലേ വരാന്‍ പാടുള്ളൂ?
നമ്പൂതിരിപ്പാട്
അങ്ങിനേ വരാന്‍ പാടുള്ളൂ. എങ്കിലും ഒരു ശങ്ക — ശങ്ക ഇല്ലെന്നു തന്നെ പറയാം.
ചെറുശ്ശേരി നമ്പൂതിരി
അതു ശരി — ഇവിടുത്തെ ഭ്രമം.

ശങ്കയില്ലാത്ത കാര്യത്തില്‍ ഒരു ഭ്രമം അത്രേ പറയാനുള്ളൂ.

നമ്പൂതിരിപ്പാട്
ഇന്ദുലേഖയുടെ കാര്യം അങ്ങിനെ ഇരിക്കട്ടെ. ലക്ഷ്മിക്കുട്ടിയുടെ അവസ്ഥ വിചാരിക്കൂ — കറുത്തേടത്തിന്റെ ഭാഗ്യം നോക്കൂ.
ചെറുശ്ശേരി നമ്പൂതിരി
അതാണു ഞാനും പറയാന്‍ വിചാരിക്കുന്നത്. കറുത്തേടത്തിന്റെ ഒരു ഭാഗ്യ വിശേഷം വളരെത്തന്നെ.
നമ്പൂതിരിപ്പാട്
കറുത്തേടം വേളി കഴിച്ചിട്ടുണ്ടോ?
ചെറുശ്ശേരി നമ്പൂതിരി
ഇല്ല
നമ്പൂതിരിപ്പാട്
ഈ അസത്തിന് വേളി കഴിക്കരുതേ?
ചെറുശ്ശേരി നമ്പൂതിരി
ആ അസത്തു വേളി കഴിക്കില്ലെന്നു തോന്നുന്നു.
നമ്പൂതിരിപ്പാട്
ലക്ഷ്മിക്കുട്ടിയുടെ അടുക്കെ പാടുകിടക്കുകയേ ഉള്ളൂ.
ചെറുശ്ശേരി നമ്പൂതിരി
അത്രേ ഉള്ളൂ.
നമ്പൂതിരിപ്പാട്
എന്നാല്‍ ലക്ഷ്മിക്കുട്ടിക്ക് ഇയ്യാളെ ലേശം ഭ്രമമില്ല. അതു ഞാന്‍ ക്ഷണേന നിശ്ചയിച്ചു.
ചെറുശ്ശേരി നമ്പൂതിരി
ഇവിടുത്തെ ബുദ്ധിവലിപ്പം അറിവുള്ള എന്നോട് ഇത്ര പറയണോ? ഞാന്‍ അത് അപ്പോള്‍ തന്നെ മനസ്സിലാക്കിയിരിക്കുന്നു. ഇവിടുത്തെ സ്വരൂപം കണ്ണിന്‍ മുമ്പില്‍ വെച്ചുംകൊണ്ട് ഒരു സ്ത്രീക്ക് തനിക്ക് എത്ര ആസക്തിയുള്ള പുരുഷനായാലും അവനെ കണ്ടിട്ട് ലേശം പോലും അനുരാഗ ചേഷ്ടകള്‍ ഉണ്ടാകില്ലെന്ന് എനിക്കു പൂര്‍ണ്ണ ബോദ്ധ്യ­മാണ്.
നമ്പൂതിരിപ്പാട്
ലക്ഷ്മിക്കുട്ടി എന്നെ കണ്ടിട്ടു കുറച്ചു ഭ്രമിച്ചിട്ടുണ്ട്.
ചെറുശ്ശേരി നമ്പൂതിരി
അതിന് എനിക്ക് സംശയമില്ല.
നമ്പൂതിരിപ്പാട്
എന്നാല്‍ അതിനെന്തു വിദ്യ?
ചെറുശ്ശേരി നമ്പൂതിരി
ഏതിന്?
നമ്പൂതിരിപ്പാട്
ആ ഭ്രമം നിവൃത്തിക്കാന്‍.
ചെറുശ്ശേരി നമ്പൂതിരി
അതിനു പലേ വിദ്യകളും ഇല്ലേ? എനി ലക്ഷ്മിക്കുട്ടിയെ കാണേണ്ടെന്നു വെച്ചേക്കണം.
നമ്പൂതിരിപ്പാട്
എന്തുകഥയാണ് ചെറുശ്ശേരി പറയുന്നത്? അങ്ങിനെ ഭ്രമം മാറ്റുന്നതായാല്‍ ഇവിടെ നോം ഇപ്പോള്‍ വരണോ?
ചെറുശ്ശേരി നമ്പൂതിരി
ഇവിടെ വന്നത് ഇന്ദുലേഖയെ ഭ്രമിച്ചിട്ടല്ലേ?
നമ്പൂതിരിപ്പാട്
അതെ; വന്നതിന്റെ ശേഷം ലക്ഷ്മിക്കുട്ടിയിലും ഭ്രമം.
ചെറുശ്ശേരി നമ്പൂതിരി
എന്നാല്‍ അമ്മയേയും മകളേയും ഒന്നായി ബാന്ധവിക്കാമെന്നോ? അതു വെടിപ്പുണ്ടോ?
നമ്പൂതിരിപ്പാട്
ബാന്ധവം ഇന്ദുലേഖയെ തന്നെ, എന്നാല്‍ —

ഇത്രത്തോളം പറയുമ്പോഴേക്കു കേശവന്‍ നമ്പൂരി കുളപ്പുരയില്‍ നമ്പൂതിരിപ്പാട്ടിലെ സമീപം എത്തി. പിന്നെ ഇതിനെക്കുറിച്ച് നമ്പൂതിരിപ്പാട് ഒന്നും സംസാരിച്ചില്ലാ. ഊക്കു കഴിഞ്ഞ് അമ്പലത്തില്‍ തിരുമുറ്റത്തില്‍ ചന്ദ്രികയില്‍ നിന്നു. നമ്പൂതിരിപ്പാട്ടിലേക്ക് ലക്ഷ്മിക്കുട്ടി അമ്മയുടെ ഓര്‍മ്മ വിട്ടു.  മനസ്സില്‍ കഠിനമായി തറച്ചു പോയിട്ടുള്ള വിചാരം തന്നെ സ്വഭാവേന വന്നു. ഇന്ദുലേഖയെപ്പോലെ ഒരു സ്ത്രീയെ നമ്പൂതിരിപ്പാടു കണ്ടിട്ടില്ല. തല്‍ക്കാലം വേറെ ഓരോ സ്ത്രീകളെ കാണുമ്പോള്‍ ശുദ്ധവിടനായ ഇദ്ദേഹത്തിന് ഭ്രമം ഉണ്ടായി എങ്കിലും സ്വസ്ഥമായി ചന്ദ്രികയില്‍ നില്ക്കുമ്പോള്‍ തരണീമണിയായ ഇന്ദുലേഖയുടെ വിചാരം തന്നെയാണ് ഉണ്ടായത്. ഇന്ദുലേഖയെ വിചാരിച്ചു വിചാരിച്ച് ഗോവിന്ദനെ വിളിച്ച്, രംഭയെ കണ്ടു ഭ്രമിച്ച സംഗതിയെപ്പറ്റി ശ്ലോകം എഴുതിയ ഓല ഗോവിന്ദന്‍പക്കല്‍ കൊടുത്തിട്ട് —

നമ്പൂതിരിപ്പാട്
ഈ ഓല ഞാന്‍ തന്നതാണെന്നു പറഞ്ഞ് ഇന്ദുലേഖയുടെ മാളകയില്‍ പോയി ഇന്ദുലേഖയുടെ കൈയില്‍ കൊടുക്കു.

ഗോവിന്ദന്‍ ഉടനെ എഴുത്തും കൊണ്ട് ഇന്ദുലേഖയുടെ മാളികയിന്മേല്‍ ചെന്നു. അപ്പോള്‍ ഇന്ദുലേഖ ഊണു കഴിഞ്ഞു മാളികയിലേക്കു കയറി വരുന്നു.

ഗോവിന്ദന്‍
ഒരു തിരുവെഴുത്തു തന്നയച്ചിട്ടുണ്ട് തമ്പുരാന്‍. ഇവിടെ തരുവാന്‍ കല്പനയായിരിക്കുന്നു.
ഇന്ദുലേഖ
(കാര്യം മനസ്സിലായെങ്കിലും കഠിനദേഷ്യത്തോടെ) ഏതു തമ്പ്രാന്‍? എന്തെഴുത്ത്?

ഇന്ദുലേഖയുടെ മുഖത്ത് അപ്പോള്‍ ഉണ്ടായിരുന്ന കോപരസം കണ്ടിരുന്നാല്‍ ആ രസത്തിലും ആ മുഖം അതികാന്തം തന്നെ എന്ന് എല്ലാവരും പറയും.

ഗോവിന്ദന്‍
മൂര്‍ക്കില്ലാത്ത മനയ്ക്കല്‍ തമ്പുരാന്റെ തിരുവെഴുത്താണ്.
ഇന്ദുലേഖ
എനിക്ക് എഴുതുവാന്‍ അദ്ദേഹത്തിന് അവകാശമില്ലാ. ഞാന്‍ വാങ്ങുകയില്ലാ എന്നു പറഞ്ഞേക്കൂ.

എന്നും പറഞ്ഞ് ക്ഷണേന തന്റെ അറയിലേക്കു കടന്നു പോയി.

ഗോവിന്ദന്‍ ഇളിഭ്യനായിക്കൊണ്ട് എഴുത്തു മടിയില്‍ മൂടിവെച്ചു നമ്പൂരിപ്പാട്ടിലെ അടുക്കെ വന്നു. അപ്പോള്‍ നമ്പൂതിരിപ്പാടു പലേ ആളുകളോടും കൂടി അമ്പലത്തിന്റെ തിരുമുറ്റത്തുതന്നെ നിന്നിരുന്നു. ഗോവിന്ദനെ കണ്ടപ്പോള്‍ ആ നിന്നെടത്തു നിന്നുതന്നെ ഗോവിന്ദനോട് ഒറക്കെ വിളിച്ചു ചോദിക്കുന്നു.

“ഗോവിന്ദാ! ആ എഴുത്ത് ഇന്ദുലേഖയ്ക്കു കൊടുത്തുവോ?”

ഗോവിന്ദന്‍ വളരെ വിഷണ്ണനായി എന്താണു മറുപടി പറയേണ്ടത് എന്ന് അല്പം ശങ്കിച്ചു. ഒടുവില്‍  പറഞ്ഞ് ഉടനെ അവിടെ നിന്നുപോയി. പിന്നെയും അവിടെ നിന്നാല്‍ വേറെയും ചോദ്യങ്ങള്‍ ഉണ്ടാവുമെന്ന് ഓര്‍ത്ത ഗോവിന്ദന്‍ ഓടിക്കളഞ്ഞതാണ്. നമ്പൂതിരിപ്പാട് ഒന്‍പതുമണി ആയില്ലല്ലൊ എന്നു വിചാരിച്ചും കൊണ്ട് കുളപ്പുരയില്‍ എണ്ണതേപ്പാന്‍ പോയപ്പോള്‍ ഗോവിന്ദനും കൂടെപ്പോയി എഴുത്തു മടിയില്‍ നിന്ന് എടുത്ത് സ്വകാര്യമായി പറയുന്നു;

ഗോവിന്ദന്‍
നേര്‍ത്തെ അടിയന്‍ തിരുവെഴുത്തു കൊടുത്തു എന്ന് ഉണര്‍ത്തിച്ചത് കളവാണ്. എഴുത്ത് ഇതാ. കുന്ദലേഖാ എഴുത്തു വാങ്ങീല. തമ്പ്രാന് കുന്ദലേഖയ്ക്ക് എഴുതാന്‍ ആവശ്യമില്ലെന്നും തിരുവെഴുത്ത് വാങ്ങില്ലെന്നുമാണ് പറഞ്ഞത്. നേര്‍ത്തെ അരുളി ചെയ്തപ്പോള്‍ വേറെ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ അടിയന്‍ കൊടുത്തു എന്നു കളവായി ഉണര്‍ത്തിച്ചതാണ്.
നമ്പൂതിരിപ്പാട്
മഹാ വിഡ്ഢി! കുന്ദലേഖയല്ലാ — ഇന്ദുലേഖ എന്നാണു പേര്. നേര്‍ത്തെ നീ ഓല കൊടുത്തു എന്നു കളവു പറഞ്ഞത് നന്നായി. അങ്ങിനെ സദൃശമായി പറയണം — ഇതാണു ഗോവിന്ദനോട് എനിക്കുള്ള ഇഷ്ടം.
ഗോവിന്ദന്‍
ആ.
നമ്പൂതിരിപ്പാട്
വിഡ്ഢി — പിന്നെയും കുന്ദലേഖ എന്നു പറയല്ല, “ഇന്ദുലേഖ” — “ഇ”ന്ദുലേഖ എന്നു പറയൂ.
ഗോവിന്ദന്‍
റാന്‍ — അടിയനു തെറ്റിപ്പോയി. ആ. ഇന്ദ്രലേഖ …
നമ്പൂതിരിപ്പാട്
പടുവങ്കാ! ഇളിഭ്യരാശീ! ഇന്ദ്രലേഖയല്ല. “ഇന്ദുലേഖ” എന്നു പറയൂ.
ഗോവിന്ദന്‍
റാന്‍ — ആ ഇന്ദുലേഖ വളരെ കുറുമ്പ്കാരിയാണെന്ന് അടിയനു തോന്നി.
നമ്പൂതിരിപ്പാട്
ആവട്ടെ, നീ ഇന്ദുലേഖയുടെ അമ്മയെ കണ്ടുവോ? അതിശാണു മുഖം! ബഹു സുന്ദരി. അവള്‍ക്ക് എന്നെ ബഹു ഭ്രമമായിരിക്കുന്നു. കറുത്തേടത്തിന്റെ ഭാര്യയാണ്.
ഗോവിന്ദന്‍
അപ്പോള്‍ ഇന്ദുലേഖയ്ക്ക് തിരുമനസ്സിലെ ഭ്രമമില്ലേ?
നമ്പൂതിരിപ്പാട്
ഇന്ദുലേഖ ഇങ്കിരീയസ്സും മറ്റും പഠിച്ച വല്ലാത്ത ഒരു മാതിരിയായി കാണുന്നു. ഇന്ദുലേഖയുടെ അമ്മ അങ്ങിനെയൊന്നുമല്ലാ. ബഹു വാക്കു സാമര്‍ത്ഥ്യം. നീ ആ വെള്ളിച്ചെല്ലം ഇങ്ങട്ട് എടുത്തുകൊണ്ടു വന്നില്ലേ?
ഗോവിന്ദന്‍
അടിയന്‍ അപ്പോള്‍ത്തന്നെ ഇങ്ങട്ട് എടുത്തുകൊണ്ടു വന്നു മഠത്തില്‍ വച്ചു.
നമ്പൂതിരിപ്പാട്
മിടുക്കാ! രസികാ! ഇതാണ് എനിക്കു ഗോവിന്ദനെ ഇത്ര താല്‍പര്യം. ഞാന്‍ വെള്ളിച്ചെല്ലം ലക്ഷ്മിക്കുട്ടിയോട് എടുത്തോളാന്‍ പറഞ്ഞു. ഇതിന് അസ്വാധീനമില്ലെന്നു ലക്ഷ്മിക്കുട്ടിയും പറഞ്ഞു. ഒരു സമയം നീ അത് അവിടെ ഇട്ടു പോന്നിട്ടു ലക്ഷ്മിക്കുട്ടി തന്റേതാക്കി എടുത്തുവയ്ക്കുമോ എന്നു ഞാന്‍ വിഷാദിച്ചു.
ഗോവിന്ദന്‍
അടിയന്‍ കുറെകാലമായില്ലേ ഇവിടുത്തെ കല്ലരി തിന്നുന്നു. ഇതൊക്കെ അടിയനു നല്ല നിശ്ചയമില്ലേ.

ഇങ്ങിനെ ഗോവിന്ദനുമായി സല്ലപിച്ചുകൊണ്ടു നമ്പൂതിരിപ്പാട് തേച്ചു കുളിക്ക് ആരംഭിച്ചു.

നമ്പൂതിരിപ്പാട് കുളപ്പുരയില്‍ എണ്ണ തേച്ചുകൊണ്ടിരിക്കുമ്പോള്‍ കേശവന്‍ നമ്പൂതിരിയും ചെറുശ്ശേരി നമ്പൂതിരിയും കൂടി മഠത്തിന്റെ കോലായ്മല്‍ ഇരുന്ന് ഒരു സംഭാഷണം ഉണ്ടായി. കേശവന്‍ നമ്പൂതിരിക്ക് പല പ്രകാരേണയും മനസ്സില്‍ വിഷാദം ഉണ്ടായിരുന്നു. അസംഗതിയായി തന്റെ ഭാര്യയെ നമ്പൂതിരിപ്പാടു കണ്ടെത്തി. സുന്ദരിയാണു തന്റെ ഭാര്യ എന്നുള്ളതിലേക്കു സംശയമില്ല. തന്റെ അഭിപ്രായത്തില്‍ നമ്പൂതിരിപ്പാടും അതി സുന്ദരന്‍ എന്നുതന്നെയാണ്. പിന്നെ നമ്പൂതിരിപ്പാട് അതിധനവാന്‍ — കുബേരന്‍. ലക്ഷ്മിക്കുട്ടിക്ക് ഇദ്ദേഹത്തില്‍ ഭ്രമം ഉണ്ടായാലോ? പഞ്ചുമേനോന്‍ സമ്മതിക്കുമോ എന്നുള്ളതിന് വാദമില്ല. “നമ്പൂരിപ്പാട് സംബന്ധം ആവണം എന്നു പറയുന്നു. അദ്ദേഹം വലുതായ ഒരാളല്ലേ! അതിന് ഇവിടുന്ന് വിരോധം പറയരുതെന്നു പഞ്ചുമേനോന്‍ എന്നെ വിളിച്ചു പറഞ്ഞാല്‍ ഞാന്‍ എന്തു ചെയ്യും, ഈശ്വരാ! ഞാന്‍ സമ്മതിച്ചാല്‍ എന്ത്, സമ്മതിച്ചില്ലെങ്കില്‍ എന്ത്? കാര്യം നടക്കും. നമുക്ക് ഇല്ലത്തേക്കും പോവാം. ശൂദ്രസ്ത്രീകളെ ഭാര്യയാക്കിയാല്‍ ഇങ്ങിനെ ഓരോ ആപത്തുകള്‍ വന്നേക്കാം.” ഇങ്ങിനെ എല്ലാം കുറേനേരെ ആ സാധു കേശവന്‍ നമ്പൂതിരി വിചാരിക്കും. പിന്നെ ലക്ഷ്മിക്കുട്ടിയുടെ മുഖവും ശരീരവും എല്ലാം കൂടി ഒന്നു വിചാരിക്കും. “കഷ്ടമേ വല്ല ആപത്തും നമുക്കു വന്നു നേരിടുമോ? — ഇല്ലാ അതുണ്ടാവുന്നതല്ലാ. ഇന്ദുലേഖയ്ക് സംബന്ധത്തിനു വന്നിട്ട്  ഇന്ദുലേഖയുടെ അമ്മയെ ബാന്ധവിച്ചു കൊണ്ടു പോയി എന്നു വരുമോ? അങ്ങിനെ വരാന്‍  പാടില്ല” എന്നു വിചാരിച്ചു ധൈര്യപ്പെടും. ഇങ്ങിനെ തിരിച്ചും മറിച്ചും വിചാരിക്കും. വിചാരിച്ച് വിചാരിച്ച് ഈ ശുദ്ധാത്മാവിന് ഈ വിചാരം പോയി മറ്റൊരു വിചാരം തുടങ്ങി. “ഒമ്പത് മണിക്ക് പാട്ട് ഉണ്ടാവുമെന്ന് ഈ നമ്പൂതിരിപ്പാടോട് പറഞ്ഞു പോയല്ലോ. എനി ഇന്ദുലേഖ പാടിയില്ലെങ്കിലോ? വീണപ്പെട്ടി വായിച്ചില്ലെങ്കിലോ? അതി­ദുര്‍ഘടമായി തീരുമല്ലൊ. ഇങ്ങിനെ വന്നാല്‍ എന്തു നിവൃത്തി?” — എന്ന ആലോചനയാണ് പിന്നെ ഉണ്ടായത്. ആലോചിച്ച് ആലോചിച്ച് ഒരു വഴിയും കാണാതെ മേല്‍പ്പോട്ടു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ചെറുശ്ശേരി നമ്പൂതിരി അടുക്കെ വന്നിരുന്നു.

ചെറുശ്ശേരി നമ്പൂതിരി
എന്താണു കറുത്തേടത്തിന് ഒരു കുണ്ഠിതം ഉള്ളതുപോലെ കാണുന്നു?
കേശവന്‍ നമ്പൂതിരി
(ഒരു പച്ചച്ചിറിയോടു കൂടി) കുണ്ഠിതം ഒന്നുമില്ലാ. എന്തു കുണ്ഠിതം? — കുണ്ഠിതത്തിന് ഒരു കാരണവുമില്ലാ.
ചെറുശ്ശേരി നമ്പൂതിരി
പിന്നെ എന്താണ് ദീര്‍ഘാലോചന?
കേശവന്‍ നമ്പൂതിരി
ഒന്നുമില്ലാ; ഇന്നത്തെ പാട്ടിന്റെ കാര്യം ആലോചിച്ചു. നേരം എട്ടരമണി കഴിഞ്ഞു.
ചെറുശ്ശേരി നമ്പൂതിരി
എന്താണ് പാട്ടിന് തടസ്ഥം ഒന്നും ഉണ്ടാകയില്ലല്ലോ?
കേശവന്‍ നമ്പൂതിരി
എന്താണ് തടസ്ഥം — ഒന്നും ഇല്ലാ. ഒരു തടസ്ഥവും ഇല്ലാ. ഇന്നു രാത്രി ഒന്‍പത് മണിക്ക് പാട്ടുണ്ട്. ചെറുശ്ശേരിക്കും മുകളില്‍ വരാം. ഇന്ദുലേഖ അസാധാരണയായി രാത്രികളിലൊക്കെ പാടാറുണ്ട്. ചിലപ്പോള്‍ വീണപ്പെട്ടിയും വായിക്കും. വളരെ ദുര്‍ലഭം ദിവസമേ പാട്ട് ഇല്ലാതെയുള്ളൂ. ഇന്നു പാട്ടുണ്ടാവാതിരിക്കില്ല. എല്ലാവര്‍ക്കും പോയി കേള്‍ക്കാം. അതിന് ഇന്ദുലേഖയ്ക്ക് വിരോധം ഒന്നും ഇല്ലാ. ഇന്നു പാട്ടുണ്ടാവാതിരിക്കില്ലാ. നമ്പൂതിരിയും മറ്റും ഉള്ളതല്ലേ?
ചെറുശ്ശേരി നമ്പൂതിരി
പാട്ടുണ്ടായെങ്കില്‍ ഞാനും വരാം കേള്‍ക്കാന്‍.
കേശവന്‍ നമ്പൂതിരി
പാട്ടുണ്ടാവും; സംശയമില്ല.

കേശവന്‍ നമ്പൂതിരിക്കു നല്ല ഒന്നാന്തരം സംശയം ഉണ്ട്. എന്നാലും നേമത്തെ പതിവ് ഇല്ലാതിരിക്കില്ലാ എന്ന് ഈ ശുദ്ധാത്മാവിനു പിന്നെയും ഒരു വിശ്വാസം. ഇന്ദുലേഖയോടു ചോദിപ്പാനോ ഇന്ദുലേഖയുടെ മുഖത്ത് നോക്കാനോ ഇയാള്‍ക്കു ധൈര്യവും ഇല്ലാ. കേശ­വന്‍ നമ്പൂതിരി വലിയ കുഴക്കിലായി അങ്ങിനെ ഓരോന്നു വിചാരിച്ചു. ഒടുവില്‍ —

കേശവന്‍ നമ്പൂതിരി
ഇന്നു പാട്ട് ഉണ്ടാവും; ഉണ്ടാവാതിരിക്കില്ലാ. നമ്പൂതിരിയും മറ്റും ഉള്ളതല്ലേ?
ചെറുശ്ശേരി നമ്പൂതിരി
എന്താണിത്ര ഒരു പരിഭ്രമം കറുത്തേടത്തിന്? പാട്ടുണ്ടാവും, അതു നമുക്കു കേള്‍ക്കുകയും ചെയ്യാം — എന്നല്ലെ തീര്‍ച്ച?
കേശവന്‍ നമ്പൂതിരി
ചെറുശ്ശേരിക്ക് വല്ല ശങ്കയും തോന്നുന്നുണ്ടോ?
ചെറുശ്ശേരി നമ്പൂതിരി
ശിക്ഷ! എനിക്ക് എന്തു ശങ്കയാണു തോന്നുവാന്‍ — കറുത്തേടമല്ലേ ഒക്കെ ശട്ടം ചെയ്തത്.
കേശവന്‍ നമ്പൂതിരി
ഛീ! ഛീ! ഞാന്‍ ഒന്നും ശട്ടം ചെയ്തിട്ടില്ല. ഞാന്‍ എന്തു ശട്ടം ചെയ്യാനാണ്? ഇന്ദുലേഖ രാത്രി വീണപ്പെട്ടി പതിവായി വായിക്കാറുള്ളതുപോലെ ഇന്നും വായിക്കും. അപ്പോള്‍ കേള്‍ക്കാമെന്നു മാത്രമേ ഞാന്‍ നമ്പൂതിരിയോടും പറഞ്ഞിട്ടുള്ളൂ.
ചെറുശ്ശേരി നമ്പൂതിരി
എങ്ങിനെ എങ്കിലും ആവട്ടെ, ഇപ്പോള്‍ കറുത്തേടത്തിന് അതിനെക്കുറിച്ച് എന്താണ് ഒരു പരിഭ്രമം?
കേശവന്‍ നമ്പൂതിരി
പരിഭ്രമം ഒന്നുമില്ലാ — യാതൊന്നുമില്ലാ. എന്നാല്‍ ഞാന്‍ പറഞ്ഞത് നമ്പൂതിരി തെറ്റായി ധരിക്കുമോ എന്ന് ഒരു ശങ്ക. ഇന്നു പാട്ടുണ്ടാവാതെ ഇരിക്കയില്ല. പിന്നെ എന്തിനാണ് ശങ്കിക്കുന്നത്? ശങ്കിക്കാന്‍ എടയില്ലെന്ന് എനിക്കുതന്നെ തോന്നുന്നു.
ചെറുശ്ശേരി നമ്പൂതിരി
ആട്ടെ, നമ്പൂതിരിയെ കണ്ടിട്ട് ഇന്ദുലേഖയ്ക്ക് അനുരാഗം ഉണ്ടായോ? ആ കഥ കേള്‍ക്കട്ടെ.
കേശവന്‍ നമ്പൂതിരി
ഇന്ദുലേഖയ്ക്കോ?
ചെറുശ്ശേരി നമ്പൂതിരി
അതെ; ഇന്ദുലേഖയ്ക്ക്.

അപ്പോള്‍ കേശവന്‍ നമ്പൂതിരിയുടെ മുഖം ഒന്നു കാണേണ്ടതായിരുന്നു. മുഖത്ത് ഒരു കട്ടാരം കൊണ്ടു കുത്തിയാല്‍ ഒരു തുള്ളി ചോര കാണുകയില്ലാ. കുറെ നേരം ഒന്നും മിണ്ടാതെ നിന്നു. ഒടുവില്‍ —

കേശവന്‍ നമ്പൂതിരി
ഇന്ദുലേഖയ്ക്ക് അനുരാഗം — അനുരാഗം — എന്തോ എനിക്ക് ഒന്നും മനസ്സിലാവുന്നില്ലാ, ഇങ്കിരീയസ്സു പഠിച്ച സ്ത്രീകളുടെ സ്വഭാവം നോക്കൊന്നും മനസ്സിലാവില്ല എന്ന് എനിക്ക് ഇപ്പോള്‍ ബോദ്ധ്യമായി. പഞ്ചുമേനോന്‍ ഈ ത്രിഭുവനത്തില്‍ ഒരാളെ പേടിയില്ലാത്താളാണ്. അയാള്‍ തന്റെ പൌത്രിയായ ഈ ചെറുപെങ്കിടാവിനെ പേടിച്ചു കിടുകിടെ വിറയ്ക്കുന്നു. നമ്പൂതിരി മഹാ കേമനായിട്ടുള്ള ആളല്ലേ. അദ്ദേഹത്തെ കണ്ടാലെങ്കിലും ഒന്ന് ഒതുങ്ങുമെന്ന് ഞാന്‍ വിചാരിച്ചു പോയി. ഇതു തെറ്റായ ധാരണയാണെന്ന് എനിക്ക് ഇപ്പോള്‍ കുരശ്ശെ തോന്നിതുടങ്ങി. എന്തോ നിശ്ചയിക്കാറായിട്ടില്ല. എനിക്ക് ഇങ്കിരിയസ്സുമാതിരി ഒന്നും നിശ്ചയമില്ല, ചെറുശ്ശേരീ. സര്‍ക്കാരാളുകളില്‍ നൂല്‍ക്കമ്പിനി തിരിക്കുന്ന ഒരു സായ്‌വിനെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ.
ചെറുശ്ശേരി ഇതുകേട്ട് വല്ലാതെ ഉറക്കെ ചിറിച്ചു പോയി. ഒരു നിമിഷം ഒന്നായിച്ചിറിച്ച­ശേഷം
ചെറുശ്ശേരി നമ്പൂതിരി
നമ്പൂതിരിക്ക് ഇന്ദുലേഖയെ കിട്ടുമോ ഇല്ലയോ? അതു പറയൂ.
കേശവന്‍ നമ്പൂതിരി
അതു പറയാറായിട്ടില്ല — ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ ഞാന്‍ പറയാം. ഞാന്‍ ഈ കുട്ടിയുടെ വിഷമതകള്‍ ഒന്നും അറിഞ്ഞില്ല ചെറുശ്ശേരീ.
ചെറുശ്ശേരി നമ്പൂതിരി
കുട്ടിക്ക് വിഷമതയോ! വിഷമത ഒന്നും ഇല്ലാ.

ഇവര്‍ ഇങ്ങിനെ പറഞ്ഞും കൊണ്ടിരിക്കുമ്പോള്‍ നമ്പൂതിരിപ്പാടു കുളികഴിഞ്ഞ് എത്തി. ശ്ലോകം മടക്കിയതു വിചാരിച്ചിട്ടു നമ്പൂതിരിപ്പാട്ടിലേക്കും മനസ്സില്‍ നല്ല ഉത്സാഹം ഉണ്ടായിരുന്നില്ല. എങ്കിലും ഇന്ദുലേഖയുടെ രൂപം ധ്യാനിക്കുക തന്നെയായിരുന്നു മനസ്സു കൊണ്ടു ചെയ്തിരുന്നത്. മുഷിഞ്ഞാല്‍ മുഷിഞ്ഞോട്ടെ. ഒന്‍പത് മണിക്കു കാണാമല്ലോ. കണ്ടുകൊണ്ടിരുന്നാല്‍ മതി, സംസാരിച്ചില്ലെങ്കിലും വേണ്ടതില്ലാ — എന്നുള്ള ദിക്കായിരുന്നു നമ്പൂതിരിപ്പാട്ടിലേക്ക്. ഊണ്‍ കഴിഞ്ഞശേഷം നമ്പൂതിരിപ്പാടും മറ്റും പൂവരങ്ങിലേക്കു പുറപ്പെട്ടു.

നമ്പൂതിരിപ്പാട്
ചെറുശ്ശേരി! ഇപ്പോള്‍ കുപ്പായം വേണ്ടാ, ധൂപ്പട്ടി മതി; അല്ലേ? ചെറുശ്ശേരി നമ്പൂതിരി: അതെ.
നമ്പൂതിരിപ്പാട്
ഗോവിന്ദാ, ആ പൊന്‍കുമിഴടിച്ച വെള്ളിച്ചെല്ലം, സ്വര്‍ണ്ണപ്പനീര്‍വീശി ഇതുകള്‍ എടുക്കണം. സദിരില്‍ മുമ്പില്‍ അതു വെയ്ക്കണം.
കേശവന്‍ നമ്പൂതിരി
പാട്ടു വീണപ്പെട്ടിയിന്മേല്‍ വച്ചാണ്. ഒരു കസാലയിന്മേല്‍ ഇരുന്നിട്ടാണ്. കൈകൊണ്ടാണ് പാട്ട്. സാധാരണ പായ വിരിച്ചിട്ടല്ല ഇവിടെ കണ്ടിട്ടുള്ളത്.
നമ്പൂതിരിപ്പാട്
പെണ്ണുങ്ങളെ ഇങ്കിരീയസ്സു പഠിപ്പിച്ചാലത്തെ ദുര്‍ഘടമാണ് ഇതെല്ലാം. കസാലയിന്മേല്‍ ഇരുന്നിട്ടു പാടാറുണ്ടോ? എന്തു കഥയാണ് ഇത്? പഞ്ചുവോടു പറയൂ — താഴത്തു പുല്പായില്‍ ഇരുന്നിട്ടാണ് ഇന്ന് ഇന്ദുലേഖ പാടേണ്ടതെന്ന് കറുത്തേടം പറയൂ.
കേശവന്‍ നമ്പൂതിരി
പറയാം.

ഈ സംഭാഷണം കഴിഞ്ഞ ഉടനെ നമ്പൂതിരിപ്പാടും പരിവാരങ്ങളും പൂവരങ്ങിലേക്കു പുറപ്പെട്ടു. നാലുകെട്ടില്‍ വന്നു നമ്പൂതിരിപ്പാട് ഒരു കസാലമേല്‍ ഇരുന്നു. കേശവന്‍ നമ്പൂതിരി പതുക്കെ ഇന്ദുലേഖയുടെ മാളികയിന്മേല്‍ കയറിച്ചെന്നപ്പോള്‍ പുറത്തളത്തിന്റെ വാതില്‍ തട്ടിയടച്ചിരിക്കുന്നതു കണ്ടു. കേശവന്‍ നമ്പൂതിരിക്ക് അപ്പോള്‍ ഉണ്ടായ ഒരു വ്യസനവും പരിഭ്രമവും ഇന്നപ്രകാരമെന്നു പറവാന്‍ പാടില്ല. ഒന്നു വിളിച്ചാലോ എന്ന് ആദ്യം വിചാരിച്ചു. സാധു ബ്രാഹ്മണനു ധൈര്യം വന്നില്ല. ഉടനെ അകായില്‍ക്കൂടി തന്റെ ഭാര്യയുടെ അറയില്‍ വന്നു. ഭാര്യ ഉറങ്ങാന്‍ ഭാവിച്ചു കിടക്കുന്നു.

കേശവന്‍ നമ്പൂതിരി
ലക്ഷ്മിക്കുട്ടി! ലക്ഷ്മിക്കുട്ടി! ഞാന്‍ വലിയ അവമാനത്തിലായല്ലോ

ലക്ഷ്മിക്കുട്ടി അമ്മ എഴുനീറ്റു നിന്നു.

ലക്ഷ്മിക്കുട്ടി അമ്മ
എന്താണ് അവമാനമായത്?
കേശവന്‍ നമ്പൂതിരി
ഇന്നു നേമത്തെപ്പോലെ പാട്ടുണ്ടാവുമെന്നു വിചാരിച്ചു ഞാന്‍ നമ്പൂതിരിയെ ക്ഷണിച്ചു കൂട്ടിക്കൊണ്ടു വന്നു. ഇന്ദുലേഖ തളത്തിന്റെ വാതില്‍ തഴുതിട്ട് ഉറങ്ങിയിരിക്കുന്നു. ഞാന്‍ എനി നമ്പൂതിരിയോട് എന്തു പറയും?
ലക്ഷ്മിക്കുട്ടി അമ്മ
ഉള്ള വിവരം പറയണം. അല്ലാതെ എന്താണ്, പാട്ടു നേമത്തെപ്പോലെ ഉണ്ടാവും എന്നു വിചാരിച്ചു പറഞ്ഞതാണ് — ഇന്നു പാട്ടില്ലെന്നു തോന്നുന്നു; ഇന്ദുലേഖയുടെ മാളികവാതില്‍ അടച്ച് അവള്‍ ഉറക്കായിരിക്കുന്നു. അതുകൊണ്ടു പാട്ടു നാളെയാക്കാമെന്നു പറയണം. ഇതില്‍ എന്താണ് അവമാനം?
കേശവന്‍ നമ്പൂതിരി
അല്പം ദുര്‍ഘടം ഉണ്ട്. ഞാന്‍ നമ്പൂതിരിയോടു നേര്‍ത്തെ പറഞ്ഞ­തില്‍ അല്പം ദുര്‍ഘടം ഉണ്ട്. അതാണ് ഇപ്പോള്‍ വിഷമം.
ലക്ഷ്മിക്കുട്ടി അമ്മ
എന്താണു പറഞ്ഞത്?
കേശവന്‍ നമ്പൂതിരി
അല്പം ദുര്‍ഘടമായി പറഞ്ഞുപോയി. ഇന്ദുലേഖ നേര്‍ത്തെ മാളിക­യില്‍ നിന്നു ദേഷ്യഭാവത്തോടെ എറങ്ങിപ്പോരുമ്പോള്‍ നമ്പൂതിരിപ്പാട്ടിലേക്ക് സുഖക്കേടുണ്ടാവാതിരിക്കാന്‍ അല്പം ദുര്‍ഘടമായി പറഞ്ഞു പോയി. പാട്ട് ഉണ്ടാവും — ഒമ്പതുമണിക്ക് പാട്ട് ഉണ്ടാവും എന്നു പറഞ്ഞു പോയി. അതു സഫലമാക്കിത്തരണം. ലക്ഷ്മിക്കുട്ടി ഒന്ന് മുകളില്‍ വന്ന് ഇന്ദുലേഖയെ വിളിക്കണം.
ലക്ഷ്മിക്കുട്ടി അമ്മ
നല്ല ശിക്ഷ! ഞാന്‍ ഒരിക്കലും വിളിക്കയില്ല. എന്താണ്, അവളുടെ സ്വഭാവം നല്ല നിശ്ചയമില്ലേ? നമ്പൂതിരിപ്പാട്ടിലേക്ക് പടിപ്പുരമാളികയില്‍ എല്ലാ വിരിപ്പിച്ചു വേഗം ഇങ്ങട്ടു വന്ന് ഉറങ്ങിക്കൊള്‍കേ വേണ്ടു. എന്തിനാണ് ഇത്രയെല്ലാം ബുദ്ധിമുട്ടുന്നത്?
കേശവന്‍ നമ്പൂതിരി
ഛേ! അങ്ങിനെ പാടില്ലാ. എന്നാല്‍ ഞാന്‍ പഞ്ചുമേനവനോടു പറഞ്ഞു നോക്കട്ടെ.
ലക്ഷ്മിക്കുട്ടി അമ്മ
അങ്ങിനെതന്നെ.

കേശവന്‍ നമ്പൂതിരി പഞ്ചുമേനവനെ അന്വേഷിച്ചപ്പോള്‍ അയാല്‍ നാലുകെട്ടില്‍ നമ്പൂതിരിപ്പാടുമായി സംസാരിച്ചു കൊണ്ടു നില്ക്കുകയായിരുന്നു. കേശവന്‍ നമ്പൂതിരി തെക്കെ അറയില്‍ നമ്പൂതിരിപ്പാടു കാണാതെ നിന്നു പഞ്ചുമേനവനെ കൈകൊണ്ടു മാടി വിളിച്ചു. പഞ്ചുമേനവന്‍ അകത്തേക്കു ചെന്നു. വിവരങ്ങള്‍ പറഞ്ഞപ്പോള്‍ താന്‍ യാതൊന്നും പ്രവര്‍ത്തിക്കില്ലെന്ന് കോപത്തോടുകൂടി പറഞ്ഞു. പഞ്ചുമേനവന്‍ പിന്നെയും നാലുകെട്ടിലേക്കു തന്നെ പോയി; നമ്പൂതിരിപ്പാടോട് സംസാരിച്ചു കൊണ്ടു നിന്നു. കേശവന്‍ നമ്പൂതിരി തെക്കെ അകത്തും വശായി. പിന്നെയും കുറെനേരം കഴിഞ്ഞപ്പോള്‍ —

നമ്പൂതിരിപ്പാട്
കറുത്തേടം എങ്ങട്ടു പോയി, കാണാനില്ലല്ലോ. നേരം പത്തുമണി കഴിഞ്ഞുവല്ലോ. സദിര്‍ ഒന്‍പത് മണിക്ക് എന്നല്ലേ ആദ്യം വെച്ചിരുന്നത്.

ഈ വാക്കു കേട്ടപ്പോള്‍ കേശവന്‍ നമ്പൂതിരി “ഞാന്‍ ഇവിടെ ഉണ്ട്” എന്നു പറഞ്ഞ് ഒരു പിശാചിനെപ്പോലെ പുറത്തേക്കുചാടി.

പഞ്ചുമേനോന്‍
പള്ളിക്കുറുപ്പിനെയെല്ലാം പടിമാളികയിന്മേല്‍ ശട്ടം ചെയ്തിട്ടുണ്ട്. അടിയനു വയസ്സാണ്. നില്പാന്‍ പ്രയാസം. രാവിലെ തിരുമുമ്പാകെ വിടകൊള്ളാം.

എന്നു പറഞ്ഞ് അകത്തേക്ക് പോയി.

പടിമാളികയിലാണോ എനിക്ക് ഉറക്ക് എന്നോര്‍ത്തു നമ്പൂതിരിപ്പാട്ടിലേക്ക് അല്പം ദേഷ്യം തോന്നി. ആട്ടെ, പാട്ടും മറ്റും കഴിഞ്ഞിട്ടല്ലേ ഉറങ്ങേണ്ടു. അപ്പോഴേക്കും രണ്ടു മൂന്നു മണിയാവും. അത്രനേരം ഇന്ദുലേഖയുമായി ഒരുമിച്ചിരിക്കാമല്ലോ — എന്ന് ഓര്‍ത്ത് സന്തോഷിച്ചു.

നമ്പൂതിരിപ്പാട്
എന്താണു കറുത്തേടം, താമസം?
ചെറുശ്ശേരി നമ്പൂതിരി
താമസം ഒന്നുമില്ല.
നമ്പൂതിരിപ്പാട്
മാളികയിന്മേലേക്ക് പോവുക. ചെറുശ്ശേരി വരു. ചെറുശ്ശേരി കുറെ പാട്ടുകേട്ടു മടങ്ങി വന്ന് ഉറങ്ങിക്കോളു.
കേശവന്‍ നമ്പൂതിരി കുറേനേരം ഒന്നും സംസാരിപ്പാന്‍ വയ്യാതെ നിന്നു. ഒടുവില്‍
കേശവന്‍ നമ്പൂതിരി
ഇന്ദുലേഖയ്ക്ക് ശരീരത്തിനു കുറെ സുഖക്കേടുണ്ടെന്നു തോന്നുന്നു. ഉറങ്ങിയിരിക്കുന്നു. മാളികയുടെ വാതില്‍ അടച്ചിരിക്കുന്നു.
നമ്പൂതിരിപ്പാട്
കറുത്തേടത്തിന് വിളിക്കരുതേ? — പോയി വിളിക്കൂ.
കേശവന്‍ നമ്പൂതിരി
വിളിച്ചു.
നമ്പൂതിരിപ്പാട്
ഉറക്കെ വിളിച്ചു നോക്കൂ.
കേശവന്‍ നമ്പൂതിരി
ഉറക്കെ വിളിച്ചു.
നമ്പൂതിരിപ്പാട്
എന്നിട്ടോ?
കേശവന്‍ നമ്പൂതിരി
വാതില്‍ തുറന്നില്ല.
നമ്പൂതിരിപ്പാട്
ശരീരത്തിന് സുഖക്കേടാണെന്നു പറഞ്ഞുവോ?
കേശവന്‍ നമ്പൂതിരി
പറഞ്ഞു.
നമ്പൂതിരിപ്പാട്
പാടുക വയ്യ എന്നു പറഞ്ഞുവോ?
കേശവന്‍ നമ്പൂതിരി
പറഞ്ഞു.
നമ്പൂതിരിപ്പാട്
എന്നാല്‍ മുകളില്‍ വെടി പറയാമായിരുന്നുവല്ലൊ. വാതില്‍ തുറക്കില്ലേ?
കേശവന്‍ നമ്പൂതിരി
തുറക്കില്ലെന്നു തന്നെയാണു പറഞ്ഞത്.
നമ്പൂതിരിപ്പാട്
ഒന്നു കൂടി പോയി നോക്കൂ.
ചെറുശ്ശേരി നമ്പൂതിരി
അതു വെടിപ്പില്ല,  ദീനം നാളേക്കു സുഖമാവുമല്ലൊ. വല്ല തലവേദനയോ മറ്റോ ആയിരിക്കും. നാളെ ഭക്ഷണം കഴിഞ്ഞ് സദിരാവാം. അതാണു നല്ലത്.
കേശവന്‍ നമ്പൂതിരി
അതാണു നല്ലത്, സംശയമില്ല.
നമ്പൂതിരിപ്പാട്
കറുത്തേടത്തിന്റെ പരിഗ്രഹത്തിനു പാട്ടില്ലേ?
കേശവന്‍ നമ്പൂതിരി
ഇല്ലാ അവളും ഉറക്കായിരിക്കുന്നു.

നമ്പൂതിരിപ്പാടും ചെറുശ്ശേരി നമ്പൂതിരിയും  പടിമാളികയുടെ മുകളില്‍ പോയി. നമ്പൂതിരിപ്പാട്ടിലേക്കു ലേശം ഉറക്കു വന്നില്ലാ. ഇന്ദുലേഖയെ തന്നെ വിചാരിച്ച് ഒരു ഭ്രാന്തനെപ്പോലെ നടന്നുംകൊണ്ടിരുന്നു. ഒടുവില്‍ ഗോവിന്ദനെ വിളിച്ചു മുറുക്കാന്‍ ഉണ്ടാക്കാന്‍ പറഞ്ഞു.

ഗോവിന്ദന്‍ മുറുക്കാന്‍ എടുത്തുകൊണ്ടു നമ്പൂതിരിപ്പാടോടു പറയുന്നു
 

“പള്ളിക്കുറുപ്പ് ഇന്നലെയും ഉണ്ടായിട്ടില്ല. കുറെ മുമ്പ് പന്ത്രണ്ട് അടിക്കുന്നതു കേട്ടു. വല്ല ചൊവ്വല്ലായും ഉണ്ടായാലോ എന്ന് അടിയനു വിചാരം.”

നമ്പൂതിരിപ്പാട്
വിഡ്ഢി! ആ ഇന്ദുലേഖ ആ മാളിക മുകളില്‍ കിടക്കുമ്പോള്‍ ഇത്ര സമീപത്തില്‍ ഇരുന്നും കൊണ്ട് എനിക്ക് എങ്ങിനെ ഉറക്കം വരും?
ഗോവിന്ദന്‍
എന്നാല്‍ പള്ളിക്കുറുപ്പ് ആ മാളികയിന്മേല്‍ തന്നെ വേണമെന്ന് അരുളിച്ചെയ്യാമായിരുന്നില്ലേ?
നമ്പൂതിരിപ്പാട്
അതു പറഞ്ഞിട്ടു ഫലമില്ലാ. ഇന്ദുലേഖ ഇങ്കിരിയസ്സുമാതിരിക്കാരിയാണുപോല്‍. സമയം നോക്കീട്ടേ ചെല്ലാന്‍ പാടുള്ളൂ. ഗോഷ്ഠി മയം! ആ പെണ്ണിന് ഇത്ര സൌന്ദര്യം ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ നേര്‍ത്തെ മുഖത്ത് ആട്ടിപ്പോരുമായിരുന്നു. എന്തൊരു കുറുമ്പാണ്! ആചാരം ഒന്നും പറയുന്നില്ല. സമന്മാരോടു പറയുംപോലെ എന്നോടു സംസാരിച്ചു. എന്റെ മുമ്പില്‍ ഇരിക്കണമെന്നു കൂടി താല്പര്യമുണ്ടായിരുന്നെന്നു തോന്നുന്നു. പക്ഷേ, അതിനു ഞാന്‍ സമ്മതിച്ചില്ലാ. എന്നാല്‍ ഒരു വിഡ്ഢിത്തം എനിക്കും വന്നിട്ടുണ്ട്. നേര്‍ത്തെ അവളെ കണ്ട ഉടനെ ഞാന്‍ വളരെ ഭ്രമിച്ച് എന്റെ സ്ഥിതി ഒന്നും ഓര്‍ക്കാതെ കുറച്ചു ഘനം വിട്ടു ചില ചാപല്യങ്ങള്‍ പറഞ്ഞു പോയിട്ടുണ്ട്. അതുകൊണ്ട് എന്നെ കുറെകൂടെ ബുദ്ധിമുട്ടിച്ചു പണം കുറെ പറ്റിക്കേണമെന്ന് വിചാരമുണ്ടോ എന്നറിഞ്ഞില്ല. ഞാന്‍ പൊന്‍ഗഡിയാള്‍ കൊടുത്തപ്പോള്‍ അതിന്മേല്‍ ബഹു ദുരാശ കണ്ടു. വേഗം ഞാന്‍ ഇങ്ങട്ടു തന്നെ വാങ്ങി. അത്ര വേഗം ഇതൊന്നും എന്നോടു പറ്റുകയില്ല. പൊന്‍ഗഡിയാള്‍ മടക്കി വാങ്ങിയതുകൊണ്ടോ നീ നേര്‍ത്തെ ശ്ലോകം കൊണ്ടു ചെന്നപ്പോള്‍ വാങ്ങാഞ്ഞത് എന്ന് എനിക്ക് ഒരു ശങ്ക. പക്ഷേ, ആ ഗഡിയാള്‍ കൊടുത്തുകളയാം. എനിക്കു ബഹു മോഹം ഗോവിന്ദാ. ഇങ്ങിനെ ഒരു മോഹം ഇതുവരെ ഉണ്ടായിട്ടില്ലാ. എന്നാലും ഞാന്‍ കാണുമ്പോള്‍ നല്ല ഘനം നടിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സുഖമില്ല — മനസ്സിന്നു ലേശം സുഖമില്ല. വരണ്ടീരുന്നില്ല എന്നു തോന്നുന്നു. അങ്ങട്ട് ഇന്ദുലേഖയെ കൂടാതെ പോവുന്നതും ബഹു അവമാനം. മഹാ വിഡ്ഢി കറുത്തേടത്തിന്റെ എഴുത്തു പ്രകാരം വന്നു; ഇപ്പോള്‍ ചെണ്ട കൊട്ടാറായി എന്നു തോന്നുന്നു. മോശം — മഹാ മോശം.

ഇതെല്ലാം പറയുന്നത് ഗോവിന്ദന്‍ സ്വസ്ഥമായി കേട്ടു. വെറ്റില മുറുക്കാന്‍ ഉണ്ടാക്കിക്കൊടുത്തു കഴിഞ്ഞ ശേഷം സാധാരണ സമ്പ്രദായപ്രകാരം നമ്പൂതിരിപ്പാട്ടിലെ അടുക്കെ നിന്നു പറയുന്നു.

ഗോവിന്ദന്‍
അടിയന്‍ ഒന്ന് ഉണര്‍ത്തിക്കാനുണ്ട്. സമ്മതമുണ്ടെങ്കില്‍ ഉണര്‍ത്തിക്കാം.
നമ്പൂതിരിപ്പാട്
പറയൂ — പറയൂ. ഒറക്കം എനിക്ക് ലേശം വരുന്നില്ല. പറയൂ.
ഗോവിന്ദന്‍
ഇന്ദുലേഖയ്ക്ക് രഹസ്യമായിട്ട് വേറെ ഒരു വിദ്വാനുണ്ടത്രെ. അവനുമായിട്ട് വലിയ ഇഷ്ടമാണത്രെ. ദുര്‍ന്നടപ്പുകാരിയാണ് ഇവള്‍ എന്നാണ് അടിയനു തോന്നിയത്. പിന്നെ കുറുമ്പും കലശല്‍ തന്നെ. ഇങ്കിരീയസ്സും മറ്റും വളരെ പഠിച്ചിരിക്കുന്നതുകൊണ്ട് ആ സമ്പ്രദായം കൊണ്ടു മനക്കലേക്ക് ചെന്നാല്‍ അവിടെ പിടിക്കാന്‍ പ്രയാസം. സമ്പ്രദായം എനി മാറ്റാനും പ്രയാസം. ഇവിടെ പൂവള്ളി വീട്ടില്‍ പഞ്ചുമേനവന്റെ മരുമകളായിട്ട് ഒന്നാന്തം ഒരു കുട്ടിയുണ്ട്. അടിയന്‍ വൈകുന്നേരം അമ്പലത്തില്‍ വന്ന് പോകുന്നതും കണ്ടു. അതിന് ഇങ്കിരീസ്സും മറ്റും ഇല്ലാ. നല്ല പ്രകൃതമാണെന്ന് എല്ലാവരും പറയുന്നു. ആ പെണ്ണിന് തിരുമനസ്സിലെ കണ്ടാല്‍ ബോധിക്കും. സാധിക്കാനും പ്രയാസമില്ല. അതുകൊണ്ട് അതിന് ഉത്സാഹിക്കുന്നതാണ് നല്ലത് എന്ന് അടിയന് തോന്നുന്നു. എനി തമ്പ്രാന്റെ തിരുമനസ്സു പോലെ.
നമ്പൂതിരിപ്പാട്
ഹാ — രസികാ! ഗോവിന്ദാ! മിടുക്കനാണു നീ. മിടുമിടുക്കാ — കേമാ! ഇപ്പോള്‍ എനിക്കു സുഖക്കേടു വളരെ തീര്‍ന്നു. ഈ കുട്ടിക്ക് ഇങ്കിരീസ് ഇല്ല; നിശ്ചയം തന്നെ, അല്ലേ?
ഗോവിന്ദന്‍
അശേഷമില്ല. പാവമാണ് — നല്ല സ്വഭാവം. ഇന്ന് അമറേത്തു കഴിക്കുമ്പോള്‍ രണ്ടു നേരവും ഉത്സാഹിച്ചു കൊണ്ടിരുന്ന ശീനുപട്ടരുടെ മകളാണത്രെ.
നമ്പൂതിരിപ്പാട്
ആട്ടെ, കണ്ടാല്‍ അതിസുന്ദരിയോ?
ഗോവിന്ദന്‍
അതി സുന്ദരിയാണ്.
നമ്പൂതിരിപ്പാട്
എന്നാല്‍ എനിക്ക് അത് സമ്മതം. ഈ അധികപ്രസംഗി ഇന്ദുലേഖയെ കെട്ടിവലിച്ചു കൊണ്ടു പോയാല്‍ തന്നെ രണ്ടു ദിവസം ശരിയായിരിക്കില്ല.
ഗോവിന്ദന്‍
അരുളിച്ചെയ്തത് ശരിയാണ്.
നമ്പൂതിരിപ്പാട്
എന്നാല്‍ ശീനുപ്പട്ടരെ ഇപ്പോള്‍ തന്നെ വിളിക്കൂ.
ഗോവിന്ദന്‍
വരട്ടെ, ബദ്ധപ്പെടേണ്ട, വെളിച്ചമാവട്ടെ.
നമ്പൂതിരിപ്പാട്
എന്നാല്‍ കുട്ടിയെ ഒന്ന് എനിക്കു കാണാമോ രാവിലെ?
ഗോവിന്ദന്‍
ധാരാളമായിട്ടു കാണാം.

ഗോവിന്ദനുമായിട്ടുള്ള ഈ സംവാദം കഴിയുമ്പോഴേക്ക് പ്രഭാതമായി എങ്കിലും നമ്പൂതിരിപ്പാടു ക്ഷീണം കൊണ്ട് കുറെ ഉറങ്ങിപ്പോയി.